2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

ഉച്ചക്കഞ്ഞിയില്‍ അലിയുന്ന രാഷ്ട്രീയം.



സ്‌കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ഉപ്പുമാവിന്റെ മണമാണ്. ജീവിതത്തില്‍ പിന്നീട് ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ഗന്ധവുമാണ്. ഒരു ദരിദ്രബ്രാഹ്മണന്‍ തനിക്കു  ദാനമായി കിട്ടിയ ഒരുപിടി അരി ചോറാക്കി കഴിക്കാനിരുന്നപ്പോള്‍ ദാരിദ്ര്യം കൊണ്ട് വലഞ്ഞ ഒരതിഥി വന്നു കയറിയതും അവര്‍ ആ ചോറ് അയാള്‍ക്ക് നല്കിയതും അയാള്‍ കൈകഴുകിയവെള്ളത്തിലൂടെ കടന്നുപോയപ്പോള്‍ ശരീരത്തിന്റെ പകുതി സ്വര്‍ണ്ണനിറമായി മാറുകയും ചെയ്ത കീരിയെക്കുറിച്ചുള്ള കഥ മഹാഭാരതത്തിലുണ്ട്. യുധിഷ്ഠിരന്‍ ചക്രവര്‍ത്തിയായപ്പോള്‍ യുദ്ധത്തിന്റെ പാപപരിഹാരാര്‍ഥം നടത്തിയ അശ്വമേധത്തില്‍ അനേകായിരം ബ്രാഹ്മണര്‍ക്ക് ഭക്ഷണവും വസ്ത്രവും പശുക്കളും പണവും ദാനം ചെയ്തു. മന:സ്സമാധാനത്തോടെ പാണ്ഡവന്മാര്‍ കൊട്ടാരമുറ്റത്ത് ഇരിക്കുമ്പോള്‍  ബ്രാഹ്മണരെ പൂജിച്ച തീര്‍ഥജലത്തില്‍ സ്വന്തം ശരീരം പലതവണ ആ കീരി മുക്കിയെത്തു. എന്നിട്ടും മറ്റേ പകുതി സ്വര്‍ണ്ണനിറമായില്ല. സ്‌കൂളിലെ ഉപ്പുമാവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ഇത് വെറുമൊരു കഥയല്ല എന്ന് മനസ്സിലാവാറ്. ഉള്ളംകൈയിലോ നോട്ടുബുക്കിലെ പേപ്പര്‍ കീറിയോ വാങ്ങിയിരുന്ന പൊള്ളുന്ന ആ വിഭവത്തിന്റെ സുവര്‍ണ്ണരുചി മുന്തിയ ഹോട്ടലുകളിലെ പേര് മാറിയും മാറാതെയും ലഭിച്ച ഒരു ഉപ്പുമാവിനുമുണ്ടായിട്ടില്ല.  രുചി നാവിന്റെ കുത്തകയല്ലെന്നും ഹൃദയത്തിന്റെ അടിത്തട്ടോളമെത്തുന്ന ഓര്‍മ്മയുടെ കുമിളകളാണ് പലപ്പോഴും അത് നിശ്ചയിക്കുന്നതെന്നും തോന്നാത്തവരില്ല. രുചിയെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പോലും നമുക്ക് ഇന്ന് കഴിയുന്നില്ല. അതിന്റെ ആവശ്യവുമില്ല. എല്ലാം എപ്പോഴും കയ്യെത്തും ദൂരത്തു തന്നെയുണ്ട്. ഏതു പ്രിയ രുചിയേയും കൊന്നുകളയുന്നത് സമൃദ്ധിയാണ്. ഭക്ഷണം ഇന്ന് കൂടുതലായും ഒട്ടിനില്‍ക്കുന്നത് വിശപ്പിനോടും രുചിയോടുമല്ല. തീഷ്ണമായ ഗന്ധവും കാഴ്ചയുടെ പൊലിമയുമാണ് അതിന്റെ പ്രാഥമിക അനുഭവം. അപ്പോഴാണ് ഒരിക്കലും നിറയെ കഴിക്കാന്‍ കിട്ടാത്തതും കാഴ്ചയ്ക്ക് അരോചകവും പേപ്പറില്‍പ്പോലും വിളമ്പിത്തരുന്നതുമായ സ്‌കൂളിലെ ഉപ്പുമാവ് ഒന്നിലേറെ തലമുറയുടെ രുചിയുടെ അവസാനവാക്കായത്. വലിയ പാത്രത്തിന്റെ അടിയിലെ കരിഞ്ഞുണങ്ങിയ ഉപ്പുമാവിന് വേണ്ടിയാണ് എന്റെ പലകൂട്ടുകാരും അത് കഴുകി വൃത്തിയാക്കാനുള്ള കഠിനമായ ജോലി സ്വയം ഏറ്റെടുത്തത്. അവരുടെ പ്രിയത്തിനു പാത്രമാവുക ഉപ്പുമാവ് പ്രേമികളുടെ വലിയ ആശകളിലൊന്നായിരുന്നു.
വീട്ടില്‍പ്പോയി ഊണ് കഴിക്കാന്‍ സൌകര്യമുള്ളത് കൊണ്ട് സ്‌കൂളില്‍ നിന്നും ഉപ്പുമാവുവാങ്ങാന്‍ ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് അതിനായി പാത്രം ലഭിക്കുകയില്ല. എങ്കിലും പലപ്പോഴും ഉപ്പുമാവിനുള്ള ക്യൂവില്‍ കൊതിവെള്ളം നുണഞ്ഞ് സ്ഥാനം പിടിച്ചിട്ടുണ്ട്. ക്യൂവിലെ ഉന്തും തള്ളും, വാങ്ങിയ ഉപ്പുമാവ് തട്ടിപ്പറിക്കലും തുടങ്ങി രസകരമായ ഓര്‍മ്മയുടെ ചേരുവകളും ആ കാലത്തിന്റെ ചിത്രത്തളികയില്‍ പൊങ്ങിക്കിടപ്പുണ്ട്. എന്നാല്‍ ഉപ്പുമാവിനെക്കുറിച്ചുള്ള പൊള്ളുന്ന ഒരോര്‍മ്മയാണ് അതില്‍ ഹൃദ്യം.
അഞ്ചാം ക്ലാസിലാണ് അന്ന് പഠിക്കുന്നത്. ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടയുടന്‍ വീട്ടിലെത്തണമെന്നാണ് ശാസന. ഉപ്പുമാവിനുള്ള ക്യൂവില്‍ നിന്നാല്‍ വീട്ടിലെത്താന്‍ വൈകും. ഒരു ദിവസം നേരത്തെ ക്യൂവില്‍ സ്ഥാനം പിടിച്ചു. മുന്നിലും പിന്നിലും നില്‍ക്കുന്ന കൂട്ടുകാരുടെ കൈയ്യിലെല്ലാം പാത്രങ്ങളുണ്ട്. പാത്രങ്ങള്‍ കൊണ്ടുവരാത്തവര്‍ നോട്ടുബുക്കില്‍ നിന്നുള്ള പേപ്പറുകള്‍ പറിച്ചു റെഡിയായിട്ടുണ്ട്. ഞങ്ങളുടെ നോട്ടുപുസ്തകങ്ങള്‍ അന്ന് പ്രധാനമായും തീര്‍ന്നിരുന്നത് എഴുതിയല്ല; ഉപ്പുമാവ് വാങ്ങിക്കാന്‍ കീറിയെടുത്താണ്. എന്റെ കയ്യില്‍ പാത്രമോ പത്രമോ ഒന്നുമില്ല. അടുപ്പില്‍ നിന്നും അപ്പോള്‍ മാത്രം വാങ്ങിവെച്ച ഉപ്പുമാവിന്റെ വട്ടയില്‍ നിന്നും ആവിപാറുന്നുണ്ടായിരുന്നു. മുന്നിലെ കൂട്ടുകാര്‍ അവരുടെ പാത്രങ്ങളില്‍ വാങ്ങിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്റെ ഊഴമാണ്. നീട്ടിപ്പിടിച്ച പാത്രം കാണാഞ്ഞ്  ഉപ്പുമാവിലേക്ക് കുനിഞ്ഞിരിക്കുന്ന പ്യൂണോ മുതിര്‍ന്ന ക്ലാസിലെ കുട്ടിയോ ഒന്ന് തലയുയാര്‍ത്തി നോക്കി. രണ്ടു കയ്യും നീട്ടിപ്പിടിച്ചതോര്‍മ്മയുണ്ട്. പിന്നെ പൊള്ളിത്തിണര്‍ത്ത കൈകളും ഉയര്‍ത്തി ഓടുകയാണ്. ചെറുചിരിയോടെ ചുട്ടുപൊള്ളുന്ന ഉപ്പുമാവ് മൃദുലമായ കൈവെള്ളയിലേക്ക് ഇട്ടുതന്നത് ആരാണ്? ഓട്ടത്തിനിടയില്‍ വേവുന്ന ഉപ്പുമാവ് വീണു കാലുകളും പൊള്ളിയിരുന്നു. നിര്‍ത്താതെ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടിയതും അമ്മ സ്‌കൂളിലെത്തി ആരെയൊക്കെയോ വഴക്ക് പറഞ്ഞതും പിന്നീട് ആരോ പറഞ്ഞ ഓര്‍മ്മയാണ്. 
നോബല്‍ സമ്മാന ജേതാവ്  അമര്‍ത്യാസെന്‍ സ്‌റ്റോക്ക്‌ഹോമില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് ഇതിനിടെ വായിച്ചപ്പോഴാണ് ഉപ്പുമാവിന്റെ രുചിയുള്ള ഓര്‍മ്മകള്‍ ഉണര്‍ന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; ''ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രീയ മുന്നേറ്റമായി നാം കരുതുന്ന, മനുഷ്യന്‍ ചന്ദ്രനിലെത്തിയ ആ നിമിഷത്തേക്കാള്‍ എത്രയോ പ്രധാനമാണ് ഇന്ത്യയില്‍ പല സ്‌കൂളുകളിലും ഏര്‍പ്പെടുത്തിയ ഉച്ചക്കഞ്ഞി വിതരണം. ഒരു പക്ഷേ, ചന്ദ്രനിലെത്താന്‍ ചെലവാക്കിയ ആ തുകകൊണ്ട് ലോകത്തെ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും ഉച്ചക്കഞ്ഞിയും രാത്രിക്കഞ്ഞിയും നല്‍കാന്‍ നമുക്ക് കഴിഞ്ഞേനേ.'' ശാസ്ത്രത്തിന്റെയും പരിഷ്‌കാരത്തിന്റെയും പൂവിരി നടക്കാവില്‍ നില്‍ക്കുമ്പോള്‍ ഉച്ചക്കഞ്ഞിയെന്ന ചളിക്കുഴമ്പുവരമ്പുകളെ ഓര്‍ക്കാന്‍ തയ്യാറായതാണ് അദ്ദേഹത്തിന്റെ മഹത്വം. ദിനംപ്രതി ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതും നാടൊട്ടുക്ക് വിമാനത്താവളങ്ങള്‍ ഉണ്ടാവുന്നതും ജില്ലകള്‍തോറും ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും ആണ് വികസനം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ  ഉന്നതരായ ശാസ്ത്രഞ്ജരും ഭരണാധികാരികളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നിടത്താണ് െ്രെപമറി സ്‌കൂളുകളിലെ വിശന്നിരിക്കുന്ന കുഞ്ഞുങ്ങളെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ മനസ്സിലേക്ക് കുടിയേറ്റുന്നത്. എങ്ങിനെ എഴുതുമെന്നും വായിക്കുമെന്നും പോലും മനസ്സിലാകാത്ത അത്രയും വലിയ സംഖ്യകളുടെ അഴിമതികളാണ് അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ നടക്കുന്നത്. വന്‍ കോര്‍പ്പറേറ്റുകള്‍ക്കല്ലാതെ  ഇന്ത്യയെ രക്ഷിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന കൂട്ടപ്പാട്ടാണ് എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം എന്നതുതന്നെ ഐ ഐ ടി കളും മെഡിക്കല്‍ കോളെജുകളും മാനേജ്‌മെന്റ് പഠനവും സാര്‍വ്വത്രികമാക്കുക എന്നതാണെന്ന പുതിയ സ്വാശ്രയ പാഠങ്ങളാണ് ഉത്പാദിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.  പാവപ്പെട്ടവരുടെ പഠനവും വിശപ്പും ഉച്ചക്കഞ്ഞിയും അതിനിടയില്‍ തീര്‍ത്തും അശ്രീകരമായ കാര്യമാണ്.
സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്കിത്തുടങ്ങിയിട്ട് അധിക നാളുകളൊന്നും ആയിട്ടില്ല. പക്ഷെ അത് ഇന്ന് പൊതു വിദ്യാഭ്യാസത്തിനു നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. അത് കഞ്ഞിയിലും പയറിലും മാത്രമൊതുങ്ങുന്ന അടുക്കളക്കാര്യവുമല്ല. കേരളത്തിലെങ്കിലും ഉച്ചക്കഞ്ഞി കുടിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ വരുന്നത് ഒരു നേരത്തെ കഞ്ഞിക്കുമുട്ടുള്ള വീടുകളില്‍ നിന്നല്ല. ആദിവാസി മേഖലകളില്‍ മത്സ്യത്തൊഴിലാളി മേഖലകളില്‍ മറ്റു ചില പിന്നോക്ക മേഖലകളില്‍ മാത്രമേ അക്ഷരത്തിനപ്പുരം സ്‌കൂള്‍ അന്നമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടാവൂ. അത്തരം മേഖലകളില്‍ ഉച്ചക്കഞ്ഞി നല്‍കി ഒതുക്കാവുന്നതല്ല അവരുടെ വയറിന്റെ പ്രശ്‌നങ്ങള്‍ .
ഉച്ചക്കഞ്ഞി ഒരു പേര് മാത്രമാണ്. കഞ്ഞി ദാരിദ്രത്തിന്റെ മുഷിഞ്ഞ മണമുള്ള വാക്കായിരുന്നു കഴിഞ്ഞ തലമുറയ്ക്ക്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കിട്ടുന്ന കഞ്ഞി അവന്റെ മാറാത്ത ജീവിതാവസ്ഥയുടെ കൂടി സാക്ഷ്യമാണ്. ചോറായിരുന്നു വിശേഷം. ചോറുകൂടി ചേര്‍ന്നതായിരുന്നു അവര്‍ക്ക് എല്ലാ ആഘോഷങ്ങളും ആഹ്ലാദങ്ങളും. ഇന്ന് മിക്ക സ്‌കൂളുകളിലും ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കുട്ടികള്‍ക്ക് നല്‍കുന്നത് ചോറും കറികളും ആണ്. കഞ്ഞി (ഉച്ചഭക്ഷണം എന്ന നിലയില്‍ എടുത്താല്‍ മതി) കുടിക്കുന്ന നിരയില്‍ െ്രെപമറി ക്ലാസുകാര്‍ മാത്രമല്ല ഇന്നുള്ളത്. ഹൈസ്‌കൂളിലെയും ഹയര്‍ സെക്കന്ററിയിലെയും കുട്ടികള്‍ വരെ അതിലുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കേരളത്തില്‍ ഒമ്പതു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതി കഴിഞ്ഞ ഭരണകാലത്ത് ആവിഷ്‌കരിച്ചിരുന്നുവെങ്കിലും ഇതുവരെയായും അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. മുതിര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോഴേക്കും ഉച്ചക്കഞ്ഞി അരുചിയും അപമാനവുമാകുന്ന അവസ്ഥയും കാണാതിരുന്നു കൂടാ. (അമിതഭക്ഷണത്തിന്റെ അനാരോഗ്യവും ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ പാചകത്തിനുള്ള സമയക്കുറവുമാണല്ലോ മധ്യവര്‍ഗ്ഗ മലയാളിയുടെ തീന്‍മേശകളിലേക്ക് വീണ്ടും കഞ്ഞിയും പയറിനെയും കുടിയിരുത്തിയത്)
യഥാര്‍ത്ഥത്തില്‍ സ്‌കൂളില്‍ നിന്ന് പൊതുവായി വിതരണം ചെയ്യുന്ന ഉച്ചഭക്ഷണവും മറ്റു പോഷകാഹാരങ്ങളും ( െ്രെപമറിതലത്തില്‍  പാല്, മുട്ട, പഴം എന്നിവയെല്ലാം ആഴ്ചയില്‍ പലദിനങ്ങളിലും നല്‍കി വരാറുണ്ട് ) ശരീരത്തിന്റെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. സാമ്പത്തികമായ പരിഗണനകള്‍ക്കപ്പുറം  അവ സൃഷ്ടിക്കുന്ന മാനവികമായ മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും വറ്റിപ്പോകാത്ത നനവായിരിക്കണം നമ്മുടെ വിശകലനത്തിന്റെ അടിസ്ഥാനയൂണിറ്റുകള്‍. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം ഒരുമിച്ചും പങ്കിട്ടും കഴിക്കുന്ന ഭക്ഷണം സൃഷ്ടിക്കുന്ന സമത്വവും ഐക്യവും ദൃഡബന്ധവും മറ്റൊരു തരത്തിലും നമുക്ക് വിളമ്പിക്കൊടുക്കാന്‍ കഴിയില്ല. സ്‌കൂളുകളില്‍ യൂണിഫോം നടപ്പിലാക്കിയത് ഇതിന്റെ മറ്റൊരുതരത്തിലുള്ള പ്രായോഗിക പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ഇന്ന് യൂണിഫോം അതിന്റെ അടിസ്ഥാന ദര്‍ശനത്തില്‍ നിന്ന് തന്നെ അകന്നു പോവുകയും സ്‌കൂളിന്റെ അന്തസ്സിന്റെ അടയാളമാവുകയും ചെയ്തു. ആയിരങ്ങള്‍ മുടക്കിയാലും മറ്റാര്‍ക്കും ലഭിക്കാത്ത പ്രത്യേകം ഡിസൈന്‍ ചെയ്ത യൂണിഫോമുകളാണ് മിക്ക സ്‌കൂളുകള്‍ക്കും പഥ്യം. വെള്ളയോടൊപ്പം കറുപ്പും പച്ചയും മെറൂണും ചേര്‍ന്ന് സൃഷ്ടിച്ച ചിലവുകുറഞ്ഞ, വിദ്യാര്‍ത്ഥിയുടെ സമീപ ഭൂതകാലത്തെ അടിസ്ഥാന നിറം സ്‌കൂളുകളില്‍ നിന്ന് അപ്രത്യക്ഷമായി. മേനിക്കായി കോട്ടും ഒവര്‍ക്കോട്ടും ടൈയ്യും പുതുപുത്തന്‍ ഡിസൈനുകളും ഉള്ള യൂണിഫോം നിര്‍ബന്ധമാക്കുന്നവര്‍ പക്ഷെ അതിനായി സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെ കാണുന്നില്ല. ഒരുമയുടെ സന്ദേശം സ്വാദിഷ്ടമായി വിളമ്പുന്ന ഉച്ചഭക്ഷണ പരിപാടി പക്ഷെ ഇത്തരം എലീറ്റ് സ്‌കൂളുകളില്‍ നടപ്പിലാക്കുന്നുമില്ല. ഒരുമയുടെയും സമത്വത്തിന്റെയും വഴിയിലേക്ക് മലയാളി ചിന്തയിലെങ്കിലും ഇറങ്ങിവന്നത് ഒരുമിച്ച് ആഹരിച്ചുകൊണ്ടുകൂടിയാണ്. ഭേദചിന്തകളും ഉച്ചനീചത്വങ്ങളും സാമൂഹിക ജീവിതത്തില്‍ ഏറ്റവും കയ്പ്പ് നിറച്ചത് കേരളത്തില്‍ ആഹാരത്തിലും ഉടുപ്പിലും നടപ്പിലും ആണല്ലോ. മണ്ണില്‍ കുഴികുത്തി ഇലകള്‍ വെച്ചും സ്വന്തം ചിരട്ടയില്‍ മാത്രം വെള്ളം കുടിച്ചും ആണ് അധസ്ഥിതര്‍ അപമാനത്തിന്റെ ആഴം അളന്നത്. സമ്പന്ന വര്‍ഗ്ഗത്തിന്റെ എച്ചിലുകള്‍ക്കായി  ഊഴം കാത്തുനിന്ന അനുഭവം തൊട്ടു മുന്‍പ് വരെയുള്ള അധസ്ഥിത വര്‍ഗ്ഗതലമുറകള്‍ക്ക് പറയാനുണ്ടാകും. അതുകൊണ്ടാണ് സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പന്തിഭോജനം മുഖ്യ അജണ്ട ആയത്. ഒരുമിച്ചുള്ള ആഹാരം സമത്വത്തിന്റെ ഉയര്‍ന്ന നിലയാണെന്ന് അതിനായി എല്ലാ മര്‍ദ്ദനങ്ങളും സഹിച്ച സ്വാമി ആനന്ദതീര്‍ത്ഥന്നും എ കെ ജി യും വിശ്വസിച്ചിരുന്നു. സാമൂഹിക വിലക്കുകളെ ചവച്ചുതള്ളാനുള്ള രാകിമിനുക്കിയ ആയുധമായിരുന്നു അവര്‍ക്ക് പന്തിഭോജനം. (സന്തോഷ് എച്ചിക്കാനം പുതിയ കാലത്ത് മധ്യവര്ഗ്ഗത്തിനിടയില്‍ ആന്തരികമായി പ്രബലമായി ക്കൊണ്ടിരിക്കുന്ന ജാതി ചിന്തയുടെ രൂക്ഷമായ ഗന്ധവും രുചിയും ബോധ്യപ്പെടുത്താനും 'പന്തിഭോജനം' എന്ന സൂചകം തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.) 

