ഓര്‍മ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഓര്‍മ്മച്ചുമരിലെ ഒറ്റച്ചിത്രം

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനായിട്ട്  ഇരുപതു വര്‍ഷമായി. ഇരുപതു അധ്യാപക ദിനങ്ങള്‍ ആഘോഷിച്ചു. ഈ ദിനത്തില്‍ പലപ്പോഴും കുട്ടികളെ കൊണ്ട് അവരുടെ ജീവിതത്തില്‍ അവരെ ഏറ്റവും സ്വാധീനിച്ച, അവര്‍ക്ക് ഇഷ്ടപ്പെട്ട അധ്യാപകരെക്കുരിച്ചുള്ള ഓര്‍മ്മകള്‍ എഴുതിച്ചിട്ടിണ്ട്. എപ്പോഴും എല്ലാവരും എഴുതിയിരുന്നത് അവരെ പ്രൈമറി ക്ലാസുകളിലോ ഹൈസ്കൂളിലോ പഠിപ്പിച്ച അധ്യാപകരെക്കുറിച്ചാണ്. അപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്, എന്നോട് ഇത്തരം ഒരു കുറിപ്പെഴുതാന്‍ കുട്ടികള്‍ തിരിച്ചു ചോദിച്ചെങ്കില്‍ ഞാന്‍ ആരെക്കുറിച്ചാണ് എഴുതുക. ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന ഒരു സ്പര്‍ശം, ഒരു പ്രോത്സാഹനം, സൗഹൃദം അതിനായി എന്റെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ എല്ലാ മൂലകളിലും അനേകം തവണ കുഴിച്ചു നോക്കിയിട്ടുണ്ട് ഞാന്‍. പരുക്കന്‍ പാറക്കഷ്ണങ്ങളല്ലാതെ മധുരമൂറുന്ന ഒരു കരിമ്പിന്‍ചണ്ടി പോലും അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സ്കൂളിനെക്കുറിച്ച് എന്റെ ചേച്ചിമാര്‍ പറഞ്ഞു തന്ന ചില അവക്ത മധുരമായ ചിത്രങ്ങള്‍ പ്രൈമറി ജീവിതത്തിലുടനീളം ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നതായി ഓര്‍ക്കുന്നു. അതെല്ലാം അനന്തന്‍മാഷുമായി ബന്ധപ്പെട്ടതായിരുന്നു. ആ പേരുപോലും ഞാന്‍ മറന്നിട്ടില്ല. സ്ലേറ്റ്‌ മായിക്കാന്‍ അന്ന് കൊണ്ടുപോകാറുണ്ടായിരുന്ന കൊച്ചുകുപ്പിയിലെ വെള്ളം ബെഞ്ചില്‍ മറിഞ്ഞാല്‍ " എന്തേ ബെഞ്ചേ, എന്റെ കുട്ടിയുടെ വെള്ളം തട്ടി മറിക്കാന്‍" എന്ന് ബെഞ്ചിനു ചുട്ട അടികൊടുക്കുന്ന അനന്തന്‍ മാഷ്‌. താന്‍ കൊണ്ടു വരുന്ന പലഹാരപ്പൊതിയില്‍ നിന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാന്‍ മധുരമുള്ള വിഭവങ്ങള്‍ ഊട്ടുന്ന, ആംഗ്യപ്പാട്ട് പാടിപ്പാടി കുട്ടികളെ ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന അനന്തന്‍ മാഷ്‌. എന്നാല്‍ എന്റെ പ്രൈമറി സ്കൂള്‍ കാലത്തൊന്നും എനിക്ക് വെള്ള മുണ്ടിലും കുപ്പായത്തിലും ചിരിച്ചുമാത്രം വരുന്ന അനന്തന്‍ മാഷെ കണ്ടെത്താനായില്ല. സത്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ അത്തരമൊരു മാഷ്‌ ഉണ്ടായിരുന്നോ? സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന എന്നെ പ്രലോഭിപ്പിക്കാന്‍,  അന്നേ കഥാപുസ്തകങ്ങള്‍ വായിച്ചിരുന്ന എന്റെ ചേച്ചിമാര്‍ ഉണ്ടാക്കിയ സൌമ്യ സങ്കല്പപമായിരുന്നോ അത്? അല്ല, എല്ലാ കുട്ടികളും മനസ്സില്‍ കാംക്ഷിക്കുന്ന അധ്യാപകനെ സംബന്ധിക്കുന്ന സ്നേഹരൂപമാണോ അനന്തന്‍ മാഷ്‌? അറിയില്ല.

ചെറിയ ക്ലാസുമുതല്‍ പരിചയപ്പെട്ട മിക്ക മാഷന്മാരുടെയും കയ്യില്‍ നല്ല വടിയുണ്ടായിരുന്നു. വടിയെടുക്കാതെ വരുന്നവര്‍ ക്ലാസ്സില്‍ എത്തിയ ഉടനെ വടിപൊട്ടിക്കാന്‍ ലീഡറെ പുറത്തേക്കോടിച്ചു. സ്കൂളിനു മുന്നില്‍ നിരനിരയായി നില്‍ക്കുന്ന പേരമരത്തിന്റെ മിക്ക ശാഖകളും പൊട്ടിത്തെറിച്ചത് ഞങ്ങളില്‍ ചിലരുടെ കൈവെള്ളയിലും പുറത്തും ചന്തിയിലും വെച്ചായിരുന്നു. ഒരു വടിക്ക് പകരം അഞ്ചും പത്തും വടികള്‍ പൊട്ടിച്ചു കൊണ്ട് വന്നു ലീഡര്‍മാര്‍ അവര്‍ക്കുള്ള അടിയില്‍ ഇളവുനേടി. വടിയില്ലാത്തവര്‍ രസം കണ്ടെത്തിയത് പൂഴിമണ്ണ്  ചേര്‍ത്തു കുപ്പായകൈ കയറ്റി തോല് പോകും വരെ തിരുമ്മി നുള്ളുന്നതിലായിരുന്നു. വെറുംകൈ പ്രയോഗക്കാര്‍ ചെവിയില്‍ നുള്ളിയും ചെകിടത്തടിച്ചും തൃപ്തിപ്പെട്ടു. ബെഞ്ചില്‍ കയറ്റിയും ക്ലാസിനു പുറത്തു നിര്‍ത്തിയും പെണ്‍കുട്ടികളുടെ സൈഡില്‍ കൊണ്ട് പോയി നിര്‍ത്തിയും അപമാനിച്ചവരും കുറവല്ല. എന്തോ ചെറിയൊരു വികൃതിക്ക് എനിക്ക് ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ഹെഡ് മാഷുടെ മുറിക്കു മുന്നില്‍ നില്‍ക്കേണ്ടി വന്നു. അതുവഴി വന്ന ചെറു ബാല്യക്കാരനായ മാഷ്‌ "ഇതൊക്കെ കോളേജില്‍ എത്തിയിട്ട് പോരെ മോനെ" എന്ന ഒരു സുയിപ്പ്. ഇവനൊക്കെ കൊളെജിലെത്തിയാല്‍ ആ കോളേജു തന്നെ മറിച്ചിടും എന്ന് ഹെഡ് മാഷുടെ കമന്റ് . 'കേരളാ കരിക്കുലം ഫ്രെയിം വര്‍ക്കിനെ'ക്കുറിച്ച് അതേ ഹെഡ് മാസ്റ്റര്‍ക്ക്  ക്ലാസെടുക്കാന്‍ അവസരമുണ്ടായപ്പോള്‍ 'ഇവന്‍ എന്റെ ശിഷ്യനാണ് 'എന്ന് മാഷ്‌ അഭിമാനം കൊണ്ടു. പണ്ട് അനുഭവിച്ച വിഷമം അപ്പോള്‍ ഓര്‍മ്മയില്‍ വന്നതേയില്ല. അന്ന് ഏറ്റവും മോശം എന്ന് പേരുകേട്ട ഒരു എയിഡഡ് സ്കൂളില്‍ നിന്നും നിരന്തരമായ അടിയും അപമാനിക്കലുമാല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു.

