നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ യഹിയ മാഷുടെ ദൌര്‍ബല്യമാണ്. മുന്‍പ് വീട്ടില്‍ നിന്നും പത്തറുപതു കിലോമീറ്റര്‍ അകലെ ഹൈവേയുടെ ഓരത്തുള്ള സ്കൂളില്‍ ജോലി ചെയ്യുമ്പോഴാണ് ഈ ദുശ്ശീലം മാഷിനെ പിടികൂടിയത്. സ്കൂളിനു മുന്നില്‍ തന്നെയായിരുന്നു ലോറിക്കാര് വിശ്രമിക്കാനും ആഹാരം കഴിക്കാനും വണ്ടികള്‍ കുറച്ചു സമയം നിര്‍ത്തിയിടുന്നത്. അതുകൊണ്ട് ഉചിതമായ ലോറികള്‍ തെരഞ്ഞെടുക്കാനും അഥവാ ലോറികളൊന്നും നിര്‍ത്തിയിട്ടില്ലെങ്കില്‍ വരുന്നവയ്ക്കു പെട്ടെന്ന് കൈ കാട്ടി നിര്‍ത്താനും ആ സ്ഥലവും നന്നേ യോജിച്ചതായിരുന്നു. എത്ര വേഗതയില്‍, ലോഡോടുകൂടി വരുന്ന വണ്ടിയായാലും മാഷിന്റെ നിലത്തു തൊട്ടു ആകാശം വരെ ചൂണ്ടിയുള്ള പ്രത്യേക കൈനീട്ടല്‍ കണ്ടാല്‍ നിര്‍ത്തിപ്പോവും. ലോറിയില്‍ കയറിക്കഴിഞ്ഞാലും മാഷിന്റെ ഉത്സാഹം തീരുന്നില്ല. പിന്നെയുള്ള ഒന്ന് രണ്ടു മണിക്കൂര്‍ മാഷിന്റെ ഹിന്ദി പ്രയോഗമാണ്. പണ്ട് പഠിച്ച ' ചാഹ് നഹി സുരബാലാ കോ' തന്നെയാണ് തിരിച്ചും മറിച്ചും പ്രയോഗിക്കുന്നത്. ഒരു സ്റ്റോപ്പിലും നിര്‍ത്താതെ, ടൌണിലോന്നും കയറാതെ ഡ്രൈവറോട് മുറി ഹിന്ദിയില്‍ നാട്ടുവിശേഷങ്ങള്‍ ചോദിച്ച് ബസ്സ് ചാര്‍ജിലും വളരെ ചെറിയൊരു തുകമാത്രം ലോറി ഡ്രൈവര്‍ക്ക് കൈമടക്കു കൊടുത്തു യാത്രചെയ്യാന്‍ ഇങ്ങനെ ഒരു സൌകര്യമിരിക്കുമ്പോള്‍ ആരെങ്കിലും തിരക്ക് പിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ചുപോകാന്‍ തയാറാകുമോ എന്നാണു മാഷ് അതിശയോക്തി കലര്‍ത്തി ചോദിക്കുന്ന ചോദ്യം. ( കാശിനു പിശകിയ ഡ്രൈവറുടെ ഒരു പൊതി മോഷ്ടിച്ചെടുത്തതും റൂമില്‍ വന്നു പൊതി തുറന്നു നോക്കിയപ്പോള്‍ അയാളുടെ പഴയ അടിവസ്ത്രമാണെന്ന് കണ്ടു ആരും കാണാതെ വലിച്ചെറിഞ്ഞതും പോലുള്ള ഉപകഥകള്‍ ഇതുമായി ബന്ധപ്പെട്ടു നിരവധിയുണ്ട് ). ഒരിക്കല്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി അടുത്തെവിടെയോ പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തു നില്ക്കുമ്പോള് ആ വഴി വന്ന ലോറിക്ക് അറിയാതെ ആകാശം മുട്ടെ കൈകാണിക്കുന്ന കലാപരിപാടി കണ്ടപ്പോഴാണ് ഭാര്യ ഈ യാത്രാവൃത്താന്തമെല്ലാം അറിയുന്നത്. അന്നേ അവര്‍ പറഞ്ഞതാണ് ഇത് അത്ര ശരിയായ കാര്യമല്ലെന്ന്. അന്ന് അതൊക്കെ ചിരിച്ചു തള്ളിയ മാഷ് എന്നെന്നേക്കുമായി ലോറി യാത്ര നിര്‍ത്താന്‍ ഇടയായ സംഭവമാണ് ഇവിടെ വിവരിക്കുന്നത്. ( മാഷുടെ മുന്‍ ധീരകൃത്യങ്ങള്‍ അറിയാന്‍ ഇവിടെ ഞെക്കുക )
