2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

ഗ്രേസ് മാര്‍ക്കുകള്‍ കെടുത്തുന്ന തിളക്കങ്ങള്‍.

സ്‌കൂളില്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് അനുവദിച്ചത് വലിയ ആഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. വളരെക്കാലമായുള്ള ശ്രമമായിരുന്നു. നേരത്തെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്) യൂനിറ്റിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ പരമാവധി അതിനായി ശ്രമിച്ചെങ്കിലും സംഗതി കയ്യില്‍ വന്നിരുന്നില്ല. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്ന കുട്ടിപ്പോലീസ് സംവിധാനവും ഏറെക്കാലമായി മോഹിപ്പിച്ച് കൊണ്ട് സമീപത്തെ പല സ്‌കൂളുകളിലും ഉണ്ട്. അതിന് ശ്രമിച്ചിട്ട് ഇനി വലിയ കാര്യമൊന്നുമില്ല, ഇപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് അത് അനുവദിക്കുന്നില്ല എന്ന് മാത്രമല്ല ഹൈസ്‌കൂള്‍ വിഭാഗത്തിന് അനുവദിച്ചു കിട്ടണമെങ്കില്‍ തന്നെ ആറുലക്ഷത്തോളം രൂപ ബാങ്കില്‍ കെട്ടിവെക്കണം എന്നും കേള്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് ലോട്ടറിയടിക്കും പോലെ ഗൈഡ്‌സ് യൂനിറ്റ് സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് തിരശ്ശീല നീക്കിയത്.

സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങി ജൂനിയര്‍ റെഡ്‌ക്രോസ് വരെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ആഭിമുഖ്യം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താനായി നിരവധി സംവിധാനങ്ങള്‍ ഇന്ന് സ്‌കൂളുകളില്‍ ഉണ്ട്. ഇവയുടെ എല്ലാം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും വിരളമല്ല. ഏകദേശം ആ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗമായിരിക്കും. സേവനത്തിനായി ഏതു മേഖല തെരെഞ്ഞെടുക്കണമെന്ന പേരില്‍, ഇവയെ നയിക്കുന്ന അധ്യാപകര്‍ തമ്മില്‍ വാക്പയറ്റിലും കൈയ്യാങ്കളിയിലും വരെ ചെന്നെത്തുന്ന പുക്കാറുകള്‍ സ്‌കൂളില്‍ ഉണ്ടാകാറുണ്ട്. ''ഇതെന്താ മാഷേ സ്‌കൂളിലെ മൊത്തം ആളുകളും ഇപ്പോള്‍ സേവനതത്പരരും സാമൂഹികപ്രവര്‍ത്തകരും ആയി മാറിയോ'' എന്ന് ആരെങ്കിലും സംശയിച്ചാലും കുറ്റം പറയാന്‍ പറ്റില്ല.

സ്‌കൌട്‌സ് ആന്‍ഡ് ഗൈഡ്‌സും എന്‍.എസ്.എസ്സും ജൂനിയര്‍ റെഡ്‌ക്രോസുമൊക്കെ സ്‌കൂളിലെ 'മുന്നോക്ക'ക്കാരുടെ പരിഗണനാ വിഷയം ആയിരുന്നില്ല ഇത്രകാലവും. പാഠപുസ്തക കേന്ദ്രിതമായ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന, പൊതുവേ പഠനത്തില്‍ മിടുക്കര്‍ അല്ലെന്ന് വിധിയെഴുതപ്പെട്ട പിന്‍ബഞ്ചുകാരാണ് നിര്‍ബന്ധിക്കപ്പെട്ട് ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നത്. വെയിലും മഴയും കൂസാതെ മാര്‍ച്ചുപാസ്റ്റുകളിലും പരേഡുകളിലും ജാഥകളിലും അവര്‍ പങ്കെടുത്തു. സ്‌കൂള്‍ പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കുകയും കുറ്റിക്കാടുകള്‍ വെട്ടിമാറ്റുകയും ചെയ്തു. നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ റോഡ് വെട്ടുകയും തോട് കീറുകയും ചെയ്തു. നാട്ടിലെ സര്‍വ്വപരിപാടികളിലും രാപ്പകല്‍ ഭേദമന്യേ വളണ്ടിയര്‍മാരായി എല്ലാ പണികളും ചെയ്തു. കുലീന വിദ്യാര്‍ത്ഥികള്‍ക്ക് ആലോസരമായിരുന്നു അന്ന് ഇത്തരം ഏര്‍പ്പാടുകളെല്ലാം.
പിന്നെ ഒരുനാള്‍ ഇവയെങ്ങിനെ സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ പോലും 'ക്രൌഡ് പുള്ളര്‍' ഘടകമായി മാറി എന്നതാണ് അതിശയകരം. ഇന്ന് കുട്ടിയെ ഹൈസ്‌കൂളിലോ ഹയര്‍ സെക്കന്ററിയിലോ ചേര്‍ക്കാന്‍ ആലോചിക്കുമ്പോള്‍ രക്ഷിതാവ് ആദ്യം അന്വേഷിക്കുന്ന കാര്യം അവിടെ നല്ല അധ്യാപകരുണ്ടോ പഠിക്കാന്‍ സൗകര്യമുണ്ടോ എന്നൊന്നുമല്ല; മറിച്ച് അവിടെ എന്‍.എസ്.എസ്സുണ്ടോ സ്‌കൗട്ടുണ്ടോ കുട്ടിപ്പോലീസുണ്ടോ എന്നൊക്കെയാണ്! ഈ അമ്പരപ്പിന്റെ ലളിതമായ ഉത്തരം ഇവയ്‌ക്കെല്ലാം വാരിക്കോരി ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എന്ന അനുഗ്രഹം മാത്രമാണ്. വാര്‍ഷിക പരീക്ഷയുടെ മൊത്തം മാര്‍ക്കിന്റെ അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനം വരെ ഈ കുറുക്കുവഴിയിലൂടെ സമ്പാദിക്കാന്‍ കഴിയുമ്പോള്‍, മക്കളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്ന ഏതു രക്ഷിതാവും അന്വേഷിക്കും 'മാഷേ, ഇവിടെ നമ്മളെ എന്‍.എസ്.എസ്സും കുട്ടിപ്പോലീസുമൊക്കെ ഉണ്ടല്ലോ' എന്ന്. (ഇന്ന് ഈ സന്നദ്ധഭടന്മാര്‍ ക്യാമ്പുകളില്‍പ്പോലും ശുചിത്വപരിപാടികളോ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ അല്ല മുഖ്യമായും നടത്തുന്നത്, കലാ സാംസ്‌കാരിക പരിപാടികളാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്)

ഇവയ്ക്ക് മാത്രമല്ല ഇന്ന് പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് ഉദാരമായി നല്കപ്പെടുന്നത്. കലോത്സവങ്ങള്‍, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ മേളകള്‍, അറബിക് സംസ്‌കൃതം പോലുള്ള കലാമേളകള്‍ എന്നിവയിലും സംസ്ഥാനതലത്തില്‍ ഒരു എ ഗ്രേഡ് ഒപ്പിച്ചാല്‍ സംഗതികഴിച്ചിലാവും;  മുപ്പത് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഈ ഗ്രേസ് മാര്‍ക്ക് ആവട്ടെ ഒരു വിഷയം പഠിച്ചു നേടുന്ന മാര്‍ക്കിനെക്കാള്‍ ഒട്ടും വീര്യം കുറഞ്ഞതല്ല. രണ്ടും തമ്മില്‍ തിരിച്ചറിയാനും വഴിയില്ല. ഫുള്‍ എ പ്ലസ്സിന്റെ പത്തരമാറ്റില്‍ നെഞ്ചുവിരിക്കുന്ന പലരും താഴെ ഇട്ട ഗ്രേസ് മാര്‍ക്കിന്റെ പലകപ്പുറത്തായിരിക്കും പക്ഷെ നില്‍ക്കുന്നത്. സ്‌കൂളിന്റെ വിജയശതമാനം മൊത്തമായി ഉയര്‍ത്തിക്കാട്ടുവാനും ഈ വളഞ്ഞ വഴി മിക്ക സ്‌കൂളുകളും പയറ്റുന്നുണ്ട്.
ഗ്രേസ് മാര്‍ക്കുകള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്നതിനും മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നതിനും ഉള്ള ഒറ്റമൂലിയായതോടെ ഏതു വഴിക്കായാലും അത് സംഘടിപ്പിക്കാന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും നടത്തുന്ന കൂട്ടയോട്ടത്തിന് തടയിടാനായി കഴിഞ്ഞ വാര്‍ഷിക പരീക്ഷാ സമയത്ത് വിദ്യാഭ്യാസ വകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. സമീപകാലത്ത് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ അക്കാദമികമായ ഉള്ളടക്കമുള്ള ആ ഉത്തരവില്‍ ഗ്രേസ് മാര്‍ക്ക് വകയില്‍ നിലവിലുള്ള പൊല്ലാപ്പുകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ഉത്തരവിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.

1. ഹയര്‍ സെക്കന്ററി കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഇനങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ഉള്ളതായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
    •  നിലവിലെ രീതിയില്‍ അക്കാദമിക മികവു പുലര്‍ത്തുന്നവരെക്കാള്‍ ഉയര്‍ന്ന സ്‌കോറുകള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കിലൂടെ ലഭിക്കുന്നു.
    •  ഉന്നത പഠനത്തിനു പരിഗണിക്കുമ്പോള്‍ ഗ്രേസ് മാര്‍ക്കിലൂടെ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍, മികച്ച അക്കാദമിക് നിലവാരമുള്ളവരെ അപേക്ഷിച്ച് മുന്നിലെത്തുന്നു.
   •  പ്ലസ് വണ്‍ / പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നേടാന്‍ വേണ്ടി മാത്രം വിവിധ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പ്രവണത ഏതാനും വര്‍ഷങ്ങളായി ക്രമാനുഗതം വര്‍ദ്ധിച്ചുവരികയാണ്.
  •  പ്ലസ് ടു തലത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു തന്നെ ഉപരിപടനത്തിന് പരിഗണിക്കുമ്പോള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി പരിഗണനയിലൂടെയും വെയിറ്റേജ് നല്‍കി വരുന്നുണ്ട്. ഇത് രണ്ടു തവണ ഒരേ ഇനത്തിന് പ്രയോജനം ലഭിക്കുവാന്‍ ഇടയാകുന്നു. ഇത് അക്കാദമിക് മികവ് പുലര്‍ത്തുന്നവരെ പ്രതികൂലമായി ബാധിക്കുന്നതാണ്.
 
