2010, ഡിസംബർ 23, വ്യാഴാഴ്‌ച

ചലച്ചിത്രോത്സവത്തിലെ ഹരിതമുദ്രകള്‍


പാരിസ്ഥിതികമായ ആശങ്കകള്‍ ആഗോളതലത്തിലും പ്രാദേശികമായും നമ്മെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പതിനഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞത്. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിനിടയിലും, എന്‍ഡോസള്‍ഫാന് വീണ്ടുമൊരിക്കല്‍ കൂടി ക്ലീന്‍ ചിറ്റ് നല്‍കാനുള്ള 'സി.ഡി. മായി കമ്മറ്റിയെ' ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന സമരജ്വാല ആളിക്കത്തിച്ചു കൊണ്ട് കാസര്‍ഗോട്ടെ ഗ്രാമങ്ങള്‍ ഉറക്കമൊഴിക്കുകയായിരുന്നു അപ്പോഴും. അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങു തിരുവനന്തപുരത്തും, കാസര്‍ഗോടുനിന്നെത്തിയ സുഹൃത്തുക്കള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കണ്ണിനെ കലക്കുന്ന ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കാന്‍ കൈരളി തിയേറ്ററിന്റെ നടയില്‍ സ്വന്തം കാറ് തന്നെ ഗാലറിയായി നല്‍കി ബിനുലാലിനെപ്പോലുള്ള യുവാക്കള്‍ മുന്നോട്ടുവന്നു. അപ്പോള്‍ അക്കാദമി ചലച്ചിത്രോല്‍സവത്തിന്റെ ശുഭ്രവും കുലീനവുമായ തിരശ്ശീലയെ മറയാക്കി എങ്ങിനെ ഈ തപിക്കുന്ന ചിത്രങ്ങളുടെ ചൂടില്‍ നിന്നും രക്ഷപ്പെടും. ഭാഗ്യമെന്നു പറയട്ടെ, പ്രത്യക്ഷത്തിലല്ലെങ്കിലും അക്കാദമിയുടെ ഈ വര്‍ഷത്തെ ചലച്ചിത്രോല്‍സവ അടയാളങ്ങലിലെല്ലാം ജൈവവൈവിദ്യ വര്‍ഷാചരണത്തിന്റെയും പ്രകൃതിയോടുള്ള കനിവാര്‍ന്ന സമീപനത്തിന്റെയും മുദ്രകള്‍ തെളിഞ്ഞു കാണാമായിരുന്നു.

ചലച്ചിത്രോല്‍സവത്തിന്‍റെ പ്രധാന പ്രസാദമായ 'നമ്പര്‍ ' സഞ്ചി യിലാണ് വ്യത്യാസം ആദ്യം ‘മണത്തത്’. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി പരുത്തിത്തുണി കൊണ്ടുള്ള ബേഗ്. ഒന്നാന്തരം നാടന്‍ പരുത്തിസഞ്ചിയുടെ മണം ചലച്ചിത്രോല്‍സവം കഴിയുന്നത് വരെ തോളിലും മനസ്സിലും തങ്ങിനിന്നു. അതില്‍ പച്ചയില്‍ അഴക്‌ വിടര്‍ത്തിയ 'പതിനഞ്ച് 'എന്ന തവണ സംഖ്യക്ക് പുറമേ പച്ചവിരലടയാളം മാത്രം. സ്വാഭാവിക പരുത്തിയുടെ ക്രീം നിറത്തിനു മേല്‍ ഹരിതമുദ്രകള്‍ കട്ടിയില്‍ തെളിഞ്ഞു നിന്നു. കറുപ്പിലും മറ്റു കടുംനിറത്തിലും പതിവായി കിട്ടികൊണ്ടിരുന്ന സിന്തറ്റിക്ക് വസ്തുകൊണ്ടുള്ള സഞ്ചിയുടെ സ്ഥാനത്താണിത് എന്നതാണ് ഇതിനെ എടുത്തു പറയത്തക്കതാക്കുന്നത്. തിരുവനതപുരത്തെക്ക് ഫിലിം ഫെസ്റ്റിവെലിനായി മാത്രം എത്തിച്ചേരുന്ന  പത്തായിരത്തിനടുത്തു ഡെലിഗേറ്റുകള്‍ക്ക് നല്‍കാറുള്ള സിന്തറ്റിക്ക് സഞ്ചികളാണ് ഓരോ വര്‍ഷവും ചലച്ചിത്ര അക്കാദമിയുടെ പാരിസ്ഥിക സംഭാവനയായി ഉണ്ടാകാറുള്ളത്. 

ചലച്ചിത്രോത്സവത്തിന്‍റെ ഈ വര്‍ഷത്തെ മുദ്രകളില്‍ എല്ലാം നിറഞ്ഞു നിന്നത് വിരലടയാളങ്ങള്‍ മാത്രമാണ്. കട്ടിയിലും ഇളം നിറത്തിലും അവ പ്രതലമാകെ മൂടി നിന്നു. കറുപ്പിലും വെളുപ്പിനും പുറമേ പച്ചയും അല്‍പ്പം ചുകപ്പും ചാലിച്ചുചേര്‍ത്തു നെയ്തെടുത്ത ഇത്തവണത്തെ പോസ്റ്ററുകള്‍ ആരുടെ മനസ്സിലും പച്ചയുടെ കുളിര്‍മ്മ നിറക്കുന്നതായിരുന്നു. കടും പച്ചയിലും ഇളം പച്ചയിലും ഉള്ള ചുണ്ടൊപ്പുകള്‍ ഇലകളെപ്പോലെ മനസ്സില്‍ തണല് വിരിച്ചു. താഴെ നരച്ച നിറത്തില്‍ കൈമുദ്രകള്‍ തന്നെ ആകാശവും തീര്‍ത്തു. IFFK എന്ന ഐക്കണ്‍ എഴുത്തിന് മുകളില്‍ , തുടുത്ത സൂര്യന്‍റെ മുട്ടയിട്ടെന്നോണം ചകോരം പാറിപ്പറന്നു. ഒറ്റ ലിപി പോലുമില്ലാതെ പോസ്റ്ററുകളുടെ പകുതി സ്ഥലം പച്ചയുടെ കാട് കയറി പടര്‍ന്നു നിന്നു. ഭീതിതമായ ഡിസൈനുകളിലും നിറച്ചാര്‍ത്തുകളിലും അഭിരമിക്കുന്ന ഫെസ്റ്റിവല്‍ പോസ്റ്ററുകളും ബോര്‍ഡുകളും ജൈവവൈവിദ്യ വര്‍ഷത്തിലെങ്കിലും ഇപ്രകാരം മാറ്റാന്‍ തോന്നിയതില്‍ അക്കാദമിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കൈരളിയുടെ മുന്നിലെ ഗേറ്റില്‍ ,ന്യൂവിനു മുന്നിലെ നീണ്ട അലങ്കാരങ്ങളില്‍ പച്ച നിറഞ്ഞു നിന്നു. മീഡിയാ സെന്ററുകളും സ്റ്റാളുകളും മുളകൊണ്ടും തുണികൊണ്ടും കെട്ടിയുയര്‍ത്തി.   

ഈ വിചാരത്തിനു ആക്കം കൂട്ടുന്നതായിരുന്നു ചലച്ചിത്രോത്സവത്തിന്റെ ഒപ്പ് ചിത്രം ( signature film ). കടലിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിക്കുന്ന ഈ അനിമേഷന്‍ ചിത്രത്തില്‍ ആദ്യ ദൃശ്യത്തില്‍ തെളിഞ്ഞു വരുന്നത് ജീവി വര്‍ഗത്തിന്റെ ആദ്യ മുകുളങ്ങളാണ്. നിറച്ചാര്‍ത്തില്‍ കൊച്ചു മീനുകളും ചെടികളും വെള്ളത്തില്‍ തലയാട്ടി നിന്നു. അടുത്ത ദൃശ്യത്തില്‍ കരയുടെ ഉപരിതലത്തില്‍ താമരയ്ക്കും മറ്റു പൂക്കള്‍ക്കും വള്ളികള്‍ക്കുമിടയില്‍ ചെറുപക്ഷികളും ചിറകുവിരിച്ച കൌതുകങ്ങളും പറന്നു നടന്നു. അവിടെ നിന്ന് നിറങ്ങളില്‍ നീരാടിയ ചെറു പൂമ്പാറ്റകള്‍ ആകാശത്തേക്ക് തിരക്ക് കൂട്ടി. മേഘപടലങ്ങള്‍ക്കും മുകളില്‍ ചിരിച്ചുനിന്ന ചന്ദ്രനെ വലംവെച്ചു അവ സ്ക്രീനിലാകെ നിറഞ്ഞു മിടിച്ചു. ഒരിക്കല്‍ കൂടി സ്ക്രീന്‍ ഇരുണ്ടു തെളിഞ്ഞപ്പോള്‍ മിന്നാമിനിങ്ങുകള്‍ മിന്നുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു. അവ, ചലച്ചിത്രോത്സവത്തിനു അരവിന്ദന്‍ തുല്യം ചാര്‍ത്തിക്കൊടുത്ത തോല്പാവക്കൂത്തിലെ വേഷത്തിന്റെ അലങ്കാരപ്പൊട്ടുകളായി പരിണമിക്കുമ്പോള്‍  ആ രൂപത്തില്‍ നിന്ന് പൂമ്പാറ്റകള്‍ മെല്ലെ പറന്നകലുന്നു. അപ്പോള്‍ അക്കാദമിയുടെ സ്വന്തം പക്ഷിയായ ചകോരം ശുഭ സൂചനയായി സ്ക്രീനിന്റെ ഇടത്ത് നിന്ന് വലത്തോട്ടു ചിറകടിച്ചു കൊലാഹലത്തോടെ പറന്നു ചെന്നു. 'ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികളുടെ കോലാഹലം കേട്ടുകൊണ്ട് വിനിര്‍ഗമിച്ചു' എന്നാണല്ലോ കുചേലന്റെ കൃഷ്ണനെ കാണാനുള്ള പുറപ്പാട് വര്‍ണിക്കപ്പെട്ടിട്ടുള്ളത്. മറ്റു തരത്തില്‍ ദരിദ്രരായ പ്രേക്ഷകരെ സൌന്ദര്യത്തിന്റെ കൊട്ടാരങ്ങള്‍ക്കു അവകാശികളാക്കുകയാണല്ലോ ചലച്ചിത്രോല്‍സവയാത്രയും. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ജീവന്റെ തുടിപ്പുകളെ, ജൈവ വൈവിധ്യത്തെ സമഞ്ജസമായി കൂട്ടിയിണക്കാന്‍ ഒപ്പ് ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ഒന്‍പതു തിയേറ്ററുകളില്‍ രാപ്പകല്‍ അതിശക്തിയുള്ള എ. സി. പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന ഫ്ലോറോ യൂറോ കാര്‍ബണ്‍ , അതാതു ദിവസം ഒന്‍പതു തിയേറ്ററുകളിലും പതിക്കുന്ന ചലച്ചിത്രപ്രദര്‍ശനത്തിന്റെ വിശദാംശങ്ങളുടെ ഫ്ലക്സ് ബോര്‍ഡ്, പന്ത്രണ്ടായിരത്തില്‍ പരം ആളുകള്‍ നഗരത്തില്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന മറ്റു മാലിന്യങ്ങള്‍ എന്നിവ കാണാതെയല്ല ഈ കുറിപ്പ്. ആള്‍ക്കൂട്ടത്തിനെ വിളിച്ചുകൂട്ടുന്ന ഏതു ഉത്സവവും തീര്‍ച്ചയായും പരിസ്ഥിതിക്ക് ഏറെ കോട്ടങ്ങള്‍ നല്‍കും. അത് മുന്കൂട്ടിക്കാണാനും കഴിയുന്നത്രയെങ്കിലും കുറച്ചു കൊണ്ടുവരാനും ഒപ്പം പാരിസ്ഥിതികമായ ഒരവബോധം സൃഷ്ടിക്കാനും സംഘാടകര്‍ ഈ അവസരത്തില്‍ എത്രമാത്രം പരിശ്രമിക്കുന്നു എന്നതാണ് പ്രധാനം. പ്ലാസ്റ്റിക് മാലിന്യങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയും, വൈകുന്നേരം മുതലുള്ള പ്രദര്‍ശനങ്ങള്‍ തുറന്ന ഓഡിറ്റോറിയങ്ങളില്‍ ആക്കിയും കേരളത്തിന്റെ അഭിമാനമായ അന്താരാഷ്‌ട്ര ചലച്ചിത്രോല്സവത്തിനെ, മറ്റെല്ലാ തരത്തിലും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ ചുറ്റുപാടുകള്‍ക്ക് ഇണക്കാന്‍ ചലച്ചിത്ര അക്കാദമി കൂടുതല്‍ ശ്രദ്ധ ചെലുത്തിയെ മതിയാകൂ.     