അന്ന് സ്കൂള്‍ പതിവിലും നേരത്തെ വിട്ട ദിവസമായിരുന്നു. മാഷിനു കുറച്ചു നേരത്തെ വീട്ടില്‍ എത്തിയിട്ട് എന്തോ അത്യാവശ്യവും ഉണ്ടായിരുന്നു. ലോറിക്കാണ് ഇന്ന് യാത്ര എന്ന് മാഷ് ഉറപ്പിച്ചു. കൂട്ടത്തില്‍ മാഷുടെ സ്ഥിരം വലം കൈയായ രണ്ടു പേരും കൂടി. നിര്‍ഭാഗ്യവശാല്‍ വണ്ടിയൊന്നും കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല കൈകാണിച്ച ഒറ്റ ലോറിയും നിര്‍ത്തുന്നുമില്ല. ഒരു മണിക്കൂറോളം റോഡിലെ നൃത്തനൃത്യങ്ങള്‍ തുടര്‍ന്നിട്ടും ഒരു രക്ഷയുമില്ല. ബസ്സില്‍ പോയ മറ്റു പഹയന്മാരോക്കെ നേരത്തെ പുരയിലെത്തിയിട്ടുണ്ടാവുമെന്നത് മാഷേ കൂടുതല്‍ അരിശം കൊള്ളിച്ചു. 'ഇന്ന് എത്ര വൈകിയാലും ലോറിക്ക് മാത്രമേ പോകുന്നുള്ളൂ', ഇനി ബസ്സ് നോക്കിയാലോ എന്ന് അറച്ചറച്ചു ചോദിച്ച വിധേയരോട് മാഷ് പ്രഖ്യാപിച്ചു. കൈനീട്ടല്‍ കലാപരിപാടി റോഡിന്റെ സൈഡില്‍ നിന്ന് ഏകദേശം ഇപ്പോള്‍ മദ്ധ്യം വരെ എത്തി. വണ്ടി നിര്‍ത്തിയില്ലെന്നു മാത്രമല്ല നല്ല പുളിച്ച ഹിന്ദിത്തെറി മാഷുടെ മുഖത്തു നോക്കി വിളിക്കാന്‍ കൂടി അന്ന് അവന്മാര് ധൈര്യം കാണിച്ചു.
പൊടുന്നനെയാണ് ABT എന്ന ബോര്‍ഡു വെച്ച് പറന്നു വരുന്ന ഒരു പുത്തന്‍ ആള്‍വിന്‍ നിസ്സാന്‍ വണ്ടി മാഷുടെ പ്രതീക്ഷ പോലും തെറ്റിച്ചു കൊണ്ട് മുന്നില്‍ ചവിട്ടി നിര്‍ത്തിയത്. മാഷും സഹായികളും നിമിഷത്തിനുള്ളില്‍ വണ്ടിയുടെ ഉള്ളിലേക്ക് ചാടിക്കയറി.
'എങ്ങോട്ടേക്കാ? ' തനി മലയാളത്തില്‍ ഡ്രൈവര്‍ ചോദിച്ചു.
'കാരന്തൂര്‍ അങ്ങാടിക്ക് '
'ഞാന്‍ വഴിയില്‍ കുറച്ചു സമയം നിര്‍ത്തും. കുഴപ്പമില്ലല്ലോ?'
'എന്നാല്‍ ഞങ്ങള്‍ അവിടെ ഇറങ്ങാം. പെട്ടെന്ന് വിടുമെങ്കില് ഞങ്ങള്‍ അങ്ങോളം വരാം.'
ശരിയെന്നു പറഞ്ഞു ഡ്രൈവര്‍ വണ്ടിയെടുത്തു. പിന്നൊരു പോക്കായിരുന്നു.
പുത്തന്‍ വണ്ടി. നല്ല റോഡും. ഡ്രൈവറാണെങ്കില്‍ ഫുള്‍ മൂഡിലും. ഡ്രൈവറുടെ പെര്‍ഫോമന്‍സ് കണ്ടു മാഷും സഹപ്രവര്‍ത്തകരും മുഖത്തോടെ മുഖം നോക്കി. ചങ്ങായി വല്ല സ്മാളും അടിച്ചിട്ടുണ്ടോ?