പൊതുവിദ്യാഭ്യാസം സാര്‍വ്വത്രികമാകുന്നതിന്  മുന്‍പ് വളരെ ദൂരെയുള്ള സ്‌കൂളുകളിലേക്ക് പൊതിച്ചോറ് കൊണ്ടുപോകുന്നതിനെക്കുറിച്ചും പോകാത്തതിനെക്കുറിച്ചും എഴുതപ്പെട്ട രചനകള്‍ മലയാളത്തില്‍ ഏറെയുണ്ട്. എം ടി യുടെ 'കര്‍ക്കിടകം' ഉച്ചപ്പട്ടിണികിടന്നു ക്ലാസിലിരിക്കുന്ന ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. കക്കാടിന്റെ 'ശിഷ്യനായ ഗുരു' പട്ടിണി കിടന്നു തളര്‍ന്നുവീഴുന്ന കുട്ടിയെക്കുറിച്ചാണ്. ആഢ്യത്വം കൊണ്ട് ഹോട്ടല്‍ ഭക്ഷണം പോലും നിഷിദ്ധമായ കുട്ടി ഉച്ചയുടെ കത്തുന്ന വിശപ്പകറ്റാന്‍ കായലിന്റെ തീരത്ത് ചെന്നിരിക്കുന്ന അനുഭവം വൈലോപ്പിള്ളിയും കുറിച്ചിട്ടുണ്ട്. ''കള്ളക്കുട്ടികള്‍ ഊണുകഴിഞ്ഞ് കയ്യുമുഖത്തു മണപ്പിക്കും''(കടല്‍ കാക്കകള്‍). വിശപ്പ് അസഹനീയമാവുന്ന വ്യത്യസ്തമായ വിദ്യാലയാനുഭവങ്ങളാണ് ഇവയെല്ലാം ഓര്‍മ്മിക്കുന്നത്. കാരൂരിന്റെ 'പൊതിച്ചോറ ്' കുട്ടിയുടെ മാത്രം അനുഭവമല്ല വിശപ്പ് എന്നുകൂടി കാട്ടിത്തന്നു. എരിയുന്ന വയറുമായി പുസ്തകത്താളിലെ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന വിദ്യാലയ ജീവിതത്തിന്റെ ശേഷിപ്പുകള്‍ സാഹിത്യത്തില്‍ ഇങ്ങനെ നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ടതാണ്.
അപ്പോഴേക്കും പൊതു വിദ്യാഭ്യാസം സാര്‍വ്വത്രികമാവുകയും ഓരോ പഞ്ചായത്തിലും നിരവധി സ്‌കൂളുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. സമീപത്തുതന്നെയുള്ള വിദ്യാലയങ്ങള്‍ അപമാനമാകുന്ന പുതിയ ഹൈജീന്‍ കാലം അന്ന് പുലര്‍ന്നിട്ടുമില്ല. മിക്കവര്‍ക്കും ഒരോട്ടത്തിനു ഉച്ചഭക്ഷണത്തിനായി വീട്ടില്‍ എത്തിച്ചേരാമായിരുന്നു. വീട്ടില്‍ പോയി വരാന്‍ കഴിയാത്തവര്‍ നേരത്തെ പറഞ്ഞ ഉപ്പുമാവില്‍ വിശപ്പടക്കി. വിദ്യാഭ്യാസമാണ് ജീവിത സുരക്ഷയുടെ ഉറപ്പുള്ള കോട്ടയിലേക്കുള്ള താക്കോല്‍ പഴുത് എന്ന് മലയാളികള്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തൊട്ടപ്പുറമുള്ള സാധാരണ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍ക്ക് 'മോശം സ്റ്റാന്‍ഡേര്‍ഡ്' ആണെന്ന് അവര്‍ എളുപ്പം കണ്ടെത്തി. അപ്പോഴേക്കും പുത്തന്‍ സി ബി എസ് ഇ സ്‌കൂളുകളും ആ വാര്‍പ്പില്‍ പണിത ചില എയിഡഡ് സ്‌കൂളുകളും മികച്ച വിദ്യാഭ്യാസത്തിന്റെ വില്‍പ്പനശാലകള്‍ എന്ന പേര് നേടിക്കഴിഞ്ഞിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള അത്തരം സ്‌കൂളുകളിലേക്കുള്ള കുട്ടിയുടെ യാത്ര രക്ഷകര്‍ത്താവിന്റെ അന്തസ്സിന്റെ അടയാളമായി. സ്‌കൂളിലേക്കുള്ള വാഹനം, അവിടുത്തെ മുന്തിയ യൂണിഫോമുകള്‍, സ്‌കൂള്‍ ബാഗുകള്‍ (പുസ്തകങ്ങള്‍ സൂക്ഷിക്കുവാനും നഷ്ടപ്പെട്ടു പോകാതിരിക്കാനും ചെറിയ ക്ലാസുകളില്‍ കൊണ്ടുപോയിരുന്ന, വീട്ടില്‍ നിന്നുതന്നെ മെടഞ്ഞ വയറുകൊണ്ടുള്ള ബാഗുകള്‍ ഹൈസ്‌കൂളിലെത്തുമ്പോഴേക്കും കറുത്ത റബ്ബര്‍ പട്ടയിലെക്കും ഇലാസ്റ്റിക്കിലേക്കും മാറിയതും പഴയ കാലത്തിന്റെ മുറിഞ്ഞു തുടരുന്ന ഓര്‍മ്മയാണ്) ഇവയെല്ലാം കുട്ടിയെക്കാളും സന്തോഷിപ്പിച്ചത് രക്ഷകര്‍ത്താക്കളെയാണ്. സ്‌കൂള്‍ ബാഗുകള്‍ ചോറ്റുപാത്രം വെക്കാനുള്ള (അത് കഞ്ഞിപാത്രമല്ല എന്നത് 'ക്ലാസ് വാറി'ന്റെ മറ്റൊരു ഭാഷാവികൃതി) വിശേഷപ്പെട്ട സൗകര്യങ്ങളോടെയാണ് നിര്‍മ്മിക്കപ്പെട്ടത്. പരസ്യങ്ങളില്‍ പൊരിച്ചെടുത്ത മധ്യവര്‍ഗ്ഗത്തിന്റെ ആരോഗ്യസങ്കല്‍പ്പങ്ങളായിരുന്നു അതില്‍ നിറയെ. ചോറും കടന്ന്, നൂഡില്‍സും കോണ്‍ഫ്‌ളേക്കും വിവിധ ഫ്‌ളേവറുകളില്‍ അവയില്‍ മാറി മാറി പ്രത്യക്ഷപ്പെട്ടു. സമൃദ്ധികൊണ്ട് ആഹാരം മടുത്തു പോയ ഒരു തലമുറയെ വല്ലതും കഴിപ്പിക്കുകയായി രക്ഷിതാക്കളുടെ പുതിയ ഉത്കണ്ഠ. പുത്തന്‍ ചോറ്റുപൊതികള്‍ രുചിയുടെയും അഭിരുചിയുടെയും പൊതുധാരയില്‍ നിന്നു ഏറെ കുട്ടികളെ മാറ്റിത്തീര്‍ക്കുന്നത് നിരുത്സാഹപ്പെടുത്താന്‍  അധ്യാപകര്‍ക്കും കഴിഞ്ഞില്ല. ഉച്ചക്കഞ്ഞിക്ക് പേര് നല്‍കിയവരില്‍ തന്നെ വലിയൊരു വിഭാഗം ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസ്സിനും കിട്ടുന്ന അരിമാത്രം വാങ്ങുന്നവരായി  കഞ്ഞിക്കുള്ള ക്യൂവില്‍ നിന്നും മാറിനിന്നു. യൂണിഫോമില്‍ മറച്ചുവെക്കാന്‍ കഴിയാത്ത പുതിയ വര്‍ഗ്ഗ/ സ്വത്വ  സമവാക്യങ്ങള്‍ സൗഹൃദങ്ങളായും ചെറുസംഘങ്ങളായും സ്‌കൂളുകളില്‍ നിന്നേ രൂപമെടുക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിരാഷ്ട്രീയം പോലുള്ള, ഇവയ്ക്കപ്പുറത്തേക്ക് കുട്ടികളെ ഒരുമിപ്പിച്ചിരുന്ന ഘടകങ്ങള്‍ മയക്കുമരുന്നുകളെക്കാളും  അകറ്റപ്പെടേണ്ടവയാണെന്ന് കോടതികളും ഭരണാധികാരികളും കണ്ടെത്തി അവയെ സ്‌കൂളിന്റെ പടിക്ക് പുറത്താക്കിയിരുന്നു. സ്‌കൂളില്‍ നിന്നുതന്നെ നല്‍കുന്ന ഉച്ചക്കഞ്ഞി നിര്‍ബന്ധമായും കുടിക്കണമെന്നു വന്നാല്‍ വലിയൊരു വിഭാഗം ചിലപ്പോള്‍ സ്‌കൂള്‍ തന്നെ ഉപേക്ഷിച്ചു പോകാനും മതി എന്നതുകൊണ്ട് അക്കാര്യത്തിലൊക്കെയുള്ള നിര്‍ബന്ധം സ്‌കൂള്‍ അധികാരികള്‍ക്കും ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. എങ്ങിനെ കേരളീയ സമൂഹം നേരത്തെ ഉണ്ടാക്കിയെടുത്ത സാമൂഹിക പിന്തുണകള്‍ അതിന്റെ നേര്‍ വിപരീതദിശയിലേക്കു തിരിയുന്നു എന്നതിന്റെ മറ്റൊരുദാഹരണമാകുമോ ഇതും?
സമീപകാലത്ത് വന്ന പഠനത്തില്‍ നമ്മുടെ സ്‌കൂള്‍ കുട്ടികളുടെ കായികക്ഷമത അത്യന്തം ദയനീയമാനെന്നു കണ്ടെത്തപ്പെടുകയുണ്ടായി. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ. സ്‌കൂള്‍ സമം പഠനം എന്ന പുതിയ മന്ത്രമാണ് ഈ ആഭിചാര ക്രിയയില്‍ ഉരുക്കഴിക്കപ്പെട്ടത്. പുലര്‍ച്ചെ തുടങ്ങി രാത്രിവരെ നീളുന്ന ക്ലാസുകളും കോച്ചിംഗ് ക്ലാസുകളും ഓര്‍മ്മ മാത്രമുള്ള യന്ത്രങ്ങളായി നമ്മുടെ കുട്ടികളെ ചുരുക്കിയിരിക്കുന്നു. പുലര്‍ച്ചെ ചോറ്റുപൊതിയില്‍ കുത്തി നിറക്കുന്ന കുറച്ചു ചോറും കറികളോ അല്ലെങ്കില്‍ വീടോട്ടലില്‍ പാകപ്പെടുത്തിയ ഫാസ്റ്റ് ഫുഡ്ഡോ ഈ ദീര്‍ഘമായ സമയത്തെ അവരുടെ ഊര്‍ജ്ജാവശ്യങ്ങളെ തൃപ്തിപ്പെടുത്തുമെന്നു വിചാരിക്കുന്നത് എന്തൊരു അജ്ഞതയാണ്. രാവിലെ പൊതിഞ്ഞു കൊണ്ട് പോയ ഭക്ഷണത്തിന്റെ തണുത്തു വിറങ്ങലിച്ച പ്രേതരൂപം കാണുമ്പോള്‍ തന്നെ മിക്ക കുട്ടികള്‍ക്കും മനം പിരട്ടും. സ്‌കൂളില്‍ എത്തപ്പെടുന്ന പോതിച്ചോറുകളിലെ ആഹാരത്തെക്കാലും ആണ് അവിടങ്ങളിലെ വേസ്റ്റ് ബിന്നുകളില്‍ കുമിഞ്ഞു കൂടുന്ന ഭക്ഷണാവഷിഷ്ടം. പാചകം ചെയ്തു മൂന്നു മണിക്കൂര്‍ കഴിഞ്ഞ ആഹാരം വിഷമാണെന്ന് പ്രകൃതി ജീവനം. അങ്ങിനെയെങ്കില്‍ അവ കളയുന്നത് ആരോഗ്യത്തെ കുറക്കുകയില്ല, വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ. സ്‌കൂളിലെ പലവിധ ക്രമീകരണങ്ങളില്‍ മിക്കപ്പോഴും വെട്ടിച്ചുരുക്കപ്പെടുന്ന സമയം ഉച്ചയ്ക്കുള്ള ഇടവേളയാണ് എന്നതുകൂടിയാകുമ്പോള്‍ ഒന്നോ രണ്ടോ വറ്റ് പെറുക്കിത്തിന്നല്‍ മാത്രമാകുന്നു ഈ കലാപരിപാടി. കൊണ്ടുപോകുന്നതിനേക്കാളും കളയുന്നവയാണ് ചോറ്റുപൊതികളെങ്കില്‍ വരുത്തി വെച്ച മറ്റൊരു ഉച്ചപ്പട്ടിണിയിലാണ് നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളും.
സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി ശക്തിപ്പെടുത്തേണ്ടത് കുട്ടികള്‍ക്ക്/ രക്ഷകര്‍ത്താക്കള്‍ക്ക്  ഇടയിലുള്ള സാമ്പത്തികമായ അസന്തുലിതാവസ്ഥയ്ക്കുള്ള പരിഹാരം എന്ന നിലയ്ക്ക് മാത്രമല്ല. ഇന്ന് അത് കൂടുതല്‍ പ്രസക്തമായിത്തീരുന്നത് വാടിക്കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യക്ഷമതയുടെ കാര്യത്തിലാണ്. ഒരുമിച്ചുള്ള ഭക്ഷണം സൃഷ്ടിക്കുന്ന കൂട്ടായ്മയുടെയും ഒന്നെന്ന ബോധത്തിന്റെതുമായ ഉയര്‍ന്ന മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അത് വികസിക്കേണ്ടതുണ്ട്. ഗ്യാസ് അടുപ്പുകളും ധാന്യങ്ങളും പച്ചക്കറികളും മറ്റും ശരിയായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമുള്ള ആധുനികമായ അടുക്കള സ്‌കൂളിന്റെ ഏറ്റവും പ്രാഥമികമായ ആവശ്യമാകണം. പാചക ജോലി സ്‌കൂള്‍ ശുചിത്വം പോലെയോ ഓഫീസ് ജോലി പോലെയോ പ്രധാനമായി പരിഗണിക്കപ്പെടണം.
'ഫണ്ടില്ല; സ്‌കൂള്‍ ഉച്ചഭക്ഷണം നിലയ്ക്കുന്നു', 'ഉച്ചക്കഞ്ഞിയില്‍ വെള്ളം ചേര്‍ക്കുന്നു', 'സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്', 'സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍', 'പൊതുവിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതി തകര്‍ക്കാന്‍ നീക്കം' തുടങ്ങിയവ സമീപ കാലത്ത് വേദനയോടെ വായിച്ച പത്രവാര്‍ത്തകളാണ്. സ്‌കൂള്‍ അനുഭവമുള്ള ഏതൊരാള്‍ക്കും അറിയാവുന്ന ഏറ്റവും പ്രാഥമികമായ കാര്യം സ്‌കൂളില്‍ വലിയ തരത്തിലുള്ള വെട്ടിപ്പുകള്‍ നടക്കാത്ത ഒന്നാമത്തെ കാര്യം ഉച്ചക്കഞ്ഞി വിതരണമാണെന്നതാണ്. അതിനെ കൂടുതല്‍ സാങ്കേതികമാക്കാനും അതില്‍ നിന്ന് ഒന്നോ രണ്ടോ രൂപ ലാഭിക്കാനും നടത്തുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും അതിന്റെ പുകകൂടി കണ്ടേ അടങ്ങൂ എന്ന് വാശിയുള്ളവരില്‍ നിന്നെ ഉണ്ടാകൂ. സ്‌കൂളില്‍ ലാപ്‌ടോപ്പുകളും ഡി.എല്‍.പി പ്രൊജക്ടറുകളും വാങ്ങി നല്‍കുന്നതിന് കാണിക്കുന്ന ഉത്സാഹം ( അത് ഇപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ടാബ്‌ലറ്റ് പി സി നല്‍കുന്നത് വരെ എത്തിനില്‍ക്കുന്നു) തെറ്റെന്നു പറയാന്‍ കഴിയില്ല. പക്ഷെ അത്, വിശപ്പടക്കുക എന്ന പ്രാഥമികമായ ധര്‍മ്മത്തിനപ്പുറം, സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ട് നാം ആന്ത്യന്തികമായി ലക്ഷ്യമിടുന്ന, കുട്ടിയെ ഒരുമയുടെ ഉരുളകള്‍ ഊട്ടി സാമൂഹിക ജീവിയാക്കുക എന്ന വലിയ ലക്ഷ്യം ഇപ്പോള്‍ പരിമിതമായെങ്കിലും നിര്‍വ്വഹിക്കുന്ന ഉച്ചക്കഞ്ഞിയില്‍ മണ്ണിട്ടുകൊണ്ടാവരുതെന്നേയുള്ളൂ.