2010, ഡിസംബർ 4, ശനിയാഴ്‌ച

ഒരു 'ഏച്ചില്‍ ' മാഹാത്മ്യ കഥ

ഏച്ചില്‍ ചെടി
 പാരമ്പര്യവൈദ്യ ഫെഡറേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധത്തിന്റെ വിശാദാംശങ്ങള്‍  സംസാരിക്കാനാണ് നാരായണന്‍ ഗുരുക്കള്‍ വന്നത്. ഞങ്ങളുടെ സ്വന്തം ജീവന്‍മശായ് ആണ് എല്ലാവരും നാരായണേട്ടന്‍ എന്ന് വിളിക്കുന്ന നാരായണന്‍ ഗുരുക്കള്‍ . ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കളരിപ്പയറ്റ് പഠിക്കാനും പഠിപ്പിക്കാനും അതിലെ സൂക്ഷ്മമായ കളരി ചികിത്സ സ്വ്വയത്തമാക്കാനും വേണ്ടി ഉഴിഞ്ഞു വെച്ച കര്‍മയോഗി. ഗുരുക്കളുടെ ഒഫീഷ്യല്‍ സ്പോക് മാനും എഴുത്തുകുത്തുകളുടെ പരികര്‍മ്മിയുമായ ഞാന്‍ കുട്ടിക്കാലത്ത് അദ്ദേഹത്തിന്‍റെ ചൂരല്‍പ്രയോഗങ്ങള്‍ കളരിയില്‍ നിന്ന് ഏറെ ഏറ്റുവാങ്ങിയിട്ടുള്ള മടിയനായ ശിഷ്യനായിരുന്നു. (കളരിയിലെ ഉഴിച്ചില്‍ ദിനങ്ങളെക്കുറിച്ചുള്ള  ഓര്‍മ്മ ഇവിടെയുണ്ട്.). കളരി ചികിത്സയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു അപൂര്‍വ്വ ഒറ്റമൂലിയെക്കുറിച്ചാവാം അവതരണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.  നമ്മുടെ പറമ്പുകളില്‍ സാധാരണയായി കാണുന്ന സസ്യങ്ങളുടെ ചികില്സാപരമായ പ്രയോജനത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. ഇതില്‍ നിന്ന് 'ഏച്ചില്‍ ' (ശാസ്ത്രീയ നാമം  Aporosa lindleyana ) എന്ന ചെടിയുടെ ഔഷധ ഗുണത്തെക്കുറിച്ചാവാം പ്രബന്ധം എന്ന് ഞങ്ങള്‍ ഒടുവില്‍ തീരുമാനിച്ചു. ഏച്ചിലിന്റെ അത്യപൂര്‍വ്വമായ ഫലസിദ്ധിയെക്കുറിച്ച് സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം നിരത്തി. ആയുര്‍വേദത്തില്‍ പോലും പ്രയോജനപ്പെടുത്താത്ത എത്രയെത്ര ഔഷധങ്ങള്‍ നമ്മുടെ സസ്യ ശേഖരത്തിലുണ്ട് എന്ന് ആ കഥകള്‍ കേട്ട് ഞാന്‍ അതിശയിച്ചു പോയി.


ആയുര്‍വേദമെന്ന  സമ്പ്രദായം മാത്രമല്ല ആരോഗ്യ - രോഗചികിത്സാ രംഗത്ത് നിരവധി നാട്ടുകൈവഴികളും നമുക്കുണ്ടായിരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ നാട്ടുചികിത്സയുടെ പാരമ്പര്യം വമ്പിച്ചതാണല്ലോ. അതില്‍ തന്നെ കളരിചികിത്സ കേരളത്തിന്റെ ഏറ്റവും പഴയ ചികിത്സാപദ്ധതിയില്‍ ഒന്നാണ്. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിനോപ്പം തന്നെ ജനിച്ചു വളര്‍ന്നതാണ് കളരി ചികിത്സയും. കളരിപ്പയറ്റിനകത്ത് അതിസാഹസികമായ രീതിയില്‍ അഭ്യാസികള്‍  വിദ്യകള്‍ പരിശീലിക്കുമ്പോള്‍ അവര്‍ക്ക് സംഭവിക്കാനിടയുള്ള വീഴ്ചകള്‍ , ഉളുക്കുകള്‍ ചതവുകള്‍ , മറ്റു അപകടങ്ങള്‍ ഇവ തക്ക സമയത്ത് ചികിത്സിക്കുന്നതിനായി ആയുര്‍വേദത്തില്‍ നിന്നും വ്യത്യസ്തമായി ഒട്ടു വളരെ ചികിത്സാവിധികള്‍ കളരികള്‍ വികസിപ്പിച്ചെടുത്തിരുന്നു. പ്രത്യകിച്ചും അസ്ഥിഭംഗചികിത്സയിലും മറ്റും കളരി- മര്‍മ്മ ചികിത്സകര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ , ചികിത്സാരീതികള്‍ എന്നിവ അത്ഭുതകരമായ ഫലങ്ങള്‍ ഉള്ളവയാണ്. ഞങ്ങളുടെ സമ്പ്രദായമായ മലക്ക കളരിയെന്നറിയപ്പെടുന്ന 'വട്ടേന്‍ തിരിപ്പി'ല്‍ അത്യപൂര്‍വവും അത്ഭുതാവഹവുമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടനവധി ഔഷധങ്ങളും ചികിത്സാ വിധികളും ഉണ്ട്.

വട്ടേന്‍ തിരിപ്പില്‍ അസ്ഥിഭംഗചികിത്സയില്‍ ഉപയോഗിക്കുന്ന അപൂര്‍വയിനും ഔഷധമാണ് 'ഏച്ചില്‍ '. ഏച്ചില്‍ ചെടിയുടെ അപൂര്‍വമായ സിദ്ധികളെക്കുറിച്ച് പുറംലോകം അറിഞ്ഞതിനു ഒരു കഥയുടെ പിന്നണിയുണ്ട്. വട്ടേന്‍ തിരിപ്പ് ശൈലിയുടെ അത്യുജ്വലനായ ഗുരുവര്യനായിരുന്നു ചുവാട്ട ഗുരുക്കള്‍ . നാടാറ് മാസം കാടാറ് മാസം എന്നത് അക്കാലത്തെ കളരി ഗുരുക്കന്മാരുടെ ജീവിത ശൈലിയാണ്. വേഷം മാറിയും മാറാതെയും ഉള്ള ഇത്തരം യാത്രകളിലായിരിക്കണം പുതിയ വൈദ്യമുറകളും അഭ്യാസങ്ങളും അവര്‍ പഠിച്ചെടുക്കുന്നത്‌. തച്ചോളി ഒതേനന്റെയും ജേഷ്ഠന്‍ കോമന്റെയും യാത്രകള്‍ വടക്കന്‍ പാട്ടുകളില്‍ സുലഭമാണല്ലോ. അത്തരത്തിലൊരു യാത്രയില്‍ ചുവാട്ട ഗുരുക്കള്‍ അന്നൂരില്‍ നിന്ന് കുഞ്ഞിമംഗലത്തെത്തി. നടന്നു ക്ഷീണിച്ച ഗുരുക്കള്‍ ദാഹം തീര്‍ക്കാനായി ഒരു നായര്‍ തറവാടില്‍ എത്തി. അല്‍പ്പം വെള്ളത്തിനായി ആവശ്യപ്പെട്ട ഗുരുക്കള്‍ക്ക്‌ വാതിലിനു മറഞ്ഞുനിന്ന ഒരു യുവതിയുടെ സ്വരം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. ഇവിടെ ഇപ്പോള്‍ മുതിര്‍ന്നവര്‍ ആരുമില്ലെന്നും അവരെല്ലാം കൃഷി ചെയ്യാന്‍ പോയിരിക്കുകയാണെന്നും അവള്‍ അറിയിച്ചു. കിണ്ടിയും വെള്ളവും വാതിലിനു മറഞ്ഞു നിന്ന് മുന്നോട്ടു നീക്കിയതല്ലാതെ യുവതി പുറത്തേക്ക് വന്നതേയില്ല. താന്‍ ആരാണെന്ന് വെളിവാക്കിയിട്ടും അവള്‍ പുറത്തേക്ക് വരാതായപ്പോള്‍ ഗുരുക്കള്‍ക്ക്‌ തോന്നി അവള്‍ക്കു പ്രശ്നമെന്തോയുണ്ടെന്ന്. എന്ത് തന്നെയായാലും ഭയപ്പെടെണ്ടതില്ലെന്നും താന്‍ അവളെ ബാധിച്ച പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം എന്നും ഗുരുക്കള്‍ ഉറപ്പു കൊടുത്തതിനു ശേഷമാണ് അവള്‍ വാതിലിനു പുറത്തേക്ക് നീങ്ങി നിന്നത്. അപ്പോഴാണ്‌ ഗുരുക്കള്‍ക്ക്‌ പ്രശ്നത്തിന്റെ ഗൌരവം ബോധ്യപ്പെട്ടത്. ആ യുവതിയുടെ ഒരു സ്തനം മറ്റത്തിനെയപേക്ഷിച്ചു വളരെ വലിപ്പം കൂടിയാണിരിക്കുന്നത്. യുവതി ഇക്കാരണത്താല്‍ മറ്റുള്ളവരുടെ കൂടെ പുറത്തിറങ്ങുകയോ ആള്‍ക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യാറില്ല. ആയുധങ്ങളും ചികിത്സാ ഉപകരണങ്ങളും കൈയ്യിലുണ്ടായിരുന്ന ഗുരുക്കള്‍ മറ്റൊന്നും ആലോചില്ല. അപ്പോള്‍ തന്നെ യുവതിയെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അവളുടെ വലിപ്പമുള്ള സ്തനം അടിയില്‍ നിന്ന് മുറിച്ചുമാറ്റി മറ്റതിനൊപ്പം നീളം കണക്കാക്കി ഒട്ടിച്ചു ചേര്‍ത്തു. ആ പറമ്പില്‍ നിന്നുതന്നെ പറിച്ചെടുത്ത ഒരു പച്ചിലമരുന്നാണ് ഗുരുക്കള്‍ മുറിവ് കെട്ടാന്‍ പ്രധാനമായും ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുക്കള്‍ ഉടന്‍ തന്നെ അവിടുന്ന് പുറപ്പെട്ടു പോരുകയും ചെയ്തു.

യുവതിയുടെ ആങ്ങളമാരും ബന്ധുക്കളും വീട്ടിലെത്തിയത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. കഷ്ടിച്ച് രണ്ടാഴ്ച കഴിഞ്ഞു കെട്ടെല്ലാം അഴിച്ചു നോക്കിയപ്പോള്‍ യാതൊരു തരത്തിലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ സ്തനം ശരീരത്തോട് ചേര്‍ന്നിരുന്നു. ഇതില്‍ അതിശയപ്പെട്ട അവര്‍ ആരാണ് അപൂര്‍വ സിദ്ധി വിശേഷമുള്ള ആ വൈദ്യര്‍ എന്ന് ആരായാന്‍ തുടങ്ങി. ലക്ഷണം വെച്ചും ആ ഭാഗത്ത് ഗുരുക്കളെ കണ്ട ചിലരുടെ വാക്കുകള്‍ വെച്ചും ആങ്ങളമാര്‍ ഉറപ്പിച്ചു, അത് ചുവാട്ട ഗുരുക്കള്‍ തന്നെ. ഉടന്‍ തന്നെ ഗുരുക്കളുടെ വീട്ടിലെത്തിയ അവര്‍ ‍, ഈ പുണ്യകൃത്യത്തിനു യുക്തമായ എന്തെങ്കിലും പ്രതിഫലം അവരില്‍ നിന്ന് ഗുരുക്കള്‍ കൈക്കൊള്ളണമെന്ന് ശഠിച്ചു. ഗുരുക്കള്‍ ഒരു തരത്തിലും വഴങ്ങിയില്ല. ഒടുവില്‍ പോകാന്‍ നേരം ദക്ഷിണയായി തങ്ങളില്‍ നിന്നു വെറ്റിലയും അടയ്ക്കയുമെങ്കിലും വാങ്ങണമെന്ന് ശാഠ്യം പിടിച്ചു. ആ സമ്മര്‍ദ്ധത്തിനു  ഗുരുക്കള്‍ വഴങ്ങി. ദക്ഷിണയും വെച്ച് അവര്‍ പോയതിനു ശേഷമാണ്  ഗുരുക്കള്‍ ദക്ഷിണ എന്തെന്നു നോക്കിയത്. പൊന്നനുജത്തിയുടെ ജീവിതം തിരിച്ചു തന്നതിന് പൊന്നുകൊണ്ടുണ്ടാക്കിയ വെറ്റിലയും പൊന്നിന്റെ അടയ്ക്കയും ആണ് അവര്‍ കാഴ്ചവെച്ചത്. ഗുരുക്കള്‍ കഥ ഇങ്ങനെ അവസാനിപ്പിച്ചു, ചുവാട്ട തറവാട്ടുകാര്‍ ആ സ്വര്‍ണവെറ്റില വിറ്റ് വാങ്ങിയ നിലങ്ങള്‍ ഇന്നും അറിയപ്പെടുന്നത് 'വെറ്റിലക്കണ്ടം' എന്നാണ്!!  (കണ്ടം = വയല്‍ )

അന്ന് അവരുടെ മുറിവായ കൂടാന്‍ ഗുരുക്കള്‍ ഉപയോഗിച്ച പച്ചമരുന്നാണ് എച്ചില്‍ . കള്ള് ചെത്തുന്നവര്‍ ആണ് സാധാരണയായി ഏച്ചില്‍ ഇല ഉപയോഗിക്കാറുള്ളത്. ചെത്തുന്ന പൂക്കുല ഓരോ ദിവസവും അല്‍പ്പാല്‍പ്പം മുറിക്കുമല്ലോ. മുറിവായിലൂടെ ഒഴുകി വീഴുന്ന കള്ളിന്‍ തുള്ളികള്‍ പൂക്കുലക്കകത്തെക്ക് പോകാതിരിക്കാന്‍ ചെത്തുകാര്‍ മുറിവായയില്‍ ഏച്ചില്‍ ഇല മുറിച്ച് ഉരയ്ക്കും. ചെത്തിയ ഉടനെയുള്ള കള്ള് അസ്ഥിസ്രാവം പോലുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഔഷധമാകുന്നത് അതില്‍ ഏച്ചില്‍ ഇലയുടെ ഗുണം കൂടി ചേരുന്നത് കൊണ്ടാണ്.