എന്തായാലും വണ്ടി നല്ല കത്തി പോലെ പായുകയാണ്. ഇടയില്‍ ഡ്രൈവറുടെ മറ്റൊരു ദൌര്‍ബല്യം കൂടി മാഷുടെ ശ്രദ്ധയില്‍ പെട്ടു. വഴിയിലൂടെ സ്ത്രീകളാരെങ്കിലും കടന്നു പോവുന്നുണ്ടെങ്കില്‍ അയാള്‍ പിന്നെ അവരെ നോക്കി വല്ലതും വിളിച്ചു കൂവുന്നതിലായിരിക്കും ശ്രദ്ധിക്കുക. ഹലോ.......... ചേച്ചീ....... സുഖമാണോ .... ഹായ് ..... എന്നിങ്ങനെ സ്ത്രീ വേഷത്തിലുള്ള ആരെ കണ്ടാലും ടിയാന് ഒറ്റകൈ വിട്ടു അഭിവാദ്യം തുടങ്ങും. ചിലപ്പോള്‍ വണ്ടി അവരെ കടന്നു മുന്നോട്ടു പോയാല്‍ പിറകിലോട്ടു തിരിഞ്ഞായിരിക്കും വിളി. അപ്പോഴും വണ്ടി മുന്നോട്ടു പറക്കുന്നുണ്ടായിരിക്കും.
പടച്ചോനെ ഇത് എടങ്ങരാവുമല്ലോ.. മാഷും കൂട്ടുകാരും ലേശം ഒന്ന് പേടിക്കാന്‍ തുടങ്ങി. എങ്കിലും പുത്തന്‍ വണ്ടിയില്‍ കിടിലന്‍ സ്പീഡില്‍ പോകുന്നതിലുള്ള ത്രില്ല് വണ്ടി നിര്‍ത്തി ഇറങ്ങുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. ഉള്ളു കൊണ്ട് പേടിച്ചാണെങ്കിലും ഡ്രൈവറുടെ പ്രകടനത്തില്‍ മറുത്തൊന്നും പറയാതെ മൂന്നുപേരും അനങ്ങാണ്ടിരുന്നു.
ഡ്രൈവര്‍ക്ക് ഇടയില്‍ മറ്റൊരു പാര്‍സല്‍ ഓഫീസില്‍ നിന്ന് സാധനങ്ങള്‍ എടുക്കാനുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നു. ' ഞാന്‍ ഒന്ന് ഫോണ്‍ ചെയ്തു നോക്കട്ടെ. സാധങ്ങളുണ്ടെങ്കില്‍ മാത്രം അങ്ങോട്ട് പോയാല്‍ മതി. ഇല്ലെങ്കില്‍ നമുക്ക് നേരെ പോകാം.'
ഫോണ്‍ ചെയ്തതിനു ശേഷം ' ഒരു പ്രശ്നവുമില്ല സാധനങ്ങള്‍ ഒന്നും എടുക്കാനില്ല. പോയി ഒന്ന് ഒപ്പുവെച്ചാല്‍ മാത്രം മതി. പെട്ടെന്ന് പോയി നമുക്ക് നേരെ വിടാം ' എന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഒരക്ഷരം മിണ്ടാതെ തലകുലുക്കി മൂന്നു പേരും.
ആ പ്രദേശത്തെ അവരുടെ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരമാവധി ഉള്ളിലെക്കയിരുന്നു. പൊതു നിരത്തില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലോട്ടു മാറി ഒരു ഒഴിഞ്ഞ പ്രദേശത്ത്. വണ്ടി നേരെ അങ്ങോട്ട് വിട്ടു. ആപ്പീസിലേക്ക് കയറിപ്പോയ ഡ്രൈവറെ അരമണിക്കൂറ് കഴിഞ്ഞും കാണാതായത്തോടെ മാഷും കൂട്ടുകാരും പരിഭ്രമിക്കാന്‍ തുടങ്ങി. ഇവിടുന്നു ഇനി മെയിന്‍ റോട്ടിലെത്താന്‍ തന്നെ നേരം കുറെ എടുക്കും. ഒട്ടോറിക്ഷപോലും കിട്ടാന്‍ സാധ്യതയില്ല. "വല്ലാത്തൊരു കുടുക്കിലാണല്ലോ പടച്ചോനെ ഇന്ന് പെട്ടത്." മാഷുടെ ആത്മഗതം കുറച്ചുറക്കെ ത്തന്നെയായി ഇപ്പോള്‍.
കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ വന്നു. മൂപ്പര് ആകെ ദേഷ്യത്തിലാണ്. ആപ്പീസിലുള്ള ഏമാന്മാരെ ചീത്ത വിളിച്ചു കൊണ്ട് തന്നെ വണ്ടിയില്‍ കയറി. നേരെ സീറ്റിന്റെ അടിയില്‍ നിന്ന് ഒരു കുപ്പിയും ഗ്ലാസ്സും വെള്ളവും എടുത്തു രണ്ടു ലാര്‍ജ് അങ്ങ് വിട്ടു .
