2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വജ്ദയുടെ പ്രതിരോധങ്ങള്‍


എല്ലാ നല്ല ചലച്ചിത്രങ്ങളേയും ഏതെങ്കിലും തരത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാവുന്നതാണ്. കാരണം പുതിയ കാലത്തും സിനിമതന്നെയാണ് സാമൂഹിക വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നത്. ചലച്ചിത്രങ്ങളെ അറിവുനിര്‍മ്മാണപ്രക്രിയയുടെ ഏറ്റവും സാധ്യതയുള്ള ഉപകരണമായി തിരിച്ചറിഞ്ഞുകൊണ്ടാണ് അവയ്ക്ക് ഇന്ന് ക്ലാസ് മുറികളിലടക്കം സുപ്രധാന സ്ഥാനം നല്‍കിവരുന്നത്. ലോകത്തിലെ മികച്ച പല ചിത്രങ്ങളും നേരിട്ട് വിദ്യാഭ്യാസത്തെ തന്നെ പ്രമേയമാക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസ സിനിമകള്‍ എന്ന് വിഭാഗം തിരിച്ച് രേഖപ്പെടുത്താന്‍ മാത്രം എണ്ണപ്പെട്ട ചിത്രങ്ങള്‍ ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്. ത്യാഗപൂര്‍ണ്ണമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍, അതിലുള്‍പ്പെട്ടവര്‍ തമ്മിലുള്ള അതിശക്തമായ ഹൃദയ ബന്ധങ്ങള്‍, ആത്മസമര്‍പ്പണം തന്നെ നടത്തി ശരിയായ പാതകളിലേക്ക് പഠിതാക്കളെ നയിക്കുന്നവര്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളാണ് ഇവയില്‍ ചിലതിനെങ്കില്‍ വിദ്യാഭ്യാസമെന്ന മര്‍ദ്ദകോപകരണം എങ്ങിനെയാണ് വിദ്യാര്‍ത്ഥികളെയും അതിലുള്‍പ്പെട്ട മറ്റുള്ളവരെയും ഭീകരമായി തകര്‍ത്തുകളയുന്നതാണ് മറ്റുചില ചിത്രങ്ങളുടെ പ്രമേയം. 2013 ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷന്‍ ലഭിച്ച സൗദി അറേബ്യന്‍ സിനിമയായ 'വജ്ദ', സ്‌കൂളിനെയും അതുദ്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും അതില്‍ അന്തര്‍ഭവിച്ച കാപട്യങ്ങളെയും വളരെ ലളിതമായി തുറന്നുകാട്ടിക്കൊണ്ടാണ് സമീപകാല ലോകസിനിമയില്‍ സുപ്രധാനമായ സ്ഥാനം നേടിയത്.

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികാട്ടി മാത്രമല്ല. അത് സ്വയം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും ആണ്. ബാറ്റില്‍ഷിപ് പൊട്ടൈംകിന്‍ ലോകത്തെമ്പാടുമുള്ള പോരാളികളുടെ ആവേശമാണെങ്കില്‍ വജ്ദ പോലുള്ള ചിത്രങ്ങള്‍ സ്വയം സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുകയാണ്. എവിടെയാണോ അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും മനുഷ്യന്റെ അസ്തിത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത് അവിടങ്ങളില്‍ അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് ചലച്ചിത്ര പ്രതിഭകള്‍ സിനിമയെന്ന മാധ്യമത്തെ സ്വാതന്ത്ര്യത്തിന്റെ അപരലോകം കാട്ടികൊടുക്കാന്‍ എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ സമീപകാല നിദര്‍ശനം കൂടിയാണ് വജ്ദ.

ചലച്ചിത്രനിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനും ഏറെ വിലക്കുകള്‍ ഉള്ള രാജ്യമാണ് സൗദി അറേബ്യ. ഇന്നും സജീവമായ ഒരു സിനിമാതിയേറ്റര്‍ പോലും അവിടില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് സൗദി സംവിധായകരുടെതായി പുറത്തുവന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ച് സിനിമ ചിത്രീകരിക്കുന്നതിനും അവിടെ അനുവാദം ലഭിക്കില്ല. സ്ത്രീകള്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നതിനും ഏറെ വിലക്കുകള്‍ ഉണ്ട്. ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഹൈഫ അല്‍ മണ്‍സൂര്‍ എന്ന യുവ സംവിധായിക, അവര്‍ രാജ്യത്തെ ആദ്യവനിതാ സംവിധായിക കൂടിയാണ്, വജ്ദ എന്ന ഹൃദ്യമായ ചലച്ചിത്രം ഒരുക്കിയത്. അതീവ ലളിതമായ ഒരു പ്രമേയം തികച്ചും അനാര്‍ഭാടമായി പറയുന്നതിനിടയില്‍ തന്നെ ആ രാജ്യത്ത് നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ കാഴ്ചപ്പാടുകളെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപചയത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. പുരുഷന്മാരടക്കമുള്ള അഭിനേതാക്കള്‍ക്ക് ഒരു സ്ത്രീ നിര്‍ദ്ദേശങ്ങള്‍കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതിനാലും പൊതുസ്ഥലങ്ങളിലെ സിനിമാ ചിത്രീകരണം നിരോധിക്കപ്പെട്ടതായത് കൊണ്ടും ഒരു വാനില്‍ മറഞ്ഞിരുന്നു വാക്കി ടോക്കിയില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്താണ് ഈ ചിത്രം ഹൈഫ അല്‍ മണ്‍സൂര്‍ ഷൂട്ട് ചെയ്തത് എന്ന് കൂടി അറിയുമ്പോഴേ ഒരു സമരായുധമായ സിനിമ എന്ന നിലയില്‍ വജ്ദയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.

റിയാദില്‍ താമസിക്കുന്ന വജ്ദ എന്ന പതിനൊന്നു വയസ്സുകാരിയുടെ സ്വപ്‌നങ്ങളെയും  അവള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെയും ആണ് ഈ സിനിമ ലളിതമായി പകര്‍ത്തുന്നത്. മദ്രസയില്‍ മതപാഠങ്ങള്‍ കൂട്ടമായി ഉരുവിടുന്ന കുട്ടികളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഈ ഏറ്റുചൊല്ലലില്‍ വജ്ദയ്ക്കുള്ള മടുപ്പ് അവളുടെ ചെറിയ ചലനങ്ങളിലൂടെ വ്യക്തമാക്കിക്കൊണ്ടാണ് സംവിധായിക തന്റെ കഥാപാത്രത്തിന്റെ റിബല്‍ സ്വഭാവം തുടക്കത്തിലെ നമ്മെ ബോധ്യപ്പെടുത്തുന്നത്. അവളുടെ കാന്‍വാസ് ഷൂവിനെയും സൂക്ഷ്മതയോടെ നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള സ്‌കൂള്‍ ഷൂസുകളാണ് മറ്റെല്ലാവരും അണിയുന്നതെങ്കില്‍ ആണ്‍കുട്ടികള്‍ അണിയുന്നതരം ക്യാന്‍വാസ് ഷൂസാണ് വജ്ദ ധരിക്കുന്നത്. പിന്നീട് ഈ ഷൂസ് ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പ്രിന്‍സിപ്പാള്‍ അവളോട് കര്‍ക്കശമായി പറയുന്നുമുണ്ട്. അപ്പോഴും വജ്ദ തന്റെ ഷൂസ് മാറ്റുന്നില്ല. മറ്റുകുട്ടികളുടെത് പോലെയാകാന്‍ അവള്‍ അതില്‍ കറുപ്പ് മഷിതേക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഈ ഷൂസിനെയാണ് സംവിധായിക മുഖ്യമായും പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്‌കൂളില്‍ നിന്ന് ചെറിയ തെറ്റുകള്‍ക്ക് പോലും ലഭിക്കുന്ന വലിയ ശിക്ഷകള്‍ സിനിമയുടെ തുടക്കം മുതലേ സംവിധായിക കാട്ടിത്തരുന്നുണ്ട്. ശരിയാം വണ്ണം ഖുറാന്‍ വാക്യങ്ങള്‍ ഉരുവിടാന്‍ കഴിയാത്തതുകൊണ്ട് വജ്ദയെ സ്‌കൂളില്‍ പൊരിവെയിലത്ത് നിര്‍ത്തുകയാണ്. 'വിശ്വാസത്തിന്റെ വെളിച്ചത്തോടെ  എന്റെ ഹൃദയത്തെ ഞാന്‍ നിന്നിലേക്ക് ഉയര്‍ത്തുന്നു' എന്ന ഖുറാന്‍ വാക്യം കുട്ടികള്‍ ഉറക്കെ ചൊല്ലുമ്പോള്‍ വജ്ദ കത്തിക്കാളുന്ന ഉച്ചവെയിലിലേക്ക് തന്റെ കണ്ണുകള്‍ ഉയര്‍ത്തുകയാണ്.
വജ്ദയുടെ ഉമ്മ വീട്ടില്‍ നിന്നും വളരെ അകലെ ഒരു സ്‌കൂളിലാണ് ജോലിചെയ്യുന്നത്. ഉപ്പ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ മാത്രമേ വീട്ടിലെത്തൂ. വീടിന്റെ അകത്തളങ്ങള്‍ ഒരു അമേരിക്കന്‍ വസതിയെന്നപോലെ ആധുനികമായ അടുക്കള ഉപകരണങ്ങളാലും കമ്പ്യൂട്ടര്‍ ഗെയിമുകളാലും പോപ് സംഗീതത്തിനാലും നിറഞ്ഞതാണ്. എന്നാല്‍ വീടിനു പുറത്തു മതത്തിന്റെ കര്‍ശനമായ വിലക്കുകളും നിയന്ത്രണങ്ങളും എല്ലാ ചലനങ്ങളെയും നിയന്ത്രിച്ചുകൊണ്ടുണ്ട്. അയല്‍വീട്ടിലെ അബ്ദുള്ളയാണ് വജ്ദയുടെ കൂട്ട്. അവളെ പരാജയപ്പെടുത്താന്‍ അബ്ദുള്ളയുടെ കയ്യില്‍ പ്രധാനപ്പെട്ട ഒരായുധമുണ്ട് അവന്റെ സൈക്കിള്‍. സൈക്കിളില്‍ വന്നു അവളുടെ ശിരോവസ്ത്രം തട്ടിപ്പറിക്കുകയും അവളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് അവന്‍. തനിക്കും ഒരു സൈക്കിള്‍ കിട്ടട്ടെ. അപ്പോള്‍ ഞാന്‍ നിന്നെ തോല്പ്പിച്ചിരിക്കും എന്ന് അവള്‍ ആത്മവിശ്വാസത്തോടെ അവനു മറുപടി കൊടുക്കുകയും ചെയ്യുന്നു. എന്തുതന്നെയായാലും ഞാന്‍ ഒരു സൈക്കിള്‍ സ്വന്തമാക്കുമെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ച ഒരു രാജ്യത്ത് ഒരു പെണ്‍കുട്ടിക്ക് സൈക്കിള്‍ ലഭിക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. എങ്കിലും അതിനായി അവള്‍ കഠിനമായി പ്രയാസപ്പെടാന്‍ തന്നെ തീരുമാനിക്കുന്നു.

സമീപത്തെ കടയില്‍ പുതുതായെത്തിയ സൈക്കിള്‍ അവളുടെ മനം കവരുന്നു. അത് മറ്റാര്‍ക്കും വില്‍ക്കാതിരിക്കാന്‍ അവള്‍ കടക്കാരനുമായി സൗഹൃദം സ്ഥാപിക്കുന്നു. സൈക്കിളിന്റെ വില 800 റിയാലാണ്. അമ്മയുടെ കയ്യില്‍ കുറച്ചു പണം ഇരിപ്പുണ്ടെന്ന് അവള്‍ക്കറിയാം. പക്ഷേ, പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് പ്രസവിക്കില്ല എന്നുവരെ അവര്‍ ധരിച്ചിട്ടുണ്ട്. ബാപ്പയും കുടുംബത്തിലെ മറ്റാളുകളും മാത്രമല്ല സമൂഹം തന്നെ തന്റെ മകളെ സൈക്കിള്‍ ഓടിക്കുകയാണെങ്കില്‍ ഒറ്റപ്പെടുത്തും എന്ന് അവര്‍ സത്യമായും ഭയക്കുന്നു. ഭീഷണികളും മുന്നറിയിപ്പുകളും അവളെ തളര്‍ത്തുന്നില്ല. നൂലുകള്‍ കൊണ്ട് ബ്രേസ്ലറ്റുകള്‍ ഉണ്ടാക്കിയും ഓഡിയോ കാസറ്റുകളില്‍ പാട്ടുകള്‍ മിക്‌സ് ചെയ്‌തെടുത്തും കൂട്ടുകാരികള്‍ക്ക് നല്‍കി അവള്‍ സ്വന്തമായി പണം സമ്പാദിക്കാന്‍ ആരംഭിക്കുന്നു. സ്‌കൂളിലെ കൂട്ടുകാരിയായ അബീറിനെ കുറച്ചു റിയാലുകള്‍ക്ക് വേണ്ടി അവള്‍ സഹായിക്കുന്നു. തന്റെ സഹോദരനെന്ന് പറഞ്ഞ ചെറുപ്പക്കാരന് അബീറിന്റെ പുറത്തു നടക്കാനുള്ള പാസ് വജ്ദ എത്തിച്ചുകൊടുക്കുന്നു. അത് അബീറിന്റെ സഹോദരന്‍ അല്ലായിരുന്നെന്ന് പിന്നീടാണ് മനസ്സിലാവുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹുസ്സായുടെ വീട്ടില്‍ ഒരു കള്ളന്‍ കയറാന്‍ ശ്രമിച്ച വാര്‍ത്ത ഇതിനിടയില്‍ കുട്ടികളില്‍ പരക്കുന്നുണ്ട്. അത് കള്ളനൊന്നുമല്ല അവരുടെ കാമുകനാണെന്ന് കുട്ടികള്‍ക്കെല്ലാവര്‍ക്കും അറിയാം. വ്യക്തിജീവിതത്തില്‍, രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് കാമുകനെ വിളിച്ചു വരുത്തുന്ന അവര്‍ പക്ഷേ സ്‌കൂളില്‍ നടപ്പാക്കുന്നത് കര്‍ശനമായ മത/സദാചാര പാഠങ്ങളാണ്. ആണുങ്ങള്‍ കാണുന്നിടത്ത് പെണ്‍കുട്ടികള്‍ കളിക്കുന്നത് അവര്‍ വിലക്കുന്നു, പര്‍ദ്ദ ധരിക്കാതെ വരുന്നവരെ അവ ഇടീക്കുന്നു, ശബ്ദം താഴ്ത്തി സംസാരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നു. ചിരിച്ചുകൊണ്ട് സ്‌കൂളിലേക്ക് കയറി വരുന്ന കുട്ടികളോട് ഒരിക്കല്‍ അവര്‍ പറയുന്നുണ്ട്, 'സ്ത്രീകളുടെ ശബ്ദം പുറത്തുള്ള പുരുഷന്മാര്‍ കേള്‍ക്കാന്‍ പാടില്ലെന്നത് നിങ്ങള്‍ മറന്നോ? എത്ര തവണ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്, ഒരു സ്ത്രീയുടെ ശബ്ദം എന്നത് അവളുടെ നഗ്‌നതയാണെന്ന്!' ക്ലാസ് മുറിയിലെ കര്‍ക്കശമായ ചിട്ടകള്‍, മതശാസനകള്‍ പുരോഹിതന്മാരേക്കാള്‍ നിഷ്ഠയോടെ സ്‌കൂളുകളില്‍ നടപ്പാക്കുന്നത്... എല്ലാം സൂക്ഷ്മമായി കാട്ടിത്തന്നുകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസം എവിടെയാണ് നില്‍ക്കുന്നതെന്നാണ് ഹൈഫ അല്‍ മണ്‍സൂര്‍ തുറന്നുകാട്ടുന്നത്. അവിഹിതമായത് എന്തോ ചെയ്തു എന്ന സംശയത്താല്‍ രണ്ടു പെണ്‍കുട്ടികളെ വിചാരണ ചെയ്യുന്ന സന്ദര്‍ഭം സിനിമയിലുണ്ട്. അവര്‍ സ്‌കൂളിനു പിന്നിലിരുന്ന് നെയില്‍ പോളീഷ് ഇടുകയായിരുന്നു. പക്ഷേ, അത് അധ്യാപകരുടെ വ്യാഖ്യാനത്തില്‍ മറ്റെന്തൊക്കെയോ ആയി. സ്‌കൂള്‍ അസംബ്ലി വിളിച്ച് പ്രിന്‍സിപ്പാള്‍ പറയുന്നു, 'സ്‌കൂളെന്നാല്‍ അറിവിനൊപ്പം സദാചാരവും അഭ്യസിക്കാനുള്ള ഇടമാണ്. ഒരു പാപപ്രവൃത്തി ചെയ്യുമ്പോള്‍ രണ്ടു കുട്ടികളെ സ്‌കൂളിനു പിന്നില്‍ വെച്ച് പിടിക്കുകയുണ്ടായി. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുന്നതിനായി, ഇനി മുതല്‍ പൂക്കള്‍ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ നിങ്ങളെ അനുവദിക്കുന്നതല്ല. അതുപോലെ, സ്‌നേഹവും ആരാധനയും പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തുകളും. കൈകള്‍ ചേര്‍ത്തുപിടിക്കാനും ആരെയും ഇനിമുതല്‍ അനുവദിക്കുന്നതല്ല.' അതേസമയം വജ്ദയുടെ ക്ലാസില്‍ പഠിക്കുന്ന, മതത്തിന്റെയും സ്‌കൂളിന്റെയും ചിട്ടവട്ടങ്ങള്‍ അനുകിടതെറ്റാതെ പെരുമാറുന്ന സല്‍മ എന്ന പെണ്‍കുട്ടിയുടെ വിവാഹം ഇതിനിടയില്‍ കഴിയുന്നുണ്ട്. അവളുടെ വിവാഹ ഫോട്ടോകള്‍ നോക്കി ഖുറാന്‍ പഠിപ്പിക്കുന്ന അധ്യാപിക അവളെ അഭിനന്ദിക്കുകയാണ്. വരന്റെ വയസ്സ് അവളോട് ടീച്ചര്‍ തിരക്കിയപ്പോള്‍ നാണത്തോടെ അവള്‍ പറഞ്ഞു, ഇരുപത്. സ്‌കൂളില്‍ നിന്ന് ആണ്‍കുട്ടികള്‍ പഠിക്കുന്ന പാഠം വജ്ദയോട് സുഹൃത്തായ അബ്ദുള്ള പറയുന്നുണ്ട്. അരയ്ക്കു ചുറ്റും സ്‌പോടകവസ്തുക്കള്‍ കെട്ടിവെച്ച് പൊട്ടിച്ചു മരിച്ച ഒരു കുട്ടിയെക്കുറിച്ച് അവന്‍ അവളോട് പറഞ്ഞു. 'അവനു വട്ടാണ്. അതെത്രമാത്രം വേദനയുണ്ടാക്കുന്നതായിരിക്കും!' എന്ന് വജ്ദ അതിശയം പ്രകടിപ്പിച്ചു. 'ദൈവത്തിനുവേണ്ടിയാണ് മരിക്കുന്നതെങ്കില്‍ ഒരു സൂചികുത്തുന്ന വേദനയെ കാണൂ. അതിനുശേഷം അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരും, മാത്രമല്ല 70 വധുക്കളെയും അവന് ലഭിക്കും!' മതം നേരിട്ട് വിദ്യാഭ്യാസത്തില്‍ ഇടപെടുന്നമ്പോള്‍ അത് എങ്ങിനെയെല്ലാം നമ്മുടെ സ്‌കൂളുകളെയും കുഞ്ഞുങ്ങളെയും മാറ്റിത്തീര്‍ക്കും എന്നുള്ളതിന്റെ എവിടെക്കുമുള്ള തെളിവുകളാണ് 'വജ്ദ' എടുത്തുകാട്ടുന്നത്.

വജ്ദയുടെ ഉമ്മ ഒന്നിനെയും ചോദ്യം ചെയ്യാന്‍ കെല്പില്ലാത്തവരും ഭര്‍ത്താവിന്റെ ഹിതത്തിനനുസരിച്ച് ജീവിക്കുന്നവരും ആണ്. ഉമ്മ ഇറങ്ങാനായി താമസിച്ചു എന്ന് പറഞ്ഞ് അവരെ ശകാരിക്കുന്ന കാര്‍ െ്രെഡവറോട് വജ്ദയാണ് ഉത്തരം പറയുന്നത്. പരപുരുഷന്‍മാരുടെ മുന്നില്‍ ഇറങ്ങാത്ത സദാചാരനിഷ്ഠയുണ്ട് അവര്‍ക്ക്. ദിവസവും തന്നെ കൊന്നുകളയുന്ന സ്‌കൂളിലേക്കുള്ള കഠിനമായ യാത്ര ഒഴിവാക്കാന്‍ കഴിയുന്ന, മാന്യമായ ജോലി വീട്ടിനടുത്ത് കിട്ടുവാനുള്ള ഒരവസരം അവരുടെ കൂട്ടുകാരി ഒരുക്കിക്കൊടുക്കുന്നുണ്ട്. എന്നാല്‍ അവിടെ ജോലിചെയ്യുമ്പോള്‍ അന്യപുരുഷന്മാരോട് സംസാരിക്കേണ്ടി വരും, അത് തന്റെ ഭര്‍ത്താവിന് ഇഷ്ടമാകില്ല എന്ന് പറഞ്ഞ് അവള്‍ അത് തട്ടിക്കളയുന്നു. അദ്ദേഹത്തിന് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യാന്‍ പാടില്ല എന്ന് വജ്ദയെ താക്കീത് ചെയ്യുന്നു. ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും വേണ്ടി ഭക്ഷണം പാകം ചെയ്ത്, വാതിലിനിപ്പുറം വെച്ച് മടങ്ങുകയും അവരുടെ ഉച്ഛിഷ്ടം ഭുജിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തുകാര്യം? ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നില്ല എന്ന ന്യായവും പറഞ്ഞ്, അയാള്‍ക്കായി അയാളുടെ ഉമ്മ കണ്ടെത്തിയ യുവതിയെ വിവാഹം കഴിക്കാനായി അവരെ ഉപേക്ഷിച്ച് ദാക്ഷിണ്യമില്ലാതെ അയാള്‍ കടന്നുകളയുന്നു.