അതുകൊണ്ട് തന്നെ പയ്യന്നൂര്‍ കോളേജില്‍ വെച്ച് പവിത്രന്‍ മാഷെ കാണുന്നത് വരെ അധ്യാപകരെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അന്ന് റബല്‍ സങ്കല്‍പ്പത്തിനു ഞങ്ങള്‍ക്ക് മാഷിനപ്പുറം കൊടുമുടികളുണ്ടായിരുന്നില്ല. കുടുക്ക് പൊട്ടിയ പരുക്കന്‍ ഖദര്‍ കുപ്പായം പിന്നുകുത്തിയിടുന്നതു അഭിമാനമായി കണ്ടിരുന്ന, ചെരുപ്പ് ഇട്ടാലും ഇട്ടില്ലെങ്കിലും പ്രശ്നമില്ലാത്ത, താടിയും മുടിയും അലസമായി അതിന്റെ പാട്ടിനു വിട്ടിരുന്ന മാഷുമായി സൗഹൃദം എളുപ്പമായിരുന്നു. അത് ഒരു ആളിക്കത്തലായിരുന്നു. മാഷുടെ എരിപുരത്തെ വാടക വീട്ടില്‍, ഇരിണാവിലെ തറവാട്ടില്‍ ഞങ്ങള്‍ അഭിമാനപൂര്‍വ്വം കയറിയിറങ്ങി. അന്നൂരിലെ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നിന്നും വായിച്ച പുസ്തകങ്ങള്‍ക്കപ്പുറമുള്ള  സാഹിത്യത്തെക്കുറിച്ച്, നാടകത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മാഷ്‌ പറഞ്ഞു കൊണ്ടേയിരുന്നു. ഞങ്ങളില്‍ നല്ല കേള്‍വിക്കാരെ മാഷിനു പിന്നീടു ഒരിക്കലും കിട്ടിയിട്ടുണ്ടാവില്ല. ബീഡി വലിക്കാന്‍ സ്വാതന്ത്ര്യം തന്നതുകൊണ്ടു തന്നെ എത്ര സമയം വേണമെങ്കിലും മാഷുടെ ചുറ്റുവട്ടത്ത് തന്നെ കഴിച്ചു കൂട്ടാന്‍ പ്രയാസവുമുണ്ടായില്ല. ഞാന്‍, കണ്ണഞ്ചേരി പ്രദീപന്‍ എന്നിവര്‍ മാഷുടെ ശിങ്കിടികള്‍ എന്ന് വിളികൊള്ളുന്നതില്‍ അഭിമാനിച്ചു. കോളേജ് കാന്റീനില്‍ നിന്ന് ഒരുമിച്ചു ചായകുടിച്ച്‌, വലിച്ച ബീഡികുറ്റി വലിച്ചെറിഞ്ഞ് മാഷ്‌ ക്ലാസെടുക്കാനും ഞങ്ങള്‍ ക്ലാസ്സില്‍ ഇരിക്കാനും മാത്രം രണ്ടായി. തന്റെ തിരക്കില്‍ മിക്കപ്പോഴും കോളേജില്‍ വരാതിരിക്കുകയും നാട്ടിലെത്തിയാല്‍ ഞങ്ങള്‍ക്ക് ഭക്ഷണം വരെ വാങ്ങിത്തന്നു തുടര്‍ച്ചയായി സ്പെഷല്‍ ക്ലാസുകള്‍ എടുത്തുതരികയും ചെയ്തിരുന്ന എം. ആര്‍. സി മാഷ്‌, സി വി യും  കേരള പാണിനീയവും വള്ളിപുള്ളി തെറ്റാതെ പഠിപ്പിച്ചിരുന്ന പട്ടേരി മാഷ്‌, ക്ലാസ് മുറിയെ പ്രഭാഷണവേദിപോലെ കണ്ടിരുന്ന മേലത്ത് മാഷ്‌ .... പയ്യന്നൂര്‍ കോളേജില്‍ മലയാള വിഭാഗത്തില്‍ അന്ന് പ്രഗത്ഭര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും സിലബസ്സിന്റെ സര്‍വേ നമ്പറില്‍ കൂടി പോകാത്ത, ഒന്ന് പറഞ്ഞാല്‍ മുന്നൂറിലേക്ക്‌ യാതൊരു ആസ്പദവുമില്ലാതെ കൈവിട്ടു ചാടിക്കൊണ്ടിക്കൊണ്ടിരുന്ന, ബഷീര്‍ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്രകാരം ദൈവത്തെപ്പോലെ ആദിയും അന്തവുമില്ലാത്ത, പവിത്രന്‍ മാഷുടെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. പഠിക്കാന്‍ സീരിയസ്സായി വരുന്ന മിക്ക പെണ്‍കുട്ടികള്‍ക്കും പക്ഷേ മാഷുടെ ക്ലാസ് തീരെ ദഹിക്കാറില്ല.

പവിത്രന്‍ മാഷ്‌ ഞങ്ങള്‍ക്ക് അന്ന് നല്‍കിയത് ഒരിക്കലും അക്കാദമികമായ ഒരു പിന്തുണയായിരുന്നില്ല. മാഷുടെ ക്ലാസില്‍ ചര്‍ച്ചയ്ക്കു വന്ന വിഷയങ്ങളൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് മനസിലാകുന്നവയായിരുന്നില്ല. പക്ഷെ അത് നല്‍കിയ ലോകബോധം വലുതായിരുന്നു. അന്ന് മാഷുടെ സാമീപ്യം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കുറച്ചു പേരുടെയെങ്കിലും ജീവിതവീക്ഷണം ഇപ്രകാരമാകുമായിരുന്നില്ല. ചരിത്രത്തില്‍, പ്രത്യേകിച്ചും പ്രാദേശിക ചരിത്രത്തില്‍ നല്ല താത്പര്യമുണ്ടായിരുന്ന മാഷ്‌ ഞങ്ങളെ എരമത്തെ മുനിമടകളിലേക്ക് കയറ്റുകയും മാടായിപ്പാറയിലെ ജൂതക്കുളത്തിലേക്ക് ഇറക്കുകയും ചെയ്തു. നാട്ടിന്റെ വിപ്ലവ ചരിത്രങ്ങളില്‍ ആവേശം കൊള്ളുകയും പഴയ വീരസഖാക്കളെ കണ്‍മുന്‍പില്‍ കാണിച്ചു തരികയും ചെയ്തു. 'മൂവീമാനിയ' എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ ഞങ്ങളെക്കാള്‍ മുന്‍കൈയെടുത്തു. എ സോണിനും ഇന്റര്‍ സോണിനും ഞങ്ങളെ അനുഗമിച്ചു.

ഒരു പക്ഷെ ഇതിനെക്കാളൊക്കെ ഞങ്ങളെ മാഷിലേക്ക് വലിച്ചടുപ്പിച്ചത് മാഷുടെ കുടുംബമാണ്. സ്വന്തം വീട്ടിനെക്കാളും സ്വാതന്ത്ര്യം എടുത്തു ഞങ്ങള്‍ പെരുമാറുന്നതിന് ഒരിക്കലും തടസ്സം നിന്നില്ല രതി ടീച്ചര്‍. മാഷിനോപ്പം വായനയിലും ഞങ്ങളുടെ ചര്‍ച്ചകളിലും ടീച്ചറും പങ്കുകൊണ്ടു. കോളേജു കഴിഞ്ഞിട്ട് എത്രയോ വര്‍ഷം, ഏറ്റവും അടുത്ത ബന്ധുക്കളെക്കാള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും അവര്‍ പങ്കാളികളായി. എന്റെ വീട്ടിലെ വിരുന്നുകള്‍ക്ക് അടുക്കളക്കാരിയായി പലപ്പോഴും രതിടീച്ചര്‍. അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുരേന്ദ്രന്‍ രഹസ്യമായി പറയുമായിരുന്നു, മാഷും രതിടീച്ചറും ഒരു പെരുമഴയത്ത്  ഒറ്റക്കുടയില്‍ വരുന്ന ഒരു നിമിഷത്തിലാണ് ഞാന്‍ ഒരു കുടുംബ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങിയതെന്ന്.

മാഷുടെ വീട് പണി തകൃതിയായി നടക്കുന്ന സമയമായിരുന്നു അത്. പ്രായോഗിക കാര്യങ്ങളില്‍ അന്ന് ഏറ്റവും പിന്നിലായിരുന്നു മാഷുടെ നടപ്പ്. അതുകൊണ്ട് തന്നെ വീടിന്റെ പണിയുടെ മേല്‍നോട്ടം, സഖാവ് എന്ന് മാത്രം എല്ലാവരും വിളിച്ചിരുന്ന മാഷുടെ അച്ഛനായിരുന്നു. ആ വീടിന് ഒരു ഗേറ്റുണ്ടാക്കാന്‍ മുള കൊത്താന്‍ പോയ സംഭവം മറക്കാന്‍ കഴിയാത്തതാണ്. വലിയൊരു കൂട്ടം മുളയില്‍ നിന്നാണ് രണ്ടോ മൂന്നോ മുള കൊത്തേണ്ടത്. സീമക്കൊന്ന കൊത്തുന്ന ലാഘവത്തോടെ മുള കൊത്താന്‍ പോയ ഞങ്ങള്‍ പെട്ട് പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. നല്ലത് നോക്കി മുളങ്കൂട്ടത്തിന്റെ സൈഡില്‍ മൂന്നു മുളകള്‍ അടിയില്‍ നിന്ന് തന്നെ ആദ്യം കൊത്തിവെച്ചു. വലിച്ചപ്പോള്‍ ഓരോന്നും ഓപ്പറേഷന്‍ ചെയ്താലും വിടാത്ത മട്ടില്‍ കൂട്ടിപ്പിടിച്ചിരിക്കുന്നു. എത്ര കൊച്ചു ശിഖരങ്ങള്‍ കൊത്തി വിടര്‍ത്തിയാലും സംഭവും വീണ്ടും പഴയത് പോലെ തന്നെ . മുളയുടെ മുള്ളുകള്‍ കൊണ്ട് ശരീരം അവിടവിടെ കീറിമുറിഞ്ഞു. ഒടുവില്‍ പടുകൂറ്റന്‍ മുളയുടെ നമുക്കാവശ്യമുള്ള ഉയരം മാത്രം കൊത്തിയെടുത്ത്, ഉടമസ്ഥന്‍ കാണുന്നതിനു മുന്‍പ് ഞങ്ങള്‍ സ്ഥലം വിട്ടു. അതുപോലെ മാഷുടെ പറമ്പില്‍  പ്രദീപന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന കുഞ്ഞിമംഗലം മാവുകള്‍ വെക്കാനായി ഉത്സാഹിച്ചത്‌. ഒന്നും ഒരുകാലത്തും മറക്കാന്‍ കഴിയാത്ത, ഓര്‍മ്മയിലെ മധുരചിത്രങ്ങളാണ്.