ഏച്ചില്‍ ഇല പ്രധാന ഔഷധമായി പ്രയോജനപ്പെടുത്തിയ തന്റെ ഒരു അനുഭവം കൂടി നാരായണന്‍ ഗുരുക്കള്‍ സ്മരിക്കുകയുണ്ടായി. അന്നൂര്‍ പ്രദേശത്തു ഒരിക്കല്‍ ഒരു കാളക്കുട്ടന്‍ സ്വന്തം കയറില്‍ കാലു കുടുങ്ങി അത് വലിച്ചു മുറുക്കി. ഓട്ടത്തിലും വീഴ്ചയിലും കയറു മുറുകി കാലിന്റെ എല്ല് പൊട്ടി. പൊട്ടിയ എല്ലിന്‍ കഷണം കാലിലെ മാംസം തുളച്ചു രണ്ടിഞ്ചു പുറത്തേക്ക് വന്നിരുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ വന്നു കാലുമുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു. ഈ സമയത്താണ് ചില പരിചയക്കാര്‍ നാരായണന്‍ ഗുരുക്കളെ വിവരമറിയിക്കുന്നത്. അദ്ദേഹം ചെന്ന്, പൊട്ടി പുറത്തേക്ക് വന്ന എല്ല് ആദ്യം കഴുകി വൃത്തിയാക്കി. ചീന്തിപ്പോയ അഗ്രഭാഗം കൃത്യമായും മുറിച്ചു എല്ലുകള്‍ ചേര്‍ത്തു വെച്ചു. ഏച്ചില്‍ ഇല എണ്ണയില്‍ അരച്ച് മഞ്ഞളും ചേര്‍ത്ത് പാകപ്പെടുത്തി മുറി ഭാഗത്ത് കനത്തില്‍ പിടിപ്പിച്ച് ചേര്‍ത്തു കെട്ടി. കൃത്യം ഒരാഴ്ച കഴിയുമ്പോഴേക്കും എല്ലുകള്‍ കൂടാന്‍ തുടങ്ങിയിരുന്നു. രണ്ടു മൂന്നാഴ്ചകം കാളക്കുട്ടന്‍ സാധാരണ നില പ്രാപിച്ചു. ഇക്കാര്യം പത്രങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. ജില്ലയിലെ നിരവധി ചികിത്സകര്‍ കാളക്കുട്ടനെ കാണായി എത്തിയിരുന്നു.

നാരായണന്‍ ഗുരുക്കള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഇപ്രകാരം അപൂര്‍വ സിദ്ധികളുള്ള നിരവധി നാട്ടുമരുന്നുകളും അവയുടെ പ്രയോഗങ്ങളും അന്യം നിന്നു പോകുന്നത് ഓര്‍ത്ത്‌ ഞാന്‍ വേവലാതിപ്പെട്ടു. ഇവ എപ്പോഴെങ്കിലും പ്രയോഗിക്കണമെങ്കില്‍ വ്യാജ ചികിത്സകന്‍ അല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഈ 'ജീവന്‍മശായ് ' മാര്‍ എപ്പോഴും കയ്യില്‍ കരുതണമെന്നല്ലേ ഇപ്പോള്‍ 'രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍മാര്‍ ' പറയുന്നത്.

2010, നവംബർ 23, ചൊവ്വാഴ്ച

ആത്മകഥയില്‍ ഇല്ലാത്തത്


മുന്‍ സുഹൃത്തും സഖാവുമായ എ പി അബ്ദുള്ളക്കുട്ടിയുടെ ആത്മകഥ വായിച്ചപ്പോഴാണ്  ആത്മപീഢയാല്‍ സമീപകാലത്ത് ഏറ്റവും പുളഞ്ഞു പോയത്. തന്നെ എല്ലാ പുണ്യത്തോടെയും ഏറ്റെടുക്കാന്‍ ഒരു പ്രസ്ഥാനം തയ്യാറാവുമ്പോഴെങ്കിലും ചെയ്തുപോയ പിഴവുകളെല്ലാം ഏറ്റുപറയാന്‍ ഇദ്ദേഹം ഔചിത്യം കാണിക്കുമെന്നു വിചാരിച്ചിരുന്നു. എന്നാല്‍ എല്ലാപിഴവിന്റെയും രാക്ഷസന്‍ കോട്ടയായ സി പി എമ്മും അവിടത്തെ നിഷ്കളങ്കനായ കുട്ടിയായ താനും എന്ന പൈങ്കിളി ദ്വന്ദം ഉളുപ്പില്ലാതെ വിളമ്പുന്നത് കണ്ടാണ്‌ നേരത്തെ സൂചിപ്പിച്ച (ഇവിടെ ) കുറ്റബോധം ഇരട്ടിയായത്.

ഇപ്പോള്‍ മാത്രമല്ല, അനുഭവങ്ങളെ കീറിമുറിച്ചു പരതുമ്പോള്‍ പലപ്പോഴും രത്നമോതിരങ്ങളല്ല ലഭിക്കാറുള്ളത്. കുറ്റബോധത്തിന്റെ കട്ടപിടിച്ച ചോരപ്പാടുകള്‍ കാലങ്ങളോളം മനസ്സില്‍ കിടന്നു പഴകി ,കറുപ്പ് നിറത്തില്‍ ചിലപ്പോള്‍ ചിന്തയിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ മിക്കപ്പോഴും സ്വയംപുച്ഛവും തന്നോട് തന്നെയുള്ള   അറപ്പും തോന്നിയിട്ടുണ്ട്. ഏറ്റവും നല്ല മനുഷ്യരുമായി ബന്ധമുള്ള കാലത്ത് തന്നെ അങ്ങേയറ്റം ഹീനമായ പ്രവൃത്തികള്‍ ചെയ്യാന്‍ എങ്ങിനെ കഴിഞ്ഞു എന്ന്  അതിശയത്തോടെ വിചാരപ്പെടാനല്ലാതെ ഇപ്പോള്‍ എന്ത് സാധിക്കും. പൊയ്ക്കാലുകെട്ടിത്തന്നു ചിലര്‍ നമ്മളെ ഉയര്‍ത്തിപ്പിടിക്കുന്നത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കാണെന്ന് ഇപ്പോള്‍ തിരിച്ചറിയാം. എന്നാല്‍ അന്ന് ലഹരി മരുന്ന് പോലെ അതിന്റെ മായികമായ ആകാശങ്ങളിലൂടെ ഒഴുകിനടക്കുമ്പോള്‍ അനുഭവിച്ചത് അഹന്ത, ആധിപത്യത്തിന്റെ സുഖം, വലിയവരുടെ അംഗീകാരം തുടങ്ങിയ അങ്ങേയറ്റം ചുരുങ്ങിയ ലോകത്തിലെ സന്തോഷങ്ങളായിരുന്നു. വലിയവരെന്നു അന്ന് വിചാരിച്ചിരുന്ന മനുഷ്യര്‍ എത്രമാത്രം ചെറിയവരാനെന്നു വെളിപ്പെട്ടപ്പോഴാണ് യഥാര്‍ത്ഥത്തില്‍ തല പാതാളത്തോളം താണു പോയത്.

ഒരു സുഹൃത്തിനോട്, സഹാപാഠിയോടു ചെയ്ത അങ്ങേയറ്റം നീചമായ പ്രവൃത്തിയുടെ കുറ്റബോധം പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരെ ഉള്‍വലിയാന്‍ നിമിത്തമായി. സൌഹൃദത്തെ എല്ലായ്പ്പോഴും രാഷ്ട്രീയ ബന്ധങ്ങല്‍ക്കൊപ്പമോ ഉപരിയോ ആയി പരിഗണിച്ചിരുന്ന ഒരാളായിട്ടു കൂടി വളഞ്ഞു പിടിച്ചുള്ള അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരുടെ വാക്ക് ധോരണിയില്‍  മയങ്ങിയതിന്റെ ഫലം. അതിനു മുന്‍കൈയെടുത്ത ചുക്കാന്‍ പിടിച്ച സഖാവാകട്ടെ ചവിട്ടിക്കയറിയ എല്ലാ പടവുകളിലും കാറിത്തുപ്പി ക്കൊണ്ട് ഉന്നതങ്ങളില്‍ അധികാരത്തിന്റെ  വെള്ളി വെളിച്ചത്തില്‍ ആരെയൊക്കെയോ കെട്ടിപ്പിടിച്ചു കൊണ്ട് വെളുക്കെ ചിരിക്കുന്നു. തന്നെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തിയതിന്റെ ഒതുക്കിയതിന്റെ ഈഗോയുടെ തീണ്ടാരിത്തുണികള്‍ ആത്മകഥാ രൂപത്തില്‍ എടുത്തു നിവര്‍ത്തുന്നു. പുണ്യാളന്റെ രക്തം പറ്റിയ ഉടുപ്പുകള്‍ മാലോകര്‍  അഞ്ചാം പതിപ്പിലായി ആഘോഷിക്കുന്നു.

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത് കൊണ്ട് തൊട്ടടുത്ത വര്‍ഷം തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ എത്തിയപ്പോള്‍ യൂനിവേര്‍സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനം സുഹൃത്തുക്കള്‍ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെ തലശ്ശേരിയില്‍ ഉണ്ടായിരുന്നത് കൊണ്ടും അപ്പോള്‍ തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടും ബി എഡ്ഡുകാരുടെ തലശ്ശേരിയുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ , കൂടെ വയനാട്ടുകാരനായ ജോസ് , മുക്കുന്നിലെ പ്രകാശന്‍ എന്നിവര്‍ , എപ്പോഴും ഉണ്ടാകാറുണ്ട്. ജോസ് അപ്പോള്‍ അവിടുത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സമാരാധ്യനായ സുഹൃത്ത് ആയിരുന്നു. ജോസ് ആയിരുന്നു ഞങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. എസ് എഫ് ഐ പ്രവര്‍ത്തകരായ ഞങ്ങള്‍ ഒഴിച്ചുള്ളവര്‍ ഒറ്റ പാനലിലാണ് മത്സരിക്കുന്നത്. ഞങ്ങളുടെ പാനല്‍ ക്ലീയറായി തോറ്റു. ഞാന്‍ മൂന്നു വോട്ടിന്. ജോസ് അഞ്ചു വോട്ടിന്. മറ്റുള്ളവര്‍ അതിലും ദയനീയമായി. എങ്കിലും ജയിച്ച സുഹൃത്തുക്കളുമായി ഒരു പരിഭവവും ഉണ്ടായില്ല. ട്രെയിനിംഗ് കോളേജ് ആയതു കൊണ്ടുതന്നെ പല തരത്തിലുള്ള നിലപാടുകള്‍ ഉള്ളവരുണ്ടെങ്കിലും മറ്റു സംഘടനാ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. വൈകുന്നേരം 'കുയ്യാലി' ( ലോകത്തിലെ ഏറ്റവും കാല്പനികമായ കള്ള് ഷാപ്പ് കുയ്യാലിയിലാണ് എന്നാണു വരുംകാല നാരായണന്റെ അഭിപ്രായം )യിലേക്കുള്ള ആഹ്ലാദ പ്രകടനം ഒരുമിച്ചുതന്നെ. യു. യു. സി യായി ജയിച്ച പ്രിയസുഹൃത്തും നാട്ടുകാരനുമായ രാജീവ് തോമസ്‌ കുറച്ചു അധികമായപ്പോള്‍ കെട്ടിപ്പിടിച്ചു കരച്ചില്‍ തുടങ്ങി.
"പ്രേമാ .. നീയാണെടാ ജയിക്കേണ്ടത്. ഞാന്‍ ഈ സ്ഥാനത്തിനു യോഗ്യനല്ലടാ.. "
സമാനാവസ്ഥയിലായ ഞാന്‍ താങ്ങിപ്പിടിച്ചു പറഞ്ഞു,
"നീ അങ്ങിനെ പറയല്ലെടാ രാജീവേ ..നീ യോഗ്യനായത് കൊണ്ടല്ലേ നിന്നെ എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തത്. ജയിച്ചത്‌ ആരായാലും നമുക്ക് ഈ യൂണിയന്‍ പ്രവര്‍ത്തനം ഗംഭീരമാക്കണം."
ഹോസ്റ്റലില്‍ താമസിക്കുന്ന ഞങ്ങള്‍ തമ്മില്‍ അപ്പോഴേക്കും ആഴത്തിലുള്ള സൗഹൃദം വളര്‍ന്നിരുന്നു. സ്വതവേ നക്സലൈറ്റും അതില്‍ വിശേഷിച്ച് രാമചന്ദ്രന്‍ ഗ്രൂപ്പുമായ വരുംകാല നാരയാണന്‍ ആണ് പലതരത്തില്‍പ്പെടുന്ന സൌഹൃദങ്ങളുടെ നടുവിലെ മുഖ്യകണ്ണി. യൂണിയന്‍ പ്രവര്‍ത്തനം സാംസ്കാരികവേദി പോലെ നിത്യം പലതരത്തിലുള്ള പരിപാടികളാല്‍ എല്ലാവരും ചേര്‍ന്ന് സമ്പന്നമാക്കി. അപ്പോഴാണ്‌ കാലിക്കറ്റ് യൂനിവേര്‍സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്. സഖാവ് അബ്ദുള്ളക്കുട്ടി, എന്റെ ജൂനിയറായി പയ്യന്നൂര്‍ കോളേജില്‍ ഉണ്ടായിരുന്ന ഷംസു എന്നിവര്‍ ഒരു ദിവസം ഹോസ്റ്റലില്‍ എത്തി. അബ്ദുള്ളക്കുട്ടി അതിനു മുന്‍പ് തന്നെ എസ് എഫ് ഐ വഴി സുഹൃത്തായിരുന്നു. എട്ടു വര്‍ഷമായി എസ് എഫ് ഐ ആണ് കാലിക്കറ്റ് യൂനിവേര്‍സിറ്റി ഭരിക്കുന്നത്‌. ഇക്കൊല്ലം ഭരണം മിക്കവാറും കൈവിടും. അതാണ്‌ അവസ്ഥ. അങ്ങിനെയും യൂണിയന്‍ പിടിക്കണം. മറ്റെല്ലായിടത്തും സംഘടനാ സംവിധാനം കെ എസ് യു വിനും ശക്തമാണ്. ഇവിടത്തെ യു യു സി യുടെ അവസ്ഥയെന്താണ്. അതറിയാനാണ് അവര്‍ വന്നത്. രാജീവ്‌ കെ എസ് യു ക്കാരനാനെങ്കിലും അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രവര്‍ത്തകനോന്നും ആയിരുന്നില്ല. "ഞാന്‍ ചിലപ്പോഴെ വോട്ടു ചെയ്യാന്‍ വരൂ." രാജീവ്‌ സഖാക്കളോട് പറഞ്ഞു. എന്നെയും കൂട്ടി അബ്ദുള്ള ക്കുട്ടി ടൌണിലോളം നടന്നു. "പ്രേമാ .. ഇവന്റെ വോട്ട് നമുക്ക് എങ്ങിനെയെങ്കിലും ചെയ്യണം. അതിനു എന്ത് മാര്‍ഗം വേണമെങ്കിലും നോക്കണം. ഈ ഒരു വോട്ടുണ്ടെങ്കില്‍ നമ്മള്‍ ജയിക്കും. ഒരു കാരണവശാലും അവന്‍ വോട്ട് ചെയ്യാന്‍ വരാന്‍ പാടില്ല..." "നീ കഴിക്കാറുണ്ടോ?" ഇടയില്‍ എന്നോട് ചോദ്യം. "വല്ലപ്പോഴും.." ഞാന്‍ അപമാനിതനായി തലതാഴ്ത്തി. "അല്ല.. ഞാന്‍ അങ്ങിനെ ചോദിച്ചതല്ല. ഉണ്ടെങ്കില്‍ എത്ര പാര്‍ട്ടി വേണമെങ്കിലും അവനുമൊന്നിച്ച്‌ നടത്തിക്കോ. എന്താ വേണ്ടതെന്നു വിചാരിച്ചാല്‍ വാങ്ങിക്കൊടുത്തെക്കണം. അവന്‍ എന്തായാലും വോട്ടു ചെയ്യാന്‍ വരരുത്." ആകെ ധര്‍മ്മസങ്കടത്തിലായ ഞാന്‍ ജോസുമായി സംസാരിച്ചു. ജോസു പറഞ്ഞു പാര്‍ട്ടിനടത്തലൊന്നും ശരിയല്ല. നേരിട്ട് പറയാം. പോകരുത് എന്ന്. ജോസ് അവനുമായി സംസാരിച്ചു. അപ്പോഴേക്കും പറ്റുമെങ്കില്‍ പോകും, ഇല്ലെങ്കില്‍ ഇല്ല എന്നുമാത്രം അവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴേക്കും നിരന്തരമുള്ള ഫോണ്‍ വിളിയാല്‍ ഇത് വലിയൊരു ബാധ്യതയായി. അപ്പോഴേക്കും രാജീവിന്റെ ആടിക്കളി കെ. എസ്. യു ക്കാര്‍  മണത്തു. അവനെക്കാണാനും വോട്ടു ചെയ്യിക്കാനും അവരുടെ നേതാക്കന്മാരും വരവ് തുടങ്ങി.