മാഷന്മാര്ക്കു വേണോ എന്ന് അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. എങ്ങിനെയും ജീവനും കൊണ്ട് വീട്ടിലെത്തിയാല്‍ മതി എന്ന പരുവത്തിലായ മാഷ് കുറച്ചു മുഖം കറുപ്പിച്ചു തന്നെ പറഞ്ഞു.
"ബസ്സില്ലാഞ്ഞിട്ടല്ല, കുറച്ചു നേരത്തെ എത്തേണ്ട ആവശ്യമുണ്ടായത് കൊണ്ടാണ് ഇതില്‍ കയറിയത്... എന്നിട്ടിപ്പോ നാല് ബസ്സ് നാട്ടിലെത്തെണ്ട സമയമായി നിങ്ങളെയും കാത്തിരിക്കുന്നു... ഒന്ന് വേഗം വണ്ടി വിട് ചേട്ടാ..
പറഞ്ഞു കഴിയേണ്ട താമസം വണ്ടി കുതിച്ചു പാഞ്ഞു. കേരള കര്‍ണാടക ഹൈവേയിലൂടെ വണ്ടി പറക്കാന്‍ തുടങ്ങി. സ്പീഡ് സൂചി അറുപതു, എഴുപതു, എണ്‍പത്, തൊണ്ണൂറു എന്ന് വിജ്രുംഭിച്ചു തെറിക്കുകയാണ്. ഇടയില്‍ നല്ല ഫോമിലായ ഡ്രൈവര്‍ വക ഒരു ചോദ്യവും ' സ്പീഡ് ഇതിലും കൂട്ടണോ മാഷേ '.
എതിരെ വരുന്ന വണ്ടിക്കാര് വരെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സ്പീഡോടെ ആല്വിന് നിസ്സാന്‍ കുതിച്ചു പായുകയാണ്. അപ്പോള്‍ ഡ്രൈവറുടെ അടുത്ത പ്രസ്താവന വന്നു, " ഇനി ഞാന്‍ എന്തുവന്നാലും ബ്രേക്കില്‍ കാല് വെക്കുന്ന പ്രശ്നമില്ല". മുള്ളിന്റെ മുകളില്‍ ശ്വാസം പോലും പിടിച്ചു കൊണ്ടിരിക്കുന്ന മാഷന്മാര് ഇതോടെ മൊത്തം ഗ്യാസ് പോയ പരുവത്തിലായി. വണ്ടി എതിരെ വരുന്ന വാഹനങ്ങളെ വെട്ടിച്ചു കൊണ്ടും മുന്നിലുള്ള സകലതിനെയും ഓവര്‍ടേക്ക് ചെയ്തും ഹിന്ദി സിനിമയിലെ വില്ലന്റെ കാറ് പോലെ നിലം തൊടാതെ പറക്കുകയാണ്.
സ്പീഡ് നൂറും കഴിഞ്ഞു മുന്നോട്ടു പോകുന്നത് ഉള്‍ക്കിടിലത്തോടെ നോക്കി ജീവിതത്തെ ക്കുറിച്ചുള്ള സകല പ്രതീക്ഷയും പോയ മട്ടില്‍ ഇരിക്കുന്ന മൂവരെയും ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് ഡ്രൈവര്‍ തന്റെ വിയര്‍ത്തു കുളിച്ച കാക്കിഷര്‍ട്ട് വണ്ടി ഓടിച്ചുകൊണ്ട് തന്നെ അഴിച്ചു മാറ്റി കനത്തില്‍ പറഞ്ഞു,
"ഒരു ഡ്രൈവര്‍ മരണത്തെ നെഞ്ച് വിരിച്ചു വേണം നേരിടാന്‍".
അപ്പോഴേക്കും ഒരു വിധം സ്വബോധം വീണ്ടെടുത്ത പുപ്പുലിയായ യഹിയ മാഷ്ക്ക് മനസ്സിലായി ജെറ്റിനേക്കാള്‍ വേഗത്തില്‍ പറക്കുന്ന ഈ വണ്ടി ഇനി കോഴിക്കോടും കഴിഞ്ഞു ഉടയ തമ്പുരാന്റെ സന്നിധിയിലെ നില്ക്കൂ എന്ന്.
പിന്നെ ഒറ്റ അലര്‍ച്ചയാണ് " അയ്യോ.. ഞങ്ങളെ തട്ടിക്കൊണ്ടു പോന്നേ.. വണ്ടി നിര്‍ത്തിക്കണേ.. ഞങ്ങളെ ഇറക്കണേ.. അയ്യോ ... നാട്ടുകാരേ ..."