സ്‌കൂളിലെ 'റിലിജിയസ് ക്ലബ്ബിന്റെ' ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുറാന്‍ പാരായണ മത്സരമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. മത്സര വിജയിക്ക് ആയിരം റിയാലാണ് സമ്മാനമായി ലഭിക്കുക എന്ന പ്രലോഭനത്താല്‍ വജ്ദയും അതില്‍ പങ്കെടുക്കാന്‍ പേര് നല്‍കുന്നു. അന്നുവരെ ഖുറാന്‍ അവളുടെ വിഷയമേ അല്ലായിരുന്നു. സൈക്കിളിനോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് കഠിനമായ പരിശീലനത്തിന് അവള്‍ക്ക് തുണയായത്. അടുക്കളയില്‍ മാത്രം പാടാന്‍ വിധിക്കപ്പെട്ട മനോഹരമായി പാടുന്ന ഉമ്മയുടെ സഹായവും അവള്‍ക്ക് ലഭിക്കുന്നുണ്ട്. താന്‍ കാസറ്റും ബ്രേസ്ലറ്റും ഉണ്ടാക്കി വിറ്റ് സമ്പാദിച്ച പണം കൊണ്ട് ഖുറാന്‍ പഠിക്കാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം അവള്‍ വാങ്ങി. വജ്ദയുടെ മാറ്റം പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സന്തോഷിപ്പിക്കുന്നുപോലുമുണ്ട്. ഖുറാന്‍ പാരായണ മത്സരത്തില്‍ അവള്‍ വിജയിച്ചു. വജ്ദ സ്‌കൂളിന്റെ അഭിമാനമാണെന്നും അവള്‍ മറ്റുകുട്ടികള്‍ക്ക് മാതൃകയാണെന്നും പ്രിന്‍സിപ്പാള്‍ സമ്മാനദാന ചടങ്ങില്‍ പ്രസ്താവിക്കുന്നു. സമ്മാനമായികിട്ടിയ 1000 റിയാല്‍ കൊണ്ട് നീ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വേദിയില്‍ വെച്ച് തന്നെ പ്രിന്‍സിപ്പല്‍ വജ്ദയോട് ചോദിച്ചു. അവള്‍ക്ക് ആലോചിക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. 'അങ്ങാടിയില്‍ നിന്ന് താന്‍ ഒരു സൈക്കിള്‍ വാങ്ങിക്കാന്‍ പോകുന്നു. പഠിക്കുവാനുള്ള സൈഡിലുള്ള പെഡലുകള്‍ ഇല്ലാത്തത്. കാരണം താന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചുകഴിഞ്ഞു.' വേദിയിലും സദസ്സിലുമുള്ള മുഴുവാനാളുകളും സ്തംഭിച്ചുനില്‍ക്കെ, പതറാത്തതും അരുതാത്തതാണ് ചെയ്യുന്നതെന്ന കുറ്റബോധം ഇല്ലാത്തതും ആയ വാക്കുകളാല്‍ അവള്‍ തലയുയര്‍ത്തിത്തന്നെ പറഞ്ഞുനിര്‍ത്തി. കര്‍ക്കശമായ മതപാഠങ്ങളാല്‍ വിധേയരായ ഒരു തലമുറയെ കെട്ടിപ്പടുക്കാനുള്ള തന്റെയും വിദ്യാഭ്യാസമെന്ന വ്യവസ്ഥയുടെയും തന്നെ താത്പര്യങ്ങളുടെ കോട്ടകളെയാണ് ചങ്കൂറ്റത്തോടെ ഒരു കൊച്ചുപെണ്‍കുട്ടി പൊളിച്ചടുക്കതെന്ന് പ്രിന്‍സിപ്പലിന് അറിയാമായിരുന്നു. അവളുടെ ആഗ്രഹങ്ങളെ ചവിട്ടിയരച്ചുകൊണ്ട് അവര്‍ പ്രഖ്യാപിക്കുന്നു, 'സൈക്കിള്‍ പെണ്‍കുട്ടികളുടെ കളിപ്പാട്ടമേ അല്ല. പ്രത്യേകിച്ചും സ്വന്തം ആത്മാവിനെയും കുലീനതയെയും പരിപാലിക്കുന്ന, അടക്കവും ഒതുക്കവുമുള്ള വിശ്വാസികളായ പെണ്‍കുട്ടികള്‍ക്ക്. നിന്റെ കുടുംബം ഇതിനു ഒരിക്കലും അനുവദിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ നമ്മള്‍ ആ തുക പലസ്തീനിലുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക് സംഭാവന ചെയ്യുന്നു.' വജ്ദ കരയുകയോ തളരുകയോ ചെയ്തില്ല. പ്രിന്‍സിപ്പല്‍ രൂക്ഷമായി നോക്കിക്കൊണ്ട് അവളോട് പറഞ്ഞു, 'നിന്റെ ഈ വൃത്തികെട്ട സ്വഭാവം നിന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടും.' പരിഹാസം ധ്വനിക്കുന്ന മുഖഭാവത്തോടെ അവള്‍ എടുത്തുചോദിച്ചു, 'നിങ്ങളുടെ 'സുന്ദരനായ' കള്ളനെപ്പോലെ എന്നാണോ ഉദ്ദേശിച്ചത്?'

സ്ത്രീ സ്വത്വത്തിന്റെ ഉദ്‌ഘോഷണമാണ് ചിത്രത്തിന്റെ അന്ത്യം. ഖുറാന്‍ പാരായണമത്സര ദിവസം രാത്രിയാണ് ഉപ്പയുടെ പുതിയ വിവാഹവും. അന്ന് പകല്‍ മുഴുവന്‍ ഉമ്മ എവിടെയോ ആയിരുന്നു. വീട്ടില്‍ ആ രാത്രി വജ്ദ തനിച്ചായിരുന്നു. തന്റെ കഠിനമായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിലല്ല, ഇനി ഒരിക്കലും തനിക്ക് ഒരു സൈക്കിള്‍ സ്വന്തമാക്കാന്‍ കഴിയില്ലല്ലോ എന്ന അകംപൊള്ളുന്ന നീറ്റല്‍ അവളെ ഒട്ടൊക്കെ ഉലയ്ക്കുന്നുണ്ട്. തളര്‍ന്നുറങ്ങിയ അവള്‍ രാത്രിയിലെപ്പോഴോ കണ്ണ് തുറന്ന്! നോക്കിയപ്പോള്‍ ഉമ്മ വീടിന്റെ മട്ടുപ്പാവില്‍ അസ്വസ്ഥയായി ഉലാത്തുകയാണ്. ഖുറാന്‍ പാരായണ മത്സരത്തില്‍ അവള്‍ വിജയിച്ചതും അവള്‍ അരുതാത്ത ആവശ്യം പരസ്യമായി ഉന്നയിച്ചതുമെല്ലാം അപ്പോഴേക്കും ഉമ്മ അറിഞ്ഞിരുന്നു. തനിക്ക് സമ്മാനത്തുക ലഭിക്കാത്തതില്‍ വിഷമിക്കുന്ന മകളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ പറയുന്നു, 'അവരെയോ അവരുടെ പണമോ നിനക്ക് ആവശ്യമില്ല.' ഇന്നാണ് ഉപ്പയുടെ വിവാഹം എന്ന് അറിഞ്ഞപ്പോള്‍ ഉമ്മയോട് അവള്‍ പറയുന്നു, 'ഉപ്പയെ ഏറ്റവും ആകര്‍ഷിക്കുന്ന ആ ചുവന്ന പട്ടുകുപ്പായം വാങ്ങി അവിടെപ്പോയി നമുക്ക് ഉപ്പയെ കൂട്ടാം'എന്ന്. 'ഇനി അതിന്റെ ഒരാവശ്യവുമില്ല. നമുക്കിനി നമ്മള്‍ മാത്രമേയുള്ളൂ. മാത്രമല്ല, ആ പണം ഞാന്‍ ചെലവാക്കുകയും ചെയ്തു. ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി നീ ആയിരിക്കണം എന്നാണെന്റെ ആഗ്രഹം. ഈ ലോകത്ത് എനിക്കായി അവശേഷിച്ചിട്ടുള്ളത് ഇനി നീ മാത്രമാണ്.' ഉമ്മ അവളുടെ ഏറെനാളത്തെ സ്വപ്‌നം അവളുടെ മുന്നിലേക്ക് നീക്കിവെച്ചു. അവള്‍ വാങ്ങാന്‍ കൊതിച്ച സൈക്കിള്‍! 'ചുണക്കുട്ടിയായ ഒരു കൊച്ചു പെണ്‍കുട്ടിക്കുവേണ്ടി ആ കടക്കാരന്‍ ആഴ്ചകളായി ഇത് പിടിച്ചു വെച്ചിരിക്കയാണ്..' എന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. വിശാലമായ ലോകത്ത് പൊടുന്നനെ തനിച്ചായിപ്പോയ അമ്മയും മകളും പരസ്പരം പുണര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ക്ക് പിന്നില്‍ ആകാശത്തില്‍ ഏതോ വെടിക്കെട്ടിലെ പ്രകാശങ്ങള്‍ ആഹ്ലാദത്തിന്റെ അമിട്ടുകള്‍ പൊട്ടിക്കുന്നുണ്ടായിരുന്നു. സ്വന്തം സൈക്കിളോടിച്ച്, അബ്ദുല്ലയെ തോല്‍പ്പിച്ച്, കാറുകളും മറ്റുവാഹനങ്ങളും ചീറിപ്പായുന്ന വിസ്തൃതമായ പൊതുനിരത്തിലെത്തി ആത്മവിശ്വാസത്തോടെ ലോകത്തെനോക്കി പുഞ്ചിരിക്കുന്ന മനോഹരമായ ഷോട്ടിലാണ് വജ്ദ അവസാനിക്കുന്നത്. 

കഥകൊണ്ടല്ല, കഥയിലെ ചില സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി സവിശേഷമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് കൊണ്ടാണ് വജ്ദ നമ്മുടെ ശ്രദ്ധയെ പിടിച്ചെടുക്കുന്നത്. സിനിമ നിഷിദ്ധമായ സൌദി അറേബ്യയിലെ ഒരു സ്‌കൂളില്‍ നിന്നാണ് വജ്ദയായി വേഷമിട്ട വാദ് മുഹമ്മദ് എന്ന പെണ്‍കുട്ടിയെ സംവിധായിക കണ്ടെത്തിയത്. ആദ്യമായി ക്യാമറയെ കാണുന്ന ആ പെണ്‍കുട്ടി അസാധാരണമായ അഭിനയ മികവാണ് കാട്ടുന്നത്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്ക് കീഴില്‍ ജീവിക്കുന്ന ഏതൊരു നാട്ടിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഹൃദയത്തെ ഈ ചിത്രം ആഴത്തില്‍ സ്പര്‍ശിക്കും. അത് സ്ത്രീവിമോചനത്തിന്റെ കാഹളം വിളി ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് കൊണ്ടല്ല, അതിസാധാരണമായ സന്ദര്‍ഭങ്ങളിലൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ കാഴ്ചയിലൂടെ അതിതീവ്രമായ ഇതേ പ്രശ്‌നങ്ങള്‍   യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ചത് കൊണ്ടാണ്. 'അത് നീ ചെയ്യരുത്', 'അത് നിനക്ക് പറ്റിയതല്ല' എന്നിങ്ങനെ ചുറ്റിലുമുയരുന്ന കര്‍ശനമായ വിലക്കുകള്‍ക്കുള്ളില്‍ 'ഞാന്‍ ഇവിടെയുണ്ട്, ഞാന്‍ ഞാന്‍ മാത്രമാണ്, എനിക്ക് സാധിക്കാത്തതായി ഒന്നുമില്ല' എന്നൊക്കെ വിളിച്ചുപറയാന്‍ ശ്രമിക്കുന്ന വജ്ദയുടെ നിശ്ചയദാര്‍ഢ്യവും അവളുടെ കണ്ണുകളില്‍ സ്പുരിക്കുന്ന ആത്മവിശ്വാസവുമാണ് ഈ ചിത്രം പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിപ്പിക്കുക. ആ സ്വപ്‌നങ്ങളെയും അത് നേടിയെടുക്കാനുള്ള ആത്മവിശ്വാസത്തെയും ഊതിത്തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് തല്ലിക്കെടുത്താതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ടെന്ന് നിശ്ശബ്ദമായി ഈ സിനിമ അധ്യാപകരെയും ബോധ്യപ്പെടുത്തും.


2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഭാവനയുടെ മാര്‍ക്വേസിയന്‍ രാഷ്ട്രീയം.

                                        (ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിന്റെ 'പ്രകാശം ജലം പോലെയാണ്' എന്ന കഥ, അദ്ദേഹത്തിന്റെ അസാധാരണമായ കഥപറച്ചില്‍ രീതിയുടെയും സൂക്ഷ്മമായ രാഷ്ട്രീയ ബോധത്തിന്റെയും തെളിവാണ്. മാര്‍ക്കേസിന്റെ കഥാസമാഹാരങ്ങളില്‍ ഒന്നായ 'അപരിചിത തീര്‍ത്ഥാടകര്‍' എന്ന കൃതിയില്‍ ഉള്‍പ്പെട്ട ഈ കഥ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രചനാതന്ത്രമായ 'മാജിക്കല്‍ റിയലിസ'ത്തിന്റെ സ്വഭാവസവിശേഷതകളെ എടുത്തുകാട്ടാന്‍ പര്യാപ്തമാണ്. വിചിത്രമായ ഭാവനകളില്‍ അഭിരമിക്കുമ്പോഴും യാഥാര്‍ത്ഥ്യവുമായുള്ള നാഭീനാളബന്ധം അറ്റുപോകാതിരിക്കാന്‍ കഥാശില്‍പ്പത്തില്‍ എത്രമാത്രം ശ്രദ്ധയാണ്, മാര്‍ക്വേസ് എന്ന കഥയുടെ പെരുന്തച്ചന്‍ പതിപ്പിക്കുന്നത് എന്നും ഈ കഥകാട്ടി ഉദാഹരിക്കാം.

അച്ഛന്‍, അമ്മ, രണ്ടു കുട്ടികള്‍ ഇവരടങ്ങുന്ന ഒരു കുടുംബത്തിനകത്തെ വിചിത്രങ്ങളായ ചില സംഭവങ്ങളാണ് 'പ്രകാശം ജലം പോലെയാണ്' എന്ന കഥയുടെ ഇതിവൃത്തം. ഒമ്പതു വയസ്സുകാരനായ ടോട്ടോയും എഴുവയസ്സുകാരനായ ജോവലും നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളാണ്. ഇപ്പോള്‍ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ഒരു വലിയ ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുള്ള ഇടുങ്ങിയ അപ്പാര്‍ട്ട്‌മെന്റിലാണ് അവര്‍ താമസിക്കുന്നത്. നേരത്തെ കുടുംബം കഴിഞ്ഞിരുന്നത് കാര്‍ത്താജിന എന്ന ലാറ്റിനമേരിക്കയിലുള്‍പ്പെട്ട കൊളംബിയയിലെ തുറമുഖനഗരത്തിലാണ്. കാര്‍ത്താജിന കടലിനാല്‍ ചുറ്റപ്പെട്ടതും കടലിലേക്ക് ചേരുന്ന നദികളാല്‍ സമ്പന്നവുമായ ഒരു ചെറു നഗരമാണ്. വെള്ളവും വള്ളവും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു അന്ന്. വീട്ടില്‍ നിന്ന് നേരിട്ട് ഉള്‍ക്കടലിലേക്ക് ബോട്ടുകള്‍ ഇറക്കാവുന്ന സൗകര്യം പോലും അവിടെയുണ്ടായിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞാണ് അവര്‍ക്ക് ഈ ആധുനിക പരിഷ്‌കൃത നഗരത്തിലേക്ക് കുടിയേറേണ്ടി വന്നത്.

അച്ഛനുമായി പന്തയം വെച്ച് വാശിയോടെ പഠിച്ച്, സ്‌കൂളിലെ പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയെടുക്കുന്ന ടോട്ടോയും ജോവലും സെക്സ്റ്റന്റും കോമ്പസ്സും ഉള്ള ഒരു ഒന്നാന്തരം വള്ളവും തുഴയും സമ്പാദിക്കുന്നു. ഷവറില്‍ നിന്നും അല്‍പ്പം വെള്ളം മാത്രം ലഭിക്കുന്ന, കുടുസ്സായ ഈ ഫ്‌ലാറ്റില്‍ വള്ളം കൊണ്ടുവന്നിട്ടു യാതൊരു പ്രയോജനവും ഇല്ലെന്നഭിപ്രായമുള്ള അമ്മ മാത്രമാണ് ഇതില്‍ അമര്‍ഷം കൊള്ളുന്നത്. കൂട്ടുകാരുടെ സഹായത്തോടെ വള്ളം അവര്‍ മുകളിലെത്തിച്ചു. അടുത്ത ബുധനാഴ്ച അച്ഛനും അമ്മയും സിനിമയ്ക്ക് പോയപ്പോള്‍ കുട്ടികള്‍ വീട്ടിലെ സ്വീകരണ മുറിയിലെ ബള്‍ബുകള്‍ പൊട്ടിച്ച് റൂമില്‍ മുഴുവന്‍ ജലം പോലെ പ്രകാശം നിറയ്ക്കുകയും അതില്‍ തങ്ങളുടെ തോണി തുഴഞ്ഞ് രസിക്കുകയും ചെയ്തു. ഇതിനായി അവരെ പ്രചോദിപ്പിച്ചത്, ഇടയ്ക്ക് കഥയില്‍ പ്രത്യക്ഷപ്പെടുന്ന ആഖ്യാതാവ് നടത്തിയ ഒരു പ്രസ്താവനയാണ്. പ്രകാശം ജലം പോലെയാണ് എന്ന് അയാളാണ് അവരോടു പറഞ്ഞത്. കുട്ടികള്‍ വീണ്ടും അച്ഛനോട് പന്തയം വെച്ച് സ്‌കൂളില്‍ നിന്ന് വലിയ സമ്മാനങ്ങള്‍ നേടുകയും പകരമായി നീന്തല്‍ വസ്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കുകയും ചെയ്യുന്നു. കഥാന്ത്യത്തില്‍, അച്ഛനമ്മമാര്‍ സിനിമയ്ക്ക് പോയ ഒരവസരത്തില്‍ കുട്ടികള്‍ കൂട്ടുകാരെ വിളിച്ചുകൂട്ടുകയും ആനന്ദിക്കുകയും ചെയ്യുന്നു. എല്ലാവരും ഒരുമിച്ചു ബള്‍ബുകള്‍ പൊട്ടിച്ചതിനാല്‍ പ്രകാശം മുറിയും കെട്ടിടവും കവിഞ്ഞു പുറത്തെക്കൊഴുകുകയും കുഞ്ഞുങ്ങളെല്ലാം അതില്‍ മുങ്ങിത്താഴുകയും തുടര്‍ന്ന് നഗരത്തിലേക്ക് ശക്തിയോടെ പ്രവഹിക്കുകയും ചെയ്യുന്നു. ടോട്ടോയും ജോവലും മാത്രം വഞ്ചിയില്‍ ഇരുന്ന് തുഴഞ്ഞുകൊണ്ട് കാഴ്ചകള്‍ ആസ്വദിക്കുന്നു.

മാര്‍ക്കേസിന്റെ ഈ കഥ സവിശേഷം ശ്രദ്ധിക്കപ്പെടുന്നത് അതുണര്‍ത്തുന്ന സാംസ്‌കാരിവും രാഷ്ട്രീയവുമായ സൂക്ഷ്മവിമര്‍ശനത്താലാണ്. എങ്ങിനെയാണ് ഈ കഥ നിശിതമായ സാംസ്‌കാരിക വിമര്‍ശന മൂല്യം കൈവരിക്കുന്നത്? ചരിത്രപരമായി കഥ നിര്‍വ്വഹിക്കുന്ന ദൗത്യം എന്താണ്? കഥയില്‍ സവിശേഷം സന്നിവേശിപ്പിച്ചിട്ടുള്ള ഈ ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയുക, മാജിക്കല്‍ റിയലിസം സമര്‍ത്ഥമായി ഉപയോഗിച്ചതെങ്ങിനെ എന്ന് ഇഴപിരിക്കുമ്പോഴാണ്. ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളെല്ലാം സുദീര്‍ഘമായ കാലം സ്‌പെയിന്‍ പോര്‍ച്ചുഗല്‍ തുടങ്ങിയ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളായിരുന്നു. കൊളംബിയ മൂന്നു നൂറ്റാണ്ടുകാലമാണ് സ്പാനിഷ് അധിനിവേശത്തിന് കീഴില്‍ അമര്‍ന്നു കിടന്നത്. രക്തരൂഷിതമായ യുദ്ധത്തിലൂടെയാണ് നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ അവിടുത്തെ വിപ്ലകാരികള്‍ക്ക് കഴിഞ്ഞത്. സ്വന്തം മണ്ണിന്റെ സംസ്‌കാരവും സമ്പത്തും അധിനിവേശശക്തികള്‍ കടപുഴക്കുന്നത് നോക്കിനില്‍ക്കാന്‍ മാത്രം കഴിഞ്ഞ ഒരു ജനതയുടെ പിടച്ചില്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ രചനകളില്‍ തെളിഞ്ഞു കാണാം. പ്രകാശം ജലം പോലെയാണ് എന്ന കഥയും നിലകൊള്ളുന്നത് ഈ ചരിത്രപരിസരത്ത് തന്നെയാണ്.
കഥയില്‍ സവിശേഷം കടന്നു വരുന്നത് രണ്ടു സ്ഥലനാമങ്ങളാണ്, മാഡ്രിഡും കാര്‍ത്താജിനയും. മാഡ്രിഡ് സ്‌പെയിനിന്റെ തലസ്ഥാനമാണ്. വിസ്തൃതിയുടെയും ജനസംഖ്യയുടെയും കാര്യത്തില്‍ ലോകത്തിലെ മെട്രോപൊലിറ്റന്‍ സിറ്റികളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന പരിഷ്‌കൃത ആധുനിക നഗരം. കാര്‍ത്താജിനയാവട്ടെ കൊളംബിയയിലെ പ്രശസ്തമായ തുറമുഖ നഗരമാണ്. കടലിനോടു ചേര്‍ന്ന് നില്‍ക്കുന്ന, നദികളാലും ജലപാതകളാലും സമ്പന്നമായ, സാംസ്‌കാരികമായി വലിയ പ്രാധാന്യമുള്ള സ്ഥലം. കൊളംബിയയിലെ ദേശീയ പൈതൃക മ്യൂസിയം സ്ഥിതിചെയ്യുന്നത് കാര്‍ത്താജിനയിലാണ്. കഥയിലെ കര്‍താജിനയില്‍ നിന്നുമുള്ള കുട്ടികള്‍ തങ്ങളുടെ ഭാവനയുടെ പ്രകാശപ്രളയത്താല്‍ മാഡ്രിഡ് നഗരത്തെ മുക്കിത്താഴ്തുകയാണ്. ഇത് ചരിത്രപരവും അസാധാരമായ വഴികളിലൂടെയുള്ളതുമായ പ്രതികാരമാണ് എന്ന് വായിക്കാവുന്നതാണ്.