2. മേല്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് 2014 മാര്‍ച്ചിലെ പരീക്ഷ മുതല്‍ പ്ലസ് വണ്‍  വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാകുന്ന രീതിയില്‍ ഗ്രേസ് മാര്‍ക്കിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന ആകെ സ്‌കോര്‍ 90 % ആയി നിജപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി.
 
3. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2014 മാര്‍ച്ചിലെ പൊതു പരീക്ഷമുതല്‍ ഗ്രേസ് മാര്‍ക്കിലൂടെ ഒരു പ്ലസ് വണ്‍ / പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന ആകെ മാര്‍ക്ക് 90 % ആയി നിജപ്പെടുത്തി ഉത്തരവാകുന്നു.
 
07/02/2014 നു പുറത്തിറങ്ങിയ പൊ വി നമ്പര്‍ 650/14/സാധാരണ ഉത്തരവ് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. ഈ ഉത്തരവ് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉചിതവും കൃത്യവും ശാശ്വതവും ആയ പരിഹാരമാണെന്നൊന്നും പറയാന്‍ കഴിയില്ല. മാത്രമല്ല, പരീക്ഷയുടെ നോട്ടിഫിക്കേഷനില്‍ പറഞ്ഞതിന് വിരുദ്ധമായ ഒരു കാര്യവും, അത് അക്കാദമികമായി എത്രമേല്‍ പുരോഗമനാത്മകമാണെങ്കില്‍ പോലും അവസാന നിമിഷം നടപ്പാക്കാന്‍ ശ്രമിച്ചത് ശരിയുമായില്ല. ചര്‍ച്ച ആ രീതിയില്‍ വഴിമാറിപ്പോയത് കൊണ്ട് ഒടുവില്‍ പ്രസ്തുത ഉത്തരവ് താത്കാലികമായി മരവിപ്പിച്ച് തടിയൂരുകയാണ് വിദ്യാഭ്യാസ വകുപ്പും ചെയ്തത്.
 
ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കണ്ടെത്തിയിട്ടുള്ള കാര്യങ്ങള്‍ മിക്കതും ശരിയാണെന്ന് ഇക്കാര്യത്തെക്കുറിച്ച് സാമാന്യനുഭാവമുള്ള ആരും സമ്മതിക്കും. എല്ലാം ഗ്രേസ് മാര്‍ക്ക് ലക്ഷ്യം വച്ചുകൊണ്ടാവുന്നത് കലയെയും മറ്റു കഴിവുകളേയും സംബന്ധിച്ചും മാര്‍ക്ക് നല്‍കപ്പെടുന്ന വിഷയങ്ങളെ സംബന്ധിച്ചും ദോഷം മാത്രമേ ചെയ്യൂ. ക്ലാസ് നഷ്ടപ്പെടുത്തിയതിന്റെ അണ പൈ കണക്കിന്റെ പേരില്‍ ലഭിക്കേണ്ട ഒരവകാശമായി, എല്ലാത്തിനുമുള്ള ഒറ്റമൂലിയായി ഗ്രേസ് മാര്‍ക്കിനെ കാണുന്ന സമീപനമാണ് അടിസ്ഥാനപരമായി മാറേണ്ടത്. ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടുന്ന കുട്ടിയുടെ പക്ഷത്തുനിന്നോ അതിനായി അങ്ങേയറ്റം വിയര്‍പ്പൊഴുക്കിയ രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നോ അല്ല, പൊതുവില്‍ പാഠ്യപദ്ധതി സമീപനത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഈ വിഷയം പരിശോധിക്കേണ്ടതെന്ന് തോന്നുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉള്ള ആലോചനകളെ ഇങ്ങനെ ക്രോഡീകരിക്കാനാണ് തോന്നുന്നത്.
 
1. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശേഷം കായികമേളകള്‍ക്കല്ലാതെ മറ്റൊന്നിനും പഠ്യേതരം എന്ന പേരില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതുതന്നെ വേണ്ടി വരുന്നത് നിരന്തരമൂല്യനിര്‍ണയത്തില്‍ നിന്ന് സമഗ്രം എന്ന ആശയം എടുത്തു കളഞ്ഞതുകൊണ്ടാണ്. ശേഷിക്കുന്ന എല്ലാ കഴിവുകളും സ്‌കൂള്‍ തലത്തില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും അത് കുട്ടിക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. സര്‍ഗാത്മകവും അക്കാദമികവുമായ രചനകള്‍, അവതരണാത്മക പ്രവര്‍ത്തനങ്ങള്‍, അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍, സംവാദാത്മക പ്രവര്‍ത്തനങ്ങള്‍ ( Creative and Academic writing, Performance based, Interactive, Investigative) എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിരന്തര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുകയോ അതില്‍ കൂടുതല്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു കുട്ടികളുടെ കഴിവുകള്‍ സ്‌കൂള്‍ തലത്തില്‍ വിലയിരുത്തുകയാണ് വേണ്ടത്. സംസ്ഥാന മേളകള്‍ പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കു അക്കാദമികമായി യാതൊരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, അവ ജൈവമല്ലാത്ത പഠനകാലത്തിന്റെ ഉള്ള് പൊള്ളയായ പൊയ്ക്കുതിരകളുമാണ്. അശ്ലീല സമാനമായി അവിടെനടക്കുന്ന വൃത്തികേടുകള്‍ അക്കാദമികമായ അന്തരീക്ഷത്തിലേക്ക് കുടഞ്ഞിടാതിരിക്കുന്നതാണ് നല്ലത്.
 
2.സംസ്ഥാനതല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് തീര്‍ത്തും അയുക്തികമാണ്. ഇത് സംസ്ഥാനതല വിജയികളായ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് ചുരുക്കിക്കാണാന്‍ കഴിയില്ല. എട്ടോ പത്തോ ശതമാനത്തിനാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെങ്കിലും അതില്‍ രക്തസാക്ഷികളാകുന്നത് വലിയൊരു വിഭാഗമാണ്. ജില്ലയില്‍ ചെറിയൊരു മാര്‍ക്കിന് ഒന്നാംസ്ഥാനം (അവരാണല്ലോ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്) നഷ്ടപ്പെടുന്നവര്‍, ഏകദേശം സമാനമായി മികവുകാട്ടിയവര്‍ ഇവരുടെ കലാപരമായ മികവ്, പ്രയത്‌നം ഇതൊക്കെ എങ്ങിനെ അംഗീകരിക്കപ്പെടും. അതുപോലെ തന്നെ ഉപജില്ലകളിലും. അപ്പീലുകള്‍ വഴി എത്തി,  ഉപജില്ല / ജില്ല മത്സരങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെക്കാളും മികവുകാട്ടുന്നവര്‍  ജില്ലാ /സംസ്ഥാന മേളകളില്‍ ഉണ്ടാവാറുണ്ടല്ലോ? അങ്ങിനെയെങ്കില്‍ ഉപജില്ല / ജില്ല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്കും ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ട്. അവ എവിടെയും പരിഗണിക്കപ്പെടുന്നില്ല.
 
3. നൂറ് ശതമാനം എന്ന വാശിയാണ് വിവാദങ്ങള്‍ക്ക് പ്രധാനകാരണം. ഒരു വിഷയത്തിന് നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുക എന്നത് അപൂര്‍വ്വവും ശരിയായ പ്രതിഭയുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഷയത്തില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന ഒരാള്‍ക്ക് മറ്റൊരു വിഷയത്തില്‍ അങ്ങിനെ ആവണമെന്നില്ല. എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ് എന്നത് അപ്രായോഗികവുമാണ്. ഒരു വിഷയത്തോട് അങ്ങേയറ്റം പ്രതിപത്തിയും താത്പര്യവും ഉണ്ടാകുമ്പോഴാണ് അതില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എല്ലാവിഷയങ്ങള്‍ക്കും അഞ്ചുമാര്‍ക്കുകള്‍ വീതം നല്‍കപ്പെടുമ്പോള്‍ എല്ലാത്തിലും നൂറില്‍ നൂറ് എന്ന, ചിലരുടെ കാര്യത്തിലെങ്കിലും അനുചിതവും അനര്‍ഹവും ആവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.  നേരത്തെ എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ 550 മാര്‍ക്കിനു മേല്‍ വരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. ഇത് ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുക എന്നത് മറ്റേത് മേഖലയിലും എന്നത് പോലെതന്നെ ആ വിഷയത്തിലുള്ള പ്രതിഭയുടെ വലിയ തെളിച്ചമാണ്.
 