ഇലക്ഷന് തലേ ദിവസം എന്ത് ചെയ്യണമെന്നു അറിയാതെ ഞാനും ജോസും തല പുകഞ്ഞു. അന്നത്തെ തലശ്ശേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ പ്രേമരാജന്‍ എന്ത് സഹായം വേണമെങ്കിലും വാഗ്ദാനം ചെയ്തു. ഉച്ചമുതല്‍ അബ്ദുള്ളക്കുട്ടി തലശ്ശേരിയില്‍ തന്നെ ക്യാമ്പ് ചെയ്തു. വേണമെങ്കില്‍ കടുത്ത വല്ല പരിപാടിയും ആലോചിക്കാം എന്നായി. ഒരു കാരണവശാലും അത്തരം ഒരു അഭ്യാസവും വേണ്ട എന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞു.  ഭാഗ്യത്തിന് അത് ബി. എഡ്ഡിന്റെ പരീക്ഷ അടുത്ത സമയമായിരുന്നു. ഒരു പഠിപ്പിസ്റ്റായ രാജീവിനെ അക്കാര്യം പറഞ്ഞു കൊണ്ട് സ്ഥലത്തുനിന്നും മാറ്റാം എന്ന് തീരുമാനിച്ചു. അപ്പോഴേക്കും കെ. എസ്. യു ക്കാര്‍ മുന്തിയ ഒരടവെടുത്തു. രാജീവിന്റെ അടുത്ത കൂട്ടുകാരനും മാടായി കോളേജിലെ യു. യു. സി യുമായ ഒരു ഘടാഘടിയനെ അവര്‍ ഹോസ്റ്റലിലാക്കി. രാവിലെ കാറില്‍ തലശ്ശേരിയില്‍ നിന്നും രാജീവിനെയും കൂട്ടി കോഴിക്കോടെക്ക് പോകുകയാണ് അവനെ ഏല്‍പ്പിച്ച ഡ്യൂട്ടി. രാജീവനെ മറ്റൊരാള്‍ കാണുന്നത് പോലും അവന്റെ മുന്‍പില്‍ വെച്ച് എന്നായി. സംഭവം, നാളെ ഇവന്‍ വോട്ടു ചെയ്യാന്‍ പോയാല്‍ അടി നടക്കും എന്ന് ഉറപ്പാണ്. കാരണം ഈ വോട്ടു മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും. അതുവരെയായും ഇക്കാര്യം രാജീവിനോട് ഞാന്‍ നേരിട്ട് സംസാരിച്ചിരുന്നില്ല. ഇനി മറ്റു വഴികളില്ല. വട്ടം കറങ്ങുന്ന സുഹൃത്ത് ടോയിലറ്റില്‍ പോയതക്കത്തിനു ഞാന്‍ രാജീവനെ മാറ്റി നിര്‍ത്തി സംസാരിച്ചു. " നാളെ നീ വോട്ടു ചെയ്യാന്‍ പോകുകയാണെങ്കില്‍ അവിടെ ഗുരുതരമായ അടിനടക്കും. നേരത്തെ എസ് എഫ് ഐ  ക്കാര്‍ വന്നപ്പോള്‍ വോട്ടു ചെയ്യാന്‍ വരില്ല എന്ന് നീ പറഞ്ഞതല്ലേ. അതുകൊണ്ട് നീ എത്തുമ്പോഴേക്കും അവര്‍ ചിലപ്പോള്‍ നിന്റെ വോട്ട് ചെയ്തിരിക്കും. പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ കഴിയില്ല." പാവം രാജീവ്‌ ആകെ വിഷമത്തിലായി. പോയാല്‍ അടി നടക്കും. പോയില്ലെങ്കില്‍ കൂട്ടുകാരനോട് എന്ത് പറയും. "നമുക്ക് തല്‍ക്കാലം ഇവിടുന്നു മാറാം. പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യാം. ഇന്ന് രാത്രി കമ്പൈന്‍ സ്റ്റഡിക്കായി നമ്മള്‍ ഇവിടുന്നു മാറുന്നു എന്ന് വിചാരിച്ചാല്‍ മതി." എന്റെ സ്വരത്തില്‍ സൌഹൃദത്തിനപ്പുറത്തു മറ്റേതോ ഭാവം കൂടി കലര്‍ന്നിരുന്നുവോ? രാജീവ് കൂടുതലൊന്നും ആലോചിച്ചില്ല. ഒരേ കട്ടിലില്‍ കിടന്ന കൂട്ടുകാരനറിയാതെ രാത്രി അവന്‍ എന്റെ കൂടെ ഇറങ്ങി വന്നു. ജോസും ഞാനും അവനെയും കൂട്ടി ഹോസ്റ്റലില്‍ നിന്ന്  പുറത്തിറങ്ങുമ്പോഴേക്കും, നേരത്തെതന്നെ ഹോസ്റ്റലിലിന് മുന്നിലൂടെ കറങ്ങിക്കൊണ്ടിരുന്ന കാറ് മുന്നിലെത്തുകയും അറിയാത്തത് പോലെ ഞങ്ങള്‍ ധര്‍മ്മടത്തെക്ക് ട്രിപ്പ് വിളിക്കുകയും ചെയ്തു. ധര്‍മ്മടത്തെ പി. എം. പ്രഭാകരന്‍ മാഷുടെ വീട്ടില്‍ ഞങ്ങള്‍ എത്തിച്ചേരുമെന്നു നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മറ്റൊരു നാടകത്തിന്റെ ഭാഗമായി ഒന്നും അറിയാത്ത മട്ടില്‍ പ്രഭാകരന്‍ മാഷ്‌ ധര്‍മ്മാ ടാക്കീസിലെക്കുള്ള വഴിയില്‍ കൂടി നടന്നു വന്നു. അന്ന് എന്തോ വിശേഷമുണ്ടായിരുന്നു. ന്യൂ ഇയറാണോ ഏപ്രില്‍ ഫൂള്‍ ആണോ എന്ന് ഇന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല. അതിന്റെ പേരിലാണ് നടത്തം.

അപ്രതീക്ഷിതമായി കാണുന്ന നാടകത്തില്‍ ഞങ്ങള്‍ പ്രഭാകരന്‍ മാഷോട് അപേക്ഷിക്കുന്നു. രണ്ടു ദിവസം ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരിടം വേണം. മാഷ്‌ സന്തോഷത്തോടെ എന്റെ വീട്ടിന്റെ മുകള്‍ നിലയില്‍ താമസിക്കാമല്ലോ എന്ന് സൌമനസ്യം കാട്ടുന്നു. ഞങ്ങള്‍ മാഷിന്റെ പഴയ തറവാട്ടിലെ മുകളിലെ നിലയില്‍ 'പെട്ടെന്ന് തരപ്പെട്ട ' സൌകര്യത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. മച്ചിന്റെ മുകളിലെ മുറിയില്‍ ഞാനും ജോസും രാജീവനും മാത്രം. അടുത്ത കൂട്ടുകാരന്‍ നാളെ ഉണര്‍ന്നു നോക്കുമ്പോള്‍ തന്നെ കാണാത്തതോര്‍ത്തു രാജീവ്‌ വിഷമിക്കുമ്പോള്‍ അതെ കാരണം കൊണ്ട് തന്നെ ഞങ്ങള്‍ ഉള്ളാലെ സന്തോഷിച്ചു. മുറിയിലെ ചെറിയ ജനാലക്കപ്പുറം കടലിന്റെ ഇരമ്പം. ധര്‍മ്മടം തുരുത്തും കടന്നു വരുന്ന തണുത്ത കാറ്റ്. പ്രഭാകരന്‍ മാഷ്‌ എന്നെ താഴത്തേക്ക്‌ വിളിച്ചപ്പോള്‍ ഷര്‍ട്ട്‌ പോലും ഇടാതെ ഞാന്‍ താഴേക്കിറങ്ങി. അവിടെ അപ്പോള്‍ സാക്ഷാല്‍ അബ്ദുള്ളക്കുട്ടി സഖാവ് ഹാജരുണ്ടായിരുന്നു. എന്നെ കണ്ടതും ഈ വീരോചിതമായ പ്രവൃത്തിയുടെ പേരില്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു. വാനോളം പുകഴ്ത്തി. വിജയ ലഹരിയുടെ അലകള്‍ അപ്പോഴേക്കും കവിളുകളില്‍ തുടിച്ചു തുടങ്ങിയിരുന്നു. ഉടന്‍ അടുത്ത ദൌത്യം എല്പിക്കപ്പെട്ടു. ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുന്ന രാജീവിന്റെ ചങ്ങാതിയുടെ ഐ. ഡി കാര്‍ഡും പൊക്കണം. അത് ഒരിക്കലും നടക്കില്ലെന്നു ഒഴിയാന്‍ നോക്കിയിട്ടും പറ്റിയില്ല. ഇല്ലെങ്കില്‍ പോട്ടെ ഒരു ശ്രമം നടത്തണമെന്നായി സഖാവിന്റെ നിര്‍ബന്ധം. ഷര്‍ട്ട്‌ മുകളിലെ മുറിയില്‍ അഴിച്ചുവേച്ചാണ് താഴെ ഇറങ്ങിയത്‌. അതെടുക്കാന്‍ മോളില്‍ പോയി താഴെ ഇറങ്ങുമ്പോള്‍ അവന്‍ അറിയില്ലേ? പിന്നെ എപ്പോഴെങ്കിലും അറിഞ്ഞാല്‍ .. ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട്. ഒന്നും കേള്‍ക്കാന്‍ സത്യസന്ധന്‍ തയ്യാറായിരുന്നില്ല. മറ്റാരുടെയോ കുപ്പായവുമിട്ടു കാറില്‍ അടുത്ത ലക്ഷ്യത്തിനായി പുറപ്പെട്ടു.

സമയം രണ്ടു മണി. കൂരിരുട്ടില്‍ പഴയ ഹോസ്റ്റല്‍ പ്രേതഭവനം പോലെ ഭീതി വിരിച്ചു നിന്നു. ഹോസ്റ്റലിന്റെ ഒന്നാം നിലയിലാണ് രാജീവിന്റെ മുറി. അവിടെയാണ് മറ്റേ നേതാവ് കിടന്നുറങ്ങുന്നത്. ഞാന്‍ കോണികയറി ഹാളിലേക്ക് കടക്കാനായി പതുക്കെ വാതിലില്‍ കൈവെച്ചു. അപ്പോഴേക്കും വാതില്‍ തനിയെ തുറന്നു വന്നു. അമ്പരന്ന എന്റെ മുന്നില്‍ പ്രതീഷ്. ഹോസ്റ്റലിലെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു പ്രതീഷ്. ആ സമയത്ത് പുറത്തു എന്നെക്കണ്ട് അവനും ഉള്ളില്‍ അവനെക്കാണ്ട് ഞാനും ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. രാത്രിയില്‍ ഉറക്കമില്ലാതെ അശാന്തമായ മനസ്സുമായി നടക്കുന്ന പ്രതീഷ് നല്ല സഖാവുമാണ്. എന്താണ് സംഭവം എന്ന് അവനോടും പറഞ്ഞു. അവന്‍ 'ഇതാണോടാ നിന്റെയൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം' എന്ന് മുഖമടച്ചു സുയിപ്പാക്കി. എന്ത് തന്നെയായാലും ചെയ്തെ മതിയാവൂ എന്ന് പറഞ്ഞു ഞാന്‍ 'ഡ്യൂട്ടി'ക്കായി മുന്നേറി. രണ്ടു കട്ടിലുകളിലായി മൂന്നു പേര്‍ കിടപ്പുണ്ട്. ബേഗുകളും പുസ്തകങ്ങളും കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നു. ഇതില്‍ ഏതിലാണ് ഇവന്റെ ഐ ഡി കാര്‍ഡ്. പതുക്കെ ഒരൊന്നിലായി തിരയാന്‍ തുടങ്ങി. പെട്ടെന്ന് മേശപ്പുറത്തിരുന്ന ഒരു സൂട്ട്കേസ് കൈ തട്ടി താഴേക്ക്‌ വീണു. മുറിയിലെ മറ്റുള്ളവര്‍ എഴുന്നേറ്റു. എന്താണെന്ന് തിരക്കുന്നതിനിടയില്‍ ഞാന്‍ പുറത്തെത്തിയിരുന്നു. ആദ്യത്തെ മോഷണ ശ്രമം. ഉള്ളില്‍ സ്വയം പുച്ഛം കൊണ്ട് ഉരുകിക്കൊണ്ട് കാറില്‍ മടങ്ങി.

