2009, ഡിസംബർ 29, ചൊവ്വാഴ്ച

അന്നവിചാരം മുന്നവിചാരം




കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വരാത്ത ശിഷ്യനെ ശിക്ഷിക്കാനായി, അവന്റെ ഉള്ളം കൈയിലേക്ക് ചൂരല്‍ പ്രയോഗിക്കാന്‍ ഒരിങ്ങി നിന്ന ഗുരുവിനോട് അവന്‍ വിറച്ചു കൊണ്ട് പറഞ്ഞു," മൂന്നു ദിവസമായി ഒന്നും കഴിക്കാത്തതിനാല്‍ ഇന്നലെ വഴിയില്‍ തലകറങ്ങി വീണത്‌ കൊണ്ടാണ് സാര്‍ ക്ലാസ്സില്‍ വരാന്‍ കഴിയാത്തത് ". കക്കാടിന്റെ പ്രശസ്തമായ 'ശിഷ്യനായ ഗുരു' എന്ന കവിതയിലാണ് ഈ രംഗം. കേരളത്തിലെ വിദ്യാഭാസത്തെക്കുറിച്ചുള്ള ഒരു കാലത്തെ ചര്‍ച്ചകള്‍ മിക്കപ്പോഴും കറങ്ങിയിരുന്നത് ദാരിദ്രമെന്ന സാമൂഹിക ദുര്‍ഭൂതത്തെ ചുറ്റിയാണ്‌. 'കള്ളകുട്ടികള്‍ ഊണ് കഴിഞ്ഞു കയ്യ് മുഖത്ത് മണപ്പിക്കും' എന്ന് വൈലോപ്പിള്ളിയും, ഉച്ചയ്ക്ക് പട്ടിണി കിടക്കേണ്ടി വരുന്ന ഈ അവസ്ഥയെ തീവ്രമായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നെയുള്ളത് ജാതീയവും മതപരവുമായ അസമത്വമാണ് . രണ്ടിലും പട്ടിണി കിടന്നും സ്കൂളിലെത്താനുള്ള, പഠിക്കാനുള്ള ദൃഡമനസ്സുകളുടെ ആവേശമാണ് ഉപസംഹാരത്തില്‍. അങ്ങിനെ പഠിച്ച് സമൂഹത്തിന്റെ ഉന്നത നിലയിലെതിയവര്‍, നിസ്വജനങ്ങളുടെ പ്രതീക്ഷയായിരുന്നവര്‍ അവരെ ചുറ്റിയുള്ള അപദാനങ്ങള്‍ ഇവ സത്യത്തില്‍ വിദ്യാഭ്യാസത്തിന്റെ നിലനില്പിന്റെ തന്നെ അക്കാലത്തെ ഊര്‍ജംആയിരുന്നു.

പട്ടിണി, വിശപ്പ്‌ എന്നീ ആശയങ്ങളെ ഇന്നത്തെ ഒരു ക്ലാസ് മുറിയില്‍ അവതരിപ്പിക്കുമ്പോഴുള്ള വിമ്മിട്ടം സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെത് മാത്രമായി ചുരുക്കണോ? ഇവ ഒരു അനുഭവം എന്ന നിലയില്‍ വരാത്ത സമൂഹം തീര്‍ച്ചയായും നല്ലത് തന്നെ. എങ്കിലും കേരളീയ സമൂഹം നിരവധി സങ്കീര്‍ണപ്രക്രിയകളിലൂടെ, സാമൂഹിക മുന്നേറ്റങ്ങളിലൂടെ മറികടന്ന ഒരു അവസ്ഥ എന്ന നിലയിലെങ്കിലും ഇവയെ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കഴിയേണ്ടതല്ലേ. ഈ ആലോചനകള്‍, ആഹാരത്തിനു ഒരു പ്രയാസവുമില്ലെങ്കിലും ഒന്നും കഴിക്കാതിരിക്കുന്നത് ഫാഷനാകുന്ന പുതിയ കാലത്തിന്റെ രീതി കണ്ട്‌ അമ്പരക്കുമ്പോള്‍ ഉണ്ടായതാണ്.

ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം ഇന്ന് കേരളത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. സ്കൂളില്‍ എത്തിച്ചേരുന്ന കുട്ടികളില്‍ തൊണ്ണൂറുശതമാനം പേരും കേരളത്തില്‍ ഹയര്‍ സെക്കണ്ടറിവരെ എത്തിച്ചേരുന്നു എന്നാണ് കണക്ക്‌. ദേശീയ ശരാശരി ഇത് നല്പത്തില്‍ താഴെയാണ്. (www.education.nic.in: gross enrolment rate for elementary education in 2007-8 was 85 percent, but for secondary education, the enrolment figure stood at 39 percent). മുണ്ട് എത്ര മുറുക്കിയുടുത്തും മക്കള്‍ക്ക്‌ പഠനത്തിനാവശ്യമായ സര്‍വ സൌകര്യങ്ങളും ഒരുക്കാന്‍ കേരളത്തിലെ രക്ഷകര്‍താക്കളെ ഇന്ന് ആരും ഉപദേശിക്കേണ്ട. ഫീസും, പുസ്തകവും മാത്രമല്ല ഏറ്റവും പുതിയ ഫാഷനിലുള്ള ബാഗുകളും മൊബൈല്‍ ഫോണുകളും അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍തികളുടെ പക്കല്‍ വരെ ഇന്നുണ്ട്. സാമ്പത്തികമായ വിവേചനത്തിന് ഇരയാകുന്നവര്‍ മിക്കവാറും ആദിവാസികളും ദളിതരും മാത്രമാകും.( ഇത് ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു വിഷയമാണ് ) ശേഷിക്കുന്ന മഹാഭൂരിപക്ഷത്തിനും വിശന്ന വയറുമായി ക്ലാസില്‍ വന്നിരിക്കേണ്ട ഒരവസ്ഥയുമില്ല. എന്നിട്ടും ചോദിച്ചുനോക്കിയാല്‍ അറിയാം രാവിലത്തെ ഭക്ഷണം കഴിക്കാതെ വരുന്നവര്‍, ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ട് വരാത്തവര്‍ നമ്മുടെ ക്ലാസില്‍ എത്രയുണ്ടെന്ന്.

ക്ലാസ് PTA വിളിക്കുമ്പോള്‍ കുട്ടികള്‍ ആഹാരം കഴിക്കാത്തതിനെക്കുറിച്ച് അധ്യാപകരോട് രക്ഷിതാക്കള്‍ പരാതി പറയുന്നു. ഒന്നാം പിരിയേട്‌ തന്നെ ഡെസ്കില്‍ തലവെച്ചു കിടക്കുന്നതെന്തിനെന്നു മാഷും അതിശയം കൂറുന്നു. ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളാണ് ഭക്ഷണത്തോടുള്ള വിരക്തിയായി തെളിയുന്നതെന്നാണ് ഹയര്‍ സെക്കണ്ടറിയില്‍ നടത്തിയ ഒരു കൌണ്‍‍സിലിങ്ങില്‍ കണ്ടെത്തിയത്. (എന്നാല്‍ ചെറിയ കുട്ടികളില്‍ തന്നെ ഈ സ്വഭാവം എന്നെത്തെക്കാളും അധികം ശക്തമാണെന്ന് ഓരോരുത്തര്‍ക്കും അനുഭവം.)
ഭക്ഷണത്തോട് സെക്കണ്ടറി /ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ കാണിക്കുന്ന വിരക്തി സവിശേഷമായി പഠിക്കേണ്ട ഒരു വിഷയമായി തോന്നുന്നു. സ്വന്തം ശരീരത്തെ പറ്റിയുള്ള ശാസ്ത്രീയമായ ബോധം വികസിച്ചു വരേണ്ട, ചിന്തയുടെ തെളിച്ചം മിഥ്യാ ബോധത്തിന്റെ കടയ്കല്‍ തീവെക്കെണ്ടുന്ന സുപ്രധാനമായ ഒരു ഘട്ടമാണിത്. ആഹാരത്തിന്റെ ശാസ്ത്രീയമായ പ്രയോജനത്തെക്കുറിച്ച് ചെറു ക്ലാസുകളില്‍ വെച്ചേ പഠിച്ചു വന്നവരാവര്‍‍. എന്നിട്ടും സ്വന്തം കാര്യത്തിലെത്തുമ്പോള്‍ ഏട്ടിലെ പശു ഒന്നും തിന്നാത്തതെന്ത്? നിലനില്‍ക്കുന്ന, പഠനം എന്ന തികച്ചും പ്രകൃതി വിരുദ്ധവും ശരീര വിരുദ്ധവും ആയ ഒരേര്‍പ്പാടാണ് ഇക്കൂട്ടത്തിലെ ഒന്നാം പ്രതി. ഭക്ഷണത്തെ അറിഞ്ഞ്, ആസ്വദിച്ച് കഴിക്കാനുള്ള ഒരു മനസ്സ് അവരില്‍ നിന്നും തട്ടിപ്പറിക്കുന്നത് അധ്യാപകരും രക്ഷിതാക്കളും തന്നെയാണ്. പഠനത്തിന്റെയും പരീക്ഷയുടെയും കെട്ടിത്തൂക്കിയ വാളിന്റെ ചുവട്ടിലിരുന്നാണ് അവര്‍ വല്ലവിധവും രണ്ടു വറ്റ് വാരിത്തിന്നുന്നത്. നാളെ ചെയ്തു തീര്‍ക്കേണ്ട അസ്സൈന്മെന്റുകള്‍, കാണിക്കേണ്ട റിക്കാര്‍ഡുകള്‍, എഴുതേണ്ട പരീക്ഷകള്‍ ഇവയാണ് അവരുടെ തൊണ്ടയിലെ വെള്ളം പ്രധാനമായും വറ്റിക്കുന്നത്. ഇത്രമാത്രം ടെൻഷനടിച്ചും, സ്വശരീരത്തെപ്പോലും പീഡിപ്പിച്ചും ആ൪ജിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം എന്ന ഈ ഏര്‍പ്പാട്.

മിക്ക ഹയര്‍ സെക്കന്ററി സ്കൂളിലും ക്ലാസ്സുകള്‍ ആരംഭിക്കുന്നത് രാവിലെ 9 മണിക്കാണ്. ഏറ്റവും മികച്ചതെന്നു കേള്‍വികേട്ട സ്കൂളുകള്‍ക്കായുള്ള ഓട്ടത്തിനിടയില്‍ വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള കിലോമീറ്ററുകള്‍ നീളുന്ന യാത്ര രക്ഷിതാക്കള്‍ക്കും ആദ്യപരിഗണനാ വിഷയമല്ല. സ്കൂള്‍ വിദ്യാര്‍ഥികളെ കാണുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുകള്‍ കൂടി ആവുമ്പോള്‍, പഠനത്തിനായുള്ള പെടാപ്പാട് ആരംഭിക്കുന്നത് രാവിലെ 7 മണി മുതലാവുന്നു. പുലര്‍കാല ട്യൂഷന്‍ കൂടിയാവുമ്പോള്‍ 5 മണിക്കിങ്ങുന്നവരുമുണ്ട്. എന്തായാലും സ്കൂളില്‍ 9 മണിയ്ക്ക് എത്തിയില്ലെങ്കില്‍ ആദ്യം ഡിസിപ്ലിന്‍ കമ്മിറ്റി നേതാക്കള്‍, തുടര്‍ന്ന് ക്ലാസ് ടീച്ചര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവരുടെ കമന്റുകള്‍, വിചാരണ, ഭീഷണി ആദിയായവ നേരിടുമ്പോഴേക്കും ഒരുവിധപ്പെട്ടവരെല്ലാം സ്വന്തം വിധിയെ ആത്മാര്‍ഥമായും ശപിച്ചിരിക്കും. രാവിലെ തന്നെയുള്ള ഈ അപമാനത്തില്‍ നിന്നും രക്ഷപ്പെടുകയാണ് ഓരോ കുട്ടിയുടെയും സ്കൂളിനെ കുറിച്ചുള്ള ആദ്യത്തെ പരിഗണന. ഒന്നാം പിരിയേഡുതന്നെ മുഴുവന്‍ അധ്യാപകരുടെയും നോട്ടപ്പുള്ളിയായി ക്ലാസ്സിനു വെളിയില്‍ നില്‍ക്കേണ്ടിവരുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? പ്രഭാത ഭക്ഷണം പോയിട്ട് പ്രഭാത കൃത്യങ്ങള്‍ പോലും അവരുടെ പ്രഥമ പരിഗണനയല്ല. ഈ ക്രൂര വിചാരണ ഒഴിവാക്കുകയാണ് ഏറ്റവും മുന്തിയകാര്യം. ഈ ഓട്ടത്തിനിടയില്‍ രാവിലെത്തെയും ഉച്ചയ്ക്കെയും ഭക്ഷണം മിക്കപ്പോഴും കഴിക്കാതെയും എടുക്കാതെയും ആണ് കുറേപ്പേരെങ്കിലും വരുന്നത്.

പഠനത്തെയും സ്കൂളിലെത്താനുള്ള സംഘര്‍ഷത്തെയും കൂടാതെ ഒരു ഫാഷനായും ആഹാരം കഴിക്കതിരിക്കുന്ന കുട്ടികളുണ്ട്. പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് മിക്കപ്പോഴും സംഭവിക്കുന്നത്. അവരുടെ റോള്‍ മോഡലുകള്‍ ഐശ്വര്യാ റായിയെപ്പോലുള്ള സ്ലിംബ്യൂട്ടികള്‍. അതുപോലെ തന്നെ ജങ്ക് ഫുഡ്ഡുകള്‍, കൃത്രിമ പാക്കെറ്റ് ഫുഡ്ഡുകള്‍, ഫാസ്റ്റ് ഫുഡ്ഡുകള്‍ ഇവയെ സ്റ്റാറ്റസ് ചിഹ്നങ്ങളായി കാണുന്ന പ്രവണതയും ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരത്തില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ പിറകിലോട്ടു വലിക്കുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും പൂര്‍ണ സമര്‍പ്പണമാണ്‌ ചിന്തയുടെയും ഏകാഗ്രതയുടെയും അടിസ്ഥാനമെന്ന് തിരിച്ചറിയുക, അതിനു ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും അറിയുകയും ആസ്വദിക്കുകയും ചെയ്യുക - ഇതെല്ലം പ്രധാനമെന്ന് ആരാണ് അവരെ ബോധ്യപ്പെടുത്തുക. ആരോഗ്യത്തെക്കുറിച്ചുള്ള ശരിയും ശാസ്ത്രീയവുമായ പാഠങ്ങള്‍ പരീക്ഷയ്ക്കായല്ലാതെ എന്തുകൊണ്ടാണ് അവരുടെ ജീവിത പാമാക്കാന്‍ സുവോളജിയും ബോട്ടണിയും മാറിമാറി പഠിപ്പിച്ചിട്ടും നമുക്ക് കഴിയുന്നില്ല. ശരീരത്തിന്റെ ഈ ഘട്ടത്തിലുള്ള ശ്രദ്ധ ഭാവിയില്‍ ഏതു പ്രതിസന്ധിഘട്ടത്തിലും തുണയാകും എന്നതാണ് ഓരോ ദിവസത്തെയും ആദ്യപാവും അവസാനപാവും ആകേണ്ടത്. 'ശരീരമാദ്യം ഖലു ധര്‍മ സാധനം' എന്നത് ഒരു പഴകിയ മന്ത്രം മാത്രമല്ല സ്കൂള്‍ അന്തരീക്ഷത്തിലെ സുപ്രധാനമായ ശീലമാക്കാന്‍ ആദ്യം ചുവടുകള്‍ വെക്കേണ്ടത് അധ്യാപകര്‍തന്നെയാണ്.

2009, ഡിസംബർ 25, വെള്ളിയാഴ്‌ച

കൈ കഴയ്‌ക്കുന്ന പ്രതിജ്ഞകള്‍




നമ്മുടെ സുരക്ഷ

ആകസ്‌മികമായി വന്നു ഭവിക്കുന്ന ദുരന്തങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണ്‌.
തട്ടെക്കാടും ഇരിക്കൂറിനടുത്ത പെരുമന്നിലും ഇടനാടും അരീക്കോടും ഒക്കെ സംഭവിച്ച ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായ കുട്ടികളെ ഇവിടെ സ്‌മരിക്കുന്നു.
ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ്‌ കരുതല്‍ നടപടികള്‍ എടുക്കുന്നതിനു വിദ്യാര്‍ഥി സമൂഹം പ്രപ്‌തരാകേണ്ടാതാണെന്ന്‌ നാം മനസ്സിലാക്കുന്നു.
ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്‌ എങ്ങിനെയെന്ന്‌ സുരക്ഷാ സമിതി വഴി പഠിക്കുമെന്നും അധ്യാപകരുടെ സഹായത്തോടെ അത്‌ നടപ്പിലാക്കുമെന്നും ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു.
ഓരോ കുട്ടിയുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ നമ്മുടെ സുരക്ഷാ സമിതിയില്‍ പ്രവര്‍ത്തിച്ച്‌ ഞാന്‍ പ്രപ്‌തനാകുമെന്നു ദൃഢനിശ്ചയം ചെയ്യുന്നു.
ഭാവി സമൂഹത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളില്‍ സഹായത്തിനായി ഞാനുമുണ്ടാകുമെന്ന്‌ ഉറച്ച മനസ്സോടെ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.


ഈയിടെ സ്‌കൂള്‍ അസ്സംബ്ലിയില്‍ വെച്ച്‌ കേരളത്തിലെ പൊതു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഏറ്റുചൊല്ലിയ
പ്രതിജ്ഞയാണിത്‌. ഇത്തരം ഒരു പ്രതിജ്ഞ കുട്ടികളെ കൊണ്ട്‌ ഏറ്റുചൊല്ലിക്കാന്‍ തീരുമാനിക്കുന്നവര്‍ ഇതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്‌ എന്തൊക്കെയാവും. അറുപതു ലക്ഷത്തോളം കുട്ടികളുടെ ഇരുപത്‌ മിനുറ്റ്‌ പഠന സമയം അപഹരിച്ചാണ്‌ ( 60,0000 x 20 = 1,20,00000 മിനുറ്റ്‌ = 2,00000 മണിക്കൂര്‍ ) ഈ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി തീര്‍ത്തത്‌. ഒരു വര്‍ഷം ചുരുങ്ങിയത്‌ ഇത്തരം ആറോ ഏഴോ പ്രതിജ്ഞകള്‍ പൊള്ളുന്ന വെയിലത്തും ചാറ്റല്‍ മഴയത്തും നിന്ന്‌ ഹതഭാഗ്യരായ പോതുവിദ്യലയങ്ങളിലെ കുഞ്ഞുങ്ങള്‍ ചൊല്ലി തീര്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം പ്രതിജ്ഞകളുടെ ആശയ ഭാരമോ സമയ നഷ്ടമോ ഒന്നും ബാധിക്കാത്ത 'മിടുക്കര്‍', അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഈ സമയത്ത്‌ എഴുത്തും വായനയുമായി കഴിയുന്നു. ഇത്‌ വലിയ കാര്യമായതുകൊണ്ടാല്ല, മറിച്ച്‌ ഓരോ ചുവടിലും അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പിന്റെ ആഴം ഇവിടെയും പ്രതിഫലിക്കുന്നത്‌ കണ്ടുള്ള അമ്പരപ്പാണ്‌.

വലുതു കൈ ചുരുട്ടിയോ ചുരുട്ടതെയോ ഉയര്‍ത്തി നീട്ടിപ്പിടിച്ചാണ്‌ കുട്ടികള്‍ പ്രതിജ്ഞ ചൊല്ലേണ്ടത്‌. ഒരുമാതിരിപ്പെട്ടവരുടെ കൈ രണ്ടോ മൂന്നോ നിമിഷം കഴിയുമ്പോള്‍ തന്നെ കഴയും. പിന്നെയാണ്‌ തമാശ. നീട്ടിപ്പിടിച്ച കൈ മുന്നിലെ കുട്ടിയുടെ ചുമലില്‍ താങ്ങിയും ഇടതു കൈകൊണ്ട്‌ വലതുകൈക്ക്‌ താങ്ങ്‌ കൊടുത്തും അവര്‍ പ്രതിജ്ഞ ആസ്വദിക്കാന്‍ തുടങ്ങും. അടക്കിപ്പിടിച്ച ചിരി ഏതു നിമിഷവും പൊട്ടാം. ഓരോരാളും മറ്റുള്ളവരെ ശ്രദ്ധിച്ച്‌, ചിരിയടക്കാന്‍ പാടുപെടും.

രണ്ടു ഗൌരവപ്പെട്ട കാര്യങ്ങള്‍ ഇതില്‍ ആലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നു.. ഒന്ന്‌ സ്‌കൂള്‍ അസ്സംബ്ലികളുടെ നടത്തിപ്പ്‌.
രണ്ട്‌. അര്‍്‌ത്ഥമറിയാതെ ചൊല്ലുന്ന പ്രതിജ്ഞകള്‍.

സ്‌കൂള്‍ പിന്തുടരുന്നത്‌ അതാതുകാലത്തെ അധികാര ഘടനയെയാണ്‌. ഏകാധിപത്യത്തിന്റെ നാളുകളില്‍ എകശാസനനായ ഒരു മാഷുടെ തിരുവായ്‌ക്‌ മുന്നില്‍ എതിര്‍്‌ വായില്ലാതെ അടിമകളായ കുഞ്ഞുങ്ങള്‍ നിലം മുട്ടെ താണ്‌ തൊഴുതു. ശിഷ്യരുടെ ശരീരവും മനസ്സും തന്റെ അധികാരത്തിന്റെ പ്രയോഗസ്ഥലിയാക്കാന്‍ അധികാരി ഒട്ടും മടികാണിച്ചിട്ടില്ല. ഈ ഭീഷണി മുഴക്കാന്‍ ഏറ്റവും ഉചിതമായ ഒരിടം അസ്സംബ്ലിയായിരുന്നു. അവിടം പട്ടാളചിട്ടകളുടെ പരേഡ്‌ ഗ്രൗണ്ടായിരുന്നു. ചുവടുവെപ്പുകളും സല്യൂട്ടടികളും അറ്റന്‍ഷനും സ്‌റ്റാന്ററ്റീസും മറ്റുമായി ഒരു കൊച്ചു പട്ടാള ബാരക്ക്‌. ശ്വാസം വിടാതെ അവിടെ നിന്ന്‌ അന്ന്‌ കേട്ട ഉപദേശങ്ങള്‍ എവിടെപ്പോയി എന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു നോക്കേണ്ടതാണ്‌. വായിക്കു തോന്നുന്നത്‌ കോതയ്‌ക്ക്‌ പാട്ടെന്ന ഈണത്തില്‍ ഒന്നാം സ്ഥാനക്കാരും (അതുതനെ മിക്കയിടത്തും രണ്ടാണ്‌; ഹെഡും പ്രിന്‍സിയും) അതിലും ഭീകരരായ രണ്ടാം സ്ഥാനക്കാരും മത്സരിച്‌ ഉപദേശിക്കുന്ന ഈ സംഗതി കുട്ടികളില്‍ ഉണ്ടാക്കുന്ന ബോറ്‌ എത്രയെന്നു കണ്ടെത്തണമെങ്കില്‍ അതിനെ ക്ലാസ്‌ റൂമിലെ ഉപദേശത്തോട്‌ താരതമ്യം ചെയ്യണം. ആദ്യതെതില്‍ വെയിലിന്റെ ശല്യവും ഉണ്ടെന്നുമാത്രം. രണ്ടും കൊടും ക്രൂരതകള്‍.