മാഷുടെ വീടിന്റെ കുടിയോലിനു ഞാന്‍ വലിയൊരു കടലാസ് പൊതിയും കൊണ്ടാണ് പോയത്. "എന്താണിത് ; നീ ഞങ്ങള്‍ക്ക് സമ്മാനമോ?" എന്ന് ദേഷ്യപ്പെടാനൊരുങ്ങിയ മാഷിന്റെയും ടീച്ചറിന്റെയും മുന്നില്‍ ഞാന്‍ മടിച്ചുമടിച്ച് പൊതിയഴിച്ചു. എ. എസ്. മാതൃഭൂമിയില്‍ യയാതിക്ക് വേണ്ടി വരച്ച ചിത്രം വലുതാക്കി ഒരു ക്യാന്‍വാസില്‍ ഞാന്‍ തീര്‍ത്ത പകര്‍പ്പായിരുന്നു അത്. എത്രയോ നാളുകള്‍ ആ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ആ ചിത്രം തൂങ്ങിക്കിടന്നു. പിന്നീട് മാഷുടെ വീട് ഇരുനിലയാക്കിയുയര്‍ത്തി ആകമാനം പരിഷ്കരിച്ചെങ്കിലും എടുത്തുമാറ്റാതെ, അപ്പോഴേക്കും എനിക്ക് തന്നെ അപകര്‍ഷത തോന്നിക്കുന്ന അമെച്വറായ ആ ചിത്രം അവിടെ തന്നെ മാഷ്‌ തൂക്കിയിട്ടു.

ഇപ്പോഴും അത് അവിടെത്തന്നെയുണ്ടോ? സാധ്യതയില്ല.ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏറ്റവും വിലകുറഞ്ഞ ക്യാന്‍വാസില്‍ വരച്ച, വളരെ നേരിയ ഫ്രെയിം മാത്രമുള്ള ആ ചിത്രം മാഷ്‌ ഹൃദയത്തോട് എത്ര ചേര്‍ത്തു പിടിച്ചാലും നില നില്‍ക്കാന്‍ സാധ്യതയില്ല. അതിനു പകരമായി മാഷ്ക്ക്, എനിക്ക് വരക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ചിത്രം സമ്മാനിക്കണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് തന്നെ എത്ര കാലമായി.
അല്ല, മാഷുടെ വീട്ടിലേക്കുള്ള വഴി ഇപ്പോള്‍ ഏതു ഭാഗത്ത് കൂടിയാണ്?

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഷേണായി ഡോക്ടര്‍

അവിചാരിതമായാണ് ഇന്നലെ ഷേണായി ഡോക്ടറെ വഴിയില്‍ വെച്ച് കണ്ടത്. തന്റെ പഴയ ചേതക് സ്കൂട്ടറില്‍ കാണുന്ന നാട്ടുകാരോടെല്ലാം ചിരിച്ചും ചിലരോടെല്ലാം "എന്തുണ്ട് ' എന്ന് കുശലം ചോദിച്ചും മൂപ്പര്‍ മെല്ലെ ബസാറിലേക്ക് പോകുകയായിരുന്നു.

ഞങ്ങളുടെ പ്രദേശത്തെ പഴയ ഡോക്ടര്‍മാരില്‍ പ്രധാനിയാണ്‌ ഷേണായി. എം. ബി. ബി. എസ്സും അതിനു മുന്‍പുള്ള ചികിത്സാ ബിരുദങ്ങളും മാത്രമുണ്ടായിരുന്ന കുപ്പാടക്കന്‍, കരുണാകരന്‍, യു. വി. ഷേണായി, ദാമോദരന്‍ എന്നിവര്‍ ആസ്ഥാന ഡോക്ടര്‍മാരായി പയറ്റുന്നതിനിടയിലാണ് മംഗാലാപുരത്തു നിന്നും ഷേണായി ഡോക്ടര്‍ എത്തുന്നത്. പേരുകേട്ട സര്‍ജന്‍. ഗവന്മെന്റ്റ് ആശുപത്രിക്ക് മുന്‍പിലെ അദ്ദേഹത്തിന്‍റെ ക്ലിനിക്കിനു മുന്നില്‍ അന്ന് മുതല്‍ രോഗികളുടെ നീണ്ട ക്യൂ ആയിരുന്നു. കന്നഡ കലര്‍ന്ന മലയാളത്തില്‍ "എന്റാ അമ്മാ .... വയറ്റീന്നു നല്ല മാതിരി പോക്ക് ശരിയില്ലേ ..." എന്ന മാതിരി സംസാര രീതി എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കൈപ്പുണ്യം പാടി നീട്ടി വലിയ സംഭവ കഥകളുണ്ടായി. ഞങ്ങളുടെ നാട്ടില്‍ അലിഞ്ഞു ചേര്‍ന്ന അദ്ദേഹം നാട്ടിലെ ഏതു ആഘോഷ പരിപാടികള്‍ക്കും കൈയയച്ചു സംഭാവനകള്‍ നല്‍കി, സമയം കിട്ടുമ്പോഴെല്ലാം പങ്കെടുത്തു.

ഷേണായി ഡോക്ടറെ കാണുമ്പോള്‍ പല സ്ത്രീകളും ചില പുരുഷന്മാരും നാണിച്ചു മുഖം കുനിക്കുന്നതിന്റെ രഹസ്യം എനിക്ക് പിന്നീടാണ് മനസ്സിലായത്‌. അദ്ദേഹത്തിന്റെ സര്‍ജറികളില്‍ വലിയൊരു ശതമാനവും പൈല്‍സിന്റെതായിരുന്നു. തലശ്ശേരിയിലെ ഭരതന്‍ ഡോക്ടര്‍ പേരെടുക്കുന്നതിനും നാട്ടില്‍ മൂലക്കുരു ക്ലിനിക്കുകള്‍ കൊച്ചു ലോഡ്ജു  മുറികളില്‍ പോലും പെരുകുന്നതിനും മുന്‍പ് ഇക്കാര്യത്തില്‍ ഞങ്ങളുടെ കണ്‍കണ്ട ദൈവം ഷേണായി ഡോക്ടറായിരുന്നു. തിരക്ക് വര്‍ദ്ദിച്ചു വര്‍ദ്ദിച്ച് രോഗികളുടെ മുഖം തന്നെ തിരിച്ചറിയാന്‍ കഴിയാതെയായി അദ്ദേഹത്തിന്.  ഇക്കാര്യത്തില്‍ അനേകം കഥകള്‍ അദ്ദേഹവുമായി ബന്ധപ്പെടുത്തി ഞങ്ങള്‍ നാട്ടുകാര്‍ പറഞ്ഞു രസിച്ചിരുന്നു. കുറിഞ്ഞിയിലെ കളിയാട്ടത്തിന്റെ വമ്പിച്ച തിരക്കില്‍ കണാരേട്ടന്‍ ഷേണായി ഡോക്ടറെ കാണുന്നു. ഓപ്പറേഷന്‍ ചെയ്ത് തന്റെ പ്രഭാതങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ച ദൈവമാണ് കണാരേട്ടന് ഡോക്ടര്‍. ഓടിപ്പോയി ഡോക്ടറെ തൊഴുതു. എത്ര പരിചയപ്പെടുത്തിയിട്ടും ഡോക്ടര്‍ക്ക് ആളെ മനസ്സിലായില്ല. പിന്നെ കണാരേട്ടന്‍ മടിച്ചില്ല, മുണ്ടും പൊക്കി പിറകോട്ടു തിരിഞ്ഞു ആള്‍കൂട്ടത്തിനിടയില്‍  കുനിഞ്ഞൊരു നില്പാണ്. " ഓ.. കാനാരന്‍ .. " ഒരു നിമിഷം കൊണ്ട് ഡോക്ടര്‍ ആളെ തിരിച്ചറിഞ്ഞു.