രാവിലെ ഹോസ്റ്റലില്‍ രാജീവിനെക്കൂട്ടാനായി കെ ഏസ് യു ക്കാര്‍ വണ്ടിയുമായി എത്തി. തലേ ദിവസം നടന്ന സംഭവങ്ങള്‍ അവര്‍ ഊഹിച്ചുകാണും. തിരയാവുന്നിടത്തോക്കെ അവര്‍ രാജീവിനെ തിരഞ്ഞു. ഹോസ്റ്റല്‍ അരിച്ചു പെറുക്കിയത്തിനു പുറമേ സെയ്താര്‍പള്ളിയില്‍ ഞാന്‍ ഇടയ്ക് താമാസിക്കാറുള്ള മുറിയിലും ഭീഷണിയുമായി കയറിയിറങ്ങി.

ഞങ്ങള്‍ പ്രഭാകരന്‍ മാഷുടെ വീട്ടിലും ധര്‍മ്മടം ബീച്ചിലും ആയി വൈകുന്നേരം വരെ ചിലവഴിച്ചു. ഞങ്ങളെ എതിര്‍ക്കാന്‍ കഴിയാതെയും നാളെ കെ ഏസ് യു സുഹൃത്തുക്കളെ അഭിമുഖീകരിക്കേണ്ടത് ഓര്‍ത്തും രാജീവ്‌ മുഖം താഴ്ത്തിത്തന്നെയിരുന്നു. താന്‍ അകപ്പെട്ട അപമാനകരമായ അവസ്ഥയില്‍ വൈകുന്നേരം വരെ ഞങ്ങളുടെ മുന്നില്‍ അവന്‍ ഉരുകിത്തീരുന്നതിനു മനസ്സാക്ഷിക്കുത്തോടെ ഞങ്ങള്‍ കാവല്‍ നിന്നു. വൈകുന്നേരം തിരിച്ചു ഞങ്ങളോടൊപ്പം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ , അവനെ വിജയിപ്പിക്കാനായി ഏറ്റവും അധികം പണിയെടുത്ത, എല്ലാവരും 'താവു' എന്ന് വിളിക്കുന്ന വിജയകുമാര്‍ രാജീവിന്റെ കോളറില്‍ പിടിച്ചു "ഇതിലും ഭേദം നിനക്ക് തൂങ്ങിച്ചാവുന്നതല്ലേടാ.." എന്ന് ചോദിച്ച് അലറി. അപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശാരീരികമായി ഞങ്ങളില്‍ ഏറ്റവും കരുത്തനായ രാജീവ്‌ മുഖം പൊത്തി ഏങ്ങലടിച്ചു കൊണ്ട് കരഞ്ഞു. ഹോസ്റ്റലിലെ മുഴുവന്‍ കുട്ടികളുടെയും വെറുപ്പ്‌ നിറഞ്ഞ കണ്ണിനു മുന്നിലൂടെ തലകുനിച്ചു കൊണ്ട് ഞാനും ജോസും മുറിയിലേക്ക് കയറി.

പിന്നീടു സഖാവ് അബ്ദുള്ളക്കുട്ടി ലോകസഭയിലേക്ക് മത്സരിച്ചു. സംസ്ഥാനത്തിനകത്തെ എല്ലാ എസ് എഫ് ഐ പ്രവര്‍ത്തകരും കണ്ണൂരില്‍ എത്തി രാപ്പകലില്ലാതെ പണിയെടുത്തു. തൊട്ടടുത്തായിട്ടും ഒരിക്കല്‍ പോലും വിളിക്കാനോ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് പോകാനോ മനസ്സ് വന്നില്ല. രാജീവിനെ പിന്നീടും പലപ്പോഴും കണ്ടു. ഉള്ളില്‍ ഒട്ടും വെറുപ്പില്ലാതെ അവന്‍ നന്നായി പെരുമാറി. ആ സുഹൃത്തിന്റെ ഹൃദയ വിശാലതയുടെ പത്തിലൊന്നെങ്കിലും എനിക്ക് ഇല്ലല്ലോ എന്ന് സ്വയം നോക്കിക്കണ്ടു. എപ്പോള്‍ അബ്ദുള്ളക്കുട്ടി എന്ന് ഓര്‍ക്കുന്നുവോ അപ്പോഴെല്ലാം മുഖം പൊത്തിക്കരയുന്ന രാജീവിനെയും ഓര്‍ത്തു.

2010, നവംബർ 15, തിങ്കളാഴ്‌ച

രാത്രിയും മൂടല്‍മഞ്ഞും

ചലച്ചിത്രങ്ങള്‍  ക്ലാസ് മുറിയില്‍ 
2. നൈറ്റ് ആന്‍ഡ്‌ ഫോഗ്

"  ഹോളോകാസ്റ്റിന്റെ സമയത്ത് ദൈവം തീര്‍ച്ചയായും അവധിയിലായിരുന്നിരിക്കണം"

ആസ്ത്രിയന്‍ ഹോളോകാസ്റ്റ് സര്‍വൈവര്‍ സിമോണ്‍ വീസെന്താല്‍

ലോക മനസ്സാക്ഷിയുടെ മായ്ക്കാന്‍ കഴിയാത്ത വ്രണമാണ് ഹോളോകാസ്റ്റ്. നാസി കൊണ്സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഞെരിഞ്ഞമര്‍ന്ന നിലവിളികള്‍ , അന്തമില്ലാത്ത പീഡനങ്ങള്‍ , പിടഞ്ഞു വീണ ജീവനുകള്‍ .. ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് ലോകം ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്ന് . അത് കൊണ്ട് തന്നെ കലാകാരന്മാരെ ഏറെ ആലോസരപ്പെടുത്തിയിട്ടുള്ളതും അവര്‍ ഏറ്റവും കൂടുതല്‍ ആവിഷ്കാരം നടത്തിയിട്ടുല്ലതുമായ വിഷയവും ഇരുപതാം നൂറ്റാണ്ടിലും  തുടര്‍ന്നും ഇത് തന്നെയാണ്. 'ഹോളോകാസ്റ്റിനുശേഷം കവിതയെഴുതുക എന്നത് പ്രാകൃതമാണ് ' എന്ന തിയഡോര്‍ അഡോണയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തിലല്ല കലാലോകം ചെവിക്കൊണ്ടത്. നോവലുകളായും, കവിതകളായും, കഥകളായും പുറത്തു വന്നിട്ടുള്ള സാഹിത്യകൃതികള്‍ , ചിത്രങ്ങള്‍ ‍, ചലച്ചിത്രങ്ങള്‍ .. എണ്ണിയാല്‍ ഒടുങ്ങാത്തതാണ് ഇവയുടെ അളവ്. ആസ്വാദകരെ ഞെട്ടിച്ചു കൊണ്ട് യുദ്ധവെറിയുടെ ഭീഭത്സമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി സൃഷ്ടിച്ച ഡോക്യുമെന്‍ററികള്‍ , കണ്ണീരിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ട കഥാചിത്രങ്ങള്‍ എന്നിങ്ങനെ  ഹോളോകാസ്റ്റിന്റെ വൈകാരികാനുഭവം ഹൃദയസ്പര്‍ശിയായി അനുഭവിപ്പിക്കാന്‍ അതില്‍ മുന്നില്‍ നിന്ന കലയാണ്‌ ചലച്ചിത്രം. അലന്‍ റെനെയുടെ 'നൈറ്റ് ആന്‍ഡ്‌ ഫോഗ് ', ക്ലോഡ് ലാന്‍സ് മാന്റെ 'സോഹ് 'എന്നിവ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ള ഡോക്യുമെന്‍ററികളില്‍ എക്കാലത്തെയും മികച്ച സൃഷ്ടികളാണ്. പോളാന്‍സ്കിയുടെ 'ദ പിയാനിസ്റ്റ്‌', റോബര്‍ട്ടോ ബെനീഞ്ഞിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ', ജോസഫ് സര്‍ജന്റിന്റെ  'ഔട്ട്‌ ഓഫ് ആഷസ്', സ്പില്‍ ബര്‍ഗിന്റെ 'ഷിന്റ് ലേര്‍സ് ലിസ്റ്റ് ', മാര്‍ഗരീത്ത വോണ്‍ ട്രോട്ടയുടെ 'റോസന്‍ട്രാസ് ',എഡ് വേര്‍ഡ് സ്വിക്കിന്റെ 'ഡെഫിയന്‍സ് ', അലന്‍ ജെ പെക്കുലയുടെ ' സോഫീസ് ചോയിസ് ', മാര്‍ക്ക് ഹെര്‍മാന്റെ ' ദ ബോയ്‌ ഇന്‍ ദ സ്ട്രിപ്ഡ് പൈജാമ' എന്നിവ എടുത്തു പറയേണ്ട ഫീച്ചര്‍ സിനിമകളാണ്. ഏതൊരു പ്രിന്റ്‌ ടെക്സ്റ്റ്‌നെക്കാളും നമ്മുടെ ഹൃദയത്തെ ചലിപ്പിക്കാനും യുദ്ധത്തിന്റെ ഫാസിസത്തിന്റെ ക്രൌര്യം അനുഭവവേദ്യമാക്കാനും ഈ ചലച്ചിത്രങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ നല്ല ക്ലാസ് മുറികള്‍ക്ക് ഇവയില്‍ പലതും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.

1955 ലാണ് അലന്‍ റെനെയുടെ നൈറ്റ് ആന്‍ഡ്‌ ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ നിര്‍മ്മാണത്തില്‍ തുടങ്ങി അവ മരണത്തിന്റെ ഫാക്ടറികള്‍ ആകുന്നതു വരെയുള്ള വളര്‍ച്ച പടിപടിയായി വിവരിക്കപ്പെടുമ്പോള്‍ , മനുഷ്യന് സാധ്യമാകുന്ന ക്രൂരതകളുടെ വിഷപ്പാടുകള്‍ കണ്ടു നടുങ്ങാതിരിക്കാന്‍ മനസ്സുള്ളവര്‍ക്ക് കഴിയില്ല. ഒരു തരത്തിലും സംഗ്രഹിക്കാന്‍ കഴിയാത്ത നിസ്സഹായതയുടെ മിടിപ്പുകളാണ് നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ അവസാന ദൃശ്യം വരെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കുന്നതിന് താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ റെനെ ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. ഓഷ് വിറ്റ്സിലെ തടങ്കല്‍ പാളയങ്ങളില്‍ ചിത്രീകരിക്കുന്നതിനുള്ള അനുവാദം നിരന്തരം നിരസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്ര നിര്‍മ്മാണ സഭയുടെ പ്രത്യേകമായ ഉത്തരവുണ്ടായിട്ടും വളരെക്കുറച്ചു സമയം മാത്രമാണ് ചിത്രീകരണത്തിനു അനുവദിച്ചത്. ചിത്രത്തിന്റെ പലഭാഗങ്ങളും മുറിച്ചുമാറ്റുന്നതിനു ഭരണാധികാരികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. എങ്കിലും ലോകമനസ്സാക്ഷിയെ ഉണര്‍ത്താന്‍ ഇത്തരമൊരു ചിത്രം കൂടിയേ കഴിയൂ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രത്തോട് റെനെക്കുള്ള  അഗാധമായ താത്പര്യത്തിന്റെ പ്രതിഫലനം തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയും സാക്ഷ്യപ്പെടുത്തുന്നത്, 'ഹിരോഷിമാ മോണ്‍ അമാര്‍ '. നാസി തടങ്കല്‍പാളയത്തില്‍ നിന്നും രക്ഷപ്പെട്ട കവിയും നോവലിസ്റ്റുമായ ജീന്‍ കേറോള്‍ ആണ്  നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ രചന നിര്‍വഹിച്ചത്. ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു തടവുകാരനാണ് ചിത്രത്തിന്റെ നരേഷന്‍ നിര്‍വഹിച്ച മൈക്കല്‍ ബൌക്കറ്റ്.

സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തുനിന്നും മുള്ള് വേലികളുടെ അതിരുകളിലേക്ക് താണു വരുന്ന ക്യാമറ, ആദ്യം കാണിച്ചു തരുന്നത് ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെ മനോഹരമായ പ്രദേശത്തെയാണ്. ഒരു പോസ്റ്റ്‌ കാര്‍ഡില്‍ കാണുന്നത് പോലെ ആകര്‍ഷകമായ ആ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ഇപ്പോള്‍ സഞ്ചാരികള്‍ തിരക്ക് കൂട്ടാറുണ്ടെന്നു നരേറ്റര്‍ പറയുന്നുമുണ്ട്. എന്നാല്‍ അത് എന്താണെന്നും എന്തിനാണ് അത് പണിതതെന്നും മെല്ലെ വിശദമാക്കിത്തരുമ്പോള്‍ നാം അമ്പരക്കുന്നത്, താന്‍ നേടിയ അറിവും അനുഭവവും മനുഷ്യക്കുരുതിക്ക് സമര്‍ത്ഥമായി പ്രയോജനപ്പെടുത്താന്‍ കൂട്ടുനിന്ന എഞ്ചിനീയര്‍മാരെയും ആര്‍ക്കിടെക്റ്റുകളെയും ഓര്‍ത്തിട്ടുകൂടിയാണ്. ഒരു സ്റ്റേഡിയമോ ഹോട്ടലോ പണിയുന്നത് പോലെ സാധാരണമായിരുന്നു അവയുടെ നിര്‍മ്മാണം. മനോഹരവും വിദഗ്ധവും ആയ അതിന്റെ ഗേറ്റിനെ ക്കുറിച്ച് അവ ഒരിക്കല്‍ മാത്രം പ്രവേശിക്കാന്‍ കഴിയുന്നവയാണ് എന്ന നരേറ്റരുടെ വാക്കുകളുടെ അര്‍ത്ഥം പിന്നീടാണ് വെളിവാകുന്നത്. പരന്നു കിടക്കുന്ന മനോഹരമായ നൂറുകണക്കിന് കെട്ടിടങ്ങള്‍ ..  അവയുടെ വിവിധ കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ചുതരുമ്പോള്‍ റെനെ കൂട്ടിച്ചേര്‍ക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരപരാധികളായ ജൂതന്മാര്‍ അറിഞ്ഞിരുന്നില്ല, ഭാവിയില്‍ അവര്‍ക്ക് കഴിയേണ്ട നരകപീഡനശാലകള്‍ ഇങ്ങു ദൂരെ ഒരുങ്ങുന്നുണ്ടെന്ന്.
ഹിറ്റ് ലര്‍ ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളില്‍ നിന്ന് ജൂതര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പട്ടാളക്കാര്‍ക്കൊപ്പം പോകുമ്പോള്‍ അവര്‍ വിചാരിക്കുന്നു, 'എന്തോ തെറ്റ് പിണഞ്ഞത് കൊണ്ടോ സംശയം തോന്നിയത് കൊണ്ടോ ആണ് തങ്ങളെ പിടികൂടിയിരിക്കുന്നത്. അത് വ്യക്തമായാല്‍ ഉടന്‍ തങ്ങളെ വിട്ടയക്കും.' എന്നാല്‍ തങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ പീഡനങ്ങളുടെ കറുപ്പും ശ്വാസംമുട്ടലും അവര്‍ തിരിച്ചറിഞ്ഞത്, കോണ്‍സണ്‍ട്രേഷന്‍  ക്യാമ്പുകളിലേക്ക് അവരെ കയറ്റിയയച്ച തീവണ്ടി ബോഗികളില്‍ നിന്നാണ്. രാത്രിയും പകലുമില്ലാത്ത, കൊട്ടിയടച്ച ഗുഡ്സ് വാഗണിന്റെ ഇരുട്ടില്‍ വിശപ്പും ദാഹവും ശ്വാസംമുട്ടും ഭ്രാന്തുമായി അവര്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. രാത്രിയും മൂടല്‍മഞ്ഞും കട്ടപിടിച്ച ഏതോ സമയത്ത് അവരുടെ തീവണ്ടി ഓള്‍ഷിവിറ്റ്സ് അടക്കമുള്ള ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്നു.