(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ഓണപ്പതിപ്പില്‍ വന്നത്.) 

2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഹോം വര്‍ക്കുകളില്‍ അടക്കം ചെയ്യപ്പെടുന്നത്


സമകാലിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാത്ത, ഇന്ന് ആരെങ്കിലും എഴുതുകയോ പറയുകയോ ചെയ്യാന്‍ സാധ്യതയില്ലാത്ത വാക്കാണ് 'ഗൃഹപാഠം' എന്നത്. പുതിയ തലമുറയിലെ അധ്യാപകരെ സംബന്ധിച്ചുപോലും അപരിചിതമായ ഒരു പദമായിരിക്കുമത്; പിന്നെയല്ലേ കുട്ടികളുടെ കാര്യം. സത്യത്തില്‍ ഒരുപാട് അര്‍ത്ഥത്തിലേക്ക്  കാലുനീട്ടിയിരിക്കുന്ന ഒരു പഴഞ്ചന്‍ വാക്കാണ് ഗൃഹപാഠം. ഹോം വര്‍ക്ക് എന്നതിന്റെ മലയാളം മാത്രമല്ല അത്. ഗൃഹത്തില്‍ നിന്ന് പഠിക്കുന്ന എല്ലാ പാഠവും ഗൃഹപാഠത്തില്‍പ്പെടും. അല്ലെങ്കില്‍ ശരിയായ പഠനം ഗൃഹത്തില്‍ നിന്നും അതിന്റെ പരിസരത്തില്‍ നിന്നും തന്നെയല്ലേ? വലിയ ജീവിതപാഠങ്ങള്‍ വിദ്യാലത്തിന്റെ ഇടുങ്ങിയ ചുമരുകള്‍ക്കകത്തുനിന്നല്ല കുട്ടികള്‍ ആര്‍ജ്ജിക്കുന്നത് എന്നത് പുതിയ പാഠ്യപദ്ധതിക്കാലത്ത് കണ്ടുപിടിക്കപ്പെട്ട വന്‍കരയൊന്നുമല്ല എന്നതിന്റെ തെളിവ് കൂടിയാണ് ഈ പദം.

'പാഠം' എന്നത് പുതിയ ഭാഷയില്‍ 'ടെക്സ്റ്റ്' ആണ്. അപ്പോള്‍ ഗൃഹമാണ് ശരിയായ ടെക്സ്റ്റ്. അതിനെ ഇഴപിരിച്ചും അതില്‍ അടങ്ങിയ നാനാതരം ബന്ധങ്ങള്‍ സൂക്ഷ്മവിശകലനം ചെയ്ത് അര്‍ത്ഥങ്ങള്‍ നിര്‍മ്മിച്ചും ആണ് നാം പഠിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനകാഴ്ചപ്പാടിന്റെ വികാസം വീടിനെയും അത് മുന്‍ നിര്‍ത്തുന്ന സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും എന്നത് മനശ്ശാസ്ത്രതത്വങ്ങളും അടിവരയിടുന്ന ഒന്നാണ്. ലോകത്തെത്തന്നെ ഒരു പക്ഷിക്കൂടായി  വിഭാവനം ചെയ്യുന്ന ഒരു ജ്ഞാനസംസ്‌കാരത്തിന് അനുയോജ്യവുമാണ് ഇത്തരം ചിന്തകള്‍.

പദത്തിന്റെ നിരുക്തി നുണഞ്ഞിരിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഗൃഹപാഠം എന്ന പഴയ വാക്ക് കൊണ്ട് അര്‍ത്ഥമാകിയ ഒന്നും പുതിയ ഹോം വര്‍ക്കുകളും പ്രവര്‍ത്തനം കൊണ്ട് ഒന്നുതന്നെയാണോ എന്ന് വിചാരപ്പെടുകയാണ്. പഴയ ഗൃഹപാഠങ്ങള്‍  മറന്നു പോകാത്ത ആളുകള്‍ക്ക് മാത്രമേ ചിലപ്പോള്‍ ഈ വ്യത്യാസം പോലും പ്രസക്തമാകൂ. എന്തൊക്കെയാണ് ഹോം വര്‍ക്ക് എന്ന നിലയില്‍ നാം പൂത്തീകരിച്ചിരുന്ന പഴയ ഗൃഹപാഠങ്ങള്‍. കോപ്പിയെഴുത്ത്, നോക്കിയെഴുത്ത്, അപൂര്‍വ്വമായി കിട്ടുന്ന ഇമ്പോസിഷന്‍ എന്ന ശിക്ഷയുണ്ടെങ്കില്‍ അത്, ഗുണകോഷ്ടം കാണാതെ ചൊല്ലല്‍, പദ്യം കാണാതെ  പഠിക്കല്‍, ചില കണക്കുകള്‍ ചെയ്യല്‍ എന്നിവയില്‍ അത് ഒതുങ്ങി നിന്നിരുന്നു. ഗൃഹപാഠമൊന്നും ഇല്ലേ എന്ന ചോദ്യത്തില്‍ വീട്ടുകാരുടെ പഠനത്തിലുള്ള ഉത്തരവാദിത്വം അന്ന് തീര്‍ന്നിരുന്നു. കുട്ടിയുടെ ഇടത്തും വലത്ത് നിന്ന് പാഠപുസ്തകങ്ങളും ഗൈഡുകളും കമ്പോടു കമ്പ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പുതിയ പാരന്റിംഗ് കാലത്ത് അവിശ്വസനീയമായ ഒന്നായിരിക്കും ഇത്.

ഗൃഹപാഠങ്ങള്‍ അന്ന് കുട്ടിക്കുതന്നെ ചെയ്തു തീര്‍ക്കാവുന്നതെയുണ്ടായിരുന്നുള്ളൂ. ഗൃഹപാഠം ചെയ്തു തീര്‍ക്കാത്തതിന്റെ പേരില്‍ ക്ലാസിനു പുറത്താക്കുകയോ മണിക്കൂറുകളോളം ബോര്‍ഡിനോ, ചുമരിനോ ചാരിനിര്‍ത്തുകയോ കൈവെള്ള തിണര്‍ത്തു പോങ്ങുമാറ് ചൂരല്‍ വീഴുകയോ ചെയ്തിരുന്നില്ല. ക്ലാസില്‍ ചെയ്തുതീര്‍ത്ത ക്രിയകളുടെ തുടര്‍ച്ചയായ ചില കണക്കുകളായിരുന്നു മിക്കപ്പോഴും അവ. പദ്യം മനപ്പാഠമാക്കലും ഗുണകോഷ്ടം ചോല്ലിപ്പിക്കലും അതിന്റെ താളം കൊണ്ട് വീട്ടുകാര്‍ പോലും ആസ്വദിച്ചിരുന്നു.
ഇന്ന് നല്ല വിദ്യാഭ്യാസത്തിന്റെ തെളിവുതന്നെ അദ്ധ്യാപകന്‍ നല്‍കുന്ന ഹോം വര്‍ക്കുകളുടെയും കുട്ടി അതിനു മുന്നില്‍ കുത്തിയിരിക്കുന്ന സമയത്തിന്റെയും അളവാണ്. അധ്യാപകന്റെ കണ്ണിലെ കുട്ടിയുടെ ഏറ്റവും പ്രധാനമായ ഗുണം ഹോം വര്‍ക്കുകള്‍ കൃത്യമായി ചെയ്യുന്നു എന്നതും ഏറ്റവും തല തെറിച്ചവന്റെ / അവളുടെ തെളിവ് ഇവ ചെയ്തുവരുന്നില്ല എന്നതുമാണ്. എപ്പോഴാണ് നമ്മുടെ കുട്ടികള്‍ അന്തമില്ലാത്ത പുസ്തകക്കെട്ടുകളുടെയും തീരാത്ത ഹോം വര്‍ക്കുകളുടെയും ഭാരത്തിനു കീഴെ ഞെരിഞ്ഞമരാന്‍ തുടങ്ങിയത്?
വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന മലയാളിയുടെ കാഴ്ചപ്പാട് പുതിയ ലായത്തിലേക്ക് മാറുന്നത് ആഗോളവത്കരണത്തിന്റെ തേരോട്ടക്കാലത്താണ്. നഗരകേന്ദ്രിതമായി നിലനിന്നിരുന്ന സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നമ്മുടെ ഗ്രാമങ്ങളിലേക്ക് വരെ ചേക്കേറി. നമ്മുടെ സാധാരണ സ്‌കൂളുകളിലെ പഠനം, പരീക്ഷ മുതലായവയെ അന്ന് രക്ഷകര്‍ത്താക്കളോ കുട്ടികളോ അധ്യാപകര്‍ പോലുമോ ജീവത്പ്രധാനമായ ഒരു സംഗതിയായി പരിഗണിച്ചിരുന്നില്ല. പത്താം ക്ലാസിലെ പൊതുപരീക്ഷ മാത്രമായിരുന്നു വിലയിരുത്തലിന്റെ അവസാന വാക്ക്. മോഡറേഷനും ഗ്രൂപ്പ് ചേര്‍ക്കലും എല്ലാം കൂടി ഇരുനൂറ്റിപ്പത്ത് തികയുന്നവര്‍ അറുപതു ശതമാനത്തില്‍ താഴെയായിരുന്നു. അമ്പതു ശതമാനം മാര്‍ക്ക് തന്നെ ഉപരിപഠനത്തിനു നല്ലമാര്‍ക്കായി.
പുത്തന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പഠനത്തിന്റെ ആന്തരികമായ ഗുണനിലവാരത്തിലല്ല കണ്ണ് വെച്ചത്. പഠനം എന്നത് അവര്‍ക്ക് മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു പരസ്യമോ ഉത്പന്നമോ ആയിരുന്നു. അതുകൊണ്ട് തന്നെ പൊതുസമൂഹത്തെ അക്കാര്യം ബോധ്യപ്പെടുത്തലായിരുന്നു അവരുടെ മുഖ്യ അജണ്ട. അതിനുള്ള ഒന്നാമത്തെ വഴിയായിരുന്നു ഹോം വര്‍ക്കുകള്‍. രാവേറെ ഇരുന്നാലും തീരാത്ത ഹോം വര്‍ക്കുകള്‍ പണം മുടക്കുന്ന രക്ഷകര്‍ത്താക്കളെ സന്തോഷിപ്പിക്കാനായിരുന്നു. വിദ്യ വാങ്ങിക്കുന്നവനും കൊടുക്കുന്നവനും തമ്മില്‍ കൂടുതല്‍ ആത്മാര്‍ഥത കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടയില്‍ ഞെരിഞ്ഞമര്‍ന്നത് പാവം കുട്ടിയായിരുന്നു. ഈ രീതിശാസ്ത്രത്തിന്റെ വ്യാപനമാണ് പൊതു വിദ്യാലയങ്ങളിലെക്കും നീണ്ടത്. അപ്പോഴേക്കും പഠനത്തിലെ ശ്രദ്ധ പൊതുവിദ്യാഭ്യാസത്തിലും ആവശ്യപ്പെട്ട രക്ഷകര്‍ത്താക്കളും, സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അധ്യാപനത്തിന്റെ വലിയ മാതൃകയായി കാണാന്‍ തുടങ്ങിയ പൊതുവിദ്യാലയത്തിലെ അധ്യാപകരും ഹോം വര്‍ക്കുകളെ മികവിന്റെ മുദ്രയായി  വായിക്കാന്‍ തുടങ്ങി. ഹോം വര്‍ക്ക് ചെയ്യാത്തതിന് കിട്ടിയ അടിയേറ്റു പൊള്ളിയ കൈവെള്ളയുമായി വീട്ടിലെത്തിയ കുട്ടിക്ക് ആശ്വാസത്തിന് പകരം അതില്‍ മുളക് തേക്കുന്ന ചീത്തയാണ് അവിടെനിന്നും കിട്ടിയത്.

 
പാഠ്യപദ്ധതിയുടെ മാറ്റം ഏട്ടിലെങ്കിലും കുട്ടിയെ കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടും ഈ അവസ്ഥയ്ക്ക് അടിസ്ഥാനപരമായ മാറ്റം വല്ലതുമുണ്ടായോ? ശിശുകേന്ദ്രിത വിദ്യാഭ്യാസരീതിക്കായി വാദിച്ച എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും അമിതമായ ഹോം വര്‍ക്കുകള്‍ നിരോധിക്കണം എന്ന് ഉറപ്പിച്ചു പറഞ്ഞു. ഭാരരഹിതമായ പഠനം (learning without burden) എന്ന ആശയം മുന്നോട്ടു വെച്ച പ്രൊഫ്. യശ്പാല്‍ കമ്മീഷന്‍, ഹോം വര്‍ക്കുകള്‍ നശിപ്പിച്ചു കളയുന്ന കുട്ടിയുടെ വൈകാരികവും സ്വാഭാവികവുമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി, നാലാംക്ലാസ് വരെയുള്ള കുട്ടികളെ സ്‌കൂള്‍ ബാഗുകള്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ പോലും അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചത്. ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ സി ബി എസ് ഇ ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും നമ്മുടെ നാടന്‍ സി ബി എസ് ഇ സ്‌കൂളുകള്‍ ഓരോ വര്‍ഷം കഴിയുംതോറും അതിന്റെ കനം കൂട്ടിക്കൂട്ടി വന്നതേയുള്ളൂ.
ഒരു പുതിയ രീതിശാസ്ത്രവും അതിന്റെ പ്രക്രിയകളും പഴയ രീതിയില്‍ നടപ്പിലാക്കിയാല്‍ അത് എങ്ങിനെ ഇരട്ടിവിഷമാകും എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ നമ്മുടെ പൊതുവിദ്യാലയത്തിലെ ഹോം വര്‍ക്കുകള്‍. പഠനം എന്നത് പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്രിയകളിലൂടെയും നടക്കുന്ന ഒന്നാണ് എന്നതാണ് പുതിയ പഠനരീതിയുടെ അടിസ്ഥാന സങ്കല്പനം. പാഠപുസ്തകങ്ങളില്‍ അതുകൊണ്ടുതന്നെ പാഠത്തേക്കാള്‍  പ്രാധാന്യത്തോടെ പഠന പ്രവര്‍ത്തനങ്ങളായിരിക്കും നല്‍കിയിട്ടുണ്ടാവുക. ഒരു പ്രവര്‍ത്തനം ക്ലാസില്‍ അവതരിപ്പിക്കുന്നതിനു ചില പഠനപ്രശ്‌നങ്ങള്‍ നല്കിയിട്ടുണ്ടാകും. അത്തരം ചോദ്യങ്ങള്‍ പോലും ഹോം വര്‍ക്കുകളായി നല്‍കിവിടുന്ന അധ്യാപകരുണ്ട്. പാഠം വായിച്ച് കുട്ടി എന്ത് മനസ്സിലാക്കി എന്ന് തിരിച്ചറിയാന്‍ നല്‍കുന്ന അവധാരണ ചോദ്യങ്ങളാണ് അവ എന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. ചുരുങ്ങിയത് താന്‍ പഠിപ്പിക്കുന്ന വിഷയത്തിന്റെ അധ്യാപക സഹായിയെങ്കിലും വായിച്ചു നോക്കാന്‍ ക്ഷമയും താത്പര്യവും കാണിക്കാത്ത ഇവരെയും അധ്യാപകരെന്ന നിലയില്‍ നാം സഹിച്ചേ പറ്റൂ. ക്ലാസ്സില്‍ പൊതുവായി ചര്‍ച്ച ചെയ്യാന്‍ മാത്രം നിര്‍ദ്ദേശിച്ച ചോദ്യങ്ങളും ഹോം വര്‍ക്കുകള്‍! ചര്‍ച്ചയുമില്ല; സംവാദവുമില്ല!