4. ഗ്രേസ് മാര്‍ക്ക് ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത് കലോല്‍സവങ്ങളിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും ഗ്രേഡ് നേടുന്നവര്‍ക്ക് ആണ്. ഇവയിലെ പങ്കാളിത്തം ഇന്ന് ഗ്രേസ് മാര്‍ക്ക് എന്ന ഒറ്റലക്ഷ്യം മാത്രം ഉന്നം വെച്ചുള്ള ഒന്നായിട്ടുണ്ട്. നമ്മുടെ കലോത്സവങ്ങളുടെയും മേളകളുടെയും പരിസരത്ത് ഇല്ലാത്തത് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും യഥാര്‍ത്ഥത്തിലുള്ള കഴിവുകളുടെയും തെളിച്ചങ്ങളാണ്. അവ ഇല്ല എന്നല്ല, അവയൊന്നും പരിഗണിക്കപ്പെടുന്നത് നീതിപൂര്‍വകമായോ സത്യസന്ധമായോ അല്ല എന്നതാണ്. അതുകൊണ്ട് തന്നെ കല സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങള്‍ക്കല്ല ഒരുതരം വൃത്തികെട്ട മത്സരങ്ങള്‍ക്കും കച്ചവടത്തിനും ലേലം വിളികള്‍ക്കും ഉള്ള ഇടമായി അവ തരംതാണിരിക്കുന്നു. പരിശീലകരുടെ താണ്ഡവനടനങ്ങളും രക്ഷിതാക്കളുടെ കരിവേഷങ്ങളും അവിടം പിടിച്ചടക്കിയിട്ട് കാലം ഏറെയായി. എല്ലാത്തിനും ഏജന്റുമാരും ഉണ്ട്. ''അടുത്തവര്‍ഷം നിങ്ങളുടെ മകള്‍ക്ക് മകന് നൂറ് ശതമാനം മാര്‍ക്ക് വേണോ? ഞങ്ങള്‍ പറയുന്ന പരിശീലകന്റെ അടുത്തു വരൂ.. വിധികര്‍ത്താക്കളെ അടക്കം സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് അദ്ദേഹം... മുപ്പതു മാര്‍ക്ക് എന്നാല്‍ ചെറുതല്ല... പ്രവേശന പരീക്ഷകളില്‍ പോലും പരിഗണിക്കപ്പെടുന്ന മാര്‍ക്കാണ്.. എഞ്ചിനീയറിംഗിന് ഒരു നല്ല കോളേജില്‍ കിട്ടണമെങ്കില്‍ മാനജ്‌മെന്റില്‍ ലക്ഷങ്ങള്‍ വേണ്ടേ... ഇവിടെ അത്രയൊന്നും വേണ്ട...'' ഇങ്ങനെ പോകുന്നു അവരുടെ വിശദീകരണങ്ങള്‍... ഇത് തീര്‍ച്ചയായും അവസാനിപ്പിക്കണം. അതിനുള്ള ഒന്നാമത്തെ നടപടിയായി ഇതിനെ കാണാം. ഇന്ന് കലകള്‍ക്ക് മാത്രമല്ല. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഓരോ ഇനങ്ങള്‍ക്കും സ്‌പെഷലൈസ് ചെയ്ത പരിശീലകര്‍ ഉണ്ട്. അവരുടെ അടുത്തു നീണ്ട ക്യൂ ആണ്. അല്ലെങ്കില്‍ തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന (കായിക മേഖലയില്‍ ഒഴികെ ) കുട്ടികള്‍ ഭൂരിഭാഗവും ഏതു വിഭാഗത്തില്‍ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചാല്‍, ഈ വാദത്തിലുള്ള അപ്പര്‍ മിഡില്‍ ക്ലാസ് താത്പര്യം വ്യക്തമാകും.
 
5. പൂരക്കളി വടക്കേ മലബാറിലെ ഒരു അനുഷ്ഠാന കലയാണ്. ഇത്തവണ പതിനാലു ജില്ലകള്‍ക്കും പൂരക്കളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത്രയും തന്നെ അപ്പീലുകള്‍ വഴിയും എത്തി. വടക്കെമലബാറിലെ പൂരം എന്നാല്‍ എന്താണെന്ന് ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ, ഏതെങ്കിലും പരിശീലകരെ കൊണ്ട് വന്ന് കുറച്ചു സ്‌റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ ഇരുപതോളം പേര്‍ക്ക് മുപ്പതു മാര്‍ക്ക് വീതം ലഭിക്കും. മലബാറിലെ ചില കലാപരിശീലകര്‍ക്ക് അത് കൊയ്ത്തു കാലമാണ്. നാല് ജില്ലയില്‍ പൂരക്കളി പഠിപ്പിക്കും. മൂന്നോ നാലോ ലക്ഷം ഒരു മാസം കൊണ്ട് സമ്പാദിക്കും. കന്നഡ പദ്യം ചൊല്ലല്‍, യക്ഷഗാനം ഇവയ്‌ക്കൊന്നിനും കാസര്‍ഗോഡ്കാര്‍ക്കല്ല സമ്മാനം കിട്ടുക. മാര്‍ക്ക് എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇത്തരം കലാ താത്പര്യങ്ങള്‍ക്ക് പിറകില്‍ ഉള്ളത്. ഈ കോപ്രായങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടോ എന്നും ആലോചിക്കേണ്ടതാണ്.
 
6. ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളും കലാ കായിക മികവുകളും പ്രായോഗികമായും അതാതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടും എങ്ങിനെ പരിഗണിക്കാം എന്നത് സംബന്ധിച്ച് സൂക്ഷ്മമായ ആലോചനകള്‍ നടക്കണം. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍  കേഡറ്റ് കോര്‍പ്‌സ് (എന്‍ സി സി ),നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ,ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിവയിലെ പ്രവര്‍ത്തനം ഗ്രേഡ് ചെയ്യപ്പെടുകയും അതിനനുസരിച്ച മുന്‍ഗണന ഉപരിപഠനത്തിനും തൊഴിലിനും പരിഗണിക്കപ്പെടുകയും വേണം. പ്രത്യേകിച്ചും ഇവയുമായി നേരിട്ട് ബന്ധമുള്ള കോഴ്‌സുകള്‍ക്കും തൊഴിലുകള്‍ക്കും. കലാപഠനത്തിനായും ആ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്കും ഉള്ള പ്രധാന പരിഗണനകളിലൊന്നായി ഇവിടെ ലഭിക്കുന്ന ഗ്രേഡുകള്‍ മാറണം.
 
7. പൂരക്കളിയില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് കെമിസ്ട്രിയിലും ഫിസിക്‌സിലും അഞ്ച് മാര്‍ക്ക് വീതം നല്‍കി നൂറു ശതമാനം ആക്കുമ്പോള്‍ തീര്‍ച്ചയായും ആ വിഷയങ്ങളോട് നാം ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട്. പഠന വിഷയങ്ങളുടെ ആന്തരികമായ ഗൗരവം ആണ് ഇങ്ങനെ ചോര്‍ന്നു പോകുന്നത് എന്നതും തിരിച്ചറിയണം. കലകള്‍ക്കും മറ്റു ശേഷികള്‍ക്കും മാത്രമല്ല, വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത അന്തസ്സ് എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട്. ഈ മാര്‍ക്ക് ദാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൂഷ്യം ഇതാണ്. സയന്‍സിനും ഇംഗ്ലീഷിനും മികവുകാട്ടുന്ന ഒരു കുട്ടിക്ക് ശാസ്ത്രീയ സംഗീതത്തിലും ഭരതനാട്യത്തിലും അഞ്ചുമാര്‍ക്ക് അധികം നല്‍കുമോ എന്നചോദ്യം പ്രസക്തമാണ്.
 
8. നൂറു ശതമാനം ഉറപ്പിക്കാനാണ് ഇന്ന് ഇത്തരം മേളകള്‍ക്കും സേവന മേഖലകള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പ്രിയം കൂടാന്‍ കാരണം. ഗ്രേഡിംഗ് എന്ന സമീപനം തന്നെ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള ഈ കഴുത്തറുപ്പന്‍ മത്സരത്തെ കുറയ്ക്കുക എന്നതാണല്ലോ? എ പ്ലസ് എന്ന ഉയര്‍ന്ന ഗ്രേഡിലേക്ക് വരാന്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനെ ഈ ഉത്തരവ് തടയുന്നുമില്ല. നൂറ് ശതമാനം മാര്‍ക്കിനു വേണ്ടിയുള്ള ഈ പരക്കം പാച്ചില്‍ പാഠ്യപദ്ധതിയെത്തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക.
 
സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍  കേഡറ്റ് കോര്‍പ്‌സ് (എന്‍ സി സി ), നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയും സ്‌കൂളിലെ വിവിധങ്ങളായ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഒരു കുട്ടിയില്‍ പാകിമുളപ്പിക്കുന്ന ആത്മവിശ്വാസവും താന്‍പോരിമയും സേവനസന്നദ്ധതയും തന്നെയാണ് അതിന്റെ സത്തയും പ്രയോജനവും. ആ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്‌കൂളിന്റെ കണ്ണാവുകയാണ്. നേതൃപാടവവും സമൂഹത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ഈ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ എക്കാലത്തേക്കുമായി നേടുന്ന വിലമതിക്കാന്‍ കഴിയാത്ത മൂലധനമാണ്. ഈ ഒരു കാഴ്ചപ്പാടോടെ നമുക്ക് ഓരോന്നിന്റെയും പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കഴിയുന്നുണ്ടോ എന്നത് മാത്രമാണ് പ്രശ്‌നം. അതിന്റെ തന്നെ ആന്തരിക ബലത്താല്‍ വേണം ഓരോ ചെറു പുല്‍നാമ്പും തല ഉയര്‍ത്തി നില്‍ക്കാന്‍. അതിന് പഠന വിഷയങ്ങളില്‍ ഗ്രേസ് മാര്‍ക്കുകൂടി കിട്ടിയേ തീരൂ എന്ന വാശി രണ്ടിന്റെയും വിലയറിയാതെയുള്ള വിടുവായത്തമാണ്. വരമ്പത്തെക്കൂലിക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ല സേവന പ്രവര്‍ത്തനങ്ങളും കലാപ്രവര്‍ത്തനങ്ങളും എന്ന ലളിതമായ സത്യം വിളിച്ചു പറയാന്‍ വിദ്യാഭ്യാസം എന്നത് എന്താണെന്ന സാമാന്യ ബോധം മാത്രമേ വേണ്ടതുള്ളൂ.
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ആഗസ്ത് ലക്കത്തില്‍ വന്നത്.)    

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ചുവന്നമഷിപുരട്ടിയ ചീര്‍പ്പുകള്‍


ചോദ്യം
താഴെ കൊടുത്ത കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.