2010, ഏപ്രിൽ 16, വെള്ളിയാഴ്ച
2010, ഏപ്രിൽ 3, ശനിയാഴ്ച
വാഗണ്‍ ട്രാജഡിക്ക് സാധ്യതയുള്ള ക്ലാസ്സുമുറികള്‍
കാലത്താല്‍ നടത്തി വരാറുള്ള മേളപ്പൊലിമയോടെ തന്നെ ഇത്തവണത്തെയും എസ് എസ് എല്‍ സി പരീക്ഷയുടെ കൊടിയിറങ്ങി. ഒരുമാതിരിപ്പെട്ടവരൊക്കെ മികച്ച ട്യൂഷന് സെന്ററില്‍ പ്ലസ് വണ്‍ ക്ലാസ്സില്‍ ഇരിപ്പും തുടങ്ങി. ഇനിയാണ് ഏകജാലകം, അഭിമുഖം, അഡ്മിഷന് തുടങ്ങിയ കലാപരിപാടികള്‍. അതൊക്കെ ക്കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാവുമ്പോഴേക്കും ജൂലൈ ആഗസ്ത് മാസം ആവും.
ഇക്കൊല്ലം 4,66,518 കുട്ടികളാണ് ഔദ്യോഗികമായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം ഇത് ഏകദേശം നാലര ലക്ഷം ആയിരുന്നു. അതില്‍ തൊണ്ണൂറ്റി രണ്ടു ശതമാനത്തിനുമേല്‍ പാസ്സായിരുന്നു. ആ 4,15,747 പേരില്‍ (ഇവര്‍ കൂടാതെ മുന്‍ വര്‍ഷത്തെ ബാക്കി, സേ പരീക്ഷയില്‍ കടന്നുകൂടിയവര്‍ മുതല്പ്പേരും ഉണ്ട് ) മഹാഭൂരിപക്ഷവും പ്രവേശനം തേടിയത് പ്ലസ് വണ്ണിനായിരുന്നു. 735 സര്‍ക്കാര്‍, 529 എയിഡഡ് , 439 അണ് എയിഡഡ് സ്കൂളുകളിലായി 3,53,820 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ ക്ലാസ്സില്‍ എത്തിച്ചേര്‍ന്നത്.
എണ്ണത്തിലുണ്ടായ നേരിയ വര്‍ധനയ്ക്ക് പുറമേ റിസള്‍ട്ട് തൊണ്ണൂറ്റഞ്ചിലേക്ക് ഉയരുക കൂടി ചെയ്താല്‍ കാല് ലക്ഷത്തോളം കുട്ടികളെങ്കിലും ഇക്കൊല്ലം അധികം ഉണ്ടാകാന്‍ സാധ്യതയുണ്ട്
എണ്ണത്തിന്റെയും വലിപ്പത്തിന്റെയും കാര്യത്തില്‍ ഇത് പഴയ പ്രീ ഡിഗ്രിയെ കിലോമീറ്ററുകള്‍ പിന്നിലാക്കും.കേരളത്തിലൊട്ടാകെ, ഏകദേശം 172 കൊളേജുകളിലായി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം കുട്ടികള്‍ക്ക് പ്രവേശനം നല്കിയ സ്ഥാനത്താണ് ഈ കടല്‍പ്പെരുപ്പം. എന്നാല്‍ എങ്ങിനെയാണ് പ്ലസ് വണ്ണിന് ഇത്രയും സീറ്റുകള്‍ ഒരുക്കാന്‍ നമുക്ക് കഴിഞ്ഞത്? എണ്ണത്തിലുണ്ടായ ഈ ഭീമമായ വണ്ണം ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ആരോഗ്യത്തെ എങ്ങിനെയാണ് ബാധിച്ചത്? നാം വിഭാവനം ചെയ്ത പുതിയ പാഠ്യപദ്ധതി ഈ ഉത്സവത്തിനിടയില്‍ എവിടെയാണ് ചവിട്ടേറ്റു വീണത്? തിങ്ങി നിറഞ്ഞ നമ്മുടെ ഹയര്‍ സെക്കന്ററി ക്ലാസ്സുമുറികള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ എന്തൊക്കെയാണ്? അതെ കെട്ടിലും മട്ടിലും മറ്റൊരു പ്ലസ് വണ്‍ അഡ്മിഷന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴെങ്കിലും ഇത്തരം ചില ആലോചനകള്‍ നമ്മള് നടത്തേണ്ടതല്ലേ ?