പ്രകാശവും ജലവും ആണ് കഥയിലെ രണ്ട് പ്രധാന രൂപകങ്ങള്‍. പോലെ എന്ന ഉപമാവാചകമാണ് രണ്ടിനെയും ബന്ധിപ്പിക്കുന്നത്. പ്രകാശവും ജലവും സാമ്യവും വ്യത്യാസവും ഉള്ള പ്രകൃതി പ്രതിഭാസങ്ങളാണ്. പ്രകൃതിയില്‍ ജീവന്‍ സാധ്യമാകുന്നതിന് ഇവ രണ്ടും അത്യാവശ്യമാണ്. കഥയില്‍ പക്ഷെ, ഇവ പ്രത്യക്ഷപ്പെടുന്നത് രണ്ടു ജീവിതാവസ്ഥകളുടെ പ്രതിനിധാനങ്ങള്‍ ആയിട്ടാണ്. സ്വാഭാവികമായ, പ്രകൃതി പ്രതിഭാസമായ പ്രകാശമല്ല കഥയില്‍ പ്രയോജനപ്പെടുത്തുന്ന പ്രകാശം. അത് വൈദ്യുതവിളക്കില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശമാണ്. വൈദ്യുതികൂടി സാധ്യമാക്കിയ ഒന്നാണ് ആധുനികത. ആധുനികമായ ജ്ഞാനത്തിന്റെ അടിസ്ഥാനം മനുഷ്യ നിര്‍മ്മിതമായ ഈ പ്രകാശമാണ്. കഥയിലെ കുഞ്ഞുങ്ങള്‍ പ്രകാശത്തെ തിരിച്ചിടുകയാണ്. മുകളില്‍ നിന്നും താഴേക്ക് വര്‍ഷിക്കുന്ന പ്രകാശത്തെ താഴെനിന്നും മുകളിലേക്ക് ഉയരുന്ന ജലമായി അവര്‍ മാറ്റിത്തീര്‍ക്കുന്നു. ജ്ഞാനത്തെ സംബന്ധിക്കുന്ന ആധുനികബോധത്തെയാണ് അവര്‍ തിരിച്ചിടുന്നത്. ജനതയുടെ ദീര്‍ഘകാലത്തെ അനുഭവവുമായി ബന്ധപ്പെട്ട അറിവുകൊണ്ടാണ് പുതിയ ജ്ഞാനരൂപങ്ങളെ തിരിച്ചിടാന്‍ അവര്‍ക്ക് കഴിയുന്നത്. ആധുനിക ജ്ഞാനത്തിന് പുറത്തുനില്‍ക്കുന്ന, മനുഷ്യന്റെ ആന്തരികമായ പൊരുളാണ് ഇവിടെ ഇതിനവര്‍ക്ക് ബലമായി വര്‍ത്തിക്കുന്നത്. അവരുടെ ഈ  അനുഭവങ്ങളാകട്ടെ ആധുനികതയ്ക്ക് അയുക്തിയും അവിശ്വസനീയവുമാണ്. ലാറ്റിനമേരിക്കന്‍ ജനതയുടെ യാഥാര്‍ത്ഥ്യമാണ് തന്റെ രചനയില്‍ ഉള്ളതെന്നും അതിനെ പുറത്തുള്ളവരാണ് മാന്ത്രികയാഥാര്‍ത്ഥ്യം എന്ന് വിളിക്കുന്നതെന്നും മാര്‍ക്കേസ് പലവട്ടം പറഞ്ഞിട്ടുണ്ട്. പ്രകാശവും ജലവും രണ്ട് പ്രതിനിധാനങ്ങള്‍ ആണെങ്കില്‍ അവ യഥാക്രമം മാഡ്രിഡിനെയും കാര്‍ത്താജിനയെയും കൂടി ഓര്‍മ്മിപ്പിക്കും. പ്രകാശം മുഖമുദ്രയായ മെട്രോ സിറ്റിയാണ് മാഡ്രിഡ്. പ്രാക്തനമായ ജലനിബിഡമായ പ്രദേശം കാര്‍ത്താജിനയും. പ്രകാശം വാസ്തവികതുടെയും ജലം നിഗൂഡതയുടെയും പ്രതീകങ്ങളാണ്. പ്രകാശം യാഥാര്‍ത്ഥ്യബോധത്തെയും ജലം ഭാവനയെയും ആണ് ഉണര്‍ത്തുക. ഗൂഡമായ സൗന്ദര്യത്തിന്റെ ഇരുണ്ടതും വന്യവുമായ ലോകങ്ങളെ മനുഷ്യ ഭാവനയില്‍ നിന്നും പുറന്തള്ളിയത് യുക്തിയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും തീഷ്ണപ്രകാശമാണ്. ആ പ്രകാശത്തെത്തന്നെ ഭാവനാത്മകമായി പുനര്‍നിര്‍വചിക്കുകയാണ് കഥയിലെ കുട്ടികള്‍ ചെയ്യുന്നത്.

ഭൗതികമായി മാത്രമല്ല അധിനിവേശശക്തികള്‍ തങ്ങള്‍ ആധിപത്യം സ്ഥാപിച്ച ദേശങ്ങളെ ദാരിദ്രമാക്കിയത്. 'കുരുമുളക് മാത്രമല്ലേ, തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ..' എന്ന് ആശ്വസിച്ച സാമൂതിരിയുടെ വിചാരം ശരിയായിരുന്നില്ലെന്ന് നമ്മള്‍ ഇന്നറിയുന്നുണ്ട്. ഭൗതികമെന്നതിനേക്കാള്‍ സാംസ്‌കാരികമായ അധിനിവേശമാണ് സാമ്രാജ്യത്വം അവരുടെ കോളനികളില്‍ നടപ്പാക്കിയത്. ഇന്ത്യന്‍ ജനതയുടെ അന്നുവരെയുള്ള അറിവുകളെ ഒരു ചെറിയ അലമാരയില്‍ ഒതുക്കാവുന്നതെയുള്ളൂ എന്ന ബോധ്യമാണ് തദ്ദേശീയര്‍ക്ക് പുത്തന്‍ അറിവുകള്‍ പ്രദാനം ചെയ്യുന്ന പാശ്ചാത്യ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായുള്ള മെക്കാളെ പ്രഭുവിന്റെ ന്യായവാദത്തിന്റെ കാതല്‍. യുക്തിയിലും കാര്യകാരണത്തിലും ഊന്നിയതും വസ്തുവിലധിഷ്ഠിതവുമായ ഒരു ജ്ഞാനത്തെമാത്രമാണ് അവര്‍ അറിവിന്റെ കള്ളിയില്‍ പെടുത്തിയിരുന്നത്. കീഴടക്കപ്പെട്ട ദേശങ്ങളിലെ മനുഷ്യരുടെ അതിബൃഹത്തായ ജ്ഞാനപാരമ്പര്യത്തെ അവര്‍ ഈ കള്ളികളിലൊന്നിലും പെടുത്തിയില്ല. ഭാവനയാലും കല്‍പ്പനയാലും രൂപം കൊടുത്ത ആ ലോകം തദ്ദേശീയര്‍ക്ക് പക്ഷേ അനുഭവവേദ്യമായിരുന്നു. നാട്ടറിവുകളായും ഐതിഹ്യങ്ങളായും പുരാവൃത്തങ്ങളായും അവര്‍ ജീവിച്ച, ചിലപ്പോള്‍ അതീന്ദ്രിയം പോലുമായ ലോകത്തെ ദര്‍ശിക്കാന്‍ പാശ്ചാത്യര്‍ക്ക് എളുപ്പമായിരുന്നില്ല. തദ്ദേശീയ ഭാഷകളെയും സാംസ്‌കാരികമുദ്രകളെയും വിലകെട്ടതായി ചിത്രീകരിച്ചും ആധുനിക ജ്ഞാനത്തിന്റെ അത്ഭുതപേടകങ്ങളെ ആകാശത്തേക്ക് വിക്ഷേപിച്ചും അവര്‍ സാംസ്‌കാരികമായ അധിനിവേശം കോളനികളിലെല്ലാം സമ്പൂര്‍ണ്ണമായി നടപ്പാക്കിയിരുന്നു. ഇതിനോടുള്ള സര്‍ഗ്ഗാത്മകമായ കലാപം ലോകത്തെല്ലായിടത്തും ഈ യുക്തിയുടെ പ്രത്യയശാസ്ത്രത്തെ തിരിച്ചിട്ടുകൊണ്ടാണ് നടന്നിട്ടുള്ളത്. മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസത്തിന്റെ രാഷ്ട്രീയം ഇതാണ്. പാശ്ചാത്യയുക്തിക്ക് വഴങ്ങാത്ത, സ്വാഭാവികമായി തദ്ദേശീയര്‍ക്ക് അനുഭവവേദ്യമായ സംഭവവികാസങ്ങള്‍ സാഹിത്യത്തില്‍ സാമാന്യസംഭവങ്ങള്‍പോലെ, എന്നാല്‍ ചാരുതയോടെ ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍, അതിനു ലഭിച്ച പേരുകളിലൊന്ന് മാത്രമാണ് മാജിക്കല്‍ റിയലിസം എന്നര്‍ത്ഥം.

മാഡ്രിഡും കാര്‍ത്താജിനയും കേവലം രണ്ടു സ്ഥലനാമങ്ങള്‍ മാത്രമല്ല. രണ്ടു സംസ്‌കാരത്തിന്റെ, ചിന്താരീതിയുടെ, ജീവിതവീക്ഷണത്തിന്റെ പ്രതിനിധാനങ്ങളാണ് കഥയില്‍ അവ. കാര്‍ത്താജിന കടലും കപ്പലും വള്ളങ്ങളും ധാരാളമുള്ള തുറമുഖ നഗരമാണ്. ഉള്‍ക്കടലിനു അഭിമുഖമായുള്ള അവരുടെ വീടിന് ബോട്ടുകള്‍ അടുപ്പിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ സ്ഥലം വരെ ഉണ്ടായിരുന്നു. രണ്ടു വലിയ വള്ളങ്ങള്‍ വെക്കുന്നതിനുള്ള ഷെഡ്ഡും അവരുടെ വീടിനോട് ചെര്‍ന്നുണ്ടായിരുന്നു. എന്നാല്‍ പരിഷ്‌കൃത നഗരമായ മാഡ്രിഡില്‍ അവര്‍ താമസിക്കുന്നത് ഒരു വലിയ ഫ്ളാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ കുടുസ്സായ അപ്പാര്‍ട്ട്‌മെന്റില്‍ ആണ്.  പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള, നദിയോ കടലോ ഇല്ലാത്ത സ്ഥലം എന്നാണ് കഥയില്‍ മാഡ്രിഡ് നഗരത്തെ വിശേഷിപ്പിക്കുന്നത്. മാഡ്രിഡ് നഗരത്തിന്റെ ഒടുവിലത്തെ വിശേഷണമായി ഉപയോഗിക്കുന്ന, കഥയിലെ അവസാന വാക്യത്തിലാണ് മാര്‍ക്വേസ്  കഥയുടെ മര്‍മ്മം പൊതിഞ്ഞു വച്ചിരിക്കുന്നത്.  പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള നഗരം എന്നതാണത്. പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഏതാണ്? അത് ശാസ്ത്രമാണോ ഭാവനയാണോ? ആ ശാസ്ത്രം സ്വന്തമാകാത്തത് എന്തോ വലിയ നഷ്ടം എന്ന രീതിയിലാണ് മാര്‍ക്കേസ് അവതരിപ്പിചിട്ടുള്ളതും. യുക്തിയിലും കാര്യകാരണത്തിലും മാത്രം ജീവിതം തളച്ചിട്ടവര്‍ക്ക് മനസ്സിലാകാത്ത ചില വലിയ അനുഭവങ്ങളുണ്ട്. ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടു മാത്രം കിട്ടുന്നവര്‍ക്ക് മനസ്സിലാകാത്ത ചില അനുഭവങ്ങള്‍. അത് ഇമ്മിണി ബല്യ ഒന്നാണ്. കുട്ടികള്‍ നഗരത്തിലേക്ക് തുറന്നു വിടുന്ന സുവര്‍ണ്ണപ്രളയം ആ 'ശാസ്ത്ര'ത്തിന്റെത് ആകാം. ശാസ്ത്രം എന്ന സംജ്ഞയെത്തന്നെ പ്രശ്‌നവത്കരിക്കുകയാണ് മാര്‍ക്വേസ്. ഒരു വസ്തുത, പ്രതിഭാസം, അവസ്ഥ എങ്ങിനെയാണ് ശാസ്ത്രമാകുന്നത്? അത് ഒരേപോലുള്ള പരീക്ഷണ സാഹചര്യങ്ങളില്‍ എല്ലായിടത്തും നടക്കുന്നത്, കൃത്യമായ തത്വങ്ങലാല്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നത്, യുക്തിയില്‍ അധിഷ്ടിതമായി വിശദീകരിക്കാന്‍ കഴിയുന്നത് എന്നിങ്ങനെ അതിന്റെ ലക്ഷണങ്ങള്‍ നീളും. അവ മാത്രമാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ച, പരിഷ്‌കൃത നഗരമനുഷ്യരെ സംബന്ധിച്ചിടത്തോളം ശാസ്ത്രം. എന്നാല്‍ ആധുനിക പരിഷ്‌കാരങ്ങളില്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യര്‍ അവരുടെ ദൃഡമായ വിശ്വാസങ്ങളെ, ആചാരങ്ങളാലും അനുഷ്ടാനങ്ങളാലും ഉറച്ചുപോയ ശീലങ്ങളെ എല്ലാം ശാസ്ത്രം എന്നുതന്നെയാണ് പലപ്പോഴും വിളിക്കുന്നത്. കഥകളെപ്പോലും അവര്‍ ശാസ്ത്രം എന്ന് വ്യവഹരിക്കും. മിത്തും യാഥാര്‍ത്ഥ്യവും വേര്‍തിരിഞ്ഞല്ല അവരില്‍ വസിക്കുക. കഥാകാരനെ സംബന്ധിച്ചിടത്തോളം കെട്ടുകഥകളും ഐതിഹ്യങ്ങളും വിശ്വാസങ്ങളും കേട്ടുകേള്‍വികളുമെല്ലാം കൂടിക്കലര്‍ന്നു നില്‍ക്കുന്ന, ആന്തരികമായ ആ ലോകമാണ് പ്രധാനം. ഭാവനയും സ്വപ്‌നങ്ങളും കഥകളും അയാള്‍ക്ക് ചരിത്രമാണ്, അവ ശാസ്ത്രം കൂടിയാണ് അയാള്‍ക്ക്. ഭാവനാത്മകമായ സ്വപ്‌നാത്മകമായ അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാന്‍ കഴിയാത്ത ദേശത്തോടുള്ള സഹതാപം മാത്രമേ അയാളില്‍ ശേഷിക്കുന്നുള്ളൂ.

ഭാവനയുടെ രാഷ്ട്രീയമാണ് മാര്‍ക്വേസിന്റെ കഥയുടെ കേന്ദ്രം. എന്തിനു വേണ്ടിയാണ് മാജിക്കല്‍ റിയലിസത്തിന്റെ വിസ്മയകമ്പളങ്ങള്‍ നിവര്‍ത്തി ഭാവനയുടെ അപ്രമാദിത്വം മാര്‍ക്വേസ് ഈ കഥയില്‍ പ്രഖ്യാപിക്കുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ്, ഈ ഭാവന ചരിത്രപരം കൂടിയാണെന്ന് വെളിവാവുക. അത് പ്രകടമായും രാഷ്ട്രീയ ധ്വനികള്‍ ഉള്ളടങ്ങിയതും ആണ്. തങ്ങളെ ഭൗതികമായി മൂന്നുനൂറ്റാണ്ടോളം ചൂഷണം ചെയ്ത സാമ്രാജ്യത്തോട് ഭാവനയുടെയും സംസ്‌കാരത്തിന്റെയും മഹാപ്രവാഹം ഉണര്‍ത്തിവിട്ടുകൊണ്ടാണ് മാര്‍ക്വേസ്  കണക്കുതീര്‍ക്കുന്നത്. അത് ഒരു ഒളിപ്പോരാണ്. സ്പാനിഷ് ആധിപത്യത്തില്‍ നിന്നും കുതറിമാറാന്‍ ലാറ്റിനമേരിക്കന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ ഉപയോഗിച്ച ആയുധങ്ങളുടെ കണക്കെടുപ്പില്‍ വരില്ല ഈ യുദ്ധമുറയുടെ പ്രഹരശേഷി. നഷ്ടപെട്ടുപോയ ഭാവനാത്മകവും സാംസ്‌കാരികവുമായ ലോകത്തെ മുന്‍നിര്‍ത്തിയാണ് പ്രത്യക്ഷത്തില്‍ നിഷ്‌കളങ്കമെന്നു തോന്നാവുന്ന ഈ നീക്കങ്ങള്‍ മാര്‍ക്വേസ് വിഭാവനം ചെയ്യുന്നത്.

ഈ യുദ്ധത്തില്‍ മാര്‍ക്വേസ് മുന്നില്‍ നിര്‍ത്തുന്നത് കുട്ടികളെയാണ്. ടോട്ടോയും ജോവലും നയിക്കുന്ന ഭാവനയുടെ സുവര്‍ണ്ണപ്രവാഹമാണ് ചിലപ്പോള്‍ മാഡ്രിഡിനെ മുക്കിത്താഴ്ത്തുക. അത് കേവലമായ ഒരന്ത്യമായല്ല കഥാകൃത്ത് പരിഗണിക്കുന്നത്. വെളിച്ചത്തിന്റെ പ്രവാഹത്തില്‍ മുങ്ങിത്താണുപോയ കുട്ടികളെക്കുറിച്ച് അവര്‍ 'അനശ്വരരാവുകയാണ് ചെയ്ത'തെന്നാണ് കഥാകൃത്ത് കുറിക്കുന്നത്. ഭാവനയുടെ ലോകം അപരിചിതമായിരുന്ന മാഡ്രിഡിലെ സഹപാഠികളെ ഭാവനയാല്‍ ജ്ഞാനസ്‌നാനം ചെയ്യിക്കുകയാണ് ഒരര്‍ത്ഥത്തില്‍ ടോട്ടോയും ജോവലും ചെയ്യുന്നത്. ഭാവന പ്രകാശം പോലെയാണ്. സര്‍ഗ്ഗാത്മകവൃത്തി ദിവ്യമായ ഒരു പ്രകാശത്തിന്റെ ഫലമാണെന്ന് ആണയിടുന്ന കാല്‍പ്പനികര്‍ ഇതിനു തെളിവ് നല്‍കുന്നുണ്ട്. വരണ്ടതും ശുഷ്‌കവുമായ ആധുനിക ശാസ്ത്രത്തിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ പരിഷ്‌കൃത നഗരത്തില്‍ നദികള്‍ പോലെ കടല്‍ പോലെ ഇല്ലാത്തത് ഭാവനയുടെ ഈ വിശുദ്ധജലം കൂടിയാണ്. മാര്‍ക്വേസിന്റെ പ്രതികാരം സര്‍ഗ്ഗാത്മകമാകുന്നത് ഇങ്ങനെയാണ്.

കഥയിലെ മാന്ത്രിക യാഥാര്‍ത്ഥ്യം ഭാവനയാണ്. അതുകൊണ്ടാണ് കഥയില്‍ കുട്ടികള്‍ കേന്ദ്രസ്ഥാനത്ത് വരുന്നത്. ഒന്നിനെ മറ്റൊന്നായി വിഭാവനം ചെയ്യാന്‍ കുട്ടികള്‍ക്ക് കഴിയുംപോലെ മറ്റാര്‍ക്കും കഴിയില്ല. ഒന്നുതന്നെ അവര്‍ക്ക് പല സന്ദര്‍ഭങ്ങളില്‍ പലതാവും. മണ്ണപ്പം ചുടുന്ന കുട്ടികള്‍ക്ക് മുന്നില്‍ നിരത്തിവെച്ച മാവിലകള്‍ ചിലപ്പോള്‍ വാഴപ്പഴങ്ങളാണ്; മറ്റു ചിലപ്പോള്‍ പിടയ്ക്കുന്ന മീനുകളും. ഏത് അസാധ്യതകളെയും സാധ്യമാക്കുന്നത്രയും തീവ്രമാണ് അവരുടെ ഭാവനാലോകം. പ്രകാശം ജലം പോലെയാവുന്നത് അവരില്‍ സ്വാഭാവികം. അവരിലൂടെയല്ലാതെ നോക്കുന്നവര്‍ക്ക് അത് അസംബന്ധമാകാം. ഷവറില്‍ നിന്ന് മാത്രം അല്‍പ്പം വെള്ളം ലഭിക്കുന്ന, ഈ വരണ്ട നഗരത്തില്‍ തോണിയും നീന്തല്‍ ഉപകരണങ്ങളും അനാവശ്യമാണെന്നതില്‍ അമ്മയ്ക്ക് സംശയമില്ല. പ്രകാശത്തില്‍ നീന്തിത്തുടിച്ചു തളര്‍ന്ന കുട്ടികളെ അച്ഛനുമമ്മയും കാണുമ്പോള്‍ അവര്‍ വെറുംനിലത്ത് കിടക്കുകയാണ്. തറയില്‍ നനവിന്റെ ലക്ഷണം പോലും ഇല്ലായിരുന്നു.

ഭാവനയുടെ അപാരമായ ഈ ലോകത്തേക്ക് അവരെ നയിച്ചത് കഥയില്‍ ഒരു സന്ദര്‍ഭത്തില്‍ മാത്രം നേരിട്ട് ഇടപെടുന്ന ആഖ്യാതാവാണ്. അദ്ദേഹം കൂടുതല്‍ ആലോചിക്കാതെ നല്‍കിയ താക്കോലാണ് ഈ വിസ്മയലോകതെക്കുള്ള വാതില്‍ തുറക്കാന്‍ അവരെ പ്രേരിപ്പിച്ചത്. 'പ്രകാശം ജലം പോലെയാണ്'എന്ന നിഗൂഡവാക്യത്തിന്റെ വിശദീകരണമാണ് 'ടാപ്പുകള്‍ തുറക്കുമ്പോള്‍ ജലം പ്രവഹിക്കുന്നതുപോലെയാണ് സ്വിച്ചിടുമ്പോള്‍ വെളിച്ചം പരക്കുന്നത്'എന്നത്. ഭാവനയെ അസാധാരണമായ കൈയടക്കത്തോടെയും മാന്ത്രികമായും കൈകാര്യം ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ ഈ വിചിത്രമായ ആശയം സാധ്യമാകൂ. ആഖ്യാതാവിന്റെ അതിനുള്ള മിടുക്ക് മറ്റൊരുവാക്യത്തിലൂടെയാണ് വായനക്കാരന് ബോധ്യപ്പെടുക. ഒരു സെമിനാറില്‍ അദ്ദേഹം അവതരിപ്പിക്കുന്ന വിഷയം 'അടുക്കള ഉപകരണങ്ങളുടെ കവിത' എന്നതാണ്. അടുക്കള ഉപകരണങ്ങളുടെ പ്രയോജനത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി അവയുടെ കാവ്യാത്മകതയെ പരിഗണിക്കുന്ന ഒരാള്‍ യാഥാര്‍ത്ഥ്യത്തിന്റെ പക്ഷത്തല്ല ഭാവനയുടെ പക്ഷത്താണ് തന്റെ കൊടിക്കൂറ തൂക്കിയിടുക. കുട്ടികളുടെ ശേഷമുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ആഖ്യാതാവ് നിരീക്ഷിക്കുന്നത് ഹൃദയം അവര്‍ക്കൊപ്പം ചേര്‍ത്തു പിടിച്ചാണ്. പ്രകാശത്തില്‍ തുഴയുന്ന ശാസ്ത്രം അപരിചിതമായവരോട് അദ്ദേഹം കുട്ടികളിലൂടെ കാട്ടുന്ന കാരുണ്യമാണ് സത്യത്തില്‍ ഇതിലെ കഥ.