ഞങ്ങളുടെ റൂട്ടില്‍ ട്രക്കര്‍ സര്‍വീസ് നടത്തുന്ന രാജേട്ടനാണ് ഷേണായി ഡോക്ടറുടെ രണ്ടു മൂന്നു രസകരമായ കഥകള്‍ എന്നോട് പറഞ്ഞത്. പിന്നീട് ഡോക്ടറെ കാണുമ്പോഴൊക്കെ പരിചയത്തിനപ്പുറം ആ കഥകളുടെ അലയൊലിയാലും ആണ് ഞാന്‍ വിശദമായി ചിരിക്കാറുള്ളത്.  തന്റെ വണ്ടി തടഞ്ഞു നിര്‍ത്തി ഫസ്റ്റ്‌ ഐഡ് ബോക്സ് പരതി "എവിടെ ഇതിലെ സാധനങ്ങള്‍, ഈര്‍ക്കില്‍ എവിടെ?" എന്നെല്ലാം തിരക്കിയ പോലീസുകാരോട് ഞാന്‍ ഇന്ന് രാവിലെ നാവു തുടച്ചു കളഞ്ഞതെയുള്ളൂ സാര്‍ എന്ന് നിഷ്കളങ്കമായി മറുപടി പറഞ്ഞ അന്ന് മുതല്‍ രാജേട്ടന്റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിക്കാരുണ്ടായിരുന്നു. ട്രക്കറിലെ സ്ഥിരമായ ഇരിപ്പും ഹോട്ടല്‍ ഭക്ഷണവും കാരണം ഷേണായി ഡോക്ടറെ കാണിക്കേണ്ടുന്ന വേദന ഒരിക്കല്‍ രാജേട്ടനും പിടിപെട്ടു. വിശദമായ പരിശോധനയാണ് ഈ രോഗത്തിന് ഡോക്ടര്‍ നടത്താറുള്ളത്. രോഗികളെ അടിവസ്ത്രമൊന്നുമില്ലാതെ കുനിച്ചു നിര്‍ത്തി ഇരു വിരലുകല്‍ക്കൊണ്ടും മലദ്വാരം വിടര്‍ത്തി നോക്കിയാണ് അദ്ദേഹം പരിശോധിക്കുക. ഇതിനിടയില്‍ അവിടുത്തെ പേശികളുടെ സങ്കോച വികാസങ്ങള്‍ അറിയുന്നതിന് വേണ്ടി അദ്ദേഹം രോഗികളോട് നിരന്തരമായി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അങ്ങിനെ രാജേട്ടനോട് ട്രക്കര്‍ സര്‍വീസിന്റെയും നാട്ടിലെ റോഡുകളുടെയും എല്ലാം കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് "അല്ലാ നിങ്ങള്‍ പുകവലിക്കാറുണ്ടോ" എന്ന് ഡോക്ടര്‍ അന്വേഷിച്ചത്. രാജേട്ടന്‍ " ഇല്ല ഡോക്ടര്‍, എന്താ പുക വരുന്നുണ്ടോ " എന്ന് പതിവ് നിഷ്കളങ്കതയോടെ തന്നെയാണ് ഉത്തരവും പറഞ്ഞത്.

ആയിടക്ക്‌ കുറച്ചു ദിവസം ഡോക്ടറുടെ കഴുത്തു ഒരു വശത്തേക്ക്  തിരിഞ്ഞിരുന്നു. പൈല്‍സ് കാണാന്‍ കുനിഞ്ഞു കുനിഞ്ഞു ചഞ്ഞും ചെരിഞ്ഞും നോക്കി പറ്റിയതാവനാണ് വഴിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. രാജേട്ടനാണ് സംഭവം എന്താണെന്ന് വ്യക്തമാക്കിയത്. ഡോക്ടര്‍ ഒരു ദിവസം തന്റെ പ്രിയപ്പെട്ട ചേതക്കില്‍ വരികയായിരുന്നു. നേരിയ ചാറ്റല്‍ മഴയുള്ളത്‌ കൊണ്ട് റെയിന്‍ കോട്ടും ഇട്ടായിരുന്നു വരവ്. ഒരു നല്ല വളവില്‍ ലക്കും ലഗാനുമില്ലാതെ വരുന്ന ജീപ്പുമായി ഡോക്ടറുടെ സ്കൂട്ടര്‍ ഇടിച്ചു. ഡോക്ടര്‍ സ്കൂട്ടറില്‍ നിന്നും തെറിച്ചു ദൂരേക്ക്‌ വീണു. വീഴ്ചയില്‍ തന്നെ ബോധവും പോയി. ആളുകള്‍ ഓടിക്കൂടി. നോക്കുമ്പോള്‍ ശരീരത്തില്‍ മുറിവോ ചതവോ ഒന്നുമില്ല, പക്ഷെ വീഴ്ചയില്‍ കഴുത്തു പൂര്‍ണമായും തിരിഞ്ഞു പോയിരുന്നു. മുഖം നേരെ പിറകോട്ടു തിരിഞ്ഞാണ് ഇരിക്കുന്നത്. എന്തുചെയ്യണ മെന്നറിയാതെ ആളുകള്‍ അമ്പരന്നു നില്‍ക്കെ അവിടുത്തെ പ്രധാനിയായ ചന്തു ഗുരുക്കള്‍ മുന്നോട്ടു വന്നു. "ഇത് വീഴ്ചയില്‍ പറ്റിയത്താണ്. പ്രശ്നമൊന്നുമില്ല. ഇപ്പൊ ശരിയാക്കാം" എന്ന് പറഞ്ഞു ഡോക്ടറുടെ അടുത്തു തന്നെ മുട്ടുകുത്തി ഇരുന്നു. ഗുരുക്കളുടെ കാല്‍മുട്ടെടുത്തു ഡോക്ടറുടെ കഴുത്തില്‍ അമര്‍ത്തിവെച്ച് ഇരു കൈകള്‍ കൊണ്ടും തലയില്‍ മുറുകെപ്പിടിച്ച്  മെല്ലെ തിരിച്ചു ശിരസ്സ്‌ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി. തല മുക്കാല്‍ ഭാഗത്തോളം തിരിഞ്ഞതും ബോധംപോയ ഡോക്ടര്‍ ഞെട്ടി ഉണര്‍ന്നു പരിസരം ഞെടുങ്ങു മാറ് ഉറക്കെ നിലവിളിച്ചു. പേടിച്ചു പോയ ഗുരുക്കള്‍ ഞെട്ടി പിറകോട്ടു മാറി. അപ്പോഴാണ്‌ ആരോ വിളിച്ചു പറഞ്ഞത്. "അയ്യോ ഡോക്ടറുടെ തല തിരിഞ്ഞതല്ല; അദ്ദേഹം ഓവര്‍ കോട്ട് തിരിച്ചിട്ടതാണ്."
പിന്നീട്‌ ഇന്നുവരെ ഏതു പെരുമഴയത്തും അദ്ദേഹം ഓവര്‍ കോട്ട് ഇട്ടിട്ടില്ല എന്നാണു രാജേട്ടന്‍ പറഞ്ഞത്.

2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

അച്ഛന്‍

ബ്രണ്ണന്‍ കോളേജിന്റെ കുന്നുകയറി അച്ഛന്‍ വിയര്‍ത്തൊലിച്ചു വരുന്ന ഉച്ചയ്ക്ക് ഞാന്‍ ഗംഭീരമായ ഒരു പ്രകടനം നയിച്ച്‌ അതിന്റെ മുന്നില്‍ നടക്കുകയായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും തിളക്കത്തോടെ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം എനിക്ക് ഈ കണ്ടുമുട്ടലാണ്. അത് അവിശ്വസനീയമായിരുന്നു. ഒരുപാട് അസുഖങ്ങളാല്‍ ഉഴറിയിരുന്ന അച്ഛന്‍ പത്തെഴുപതു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ആദ്യമായി മകന്‍ പഠിക്കുന്ന കോളേജില്‍. കോളേജില്‍ ചേര്‍ക്കാന്‍ പോലും, "നീ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു പോയാല്‍ മതി" എന്ന് പറഞ്ഞിരുന്ന പുള്ളിയാണ്. വിയര്‍ത്തു കുളിച്ചു രതീശന്റെ ചായക്കടയ്ക്ക് മുന്നില്‍ കിതപ്പാറ്റുന്ന അച്ഛനെ പ്രകടനത്തിന്റെ മുന്‍ നിരയില്‍ നിന്ന്  കണ്ട ഉടനെ അമ്പരന്ന ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു, എന്തേ? കണ്ണിറുക്കിത്തന്നെ അച്ഛന്‍ മറുപടി പറഞ്ഞു, ഒന്നുമില്ല... നീ പോയി വാ. ഒരു നിമിഷം പ്രകടനത്തില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ അച്ഛന്റെ അടുത്തേക്ക്‌ ഓടി ചെന്നു. അച്ഛാ, എന്തെങ്കിലും വിശേഷങ്ങള്‍. ഹേയ്.. അങ്ങിനെയൊന്നുമില്ല നീ നിന്റെ പണിയൊക്കെത്തീര്‍ത്തിട്ടു വാ.. ഞാനിവിടെ നില്‍ക്കാം. അച്ഛനെ ചായക്കടയില്‍ ഇരുത്തി, രതീശേട്ടാ നോക്കിയേക്കണേ എന്റെ അച്ഛനാണ് എന്ന് പറഞ്ഞു വീണ്ടും പ്രകടനത്തിലേക്ക് ചേരുമ്പോഴും മനസ്സില്‍ നിറയെ അച്ഛന്‍ വന്നത് എന്തിനായിരുന്നു അന്ന ചിന്തയായിരുന്നു.