അസ്സംബ്ലി, കുട്ടികളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഹൈക്കോടതി ഉത്തരവുകള്‍ക്ക്‌ ശേഷവും ആരാലും പരിഗണിക്കപ്പെടാതെ പോവുന്നു. നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാതെ ഓടിയെത്തുന്ന കുട്ടികള്‍ ഇരുപത്‌ മിനിട്ടോളം അനങ്ങാതെ വെയിലത്ത്‌ നിന്ന്‌ തല കറങ്ങി വീഴുന്നു. അറ്റന്‌ഷനിലും സ്‌ടാണ്ടടീസിലും ശ്വാസം മുട്ടുമ്പോള്‍ ബോധത്തിന്റെ അവസാനത്തെ വെളിച്ചത്തെപ്പോലും അണക്കും മാഷന്മാരുടെ ഗിരി പ്രഭാഷണങ്ങള്‍. അസ്സംബ്ലിയില്‍ വീഴുന്നവരെ താങ്ങി എടുക്കാന്‍ പ്രത്യേകം ചുമതല നല്‍കുന്ന സ്‌കൂളുകളും ഉണ്ട്‌. ഒന്നനങ്ങിയ്യാല്‍ പി.ടി. മാഷുടെ ചൂരല്‍ പുറത്തു വീഴും. എന്നിട്ടും അസ്സംബ്ലിയില്‍ ഡിസിപ്ലിന്‍ പോര എന്നാണ്‌ മിക്ക മാഷന്മാരുടെയും പരാതി.

അസ്സംബ്ലിയുടെ എണ്ണമാണ്‌ സ്‌കൂള്‍ ഡിസിപ്ലിന്റെ അടിരേഖ എന്ന്‌ ധരിച്ചു വശായ സ്‌കൂള്‍ അധികാരികള്‍ എത്ര? സ്‌കൂള്‍ നടത്തിപ്പിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങളെ നേരാം വണ്ണം തിരിച്ചറിയാന്‍ ഇതില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌ എന്ന്‌ പരിശോധിച്ചിട്ടുണ്ടോ? ക്ലാസില്‍ പോയി പറയാന്‍ പണിയായതുകൊണ്ട്‌, പ്യൂണ്‍ നോട്ടീസും കൊണ്ട്‌ പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കതതുകൊണ്ട്‌ ഉടന്‍ വിളിക്കുന്നു അസ്സംബ്ലി. ണിം..., ണിം...., ണിം.....
അസംബ്ലിയിലെ തന്നെ ഏറ്റവും 'ക്രൂരവും പൈശാചികവും' അയ ചടങ്ങ്‌ പ്രതിജ്ഞ യാണ്‌. സ്ഥിരം പ്രതിജ്ഞക്ക്‌ പുറമേ അപ്പപ്പോള്‍ തോന്നുന്ന ഉള്‍വിളിക്കനുസരിച്‌ പടച്ചു വിടുന്ന സാധനങ്ങളുമുണ്ട്‌.അവയിലെ ഭാഷ, ആശയം തൊട്ടു അത്തരം സാധനങ്ങള്‍ ഏറ്റു ചൊല്ലിക്കുന്നതിലെ അധികാര ഘടനവരെ ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്‌. ആരുടെ നാവായാണ്‌ ഒരേ സമയം അറുപതു ലക്ഷം പേര്‍ 'ഹെയ്‌ ഹിറ്റ്‌ലര്‍' വിളിക്കുന്നത്‌. സുരക്ഷയെക്കുറിച്ചും പൊതുമുതല്‍ നശിപ്പിക്കുന്നതിനെക്കുറിച്ചും കായികക്ഷമതെയെക്കുറിച്ചും ഇങ്ങനെ തന്നെ വേണോ കുട്ടികളെ ബോധവാന്മാരാക്കാന്‍. മറിച്ച്‌ ഇത്തരം കാര്യങ്ങളെ ക്കുറിച്ച്‌ ചര്‍ച്ചചെയ്യാനും തങ്ങളുടെ ചിന്തകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുന്ന ഒരു രീതിയല്ലേ വേണ്ടത്‌. അപ്പോഴാണ്‌ സുരക്ഷയുടെയും പൊതുമുതല്‍ സംരക്ഷിക്കുന്നതിന്റെയും ചില അടിസ്ഥാന പാഠങ്ങള്‍ കുട്ടികള്‍ക്ക്‌ സ്വാംശീകരിക്കാന്‍ കഴിയുക.

വിമര്‍ശനാത്മക പഠനം അടിസ്ഥാന സമീപനമായി സ്വീകരിച്ച ഒരു പാഠ്യപദ്ധതിയാണ്‌ നമ്മുടേത്‌ എന്നാണ്‌ വീമ്പുപറച്ചില്‍. വിമര്‍ശനം പോയിട്ട്‌ തുമ്മാന്‍ പോലും അനുവദിക്കാത്ത അച്ചടക്കമാണ്‌ മറ്റൊരിടത്ത്‌ പഥ്യം. പാഠ്യപദ്ധതിയുടെ അന്തസത്തയെ തന്നെ കെടുത്തുന്ന ഇത്തരം ഒരിടപെടലും വകുപ്പ്‌ മേലധ്യക്ഷന്മാരുടെ പക്കല്‍നിന്നു ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌.കുട്ടികളെ ഏറ്റുചൊല്ലിക്കാന്‍ മാത്രമുള്ള ആട്ടിന്‍ കൂട്ടമായി കാണുന്ന സമീപനം കാലത്തിനു നിരക്കാത്തതാണ്‌.

സമീപനത്തിലെ ശരിയും നടത്തിപ്പിലെ ആത്മാര്‍ഥതയുമാണ്‌ ഒരു കാര്യത്തെ നെഞ്ചിലേറ്റാന്‍ ആരെയും പ്രേരിപ്പിക്കുന്നത്‌; കുട്ടികളുടെ കാര്യത്തിലായാലും മുതിര്‍ന്നവരുടെ കാര്യത്തിലായാലും. മൊത്തം സമൂഹത്തെ പരിഹസിച്ചു കൊണ്ട്‌, മോക്ഷത്തിലേക്കുള്ള വഴി കാണിക്കലാണെങ്കിലും അത്‌ നടത്തുന്നത്‌ അങ്ങേയറ്റം വൃത്തികേടാണ്‌. സമൂഹത്തിന്റെ ഉത്തരവാദിത്വക്കുറവു കൊണ്ട്‌ മാത്രം നടക്കുന്ന ദുരന്തങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ പാവം കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുന്ന മേല്‍ക്കൊടുത്ത പ്രതിജ്ഞ ശ്രദ്ധിച്ചില്ലേ? ദുരന്തങ്ങള്‍ കുറച്ചുകൊണ്ട്‌ വരുന്നതിനുള്ള എന്ത്‌ ആത്മാര്‍ഥമായ നടപടി യാണ്‌ അവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യുന്നത്‌ . ഏറ്റവും എളുപ്പം അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കു മാത്രമാണെന്നും ഇനി മുതല്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു ശ്രദ്ധക്കുറവും ഉണ്ടാകരുതെന്നും ഭീഷണിപ്പെടുത്തുകയാണ്‌. അത്‌ ഏറ്റു പറയിക്കുമ്പോള്‍ പ്രതിക്കൂട്ടിലിരുന്നു ചിലര്‍ക്ക്‌ ആര്‍ത്തുചിരിക്കാം. ഇതാ ഞങ്ങളുടെ കൈകള്‍ ഭദ്രം. കുറ്റവാളികള്‍ കുറ്റം സ്വയം ഏറ്റെടുത്തിരിക്കുന്നു. പക്ഷെ അവര്‍ കുട്ടികളായതുകൊണ്ട്‌ ശിക്ഷ വെയിലത്തെ ഏറ്റുപറച്ചിലില്‍ ഒതുക്കാം.

പ്രതിജ്ഞയെന്നത് ഒരു ആശയത്തോട് ജീവന്‍ നല്‍കിയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു മനോഭാവത്തിന്റെ പ്രത്യക്ഷീകരമാണ്. രക്തത്തില്‍ മുക്കിയും അഗ്നിക്കുമേലെ കൈവച്ചും ഏറ്റെടുത്ത ഉത്തരവാദിത്വമാണ് അതിന്റെ കാതല്‍. എന്നാല്‍ രാഷ്ട്രത്തിന്റെ ഭരണകര്‍ത്താക്കള്‍ മുതല്‍ കൊണ്ടാടപ്പെടുന്ന സെലിബ്രിറ്റികള്‍ വരെ ചൊല്ലുന്ന പ്രതിജ്ഞകളെ കൈകള്‍ താഴ്തുന്നതിനു മുമ്പേ കുടഞ്ഞു കളയുന്നതാണ് നമ്മുടെ അനുഭവ സാക്ഷ്യം. പ്രതിജ്ഞയെന്ന പദത്തിന്റെ അര്‍ത്ഥത്തെപ്പോലും അതിന്റെ സത്യത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടിരിക്കുകയാണ് ഇന്ന്. അര്‍ത്ഥത്തെ അതിന്റെ അടിസ്ഥാനമായ വാക്കുകളില്‍ നിന്നും വേര്‍പെടുത്തുന്ന ശ്രമകരമായ ദൌത്യമാണ് സമൂഹത്തിന്റെ ആഘോഷപ്പൂമുഖങ്ങളില്‍ നിന്നും ഉയരുന്നത്. വാക്കുകളുടെ അര്‍ത്ഥം മനസ്സില്‍ തൊടാതെ ഉച്ചരിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഗൌരവപൂര്‍വ്വം, വിനയപൂര്‍വ്വം ഉച്ചരിച്ചിരുന്ന വാക്കുകള്‍ ആളുകള്‍ സോപ്പുപതയില്‍ നിന്നും ഉണ്ടാക്കുന്ന കുമിളകള്‍ പോലെ നിസ്സാരമായി പറത്തിവിട്ടുകൊണ്ടിരിക്കുകയാണ്. വിരസമായ കൈകള്‍ നിവര്‍ത്തുമ്പോള്‍ കവിതകളിലെ മനോഹര പദങ്ങളില്‍ നിന്ന് പോലും അവയുടെ സ്വര്‍ഗീയമായ വിശുദ്ധിയുള്ള അര്‍ത്ഥങ്ങള്‍ പറന്നുപോകും. ജീര്‍ണപട്ടാളകംസമനസ്സുകള്‍ക്ക് തച്ചുടക്കാനോ മലിനമാക്കാനോ അവ നിന്ന് തരികയുമില്ല. പിന്നെയല്ലേ ഏറ്റുചോല്ലിക്കാനായി മാത്രം വളച്ചൊടിച്ചും ഒട്ടിച്ചുചെര്‍ത്തും അര്‍ത്ഥമുണ്ടാക്കുന്ന പ്രതിജ്ഞകള്‍ കുട്ടികളുടെ മനസ്സില്‍കുടിയേറാന്‍. വഗര്‍ത്ഥങ്ങള്‍ നിലവിളിച്ചു കൊണ്ട് രണ്ടു വഴിക്ക് പിരിഞ്ഞു പോകുന്ന ഭീകരമായ ഓപ്പറേഷന്‍ ടേബിളുകള്‍ കൂടിയാണ് നമ്മുടെ അസംബ്ലികള്‍.

പ്രതിജ്ഞ, അതാവശ്യപ്പെടുന്ന ധൈര്യവും ഉത്തരവാദിത്വ ബോധവും കടമയുമെല്ലാം വെട്ടി മാറ്റി സമൂഹമെന്ന തയ്യല്‍ക്കാരന്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ ഒരു പാവം പദം. അതിന്റെ വലിപ്പവും മിനുപ്പും കണ്ട് ചിലര്‍ ഇപ്പോഴും അതെടുത്ത് ഉയര്‍ത്തുന്നു. സത്യത്തില്‍ അപ്പോഴുണ്ടാകുന്ന പൊടിയും ശ്വാസംമുട്ടലും കൊണ്ട് കുറേപ്പേര്‍ തല കറങ്ങി വീഴുന്നുണ്ടെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കണംസാര്‍.


2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ചരടറ്റത്തെ കോമാളിപ്പാവകള്‍

മാതൃഭുമിയില്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.




ഒരു ഓപ്പറയുടെ റിഹേഴ്‌സല്‍ കാണാനിടയായ അനുഭവം ഓര്‍മ്മിച്ചുകൊണ്ടാണ്‌ ലിയോ ടോള്‍സ്റ്റോയ്‌ തന്റെ വിഖ്യാതഗ്രന്ഥം `എന്താണ്‌ കല' ആരംഭിക്കുന്നത്‌. ഒരു ഇന്ത്യന്‍ രാജാവിന്റെ വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഓപ്പറയുടെ ഗാനരംഗം ചിട്ടപ്പെടുത്തുകയാണവിടെ. പരിശീലനം ശരിയാകാതെ വരുന്നതില്‍ സംഘര്‍ഷഭരിതനായ സംവിധായകന്‍ നടീനടന്മാര്‍, സംഗീതസംവിധായകര്‍, നര്‍ത്തകികള്‍, സംഗീതവിദഗ്‌ധര്‍, എന്നിവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചെയ്‌ത്‌, മടുപ്പിന്റെ അങ്ങേത്തലയ്‌ക്കലെത്തിയ കലാകാരന്മാര്‍ സംവിധായകന്റെ ശകാരം നിശ്ശബ്‌ദമായി സഹിച്ച്‌ തലതാഴ്‌ത്തിനില്‌കുന്നു. തന്റെ പ്രസക്തമായ ചോദ്യം ഉന്നയിക്കാന്‍ ടോള്‍സ്റ്റോയ്‌ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭമാണിത്‌. ``ഈ പാടെല്ലാം പെടുന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌? ഇതിന്‌ ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിയുമോ?'' കല മുന്നോട്ട്‌ വെക്കുന്ന ആനന്ദമോ സരളതയോ അല്ല ഒരു സാധാരണ ഓപ്പറയുടെ റിഹേഴ്‌സലില്‍പ്പോലും കാണാന്‍ കഴിയുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ്‌ `കല എന്തെന്ന' അത്യന്തം ലളിതവും നിശിതവുമായ ചോദ്യത്തിലേക്കും തുടര്‍ന്ന്‌ തന്റെതടക്കമുള്ള വിഖ്യാതരചനകള്‍ വെറും കലാഭാസം മാത്രമാണെന്നുള്ള കണ്ടെത്തലിലേക്കും അദ്ദേഹം ചെന്നെത്തുന്നത്‌. എങ്കില്‍ കലയുടെ പേരില്‍ നമ്മുടെ സ്‌കൂള്‍കലോത്സവങ്ങള്‍ക്കു പിറകില്‍ നടക്കുന്ന സമാനതകളില്ലാത്ത സംഘര്‍ഷങ്ങളുടേയും കാപട്യങ്ങളുടേയും കഥയറിയുമ്പോള്‍ എന്തെന്ത്‌ കടുത്തതീരുമാനങ്ങള്‍ നിങ്ങളില്‍ നിന്ന്‌ ഉണ്ടാകില്ല!

കുട്ടികളുടെ കലാപരമായ കഴിവുകളുടെ മാറ്റുരയ്‌ക്കല്‍ വേദികള്‍ എന്ന നിലയ്‌ക്ക്‌ യുവജനോത്സങ്ങള്‍ക്ക്‌ എത്രമാത്രം പ്രസക്തിയുണ്ട്‌? വിദ്യാഭ്യാസ ലക്ഷ്യങ്ങളേയും രീതികളേയും കുറിച്ച്‌ ഇന്ന്‌ നാം മുന്നോട്ട്‌ വെക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക്‌ എത്രമാത്രം വിരുദ്ധമായാണ്‌ ഇതിന്റെ നടത്തിപ്പ്‌? യുവജനോത്സവ വേദികളിലും അതിന്റെ തയ്യാറെടുപ്പുകളിലും കലയുടെ ഉത്‌കൃഷ്‌ടമായ മൂല്യങ്ങള്‍ തന്നെയാണോ തിളങ്ങിനില്‍ക്കുന്നത്‌? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
യുവജനോത്സവങ്ങള്‍ പേരും ചേരുവകളും മാറ്റി കേരളാസ്‌കൂള്‍ കലോത്സവം എന്ന പേരിലാണ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്‌. പ്രൈമറി മുതല്‍ ഹയര്‍സൈക്കന്ററി വരെയുള്ള കുട്ടികളെയും, അറബിക്‌, സംസ്‌കൃതം മുതലായ ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മത്സരഇനങ്ങളേയും ഉള്‍പ്പെടുത്തി നേരത്തെ ഉള്ളതിനേക്കാള്‍ വിപുമായാണ്‌ ഇപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്തി വരുന്നത്‌.പേരല്ലാതെ സ്വഭാവത്തില്‍ കാതലായ ഒരു മാറ്റവും വരുത്താന്‍ ഇപ്പോഴും നമുക്കായിട്ടില്ല.

സ്‌കൂള്‍ തലംമുതലുള്ള കലോത്സവങ്ങളുടെ സംഘാടന രീതിയെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആര്‍ക്കും അത്‌ എത്രമാത്രം വിദ്യാര്‍ത്ഥിവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാവും. കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ മത്സരഇനങ്ങളുടെ ദൈര്‍ഘ്യമേറിയ പട്ടികയില്‍ കൃത്യമായ പരിശീലനമുള്ളവര്‍ക്കല്ലാതെ, ഒരു സാധാരണവിദ്യാര്‍ത്ഥിക്ക്‌ പങ്കെടുക്കാന്‍ കഴിയുന്ന എത്ര ഇനങ്ങളുണ്ട്‌? സ്‌കൂളിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ കലോത്സവ പങ്കാളികള്‍ (കൃത്യമായ ആസൂത്രണത്തോടെ പങ്കെടുക്കുന്നവര്‍) അതുകൊണ്ടുതന്നെ അഞ്ച്‌ ശതമാനത്തിലും താഴെയാണ്‌. മുഴുവന്‍ കുട്ടികളില്‍ നിന്നും ഭീമമായ തുകപിരിച്ചാണ്‌ ഈ മഹോത്സവം സ്‌കൂളില്‍ നടത്തപ്പെടുന്നതെന്നോര്‍ക്കണം. സ്‌കൂളിലെ എത്രയോ പഠനസമയം നഷ്‌ടപ്പെടുത്തിയാണ്‌ ഇതിന്റെ സംഘാടനം. സ്‌കൂള്‍തലത്തില്‍ഹൗസ്‌ അടിസ്ഥാനത്തിലുള്ള മത്സരമായതുകൊണ്ട്‌, തങ്ങളുടെ ഹൗസുകളുടെ പേര്‌ മൈക്കിലുടെ ` ഭാവാത്മകമായി' അനൗണ്‍സ്‌ ചെയ്യുമ്പോള്‍ (മൈക്ക്‌ വിഴുങ്ങികളായ ചില അധ്യാപകരുടെ ഓളിയിടലുകള്‍ക്കില്‍ പോയിന്റ്‌ നില അനൗണ്‍സ്‌ ചെയ്യാനുള്ള പ്രത്യേകാവകാശം അക്കൊല്ലത്തെ കലോത്സവകണ്‍വീനര്‍ക്ക്‌ ആണ്‌) കയ്യടിക്കല്‍ മാത്രമായി കലോത്സവം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണകുട്ടികള്‍ക്കും, രണ്ടുദിവസം പഠിപ്പില്ലാത്തതിന്റെ സന്തോഷം മാത്രമാണ്‌ സ്‌കൂള്‍ കലോത്സവം. വൈകുന്നതിനുമുമ്പ്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്ന ഒറ്റലക്ഷ്യമേ സംഘടിപ്പിക്കാന്‍ ഓടിനടക്കുന്ന അധ്യാപര്‍ക്കുമുള്ളൂ.



വിധി നിര്‍ണയമെന്ന നേരമ്പോക്ക്‌ :

കലോത്സവങ്ങളിലെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട തമാശകള്‍ അധ്യാപകര്‍ക്കിടയിലെ നേരംകൊല്ലി കഥകളിലെ മുഖ്യഇനമാണ്‌. സ്‌കൂള്‍ തലത്തിലെ വിധികര്‍ത്താക്കള്‍ അതത്‌ സ്‌കൂളിലെ അധ്യാപകരാണ്‌. പഠിക്കുന്നകാലത്തൊരിക്കലും കലോത്സവേദികളുടെയോ കലാപ്രവര്‍ത്തനത്തിന്റേയോ നാലയലത്തുപോലും ചെന്നിട്ടില്ലാത്ത പാവം പിടിച്ച അധ്യാപികമാരെയാണ്‌, അത്യന്തം ശ്രദ്ധയും വൈദഗ്‌ധ്യവും ആസ്വാദനക്ഷമതയും വേണ്ടുന്ന ഇനങ്ങളുടെ പോലും വിധികര്‍ത്താക്കളായി ഇരുത്തുന്നത്‌. (മിമിക്രി, മോണോ ആക്‌ട്‌, നാടകം, മൈം തുടങ്ങിയ ഇനങ്ങള്‍ക്ക്‌ നിലയവിദ്വാന്‍മാരായ ബു.ജികള്‍ ഇരിക്കാന്‍ അര്‍ദ്ധ സമ്മതം മൂളും) മിക്കവരും അബദ്ധത്തില്‍പ്പോലും അതുവരെ സ്റ്റേജില്‍ കയറിയവരായിരിക്കില്ല. (പി.ടി.എ യോഗത്തില്‍ സ്വാഗതം പറയുമ്പോള്‍ വിയര്‍ത്ത്‌ കളിച്ച്‌ വിക്കി വിക്കി ഒപ്പിച്ച ടിച്ചറാണ്‌ പ്രസംഗമത്സരത്തിന്റെ `ജഡ്‌ജ്‌'). ചില ഇനങ്ങളെക്കുറിച്ച്‌, നീന്തല്‍ പോസ്റ്റലായി പഠിച്ചപോലുള്ള വിവരമൊക്കെ ഉള്ള ആളുകള്‍ സ്‌കൂളിലില്ലെന്നല്ല. കുടുതല്‍ കുട്ടികള്‍ മത്സരിക്കുന്ന ഇനങ്ങള്‍ക്ക്‌ ഇവരൊന്നും ഇരുന്നുതരില്ല!