ഇറ്റു സൂപ്പുമാത്രം കഴിച്ച്, കഠിനാധ്വാനത്തിന് നിര്‍ബന്ധിക്കപ്പെട്ട്, ട്രേ പോലെ അടുക്കിയ തട്ടുകളില്‍ തിങ്ങിപ്പാര്‍ത്ത് സമൂഹത്തില്‍ അതുവരെ നല്ല നിലയില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ , ഒരു പ്രത്യേക വംശത്തില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം അവസാനവും തടസ്സമില്ലാത്തതുമായ ഭയത്തിന്റെ തടവറയില്‍ നരകിക്കുകയായി. ഇപ്പുറത്തു 'കപു' അടക്കമുള്ള നാസി സൈനികോദ്യോഗസ്ഥര്‍ ഓര്‍ക്കസ്ട്രയും മൃഗശാലയും വേശ്യാലയവും കെട്ടിപ്പൊക്കി ആസക്തികളില്‍ മുഴുകി. ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തു വെക്കുമ്പോള്‍ റെനെ തൊടുന്നത് അധികാരത്തിന്റെ എക്കാലത്തെയും വിഭജനങ്ങള്‍ ആണ്. ഇവിടെ അദ്ദേഹം നമ്മളെ ഒരു ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നുണ്ട്. പുറമേ നിന്ന് കാണുമ്പോള്‍ ശരിയായ ആതുരാലയം. എന്നാല്‍ അകത്തോ? മരുന്നായി വിശ്വാസം മാത്രം ; പേപ്പറുകളാണ് വസ്ത്രങ്ങള്‍ . വിശപ്പുപോലും അടക്കാന്‍ കഴിയാതെ രോഗികള്‍ സ്വന്തം കമ്പളിപ്പുതപ്പ് ഭക്ഷിക്കുന്നു.ഗിനിപ്പന്നികളായി കണ്ടുകൊണ്ടു മരുന്ന് കമ്പനികള്‍ ഇവരില്‍ മാരകമായ രാസവസ്തുക്കള്‍ പരീക്ഷണം നടത്തുന്നു.

ക്യാമ്പുകളില്‍ ആളുകള്‍ കൂടിയപ്പോള്‍ എളുപ്പത്തില്‍ അവരെ കോന്നൊടുക്കുന്നതിനായാണ് ഗ്യാസ് ചേമ്പറുകള്‍ തീര്‍ത്തത്. അതിന്റെ ഉള്ളറകളിലെ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയതും പ്രഗത്ഭരായ എന്‍ജിനീയര്‍മാര്‍ തന്നെയായിരുന്നു! വിഷവാതകമേറ്റ് പ്രാണനായി പിടയുന്ന മനുഷ്യര്‍ കൈവിരല്‍ കൊണ്ട് മാന്തിപ്പോളിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ , ചുമരുകള്‍ ഇവിടെക്കെല്ലാം റെനെയുടെ ക്യാമറ നീണ്ടു ചെല്ലുന്നുണ്ട്. ഇവിടെ എത്തുമ്പോള്‍ പിടഞ്ഞു വീണ ആ മനുഷ്യര്‍ക്കൊപ്പം നമുക്കും ശ്വാസം മുട്ടും. കൊല്ലപ്പെട്ട തടവുകാരുടെ കണ്ണടകള്‍ , ഷേവിംഗ് ബ്രഷുകള്‍ ,ചെരുപ്പുകള്‍ , സ്ത്രീകളുടെ തലമുടി ... ഇവയുടെ കുന്നുകള്‍ കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്നു. ഈ ദൃശ്യങ്ങള്‍ക്ക് അകമ്പടിയായി റെനെ ഉപയോഗിക്കുന്ന സംഗീതം ഹൃദയദ്രവീകരണക്ഷമമാണ്. തലമുടി ഉപയോഗിച്ചുകൊണ്ട് പുതപ്പുകള്‍ , മനുഷ്യന്റെ കൊഴുപ്പില്‍ നിന്ന് ..( ഇവിടെ വാക്കുകള്‍ കിട്ടാതെ പിടഞ്ഞു നരേറ്റര്‍ പോലും ഒരു നിമിഷം നിശ്ശബ്ദനാകുന്നു.) .. സോപ്പുകള്‍ .അറുത്തുമാറ്റപ്പെട്ട ശിരസ്സുകള്‍ ഒരു കൊട്ടയില്‍ അടുക്കി വെച്ചിരിക്കുന്നു... തൊട്ടടുത്ത് ശിരസ്സ് പിഴുതെടുക്കപ്പെട്ട ഉടലുകള്‍ ... വരിവരിയായി നില്‍ക്കുന്ന പട്ടിണിക്കോലങ്ങള്‍ ... ദഹിപ്പിക്കാന്‍ വിറകില്ലാതെ കൂട്ടിയിട്ട പാതിവെന്ത ശവക്കൂനകള്‍ ..റെനെ ഈ ഭാഗത്ത് കാട്ടുന്ന ഏതാനും ദൃശ്യങ്ങള്‍ മതി ഹിറ്റ്‌ലറുടെ കൊടും പാതകങ്ങളുടെയും നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന ഉള്ളുലയ്ക്കുന്ന ക്രൂരതകളുടെയും നേര്‍ചിത്രം ലഭിക്കാന്‍ . യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ജയിച്ചിരുന്നെങ്കില്‍ ജര്‍മ്മനിയുടെ സമ്പത്തിന്റെ പ്രധാന സ്രോതസ് ഈ ഇരുട്ടറകളായേനെ എന്ന് റെനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുണ്ട്.

സഖ്യകക്ഷികള്‍ ക്യാമ്പുകളില്‍ കടന്നതിനു ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ മനുഷ്യന്‍ കണ്ട ഏറ്റവും ഭയാനകമായ രംഗങ്ങള്‍ ആയിരിക്കും. പട്ടിണി കിടന്നു മരിച്ച പതിനായിരങ്ങളുടെ ശരീരങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിയ കുഴികളിലേക്ക് നീക്കുന്നു. ജീവന്‍ ബാക്കിയുള്ളവര്‍ മരിച്ചവരുടെ തലയോട്ടികള്‍ അടുക്കിവെക്കുന്നു. ഈ ദൃശ്യങ്ങള്‍ രക്ഷപ്പെട്ട അന്തേവാസികള്‍ കമ്പിവേലിയിലൂടെ നോക്കി നില്‍ക്കുന്നു." ഇവര്‍ സ്വതന്ത്രരായോ? സാധാരണ ജീവിതം ഇനി ഇവരെ തിരിച്ചറിയുമോ? എന്ന ആശ്ചര്യം റെനെ മറച്ചു വെക്കുന്നില്ല. ഇരുപത്താറു രാജ്യങ്ങളിലെ ഒന്‍പതു മില്ല്യന്‍ നിരപരാധികളാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പൊലിഞ്ഞത് എന്നോര്‍ക്കണം.
 
ന്യൂറന്ബര്‍ഗിലെ അന്താരാഷ്‌ട്ര യുദ്ധവിചാരണക്കോടതിയില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ചുമതലക്കാരനായ കപുവും ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞു, ' ഇതിനു ഞാന്‍ ഉത്തരവാദിയല്ല' ..' ഞാന്‍ ഉത്തരവാദിയല്ല '.. ഈ ദൃശ്യത്തിനൊപ്പം റെനെ കട്ട് ചെയ്തു ചേര്‍ക്കുന്നത് കൂമ്പാരം കൂട്ടിയ നഗ്നമായ ശവശരീരങ്ങള്‍ ആണ്. എന്നിട്ട് അദ്ദേഹം ചോദിക്കുന്നു 'എങ്കില്‍ ആരാണ് ഉത്തരവാദി?'

തനിക്കു ലഭിച്ച ആര്‍ക്കേവ്‌ ദൃശ്യങ്ങളെ കേവലമായി ചെര്‍ത്തുവെച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയല്ല 'നൈറ്റ് ആന്‍ഡ്‌ ഫോഗ് .'  മനുഷ്യമനസ്സാക്ഷിക്കു നേരെത്തൊടുക്കുന്ന കനമുള്ള ചില ചോദ്യങ്ങള്‍ , ചരിത്രത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍ ഇവയാണ് ഈ സിനിമയെ ഹോളോകാസ്റ്റിനെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട നൂറുകണക്കിന് ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. യഥാര്‍ത്തത്തില്‍ നമ്മുടെ പായല്‍ മൂടിയ ഓര്‍മ്മകളെ ക്രൂരദൃശ്യങ്ങളിലൂടെ കുത്തി മുരിവേല്പിക്കുന്നത്  കാലികമായ ചില മുന്നറിയിപ്പുകള്‍ നല്‍കാന്‍ കൂടിയാണ്. അവിടെയുള്ള പൊളിഞ്ഞു വീണ കാവല്പുരകളില്‍ ഇരുന്നു ആരോ മുന്നറിയിപ്പ് നല്‍കുന്നതായി അദ്ദേഹത്തിനു തോന്നുന്നു. അത് വരാനിരിക്കുന്ന എകാധിപതികളെ ചെറുത്തു നില്‍ക്കേണ്ടതിനെക്കുറിച്ചാവാം. അതുകൊണ്ട് തന്നെയാണ് റെനെ ഈ ചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നത്, 'യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. നമ്മളില്‍ ചാടി വീഴാന്‍ അവസരം പാര്‍ത്തുകൊണ്ട് അപ്പോഴും അത് ഒരു കണ്ണ്  തുറന്നു തന്നെ വച്ചിരിക്കുന്നു'.

യുദ്ധം, ഫാസിസം, ഏകാധിപത്യം എന്നിവ ഭാഷാ- സാമൂഹ്യശാസ്ത്ര ക്ലാസ് മുറികളില്‍ ആവര്‍ത്തിച്ചു വരുന്ന പ്രമേയമാണ്. യുദ്ധം മനുഷ്യരാശിക്ക് വരുത്തി വെക്കുന്ന വമ്പിച്ച നഷ്ടങ്ങള്‍ , കേവലമായ സ്ഥിതിവിവരം എന്നതിലുപരി വൈകാരികമായി കുട്ടികള്‍ അനുഭവിക്കേണ്ടതുണ്ട്. ലോകസാഹിത്യത്തില്‍ യുദ്ധത്തിന്റെ, വിഭജനത്തിന്റെ, കലാപങ്ങളുടെ രക്തം പുരണ്ട അദ്ധ്യായങ്ങള്‍ എത്രയോ ഉണ്ട്. ( പന്ത്രണ്ടാം ക്ലാസിലെ മലയാളം ടെക്സ്റ്റിലെ ലൂയി പിരാന്തല്ലോയുടെ 'യുദ്ധം' എന്നാ കഥ നോക്കുക ). മലയാളത്തില്‍ എഴുത്തച്ഛന്റെ ഗാന്ധാരീ വിലാപം ( ശ്രീമഹാഭാരതം ) മുതല്‍ മാരാരുടെ യുദ്ധത്തിന്റെ പരിണാമവും അര്‍ജുന വിഷാദയോഗവും ( ഭാരതപര്യടനത്തിലെ ഉപന്യാസങ്ങള്‍ ) തകഴിയുടെ പട്ടാളക്കാരനും, ബഷീറിന്റെ ഭൂമിയുടെ ചോരയും ( ശബ്ദങ്ങള്‍ ) ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയില്‍ ചിലതിന്റെ പാരായണവും പൊതുവായ ചര്‍ച്ചയും നടന്നതിനു ശേഷം യുദ്ധരംഗങ്ങളില്‍ നിന്ന് ടുത്ത ലോകപ്രശസ്തമായ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിക്കാം. അവരില്‍ അതുണ്ടാക്കിയ വികാരങ്ങള്‍ പങ്കുവെക്കട്ടെ. ചിലതിന്റെ ലിങ്കുകള്‍ ഇവിടെ കിട്ടും.