തപാല്‍പെട്ടി
മാധവന്‍ പുറച്ചേരി

സ്മൃതിനാശം വന്നിട്ടില്ലാത്ത
തപാല്‍പെട്ടി.
റിലയന്‍സ്,
ഐഡിയ,
ഇ മെയില്‍,
ഇന്റര്‍നെറ്റ്,
വിസ്മയങ്ങളെ ശപിച്ച്
പ്രണയമില്ലാതെ
തുരുമ്പുപിടിച്ചു നില്ക്കുന്നു.

ഒരൊറ്റനെടുവീര്‍പ്പെങ്കിലും
കിട്ടിയിരുന്നുവെങ്കില്‍
പൂത്തുലയാമായിരുന്നു...!

മൗനമുദ്രിതമായ ചുംബനങ്ങളാല്‍
നിറഞ്ഞുകവിഞ്ഞ വസന്തകാലങ്ങള്‍!

'പൊന്നേ, കരളേ,
ഒന്നിങ്ങുവന്നെങ്കില്‍
ഉയിരുക്കുയിരായ...'

കണ്ണീര്‍വെളിച്ചത്തില്‍
മുഴുമിക്കാത്ത വാക്കുകള്‍
എഴുതിയെഴുതിത്തീരാത്തതിനാല്‍
പശപുരണ്ട,
കീറിപ്പോയ അക്ഷരങ്ങള്‍ .
ഹൃദയത്തിനല്ലാതെ
മറ്റൊന്നിനും വായിച്ചെടുക്കാന്‍ പറ്റാത്തവ,
തിരിച്ചുവരാന്‍ മതിയായ സ്റ്റാമ്പില്ലാത്ത
പുഞ്ചിരികള്‍ .
ഒരു മധുരമായ ഓര്‍മ്മ

കുട്ടികള്‍ ചരല്‍ വാരി
തപാല്‍പെട്ടിയിലിട്ടു;
അവരറിയുമോ
അമ്മ അച്ഛനെഴുതിയ കത്തുകള്‍...
........................................................................................................
ഉത്തരം
മധുരമായ ഓര്‍മ്മ
ആധുനിക ലോകം അഴുക്കുകളാല്‍ നിര്‍ജ്ജീവമാണ്. ദുരിതപൂര്‍ണ്ണമായ ഈ ലോകത്തിന്റെ ചിത്രീകരണം അതിസമര്‍ത്ഥമായാണ് മാധവന്‍ പുറച്ചേരി നിര്‍വ്വഹിച്ചിരിക്കുന്നത്. തപാല്‍പ്പെട്ടി എന്ന കവിത നഷ്ടപ്പെട്ട മൂല്യങ്ങളുടെ ഭാരിച്ച വേദനയാണ്  വായനക്കാരന് സമ്മാനിക്കുന്നത്.

മറവി ബാധിച്ചിട്ടില്ലാത്ത തപാല്‍പ്പെട്ടി ആധുനിക ലോകത്തെ വന്‍കിട കമ്പനികളെയും സാങ്കേതിക വിദ്യയേയും ശപിക്കുകയാണ്. പ്രണയത്തിന്റെ വറ്റാത്ത നെടുവീര്‍പ്പുകള്‍ അതിനു സ്മരണ മാത്രമായിക്കഴിഞ്ഞു. സ്‌നേഹമാധുരമായ വാക്കുകള്‍ പ്രണയികള്‍ പരസ്പരം കൈമാറാന്‍ താന്‍ മാര്‍ഗ്ഗമായ കാലം അസ്തമിച്ചു കഴിഞ്ഞു. അക്ഷരത്തെറ്റുകളും ദാരിദ്രചിഹ്നങ്ങളും വേര്‍പാടിന്റെ അതിദുര്‍ഘടമായ വിരഹവേദനയും നെഞ്ചേറ്റിയ നാളുകള്‍. കുട്ടികള്‍ ഇന്ന് തപാല്‍പ്പെട്ടി കളിക്കോപ്പായി മാറ്റിയിരിക്കുന്നു. മണ്ണുവാരി തപാല്‍പ്പെട്ടിയില്‍ ഇടുമ്പോള്‍ അവരറിയുന്നില്ല അമ്മ അച്ഛന് അയച്ച കത്തുകളെക്കുറിച്ച്.
ആഗോളവത്കരണത്തിന്റെ കറുത്തകരങ്ങളില്‍ പ്രണയവും വികൃതമാക്കപ്പെടുന്ന ആധുനികതയെക്കുറിച്ച് പരിതപിക്കുകയാണ് കവി ഇവിടെ. പ്രണയത്തിനു അകലങ്ങളില്ല. അത് യഥേഷ്ടം വില്‍ക്കപ്പെടുന്നു. അതിനു കണ്ണീരിന്റെ വിലയറിയില്ല. വിരഹ വേദനയറിയില്ല. ആധുനിക സാങ്കേതികവിദ്യ ആ മധുരവികാരത്തെ ഒന്നുമല്ലാതാക്കി മാറ്റിക്കഴിഞ്ഞു. ഇ മെയിലും ഇന്റര്‍നെറ്റും മൊബൈലും പ്രണയത്തിനു പുതിയ വഴികളൊരുക്കുന്നു. ഒരു കാലഘട്ടത്തിന്റെ പ്രണയസ്മാരകങ്ങളായ തപാല്‍പ്പെട്ടികള്‍ ശൂന്യമായിക്കഴിഞ്ഞു. ബഷീറിന്റെ പ്രേമലേഖനം മലയാളിക്ക് വിളമ്പിനല്‍കിയ വികാരം അര്‍ത്ഥശൂന്യമായിക്കഴിഞ്ഞു. രണ്ടു ഹൃദയങ്ങല്‍ക്കപ്പുറം  മറ്റൊന്നിനും തിരിച്ചറിയാനാവാത്ത ആ വികാരം ഇന്ന് ചൂഷണം ചെയ്യപ്പെടുകയാണ്. ദാരിദ്രത്തിലും മാനസികമായ സ്വാന്തനമായി പ്രണയം മനുഷ്യനൊപ്പം ഉണ്ടായിരുന്നു.
ആ വികാരം കേവലം ലൈംഗികതയായി മാറിക്കഴിഞ്ഞ ആധുനിക ലോകത്തെക്കുറിച്ചുള്ള ശക്തമായ പ്രതികരണമാണ് കവിയുടെ വാക്കുകള്‍ 
  അവരറിയുമോ
  അമ്മ അച്ഛനെഴുതിയ
   കത്തുകള്‍ ...
എന്ന വരി ഹൃദയഭേദകമാണ്. സ്‌നേഹവും മൂല്യങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞ പുതുതലമുറയുടെ ദുരന്തമാണ് കവി ചിത്രീകരിക്കുന്നത്.
തപാല്‍പ്പെട്ടി എന്ന ശീര്‍ഷകം ഒരു കാലഘട്ടത്തിന്റെ വസന്തസ്മൃതികളുടെ പ്രതീകമാണ്. നഷ്ടങ്ങളെക്കുറിച്ചു വിലപിക്കുന്ന കവികളുടെ ഇടയില്‍ വ്യക്തവും വ്യത്യസ്തവുമായ സ്ഥാനമുറപ്പിക്കുകയാണ് കവി.
...............................................................................................

ഹയര്‍ സെക്കന്ററിയുടെ കാല്‍ക്കൊല്ല പരീക്ഷയ്ക്ക് രണ്ടാം ഭാഷയായി പഠിക്കേണ്ട മലയാളത്തിനു വന്ന ഒരു ചോദ്യവും അതിനു ഒരു വിദ്യാര്‍ത്ഥിനിയുടെ ( മിഥുനാ ബാലകൃഷ്ണന്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യന്നൂര്‍ ) ഉത്തരവും ആണ് മുകളില്‍ കൊടുത്തത്. ഇത് ഒരു കവിതയുടെ സമഗ്രമായ ആസ്വാദനമോ നിരൂപണമോ അല്ല എന്ന് പറയാനാണ് ഇക്കാര്യം ആദ്യമേ വെളിവാക്കിയത്. പത്തോ പന്ത്രണ്ടോ മിനുട്ടില്‍ എഴുതി പൂര്‍ത്തിയാക്കേണ്ട, ഒന്നരപ്പുരത്തില്‍ ഒതുക്കേണ്ട, ശേഷം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ട അങ്ങേയറ്റം സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു സന്ദര്‍ഭത്തിലെ കവിതാ വായനയാണിത്. ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ കവിത വായിക്കാനോ അത് വിശകലനം ചെയ്യാനോ സമയവുമുണ്ടാകില്ല. എന്നിട്ടും ഇത്തരമൊരു കവിതയെഴുത്തില്‍ കവിക്കുണ്ടായേക്കാവുന്ന പിടച്ചലിനെ സ്പര്‍ശിക്കാന്‍ ആ വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തില്‍ തനിമയുണ്ട്, ഭാഷയ്ക്ക് ശക്തിയുണ്ട്, സമൂഹത്തെക്കുറിച്ചുള്ള ബോധമുണ്ട്. പരീക്ഷാഹാളിലെ സമ്മര്‍ദ്ദത്തിന്റെ ചുട്ടുപൊള്ളലും വേവലുമില്ലെങ്കില്‍ കവിതയുടെ സൂക്ഷ്മപഠനമായി വളര്‍ന്നു പന്തലിക്കാവുന്ന  നിരീക്ഷണത്തിന്റെ ജൈവികത ഈ ആസ്വാദനത്തിലുണ്ട്. പരീക്ഷക്കടലാസുകളെന്ന മരുപ്പറമ്പുകളില്‍ പോലും തളിരുടുന്ന നമ്മുടെ കുട്ടികളുടെ ചിന്തയുടെയും ഭാഷയിലുള്ള കൈയ്യടക്കത്തിന്റെയും തെളിവുകളാണ്  ഇത്. പക്ഷെ ആരാണ് കുട്ടികളുടെ എഴുത്തിലെ സര്‍ഗ്ഗാത്മകതയുടെ ഇത്തരം നാമ്പുകള്‍ കണ്ടെത്തുന്നത്?