സബ്‌ജില്ലാ, ജില്ലാതലങ്ങളിലെ കാര്യം കുറേക്കൂടി രസകരമാണ്‌. മാര്‍ഗ്ഗംകളി ഏത്‌ സംസ്‌കാരവുമായി ബന്ധപ്പെട്ട കലാരൂപമാണെന്ന അറിവു പോലുമില്ലാത്ത, ആദ്യമായി വേദിയില്‍ വെച്ച്‌ ഈ ഇനം കാണുന്ന ആളുകളടക്കം മുന്നിലെ `വിദ്‌ഗധനിരയില്‍' ഉണ്ടാകും. (ഇപ്പോഴത്തെ പല പ്രഗത്ഭജഡ്‌ജികളും മിക്കഇനങ്ങളും ജഡ്‌ജായി ഇരുന്ന്‌ മാത്രം കണ്ട്‌ പരിചയിച്ചവരാണ്‌). മലയാള പദ്യരചനയ്‌ക്കുവന്ന പാവത്താന്‍ അറബി, ഉറുദു, കന്നട പദ്യങ്ങള്‍ക്കും~ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കുത്ത്‌ തുടങ്ങിയ ഇനങ്ങള്‍ക്കും മാര്‍ക്കിട്ടുവന്ന്‌ ക്ഷീണം തീര്‍ക്കുമ്പോഴാണ്‌ കണ്‍വീനറുടെ അടുത്ത തല ചൊറിയല്‍,``സര്‍, രണ്ട്‌ പഞ്ചവാദ്യമേയുള്ളൂ. അതുകൂടി ഒന്ന്‌... ''അധ്യാപകരായാല്‍ ഏതിനത്തിനും മാര്‍ക്കിടാം എന്ന്‌ ഉളുപ്പില്ലാത്ത ചിലര്‍ താന്‍ വിധിനിര്‍ണയം നടത്തിയ ഇനങ്ങളുടെ ലിസ്റ്റ്‌ നെഞ്ചുവിരിച്ച്‌ പ്രഖ്യാപിക്കുന്ന കാഴ്‌ച സ്‌കൂളിലെ അരോചക ദൃശ്യങ്ങളില്‍ ഒന്നാണ്‌. ജില്ലാതല മത്സരങ്ങളിലടക്കം ഇതാണ്‌ സ്ഥിതി. എങ്ങിനേയും ഒരു വിദഗ്‌ധനെ സംഘടിപ്പിക്കുക. ശേഷിക്കുന്ന രണ്ടുപേര്‍ ആരായാലും പ്രശ്‌നമില്ല. മാര്‍ക്കിടാനും അത്യാവശ്യത്തിന്‌ റിസല്‍ട്ട്‌ പ്രഖ്യാപിക്കാനും ഒരാളുണ്ടല്ലോ! പതിനായിരങ്ങള്‍ പരിശീലകനു ദക്ഷിണവെച്ച ്‌ വേദിയില്‍ ആടിപ്പാടുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും അറിയില്ല; ജഡ്‌ജിവേഷം കെട്ടിയ മണ്ടന്‍മാരുടെ മുന്നിലാണ്‌ തങ്ങളുടെ പ്രകടനമെന്നത്‌. സമ്പത്തും ബന്ധവും ഉപയോഗിച്ചുള്ള സ്വാധീനിക്കല്‍പ്പോലുള്ള അടികലശലിലെത്താറുള്ള ആരോപണങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

സ്വാഭിമാനമുള്ള ഒരു വിധക്കാരൊന്നും ഇപ്പോള്‍ ഈ പണിക്ക്‌ പോകാറില്ല. എന്നാല്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി കാണുന്ന കുറച്ചുപേരും ഉണ്ട്‌. ഏതെങ്കിലും ഒരു രംഗത്തുപോലും സാമാന്യമായ പ്രാഗത്ഭ്യം തെളിയിക്കാത്ത ഇക്കൂട്ടര്‍ നിരന്തരം ജഡ്‌ജിപ്പണി ചെയ്‌ത്‌ `തയക്കവും പയക്കവും' നേടിയവരാണ്‌. അവര്‍ ആധികാരികമായി, വിധിപ്രഖ്യാപനത്തോടൊപ്പം വിളമ്പുന്ന മണ്ടത്തരങ്ങള്‍ കുട്ടികളില്‍ കനത്ത തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നവയാണ്‌. ഇവിടേക്ക്‌ ഇവരെ വിളിക്കുന്ന സബ്‌ജില്ലാ/ജില്ലാ കണ്‍വീനര്‍മാര്‍ തിരിച്ച്‌ അവരുടെ സബ്‌ ജില്ലകളില്‍/ജില്ലകളില്‍ ജഡ്‌ജായിരിക്കുമെന്നത്‌ തീര്‍ച്ച. സദ്യയ്‌ക്കു ദേഹണ്ഡിക്കുന്നവര്‍ തായ്യാറാക്കി സൂക്ഷിച്ച ചാര്‍ത്തുപോലെ, താന്‍ വിധി നിര്‍ണയം നടത്തിവരുന്ന നാല്‌പതോളം ഇനങ്ങളുടെ അച്ചടിച്ച ചാര്‍ത്തുമായി എത്തുന്ന ചില വിദ്വാന്‍മാരും ഉണ്ട്‌. ഇത്തരക്കാര്‍ കലോത്സവ സംഘാടകരുടെ കണ്ണിലുണ്ണികളാണ്‌. ഏതിനത്തിനും ഇരുത്താം. ഏത്‌ ബ്ലാങ്ക്‌ വൗച്ചറിലും ഒപ്പിടീക്കാം.



പരിശീലകരാണ്‌ താരങ്ങള്‍:

കലാപരിശീലകരാണ്‌ ശരിക്കും യുവജനോത്സവത്തിന്റെ താരങ്ങള്‍. ഈ കാലയളവില്‍ ഇവരുടെ വില വാനോളം ഉയരും. കലാതിലകങ്ങളെയും പ്രതിഭകളെയും പടച്ചുവിട്ടിരുന്ന സൂപ്പര്‍ ഗുരുക്കന്മാരെക്കുറിച്ച്‌ വന്ന ഫീച്ചറുകള്‍ എത്ര! ഇപ്പോള്‍ ഔദ്യോഗിക തിലക പ്രതിഭാപ്പട്ടങ്ങള്‍ ഇല്ലെങ്കിലും മാധ്യമങ്ങള്‍ പോയന്റെണ്ണി അവരെ കണ്ടെത്തുകതന്നെ ചെയ്യും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കഥകളി, നാടകം തുടങ്ങിയ ഇനങ്ങള്‍ക്കുമാത്രമല്ല; നേരത്തെ അന്തസ്സ്‌ കുറവായിരുന്ന പ്രസംഗം, പദ്യം ചൊല്ലല്‍, മോണോ ആകട്‌, മിമിക്രി തുടങ്ങിയവയ്‌ക്കുപോലും ഇന്ന്‌ പ്രൊഫഷണല്‍ പരിശീലകരുണ്ട്‌. പരിശീലകരോട്‌ ചേര്‍ന്നാണ്‌ എല്ലാ ഒന്നാംസമ്മാനക്കാരും ക്യാമറയുടെ മുന്നില്‍ എത്തുന്നത്‌. കുട്ടികളുടെ സ്വാഭാവികമായ കഴിവുകളുടെ പ്രകാശനമെന്ന നിലയിലുള്ള വിരലിലെണ്ണാവുന്ന ഇനങ്ങള്‍പ്പോലും ഇപ്പോള്‍ കലോത്സവങ്ങളില്ല. കലോത്സവേദികളില്‍ ചൊല്ലാന്‍ മാത്രം എഴുതപ്പെടുന്ന കവിതകളും അവയുടെ ഘനഗംഭീരമായ ആലാപനങ്ങളും സി.ഡി.യില്‍ തയ്യാര്‍. രചനാമത്സരങ്ങളില്‍ പ്രയോഗിക്കേണ്ട തന്ത്രളെക്കുറിച്ചുള്ള വിദഗ്‌ധോപദേശത്തിനും ആളുകളുണ്ട്‌. വിധികര്‍ത്താക്കളെ വീഴ്‌ത്താനുള്ള തന്ത്രങ്ങളാണ്‌ പരിശീലകരുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രം.
ഓരോ അവതരണങ്ങളും അതുകൊണ്ടുതന്നെ ഇന്ന്‌ മുറുക്കിക്കെട്ടിയ നിലയിലാണ്‌. സ്വാഭാവികമായ ചലനമോ വാക്കോ വികാരങ്ങളോ ഒന്നിലുമില്ല. എല്ലാം പ്രൊഷണല്‍ സ്‌പാര്‍ശമുള്ളത്‌; മുറുകിയത.്‌ താക്കോല്‍ കൊടുത്തു വിട്ട പാവകളെപ്പോലെ ഒരു ചുവട്‌ മാറാതെ അവര്‍ ആടിത്തിമിര്‍ക്കും; പാടിക്കുളിര്‍ക്കും. ഒരു സാക്ഷാത്‌കാരത്തെ കലായാക്കുന്നതിലെ അപൂര്‍വ്വത, കൈക്കാര്യം ചെയ്യുന്ന വ്യക്തിയുടെ ആത്മാവിന്റെ മുദ്രകൂടി അത്‌ വഹിക്കുമ്പോഴാണ്‌. എന്നാല്‍ തന്റേതായ ഒന്നുമില്ലാത്ത ഒരു കുട്ടിയെ സമ്പത്തിന്റെ ബലത്തില്‍ നിരന്തര പരിശീലനത്തിലൂടെ പ്രതിഭയാക്കിയെടുക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ സ്‌കൂള്‍ കലോത്സവത്തിന്റെ കണ്ടുപിടുത്തമാണ്‌.

എന്തിനും ഏതിനും പരിശീലകരെ ലഭിക്കുന്ന അവസ്ഥയാണ്‌ ചില പ്രത്യേക വിഭാഗങ്ങളെ പരിഗണിക്കാനായി ഉള്‍പ്പെടുത്തിയ ഇനങ്ങള്‍ക്ക്‌ (തമിഴ്‌, കന്നട ഇവ മാതൃഭാഷയായുള്ളവര്‍ക്കുള്ള പദ്യപരായണം, വടക്കേ മലബാറിലെ അനുഷ്‌ഠാനകലാരൂപമായ പൂരക്കളി മുതലായവ), വിഭാഗമോ ദേശമോ ഒന്നുമില്ലാതെ മറ്റേതൊരു ഇനത്തേയുംപോലെ കൈയാങ്കളിവരെയെത്തുന്ന വാശിയേറിയ മത്സരയിനമായി സംസ്ഥാനതലത്തില്‍ സ്ഥാനം നേടിക്കൊടുത്തത്‌. അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്നപാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികള്‍ ഒന്നാംസ്ഥാനം നേടുന്നതും (അവരുടെ ഭാഷയില്‍ തുള്ളിക്കളി), ഒരിക്കല്‍ മത്സരിക്കാന്‍ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവതാരങ്ങളുടെ ഇഷ്‌ടഇനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളില്‍ ചിലതുമാത്രം. തനിമയുള്ള കലാരൂപങ്ങളെ അതിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിന്നകറ്റി അഞ്ചും പത്തും മിനിറ്റിലൊതുക്കി കച്ചവടം ചെയ്യുമ്പോള്‍, ഒരു ജനതയുടെ കൂട്ടായ്‌മയേയും അതിലുടെ അവര്‍ വളര്‍ത്തിയെടുത്ത ചുവടുകളെയും താളങ്ങളെയും വായ്‌ത്താരികളെയുമാണ്‌ വിറ്റുതിന്നുന്നതെന്ന്‌ ഇവര്‍ അറിയുന്നില്ല. ഓരോ കലാരൂപത്തിനും അതിന്റേതായ തുടക്കവും വളര്‍ച്ചയും സമാപനവും അവതരണത്തിലുണ്ടാവും കലോത്സവങ്ങള്‍ക്കാവശ്യം ഇതില്‍ നടുക്കഷണം മാത്രമാണ്‌. മുന്‍പിന്‍ ബന്ധമില്ലാത്തതും എന്നാല്‍ മാംസളവുമായ ഈ നടുക്കഷണമാണ്‌ ഒരു കലാരൂപമെന്ന നിലയില്‍, അത്‌ പ്രചാരത്തിലില്ലാത്ത മറ്റിടങ്ങളില്‍ അറിയപ്പെടുന്നത്‌. സമ്മാനം മാത്രം ലക്ഷ്യമാകുമ്പോള്‍ സ്വാഭാവികമായും അയഞ്ഞ ഭാഗങ്ങള്‍ക്ക്‌ പഥ്യം കുറയുകയും വിധികര്‍ത്താക്കളെ പിടിച്ചിരുത്താനുള്ള ചുവടുകള്‍ക്കും താളങ്ങള്‍ക്കും രസങ്ങള്‍ക്കും പ്രിയമേറുകയും ചെയ്യും. മാത്രമല്ല,സമ്മാനം വാങ്ങിച്ചുകൊടുത്താല്‍ മാത്രമേ കരാര്‍ പ്രകാരം ഉറപ്പിച്ച മുഴുവന്‍ തുകയും പരിശീലകന്‌ ലഭിക്കു.



കല സംഘാടനത്തിനുവേണ്ടി:

സ്‌കൂള്‍ തലം മുതലുള്ള കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി എത്രമാത്രം പണവും മനുഷ്യാധ്വാനവും ചെലവഴിക്കുന്നണ്ടെന്നാലോചിച്ചിട്ടുണ്ടോ? കുട്ടികളുടെ ആവശ്യത്തിനായി സ്‌കൂളില്‍ ചെലവിടുന്ന ഏറ്റവും വലിയ തുക കലോത്സവവുമായി ബന്ധപ്പെട്ടാണ്‌. സംസ്ഥാനയുവജനനോത്സവം കഴിഞ്ഞെത്തുമ്പോഴേക്കും പല സ്‌കൂളുകളുടേയും കലോത്സവ ഫണ്ട്‌ രണ്ടും മൂന്നും ലക്ഷം കഴിഞ്ഞിട്ടുണ്ടാവും. സ്‌കൂള്‍തലത്തില്‍ തന്നെ വിശാലമായ പന്തല്‍, ലൈറ്റ്‌& സൗണ്ട്‌, മേക്കപ്പ്‌, വാടകയ്‌ക്കെടുക്കുന്ന വസ്‌ത്രങ്ങള്‍, വാങ്ങിക്കൂട്ടുന്ന ഫാന്‍സി ഇനങ്ങള്‍..മിക്ക സ്‌കൂളുകള്‍ക്കും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്‌ക്കുള്ളതുക ഇവിടെത്തന്നെ ചെലവാകും. ഓരോ രക്ഷകര്‍ത്താവും പരിശീലനത്തിനും മറ്റും ചെലവിടുന്ന പണം ഇതിനുപുറമെയാണ്‌. സബ്‌ജില്ലാ, ജില്ലാ യുവജനോത്സവങ്ങളുടെ ബഡ്‌ജറ്റ്‌ പത്ത്‌ ലക്ഷത്തിനടുത്തുവരും. സംസ്ഥാനയുവജനോത്സവത്തിന്‌ കോടിയിലധികവും. ഓരോ ഘട്ടത്തിലും, ഇത്‌ എന്തിനാണ്‌ ?ഇതിന്റെ പ്രയോജനമെന്താണ്‌ ?എന്നൊന്നും ആലോചിക്കാതെ അതതുപ്രദേശത്തെ ജനങ്ങള്‍ രാപ്പകല്‍ അധ്വാനിച്ചാണ്‌ കലോത്സവം ഗംഭീര വിജയമാക്കിത്തീര്‍ക്കുന്നത്‌. സ്‌കൂളില്‍ കലോത്സവ കാര്യങ്ങളില്‍ താത്‌പര്യമെടുക്കുന്ന അധ്യാപകര്‍ക്ക്‌ നഷ്‌ടപ്പെടുന്ന ക്ലാസുകളെത്ര! ഗ്രൂപ്പ്‌ ഇനങ്ങളുടെ പരിശീലനത്തിനായി കലോത്സവംമടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ ക്ലാസുകള്‍ നടക്കാറേയില്ല. ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളിലെ എല്ലാ സ്‌കൂള്‍ പ്രവര്‍ത്തനവും കലോത്സവത്തെ ചുറ്റിപ്പറ്റിയാണ്‌.

സംഘടാനമികവിന്റെ അടിസ്ഥാനത്തിലാണ്‌ സബ്‌ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങള്‍ വിജയമാണോ പരാജയമാണോ എന്ന്‌ വിലയിരുത്തപ്പെടുന്നത്‌. സബ്‌ജില്ല മുതല്‍ വിവിധ സബ്‌കമ്മറ്റികളുടെ ചുമതല അധ്യാപകസംഘടനകള്‍ക്കാണ്‌. പ്രോംഗ്രാം, ദക്ഷണം എന്നീ അഭിമാനക്കമ്മറ്റികള്‍ പ്രബല അധ്യാപക സംഘടനകള്‍ വര്‍ഷതോറും വീതം വെക്കാറാണ്‌ പതിവ്‌. ശേഷിക്കുന്ന കമ്മറ്റികള്‍ ദുര്‍ബലവിഭാഗങ്ങള്‍ നോക്കിക്കൊള്ളും. ആരുടെയൊക്കെയോ ദയാദാക്ഷിണ്യം കൊണ്ട്‌ വീണുകിട്ടിയ അംഗീകാരത്തിന്റെ ബലത്തില്‍ നിലനില്‌ക്കുന്ന ഈര്‍ക്കിലി സംഘടനകള്‍ക്ക്‌ ആളും അര്‍ത്ഥവും കുട്ടാനുള്ള സുവര്‍ണാവസരമാണ്‌ കലോത്സവ നടത്തിപ്പ്‌. കമ്മറ്റികളുടെ ചുമതലകളുള്ള അധ്യാപക സംഘടനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുട്ടികളെയാണ്‌ പലപ്പോഴും ബാധിക്കാറുള്ളത്‌. തങ്ങളുടെ സംഘടനാബലത്തിന്റെയും സംഘടകമികവിന്റെയും കൊടിയടയാളമായി കലോത്സവ നടത്തിപ്പിനെ കാണുമ്പോള്‍ പലപ്പോഴും അയവില്ലാത്തതും കര്‍ക്കശവുമായ നിലപാടിലേക്ക്‌ അവര്‍ എത്തപ്പെടുന്നു. വിജയത്തിന്റെ അടിസ്ഥാനം അതാണ്‌. ഒരുങ്ങിയിറങ്ങിയ കുട്ടിയുടെ പ്രകടനത്തേക്കാള്‍ പ്രധാനം നിശ്ചയിച്ച സമയത്ത്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്നതാണ്‌, യോഗ്യരായ വിധികര്‍ത്താക്കളെകൊണ്ടു വരിക എന്നതിനുപകരം വിശ്വസ്‌തരായവരെ വിളിക്കുക എന്നതാണ്‌.

കലോത്സവങ്ങളുടെ ഇര:

കലോത്സവങ്ങളെപ്പോലെ കുട്ടികളില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്ന മറ്റൊന്നും സ്‌കൂളുകളില്‍ ഇന്നുണ്ടെന്നു തോന്നുന്നില്ല. അമിതമായ ഉത്‌കണ്‌ഠകള്‍ കുട്ടികളുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ,്‌ നിലനിന്നുപോന്നിരുന്ന മൂന്ന്‌ പരീക്ഷകളെ രണ്ടാക്കിചുരുക്കാന്‍ പോലും സര്‍ക്കാറിനെ പ്രേരിപ്പിച്ചത്‌. കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധഘട്ടങ്ങളില്‍ അനുഭവിക്കുന്ന ഭീകരമായ സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്‌താല്‍ പരീക്ഷപ്പേടി വെറും ഉമ്മാക്കി മാത്രം. കലോത്സവവേദിയുടെ അരങ്ങില്‍ നിന്നും അണിയറയില്‍ നിന്നും മാത്രമല്ല, ഒരു ഇനത്തിന്റെ പരിശീലനം ആരംഭിക്കുന്ന ദിവസം മുതല്‍ കുട്ടി ഇതിന്‌ വിധേയനാണ്‌ വിധേയയാണ്‌. അക്കാദമിക്‌ മികവില്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ വരാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗമാണ്‌, കുട്ടികളെ ഈ ബഢവാഗ്‌നിയിലേക്ക്‌ തള്ളിവിടുന്നത്‌. സ്‌കൂളിലെ അധ്യാപകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്ന പൊങ്ങച്ചം ഭാഗ്യമുണ്ടെങ്കില്‍ സംസ്ഥാന തലം വരെ കൊണ്ടുപോകാവുന്നതാണ്‌.

പക്കമേളക്കാരുടെ താന്‍ പോരിമയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും, മൈക്ക്‌ സെറ്റ്‌കാരന്റെ ലോക്കല്‍ പ്ലെയറില്‍ എപ്പോഴും നിന്നുപോകാവുന്ന സി.ഡി. നൃത്ത ഇനത്തിലെ കുട്ടിക്ക്‌ നല്‍ക്കുന്ന ഉത്‌കണ്‌ഠ വിവരണാധീതമാണ്‌. എത്രകഴിവുണ്ടെങ്കിലും സ്‌കൂളില്‍ത്തന്നെ പരിശീനം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പങ്കാളികളാവണമെങ്കില്‍ ഓരോ കുട്ടിയും നിശ്ചിതതുക കണ്ടെത്തിയേ പറ്റൂ. കഴിവും താത്‌പര്യവും കൊണ്ടുമാത്രം ഏതെങ്കിലും ദരിദ്രനായ ഒരു കുഞ്ഞ്‌ ഈ ഇനത്തില്‍പെട്ടുപോയിട്ടുണ്ടങ്കില്‍ അവന്‍ അനുഭവിക്കേണ്ടി വരുന്ന അപമാനം ഭീകരമായിരിക്കും. മിക്ക പരിശീലകരുടേയും ഭാവവും ഭാഷയും സര്‍ക്കസ്സിലെ മൃഗശിക്ഷകന്‍മാരില്‍ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ല. പത്ത്‌ രൂപ കുട്ടികളുടെ പരിപാടിക്കായി സംഭവന ചെയ്യണമെന്ന ചര്‍ച്ച സ്റ്റാഫ്‌ റൂമില്‍ എത്തിയാല്‍, `കാശുള്ളവരെ കുട്ടിയാല്‍മതി, ഇതൊന്നും സ്റ്റാഫിന്റെ ചുലതലയല്ലെന്ന്‌' എടുത്തടിക്കുന്ന സാറമ്മാരാണല്ലോ മിക്കയിടത്തും. ആരുടെ താത്‌പര്യങ്ങള്‍ക്കാണ്‌ നമ്മുടെ സ്‌കൂള്‍ കലോത്സവത്തില്‍ മുന്‍തൂക്കം എന്ന്‌ ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്‌. ഏറ്റവും ചുരുക്കത്തില്‍ എന്തായാലും അത്‌ കുഞ്ഞുങ്ങളുടേതല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. വേദികള്‍ക്കുപിന്നിലും പ്രോംഗ്രാം കമ്മറ്റി ഓഫീസിലും പൊട്ടിച്ചിതറുന്ന കണ്ണീരിന്റെ പരലുകള്‍ക്ക്‌ വര്‍ഷം കഴിയുന്തോറും വര്‍ദ്ധന മാത്രമേ ഉണ്ടാകുന്നുള്ളൂ. നിസ്സാരമായ പിഴവുകള്‍ക്കുകൂടി ഇവിടെ ശിക്ഷ കനത്തതാണ്‌. സാങ്കേതികമായി വരുന്ന എല്ലാ പിഴവിന്റെയും രക്തസാക്ഷി കുഞ്ഞുങ്ങളാണ്‌. രാത്രി വൈകിവരെ നീളുന്ന അവതരണങ്ങള്‍, വേഷവും മേക്കപ്പുമിട്ട്‌, മറ്റ്‌ ചിലപ്പോള്‍ മേക്കപ്പ്‌ മുഴുമിപ്പിക്കും മുമ്പേ സ്റ്റേജിലേക്കുള്ള ഓട്ടം (തിരക്കില്‍ ഉടുത്ത കെട്ടിയ വേഷ്‌ടിയും മുണ്ടും അഴിഞ്ഞു വീഴുമോ എന്നതിലല്ലാതെ തിരുവാതിരക്കളിയുടെ പാട്ടിലോ താന്‍ ശ്രദ്ധിച്ചേയില്ലെന്ന്‌ ഒരു കുട്ടിയുടെ സാക്ഷ്യം), ചാക്യാര്‍കൂത്തിന്റെ വേഷമഴിക്കാതെ അറബിപദ്യം ചൊല്ലാനുള്ള ജാള്യത, അര്‍ഹതയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനങ്ങള്‍, ചിലപ്പോള്‍ കാരണ്യം തേടി ഹൈക്കോടതിവരെയുള്ള യാത്ര... ഇതിലും തീക്ഷ്‌ണമായ സങ്കടങ്ങളിലേക്ക്‌ ഒരു കുട്ടിയെ കലോത്സവത്തിനല്ലാതെ മറ്റെന്തിന്‌ തള്ളിവിടാനാകും.