സ്വന്തം ജന്മഭൂമിയില്‍ നിന്ന് പറിച്ചുനട്ടവരുടെ ആകുലതകള്‍ വിട്ടൊഴിഞ്ഞവരല്ല കഥയിലെ മുതിര്‍ന്നവരും. മറ്റൊരു പ്രകാശത്തില്‍ ആണ് അവരുടെ ഭാവനയുടെ തോണികള്‍ തുഴഞ്ഞുനടക്കുന്നത് എന്ന് മാത്രം. ബുധനാഴ്ചകളില്‍ പതിവായി സിനിമകാണാന്‍ പോകുന്നവരാണ് അവര്‍. തിയേറ്ററിലെ വെള്ളിവെളിച്ചത്തില്‍ അവര്‍ തുഴയെറിയുന്നത് അവരുടെ നഷ്ടമായ ജീവിതാനുഭവങ്ങളുടെ ഓളപ്പരപ്പില്‍ തന്നെയാണ്. കഥയില്‍ രണ്ടു സിനിമകളുടെ പേര് മാര്‍ക്വേസ് എടുത്തുപറയുന്നുണ്ട്. ലാസ്റ്റ് ടോംഗോ ഇന്‍ പാരീസ് (1972) എന്ന ബര്‍ണാഡോ ബര്‍ട്ട്‌ലൂച്ചിയുടെ സിനിമയും ബാറ്റില്‍ ഓഫ് അല്‍ജിയേഴ്‌സ് (1966) എന്ന ജിലോ പുന്തിക്കോര്‍വോയുടെ സിനിമയുമാണവ. ഇതില്‍ ലാസ്റ്റ് ടോംഗോ ഇന്‍ പാരീസ് ലൈംഗികതയുടെ തുറന്ന ആവിഷ്‌കാരമെന്ന നിലയില്‍ ശ്രദ്ധേയമായ ചിത്രമാണ്. ബാറ്റില്‍ ഓഫ് അല്‍ജിയേഴ്‌സ് ഫ്രഞ്ച് അധിനിവേശത്തോട് ചെറുത്തുനില്‍ക്കുന്ന അള്‍ജീരിയന്‍ വിപ്ലവകാരികളുടെ പോരാട്ടാത്തിന്റെയും അവരെ അമര്‍ച്ച ചെയ്യാനെത്തുന്ന പട്ടാളക്കാരുടെ തന്ത്രങ്ങളുടെയും കഥപറയുന്നു. ലൈംഗികതയുടെ അസാധാരണമായ വഴികളിലൂടെയുള്ള പ്രയാണവും ജീവന്‍പോലും പണയപ്പെടുത്തി സ്വന്തം ദേശത്തിന്റെ രാഷ്ട്രീയമോചനത്തിന് വേണ്ടി പോരടിക്കുന്ന വിപ്ലവകാരികളുടെ ആത്മസമര്‍പ്പണവും ഇതിലെ മുതിര്‍ന്നവരുടെ സ്വപ്‌നങ്ങള്‍ തന്നെയാണ്. ജന്മനാട് പരിത്യജിക്കേണ്ടി വരികയും (കൊളമ്പിയയുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്റെ വീറുറ്റ ഒരധ്യായത്തിലാണ് മുഴുവന്‍ ജനങ്ങള്‍ക്കും കാട്ജിന വിട്ടുപോകേണ്ടി വരികയും അത് ഒരു പ്രേതനഗരമായി (Ghost town) മാറുകയും ചെയ്യുന്നത്) സ്വാതന്ത്ര്യപ്പോരാട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുന്ന മനുഷ്യരുടെ ഭാവനയാണ് സിനിമയില്‍ തൃപ്തികൊള്ളുന്നത്. മാഡ്രിഡിലെ അപ്പാര്‍ട്ട്‌മെന്റിലെ കുടുസ്സുമുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഭാവനയിലെങ്കിലും അവര്‍ സാക്ഷാത്കരിക്കുന്ന തുറസ്സുകളാണ് അവ. ജീവിതത്തില്‍ നിന്നും ചോര്‍ന്നുപോയ ലൈംഗികകാമനകളെയും വിപ്ലവവീര്യത്തെയും തിരശ്ശീലയിലെ വെളിച്ചത്തിലാണ് ഭാവനാത്മകമായെങ്കിലും അവര്‍ അനുഭവിക്കുന്നത്. ഭാവനയാണ് കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും വരണ്ട ലോകത്തെ നനക്കുന്നത് എന്നര്‍ത്ഥം. കഥയില്‍ കടന്നു വരുന്ന ലൈംഗികതയുടെ ഇതരചിഹ്നങ്ങളും ഇതോട് ചെര്‍ത്തുവേക്കാവുന്നതാണ്. അച്ഛന്‍ സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകള്‍, മുതിര്‍ന്നവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന പാതിരാപ്പടം ഇതെല്ലാം ഭാവനയുടെ പ്രകാശത്താല്‍ കുട്ടികളുടെ ലോകത്തേക്കും ഒഴുകി വരികയാണ്. 'അവര്‍ക്ക് പാകത വന്നു' എന്ന പിതാവിന്റെ അഭിമാനം ഇതിനു തൊട്ടുമുന്‍പാണ് സംഭവിക്കുന്നത്. അച്ഛന്റെ കുപ്പിയില്‍ നിന്നും അവര്‍ ബ്രാണ്ടി കട്ടുകുടിക്കുന്നതും സൂചിതമാവുന്നുണ്ട്. പ്രകാശം പോലെ എല്ലാത്തിനെയും ഏകീകരിക്കുന്ന ഭാവനയുടെ പ്രവാഹത്തില്‍ കുട്ടികളും മുതിര്‍ന്നവരാകുകയാണ് എന്നും പറയാം.

കുടിയൊഴിക്കപ്പെട്ട മനുഷ്യര്‍ ജീവിക്കുന്നത് ഓര്‍മ്മകളിലും ഭാവനയിലുമാണ്. വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കലി'ലെ ജന്മിയുടെ ദേവഭാവനാദര്‍പ്പണത്തില്‍ തെളിയുന്ന സൗന്ദര്യത്തിന്റെ മായികലോകമല്ല അവരുടെ ഭാവനാവ്യവഹാരത്തില്‍ ഉള്‍പ്പെടുക. അത് നഷ്ടപ്പെട്ടതിനെ പലവഴികളിലൂടെയും പൂര്‍ത്തീകരിക്കുന്ന മനസ്സിന്റെ സ്വയംപ്രതിരോധമാണ്. ഭ്രാന്തിന്റെ പിടിയില്‍ നിന്നും ഓര്‍മ്മകളും ഭാവനയും ആണ് ഇത്തരം മനുഷ്യരെ രക്ഷിച്ചു നിര്‍ത്തുന്നത്. അത് അവരില്‍ സൃഷ്ടിക്കുന്നത് കാല്‍പ്പനികതയുടെ മൃദുലസ്പര്‍ശമല്ല, തങ്ങള്‍ക്ക് നഷ്ടമായതിനോടുള്ള വൈകാരികതയില്‍ നിന്നും പുറത്തേക്കൊഴുകുന്ന സംഹാരാത്മകതയുടെ ചുട്ടുപൊള്ളിക്കുന്ന പ്രകാശമാണ്.

2015, ജൂലൈ 3, വെള്ളിയാഴ്‌ച

മത്സ്യം: ചെറുതുകളുടെ വലിയ പോരാട്ടങ്ങള്‍

 
മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് ടി.പി. രാജീവന്റെ മത്സ്യം എന്ന കവിതയുടെ ജീവന്‍. ഏതു വെല്ലുവിളികള്‍ക്കും മുന്നില്‍ പതറാതെ, പ്രലോഭനങ്ങളില്‍ വീഴാതെ സ്വന്തം അസ്തിത്വത്തിന്റെ കൊടിയടയാളം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ആത്മബോധമാണ് മത്സ്യം ഉദാഹരിക്കുന്നത്. ഒപ്പം ചെറുതുകളുടെ ചെറുത്തുനില്‍പ്പിന്റെ, ജീവിതം തന്നെ നിരന്തരമായ പോരാട്ടമാവുന്ന ചെറിയവരുടെ പ്രതിനിധിയും ആകുന്നു മത്സ്യം.
            മണല്‍ത്തരിയോളം പോന്നൊരു
            മത്സ്യം
            കടല്‍ത്തിരയോട്
            ഒറ്റയ്ക്ക് പൊരുതി നിന്നു.

എന്ന നാല് വരികളുടെ വ്യാഖ്യാനമാണ് പിന്നീടുള്ള കാവ്യഭാഗം മുഴുവന്‍. ആ പോരാട്ടം എന്തിനു വേണ്ടിയാണ്? എങ്ങിനെയൊക്കെയുള്ളതാണ്? കവി വിശദീകരിക്കാന്‍ ശ്രമിക്കുന്നത് അതാണ്.
മത്സ്യത്തെ തുടക്കത്തില്‍ തന്നെ മണല്‍ത്തരിയോടാണ് കവി സാദൃശ്യപ്പെടുത്തുന്നത്. മത്സ്യത്തിന്റെ ചെറിയത് / നിസ്സാരമായത്/ എങ്കിലും കടല്‍ത്തിരയോട് ഏറെക്കാലമായി പൊരുതി നില്‍ക്കുന്നത് തുടങ്ങിയ ഭാവങ്ങള്‍ ഇതിലൂടെ വ്യക്തമാവുന്നു. ആ പോരാട്ടത്തിന്റെ ഗാംഭീര്യവും മാഹാത്മ്യവും കൂടി ഇതിലൂടെ വ്യഞ്ജിക്കുന്നു. സമന്മാര്‍ തമ്മിലുള്ള മത്സരമല്ലിത്. ദാവീദും ഗോലിയാത്തും പോലെ ഐതിഹാസികമായ മാനം ഈ പോരാട്ടത്തിനും കൈവരുന്നു. പടയാളികള്‍ എന്ന കവിതയില്‍ വൈലോപ്പിള്ളി, പ്രപഞ്ചശക്തികളോട് ഏറ്റുമുട്ടുന്ന സാധാരണക്കാരായ കര്‍ഷകത്തൊഴിലാളികളെ പെരുംപോരാളികള്‍ എന്നാണല്ലോ വിളിക്കുന്നത്. കടല്‍ത്തിര നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും മണല്‍ത്തരിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പിനു വേണ്ടിയുള്ള ആ പോരാട്ടം മത്സ്യത്തിനും ബാധകമാണ്. കടല്‍ത്തിരയോട് മത്സ്യം പോരടിക്കുന്നതും അതിനെ കീഴടക്കാനോ അതിന്റെ മേല്‍ തന്റെ ആധിപത്യം ഉറപ്പിക്കാണോ അല്ല. ആ പോരാട്ടമാണ് മത്സ്യത്തിന്റെ ജീവന്റെ കാതല്‍. അതില്ലെങ്കില്‍ അവനില്ല. അതോടെ അവനും കടല്‍ത്തിരയുടെ ഭാഗം ആകും.

കടല്‍ത്തിരയും മത്സ്യവും തമ്മിലുള്ള ബന്ധവും സവിശേഷം ശ്രദ്ധിക്കെണ്ടാതാണ്. കടല്‍ മത്സ്യത്തിന് ഒരേ സമയം അതിന്റെ ആവാസസ്ഥാനവും എന്നാല്‍ തന്റെ സ്വതന്ത്രമായ നിലനില്‍പ്പിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശത്രുവും ആണ്. മനുഷ്യസ്വാതന്ത്ര്യമാണ് മത്സ്യം പ്രധിനിധാനം ചെയ്യുന്നതെങ്കില്‍ കടല്‍ സമൂഹമാണ്, സമൂഹത്തിന്റെ പൊതു ബോധമാണ്. സ്വതന്ത്ര വ്യക്തി സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ സമൂഹത്തില്‍ നിന്നും ഭിന്നമായ വ്യക്തിത്വം അയാള്‍ക്കുണ്ട്. ഒപ്പം സമൂഹത്തിന്റെ പൊതു ബോധാവുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിലും ആണ് അയാള്‍. അതുകൊണ്ട് തന്നെ മത്സ്യത്തിന്റെ ആ പൊരുതിനില്‍പ്പ് പ്രസക്തമാണ്. ആ നില്‍പ്പ് തന്നെ വിജയത്തിന് തുല്യമാണ്, അവര്‍ തമ്മിലുള്ള വൈരുധ്യം പരിഗണിച്ചാല്‍. കവി ഊന്നല്‍ നല്‍കുന്നത് 'ഒറ്റയ്ക്ക്' എന്ന നിലയ്ക്കാണ്. ഒറ്റപ്പെട്ട വ്യക്തിയും ബൃഹദാകാരം പൂണ്ട സമൂഹതാത്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വ്യക്തി പലപ്പോഴും ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് എന്ന ഈ നിലയാണ് അയാളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ആയുള്ള പോരാട്ടങ്ങളെ ധീരോദാത്തമാക്കുന്നത്.

മത്സ്യത്തിന്റെ പോരാട്ടങ്ങളുടെ വഴികളുടെയും  അവനെതിരായി പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും വിശദാംശങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍ ഉള്ളത്.
            വേലിയേറ്റങ്ങളുടെ
            വൈകുന്നേരങ്ങളില്‍
            അവന്‍
            എല്ലാ കൊടികള്‍ക്കും മുകളില്‍
            ഒഴുക്കുകള്‍ ഉള്‍വലിയുമ്പോള്‍
            എല്ലാ രഹസ്യങ്ങള്‍ക്കും അടിയില്‍.
കടല്‍ എന്ന പോലെ സമൂഹവും നിശ്ചലമല്ല. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സമൂഹത്തിലുമുണ്ട്. സാമൂഹികമായ വലിയ ചലനങ്ങള്‍ എല്ലാ വ്യക്തികളെയും അതിന്റെ തണലിലാക്കും. എന്നാല്‍ ആ സ്വാധീനത്തില്‍പ്പെടാതെ മാറിനില്‍ക്കുന്ന വ്യക്തികള്‍ ഉണ്ട്. ഒഴുക്കിനെതിരെയായിരിക്കും എപ്പോഴും അവര്‍ നീന്തുക. സമൂഹത്തെ ഒന്നാകെ ഉയരങ്ങളിലേക്ക് ഉയര്‍ത്തിയ അത്തരം ചരിത്ര സന്ധികളില്‍പ്പോലും അവന്‍ എല്ലാ കൊടികളുടെയും തണലുകളില്‍ നിന്ന് ഒഴിഞ്ഞു നിന്നു. ഒരു പ്രസ്ഥാനത്തിനും കൊടിക്കും കീഴില്‍ അവന്‍ ഒതുങ്ങിയില്ല. ചെറുതെങ്കിലും ആന്തരികമായ വലിപ്പം കൊണ്ട് അവന്‍ കൊടികള്‍ക്കു മുകളില്‍ തലയുയര്‍ത്തി നിന്നു. കൊടികള്‍ക്ക് കീഴില്‍ വിധേയരായി നിന്ന അനുയായികളെക്കാള്‍ പൊക്കം അപ്പോള്‍ അവനുണ്ടായിരുന്നു. ആകാശത്തോളം ഉയര്‍ന്ന തിരമാലകള്‍ക്ക് മുകളില്‍ ആയിരുന്നു അവന്‍ അന്നേരങ്ങളില്‍ സ്ഥാനം പിടിച്ചത്. വേലിയേറ്റത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളില്‍ നിന്ന് അതിനൊപ്പം ഉയര്‍ന്നാണ് നീന്തല്‍ അറിയുന്നവര്‍ രക്ഷപ്പെടുന്നത്. വേലിയേറ്റങ്ങള്‍ സ്ഥായിയല്ല. ഒഴുക്കുകള്‍ ഉള്‍വലിയും. അപ്പോള്‍ അവശേഷിക്കുന്നവയിലും അവനെ കണ്ടെത്താന്‍ കഴിയില്ല. ചാരക്കണ്ണുകള്‍ അരിച്ചുപെറുക്കിയാലും രഹസ്യങ്ങളുടെ ആഴങ്ങളില്‍ ഒളിച്ച അവനെ കണ്ടെത്തുക പ്രയാസമാവും.
            വലക്കണ്ണികള്‍ക്ക്
            അവനോളം
            ചെറുതാകാനായില്ല.
            ചൂണ്ടക്കൊളുത്തുകള്‍ക്കു
            അവനെപ്പോലെ വളയാനും.
            വായ്ത്തലകള്‍ക്ക്
            അവന്റെ വേഗവും കിട്ടിയില്ല.
മത്സ്യത്തിന്റെ സ്വാതന്ത്ര്യം നിഹനിക്കാനായി എന്തെന്ത് ആയുധങ്ങളാണ് ഒരുക്കൂട്ടിയത്. അവനെ കുടുക്കാനായി എങ്ങും വലകള്‍ ഉയര്‍ന്നു. പ്രലോഭനത്തിന്റെ രുചി ചുറ്റുംവിതറി ചൂണ്ടക്കൊളുത്തുകള്‍ തയ്യാറാക്കപ്പെട്ടു. വെട്ടിതുണ്ടുതുണ്ടാക്കാന്‍ വായ്ത്തലകള്‍ രാകിമിനുക്കി. എന്നാല്‍ ഇവയൊന്നും അവനെ ഒന്നും ചെയ്തില്ല. ഓരോ ഇടത്തും അവന്‍ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ വഴുതിമാറി. സ്വതന്ത്രനായ മനുഷ്യനെ വ്യക്തിയെ കുരുക്കാനായി പലതരത്തിലുള്ള വലകള്‍ സമൂഹം വിരിച്ചിരിക്കയാണ്. കുരുങ്ങിയാല്‍ എളുപ്പം പൊട്ടിച്ചെറിയാന്‍ കഴിയാത്തതാണ് പുതിയ വലക്കണ്ണികള്‍. പുതിയകാലത്ത് എല്ലാം നെറ്റ് അധിഷ്ടിതമാണ്. നമ്മളറിയാതെ ഇത്തരം നെറ്റ് വര്‍ക്കുകളും നമ്മളെ കുടുക്കിയിടും. അവ ഏതെങ്കിലും ഒരിടത്തല്ല. അതിന്റെ കണ്ണികള്‍ സര്‍വ്വവ്യാപിയാണ്. ഈ ആഗോള നെറ്റ് വര്‍ക്കുകള്‍ക്ക് പിടികൂടാന്‍ കഴിയാത്തത്രയും ചെരുതാവും അവനപ്പോള്‍. ചെറുതാവുക, ഉള്‍വലിയുക ഒരു യുദ്ധതന്ത്രവുമാണ്.

ചൂണ്ടക്കൊളുത്തുകള്‍ക്ക് അവനെ പിടികൂടാന്‍ കഴിയാത്തത് അവനോളം വളയാന്‍ അതിനു കഴിയാത്തത് കൊണ്ടാണ്. ചൂണ്ടയ്ക്ക് പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ ചതിയുടെയും വഞ്ചനയുടെയും ആകൃതിയാനുള്ളത്. പ്രലോഭനങ്ങളെ മുന്‍ നിര്‍ത്തിയാണ് ചൂണ്ട പ്രവര്‍ത്തിക്കുന്നത്. നമ്മെ പ്രലോഭിപ്പിച്ച് ഇരകളാക്കാന്‍ അത് ഏതു വേഷവും സ്വീകരിക്കും. വിപണിയും കമ്പോള സംസ്‌കാരവും സ്വതന്ത്രരായ മനുഷ്യരെയാണ് ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ അവരെ വശീകരിച്ച് തങ്ങളുടെ ശീതീകരിച്ച മുറികളിലെ അതിഥികളാക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കും. മൂര്‍ച്ചയേറിയ ആയുധങ്ങളും അവനു നേരെ പ്രയോഗിക്കപ്പെട്ടു. പക്ഷെ അതിന്റെ ഗതിവേഗം അവന് നിശ്ചയമുണ്ടായിരുന്നു. വെട്ടിവീഴ്താനാഞ്ഞ വായ്തലകളില്‍ നിന്ന് തന്റെ ഗതിവേഗം കൊണ്ട് അവന്‍ ഒഴിഞ്ഞു മാറി.

അവനുനേരെ പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും അവനെ ഇല്ലാതാകാന്‍ യത്‌നിച്ച സ്ഥാപനങ്ങളെയും പട്ടിക ഇവിടെയും തീരുന്നില്ല.
            അവനെ
            പരുന്തിന്‍ കണ്ണുകള്‍ക്ക്
            കോര്‍ത്തെടുക്കാനോ
            ഉപ്പുവയലുകള്‍ക്ക്
            ഉണക്കിയെടുക്കാനോ
            ധ്രുവങ്ങള്‍ക്ക്
            മരവിപ്പിക്കാനോ കഴിഞ്ഞില്ല.
പരുന്തിന്‍ കണ്ണുകള്‍ക്ക് അവനെ കോര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്തും എത്ര അകലെ നിന്നും സൂക്ഷ്മമായി പിടിച്ചെടുക്കുന്ന കാഴ്ചയാണ് പരുന്തിനു. എല്ലാം കാഴ്ച്ചയുടെ, സൂക്ഷ്മമായ നിരീക്ഷണ വലയങ്ങളുടെ അകത്താക്കുന്ന, പുതിയ കാലത്തിന്റെ ചാരക്കണ്ണുകള്‍ അവനു നേരെ ഉണര്‍ന്നിരുന്നു. പരുന്ത് കാല്‍നഖങ്ങളിലാണ് മത്സ്യത്തെ  കോര്‍ത്തെടുക്കുക. കവി പക്ഷെ കണ്ണുകള്‍ കൊണ്ട് കോര്‍ത്തടുത്തില്ല എന്നാണ് പറയുന്നത്. കണ്ണുകള്‍ കൊണ്ട് കാണുകയും പറന്നു താഴുകയും കാല്‍നഖങ്ങള്‍ കൊണ്ട് കോര്‍ത്തെടുക്കുകയും ചെയ്യുന്ന പ്രവൃത്തിയുടെ വേഗം മാത്രമല്ല കണ്ണുകള്‍ കൊണ്ട് കോര്‍ത്തെടുക്കുന്നതില്‍ ഉള്ളത്. എല്ലാവരും കാഴ്ച്ചയുടെ ഇരയായി മാറുന്ന പുതിയ കാലത്തിന്റെ രീതിശാസ്ത്രവും ഇവിടെയുണ്ട്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആരുടെയൊക്കെയോ നിരീക്ഷണങ്ങളിലാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീതിദമായ കടന്നു കയറ്റമായി പക്ഷെ നാം ഈ നിരീക്ഷണ ക്യാമറകളുടെ സൂക്ഷ്മജാഗ്രതയെ തിരിച്ചറിയുന്നില്ല. അതുപോലെ ഉപ്പുവയലുകള്‍ക്ക് അവനെ ഉണക്കിയെടുക്കാന്‍ കഴിഞ്ഞില്ല. മത്സ്യത്തിന്റെ മറ്റൊരു വിപണനതലമാണ് ഉപ്പില്‍ ഉണക്കിയെടുക്കുക എന്നത്. ഉണങ്ങിയ മത്സ്യം അതിന്റെ പുറത്തുകാണുന്ന ശരീരം മാത്രമാണ്. അതിനെ അതാക്കിയ ചൈതന്യം, അതിന്റെ ഉള്‍ക്കരുത്തു അതിലില്ല. മനുഷ്യനെ ശരീരം മാത്രമായി ചുരുക്കുകയും അവന്റെ ആന്തരീകമായ ബലത്തെ ഇല്ലായ്മചെയ്യുകയും ആണ് പുതിയകാലം ചെയ്യുന്നത്. ധ്രുവങ്ങള്‍ ശ്രമിച്ചതും വേറൊന്നിനല്ല. ഉപ്പില്‍ ഉണക്കിയെടുക്കുന്നതിനു പകരം ശ്രമം മഞ്ഞില്‍ മരവിപ്പിക്കാനാണ് മുതിര്‍ന്നത് എന്ന് മാത്രം. ശരീരം മാത്രമാണ് ഇങ്ങിനെ മരവിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്നത്.

            നക്ഷത്രങ്ങളും
            അവതാരങ്ങളും
            അവന്റെ
            തലയ്‌ക്കോ വാലിനോ
            മുകളിലൂടെ കടന്നു പോയി
എന്നെഴുതുമ്പോള്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ക്കപ്പുറം മതത്തിന്റെ സംഘടിത വലയങ്ങളും മത്സ്യത്തെ അതിനു കീഴില്‍ അമര്‍ത്താന്‍ ശ്രമിച്ചതിന്റെ  ചരിത്രത്തിലേക്കാണ് കവി ദൃഷ്ടിപായിക്കുന്നത്. നക്ഷത്രങ്ങളും അവതാരങ്ങളും പ്രകടമായി മതസൂചനകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൃസ്ത്യന്‍, ഇസ്ലാം മതങ്ങളില്‍ നക്ഷത്രത്തിന് വലിയ പ്രാധാന്യമുണ്ട്. യേശുവിന്റെ പിറവി ലോകത്തെ അറിയിച്ചുകൊണ്ട് ദൈവം ജ്ഞാനികള്‍ക്കു നല്കിയ അടയാളമായിരുന്ന, കിഴക്ക് പ്രത്യക്ഷപെട്ട ഒരു നക്ഷത്രത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. ആ വഴികാട്ടി ആ നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ യേശു പിറന്ന കാലിത്തൊഴുത്തില്‍ എത്തുകയും അവനെ ആരാധിച്ച്, അവനു കാഴ്ച ദ്രവ്യങ്ങള്‍ സമര്‍പിച്ചിട്ടു മടങ്ങിപോകുകയും ചെയ്യുന്നു. അനന്തവിശാലമായ പ്രപഞ്ചത്തില്‍ ഒന്നായ ഭൂമിയുടെ ആകാശത്തില്‍ മാത്രമാണ് അല്ലാഹു നക്ഷത്രങ്ങളെ വിന്യസിച്ചിട്ടുള്ളതെന്ന് ഖുര്‍ ആന്‍ പറയുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നാമാത്തെതാണ് മത്സ്യാവതാരം. ബ്രഹ്മസന്നിധിയില്‍ നിന്ന് വേദസംഹിതകള്‍ അപഹരിച്ച ഹയഗ്രീവന്‍ എന്ന അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്.