പുതിയ പാഠപുസ്തകങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന സൗകര്യം അതില്‍ വലിയ ആശയ വിശദീകരണങ്ങള്‍ കൊടുത്തിട്ടില്ല എന്നതാണ്. എന്നുവച്ച് ആശയങ്ങള്‍ അവയിലില്ല എന്ന അര്‍ത്ഥമില്ല. ഒരു ആശയം (concept) കേവലം ഒരു വിവരണമായി നല്‍കുകയല്ല അതിന്റെ രീതി. പല പ്രക്രിയകളിലൂടെ അത് കുട്ടിയുടെതായി മാറുകയാണ് ചെയ്യേണ്ടത്. അതിനായുള്ള ഒരു ചോദ്യം മാത്രമായിരിക്കും പാഠപുസ്തകത്തില്‍ ഉണ്ടാവുക. ആ ചര്‍ച്ചയില്‍ എന്തൊക്കെ ഉയര്‍ന്നു വരണം, ഏതൊക്കെ തലത്തിലുള്ള അന്വേഷണങ്ങള്‍ വേണം എന്നൊക്കെ അധ്യാകസഹായിയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടാവും. ഇത് പ്രാവര്‍ത്തികമാക്കുക അധ്യാപകന്റെ മിനിമം ജോലിയാണ്. തന്റെ ജോലിയോട് പ്രതിബദ്ധതയുള്ള ഒരധ്യാപകന്‍ അത് അവിടെനിന്നും എത്രയോ വളര്‍ത്തി വിദ്യാര്‍ത്ഥിയില്‍ ഒരു മനോഭാവരൂപീകരണം തന്നെ സാധിച്ചേക്കാം. നിര്‍ഭാഗ്യവശാല്‍ അത്തരം ചര്‍ച്ചയ്ക്കുള്ള ചോദ്യം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്നെഴുതി വിടുന്നവരാണ് കൂടുതല്‍ എന്നതാണ് നമ്മുടെ ദുര്യോഗം.

ഹാന്‍ഡ്ബുക്കുകള്‍  അധ്യാപകരുടെ മാത്രം കൈമുതലാണെന്നാണ് ഇപ്പോഴും പല സുഹൃത്തുക്കളും വിചാരിച്ചിരിക്കുന്നത്. ജില്ലാ ടെക്സ്റ്റ്ബുക്ക് ഡിപ്പോയില്‍ ചെന്നാല്‍ ഏതൊരു രക്ഷകര്‍ത്താവിനും ലഭിക്കുന്നതേയുള്ളൂ അത്. പല രക്ഷകര്‍ത്താക്കളുടെയും കയ്യില്‍ അതുണ്ട്. ഒരു പ്രവര്‍ത്തനത്തിന്റെ വഴികള്‍ എങ്ങിനെയാണ് അതില്‍ വിശദീകരിച്ചിരിക്കുന്നത് എന്ന് അവര്‍ക്ക് അറിയാം. ആശയതലത്തിലുള്ള ഒരു ചര്‍ച്ചയും നടത്താതെ, ആവശ്യമായ വിശദീകരണങ്ങളൊന്നും നല്‍കാതെ ടെക്സ്റ്റില്‍ ചോദ്യം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്നെഴുതി വിടുന്ന അധ്യാപകരെ അവര്‍ സഹതാപത്തോടെയാണ് കാണുന്നത്. പൊതുചര്‍ച്ചകളായും  സംവാദമായും അന്വേഷങ്ങളായും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ ഹോം വര്‍ക്കുകള്‍ എന്നെഴുതി വിടുന്ന അധ്യാപകര്‍ നശിപ്പിക്കുന്നത് പുതിയ പാഠ്യപദ്ധതിയുടെ സ്പിരിറ്റിനെ തന്നെയാണ്; പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ തന്നെയാണ്. പുതിയരീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അധ്യാപകര്‍ പരിഗണിക്കുന്നേയില്ല. നേരത്തെ ഗൃഹപാഠങ്ങളില്‍ ചെയ്തത് പോലെ ലളിതമായ സഹായം കൊണ്ട് പരിഹരിക്കാവുന്നതല്ല ഇന്നത്തെ പഠനപ്രശ്‌നങ്ങള്‍. അവ പല പഠനസാമഗ്രികള്‍ പ്രയോജനപ്പെടുത്തി, പുസ്തകങ്ങള്‍ ഉപയോഗിച്ച് ചര്‍ച്ചയും ആശയ വ്യക്തതയും വരുത്തേണ്ടതായിരിക്കും. സ്‌കൂളില്‍ വെച്ച് മാത്രമേ  ഇത് ചെയ്യാന്‍ കഴിയുകയുള്ളൂ. പലപ്പോഴും സംഘമായി ചര്‍ച്ച ചെയ്യുമ്പോഴായിരിക്കാം മുന്നോട്ടു പോകാനുള്ള വഴികള്‍ തെളിയുക. ക്ലാസ്സില്‍ ചര്‍ച്ചചെയ്തു വ്യക്തത വരുത്തിയ ഒരു ആശയം വികസിപ്പിച്ചു ഒരു സമഗ്രരചനയായി മാറ്റുന്നതിനോ പൂര്‍ത്തിയാക്കിയ രചനകളെ മെച്ചപ്പെടുത്താനോ നല്‍കുന്നത് കുട്ടിക്ക് സ്വയം ഏറ്റെടുക്കാവുന്നതേയുള്ളൂ. എന്നാല്‍ പുസ്തകത്തില്‍ ചോദ്യചിഹ്നം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്ന് കോറിയിട്ട് കുട്ടിയെ നിരാലംബനാക്കി വീട്ടിലേക്കു വിടുന്ന അധ്യാപകര്‍ ഉണ്ണുന്ന ചോറിനു നന്ദി കാണിക്കാത്തവരാണെന്നു പറയേണ്ടിവരും.
ഹോം വര്‍ക്കുകളും പഠനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്നു ലോകത്ത് ഒരു അന്വേഷണവും തെളിയിച്ചിട്ടില്ല. വീടും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന്റെ കടയ്ക്കല്‍ കത്തിയാവുന്നത് എടുത്താല്‍ പൊങ്ങാത്ത കുട്ടികളുടെ ഈ ഹോം വര്‍ക്കുകള്‍ തന്നെയാണ്. ചില രക്ഷകര്‍ത്താക്കളെങ്കിലും ഹോം വര്‍ക്കുകളെ പഠനമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇവ പഠനമല്ല എന്ന് മാത്രമല്ല, അത്യുല്പാദനം ലക്ഷ്യം വെച്ച,്  ശരിയായ പഠനത്തിനു മേല്‍ തളിക്കപ്പെടുന്ന മാരക കീടനാശിനി കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികളുടെ താത്പര്യത്തെ ഒരു കണികപോലും ഉണര്‍ത്താത്ത, വിരസമായ ഈ ജോലി പലരുടെയും പഠനം തന്നെ അവസാനിപ്പിക്കാനുള്ള കാരണവുമായിട്ടുണ്ട്.

കുട്ടികള്‍ക്ക് കൊടുത്തുവിടുന്ന തൊണ്ണൂറു ശതമാനം ഹോം വര്‍ക്കുകളും ചെയ്യുന്നത് രക്ഷകര്‍ത്താക്കള്‍ തന്നെയോ അല്ലെങ്കില്‍ അവര്‍ നൂറുശതമാനം സഹായിച്ചോ ആണ്. തനിയെ ചെയ്യുന്ന കുറച്ചു പേരാകട്ടെ തികച്ചും യാന്ത്രികമായാണ് അവ ചെയ്തു തീര്‍ക്കുന്നത്. വീട്ടില്‍ ഇടംവലം നിന്ന് സഹായിക്കാന്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ മിക്കപ്പോഴും ക്ലാസില്‍ അപമാനത്തിന്റെ കയ്പും കുടിച്ച് തലകുമ്പിട്ടു ഹോം വര്‍ക്കുകള്‍ എഴുതാത്ത പുസ്തകവും ഉള്ളം കൈയും നീട്ടിപ്പിടിക്കുന്നു. പുതിയ പുസ്തകങ്ങളിലെ പഠന വസ്തുക്കളോടൊപ്പവും അതിന്റെ രീതിശാസ്ത്രത്തോടോപ്പവും  എത്തിച്ചേരാന്‍ പഴയ പുലികളായ രക്ഷകര്‍ത്താക്കള്‍ക്ക് പോലും ആവുന്നില്ല. പിന്നെ എളുപ്പത്തില്‍ ചെയ്യാവുന്നത് ഗൈഡ് മാസികകള്‍ ഉദാരമായി വിതരണം ചെയ്യുകയാണ്. മിക്കപ്പോഴും പകര്‍പ്പെടുക്കലും കേട്ടെഴുത്തും മാത്രമായി മാറുന്നു, എത്രയോ ആലോചിച്ചു പാഠപുസ്തകങ്ങളില്‍ നല്‍കിയ പഠന പ്രവര്‍ത്തനങ്ങള്‍.

ഇനി ഏതെങ്കിലും കുട്ടി താത്പര്യപൂര്‍വം ഒരു പ്രവര്‍ത്തനം ഏറ്റെടുത്തു എന്ന് കരുതൂ. അത് ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടോ? അധ്യാപകന് അത് സൂക്ഷ്മമായി പരിശോധിക്കാന്‍, അതിലെ മെച്ചപ്പെടുത്തേണ്ട വശങ്ങളെക്കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്താന്‍, രചനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എവിടെ സമയവും സൗകര്യവും. അന്വേഷണം പലപ്പോഴും ഹോം വര്‍ക്കുകള്‍ ചെയ്‌തോ എന്ന ചോദ്യത്തിലോതുങ്ങും. ചെയ്യാത്തവര്‍ക്ക് ശിക്ഷ നല്‍കണമെങ്കില്‍ തന്നെ നല്ലൊരു സമയം കണ്ടെത്തണം. നല്‍കിയ വിഷയത്തെക്കുറിച്ചും അതിന്റെ രചനാപരമായ സവിശേഷതകളെക്കുറിച്ചും ആഴത്തില്‍ ധാരണയുള്ള ഒരാള്‍ക്കേ ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂ. അതുണ്ടെങ്കില്‍ പ്രധാനപ്പെട്ട രചനാപ്രവര്‍ത്തനങ്ങളെ ഹോം വര്‍ക്ക് എന്ന് ലേബലൊട്ടിച്ചു പൊട്ടാതെ, ഉടയാതെ കുട്ടിയുടെ തലയിലേക്ക് എടുത്തുവെക്കില്ലല്ലോ?

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ വേരോടെ നശിപ്പിക്കുന്ന മാരകമായ ചില പ്രവണതകള്‍ കൂടിയാണ് ഹോം വര്‍ക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ആത്യന്തികമായി വിദ്യാഭ്യാസത്തിന്റെ ഫലമാകേണ്ടുന്ന നന്മ, സത്യസന്ധത, സുതാര്യത, പരസ്പര ബഹുമാനം, ആര്‍ജ്ജവം എന്നിവയ്ക്ക് പകരം ഇവയ്ക്കു നേര്‍വിപരീതങ്ങളായ പലതുമാണ് ഇവ കുട്ടികളില്‍ പാകി മുളപ്പിക്കുന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ കള്ളം പറയുന്നത് ഹോം വര്‍ക്കുകളുടെ പേരിലാണ്. അഷിതയുടെ 'കല്ലുവെച്ച നുണകള്‍' എന്ന കഥ, ഹോം വര്‍ക്കുകള്‍ചെയ്യാതെ സ്‌കൂളിലെത്തുന്ന കുട്ടി പറയുന്ന കളവുകളെയാണ്  പിന്തുടരുന്നത്.  ഹോം വര്‍ക്കുകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല അതിനു കാരണമായി അവള്‍ കളവുകളും  പറയുന്നു എന്നും അധ്യാപികമാര്‍ക്ക് പരാതിയുണ്ട്. ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് ഇതിന്റെ പേരില്‍ അവളുടെ അമ്മ  അപമാനിക്കപ്പെടുന്നു. കഥ അവസാനിക്കുന്നത് മുതിര്‍ന്നവരായ അധ്യാപകരും രക്ഷകര്‍ത്താക്കളും ചെയ്യുന്ന വലിയ കാപട്യങ്ങള്‍ തുറന്നുകാട്ടികൊണ്ടാണ്. അതിസമ്പന്നരായ ആളുകള്‍ക്ക് മാത്രം പഠിക്കാനായി വിദ്യാലയങ്ങള്‍ ഉണ്ടാക്കുന്നതിലും എടുത്താല്‍ പൊങ്ങാത്ത ഹോം വര്‍ക്കുകള്‍ കുഞ്ഞുങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നതിലും കവിഞ്ഞ കുറ്റമല്ല, ചെയ്യാന്‍ കഴിയാത്ത ഹോം വര്‍ക്കുകളെന്നും അവ ചെയ്യാത്തതിന്റെ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാന്‍ കുഞ്ഞുങ്ങള്‍ പറയുന്ന നുണകളെന്നും ഇവയ്ക്ക് യഥാര്‍ഥത്തില്‍ ശിക്ഷ ലഭിക്കേണ്ടത് കുഞ്ഞുങ്ങള്‍ക്കല്ല എന്നുമാണ് അഷിത പറയുന്നത്. ഹോം വര്‍ക്കുകള്‍ അച്ഛനുമമ്മയുമാണ് ചെയ്തതെങ്കിലും താനാണവ ചെയ്തത് എന്ന കപടമായ അഭിമാനബോധം അവനില്‍ നിറയ്ക്കുന്ന തെറ്റായ ലോകബോധവും വീക്ഷണങ്ങളും ഒന്നും പരിഗണിക്കപ്പെടുന്നില്ല. ഇങ്ങനെ നന്നായി ചെയ്തുവന്നു അധ്യാപകരുടെ ഓമനയായി മാറുന്ന കുട്ടികളോടുള്ള വെറുപ്പും അസൂയയും നാള്‍ക്കുന്നാല്‍ വര്‍ദ്ധിച്ച് അവരുടെ മനോനില തന്നെ തകരാറിലാകുന്നത് ആരും കാണുന്നില്ല. വാശി, മടി, ദേഷ്യം, വഴക്ക് തുടങ്ങി ഒട്ടു വളരെ ശീലങ്ങള്‍ കനം വെക്കുന്നത് അമിതമായ ഹോം വര്‍ക്കുകളുടെ ഭാരവും അതിന്റെ പേരിലുള്ള അപമാനങ്ങളും ചെറുപ്രായത്തിലെ പേറേണ്ടിവരുന്നത് കൊണ്ടാണ് എന്നതും ആരും തിരിച്ചറിയുന്നില്ല.


പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ തന്നെ ക്ലാസ് മുറിക്കകത്തും പുറത്തും പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന സമയത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ഒരു പ്രവര്‍ത്തനം പലപ്പോഴും ക്ലാസ് മുറിക്ക് പുറത്തേക്കുപോകാം. ക്ലാസില്‍ നടക്കേണ്ടുന്ന സംവാദത്തിനുള്ള, അന്വേഷണാത്മകമായ ഒരു പ്രവര്‍ത്തനത്തിനുള്ള വിഭവങ്ങള്‍ തേടിയാകാം, സമൂര്‍ത്തമായ ഒരു പ്രാദേശികാനുഭവം തേടിയാകാം, ദേശത്തിന്റെ മുദ്രകള്‍ പതിഞ്ഞു കിടക്കുന്ന സസ്യങ്ങളോ നാടോടി കലാരൂപങ്ങളോ തിരഞ്ഞാകാം. അതിലൊക്കെ  കുട്ടിയുടെ ജിജ്ഞാസയുടെ താത്പര്യത്തിന്റെ മധുവും പുരണ്ടിരിക്കും. ആ വഴികള്‍ അവര്‍ക്ക് ഹൃദ്യമാകും. അതിലെ രസങ്ങള്‍ അവരുടെ അനുഭവങ്ങളെ തിളക്കമുള്ളതാക്കും. എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണങ്ങളല്ല അവര്‍ക്ക് പലപ്പോഴും ക്ലാസ് മുറിക്കു പുറത്ത് ഏറ്റെടുക്കേണ്ടി വരുന്നത്. അത് ഏകതാനമായ, മടുപ്പുളവാക്കുന്ന, കുട്ടികളിലെ ഒരു തരത്തിലുള്ള വൈവിധ്യവും പരിഗണിക്കാതെ നല്‍കപ്പെടുന്ന ഹോം വര്‍ക്കുകളായി മാറിയതാണ് പാഠ്യപദ്ധതിക്ക് നേരിട്ട കുഴപ്പം. കുട്ടിയെ പുസ്തകത്തിനു മുന്നില്‍ ഇരുത്താനായി ക്ലാസ് പി ടി എ കളില്‍ ഹോം വര്‍ക്കുകള്‍ കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന രക്ഷകര്‍ത്താക്കളുണ്ട്. അവ നഷ്ടപ്പെടുത്തുന്ന കുട്ടിയുടെ  വൈവിധ്യപൂര്‍ണ്ണമായ അനുഭവങ്ങളെക്കുറിച്ച് ആര്‍ക്കുണ്ട് വേവലാതി. കുട്ടിയെ എല്ലാതരത്തിലുമുള്ള  സാമൂഹികാനുഭാവങ്ങളില്‍ നിന്നും വിലക്കുന്ന റോളുകളാണ് ഇന്ന് ഹോം വര്‍ക്കുകള്‍ക്കുള്ളത്. വീടിനു പുറത്തു മറ്റൊരു ലോകമുണ്ടെന്ന്, ചിലപ്പോള്‍ ഒരു വീടുകൊണ്ടും സ്‌കൂളുകൊണ്ടും പൂരിപ്പിക്കാന്‍ കഴിയാത്ത വിശാലമായ പൊതു ഇടങ്ങളുണ്ടെന്നു അവന് തിരിച്ചറിയാന്‍ കഴിയാത്തത്, ഹോം വര്‍ക്കുകള്‍ അവര്‍ക്കുചുറ്റും തീര്‍ത്ത വേലികള്‍ക്ക് ഉയരം കൂടിയതുകൊണ്ടാണ്. കൂട്ടുകാരുമായും സമൂഹവുമായും ഇടപഴകാനുള്ള, കായികവിനോദങ്ങളിലേര്‍പ്പെടാനുള്ള, ഉയര്‍ന്ന വായനയുടെ അനുഭവലോകത്തിലേക്ക് കുതിക്കുവാനുള്ള എത്ര വിലയേറിയ സമയമാണ്, യാതൊരു ഗൗരവവുമില്ലാതെ നമ്മുടെ അധ്യാപകര്‍ തച്ചുടയ്ക്കുന്നത്. കുട്ടിയുടെ ശരീരത്തിലും മനസ്സിലും രൂപപ്പെടേണ്ടുന്ന ഉറച്ച സിരാപടലങ്ങലെയാണ് ഹോം വര്‍ക്കുകളെന്ന ശവപ്പെട്ടികളില്‍ അവര്‍ അടക്കം ചെയ്യുന്നത്. 