പ്ലസ് വണ്ണിനു സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പണ്ടുതൊട്ടേ സര്‍ക്കാര്‍ സ്വീകരിക്കുന്ന എളുപ്പ വഴിയാണ് സീറ്റുകളുടെ എണ്ണം അമ്പതില്‍ നിന്നും പത്തു ശതമാനം ഉയര്‍ത്തുക എന്നത്. ഇപ്പോഴത് വര്‍ദ്ധിച്ചു ഇരുപതു ശതമാനമായി. അമ്പതായിരുന്നത് ശാശ്വതമായി അറുപതായ സ്ഥിതിയാണ്. കേരള കരിക്കുലം ചട്ടക്കൂട് നിര്‍ദ്ദേശിക്കുന്നത് ഹയര്‍ സെക്കന്ററിയില്‍ കുട്ടികളുടെ എണ്ണം നാല്‍പ്പത്തഞ്ച് എന്നതാണ്. എന്നാല്‍ സാമുദായികവും പ്രാദേശികവും ആയ പരിഗണനയുടെയും മറ്റു തൃപ്തി പ്പെടുത്തലുകളുടെയും പേരില്‍ സീറ്റുകള്‍ തത്വദീക്ഷയില്ലാതെ അനുവദിക്കാന്‍ ആര്‍ക്കും ഇവിടെ മടിയുണ്ടായില്ല. ഇത് പഠന പ്രവര്‍ത്തനങ്ങളെയും നിലവാരത്തെയും എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് ആരും ചൂണ്ടിക്കട്ടിയില്ല!! ഫലമോ, നാല്‍പ്പതു ഹൈസ്കൂള്‍ / യു. പി. കുട്ടികള്‍ക്ക് ഇരിക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയ ചെറിയ ക്ലാസ് മുറിയില്‍ ഹയര്‍ സെക്കന്ററിയിലെ മുതിര്‍ന്ന അറുപതു കുട്ടികള്‍ ഇടംവലം തിരിയാതെ, പുസ്തകസഞ്ചി മടിയില്‍നിന്ന് ഇറക്കാതെ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാല് മണിവരെ ശ്വാസംമുട്ടിയിരുന്നു.
ഹയര്‍ സെക്കന്ററി ആരംഭിച്ചതിനു ശേഷം സയന്‍സ് ലാബ് , കംപ്യുട്ടര്‍ ലാബ് എന്നിവയുടെ കാര്യത്തില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉത്സാഹത്താല്‍ ഏറെ മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ക്ലാസ്സ് റൂമുകളുടെ കാര്യത്തില്‍ ഈ താത്പര്യം മിക്കയിടത്തും കുറവായിരുന്നു. നിലവിലെ ചെറിയ ക്ലാസുകള്‍ ഒപ്പിച്ചു കൊണ്ട് പോകുന്നത് വലിയ ഗൌരവമുള്ള കുറ്റമായി ആരും കണ്ടില്ല. ലാബുകളില്‍ തന്നെ കെട്ടിടത്തിന്റെ കാര്യത്തിലല്ലാതെ അതിനകത്തെ ഉപകരണങ്ങളുടെ എണ്ണം നിലവാരം ഇവ സംബന്ധിച്ച് വേവലാതികള്‍ ഉണ്ടായില്ല. അതുകൊണ്ട് തന്നെയാണ് ഇരുപതു കുട്ടികള്‍ക്ക് മാത്രം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ലാബുകളില്‍ ഒന്നും രണ്ടും ബാച്ചുകളിലായി നൂറ്റിരുപതിലധികം കുട്ടികള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്. ഉപകരണങ്ങള്‍ പോയിട്ട് കെമിക്കലുകളും ആസിഡുകളും തന്നെ മരുന്നിനു മാത്രം.
ആപ്പ് അടിച്ചു കയറ്റിയ മാതിരി ഒരു ബെഞ്ചില്‍ ആറും ഏഴും പേര് തിങ്ങി ഇരിക്കുന്നിടത്ത് എന്ത് പ്രവര്‍ത്തനാധിഷ്ഠിത പഠനം! എന്ത് അറിവിന്റെ നിര്‍മാണം!! പുതിയ പാഠ്യപദ്ധതി മുന്നോട്ടു വയ്ക്കുന്ന സംഘ പഠനം, സംവാദാത്മകമായ പഠനം, അന്വേഷണാത്മകമായ പഠനം എന്നിവയൊന്നും ഹയര്‍ സെക്കന്ററിയില്‍ ക്ലച്ചു പിടിക്കാത്തതിന്റെ ഒരു കാരണം ഈ ജനനിബിഡത തന്നെയാണ്. പൊതുവായ ഒരു ചര്‍ച്ച പോലും മുന്നോട്ടു കൊണ്ടുപോകാന്‍, കുട്ടികള്‍ വ്യക്തിപരമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍, അതില്‍ ഇടപെട്ട് മാര്‍ഗനിര്‍ദ്ദേശം നല്കാന് ഒന്നും അവിടെ കഴിയില്ല. വിഷയത്തെക്കുറിച്ച് ആവും വിധം നീട്ടി നടത്തുന്ന ഒരു പ്രഭാഷണമാണ് അതുകൊണ്ട് തന്നെ മിക്ക ഹയര്‍സെക്കന്ററി ക്ലാസ്സുകളും.