മതത്തിന്റെ പ്രഭാവലയങ്ങള്‍ മത്സ്യത്തിന്റെ തലയ്ക്കും വാലിനും മുകളിലൂടെ അവനെ സ്പര്‍ശിക്കാതെ കടന്നു പോയി. സ്വതന്ത്രനായ മനുഷ്യന് മേല്‍ മതങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. മനുഷ്യ സ്വാതന്ത്രത്തെ നിഹനിക്കാന്‍ എക്കാലത്തും മുന്നില്‍ നിന്നത് മതവും അതിന്റെ അനുശാസനങ്ങളും ആണ്. ചിന്തയുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെട്ട സംഹിതകളെ അവിശ്വസിക്കുകയുംചെയ്ത ഒറ്റപ്പെട്ട മനുഷ്യരെ മതം എല്ലായ്‌പ്പോഴും വിചാരണ ചെയ്തിരുന്നു.
ഈ വിചാരങ്ങളുടെ തുടര്‍ച്ചതന്നെയാണ് അടുത്ത വരികളിലും കടന്നുവരുന്നത്.
            അവന്‍
            ഒരു കഥയിലും
            പിടികൊടുത്തില്ല
            ഒരു കണ്ണാടിയിലും
            കാഴ്ചയായില്ല
            ഒരു ചന്തയിലും നാണം കെട്ടില്ല.
കഥയും കണ്ണാടിയും ചന്തയും മനുഷ്യനെ വശീകരിക്കുന്ന ഉപാധികള്‍ തന്നെയാണ്. സ്വത്വബോധം ഉറച്ച മനുഷ്യര്‍ക്കല്ലാതെ അതിന്റെ പ്രലോഭനങ്ങളില്‍ നിന്ന് മാറിനടക്കാന്‍ കഴിയില്ല. മത്സ്യം ഒരു കഥയിലും പിടികൊടുത്തില്ല. കഥകള്‍ മറ്റുള്ളവര്‍ക്ക് പിടികൂടാനുള്ള ഉപാധിയാവുന്നത് എപ്പോഴാണ്? കഥകള്‍ ഒന്നിനെ ശാശ്വതമാക്കാനുള്ള കുറുക്കു വഴികൂടിയാണ്. പക്ഷെ, അവ നിലനില്‍ക്കുന്നത് യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒട്ട് അകന്നുമാണ്. കഥയാവുമ്പോള്‍ സത്യത്തില്‍ നിന്ന് കൂടിയാണ് നാം വഴിമാറുന്നത്. ഒറ്റയായും സ്വതന്ത്രമായും ജീവിച്ചിരിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്നത് ആണ് പൊതു സാമൂഹിക ബോധത്തിന് പേടിക്കാനുള്ളത്. സാമൂഹികപ്രവര്‍ത്തനം നടത്തുമ്പോള്‍ വലിയ വിപ്ലവകാരികളെ ക്രൂരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അവരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളില്‍ അഭിരമിക്കും. കഥകളില്‍ ജീവിക്കുക മറ്റൊന്നും പ്രവര്‍ത്തിക്കാനില്ലാതാവുമ്പോള്‍ ആണ്. ഗുണപാഠകഥകളെക്കുറിച്ച് ആലോചിച്ചു നോക്കിയാല്‍ കഥകളില്‍ പിടികൊടുക്കാത്തതിനു മറ്റൊരു അര്‍ഥം കൂടി ലഭിക്കും. ആമയും മുയലും കുറുക്കനും സിംഹവും കാക്കയും പൂച്ചയും ഈച്ചയും എല്ലാം ഗുണപാഠകഥകളിലെ കഥാപാത്രങ്ങളായി എട്ടിലെ പശുക്കളെപ്പോലെ വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ടുനില്‍ക്കുന്നവരാണ്. കഥകളില്‍ വാഴ്തപ്പെടുക വ്യവസ്ഥയുടെ ഗുണപാഠങ്ങള്‍ക്ക് അപദാനമാവുന്നവരാണ്. മത്സ്യം പക്ഷെ കഥകളില്‍ മരവിച്ച് കാലങ്ങളോളം ഇരിക്കാനല്ല, മറിച്ച് തന്റെ പോരാട്ടത്തിന്റെ ജാഗ്രതയില്‍ സമകാലികമായി ജീവിക്കാനാണ് ശ്രമിക്കുന്നത്.

കണ്ണാടിയില്‍ കാഴ്ചയായില്ല എന്ന വരികള്‍ ഇതിന്റെ തുടര്‍ച്ചതന്നെയാണ്. എല്ലാം കണ്ണാടിക്കൂട്ടില്‍ അടച്ച കാഴ്ചകള്‍ മാത്രമാണ്. ടെലിവിഷന്‍ സെറ്റുകളുടെ കണ്ണാടി പ്രതലം മുതല്‍ ചില്ലുകൂടുകളിലെ കണ്ണാടിക്കാഴ്ചകള്‍ വരെ കവിയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടും. കണ്ണാടി നിശ്ചിത അളവുള്ള ഒരു പരിധിയാണ്. എല്ലാം അത് അതിലേക്കു ചുരുക്കും. കഥകളില്‍ പറഞ്ഞപോലെത്തന്നെ യാഥാര്‍ഥ്യത്തിന്റെ, സത്യത്തിന്റെ പ്രതിനിധാനങ്ങള്‍ മാത്രമാണ് കണ്ണാടിയില്‍ ഉള്ളത്. അത് തോന്നലുകള്‍ മാത്രമാണ്. സത്യം അതല്ല. ആന്തരിക ബാലമല്ല അതില്‍ തെളിയുക. ബാഹ്യരൂപത്തിന്റെ വടിവുകളും ചുളിവുകളും ആണ് കാഴ്ചക്കാര്‍ അതില്‍ അന്വേഷിക്കുന്നത്. വലിയ സാമൂഹിക വിപ്ലവകാരികള്‍ പിന്നീട് കണ്ണാടികൂടുകളിലെ കാഴ്ച്ചമാത്രമായത് കേരളത്തിലെ സമകാലിക ചരിത്രത്തിലെയും ദുരന്തങ്ങളില്‍ ഒന്നാണ്. പൊതു സമൂഹത്തിന്റെ താത്പര്യങ്ങളെ അടിച്ചു തകര്‍ക്കാന്‍ മുതിര്‍ന്നവരെപ്പോലും കേവലം കാഴ്ചപ്പണ്ടങ്ങളായി വേഷം കെട്ടിച്ച് കണ്ണാടിക്കൂടുകള്‍ക്കുള്ളില്‍ അടക്കാന്‍ കേരളീയ സമൂഹം തയ്യാറായി. കേവലം ഒരു കാഴ്ചവസ്തുവായി മാത്രം നില്‍ക്കാന്‍ പക്ഷെ മത്സ്യത്തിന് കഴിയുമായിരുന്നില്ല.
ഇതിന്റെ തുടര്‍ച്ചയായി വരുന്ന 'ഒരു ചന്തയിലും നാണം കെട്ടില്ല' എന്ന വരിയും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ചന്തയെ കവി നാണം കെടാനുള്ള ഇടമായി കല്‍പ്പിക്കുന്നു. നാണവും മാനവും ഉണ്ടായിരിക്കുക എന്നത് ആത്മാഭിമാനത്തിന്റെ അളവായി നാട്ടില്‍ പറഞ്ഞുവരുന്ന പ്രയോഗമാണ്. സ്വന്തം വ്യക്തിത്വത്തില്‍ മതിപ്പുണ്ടാവുകയും അത് എന്തിനു മുന്നിലും അടിയറവെക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നവരാണ് നാണം കെടാന്‍ നില്‍ക്കാത്തവര്‍. ചന്തയെ എന്നാല്‍ ഇതിന് നേരെ വിപരീതമായി നില്‍ക്കുന്ന യുക്തിയാണ് നയിക്കുന്നത്. പണം എല്ലാ നാണക്കേടിനെയും ഇല്ലാതാക്കും എന്നതാണ് ചന്തയുടെ രീതിശാസ്ത്രം. ഇത് അറിയുന്നതുകൊണ്ടുതന്നെ മത്സ്യം ചന്തയില്‍ നാണംകെടാന്‍ നിന്നില്ല. ചന്തയില്‍ സ്വയം വില്‍പ്പനയ്ക്ക് വെച്ച വലിയ മല്‌സ്യങ്ങളുണ്ട്. പുതിയ കാലം വില്പ്പനയുടെതാണ്. ഓരോരുത്തരും തന്നെ ത്തന്നെ പരസ്യപ്പെടുത്തുകയും വില്പ്പനയ്കായി അണിഞ്ഞൊരുങ്ങുകയും ചെയ്യുകയാണിവിടെ. മാര്‍ക്കറ്റ് ആവശ്യപ്പെടുന്ന, യോഗ്യതയും വിലയും ഉള്ള ടാഗുകള്‍ ഓരോരുത്തരുടെ കഴുത്തിലും ഉണ്ട്. പുറം പകിട്ടുകള്‍ തന്നെയാണ് അവിടെയും വിലയുടെ അടിസ്ഥാനം. ആന്തരികമായ ബലം, ശേഷി എന്നിവ ഈ മാര്‍ക്കറ്റില്‍ പരിഗണിക്കപ്പെടില്ല. ചെറുതുകള്‍ക്ക് യോജിച്ച ഇടമല്ല ചന്ത. പുതിയ ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന മാളുകള്‍ അവരില്‍ അപമാനം മാത്രമേ നിറയ്ക്കുകയുള്ളൂ.

മത്സ്യത്തെ അപായപ്പെടുത്താന്‍ മുതിര്‍ന്ന ആയുധങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും എങ്ങിനെ അവനെ വീഴ്ത്താന്‍ കഴിഞ്ഞില്ല എന്ന്, അവയില്‍ നിന്ന് എങ്ങിനെ അവന്‍ വിദഗ്ദമായി രക്ഷപ്പെട്ടു എന്ന് പറഞ്ഞ രീതിയില്‍ നിന്നും ചെറിയൊരു വ്യത്യാസവും ആഖ്യാനത്തില്‍ ഇവിടെ കാണാം. അവ അവനെ വീഴ്ത്താന്‍ ആണ് ശ്രമിച്ചത് എങ്കില്‍ കഥയിലും കണ്ണാടിയിലും ചന്തയിലും അവന്‍ സ്വയം വീഴാതിരിക്കുകയാണ് ചെയ്തത്. ആത്മബോധമില്ലാത്ത മനുഷ്യര്‍ വീഴുന്ന പടുകുഴികളാണ് ഇവ. മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ മാത്രമല്ല ഇന്ന് നാം പരാജയപ്പെടുത്തപ്പെടുന്നത്. ഇക്കിളിപ്പെടുത്തിയാണ് പുതിയ ലോകം നമ്മെ കീഴ്‌പ്പെടുത്തുന്നത് എന്ന വിജയന്‍ മാഷുടെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കൂടി ചതിക്കുഴികള്‍ ആണ്. പുറമേ അലങ്കരിക്കപ്പെട്ട ഈ കുഴികളുടെ യാഥാര്‍ഥ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതുമാണ്. ആയുധങ്ങളില്‍ നിന്നും ഒഴിഞ്ഞുമാരുന്നതുപോലെ എളുപ്പവുമല്ല അത്.

കവിത മറ്റൊരു പരിവര്‍ത്തനത്തിലേക്ക് കടക്കുകയാണ്. നടന്നു കഴിഞ്ഞതില്‍ നിന്ന് നടന്നുകൊണ്ടിരിക്കുന്നതിലേക്കും നടക്കാനിരിക്കുന്നതിലേക്കും അത് ശ്രദ്ധിക്കുന്നു.
            കടലിന്റെ
            ഭ്രാന്തു പിടിച്ച രക്തത്തിലൂടെ
            ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ
            ഓടിക്കൊണ്ടിരുന്നു

            പിന്നില്‍
            തന്നേക്കാള്‍ വേഗത്തില്‍
            കടല്‍
            ദഹിച്ചു ദഹിച്ചു വരുന്നത്
            അറിയാതെ.

കടലിന്റെ ഭ്രാന്തു പിടിച്ച രക്തമെന്നത് സവിശേഷം ശ്രദ്ധിക്കേണ്ട പ്രയോഗമാണ്. ഭ്രാന്തുപിടിച്ച രക്തം വര്‍ത്തമാന കാലത്തിന്റെ പ്രത്യക്ഷ ചിഹ്നം തന്നെ. പൊതു സമൂഹത്തെ കീഴ്‌പ്പെടുത്തിയ ഭ്രാന്തുകളെ ഇത് നമ്മെ ഓര്‍മ്മിപ്പിക്കും. പല തരത്തിലുള്ള ഭ്രാന്തുകള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ് സമകാലിക സമൂഹം. ഉപഭോഗാസക്തിയുടെ, കാമത്തിന്റെ, സ്വാര്‍ത്ഥതയുടെ ഭ്രാന്തുകള്‍, മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള ഭ്രാന്തുകള്‍ തുടങ്ങിയവ നിയന്ത്രിക്കാനാവാത്ത വിധം സമൂഹത്തിന്റെ രക്തത്തില്‍ പെരുകിയിക്കുന്നു. ഈ ഭ്രാന്താണ് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഭീതിതമായ രോഗം. അതിന്റെ പ്രതിഫലനമാണ് വാര്‍ത്തകളായും ദൃശ്യങ്ങളായും നമുക്കുചുറ്റും പെരുകുന്നത്. പൊതുസമൂഹമെന്ന കടലിന്റെ സിരകളിലൂടെ ഒഴുകുന്ന ഉന്മാദത്തിന്റെ രോഗാണുക്കള്‍ നിറഞ്ഞ രക്തം എല്ലാത്തിനെയും അതിനു കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ മത്സ്യം അതില്‍ അലിഞ്ഞു ചേരുന്നില്ല. അത് ചുട്ടുപഴുത്ത ഒരു സൂചിപ്പൊട്ടുപോലെ അതിനെതിരായി നീന്തിക്കൊണ്ടിരുന്നു. രക്തത്തിന്റെയും ചുട്ടുപഴുത്ത സൂചിപ്പൊട്ടിന്റെയും നിറം ഒന്നുതന്നെയെങ്കിലും അവ വ്യത്യസ്തമായ സ്വഭാവങ്ങളുടെ പ്രതിനിധാനങ്ങള്‍ ആണ്. സൂചി ഒന്നിലും അലിഞ്ഞുചേരാത്തതും എന്തിനെയും കീറി മുറിച്ചുപോകാന്‍ ത്രാണിയുള്ളതുമാണ്. മണല്‍ത്തരി കടലിനോട് പൊരുതുന്നത് പോലെയല്ല ഇത്, മണല്‍ത്തരി നിശ്ചലമാണെങ്കില്‍ സൂചിപ്പോട്ട് കടലിനെ കീറിമുറിച്ച് മുന്നോട്ടുപോവുകയാണ്. രണ്ടും നിസ്സാരവും ചെറുതുമെങ്കിലും ആദ്യത്തെ സാദൃശ്യത്തില്‍ നിന്ന് അവസാനത്തെ കല്‍പ്പനയിലേക്ക് എത്തുമ്പോള്‍ അതിനു വരുന്ന ചലനാത്മകത ശ്രദ്ധിക്കപ്പെടെണ്ടാതാണ്. ശരീരത്തില്‍ കയറിയ സൂചി രക്തത്തിലൂടെ അതിവേഗം സഞ്ചരിക്കുമെന്ന വായനക്കാരുടെ അറിവ് ഈ പ്രയോഗത്തിന്റെ യുക്തിയെ അംഗീകരിക്കും. ചുട്ടുപഴുത്ത സൂചിപ്പോട്ട് ഏതു പ്രതിരോധത്തെയും കീറിമുറിച്ച് കടന്നുപോകാന്‍ ശേഷിയുള്ളതും ആണ്.

മത്സ്യത്തിന്റെ അപരാജിതമായ ചെറുത്തുനില്പ് ആവേശം പകരുന്നതാണ്. ധീരമായ ചെറുത്തുനല്‍പ്പുകള്‍ അര്‍ഹിക്കുന്ന കാവ്യനീതി അതിനു ലഭിക്കുമെന്ന് വായനക്കാര്‍ പ്രത്യാശിക്കുകയും ചെയ്യും. ഒറ്റപ്പെട്ട മനുഷ്യരുടെ വിജയം, ആത്മാവിനെ പണയപ്പെടുത്താത്ത വ്യക്തിയുടെ അജയ്യത കവിതയെ ശുഭപര്യവസായി ആക്കും.  ധീരതയെ മനസാകൊണ്ടുനടക്കുന്ന അധീരനായ വായനക്കാരന്/ ക്കാരിക്ക് അത് വ്യാജമായ തൃപ്തി നല്‍കും. എന്നാല്‍ അത് ആയുക്തികവും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതുമായിരിക്കില്ല. കാലത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്ന കവിക്ക് വിജയത്തിന്റെ വ്യാജമായ പതാക എളുപ്പത്തില്‍ നാട്ടി കവിതയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അതുകൊണ്ട് തന്നെ കവിയുടെ കാഴ്ച ഇപ്പോള്‍ മത്സ്യത്തേയും കടലിനെയും ഒരേ പോലെ കാണുന്നു. മത്സ്യം ഒഴിഞ്ഞുനടക്കുന്നതിന്റെയും പലതില്‍ നിന്നും രക്ഷപ്പെടുന്നതിന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ അവസാനിക്കുകയും, ഒരു ചലച്ചിത്രത്തിന്റെ അന്ത്യം പോലെ അത് അതിവിദൂര ദൃശ്യത്തിലേക്ക് പിന്‍ വാങ്ങുകയും ചെയ്യുന്നു. ആ വിദൂരക്കാഴ്ചയില്‍ പക്ഷെ നടുക്കുന്ന ദൃശ്യമാണ് കവിക്ക് ആസ്വാദകനെ കാട്ടിത്തരാനുള്ളത്. തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളില്‍ നിന്ന് സൂക്ഷ്മതയോടെ രക്ഷപ്പെട്ട് മുന്നിലോട്ടു കുതിക്കുന്ന മത്സ്യത്തിന് പിറകില്‍ കടല്‍ ദഹിച്ചുദഹിച്ച് വരികയാണ്. രണ്ട് പരാമര്‍ശങ്ങളും ശ്രദ്ധ ആവശ്യപ്പെടുന്നു. ഒന്ന്, കടല്‍ ദഹിച്ചുദഹിച്ച് വരുന്നു. രണ്ട്, പക്ഷെ മത്സ്യം അത് അറിയുന്നില്ല. കടലല്ല, കടലിലെ വെള്ളമല്ല ഒന്നിനെയും ദഹിപ്പിക്കുന്നത്. ദഹിപ്പിക്കുന്നത് തീയാണ്. ഒന്നിനെ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ദാഹിപ്പിക്കുന്നതിലൂടെ നടക്കുന്നത്. അഗ്‌നിയുടെ രൗദ്രതയും കടലിന്റെ ശക്തിയും ഒരു കൊച്ചു മത്സ്യത്തിന് എതിരായി ഐക്യപ്പെടുന്നു. മുന്നിലെ തടസ്സങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ഓടിക്കൊണ്ടിരിക്കുന്ന മത്സ്യത്തെ അറിയാതെ പിറകിലൂടെ ആഞ്ഞടിച്ചാണ് കടല്‍ നേരിടുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ കടല്‍ മത്സ്യത്തിന്റെ ആവാസ സ്ഥാനവുമാണ്. സ്വന്തം ആവാസ വ്യവസ്ഥ തന്നെ എതിരാവുന്ന, അതുതന്നെ തന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വലിയ ദുര്യോഗമാണ് മത്സ്യത്തിന് ഉണ്ടാവുന്നത്.
ചെറുതുകളുടെ പോരാട്ടങ്ങളുടെ ഫലശ്രുതി പ്രവചനാധീതമാണ്. അവയുടെ വിജയങ്ങള്‍ ചിലപ്പോള്‍ താത്കാലികമാവാം. ആസുരഭാവം പൂണ്ട പുതിയ സാമൂഹികവ്യവസ്ഥിതിയോട് അതിനു എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. എല്ലാത്തിനെയും വിഴുങ്ങാനും ചുട്ടുചാമ്പലാക്കാനും ഉള്ള കരുത്ത് ഇന്നത്തെ പുതിയ സാമൂഹിക സാമ്പത്തിക ശക്തികള്‍ക്കു ഉണ്ട്. ചെറുതുകള്‍ക്ക് പഴകാലത്തെപ്പോലെ നേരിട്ടുള്ള ശക്തികളോട് മാത്രം ഇന്ന് എതിരിട്ടാല്‍ പോരതാനും. വലിയ അടയാളങ്ങള്‍ അവശേഷിപ്പിച്ചവയാണ്   ചരിത്രത്തില്‍ പക്ഷേ, ചെറുതുകളുടെ ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളും. അവ നിര്‍വ്വഹിച്ച സാമൂഹിക ദൗത്യങ്ങളും ചെറുതല്ലായിരുന്നു. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാന്‍ പോലുമാകാത്തമട്ടിലാണ് ഇന്നത്തെ എതിരാളികളുടെ രൂപവും ഭാവവും. ചെറുതുകള്‍ക്ക് പുതിയ പോരിടങ്ങളില്‍ എന്തെങ്കിലും അവശേഷിപ്പിക്കാനോ സ്വയം ശേഷിക്കാനോ കഴിയുമെന്ന് കവിക്ക് യാതൊരു ഉറപ്പുമില്ല.