കലാപ്രകടനങ്ങള്‍ക്കുള്ള വേദിയെന്ന നിലയില്‍ ഇന്ന്‌ ആരെങ്കിലും കലോത്സവവേദികളെ പരിഗണിക്കാറുണ്ടോ? ആരാണ്‌ സബ്‌ ജില്ലാ, ജില്ലാ, സംസ്ഥാനകലോത്സവങ്ങളിലെ പ്രേക്ഷകര്‍? വേദികളില്‍ നിന്നും വേദികളിലേക്കുള്ള മത്സരാര്‍ത്ഥികളുടേയും അകമ്പടിക്കരുടേയും ഓട്ടത്തിനിടയില്‍ ഏകാഗ്രമായി നടക്കേണ്ട കലാസ്വാദനത്തിന്‌ ആര്‍ക്കാണ്‌ നേരം. തങ്ങളുടെ ഊഴമാകാന്‍ കാത്തിരിക്കുന്ന കുറേ കുട്ടികളും അവരൊത്തുവന്ന രക്ഷകര്‍ത്താക്കളും അധ്യാപകരുമല്ലാതെ ആരാണ്‌ വേദികള്‍ക്കുമുന്നില്‍ ഉള്ളത്‌. അവര്‍ അന്വേഷിക്കുന്നതാവട്ടെ തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ മെച്ചമാണോ ഇത്‌? ഇവര്‍ക്ക്‌ വല്ല ചുവടും പിഴക്കുന്നണ്ടോ? ആര്‍ക്കാവും സമ്മാനം? എന്നതുമാത്രം. മാധ്യമപ്രവര്‍ത്തകരും, അവതരണമികവിനപ്പുറം, ബൈലൈന്‍ സ്റ്റോറിയായി വല്ലതും കിടയ്‌ക്കുമോ എന്ന കഴുകന്‍ കണ്ണുകളുമായാണ്‌ വേദിക്കരികിലൂടെ പറന്നു നടക്കുന്നത്‌. കലോത്സവത്തിന്റെ പേരില്‍ അല്ലാതെ, കലയുമായി ബന്ധപ്പെട്ട മറ്റൊന്നിനും- അത്‌ കല പകരുന്ന അനുഭൂതികളാവട്ടെ, മറ്റെന്തുമാവട്ടെ- ഈ സര്‍വ്വേ നമ്പറില്‍ പ്രവേശനമില്ലെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും- കുട്ടികള്‍ക്കൊഴികെ -ഇന്നറിയാം.

ക്രേന്ദീകരിച്ചുള്ള കലോത്സവങ്ങള്‍ പ്രസക്തമായ ഭൂതകാലത്തില്‍ നിന്നും ഭിന്നമാണ്‌ ഇന്നത്തെ സാധ്യതകളും പഠനത്തോടുള്ള നമ്മുടെ സമീപനവും. കുട്ടികളുടെ സര്‍ഗാത്മകമായ മികവുകളെ അന്ന്‌ ക്ലാസ്‌ മുറിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. കാണാപ്പാഠം പഠിക്കലും ആവര്‍ത്തിച്ചുറപ്പിക്കലും മുറജപമായിരുന്ന അക്കാലത്ത്‌ ഇത്തരം വേദികള്‍ക്ക്‌ പ്രതിഭകളുടെ അവതരണസ്ഥലങ്ങളെന്ന നിലയ്‌ക്ക്‌ സാംഗത്യമുണ്ടായിരുന്നു. അന്ന്‌ യുവജനോത്സവ വിജയികള്‍ക്ക്‌ ഗ്ലാമറോ, മുന്‍പേജിലെ കളര്‍ചിത്രമാവാനുള്ള യോഗമോ, സിനിമ/സീരിയല്‍ സ്വപ്‌നങ്ങളോ, ഗ്രേസ്‌ മാര്‍ക്കുകളോ, പ്രൊഷണല്‍ സീറ്റുകളിലെ സംവരണമോ ഉന്നമല്ലായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിക്കപ്പെട്ട്‌ നടത്തപ്പെടുന്ന മേളകളിലല്ല സ്‌കൂളിലെ സര്‍ഗാത്മകതയുടെ മുളകള്‍ അന്വേഷിക്കേണ്ടത്‌. ക്ലാസ്‌മുറിക്കകത്തും പുറത്തും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന എത്രയോ ചെറിയ ചെറിയ ആഘോഷങ്ങള്‍, ദിനാചരണങ്ങള്‍, ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവമായ പങ്കാളിത്തവും ആവിഷ്‌കരണങ്ങളും പ്രതിഭയുടെ തിളക്കമല്ലെങ്കില്‍ പിന്നെന്താണത്‌? ഭാഷാ ക്ലാസുമുറികളില്‍ നടക്കേണ്ടുന്ന രചനാപ്രവര്‍ത്തനങ്ങള്‍, ആടാനും പാടാനുമുള്ള നിരന്തരമായ സന്ദര്‍ഭങ്ങള്‍, ശാസ്‌ത്ര സാമൂഹിക ശാസ്‌ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കുന്ന ഉത്‌പന്നങ്ങള്‍, കണ്ടെത്തലുകള്‍ ഇവയിലൊക്കെക്കൂടിയും ഒരു കുട്ടിയുടെ സര്‍ഗാത്മകതയുടെ ആഴം കണ്ടെത്താന്‍ സ്‌കൂളില്‍ കഴിയില്ലേ? ഭീമമായ പണചെലവോ, നിരവധി വര്‍ഷം നിണ്ടുനില്‍ക്കുന്ന.പരിശീലനമോ ഇവിടെ വിജയിയെ നിശ്ചയിക്കുന്നതിന്‌ അടിസ്ഥാനമാകുന്നില്ല. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിലെടുക്കാനും ഏറ്റെടുക്കാനും നമുക്ക്‌ കഴിയുമോ എന്നതാണ്‌ ചോദ്യം ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളുടെ സര്‍ഗാത്മകായ ആവിഷ്‌കാരത്തിന്‌, നാം കെട്ടിപ്പൂട്ടിവെച്ച സ്‌കൂള്‍ വാര്‍ഷികങ്ങളെ ഒന്ന്‌ മിനുക്കിയെടുക്കുകയേ വേണ്ടതുള്ളൂ. വാര്‍ഷികാഘോഷങ്ങളും നാടിന്റെ ഉത്സവങ്ങളാവട്ടെ. അവിടെ മത്സരങ്ങളില്ല. തെരഞ്ഞെടുപ്പില്ല. പ്രതിഭാപട്ടമില്ല. രക്ഷകര്‍ത്താക്കളും നാട്ടുകാരും സമീപസ്‌കൂളിലെ കുട്ടികളും സ്‌കൂളിലെത്തട്ടെ. മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ അവര്‍ ഉല്ലാസത്തോടെ അവരുടെ സര്‍ഗാത്മകതയ്‌ക്ക്‌ ചിറകുനല്‍കുക തന്നെ ചെയ്യും.


2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌.

എസ്‌.എസ്‌.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ്‌ അഴകന്‌. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്‌. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്‌, ആള്‌ കാരന്തൂര്‌ എത്തിയിട്ടുണ്ട്‌ എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന്‌ പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.

പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ്‌ ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ്‌ കണ്ടീഷനോടുകൂടി
ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച്‌ വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന്‌ കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര്‌ എത്തി.

വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച്‌ ഇരിക്കയാണ്‌. യഹിയമാഷ്‌ ഒന്നേന്ന്‌ തൊട്ട്‌ തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍
പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച്‌ മാഷെ നോക്കി മുരണ്ടു.

"നീങ്കള്‍ ശൊല്ലരത്‌ എനക്ക്‌ തെരിയ മാട്ടെ എനിക്ക്‌ മലയാളം തെരിയാത്‌." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു.
എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന്‌ ഒരു മുരള്‍ച്ച കേട്ട്‌ ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.

ഓട്ടോയിലിരുന്ന്‌ തമിഴ്‌പുലി കുതറി, മറിഞ്ഞ്‌ പുറത്തേക്ക്‌ ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന്‌ പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ്‌ പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട്‌ കഴുത്തിനുളള പിടുത്തം വിടാതെ മാഷ്‌ ഇടത്തെക്കൈ കൊണ്ട്‌ ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ്‌ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ്‌ ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട്‌ പൂര്‍വ്വാധികം ശക്തിയാക്കി.

അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത്‌ കേട്ട്‌ ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്‌ മൂഴിക്കല്‍‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുളളതു കൊണ്ട്‌ മാഷ്‌ വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.

ഇതൊന്നും അറിയാതെ
മൂഴിക്കല്‍‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച്‌ തമിഴനേയും കൊണ്ട്‌ കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ്‌ ഇടംകണ്ണിട്ട്‌ വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......

തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്‌, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട്‌ മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ്‌ നൂറുകൈകള്‍ ചേര്‍ന്ന്‌ ആദ്യം പുറത്തേക്ക്‌ പൊക്കിയെടുത്തത്‌.

ചെല്ലപ്പനണ്ണന്റെ അനിയനാണ്‌..........ഒളിച്ചുപോയടുത്തുനിന്ന്‌ കൂട്ടിക്കൊണ്ടുവരികയാണ്‌........... അവിടെയും, ഇവിടെയുമായി ഓരോന്ന്‌ വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.

'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്‌....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത്‌ യാരെന്ന്‌ എനക്ക്‌ തെരിയാത്‌.

സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന്‌ തലകുമ്പിട്ടിരിക്കുന്ന മാഷ്‌ പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്‌. എസ്‌. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക്‌ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്‌.എസ്സ്‌.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ്‌ മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന്‌ നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ്‌ അറിഞ്ഞുള്ളൂ. പ്രത്യേകിച്ച്‌ വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട്‌ ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന്‌ ഇടതുകൈയ്യാണ്‌ കൂടുതല്‍ വശമുളളത്‌ എന്ന കാര്യം മാഷ്‌ ആലോചിച്ചിരുന്നു.

അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട്‌ അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത്‌ ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ്‌ ആടി ആടി അല്‍പ്പം മുന്നോട്ട്‌ നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന്‌ തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത്‌ അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച്‌ വരാനുളളത്‌ വഴിയില്‍ തങ്ങില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മാഷ്‌ തല ഉയര്‍ത്തി. രണ്ട്‌ കവിളിലും അയ്യഞ്ചു വിരലുകളുടെ പാട്‌ എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട്‌ പെട്ടെന്ന്‌ മാഷ്‌ക്ക്‌ ചിരിയാണ്‌ വന്നത്‌.
നിന്റെ മുഖത്തതാ അടിയുടെ പാട്‌.
സക്കീര്‍ മുഖത്തേക്ക്‌ കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന്‌ തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.

2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌.

എസ്‌.എസ്‌.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ്‌ അഴകന്‌. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്‌. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്‌, ആള്‌ കാരന്തൂര്‌ എത്തിയിട്ടുണ്ട്‌ എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന്‌ പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.

പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ്‌ ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ്‌ കണ്ടീഷനോടുകൂടി
ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച്‌ വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന്‌ കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര്‌ എത്തി.

വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച്‌ ഇരിക്കയാണ്‌. യഹിയമാഷ്‌ ഒന്നേന്ന്‌ തൊട്ട്‌ തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍
പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച്‌ മാഷെ നോക്കി മുരണ്ടു.

"നീങ്കള്‍ ശൊല്ലരത്‌ എനക്ക്‌ തെരിയ മാട്ടെ എനിക്ക്‌ മലയാളം തെരിയാത്‌." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു.
എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന്‌ ഒരു മുരള്‍ച്ച കേട്ട്‌ ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.

ഓട്ടോയിലിരുന്ന്‌ തമിഴ്‌പുലി കുതറി, മറിഞ്ഞ്‌ പുറത്തേക്ക്‌ ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന്‌ പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ്‌ പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട്‌ കഴുത്തിനുളള പിടുത്തം വിടാതെ മാഷ്‌ ഇടത്തെക്കൈ കൊണ്ട്‌ ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ്‌ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ്‌ ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട്‌ പൂര്‍വ്വാധികം ശക്തിയാക്കി.

അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത്‌ കേട്ട്‌ ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്‌ മൂഴിക്കല്‍‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുളളതു കൊണ്ട്‌ മാഷ്‌ വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.

ഇതൊന്നും അറിയാതെ
മൂഴിക്കല്‍‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച്‌ തമിഴനേയും കൊണ്ട്‌ കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ്‌ ഇടംകണ്ണിട്ട്‌ വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......

തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്‌, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട്‌ മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ്‌ നൂറുകൈകള്‍ ചേര്‍ന്ന്‌ ആദ്യം പുറത്തേക്ക്‌ പൊക്കിയെടുത്തത്‌.

ചെല്ലപ്പനണ്ണന്റെ അനിയനാണ്‌..........ഒളിച്ചുപോയടുത്തുനിന്ന്‌ കൂട്ടിക്കൊണ്ടുവരികയാണ്‌........... അവിടെയും, ഇവിടെയുമായി ഓരോന്ന്‌ വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.

'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്‌....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത്‌ യാരെന്ന്‌ എനക്ക്‌ തെരിയാത്‌.

സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന്‌ തലകുമ്പിട്ടിരിക്കുന്ന മാഷ്‌ പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്‌. എസ്‌. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക്‌ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്‌.എസ്സ്‌.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ്‌ മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന്‌ നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ്‌ അറിഞ്ഞുള്ളൂ. പ്രത്യേകിച്ച്‌ വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട്‌ ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന്‌ ഇടതുകൈയ്യാണ്‌ കൂടുതല്‍ വശമുളളത്‌ എന്ന കാര്യം മാഷ്‌ ആലോചിച്ചിരുന്നു.

അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട്‌ അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത്‌ ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ്‌ ആടി ആടി അല്‍പ്പം മുന്നോട്ട്‌ നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന്‌ തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത്‌ അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച്‌ വരാനുളളത്‌ വഴിയില്‍ തങ്ങില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മാഷ്‌ തല ഉയര്‍ത്തി. രണ്ട്‌ കവിളിലും അയ്യഞ്ചു വിരലുകളുടെ പാട്‌ എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട്‌ പെട്ടെന്ന്‌ മാഷ്‌ക്ക്‌ ചിരിയാണ്‌ വന്നത്‌.
നിന്റെ മുഖത്തതാ അടിയുടെ പാട്‌.
സക്കീര്‍ മുഖത്തേക്ക്‌ കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന്‌ തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.

2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ഒറ്റ വാക്കില്‍ ഒതുങ്ങില്ല ഒരു ജീവിതം


ചോദ്യങ്ങള്‍ ഒരേ ഗൈഡില്‍ നിന്നു തന്നെ പകര്‍ത്തി എന്ന് കണ്ടുപിടിക്കപ്പെട്ട് പല പി.എസ്.സി പരീക്ഷകളും റദ്ദാക്കപ്പെട്ടു കൊണ്ടിരിക്കയാണ്. പി.എസ്.സി നടത്തുന്ന പരീക്ഷകളെ സംബന്ധിച്ച് ചില വിചാരങ്ങള്‍



കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ സമീപകാലത്ത് നടത്തിയ രണ്ട് പരീക്ഷകളാണ് ഒരേ തരത്തിലുളള ആരോപണത്തിന് വിധേയമായത് (എച്ച്. എസ്സ്. എ ഫിസിക്കല്‍ സയന്‍സും അപ്പെക്‌സ് സൊസൈറ്റികളിലെ ക്ലാര്‍ക്കും). അതില്‍ ഒരു പരീക്ഷ റദ്ദാക്കിക്കഴിഞ്ഞു. മിക്കവാറും മറ്റെതിന്റേയും ഗതി അതുതന്നെയായിരിക്കും. ഒരേ ഗൈഡില്‍ നിന്ന് ക്രമനമ്പറും എന്തിന് തെറ്റായ ഉത്തരങ്ങള്‍ പോലും മാറാതെ തുടര്‍ച്ചയായി ഇരുപത്തി അഞ്ചോളം ചോദ്യങ്ങള്‍ പകര്‍ത്തി എന്നതാണ് ചോദ്യപേപ്പറിനെക്കുറിച്ചുണ്ടായ ആരോപണം. തൊണ്ടിസഹിതം മാധ്യമങ്ങള്‍ സംഭവം പുറത്തുകൊണ്ടുവന്നു. സമാനമായ നിരവധി സംഭവങ്ങള്‍ കേരള പി.എസ്.സി യുടെ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഓരോ പരീക്ഷ റദ്ദാക്കപ്പെടുമ്പോഴും ആ പരീക്ഷയ്ക്കു വേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, നഷ്ടപ്പെടുത്തിയ ഉറക്കങ്ങള്‍, ചെയ്ത യാത്രകള്‍ എന്നിവയൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെയോ പി.എസ്.സിയെയോ അലോസരപ്പെടുത്താറില്ല. തൊഴിലന്വേഷകരുടെ ഹൃദയഭാരം ഒരു സര്‍ക്കാര്‍ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിഗണന കുറഞ്ഞ ഒന്നാണല്ലോ.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഴിമതിരഹിതവും സുതാര്യവും ആണ് കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ എന്നാണ് വെപ്പ്. മറ്റിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം ഭരണക്കാരുടെ വരദാനമോ പാര്‍ട്ടിഫണ്ടുകളിലേക്ക് സാമ്പത്തിക സമാഹരണത്തിനുളള കുറുക്കുവഴികളോ ആണ്. മഹാഭൂരിപക്ഷത്തിനും അവിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം സ്വപ്നം കാണാന്‍ പോലും കഴിയാത്ത കോഹിനൂര്‍ രത്‌നമാണ്. ഉയര്‍ന്ന പൗരബോധവും സാമൂഹികനീതിയെക്കുറിച്ചുളള സങ്കല്‍പ്പങ്ങളും പൊതുസമൂഹത്തിന്റെ ജാഗ്രതയും മാധ്യമങ്ങളുടെ ഇടപെടലും ആണ് കേരളത്തില്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ അഴിമതിയുടേയും സ്വജനപക്ഷപാദത്തിന്റേയും ചളിക്കുഴമ്പുകള്‍ പുരളാതെ സംരക്ഷിച്ചു നിര്‍ത്തുന്നത്. എഴുത്തുപരീക്ഷയ്ക്ക് തുല്യമായ നൂറ്മാര്‍ക്ക് തന്നെ നല്‍കിയിരുന്ന അഭിമുഖങ്ങള്‍ക്ക് 20 മാര്‍ക്കായി കുറച്ചത്, എഴുത്തുപരീക്ഷയില്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്, ഇപ്പോള്‍ ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്കും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനുളള തീരുമാനം എന്നിവ സംശുദ്ധിയിലേക്കും സുതാര്യതയിലേക്കും ഉയരുന്നതിനുളള പി.എസ്.സിയുടെ ചുവടുവെപ്പുകള്‍ തന്നെയാണ്. അഴിമതി കുറഞ്ഞതിന് മറ്റൊരു കാരണം പി.എസ്.സി ബോര്‍ഡിന്റെ ഘടനയാണ്. ഇടതുസര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ വലതുകാലത്തും, വലതുസര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ ഇടതുഭരണകാലത്തും ആണ് ബോര്‍ഡ് ഭരിക്കുക. അപ്പോള്‍ ഭരണക്കാരുടെ വിളി എന്ന ദുര്‍ഭൂതത്തെ ഒരളവുവരെ പടിക്കുപുറത്തു നിര്‍ത്താമല്ലോ.

അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുളള സംവിധാനം, ഓണ്‍ലൈനില്‍ മുഴുവന്‍ സേവനങ്ങളും നല്‍കുന്നതിനുളള ശ്രമം തുടങ്ങി ഐ.ടിയുടെ സാധ്യതകളും കേരള പി.എസ്.സി സമര്‍ത്ഥമായി ഉപയോഗിച്ച് വന്നു. എന്നാല്‍ ഇപ്പോഴും പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ അതിന്റെ പ്രാകൃതാവസ്ഥയുടെ ഭീഭത്സമായ പ്രത്യക്ഷപ്പടലാണ്. ഏതോ ഒരു 'വിദഗ്ധന്‍' തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ പരീക്ഷാഹാളില്‍ വെച്ച് പൊട്ടിക്കുമ്പോഴായിരിക്കും അതിലെ മണ്ടത്തരങ്ങള്‍ ഭീകരമായി ഇളിച്ചുകൊണ്ട് പുറത്തുവരിക. കുറേ ചോദ്യങ്ങള്‍ ഒരുമിച്ച് ഒറ്റ ഗൈഡില്‍ നിന്ന് പകര്‍ത്തപ്പെടുമ്പോഴേ പിടിക്കപ്പെടുകയുളളൂ. രണ്ടോ മൂന്നോ ഗൈഡുകളില്‍ നിന്ന് അല്പം ശ്രദ്ധയോടെ സെലക്ട് ചെയ്യുക എന്ന അരമണിക്കൂര്‍ നേരത്തെ പണി . ഇതാണ് 'വിദഗ്ധന്റെ' ചോദ്യമിടല്‍. ഇന്ന് ലക്ഷങ്ങളും കടന്ന് കോടികളിലേക്കാണ് പി.എസ്.സി പരീക്ഷാ ഗൈഡുകളുടെ വില്‍പന. കൂടാതെ പ്രമുഖ പത്രങ്ങള്‍ക്കെല്ലാം ഇയര്‍ബുക്കുകളും പരീക്ഷാസഹായികളും ഉണ്ട്. കടം വാങ്ങിയും പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന നക്കാപ്പിച്ച ഒടുക്കിയും തൊഴിലന്വേഷകരായ പാവങ്ങള്‍ ഈ ഗൈഡുകള്‍ വാങ്ങിക്കൂട്ടും. 'കഴിഞ്ഞ പരീക്ഷയിലെ 60% ചോദ്യങ്ങളും ഞങ്ങളുടെ ഗൈഡില്‍ നിന്ന് ' എന്നാണല്ലോ ഗൈഡുകമ്പനികളുടെ ഗീര്‍വാണം. 'ഉഗാണ്ടയുടെ പ്രസിഡന്റിന്റെ ഭാര്യയുടെ അനുജന്റെ പേരെന്ത് ? എന്ന രീതിയില്‍ പരസ്യം നല്‍കുന്നതുകൊണ്ട് തന്നെ പി.എസ്.സി പരീക്ഷയില്‍ അളക്കുന്ന പൊതുവിജ്ഞാനത്തെക്കുറിച്ചുളള പൊളളത്തരം മനസ്സിലാക്കാമല്ലോ. ഇതൊന്നും പോരാഞ്ഞ് 'ഉറങ്ങാന്‍ കളള് വേറെ കുടിക്കണം' എന്ന് പറഞ്ഞ മാതിരി ഇത്തരം മണ്ടത്തരങ്ങള്‍ ഓര്‍മ്മയില്‍ പെട്ടെന്ന് ലഭിക്കത്തക്കവണ്ണം സൂക്ഷിക്കുന്നതിനായി പതിനായിരങ്ങള്‍ ഫീസ് നല്‍കിയുളള പരിശീലനങ്ങള്‍ വേറെയുമുണ്ട്.