തുടര്‍ന്ന് നൈറ്റ് ആന്‍ഡ്‌ ഫോഗിനെ ക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയതിനു ശേഷം ചലച്ചിത്രം പ്രദര്‍ശിപ്പിക്കാവുന്നതാണ്.
  • ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം ചിത്രം അവരിലുണ്ടാക്കിയ വൈകാരികാനുഭാവത്തെ കുറിച്ച് കുട്ടികള്‍ സംസാരിക്കട്ടെ. സ്പര്‍ശിച്ച രംഗങ്ങള്‍ , വിവരണങ്ങള്‍ എന്നിവ വിശദമാക്കട്ടെ.
  • സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കട്ടെ.
  • യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. അപ്പോഴും അത് ഒരു കണ്ണ്  തുറന്നു തന്നെ വച്ചിരിക്കുന്നു'. എന്ന റെനെയുടെ ഉത്കണ്ടയുടെ അര്‍ത്ഥതലങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം വംശഹത്യകള്‍ പിന്നീട് നടന്നിട്ടുണ്ടോ?
  • വ്യക്തികളെക്കാളും വ്യത്യസ്ത ഗ്രൂപ്പുകളെക്കാളും മനുഷ്യന് വേദനകളും നഷ്ടങ്ങളും വരുത്തുന്നത് രാഷ്ട്രങ്ങള്‍ ആണ്. ഈ കാഴ്ചപ്പാട് ശരിയോ?
  • എങ്ങിനെയാണ് ഇത്തരം വംശഹത്യകള്‍ സംഭവിക്കുന്നത്‌? രാഷ്ട്രം എങ്ങിനെ ജനാഭിപ്രായങ്ങളെ സ്വാധീനിക്കുന്നു?
തുടങ്ങിയ ചര്‍ച്ചകളും ഉയര്‍ന്ന ക്ലാസുകളില്‍ ഉയര്‍ത്തിക്കൊണ്ടു വരാവുന്നതാണ്.

നൈറ്റ് ആന്‍ഡ്‌ ഫോഗ് യു ട്യൂബില്‍ ലഭ്യമാണ്. ടോറന്റായി ലഭിക്കാന്‍ ഇവിടെയുള്ള 'ഡൌണ്‍ലോഡ് ദിസ് ടോറന്റ് ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2010, നവംബർ 2, ചൊവ്വാഴ്ച

സിനിമാ ടിക്കറ്റ്

'ദ സിനിമാ ടിക്കറ്റ് '
ചലച്ചിത്രങ്ങള്‍  ക്ലാസ് മുറിയില്‍
1 .  'ദ സിനിമാ ടിക്കറ്റ് '

സിനിമയോടുള്ള തങ്ങളുടെ അടക്കാനാകാത്ത അഭിനിവേശം മഹാന്മാരായ ചിലച്ചിത്രകാരന്മാര്‍ പ്രകാശിപ്പിച്ചിട്ടുള്ളത് മനോഹരമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടു മാത്രമല്ല. കഴിയുമ്പോഴൊക്കെ അവര്‍ സിനിമയെ തന്നെ പ്രമേയവുമാക്കി. സിനിമ അതിന്റെ ആരംഭം തൊട്ടുതന്നെ ജനങ്ങളെ അതിന്റെ കാന്തികമായ പ്രഭാവലയങ്ങളാല്‍ വലിച്ചെടുത്ത കലയാണ്‌. സിനിമയോടുള്ള ഉന്മാദസമമായ പ്രണയവും അതിനായി അലഞ്ഞ വഴികളും ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച ഓരോരുത്തരുടെയും ഓര്‍മ്മയിലെ വര്‍ണക്കാഴ്ചകളാണ്. ചലച്ചിത്രത്തെ പ്രമേയമാക്കി എടുക്കപ്പെട്ട സിനിമകളിലെല്ലാം ഈ അഭിനിവേശം, അനുഭവം പകര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകസിനിമയില്‍ ഒരു പ്രത്യേക വിഭാഗമായി നില്‍ക്കത്തക്ക വിധത്തില്‍ 'സിനിമയെക്കുറിച്ചുള്ള സിനിമകള്‍ ' സമ്പന്നമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ക്യാമറാ ബഫ് ', ഗിസ്സപ്പേ ടെര്‍നാട്ടോറയുടെ ' സിനിമാ പാരഡൈസോ', അബ്ബാസ് കിയറസ്താമിയുടെ 'ക്ലോസ് അപ്പ് ', ഗൊദാര്‍ദിന്റെ ' കണ്‍ഡംപ്റ്റ് ', വെര്‍ത്തോവിന്റെ ' മാന്‍ വിത്ത്‌ മൂവീ ക്യാമറാ', മക് മല്‍ ബഫിന്റെ 'വണ്‍സ് അപ്പോണ്‍ എ ടൈം സിനിമ', ഒസാമ ഫൌസിയുടെ 'ഐ ലവ് സിനിമ ' എന്നിവ ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ചലച്ചിത്രങ്ങളാണ്. സിനിമയോടുള്ള ബാല്യകാലത്തെ അടക്കാനാകാത്ത ആകര്‍ഷണത്തെ അതീവ ഹൃദ്യമായി പകര്‍ത്തിയ ചിത്രങ്ങളാണ് ഇതില്‍ 'സിനിമാ പാരഡൈസോ'യും 'ഐ ലവ് സിനിമ'യും. ഈ ഗണത്തില്‍ പെടുത്താവുന്ന അതിമനോഹരമായൊരു ഹ്രസ്വചിത്രമാണ് നോര്‍വീജിയന്‍ ചിത്രമായ 'ദ സിനിമാ ടിക്കറ്റ് '.

പത്തു വയസ്സിനടുത്ത് പ്രായം വരുന്ന കുട്ടിയാണ് ഇതിലെ മുഖ്യ കഥാപാത്രം. അവന്റെയോ സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയോ പേര് സിനിമയില്‍ ഉപയോഗിക്കുന്നില്ല. ഏതു പേരില്‍ ഏതു നാട്ടില്‍ ആയാലും ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ ഒന്നാമത് സിനിമതന്നെയെന്നാവണം സംവിധായകന്‍ ഓര്‍മ്മിപ്പിക്കുന്നത്. പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡില്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നിടതാണ് 'സിനിമാ ടിക്കറ്റ് 'ആരംഭിക്കുന്നത്. പോസ്റ്ററൊട്ടിച്ചു  കഴിഞ്ഞു അയാള്‍ പോയപ്പോഴേക്കും തൊട്ടു പിന്നിലെ മരത്തില്‍ നിന്നും അവന്‍ ഉര്‍ന്നിറങ്ങി. ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്ന 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ സിനിമയുടെ പോസ്റ്റരാണ് അത്. ടിക്കറ്റ് നിരക്കില്‍ ഏറ്റവും താഴ്ന നിരക്ക് പത്തു ക്രോണ്‍ ആണ്. അവന്റെ കയ്യില്‍ മൂന്നു ക്രോണ്‍ ഉണ്ട്. ശേഷിക്കുന്ന പണം ഉണ്ടാക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളും അതില്‍ അനുഭവിക്കുന്ന വ്യത്യസ്ത വികാരങ്ങളും ആണ് സിനിമാ ടിക്കറ്റിന്റെ ശേഷിക്കുന്ന ഭാഗം.

പണം കണ്ടെത്തുന്നുതിനുള്ള ആദ്യ ശ്രമം അമ്മയുടെ പണക്കുടുക്കയില്‍ നിന്നുള്ള മോഷണം തന്നെ. അത് കയ്യോടെ പിടിക്കപ്പെടുന്നു. ചലച്ചിത്ര ഭാഷയുടെ അത്യന്തം ധ്വന്യാത്മകമായ ആവിഷ്കാരനാണ് ഇവിടെ കാണുന്നത്. അവന്‍ വീട്ടിലെത്തുമ്പോള്‍ കാണുന്നത് അമ്മ അയയില്‍ ഉണങ്ങാനിട്ട പുതപ്പുകള്‍ , വളച്ചു കെട്ടിയ ചൂരല്‍ വടികളാല്‍ തല്ലി വൃത്തിയാക്കുന്നതാണ്. അവന്‍ കുടുക്കയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കാണുന്ന അമ്മ ആ വടിയില്‍ മുറുകെ പിടിക്കുന്നതെയുള്ളൂ. അടുത്ത ദൃശ്യം അടിവീണു തിണര്‍ത്ത പിന്നാമ്പുറം വെള്ളത്തില്‍ വെച്ച് കണ്ണീരൊലിപ്പിച്ചു ഇരിക്കുന്ന അവനെയാണ്‌. കണ്ണീരിനിടയിലും  കിട്ടിയ ഒന്നോ രണ്ടോ നാണയം ഗൂഢമായി അവന്‍ എടുത്തു നോക്കുന്നുണ്ട്. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് അതുവരെ കിട്ടിയ നാണയങ്ങള്‍ തൊട്ടു തലോടിയാണ് അവന്‍ ഉറക്കത്തിലേക്ക് പോകുന്നത്.

തൊട്ടടുത്ത ദിവസം മുതല്‍ ബാക്കി പണം ഉണ്ടാക്കുന്നതിനുള്ള കഠിനാധ്വാനത്തില്‍ അവന്‍ ഏര്‍പ്പെടുകയാണ്. അയല്‍വാസികള്‍ക്ക് സാധനങ്ങള്‍ വാങ്ങിച്ചു കൊടുത്തും ഉപേക്ഷിക്കപ്പെടുന്ന മദ്യക്കുപ്പികള്‍ ശേഖരിച്ചും അവന്‍ ഓരോ നാണയമായി സമ്പാദിക്കുന്നു. വലിയ പ്രോലോഭനങ്ങളെ അതിജീവിച്ചാണ് അവന്‍ ആ നാണയം കൈക്കലാക്കുന്നത്. നാണയത്തിന് പകരമായി കടക്കാരന്‍ നീട്ടുന്ന മിഠായികള്‍ നിരസിക്കാന്‍ അവനു പിന്ബലമാകുന്നത് സിനിമയുടെ കൂടിയ മധുരമാണ്. ഒടുവില്‍ ടിക്കറ്റിനു വേണ്ട പണം ഒത്തുവന്നപ്പോള്‍ അവന്‍ സൈക്കിളുമായി തിയേറ്ററിലേക്ക് കുതിക്കുന്നു. വഴിയില്‍ കാത്തിരുന്ന നിര്‍ഭാഗ്യത്തില്‍ കൊണ്ട് അവന്റെ സൈക്കിളിന്റെ ടയര്‍ പഞ്ചാറായെങ്കിലും ആ സൈക്കിളും ഉരുട്ടിത്തന്നെ ഓടി അവന്‍ തിയേറ്ററിലെത്തി. ക്യൂവില്‍ അവന്റെ ഊഴം എത്തുമ്പോഴേക്കും ഷോയ്ക്കുള്ള ടിക്കറ്റുകള്‍ തീര്‍ന്നു കഴിഞ്ഞിരിന്നു. പക്ഷെ അവനെ സഹായിക്കാനായി തിയേറ്ററിലെ ഓപ്പറേറ്റര്‍ താന്നെയെത്തുന്നു. ഓപ്പറേറ്റരുടെ മുറിയില്‍ നിന്നുതന്നെ രാജകീയമായി അവന്‍ സിനിമ കാണുന്നിടത്താണ് 'സിനിമാ ടിക്കറ്റ് ' അവസാനിക്കുന്നത്.

'സിനിമാ ടിക്കറ്റ് ' എന്ന കൊച്ചു സിനിമ അതിന്റെ സവിശേഷമായ ചലച്ചിത്ര ഭാഷ കൊണ്ടാണ് നമ്മുടെ ഹൃദയം കവരുന്നത്. ഈ ചിത്രത്തില്‍ ഒരു സംഭാഷണശകലം പോലും സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയുടെ ഭാഷ കേവലമായ സംഭാഷണമല്ലെന്ന് കൂടിയാവാം ദൃശ്യങ്ങളിലൂടെ അതിമനോഹരമായ വിധത്തില്‍ വിനിമയം സാധ്യമാക്കി ക്കൊണ്ട് 'സിനിമാ ടിക്കറ്റ് ' തെളിയിക്കുന്നത്. അതിശയിപ്പിക്കുന്ന സൂക്ഷ്മതയാണ് സംവിധായകന്‍ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതില്‍ കാണിച്ചിരിക്കുന്നത്. രണ്ടു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന തിയേറ്ററിലെ ജീവിനക്കാരനെ നോക്കൂ. പോസ്റ്റര്‍ ഒട്ടിക്കുമ്പോഴും സിനിമയുടെ റീലുകള്‍ കൊണ്ട് വരുമ്പോഴും അയാളുടെ മുഖത്തു നിഴലിക്കുന്നത് ജീവിത പ്രയാസങ്ങളാണ്. എന്നാല്‍ ഇതെല്ലാം സിനിമയുമായി ബന്ധപ്പെട്ടതായത് കൊണ്ട് തന്നെ കണ്ടു നില്‍ക്കുന്ന കുട്ടിക്ക് അയാളോട് ആരാധനയാണ്. ശബ്ദ പഥത്തിന്റെ മനോഹരമായ ഉപയോഗം ഈ സിനിമയുടെ വിനിമയത്തില്‍ നിര്‍ണായക സ്ഥാനം കൈവരിക്കുന്നുണ്ട്‌. നാണയങ്ങള്‍ അട്ടിവെക്കുന്ന വൃദ്ധനായ കച്ചവടക്കാരന്‍ മിഠായി കാട്ടി പ്രലോഭിപ്പിച്ചിട്ടും അവന്‍ അത് വാങ്ങാതെ നാണയം തന്നെ വാങ്ങുമ്പോള്‍ ദേഷ്യം വന്ന് ഓരോതവണയും അയാള്‍ മേശമേല്‍ ഇടിക്കുന്ന ദൃശ്യത്തില്‍ ശബ്ദവും മനോഹരമായി ഇടപെടുന്നുണ്ട്. സിനിമയുടെ മായികമായ ആകര്‍ഷണത്തില്‍ കുടുങ്ങിയ കുട്ടിയുടെ വേദനകളും സിനിമയോടുള്ള അഭിനിവേശവും നിഗൂഡമായ ആനന്ദവും നമ്മെ അനുഭവിപ്പിക്കുന്ന ബാലനടന്‍ അസാമാന്യമായ അഭിനയ ശേഷിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

സിനിമാ ടിക്കറ്റ് സംവിധാനം ചെയ്തത് ഗുണ്ണാര്‍ വികനെയാണ്. സിനിമയുടെ ശതാബ്ദി വര്‍ഷമായ 1995 ല്‍ നോര്‍വെയിലെ പ്രശസ്ത സിനിമാ തിയറ്റരായ 'ബെര്‍ജാന്‍ മുനിസിപ്പല്‍ സിനിമ'യാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. സിനിമയുടെ ചരിത്രത്തെയും ഒപ്പം ഭാവിയേയും ഉള്‍ക്കൊള്ളുന്ന ഒരു സിനിമയ്ക്കയുള്ള തിരക്കഥാ മത്സരത്തിലൂടെയാണ് ഇതിന്റെ നിര്‍മ്മാണം നടത്തപ്പെട്ടിട്ടുള്ളത്. നോര്‍വെയിലെ എക്കാലത്തെയും ജനപ്രിയ സിനിമയായ 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ട ചലച്ചിത്രത്തിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഈ കൊച്ചു ചിത്രം.