ബ്രണ്ണനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ മേരിമാത്യു ടീച്ചറുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കോളേജു പടിക്കല്‍ നടന്ന ധര്‍ണാ സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പ്രകടനമായിരുന്നു അത്. അധ്യാപകര്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളിന്റെ പല നടപടിയിലും വല്ലാതെ കുപിതരായിരുന്ന സമയമായിരുന്നു അത്. കോളേജു യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍, യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും പ്രിന്‍സിപ്പാളുമായി നിരന്തരം കലഹിക്കേണ്ടി വന്നിരുന്നു എനിക്ക്. സോമന്‍ കടലൂര്‍ എഡിറ്ററായ ഞങ്ങളുടെ മാഗസിന്‍ ഇറക്കാതിരിക്കാനും  ഇറങ്ങിയപ്പോള്‍ അതിന്റെ കാശ് തരാതിരിക്കാനും അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.  ഇക്കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു കൊണ്ടായിരുന്നു ഞാന്‍ ധര്‍ണാസമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പ്രസംഗിച്ചിരുന്നത്‌. രതീശന്റെ ചായക്കടയില്‍ ഇരുന്നു തന്നെ അച്ഛന്‍ എന്റെ പ്രസംഗം മുഴുവനും കേട്ടു. എന്‍. പ്രഭാകരന്‍ മാഷാണ് തുടര്‍ന്ന് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പ്രസംഗം നടത്തിയത്. മാഷെ, ജീവിതത്തില്‍ ആദ്യമായി  ചൂടായി കണ്ട, കേട്ട ഏക ദിവസം മുമ്പും പിന്‍പും അതുമാത്രമായിരുന്നു. പരിപാടി തീര്‍ന്നതും ഞാന്‍ ഓടി അച്ഛന്റെ അടുത്തത്തി. അപ്പോഴേക്കും ചായകുടി കഴിഞ്ഞ് അച്ഛന്‍ രണ്ടാമത്തെ ബീഡിക്ക് തീകൊളുത്തിയിരുന്നു.
"നമുക്ക് എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാം" എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അതെവിടെ എന്നായി ഞാന്‍. "നീ താമസിക്കുന്ന മുറി ദൂരെയാണോ..." "ഹേയ്.. ഇതാ തൊട്ടടുത്തുതന്നെയാണ്‌." "എന്നാല്‍ നമുക്ക് അങ്ങോട്ട്‌  പോകാം."  എന്റെ ഹോസ്റല്‍ മുറിയുടെ പരുവം എന്തായിരിക്കും എന്ന് ഭയന്നുകൊണ്ടാണ് ഓരോ അടിയും എണ്ണിത്തീര്‍ത്തത്. ഞങ്ങള്‍ മൂന്നു പേര്‍ക്കാണ് ഒരു മുറി.സത്യന്‍, ഗോപി, ഞാന്‍. മൂന്ന് പേരും സാമാന്യം വലിക്കും.മുറി അടിച്ചു വാരിയിട്ടു ദിവസങ്ങള്‍ എത്രയോ ആയിട്ടുണ്ടാകും. ബീഡി, സിഗരറ്റുകുറ്റികള്‍ നിറഞ്ഞു തറ കാണാതായിട്ടുണ്ടാകും. മറ്റെന്തൊക്കെ അവശിഷ്ടങ്ങളാണ് ഉണ്ടാവുക എന്ന് പടച്ചോന് മാത്രമേ അറിയൂ. അച്ഛനാണെങ്കില്‍ മുറിയിലേക്ക് പോകാമെന്ന് പറയുകയും ചെയ്തു.

ഹോസ്റ്റലിലേക്കുള്ള  പടികള്‍ അച്ഛന്‍ പതുക്കെ കയറി. ഞാന്‍ അച്ഛന്റെ കയ്യില്‍ ബലമായി പിടിച്ചു. വീട്ടിലേക്കു പോയിട്ട് ദിവസമെത്രയോയായി. ആ കൈകളില്‍ തൊട്ടപ്പോള്‍ വീടിന്റെ വിളി കടലിരമ്പം പോലെ അടിച്ചുയര്‍ന്നു. മുറിയിലെത്തിയ അച്ഛന്‍  ഉള്ളിലാകെ ഒന്ന് നോക്കി. സംഗതി ഞാന്‍ ഭയപ്പെട്ടതിനേക്കാള്‍ ഭീകരം ആയിരുന്നു.
"ഇതിനുള്ളില്‍ പെരുച്ചാഴികളെ പോലെ എങ്ങിനെയാടാ നീയൊക്കെ കഴിയുന്നത്‌? "
ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് സിഗരറ്റു വലിക്കുന്നത് ആദ്യമായി അച്ഛന്‍ കണ്ടു പിടിച്ച ദിവസമായിരുന്നു.

പയ്യന്നൂരില്‍ അച്ഛന്‍ നടത്തിയിരുന്ന ആയുര്‍വേദക്കടയാണ് രംഗവേദി. അച്ഛന് അക്കാലം ഒരുപാട് ദിവസം മണിപ്പാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. നെഞ്ചുവേദന. ആശുപത്രിയില്‍ പേഷ്യന്‍റ് പാര്‍ട്ടിയായി ഞാനാണ് കൂടെ. അവിടെ കിട്ടിയ നാട്ടുകാരായ  സുഹൃത്തുക്കളില്‍ നിന്നാണ് മൂക്കില്‍ കൂടി പുകവിടുന്ന ഈ മഹനീയ വിദ്യ അഭ്യസിച്ചത്‌. തിരിച്ചെത്തിയപ്പോള്‍ ആയുര്‍വേദ കട നടത്തിപ്പ് എന്റെ പണിയായി. അച്ഛന്‍ ഇടയില്‍ എപ്പോഴെങ്കിലും വരും. കടയുടെ പിന്നിലുള്ള ഇത്തിരി സ്ഥലത്ത് നിന്ന് ഒരു ദിവസം പുതുതായി പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കുമ്പോഴാണ് അച്ഛന്‍ മെല്ലെ കടന്നു വന്നത്. പകുതി വലിച്ച സിഗരറ്റുമായി കൈയോടെ പിടിയില്‍. ഉഗ്രമായി ഒന്ന് നോക്കി. 'തുടങ്ങിയോ' എന്ന് മാത്രം ഒരു ചോദ്യം. ബാക്കി ഞാന്‍ വീട്ടില്‍ വെച്ച് പറയാം എന്നും പറഞ്ഞു അച്ഛന്‍ ഇറങ്ങി. ഇതികര്‍ത്തവ്യതാമൂഢനായി എന്ന് പറഞ്ഞപോലെ ഞാന്‍ കുറച്ചു നേരം നിന്നു. വീട്ടിലെത്തി ഇക്കാര്യം അമ്മയോടും മറ്റും പറഞ്ഞു ഒരു ആഗോള പ്രശ്നമാകുമ്പോഴുണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്ത് ഉരുകി. കടയില്‍ നിന്നും ഇറങ്ങിയ അച്ഛന്റെ അടുത്തേക്ക്‌ ഒരു ഓട്ടമാണ് പിന്നീട്. അധികം ദൂരം എത്തുന്നതിനു മുന്‍പ് കണ്ടു പിടിച്ചു. അടുത്തു പോയി നേരെ പറഞ്ഞു, ഈ പ്രശ്നം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി. ഇനി അമ്മയോടും മറ്റും പറഞ്ഞു പ്രശ്നമാക്കേണ്ട. പറഞ്ഞു കഴിഞ്ഞതും അച്ഛന്‍ അറിയാതെ ചിരിച്ചു പോയി. (ആ ചിരിയില്‍ തെളിഞ്ഞു നിന്ന സ്നേഹത്തിന്റെ ആഴം ഇപ്പോഴും മനസ്സിലുണ്ട്).