പക്ഷെ, വിദ്യാഭ്യാസത്തില്‍ എന്തിനെക്കുറിച്ചൊക്കെ പരാതികളുണ്ടായാലും രക്ഷിതാക്കള്‍ക്ക് വലിയ ആക്ഷേപങ്ങളില്ലാത്തത് ഹോം വര്‍ക്കുകളെക്കുറിച്ചാണ്. അതിനുത്തരം, ഹോട്ടലില്‍ ചായ എടുക്കുന്നയാളോടും മാഷോടും ഒരിക്കലും പാരാതി പറയരുത് എന്ന തമാശയിലുണ്ട്. ചായ എടുക്കുന്നയാള്‍ പിണങ്ങിയാല്‍ ചിലപ്പോള്‍ ഗ്ലാസ് കഴുകിയ വെള്ളത്തില്‍ ചായയെടുത്തു എന്നുവരാം, മാഷിനു ദേഷ്യം വന്നാല്‍ വീണ്ടും അത് അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ കുട്ടികളല്ലാതെ മറ്റാരാണ്? 
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ജൂലൈ ലക്കത്തില്‍ വന്നത്.) 

2012, ജൂലൈ 27, വെള്ളിയാഴ്‌ച

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സ്‌കൂള്‍ നല്‍കുന്ന ശിക്ഷകള്‍


പഠനപ്രവര്‍ത്തനങ്ങളുമായും സാംസ്‌കാരിക പരിപാടികളുമായും ബന്ധപ്പെട്ട് സ്‌കൂളിലെത്തുന്ന അതിഥികള്‍ പലതരത്തിലുള്ള സന്ദേഹങ്ങള്‍ക്ക് വിധേയരാകാറുണ്ട്. സ്‌കൂളിലെ കുട്ടികളോട് സംസാരിക്കാനുള്ള ഭാഷ മുതല്‍ പരിഭ്രമങ്ങള്‍ ആരംഭിക്കും. പറയുന്ന ആശയം കുട്ടികള്‍ക്ക് മനസ്സിലാകുമോ? കുട്ടികളോടാണോ വിളിച്ചുകൊണ്ടുവന്ന മാഷന്മാരോടാണോ സംസാരിക്കേണ്ടത്? കനത്ത രീതിയില്‍ പറഞ്ഞില്ലെങ്കില്‍ കേട്ടിരിക്കുന്ന അധ്യാപകര്‍ എന്ത് വിചാരിക്കും എന്ന് തുടങ്ങി പലവിധ ആശങ്കയിലാരിക്കും അവര്‍. അടക്കവും ഒതുക്കവുമില്ലാതെ എന്താണ് നടക്കുന്നതെന്നുപോലുമറിയാതെ ഇരിക്കുന്ന കുട്ടികളുടെ മുന്നില്‍ വലിയ വിഷയങ്ങളെ സംബന്ധിച്ച് പ്രസംഗിക്കുക എന്ന സ്വയം വലിച്ചിട്ട ശിക്ഷ അനുഭവിക്കാത്ത സാംസ്‌കാരിക പ്രവര്‍ത്തകര്‍ കുറവായിരിക്കും. പരിപാടി കഴിഞ്ഞാലും പറഞ്ഞത് നന്നായോ എന്ന് കുറെ നേരം വേവലാതികൊള്ളും. എന്റെ സ്‌കൂളില്‍ ഇത്തരം പരിപാടികള്‍ക്ക് വരുന്ന അടുത്ത സുഹൃത്തുക്കളായ പലരും ഇക്കാര്യം പങ്കുവെക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ ആശ്വസിക്കാറുള്ളത് തിരുവനന്തപുരം മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് എനിക്കുണ്ടായ പോലൊരു അനുഭവം ഉണ്ടായിട്ടില്ലല്ലോ എന്നാണ്. അത് പറഞ്ഞിട്ട് ഈ വിഷയത്തിന്റെ മറ്റു പാഠങ്ങളിലേക്ക് കടക്കാം.

സംഭവം രണ്ടായിരത്തി ഏഴിലോ എട്ടിലോ ആണ്. തിരുവനന്തപുരത്തു വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മിക്ക വര്‍ഷവും പങ്കെടുക്കാറുണ്ട്. അത്തവണ ചലച്ചിത്രോത്സവത്തിനു പോകുമ്പോള്‍, അന്ന് തിരുവനന്തപുരം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്ന ഡോ. പി.കെ തിലക് ഒരു കാര്യം ഏല്‍പ്പിച്ചിരുന്നു. പൂരക്കളിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി എങ്ങിനെയെങ്കിലും സംഘടിപ്പിച്ചു കൊണ്ട് വരണം. ഞാന്‍ അതിന്റെ ഒരു ഡി വി ഡി യു മായാണ് പോയത്. ഡി വി ഡി വാങ്ങിക്കുന്നതിനു വേണ്ടി ഞങ്ങള്‍ താമസിക്കുന്ന മുറിയിലെത്തിയ തിലക് അപ്രതീക്ഷിതമായി മറ്റൊരാവശ്യവും കൂടെ മുന്നോട്ടു വെച്ചു. ''നീ വന്നു എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് മുന്നില്‍ ഇതൊന്നു അവതരിപ്പിക്കണം. ഒരു പതിനഞ്ചു മിനുട്ട്. ഡോക്യുമെന്ററി തുടങ്ങി നീ മടങ്ങിക്കോളൂ''.
ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷക്ലാസില്‍ പൂരക്കളിയെക്കുറിച്ചു പഠിക്കാനുണ്ട്. അന്തരിച്ച, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ പ്രഗത്ഭ പൂരക്കളി ആചാര്യന്‍ രാമന്തളി എം. കൃഷ്ണന്‍ പണിക്കരുമായുള്ള ഒരു അഭിമുഖം. പാഠപുസ്തക സമിതി അംഗമെന്ന നിലയില്‍ ഉത്തരകേരളത്തിന്റെ ഈ ജനകീയ കലാരൂപത്തെ പുസ്തകത്തില്‍ കൊണ്ടുവരുന്നതില്‍ ചെറിയൊരു പങ്ക് ഞാനും വഹിച്ചിട്ടുള്ളതിനാലും ആ സമിതിയുടെ നേതാവ് തിലകനായതുകൊണ്ടും ആ അപേക്ഷ തള്ളിക്കളയല്‍ എളുപ്പമല്ല. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ പൂരക്കളിയെക്കുറിച്ചു പറയാന്‍ എന്റെ കൈയ്യില്‍ കോപ്പില്ല എന്ന് അറിയുന്നത് കൊണ്ട് അത് ആദ്യം ഉറപ്പിച്ചു, കൃത്യം പതിനഞ്ചു മിനുട്ട്. അതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല. പതിനൊന്നരക്കുള്ള സിനിമക്ക് ഞാന്‍ കേറിയിരിക്കും. ഏതായാലും ഒരു ക്ലാസിലെ അറുപതു കുട്ടികള്‍ക്കല്ലേ. നിനക്കറിയുന്നത് പറഞ്ഞാല്‍ മതി എന്ന് അവനും സമ്മതിച്ചു.

സ്‌കൂളിലെത്തിയ ഉടന്‍ പ്രിന്‍സിപ്പാളിനെ ഔപചാരികമായി ഒന്ന് പരിചയപ്പെടാനായി എന്നെ അങ്ങോട്ടാണ് കൊണ്ടു പോയത്. അവിടെയെത്തിയപ്പോള്‍ തിലകിന്റെ ഗൗരവം ഒന്ന് കൂടി. ''സാര്‍, ഇത് പയ്യന്നൂരില്‍ നിന്നും വന്ന പൂരക്കളി വിദഗ്ദന്‍  ശ്രീ. പ്രേമചന്ദ്രന്‍. അദ്ദേഹം ഇന്ന് എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് പൂരക്കളിയെക്കുറിച്ച് ഒരു ക്ലാസെടുത്തു കൊടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്...'' എന്നിങ്ങനെ പോയി പരിചയപ്പെടുത്തല്‍. അവന് ഒരു ഗമയല്ലേ എന്ന് കരുതി ഞാനും ഒരു പൂരക്കളി ആശാന്റെ ഭാവഹാവാദികളോടെ തലയാട്ടി അഭിനയിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് പ്രിന്‍സിപ്പാള്‍ ചാടിയെഴുന്നേറ്റു തിലകിനോട് ഗൗരവത്തില്‍ പറഞ്ഞു. ''തിലക്, നിങ്ങള്‍ എന്താണീ പറയുന്നത്. മലബാറില്‍ നിന്ന് ഒരു വിശിഷ്ട കലാകാരന്‍ വന്നു.  അദ്ദേഹത്തിന്റെ പ്രഭാഷണം ഒരു ക്ലാസില്‍ മാത്രം ഒതുക്കുകയോ? അതെന്തായാലും ശരിയല്ല. രണ്ടാം വര്‍ഷത്തെ മുഴുവന്‍ കുട്ടികളും ഇരിക്കട്ടെ. നമുക്ക് ഫോട്ടോയെല്ലാം എടുത്തു ഇതൊരു നല്ല വാര്‍ത്തയുമാക്കണം. പെട്ടെന്നുതന്നെ എല്ലാം അറേഞ്ചുചെയ്യൂ.'' ''അതാണ് സാര്‍ നല്ലത്. ആദ്യത്തെ പിരിയേഡ് ആയതുകൊണ്ട് ശങ്കിച്ചതാണ്. പെട്ടെന്ന് എല്ലാം അറേഞ്ച് ചെയ്യാം'', തിലക്. അവന്‍ ഇപ്പോള്‍ എന്റെ മുഖത്തു പോലും നോക്കുന്നില്ല. ക്ലാസില്‍ പോകുന്നു. നാല് ബാച്ചിലെയും കുട്ടികളെ വിടുന്നു. ചില പയ്യന്മാര്‍ നേരെ ഓഫീസില്‍ വരുന്നു. മാഷന്മാര്‍ കമ്പ്യൂട്ടര്‍ പരതുന്നു. പ്രൊജക്ടര്‍ മാഷേ വിളിക്കാന്‍ ഓടുന്നു. ആകെ ബഹളം. ഞാന്‍ അപ്പോള്‍ തന്നെ നല്ല പരിഭ്രമത്തിലായി. പൂരക്കളി കാലാകാരന്‍ എന്നെങ്ങാനും അടിക്കുറിപ്പോടെ എന്റെ ഫോട്ടോ പത്രത്തില്‍ വന്നാലുണ്ടാകുന്ന, അതെങ്ങാനും തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ കണ്ടാലുണ്ടാവുന്ന അവസ്ഥയോര്‍ത്ത് അവിടുന്ന് എഴുന്നേറ്റ് ഓടാനുള്ള മനസ്ഥിതിയിലായി. ഒരു പത്തു മിനുട്ട് നേരത്തെ അധ്വാനം കഴിഞ്ഞു തിലകന്‍ വിയര്‍ത്തു എന്റടുത്തെത്തി. ''നീ ബേജാറൊന്നും ആവണ്ട. ഒരു പതിനഞ്ചു മിനുട്ട് എന്തെങ്കിലും പറഞ്ഞു നിന്നാ മതി. പിന്നെ സിനിമ കാണിച്ചു കൊടുത്താല്‍ മതി.'' പൂരക്കളിയുടെ നാട്ടില്‍ വളര്‍ന്നിട്ടും അതിനെക്കുറിച്ച് ആധികാരികമായി പഠിക്കാത്തതില്‍ സ്വയം ശപിച്ചു. ഇനി വരുന്നിടത്ത് വെച്ച് കാണാം എന്നു വിചാരിച്ചു അവന്റെ കൂടെ ഹാളിലേക്ക് നടന്നു.

മോഡല്‍ സ്‌കൂളിലെ പ്രസിദ്ധമായ ഹാളാണ്. മുക്കാല്‍ ഭാഗം പിള്ളേരും ഹാളിനു വെളിയില്‍ രാവിലെ തന്നെ കിട്ടിയ ഫ്രീ പിരിയേഡിന്റെ സന്തോഷത്തില്‍ മതിമറന്നു കൂട്ടംകൂടി തമാശ പറഞ്ഞും ചിരിച്ചും ആവേശത്തിലാണ്. തിലകും മറ്റൊരു മലയാളം ടീച്ചറും കൂടി പിള്ളേരെ ഹാളിലേക്ക് കയറ്റാന്‍ അവരോടു വിനീതമായി അപേക്ഷിക്കുന്നത് കണ്ടപ്പോഴേ സദസ്സിന്റെ സ്വഭാവം ഏതാണ്ട് മനസ്സിലായി.
ഹാളിലേക്ക് കടന്നപ്പോള്‍ ഞങ്ങളെ വലിയൊരു വാദ്യഘോഷമാണ് എതിരേറ്റത്. ഹാളിലെ സ്‌റ്റേജില്‍ ഓര്‍ക്കസ്ട്രാ ടീമിനുള്ള ജാസിലും ഡ്രമ്മിലും ചില വിരുതന്മാര്‍ വെച്ച് കീറുകയാണ്. രണ്ടോ മൂന്നോ ടെക്‌നീഷ്യന്മാര്‍ സ്‌ക്രീനും പ്രോജക്ടരും കമ്പ്യൂട്ടറുമെല്ലാം റെഡിയാക്കുന്നുണ്ട്. ഒരു വിധം ഇവരെയെല്ലാം ഇരുത്തിയിട്ട് തിലക് സ്വാഗതം പറയാന്‍ ആരംഭിച്ചു. ഒരു മനുഷ്യനെ ബഹുമാനിക്കണമെന്നു സാമാന്യ വിവരമുള്ള ഒരാള്‍ക്ക് തോന്നാന്‍ എന്തൊക്കെ പറയണമോ അതൊക്കെ വെച്ച് തിലകന്‍ ആകുംപോലെ ശ്രമിക്കുകയാണ്. പൂരക്കളിക്കുള്ള ജ്ഞാനപീഠം കിട്ടിയ ആളാണെന്ന് മാത്രം പറഞ്ഞില്ല. അതിനു താഴെയുള്ള സര്‍വ്വവും തികഞ്ഞ പൂരക്കളിക്കാരനായി ഞാന്‍. ഭാഗ്യത്തിന് പകുതിപ്പേരും ഒരക്ഷരം പോലും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്റെ ഊഴമായി. ആദ്യം തന്നെ കൈയ്യിലുള്ള ഡി വി ഡി കമ്പ്യൂട്ടര്‍ ഒപ്പറേറ്റേഴ്‌സിനെ ഏല്‍പ്പിച്ചു. എഴുന്നേറ്റു പൂരക്കളിയെക്കുറിച്ച് സ്ഥിരം പറയാറുള്ള ഒന്നോ രണ്ടോ ഡയലോഗുകള്‍ പറയുമ്പോഴേക്കും, ഓ ഇതോ...എന്ന മട്ടില്‍ അവര്‍ പ്രതീക്ഷ കൈവിട്ടു. രാവിലെ തന്നെ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പുതിയ പടം കാണിക്കുമെന്നാണ് അവര്‍ കരുതിയിരുന്നത്. അവര്‍ വീണ്ടും, നേരത്തെ ഞാന്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയത് എന്ന മട്ടില്‍ അവരുടെ സംഭാഷണത്തിലേക്ക്  തിരിച്ചുപോയി. നോക്കുമ്പോള്‍ മിക്കവാറും അവരുടെതായ ലോകത്താണ്. ഇങ്ങിനെ ഒരാള്‍ മുന്‍പില്‍ നില്‍ക്കുന്നു എന്ന ഭാവം പോലുമില്ലാതെ ദൂരെയിരിക്കുന്ന ചങ്ങാതിമാരെയൊക്കെ വിളിച്ചിട്ടാണ് സംസാരം. മുന്നില്‍ ഇരിക്കുന്ന അഞ്ചോ പത്തോ കുട്ടികള്‍, കണ്ടാല്‍ തന്നെ അറിയാം തനി പഠിപ്പിസ്റ്റുകളും പാവത്താന്മാരും ആണെന്ന്, അവരെ മാത്രം നോക്കിയായി പിന്നെയുള്ള എന്റെ പൂരക്കളി. അഞ്ചുമിനുട്ട് എങ്ങിനെയോ ഒപ്പിച്ചു. എന്റെ ഒച്ചയാണോ പിള്ളേരുടെ വിളിയും ബഹളവുമാണോ കൂടുതല്‍ കേട്ടത് എന്ന് അറിയില്ല. എങ്കില്‍ സിനിമ തുടങ്ങാം എന്ന് ഞാന്‍ ഒപ്പറേറ്റെഴ്‌സിനോട് ആംഗ്യം കാണിച്ചു. അപ്പോഴേക്കും അവര്‍ ഒരു പന്തികെടിലാണ്. എന്തായിട്ടും ഡി വി ഡി വര്‍ക്ക് ചെയ്യുന്നില്ല. നോക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ ഡി വി ഡി ഡ്രൈവ് അല്ല, സി ഡി ഡ്രൈവ് ആണുള്ളത്. തിലകന്‍ ഹാളിന്റെ അങ്ങേ മൂലയ്ക്ക് ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ നില്‍പ്പാണ്. സിനിമകൂടി വരാതായപ്പോള്‍ ഹാളിലെ ബഹളം സാമാന്യം ഉച്ചത്തില്‍ തന്നെയായി. ഓഫീസിലെ ഒരു കമ്പ്യൂട്ടറില്‍ ഡി വി ഡി പ്ലയര്‍ ഉണ്ടെന്നു ഒരു വിദഗ്ദന്‍ അറിയിപ്പുതന്നു. ഉടന്‍ തിലക് പിള്ളേരെയും കൂട്ടി അത് എടുക്കാന്‍ പോയി. അവിടെ അതില്‍ എന്തോ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പ്രിന്‍സിപ്പാളിനെയും ക്ലാര്‍ക്കിനെയും വെറുപ്പിച്ചുകൊണ്ടു ആ കമ്പ്യൂട്ടര്‍ അടിയോടെ ഇളക്കി കൊണ്ടുവന്നു. ഹാളിന്റെ ഏറ്റവും പിറകിലെ വാതിലിലൂടെയാണ് കമ്പ്യൂട്ടറും കൊണ്ടു മാഷുടെ വരവ്. പിള്ളേര്‍ കയ്യടിച്ചും വിസിലടിച്ചും ആ വരവ് ആഘോഷിച്ചു. പിന്നെ വിയര്‍ത്തുകൊണ്ട് ഞങ്ങളെല്ലാവരും ചേര്‍ന്ന് അതിനു കണക്ഷന്‍ കൊടുത്ത് സിനിമയിട്ടു. ഇതാ റെഡി, പൂരക്കളിവിളക്ക് തെളിഞ്ഞു. ഞാന്‍ വീണ്ടും മൈക്ക് കയ്യിലെടുത്തു സോദാഹരണം ഓരോന്നും വിശദീകരിക്കാന്‍ തയ്യാറെടുത്തു. അപ്പോഴാണ് അറിഞ്ഞത് ചിത്രമേയുള്ളൂ. സൗണ്ടില്ല. പോരെ പൂരം. പിറകില്‍ മറ്റൊരു മലയാളം ടീച്ചര്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍, എന്നെ സമാധാനിപ്പിക്കാനെന്ന പോലെ പിള്ളേരോട് 'മിണ്ടാതിരിയെടാ..' എന്നൊക്കെ പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍. തിലകിനെ വിളിച്ചു ഞാന്‍ കാര്യം പറഞ്ഞു. ''ഇതില്‍ മദര്‍ ബോര്‍ഡ് സി ഡി ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. സൌണ്ട് കിട്ടില്ല.'' പിന്നെന്തു വേണമെന്നായി അവന്‍. ഒരു  ഡി വി ഡി പ്ലെയര്‍ കിട്ടിയാല്‍ സംഗതി ഒപ്പിക്കാം എന്ന് ഞാന്‍. എങ്കില്‍ ഞാന്‍ ഇപ്പോള്‍ എന്റെ വീട്ടില്‍ പോയി  കൊണ്ടു വരാം.. നീ കുറച്ചു നേരം ആ കാണുന്ന ദൃശ്യങ്ങള്‍ ഒന്ന് വിശദീകരിച്ചു നില്‍ക്ക്. ഞാന്‍ അഞ്ചു മിനുട്ടുകൊണ്ട് എത്താം എന്നായി അവന്‍. ഞാന്‍ വീണ്ടും ദയനീയമായി മൈക്കിനടുത്തെക്കു പോയി. മുന്നില്‍ ഇരിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളെയല്ലാതെ ഈ ലോകത്ത് വേറെ ആരും ഇല്ല എന്നഭാവത്തിലാണ് പറച്ചില്‍. ഇടയില്‍ കഴുത്തുയര്‍ത്തി ടീച്ചര്‍ അവിടെയില്ലേ എന്ന് നോക്കി. ഭാഗ്യം; അവര്‍ ജീവനും കൊണ്ട് അല്‍പ്പംമുന്‍പ് രക്ഷപ്പെട്ടിരുന്നു. പകുതി പിള്ളേരും 'ഇപ്പോള്‍ ഗ്രൂപ്പ് ഡിസ്‌ക്കഷനല്ലേ' എന്ന മാതിരി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഇരിപ്പാണ്. മുന്നിലെ എന്റെ നല്ല ശിഷ്യര്‍ മാത്രം മാഷ് അതൊന്നും ശ്രദ്ധിക്കെണ്ടാ; ഞങ്ങള്‍ക്ക് നന്നായി ഇഷ്ടപ്പെടുന്നുണ്ട് എന്ന മട്ടില്‍ അതിശ്രദ്ധ അഭിനയിക്കുന്നു.. സിനിമയില്‍ അപ്പോള്‍ കാണിക്കുന്നത് പൂരക്കുഞ്ഞുങ്ങള്‍ കാവ് വലം വെക്കുന്നതും മറ്റുമാണ്. ഞാന്‍ അവരെ നോക്കി സചിത്രവിവരണം നല്‍കുകയാണ്. തിലകിനെയാനെങ്കില്‍ കാണാനും ഇല്ല.