മത്സ്യം കാവ്യചരിത്രത്തില്‍ നീന്തിത്തുടിക്കുന്നത് ഏതു പ്രസ്ഥാനവഴികളിലാണ് എന്നതിന് കവിതയിലെ പ്രയോഗ സവിശേഷതകളും അതിന്റെ ഘടനയും വിഷയസ്വീകരണവും തന്നെ തെളിവ്. ഉത്തരാധുനിക കാവ്യശീലങ്ങളുടെ കൃത്യമായ ലക്ഷണങ്ങള്‍ ഉദാഹരിക്കാന്‍ മലയാളത്തിലെ തികവുറ്റ മാതൃകകളിലൊന്നാണ് ഈ കൊച്ചുകവിത. ഘടനയിലെയും ഭാഷയിലെയും ലാളിത്യത്തില്‍ പൊതിഞ്ഞുവെച്ച ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് മത്സ്യത്തിന്റെ കാവ്യസ്വഭാവം. ഋജുവും എന്നാല്‍ സൂചിമുനയോളം കൂര്‍ത്തതുമാണ് കവിതയുടെ ഘടന. പ്രമേയത്തിന്റെ മര്‍മ്മങ്ങളില്‍ മാത്രമേ കവി സ്പര്‍ശിക്കുന്നുള്ളൂ. വലിച്ചുനീട്ടിയാല്‍ മഹാകാവ്യമാക്കാവുന്ന നമ്മുടെ തന്നെ ചരിത്രമാണ് മത്സ്യത്തിന്റെ പാശ്ചാത്തലം. കുറച്ചുപറയുക ഒരു കാവ്യലക്ഷണമാകുന്ന പ്രസ്ഥാനത്തിന് പക്ഷേ അവയില്‍ ഒന്നോ രണ്ടോ മാത്രകള്‍ മാത്രം മതി. കാവ്യശരീരത്തിലെ ധമനികളില്‍ മാത്രം കൈവിരലുകള്‍ വെക്കാന്‍ പുതുകവിത പുലര്‍ത്തുന്ന സൂക്ഷ്മനിരീക്ഷണമാണ് ഇവിടെയും കവിക്ക് തുണ. കടലുപോലെ പരന്ന ബൃഹദാഖ്യാനങ്ങള്‍ക്ക് പകരം തിളക്കവും ചൈതന്യവുമുള്ള, ജീവിതത്തിന്റെ തന്നെ രുചിയായ ചെറുമത്സ്യങ്ങളെപ്പോലുള്ള പ്രമേയങ്ങളാണ് അവര്‍ക്ക് പഥ്യം. വ്യാഖ്യാനത്തിന്റെ എല്ലാ അതിരുകളിലേക്കും വലിച്ചുനീട്ടാന്‍ പുതുകവിതയെ സമര്‍ത്ഥമാക്കുന്നത് അതിന്റെ തുറന്ന ആഖ്യാനമാണ്. കാഴ്ചയുടെ ഭാഷയാണ് പുതുകവിതയുടെ കാവ്യാദര്‍ശങ്ങളില്‍ മറ്റൊന്ന്. മത്സ്യം എഴുതപ്പെട്ടതും അത്യന്തം ദൃശ്യപരതയോട് കൂടിയാണ്. സമീപ, മധ്യസ്ഥ, വിദൂര ദൃശ്യങ്ങളിലൂടെ കവി മത്സ്യത്തിന്റെ കുതിപ്പും വഴുതിമാറലുകളും നമ്മെ കാട്ടിത്തരികയാണ്. കാഴ്ചയുടെ രീതിശാസ്ത്രത്തെ പിന്‍പറ്റിക്കൊണ്ട് തന്നെ പുതുകവിതകള്‍ കാഴ്ചയുടെ ശീലങ്ങളെ വിമര്‍ശിക്കുകയും പുറം കാഴ്ചകള്‍ നഷ്ടപ്പെടുത്തുന്ന ഉള്‍ക്കാഴ്ചകളെക്കുറിച്ച് ആധികൊള്ളൂകയുംചെയ്യും. മത്സ്യത്തിലും ഈ തലം പ്രകടമാണ്. വലക്കണ്ണിയുടെയും ചൂണ്ടക്കൊളുത്തുകളുടെയും തിളങ്ങുന്ന വായ്ത്തലകളുടെയും പരുന്തിന്‍ കണ്ണുകളുടെയും സമീപദൃശ്യങ്ങളില്‍ നിന്ന് പൊടുന്നനെ സൂചിപ്പൊട്ടുപോലെ മുന്നിലേക്ക് കുതിക്കുന്ന കൊച്ചുമത്സ്യത്തിന് പിന്നില്‍ ദഹിച്ചുകൊണ്ട് ആഞ്ഞുയരുന്ന കടലിന്റെ അതിവിദൂരദൃശ്യമാണ് കവി കാട്ടിത്തരുന്നത്. ദൃശ്യഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ കാഴ്ചയെ, അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ 'മത്സ്യം'വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നു.
പുതുകവിത ഗുണപാഠങ്ങളെ അടക്കം ചെയ്തല്ല നിര്‍മ്മിക്കപ്പെടുന്നത്. സാരോപദേശം മത്സ്യത്തിന്റെയും വഴിയല്ല. എങ്കിലും മത്സ്യം മുന്നോട്ടുവെക്കുന്ന ജീവിതാദര്‍ശം വായനക്കാരുടെ കണ്ണില്‍ തറക്കാതിരിക്കില്ല. 'ഏതിരുല്‍ക്കുഴിമേല്‍ ഉരുളട്ടെ വിടില്ല ഞാനീ രശ്മികളെ' എന്ന്! വായിക്കുമ്പോള്‍ കവിയോടൊപ്പം ജ്വലിക്കുന്ന വിവേകം മത്സ്യത്തിന്റെ പാരായണത്തിലും അനുഭവിക്കാം. കടലുപോലെ വിശാലവും ശക്തവും ആയ പൊതുബോധത്തിന് മുന്നില്‍ സ്വന്തം സ്വത്വത്തെ ഉറച്ചുപിടിക്കാന്‍ ഈ ലഘുകവിത നമ്മെ പ്രചോദിപ്പിക്കും. പ്രലോഭനങ്ങളിലും ഭീഷണികളിലും ചതിക്കുഴികളിലും വീഴാത്ത മനുഷ്യസ്വാതന്ത്ര്യന്റെ തിളക്കം മത്സ്യത്തിന്റെ കുതിപ്പുകള്‍ നമ്മെ അനുഭവിപ്പിക്കും. ചെറുതെങ്കിലും പ്രതിരോധം തന്നെ ജീവിതമാകുന്നതിന്റെ അന്തസ്സാരം അത് നമുക്ക് പകര്‍ന്നുതരും. ചെറിയ ചെറുത്തുനില്‍പ്പുകള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനപ്പെടുത്തലുകള്‍ ഉണ്ടെന്ന തിരിച്ചറിവ് ജീവിതം കൊണ്ട് ഉദാഹരിക്കുന്ന മത്സ്യം വായനക്കാരെ എക്കാലത്തും അങ്ങിനെയായി മാത്രം തുടരുന്നതില്‍ ലജ്ജിപ്പിക്കും.

2015, മേയ് 12, ചൊവ്വാഴ്ച

ഭാഷയെ പരീക്ഷിക്കുന്ന അഹംഭാവങ്ങള്‍


''ആര്‍ക്കെങ്കിലും മലയാളത്തിലുള്ള ചോദ്യം ആവശ്യമുണ്ടോ? അത്യാവശ്യമുള്ളവര്‍ എഴുന്നേറ്റാല്‍ മതി. വളരെ കുറച്ച് ചോദ്യങ്ങള്‍ മാത്രമേ വന്നിട്ടുള്ളൂ.'' പ്രധാനാധ്യാപിക പരീക്ഷ നടക്കുന്ന ഓരോ മുറിയിലും ചെന്ന് വിളിച്ചുപറഞ്ഞു.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഒരു കേന്ദ്രത്തിലാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉദേ്യാഗക്കയറ്റത്തിനായി ഈ പരീക്ഷ ജയിച്ചിരിക്കണം. കേരളാ സര്‍വ്വീസ് റൂള്‍, കേരളാ വിദ്യാഭ്യാസ നിയമം, പഞ്ചായത്ത് നിയമങ്ങള്‍, അക്കൗണ്ട് ടെസ്റ്റ്, ഓഫീസ് നടപടിക്രമങ്ങള്‍, തുടങ്ങി ഇരുപതോളം വിഷയങ്ങളില്‍ പരീക്ഷയുണ്ട്. നേരത്തെ വിവരണാത്മകമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 'ഒബ്ജക്ടീവ് ടൈപ്പ്' ആയി. തന്നിരിക്കുന്ന നാല് ഉത്തരങ്ങളില്‍നിന്ന് ശരിയായത് കണ്ടെത്തി, ഒ.എം.ആര്‍.ഷീറ്റിലെ നിശ്ചിത കളങ്ങള്‍ കറുപ്പിച്ചാല്‍ മതി. ഇംഗ്ലീഷിലാണ് സാധാരണയായി ചോദ്യങ്ങള്‍ ഉണ്ടാവുക. ഓരോ സെന്ററിലും അപൂര്‍വ്വമായി ഒരു പാക്കറ്റ് (ഇരുപതെണ്ണം) മലയാളത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. അത് ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ എന്ന് വിളിച്ചുചോദിച്ചുകൊണ്ടാണ് പ്രധാനാധ്യാപിക കഷ്ടപ്പെട്ട് മുറികളില്‍ കയറിയിറങ്ങുന്നത്.

ആരും മലയാളം ചോദ്യക്കടലാസ് ആവശ്യപ്പെട്ടില്ല. ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ വായിച്ച് മനസിലാക്കാന്‍ കഴിയാത്ത മണ്ടന്‍/ മണ്ടിയാണ് താനെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നത് ആരാണ് ഇഷ്ടപ്പെടുക. അതും അത്യാവശ്യം ഇംഗ്ലീഷൊക്കെ പൊട്ടിച്ച് ആളുകളെയും കുട്ടികളെയും വിരട്ടുന്ന ഉദ്യോഗസ്ഥരും മാഷന്മാരും. പരീക്ഷ ജയിച്ചില്ലെങ്കിലും സാരമില്ല, മാനം പോയാല്‍ പോയതുതന്നെ! ഉദ്യോഗസ്ഥരെല്ലാവരും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ചോദ്യത്തിലേക്ക് മുഖം പൂഴ്ത്തി അമര്‍ന്നിരുന്നു.

കേരളത്തിലെ മിക്കവാറും എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഭരണഭാഷ മലയാളം തന്നെയാണ്. 'മാതൃഭാഷ ഭരണഭാഷ' എന്ന സൂക്തം  എല്ലാ സര്‍ക്കാര്‍ എഴുത്തുകുത്തിന്റെയും മുകളില്‍ തെളിഞ്ഞു കാണാം. 'ഈ ഓഫീസിലേക്കുള്ള എഴുത്തുകുത്തുകള്‍ മലയാളത്തില്‍ മാത്രം' എന്ന ബോര്‍ഡുകള്‍ എല്ലാ ഓഫീസുകള്‍ക്കു മുന്നിലും തൂക്കിയിടണമെന്ന് സര്‍ക്കാര്‍ ഉത്തരവുമുണ്ട്. ഉദ്യോഗസ്ഥന്മാര്‍ ഫയലുകളില്‍ കുറിപ്പുകള്‍ എഴുതേണ്ടത്, ചട്ടങ്ങളും വകുപ്പുകളും എടുത്തുകാട്ടേണ്ടത് എല്ലാം മലയാളത്തിലായിരിക്കണം. കേരളാ സര്‍വ്വീസ് നിയമങ്ങള്‍, കേരള വിദ്യാഭ്യാസ നിയമങ്ങള്‍, ഓഫീസ് നടപടി ക്രമങ്ങള്‍, പഞ്ചായത്ത് ചട്ടങ്ങളും നിയമങ്ങളും തുടങ്ങി ഇവിടങ്ങളില്‍ ബാധകമായ വകുപ്പുകളെല്ലാം മാതൃഭാഷയിലൂടെ നടപ്പില്‍ വരുത്താനും എഴുത്തുകുത്തുകള്‍ മലയാളത്തില്‍ത്തന്നെ നിര്‍വഹിക്കാനും പ്രാപ്തരാണ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. മറ്റൊന്ന,് ഇതെല്ലാം ഇംഗ്ലീഷില്‍ പറഞ്ഞു പ്രതിഫലിപ്പിക്കാനും എഴുതി അവതരിപ്പിക്കാനും അവരില്‍ മഹാഭൂരിപക്ഷത്തിനും ബുദ്ധിമുട്ടുമാണ്. കേരളത്തിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ സംബന്ധിച്ചിടത്തോളം അത്  അത്ര പ്രധാനവുമല്ല. ഈയൊരു പശ്ചാത്തലത്തിലാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തിനുള്ള പരീക്ഷ കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഇംഗ്ലീഷിലുള്ള ചോദ്യപേപ്പറുപയോഗിച്ച് നടത്തുന്നതിനെ പരിശോധിക്കേണ്ടത്.

വകുപ്പുതല പരീക്ഷ എഴുതുന്നത് മഹാഭൂരിപക്ഷവും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ക്ലാര്‍ക്കുമാരും  അധ്യാപകരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാവാന്‍ പത്താം ക്ലാസ്സ് പാസാവണമെന്നില്ല. ക്ലാര്‍ക്കിന്റെ അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സാണ്. ടി.ടി.സി.യോ, ബി.എഡ്ഡോ പാസ്സായവരാണ് അധ്യാപകര്‍. കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷകള്‍ പാസായാണ് ഇവരെല്ലാവരും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. ആ പരീക്ഷകളെല്ലാം മലയാളത്തിലായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും. (ചില അധ്യാപകപരീക്ഷകള്‍ ഒഴികെ) ജോലിയില്‍ പ്രവേശിച്ചതിനുശേഷവും അവരില്‍ മഹാഭൂരിപക്ഷത്തിനും ഇംഗ്ലീഷ് ഔദ്യോഗികമായി കൂടുതലൊന്നും ഉപയോഗിക്കേണ്ടി വന്നിരിക്കാനും ഇടയില്ല. സര്‍വ്വീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെല്ലാം മാതൃഭാഷയുടെ ബലത്തില്‍ത്തന്നെയായിരിക്കണം അവര്‍ മറികടന്നിട്ടുണ്ടാവുക. ഏതെങ്കിലും ഒരു വകുപ്പ്/ചട്ടം ഒരപേക്ഷയില്‍ എടുത്തുകാട്ടണമെങ്കില്‍ അത് മലയാളത്തിലായിരിക്കും ചെയ്തിരിക്കുക. ഭരണപരമായ ഏതെങ്കിലും നടപടിക്രമങ്ങളെക്കുറിച്ച് സംശയമോ തര്‍ക്കമോ ഉണ്ടായാല്‍ അത് പരിഹരിച്ചിട്ടുണ്ടാവുക തീര്‍ച്ചയായും മലയാളത്തിലായിരിക്കും. ഇങ്ങനെ മലയാളത്തില്‍ മിക്ക കാര്യങ്ങളും നിര്‍വഹിക്കുന്ന അധ്യാപകരും ക്ലാര്‍ക്കുമാരും പരീക്ഷയെഴുതാനായി മാത്രം ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ടോ? മലയാളത്തില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങളും നിര്‍വഹിക്കുന്ന,  സര്‍ക്കാര്‍ ഉത്തരവിലൂടെതന്നെ എല്ലാ നടപടിക്രമങ്ങളും മാതൃഭാഷയില്‍ പാലിക്കുന്ന ഒരു പ്രദേശത്തിന്റെ ഭാഷ അവിടത്തെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് ചട്ടങ്ങളും വകുപ്പുകളും ഉത്തരവുകളും എത്രമാത്രം നിശ്ചയമുണ്ടെന്ന് പരിശോധിക്കാന്‍ നടത്തുന്ന പരീക്ഷയുടെ മാധ്യമം ആകാത്തത് എന്തുകൊണ്ടാണ്? പരീക്ഷയുടെ നടത്തിപ്പുമായോ എഴുത്തുമായോ അതിലെ വിജയവുമായോ എന്തെങ്കിലും ബന്ധം ഈ 'ഭാഷാപ്രശ്‌ന' ത്തിനുണ്ടോ?

വകുപ്പുതല പരീക്ഷകള്‍ നേരത്തെ വിവരണാത്മക രീതിയിലാണ് നടത്തിയിരുന്നെന്ന് പറഞ്ഞല്ലോ. ഓരോ വകുപ്പുമായും ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും വിശദീകരിച്ചെഴുതണം. സര്‍വ്വീസ് ചട്ടങ്ങളില്‍ 'സ്‌പെഷലൈസ്' ചെയ്ത, അതിലെ വകുപ്പുകളും ഉപവകുപ്പുകളും മന:പാഠമാക്കിയ വിദഗ്ദ്ധര്‍ മിക്ക പ്രദേശങ്ങളിലുമുണ്ടാവും. അവര്‍ ക്ലാസ്സുകള്‍ നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷക്കായി  തയ്യാറാക്കുക. വിവരണാത്മക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇംഗ്ലീഷില്‍ ഗുളിക രൂപത്തിലാക്കി അവര്‍ തരും. ചോദ്യം കാണുന്ന മാത്രയില്‍ ഇത് പകര്‍ത്തലാണ് പരീക്ഷ. ഇംഗ്ലീഷില്‍ വേണം പരീക്ഷ എന്നുള്ളത് ഈ വിദഗ്ദ്ധര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ മിക്കവരും മനസ്സുകൊണ്ട് സായിപ്പിന്റെ മക്കളോ മരുമക്കളോ ആയിരുന്നു. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ സര്‍വ്വീസ് നിയമങ്ങളും വകുപ്പുകളുമാണ് ഇപ്പോഴും അവരെ പോറ്റുന്നത്. ആവശ്യമെങ്കില്‍ മലയാളത്തില്‍ പരീക്ഷ എഴുതാനുള്ള വകുപ്പ് അന്നുമുണ്ട്. പക്ഷേ മലയാളത്തില്‍ എഴുതുന്നവരാരും പാസ്സാകില്ല. കാരണം വിവരണാത്മകമായ ഉത്തരങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നത് ഇതുപോലുള്ള വിദഗ്ദ്ധര്‍ ആയിരുന്നു. സര്‍വ്വീസ് ചട്ടങ്ങളുടെ താപ്പാനകള്‍ക്ക് മലയാളം പക്ഷേ വര്‍ജ്യമായിരുന്നു! ചട്ടങ്ങളും വകുപ്പുകളും മലയാളത്തിന് വഴങ്ങില്ലെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു.''എല്‍.ഡി ക്ലാര്‍ക്കിനെ'അധോമണ്ഡല ഗുമസ്തന്‍' എന്ന് വിളിക്കണോ'' എന്ന്, മലയാളത്തില്‍ പരീക്ഷ എഴുതാമോയെന്ന് ചോദിച്ച ക്ലാര്‍ക്കിനെ അവര്‍ കളിയാക്കും. ''അത് മലയാളമല്ല സര്‍, സംസ്‌കൃതമാണ്. മലയാളമല്ലാത്ത 'സര്‍ക്കാര്‍' എന്ന വാക്ക് മലയാളമായി ഉപയോഗിക്കുന്നതുപോലെ ക്ലാര്‍ക്ക് മലയാളമായിത്തന്നെ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല'' എന്ന് അവരോട് പറയാന്‍ ആരും മിനക്കെട്ടില്ല. പുനര്‍മൂല്യനിര്‍ണ്ണയമില്ലാത്തതിനാല്‍ അവര്‍ നല്കിയ മാര്‍ക്കിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയുകയുമില്ല. വകുപ്പുതല പരീക്ഷകള്‍ 'ഒബ്ജക്റ്റീവ് ടൈപ്പ്' ആയതോടുകൂടി ഇത്തരം താപ്പാനകളുടെ പിടി ഒട്ടൊന്ന് അയഞ്ഞിട്ടുണ്ട്.  ഒ.എം.ആര്‍ ഷീറ്റിലെ കളങ്ങള്‍ മലയാളം വായിച്ചാണോ കറുപ്പിച്ചത് അല്ല ഇംഗ്ലീഷ് വായിച്ചാണോ എന്ന് കമ്പ്യൂട്ടറുകള്‍ ചികയില്ല. ആയതുകൊണ്ടുതന്നെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുന്ന സര്‍വീസ് നിയമങ്ങളുടെ അപ്പോസ്തലന്മാരുടെ ഭാഷാവിവേചനത്തെ ഭയന്ന്  പൊങ്ങച്ചത്തിനായി മാത്രം ഇനി ഇംഗ്ലീഷിന്റെ മേനിക്കടലാസുതന്നെ പരീക്ഷയ്ക്ക് വാങ്ങണമെന്നില്ല.

വിവരണാത്മകമായി ഉത്തരമെഴുതേണ്ട കാലത്ത് ചോദ്യങ്ങള്‍ തുണ്ടു കടലാസുകളിലായിരുന്നു അച്ചടിച്ചിരുന്നത്. ഇന്ന കാര്യം എന്ത്?, എങ്ങനെ?, എപ്രകാരം തുടങ്ങിയമട്ടില്‍ പുസ്തകങ്ങളില്‍ നിന്ന് നേരിട്ടുള്ള കുഞ്ഞുചോദ്യങ്ങളാണ് ഭൂരിഭാഗവും. പരീക്ഷയ്ക്ക് തൊട്ടുമുമ്പായി അവയ്ക്കുള്ള റെഡിമെയ്ഡ് ഉത്തരങ്ങളും പഠിച്ചുവെച്ചതുകൊണ്ട് ചോദ്യമൊന്നു കാണുകയേ വേണ്ടൂ, വായിക്കുക കൂടി വേണ്ടതില്ല. അതുകൊണ്ടുതന്നെ ചോദ്യങ്ങള്‍ മലയാളത്തില്‍ വേണമെന്നതിന് വലിയ ശാഠ്യം ആര്‍ക്കുമില്ലായിരുന്നു. തന്നിട്ടുള്ള നാലെണ്ണത്തില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ പാകത്തില്‍ ഉത്തരങ്ങള്‍ ചെറുതായപ്പോള്‍ ചോദ്യങ്ങള്‍ വലുതായി. തുണ്ടുകടലാസുകളില്‍ അടിച്ചിരുന്ന ചോദ്യങ്ങള്‍ പുസ്തകരൂപത്തിലായി. ഒരു സന്ദര്‍ഭം ഉണ്ടാക്കി ഇവിടെ ഏത് ചട്ടം/ ഉത്തരവ് ആണ് ബാധകം എന്ന മട്ടിലുള്ള ഭീമന്‍ ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനല്ല സമയമാവശ്യം. ചോദ്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിനാണ്. ചോദ്യത്തില്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സില്‍ തെളിഞ്ഞുകിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് തെറ്റും. ഈദൈര്‍ഘ്യമേറിയ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ വായിച്ച് വിയര്‍ക്കുന്ന ഒട്ടേറെപ്പേരുണ്ട്. മലയാളത്തിലുള്ള ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

കേരളത്തിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇംഗ്ലീഷില്‍ അവഗാഹമുണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഉദ്യോഗത്തിനായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ പാസാകാന്‍, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ആവശ്യമെങ്കില്‍ അത്രമതി. ചില വ്യാകരണ കാര്യങ്ങളും മറ്റും കാണാതെ പഠിച്ചാണ് പലരും അതില്‍ കടന്നു കൂടുന്നത്. പക്ഷേ അതല്ല മലയാളത്തിന്റെ കാര്യം. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മലയാളം അറിഞ്ഞിരിക്കണം. കളക്ടര്‍മാര്‍ക്കും, ചീഫ് സെക്രട്ടറിക്കും വരെ ഇത് ബാധകമാണ്. മറ്റ് ദേശത്ത് പഠിച്ചുവളര്‍ന്നവരും ഇതില്‍ നിന്ന് ഒഴിവാകുന്നില്ല. അവര്‍ പത്താം തരത്തിന് തുല്യമായ മലയാളം പരീക്ഷ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ഉടന്‍ ജയിച്ചേ പറ്റൂ. സാധാരണ മനുഷ്യരെ സേവിക്കാന്‍ അവരുടെ ഭാഷയിലൂടെയേ സാധ്യമാകൂ എന്ന ജനാധിപത്യപരമായ ഒരു കാഴ്ചപാടിന്റെ കൂടി ഭാഗമാണ് ഇത്. മലയാളം ചോദ്യം ഉപയോഗിച്ച് വകുപ്പുതല പരീക്ഷകള്‍ നടത്തുമ്പോള്‍, ഒരര്‍ത്ഥത്തില്‍ ആ ഭാഷയില്‍ അവര്‍ക്കുള്ള അവഗാഹം കൂടിയാണ് അളക്കപ്പെടുന്നത്. മാതൃഭാഷയെ നമ്മള്‍ അവിടെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഭാഷയിലൂടെ സാധ്യമാകുന്ന ഭരണനടപടിക്രമങ്ങളേ നമുക്കാവശ്യമുള്ളൂ. അല്ലെങ്കില്‍, നമ്മുടെ നാട്ടില്‍ നടപ്പാക്കുന്ന അത്തരത്തിലുള്ള ഭരണപരമായ ഇടപെടലുകള്‍ക്ക് നമ്മുടെ ഭാഷ ശക്തവുമാണ്. ഭാഷയെ ഭരണപരമായ ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഉപാധിയാണ് ചട്ടങ്ങളും വകുപ്പുകളും ഇംഗ്ലീഷില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍. വകുപ്പുതല പരീക്ഷയുടെയും അവിടത്തെ ചോദ്യങ്ങളുടെയും പ്രശ്‌നമായി ഇതിനെ കുറച്ചു കാണേണ്ടതില്ല. ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മാത്രമേ ഭരണനടപടിക്രമങ്ങള്‍ നമുക്ക് പൂര്‍ണ്ണമായും മാതൃഭാഷയിലാക്കാന്‍ കഴിയൂ. നിയമങ്ങളും ചട്ടങ്ങളും വകുപ്പുകളും ഉത്തരവുകളും സാഹിത്യമല്ല. അഭിരുചിയുടെയും താല്പര്യത്തിന്റെയും ചുരുങ്ങിയ വൃത്തത്തിലല്ല അതിന്റെ നിലനില്‍പ്പും പ്രയോഗവും. സാഹിത്യം നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍ അത് മറ്റ് പ്രകാരത്തില്‍ നിങ്ങളുടെ ജീവിതത്തിനെ ബാധിക്കണമെന്നില്ല. ചിന്തയുടെയും സൗന്ദര്യത്തിന്റെയും വൈകാരികാനുഭൂതികളുടെയും ഒരു ലോകം നിങ്ങള്‍ക്ക് ചിലപ്പോള്‍ നഷ്ടമായേക്കാം. പക്ഷേ അത് ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. സംഗീതത്തില്‍ നിന്നോ ചിത്രത്തില്‍ നിന്നോ ചലച്ചിത്രത്തില്‍ നിന്നോ ടെലിവിഷന്‍ പരിപാടികളില്‍നിന്നുപോലുമോ അവര്‍ക്കത് കണ്ടെത്താം. ഭരണഭാഷയുടെ പ്രശ്‌നം അതല്ല. അത് മനസ്സിലായേ മതിയാവൂ. നമ്മള്‍ അനുസരിക്കേണ്ടുന്ന മറ്റൊരര്‍ത്ഥത്തില്‍ നമുക്കുവേണ്ടി ഉണ്ടാക്കിയ നിയമങ്ങളും വകുപ്പുകളും നമ്മുടെ ഭാഷയില്‍ത്തന്നെ ആകണം. അത് മനസ്സിലാക്കുകയും നിരന്തരമായ പ്രയോഗത്തിലൂടെ അതിനെ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് മലയാളികളായ സര്‍ക്കാര്‍ ജീവനക്കാര്‍തന്നെയാണ്. അതെത്രമാത്രം സാധ്യമായി എന്നതിന്റെ കൂടി പരിശോധനയാണ് വകുപ്പുതല പരീക്ഷകളില്‍ നടത്തേണ്ടത്. അതു കൊണ്ടാണ് അത്തരം പരീക്ഷകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കേണ്ടത്.