വിദ്യാഭ്യാസത്തെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും ഉള്ള ചര്‍ച്ചകളില്‍ എല്ലാം എപ്പോഴും എടുത്തു ചേര്‍ക്കപ്പെട്ടിട്ടുള്ളത് കുട്ടികളുടെ തെറ്റുകള്‍ മാത്രമാണ്. അവരെഴുതിയതിലെ അക്ഷരത്തെറ്റുകള്‍, വാക്യഘടനയിലെ പിഴവുകള്‍, കാര്യം മനസ്സിലാക്കാനുള്ള കഴിവുകുറവ് എന്നിവ നിരന്തരമായി പരിഹസിക്കപ്പെട്ടുപോന്നു. വാല്വേഷന്‍ ക്യാമ്പുകളില്‍ നേരമ്പോക്കുകള്‍ക്കായി അധ്യാപകര്‍ ഉറക്കെ വായിക്കുന്നത് ഇത്തരം തെറ്റുകളാണ്. പൊട്ടിച്ചിരികള്‍ക്ക് മരുന്നിടുന്ന വലിയ വിഡ്ഢിത്തങ്ങള്‍ മാത്രമായി അവര്‍ ഉത്തരക്കടലാസുകളെ ആദ്യമേ കരുതിവെക്കും. നല്ല നിരീക്ഷണങ്ങള്‍, തെളിഞ്ഞ കാഴ്ചപ്പാടുകള്‍, തനിമയുള്ള ആശയങ്ങള്‍, മനോഹരമായ ഭാഷ ഇതൊന്നും ഉത്തരങ്ങളുടെ ഉറക്കെ വായിക്കപ്പെടാനുള്ള യോഗ്യതയാവാറില്ല. മിക്കപ്പോഴും ഇവ കണ്ടെടുക്കപ്പെടാറുപോലുമില്ല.

കുട്ടികളുടെ രചനകളെയും അതിന്റെ വിലയിരുത്തലിനെയും സംബന്ധിച്ച് ശരിയായ ധാരണകള്‍ അധ്യാപകര്‍ക്ക് കൂടിയേ കഴിയൂ. നമ്മളെക്കാള്‍ നന്നായി എഴുതാന്‍ കഴിയുന്ന കുട്ടികളുണ്ട് എന്ന് മേമ്പൊടിയായി ചിലപ്പോഴൊക്കെ നസ്യം തട്ടിവിടുന്ന പലരുമുണ്ട്. എന്നാല്‍ അത് പകല്‍ വെളിച്ചം പോലുള്ള ഒരു വസ്തുതയാണ് എന്ന ഗൗരവം തൊണ്ണൂറു ശതമാനം പേര്‍ക്കും ആത്മാര്‍ത്ഥതയോടെ അംഗീകരിക്കാന്‍ മടിയാണ്. കുട്ടികളുടെ എഴുത്തിനോടും ഭാഷയോടും സര്‍ഗ്ഗാത്മകതയോടും ഉള്ള ആദരവായി അത് മാറുമ്പോള്‍ മാത്രമേ നമ്മളെക്കാള്‍ എത്ര മുകളിലാണ് അവരുടെ ചിന്തയുടെ, നിരീക്ഷണങ്ങളുടെ കൊടി പറക്കുന്നത് എന്ന് കാണാന്‍ കഴിയൂ. മാത്രമല്ല എന്താണ് കുട്ടികളുടെ എഴുത്തില്‍ നിന്ന് നാം കണ്ടെത്തേണ്ടത് എന്നും പലര്‍ക്കും അറിയില്ല. കയ്യെഴുത്തിന്റെ അച്ചടിവടിവും അക്ഷരത്തെറ്റില്ലാത്ത മാനകഭാഷയും മാത്രമാണോ അത്? താന്‍ എഴുതിക്കൊടുത്തത് /പറഞ്ഞു കൊടുത്തത് അതുപോലെ തന്നെ പ്രതീക്ഷിക്കുന്ന പലരുമുണ്ട്. പാഠപുസ്തകത്തിലെ വാക്യങ്ങള്‍ കാണാതെ പഠിച്ചു എഴുതികൊണ്ടുവരാന്‍ വാശിപിടിക്കുന്നവരുണ്ട്. എഴുത്ത് എന്ന തന്നെത്തന്നെ സാക്ഷ്യപ്പെടുത്താനുള്ള ലോകത്തിലെ ഏറ്റവും സര്‍ഗ്ഗാത്മകമായ ഒരു വഴിയെയാണ് കുട്ടിക്കാലം തൊട്ടേയുള്ള അധ്യാപകരുടെ ഇത്തരം ശാഠ്യങ്ങള്‍ കരിച്ചു കളയുന്നത്. അത് അവര്‍ക്ക് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പ്രവൃത്തിയായി മാറ്റുന്നത്. സര്‍ഗ്ഗാത്മകമായ എഴുത്തിനെ അപ്രധാന കോടിയില്‍ തള്ളി, കേട്ടെഴുതിയും നോക്കിയെഴുതിയും ഇമ്പോസിഷനെഴുതിയും എഴുത്തിലുള്ള ആത്മവിശ്വാസം തന്നെ ചോര്‍ത്തിക്കളയപ്പെട്ട ഒരു തലമുറയാണ് ഇപ്പോഴത്തെ അധ്യാപകര്‍ എന്നതാണ് വിദ്യാഭ്യാസത്തിലെ വലിയൊരു ദുരന്തം. കുട്ടികളുടെ എഴുത്തിനെ സര്‍ഗ്ഗാത്മകമായി വളരാന്‍, അതിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താന്‍ കഴിയാത്തവരാണ് ഇത്തരക്കാരില്‍ മഹാഭൂരിപക്ഷവും. ഒന്നും എഴുതാത്തതുകൊണ്ട് അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും അവര്‍ക്ക് ബാധകമല്ലല്ലോ. കുട്ടികളുടെ ആവിഷ്‌കാരത്തിലെ ഒരു ഘടകത്തെയെങ്കിലും  കണ്ടെത്തി അതിനെ എടുത്തുകാണിക്കാന്‍ അധ്യാപകര്‍ മുതിരുകയാണെങ്കില്‍ തീര്‍ച്ചയായും അടുത്ത എഴുത്തിനായി അവരോടു കൂടുതാല്‍ കാര്‍ക്കശ്യം വേണ്ടിവരില്ല.

കുട്ടികളുടെ എഴുത്തിനെ വിലയിരുത്താന്‍ അല്ലെങ്കില്‍ അധ്യാപകര്‍ക്ക് എന്ത് യോഗ്യതയാനുള്ളത് എന്ന ചോദ്യം ചോദിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പരമാവധി എഴുത്തില്‍ നിന്നും അകന്നു നടക്കുക എന്നതാണ് അധ്യാപകരുടെ പൊതുരീതി. സര്‍വ്വജീവിത പ്രശ്‌നത്തെ സംബന്ധിച്ചും ചിലപ്പോള്‍ ആധികാരികമായി തന്നെ അധ്യാപകര്‍ സംസാരിച്ചേക്കും. പക്ഷെ എഴുത്തിന്റെ കുരിശുവഴി അവര്‍ക്ക് പഥ്യമല്ല. എഴുത്തിനെ അത്രമേല്‍ സ്‌നേഹിക്കുന്നവരാവണം സത്യത്തില്‍ അധ്യാപകര്‍ . അധ്യാപകരെ നല്ല എഴുത്തുകാര്‍ ആക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങള്‍ കൂടിയാവണം നമ്മുടെ അധ്യാപക പരിശീലനങ്ങള്‍. സര്‍ഗ്ഗാത്മക സാഹിത്യ കൃതികള്‍ എഴിതുന്നവരായി മുഴുവനാളുകളും മാറണം എന്നല്ല. തന്റെ വിഷയ മേഖലയുമായി ബന്ധപ്പെട്ടു വരുന്ന പുതിയ ജ്ഞാനമണ്ഡലങ്ങളെ ഏതുഭാഷയില്‍ നിന്നായാലും സ്വാംശീകരിക്കാനും അത് തന്റെ സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും പൊതു സമൂഹത്തിനും എത്തിച്ചുകൊടുക്കാനും ഉത്സാഹമുള്ളവര്‍  കൂടിയാവണം അധ്യാപകര്‍. എഴുത്തെന്ന പ്രക്രിയയുടെ സൂക്ഷ്മ മുകളങ്ങളിലൂടെ അലഞ്ഞ്, അതിന്റെ ഉപ്പും പുളിപ്പും മധുരവും ചവര്‍പ്പും അവര്‍ അറിയേണ്ടതുണ്ട്. അപ്പോഴേ കുട്ടികളെയും എഴുത്തിന്റെ ലോകത്തിലേക്ക് സ്വാഭാവികമായി കൈപിടിച്ച് കയറ്റുവാനും അവരുടെ എഴുത്തിനെ ഗൗരവപൂര്‍ണ്ണം നോക്കിക്കാണാനും അവര്‍ക്കാവൂ. കുട്ടികളെയും  അധ്യാപകരെയും എഴുത്തിലേക്ക് പ്രചോദിപ്പിക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസാദര്‍ശം. എഴുതുക എന്നത് അറിവിന്റെ നിര്‍മ്മാണവഴിയും വിതരണവഴിയും കൂടിയാണ്. എഴുത്തിനെ വെറുക്കുന്നവര്‍ എന്നനിലയില്‍ നിന്നും അതിനെ പ്രണയിക്കുന്നവരാക്കി  നമ്മുടെ കുഞ്ഞുങ്ങളെ മാറ്റാന്‍ അധ്യാപകര്‍ക്ക് മാത്രമേ കഴിയൂ. 

മലയാളത്തില്‍ പോലും അക്ഷരത്തെറ്റില്ലാതെ നാല് വാക്യം എഴുതാന്‍ കഴിയാത്തവര്‍ എന്ന അപഖ്യാതി നമ്മുടെ കുഞ്ഞുങ്ങളുടെ ചുമലുകളില്‍ നിന്നും മായാത്തത് അധ്യാപകര്‍ എഴുതാത്തത് കൊണ്ട് മാത്രമാണ്. എന്തിനാണ് കുട്ടികള്‍ എഴുതുന്നത്, എപ്പോഴാണ് മികച്ച രചനകള്‍ നടത്താന്‍ സ്വാഭാവികമായും അവര്‍ താത്പര്യമുള്ളവരായിത്തീരുന്നത് എന്നുപോലും തിരിച്ചറിയാതെയാണ്, പലരും ക്ലാസ്സില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പോലും വീട്ടില്‍ പോയി എഴുതി കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് മാഷെയും ടീച്ചറെയും ശപിച്ചുകൊണ്ട് വല്ലതും എഴുതിക്കൊണ്ട് പോയാല്‍ അത് പരിശോധിക്കപ്പെടുന്നുണ്ടോ? ആശയത്തിലായാലും ഭാഷയിലായാലും വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തപ്പെടുന്നുണ്ടോ? അവ പൊതുവായി ക്ലാസുമുറിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടോ? എല്ലാ ദിവസവും എല്ലാം പരിശോധിക്കണമെന്നും അവതരിപ്പിക്കണമെന്നും പറയുന്നത് ശരിയല്ലെന്നറിയാം. െ്രെപമറി ഘട്ടത്തില്‍ ഇക്കാര്യം പക്ഷെ ശ്രദ്ധയോടെ ചെയ്തിരുന്നെങ്കില്‍, കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ ആഗോളപ്രശ്‌നമായി അവതരിപ്പിക്കുന്ന വിദ്യാഭ്യാസചിന്തകരുടെ വേവലാതികള്‍ക്കെങ്കിലും അറുതി വരുത്താമായിരുന്നു. അക്ഷരത്തിലും വാക്യത്തിലും വരുന്ന തെറ്റുകള്‍ പരിഹരിക്കാന്‍ അക്ഷരത്തെറ്റില്ലാത്ത വാക്കുകളും വ്യാകരണത്തെറ്റില്ലാത്ത വാക്യങ്ങളും അവരുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ട് വന്നു മാത്രമേ സാധിക്കൂ. ഇത് എപ്രകാരം അവരുടെ എഴുത്തുവാനുള്ള താല്പര്യത്തിന്റെ  കൂമ്പുനുള്ളാതെയും ഹൃദയത്തില്‍ അപമാനത്തിന്റെ കയ്പ് പുരട്ടാതെയും ചെയ്യാന്‍ കഴിയും എന്നതാണ് വെല്ലുവിളി.

കുട്ടികളുടെ എഴുത്തിനെ സംബന്ധിച്ച അധ്യാപകരുടെ നിരന്തരമായ പരാതി അവര്‍ എഴുത്തില്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ചാണ്. അതില്‍ തനിമയുള്ള നിരീക്ഷണങ്ങളും മൗലികമായ ചിന്തകളും ഉണ്ടെന്നു അവര്‍ സമ്മതിക്കും. പക്ഷെ തെറ്റുകള്‍; അത് അനുവദിക്കാന്‍ പറ്റില്ല. ഇത്തരം പരാതികളുടെ  പെരുമഴയുണ്ടായ ഒരധ്യാപകപരിശീലനത്തിലെ അധ്യാപകരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചു. പദങ്ങളുടെ ഉച്ചാരണത്തില്‍ കാണിക്കുന്ന ഉദാസീനത, അപൂര്‍ണ്ണമായ വാക്യങ്ങള്‍, തുടങ്ങിയേടത്തുനിന്നും എങ്ങോട്ടോ പിടിവിട്ടു പോകുന്ന വാക്യങ്ങള്‍.. നിരവധി പിഴവുകള്‍. ഈ പിഴവുകളൊന്നും വരുത്താതെ വേണം ചര്‍ച്ചയെന്നു പറഞ്ഞിരുന്നെങ്കില്‍ എത്ര പേര്‍ അതില്‍ പങ്കെടുക്കും. ഈ ഒരു സൗമനസ്യം കുട്ടികളുടെ കാര്യത്തിലും കാണിക്കേണ്ടതല്ലേ. അവര്‍ സ്വതന്ത്രമായി പറയുകയും എഴുതുകയും ചെയ്യട്ടെ. ശരിയായ മാതൃകകള്‍, നല്ല ഭാഷയുടെ ഉദാഹരണങ്ങള്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരട്ടെ. അത് സ്വാംശീകരിക്കുന്നതിനു പ്രചോദനം നല്‍കാനും എഴുതിയതു കൂടുതല്‍ ആകര്‍ഷകവും ശക്തവുമാക്കാനും എന്തെന്തു ഉപാദികള്‍ സ്വീകരിക്കണമെന്ന് അവരുടെ പക്ഷത്തു നിന്ന് ചൂണ്ടിക്കാട്ടാന്‍ നമുക്ക് കഴിയണം. സ്വന്തം രചനയില്‍ ആവര്‍ത്തിച്ചു വരുന്ന പിഴവുകളെന്തെന്നും അത്തരം പിഴവുകള്‍ കൂടി പരിഹരിക്കപ്പെടുമ്പോള്‍ രചനകള്‍ക്ക് വരുന്ന മിഴിവെന്തെന്നും അവരെ ബോധ്യപ്പെടുത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. എഴുത്തിന്റെ, ആവിഷ്‌കാരത്തിന്റെ പ്രാധാന്യവും ആഹ്ലാദവും തിരിച്ചറിയുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ഭാഷാ ക്ലാസ്മുറിയില്‍ നിന്നും ഉണ്ടായേ പറ്റൂ. തന്റെ ചുറ്റുമുള്ള പലതിലേക്കും കണ്ണുകള്‍ തുറക്കാനും അവയെക്കുറിച്ചുള്ള തന്റെ ബോധ്യങ്ങളെ പൊതു സമൂഹവുമായി പങ്കുവെക്കാനും കുറച്ചു പേരെങ്കിലും ഉണ്ടായല്ലെ പറ്റൂ. ശരിയായി നിരീക്ഷിച്ചാല്‍ പരീക്ഷക്കടലാസിനപ്പുറം എഴുത്തിനെ കൊണ്ടുപോകുന്നവര്‍ അവര്‍ മാത്രമായിരിക്കും.

കൃത്യമായും ശക്തമായും എഴുതാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാത്തതിന്റെ മുഖ്യകാരണം നിരന്തരമായി എഴുതാനും എഴുതിയത് അവതരിപ്പിക്കാനും അവസരങ്ങള്‍ ഉണ്ടാവാത്തതും അതിന്റെ മെച്ചങ്ങളും ന്യൂനതകളും സൂക്ഷ്മമായി വിലയിരുത്തി അവരെ ബോധ്യപ്പെടുത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് കഴിയാത്തതുമാണ്. എഴുതി കയ്യില്‍ കിട്ടിയതില്‍ ഉടനെ ചുവന്ന മഷിയില്‍ ഒരു വരകോറി മാര്‍ക്കിടുന്ന എളുപ്പവഴി ഉപേക്ഷിച്ചെങ്കില്‍ മാത്രമേ മെച്ചപ്പെടുത്തലുകളും രചനാപരമായ പ്രശ്‌നങ്ങളും തൊട്ടടുത്തുനിന്നു അവരെ ബോധ്യപ്പെടുത്താന്‍ കഴിയൂ. എഴുതാന്‍ നിരന്തരമായി നിര്‍ദ്ദേശം കൊടുക്കുന്നതിനപ്പുറത്ത് എഴുത്തിന്റെ കൗതുകകരമായ കളിക്കളങ്ങളില്‍ അവരോടൊപ്പം അധ്യാപകനും പങ്കെടുക്കാന്‍ കഴിയണം. എഴുതുക എന്ന പ്രക്രിയയാണ് മുന്തിയത്. അല്ലാതെ എഴുത്തിന്റെ വിഷയം നല്കലോ അതിലെ തെറ്റുകള്‍ക്ക് എണ്ണിപ്പെറുക്കി ശിക്ഷയും അപമാനവും നല്കലോ അല്ല. എഴുതിയ കടലാസില്‍ കണ്ണീരു വീണു കുതിരുന്ന, അപമാനത്തിന്റെ വിഷനീര് പടരുന്ന എത്രയെത്ര സന്ദര്‍ഭങ്ങളാണ് കുട്ടികള്‍ക്ക് ഇന്നും നമ്മുടെ ക്ലാസ് മുറികളില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. അവര്‍ എഴുത്തിനെ സര്‍വ്വകാലത്തേക്കുമായി വെറുത്തില്ലെങ്കിലാണ് അത്ഭുതമുളവാകുക. എഴുത്ത് നമ്മുടെ ഒരുപാട് അധ്യാപകര്‍ക്ക് കുട്ടികളെ ശിക്ഷിക്കാനുള്ള എളുപ്പവഴിയാണ്. നൂറുതവണ എഴുതുക, ഇത്രമുതല്‍ ഇത്രവരെ എഴുതുക എന്നൊക്കെയുള്ള ശിക്ഷാവിധികള്‍ അനായാസമായി, കുട്ടികള്‍ പഠിക്കാനാണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ടുതന്നെ, കുഞ്ഞുങ്ങളുടെ കഴുത്തില്‍ കയറ്റിവെക്കുമ്പോള്‍ ആ കൊടുംനുകത്തിന്റെ യഥാര്‍ത്ഥഭാരങ്ങള്‍ അവര്‍ അറിയുന്നില്ല. ഉറക്കംതൂങ്ങിയും വീട്ടില്‍ നിന്നുള്ള ശിക്ഷകളും ചീത്തവിളികളും സഹിച്ചുകൊണ്ടും ഹതാശരായി എഴുത്തിന്റെ ഈ മരുപ്പറമ്പുകള്‍ താണ്ടാന്‍ വിധിക്കപ്പെട്ടവരോട്, എഴുത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അനുഭവങ്ങള്‍ക്ക് അക്ഷര രൂപം നല്‍കുന്നതിന്റെ ആഹ്ലാദത്തെക്കുറിച്ചും പിന്നീട് നമ്മള്‍ എത്ര ആണയിട്ടാലും പഴയ ഓര്‍മ്മയില്‍ ഭയചകിതരായി, ആത്മവിശ്വാസമില്ലാത്തവരായി കൈവിറച്ചുതന്നെ ഇരിക്കും അവര്‍.

ആദ്യത്തെ എസ് എസ് എല്‍ സി വാല്വേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍, വളരെ വേഗത്തില്‍ അശ്രദ്ധമായി പേപ്പറുകള്‍ നോക്കുന്ന ഒരു സഹപ്രവര്‍ത്തകനോട് അന്നത്തെ ചീഫായിരുന്ന മുതിര്‍ന്ന അദ്ധ്യാപകന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. 'മാഷേ, ചീര്‍പ്പില്‍ ചുവന്ന മഷി പുരട്ടി കോമ്പോസിഷന്‍ നോക്കുമ്പോലെ ഇത് നോക്കല്ലേ.' ഒരു പാട് ശരികള്‍ / തെറ്റുകള്‍ ഒന്നിച്ചിടാന്‍ ചുവന്ന മഷി പുരട്ടിയ ഒരു ചീര്‍പ്പുമതി. പക്ഷെ ഓരോ വരിയിലും വാക്കിലും അത് പുറപ്പെടുവിക്കാന്‍ ഒരു മനസ്സ് നടത്തിയ വേവലാതികളും ആലോചനകളും ഉണ്ട്. വായിച്ചും അന്വേഷിച്ചും ചിന്തിച്ചും അവര്‍ ആര്‍ജ്ജിച്ച ആശയങ്ങളുണ്ട്. ഉള്ളടക്കത്തിലും ഭാഷയിലും നമ്മുടെ സൂക്ഷ്മമായ ശ്രദ്ധ പതിയേണ്ട ഇടങ്ങളുണ്ട്. ഇതൊന്നും അറിയാതെ എന്ത് കിട്ടിയാലും അതില്‍ ചുവന്ന മഷികൊണ്ട് വരക്കാന്‍ അധികാരപ്പെട്ടവരാണ,് അതിനു യോഗ്യതയുള്ളവരാണ് എന്ന ജനാധിപത്യവിരുദ്ധമായ പദവിയില്‍ നിന്നാണ് അധ്യാപകര്‍ താഴെക്കിറങ്ങേണ്ടത്. തന്റെ സാഹിത്യ രചനകള്‍ അധ്യാപകനായ അനുജന് വായിക്കാന്‍ കൊടുത്ത് അതിന്റെ പ്രീതിയാല്‍ അവനില്‍ നിന്നും കുറച്ചുപണം കടം വാങ്ങിക്കാന്‍ ആലോചിച്ച ബഷീര്‍ അല്‍പ്പം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ കണ്ടത് എല്ലാ വരികല്‍ക്കിടയിലും തന്റെ തടിയന്‍ പേനകൊണ്ട് ചുവന്ന മഷിയില്‍ അടിവരയിടുകയും വെട്ടുകയും ചെയ്ത അബ്ദുല്‍ ഖാദറിനെയാണ് . 'എവിടെയാണ് ഇക്കാക്കാ ഇതിലെ ആഖ്യാതം' എന്ന പ്രസിദ്ധമായ ആ അധികാരഭാവത്തോട്, ബഷീറിനെപ്പോലെ, 'നിന്റെ കേടേ്യാള്‍ക്ക് സ്ത്രീധനം കിട്ടിയതല്ലെടാ മലയാള ഭാഷ, ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ എഴുതും' എന്ന് പറയാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയില്ലല്ലോ. ഈ നിസ്സഹായത തിരിച്ചറിഞ്ഞ് അവരുടെ എഴുത്തിന്റെ വഴികളില്‍, ചീര്‍പ്പില്‍ ചുവന്ന മഷിപുരട്ടി വേലികെട്ടുവാന്‍ ചുവന്നതാടിക്കാര്‍ മുതിരാതിരിക്കുകയെങ്കിലും വേണം.

(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ജൂലായ്‌ ലക്കത്തില്‍ വന്നത്.)    

2014, മാർച്ച് 11, ചൊവ്വാഴ്ച

ഗ്രേസ് : മാര്‍ക്കിനോ മികവിനോ?





ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉചിതവും കൃത്യവും ശാശ്വതവും ആയ പരിഹാരമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍നിന്നും ചില ഗുണങ്ങള്‍ അവയ്ക്ക് ഉണ്ടെന്ന് അക്കാദമികമായി ആലോചിക്കുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. കുട്ടിയുടെ പക്ഷത്തു നിന്നോ അധ്യാപക പക്ഷത്തു നിന്നോ അല്ല പൊതുവില്‍ പാഠ്യപദ്ധതി സമീപനത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഈ വിഷയം പരിശോധിക്കേണ്ടത്. 

1. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശേഷം കായികമേളകള്‍ക്കല്ലാതെ മറ്റൊന്നിനും പഠ്യേതരം എന്ന പേരില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതുതന്നെ വേണ്ടി വരുന്നത് നിരന്തരമൂല്യനിര്‍ണയത്തില്‍ നിന്ന് സമഗ്രം എന്ന ആശയം നാം എടുത്തു കളഞ്ഞതുകൊണ്ടാണ്. ശേഷിക്കുന്ന എല്ലാ കഴിവുകളും സ്കൂള്‍ തലത്തില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും അത് കുട്ടിക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. creative and academic writing, perfomance based, interaction based, investigative എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിരന്തര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുകയോ അതില്‍ കൂടുതല്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു കുട്ടികളുടെ കഴിവുകള്‍ സ്കൂള്‍ തലത്തില്‍ വിലയിരുത്തുകയാണ് വേണ്ടത്. സംസ്ഥാന മേളകള്‍ പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കു അക്കാദമികമായി യാതൊരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, അവ ജൈവമല്ലാത്ത പഠനകാലത്തിന്റെ ഉള്ള് പൊള്ളയായ പൊയ്ക്കുതിരകളുമാണ്. അശ്ലീല സമാനമായി അവിടെനടക്കുന്ന വൃത്തികേടുകള്‍ അക്കാദമികമായ അന്തരീക്ഷത്തിലേക്ക് കുടഞ്ഞിടാതിരിക്കുന്നതാണ് നല്ലത്.

2.സംസ്ഥാനതല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് എന്ത് വൃത്തികേടാണ്. ഇത് വളരെ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്നമാണെന്ന് ചുരുക്കിക്കാണാന്‍ കഴിയില്ല. എട്ടോ പത്തോ ശതമാനത്തിനാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെങ്കിലും അതില്‍ രക്തസാക്ഷികളാകുന്നത് വലിയൊരു വിഭാഗമാണ്‌. ജില്ലയില്‍ ചെറിയ ഒരു മാര്‍ക്കിന് ഒന്നാംസ്ഥാനം (അവരാണല്ലോ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്) നഷ്ടപ്പെടുന്നവര്‍, ഏകദേശം സമാനമായി മികവുകാട്ടിയവര്‍ ഇവരുടെ കലാപരമായ മികവ്, പ്രയത്നം ഇതൊക്കെ എങ്ങിനെ അംഗീകരിക്കപ്പെടും. അതുപോലെ തന്നെ ഉപജില്ലകളിലും. അപ്പീലുകള്‍ വഴി എത്തി,  ഉപജില്ല / ജില്ല മത്സരങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെക്കാളും മികവുകാട്ടുന്നവര്‍  ജില്ലാ /സംസ്ഥാന മേളകളില്‍ ഉണ്ടാവാറുണ്ടല്ലോ? ഉപജില്ല / ജില്ല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയില്ലേ?
3. നൂറ് ശതമാനം എന്ന വാശിയാണ് വിവാദങ്ങള്‍ക്ക് പ്രധാനകാരണം. ഒരു വിഷയത്തിന് നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുക എന്നത് അപൂര്‍വ്വവും ശരിയായ പ്രതിഭയുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഷയത്തില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന ഒരാള്‍ക്ക്‌ മറ്റൊരു വിഷയത്തില്‍ അങ്ങിനെ ആവണമെന്നില്ല. അത് 97, 98, 99 ഇങ്ങനെ എന്തുമാകാം. എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറു എന്നത് അപ്രായോഗികമാണ്. ഒരു വിഷയത്തോട് അങ്ങേയറ്റം പ്രതിപത്തിയും താത്പര്യവും ഉണ്ടാകുമ്പോഴാണ് അതില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എല്ലാവിഷയങ്ങള്‍ക്കും അഞ്ചുമാര്‍ക്കുകള്‍ വീതം നല്‍കപ്പെടുമ്പോള്‍ എല്ലാത്തിലും നൂറില്‍ നൂറ് എന്ന, ചിലരുടെ കാര്യത്തിലെങ്കിലും അനുചിതവും അനര്‍ഹാവും ആവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.  

4. ഗ്രേസ് മാര്‍ക്ക് ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത് കലോല്‍സവങ്ങളിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും ഗ്രേഡ് നേടുന്നവര്‍ക്ക് ആണ്. മാത്രമല്ല എന്‍ എസ് എസ്, എസ് പി സി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ട്. ഇവയിലെ പങ്കാളിത്തം ഇന്ന് ഗ്രേസ് മാര്‍ക്ക് എന്ന ഒറ്റലക്ഷ്യം മാത്രം ഉന്നം വെച്ചുള്ള ഒന്നായി മാറി എന്നത് കാണാതെ പോകരുത്. നമ്മുടെ കലോത്സവങ്ങളുടെയും മേളകളുടെയും പരിസരത്ത് ഇല്ലാത്തത് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും യഥാര്‍ത്ഥത്തിലുള്ള കഴിവുകളുടെയും തെളിച്ചങ്ങളാണ്. അവ ഇല്ല എന്നല്ല, അവയൊന്നും പരിഗണിക്കപ്പെടുന്നത് നീതിപൂര്‍വകമായോ സത്യസന്ധമായോ അല്ല എന്നതാണ്. അതുകൊണ്ട് തന്നെ കല സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങള്‍ക്കല്ല ഒരുതരം വൃത്തികെട്ട മത്സരങ്ങള്‍ക്കും കച്ചവടത്തിനും ലേലം വിളികള്‍ക്കും ഉള്ള ഇടമായി അവ തരാം താണിരിക്കുന്നു. പരിശീലകരുടെ താണ്ഡവനടനങ്ങളും രക്ഷിതാക്കളുടെ കരിവേഷങ്ങളും അവിടം പിടിച്ചടക്കിയിട്ട് കാലം ഏറെയായി. എല്ലാത്തിനും ഏജന്റുമാരും ഉണ്ട്. അടുത്തവര്‍ഷം നിങ്ങളുടെ മകള്‍ക്ക് മകന് നൂറ് ശതമാനം മാര്‍ക്ക് വേണോ? ഞങ്ങള്‍ പറയുന്ന പരിശീലകന്റെ അടുത്തു വരൂ.. വിധികര്‍ത്താക്കളെ അടക്കം സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ്‌ അദ്ദേഹം... മുപ്പതു മാര്‍ക്ക് എന്നാല്‍ ചെറുതല്ല... പ്രവേശന പരീക്ഷകളില്‍ പോലും പരിഗണിക്കപ്പെടുന്ന മാര്‍ക്കാണ്.. എഞ്ചിനീയറിംഗിന് ഒരു നല്ല കോളേജില്‍ കിട്ടണമെങ്കില്‍ മാനജ്മെന്റില്‍ ലക്ഷങ്ങള്‍ വേണ്ടേ... ഇവിടെ അത്രയൊന്നും വേണ്ട... ഇങ്ങനെ പോകുന്നു അവരുടെ വിശദീകരണങ്ങള്‍... ഇത് തീര്‍ച്ചയായും അവസാനിപ്പിക്കണം. അതിനുള്ള ഒന്നാമത്തെ നടപടിയായി ഇതിനെ കാണാം. പരിശീലകര്‍ ഇന്ന് കലകള്‍ക്ക് മാത്രമല്ല. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഓരോ ഇനങ്ങള്‍ക്കും സ്പെഷലൈസ് ചെയ്ത പരിശീലകര്‍ ഉണ്ട്. അവരുടെ അടുത്തു നീണ്ട ക്യൂ ആണ്. അല്ലെങ്കില്‍ തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന (കായിക മേഖലയില്‍ ഒഴികെ ) കുട്ടികള്‍ ഭൂരിഭാഗവും ഏതു വിഭാഗത്തില്‍ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചാല്‍, ഈ വാദത്തിലുള്ള അപ്പര്‍ മിഡില്‍ ക്ലാസ് താത്പര്യം വ്യക്തമാകും.

5. പൂരക്കളി വടക്കേ മലബാറിലെ ഒരു അനുഷ്ഠാന കലയാണ്‌. ഇത്തവണ പതിനാലു ജില്ലകള്‍ക്കും പൂരക്കളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത്രയും തന്നെ അപ്പീലുകള്‍ വഴിയും എത്തി. പൂരം എന്നാല്‍ എന്ത് എന്ന് ഒരുചുക്കും ചുണ്ണാമ്പും അറിയാതെ, ഏതെങ്കിലും പരിശീലകരെ കൊണ്ട് വന്ന് കുറച്ചു സ്റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ ഇരുപതോളം പേര്‍ക്ക് മുപ്പതു മാര്‍ക്ക് വീതം ലഭിക്കും. എന്റെ നാട്ടിലെ ഒരു പരിശീലകന്‍ നാല് ജില്ലയില്‍ ഇത് പഠിപ്പിക്കും. മൂന്നോ നാലോ ലക്ഷം ഒരു മാസം കൊണ്ട് സമ്പാദിക്കും. കന്നഡ പദ്യം ചൊല്ലല്‍, യക്ഷഗാനം ഇവയ്ക്കൊന്നിനും കാസര്‍ഗോഡ്‌കാര്‍ക്കല്ല സമ്മാനം കിട്ടുക. മാര്‍ക്ക് എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഇത്തരം കലാ താത്പര്യങ്ങള്‍ക്ക് പിറകില്‍ ഉള്ളത്. ഈ കോപ്രായങ്ങള്‍ തടരാണോ?

6. നേരത്തെ എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ 550 മാര്‍ക്കിനു മേല്‍ വരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ലല്ലോ. ഇത് ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുക എന്നത് മറ്റേത് മേഖലയിലും എന്നത് പോലെതന്നെ ആ വിഷയത്തിലുള്ള പ്രതിഭയുടെ വലിയ തെളിച്ചമാണ്.

7. കലാ കായിക പരമായ മികവുകളെ പരിഗണിക്കുന്നത് മറ്റ് രീതിയിലാവണം. ഹയര്‍ കോഴ്സുകള്‍ക്ക് പോകുമ്പോള്‍ ഇത്തരം കഴിവുകളെ പരിഗണിക്കുന്നതാകും ഉചിതം. എങ്കിലും പൊതുവേ പഠനത്തില്‍ പരിശീലനങ്ങള്‍ക്കും മറ്റും പോയി എന്തെങ്കിലും കോട്ടം പറ്റുന്ന കലാ കായിക പ്രതിഭകള്‍ക്ക് എ പ്ലസ് മാര്‍ക്ക് ലഭിക്കാന്‍ (തൊണ്ണൂറു ശതമാനം) ഇത് സഹായകമാകും. (തൊണ്ണൂറു ശതമാനം വരെ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും ശാസ്ത്രീയമല്ല.)

8. പൂരക്കളിയില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് കെമിസ്ട്രിയിലും ഫിസിക്സിലും അഞ്ച് മാര്‍ക്ക് വീതം നല്‍കി നൂറു ശതമാനം ആക്കുമ്പോള്‍ തീര്‍ച്ചയായും ആ വിഷയങ്ങളോട് നാം ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ട് എന്ന് പറയാന്‍ കഴിയുമോ? പഠന വിഷയങ്ങളുടെ ആന്തരികമായ ഗൌരവം ആണ് ഇങ്ങനെ ചോര്‍ന്നു പോകുന്നത് എന്നതും തിരിച്ചറിയണം. കലകള്‍ക്കും മറ്റു ശേഷികള്‍ക്കും മാത്രമല്ല, വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത അന്തസ്സ് എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട്. ഈ മാര്‍ക്ക് ദാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൂഷ്യം ഇതാണ്. (മറ്റെല്ലാ തരത്തിലും ഇപ്പോള്‍ അത് നില നില്‍ക്കുന്നുണ്ട് എന്ന അഭിപ്രായമൊന്നും എനിക്കില്ല എന്നത് പ്രത്യേകം പ്രസ്താവിക്കുന്നു)

9. നൂറു ശതമാനം ഉറപ്പിക്കാനാണ് ഇന്ന് ഇത്തരം മേളകള്‍ക്കും സേവന മേഖലകള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പ്രിയം കൂടാന്‍ കാരണം. ഗ്രേഡിംഗ് എന്ന സമീപനം തന്നെ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള ഈ കഴുത്തറുപ്പന്‍ മത്സരത്തെ കുറയ്ക്കുക എന്നതാണല്ലോ? എ പ്ലസ് എന്ന ഉയര്‍ന്ന ഗ്രേഡിലേക്ക് വരാന്‍ ഗ്രേസ് മാര്‍ക്ക് പരിഗണിക്കുന്നും ഉണ്ട്. മാര്‍ക്കിനു വേണ്ടിയുള്ള ഈ അവസാനത്തെ പരക്കം പാച്ചില്‍ നമ്മെ ആശയപരമായി ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. 

10. സി ബി എസ് ഇ ലോബിയുടെ താത്പര്യമായി ഇതിനെ കുറച്ചു കാണരുത്. അവര്‍ ആവശ്യപ്പെടുന്നത് ആര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കരുതെന്നാണ്. തുടര്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു തലം വരെ മത്സരിക്കാന്‍ ഇപ്പോഴത്തെ ഗ്രേസ് മാര്‍ക്ക് സമീപനം കലാ കായിക പ്രതിഭകളെ സഹായിക്കും. എ പ്ലസ് വരെ ഈ ഗ്രേസ് വെച്ച് ലഭിക്കുമല്ലോ. പൊതു വിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ ഉന്നത പഠനത്തിനുള്ള അവസരം സി ബി എസ് ഇ കുട്ടികള്‍ തട്ടിയെടുക്കുന്നത് തടയുന്നതിനുള്ള ഉപായമാകാന്‍ ഒരിക്കലും ഗ്രേസ് മാര്‍ക്ക് ദാനത്തിന് കഴിയില്ല. അതിനു വഴി വേറെ നോക്കണം. ഇത്തരത്തില്‍ ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന പരിപാടികൊണ്ടൊന്നും കുറേക്കാലം നമുക്ക് അതിനെ ചെറുക്കാന്‍ കഴിയില്ല. 

11. സംഘടനകള്‍ ഈ തീരുമാനത്തെ എതിര്‍ക്കും. ഒന്നാമതായി, ഇത്തരം കേട്ടുകാഴ്ചകളിലൂടെയാണെങ്കിലും പൊതുവിദ്യാഭ്യാസത്തിന് ഒരു ഊര്‍ജ്ജം ലഭിക്കുന്നത് അവരെ ആശ്വാസം കൊള്ളിക്കും. അത് അത്രമാത്രം മാനിക്കണം. (അത്രമാത്രം.) രണ്ട്, മേളകളുടെ നടത്തിപ്പ്‌ അവരുടെ ഏറ്റവും വലിയ തിണ്ണമിടുക്ക് ആണല്ലോ?