അച്ഛന്‍ വന്ന കാര്യം പറഞ്ഞു. അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം. ഒരര്‍ത്ഥത്തില്‍ അച്ഛന് തനിയെ തീരുമാനിക്കാവുന്നതെയുള്ളൂ അത്. എങ്കിലും എന്നോട്  കൂടി അക്കാര്യം ആലോചിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാണ് വിയര്‍ത്തുകുളിച്ചു ഈ നട്ടുച്ചയ്ക്ക് വയ്യാത്ത അച്ഛന്‍ എത്തിയിരിക്കുന്നത്. എല്ലാം സംസാരിച്ചതിന് ശേഷം ഹോസ്റ്റലിനു മുന്നിലെ ഇടവഴിയില്‍ കൂടി ഞാനും അച്ഛനും പതുക്കെ ധര്‍മ്മടം ബസ് സ്റ്റോപ്പിലേക്ക് നടന്നു. നിന്റെ പഠനം എങ്ങിനെയുണ്ട് എന്നോ രാഷ്ട്രീയം ഇത്രയും വേണോ എന്നോ അച്ഛന്‍ ഒരു വാക്ക് പോലും ചോദിച്ചില്ല. കച്ചവടം തീര്‍ത്തും മോശമാവുന്നതിനെക്കുറിച്ചും അനുജത്തിയുടെ വിവാഹത്തിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും പറഞ്ഞു. "ഞാന്‍ പറഞ്ഞു എന്നേയുള്ളൂ .. നീ അതൊന്നും ഓര്‍ത്ത്‌ വിഷമിക്കേണ്ട" എന്ന്, തലകുനിച്ചു നടക്കുന്ന എന്നെ ആശ്വസിപ്പിച്ചു. എത്ര ദിവസമായി നേരാം വണ്ണം ക്ലാസ്സില്‍ കയറിയിട്ട് എന്ന് കുറ്റബോധത്തോടെ അന്നേരം ഞാന്‍ ഓര്‍ത്തു. ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക്‌ കയറ്റി വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.

2009 മേയ് 28, വ്യാഴാഴ്‌ച

പാമരനാം പാട്ടുകാരന്‍


നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖഭോഗങ്ങളെ, സൗകര്യങ്ങളെ മൂര്‍ച്ചയുള്ള മുള്ളുകളാലെന്നവണ്ണം കുത്തിക്കീറി വിചാരണയക്ക്‌ പാത്രമാക്കുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിരിക്കണം. നമുക്കൊപ്പമുണ്ടായിരുന്ന കഴിവുറ്റവര്‍ ജീവിതവഴിയുടെ ജീര്‍ണഗര്‍ത്തങ്ങളില്‍ നിപതിച്ച്‌, അല്‌പം ആശ്വാസത്തിനായി പിടയുമ്പോഴാണ്‌ അനര്‍ഹമെന്നുപോലും പറയാവുന്ന ഉയരത്തില്‍ നാം അഹങ്കാരികളായി വിഹരിക്കുന്നത്‌. എന്തുകൊണ്ട്‌ നമ്മേക്കാള്‍ പ്രതിഭയുള്ളവരായിട്ടും ജീവിതത്തിന്റെ സൗവര്‍ണശോഭ അവരുടെ ശിരസ്സുകളില്‍ മാത്രം പതിയുന്നില്ല? ആരാണ്‌ അവരെ കഠിനാധ്വാനത്തിന്റെ കരിങ്കല്‍കുഴികളിലേക്ക്‌ തള്ളിയിട്ടത്‌?

ഞാന്‍ ഇങ്ങനെ കഠിനമായി പിടയാറുള്ള ഒരു സന്ദര്‍ഭം എന്റെ സഹപാഠിയായിരുന്ന ബാബുവിന്റെ സാന്നിധ്യമാകുന്ന നെരിപ്പോടിലാണ്‌. എന്നെ കാണുമ്പോള്‍ ഹൃദ്യമായി ചിരിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്ന അവന്‍ അറിയുന്നില്ല, തീ പൊള്ളലേറ്റ്‌ പിടഞ്ഞുകൊണ്ടാണ്‌ അവന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നതെന്ന്‌. എന്റെ സമപ്രായമാണെങ്കിലും ജീവിതായാസത്തിന്റെ കഠിനവ്രണങ്ങളുടെ വടു അവന്റെ ശരീരത്തില്‍ തെറിച്ചുനിന്നിരുന്നു. തോളില്‍ കൈക്കോട്ടോ മഴുവോ ഗദപോലെ പിടിച്ച്‌, അവന്‍ ഉറച്ച കാല്‍വയ്‌പുകളോടെ മുന്നോട്ടു നടക്കുമ്പോള്‍, ആ ആയുധത്തിന്റെ പ്രഹരശേഷി പൂര്‍ണമായും എന്റെ തലയിലേക്ക്‌ ചരിയുന്നതായി എന്നിക്കുതോന്നും.

രണ്ടുമാസം മുമ്പ്‌, കുറിഞ്ഞിക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സമാപനദിവസം, ചൈനീസ്‌ വെടിക്കെട്ടു കാണാന്‍ വിശാലമായ വയലില്‍ ഇരിപ്പിടം തേടി നടക്കുമ്പോള്‍ ഞാന്‍ ബാബുവിനേയും കുടുംബത്തേയും കണ്ടു. എന്തുതന്നെയായാലും അവന്റെ ചാരത്തുതന്നെയിരിക്കണം എന്ന്‌ തീരുമാനിച്ച്‌, അടുത്തുള്ള മറ്റൊരു കുടുംബത്തിന്റെ നീരസം പോലും പരിഗണിക്കാതെ തിക്കിത്തിരക്കി ഞാന്‍ കുടുംബസമേതം അവന്റെ സമീപത്തുതന്നെയിരുന്നു. ഞങ്ങള്‍ പഠിച്ച അതേ സ്‌കൂളിലെ പ്രൈമറിക്ലാസുകളില്‍ പഠിക്കുന്നു അവന്റെ രണ്ടുപെണ്‍കുട്ടികളും. ബാബുവിന്റെ ഭാര്യയോട്‌ ഞാന്‍ പറഞ്ഞു `ഞങ്ങള്‍ പഠിക്കുന്ന കാലത്ത്‌ സ്‌കൂളിലെ ഹീറോയായിരുന്നു ബാബു. ശരിക്കും ഒരു സകലകലാവല്ലഭന്‍ . ഇവന്‍ വല്ലതും പറഞ്ഞിരുന്നോ?' അവിശ്വസനീയമായ എന്തോകേട്ടതുപോലെ ആ പാവം സ്‌ത്രീ ഞങ്ങളെ മാറിമാറി നോക്കി എന്തായിപറയുന്നത്‌.. അതും ഇയാളോ...'

ഞങ്ങള്‍ ഒരുമിച്ച്‌ പഠിച്ചത്‌ പയ്യന്നുരിനടുത്ത തായിനേരിയിലെ എസ്‌. എ. ബി.ടി. എം ഹൈസ്‌കൂളിലാണ.്‌ തായിനേരിയിലെ പള്ളിക്കമ്മറ്റി നടത്തിയിരുന്നതുകൊണ്ടുതന്നെ പഴയ തലമുറയിലെ ആളുകള്‍ മാപ്പിളസ്‌കൂള്‍ എന്നാണ്‌ വിളിക്കാറ്‌. നാലാം ക്ലാസ്സില്‍ വച്ചുതന്നെ സ്‌കൂളിലെ ആസ്ഥാന ഗായകപ്പട്ടം ബാബു സ്വന്തമാക്കിയിരുന്നു. ബാബുവിന്റെ ബന്ധുവായ വേലായുധനായിരുന്നു മറ്റൊരു പാട്ടുകാരന്‍ . രണ്ടുപേരും പുലയസമുദായത്തില്‍പെട്ടവര്‍. ബാബു ശരിക്കും സ്‌കൂളില്‍ ഒരു സ്റ്റാര്‍ തന്നെയായിരുന്നു. സമൃദ്ധമായ മുടി നെറ്റിയിലേക്ക്‌ കുരുവിക്കൂടുപോലെ ചീകിവെച്ച്‌, നിറം മങ്ങിയതെങ്കിലും വൃത്തിയുള്ള വസ്‌ത്രം ധരിച്ച്‌ അവന്‍ സ്‌കൂളില്‍ ഒഴുകി നടന്നു. എത്രമാത്രം മധുരമുള്ളതായിരുന്നു അവന്റെ പാട്ടുകള്‍! സ്‌കൂളിലെ ഏത്‌ പരിപാടിയുണ്ടെങ്കിലും അവന്റെ പാട്ടുണ്ടാകും. അന്ന്‌ ഞങ്ങളുടെ സ്‌കൂളിലെ പ്യൂണായ അസീസ്‌ക്കായ്‌ക്ക്‌ ഒരു ഗാനമേള ട്രൂപ്പ്‌ ഉണ്ടായിരുന്നു. (പില്‍കാലത്ത്‌ മാപ്പിളപ്പാട്ടുരംഗത്തെ അതികായനായി മാറിയ, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ അസീസ്‌ തായിനേരി. ഇന്ന്‌ അതേ സ്‌കൂളിന്റെ മാനേജര്‍) ആ ട്രുപ്പിലെ ഗായകനായിരുന്നു ബാബു. സ്‌കൂള്‍ വാര്‍ഷികത്തിന്‌ മറ്റാര്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അലങ്കരിച്ച സ്റ്റേജില്‍ ഓര്‍ഗന്‍ , തബല, ട്രപ്പിള്‍, ജാസ്‌, വയലിന്‍ , ഗിറ്റാര്‍ തുടങ്ങിയ സംഗീതോപകരണങ്ങളുടെ നടുവില്‍ നിന്ന്‌ ബാബു പാടി ``കാഞ്ചീരേ..കാഞ്ചീരേ... ഗീത്‌ മെരാ സാത്‌...'' ഞങ്ങളുടെ ക്ലാസിലാണ്‌ ഈ ഗായകന്‍ പഠിക്കുന്നതെന്ന അഭിമാനം ഞങ്ങള്‍ കുട്ടുകാര്‍ നെഞ്ചേറ്റി. പാടുന്നതില്‍ മാത്രമല്ല നിമിഷനേരം കൊണ്ട്‌ പാരഡിയുണ്ടാക്കുന്നതിലും ബാബുവും വേലായുധനും മിടുക്കരായിരുന്നു. ഔപചാരികമായ യാതൊരു സംഗീതാഭ്യസനവും ഇല്ലാതെയാണ്‌ ബാബു അന്ന്‌ ശാസ്‌ത്രീയഗാനങ്ങളടക്കം പാടിയിരുന്നത്‌. ബാബുവിന്റെ പ്രതിഭ ഒഴുകിപരന്ന മറ്റൊരു മണ്ണ്‌ ഫുട്‌ബോള്‍ കളിയുടേതായിരുന്നു. വേഗതയിലും പന്തടക്കത്തിലും ഫിനിഷിംഗിലും അവന്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയിരുന്നു. യാതൊരു ബഹളങ്ങളിലും ചെന്നുചാടാത്ത, മിതഭാഷിയായ അവന്‍ ഞങ്ങള്‍ കുട്ടുകാരുടെ ആരാധനപാത്രമായിരുന്നു.