യഥാര്‍ത്ഥത്തില്‍ ഇത് രണ്ടു കൂട്ടരെ ശരിയായി ബാധിക്കും; ബുദ്ധിപരമായി കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നവരെയും കുറച്ചു കൂടി പതുക്കെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നവരെയും. അവര്‍ക്ക് ആവശ്യമായ രീതില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനോ കൂടുതല്‍ ശ്രദ്ധ നല്‍കാനോ ഇവിടെ സാധ്യതയില്ല. ആശയപരമായി തെളിച്ചം കിട്ടാത്തവര്‍ മണ്ടന്മാരെന്ന വിളിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് കാരുണ്യസ്പര്‍ശമില്ലാതെ വീണിരിക്കും. നിരന്തരമുള്ള അപമാനപ്പെടുത്തലുകള്‍ അവരെ സമൂഹവിരുദ്ധര്‍ പോലും ആക്കിത്തീര്‍ക്കും. ഇവര്‍ തന്നെയാണ് സ്കൂളിന്റെ 'ഡിസിപ്ലിനെ' തകര്‍ത്ത് തരിപ്പണമാക്കുന്നവര്‍ എന്ന വിശേഷണത്തിന് കൂടി പിന്നീട് പാത്രമാവുന്നത്. ക്ലാസിലും സ്കൂളിലും ഇങ്ങനെ നോട്ടപ്പുള്ളിയായി അവനെ / അവളെ മാറ്റിത്തീര്‍ത്തത് ഒരര്‍ത്ഥത്തില്‍ ഒട്ടും വ്യക്തിപരമായ ശ്രദ്ധകൊടുക്കാന്‍ കഴിയാത്ത തിങ്ങി നിറഞ്ഞ നമ്മുടെ ക്ലാസ് മുറികൂടിയാണ്.
വ്യക്തിപരമായ ശ്രദ്ധ ഏറ്റവും കൂടുതല്‍ ആവശ്യമായ ഒരു ഘട്ടമാണ് ഹയര്‍ സെക്കന്ററി. ശരീരികമായും മാനസികമായും കൌമാരത്തിന്റെ സങ്കീര്‍ണവും തിരിച്ചറിയാന്‍ കഴിയാത്തതുമായ വഴികളിലൂടെ ഒറ്റപ്പെട്ടും കൂട്ടുചേര്‍ന്നും അലയാന്‍ അവേശമുണ്ടാക്കുന്ന ഘട്ടം. എന്നാല്‍ വ്യക്തിപരമായ ശ്രദ്ധ പോയിട്ട് കുട്ടികളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇന്ന് ഹയര്‍ സെക്കന്ററി ക്ലാസ്സില്‍ ഉള്ളത്. ഒരു കുട്ടിയെ അവന്റെ / അവളുടെ കുടുംബ സാഹചര്യത്തോട് ചേര്‍ത്തും സഹജമായ കഴിവുകളോട് ചേര്‍ത്തും തിരിച്ചറിയാന്‍ അധ്യാപകന് കഴിയുമെങ്കില്‍ അവര്‍ ഒരിക്കലും പഠനത്തില്‍ പിന്നാക്കം പോവുകയോ സമൂഹവിരുദ്ധര്‍ ആയിത്തീരുകയോ ചെയ്യില്ല. അധ്യാപകനും വിദ്യാര്‍ത്ഥിയും മാത്രമല്ല അവര്‍തന്നെയുള്ള പരസ്പര ബന്ധം പോലും നേര്‍ത്ത് നേര്‍ത്ത് വരികയും തനിക്കു ഇണങ്ങുന്ന ചെറു ഗ്രൂപ്പുകളില്‍ ഒതുങ്ങുകയും ചെയ്യുന്നുണ്ട് ഇന്ന്.