ഒരു സാധാരണ പൗരന്റെ ജീവിത പരിസരങ്ങളുമായി - അത് ദേശീയമാകട്ടെ അന്തര്‍ ദേശീയമാകട്ടെ- യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വിവരങ്ങളാണോ പൊതുവിജ്ഞാനമെന്ന പേരില്‍ പരിശോധിക്കപ്പെടേണ്ടത്. ഒറ്റ വാക്കിലൊതുക്കാവുന്ന ലോകത്തെ മുഴുവന്‍ വിവരങ്ങളും കാണാതെ പഠിക്കാന്‍ കഴിയുന്നവനാണോ ഏറ്റവും വലിയ വിജ്ഞാനി. ഗണിതവും യുക്തിചിന്തയും, അഭിരുചിനിര്‍ണ്ണയവും എല്ലാം എളുപ്പത്തില്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒറ്റവാക്കിലെ ചോദ്യോത്തരങ്ങളാകുമ്പോള്‍ അതിന്റെ ഒക്കെ പിറകില്‍ പ്രവര്‍ത്തിക്കേണ്ട യുക്തിചിന്തയും, വിശകലനപാടവവും, സഹജതാല്‍പര്യങ്ങളും ആര്‍ക്കും വേണ്ടാത്ത മറ്റേതോ രാജ്യത്തിലെ നാണയങ്ങളാവുകയല്ലേ ? ഒറ്റ വാക്കില്‍ ഒരു ജീവിതത്തിലെ ആര്‍ജ്ജിതാനുഭവങ്ങളെ മുഴുവന്‍ ഇറക്കിവെക്കാന്‍ ആര്‍ക്ക് കഴിയും ?

എന്തുകൊണ്ട് ഇത്തരമൊരു പരീക്ഷാരീതി എന്നതിന്റെ ഉത്തരം നടത്തേണ്ടുന്ന പരീക്ഷകളുടെ എണ്ണത്തെക്കുറിച്ചുളള ഭീതിയാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് പരീക്ഷകളാണ് പി.എസ്.സി നടത്തുന്നത്. എന്നാല്‍ ഇത്രമാത്രം വൈവിധ്യമുളള തൊഴിലവസരങ്ങള്‍ കേരള സര്‍ക്കാരിനു കീഴിലുണ്ടോ എന്ന് അമ്പരക്കുമ്പോഴേക്കും അറിയും ഇതില്‍ മിക്കതും വ്യത്യസ്ത വകുപ്പിനു കീഴിലുളള ഒരേ തസ്തികയിലേക്കാണ് എന്നത്. എന്തുകൊണ്ട് ഒരേ തസ്തികയിലേക്കുളള പട്ടികയില്‍ നിന്ന് വ്യത്യസ്ത വകുപ്പുകളിലേക്കുളള ആളുകളെ ലഭ്യമാക്കിക്കൂടാ ? ജോലിയുടെ സ്വഭാവമനുസരിച്ച് നടത്തുന്ന പത്തോ പതിനഞ്ചോ പരീക്ഷകളില്‍ നിന്ന് ആറ്റിപ്പെറുക്കിയെടുത്താല്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഒഴിവുകളിലേക്കും ആവശ്യമായ റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലേ ? അപൂര്‍വ്വം ചില വിദഗ്ധമേഖലകള്‍ ഒഴിച്ച് മറ്റുളള തൊഴിലുകളെ സ്വഭാവമനുസരിച്ച് ക്ലസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലേ ? ഇത്തരം ആലോചനകള്‍ ഗൗരവപൂര്‍വ്വം പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഏറ്റെടുക്കേണ്ട കാലം വൈകിയിരിക്കുന്നു.

ചോദ്യങ്ങള്‍ പുറത്താകല്‍, തെറ്റായ സൂചകങ്ങള്‍, വിവരണാത്മകമായ ഉത്തരങ്ങള്‍ വിലയിരുത്തുമ്പോള്‍ വരുന്ന ആത്മനിഷ്ഠത എന്നിവയും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടേണ്ട പരിമിതികളാണ്.കോളേജ് ലക്ചറുടെ പരീക്ഷകള്‍ക്കുളള ചോദ്യപേപ്പര്‍ മുതല്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റിന്റെ ചോദ്യപേപ്പര്‍ വരെ ചോര്‍ന്ന വിവരം മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സ്വാര്‍ത്ഥ ചിന്തയുടെ ഇത്തിരിവട്ടം മാത്രം കാണാന്‍ കെല്‍പ്പുളള വിദഗ്ധര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി ചോദ്യപേപ്പര്‍ പുറത്താക്കുകയാണ് ചെയ്യുന്നത്; പലപ്പോഴും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി. ആര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടാകുന്നില്ല! പി.എസ്.സി ഉത്തരസൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ ഉറക്കമിളച്ച് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഫാക്‌സായും, തപാലായും പി.എസ്.സിക്ക് ശരിയായ ഉത്തരങ്ങള്‍ അയക്കാന്‍ തുടങ്ങും. വസ്തുതാപരമായിത്തന്നെ തെറ്റായതിന്റെ പേരില്‍ 40% ചോദ്യങ്ങളും പരിഗണിക്കാത്ത പരീക്ഷകളും ഉണ്ടായിട്ടുണ്ട്.കിഴക്ക് എന്നതിനു പകരം പടിഞ്ഞാറ് എന്ന് വിദഗ്ധന്‍ കൊടുത്ത ഉത്തരസൂചകങ്ങള്‍ നിരവധി. ബന്ധപ്പെട്ട ആര്‍ക്കുമെതിരെയും ഒരു നടപടിയുമില്ല! വിവരണാത്മകമായ ഉത്തരങ്ങളില്‍ വീഴുന്ന മാര്‍ക്ക് ഉദ്യോഗാര്‍ത്ഥിയുടെ തലവരയ്ക്കനുസരിച്ചിരിക്കും. വീണാല്‍ വീണതുതന്നെ. മറ്റു പരീക്ഷകളെ പ്പോലെ പുനര്‍മൂല്യനിര്‍ണ്ണയമോ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പി നല്‍കലോ ഇവിടെ ബാധകമല്ല. എത്ര മാര്‍ക്കിട്ടാലും ആരും ചോദിക്കാനില്ല, ആര്‍ക്ക് എതിരെയും ഒരു നടപടിയുമില്ല!! ഇതൊന്നും പോരാഞ്ഞാണ് ഗൈഡുകളില്‍ നിന്ന് വളളിപുളളി മാറാത്ത ചോദ്യങ്ങള്‍ പകര്‍ത്തല്‍. 'എന്തതിശയമേ.............' എന്ന് എങ്ങനെ പാടാതിരിക്കും.


2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കാള കിടക്കും കയറോടും


ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവെന്ന ചൊല്ല്‌ പുതിയകാലത്ത്‌ അന്വര്‍ത്ഥമാക്കിയത്‌ ഹയര്‍ സെക്കണ്ടറി വകുപ്പാണ്‌. എട്ടുലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ അക്കാദമികവും പരീക്ഷാസംബന്ധവുമായ മുഴുവന്‍ കാര്യങ്ങളും നിര്‍വ്വഹിക്കേണ്ടുന്ന ഹയര്‍ സെക്കണ്ടറി ഡയരക്ടരെറ്റും ഇരുനൂറു മുതല്‍ ആയിരംവരെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും ആവശ്യമായ സ്റ്റാഫിന്റെ അഭാവത്തില്‍ വീര്‍പ്പുമുട്ടുന്നതിനുളള പരിഹാരമായാണ്‌ കമ്പ്യൂട്ടര്‍ വത്‌കരണം വകുപ്പ്‌ കാര്യക്ഷമതയോടെ നടപ്പിലാക്കിയത്‌. അതും കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ.

സംസ്ഥാനത്തെ ആയിരത്തി ഇരുനൂറിലധികം വരുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍, തുടങ്ങിയിട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും ക്ലാര്‍ക്ക്‌, പ്യൂണ്‍ മുതലായ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മാറി വന്ന സര്‍ക്കാരുകളൊന്നും ശ്രമിച്ചില്ല. ഔദ്യോഗികമായ എഴുത്തുകുത്തുകള്‍, വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വമ്പിച്ച ഉത്തരവാദിത്തങ്ങള്‍, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ മുതലായവ നിര്‍വ്വഹിക്കേണ്ടത്‌ 21 പിരിയഡിലധികം പഠിപ്പിക്കുകകൂടി ചെയ്യേണ്ടുന്ന പ്രിന്‍സിപ്പല്‍മാരാണ്‌. സംസ്ഥാന ഹയര്‍ സെക്കണ്ടറി ഓഫീസില്‍ ആകട്ടെ നൂറില്‍ താഴെ ജീവനക്കാര്‍ മാത്രമാണുള്ളത്‌. ഈ പശ്ചാത്തലത്തിലാണ്‌ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം ഹയര്‍ സെക്കണ്ടറി വകുപ്പ്‌ ഏറ്റെടുത്തത്‌. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തന്നെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ അനന്തസാധ്യതകള്‍ ഇത്രമാത്രം പ്രയോജനപ്പെടുത്തിയ മറ്റൊരു വിഭാഗമില്ല.

ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ മെറിറ്റ്‌, സംവരണതത്ത്വം ഇവ പാലിച്ചുകൊണ്ട് നടത്തേണ്ടുന്ന സങ്കീര്‍ണ്ണമായ പ്രവേശന പ്രക്രിയയാണ്‌ വകുപ്പിന്റെ വലിയൊരു തലവേദന. എന്നാല്‍ ഏകജാലക പ്രവേശനമെന്ന പൂര്‍ണ്ണമായും ഐ.ടി അധിഷ്‌ഠിതമായ പ്രക്രിയയിലൂടെ ഏറ്റവും സൂതാര്യമായി ഈ സങ്കീര്‍ണ്ണതയെ മറികടക്കാന്‍ സെക്കണ്ടറി വകുപ്പിന്‌ സാധിച്ചിട്ടുണ്ട്‌. ഔദ്യോഗികമായ മുഴുവന്‍ കത്തിടപാടുകളും ഹയര്‍ സെക്കണ്ടറി വെബ്‌ പോര്‍ട്ടല്‍ വഴിയാണ്‌ ഇന്ന്‌ സാധിക്കുന്നത്‌. സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും മാത്രമല്ല വിവിധ വിവരങ്ങള്‍ ശേഖരിക്കാനാവശ്യമായ സോഫ്‌റ്റ്‌ വെയറുകള്‍ വരെ ഈ പോര്‍ട്ടല്‍ വഴി സ്‌കൂളുകളിലെത്തിക്കാനും ഉചിതമായ ഡാറ്റാകള്‍ ശേഖരിക്കാനും ഇന്ന്‌ വകുപ്പിന്‌ നിഷ്‌പ്രയാസം സാധിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഡാറ്റാബാങ്ക്‌ എന്നിവയും പോര്‍ട്ടല്‍ വഴി ശേഖരിക്കാന്‍ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്‌.

ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും പൊതുപരീക്ഷകള്‍, തുടര്‍ന്ന്‌ SAY, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ (അതും അന്‍പതിലധികം വ്യത്യസ്‌തമായ വിഷയകോമ്പിനേഷനുകളില്‍!): ഈ ഭഗീരഥയത്‌നമാണ്‌ സൈബര്‍ ഗംഗയെ വകൂപ്പിലേക്കിറക്കിക്കൊണ്ടുവരിക വഴി സാധ്യമാക്കിയത്‌. നിരന്തരമൂല്യനിര്‍ണയഫലം അപ്പപ്പോള്‍ രേഖപ്പെടുത്താനും അപ്‌ലോഡ്‌ ചെയ്യുവാനുമുള്ള സംവിധാനം, പരീക്ഷ ഡ്യൂട്ടി, വാല്യേഷന്‍ ക്യാമ്പുകളുടെ വിശദാംശങ്ങള്‍ മുതലായവ നിര്‍വ്വഹിക്കുതിനുളള സോഫ്‌റ്റ്‌ വെയറുകള്‍ എന്നിവ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ചില തെളിവുകള്‍ മാത്രം.

കമ്പ്യൂട്ടര്‍ സഹായത്തോടെമാത്രം കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടുന്ന അവസ്ഥയുണ്ടായിട്ടും ഭൂരിപക്ഷം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരും കമ്പ്യൂട്ടര്‍ സാക്ഷരരല്ല എന്നതാണ് ഏറ്റവും ദയനീയം. വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചില്ല എന്ന ന്യായീകരണം നിരത്താമെങ്കിലും അത്യധികമായ മനുഷ്യാധ്വാനത്തെയാണ്‌ ഒന്നോ രണ്ടോ ക്ലിക്കുകള്‍ കൊണ്ട്‌ സാധ്യമാക്കുന്നതെന്ന കാര്യം സ്വയം ബോധ്യപ്പെടുകയും അതു വഴി ഈ കടമ്പയെ ധീരമായി മറികടക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പുതിയ വിജ്ഞാനശാഖയെ സ്വന്തം നിലയില്‍ സ്വാശീകരിക്കുന്നതിനാവശ്യമായ ഒരു പ്രവര്‍ത്തനവും ഇവരില്‍ നിന്നുണ്ടായിട്ടില്ല. ഇന്നും കമ്പ്യൂട്ടര്‍ അറിയുന്ന അധ്യാപകര്‍ക്കു മുമ്പില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി തലകുനിക്കേണ്ടുന്ന അവസ്ഥയാണ്‌ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ ഉളളത്‌.

ഏതൊരു വകുപ്പും ഏറ്റെടുക്കുന്ന നൂതനമായ വഴികളും പരിപാടികളും വിജയിക്കണമെങ്കില്‍ ആദ്യം വേണ്ടത് അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്ക്ക് ഇത്തരം കാര്യങ്ങളോടുള്ള താത്പര്യമാണ്. ഉപരിതലത്തില്‍ മറ്റാരെയെങ്കിലും കാണിച്ചുകൊടുക്കാനും വിശ്വസിപ്പിക്കാനും 'അമ്മായിയും കുടിച്ചു പാല്ക്കഞ്ഞി' എന്നമട്ടില്‍ ചില സംഭവങ്ങള്‍നടപ്പിലാക്കിയാല്‍ പോര. അതിനോട് അനുഭാവമുണ്ടാക്കിയെടുക്കാന്‍, അതിന്റെ രീതികളും മാര്ഗങ്ങളും ആരായാന്‍ ഇത് നടപ്പിലാക്കേണ്ട സ്ഥാപന മേധാവികള്ക്കും പരിശീലനങ്ങളും ബോധവല്ക്കരണങ്ങളും ആവശ്യമാണ്. സ്വന്തം നിലയില്‍ ഇവ ആര്ജിക്കാനുള്ള ശ്രമം സ്ഥാപന മേധാവികള്ക്കും വേണം.


ഭരണ പരമായ കാര്യനിര്‍വ്വഹണങ്ങള്‍ക്ക് മാത്രമല്ല Information & Communication ടെക്‌നോളജിയുടെ അക്കാദമികമായ സാധ്യതകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഘട്ടമാണ്‌ ഹയര്‍ സെക്കണ്ടറിയുടേത്‌. വെബ്‌ അധിഷ്‌ഠിതമായ എത്രയെത്ര പഠനസാമഗ്രികളാണ്‌ ഇന്ന്‌ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമായിട്ടുളളത്‌ .സര്‍ക്കാര്‍ സഹായത്തോയുകൂടി തന്നെ സ്‌കൂളുകള്‍ക്ക്‌ വെബ്‌സൈറ്റുകള്‍ ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇവ തയ്യാറാക്കുന്നതിനുളള പിന്തുണ, അധ്യാപകരടെ കൂട്ടായ്‌മ വഴി രൂപപ്പെടുത്തിയിട്ടുള്ള ഒട്ടനവധി സംരംഭങ്ങള്‍ ഇവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഐ ടി മേഖലയെക്കുറിച്ചുളള വിശാലമായ കാഴ്‌ചപ്പാട്‌ തീര്‍ച്ചയായും ഒരു പ്രിന്‍സിപ്പലിന്‌ വേണ്ടതുണ്ട്‌.

അതുണ്ടാക്കിയെടുക്കാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്ക്‌ ഇനിയെങ്കിലും അവര്‍ തുടക്കമിട്ടില്ലെങ്കില്‍ ലോകം അവരെ പിന്തളളി മുന്നോട്ട്‌ കുതിക്കുകയും ചെയ്യും.

2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

പാടി നീട്ടി ഗുരുവായ ലഘുക്കള്‍


ദുരവസ്ഥയുടെ കഥ ടീച്ചര്‍ ഇങ്ങനെ ഉപസംഹരിച്ചു
''ഒടുവില്‍ സമൂഹത്തിന്റെ എതിര്‍പ്പ് സഹിക്കാന്‍ കഴിയാതെ ചാത്തനും സാവിത്രിയും ആത്മഹത്യം ചെയ്തു.''
''അല്ല ടീച്ചര്‍, ചാത്തനും സാവിത്രിയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നിടത്തല്ലേ ദുരവസ്ഥ അവസാനിക്കുന്നത്.''
നേരത്തെ കഥയറിയാവുന്ന ഒരു മിടുക്കന്‍ സംശയവുമായി എഴുന്നേറ്റു.
''അല്ല. പിന്നീട് അവര്‍ ആത്മഹത്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ പറയുന്നത് കേട്ടാല്‍ മതി.''
ടീച്ചര്‍ വിളറിപ്പോയ മുഖം ഒരുവിധം ശരിയാക്കി അടുത്തതിലേക്ക് കടന്നു.

എന്റെ സുഹൃത്ത് അവന്ടറെ സ്‌കൂളിലെ ഒരു അധ്യാപികയെക്കുറിച്ച് പറഞ്ഞ കഥ ഇപ്പോള്‍ ഓര്‍ത്തത് അധ്യാപക അവാര്‍ഡ് ജോതാക്കളുടെ പടവും വാര്‍ത്തയും പത്രത്തില്‍ കണ്ടതുകൊണ്ടാണ്. അവന്റെ സ്‌കൂളിലെ ഒരു അധ്യാപികയ്ക്ക് അവാര്‍ഡ് ഉണ്ട് എന്നു വായിച്ച ഉടനെ ഫോണ്‍ ചെയ്ത് ഉറപ്പിച്ചു. അത് അവര്‍ക്ക് തന്നെയല്ലേ? പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അതെ! അതെ!


കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന അധ്യാപക അവാര്‍ഡുകള്‍ സത്യത്തില്‍ ഇന്ന് അധ്യാപകര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്ന ഒന്നല്ല. ഇതിന്റെ ഉള്ളുകള്ളികളെക്കുറിച്ച് അത്രയൊന്നും ഗ്രാഹ്യമില്ലാത്ത നാട്ടുകാര്‍ക്കാണ് ഇതൊരു ആഘോഷം. അനുമോദനങ്ങള്‍... സ്വീകരണങ്ങള്‍... എങ്കിലും ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം. താലപ്പൊലിക്കും ബാന്റുമേളത്തിനും പിറകില്‍ അവാര്‍ഡ് ജേതാവിനെ എഴുന്നള്ളിക്കുന്നതിന് തൊട്ടടുത്ത നില്‍ക്കുന്ന സംഘാടകസമിതി ചെയര്‍മാന്റെ ചുണ്ടിലെ പരിഹാസച്ചിരി. ഇതെങ്ങനെ സംഘടിപ്പിച്ചുവെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം എന്നല്ലേ ആ കൊലച്ചിരിയുടെ അര്‍ത്ഥം.

മികച്ച ഒരധ്യാപകനും അവാര്‍ഡ് കിട്ടിയതായി നാളിതുവരെ കേട്ടുകേള്‍വിയില്ല. അവാര്‍ഡും മികവും ഒരുമിച്ച് കൂട്ടാവുന്ന മൂരികളല്ല. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം അവാര്‍ഡ് ലഭിക്കുക സാമാന്യബുദ്ധിയുള്ള കൂട്ടര്‍ അപമാനമായി പോലും കാണാറുണ്ട്. തന്റെതന്നെ വീരസാഹസികകൃത്യങ്ങള്‍ ആയിരം പേജില്‍ ഉപന്യസിച്ചും എ.ഇ.ഒ./ഡി.ഇ.ഒ മുതല്‍ സംഘടനാനേതൃത്വം, രാഷ്ട്രീയമന്ത്രിതലം വരെ നീളുന്ന നൂറ്റൊന്നുപേരുടെ കാലുപിടിച്ചും ആണ് തൊണ്ണൂറ്റൊമ്പത് ശതമാനം പേരും ഈ സംഗതി ഒപ്പിക്കുന്നതെന്ന് അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. അതുകൊണ്ടുതന്നെ ഏത് ആലിന്‍തണലായാലും കൊള്ളാം എന്ന് വിചാരിക്കുന്ന, തന്നെക്കുറിച്ചല്ലാതെ മറ്റൊരാളെക്കുറിച്ചും ചിന്തയില്ലാത്ത, ഏത് വളഞ്ഞ വഴിയിലൂടെയും പോകാനുളുപ്പില്ലാത്ത, സാമ്പത്തിക കാര്യത്തില്‍ അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്ത ചില ജന്മങ്ങളേ ഈ വഴിക്ക് നടക്കാറുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ക്ക പരിചയമുള്ള ചില അവാര്‍ഡിതരെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. അപൂര്‍വം ചില ശുദ്ധാത്മാക്കളും കാണും.