ഒരു പരീക്ഷയ്ക്കുവേണ്ടി മാത്രമുള്ള പഠനം യാന്ത്രികമാണ്. മനുഷ്യരെക്കൊണ്ട് അത് ചെയ്യിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. പതിനായിരം കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കാന്‍ കഴിയണമെന്നുള്ളത് മനുഷ്യന്റെ ബുദ്ധിക്കുനേരെയുള്ള പരിഹാസമാണ്. ഒരു കൊച്ചു മൈക്രോചിപ്പ് കോടാനുകോടി ഡാറ്റകള്‍ സൂക്ഷിച്ചുവെയ്ക്കുകയും ('മെമ്മറി' എന്നാണ് അതിനെയും വിളിക്കുക) ചോദിക്കുന്ന മാത്രയില്‍ അത് നല്കുകയും ചെയ്യും. നാനോ ടെക്‌നോളജി മനുഷ്യന്‍ കണ്ടെത്തിയതാണ്. മനുഷ്യന്റെ ചിന്തയും വിവേകവും യുക്തിയുമാണ് നാനോ കണങ്ങളെ കണ്ടെത്തി പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യ കൊണ്ടുവന്നത്. നമ്മുടെ പരീക്ഷണങ്ങളുടെ ഏറ്റവും വലിയ ദുരന്തം, ആ ചിന്തയെയും യുക്തിയേയും അല്ല, അതുകൊണ്ട് സാധ്യമാക്കിയ ലഘുയന്ത്രത്തെയാണ് മാതൃകയാക്കുന്നത് എന്നതാണ്. അതാവാനാണ് നമ്മോട് പബ്ലിക് സര്‍വ്വീസ് കമ്മീഷനടക്കമുള്ള പരീക്ഷാനടത്തിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ജീവിതത്തില്‍ ഒരു പ്രയോജനവുമില്ലാത്ത ലക്ഷക്കണക്കിന് ഡാറ്റകള്‍ കാണാതെ പഠിക്കുന്ന ഒരു കൊച്ചുയന്ത്രമാവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷകളില്‍ ഒന്നാമാനാവാം. ഉന്നതപദവികള്‍ നിങ്ങളെ കാത്തിരിക്കും. അതില്‍ ഏതെങ്കിലും രണ്ടോ മൂന്നോ വസ്തുതകള്‍ വിശകലനം ചെയ്യാന്‍, യുക്തിസഹമായി വിശദീകരിക്കാന്‍, അപഗ്രഥിക്കാന്‍, അതില്‍ നിന്നും ചില നിഗമനങ്ങളില്‍ എത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ആര്‍ക്കും അറിയേണ്ടതില്ല. മനുഷ്യസഹജമായ നമ്മുടെ കഴിവുകളെയെല്ലാം ചുരുക്കിച്ചുരുക്കി, ഓര്‍മ്മിക്കാന്‍ മാത്രം കഴിയുന്ന യന്ത്രമാക്കിയാണ് നമ്മളെ പലേയിടത്തേക്കും ഇന്ന് തിരഞ്ഞെടുക്കുന്നത്. അതില്‍ ഒരു വലിയ രാഷ്ട്രീയമുണ്ട്. (അതല്ല ഇവിടെ പ്രധാനമെന്നുള്ളതുകൊണ്ട് വീണ്ടും പരീക്ഷകളിലേക്ക് വരാം.) പരീക്ഷ എഴുതി ജയിക്കാനുള്ളതല്ല, ഒരു വകുപ്പിലേയും നിയമങ്ങളും ഉത്തരവുകളും. അത് തൊട്ടു നില്‍ക്കുന്നത് ഒരുപാട് മനുഷ്യരുടെ ജീവിതത്തെയാണ്. അത് ഓര്‍മ്മയായി മാത്രം നില്‍ക്കേണ്ട ഒന്നല്ല. വഴക്കമില്ലാത്ത ഒരു ഭാഷയില്‍ കാണാതെ പഠിച്ചുവെച്ച്  മാര്‍ക്ക് നേടിയെടുക്കാനുള്ള വിഭവമല്ല അത്. മാതൃഭാഷയിലാണ് നിങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. ഓര്‍മ്മയിലല്ല ഹൃദയത്തിലാണ് അവ അവശേഷിക്കേണ്ടത്. അതിലെ സാരം, അതുകൊണ്ട് ഉദ്ദേശിക്കുന്നത്, അതിനാല്‍ ചെയ്യാവുന്നത് എന്താണെന്നാവണം പരീക്ഷകളില്‍ വിലയിരുത്തേണ്ടത്. മാതൃഭാഷയിലൂടെ മാത്രമേ നിങ്ങള്‍ക്കിതൊക്കെ സാധ്യമാവൂ.

 മലയാളം ചോദ്യക്കടലാസ് വാങ്ങാന്‍ ആളില്ലാതാവുന്നത്  മാതൃഭാഷയെ ഭരണഭാഷയാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വൈമുഖ്യത്തിന്റെ മറ്റൊരു പ്രത്യക്ഷീകരണം മാത്രമാണ്. മാതൃഭാഷയിലുള്ള ചോദ്യപേപ്പറുകളാണ് അവര്‍ ആവശ്യപ്പെടേണ്ടത്. മാതൃഭാഷയില്‍ അനായാസമായും ആഴത്തിലും മനസ്സിലാക്കാന്‍ നമുക്ക് കഴിയുമ്പോള്‍ എന്തിന് അറിയാത്തൊരു വിദേശഭാഷയുടെ ഭാരം പൊങ്ങച്ചത്തിന്റെ പുറത്ത് നാം പേറണം? ഭാഷാവിജ്ഞാനം അളക്കാനുള്ള സന്ദര്‍ഭമല്ല ഇത്തരം പരീക്ഷകള്‍. ജനങ്ങളുടെയും ജീവനക്കാരുടെയും ജീവിതവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ നയങ്ങളും തീരുമാനങ്ങളും എത്രമാത്രം നിങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്, പ്രായോഗികമായ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണവ പ്രാവര്‍ത്തികമാക്കുക എന്നെല്ലാമാണ് ഇത്തരം പരീക്ഷകളില്‍ പ്രധാനം. സര്‍ക്കാറിന്റെ നയങ്ങളും ചട്ടങ്ങളും മാതൃഭാഷയില്‍ത്തന്നെ മനസ്സിലാക്കുന്ന ഒരാള്‍ക്ക് നാളെ തന്റെ മുന്നില്‍ വന്നുനില്‍ക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന് ഇതില്‍ ഏതു കൊണ്ടാണ് പ്രയോജനമാവുക എന്ന് ആലോചിക്കാനെങ്കിലും കഴിയും. അതയാള്‍ക്ക് വലിയ ചാരിതാര്‍ത്ഥ്യം നല്‍കും.

കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അതിന്റെ പേരുപോലെതന്നെ മലയാളത്തെ വര്‍ജ്ജിക്കാന്‍ വ്യഗ്രത കാട്ടുന്ന വകുപ്പാണ്. ഇപ്പോഴും പരമാവധി പരീക്ഷകള്‍ എങ്ങനെ ഇംഗ്ലീഷില്‍ നടത്താമെന്ന് ആലോചിക്കുന്നവരാണ് ആ വകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍. അവരുടെ സ്വയംഭരണാവകാശം രാജാധികാരത്തിന് തുല്യമെന്ന അഹംഭാവത്തിന്റെ കുതിരപ്പറത്താണവര്‍. ജനാധിപത്യത്തിലേക്കുള്ള തുറന്നപാതയാണ് മാതൃഭാഷ എന്ന് അവര്‍ ഓര്‍ക്കുന്നില്ല. വകുപ്പു തല പരീക്ഷകള്‍ മാത്രമല്ല (ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വിലയിരുത്താനുള്ള പരീക്ഷകളൊഴികെ) കേരളത്തിലെ ഏത് ഔദ്യോഗിക സ്ഥാനത്തേക്കും നിയമനത്തിനുള്ള പരീക്ഷകള്‍ പ്രാഥമികമായും മലയാളത്തിലായിരിക്കണം. ഇംഗ്ലീഷില്‍ എഴുതി ഫലിപ്പിക്കാന്‍ കൂടുതല്‍ വഴക്കമുള്ള വിഷയമുണ്ടെങ്കില്‍ അവയുടെ ചോദ്യക്കടലാസില്‍ പോലും മലയാളത്തിലുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കണം. ചോദ്യങ്ങളുടെ ഇംഗ്ലീഷ് മലയാളം പതിപ്പുകള്‍ ഒറ്റ ചോദ്യപുസ്തകത്തില്‍ത്തന്നെ ഉണ്ടാക്കുക ഇന്ന് പ്രയാസമല്ല.

പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ത്തന്നെ ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് ആവശ്യമെന്ന് ആരായാവുന്നതാണ്. അതിനനുസരിച്ച് ഓരോ കേന്ദ്രത്തിലും ചോദ്യമെത്തിക്കുന്നത് വളരെ ലളിതമായ കാര്യമാണ്. മലയാളം ചോദ്യപേപ്പറുകള്‍ വ്യാപകമാക്കുന്നതിനുള്ള മുന്‍കൈ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ ഭാഗത്തുനിന്നാണുണ്ടാകേണ്ടത്. മലയാളം എല്ലാ വകുപ്പുകളിലും ഭരണഭാഷയാവുകയും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളെല്ലാം മലയാളത്തില്‍ ലഭ്യമാവുകയും ചെയ്യുമ്പോഴേ, ഭാഷയുടെ അടിസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന 'കേരളാ' പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ എന്ന സ്ഥാപനം ഇവിടെ അവശേഷിക്കൂ. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയിട്ടുള്ള ചോദ്യക്കടലാസ്സുകള്‍ പരീക്ഷകള്‍ക്ക് ശേഷം കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അതിലെ ഭാഷ, വിവര്‍ത്തനം ഇവ പൊതുവായ വിലയിരുത്തലുകള്‍ക്ക് വിധയമാക്കുകയും വേണം. അടുത്ത പരീക്ഷ എഴുതുന്നവര്‍ പരിശോധിക്കട്ടെ ഏത് ഭാഷയാണ് തനിക്ക് കൂടുതല്‍ വഴങ്ങുന്നതെന്ന.്
ഏറ്റവും പ്രധാനമായും ഇതൊടൊപ്പം വേണ്ടത് ഇത്തരം പരീക്ഷകള്‍ എഴുതുന്നതിനുള്ള മുഴുവന്‍ പുസ്തകങ്ങളും സര്‍ക്കാര്‍ തന്നെ മലയാളത്തില്‍ ലഭ്യമാക്കുക എന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പരീക്ഷകള്‍ക്ക് വേണ്ടി മാത്രമല്ല അത്. 'മാതൃഭാഷയാണ് ഭരണഭാഷ' എന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം മേനി നടിക്കുകയല്ല ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്, അത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അറിഞ്ഞിരിക്കേണ്ട മുഴുവന്‍ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും, അവയെക്കുറിച്ച് വിശദമാക്കുന്ന മുഴുവന്‍ പുസ്തകങ്ങളും  മലയാളത്തിലുണ്ടാക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍, ആ ഒറ്റക്കാരണത്താല്‍, ഈ നാട് വൈദേശികാധിപത്യത്തില്‍ നിന്നും സ്വതന്ത്രമായിട്ടില്ല എന്ന് നമുക്ക് ലജ്ജിക്കേണ്ടിവരും. ഭരണപരവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യമാണ് നാം നേടിയതെങ്കില്‍, പതാകയുയര്‍ത്തുമ്പോഴും ദേശീയഗാനമാലപിക്കുമ്പോഴും മാത്രമല്ല സ്വാതന്ത്ര്യത്തെയോര്‍ത്ത് നാം പുളകിതരാകേണ്ടത്; മറിച്ച് നമ്മുടെ ഭരണസംവിധാനങ്ങളില്‍ അവശേഷിക്കുന്ന ആധിപത്യത്തിന്റെ ആയുധമായ ഭാഷയെക്കൂടി അവിടെ നിന്ന് നിഷ്‌കാസനം ചെയ്ത് അവിടങ്ങളിലെല്ലാം മാതൃഭാഷയുടെ കരുത്തുള്ള അക്ഷര മുദ്രകള്‍ പതിക്കുമ്പോഴാണ്. എങ്കില്‍  മാത്രമേ ''മലയാളം ചോദ്യം ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ'' എന്ന അപമാനത്തില്‍നിന്ന് ''ഇംഗ്ലീഷിലുള്ള ചോദ്യം ആവശ്യമുള്ളവര്‍ ആരെങ്കിലുമുണ്ടോ?'' എന്ന അന്വേഷണത്തിന് മുന്നില്‍ ആരും എഴുന്നേറ്റുനില്‍ക്കാത്ത അഭിമാനത്തിലേക്ക് നാളെയെങ്കിലും മാതൃഭാഷാസ്‌നേഹികള്‍ക്ക് ഉണരാന്‍ കഴിയൂ.
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ 2015 മാര്‍ച്ച് ലക്കത്തില്‍ വന്നത്.)    

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

കുട്ടിക്കച്ചവടത്തിന്റെ അങ്ങാടി നിലവാരം


സ്വന്തം സ്‌കൂളിലെ മാഷ് അകാലത്തില്‍ മരിച്ചതറിഞ്ഞ് അങ്ങോട്ടുപോകാന്‍ ധൃതിയില്‍ ഇറങ്ങുകയാണ് മാനേജര്‍ ദാമോദരന്‍ നമ്പ്യാര്‍. അപ്പോഴേക്കും മൂന്നു നാലുപേര്‍ ഓടിക്കിതച്ചെത്തി. കാര്യങ്ങള്‍ നേരെയങ്ങ് പറഞ്ഞു, 'നമ്പ്യാരെ സ്‌കൂളീന്ന് ഒരു മാഷ് മരിച്ചില്ലേ? ആ പോസ്റ്റ് ബുക്ക് ചെയ്യാന്‍ വന്നതാ...'.   മാഷ് മരിച്ചിട്ട് രണ്ടു മണിക്കൂറ്  പോലും ആയിട്ടില്ലല്ലോ എന്ന് അമ്പരക്കുന്നതിനിടയിലും, മരണ വിവരം അറിഞ്ഞ ഉടനെ താന്‍ പത്രത്തിലേക്ക് ഡ്രാഫ്റ്റ് ചെയ്തു വെച്ച പരസ്യം പോസ്റ്റ് ചെയ്യാത്തത് ലാഭമായെന്ന് നമ്പ്യാര്‍ ആശ്വാസം കൊള്ളുന്നു. അക്ബര്‍ കക്കട്ടിലിന്റെ 'അങ്ങാടി നിലവാരം' എന്ന കഥയാണ് മുകളില്‍ ചുരുക്കിയത്. എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തെക്കുറിച്ചുള്ള തമാശകള്‍ കഥകളില്‍ വന്നതിനേക്കാള്‍ കൂടുതല്‍ മൂര്‍ത്തമായി ചിത്രീകരിക്കപ്പെട്ടത് സിനിമകളിലാണ്. ഇംഗ്ലീഷ് മീഡിയം (1999) എന്ന സിനിമയിലേതാണ് പെട്ടെന്ന് ഓര്‍മ്മ വരുന്ന സന്ദര്‍ഭം. 1997 മുതല്‍ നടപ്പിലാക്കിത്തുടങ്ങിയ പുതിയ പഠന രീതികളെ പരിഹസിക്കാനായും, പൊതുവിദ്യാഭ്യാസമോ മാതൃഭാഷയിലുള്ള പഠനമോ അല്ല ഇംഗ്ലീഷ് മീഡിയം അണ്‍ എയിഡഡ് സ്‌കൂളുകളാണ് നമ്മെ രക്ഷിക്കുക എന്ന് പറയാനുമായി എടുത്തതാണ് പ്രസ്തുത സിനിമയെങ്കിലും, അതില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന, കോഴ കൊടുത്ത് എങ്ങിനെയെങ്കിലും സ്‌കൂളില്‍ കയറിപറ്റാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ എളുപ്പം മറക്കാന്‍ കഴിയില്ല. സ്‌കൂളിലെ മാവില്‍ നിന്നും വീണ് മാഷ് ആശുപത്രിയിലായി എന്നറിഞ്ഞ് അങ്ങോട്ടേക്ക് പുറപ്പെടുന്ന മാനേജരുടെ മുന്നിലേക്കാണ് സൈക്കിളില്‍ പറന്നുവന്ന് ആ കഥാപാത്രം മറിഞ്ഞുവീഴുന്നത്. ആശുപത്രിലായ മാഷ് മരിക്കാന്‍ സാധ്യതയുണ്ട് എന്ന് തിരക്കി ഉറപ്പിച്ചാണ് ധൃതിയില്‍ ഉള്ള ഈ വരവ്. പണമെത്രയായാലും ആ പോസ്റ്റ് അയാള്‍ക്ക് തന്നെ വേണം. 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം' (1988) എന്ന സിബി മലയിലിന്റെ ആദ്യകാല സിനിമയില്‍, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഒരു കഥാപാത്രം വ്യാജ അധ്യാപന ബിരുദം കരസ്ഥമാക്കി മാനേജര്‍ക്ക് ആവശ്യത്തിന് കാശുകൊടുത്ത് സ്‌കൂളില്‍ ചേരുന്നതാണ് പ്രമേയം. ഉപ്പുമാവിന് 'സാള്‍ട്ട് മാംഗോ ട്രീ' എന്ന രസികന്‍ പേരുകൊടുക്കുന്ന മോഹന്‍ലാലിന്റെ കടുപ്പമുള്ള ഇംഗ്ലീഷ് പ്രകടനം കണ്ട്  ജഗതി അവതരിപ്പിക്കുന്ന നാണു മാഷ് അതീവ ഗൗരവത്തോടെ ചോദിക്കുന്നുണ്ട് ''ഇംഗ്ലീഷ് മീഡിയമായിരിക്കും അല്ലേ'' എന്ന്. കഥയും സിനിമകളിലെ ചില രംഗങ്ങളും പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് 'എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന്  നിയന്ത്രണം വരുന്നു' എന്നത് മുഖ്യവാര്‍ത്തയായി ഈയിടെ പത്രങ്ങളില്‍ കണ്ടപ്പോഴാണ്.

ഉത്തരവ് വായിച്ച് അതിശയപ്പെട്ട് സ്ഥലകാല ബോധ്യം വരാന്‍ സ്വയം ഒന്ന് നുള്ളിനോക്കി വീണ്ടും വാര്‍ത്ത വായിച്ച് അങ്ങിനെ നിന്ന് പോയി. അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാവുന്ന പുക്കാറുകള്‍ ഓര്‍ത്ത് ആവേശം കൊണ്ടു. ഈ അധ്യയന വര്‍ഷം കുട്ടിച്ചോറായത് തന്നെ. എന്‍.എസ്.എസ്, എസ് എന്‍. ഡി. പി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകള്‍, മലങ്കര, കത്തോലിക്ക, ലത്തീന്‍ തുടങ്ങി പ്രബലരായ കൃസ്തീയ കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍, എം ഇ എസ്, മുജാഹിദ് തുടങ്ങിയ മുസ്ലിം സമുദായ പ്രമാണിമാര്‍, ആയിരത്തിലധികം വരുന്ന വ്യക്തിഗത സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സംഘടന തുടങ്ങിയവരൊക്കെ ഇനി വെറുതെയിരിക്കുമോ? സമരങ്ങള്‍, സ്‌കൂള്‍ അടച്ചു പൂട്ടലുകള്‍, തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങള്‍ ഒക്കെക്കൂടി ഒരു അരങ്ങ് തന്നെയാവും ഇനിയുള്ള ദിനങ്ങള്‍. ഭരണം തന്നെ നിലം പതിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ പോയ ആലോചനകളുടെ വണ്ടി അങ്ങേയറ്റം സന്തോഷകരമായ ഒരു മാനസികാവസ്ഥയുടെ തണലിലാണ് ലാന്റ് ചെയ്തത്. ആവേശത്തോടെ തന്നെ തുടര്‍ വാര്‍ത്തകള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചു. ഭീകര നിരാശയായിരുന്നു ഫലം. എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ ദുര്‍ബ്ബലമായ ഒരു പ്രതിഷേധം ഒഴിച്ചാല്‍ മറ്റൊന്നും ഉണ്ടായില്ല. (സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്‌കൂളുകളെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാറിന്റെതെന്നാണ് അദ്ദേഹം ഉത്തരവില്‍ നിന്നും വായിച്ചെടുത്തത്). മത സമുദായ സംഘടനകളും മാനേജ്‌മെന്റ് അസോസിയേഷനും മന്ത്രിസഭാ തീരുമാനം സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നതുകൊണ്ടാവുമോ പ്രതിഷേധങ്ങള്‍ ഇല്ലാത്തത്? അല്ല ഇക്കാര്യത്തില്‍ സ്വകാര്യമായ വല്ല ഉടമ്പടികളും ഇരുകൂട്ടര്‍ക്കും ഇടയില്‍ നേരത്തെ രൂപം കൊണ്ടിരുന്നോ? ആകെ ഹലാക്കിലായി നില്‍ക്കുന്ന പ്ലസ് ടു വിഷയത്തില്‍ നിന്നും തത്കാലമൊന്നു തലയൂരാനായും ആളുകള്‍ ചര്‍ച്ചകളില്‍ പരസ്പരം കൊത്തിമരിക്കാനുമായി എടുത്തിട്ടതാണോ ഈ ഉത്തരവ്? ജാതിമത സംഘടനകളാല്‍ നയിക്കപ്പെടുന്നു എന്ന പഴി നിത്യവും കേട്ടുകൊണ്ടിരിക്കുന്ന ഒരു വലതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഇത്രയും വിപ്ലവാത്മകമായ നടപടിയോ? എന്തുതന്നെയായാലും എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് ആത്മാര്‍ത്ഥതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ആണെങ്കില്‍ അത് കേരളത്തിന്റെ പൊതുമനസ്സിനെ തൊട്ടറിഞ്ഞത്തിന്റെ സഫലമായ തെളിവും നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചരിത്രപരമായ ഇടപെടലും ആയി തീര്‍ച്ചയായും രേഖപ്പെടുത്തപ്പെടും.