ഓര്‍മ്മയില്‍ കണ്ണീരുകിനിയുന്ന മറ്റൊരു ഭീകരരംഗമാണ്‌ എപ്പോഴും ഇതിനെ തുടര്‍ന്ന്‌ വരാറ്‌. അന്ന്‌ ഞങ്ങള്‍ ആറിലാണ്‌ പഠിക്കുന്നത്‌ .പഠിപ്പിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം മുഷിപ്പനായ ഞങ്ങളുടെ സാമൂഹ്യം മാഷ്‌ ടെക്‌സ്റ്റ്‌ ബുക്കിലെ ഏകദേശം ഒരു പേജോളം പകര്‍ത്താന്‍ പറഞ്ഞ്‌ കുറച്ചുദൂരെ മറ്റൊരു മാഷുമായി എന്തോ വിശദമായ ചര്‍ച്ചയിലായിരുന്നു. ഒരു കാര്യമില്ലാത്ത, അങ്ങേയറ്റം മടുപ്പിക്കുന്ന ഈ നോക്കിയെഴുത്ത്‌ ഞങ്ങളിലുണ്ടാക്കിയ അലോസരം ചില്ലറയല്ല. പിറുപിറുക്കലുകള്‍ അടക്കിയ ചിരിയിലേക്കും ചെറുവര്‍ത്തമാനങ്ങളിലേക്കും പതുക്കെ നല്ല ബഹളത്തിലേക്കും നീങ്ങി. ബഹളം തട്ടിയില്ലാത്ത തൊട്ടപ്പുറത്തെ ക്ലാസിനേയും ബാധിച്ചപ്പോള്‍ കുപിതനായി മാഷ്‌ കിതച്ചെത്തി. എഴുതിയഭാഗം എടുത്തു കാണിക്കാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും വരുത്തിയ തെറ്റിന്‌, വിട്ടുപോയ വരികള്‍ക്ക്‌ എണ്ണിയെണ്ണിയുള്ള അടി, ഞാനും ബാബുവും ഒരേ പോലെയാണ്‌ എഴുതിയിരുന്നത്‌. അതിശയകരമായ ഒരു കാര്യം എനിക്ക്‌ കിട്ടിയതിനേക്കാള്‍ എണ്ണത്തിലും കനത്തിലും എത്രയോ അധികമായിരുന്നു ബാബുവിന്‌ കിട്ടിയ അടി.