അധ്യാപക അവാര്‍ഡുകള്‍ ശരിക്കും മറ്റേതൊരു മേഖലയിലെയും പോലെ മികവിന്റെ സാക്ഷ്യപത്രങ്ങളാവേണ്ടതല്ലേ. നേരിയ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെ
ങ്കിലും അര്‍ഹിക്കുന്നവരില്‍ ഒന്നാമന്റെ കയ്യിലെത്തിയില്ലെങ്കിലും രണ്ടാമന്രേയോ മൂന്നാമന്റേയോ കയ്യിലെങ്കിലും മറ്റു അവാര്‍ഡുകള്‍ എത്തിച്ചേരാറുണ്ട്. അവ അഭിമാനത്തിന്റെ ചിഹ്നമായി ഇന്നും പ്രകാശിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് അധ്യാപക അവാര്‍ഡ് മാത്രം അധ്യാപകര്‍ക്കിടയിലെങ്കിലും അപകര്‍ഷതയുടെ മുഷിഞ്ഞ ഭാണ്ഡക്കെട്ടാവുന്നത്?
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി തോന്നുന്നത് ഇതിലെ സുതാര്യതയില്ലായ്മയാണ്. മികച്ച ചലച്ചിത്രകാരന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നിവരുടെയെല്ലാം മികവ് പൊതുസമൂഹത്തിനും അളക്കാവുന്നതാണ്. അവരുടെ രചനകള്‍, പ്രവര്‍ത്തനം ഇവ സമൂഹത്തിനുമുന്നില്‍ നിവര്‍ത്തിയിട്ട തുണിയാണ്. ആര്‍ക്കും പരിശോധിക്കാം. മേന്മകളെയും കുറവുകളെയും കുറിച്ച ചര്‍ച്ച ചെയ്യാം. എന്നാല്‍ ഒരു അധ്യാപകനെ പുരസ്‌കാരത്തിന്‍ അര്‍ഹനാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണ്? അത് സമൂഹത്തിനുമുന്നില്‍ പരസ്യപ്പെടുത്താനും അതില്‍ സമൂഹത്തിന് അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ടോ?
അധ്യാപകന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതാര് എന്ന ചോദ്യം ധൈര്യപൂര്‍വം ഏറ്റെടുക്കാന്‍ തൊണ്ണൂറ് ശതമാനം അധ്യാപകരും സംഘടനകളും തയ്യാറല്ല. ക്ലാസ്മുറിക്കകത്തെ അധ്യാപകന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. അപ്പോള്‍ വിധികര്‍ത്താക്കള്‍ തീര്‍ച്ചയായും കുട്ടികളായിരിക്കണം. അവരുടെ അനുഭവങ്ങളുടെ സീമകളെ വിസ്ത്ൃതമാക്കാന്‍ അന്വേഷണാത്മകമായ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ സൗഹൃദത്തിന്റെ ചൂട് പകര്‍ന്നുനല്‍കാന്‍, പ്രയാസങ്ങളില്‍ സാന്ത്വനമാകാന്‍ ഏത് അധ്യാപകന്/അധ്യാപികയ്ക്ക് കഴിയും? കുട്ടികള്‍ അവരെ ഒരിക്കലും ഒറ്റുകൊടുക്കില്ല. എത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് കഴിയും തന്റെ കുഞ്ഞുങ്ങള്‍ക്ക് താന്‍ ഇതൊക്കെയായിരുന്നുവെന്ന് നെഞ്ചത്ത് കൈവച്ചുപറയാന്‍?നിങ്ങള്‍ നല്‍കിയ ചായയുടെ ഗുണം നിങ്ങളല്ല, കുടിച്ചയാളാണ് നിശ്ചയിക്കേണ്ടതെന്ന് വിജയന്‍മാഷ് എത്രയോ മുമ്പേ പറഞ്ഞിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ അതവര്‍ കൃത്യമായി ചെയ്യുന്നുമുണ്ട്. ചിലപ്പോള്‍ കണ്ണുകളിലെ തിളക്കമായും മറ്റു ചിലപ്പോള്‍ മാരകമായ ഇരട്ടപ്പേരുകളായും. ഇന്നും അധ്യാപകപുരസ്‌കാരത്തിന്റെ ഒരു ഘട്ടത്തിലും കുട്ടികളുടെ അഭിപ്രായങ്ങള്‍ ആരായുന്നില്ല എന്നത് അത്ഭുതകരമാണ്.

അവാര്‍ഡിനുള്ള അപേക്ഷ സ്വയം തയ്യാറാക്കുക എന്നതില്‍ക്കവിഞ്ഞ് നാണം കെട്ട ഒരു പ്രവൃത്തി ഇക്കാലത്തുണ്ടാകുമോ. തന്റെ വീരസാഹസിക കൃത്യങ്ങള്‍ ആണ്ടും തീയതിയും തെളിവും വെച്ച് നിരത്തണം. ആശംസാപ്രസംഗം നടത്തി കുളമാക്കിയ പരിപാടികളുടെ നോട്ടീസുകള്‍ തുടങ്ങി ക്ലാസില്‍ പരീക്ഷാപേപ്പര്‍ വിതരണം ചെയ്യുന്നതിന്റെ വരെ തെളിവുകളുണ്ടാക്കി സമര്‍പ്പിക്കണം. (അധ്യാപകഅവാര്‍ഡ് ലഭിച്ച ഒരാള്‍ കഴിഞ്ഞവര്‍ഷം ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ചതിന്റെ രഹസ്യം സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴാണ് പിടികിട്ടിയത്.)

അധ്യാപകര്‍ ആരായിരിക്കണം, എന്തായിരിക്കണം അയാളുടെ പ്രവൃത്തിപഥങ്ങള്‍, വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കള്‍ പൊതുസമൂഹം എന്നിവയുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധം എങ്ങിനെയായിരിക്കണം, പഠനം, പാഠ്യപദ്ധതി എന്നിവയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ മാതൃകാപരമായി മുന്നോട്ടുവെക്കാന്‍ കഴിയുന്ന സന്ദര്‍ഭമായി അധ്യാപകപുരസ്‌കാരം മറേണ്ടതുണ്ട്. അത് അങ്ങനെയാകണമെങ്കില്‍ പരിഗണിക്കപ്പെടുന്ന അധ്യാപകരെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, പ്രാദേശികസമൂഹം എന്നിവര്‍ക്കൊക്കെ അവസരം ലഭിക്കണം. ഒപ്പം നിലനില്‍ക്കുന്ന ക്ലാസുമുറിയെ സംബന്ധിക്കുന്ന അവരുടെ കാഴ്ചപ്പാടുകള്‍ ആഴത്തില്‍ പരിശോധിക്കണം. സ്‌കൂളിന് വേണ്ടി അവര്‍ ഏറ്റെടുത്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ , നടപ്പാക്കിയ നൂതനമായ പദ്ധതികള്‍, സ്‌കൂളിന്റെ പൊതുനിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ ഇവയെല്ലാം കൃത്യമായി വിലയിരുത്തപ്പെടണം. അവരുടെ മുന്‍കൈയില്‍ സ്‌കൂളില്‍ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനുള്ള യഥാര്‍ത്ഥ സാക്ഷ്യപത്രങ്ങളാവേണ്ടത്. അതുകൊണ്ടുതന്നെ അധ്യാപകന് ലഭിക്കുന്ന അവാര്‍ഡ് സ്‌കൂളിലുള്ള അവാര്‍ഡായി മാറേണ്ടതുണ്ട്. അയാളുടെ സ്വപ്നപദ്ധതി സ്‌കൂളില്‍ ആവിഷ്‌കരിക്കുന്നതിനുള്ള വമ്പിച്ച സാമ്പത്തിക പിന്തുണയായിരിക്കണം അവാര്‍ഡിന്റെ കേന്ദ്രബിന്ദു.

ഇത്തരത്തില്‍ നമ്മുടചെ അധ്യാപക അവാര്‍ഡുകള്‍ പരിഷ്‌കരിക്കപ്പെടണം. പാടിനീട്ടി ലഘുക്കളെ ഗുരുക്കളാക്കി, ആരുടെയൊക്കെയോ മുന്നില്‍ ഓച്ഛാനിച്ച നേടേണ്ട ഒന്ന് എന്ന ഇന്നത്തെ നിര്‍വചനം പുതുക്കിപ്പണിയണം. സ്വന്തമായി അപേക്ഷിക്കാതെ അതതു മേലധികാരികള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നടത്തുന്ന കണ്ടെത്തലുകള്‍, അവസാനഘട്ടത്തില്‍ ആവശ്യമെങ്കില്‍ പരിഗണനയ്ക്കുവരുന്ന കുറച്ചുപേരുടെ സ്‌കൂള്‍/പ്രദേശ സന്ദര്‍ശനം, അഭിരുചി നിര്‍ണയം ഇവയിലൊക്കെക്കൂടെ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനെ കണ്ടെത്താന്‍ കഴിയും. സ്വന്തം സ്‌കൂളിലെ വിവരക്കേടിന്റെ പര്യായമായ, കുട്ടികളുടെ ശത്രുവായ ഒരധ്യാപകന്/അധ്യാപികയ്ക്ക് അവാര്‍ഡ് ലഭിച്ചെന്ന വാര്‍ത്ത പത്രത്തില്‍ വായിക്കേണ്ടിവരുന്ന അതേ സ്‌കൂളിലെതന്നെ നന്നായി അല്ലെങ്കില്‍ ശരാശരിയായി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകന്റെ/അധ്യാപികയുടെ മനോനില എത്ര ദയനീയമായിരിക്കും? പരിഷ്‌കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതൊന്ന് നിര്‍ത്തലാക്കാനെങ്കിലും കഴിയുമോ സാര്‍?

2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

``ദേഹമല്ലോര്‍ക്കില്‍ നീയായതാത്മാവ്‌''

``പെണ്‍കുട്ടികളായ നിങ്ങളോട്‌ എനിക്കൊന്നേ പറയാനുള്ളൂ. ഇത്‌ ഒരു നഗരമാണ്‌. നിങ്ങളില്‍ പലരും ഗ്രാമപ്രദേശങ്ങളില്‍ നിന്നു വരുന്നവരാണ്‌. നിങ്ങളീ നഗരത്തെ കരുതിയിരിക്കണം. നിങ്ങളെ റാഞ്ചിയെടുക്കുന്നതിനായി തലയ്‌ക്കു മുകളില്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്‌. നിങ്ങള്‍ക്കുമുകളില്‍ ചിലന്തികള്‍ വല കെട്ടിയിരിപ്പുണ്ട്‌. ഇവിടെ ആരെയും വിശ്വസിച്ചുകൂടാ. നിങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രം....''

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി രണ്ടാംവര്‍ഷക്കാര്‍ ഒരുക്കിയ 'വെല്‍കം പാര്‍ടിയില്‍' ആശംസാപ്രാസംഗികനായ, ഞങ്ങളുടെ സ്‌കൂളിലേക്ക്‌ ഈ വര്‍ഷം സ്ഥലംമാറ്റം കിട്ടിവന്ന ഒരധ്യാപകന്റെ സംസാരം ഇങ്ങനെ നീണ്ടു. പത്തുവര്‍ഷം പഠിച്ച വിദ്യാലയത്തിന്റെ ചെടിപ്പുകള്‍ കളഞ്ഞ്‌ പുതിയൊരു വിദ്യാലയത്തില്‍ എത്തിയതിന്റെ ആഹ്ലാദം കുട്ടികളുടെ കണ്ണുകളില്‍ എഴുതിവച്ചിരുന്നു. അവരുടെ മനസ്സുകളില്‍ നിറയെ കൗതുകത്തിന്റെ, ആഹ്ലാദത്തിന്റെ കത്തിച്ചുവെച്ച പൂത്തിരികളുണ്ടായിരുന്നു. പ്ലസ്‌ ടു എന്ന്‌ ഗൗരവത്തില്‍ പേരുള്ള ഒരു സമ്പ്രദായത്തിലാണിപ്പോഴവര്‍; വെറും സ്‌കൂള്‍ കുട്ടികളല്ല. മിക്കവര്‍ക്കും ഇത്‌ പുതിയ വിദ്യാലയം, ഇവിടേക്ക്‌ രസകരമായ യാത്രകള്‍, പുതിയ അധ്യാപകര്‍, പുതിയ സുഹൃത്തുക്കള്‍, മുതിര്‍ന്നതിന്റെ പ്രത്യക്ഷലക്ഷണമായി തോളില്‍ തൂങ്ങുന്ന പുതിയതരം സഞ്ചികള്‍, പുത്തന്‍ വസ്‌ത്രങ്ങള്‍... ശരിക്കും അവരൊരു പുതിയ ലോകത്തില്‍ തന്നെയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാലയത്തിന്റെ സര്‍വസ്വാതന്ത്ര്യത്തില്‍ അവതാരികമാര്‍ അരങ്ങുതകര്‍ക്കുകയായിരുന്നൂ. നറുക്കു കിട്ടിയ വിഷയത്തെക്കുറിച്ച്‌ മുക്കിമുക്കിയെങ്കിലും രണ്ടുവാക്കു സംസാരിക്കുന്ന പുതിയവര്‍.... (ആണവകരാറും പാറ്റയും എന്ന വിഷയം ലഭിച്ച മിടുക്കി നിഷ്‌പ്രയാസം പറഞ്ഞു, പത്രം തുറന്നു നോക്കിയാല്‍ ആണവക്കരാറുകൊണ്ട്‌ രക്ഷയില്ല; പുസ്‌തകം തുറന്നാല്‍ പാറ്റയെക്കൊണ്ടും.) ഇങ്ങനെ ആഹ്ലാദത്തിന്റെ കൊടുമുടിയിലിരിക്കുമ്പോഴാണ്‌ മാഷുടെ 'ആശംസാപ്രസംഗം'. ഒരു നിമിഷം കൊണ്ട്‌ ഹാള്‍ നിശബ്‌ദമായി. ചിരിയുടെ വെണ്‍മേഘപരപ്പില്‍ നിന്നും ഭീതിയുടെയും സംശയത്തിന്റെയും ഉത്‌കണ്‌ഠകളുടെയും മുള്‍മുനകളിലേക്ക്‌ ഇവരെ വലിച്ചെറിയാന്‍ ആ അധ്യാപകനെ പ്രേരിപ്പിച്ചതെന്താവും? പെണ്‍കുട്ടികളുടെ കാവലാളുകളായി അവരുടെ നന്മയ്‌ക്കുവേണ്ടിയെന്ന പേരില്‍ ഇവര്‍ നടത്തുന്ന ഇത്തരം മുന്നറിയിപ്പുകള്‍ കുട്ടികളുടെ മനസ്സില്‍ അവശേഷിപ്പിക്കുന്ന ആശങ്കകള്‍ എന്തെല്ലാമായിരിക്കും? തങ്ങളുടെ തലയ്‌ക്കുമുകളില്‍ ഇരതേടി നടക്കുന്ന പരുന്തുകളായും വലകെട്ടി കാത്തിരിക്കുന്ന ചിലന്തികളായും അവര്‍ സങ്കല്‌പിച്ചിട്ടുണ്ടാവുക ആരെയെല്ലാമായിരിക്കും?

വിനയ തന്റെ ആത്മകഥയില്‍, പെണ്‍കുട്ടികള്‍ ശരീരത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠകളാല്‍ നഷ്‌ടപ്പെടുത്തുന്ന ആഹ്ലാദങ്ങളെക്കുറിച്ച്‌ സങ്കടത്തോടെ വിവരിക്കുന്നുണ്ട്‌. വിനോദയാത്രയ്‌ക്കായി കോവളം ബീച്ചിലെത്തിയ വിദ്യാര്‍ത്ഥിസംഘത്തിലെ ആണ്‍കുട്ടികള്‍ തിരകളില്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ദൂരെമാറി പൂഴിപ്പരപ്പില്‍ കാഴ്‌ചക്കാരായി നില്‍ക്കുന്നു. ചിലപ്പോള്‍ കടലിലെ കുളികഴിഞ്ഞ്‌ വസ്‌ത്രം മാറുമ്പോള്‍ ഒരു നിമിഷം ആരെങ്കിലും തന്റെ ശരീരത്തിലേക്ക്‌ പാളിനോക്കും എന്ന ഭീതിയാവാം പിന്നീട്‌ ജീവിതത്തിലൊരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ആഹ്ലാദത്തിന്റെ ആഞ്ഞടിക്കുന്ന തിരത്തലപ്പുകളില്‍ നിന്ന്‌ അവരെ അകറ്റിയതെന്ന്‌ വിനയ വിഷമത്തോടെ വിചാരിക്കുന്നു.

ഹയര്‍സെക്കന്ററിയിലെത്തിയ കുട്ടികളെപ്പോലും ഇപ്രകാരം ഉപദേശിക്കേണ്ടിവരുന്നതെന്തുകൊണ്ട്‌? ഇവര്‍ മിക്കവരും ക്ലാസ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങുന്നത്‌, ഇന്ത്യന്‍ ജനാധിപത്യം ഇനി എങ്ങോട്ടേക്കാണ്‌ പോകേണ്ടത്‌ എന്ന്‌ തീരുമാനിക്കാന്‍ അവകാശമുള്ള വോട്ടര്‍മാരായാണ്‌ എന്ന്‌ ഉപദേശികള്‍ ഓര്‍ക്കാത്തതെന്ത്‌? സമൂഹത്തെക്കുറിച്ച്‌ ഇങ്ങനെ ഒരു ബോധമാണോ ഈ പ്രായത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക്‌ നാം നല്‍കേണ്ടത്‌? മാഷുടെ പ്രസംഗം എന്നിലുണ്ടാക്കിയത്‌ ഇത്തരം പൊതുവായ ചില സംശയങ്ങളാണ്‌.

വളര്‍ന്നുകൊണ്ടിരിക്കുന്ന തന്റെ ശരീരത്തെ ഏറെ ഉത്‌കണ്‌ഠകളോടെയും ഒട്ടൊരു ഭീതിയോടെയും ആണ്‌ മിക്ക പെണ്‍കുട്ടികളും നോക്കിക്കാണുന്നതെന്നാണ്‌ മന:ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നത്‌. സമൂഹത്തിന്റെ കണ്ണുകള്‍ കൊത്തിവിഴുങ്ങാന്‍ തഞ്ചം നോക്കി തന്റെ ശരീരത്തിനുമേല്‍ പാറിക്കളിക്കുകയാണ്‌ എന്ന ഭീതി അവളെ കൂടുതല്‍ തന്നിലേക്കുതന്നെ ഒതുക്കുകയല്ലേ ചെയ്യുക. അതും ഒരു വ്യക്തിയുടെ സാമൂഹികവത്‌കരണത്തിന്റെ നിര്‍ണായകഘട്ടത്തില്‍. വാര്‍ത്താമാധ്യമങ്ങള്‍ അല്ലെങ്കില്‍ത്തന്നെ അവളെ ഒരു ഇരയായി സ്വയം ബോധ്യപ്പെടുത്തിയിരിക്കയാണ്‌. വീട്ടിലും പിന്നെ സ്‌കൂളിലും മാത്രമാണ്‌ ആ കണ്ണുകളില്‍ നിന്ന്‌ ഭീതിയും സംശയവും അകലുന്നത്‌. ശരീരത്തെക്കുറിച്ചുള്ള ഭീതികളെ വളര്‍ത്തുന്നതിന്‌ പകരം അവരുടെ ഉള്ളിലെ സ്വാതന്ത്ര്യദാഹത്തെ, സ്വത്വബോധത്തെ ഉണര്‍ത്താന്‍ എന്തുകൊണ്ടാണ്‌ നമ്മുടെ രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രമിക്കാത്തത്‌? `ദേഹമല്ലതോര്‍ക്കില്‍ നീയായയതാത്മാവെന്ന്‌' അവരോട്‌ ഓരോ ദിവസവും ആത്മാര്‍ത്ഥമായും ദൃഢമായും നാം ആവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. ആത്മാവിന്റെ ആ ദാര്‍ഢ്യമാണ്‌ തന്റെ നേര്‍ക്കുയരുന്ന വിഷലിപ്‌തമായ നോട്ടങ്ങളെയും കൈകളെയും തട്ടിമാറ്റാന്‍ അവള്‍ക്ക്‌ കരുത്തുനല്‍കുക.

ഏതെങ്കിലും ഒരിടത്ത്‌ നടക്കുന്ന ഒരു ലൈംഗികപീഢനകഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ രാവും പകലും വില്‍ക്കുന്ന മാധ്യമങ്ങള്‍ കഴിഞ്ഞാല്‍, ഇതില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിച്ചേ അടങ്ങൂ എന്ന്‌ ദൃഢപ്രതിജ്ഞയെടുത്ത്‌ അവരുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങളുടെയും താക്കീതുകളുടെയും ഉരുക്കുകൂടുകള്‍ തീര്‍ക്കുന്ന വിദ്യാലയാധികൃതരാണ്‌ നമ്മുടെ പെണ്‍കുട്ടികളുടെ കൗമാരത്തെ ഇത്രമേല്‍ അരസികവും ആശങ്കാകുലവുമാക്കിത്തീര്‍ക്കുന്നത്‌.

പ്രീഡിഗ്രി ഉണ്ടായിരുന്ന കാലത്ത്‌ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്‌ എങ്ങിനെയാണെന്ന്‌ ഓര്‍മയുണ്ടല്ലോ. ഒരധ്യാപകനും അന്ന്‌ ക്ലാസിലെത്തി സദാചാരപ്രസംഗം നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. പി.ജിക്കാരും ഡിഗ്രിക്കാരുമടങ്ങുന്ന സീനിയേഴ്‌സിന്റെ ഇടപെടലുകള്‍, വേണ്ട സമയത്ത്‌ സ്‌നേഹപൂര്‍വമായ ചില നിര്‍ദേശങ്ങള്‍, കണ്ടും കേട്ടും തിരിച്ചറിയാവുന്ന ഒട്ടനവധി സംഭവങ്ങള്‍... അതിലൂടെയൊക്കെക്കൂടി അവര്‍ക്കറിയാമായിരുന്നു എന്തൊക്കെ കരുതണം, എന്തിനെയൊക്കെ കരുതണം എന്നുള്ള കാര്യം. ആ അന്തരീക്ഷത്തിലെ സ്വാതന്ത്ര്യവും സൗഹൃദവും ഓരോരുത്തര്‍ക്കും നല്‍കിയിരുന്ന തന്നെക്കുറിച്ചുള്ള ബോധവും വലുതായിരുന്നു.
പുതിയ കരിക്കുലം ഹയര്‍സെക്കന്ററിയിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക്‌ വളരെ ആശ്വാസമാകേണ്ടതായിരുന്നു. താന്‍ അനുഭവിക്കുന്ന പലതും തുറന്നു പറയാന്‍, എഴുതാന്‍ ഒക്കെയുള്ള ആര്‍ജവം അതവര്‍ക്ക്‌ നല്‍കിയേനെ. പക്ഷെ ചില കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം, പാഠ്യപദ്ധതിയെ ക്ലാസുമുറിയിലെ അനുഭവമാക്കാന്‍ മഹാഭൂരിപക്ഷം അധ്യാപകരും ശ്രമിച്ചില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും ഉള്ള നവീനമായ സങ്കല്‌പങ്ങള്‍ ഒട്ടനവധി ചര്‍ച്ചകളിലൂടെ അവര്‍ക്കു ലഭിക്കുമായിരുന്നു, ചൂഷണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെ വിശകലനം ചെയ്യാനും കൂട്ടായ ചര്‍ച്ചകളിലൂടെ കാര്യകാരണങ്ങള്‍ കണ്ടെത്താനും അവര്‍ക്കു കഴിയുമായിരുന്നു. അതിനാദ്യം വേണ്ടത്‌ പ്രായത്തേയും ശരീരത്തെയും ശത്രുപക്ഷത്ത്‌ നിര്‍ത്തിയുള്ള ഉപദേശമെന്ന പേരുമാറിയ ഭീഷണികള്‍ നിര്‍ത്തുകയാണ്‌.