തൊട്ടുമുന്‍പ് ഹയര്‍ സെക്കന്ററി മേഖലയിലുള്ള എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. വളരെ സാധാരണമായതെങ്കിലും സൂക്ഷ്മമായ ചില ചിട്ടകള്‍ നിയമനങ്ങളില്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പ്രസ്തുത ഉത്തരവിലെ ചില നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു.
•  സര്‍ക്കാരിന്റെ അനുമതിക്കുശേഷമേ മാനേജര്‍മാര്‍ നിയമന നടപടികള്‍ സ്വീകരിക്കാവു,
•  ഒഴിവ് സംബന്ധിച്ച് രണ്ട് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കണം. ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ നോട്ടീസ് ബോര്‍ഡുകളിലും അറിയിപ്പ് നല്‍കണം.
•  കൂടിക്കാഴ്ചാവിവരം രജിസ്‌ട്രേഡ് തപാലില്‍ ഏഴ് ദിവസംമുമ്പ് ഉദേ്യാഗാര്‍ഥിയെ അറിയിക്കണം.
•  ഇന്റര്‍വ്യു ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധി ഉണ്ടായിരിക്കണം. 
•  ബിരുദാനന്തര ബിരുദം (ഫസ്റ്റ്ക്ലാസ് 20, സെക്കന്‍ഡ് ക്ലാസ് 15), ബി.എഡ് (ഫസ്റ്റ്ക്ലാസ് 10, സെക്കന്‍ഡ്ക്ലാസ് 5), സെറ്റ്, എസ്.എല്‍.ഇ.ടി, ജെ.ആര്‍.എഫ്, നെറ്റ്, എം.എഡ്, എം.ഫില്‍ 5, പി.എച്ച്.ഡി.10, അധ്യാപന പരിചയം 5, ഒരേ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും 5, കലാകായിക മത്സര മികവ് 5, ദേശീയ മാധ്യമങ്ങളില്‍ രചന 5, കൂടിക്കാഴ്ചയിലെ പ്രകടനം10 എന്നിങ്ങനെ വെയിറ്റേജ് മാര്‍ക്ക് നല്‍കണം.
•  ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കുള്‍പ്പടെയുള്ള റാങ്ക്‌ലിസ്റ്റ് ഇന്റര്‍വ്യു ദിവസമോ അടുത്ത ദിവസമോ പ്രസിദ്ധപ്പെടുത്തണം.
•  ഒരാള്‍ക്ക് പരമാവധി മാര്‍ക്ക് ചില വിഷയങ്ങളില്‍ 80 ഉം മറ്റു ചില വിഷയങ്ങളില്‍  70 ഉം ആയിരിക്കണം

വ്യക്തമായ അക്കാദമികമായ ദിശാബോധം ഉള്‍ക്കൊള്ളുന്ന പ്രസ്തുത ഉത്തരവ് ഇറക്കി ഏറെക്കാലമൊന്നും ഐ എ എസ്സുകാരനായ ഡയറക്ടര്‍ക്ക് അവിടെ തുടരാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും തത്പരകക്ഷികളെല്ലാം അതിലെ അപകടം മണത്തിരുന്നു. ഉത്തരവ് അപ്പാടെ മരവിപ്പിക്കുകയാണ് തുടര്‍ന്നുണ്ടായത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തു മാത്രമേ പുതിയ മന്ത്രിസഭാ തീരുമാനങ്ങളെയും നോക്കിക്കാണാന്‍ കഴിയുകയുള്ളൂ.
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് പോലും കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുമുന്നണികള്‍ക്കും പേടിപ്പെടുത്തുന്ന അനുഭവമാണ്. ഇരുകൂട്ടര്‍ക്കും അതിനു തുനിഞ്ഞപ്പോഴൊക്കെ കൈ നന്നായി പൊള്ളിയിട്ടുണ്ട്. ചരിത്രത്തില്‍ എക്കാലത്തേക്കുമായി ഇടം പിടിച്ച ഒരു നിയന്ത്രണമാണ്, 'വിമോചനം' എന്ന ഭാഷയിലെ ഏറ്റവും മഹത്തായ ഒരു പദത്തെ നിഘണ്ടുവിന് വെളിയിലാക്കിയത്. 

എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസത്തിനും അത് വഴി നാടിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ മേഖലകള്‍ക്കും നല്‍കിയ വലിയ സംഭാവനകളെ എളുപ്പം ആര്‍ക്കും തമസ്‌കരിക്കാന്‍ കഴുയുമെന്നു തോന്നുന്നില്ല. കേരളത്തെ അതാക്കിമാറ്റിയ ഏറ്റവും സുപ്രധാനമായ ചവിട്ടുപടികളില്‍ ഒന്ന്, വിവിധങ്ങളായ താത്പര്യങ്ങളാണ് പിറകില്‍ ഉണ്ടായിരുന്നതെങ്കിലും, ജനതയെ അക്ഷര വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണ് അതിന്റെയെല്ലാം അടിസ്ഥാനപടവ് എന്ന ധാരണയോടെ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.  ആധുനിക വിദ്യാഭ്യാസം എന്ന ശ്രേഷ്ടമായ പിടിവള്ളിയെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കൈകളില്‍ എത്തിച്ചത് ഇത്തരം പള്ളിക്കൂടങ്ങളായിരുന്നു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിശാലസ്ഥലികളാണ് അക്കാലത്ത് ഇത്തരം വിദ്യാലയങ്ങള്‍ ആരംഭിക്കാനുള്ള ഭൗതികോര്‍ജ്ജം. എന്നാല്‍ രക്ഷകവേഷത്തിന്റെ പച്ചയ്ക്ക് പകരം ശിക്ഷകന്റെ കരിയോ താടിയോ ആണ് ഇന്ന് ഇത്തരം വിദ്യാലയങ്ങളുടെ മുഖത്തെഴുത്ത്. രണ്ടാമത്തെ തവണ ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം പ്രഹസനമാണെന്നതുപോലെ ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ കൂത്തരങ്ങാണ് ഇന്ന് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്.

1980-90 കള്‍ മുതലാണ് നമ്മുടെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ 'അര്‍ത്ഥ' സാധ്യതകള്‍ കൈവരിക്കുന്നത്. അധ്യാപകരെ നിയമിക്കുന്നതിലും കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും അടങ്ങിയിട്ടുള്ള സാമ്പത്തികമായ നേട്ടങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വന്‍ ആദായമുണ്ടാക്കാവുന്ന വ്യവസായശാലകള്‍ ആക്കിമാറ്റി. അധ്യാപനത്തില്‍ താത്പര്യമുണ്ടായിരുന്ന, അക്കാദമികമായി മികച്ച നിലവാരമുണ്ടായിരുന്ന ആളുകള്‍ക്കാണ് അന്ന് അധ്യാപന കോഴ്‌സുകള്‍ക്ക് പ്രവേശനം പോലും ലഭിച്ചിരുന്നത്. സ്‌കൂളുകള്‍ നടത്തുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രീതി കൈവരിക്കാന്‍ സാധിച്ചാല്‍ വലിയ സാമ്പത്തിക ഇടപാടുകളോ ശുപാര്‍ശകളോ ഇല്ലാതെ അവര്‍ക്ക് എയിഡഡ് സ്ഥാപനങ്ങളില്‍ ജോലിയും ലഭിക്കുമായിരുന്നു. നല്ല അധ്യാപകരെ ലഭിക്കുക, നല്ല സ്‌കൂളെന്ന പേര് സമ്പാദിക്കുക ഇതൊക്കെയായിരുന്നു സ്‌കൂള്‍ നടത്തിപ്പുകാരായ ആ തലമുറയുടെ പ്രഥമ പരിഗണനകള്‍. നിയമിക്കപ്പെട്ട അധ്യാപകര്‍ മിടുക്കരായതുകൊണ്ട് അവരില്‍ മിക്കവാറും തൊട്ടടുത്ത വര്‍ഷങ്ങളില്‍ തന്നെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് പരീക്ഷയെഴുതി എത്തുകയും ചെയ്തു.
80 കള്‍ക്ക് ശേഷമാണ് ഈ മേഖലയിലെ വന്‍ സാധ്യതകള്‍ കണ്ടെത്തപ്പെടുന്നത്. കേരളത്തില്‍ അധ്യാപന കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവര്‍ തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടത്തില്‍നിന്ന് തുടങ്ങി ഷില്ലോംഗ് വരെപ്പോയി അധ്യാപന ബിരുദങ്ങളുമായി തിരിച്ചുവന്നു. ഇവരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധന മാനേജ്‌മെന്റുകളുടെയും കണ്ണ് തുറപ്പിച്ചു. അധ്യാപക ജോലികള്‍ പരസ്യമായി ലേലം ചെയ്യുന്ന പശ്ചാത്തലം അതോടെ ഒരുങ്ങി. മലബാര്‍ മേഖലയിലെ അധ്യാപക ജോലികള്‍ക്കായി തിരുവിതാംകൂറില്‍ നിന്ന് ആളുകള്‍ കൂട്ടമായി ഇങ്ങോട്ട് വണ്ടികയറാന്‍ തുടങ്ങിയപ്പോഴാണ് ഇവിടുത്തെ ആളുകള്‍ അടുത്ത വണ്ടിക്ക് കര്‍ണാടകത്തിലേക്കും ബിഹാറിലേക്കും കുതിച്ചത്.

90 കളോടെ രാജ്യത്തിന്റെ പൊതുനയം തന്നെ സ്വകാര്യനേട്ടവും സാമ്പത്തിക ലാഭവും മാത്രമാണെന്ന പുത്തന്‍സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലായി. ആഗോളകുത്തകകള്‍ക്ക് മാത്രം ബാധകമായ നയങ്ങള്‍ ആയിരുന്നില്ല അവ. പണം മാത്രമായി എല്ലാത്തിന്റെയും മൂല്യം അളക്കാനുള്ള ഏക ഉപാധി. അധ്യാപക നിയമനങ്ങളിലെ കോഴ ലക്ഷങ്ങളിലേക്ക് വളര്‍ന്നു. അക്കാദമികമായ മികവുകള്‍, മറ്റു തലങ്ങളിലുള്ള കഴിവുകള്‍ ഇവയെല്ലാം എടുക്കാനാണയങ്ങളാവുകയും മടിശ്ശീലയുടെ കനവും ഉന്നതങ്ങളില്‍ നിന്നുള്ള ശുപാര്‍ശകളും മുഖ്യ പരിഗണനകള്‍ ആവുകയും ചെയ്തു.1991 മുതല്‍ പ്ലസ് ടു സ്‌കൂളുകള്‍ കൂടി വ്യാപകമാവുന്നതോടെ എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ കുതിരക്കച്ചവടത്തിനേക്കാള്‍ അധപതിച്ചു. അഴിമതിയുടെ കൂറ്റന്‍ തിരമാലകള്‍ കൂടി തീര്‍ത്തുകൊണ്ടാണ് ഇത്തരം ഭരണ നടപടികള്‍ കൂടി ഇവിടെയുണ്ടായത് എന്നതുകൊണ്ടുതന്നെ നാട്ടിലെ മാനേജര്‍മാര്‍ അധ്യാപക അനധ്യാപക ജോലികള്‍ പരസ്യ ലേലത്തിന് വെച്ചതിനെതിരെ ഒരു ചെറുവിരലും ആരുടെ ഭാഗത്തുനിന്നും അനക്കപ്പെട്ടില്ല. ഇരുപതും മുപ്പതും ലക്ഷം രൂപയും, വിദ്യാഭ്യാസ വകുപ്പിലെ പ്യൂണ്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതൃത്വം വേറെ നീളുന്ന ശുപാര്‍ശകളും എയിഡഡ് വിദ്യാലയങ്ങളിലെ നിയമനത്തിനുള്ള നടപ്പ് സമ്പ്രദായങ്ങളായി. പൊതുസമ്മതിയുടെ നിര്‍മ്മാണം ഇക്കാര്യത്തിലാണ് കേരളത്തില്‍ ആദ്യം നടപ്പില്‍ വന്നത്. കുറഞ്ഞ യോഗ്യത എങ്ങിനെയെങ്കിലും ഒപ്പിച്ചെടുത്ത, പണം എത്രവേണമെങ്കിലും കൊടുക്കാന്‍ തയ്യാറായ, വിദ്യാഭ്യാസം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്നുപോലും അറിയാത്ത അധ്യാപകരെക്കൊണ്ടും ലക്ചറര്‍മാരെക്കൊണ്ടും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പുഷ്ടമായി. അക്കാദമികമായ മികവ് തെളിയിച്ച, സര്‍ഗ്ഗാത്മകമായ വഴികള്‍ അപരിചിതമാല്ലാത്ത മറ്റൊരു വിഭാഗത്തിനെ  ഇത്തരം സ്ഥാപനങ്ങളുടെ മതില്‍ക്കെട്ടിനരികില്‍പ്പോലും അടുപ്പിച്ചില്ല.     

പൊതുവിദ്യാഭ്യാസത്തെത്തന്നെ വിഴുങ്ങാന്‍ വാ പിളര്‍ക്കുന്ന മറ്റൊരു സത്വത്തെ അപ്പോഴൊന്നും ആരും കണ്ടിരുന്നില്ല. അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളായിരുന്നു അവ. യാതൊരു സാമൂഹിക നിയന്ത്രണങ്ങളുമില്ലാതെയും ഭരണാധികാരികളുടെ മൗനാനുവാദത്തോടെയും അവ പൊതുവിദ്യാഭ്യാസത്തിന്റെ വേരുകള്‍ പൊട്ടിച്ചുകൊണ്ട് വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. തുച്ഛമായ വേതനമെങ്കിലും മേലധികാരികളുടെയും ഉടമസ്ഥരുടെയും പ്രീതി സമ്പാദിക്കാനായി അവിടങ്ങളിലെ അധ്യാപകര്‍ പകലന്തിയോളം ഒഴുക്കിയ വിയര്‍പ്പും മത – ജാതി പരിവേഷങ്ങളുടെ പിന്തുണയും സാമൂഹിക അന്തസ്സിന്റെ അളവുകോല്‍ എന്ന പുതിയ പദവിയും ഒക്കെ ചേര്‍ന്ന് അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പെട്ടെന്ന് തന്നെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പോലും ഏക രക്ഷാമാര്‍ഗ്ഗം എന്നനിലയില്‍ സമൂഹത്തില്‍ പ്രബലമായി. കുട്ടികളുടെ എണ്ണം കഷ്ടിച്ചൊപ്പിച്ച് എയിഡഡ് സ്‌കൂളുകളില്‍ നിയമനം നേടിയ അധ്യാപകര്‍, മാനേജര്‍ക്ക് എണ്ണിക്കൊടുത്ത പണത്തിന്റെ പലിശ മാത്രമാണ് തന്റെ ശമ്പളം എന്ന ഗര്‍വ്വിനാല്‍ ക്ലാസ് മുറിക്ക് ആവശ്യമായ ഗൗരവം നല്‍കാത്തതിനാല്‍, അത്തരം സ്‌കൂളുകളുടെ നിലവാരം കുത്തനെ താഴോട്ടുപോകാന്‍ തുടങ്ങിയതും അണ്‍ എയിഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് വളമായി. കുട്ടികളെ അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ചേര്‍ക്കാനെത്തിയ സാധാരണക്കാര്‍ ഞെട്ടിയത്, അവിടങ്ങളില്‍ തങ്ങള്‍ക്കു മുന്നില്‍ അവരുടെ കുട്ടികളുടെ കൈയും പിടിച്ച് ക്യൂവില്‍ ഉണ്ടായിരുന്ന, കുട്ടികളെ തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വലിയ ഓഫറുകള്‍ നല്‍കി വീട്ടില്‍ നിരന്തരം വന്നിരുന്ന സര്‍ക്കാര്‍ എയിഡഡ് സ്‌കൂളിലെ അധ്യാപകരെ കണ്ടാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം മാത്രമല്ല പൊതുബോധം തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്തരം വിദ്യാലയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആശയങ്ങളും മൂല്യബോധവും ഇടുങ്ങിയ ചിന്താഗതികളും ആണെന്ന് ആദ്യം തിരിച്ചറിയേണ്ടുന്ന പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ തന്നെ അതിന്റെ അനൗദ്യോഗിക പ്രചാരകരായതാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന്.

എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ അഴിമതിയും ശുപാര്‍ശകളും കാലുപിടുത്തങ്ങളും മാറ്റിനിര്‍ത്തിയാലും ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഒഴിവാക്കുക പ്രയാസകരമാണ്. ഇതിന്റെയെല്ലാം ഭാഗമായി, ഒരു കാലത്ത് മെച്ചപ്പെട്ട അക്കാദമിക അന്തരീക്ഷം നിലനിന്നിരുന്ന നമ്മുടെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ഇന്ന് എവിടെക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്? വിദ്യാഭ്യാസത്തിന്റെ പേരില്‍ അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അവ എപ്രകാരമാണെന്നും പൊതുസമൂഹവും സൂക്ഷ്മമായി വിലയിരുത്തേണ്ടതല്ലേ? അധ്യാപക നിയമനത്തിലെ അഴിമതികളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തെക്കാള്‍ പ്രാധാന്യത്തോടെ നടക്കേണ്ടത് ഇത്തരമൊരു സാമൂഹികമായ ഓഡിറ്റിംഗ് ആണ്. കാരണം ഒരു അക്കൗണ്ടന്റ് ജനറലിന്റെയും കണക്കില്‍ വരാത്ത ചില മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും കാഴ്ച്ചപ്പാടുകളുടെയും നഷ്ടം അപ്പോള്‍ മാത്രമേ നമുക്ക് കണ്ടെത്താന്‍ കഴിയൂ. അത് കുട്ടികളുടെ നഷ്ടത്തില്‍ മാത്രം ഒതുങ്ങുകയില്ല: സമൂഹത്തിന്റെ പൊതുബോധത്തിന്റെയും പൊതു ഇടപടലുകളുടെയും നഷ്ടമായിത്തീര്‍ന്ന് നാം നേടിയെടുത്ത പലതിന്റെയും ഇനി ഒരിക്കലും തിരിച്ചുവരാത്ത തിരോധാനം തന്നെയായിത്തീരും.

സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇന്ന് ഒരു എയിഡഡ് സ്‌കൂളിലോ കോളെജിലോ അധ്യാപകരാവുക എന്നത് ആലോചിക്കാന്‍ പോലും അസാധ്യമായ ഒന്നാണ്. ഇരുപത്, മുപ്പത്, നാല്‍പ്പത് എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങളായി കുതിച്ചുയരുന്ന ലക്ഷങ്ങളുടെ സംഭാവന തരപ്പെടുത്തുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ഏറ്റവും മേല്‍ത്തട്ടില്‍ നില്‍ക്കുന്ന വിഭാഗത്തിനു മാത്രമേ ഈ ജോലികള്‍ പ്രാപ്തമാകൂ. അപേക്ഷകരില്‍ ഏറ്റവും കഴിവുകുറഞ്ഞ, മിനിമം യോഗ്യതകള്‍ വളരെ പ്രയാസപ്പെട്ട് തരപ്പെടുത്തിയ, എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്ന ഒരാള്‍ക്കായിരിക്കും ആ വിഷയത്തില്‍ ഗവേഷണം നടത്തുകയും മൗലികമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത മറ്റൊരാളെ പിന്‍തള്ളി ആ ജോലി ലഭിക്കുക. അക്കാദമികമായ എന്ത് ഉത്തരവാദിത്വം, ആത്മാര്‍ത്ഥത, സമര്‍പ്പണം ആണ് അവരില്‍ നിന്ന് ആവശ്യപ്പെടാന്‍ കഴിയുക.

ടേമിന് അനുസരിച്ച് പാഠഭാഗങ്ങളുടെയും സിലബസ്സിന്റെയും വഴിപ്പാടുകള്‍ മുറപോലെ പൂര്‍ത്തിയാക്കുന്ന ഒരു തരം അനുഷ്ഠാനങ്ങളാണ് ഇപ്പോള്‍ അവിടങ്ങളിലെ വിദ്യാഭ്യാസം. നവീനമായ ഒരു ചിന്തയും അവിടെ സ്വാഗതം ചെയ്യപെടില്ല. പരമ്പരാഗത ശീലങ്ങളുടെയും നടപടികളുടെയും പുനരുത്പാദനത്തില്‍ മാത്രം അവര്‍ ജാഗരൂകരായിരിക്കും. ശമ്പളവും പെന്‍ഷനും ഉറപ്പിക്കുന്നതിനപ്പുറം അക്കാദമികമായ കുതിപ്പുകള്‍ക്കൊപ്പം നില്‍ക്കാനോ അവയ്ക്ക് വഴികാട്ടിയാവാനോ അവര്‍ തയ്യാറാവില്ല. ജീവിതം കൊണ്ട് സന്ദേശം തീര്‍ത്ത മഹനീയ മാതൃകകളെ ഉദാഹരിക്കാന്‍ അവര്‍ക്കൊരിക്കിലും സാധിക്കില്ല. എല്ലാവിധ പുരോഗമനചിന്തകളെയും അവര്‍ വക്രിച്ച ഒരു പുച്ഛച്ചിരികൊണ്ട് ആട്ടിപ്പായിക്കും. അവരുടെ മുന്നില്‍ വര്‍ഷങ്ങളോളം ഇരിക്കേണ്ടിവരുന്നതില്‍ സ്വയം പുച്ഛവും അപമാനവും തോന്നി ക്ലാസിന് പുറത്തേക്കിറങ്ങാന്‍ ഒരാള്‍ എപ്പോഴെങ്കിലും സ്വയം ശേഷി ആര്‍ജ്ജിക്കുമെങ്കില്‍ അപ്പോള്‍ മാത്രമേ ഏതെങ്കിലും തരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍  വിദ്യാഭ്യാസവകുപ്പിന് കീഴില്‍ വരികയുള്ളൂ.

പണം കൊടുക്കാതെ, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ഒരു പരീക്ഷയെഴുതി നിയമിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ഇത്തരക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും ഇല്ല എന്ന് ഒരിക്കിലും പറയാന്‍ കഴിയില്ല. പേരെടുത്തു പറയാവുന്ന കഴിവുറ്റ എത്രയോ അധ്യാപകര്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടുതാനും. (പക്ഷെ അവരില്‍ മിക്കവരും, എയിഡഡ് നിയമനം ഒരു വന്‍ കച്ചവടം ആകുന്നതിനു മുന്‍പ് അത്തരം സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടവരാണ് എന്നത് മറ്റൊരു പരമാര്‍ത്ഥം) കെട്ടുകണക്കിന് പണം വാരിയെറിഞ്ഞ്, കോഴ്‌സുകളും പോസ്റ്റുകളും സൃഷ്ടിക്കുകയും അതിന്റെ പതിന്മടങ്ങ് അധ്യാപക നിയമനത്തിനായി കോഴ വാങ്ങുകയും ചെയ്യുന്ന, ബ്രോക്കര്‍ / റിയല്‍ എസ്‌റ്റേറ്റ് രീതിയിലുള്ള കച്ചവടത്തിലേക്ക് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിക്കുന്നത്, ദൂരവ്യാപകമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയേയും നന്മകളെയും കടലിലേക്കൊഴുക്കിക്കളയും. മുപ്പതു കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു ബാച്ച്, നാല്‍പ്പതു പേരുണ്ടെങ്കില്‍ ഒരു ഡിവിഷന്‍, പത്തുപേരുണ്ടെങ്കില്‍ ഒരു കോഴ്‌സ് എന്നിങ്ങനെ കുട്ടികളെ തങ്ങളുടെ കച്ചവടത്തിന്റെ കരുക്കളായി മാത്രം കാണുന്ന എയിഡഡ് മാനേജുമെന്റുകള്‍ക്കാണ്, കുട്ടികളെ കടത്തുന്നവര്‍ക്കുള്ള ശിക്ഷയേക്കാള്‍ വലിയ ദണ്ഡനം നല്‍കേണ്ടുന്നത്. അവര്‍ കാട്ടിക്കൂട്ടുന്ന വൃത്തികേടുകളാണ് അധ്യാപക സമൂഹത്തെ പൊതുസമൂഹത്തിനു പിന്നില്‍ മിക്കപ്പോഴും അപമാനിതരാക്കി നിര്‍ത്തുന്നത്.