ഭാഷാ ക്ലാസ്സുകളാവുമ്പോള്‍ എണ്ണം അറുപതിലും വര്‍ദ്ധിക്കും. മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം മുതലായ രണ്ടാം ഭാഷക്കാര്‍ക്ക് നേരത്തെ എണ്ണം അറുപതാണ്. അതായത് അറുപതു കുട്ടികള്‍ക്ക് മേല്‍ എണ്ണം ഉണ്ടെങ്കില്‍ മാത്രമേ രണ്ടു ബാച്ചിന് കുട്ടികള്‍ ഉള്ളതായി പരിഗണിക്കൂ!! പലപ്പോഴും രണ്ടു ബാച്ചിലെ 120 കുട്ടികള്‍ രണ്ടു സെക്കന്റ് ലാന്‍ഗ്വേജ് തെരഞ്ഞെടുക്കുമ്പോള്‍ ഒന്നില്‍ നാല്പതും മറ്റതില്‍ എണ്‍പതും കുട്ടികള്‍ ആകാറുണ്ട്. അത്തരം അവസരങ്ങളില്‍ ഈ കുടുസ്സു മുറികളിലെ എണ്ണം എണ്‍പതാകുന്നു. ക്ലാസ്സില്‍ കയറുന്നിടത്തുള്ള ഇത്തിരി വട്ടത്തിന്റെ ലക്ഷ്മണ രേഖയ്ക്കപ്പുരം ഒരടി വെക്കാന്‍ അധ്യാപകര്‍ക്ക് സ്ഥലമില്ല. ശബ്ദം കൊണ്ടും നോട്ടം കൊണ്ടും ഒരു വിധം പിടിച്ചു നില്കാന് കഴിയാത്ത പാവങ്ങളായ അധ്യാപികമാരും അധ്യാപകന്മാരും 'നല്ലോണം എടങ്ങറാവും' അത്തരം ക്ലാസ്സുകളില്‍.
കലാ കായിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍, പഠനയാത്രകളില്‍, ക്ലബ്ബുകളുടെയും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഒക്കെ ഈ എണ്ണപ്പെരുപ്പം ഹയര്‍ സെക്കന്ററിക്ക് സൃഷ്ടിക്കുന്ന പരിമിതി എത്രയെന്നു പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒപ്പം ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പരിമിതമായ മൂത്രപ്പുരകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും വലുതാണ്.
ഇതാ, ഇപ്പോള്‍ വിദ്യാഭ്യാസ അവകാശ നിയമവും പ്രാബല്യത്തില്‍ വന്നു. പ്രൈമറിയിലും സെക്കന്ററിയിലും കുട്ടികളുടെ എണ്ണം 35 എന്ന് നിജപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോഴെങ്കിലും നമുക്ക് തീരുമാനിക്കാന്‍ കഴിയുമോ ഹയര്‍ സെക്കന്ററി സ്പെഷല്‍ റൂല്‍സില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം ഒരു ക്ലാസ്സില്‍ അന്‍പത് കുട്ടികള്‍ എന്ന നിലയിലെങ്കിലും ഇക്കൊല്ലത്തെ അഡ്മിഷന് നിര്‍ത്താന്‍ കഴിയുമോ എന്ന്? എണ്ണത്തിന്റെ കാര്യത്തിലുള്ള ഈ ഉദാസീനത ഹയര്‍ സെക്കന്ററി ക്ലാസ്സ് മുറികളെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞേ ഒക്കൂ. അല്ലെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ രാജ്യത്തെ 44 കല്‍പ്പിത സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കിയത് പോലെ, ഇവിടത്തെ ഹയര്‍ സെക്കന്ററി കോഴ്സിനെത്തന്നെ റദ്ദാക്കിയെന്നു വരും. കാരണം നിലവാരമില്ലായ്മയുടെ പ്രധാനകാരണമായി അതില്‍ ചൂണ്ടിക്കാട്ടിയത് നൂറു കുട്ടികള്‍ക്ക് പ്രവേശനം നല്കേണ്ടിടത്തു മിക്കവരും നൂറ്റന്പതും ഇരുനൂറും കുട്ടികള്‍ക്ക് പ്രവേശനം നല്കി എന്നതാണ്. അങ്ങിനെയുള്ള ഒരു മാനക്കേടില്‍ നിന്ന് രക്ഷപ്പെടാനെങ്കിലും ഇക്കൊല്ലം ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ അമ്പതു കുട്ടികളിലധികം ഉണ്ടാകില്ലെന്ന് നമ്മുടെ അധിക്കാരികള്‍ തീരുമാനിക്കുമോ?
ലേബലുകള്‍:
ലേഖനം,
വിദ്യാഭ്യാസം,
ഹയര്‍ സെക്കന്ററി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)