ശരീരത്തെ മാത്രം പ്രധാനമായി കാണുന്ന ഒരു സംസ്‌കാരത്തെക്കുറിച്ചാണ്‌ അവരെ ബോധ്യപ്പെടുത്തേണ്ടത്‌. അതിന്റെ പ്രലോഭനങ്ങളാണ്‌ സൗന്ദര്യത്തെ കച്ചവടച്ചരക്കാക്കിയവരുടെ കണ്ണിലൂടെ തങ്ങളെ നോക്കിക്കാണാന്‍ മറ്റുള്ളവര്‍ക്ക്‌ അശ്ലീലക്കണ്ണടകള്‍ നല്‍കുന്നതെന്ന്‌ അവര്‍ തിരിച്ചറിയേണ്ടതുണ്ട്‌. ആ സംസ്‌കാരം തന്നെയാണ്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന മിക്ക കഥകളിലെയും വില്ലന്‍.

സ്‌ത്രീത്വത്തിന്റെ വിവിധങ്ങളായ സമരമുഖങ്ങള്‍ പരിചയപ്പെടുത്തിയും, അതിജീവനത്തിനായി നിലവിളിക്കുന്ന ജന്മങ്ങള്‍ക്കായി തങ്ങളുടെ ജീവിതം തന്നെ പതിച്ചുനല്‍കിയ സ്‌ത്രീജീവിതങ്ങളുടെ അനുഭവങ്ങള്‍ പകര്‍ന്നും അപരജീവിതപാഠാവലികള്‍ അവര്‍ക്ക്‌ ഓതിക്കൊടുക്കണം. വിമോചനത്തിന്റെ വഴി തേടേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തണം. മഹത്തായ സാഹിത്യകൃതികള്‍, ചലച്ചിത്രങ്ങള്‍, ആത്മകഥകള്‍ എന്നിവ പ്രയോജനപ്പെടുത്തി അധ്യാപകര്‍ക്കല്ലാതെ മറ്റാര്‍ക്ക്‌ ഇത്‌ ചെയ്യാനാവും? ആശംസാപ്രസംഗത്തിലെ ഭീഷണികള്‍ക്കുപകരം ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ തന്നെയും തന്റെ ചുറ്റുമുള്ളവരേയും തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങള്‍ അവര്‍ക്ക്‌ ഒരുക്കാനാകട്ടെ.

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

അപ്പത്തിലും അടയിലും കൂടുന്ന വിദ്യ!


പാഠ്യപദ്ധതി ഒരു തരത്തിലും അതിനു ശേഷമുളള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കും, ഉദ്യോഗങ്ങളിലേക്കുളള തെരഞ്ഞെടുപ്പ്‌ രീതി മറ്റൊരു രീതിയിലും. രണ്ടിനേയും അനുഗ്രഹിക്കുന്നത്‌ ഒരേ കൈകള്‍
ബോധപൂര്‍വ്വമാണോ ഈ കളികള്‍ ?




ദൈവത്തിനുളളത്‌ ദൈവത്തിനും, സീസറിനുളളത്‌ സീസറിനും എന്നത്‌ പ്രായോഗികതയുടെ നീതിവാക്യമാണ്‌. ഇരുപക്ഷത്തേയും വെറുപ്പിക്കാതെയുളള കാര്യസാധ്യത്തിന്റെ വഴി. ഇരുതോളിലും ഇറുക്കിപ്പിടിച്ചിരിക്കുന്ന താത്‌പര്യത്തിന്റെ ഞണ്ടുകളെ പറിച്ചെറിയാതെ നേരിന്റെ ധീരമായ വഴികളിലൂടെ മുന്നോട്ടുപോകാന്‍ കഴിയില്ല. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അജണ്ട നിശ്ചയിക്കുന്നവര്‍ നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌ ഓരോരുത്തര്‍ക്കും അവരവരുടെ കൂടെയാണ്‌ എന്ന്‌ തോന്നിക്കുന്ന പുതിയ രാസക്രീഡയുടെ വഴിയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റേയും ഉപഭോഗസംസ്‌ക്കാരത്തിന്റേയും വെളളപ്പൊക്കത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പൊതുവിദ്യാഭ്യാസമെന്ന ഗോവര്‍ദ്ധനം ഉയര്‍ത്തിപ്പിടിച്ച്‌ അതിനുകീഴില്‍ മൈനസ്‌ രണ്ടു മുതല്‍ പ്ലസ്‌ രണ്ട്‌ വരെയുളള എല്ലാ വിഭാഗങ്ങളേയും ചേര്‍ത്ത്‌ നിര്‍ത്താനായിരുന്നു. കെ.സി.എഫ്‌ (കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ 2007) ശ്രമം. പാഠ്യപദ്ധതിക്കനുസരിച്ച്‌ വിദ്യാഭ്യാസ വ്യവസ്ഥയെ അഴിച്ചു പണിയുന്നതിനുളള ആലോചനകളെ എന്നേ മണ്ണിട്ട്‌ മൂടിക്കഴിഞ്ഞു. സ്‌കൂള്‍ സമയമാറ്റം എന്ന ഐസുകട്ടയില്‍ ഇടിച്ചാണ്‌ വ്യവസ്ഥാപുന:ക്രമീകരണം എന്ന പുത്തന്‍ ടൈറ്റാനിക്ക്‌ തകര്‍ന്നത്‌. വിദ്യാഭ്യാസമേഖലയില്‍ മാറേണ്ടുന്ന ഉദ്യോഗസ്ഥ ഭരണസംവിധാനങ്ങള്‍ ,സ്‌കൂള്‍ ചുമതലാ വിഭജനം, അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ , പൊളിച്ചെഴുതേണ്ട അധ്യാപക കോഴ്‌സുകള്‍ എന്നിവയെക്കുറിച്ചൊക്കെ പഠിച്ച്‌ ഗവേഷണം നടത്തി സമര്‍പ്പിച്ച പേപ്പറുകള്‍ കാറ്റില്‍ എങ്ങോട്ടോ പാറിപ്പോയി. വിദ്യാഭ്യാസത്തിന്റെ ഗതി നിശ്ചയിക്കുന്നവരുടെ അവസാന പരിഗണനകളില്‍ പോലും ഇപ്പോള്‍ ഇതിനൊന്നും കടന്നുവരാന്‍ സമയമില്ല.

സ്‌കൂള്‍ കരിക്കുലത്തെ സംബന്ധിച്ചും അതിനുശേഷം വരുന്ന പരീക്ഷ - തെരഞ്ഞടുപ്പ്‌ രീതികളെക്കുറിച്ചും ഒരേ സമയം പുലര്‍ത്തുന്ന ഇരട്ടത്താപ്പ്‌ ആരെയും അമ്പരിപ്പിക്കുന്നതാണ്‌. അറിവ്‌ നിര്‍മ്മാണത്തിന്‌ വേണ്ടി അന്വേഷണവും ദേശസംസ്‌കൃതിയിലേക്കുളള ഇറങ്ങിച്ചെല്ലലും ആണ്‌ ആഗോള തലത്തില്‍ തന്നെ സമ്മതി നേടിയ ജ്ഞാനമാര്‍ഗ്ഗമെന്ന്‌ ഒരിടത്തും സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന കോച്ചിംഗ്‌ സെന്ററുകളുടെ കൃപാകടാക്ഷങ്ങള്‍ക്കനുസൃതമായി നിശ്ചയിച്ചിട്ടുളള തെരഞ്ഞെടുപ്പ്‌ രീതികള്‍ മറ്റൊരിടത്തും ഒരേ സ്വരത്തില്‍ പാടിപ്പുകഴ്‌ത്തുന്നത്‌ കേട്ടിരിക്കുക പ്രയാസം തന്നെയാണ്‌. തത്വത്തില്‍ ഒന്ന്‌ മുതല്‍ പന്ത്രണ്ട്‌ വരെയുളള പാഠ്യപദ്ധതി നാം ഒരുവട്ടം പരിഷ്‌കരിച്ചുകഴിഞ്ഞതാണ്‌. രണ്ടാം ഘട്ടപരിഷ്‌കരണത്തിന്റെ വേലിയേററം ഈ വര്‍ഷം പതിനൊന്നാം ക്ലാസ്സില്‍ കൂടി കയറാന്‍ പോവുകയാണ്‌. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും 97 മുതല്‍ പുതിയ പാഠ്യപദ്ധതി എന്ന്‌ വിളികൊണ്ടതുമായ വിനിമയ രീതിയുടെ മുഖ്യപരിഗണനകള്‍ എന്തെല്ലാമായിരുന്നു? കേവലമായ ആവര്‍ത്തിച്ചുറപ്പിക്കലിനും, ഓര്‍മ്മിക്കലിനും പകരം കുട്ടികളുടെ സഹജമായ ചിന്താശേഷിയെ ഉണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുക, പഠനത്തെ ജീവിതവുമായി ബന്ധിപ്പിക്കുക, കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ പരിഗണിക്കുക ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരേയും ദരിദ്രരേയും പരിഗണിക്കുക, അവരുടെ ആര്‍ജ്ജിതമായ അറിവുകളെ മാനിക്കുക, വൈകാരികമായ ആരോഗ്യാവസ്ഥ പ്രദാനം ചെയ്യുക തുടങ്ങിയവയായിരുന്നു പാഠ്യപദ്ധതി സമീപനത്തിലെ ഏറ്റവും പുരോഗമനാത്മകമായ വശങ്ങള്‍ .

ഈ സൈദ്ധാന്തിക ലക്ഷ്യങ്ങളെ പ്രയോഗത്തില്‍ എത്തിക്കുന്നതിനുളള എന്തെന്ത്‌ പരിശ്രമങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ മുതലിറക്കിയത്‌. പാഠപുസ്‌തക പരിഷ്‌ക്കരണങ്ങള്‍ , നിരന്തരമായ അധ്യാപക പരിശീലനങ്ങള്‍ , നിരന്തര മൂല്യനിര്‍ണ്ണയം, ക്ലസ്റ്ററുകള്‍ , മോണിറ്ററിംഗ്‌, ഓണ്‍സൈറ്റ്‌ സപ്പോര്‍ട്ട്‌ പരീക്ഷയിലെ പരിഷ്‌കാരങ്ങള്‍ ..........എല്ലാം പുതിയ പാഠ്യപദ്ധതിക്കുവേണ്ടിയുളള കഠിനാധ്വാനങ്ങള്‍ . നിരന്തര മൂല്യനിര്‍ണ്ണയത്തില്‍ ചേര്‍ക്കുന്ന വെളളം, എണ്ണം തികയ്‌ക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ , പ്രഹസനമാകുന്ന മോണിറ്ററിംഗ്‌, ക്ലാസ്സ്‌റൂമിനെ ശക്തിപ്പെടുത്തുന്നതിനു പകരം മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനുളള കുറുക്കുവഴികള്‍ തേടല്‍ തുടങ്ങിയ പോരായ്‌മകളൊക്കെ ഉണ്ടെങ്കിലും പണ്ടുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്‌തമായി സജീവവും ചലനാത്മകവും സംവാദാത്മകവും ആയിരുന്നു പുതിയ സമീപനം. കുട്ടികള്‍ ഉണ്ടാക്കിയ എത്ര എത്ര ഉല്‍പന്നങ്ങള്‍ , ആശയവിനിമയത്തിലും അവതരണത്തിലും അവര്‍ നേടിയ ഉയര്‍ച്ചകള്‍ , പരീക്ഷാരീതീയില്‍ വന്ന ഗുണകരമായ മാറ്റങ്ങള്‍ എന്നിവ പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും ദര്‍ശിക്കാവുന്നവയായിരുന്നു.

വിലയിരുത്തലിനെ
സംബന്ധിച്ച കാഴ്‌ചപ്പാടിലുണ്ടായ മാറ്റമാണ്‌ ദേശീയതലത്തില്‍ തന്നെ നമ്മുടെ പാഠ്യപദ്ധതിയെ ശ്രദ്ധാര്‍ഹമാക്കിയത്‌. നിരന്തരമൂല്യനിര്‍ണ്ണയ ഫലത്തെ നിങ്ങള്‍ക്ക്‌ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം. എന്നാല്‍ എഴുത്തുപരീക്ഷയില്‍ വരുത്തിയ അടിസ്ഥാനപരമായ മാറ്റത്തെ കാണാതിരിക്കാന്‍ കഴിയില്ല. പ്രധാനപ്പെട്ടതെന്ന്‌ സര്‍വ്വ സമ്മതമായ ചില കാര്യങ്ങള്‍ കാണാതെ പഠിക്കുകയും ചോദ്യത്തിന്റെ തുമ്പുകാണുമ്പോള്‍ തന്നെ ഉത്തരം യാന്ത്രികമായി പകര്‍ത്തുകയും ചെയ്യുന്ന പ്രാകൃതമായ ഒരു എഴുത്തുപരീക്ഷയ്‌ക്ക്‌ പകരം, കുട്ടിയുടെ ചിന്താശേഷിയെ പരിഗണിക്കുന്ന, സന്ദര്‍ഭത്തെ അപ്പോള്‍ വിശകലനം ചെയ്‌തും അപഗ്രഥിച്ചും എത്തിച്ചേരുന്ന നിഗമനങ്ങളെ ആരായുന്ന, പ്രയോഗക്ഷമതയ്‌ക്ക്‌ ഊന്നല്‍ നല്‍കുന്ന ഒരു എഴുത്തുപരീക്ഷാസമ്പ്രദായം നമുക്ക്‌ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. കാണാപ്പാഠം പഠിച്ചവരെ പിന്തള്ളി ചിന്തയുടെ തെളിച്ചവും പരന്ന വായനയുടെ പിന്‍ബലവുമുള്ളവര്‍ മുന്നിലെത്തി. ഇനി ഒരിക്കലും തിരിച്ചുപോകാന്‍ കഴിയാത്ത വണ്ണം ധീരമായി പരീക്ഷാരീതികള്‍ നമുക്ക്‌ നവീകരിക്കാന്‍ കഴിഞ്ഞു, രാജ്യത്തിനാകെത്തന്നെ മാതൃകയായിക്കൊണ്ട്‌.

കഴിഞ്ഞ കാലം മുഴുവന്‍ പുതിയ പാഠ്യപദ്ധതിക്ക്‌ ചെല്ലും ചെലവും നല്‍കി അതിനെ പോറ്റി വളര്‍ത്തിയത്‌ ഇടതുപക്ഷം തന്നെയാണ്‌. 1994 ല്‍ ഡി.പി.ഇ.പി യിലൂടെ ആരംഭിച്ച വിദ്യാഭ്യാസത്തിന്റെ ഈ അലകും പിടിയും മാറ്റല്‍ പ്രക്രിയ 2007ല്‍ 12-ആം ക്ലാസ്സ്‌ പിന്നിടുന്നതോടു കൂടി ഒരു ഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. അങ്ങനെ വന്ന കുട്ടികള്‍ പ്രവേശന പരീക്ഷാകാര്യാലയത്തിന്റേയും കേരളാ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്റേയും പരീക്ഷകളാണ്‌ ഇപ്പോള്‍ എഴുതി വരുന്നത്‌. ഒന്നാലോചിച്ചാല്‍ ആടാന്‍ പഠിച്ചവനോട്‌ നെയ്യാന്‍ ആവശ്യപ്പെടുമ്പോലുളള പരീക്ഷകളാണിവ.

എന്‍ട്രന്‍സ്‌
പരീക്ഷകളുടേയും പി.എസ്‌.സി പരീക്ഷകളുടേയും ചോദ്യങ്ങള്‍ ഇപ്പോഴും തയ്യാറാക്കുന്നതിന്റെ മാനദണ്‌ഡങ്ങള്‍ എന്താണ്‌ ? കുറഞ്ഞ സമയത്തിനകത്ത്‌ പരമാവധി ചോദ്യങ്ങള്‍ തെറ്റില്ലാതെ ചെയ്‌തുതീര്‍ക്കുക എന്ന പഴകിത്തുരുമ്പിച്ച വളയം എങ്ങനെ ഈ പുതിയ കുട്ടികള്‍ക്ക്‌ മുന്നിലും ഇവര്‍ പിടിക്കുന്നു ? കഴിഞ്ഞ പത്തു പതിനഞ്ച്‌ വര്‍ഷങ്ങളായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ നയത്തെ മുഖവിലക്കെടുക്കാനും അതിനനുസരിച്ച്‌ മാറാനും എന്തുകൊണ്ട്‌ ഇത്തരം സ്ഥാപനങ്ങള്‍ തയ്യാറാക്കുന്നില്ല? ഇവിടെയാണ്‌ ഒരേ സമയം അപ്പത്തിലും കൂടും അടയിലും കൂടും എന്ന നാടന്‍ യുക്തി ഫലപ്രദമാകുന്നത്‌.

നിരന്തരമായ പരിശീലനങ്ങളിലൂടെ മാത്രം വിജയിക്കാവുന്ന ഈ പരീക്ഷാരീതികള്‍ മാറ്റി മറിക്കേണ്ട കാലം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു. യോഗ്യതാപരീക്ഷയ്‌ക്കുശേഷം ഇത്തരമൊരു പ്രവേശനപരീക്ഷ ഏര്‍പ്പെടുത്തുന്നതുതന്നെ നിലവിലുളള വിദ്യാഭ്യാസത്തോടുളള , അതിന്റെ വിനിമയരീതിയോടും വിലയിരുത്തല്‍ രീതികളോടും ഉളള അവിശ്വാസത്തെയാണ്‌ കാണിക്കുന്നത്‌. സാമൂഹിക നീതിക്കും അവസര സമത്വത്തിനും വേണ്ടി പ്രക്ഷോഭം നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്കു പോലും കാശുളളവനെ മാത്രം ദൈവരാജ്യത്തിലേക്ക്‌ കടത്തിവിടുന്ന ഈ സൂചിക്കുഴയെ തകര്‍ത്തെറിയാന്‍ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യസ രംഗം അപ്പാടെ സമ്പന്നര്‍ക്കും, നഗരവാസികള്‍ക്കും പതിച്ചുകൊടുക്കുന്ന പ്രവേശനപരീക്ഷകളെ, അതിലൂടെ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റുകളെ വേദപ്രമാണങ്ങളേക്കാള്‍ വിശുദ്ധരാക്കുന്നതും ഇവര്‍ തന്നെയല്ലേ ? അന്വേഷിക്കുകയും, കണ്ടെത്തുകയും,അപഗ്രഥിക്കുകയും , താരതമ്യപ്പെടുത്തുകയും നിഗമനങ്ങളിലെത്തുകയും ചെയ്യാന്‍ 12 വര്‍ഷവും ഉപദേശിക്കുകയും സാമ ദാന ഭേദ ദണ്‌ഡങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ്‌ പതിമൂന്നാം വര്‍ഷം സൂത്രവാക്യങ്ങളും രാസനാമങ്ങളും കാണാതെ പഠിക്കലാണ്‌ മുഖ്യമെന്ന്‌ ഉപദേശിക്കുന്നത്‌.

പി
.എസ്‌.സി പരീക്ഷകളുടെ കാര്യം ഇതിലും കഷ്‌ടമാണ്‌. കേരള സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ജീവിക്കാന്‍ തയ്യാറാകുന്ന ഒരാളോട്‌ കേരളസംസ്‌ക്കാരത്തെ ക്കുറിച്ചും മലയാളഭാഷയെ ക്കുറിച്ചും ചോദിക്കാന്‍ നമുക്ക്‌ അറപ്പാണ്‌. നമ്മുടെ ചരിത്രവും പാരമ്പര്യവും എന്താണ്‌? സമ്പന്നമായ നമ്മുടെ നാട്ടുവഴക്കങ്ങള്‍ എന്തൊക്കെയാണ്‌?കലയുടെയും സംസക്കാരത്തിന്റേയും നൂപുരമണികള്‍ കിലുങ്ങിയിരുന്നത്‌ എവിടെ നിന്നാണ്‌? ഇതൊക്കെ അറിയുന്നതിനേക്കാള്‍ പ്രധാനം ഗൈഡ്‌ബുക്കുകളിലെ മണ്ടന്‍ ചോദ്യോത്തരങ്ങള്‍ കാണാതെ പഠിക്കലാണ്‌. ഗണിതവും യുക്തിചിന്തയും അഭിരുചി പോലും ചോദ്യോത്തരങ്ങളായി കാണാപ്പാഠം പഠിക്കുകയാണ്‌ വേണ്ടത്‌. കാരണം ചോദ്യങ്ങള്‍ തയ്യാറാക്കുന്ന കടല്‍ക്കിഴവന്‍മാര്‍ അവര്‍ പഠിച്ച കാലത്തെ പുന:സൃഷ്‌ടിക്കാനാണല്ലൊ ശ്രമിക്കുന്നത്‌. ഈ ചോദ്യത്തരങ്ങള്‍ പരിശീലിപ്പിക്കാനും നഗരങ്ങളില്‍ എത്രയെത്ര കേന്ദ്രങ്ങള്‍!

പഠനം
ഒരു തരത്തിലും, തെരഞ്ഞെടുപ്പ്‌ മറ്റൊരു തരത്തിലുമാക്കി നിലനിര്‍ത്തുന്നത്‌ എന്തൊരു കൊടിയ ക്രൂരതയാണ്‌. ഒരേ സമയം രണ്ടിനും സര്‍വ്വൈശ്വര്യങ്ങളും ചൊരിഞ്ഞ്‌ അനുഗ്രഹിക്കുന്നതും ഒരേ കൈകള്‍ തന്നെ. ഒരു സമൂഹത്തെ അപ്പാടെ ഈ തെരഞ്ഞടുപ്പ്‌ പ്രക്രിയകളുടെ പൊതുനിരത്തില്‍ നിന്നും അയിത്തം കല്‍പ്പിച്ച്‌ അകറ്റി നിര്‍ത്താനല്ലേ ഇവ ഇത്രമാത്രം ഹൈടെക്ക്‌ ആയി നിലനിര്‍ത്തുന്നത്‌. ഈ രാജപാതയിലേക്കുളള പ്രവേശനത്തിനായി നാട്ടുമ്പുറത്തുകാരും, പിന്നാക്കക്കാരും എപ്പോഴാണ്‌ അര്‍ഹരാകുക. അതിനായുള്ള മറ്റൊരു പ്രവേശന വിളമ്പരത്തിന്‌ അവര്‍ കാതോര്‍ത്തിരിക്കുകയാണ്‌. അതിനുവേണ്ടിയുളള സത്യാഗ്രഹ പന്തലില്‍ അവരോടൊപ്പം മുന്‍നിരയിലിരിക്കാന്‍ വിപ്ലവകാരികളുടെ പുതിയ തലമുറയില്‍ നിന്നും എത്ര പേരുണ്ടാകും?

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

സ്വാശ്രയപ്രശ്നം എന്ന മുച്ചീര്‍പ്പന്‍

കഴിഞ്ഞ മൂന്നു വര്ഷമായി വിദ്യാഭ്യാസ മേഖലയില് നടത്തി വരുന്ന ഗുണപരമായ മാറ്റങ്ങളെ കാണാതെ സ്വാശ്രയ പ്രശ്നം എന്നാ പൊതിയാ തേങ്ങയില് കടിച്ചു വലിക്കുന്ന മാധ്യമ ചര്ച്ചകളെക്കുറിച്ച് ...


`` ജനിച്ച ഉടനെ തന്തയുടെ തലയെടുത്തു. എങ്ങിനെയും ജീവന്‍ നില്‍ക്കട്ടെയെന്നു കരുതി എന്തെല്ലാം ചെയ്‌തു. മുന്തിയ ഡോക്‌ടര്‍മാരെ കാണിച്ചു. പ്രശ്‌നം വെപ്പിച്ചു. അങ്ങ്‌ ഡല്‍ഹിയിലോളം കൊണ്ടുപോയി നോക്കി. പ്രാണനൊഴിച്ച്‌ എല്ലാം അവിടെ നിന്ന്‌ ഓപ്പറേഷന്‍ ചെയ്‌ത്‌ നീക്കി. ഒന്നും പോരാഞ്ഞ്‌ കൊല്ലാകൊല്ലം മുന്തിയ ഹോട്ടലില്‍ വെച്ച്‌ സുഖചികിത്സയും നടത്തി. എന്നിട്ടെന്താ ... ഒരു രക്ഷയുമില്ല. കുടുംബത്തിനകത്താണെങ്കില്‍ വന്നുകയറിയ അന്ന്‌ തൊട്ട്‌ അടിയുണ്ടാക്കാന്‍ തുടങ്ങിയതാ. എല്ലാവരെയും വെറുപ്പിച്ചു. കൊല്ലങ്ങളായി ഒരു ശല്യവുമില്ലാതെ തറവാട്ടില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന കാര്‍ന്നോന്മാരെ വരെ വെറുപ്പിച്ചു. അവരുപോലും നാക്കെടുത്തു ശപിക്കാന്‍ തുടങ്ങി. കുലം മുടിയാന്‍ കാലത്തു പിറന്ന മുച്ചീര്‍പ്പന്‍...''

ഈ പ്‌രാക്ക്‌ മറ്റാരുടേതുമാകാന്‍ വഴിയില്ലല്ലോ, സംഭവം സ്വാശ്രയ പ്രശ്‌നത്തെക്കുറിച്ചാവുമ്പോള്‍. ഭൂജാതനായ അന്നു മുതല്‍ കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഇത്രമാത്രം പ്രത്യാഘാതങ്ങളുണ്ടാക്കിയ മറ്റൊരു കേസുകെട്ട്‌ കേരള ചരിത്രത്തിലുണ്ടോ?
കൂത്തുപറമ്പില്‍ അഞ്ച്‌ ചെറുപ്പക്കാരുടെ ജീവന്‍ കുരുതി കഴിച്ചു. സമരത്തിന്റെ യുദ്ധഭൂമിയില്‍ ഒട്ടനവധി യുവാക്കളുടെ ചോര ചെളിവെള്ളം പോലെ റോഡില്‍ കെട്ടിനിന്നു. കുട്ടികള്‍ ഫീസ്‌ അടക്കാന്‍ പാങ്ങില്ലാതെ ആത്മഹത്യയിലഭയം തേടി. എന്തിനധികം, കെട്ടുറപ്പുള്ള ഒരു മുന്നണിയില്പ്പോലും ഛിദ്രമുണ്ടാക്കി. ഇതൊന്നും പോരാഞ്ഞ്‌ ചിലര്‍ ഇപ്പോള്‍ തന്നിഷ്‌ടപ്രകാരം കാശ്‌ മേടിക്കുകയും വിദ്യാഭ്യാസം അല്‍പ്പാപ്പമായി നല്‍കുകയും ചെയ്യുന്നു. ആരെ പേടിക്കാന്‍!

രണ്ടു സ്വാശ്രയകോളേജുകള്‍ = ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന ശ്രുതിമധുരമായ ഗാനം ചിട്ടപ്പെടുത്തിയത്‌ സാക്ഷാല്‍ എ.കെ. ആന്റണിയാണ്‌. ആക്കാലത്ത്‌ ലജ്ജാവതിയേക്കാള്‍ ഹിറ്റായിരുന്ന. തീവ്ര ഇടതുപക്ഷം പോലും കേരളത്തിലും സ്വാശ്രയമാവാം എന്ന ചിന്തയിലെത്തിയപ്പോഴാണ്‌ ഈ ഗാനം ഇറങ്ങിയത്‌ എന്നതും ശ്രദ്ധേയം. ഹയര്‍ സെക്കന്ററിയില്‍ നിന്ന്‌ പാസായെത്തുന്ന ലക്ഷങ്ങള്‍ നേരെ അടുത്ത വണ്ടിക്ക്‌ കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കുമല്ലേ വെച്ചടിക്കുന്നത്‌. പെട്ടിക്കടകള്‍ക്കുപോലും അവിടെ പേര്‌ `ഡീംഡ് യൂണിവേഴ്‌സിറ്റി' എന്നാണ്‌ കേള്‍വി. അവരടിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മഷിയുണങ്ങുന്നതിനുമുമ്പ്‌ കുട്ടികളുടെ കയ്യിലെത്തും. മാര്‍ക്ക്‌ എത്രയാണു വേണ്ടതെന്ന്‌ പറഞ്ഞാല്‍ മതി. നമ്മുടെ കാശെന്തിനാ വല്ലവന്റേയും പെട്ടിക്കടയില്‍ കൊണ്ടുപോയി ധൂര്‍ത്തടിക്കുന്നത്‌. ഇവിടെ കട തുറക്കാന്‍ പറ്റിയ ആളുകളൊന്നും ഇല്ലേ? ആരും വീഴുന്നയുക്തി! മാത്രമല്ല ഈ സര്‍ട്ടിഫിക്കറ്റുകള്‍ സായ്‌പന്‍മാരെയും അറബികളേയും കാണിച്ച്‌ തോട്ടിപ്പണി ഒട്ടകത്തെ നോക്കല്‍ തുടങ്ങിയ മുന്തിയപണി ചെയ്‌താണ്‌ നമ്മള്‍ ഇവിടെ കഞ്ഞികുടി മുട്ടാതെ കഴിയുന്നത്‌.

ഇതൊക്കെക്കൊണ്ടാണ്‌ പിറന്നുവീണ അപ്പോള്‍ തന്നെ ഈ തങ്കവളയിട്ട കൈകളില്‍ പിടിച്ചത്‌. പിന്നീടാണ്‌ മനസിലായത്‌ ഇത്‌ തിരിഞ്ഞു കിടക്കാന്‍ വാ പിളര്‍ത്തിയ പുലിയുടെ വാലാണെന്ന്‌. വിദ്യാഭ്യാസ മന്ത്രിക്ക്‌ ആശ്വാസം പകരാന്‍ പോലും മറ്റൊരാള്‍ ധൈര്യത്തോടെ വന്ന്‌ അല്‍പ്പ സമയം ഇതൊന്ന്‌ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അവിടെക്കിടന്ന്‌ ചെയ്യാവുന്ന എല്ലാ കാര്യവും ചെയ്‌തിട്ടും കുടുംബക്കാരുടെ വരെ പഴിയാണ്‌. ഈ പുലിവാലില്‍ കിടന്ന്‌ കറങ്ങുന്നതുകാരണം മറ്റെന്തെങ്കിലും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടോ? കണ്ണുതെറ്റിയാല്‍ ആ പുലിക്ക്‌ ബുദ്ധികുടും; തന്റെ തലകുടി അവന്റെ വയറ്റിലാവും.

എന്തൊക്കെ കാര്യങ്ങള്‍ വകുപ്പില്‍ ചെയ്‌തു. പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. (ആപത്തുകാലത്ത്‌ പക്കി പാമ്പാവും എന്നൊരു ചൊല്ലുപോലെ അതും വിഷം വെച്ച്‌ ഒന്നുരണ്ട്‌ കൊത്തുകൊത്തിയിരുന്നു. കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുന്ന തന്ത്രം അറിയാവുന്നതുകൊണ്ട്‌ മാത്രം അന്ന്‌ രക്ഷപ്പെട്ടതാണ്‌.) കേന്ദ്രഫണ്ടും സംസ്ഥാന ഫണ്ടും ചെലവാക്കി തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്ന എസ്‌.എസ്‌.എ വഴി കെട്ടിടങ്ങള്‍ എത്ര തീര്‍ത്തു. പരിശീലനം ലഭിക്കാത്ത അധ്യാപകരെ കാണണമെങ്കില്‍ അതിര്‍ത്തി കടക്കണം എന്നായി കെ.സി.എഫ്‌ ഉണ്ടാക്കി മുക്കിനുമുക്കിന്‌ ചര്‍ച്ച ചെയ്‌തു. ക്ലാസ്‌ മുറിയില്ലാത്ത, കറണ്ടില്ലാത്ത സ്‌കൂളില്‍പ്പോലും ബ്രോഡ്‌ ബാന്റും മള്‍ട്ടി മീഡിയ ലാബും സ്ഥാപിച്ചു. ഹയര്‍ സെക്കന്ററിയില്‍ ഏകജാലകം വഴി മുഴുവനാളെയും കയറ്റുകയും ഇറക്കുകയും ചെയ്‌തു. എന്തൊക്കെ ചെയ്‌തു. ആരെങ്കിലും മൈന്‍ഡ്‌ ചെയ്യാനുണ്ടായോ. ക്ഷമയ്‌ക്കുമില്ലേ ഒരതിര്‌.

സ്വാശ്രയ കരാര്‍ ചിലര്‍ക്ക്‌ രുചിക്കാത്തത്‌ അവരുടെ അടിസ്ഥാന വര്‍ഗ്ഗ പ്രേമം കൊണ്ടാണ്‌. അതൊക്കെ കഴുകിക്കളയുകയോ എന്നിട്ടും പോകുന്നില്ലെങ്കില്‍ തൊലിയടക്കം മുറിച്ചുമാറ്റുകയോ വേണ്ടുന്ന വെറും കറയല്ലേ സാര്‍ ഇക്കാലത്ത്‌. ആറായിരമെന്ന ഫീസ്‌ ഇരുപത്തയ്യായിരം ആക്കിയാല്‍ ഒരു ചുക്കുമില്ലെന്ന്‌ ഏത്‌ രക്ഷകര്‍ത്താവാണ്‌ ആണയിടാത്തത്‌. നിങ്ങള്‍ ഈ ബഹളമൊക്കെ ഒന്നു നിര്‍ത്തിയാല്‍ മാത്രം മതി. ഈ മെറിറ്റ്‌ ലിസ്റ്റില്‍ മുന്നില്‍ വരാന്‍ എത്രയാ തുലച്ചതെന്ന്‌ അവര്‍ക്കല്ലേ അറിയൂ. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞ അന്ന്‌ രാത്രി തുടങ്ങിയ അധ്വാനമാണ്‌. പ്ലസ്‌ വണ്‍ തുടങ്ങുന്നതിനു മുമ്പേ തുടങ്ങി കോച്ചിംഗ്‌. എന്‍ട്രന്‍സിന്റെ ശ്രീ ശ്രീ ക്ക്‌ സമര്‍പ്പിച്ചത്‌ എത്ര ആയിരമാണെന്ന്‌ ആരൊടെങ്കിലും പറയാമോ ? അവിടെ ഹോസ്റ്റല്‍, യാത്ര, ഫോണാദികളായി പണം ഒഴുക്കിയതും ചുമ്മാതല്ല. റാങ്ക്‌ ലിസ്റ്റിന്റെ ആദ്യ പേജില്‍ തന്നെ ഇടം കിട്ടണം. പിന്നെയാണ്‌ രണ്ട്‌ മുക്കാലിന്‌ ഈ പിള്ളേര്‍ കണക്ക്‌ പറഞ്ഞ്‌ തെരുവിലിറങ്ങുന്നത്‌, കാശല്ല സാറേ പ്രശ്‌നം. നല്ല ഒന്നാന്തരം കോളേജില്‍ ഞങ്ങളുടെ പിള്ളേര്‍ക്ക്‌ പഠിക്കണം. ഹല്ല പിന്നെ.

അല്ല ആര്‍ക്കാണറിയാത്തത്‌ ഈ എന്‍ട്രന്‍സ്‌ എന്നു പറയുന്ന ഏര്‍പ്പാടുതന്നെ ഞങ്ങള്‍, കാശുള്ളവര്‍ മാത്രം ഇത്തരം ഇടങ്ങളില്‍ എത്തപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗമാണെന്ന്‌. ``ബി. പി.എല്ലുകാര്‍ എന്‍ട്രന്‍സിന്റെ ആദ്യ ലിസ്റ്റില്‍ വരികയോ? ഹ...ഹ..എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം. വരും ചിലപ്പോള്‍; കള്ളപ്പണം കൊണ്ട്‌ കൊട്ടാരം തീര്‍ത്തെങ്കിലും ഇപ്പോഴും റേഷന്‍ കാര്‍ഡില്‍ പ്രതിവര്‍ഷവരുമാനം അഞ്ഞൂറില്‍ താഴെയുള്ള ചില എക്‌സ്‌ട്രാഭാഗ്യവന്മാര്‍. അല്ലാതെ ശരിക്കുള്ള ബി.പി.എല്ലുകാര്‍ തത്‌കാലം എന്തെങ്കിലുമൊരു ബി.എ. പഠിച്ചാല്‍ മതി. പിള്ളേര്‍ക്കെന്തിനാ കോഴിക്കഷണം, ചാറ്‌ മതി എന്നല്ലേ പ്രമാണം.
ഹയര്‍ സെക്കന്ററിയില്‍ പാഠ്യപദ്ധതി (അതെന്താണെന്ന്‌ പിടിപാടുള്ളവര്‍ മാഷന്മാര്‍ക്കിടയില്‍ തന്നെ കുറവാണ്‌. പാഠപുസ്‌തകം, നോട്ട്‌ ബുക്ക്‌, പ്രാക്‌ടിക്കല്‍, പരീക്ഷ, ഗൈഡ്‌ ഇതൊക്കെ എന്തെന്ന്‌ ഓര്‍ക്കല്‍ തന്നെ കഷ്‌ടി. പിന്നെയാണ്‌ പാഠ്യപദ്ധതി) മാറി എന്ന്‌ ആണയിടാന്‍ തുടങ്ങിയിട്ട്‌ കൊല്ലം മൂന്ന്‌ കഴിഞ്ഞു. അറിവിന്റെ നിര്‍മ്മാണമാണ്‌ പഠനം, അത്‌ വസ്‌തുതകളെ കേവലം ആവര്‍ത്തിച്ചുറപ്പിക്കലോ ഓര്‍മ്മിക്കലോ അല്ല, അന്വേഷണവും കണ്ടെത്തലുകളും അവതരണങ്ങളും ആണ്‌ പ്രധാനം, കുട്ടിയുടെ ചിന്താശേഷിയുടെ പ്രയോഗമാണ്‌ അറിവുനിര്‍മ്മാണത്തിന്റെ വഴി, ബഹുമുഖ ബുദ്ധിയുള്ളവരായ കുട്ടികളെ എല്ലാവരേയും ഒരേ പോലെ കണ്ടാവരുത്‌ പഠന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്‌, അവരുടെ വൈകാരികമായ അവസ്ഥ പരിഗണിച്ചുവേണം പഠനം തുടങ്ങിയവയാണ്‌ പാഠ്യപദ്ധതിയുടെ അടിസ്ഥാനങ്ങള്‍ എന്ന്‌ ജില്ലാതല സംസ്ഥാനതല പരീശിലകര്‍ക്കുപോലും ഇന്ന്‌ ഓര്‍മ്മയുണ്ടാവില്ല. പരീക്ഷകളും കുറച്ചൊക്കെ മാറി. ഇതൊക്കെ പരിഷ്‌കരിക്കാന്‍ ഏളുപ്പമാണ്‌. സ്‌കൂള്‍ മാത്രം ആശ്രയിച്ച്‌ പഠിക്കാന്‍ ഞങ്ങളെന്താ സാറോ ബി.പി.എല്ലുകാരാണോ? അത്ര കൊച്ചാക്കാതെ. സ്‌കൂളില്‍പ്രാക്‌ടിക്കല്‍, നിരന്തരമൂല്യനിര്‍ണയം, പരീക്ഷാ സെന്റര്‍, റജിസ്‌ടേഷന്‍ ഇത്യാദി കാര്യങ്ങള്‍ മാത്രം. പഠിപ്പ്‌ പണ്ടേപ്പോലെ കാണാപ്പാഠം തന്നെ. അതിനല്ലേ ട്യൂഷന്‍ സെന്ററുകള്‍. ആദ്യം ഉറപ്പിക്കേണ്ടത്‌ അവിടുത്തെ സീറ്റാണ്‌. സംഗതി ശരിയാ.. പിള്ളേര്‍ക്ക്‌ കുറച്ച്‌ കഷ്‌ടപ്പാടു തന്നെയാ. ശരിക്ക്‌ മൂത്രമൊഴിക്കാന്‍ പോലും വിടാതുള്ള പരിശീലനമാ രണ്ടുവര്‍ഷം പരിശീലനത്തിടയില്‍ അച്ഛന്‍ മരിച്ചൊരു കുട്ടിക്ക്‌ നല്‍കിയത്‌ ഒരു ദിവസത്തെ അവധി മാത്രം. രണ്ടാം ദിനം ഇവിടെ ഹാജരുണ്ടാവണം. അച്ഛന്റെ ആത്മാവൊക്കെ ബലിച്ചോറിനായി പരീക്ഷ കഴിയും വരെ കാത്തിരിന്നോളും അന്യോന്യം മിണ്ടുകയോ അധ്യാപകരോട്‌ സംസാരിക്കാന്‍ വിചാരിക്കുകയോ ചെയ്‌താല്‍ ശിക്ഷ ഉറപ്പ്‌. പിന്നെ പുതുപുത്തന്‍ കാറില്‍ പറക്കുന്ന, ബംഗ്ലാവുപോലുള്ള വീട്ടില്‍ കഴിയുന്ന ഡോക്‌ടര്‍മാരെയും എഞ്ചിനീയര്‍മാരെയും കണ്ട്‌ നാളെ അതുപോലാവാന്‍ ഈ കഷ്‌ടപ്പാടൊക്കെ സഹിക്കുന്നു എന്ന്‌ മാത്രം. പതിനെട്ട്‌ വയസ്സില്‍ താഴെയുള്ളവര്‍ കുട്ടികളാണെന്നും അവരെ ശാരീരികമായോ മാനസീകമായോ പീഡിപ്പിക്കരുതെന്നും ഉള്ള നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. രണ്ടുകൊല്ലം നോക്കിയിട്ടും റാങ്ക്‌ ലിസ്റ്റില്‍ മുന്നില്‍ വന്നില്ലെങ്കില്‍, ഒരു അവസരം കൂടിയുണ്ട്‌; റിപ്പീറ്റേഴ്‌സ്‌ എന്ന ലേബില്‍. കാശ്‌ അല്‍പ്പം കുടുമെങ്കിലും ആ ലേഹ്യം കഴിച്ചാല്‍ ഏത്‌ കടുത്ത പരീക്ഷയും ജയിക്കാം. വിചാരിച്ചിടത്ത്‌ പ്രവേശനം ഉറപ്പ്‌.

എന്നിട്ടും ചില ഏമ്പോക്കികള്‍ ഈ എന്‍ട്രന്‍സിനെ കുറ്റം പറയുന്നതാണു മനസ്സിലാവാത്തത്‌.എന്തു കഷ്‌ടപ്പാടാ ഇവിടെ. സാധാരണക്കാര്‍ക്കൊന്നും താങ്ങാന്‍ കഴിയില്ല. ഇത്രസമയത്തിനുള്ളില്‍ ഇത്ര ചോദ്യത്തിനുത്തരം കണ്ടെത്തണം. അതും കടുകട്ടിച്ചോദ്യം. തെറ്റിയെങ്ങാനും പോയാല്‍ നെഗറ്റീവ്‌ മാര്‍ക്കും. ഒരു കാര്യം ശരിയാ. സ്ഥിരം പാറ്റേണ്‍ ചോദ്യങ്ങളുണ്ടാകും. അതൊക്കെ തയ്യാറാക്കുന്നതും ഞങ്ങളുടെ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരാണെന്ന്‌ അടക്കം പറയുന്നവരും ഉണ്ട്‌. അത്‌ കാര്യമാക്കേണ്ട. പക്ഷേ ഇവ ചെയ്‌ത്‌ പരിശീലിക്കണം. പരിശീലിച്ചാല്‍ ഏത്‌ ചെറുവളയത്തിലൂടെയും ചാടാം. ഏത്‌ കമ്പിമേലും നടക്കാം. സ്‌കൂളിലെ കാര്യം തീരുമാനിക്കുന്നതുപോലെ ഇവിടുത്തെ കാര്യം എളുപ്പത്തില്‍ തീരുമാനിക്കാമെന്നാ വിചാരിച്ചത്‌. തൊടാന്‍ പറ്റില്ല. തൊട്ടാല്‍ കത്തില്ലേ കേരളം. രണ്ടാം വിമോചന സമരമല്ല, സ്വാതന്ത്ര്യസമരം തന്നെ നടത്തും ഞങ്ങള്‍. ഇമ്മാതിരി അല്‍പം സ്റ്റാറ്റസ്സുള്ള പണികള്‍ക്ക്‌ കണ്ട `ചെമ്മാനേം ചെരുപ്പൂത്തിയേം' കേറ്റാനുള്ള അടവാണല്ലേ. ഗ്രാമീണര്‍ നാട്ടുമ്പുറത്തിന്റെ നന്മകളെല്ലാം അറിഞ്ഞാസ്വദിച്ച്‌ നാളികേര പാകത്തില്‍ റബ്ബറുവെട്ടിയും നാടന്‍ പണിയെടുത്തും കഴിയട്ടെ. ഭാഗ്യവാന്മാര്‍ പ്രകൃതിയുടെ മടിത്തട്ടില്‍ കഴിയാന്‍ യോഗമുള്ളവര്‍! ഡോക്‌ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ പ്രയാസമുള്ള പണികളെല്ലാം ഞങ്ങള്‍ നഗരത്തിലെ സമ്പന്നര്‍ക്ക്‌ വിധിച്ചിട്ടുള്ളതാ! കഷ്‌ടം, അനുഭവിക്കുക തന്നെ. പക്ഷേ ഇതില്‍ക്കേറി ഇടപെടാന്‍ വരരുത്‌.

അല്ല.. ഞങ്ങള്‍ക്കറിയാം. എന്‍ട്രന്‍സ്‌ പരിഷ്‌കരണം എന്ന പുല്ല്‌ മുന്നില്‍ കെട്ടിത്തൂക്കാതെ ഈ സ്‌കൂളിലെ മാഷന്മാരെ മുന്നോട്ട്‌ നടത്തിക്കാന്‍ കഴിയില്ല. അതിനുവേണ്ടി ചില പ്രസ്‌താവനകളൊക്കെ നടത്തുമെന്നല്ലാതെ ഇത്‌ തൊട്ടുകളിക്കാന്‍ ബിനോയ്‌ സഖാവുപോലും ശ്രമിക്കില്ല എന്ന്‌.