പാട്ടുപാടുന്ന സന്ദര്‍ഭങ്ങളിലൊഴികെ ബാബുവിനേയും വേലായുധനേയും പോലുള്ള കുട്ടികള്‍ അധ്യാപകരുടെ പരിഹാസ്യകഥാപാത്രങ്ങളാണെന്ന്‌ വേദനയോടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. സ്‌കൂളിലേക്ക്‌ പണവും തേങ്ങയും സംഭാവനയായി കൊണ്ടുവരേണ്ടസന്ദര്‍ഭങ്ങളില്‍ പലപ്പോഴും അതിനു കഴിയാതിരുന്ന ഇവര്‍ അധ്യാപകരുടെ അതിനിശിതനായ പരിഹാസത്തിന്‌ ഇരകളായി. ക്ലാസ്‌പരീക്ഷയുടെ മാര്‍ക്കുകള്‍ വായിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരായി. ഗൃഹപാഠങ്ങള്‍ നിവര്‍ത്തിപിടിച്ച ഇവരുടെ പുസ്‌തകങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നുകളിച്ചു .ഡ്രോയിംഗ്‌ പുസ്‌തകങ്ങള്‍ എടുക്കാത്തതിന്റെ പേരില്‍, ഇന്‍സ്‌ട്രമെന്റ്‌ ബോക്‌സുകള്‍ കൊണ്ടുവരാത്തതിന്റെ പേരില്‍ ക്രൂരമായ പരിഹാസങ്ങള്‍ക്കും ശിക്ഷകള്‍ക്കും ഇവര്‍ ഇരയായി. ഉയര്‍ന്ന ക്ലാസിന്റെ പടവുകള്‍ കയറുന്തോറും കറുത്തുമെലിഞ്ഞ എന്റെ ഈ കുട്ടുകാര്‍ ഓരോരുത്തരായി കുറഞ്ഞുവന്നു. കുമാരന്‍ , കുഞ്ഞികൃഷണന്‍ ,ജനാര്‍ദ്ദനന്‍ , ബാലന്‍ .... (പാട്ടുകാരനായ വേലായുധന്‍ ആറാം ക്ലാസില്‍ വെച്ചുതന്നെ ഞങ്ങളെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞിരുന്നു.)
അത്യന്തം ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നാണ്‌ ഇവരെല്ലാവരും വന്നിരുന്നത്‌. ചെറ്റക്കുരകള്‍ എന്ന്‌ മാത്രം വിളിക്കാവുന്ന വീടുകള്‍. സ്‌കൂള്‍ സമയത്തിനുശേഷം മീന്‍ പിടിക്കാനും കൃഷിപ്പണിക്കും അച്ഛനമ്മമാരെ സഹായിക്കണം. നിരക്ഷരരായ രക്ഷകര്‍ത്താക്കള്‍. ഈ സാഹചര്യങ്ങള്‍ മനസിലാക്കാനോ, അനുഭാവപൂര്‍വ്വം അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനോ ചെറിയൊരു ശ്രമം പോലും അന്നത്തെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായോ ജാതീയമായോ ഉന്നതരായ വിഭാഗത്തോടുമാത്രമായിരുന്നു അവരുടെ പരിഗണന. അവരുമായി താരതമ്യം ചെയ്യപ്പെട്ട്‌ നിരന്തരം ഇവര്‍ അപമാനിക്കപ്പെട്ടു. സ്‌കൂളിലെ അന്തസ്സുകെട്ട പ്രവൃത്തികള്‍ ഇവരെ ഏല്‍പ്പിക്കാന്‍ അധ്യാപകന്‍ മത്സരിച്ചു. പതിനൊന്ന്‌ മണിയാകുമ്പോള്‍ ആറോ ഏഴോ അധ്യാപകര്‍ക്കുള്ള കുറ്റന്‍ ടിഫിന്‍കാരിയറുമായി രണ്ട്‌ കിലോമിറ്റര്‍ ദൂരെയുള്ള ടൗണിലേക്ക്‌ രുചികരമായ ഉച്ചഭക്ഷണം വാങ്ങിക്കാന്‍ വിജയന്‍ എന്ന കുട്ടിയെ ലജ്ജയില്ലാതെ പറഞ്ഞയക്കും (മാസം എല്ലാവരും ചേര്‍ന്ന്‌ അഞ്ചോ പത്തോ രുപ വിജയന്‌ ശമ്പളവും നിശ്ചയിച്ചിരുന്നു)
ഓം പ്രകാശ്‌ വാത്മീകിയും (എച്ചില്‍)ശരണ്‍കുമാര്‍ ലിംബാലെയും (അക്കര്‍മാശി) ലക്ഷ്‌മണന്‍ ഗെയ്‌ക്ക്‌വാദും (ഉചല്യ) പാമയും (സംഗതി) വര്‍ണിക്കുന്ന അതന്ത്യം ക്രൂരമായ ജാതി വിവേചനങ്ങള്‍ നമ്മുടെ സ്‌കൂള്‍ ക്ലാസുമുറികളിലും പ്രത്യക്ഷമായും പ്രച്ഛന്നമായും നിലനിന്നിരുന്നു എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഒരുപാട്‌ ദലിത്‌ കുട്ടികളുടെ കണ്ണുനീരുവീണ്‌ നമ്മുടെ വിദ്യാലയങ്ങളിലെ പിന്‍ബഞ്ചുകളും കുതിര്‍ന്നിരുന്നു. ശരാശരിക്കാരായ ഒട്ടേറെപ്പേര്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അവരുടെ കലാപരമായും കായികപരമായും ഉള്ള കഴിവുകള്‍ കണ്ടെത്തുന്നതിലോ വളര്‍ത്തിയെടുക്കുന്നതിലോ ഉള്ള ഗൗരവമായ ഒരു ശ്രമവും ഉണ്ടായിരുന്നില്ല. സമ്പത്തിന്റേയും ജാതിയുടേയും പേരില്‍ നിരന്തരം അപമാനിക്കപ്പെട്ട്‌, ഉള്ള കഴിവുകള്‍ തന്നെ മുരടിച്ചുപോയ എത്രയോ ദലിതുകുട്ടുകാര്‍, ഇന്ന്‌ ഇടത്തരം ഉദ്യോഗങ്ങള്‍ ലഭിച്ചു കഴിയുന്ന മറ്റുള്ളവരെപ്പോലെത്തന്നെ ശരാശരിക്കാരായിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നും ഉള്ള അല്‌പം പരിഗണന, പഠനകാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധ, വരുത്തുന്ന തെറ്റുകളില്‍ കുറച്ച്‌ അനുഭാവം, അപമാനിക്കാന്‍ മാത്രം ഉച്ചരിക്കുന്ന വാക്കുകളില്‍ മിതത്വം എന്നിവയുണ്ടായിരുന്നെങ്കില്‍ ഇവരില്‍ മിക്കവരും ജീവിതത്തിന്റെ കുറച്ചുകുടി പ്രസന്നമായ ഇടങ്ങളില്‍ എത്തിച്ചേരുമെന്നത്‌ ഉറപ്പാണ്‌. ഇത്തരം ഒരു മനോഭാവം എന്തുകൊണ്ടാണ്‌ അക്കാലത്തെ നമ്മുടെ അധ്യാപകര്‍ക്ക്‌ ഇല്ലാതെ പോയത്‌? ഇതിനുള്ള പ്രധാനകാരണമായി എനിക്കുതോന്നുന്നത്‌ അന്നത്തെ അധ്യാപകരില്‍ മിക്കവരും സവര്‍ണരായിരുന്നു എന്നതാണ്‌. ഇത്തരം പ്രവൃത്തികള്‍ അപമാനകരമാണെന്നോ കുറ്റകരമാണെന്നോ ഉള്ള ചിന്തകള്‍ അവരെ സ്‌പര്‍ശിച്ചില്ല. വിദ്യാലയ നടത്തിപ്പിന്റെ ഒരു മേഖലയിലും ദലിതുകള്‍ക്ക്‌ സ്ഥാനമുണ്ടായിരുന്നില്ല; മാനേജുമെന്റിലായാലും ഉദ്യോഗസ്ഥരിലായാലും അധ്യാപകരിലായാലും. സവര്‍ണരായ മിക്ക അധ്യാപകരും ഇവരുടെ ഉയര്‍ച്ചയെ ഭയപ്പെടുകപോലും ചെയ്‌തിരുന്നു. പുരോഗമനാത്മകവും സ്വതന്ത്രവുമായ കാഴ്‌ചപ്പാട്‌ എന്നെ ഹൈസ്‌കൂള്‍ ക്ലാസുവരെ പഠിപ്പിച്ച ഒരൊറ്റ അധ്യാപകനിലും ഞാന്‍ കണ്ടിട്ടില്ല. ജാതിയും നിറവും തൊട്ടുള്ള അപമാനിക്കല്‍, തെറ്റുകള്‍ക്കുള്ള കഠിന ശിക്ഷകള്‍, പുസ്‌തകങ്ങളും പഠനസാമഗ്രികളും കൊണ്ടുവരാത്തതിന്‌ ക്ലാസിന്‌ പുറത്തുനിര്‍ത്തല്‍ എന്നിവ എല്ലാവരും തങ്ങളുടെ അവകാശമായെണ്ണി.
ഇരുപത്തിയഞ്ച്‌ വര്‍ഷത്തിനിപ്പുറം നിന്ന്‌ ആലോചിക്കുമ്പോള്‍, ഇത്തരം ശാപവാക്കുകള്‍ നമ്മുടെ വിദ്യാലയപരിസരത്തുനിന്ന്‌ അപ്രത്യക്ഷമായോ എന്ന കുത്തിമുറിവേല്‌പിക്കുന്ന ചോദ്യം എന്റെ നേര്‍ക്കു തന്നെ ഉയര്‍ന്നവരുന്നുണ്ട്‌. നേരിട്ടല്ലെങ്കിലും, സ്റ്റാഫ്‌മുറിയില്‍, പ്രിന്‍സിപ്പാളിന്റെയും ഹെഡ്‌മാഷുടെയും മേശക്കുചുറ്റും, വിവിധ ഓഫീസുകളില്‍ മണ്ടന്മാര്‍, ഒന്നിനും കൊള്ളാത്തവര്‍, വഴക്കാളികള്‍, ബഹളക്കാര്‍ എന്നൊക്കെ വിളിച്ച്‌ ഇന്നും പരിഹസിക്കപ്പെടുന്നത്‌ ബാബുമാര്‍ തന്നെയല്ലേ ?

സ്‌കൂളിന്റെ വിജയശതമാനം കുറക്കുന്നവര്‍, സ്റ്റൈപ്പന്റിനുവേണ്ടിമാത്രം വരുന്നവര്‍ എന്നിത്യാദി ക്രൂരവര്‍ത്തമാനങ്ങള്‍ ഉയരുമ്പോള്‍, എത്രയടുത്തസുഹൃത്താണ്‌ പറഞ്ഞതെങ്കിലും അയാളെ ശക്തിയായി എതിര്‍ക്കാന്‍ ഞാന്‍ എത്രമാത്രം ശ്രമിക്കാറുണ്ട്‌? പഠനത്തില്‍ പിന്നാക്കമാണ്‌ അവരെങ്കില്‍ അവര്‍ക്കുവേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ മെനക്കെടാറുണ്ടോ? അവരുടെ ഓരോരുത്തരുടെയും കുടുംബപരവും സാമൂഹികവുമായി ചുറ്റുപാടുകളെ തിരിച്ചറിയാന്‍ ഞാന്‍ എന്ത്‌ ശ്രമമാണ്‌ നടത്താറുള്ളത്‌? അവരുടെ സഹജമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ എത്ര മാത്രം ശ്രമം എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവാറുണ്ട്‌? അവര്‍ക്ക്‌ പ്രത്യേകമായുള്ള അവകാശങ്ങളെക്കുറിച്ച്‌ അവരെ ബോധവത്‌കരിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്യാറുണ്ടോ? അവരോട്‌ അനൂകുലമായ മനോഭാവം മറ്റ്‌ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കാനായി ഞാന്‍ എന്താണ്‌ ചെയ്യാറുള്ളത്‌? ഓരോ അധ്യാപകരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിതൊക്കെ. എല്ലാത്തിനും ഒന്നുമില്ല എന്നാണ്‌ ഉത്തരമെങ്കില്‍ മറ്റൊരു കാലം നമ്മെ മുക്കാലിയില്‍ കെട്ടി വിചാരണ ചെയ്യുകതന്നെ ചെയ്യും.

പിന്‍കുറിപ്പ്‌: ക്ലാസ്‌ നടന്നുകൊണ്ടിരിക്കെ വലിയൊരു ലിസ്റ്റുമായി കയറിവന്ന പ്രിന്‍സിപ്പാള്‍`ഞാന്‍ പേരുവായിക്കുന്ന എസ്‌. സി, എസ്‌.ടി കുട്ടികള്‍ എഴുന്നേറ്റുനില്‍ക്കണം. അവര്‍ സ്റ്റൈപ്പന്റ്‌ വാങ്ങിക്കാന്‍ നാളെത്തന്നെ രക്ഷകര്‍ത്താക്കളേയും കുട്ടിവരണം: സ്റ്റൈപ്പന്റൊക്കെ കഴിഞ്ഞകൊല്ലത്തേക്കാള്‍ നന്നായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌ കേട്ടോ എന്ന ആമുഖത്തോടെ കുട്ടികളുടെ പേരുവായിക്കാന്‍ തുടങ്ങി. കുനിഞ്ഞ ശിരസ്സുമായി കുറേ കുട്ടികള്‍ എഴുന്നേറ്റുനിന്നു. പുറത്തിറങ്ങിയ പ്രിന്‍സിപ്പാളിനോട്‌ `ഇത്‌ ശരിയല്ല. ക്ലാസില്‍ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും എഴുന്നേല്‌പിച്ച്‌ നിര്‍ത്തരുത്‌' എന്ന്‌ പറഞ്ഞതിന്‌ അദ്ദേഹം ഒരാഴ്‌ച മുഖം വീര്‍പ്പിച്ചു നടന്നെങ്കെിലും രീതി പിന്നീട്‌ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു.