2010, ജൂലൈ 29, വ്യാഴാഴ്‌ച

അതിരുകളില്‍ നില്‍ക്കുമ്പോള്‍


ജാലിയന്‍  വാലാബാഗും സുവര്‍ണ ക്ഷേത്രവും മാത്രമായിരുന്നു ഡല്‍ഹിയില്‍ നിന്നും അമ്രുതസരിലെക്കുള്ള യാത്ര പുറപ്പെടുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍. ചരിത്ര പുസ്തകങ്ങളില്‍ നിന്നും മാത്രമറിഞ്ഞ ജാലിയന്‍ വാലാബാഗിന്റെ രക്തം കിനിഞ്ഞ മണ്ണിലേക്കുള്ള യാത്രയുടെ ഉത്സാഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. സി. സി. ആര്‍. ടി അധ്യാപകര്‍ക്കായി നടത്തുന്ന ഒരു മാസത്തെ ഓറിയന്റേഷന്‍  കോഴ്സിനു എത്തിയതായിരുന്നു ഞങ്ങള്‍ ഡല്‍ഹിയില്‍. വര്‍ഷം 1997. എന്നെ കൂടാതെ സംഘത്തില്‍ ഉണ്ടായിരുന്നത് നാട്ടുകാരന്‍ കൂടിയായ രാജന്‍, കോഴിക്കോടുകാരനായ കബീര്‍, മലപ്പുറത്തെ ഹാരിസ് എന്നിവര്‍. ഏപ്രിലിലെ ചൂടിലും തിരക്കിലും തിളച്ചുമറിയുന്ന ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ ആവേശം തണുത്തു; വെയിറ്റിംഗ് ലിസ്റ്റില്‍ എടുത്ത റിസര്‍വേഷന്‍ അതെ പോലെ കിടക്കുന്നു. ഉത്തരേന്ത്യയിലൂടെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിന്റെ 'സുഖം' അതിനു മുന്‍പ് രണ്ടു മൂന്നു തവണ അറിഞ്ഞത് കൊണ്ടുതന്നെ ഒരു രാത്രി മുഴുവന്‍ നീളുന്ന ഈ യാത്ര എങ്ങിനെ നടത്തും എന്ന് തലപുകഞ്ഞു. ഒടുവില്‍ സൌമ്യനെന്നു കാഴ്ചയില്‍ തോന്നിച്ച കാശിന്റെ കാര്യത്തില്‍ ഒട്ടും സൌമ്യനല്ലാത്ത ഒരു ടി ടി ആര്‍ കനിഞ്ഞപ്പോള്‍ നാല് പേര്‍ക്കും ബെര്‍ത്ത് റെഡി.

ദല്‍ഹിയിലെ വരണ്ട ഉഷ്ണക്കാറ്റിന്റെ രാത്രിയില്‍ നിന്നും പഞ്ചാബിന്റെ തണുത്ത പ്രഭാതത്തിലെക്കാന് ഉണര്‍ന്നത്. പഞ്ചാബിന്റെയും കേരളത്തിന്റെയും ഭൂപ്രകൃതികള്‍ തമ്മിലുള്ള സമാനതകള്‍, കേട്ടരിവുകള്‍ക്കുമപ്പുറത്താണെന്ന് ബോധ്യമായി. കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍, ഇടയില്‍ പേരറിയാത്ത മരങ്ങള്‍, കാവല്‍പ്പുരകള്‍. അപ്പോഴേക്കും തിരക്കൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ ഏതാനും സര്‍ദാര്‍ജിമാരും ചില പഞ്ചാബി കുടുംബങ്ങളും മാത്രം. കൂട്ടത്തിലെ ഏക ഹിന്ദിവാലയായ രാജന്‍ തന്റെ മുറിഞ്ഞും തെന്നിയും വീഴുന്ന ഹിന്ദിയില്‍ എതിരെയിരിക്കുന്ന സര്‍ദാര്‍ജിയോട് അടുത്തു. താടിയും മുടിയും നരച്ച, ആജാനുബാഹുവായ ആ മനുഷ്യന്‍ നല്ല ഇംഗ്ലീഷില്‍ ഹിന്ദിയുടെ മൃതശരീരത്തെ ചിള്ളി വെളിയിലിട്ടു. ഞങ്ങള്‍ കേരളത്തില്‍ നിന്നാനെന്നരിഞ്ഞപ്പോള്‍ സന്തോഷത്തോടെ ഞങ്ങളെ ഭാഗ്യവാന്മാര്‍ എന്ന് വിശേഷിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ യഥാര്‍ത്ഥ ചിത്രം തത്കാലം ഇംഗ്ലീഷില്‍ വിശദീകരിക്കാന്‍ പ്രയാസമായതിനാല്‍ അതിനു മുതിര്‍ന്നില്ല. പട്ടാള ലോറികളിലും എന്‍ സി സി യുടെ വണ്ടികളിലും ഇരുന്നു തല വെളിയിലെക്കിട്ടു നോക്കി അവര്‍ ഒപ്പിയെടുത്ത നമ്മുടെ നാട്ടിന്റെ ചിത്രം മങ്ങാതെ അങ്ങിനെ തന്നെ കിടക്കട്ടെ.

പഞ്ചാബികളുടെ ധീരതയെക്കുറിച്ചും കൃഷി ചെയ്യുന്നതിലുള്ള പാടവത്തെ ക്കുറിച്ചും അദ്ദേഹം വാചാലനായി. ഭീകരവാദം നാടിനേല്‍പ്പിച്ച  പരിക്കുകളെക്കുറിച്ച് ബോധവാനായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളിലെ ധീരത അദ്ദേഹത്തോട് അനല്‍പ്പമായ ബഹുമാനം ജനിപ്പിക്കുന്നതായിരുന്നു. യാത്രയുടെ ലക്ഷ്യം എന്തൊക്കെയെന്നു അദ്ദേഹം ആരാഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല; ജാലിയന്‍ വാലാ ബാഗ്, പിന്നെ സുവര്‍ണ ക്ഷേത്രം. സുവര്‍ണ ക്ഷേത്രത്തിന്റെ പേരില്‍ വീഴാത ഒരൊറ്റ സര്‍ദാര്‍ജി പോലുമുണ്ടാവില്ലെന്നു ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അദ്ദേഹം രണ്ടു മിനുറ്റ് ആലോചിച്ചു കൊണ്ട് തല അങ്ങുമിങ്ങും ആട്ടി. പിന്നെ പറഞ്ഞു; ജാലിയന്‍ വാലാ ബാഗും സുവര്‍ണ ക്ഷേത്രവും തീര്‍ച്ചയായും നിങ്ങള്‍ കാണണം. പക്ഷെ കേരളത്തില്‍ നിന്ന്  ഇവിടെ വരെ വന്ന നിങ്ങള്‍ കാണേണ്ടുന്ന ഇതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു സ്ഥലമുണ്ട്: അതിര്‍ത്തി. വാഗാ അതിര്‍ത്തി. ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്ന് എത്തിയ, അതിര്‍ത്തിയായി കടലിനെ മാത്രം കണ്ടു ശീലിച്ച നിങ്ങള്‍ക്ക് അതൊരു മറക്കാനാവാത്ത അനുഭവമായിരിക്കും.


ഒരു പകലിന്റെ നീളത്തിനപ്പുറം പഞ്ചാബില്‍ ചിലവഴിക്കാന്‍ നിര്‍വാഹമില്ലാത്ത യാത്രയായിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. അവിടെ നിന്ന് ചണ്ടീഗഡ്, പിന്നെ സിംല, മടക്കം ഹരിദ്വാര്‍ ഋഷികേശ്  വഴി.. നാല് ദിവസം കൊണ്ട് ഇങ്ങനെ കറങ്ങി വരണം. അതാണ്‌ പദ്ധതി. അപ്പോള്‍ വാഗാ അതിര്‍ത്തി.. ഞങ്ങളുടെ സംശയം മനസ്സിലായതുപോലെ അദ്ദേഹം പറഞ്ഞു; നിങ്ങള്‍ നേരെ അട്ടാരിയിലേക്ക് പോകൂ. അവിടെ നിന്ന് അതിര്‍ത്തിയില്‍ പോയി മടങ്ങിയാല്‍ ജാലിയന്‍ വാലാ ബാഗും സുവര്‍ണ ക്ഷേത്രവുംകണ്ടു നിങ്ങള്‍ക്ക് രാത്രി തന്നെ ഇവിടെ നിന്ന് തിരിക്കാം. ആ ഉറപ്പില്‍ മറ്റൊന്നും സംശയിക്കാനില്ലായിരുന്നു. അമൃതസര്‍ റെയില്‍വേ സ്റെഷനില്‍ ഇറങ്ങി ബസ്സ്റ്റാന്റിലേക്കുള്ള വഴിയും അതിര്‍ത്തിയിലെക്കുള്ള റൂട്ടും പറഞ്ഞുതന്നു കൈതന്നു ആ മനുഷ്യന്‍ ഞങ്ങളെ യാത്രയാക്കി.

അമൃതസറില്‍ നിന്ന് അട്ടാരിയിലെക്കുള്ള ഒന്നര മണിക്കൂര്‍ ബസ് യാത്ര രസകരമായിരുന്നു. വിശാലമായ ഗോതമ്പ് പാടങ്ങള്‍ക്കു നടുവിലൂടെ നേര്‍വരപോലെ പോകുന്ന റോഡ്‌. ബസ്സില്‍ വെച്ച് ആര്‍ക്കും മനസ്സിലാകില്ലെന്ന ഉറപ്പോടെ ഉച്ചത്തില്‍ മലയാളത്തില്‍ സംസാരിക്കുന്ന ഞങ്ങളെ സര്‍ദാര്‍ജിമാര്‍ കൌതുകത്തോടെ നോക്കി. രാജന്‍ വീണ്ടും മുറി ഹിന്ദി തട്ടിക്കുടഞ്ഞെടുത്തും കയ്യും കലാശവും കാണിച്ചും അട്ടാരി എത്താറായോ എന്ന് അടുത്തിരിക്കുന്ന ചെറുപ്പക്കാരനോട്‌  അന്വേഷിച്ചു കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ തലകുലുക്കി. കേരളത്തില്‍ നിന്നേ അതിര്‍ത്തി കാണാനെത്തിയ ഞങ്ങളെ അദ്ദേഹവും അഭിനന്ദന സൂചകമെന്നോണം ഒന്ന് നോക്കിയോ? അട്ടാരിയില്‍ ബസ് നിര്‍ത്തിയപ്പോഴേക്കും ഞങ്ങളുടെ ബേഗുകളും വേഷവും കണ്ട സൈക്കിള്‍ റിക്ഷക്കാര്‍ ഞങ്ങളെ വളഞ്ഞു. നേരത്തെ കണ്ട ചെറുപ്പക്കാരന്‍ അപ്പോഴേക്കും ഓടി വന്നു. ഇത് എന്റെ സ്വന്തം ആളുകളെന്ന മട്ടിലായി പിന്നീട് അയാളുടെ പെരുമാറ്റം. അതിര്‍ത്തിയിലെക്കുള്ള റിക്ഷാ ചാര്‍ജ്ജ് ഇരുനൂറു രൂപയില്‍ നിന്നും പതുക്കെ അമ്പതിലെത്തി. അമ്പത് രൂപയില്‍ ഒരു പൈ പോലും അധികം നല്‍കരുതെന്ന് ഞങ്ങളെ ശട്ടം കെട്ടി രണ്ടു റിക്ഷകളിലായി ഞങ്ങളെ കയറ്റി കൈവീശി യാത്ര പറയുമ്പോള്‍  ഇതൊക്കെ എന്തതിശയം എന്ന് ഞങ്ങള്‍ പരസ്പരം നോക്കി അന്തം വിട്ടു.     


അട്ടാരിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്ക് രണ്ടു കിലോമീറ്റര്‍ ദൂരമുണ്ടാകും. വെയിലിനു ചൂട് കൂടിക്കൂടി വന്നു. കയ്യില്‍ കരുതിയ വാഴപ്പഴം ഞങ്ങള്‍ റിക്ഷക്കാരുമായി പങ്കിട്ട് കഴിച്ചു. റോഡിനു ഇരുവശവും 'പച്ചയും മഞ്ഞയും മാറിമാറി, പാറിക്കളിക്കും പരന്ന പാടം' എന്ന് ഇടശ്ശേരി എഴുതിയ പോലെ അതിവിശാലമായ പാടങ്ങള്‍. അതിനിടയില്‍ക്കൂടി ദൂരേക്ക്‌ നീണ്ടു പോകുന്ന നിരത്തുകള്‍. ട്രാക്ക്റ്ററുകളില്‍ കൃഷി ഭൂമിയിലേക്ക്‌ നീങ്ങുന്ന ഗ്രാമീണര്‍. വിസിലൂതിയും ഒച്ചയെടുത്തും അവരോട് സൗഹൃദം പങ്കിടുന്ന നമ്മുടെ സൈക്കിള്‍ വാലകള്‍. അധ്വാനത്തിന്റെ ചക്രങ്ങള്‍ ഇടതടവില്ലാതെ കറങ്ങിക്കൊണ്ടിരുന്നു. അന്തമില്ലാത്ത പാടങ്ങള്‍. ജനവാസത്തിന്റെ സൂചനകളായി വീടുകള്‍ അധികമൊന്നും കാണാനില്ല. ഇടയ്ക്കിടെ കാണുന്ന ധാന്യപ്പുരകളില്‍ ഉഴാനും കൊയ്യാനുമുള്ള ട്രാക്ക്റ്ററുകള്‍. ഇടയില്‍ കടന്നു പോകുന്ന മിലിട്ടറി ട്രക്കുകള്‍.

അതിര്‍ത്തിയെ സമീപിക്കുംതോറും ഞങ്ങളുടെ സംസാരം മെല്ലെമെല്ലെ കുറയുകയും അകാരണമായ ഒരു ഭീതിയും വികാരവും ഞങ്ങളില്‍ അരിച്ചു കേറുകയും ചെയ്തു. അതിര്‍ത്തിയുടെ ചിഹ്നങ്ങള്‍... മുള്‍കമ്പികള്‍  ചുറ്റി വളച്ചുണ്ടാക്കിയ അനന്തതയിലേക്ക് നീളുന്ന വലി..... ഉയരത്തില്‍ കെട്ടിപ്പൊക്കിയ കാവല്‍പ്പുരകള്‍... എങ്ങും തോക്കേന്തിയ പട്ടാളക്കാര്‍ ... അതിര്‍ത്തിയിലെ ഒന്നാം ഗേറ്റുവരെ സൈക്കിള്‍ റിക്ഷയില്‍ പോകാം. സന്ദര്‍ശകര്‍ക്കായി ഒരുക്കിയ താത്കാലിക കടകള്‍ അവിടെയും സമൃദ്ധം. പെപ്സിയുടെയും കൊക്കൊക്കോളയുടെയും തിളങ്ങുന്ന പെട്ടികളും ബോട്ടിലുകളും കൊണ്ട് അലങ്കരിക്കപ്പെട്ട അവയുടെ ഉള്‍ഭാഗം പീഞ്ഞപ്പെട്ടികളും പഴകി ദ്രവിച്ച മരക്കഷണങ്ങളും ആസ്ബറ്റോസ് ഷീറ്റുകളും കൊണ്ട്  കുത്തിനിറുത്തിയവയാണ്. ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ തികച്ചും ഉപയുക്തം!!
ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുള്ളിലൂടെ നോക്കിയാല്‍ അങ്ങ് കുറച്ചു കൂടി ഉള്ളിലായി മറ്റൊരു ഗേറ്റ് കൂടെ കാണാം. അതാണ്‌ ശരിയായ അതിര്‍ത്തി! അതാണ്‌ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ വരമ്പ്! അവിടം വരെ പോകാന്‍ എന്താണ് വഴി. ഗേറ്റിലെ പട്ടാള ഉദ്യോഗസ്ഥനോട് സി സി ആര്‍ ടി യുടെ ഐടിന്റിറ്റി കാര്‍ഡുകാണിച്ചു വിനീതമായി അപേക്ഷിച്ചു, കേരളത്തില്‍ നിന്നും വരുന്നതാണ്.. അപ്പുറത്തെ ഗേറ്റ് വരെ പോകാന്‍ കഴിയുമോ? നാല് മണിക്ക് ശേഷമേ അങ്ങോട്ട്‌ പോകാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളൂ. അപ്പോഴാണ്‌ പതാക വന്ദനം. എത്ര അപേക്ഷിച്ചിട്ടും രക്ഷയില്ല. പെട്ടെന്ന് ആരോടോ കയര്‍ത്തു കൊണ്ട് അടുത്തുള്ള ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നു തോന്നിച്ച ചെറുപ്പക്കാരന്റെ അടുത്തെത്തി ഞങ്ങള്‍ വിനീതമായി ഒന്ന് കൂടെ അഭ്യര്‍ത്ഥിച്ചു. കുറച്ചു സമയം നില്‍ക്കാന്‍ പറഞ്ഞു അദേഹം ഒഫീസിനുള്ളിലേക്ക് തന്നെ കയറിപ്പോയി. ആരോടോ അനുവാദം ചോദിച്ചു ഉടന്‍ പുറത്തുവന്ന അദ്ദേഹം, പെട്ടെന്ന് പോയി വരണമെന്ന നിര്‍ദേശത്തോടെ ഞങ്ങള്‍ക്ക് ഉള്ളിലേക്ക് പോകാനുള്ള അനുവാദം തന്നു.
അവിടെനിന്നു ശരിയായ അതിര്‍ത്തിവരെ പട്ടാളക്കാരുടെ ഓഫീസുകളുടെ നിരയാണ്. ഓരോ അടിവെപ്പിലും തിരിച്ചറിയാന്‍ കഴിയാത്ത ഏതോ വികാരത്തിന്റെ കനം ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു.  ക്യാമറ കൊണ്ട് പോകാന്‍ അനുവാദം ലഭിച്ചിരുന്നെങ്കിലും ഫോട്ടോ എടുക്കാമോ എന്നാ സംശയം അപ്പോഴുമുണ്ടായിരുന്നു. ഒടുവില്‍, ഈ അനുഭവത്തിന്റെ സാക്ഷ്യ പത്രമായി ഒരു ഫോറ്റൊയെങ്കിലും ഇല്ലാതിരിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ച് ക്യാമറ പുറത്തെടുത്തപ്പോഴേക്കും ഒരു പട്ടാള ഓഫീസര്‍ ഉറക്കെ വിളിച്ചു. പിരിച്ചു കയറ്റിയ മീശയുടെ ഗൌരവത്തിലേക്ക് മെല്ലെ നടക്കുമ്പോള്‍ ഹൃദയം പട പാടാ മിടിക്കുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ ആരാണ് അനുവാദം തന്നതെന്ന ചോദ്യത്തിന് മുറിഞ്ഞു മുറിഞ്ഞു ഉത്തരം പറഞ്ഞു.  അവിടെ ... ഗേറ്റില്‍ ... ചെറുപ്പക്കാരനായ ഒരോഫീസര്‍.... പിന്നെ പഠിച്ചു വെച്ച ഈരടികള്‍ നീട്ടി പ്പാടി .. സാര്‍, ഞങ്ങള്‍ കേരളത്തില്‍ നിന്ന് ..സി സി ആര്‍ ടി യുടെ കോഴ്സ് ... മുഖത്തെ ഗൌരവം പെട്ടെന്ന് അയഞ്ഞു. ഞാന്‍ വെറുതെ ചോദിച്ചതല്ലേ... നിങ്ങള്‍ ആവശ്യത്തിനു ഫോട്ടോ എടുത്തുകൊള്ളൂ... അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.  

ഇത്  ലാഹോറിലേക്ക് നീളുന്ന പ്രധാന പാത. മുന്നില്‍ ഇന്ത്യയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന കൂറ്റന്‍ ഗെയ്റ്റ്. ഒരു നേരിയ വരയുടെ അപ്പുറത്തും ഇപ്പുറത്തുമായി പാറുന്ന ഇരു രാജ്യങ്ങളുടെയും പതാകകള്‍. ഇന്ത്യയുടേത് ഇപ്പുറത്തെക്കും  പാക്കിസ്ഥാന്റേത്   അപ്പുറത്തേക്കും തുറക്കാം.
ഇപ്പുറത്തും അപ്പുറത്തും കാവല്‍ നിക്കുന്ന പട്ടാളക്കാരുടെ മുഖത്തു നിസ്സംഗത മാത്രം. ഒരേ സംസ്കാരവും  ഭാഷയും കൈമുതലായുള്ള ജനത ഒരു രേഖയ്ക്ക് ഇരുപുരമായി തീര്‍ത്ത ഇരുമ്പ് ഗേറ്റുകളാല്‍ പകുക്കപ്പെട്ടിരിക്കുന്നതിന്റെ വേദന അവിടെ നില്‍ക്കുമ്പോഴാണ് അറിയുന്നത്. പരസ്പര ഭീതിയുടെ നിഴല്‍ ആ ഉച്ചയിലും അവിടെങ്ങും പരന്നിരുന്നു. യൂണിഫോമുകളില്‍, നിറങ്ങളില്‍ കൃത്യമായും വ്യക്തമാകണമെന്ന ഉദ്ദേശത്തോടെ തീര്‍ത്ത ഭിന്നതയുടെ അതിരുകള്‍ കൂടിയാണ് അവിടെ പാറിക്കളിച്ച പതാകകളും പട്ടാളക്കാരും.
ഉയര്‍ത്തിക്കെട്ടിയ രക്ത സാക്ഷി കുടീരത്തിനുമേല്‍ പരസ്പര സൌഹൃദത്തിന്റെ അടയാളമായി മുറുകെ പിടിച്ചിരിക്കുന്ന രണ്ടു കൈകള്‍.അതില്‍ തന്നെ സൂക്ഷിച്ചു നോക്കുമ്പോള്‍ അവയുടെ പിറകിലുള്ള കണ്ണുകളും കാണാന്‍ കഴിയുന്നു. അതില്‍ തെളിയുന്നത് സൌഹൃദത്തിന്റെ ഊഷ്മളതയോ മത്സരത്തിന്റെ വീറോ? ലാഹോറില്‍ നിന്നും വരുന്ന റോഡിനു മുകളിലായി തീര്‍ത്ത കൂറ്റന്‍ കമാനത്തിനു അപ്പുറത്ത് ഇന്ത്യയിലക്ക് സ്വാഗതമെന്നും ഇപ്പുറത്തു 'മേരാ ഭാരത്‌ മഹാന്‍ ഹെ' എന്നും എഴുതിയിട്ടുണ്ട്. ഭാരതമെന്ന പേരിനു മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഭംഗി!! എന്റെ നാടെന്ന  സുരക്ഷാബോധം ഭീതിയുടെ വെടിപ്പുകകള്‍ക്കിടയിലും അവിടെ നില്‍ക്കുമ്പോള്‍ സത്യത്തില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.





 അപ്പോഴേക്കും രാജന്റെ ശബ്ദം ഉയര്‍ന്നു. 'സാരേ ജഹാംസെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ..' മറ്റൊന്നുമാലോചിക്കാതെ ഞങ്ങള്‍ അതേറ്റുപാടി. അത് കഴിയുമ്പോഴേക്കും കൈകള്‍ നീട്ടിപ്പിടിച്ച് കബീര്‍ പ്രതിജ്ഞയ്ക്ക്  തയ്യാറെടുത്തിരുന്നു. 'ഭാരതം എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്...' എന്റെ ഊഴമാണ് അടുത്തത്‌. പെട്ടെന്ന് നാവില്‍ വന്നത് ഞാനും പാടി,
"ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ലാ 
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ പുണ്യഗൃഹമല്ലോ"

2010, ജൂലൈ 25, ഞായറാഴ്‌ച

സ്‌കൂളിലെ കഷ്‌ടജീവിതവും കോച്ചിംഗ്‌ സെന്ററിലെ (വി)ശിഷ്‌ടജീവിതവും

ശ്രീ. എന്‍. ശ്രീകുമാര്‍ ഒരു കമന്റു വഴി ഓര്‍മിപ്പിച്ച പഴയ ഒരു പോസ്റ്റ്‌.
ഇപ്പോഴും പ്രസക്തമെന്നു തോന്നുന്നതിനാല്‍ പുന: പ്രസിദ്ധീകരിക്കുന്നു.


ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററിക്കുകൂടി പൊതുപരീക്ഷ ഏര്‍പ്പെടുത്തിയത്‌ ഉപകരമായത്‌ ഒരൊറ്റ വിഭാഗത്തിനാണ്‌-കേരളത്തിലെ സ്വകാര്യട്യൂഷന്‍/ കോച്ചിംഗ്‌ സ്ഥാപനങ്ങള്‍ക്ക്‌. ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ വ്യാപകമായതോടുകൂടി പൂട്ടാനാഞ്ഞ പാരലല്‍ കോളേജുകള്‍, ഞൊടിയിടയിലാണ്‌ വന്‍കിട കോച്ചിംഗ്‌ സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസികളായി മാറിയത്‌. നേരത്തെ പതിനൊന്നാം ക്ലാസ്‌ പഠനം കുറേക്കൂടി സ്വതന്ത്രവും ഉല്ലാസപ്രദവുമായിരുന്നത്‌ മാറി അതും പത്തിനെയും പന്ത്രണ്ടിനെയും പോലെ ജയപരാജയങ്ങളുടെയും ഗ്രേഡിന്റെയും മാര്‍ക്കിന്റെയും ഭീഷണിയുടെയും അമിത പ്രതിക്ഷകളുടെയും ഉത്‌കണ്‌ഠകളുടെയും തുലാസിലേക്ക്‌ വന്നു വീഴുകയും ചെയ്‌തു.

ഹയര്‍സെക്കന്ററി
തലത്തിലെ വാര്‍ഷിക കോച്ചിംഗ്‌ ഫീസ്‌ 12000 ത്തിനും 15000 നും ഇടയിലാണ്‌.ഇത്‌ മുപ്പതിനായിരം വരെ ആകുന്ന സ്ഥാപനങ്ങളും ഉണ്ട്‌. പൊതുവിദ്യാഭ്യാസം സൗജന്യമാണ്‌ എന്നൊക്കെ വിശ്വസിക്കുന്നവരായി ഇക്കാലത്ത്‌ ഒരു രക്ഷകര്‍ത്താവും ഉണ്ടാവില്ല. വിദ്യാഭ്യാസം ഒരുപാട്‌ മുതല്‍ മുടക്കുള്ളതും ചെലവേറിയതും ആണെന്ന സമ്മതിപത്രം നേരത്തെ തന്നെ സമൂഹം അധികാരികള്‍ക്ക്‌ നല്‍കിയിരുന്നു. അതുകൊണ്ടാണ്‌ സ്‌കൂളിലെ IT പഠനത്തിനായി പ്രതിവര്‍ഷം 250 രൂപ വാങ്ങാനുള്ള തീരുമാനം ഒരെതിര്‍പ്പും കുടാതെ കേരളത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞത്‌.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍, വിദ്യാലയത്തിനകത്തെ പഠനത്തില്‍, തന്റെ കുട്ടിയുടെ കഴിവുകളില്‍ വിശ്വാസം നഷ്‌ടപ്പെട്ടവരാണ്‌ ഇന്ന്‌ കേരളത്തിലെ രക്ഷിതാക്കളില്‍ അധികവും. പണമിറക്കി പണം നേടുക എന്ന ചൂതാട്ടയുക്തിയാണ്‌ അവരെ ഭരിക്കുന്നത്‌. ഫീസ്‌ ഏറ്റവും കൂടിയ ട്യൂഷന്‍സെന്ററില്‍ കുട്ടിയ ചേര്‍ക്കുകയാണ്‌ ഏറ്റവും സുരക്ഷിതമായ മാര്‍ഗം. മുടക്കിയ കാശ്‌ നഷ്‌ടമാകാനുള്ള സാധ്യത ഇവിടെ വളരെക്കുറവ്‌. ഏറ്റവും ഉന്നതരായവര്‍ക്ക്‌ പ്രവേശനപരീക്ഷകളില്‍ ഇടറിയാലും പരിഭ്രമിക്കാനില്ല. മെഡിസിനുള്ള മുപ്പതോ നാല്‌പതോ ലക്ഷമോ, എഞ്ചിനീയറിംഗിനുള്ള അഞ്ചോ പത്തോ ലക്ഷമോ അവരുടെ കയ്യില്‍ ഇപ്പോഴെ റെഡി. തനിക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങള്‍ മക്കളിലൂടെയെങ്കിലും സാക്ഷാത്‌കരിക്കണം എന്ന സ്വപ്‌നത്താല്‍, മക്കളൂടെ പഠനത്തിനുവേണ്ടി സ്വന്തം ജീവിതസൗഭാഗ്യങ്ങള്‍പോലും ഉപേക്ഷിച്ച ഇടത്തരം രക്ഷകര്‍ത്താക്കളാണ്‌ കോച്ചിംഗ്‌ സെന്ററുകാരുടെ പ്രധാന ഇരകള്‍. മൂന്ന്‌ സയന്‍സ്‌ വിഷയങ്ങള്‍ക്കും തോറ്റ വിദ്യാര്‍ത്ഥിനിക്കായി SAY പരീക്ഷയുടെ ഫീസ്‌ അടക്കാന്‍ വന്ന രക്ഷകര്‍ത്താവിനോട്‌ `മകളെവിടെ' എന്ന്‌ ചോദിച്ചപ്പോള്‍ അവള്‍ എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ പോയിരിക്കുകയാണ്‌ എന്നാണുത്തരം! ഇദ്ദേഹവും മകളെ പന്ത്രണ്ടായിരം രൂപ നല്‍കി ഒരു വര്‍ഷം `എന്‍ട്രന്‍സ്‌ ഓറിയന്റഡ്‌' കോച്ചിംഗ്‌ സ്ഥാപനത്തില്‍ അയച്ചതാണ്‌. ഒട്ടുമിക്ക സര്‍ക്കാര്‍, എയിഡഡ്‌ ഹയര്‍ സെക്കന്ററി സ്‌കൂളുകളും ഇന്ന്‌ കോച്ചിംഗ്‌ സ്ഥാപനങ്ങളുടെ അനുബന്ധം മാത്രമാണ്‌. റജിസ്‌ട്രേഷന്‍, പരീക്ഷയെഴുത്ത്‌, പ്രാക്‌ടിക്കല്‍, തുടര്‍മൂല്യനിര്‍ണയം ഇവയ്‌ക്കുവേണ്ടി മാത്രം ഒരു സ്‌കൂള്‍. പഠനവും പരിശീലനവും കോച്ചിംഗ്‌ സെന്ററുകളില്‍!

സര്‍ക്കാരില്‍
നിന്ന്‌ പതിനായ്യായിരം മുതല്‍ കാല്‍ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളമായി പറ്റുന്ന അധ്യാപകര്‍തന്നെയാണ്‌ കോച്ചിംഗ്‌ സെന്ററുകളില്‍ നിന്ന്‌ അത്രയുമോ അതിലുമേറെയോ സമ്പാദിച്ചുകൊണ്ട്‌ പൊതുവിദ്യാഭ്യാസത്തെ ഒറ്റുകൊടുക്കുന്നത്‌. അവരുടെ കോച്ചിംഗ്‌ സെന്ററുകളിലെ പ്രഭാഷണങ്ങളും പ്രവൃത്തികളുമാണ്‌, വിദ്യാലയത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചും രക്ഷകര്‍ത്താക്കള്‍ക്കുള്ള വിശ്വാസം തകര്‍ത്തത്‌. പാഠ്യപദ്ധതി, അധ്യാപക പരിശീലനങ്ങള്‍, മൂല്യനിര്‍ണയം, ക്ലസ്റ്ററുകള്‍ എന്നിവയെ അങ്ങേയറ്റം വിഷലിപ്‌തമായ വാക്കുകളാല്‍ അധിക്ഷേപിക്കുന്ന ഇവര്‍, പ്രതിമാസം തുപ്പലുതൊട്ട്‌ നോട്ടുകളെണ്ണി വാങ്ങുന്ന കാര്യത്തില്‍ മാത്രമാണ്‌ സ്വന്തം വിദ്യാലയത്തില്‍ ശുഷ്‌കാന്തി കാട്ടുന്നത്‌.
ചെറുക്ലാസുകളില്‍ നിന്നേ ആരംഭിക്കുന്ന ട്യൂഷന്‍ സംസ്‌ക്കാരം കുട്ടിയുടെ പ്രായോഗികജീവിതത്തിലും ശാരീരിക-മാനസിക ആരോഗ്യത്തിലും വരുത്തുന്ന ഗുരുതരമായ താളഭംഗങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌. ഉരുവിട്ടുറപ്പിക്കാനും കാണാപ്പാഠം പഠിക്കാനും മാത്രം ആവശ്യപ്പെട്ടിരുന്ന ഒരു പഠനരീതിയുടെ സ്ഥാനത്ത്‌ സ്വന്തം ചിന്താശേഷിയെയും അന്വേഷണത്വരയെയും ആശയവിനിമയപാടവത്തെയും കേന്ദ്രസ്ഥാനത്ത്‌ വെക്കുന്ന മറ്റൊരു രീതിശാസ്‌ത്രം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ്‌ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. നേരത്തെ ട്യൂഷനുകള്‍ അല്‌പമെങ്കിലും ഉപകാരപ്രദമായിരുന്നത്‌ ഇവിടെ നടന്നതിന്റെ (ചിലപ്പോള്‍ തിരിച്ചും) ആവര്‍ത്തനം ഒരിക്കല്‍ക്കൂടി നടക്കുന്നു എന്നതുകൊണ്ട്‌ മാത്രമാണ്‌. ചില വസ്‌തുതകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അവ സഹായകമാവുന്നു. എന്നാല്‍ ഇന്ന്‌ സ്‌കൂളുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന രീതിയുടെ കടകവിരുദ്ധമായ രീതിയാണ്‌ ട്യൂഷന്‍ സെന്ററുകളില്‍ സ്വീകരിക്കപ്പെടുന്നത്‌. ചില ശേഷികള്‍ (Skill) വളര്‍ത്തിയെടുക്കാനുള്ള പരിശീലനം മാത്രം. (പരിശീലനമെന്നപദം തന്നെ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ്‌ കുടുതല്‍ ചേരുക). ഒരിടത്ത്‌ അസൈന്മെന്റുകളും പ്രൊജക്‌ടുകളും ഫീല്‍ഡ്‌ സ്റ്റഡിയും സംവാദവും ചര്‍ച്ചയും. മറ്റേയിടത്ത്‌ ആവര്‍ത്തിച്ചുറപ്പിക്കലും കാണാപ്പാഠം പഠിക്കലും. സ്വാഭാവികവും ജൈവികവുമായ അറിവുനിര്‍മ്മാണവും കൃത്രിമവും യാന്ത്രികവുമായ ഓര്‍മ്മപരീക്ഷണവും. രണ്ട്‌ രീതിയും ഒരേ സമയം പീഡിപ്പിക്കുന്ന കുട്ടികളുടെ നിലവിളി ആര്‌ കേള്‍ക്കാനാണ്‌?

കോച്ചിംഗ്‌
സെന്ററുകള്‍ നിലനില്‍പ്പിനായി കളിക്കുന്ന തുരുപ്പാണ്‌ പാഠഭാഗങ്ങള്‍ മുന്‍കൂട്ടി പഠിപ്പിക്കല്‍ എന്നത്‌. പാഠത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അധ്യാപകര്‍, വിഷയത്തെക്കുറിച്ച്‌ എന്തൊക്കെ മുന്നറിവുകള്‍ കുട്ടി ആര്‍ജ്ജിച്ചിട്ടുണ്ട്‌ എന്ന്‌ തിരിച്ചറിയുന്നതിനായി ചില ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്‌. വലിയ വായില്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുന്നത്‌ ട്യൂഷന്‍ സന്താനങ്ങളായിരിക്കും. എല്ലാ തലകളും പിന്നീട്‌ അവളുടെ/അവന്റെ നേര്‍ക്ക്‌ വടക്കുനോക്കിയന്ത്രത്തിന്റെ സൂചിപോലെ തിരിഞ്ഞിരിക്കും. കുട്ടികളെ വ്യക്തിപരമായോ സംഘങ്ങളായോ ഒരു പ്രവര്‍ത്തനത്തിന്റെ വ്യത്യസ്‌ത ഘട്ടത്തിലുടെ കടത്തിക്കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക്‌ സ്വന്തം ചിന്താശേഷി ഉപയോഗിച്ച്‌ ഉത്തരങ്ങള്‍ / മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവര്‍ മുന്നോട്ടുപോകും. കണ്ടെത്തുന്ന ഉത്തരങ്ങളേക്കാള്‍ പ്രധാനം അതിന്റെ പ്രക്രിയയ്‌ക്കാണ്‌. ഇതാണ്‌ കുട്ടിയില്‍ ആത്മവിശ്വാസം നിറയ്‌ക്കുന്നത്‌. ഓരോ പ്രശ്‌നങ്ങളെയും നേരിടാനുള്ള പ്രയോഗികാനുഭവം പ്രദാനം ചെയ്യുന്നത്‌. പുതിയ വഴികള്‍ ആരായാന്‍ പ്രേരണയാകുന്നത്‌. ഇതെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നു എന്നല്ല. അതിനായിയുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. അതിനെ ഒട്ടാകെ തുരങ്കം വെക്കുന്നത്‌ ട്യൂഷന്‍സെന്ററുകളില്‍ ഹൃദയവും ബുദ്ധിയും കെട്ടിത്തൂക്കിയ പുതിയ കാലത്തെ അധ്യാപകര്‍ തന്നെയാണ്‌. സ്‌പൂണില്‍ ഫീഡ്‌ ചെയ്‌ത്‌ കയറ്റിയ വിജ്ഞാനശകലങ്ങളുടെ ബലത്തില്‍ ഉന്നതസ്‌കോര്‍ / നില നേടിയ പലരും ജീവിതത്തിന്റെ ചരല്‍പ്പാതകളില്‍ കാലിടറിവീഴുന്നത്‌ മാത്രം ആരും കാണുന്നില്ല.

സര്‍ക്കാര്‍
, എയിഡഡ്‌ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകന്മാര്‍ തന്നെയാണ്‌ കോച്ചിംഗ്‌ സെന്ററുകളിലെയും താരങ്ങള്‍. തങ്ങളുടെ ആത്മാവ്‌ പണയം വെച്ച കോച്ചിംഗ്‌ സ്ഥാപനങ്ങളിലേക്ക്‌ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനാണ്‌ ഇവര്‍ മാതൃസ്ഥാപനങ്ങളില്‍ ചെല്ലുന്നത്‌. തങ്ങളുടെ സ്ഥാപനത്തില്‍ ചേരാത്ത കുട്ടികളെ പ്രാക്‌ടിക്കല്‍, തുടര്‍മൂല്യനിര്‍ണ്ണയം എന്നിവകാട്ടി ഭീഷണിപ്പെടുത്തുവാന്‍ പോലും തയ്യാറാകുന്നവരുണ്ട്‌. പഴയ ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകരെ ഓര്‍മ്മയില്ലേ. സ്ഥിരം ജോലി ലഭിക്കുന്നതിനുമുന്നിലെ ഇടവേളകളില്‍ ഒട്ടനവധിപേര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്‌തിരിക്കും. ക്ലാസുകള്‍ കഴിഞ്ഞാലും സംസ്‌കാരിക -രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ ചര്‍ച്ചയും വിശകലനവുമായി, അവിടുന്ന്‌ ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ, സൗഹൃദങ്ങളുടെ ലഹരിയുമായി കഴിഞ്ഞ ഒരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകള്‍ ഒട്ടനവധി പേര്‍ക്കുണ്ടാവും. കാറിലും ബൈക്കിലും വന്നിറങ്ങി മണിക്കൂറുകള്‍ക്ക്‌ ആയിരങ്ങള്‍ വിലപേശിവാങ്ങിക്കുന്ന, പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ ജീവിക്കുന്ന പുതിയ കാലത്തെ കോച്ചിംഗ്‌ വിദഗ്‌ധര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയില്ല അക്കാലം. സംസ്ഥാനത്തെ മൂന്ന്‌ലക്ഷത്തോളം വരുന്ന ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ രണ്ട്‌ ലക്ഷത്തിനടുത്തുവരും സയന്‍സ്‌ വിദ്യാര്‍ത്ഥികള്‍. ഇതില്‍ പകുതിപ്പേരെങ്കിലും സ്ഥിരമായി കോച്ചിംഗിന്‌ പോകുന്നവരാണെന്ന്‌ കണക്കുകൂട്ടിയാല്‍ തന്നെ രണ്ടുവര്‍ഷത്തേക്കായി 150 മുതല്‍200 കോടി രൂപയാണ്‌ രംഗത്ത്‌ മുടക്കപ്പെടുന്നത്‌ (75,000 X10,000 X2).നൂറ്‌ശതമാനവും പ്രയോജനരഹിതമായ ഒരു വ്യായാമത്തിനായി ദരിദ്രസംസ്ഥാനം പ്രതിവര്‍ഷം മുടക്കുന്നത്‌ 150 കോടി രൂപ. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ കഞ്ഞികുടിക്കായല്ല തുക വിഭജിച്ചുപോകുന്നതെന്ന്‌ ഓര്‍ക്കണം. എന്‍ട്രന്‍സ്‌ എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ഇത്‌ കൂടിവരികയേയുള്ളു. നഗരങ്ങളില്‍ മാത്രം മുന്‍വര്‍ഷങ്ങളില്‍ ഒതുങ്ങിയിരുന്ന കോച്ചിംഗ്‌ സെന്ററുകള്‍ ഇന്ന്‌ ഗ്രാമീണമേഖലയില്‍പ്പോലും ഒഴിച്ചുകുടാന്‍ കഴിയാത്ത സ്ഥാപനങ്ങളായിത്തീര്‍ന്നു.

സ്വന്തം
സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിയുന്ന കഴിവുള്ള അധ്യാപകര്‍ തന്നെയാണ്‌ സ്‌കൂളുകളെ ഒറ്റുകൊടുത്തുകൊണ്ട്‌ പ്രവണതയ്‌ക്ക്‌ ശക്തി പകരുന്നത്‌. സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ മറ്റധ്യാപകര്‍ക്കുകൂടി താത്‌പര്യം നഷ്‌ടപ്പെടുന്ന രീതിയിലാണ്‌ ഇതിപ്പോള്‍ എത്തിനില്‍ക്കുന്നത്‌. ക്ലാസില്‍ പുതുതായി, നല്ല ആസൂത്രണത്തോടെ അവതരിപ്പിക്കേണ്ടുന്ന ഒരു പ്രശ്‌നം കേവലം കാണാപ്പാഠം പഠിക്കേണ്ട വസ്‌തുതയായി ട്യൂഷന്‍ ക്ലാസില്‍ നിന്നും പൊതിഞ്ഞു കൊടുത്തിരിക്കും. സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസുകള്‍ എടുക്കണമെങ്കില്‍, കുട്ടികള്‍ക്കായി ക്യാമ്പുകളോ ചലച്ചിത്രപ്രദര്‍ശനങ്ങളോ നടത്തണമെങ്കില്‍ കോച്ചിംഗ്‌ ക്ലാസുകാരുടെ കൂടി അനുവാദം ആവശ്യമാണ്‌. അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാവില്ല ഇതിനൊന്നും. ഇതിന്‌ മുന്‍കൈയെടുത്ത അധ്യാപകന്‍/ അധ്യാപിക കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും കോച്ചിംഗ്‌സെന്ററുകാരുടെയും കരിമ്പട്ടികയിലും ആകും.
സ്‌കൂളിലെയും കോച്ചിംഗ്‌സെന്ററിലെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥ അതിദയനീയമാണ്‌. പുലര്‍ച്ചെ ആരംഭിക്കുന്ന ഇവരുടെ പഠനക്ലാസുകള്‍ ചിലപ്പോള്‍ രാത്രിവരെ നീളും. അതിനുശേഷം വേണം രണ്ടിടങ്ങളിലെയും രചനകള്‍ പൂര്‍ത്തീകരിക്കാനും ടെസ്റ്റുകള്‍ക്ക്‌ തായ്യാറാവാനും. തനിക്കുവേണ്ടി രക്ഷകര്‍ത്താക്കള്‍ മുടക്കിയിട്ടൂള്ള ഭീമമായ തുകയെക്കുറിച്ചുള്ള ചിന്ത, അവരുടെ പ്രതീക്ഷകള്‍, വിഷയത്തില്‍ പലതും തനിക്ക്‌ പിടികിട്ടാത്തതിലുള്ള ഉത്‌കണ്‌ഠ എന്നിവ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഊഹാതീതങ്ങളാണ്‌. ഭീതിയുടെയും ഉത്‌കണ്‌ഠകളുടെയും കൊടുമുടിയിലേക്ക്‌ കുട്ടികളെ ഉന്തിക്കേറ്റുന്നതാണോ വിദ്യാഭ്യാസം? പ്രാഥമിക കൃത്യങ്ങള്‍പോലും ശരിയായി നിര്‍വ്വഹിക്കാതെ, നേരത്തിനും കാലത്തിനും വല്ലതും കഴിക്കാതെ, ശരിയായി ഉറങ്ങാതെ നിര്‍വ്വഹിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം? തൊട്ടടുത്തിരിക്കുന്ന കുട്ടിയെവരെ മനസ്സില്‍ ശത്രുവായി പ്രതിഷ്‌ഠിച്ച്‌ നടത്തേണ്ട പോരാട്ടമാണോ വിദ്യാഭ്യാസം ? വിദ്യാഭ്യാസമെന്ന ആര്‍ക്കും തട്ടിക്കളിക്കാവുന്ന പന്തിനെ കച്ചവടത്തിന്റെ കോര്‍ട്ടില്‍ നിന്ന്‌ വിശാലമായ മൈതാനത്തിലേക്ക്‌ കൊണ്ടുവരുന്നതുവരെ ഇത്തരം ചോദ്യങ്ങള്‍ക്കുതന്നെ പ്രസക്തിയുണ്ടാവില്ല.

2010, ജൂലൈ 4, ഞായറാഴ്‌ച

മൂത്രപ്പുരകള്‍ ഉണ്ടാകുന്നത്.

സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ നടത്തിപ്പിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മല്‍ പുരസ്കാരം നേടിയ ഞങ്ങളുടെ ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ വിദഗ്ദ സംഘം പരിശോധനയ്കായി എത്തിയ ഒരനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള സംഘം എത്തുന്നതിന്റെ വിവരം മുന്‍കൂട്ടി പഞ്ചായത്തില്‍ അറിഞ്ഞിരുന്നു.  സംഘം സന്ദര്‍ശിക്കാന്‍ ഇടയുള്ള മുഴുവന്‍ സ്ഥലങ്ങളും നീറ്റാക്കി സുഗന്ധ പൂരിതമാക്കാന്‍ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ കൈമെയ് മറന്നു ദിവസങ്ങളോളം ശ്രമദാനം നടത്തി. പഞ്ചായത്ത് ആഫീസും മത്സ്യ മാര്‍ക്കറ്റും ടൌണും നിരത്തുകളും എല്ലാം വെളുപ്പിച്ച് കുട്ടപ്പനാക്കി. പഞ്ചായത്തിനെ ശുചിത്വ പൂര്‍ണമാക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷം നടത്തിയ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങളും ഫോട്ടോയും വാര്‍ത്തകളും പ്രത്യേകം എടുത്തു വെച്ചു. അഭിമുഖം നല്‍കാനായി സ്ഥലത്തെ പ്രധാന ദിവ്യന്മാരെയെല്ലാം പരിശീലിപ്പിച്ചു തയ്യാറാക്കി. സംഘം എത്തുന്ന ദിവസം അതിരാവിലെ തന്നെ കേരളീയ വസ്ത്ര വിതാനത്തോടെ താലപ്പോലിയോടെ പഞ്ചയാത്തിന്റെ അതിര്‍ത്തിയില്‍ നിന്നും സ്വീകരിച്ചു ആനയിക്കാന്‍ തയ്യാറെടുത്തു നിന്നു. കേന്ദ്ര സംഘത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. കാറില്‍ എത്തിയ സംഘം വന്ന ഉടനെ അന്വേഷിച്ചത് സമീപത്തുള്ള പ്രൈമറി സ്കൂള്‍ എവിടെയാണ് എന്നാണ്. ഇതന്താ വിദ്യാഭ്യാസ സര്‍വെയോ എന്ന് അമ്പരന്ന പ്രസിഡണ്ട്‌ സംഘത്തെ ആദ്യം പഞ്ചായത്താഫീസിലേക്ക് കൊണ്ടുപോകാന്‍ ഉത്സാഹിച്ചു. ആദ്യം സ്കൂളില്‍ പിന്നെ ആപ്പീസില്‍ എന്ന സംഘത്തിന്റെ വാശിക്ക് മുന്നില്‍ പ്രസിഡണ്ട്‌ തലകുനിച്ചു. സംഘം വരുന്നത് പ്രമാണിച്ച് സ്കൂള്‍ വൃത്തിയാക്കാന്‍ ഹെഡ് മാഷോട് പറയാന്‍ വിട്ടുപോയതില്‍ സ്വയം തലക്കടിച്ചു. പെട്ടെന്ന് ഫോണില്‍ ബന്ധപ്പെട്ടു അത്യാവശ്യം സ്ഥലമെല്ലാം വൃത്തിയാക്കിയിടാന്‍ ഹെഡ് മാഷോട് പറയാന്‍ സില്‍ബന്ധിയെ ഏല്‍പ്പിച്ചു. കാറ് സ്കൂളിലെത്തിയതും സംഘം ആദ്യം അന്വേഷിച്ചത് മൂത്രപ്പുര എവിടെയാണെന്നാണ്. മൂത്രപ്പുരയുടെ സമീപത്തെത്തിയപ്പോള്‍ തന്നെ അവര്‍ മൂക്ക് പൊത്തി. പൊട്ടിപ്പൊളിഞ്ഞു വൃത്തികേടായ, അരഭിത്തികെട്ടിയ ആ മൂത്രപ്പുരയുടെ പരിസരം പോലും ദുര്‍ഗന്ധ പൂര്‍ണമായിരുന്നു. ചപ്പു ചവറുകളും ചെളിയും അടിഞ്ഞു കാലങ്ങളായി വൃത്തിയാക്കാത്ത അതിനകം യുഗങ്ങളായുള്ള മൂത്രം തളം കേട്ടിക്കിടക്കുന്നതുപോലെ മനം പിരട്ടലുണ്ടാക്കുന്നതായിരുന്നു. സംഘത്തിന് 'തൃപ്തി'യായി. "ഇനി അടുത്ത പഞ്ചായത്തിലേക്ക് പോകാം" അവര്‍ കാറില്‍ കയറാന്‍ തുടങ്ങുകയായി. "സാര്‍, പഞ്ചയാത്താപ്പീസും ടൌണും കൂടി കണ്ടിട്ട് പോകാം" പ്രസിഡണ്ട്‌ കെഞ്ചി. അതൊക്കെ വൃത്തിയാക്കാന്‍ കുറെ ദിവസമായി പെട്ട പാടും ഒഴുക്കിയ പണവും പ്രസിഡന്റിന്റെ മനസ്സിലൂടെ കടന്നു പോയി. "അതിന്റെ ആവശ്യമില്ല. നിങ്ങളുടെ ശുചിത്വ കാര്യത്തിലുള്ള ശ്രദ്ധയും പ്രവര്‍ത്തനങ്ങളും ഇതില്‍ നിന്നു തന്നെ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു". വണ്ടി വിടാന്‍ അവര്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അടുത്ത പഞ്ചായത്തിലെ ഒരു ഹൈസ്കൂളാണ് സംഘം സന്ദര്‍ശിച്ചത്. അവിടുത്തെ ഏറ്റവും പ്രശസ്തമായ സ്കൂള്‍. പക്ഷെ മൂത്രപ്പുരയുടെ അവസ്ഥ ആദ്യത്തേതിനേക്കാള്‍ പരിതാപകരം. രണ്ടു പഞ്ചായത്തുകളിലെയും സന്ദര്‍ശനം ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി.

ഇക്കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ ഇടയായത് സ്കൂളുകളിലെ അടിസ്ഥാന സൌകര്യത്തെ ക്കുറിച്ചുള്ള കേരള ഹൈക്കോടതി വിധിയാണ്.


സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യമില്ലെന്നത് ഞെട്ടിപ്പിക്കുന്നു - ഹൈക്കോടതി
 മാതൃഭൂമി ഓണ്‍ലൈന്‍ Posted on: 22 Jun 2010


കൊച്ചി: തലസ്ഥാനമായ തിരുവനന്തപുരത്തുപോലും ചില സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യമില്ലെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് ഹൈക്കോടതി. മറ്റു ജില്ലകളിലെ സ്ഥിതിയിലും വലിയ മാറ്റമില്ലെന്ന് ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണം പരിശോധിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കുള്ള ഒരു ഗവ. സ്‌കൂള്‍ ഉള്‍പ്പെടെ എട്ട് സ്‌കൂളുകളില്‍ ടോയ്‌ലറ്റ് സൗകര്യമില്ലെന്ന് കാണിച്ച് ഡിപിഐ എ.പി.എം മുഹമ്മദ് ഹനീഷ് നല്‍കിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു.
സ്‌കൂളുകളില്‍ സൗകര്യമേര്‍പ്പെടുത്താന്‍ അനുവദിക്കപ്പെട്ട 220 കോടി രൂപ കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പാഴായിപ്പോയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചത് ശരിയെങ്കില്‍ അത് അധികാരികള്‍ക്ക് ഏറെ നാണക്കേടുണ്ടാക്കുന്നുവെന്നും കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. പ്രാഥമിക സൗകര്യമെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ഭാഗമാണെന്ന് കോടതി ഓര്‍മിപ്പിച്ചു. വിദ്യാര്‍ഥിനികള്‍ മാത്രമല്ല, സ്‌കൂളുകളില്‍ ഭൂരിപക്ഷം വരുന്ന അധ്യാപികമാരും വനിതാ ജീവനക്കാരും ഈ പരിമിതികളെ എങ്ങനെ അതിജീവിക്കുന്നുവെന്നതില്‍ കോടതി അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാ സ്‌കൂളുകളിലും ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യമെങ്കിലും എത്രയും വേഗം ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. കുടിവെള്ളം, മൂത്രപ്പുര, ടോയ്‌ലറ്റ് എന്നിവയൊന്നുമില്ലാത്ത എത്ര സ്‌കൂളുണ്ടെന്നും അവിടെ എത്ര കുട്ടികള്‍ പഠിക്കുന്നുവെന്നുമാണ് ക്രോഡീകരിച്ച റിപ്പോര്‍ട്ടില്‍ പറയേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നടപടി തുടങ്ങിയെന്നും എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും സഹകരണം തേടുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത സത്യത്തില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തോട് താല്പര്യമുള്ളവര്‍  ഗൌരവത്തില്‍ പരിഗണിക്കേണ്ട ഒന്നാണ്. കുട്ടികളുടെ പ്രാഥമിക സൌകര്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ അധികൃതര്‍ കാണിക്കുന്ന അക്ഷന്തവ്യമായ അലംഭാവത്തിന്റെ കടയ്കലാണ് ഈ വിധി തൊടുന്നത്. അതോടൊപ്പം സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കല്‍, അവയ്ക്കുള്ള ഗ്രാന്റ് പോലുള്ള സഹായങ്ങള്‍ നല്‍കല്‍, കെട്ടിടങ്ങളുടെ ഫിറ്റ് നെസ് നല്‍കല്‍ തുടങ്ങിയ പ്രക്രിയയെക്കുറിച്ചും ഇത് നമ്മളെ ചിന്തിപ്പിക്കും. എന്ത് കണ്ടിട്ടാണ് നമ്മുടെ ഭരണാധികാരികള്‍ കൊല്ലാകൊല്ലം സ്കൂളുകള്‍ക്ക് അംഗീകാരവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നത്? പക്ഷെ കോടതി ഈ അവസ്ഥയില്‍ 'ഞെട്ടിപ്പോയതാണ്' സ്കൂളിനെ  അറിയുന്നവരെ ഞെട്ടിക്കുന്നത്.  നമ്മുടെ പൊതു ഇടങ്ങളിലെ അടിസ്ഥാന സൌകര്യങ്ങളെ ക്കുറിച്ച് സാമാന്യ ബോധമുള്ള ആരും ഇതൊക്കെയേ നമ്മള്‍ക്ക് വിധിച്ചിട്ടുള്ളൂ എന്ന നിര്‍ഗുണാവസ്ഥയില്‍ എത്തിയിട്ട് കാലം ഏറെയായല്ലോ. നമ്മുടെ പൊതു വിദ്യാലയങ്ങളുടെ മൂത്രപ്പുരകളില്‍ ഒരു തവണയെങ്കിലും പോയിട്ടുള്ള ആര്‍ക്കും കാലങ്ങളായി അവയുടെ അവസ്ഥ ഇങ്ങിനെതന്നെയാണ് എന്ന് അറിയാതിരിക്കില്ലല്ലോ.

എപ്പോള്‍ മുതലാണ്‌ കേരളീയര്‍ക്ക് വൃത്തി, ശുചിത്വം എന്നിവയെല്ലാം മറ്റെല്ലാത്തിനെക്കളും പ്രധാനമായി തീര്‍ന്നത്? ആര്‍ക്കാണ് ഇവ ജീവനേക്കാളും അതിജീവിനത്തെക്കാളും പ്രഥമമായിത്തെര്‍ന്നത്‌? ശുചിത്വത്തെക്കുറിച്ച് ആരോഗ്യത്തെക്കുറിച്ച് മുള്‍മുനയില്‍ നിന്ന് കേരളീയര്‍ ഉത്കണ്ഠാകുലരാവുന്നത് വിറക്കുന്നത് സമീപകാലത്താണ്. മാധ്യമങ്ങള്‍, അതിലൂടെ ഉപരിവര്‍ഗ ആശയങ്ങള്‍ ചിത്തഭ്രമം പോലെ കേരളീയരില്‍ ഉറഞ്ഞു തുള്ളാന്‍ തുടങ്ങിയത് മുതലാണ്‌. എങ്ങും കൊടിയ വിഷസൂചികളുമായി ഭീകര രൂപികളായ കീടാണുക്കള്‍ നമ്മെ ആക്രമിക്കാന്‍ കാത്തിരിക്കയാണ് എന്ന് കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഇന്ന് 'ബോധ'മുണ്ട്. അവയെ നശിപ്പിക്കാന്‍ ഏറ്റവും മുന്തിയ കീടനാശിനികള്‍ തന്നെ വേണമെന്നതും ചോദ്യം ചെയ്യപ്പെടാത്ത പൊതുബോധമാണിന്ന്. വൃത്തിഹീനമായ ഒരിടത്തും ചവിട്ടരുത്, വിയര്‍പ്പുള്ള മനുഷ്യരുടെ സമീപത്തു പോലും പോകരുത്, മണ്ണോ  ചളിയോ കൈകാല്‍ കൊണ്ട് സ്പര്‍ശിക്കരുത്, ഫില്‍ട്ടര്‍ ചെയ്യാത്തതും നൂറു ശതമാനം അണുവിമുക്തമെന്നു ഉറപ്പില്ലാത്തതുമായ വെള്ളം കുടിക്കരുത് തുടങ്ങിയ കാര്യത്തില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ക്ക് ഒറ്റ മനസ്സാണ്. കുത്തകകളുടെ പരസ്യങ്ങള്‍ അത്രമാത്രം കാണാപ്പാഠമാക്കിയവരാണ് നമ്മള്‍ മലയാളികള്‍.

മലയാളികളുടെ കുടംബ ഘടനയില്‍ വന്ന മാറ്റം, അത് വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങളില്‍ വരുത്തിയ മാറ്റം എന്നിവയും പരിശോധിക്കപ്പെടണമെന്നു തോന്നുന്നു. പറമ്പിന്റെ അങ്ങേ മൂലയില്‍ വീട്ടില്‍ നിന്നും ഒട്ടകന്ന് കക്കൂസുകള്‍ നിര്‍മ്മിച്ച നമ്മള്‍ ഇന്ന് ഓരോ കിടപ്പ് മുറിയിലും ഓരോ കക്കൂസ് എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. പഴയ കാലത്തെ മല മൂത്ര ഗന്ധം വമിക്കുന്ന കക്കൂസുകള്‍ ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ കഴിയില്ല. അന്ന് അതെ സാധിക്കൂ. കാരണം പാനിയില്‍ എടുക്കുന്ന/ ബക്കറ്റില്‍ കൊണ്ട് പോകുന്ന കുറച്ചു വെള്ളം കൊണ്ട് വേണം സ്വയം വൃത്തിയാക്കലും കക്കൂസ് വൃത്തിയാക്കലും. അതിനും മുന്‍പ് കിണ്ടിയും വെള്ളവുമായി പ്രകൃതിയിലെക്കിറങ്ങിയവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഇന്ന് ഒഡോനില്‍ മണക്കുന്ന, ടൈല്‍സ് പാകിയ, എവിടെ വേണമെങ്കിലും വെള്ളമെത്തിക്കാന്‍ കഴിവുള്ള നിരവധി വെട്ടിത്തിളങ്ങുന്ന ടാപ്പുകള്‍ നിറഞ്ഞ കക്കൂസുകളിലല്ലാതെ ഇടത്തരം കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ പോലും മല മൂത്ര വിസജനം നടത്തില്ല. ആ സൌകര്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ അതിനായുള്ള എന്ത് തോന്നലുകളേയും അടക്കി വെക്കും. പൊട്ടിയൊലിക്കുന്ന നമ്മുടെ സ്കൂള്‍ ടോയ് ലറ്റുകള്‍ അവരില്‍ ഓക്കാനം സൃഷ്ടിക്കും.
 
ആ തലമുറയെ സ്കൂളിലേക്ക് സ്വാഗതം ചെയ്യണമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളും മെച്ചപ്പെടണം, ആധുനികമാകണം.
സ്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇപ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ട് എന്ന് ചില ഹെഡ് മാസ്റര്‍ മാരല്ലാതെ ആരും പറയില്ല. അത് സ്വന്തം കഴിവ് കേടു മറച്ചു വെക്കാനുള്ള ഒരു വിലകുറഞ്ഞ തന്ത്രമായി മാത്രം കണ്ടാല്‍ മതി. എസ് എസ് എ പദ്ധതി നടപ്പില്‍ വന്ന അന്ന് മുതല്‍ സ്കൂളുകളിലെ അടിസ്ഥാന സൌകര്യവികസനത്തിനു മുന്തിയ പരിഗണനയാണ് നല്‍കിയത്. അതില്‍ തന്നെ പ്രത്യേകിച്ചും മൂത്രപ്പുരകളുടെയും കക്കൂസുകളുടെയും നിര്‍മാണം.  പതിനായിരക്കണക്കിനു യൂനിറ്റുകളാണ്  കേരളത്തില്‍ അനുവദിച്ചത്. എസ് എസ് എ പദ്ധതി പ്രകാരം സ്കൂളില്‍ ഒരു കക്കൂസോ മൂത്രപ്പുരയോ ആവശ്യമുണ്ടെങ്കില്‍ അത് കൃത്യമായും ആസൂത്രണം ചെയ്തു ബി ആര്‍ സി കളില്‍ / ഗ്രാമ പഞ്ചായത്തുകളില്‍ അറിയിക്കുകയെ വേണ്ടൂ. പക്ഷെ ഇത് അമ്മായിയും കുടിച്ചു പാല്‍കഞ്ഞി എന്ന് പറഞ്ഞ പോലെ ഓണത്തിനും സംക്രാന്തിക്കും ഒരു ആവശ്യമായി ആ വഴി പോകുമ്പോള്‍ പറഞ്ഞാല്‍ പോരാ. കൃത്യമായും അതിന്റെ ഒരു പദ്ധതി, ആവശ്യമായി വരുന്ന തുക, നിര്‍മാണ രീതി ഇക്കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്തു കൊടുക്കാനും നിരന്തരം ഈ ആവശ്യം ഉന്നയിക്കാനും കഴിയണം. അതിനു ഗ്രാമസഭയെങ്കില്‍ അത്, പഞ്ചായത്ത് മെമ്പര്‍ വഴിയെങ്കില്‍ അങ്ങിനെ നിരന്തരം നമ്മുടെ ആവശ്യം അവരുടെ മുന്നില്‍ ഉണ്ടാകണം. തീര്‍ച്ചയായും നമ്മുടെ ശ്രമം ആത്മാർത്ഥമെന്നു  തോന്നിയാല്‍ എത്ര വലിയ പദ്ധതിയായാലും സഹായിക്കാന്‍ ആളുകളുണ്ടാവും. പക്ഷെ അതിനു മുന്നില്‍ നില്‍കാന്‍ സ്ഥാപനത്തിന്റെ മേധാവി ഉണ്ടാകണം.


സത്യത്തില്‍ മേധാവിയായ പ്രിന്‍സിപ്പാളോ ഹെഡ് മാസ്ടരോ ഹെഡ് മിസ്ട്രസോ ആത്മാർത്ഥമായി ശ്രമിച്ചാല്‍ വരുത്താന്‍ കഴിയാത്ത ഒരു അടിസ്ഥാന സൌകര്യങ്ങളും ഇന്ന്  സ്കൂളില്‍ ഇല്ല. സ്കൂളിനെ സഹായിക്കാന്‍ പൊതു സമൂഹം ഇരു കൈയും നീട്ടി തയ്യാറാണ്. അത് പ്രയോജനപ്പെടുത്താന്‍ ഭാവനാ പൂര്‍ണമായി ഉപയോഗിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നത് മാത്രമാണ് പ്രശ്നം. ആരൊക്കെയുണ്ട് സ്കൂളിനെ സഹായിക്കാനയിട്ട്.  സര്‍ക്കാരിന്റെ നേരിട്ടുള്ള സഹായം കൂടാതെ ത്രിതല പഞ്ചായത്തുകള്‍, എം. എല്‍. എ / എം. പി. ഫണ്ടുകള്‍, നബാര്‍ഡ് പോലുള്ള ഏജന്‍സികള്‍, പി. ടി. എ, എന്‍. ജി. ഓ. സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സ്കൂള്‍ വികസന സമിതി പ്രവര്‍ത്തകര്‍ എന്നിങ്ങനെ സ്കൂള്‍ എന്നാ പൊതു സ്ഥാപനത്തിനെ സഹായിക്കാനായി നൂറു കണക്കിന് കരുത്തുള്ള കൈകള്‍ ഉണ്ട്. വേറെ ആര്‍ക്കുണ്ട് / ഏതു സ്ഥാപനത്തിനുണ്ട് ഇത് പോലെ പൊതു സമ്മിതി. ഈയിടെ ഒരു സര്‍ക്കാര്‍ സ്കൂളിന്റെ ഓര്‍ക്കൂട്ട് കമ്യൂണിറ്റി നോക്കിയപ്പോള്‍ അതില്‍ ആയിരത്തി അഞ്ഞൂറില്‍ പരം പൂര്‍വ വിദ്യാര്‍ഥികള്‍ അംഗങ്ങളാണ്. ആരും അങ്ങോട്ട്‌ ആവശ്യപ്പെട്ടല്ല, സ്വന്തം സ്കൂളിന്റെ വിലാസത്തെ അഭിമാനമായി കൊണ്ട് നടക്കാന്‍ തയ്യാറായി ആയിരക്കണക്കിന് കുട്ടികള്‍. അവര്‍ മിക്കവാറും ഇന്ന് ജീവിതത്തിന്റെ നല്ല പടവുകളില്‍ ഇരിപ്പുരപ്പിച്ചവര്‍. അവരെ ബന്ധപ്പെടുക, നമ്മുടെ ആവശ്യം അവതരിപ്പിക്കുക : ഫലം അതിശയിപ്പിക്കുന്നതായിരിക്കും. ഇതിനു ആര് മുന്‍കൈയെടുക്കും എന്നത് മാത്രമാണ് പ്രശ്നം.

സ്കൂളിന്റെ മേധാവികളുടെ ഭാവനയില്ലായ്മയുടെ, കമ്മിറ്റ്മെന്റില്ലായ്മയുടെ, ഉത്തരവാദിത്വമില്ലായ്മയുടെ നിദര്‍ശനങ്ങളാണ്  സ്കൂളിലെ വൃത്തിഹീനമായ മൂത്രപ്പുരകളും കഞ്ഞിപ്പുരകളും പൊടിപിടിച്ച ലാബുകളും ലൈബ്രറികളും മറ്റും. സ്കൂളില്‍ എന്റെ കാലത്ത് എടുത്തു പറയത്തക്ക എന്ത് നേട്ടമാണ് താന്‍ ഉണ്ടാക്കേണ്ടത് എന്നത് വേവലാതിയേയല്ലാത്ത ഒരു HM / പ്രിന്‍സിപ്പാള്‍  സ്കൂളിന് എന്ത് സംഭവിച്ചാലാണ്  ഇളകുക. സ്കൂളിനെ സഹായിക്കാനായി നീളുന്ന കൈകളെ തട്ടിയകറ്റുന്നതിലായിരിക്കും  അവര്‍ക്ക് ഉത്സാഹം. പൊതു സമൂഹത്തോട് ഒരു കടപ്പാടുണ്ടാക്കുന്നത് മിക്ക  HM മാര്‍ക്കും / പ്രിന്‍സിപ്പാള്‍ മാര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. പിന്നെ അതൊരു ബാധ്യതയാകും. ചിലതിനൊക്കെ മറുപടി പറയേണ്ടി വരും. എന്തിനു വെറുതെ പോല്ലാപ്പിനു പോകണം. കുട്ടികള്‍ തത്കാലം മൂത്രമൊഴിച്ചില്ലെങ്കിലും പ്രശ്നമില്ല; ഇവന്മാരുടെയൊന്നും മുഖം കാണാന്‍ വയ്യ എന്ന മനോഭാവമാണ് മിക്കവര്‍ക്കും. ഇത് മാറിയാലേ സ്കൂളിലെ മൂത്രപ്പുരയുടെ എന്നല്ല, മറ്റു സൌകര്യങ്ങളുടെയും കാര്യത്തില്‍ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയൂ.

വിനയരാഘവാന്‍ എന്ന ഞങ്ങളുടെ പഴയ ഹെഡ് മാസ്ടരെ ഇപ്പോള്‍ ഓര്‍മ വരികയാണ്. ഒരു വര്‍ഷം മാത്രമേ അദ്ദേഹം ഞങ്ങളുടെ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഇദ്ദേഹത്തിനു ചെറിയ വട്ടുണ്ടോ എന്ന് ശങ്കിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. രാവിലെ തന്റെ പഴയ പച്ച മാരുതിക്കാറില്‍ സാറ് വരുമ്പോള്‍ വീട്ടില്‍ നിന്നും കൊണ്ട് വന്നിരുന്നത് കൈക്കോട്ടും കത്തിയും മറ്റു ചില മണ്ണുമാന്തി ഉപകരണങ്ങളും ആയിരുന്നു. സ്കൂളിലെ വൃത്തികേടായ ഏതു സ്ഥലവും സ്വയം അദ്ദേഹം വൃത്തിയാക്കാന്‍ ഉത്സാഹിക്കുമായിരുന്നു. മനസ്സില്‍ എന്നും സ്കൂളിനെ കൊണ്ട് നടന്നിരുന്ന അദ്ദേഹത്തിനു സ്വന്തമായ ഒരു പ്രവര്‍ത്തന പദ്ധതി തന്നെയുണ്ടായിരുന്നു. അദ്ദേഹം സ്കൂള്‍  ശുചീകരണത്തിന് സ്വീകരിച്ചിരുന്ന തന്ത്രം, അത് നടപ്പിലാക്കിയ രീതി എന്നിവ മാതൃകാ പരമായിരുന്നു.  ഓരോ ക്ലാസ്സിലും ആറ് സ്കോഡുകള്‍ ഉണ്ടാക്കി. ഓരോ ദിവസവും ഒരു സ്കോഡിനാണ്  സ്കൂള്‍ ശുചീകരണത്തിന്റെ ചുമതല. പത്തോ പതിനഞ്ചോ അംഗങ്ങള്‍ ഉള്ള ഗ്രൂപ്പ് ഏറ്റവും വൃത്തിയായി സ്കൂള്‍ വിടുന്നതിനു തൊട്ടു മുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇത് മോണിട്ടര്‍ ചെയ്യാന്‍ മാഷും ഉണ്ടാകും. കൃത്യമായ ചില സൂചകങ്ങള്‍ ഉപയോഗിച്ച് അന്നത്തെ ശുചീകരണം മാഷും മറ്റു രണ്ടുപേരും അടങ്ങുന്ന കമ്മറ്റി വിലയിരുത്തും. ഒരാഴ്ചത്തെ ശുചീകരണത്തിന്റെ ഫലം അടുത്ത അസ്സംബ്ലിയില്‍ പ്രഖ്യാപിക്കും. അതിനായി തയ്യാറാക്കിയ റോളിംഗ് ട്രോഫി അധ്യാപകര്‍ മാറി മാറി അതതു ഗ്രൂപ്പുകള്‍ക്ക് നല്‍കും. ശുചീകരണം തികച്ചും മത്സരാധിഷ്ടിതമാക്കാന്‍ ഇത് വഴി അദ്ദേഹത്തിനു കഴിഞ്ഞു. ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചു എന്ന് മാത്രമല്ല, വര്‍ഷാന്ത്യം വരെ അതെ സ്പിരിറ്റോടെ അത് കൊണ്ട് പോകാന്‍ കഴിഞ്ഞു എന്നത് കൂടിയാണ് മാഷുടെ പ്രത്യേകത. ഉള്ള പതിഞ്ചോളം ടോയ് ലറ്റുകളും ഏറ്റവും വൃത്തിയായി സൂക്ഷിക്കാന്‍, അത്തരമൊരു മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം ശ്രദ്ധ ഏറെ ഉപകാരപ്രദമായിരുന്നു.
ടോയ് ലറ്റിലെ പൊട്ടിയ ബക്കെറ്റ് ആരു വാങ്ങിക്കണം എന്ന് HM ഉം  പ്രിന്‍സിപ്പാളും തര്‍ക്കമുള്ള സ്കൂളുകള്‍ എത്രയോ ഉണ്ട്. ഉള്ള  ടോയ് ലറ്റുകള്‍  വൃത്തിയാക്കുകയും മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്യുന്നതിന് പകരം പുതിയവ അടുത്തടുത് പണിയുന്നത് കൊണ്ട് ഒരു കാര്യവുമില്ല. കുറെ സ്ഥലം അങ്ങിനെയും പോകും എന്ന് മാത്രം.

യഥാര്‍ത്ഥത്തില്‍ കേവലം ചില മുറികളുടെ പ്രശ്നം മാത്രമല്ല സ്കൂളിലെ ടോയ് ലറ്റുകളുടെത്. അത് ഒരു മനോഭാവത്തിന്റെ കൂടി പ്രത്യക്ഷീകരണം ആണ്. തന്റെ വീട്ടിലെ ഓരോ മുറിയും സുഗന്ധ പൂരിതമാകണം എന്നുള്ള താല്‍പ്പര്യം ഏതു പരിധി വരെ നമ്മുടെ അധ്യാപകര്‍ക്ക് നീട്ടി കൊണ്ട് പോകാന്‍ കഴിയും അവിടെയെല്ലാം ശുദ്ധിയുടെ നറുമണം തളിക്കപ്പെടുകതന്നെ ചെയ്യും; അത് സ്കൂളിലെ  ടോയ് ലറ്റുകള്‍ ആയാല്‍ പോലും.