അല്‍പ്പം കഴിഞ്ഞപ്പോള്‍ തിലക് ഒരു ഡി വി ഡി പ്ലെയറും പൊക്കിപ്പിടിച്ച് ഹാളിന്റെ പിറകില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴുണ്ടായ അതിശക്തമായ കൈയ്യടിയില്‍ നിന്നും ചൂളം വിളിയില്‍ നിന്നുമാണ് എനിക്ക് അത് തിലകിന്റെ വരവാണെന്ന് മനസ്സിലായത്. ആഹ്ലാദാരവങ്ങളുടെ അകമ്പടി മാഷ് സ്‌റ്റേജിനു മുന്നിലെത്തുന്നതുവരെ തുടര്‍ന്നു. പെട്ടെന്നുതന്നെ ഡി വി ഡി പ്ലെയര്‍ വഴി കാണിക്കാന്‍ പറ്റുമോ എന്ന ശ്രമം തുടങ്ങി. അപ്പോഴാണ് ഓര്‍ത്തത് അതില്‍ നിന്ന് ആംപ്ലിഫെയറിലേക്ക് കണക്ഷന്‍ കൊടുക്കാനുള്ള വയര്‍ ഇല്ല. ''ഞാന്‍ ഒരു മിനിട്ടിനകം അതുകൊണ്ടു വരാം.. നീ കുറച്ചു നേരം കൂടി എന്തെങ്കിലും പറഞ്ഞു ഒപ്പിക്ക്.. ''എന്ന് പറഞ്ഞു തിലക് വീണ്ടും പുറത്തേക്കോടി. കൈയ്യടി, ചൂളമടി, ആരവം ഇവ ഒന്നുകൂടി ആവര്‍ത്തിച്ചു. ഞാന്‍ മനസ്സില്ലാ മനസ്സോടെ വീണ്ടും മൈക്കിനു മുന്നിലെത്തി. മുന്നിലെ അഞ്ചാറു പോരുടെ മുഖത്തു മാത്രം നോക്കി എന്തൊക്കെയോ ചിലത് പറയാന്‍ ശ്രമിച്ചു. ഇപ്പോള്‍ അവരുടെ ചുണ്ടിലും ഒരു പരിഹാസച്ചിരിയുണ്ടോ? ശ്രദ്ധ നടിച്ചു ഇവര്‍ എന്നെ കളിയാക്കുകയാണോ? ഹാളിലെ ബഹളം അതിന്റെ ഉച്ചസ്ഥായില്‍ ആണിപ്പോള്‍. ക്ഷമയ്ക്കുമില്ലേ ഒരതിര്. ഞാന്‍ മൈക്കിലൂടെ ഒരലര്‍ച്ചയായിരുന്നു. ''പരിപാടി അവസാനിച്ചു, എല്ലാവരും എണീറ്റ് ക്ലാസിലേക്ക് പൊയ്‌ക്കോളൂ...'' പിന്നെ മിന്നല്‍ വേഗത്തില്‍ ഹാളും കടന്ന്, സ്‌കൂളും കടന്ന് റോഡിലെത്തി. ഒരു ഓട്ടോ കൈകാട്ടി നിര്‍ത്തി നേരെ തിയേറ്ററിലേക്ക് വിടാന്‍ പറഞ്ഞു. അപ്പോള്‍ മൊബൈലില്‍ തിലകിന്റെ വിളി വന്നു. ''ഇതാ ഞാന്‍ വയറുമായി എത്തി.. നീ എവിടെ..'' ''വയറു നീ പുഴുങ്ങിത്തിന്നോ.. ഇമ്മാതിരി പിള്ളേര്‍ക്ക് ക്ലാസെടുക്കുന്നതിനു പകരം കൈക്കോട്ടു പണിയെടുക്കുന്നാതാടാ ഭേദം..'' ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

 

വ്യക്തിപരമായ ഇക്കാര്യം വിശദീകരിച്ചത് അത് സ്‌കൂളില്‍ പൊതുവേ നടക്കുന്ന  സാംസ്‌കാരികവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ഏറെ കൗതുകങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. പലപ്പോഴും ഒരു ക്ലാസ് മുറിയില്‍ സഫലമായി നടക്കുന്ന/നടത്തേണ്ട പ്രവര്‍ത്തനത്തെ സ്‌കൂളിലെ പൊതുപരിപാടിയായി മാറ്റുകയാണ് പതിവ്. മുമ്പാണെങ്കില്‍ വളരെ താത്പര്യമുള്ള ഒരു മാഷ് മുന്‍കൈയെടുത്തു ഒരു വര്‍ഷത്തിലെങ്ങാന്‍ സ്‌കൂളില്‍ ഒരതിഥി എത്തിയാല്‍ ആയി. ഇന്ന് അങ്ങിനെയല്ല. ചരിത്രവുമായി ബന്ധപ്പെട്ട്, പരിസര പഠനവുമായി ബന്ധപ്പെട്ട്, ഭാഷാ പഠനവുമായി ബന്ധപ്പെട്ട് ഏറെ പല വ്യക്തികളെയും സ്‌കൂളില്‍ കൊണ്ടു വരേണ്ട ആവശ്യമുണ്ട്. പാഠപുസ്തകം തന്നെ അത് ആവശ്യപ്പെടുന്നുണ്ട്. കുട്ടികളുമായുള്ള അഭിമുഖത്തിന്. സോദാഹരണ ക്ലാസുകള്‍ക്ക്, അവതരണങ്ങള്‍ക്ക് എന്നിങ്ങനെ. അമ്പതില്‍ താഴെവരുന്ന കുട്ടികള്‍ക്കാണെങ്കില്‍ ഇത്തരം പരിപാടികളില്‍ അവര്‍ക്ക് നന്നായി ഇടപെടാനും അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളെക്കുറിച്ച് വ്യക്തത വരുത്താനും കഴിയും. എന്നാല്‍ അത് ആളറിയില്ലല്ലോ. പേരും ആഭിനന്ദനവും കിട്ടില്ലല്ലോ.

ക്ലാസ് മുറികളുടെ ശാക്തീകരണം എന്നത് പലപ്പോഴും നാം മറന്നു പോവാറാണ് പതിവ്. നോട്ടീസടിക്കലും പത്രത്തില്‍ ഫോട്ടോ വരുത്തലുമാണ് മുഖ്യമായ കാര്യം എന്ന നിലയിലേക്ക് നമ്മുടെ സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ മാറിയിരിക്കുകയാണ്. നഗരസഭയുടെയും പി.ടി.എ യുടെയും കാണക്കെടുപ്പുകളില്‍ അതായിരിക്കും മുഖ്യം. അതുകൊണ്ട് മാധ്യമശ്രദ്ധ കിട്ടുന്ന കാര്യങ്ങള്‍ മാത്രം പേരിനു ചെയ്യുകയും അതിന്റെ ഫോട്ടോ ഗംഭീരമായി പത്രത്തില്‍ നാലുകോളം വാര്‍ത്ത വരികയും ചെയ്യുന്നതില്‍ സംതൃപ്തി അടയുന്ന എത്രയോ പേരുണ്ട്. തങ്ങള്‍ മുന്‍പ് ഏറ്റെടുത്ത/മുഴക്കിയ മുദ്രാവാക്യങ്ങളുടെ ആശയം തന്നെ കൊല്ലമൊന്നു കഴിയുന്നതിന്‍ മുന്‍പ് അവര്‍ മറന്നു പോയിട്ടുണ്ടാകും.

ക്ലാസ് മുറികളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ പൊതുപരിപാടിയായി തെറ്റിദ്ധരിക്കുന്നത് കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന അധ്യാപകരും ഏറെ പ്രശ്‌നങ്ങള്‍ അനുഭവിക്കാറുണ്ട്. പുറത്തു നിന്നും ഒരു സുഹൃത്തിനെ, സാംസ്‌കാരിക പ്രവര്‍ത്തകനെ കൊണ്ടുവന്നു ഒരു ചെറിയ ക്ലാസ് കുട്ടികള്‍ക്ക് നല്‍കണമെങ്കില്‍ അതിനു സ്‌കൂളിലെ മുഴുവന്‍ ആളുകളെക്കണ്ട് വെറ്റിലയും അടക്കയും വെക്കണം. സീനിയേര്‍സിനെയും പ്രബലന്മാരെയും പ്രത്യേകം കണ്ടു പറയണം. ഇല്ലെങ്കില്‍ ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന ആഢ്യത്തം എന്തൊക്കെ അപകടമാണ് വരുത്തുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് 'ധര്‍മ്മം കിട്ടിയില്ലെങ്കിലും നായ കടിക്കാതിരുന്നാല്‍ മതി' എന്നാണു താത്പര്യമുള്ള അധ്യാപകര്‍ പോലും വിചാരിക്കാറ്.

സ്‌കൂളില്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ കൃത്യമായും ആസൂത്രണം ചെയ്യാത്തത് കൊണ്ട് ഏറെ സമയവും അധ്വാനവും നഷ്ടപ്പെടുന്നതും പതിവാണ്. ആ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു എന്തെല്ലാമാണ് നടക്കേണ്ടത്, അതിനു ഏതൊക്കെ സാങ്കേതിക സൌകര്യങ്ങള്‍ ആവശ്യമായി വരും ഇതൊക്കെ പലപ്പോഴും അതിഥികളൊക്കെ എത്തിയശേഷമായിരിക്കും ആലോചിക്കുക. കമ്പ്യൂട്ടറും പ്രൊജക്ടറും ഒക്കെ വേണ്ടുന്നതാണെങ്കില്‍ പറയുകയും വേണ്ട. ശബ്ദമുണ്ടെങ്കില്‍ ചിത്രമുണ്ടാവില്ല, ലാപ്പിലുണ്ടെങ്കില്‍ സ്‌ക്രീനിലുണ്ടാവില്ല, വിന്റോസിലുള്ളത് ലിനക്‌സിലാവില്ല എന്നിങ്ങനെ പോകും പിടികിട്ടാത്ത പ്രശ്‌നം. ഇന്ന് സ്‌കൂളില്‍ ഇല്ലാത്ത ഉപകരണങ്ങളില്ല. പക്ഷെ,  ഇതൊക്കെ ആത്മവിശ്വാസത്തോടെ എങ്ങിനെ/ എപ്പോഴൊക്കെ  ഉപയോഗിക്കാം എന്ന് മിക്ക അധ്യാപകര്‍ക്കും അറിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാര്യമായ പരിശീലനം ഇക്കാര്യത്തില്‍ അവര്‍ക്ക് നല്‍കാത്തതാണ് ഒരു പ്രശ്‌നം. നമ്മള്‍ ഇതൊക്കെ പഠിച്ചേ തീരൂ എന്ന് ഉള്ളില്‍ തോന്നാത്തത് പ്രഥമവും പ്രധാനവുമായ പ്രശ്‌നവും. കൂടുതല്‍ ആലോചനകളും ആസൂത്രണവും ഇല്ലാതെ, വഴിപാടായോ റിപ്പോര്‍ട്ടുകളില്‍ കാണിക്കാനായോ പത്രവാര്‍ത്തയ്ക്കായോ വേണ്ടി നടത്തുന്ന പരിപാടികള്‍ക്കായി സ്‌കൂളിലേക്ക് സാംസ്‌കാരിക പ്രവര്‍ത്തകരെ ക്ഷണിക്കുന്ന നമ്മുടെ അധ്യാപകര്‍ കുട്ടികളുടെയും അതിഥികളുടെയും വിലയേറിയ സമയമാണ് യഥാര്‍ത്ഥത്തില്‍ നശിപ്പിക്കുന്നത്.

(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയില്‍ വന്നത്.)

2012, ജൂലൈ 16, തിങ്കളാഴ്‌ച

വിദ്യാഭ്യാസം: സങ്കീര്‍ണമാകുന്ന പരിഷ്‌കരണങ്ങളും ലളിതമായ സത്യങ്ങളും.



വിദ്യാഭ്യാസം ഒരു ചെളിക്കുളമല്ല. നിരന്തരമായ അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് അതിന്റെ ജീവന്‍ . ശരിയായ ആരോഗ്യമാണ് അതിന്റെ ലക്ഷ്യമെങ്കില്‍ കെട്ടിക്കിടന്നു മലിനമായ വെള്ളത്തോടൊപ്പം കാലങ്ങളായുള്ള അഴുക്കും ചെളിയും മറ്റു ചണ്ടിപണ്ടാരങ്ങളും അതില്‍ നിന്നും കോരിമാറ്റുകയും പുതിയ ചാലുകളില്‍ നിന്നും ഒഴികിയെത്തുന്ന തെളിനീരിനായി കാത്തിരിക്കുകയും വേണം. പഠനബോധന സമീപനങ്ങളില്‍ ,ഘടനാപരമായ ക്രമീകരണങ്ങളില്‍ എല്ലാം പുതിയ തെളിച്ചങ്ങളില്‍ നിന്നുവരുന്ന പരിഷ്‌കരണങ്ങള്‍ ചിലപ്പോള്‍ അമ്പരപ്പുണ്ടാക്കിയേക്കാം. പുതിയ വെള്ളത്തിലുള്ള കുളി ചിലരെയെങ്കിലും പനിക്കിടക്കയിലുമാക്കിയേക്കാം. അപ്പോഴും, മാറ്റം ഞങ്ങള്‍ക്ക് മാത്രം ബാധകമല്ല എന്ന സമീപനം വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ഒരിക്കിലും കൈക്കൊള്ളാന്‍ കഴിയില്ല. അതോടൊപ്പം അതിനെ യുക്തിസഹമായി വിലയിരുത്താനും എല്ലാ പരിഷ്‌കരണങ്ങളും ഏതു  പക്ഷത്തിനൊപ്പമാണ്, ആരുടെ താത്പര്യങ്ങളാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത് എന്ന് വിലയിരുത്താനും അവര്‍ക്ക് വലിയ ബാധ്യതയുമുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി വരുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ , വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ലക്ഷ്യമാക്കിക്കൊണ്ട് നടപ്പിലാക്കുന്ന നിയമങ്ങള്‍ , വിദ്യാഭ്യാസമെന്ന പ്രക്രിയയോടുതന്നെ ഭരണകൂടം വെച്ചുപുലര്‍ത്തുന്ന അടിസ്ഥാന കാഴ്ചപ്പാടുകള്‍ എന്നിവ പൊതുസമൂഹത്തില്‍ വലിയ രീതിയിലുള്ള ആശങ്കകളും സംശയങ്ങളും ഉണ്ടാക്കിയിരിക്കുന്ന ഒരു കാലമാണ് ഇത്. വിദ്യാഭ്യാസം ഉത്കണ്ഠയാകേണ്ടത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല. പൊതുസമൂഹത്തിന്റെ ദൃഡപേശികളില്‍ നിന്നുള്ള പോഷകങ്ങളാണ് അത് വലിച്ചെടുക്കുന്നത്. ആ ഊര്‍ജ്ജം കൊണ്ട് അത് രൂപപ്പെടുത്തുന്നത്, അതെ സമൂഹത്തിനു നേരെ കൊഞ്ഞനംകുത്തുന്ന, അതിനെ ശത്രുപക്ഷത്തു നിര്‍ത്തുന്ന, തന്റെ മാത്രം ഉയര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്ന വെറുമൊരു കോണിയായി അതിനെ കാണുന്ന ഒരു വിഭാഗത്തെ/ തലമുറയെ ആണെന്ന് വരുമ്പോഴോ? തീര്‍ച്ചയായും ജാഗ്രതയുടെ അണയാത്ത പന്തങ്ങളുമായി രാപ്പകല്‍ നാം കാവല്‍ നില്‍ക്കേണ്ട അമൂല്യമായ സമ്പത്താണ് നമ്മുടെ പൊതുവിദ്യാഭ്യാസം. അതില്‍ വളര്‍ന്നുവരുന്ന സാധാരണക്കാരായ പരല്‍മീനുകളെ ഭക്ഷിക്കാനായി മാത്രം ആ കുളത്തിലേക്ക് വലിയ പിരാനകളെ ഇറക്കിവിടുന്ന കരങ്ങളെ കണ്ടെത്താനും അതിനെ ചെറുക്കാനും നമുക്ക് കഴിയണം.
കേന്ദ്ര സര്‍ക്കാര്‍ സമീപനാളുകളില്‍ എടുത്ത പല തീരുമാനങ്ങളും രാജ്യത്തെ വിദ്യാഭ്യാസത്തെ ദൂരവ്യാപകമായ രീതിയില്‍ സ്വാധീനിക്കാവുന്നവയാണ്. അവയ്ക്ക് പലതിനും അക്കാദമികമായി വലിയ പ്രാധാന്യമുണ്ടുതാനും. വിദ്യാഭ്യാസ വിഷയത്തില്‍ സ്വാതന്ത്ര പ്രാപ്തിക്കു ശേഷവും വലിയ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ പോയ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും വിദ്യാഭ്യാസ അവകാശ നിയമം പുരോഗമനപരം തന്നെയാണ്. ഗുണനിലവാരമുള്ള അധ്യാപക പരിശീലനം ഉറപ്പുവരുത്തുക, സംസ്ഥാന ഗവണ്‍മെന്റിന് സാങ്കേതികവും ധനപരവുമായ സഹായം നല്‍കുക, ദുര്‍ബ്ബല വിഭാഗങ്ങളില്‍ (Weaker section) പ്പെട്ട കുട്ടികളും അവശവിഭാഗങ്ങളില്‍ (Disadvantaged group)പ്പെട്ട കുട്ടികളും യാതൊരുവിധത്തിലുമുള്ള വിവേചനത്തിനും വിധേയമാവുന്നില്ലായെന്ന് ഉറപ്പിക്കുക, അണ്‍ എയിഡഡ് സ്‌കൂളില്‍ ചേരുന്ന പാവപ്പെട്ട കുട്ടികളുടെ  ചിലവ് സര്‍ക്കാര്‍ വഹിക്കുക, പ്രവേശനത്തിന് യാതൊരുവിധ ക്യാപ്പിറ്റേഷന്‍ ഫീസും സ്‌ക്രീനിംഗും പാടില്ല തുടങ്ങിയ നിയമങ്ങള്‍ ദേശീയ സാഹചര്യത്തില്‍ പ്രസക്തമായവ തന്നെയാണ്. എന്നാല്‍ കേരളം പോലുള്ള, വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച മാതൃക മുന്നോട്ടുവെച്ച ഒരു സംസ്ഥാനത്തിന് ഇത്തരം കാര്യങ്ങളില്‍ വലിയ പുതുമ ഒന്നും കാണാന്‍ കഴിയില്ലെന്ന് മാത്രമല്ല അത് നിര്‍ദ്ദേശിക്കുന്ന ഘടനാപരമായ പല മാറ്റങ്ങളും നാം ഇന്നുവരെ തനതായ രീതിയില്‍ കെട്ടിയുയര്‍ത്തിക്കൊണ്ടുവന്ന നമ്മുടെ അസ്ഥിവാരങ്ങളെ പിടിച്ചുകുലുക്കുകയും ചെയ്യും. ഉദാഹരണത്തിന് അഞ്ചാം ക്ലാസ് ലോവര്‍പ്രൈമറിയോടും എട്ടാം ക്ലാസ് അപ്പര്‍പ്രൈമറിയോടും ചേര്‍ക്കണം എന്ന നിര്‍ദ്ദേശം. കുട്ടിയുടെ പക്ഷത്തുനിന്നു നോക്കിയാല്‍ കുറേക്കൂടി ശ്രദ്ധയും പരിചരണവും ലഭിക്കുന്ന ഒരന്തരീക്ഷത്തില്‍ ഒരു വര്‍ഷം കൂടി പഠിക്കാന്‍ ലഭിക്കുന്ന അവസരം സ്വാഗതം ചെയ്യപ്പെടാം. എന്നാല്‍ ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരുടെ സേവനമാണ് ഓരോ വര്‍ഷം കൂടി അവര്‍ക്ക് താമസിച്ചു ലഭിക്കുന്നത്. കേരളത്തില്‍ അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും ഇതുണ്ടാക്കും. അതിശക്തമായ പൊതു വിദ്യാഭ്യാസം നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത്, അണ്‍ എയിഡഡ് സ്‌കൂളില്‍ ചേരുന്ന പാവപ്പെട്ട കുട്ടികളുടെ  ചിലവ് സര്‍ക്കാര്‍ വഹിക്കുക പോലുള്ള നിയമങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. വിദ്യാഭ്യാസ വിഷയത്തില്‍ തന്നെ പുതിയ ആഗോളവത്കരണ-സ്വകാര്യ വത്കരണ സാഹചര്യം സൃഷ്ടിച്ച അലകളാണ് ഇവിടെയും ആഞ്ഞടിക്കുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകുന്നതില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ പൊതുനിലപാട്. പ്രാഥമിക വിദ്യാഭ്യാസമായാലും ഉന്നത വിദ്യാഭ്യാസമായാലും അത് നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ സ്വകാര്യമേഖലക്ക് മാത്രമേ കഴിയൂ എന്ന കോര്‍പ്പറേറ്റ് കാഴ്ചപ്പാടുകള്‍ക്കു കീഴില്‍ മുദ്രവെക്കുകയാണ് സര്‍ക്കാരും. ഇതിനിടെ കോര്‍പ്പറേറ്റുകളുടെ വളര്‍ത്തു പുത്രനായ ആത്മീയാചാര്യന്‍ 'സര്‍ക്കാര്‍ സ്‌കൂളുകള്‍ ക്രിമിനലുകളെയും നക്‌സലേറ്റുകളേയും ആണ് സൃഷ്ടിക്കുന്നതെന്നും വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയല്ലെന്നും അത് സന്നദ്ധസംഘടനകളുടെ കുത്തകയാണെന്നും' പ്രഖ്യാപിച്ചത് അതിന്റെ മറ്റൊരു രൂപത്തിലുള്ള പ്രകാശനമാണ്. ഇന്ത്യയിലെ വിവിധ ജാതി-മത സംഘടനകളിലെ പുതിയ ആത്മീയാചാര്യന്മാര്‍ നടത്തുന്ന സ്‌കൂളുകളിലെ കരിക്കുലവും സിലബസും എത്രമാത്രം ദേശവിരുദ്ധവും പരസ്പര സ്പര്‍ദ്ധ വളര്‍ത്തുന്നതും ആണെന്ന് തിരിച്ചറിയുമ്പോഴാണ് പൊതുവിദ്യാഭ്യാസത്തിനെതിരായി ഇവര്‍ നടത്തുന്ന ഒറ്റക്കെട്ടായുള്ള ആക്രമണത്തിന്റെ ഉള്ളുകള്ളി തിരിച്ചറിയാനാവുക.
പൊതുവിദ്യാലയങ്ങള്‍ അരാജകത്വവും ആക്രമണവും വളര്‍ത്തുന്നവയാണെന്നും നല്ല വിദ്യാഭ്യാസം നല്‍കാന്‍ സ്വകാര്യ മേഖലയ്ക്കു മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള മധ്യവര്‍ഗ്ഗ സങ്കല്‍പ്പങ്ങള്‍ക്ക് വാഗ്രൂപം നല്‍കുക മാത്രമാണ് അവരുടെ ആത്മീയാചാര്യന്‍ ചെയ്തിട്ടുള്ളത്. ഇത്രയും അസംബന്ധമായ ഒരു പ്രസ്താവനയുടെ പക്ഷം ചേര്‍ന്ന്, ഇതുസംബന്ധിച്ച്  ഇന്റര്‍നെറ്റില്‍ നടക്കുന്ന സംവാദങ്ങളില്‍ പ്രതികരിക്കാന്‍ കേരളത്തില്‍ നിന്നുപോലും ഒട്ടേറെപ്പേര്‍ ഉണ്ടായി എന്നതാണ് അതിശയകരം. കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ വിമോചന സ്വപ്നം തുടങ്ങുന്നതും ഒടുങ്ങുന്നതും വിദ്യാഭ്യാസത്തില്‍ ആയതുകൊണ്ടാവാം അത്; പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ നമ്മുടെ യുവാക്കളായ/ മധ്യവയസ്‌കരായ രക്ഷകര്‍ത്താക്കളുടെ. നല്ല വിദ്യാഭ്യാസത്തിന്റെ തെളിവായി അവര്‍ മിക്കപ്പോഴും വാഴ്ത്തിപ്പാടുന്നത് സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങലെയാണ്. പഴയ തലമുറയില്‍പ്പെട്ട കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയടക്കം മിക്കരാഷ്ട്രീയ നേതാക്കളും ശങ്കയില്ലാതെ ആത്മീയാചാര്യന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞു. തങ്ങള്‍ അടക്കമുള്ള ഇന്ന് രാജ്യത്തിന്റെ അഭിമാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെല്ലാം സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉത്പന്നങ്ങളാനെന്നു അവര്‍ തുറന്നു പറഞ്ഞു. (പക്ഷെ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുകയാണ് വേണ്ടത് എന്ന പ്രഭാഷണത്തിന്റെ ഒന്നാംഭാഗത്തെ അവര്‍ സ്പര്‍ശിച്ചില്ല. അക്കാര്യത്തില്‍ ആത്മീയക്കച്ചവടക്കാരും വലതുപക്ഷ രാഷ്ട്രീയനേതൃത്വവും ഒരേപാത്രത്തില്‍ നിന്നു ഉണ്ണുന്നവരാണല്ലോ?) യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ സിലബസ്-പഠനരീതി എന്നിവ എങ്ങിനെയുള്ളതാണ്? അവര്‍ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് എന്താണ്? അവിടുത്തെ പരീക്ഷാരീതി എങ്ങിനെയുള്ളതാണ്? അത് പുതിയ കാലത്ത് കുട്ടികളെ നമ്മുടെ സമൂഹത്തില്‍ ജീവിക്കാന്‍ പര്യാപ്തമാക്കുന്നതാണോ? അവിടുത്തെ അധ്യാപകരുടെ യോഗ്യതകള്‍ എന്താണ്? കുട്ടികളുടെ മാനസികമായ സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണ്? എന്നതിലൊക്കെ എത്രമാത്രം അജ്ഞരാണ് നമ്മുടെ യുവ/മധ്യവര്‍ഗ്ഗ രക്ഷാകര്‍ത്തൃസുഹൃത്തുക്കള്‍ എന്നത് ആശ്ച്ചര്യപ്പെടു ത്തുന്നതാണ്.
പുറംപകിട്ടില്‍ ഊന്നുന്നതും അകം പൊള്ളയുമായ കച്ചവട കേന്ദ്രങ്ങള്‍ മാത്രമാണ് നമ്മുടെ ബഹുഭൂരിപക്ഷം സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങളും. തിളക്കമാര്‍ന്ന യൂണിഫോമുകളും ടൈയും ഷൂസും വാഹനങ്ങളും വിലകൂടിയ പുസ്തകങ്ങളും പതിനായിരങ്ങള്‍ വരുന്ന പ്രതിമാസ ഫീസുകളും രാവേറെ നീളുന്ന ഹോം വര്‍ക്കുകളും ഇമ്പോസിഷനുകളും ശിക്ഷകളും അല്ല വിദ്യാഭ്യാസം എന്ന് ഈ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയുകതന്നെ ചെയ്യും. തലേദിവസംതന്നെ പറഞ്ഞു കൊടുക്കുന്ന ചോദ്യങ്ങള്‍ കാണാതെ പഠിച്ചു ഉത്തരമെഴുതി യൂനിറ്റ് ടെസ്റ്റുകളില്‍ വാങ്ങുന്ന മാര്‍ക്കുകളല്ല തങ്ങളുടെ അന്തസ്സ് എന്ന് തിരിച്ചറിയേണ്ടത് രക്ഷകര്‍ത്താക്കളാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന താന്‍ , തന്റെ കുട്ടികളെ സര്‍ക്കാര്‍ / എയിഡഡ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത് എന്ന് പറയുന്നതിലാണ് അന്തസ്സ് എന്ന വീണ്ടുവിചാരമാണ് അവരില്‍ ഉണ്ടാകേണ്ടത്. ഇത് അധ്യാപകര്‍ക്ക് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ അല്ല. എന്ത് ചീത്തയായാലും, അവിടെയുള്ള, നന്മയേയും തിന്മയേയും കുറിച്ച് ആലോചിക്കാനുതകുന്ന, ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന, പരസ്പരമുള്ള സഹകരണത്തെയും ബന്ധത്തെയും ഊട്ടിയുറപ്പിക്കാനായുന്ന ഒരു പഠനരീതി ഭാവിയില്‍ തനിക്കു മക്കളില്‍ നിന്നും ഇറ്റുവെള്ളം കിട്ടാന്‍ സഹായകമായേക്കാം എന്ന ബോധ്യത്തിനു വേണ്ടിക്കൂടിയാണ്. അവനവനെക്കുറിച്ചുള്ള ചിന്തയും  എന്ത് ചെയ്താലും തനിക്കു ഉയരത്തിലെത്തണം എന്ന മത്സര ബുദ്ധിയും മാത്രം കാണാപ്പാഠമുള്ള പഠനത്തോടൊപ്പം മുളപ്പിച്ചെടുക്കുന്ന, എല്ലാം പണം കൊടുത്ത് മാത്രം നടക്കുന്ന സ്‌കൂളിലെ വിദ്യാഭ്യാസം ചിലപ്പോള്‍ തുറന്നിടുന്നത് അഗതി മന്ദിരത്തിലേക്കുള്ള തങ്ങളുടെ വാതിലുകള്‍ കൂടിയാണെന്ന് ഇന്നത്തെ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.
കേരളം സന്ദര്‍ശിക്കാനെത്തിയ ലോകത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ പണ്ഡിതന്മാരുടെ സംഘം നമ്മുടെ അതിപ്രശസ്തമായ പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സന്ദര്‍ശിച്ചു. അവര്‍ അന്തംവിട്ട ഒരെയോരുകാര്യം, എന്തിനാണ് ചെറിയ ക്ലാസുകളില്‍ ഇത്രയും ഭാരിച്ച സിലബസ് കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന കാര്യത്തിലാണ്. എവിടെയാണ് ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ പിന്നീട് ആവശ്യമായി വരുന്നത്? അപ്പോള്‍ ഇത് ഈ രൂപത്തില്‍ അവരില്‍ ഉണ്ടാകുമോ? ഇത്തരം കടുകട്ടി വിഷയങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കാന്‍ ഈ പ്രായത്തില്‍ അവര്‍ക്ക് കഴിയുമോ? അറിയാനുള്ള അവരുടെ സ്വാഭാവികമായ ത്വര നഷ്ടപ്പെടുകയല്ലേ ഈ ഭാരം ചുമക്കുമ്പോള്‍ സംഭവിക്കുക? ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയും യുക്തിചിന്തയുമല്ലേ അവരില്‍ തിടംവെച്ച്  വളരേണ്ടത്? മാതൃഭാഷയില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയാത്ത കുട്ടിക്കെങ്ങിനെ ഒരു വിദേശ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയും? കേരളത്തിലെ പുതിയ രക്ഷാകര്‍ത്തൃ തലമുറയുടെ ഭ്രാന്തുകള്‍ക്ക് മുന്നില്‍ അവര്‍ മൂക്കത്ത് വിരല്‍ വെച്ച് അതിശയപ്പെട്ടുനിന്നു.
സ്വകാര്യവത്കരണമാണ് നല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന സങ്കല്‍പ്പത്തെ അടുത്തു നിന്നു നോക്കിക്കാണാനാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. മറ്റേതു സംസ്ഥാനങ്ങളിലേതു പോലെയല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസം. നമ്മുടെ സര്‍ക്കാരുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരിതര ഏജന്‍സികളുമെല്ലാം കൈമെയ്  മറന്നു സഹായിച്ചതിന്റെ സത്ഫലങ്ങള്‍ അവിടെ ഒരുപാടുണ്ട്. ഇപ്പോള്‍ കേന്ദ്ര സിലബസ്സിനെക്കാലും മുകളില്‍ നില്‍ക്കുന്ന ഒരു പാഠ്യപദ്ധതിയും സിലബസ്സും ( കെ എസ് ടി എ പ്രസിദ്ധീകരിച്ച 'കേരളാ പാഠ്യപദ്ധതി സംരക്ഷണം എന്തിന്? കേരള സി.ബി.എസ്.ഇ സിലബസ്സുകള്‍ ഒരു താരതമ്യം' എന്ന പുസ്തകം ഇക്കാര്യത്തിന്റെ സൂക്ഷ്മപഠനമാണ്.) യോഗ്യതയുള്ള അധ്യാപകര്‍ , അധ്യാപകര്‍ക്കുള്ള നിരന്തരമായ പരിശീലനങ്ങള്‍ , കുട്ടികളുടെ കലാപരവും കായികവും ആയ കഴിവുകള്‍ പരിപോഷിക്കാനുയുള്ള ഒട്ടനവധി സൌകര്യങ്ങള്‍ , മള്‍ട്ടി മീഡിയാ ക്ലാസുമുറികള്‍ , കമ്പ്യൂട്ടര്‍ ലാബുകള്‍ , ഐ ടി വിദ്യാഭ്യാസം.. സത്യത്തില്‍ ഒരു സ്വകാര്യ വിദ്യാലയത്തിനും സ്വപ്നം കാണാന്‍ കഴിയാത്ത സൗകര്യങ്ങള്‍ ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുണ്ട്. രക്ഷകര്‍ത്താക്കളുടെ നിതാന്തമായ ജാഗ്രതയും ഇടപെടലും കൂടി ഉണ്ടെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസ പ്രക്രിയയെ ഏറ്റവും കാര്യക്ഷമമാക്കി നിലനിര്‍ത്താന്‍ നമുക്കാവും.
കേന്ദ്രം എസ് എസ് എല്‍ സി പരീക്ഷ ഉപേക്ഷിച്ചത്, സര്‍വീസിലുള്ള അധ്യാപകരുടെ യോഗ്യതവിലയിരുത്താന്‍ പരീക്ഷ കൊണ്ടുവരുന്നത്, സ്‌കൂളില്‍ നല്‍കുന്ന ശിക്ഷകള്‍ ക്രിമിനല്‍ കുറ്റമായി കണ്ടു അധ്യാപകര്‍ക്ക് വലിയ ശിക്ഷകള്‍ ശുപാര്‍ശ ചെയ്യുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഇതെല്ലാം കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കേരളത്തില്‍ നടപ്പിലാക്കുകയാണെങ്കില്‍ ഏറെ സങ്കീര്‍ണ്ണതകള്‍ നാം അഭിമുഖീകരിക്കേണ്ടി വരും. അപ്പോഴെല്ലാം ആര് നിര്‍ദ്ദേശിച്ചു എന്നതായിരിക്കരുത് വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാന പരിഗണന. എന്ത് നിര്‍ദ്ദേശിച്ചു? നമ്മുടെ നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ അത് എന്തെന്തു പ്രശ്‌നങ്ങള്‍ ഉണ്ടാക്കും? അത് ഗുണപരമാണോ? എന്നിങ്ങനെയുള്ള, എല്ലാ സങ്കുചിത പരിഗണനകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളായിരിക്കണം. ആത്യന്തികമായി കുട്ടികളെ നാളത്തെ ലോകത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ , അപകര്‍ഷതയില്ലാതെ ആരെയും അഭിമുഖീകരിക്കാന്‍ , ഏതു സ്വര്‍ണ്ണപ്പാത്രങ്ങള്‍ക്കകത്ത് ഒളിപ്പിച്ചുവെച്ചതായാലും അതിനകത്തെ സത്യത്തെ തിരയാന്‍ പ്രേരിപ്പിക്കുന്ന, സ്വന്തം ചിന്തയുടെ നിതാന്തമായി ജ്വലിക്കുന നാളങ്ങള്‍ അണയാതിരിക്കാന്‍ സഹായകമാവുന്ന ഒന്നായിരിക്കണം ഇന്ന് അവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം. ഒരു സ്വകാര്യ കച്ചവടസ്ഥാപനതിനും താത്പര്യമുണ്ടാവില്ല നമ്മുടെ കുട്ടികള്‍ക്ക് ഈ ഉയര്‍ന്ന ശേഷികള്‍ ഉണ്ടാവണം എന്നതാണ്  ഏതു വിദ്യാഭ്യാസമാണ് നല്ലത് എന്ന ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരം.
(എന്‍ ജി ഒ യൂണിയന്റെ മുഖപത്രമായ കേരള സര്‍വ്വീസില്‍ പ്രസിദ്ധീകരിച്ചത്.)

2012, ഏപ്രിൽ 11, ബുധനാഴ്‌ച

നിലക്കുമോ ഈ മലക്കങ്ങള്‍ ?



കളരിപ്പയറ്റിലെ സവിശേഷമായ ഒരു വടക്കന്‍ സമ്പ്രദായമാണ് 'വട്ടേന്‍തിരിപ്പ് '. മലക്കങ്ങളാണ് ഈ രീതിയുടെ ജീവന്‍ . അറപ്പക്കൈ, പിള്ളതാങ്ങി, ദ്രോണമ്പള്ളി തുടങ്ങിയ മറ്റ് കളരി സമ്പ്രദായങ്ങളിലൊന്നും മലക്കങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം ഇല്ല. വട്ടേന്‍തിരിപ്പിനെ അതുകൊണ്ട് തന്നെയാണ് മലക്കക്കളരി എന്നും വിളിച്ചുവരുന്നത്. അഞ്ചോ, ആറോ ചുവടുകള്‍ മാത്രം ഓടി വന്ന് ആകാശത്തിലേക്കുയര്‍ന്ന് അവിടെ നിന്ന് പലതരത്തിലുള്ള തിരിച്ചലുകളും മറിച്ചലുകളും നടത്തി നിലത്തുവന്നു നില്‍ക്കുന്ന മലക്കങ്ങള്‍ കളരിപ്പയറ്റിലെ വിസ്മയങ്ങളാണ്. ജിംനാസ്റ്റിക്കുകളില്‍ മാത്രമാണ് കളരിപ്പയറ്റിന് പുറത്ത് ഇന്ന് ഇത്തരം പ്രകടനങ്ങള്‍ കാണാവുന്നത്.
മലക്കങ്ങളെ പരിഗണിച്ചുകൊണ്ടാണ് വട്ടേന്‍തരിപ്പ് സമ്പ്രദായത്തില്‍ കളരിനിര്‍മ്മാണം മുതല്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. കുഴിക്കളരി, തറക്കളരി എന്നിങ്ങനെ രണ്ടുതരത്തിലാണ് കളരി നിര്‍മ്മിച്ചു വരുന്നത്. ഇതില്‍ കുഴിക്കളരി, ഭൂമിയില്‍ നിന്നും കുഴിച്ചു പണിയുന്നതുകൊണ്ടു തന്നെ അതില്‍ വീണ്ടും കുഴിയെടുത്ത് 'ഒത്തക്കുണ്ട് ' പണിയുന്നതിന് നിര്‍വ്വാഹമില്ലാത്തതുകൊണ്ടും, മലക്കസമയത്ത് ചുറ്റുമുള്ള മണ്‍ഭിത്തിയില്‍ തട്ടാന്‍ സാധ്യതയുള്ളതുകൊണ്ടും മലക്കളരിക്ക് യോജിച്ചതല്ല. തറക്കളരിയാണ് അതുകൊണ്ടുതന്നെ വട്ടേന്‍ തിരിപ്പില്‍ നിര്‍മ്മിച്ചു വരുന്നത്.
ദൈവത്തറ വന്ദനത്തില്‍ നിന്നാണ് കളരിവിദ്യ അഭ്യസിച്ചു തുടങ്ങുന്നത്. ദൈവത്തറ വന്ദനത്തിലെ 'മിന്നിടേറ്റലില്‍ ' മലക്കത്തിന്റെ ആദ്യപാഠങ്ങളും ഉള്‍പ്പെടുന്നു. 'മിന്നിടേറ്റല്‍ ' പാദത്തിന്റെ മിന്നടിയും വിരലും മാത്രം നിലത്തുന്നിയുള്ള നില്‍പ്പാണ്. അഭ്യാസി 'മിന്നടിയല്‍' ഊന്നിനിന്ന് ശക്തി സംഭരിച്ചാണ് ആകാശത്തേക്ക് ഉയരുന്നത്. ഇവിടെ മിന്നടിയും വിരലും ചേര്‍ന്ന് ഒരു സ്പ്രിംഗ് ആക്ഷന്‍ ലഭിക്കുന്നു. ഓരോ വിരലിലും അനേകും എല്ലുകളുടെ ചേര്‍ച്ചയുണ്ട്. ഇതോടുചേര്‍ന്നുള്ള പേശികളാണ് ഈ ആക്ഷന്‍ നല്‍കുന്നത്. മലക്കത്തിനായി അഭ്യാസി ഓടിവന്ന് 'ഒത്തിക്കൂട്ടു'മ്പോള്‍ ( മലക്കത്തിനായി ആകാശത്തിലേക്ക് ഉയരുന്നതിന് തൊട്ടു മുന്‍പുള്ള നില) കാലിന്റെ മിന്നടിയിലാണ് ഉണ്ടാവുക. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് 'ഒതക്കലും'. രണ്ടോ മൂന്നോ ചുവടുകള്‍ മാത്രം വേഗത്തില്‍ വെച്ച്, ഒതച്ച് അവിടെ നിന്നും അഭ്യാസി മേല്‍പ്പോട്ട് ഉയരുന്നു. ഒതക്കലില്‍ പിഴച്ചാല്‍ ചാട്ടത്തിലും മലക്കത്തിലും പിഴക്കും.
മിന്നടിയേറ്റതിലൂടെ കാലില്‍ ശക്തികൊടുത്ത് ആകാശത്തേക്ക് ഉയരുന്നതുപോലെ ചില മലക്കങ്ങളില്‍ കൈയുടെ ആക്ഷനില്‍ നിന്നും ശക്തി സംഭരിച്ച് മറിയുന്ന രീതിയും ഉണ്ട്. 'കൈകുത്താത്ത ഓതിരം' മറിയുമ്പോള്‍ കൈയ്യുടെ വീശലില്‍ നിന്നും ആര്‍ജിക്കുന്ന ശക്തിയാണ് ഉപയോഗപ്പെടുന്നത്. അതുപോലെ കൈകൊണ്ടുള്ള പിടുത്തങ്ങളും ചലനങ്ങളും, ആകാശത്തില്‍ വെച്ച് പമ്പരം പോലെ കറങ്ങുന്ന മുട്ടുപിടിച്ചുള്ള മലക്കങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്നുണ്ട്. കൂടാതെ അന്തരീക്ഷത്തിലേയ്ക്കുയര്‍ന്ന ശേഷം മലക്കത്തിന്റെ ഗതിതന്നെ മാറ്റി വിടുന്ന ചില അത്ഭുത പ്രകടനങ്ങള്‍ക്കും കൈയ്യുടെ ആക്ഷനുകള്‍ സഹായിക്കും.
വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിന്റെ തനതായ ഇനമായ 'അരുവത്തെപ്പയറ്റിലും' മലക്കത്തിന് പിന്നീട് സഹായകമായ അഭ്യാസ ഇനങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാലിന്റെ ഉയര്‍ത്തി വീശലാണ് അരുവത്തെപ്പയറ്റിലെ മുഖ്യ ഇനം. അതുപോലെ തൊഴുക്കുത്തല്‍ , വളച്ചിടല്‍ തുടങ്ങിയ അരുവത്തെ പയറ്റിലെ ഇനങ്ങള്‍ തന്നെയാണ് പിന്നീട് മുന്‍പിലോട്ടും പിന്നിലോട്ടുമുള്ള പ്രധാന മലക്കങ്ങള്‍ക്ക് അടിത്തറയാവുന്നത്. തൊഴുകുത്തല്‍ എന്നത് നിന്നനിലയില്‍ നിന്ന് കൈ നേരെ മുകളിലേക്കുയര്‍ത്തി പിറകിലോട്ട് വളഞ്ഞ് നിലത്ത് കൈകുത്തി നിന്നശേഷം കാലുകള്‍ പിറകിലോട്ട് മറിച്ചിടുന്ന വിദ്യയാണ്. വളച്ചിടല്‍ കൈകള്‍ നേരെ മുന്നില്‍ കുത്തിയശേഷം കാലെടുത്ത് മുന്നോട്ടേക്ക് മറിച്ചിടുന്നതും.

മെയ്ത്താരിയിലെ എല്ലാ അഭ്യാസങ്ങളും മലക്കത്തിന് ആവശ്യമായ വടിവും വഴക്കവും ശരീരത്തിന് ലഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണ്. അതുപോലെ മിക്ക മലക്കങ്ങളും വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിലെ അങ്കത്താരിയിലും ഉള്‍പ്പെടുന്നു. ഉറുമി, വാള്‍ ഇവയുമായി അഭ്യാസി ജനക്കൂട്ടത്തിനിടയില്‍ നിന്നും പറന്നുയര്‍ന്ന് അങ്കത്തട്ടിലേക്ക് പറന്നിറങ്ങുന്നത് വലവീശല്‍ എന്ന മലക്കമുപയോഗിച്ചാണ്.
ഒത്തക്കുണ്ട് വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിലുള്ള കളരികള്‍ക്ക് നിര്‍ബന്ധമാണ്. കളരിയുടെ കിഴക്ക് തെക്കെ മൂലയിലാണ് ഒത്തക്കുണ്ട് തീര്‍ക്കുന്നത്. അര അടിയോളം ആഴത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഈ കുഴി വണ്ടും (പതിര് ) ഉമിയും ഉപയോഗിച്ചാണ് നിറക്കുക. പഴയകാലത്ത് ഇവ യഥേഷ്ടം ലഭിച്ചിരുന്നുവല്ലോ. ഒത്തക്കുണ്ടിന്റെ തെട്ടുമുന്നില്‍ 'ഒത്തിക്കുട്ടി' അന്തരീക്ഷത്തിലേക്കുയര്‍ന്ന്, മറിഞ്ഞ് ഒത്തക്കുണ്ടിലേക്കാണ് വീഴുക. വണ്ട് നിറച്ചകുഴിയില്‍ വീഴുമ്പോള്‍ അഭ്യാസിക്ക് യാതൊരുവിധ പരിക്കും ഉണ്ടാവുന്നില്ല.
സാധാരണയായി കളരികളില്‍ വൈകുന്നേരങ്ങളിലാണ് മലക്കം പഠിച്ചു വരുന്നത്. രാവിലെ ശരീരം കൊണ്ടുള്ള അഭ്യാസങ്ങളാണ് പഠിക്കുക. വൈകുന്നേരത്തെ കളരിപ്പയറ്റ് കോല്‍ക്കളിയോടെയാണ് തുടങ്ങുന്നത്. ശരീരത്തിനും മനസ്സിനും സുഖം തരുന്ന കോല്‍ക്കളി അവസാനിക്കുമ്പോഴേക്കും ശരീരം ചൂടായിട്ടുണ്ടാകും പിന്നീടാണ് മലക്കത്തിന് പിടിക്കുക.
കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ എത്തിക്കുന്ന പല മലക്കങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. അത്തരത്തിലുള്ള മലക്കങ്ങള്‍ അടുത്ത തലമുറയെ പഠിപ്പിക്കാന്‍ അറിവും ആരോഗ്യവുമുള്ള ഗുരുനാഥന്മാരുടെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. ഞങ്ങളുടെ സ്വന്തം ഗുരുനാഥനും ജീവന്‍ മശായിയുമായ പി പി നാരായണന്‍ ഗുരുക്കള്‍ക്ക്‌ ഇപ്പോള്‍ പഴതുപോലെ കുട്ടികളെ കൈവെള്ളയിലിട്ടു ആകാശത്തേക്ക് ഉയര്‍ത്തിത്തട്ടാന്‍ കഴിയുന്നില്ല. ശിഷ്യന്‍മാരായ മുരാരിയും വിനുവും ശ്രീകുമാറും ഉത്തമനും ബാബുരാജും പക്ഷെ ഈ  വിദ്യകള്‍ ഇനിയും വറ്റിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. അത്യന്തം ശ്രദ്ധാപൂര്‍വ്വമായും ഏകാഗ്രതയോടെയും വേണം മലക്കത്തിന് പിടിക്കാന്‍ . പിടിക്കുന്ന ആളുടെ ശ്രദ്ധ അല്‍പമൊന്നു പാളിയാല്‍ പറ്റുന്ന വീഴ്ചകളില്‍ ചിലപ്പോള്‍ ജീവാപായം പോലും സംഭവിക്കാം. അതോടൊപ്പം പഠിതാവിനൊപ്പം ഓടിവരാനും അയാളെ പിടിച്ചുനിര്‍ത്തി അന്തരീക്ഷത്തില്‍ പല മറിച്ചലുകള്‍ മറിയിക്കാനും ഉള്ള ശരീരാരോഗ്യവും മലക്കത്തിനു പിടിക്കുന്ന ഗുരുനാഥനുണ്ടാവണം. കുട്ടികള്‍ അരയില്‍ കെട്ടുന്ന കച്ച പിടിച്ചാണ് മലക്കം മറിയിക്കുന്നത്. പിറകില്‍ വാലോടു കൂടിയുള്ള കച്ചകെട്ടിലും വട്ടേന്‍ തിരിപ്പ് സമ്പ്രദായം മറ്റു കളരി രീതികളില്‍ നിന്നും വ്യത്യസ്തമാണ്. പക്ഷെ ഈ അസാധാരണമായ വിദ്യകള്‍ പഠിച്ചെടുക്കാന്‍ കളരിയില്‍ അവശേഷിച്ചിരിക്കുന്ന കുട്ടികള്‍ എത്ര കുറവാണ്!   രാവിലെയും വൈകുന്നേരവുമായി മൂന്നും നാലും മണിക്കൂര്‍ കളരിയില്‍ ചിലവഴിക്കാന്‍ ഇന്നത്തെ തിരക്കില്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുമില്ല.

മലക്കത്തില്‍ പറ്റുന്ന പലതരത്തിലുള്ള അസ്ഥിഭംഗങ്ങള്‍ക്കും ചതവുകള്‍ക്കും പരിക്കുകള്‍ക്കും ചികിത്സിക്കുന്നതിനുള്ള ഒന്നാന്തരം അസ്ഥിഭംഗചികിത്സാ രീതിയും വട്ടേന്‍തിരിപ്പ് വികസിപ്പിച്ചെടുത്തിരുന്നു. ഏറെ മലക്കങ്ങള്‍ അപ്രത്യക്ഷമായെങ്കിലും വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും ഉള്ള ചികില്‍സ ഇന്ന് കൂടുതല്‍ ആവശ്യമായി വന്നിരിക്കുന്നു. എല്ലാ വീഴ്ചകളും ഗുരുക്കളുടെ നെഞ്ചത്ത് നിന്നും കളരിക്ക് പുറത്തേക്ക് വന്നല്ലോ?

ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം കിട്ടിയിട്ട് വേണ്ടേ ഗുരുക്കളെ മലക്കം പഠിക്കാന്‍ . ഇതിന്മേലാണെങ്കില്‍ ഏതു മലക്കവും ഒരു കൈ നോക്കാം...