അനുഭവങ്ങളെ രേഖപ്പെടുത്തുന്നതിന് ഓരോ മാധ്യമത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്. ആവിഷ്കരിക്കേണ്ട അനുഭവത്തിന്റെ ഒരുപാട് മുഹൂര്‍ത്തങ്ങളില്‍ നിന്ന് ഏറ്റവും തീവ്രമായവയെയും വൈകാരിക വിനിമയത്തിന് പ്രാപ്തമായവയെയും കണ്ടെത്തുക എന്നത് പ്രധാനമാണ്. ഈ ഒരു തിരിച്ചറിവിലേക്ക് കൊണ്ട് വരുന്നതിനു 'സിനിമാ ടിക്കറ്റ് ' പ്രയോജനപ്പെടുത്താവുന്നതാണ്. എം ടി യുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം പോലുള്ള കൃതികളില്‍നിന്ന് ചിലവ വായിക്കാം. അത്തരം ചര്‍ച്ചയുടെ തുടര്‍ച്ചയായി ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കപ്പെട്ട ഒരനുഭവം എന്നാ നിലയില്‍ ഈ കൊച്ചു ചിത്രം പ്രദര്‍ശിപ്പിക്കാം.
ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം സാധ്യതയുള്ള ക്ലാസ് റൂം ചര്‍ച്ചകള്‍ ‍, പ്രവര്‍ത്തനങ്ങള്‍  
  • അനുഭവങ്ങളെ ആവിഷ്കരിക്കുന്നതില്‍ വ്യത്യസ്ത മാധ്യമങ്ങള്‍ക്കുള്ള വഴികള്‍ , ശക്തി ദൌര്‍ബല്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാം.
സാമഗ്രികള്‍ : നിഴലാട്ടം: ഒരു ചലച്ചിത്ര പ്രേക്ഷകന്റെ ആത്മകഥ
(കല്‍പ്പറ്റ നാരായണന്‍ , മാതൃഭൂമി ഓണപ്പതിപ്പ് 2010) , ദ സിനിമാ ടിക്കറ്റ് ( DVD - short 8 vision )
  •  എങ്ങിനെയാണ് സംഭാഷണഭാഷയെ പ്രയോജനപ്പെടുത്താതെ തന്നെ സിനിമ ആശയ വിനിമയം സാധ്യമാക്കുന്നത്? ചര്‍ച്ച
  •  'ദ സിനിമാ ടിക്കറ്റ് ' എന്ന ചലച്ചിത്രത്തിന് ഒരു ആസ്വാദനം തയ്യാറാക്കുക.
  • ഈ സിനിമയിലെ കുട്ടിയുടെ സിനിമയോടുള്ള ഉത്കടമായ അഭിനിവേശത്തെ എങ്ങിനെയാണ് സംവിധായകന്‍ നമ്മെ അനുഭവിപ്പിക്കുന്നത്?
    • ദൃശ്യങ്ങള്‍ ഉദാഹരിച്ചു വിശദീകരിക്കുക. 
    • ദൃശ്യങ്ങള്‍ക്ക് സംഭാഷണം ഒരുക്കാം
    • അടികിട്ടി കരയുന്ന മകനെ ആശ്വസിപ്പിക്കുന്ന അമ്മയും അവനും തമ്മില്‍ നടന്നിരിക്കാവുന്ന സംഭാഷണം.
    • കടക്കാരനും കുട്ടിയും തമ്മിലുള്ള ഓരോ ദൃശ്യത്തിന്റെയും സംഭാഷണം. 

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

നിങ്ങള്‍ എന്നെ ആക്കിയതും ഞാന്‍ നിങ്ങളെ 'ആക്കി'യതും.


'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' എന്ന അടിസ്ഥാന വാക്യത്തില്‍ നിന്നാണ് 'നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി', 'നിങ്ങള്‍ എന്നെ കോണ്ഗ്രസ്സാക്കി' എന്നീ രചനാന്തരണങ്ങള്‍ ഉണ്ടാവുന്നത്. ഇത് ഒരു വ്യാകരണ ചിന്തയല്ല. മറിച്ച് ഒരു വാക്യം ഭിന്ന കാലഘട്ടങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ അതിനു കൈവരുന്ന മാനവും മാനക്കേടും ഓര്‍ത്തുകൊണ്ടുള്ള ചില വിചാരങ്ങളാണ്. ഈ മൂന്നു വാക്യങ്ങളും പൊതുവായി വിരല്‍ ചൂണ്ടുന്ന 'നിങ്ങള്‍ ' എന്നതിന് ചരിത്രത്തിന്റെ ഓരോ ഘട്ടവും ഉത്പാദിപ്പിക്കുന്ന അര്‍ഥം വ്യത്യസ്തമോ ചിലപ്പോള്‍ വിരുദ്ധമോ ആണ്. ഇതില്‍ ആദ്യത്തെ രണ്ടു വാക്യങ്ങളും അവയുടെ സാമൂഹിക  ഉത്കണ്ഠകളാല്‍ കേരളീയ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ നേടിയിരുന്നു. അവയില്‍ മിടിക്കുന്നത്‌ സമൂഹത്തെക്കുറിച്ചുള്ള ആധിയാണ്. ജന്മിത്തത്തിന്റെ ദുരഹങ്കാരങ്ങള്‍ക്ക് മീതെ ചെങ്കൊടിയുയര്‍ത്തിപ്പിടിച്ചുകൊണ്ട് 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' യിലെ പരമുപിള്ള ആ വാക്യം ഉച്ചരിക്കുമ്പോള്‍ തകരാന്‍ തുടങ്ങിയത്, പാട്ടവും വാരവും കാണവും കുഴിക്കാണവും അവകാശമായ ഒരു വിഭാഗവും അരപ്പട്ടിണിയില്‍ ചളിക്കുഴമ്പു വരമ്പുകളില്‍ പൊറുതി അവകാശമായ മറ്റൊരു വിഭാഗവും എന്ന വ്യവസ്ഥിതിയാണ്. അത് കേരള ജനത ഇന്ന് കൈവരിച്ച സകല സാമൂഹിക വളര്‍ച്ചയുടെയും ആദ്യത്തെ ഉണര്‍ത്തുപാട്ടാണ്‌. പരിവര്‍ത്തനത്തിന്റെ സംഘര്‍ഷം വിങ്ങി നില്‍ക്കുന്ന, 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' എന്ന് ഓരോ വാക്കിലും ആവശ്യത്തിലധികം ഊന്നലുകള്‍ നല്‍കി, അഭിമാനം നഷ്ടപ്പെടുത്താതെ നടത്തുന്ന ഈ ഏറ്റുപറച്ചില്‍ പില്‍ക്കാലകേരളം കേട്ടത് സാമൂഹിക വിപ്ലവത്തിന്റെ അപരധ്വനിയായാണ്‌.

'നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി?' എന്ന ചോദ്യത്തിന്റെയും നിറം ചുവപ്പാണ്, കുറേക്കൂടി കടുപ്പമുള്ള ചുവപ്പ്. ആദിവാസികളുടെ, ഭൂമിയില്ലാത്തവരുടെ, കിടപ്പാടമില്ലാത്തവരുടെ, അസംഘടിതരുടെ, മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളില്‍ നിന്ന് ഉതിര്‍ന്നു വീണ രക്തത്തിന്റെ ചുവപ്പ്. 'നിങ്ങള്‍ ' എന്ന് വലത്തോട്ടു നീണ്ട കൈകള്‍ ഒരു പകുതി തിരിഞ്ഞ് പക്ഷെ ഇപ്പോള്‍ നീളുന്നത് ഇടത്തോട്ടാണെന്നു മാത്രം. ചില റോളുകള്‍ പൂര്‍ണമായും മാറി. പുതിയ നാടകത്തില്‍ പഴയ നായകന്‍ ഖല്നായകന്‍ ആയി. നിങ്ങള്‍ ആരെയും കമ്യൂണിസ്റ്റാക്കിയില്ല, അല്ലെങ്കില്‍ നിങ്ങള്‍ ആക്കിയത് കമ്യൂണിസ്റ്റുകാരെയല്ല എന്നെല്ലാം ഈ വരികള്‍ വ്യാഖ്യാനിക്കാം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് വന്നിട്ടുള്ള അപചയം ആണ് ഇപ്പോള്‍ ചരിത്രത്തിന്റെ റീലില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്. കാണുന്നത് യാഥാര്‍ത്ഥ്യമോ തിരശ്ശീലയിലെ വെറും തോന്നലോ? കമ്യൂണിസത്തിന്റെ ഏറ്റവം ചെറിയ പടവുകളില്‍ ഇരുന്നു നോക്കുന്നവര്‍ക്കും അതിന്റെ പതിനെട്ടാം പടി കയറിയവര്‍ക്കും ചിലപ്പോള്‍ സന്ദേഹം ഉണ്ടാകും.

തോപ്പില്‍ ഭാസിയേയും സിവിക് ചന്ദ്രനേയും നയിക്കുന്നത്, പക്ഷെ സാമൂഹികമായ ഉത്കണ്ഠകള്‍ തന്നെയാണ്. അവ കാലത്തിന്റെ ചൂണ്ടു പലകകള്‍ ആണ്. സാമൂഹികമായ പ്രതീക്ഷകളും നിരാശകളും ആണ് രണ്ടിന്റെയും പ്രേരണ. ഒന്ന് ശരിയും മറ്റേതു തെറ്റുമാകുന്നില്ല. തന്റെ സന്ദേഹങ്ങള്‍ ഇറക്കിവെക്കുക കൂടി ലക്ഷ്യമിടുന്ന പുതിയ കാലത്തിന്റെ എഴുത്തുരീതിയില്‍ പ്രത്യേകിച്ചും. എന്നാല്‍ , 'നിങ്ങള്‍ എന്നെ കോണ്ഗ്രസ്സാക്കി' എന്ന പേരിന്റെയും രൂപവും ഭാവവും ഇതില്‍ നിന്ന് തന്നെയാണ് ജനിച്ചതെങ്ങിലും ഉള്ളില്‍ അത് ഒതുക്കിവെക്കുന്നത് തീര്‍ത്തും വിരുദ്ധമായ മറ്റൊരു ലോകമാണ്. വൈയക്തിക മോഹഭംഗങ്ങളുടെ നുരകളും പാതകളും പൊങ്ങുന്ന പുറം വൃത്തിയുള്ള ഈ അഴുക്കുതൊട്ടി മലയാളിയുടെ ഗൃഹാതുരത്വമായ ആ വാക്യഘടനയെത്തന്നെ എല്ലാ കാലത്തേക്കുമായി കറപിടിപ്പിച്ചു.

എല്ലാകാലവും തന്നിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്ന പ്രത്യേകതരം സൂചിയാണ് ഈ യന്ത്രത്തിലുള്ളത്. ആത്മകഥ രാഷ്ട്രീയ ആത്മകഥയാകുമ്പോള്‍ രാഷ്ട്രീയമാണ് അതിനെ ഉയരത്തില്‍ കൊടിപോലെ പറപ്പിക്കേണ്ടത്. ഓരോ ഘട്ടത്തിലും താന്‍ ഉയര്‍ത്തിപ്പിച്ച രാഷ്ട്രീയ അവബോധത്തിന്റെ, അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സൂക്ഷ്മതയുടെ അടയാളത്താലാണ് അത് വ്യത്യസ്തമാവേണ്ടത്. സമൂഹത്തിന്റെ ചലനങ്ങളാണ് അതില്‍ മിടിക്കേണ്ടത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഒഴുക്കി വിടുന്നത് തന്റേതു മാത്രമായ മോഹങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും കണ്ണീര്‍ ചാലുകള്‍ മാത്രമാണ്. ആളുകളില്‍ സഹതാപമല്ല, തന്റെ തന്നെ രാഷ്ട്രീയ ധീരതയില്ലായ്മയുടെയും അധികാരത്തിനു വേണ്ടിയുള്ള കാത്തുനില്‍പ്പുകളുടെയും ഹിപ്പോക്രസിയുടെയും പേര്‍ക്കുള്ള അവജ്ഞയാണ് ഇതുണ്ടാക്കുക. ജനനത്തിന്റെ പിന്നിലുള്ള കഥകറിയാന്‍ നാഡീജ്യോതിഷിയുടെ അരികില്‍ പോയതിലും ഉമ്മൂമ്മയുടെ മരണ സമയത്ത് പള്ളിയില്‍ കയറാന്‍ കഴിയാത്തതിലും ജില്ലാ കമ്മിറ്റിയിലേക്ക് ഊഴം കാത്തു നിന്നതുമെല്ലാം വായിക്കുമ്പോള്‍ ആര്‍ക്കെങ്കിലും അബ്ദുല്ലക്കുട്ടിയോട് സഹതാപം തോന്നുന്നുവെങ്കില്‍ അവര്‍ വീടിനു പുറത്തിറങ്ങരുത്, സഹതാപം കൊണ്ട് മരിച്ചു പോകും. സകലമാന മനുഷ്യരും കഴിയുന്നത്‌ ഇതിനേക്കാള്‍ എത്രയോ ദയനീയ കഥകളുമായാണ്. താന്‍ താന്‍ എന്ന് അഹങ്കരിക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കു കഴിയും ഇതൊക്കെ പാടി നീട്ടി ഗുരുക്കളാക്കാന്‍ .

മന്‍മോഹന്‍ സിംഗിനും രാഹുല്‍ ഗാന്ധിക്കും വേണ്ടി പാടപ്പെടുന്ന ഭജനയില്‍ തീര്‍ച്ചയായും പിണറായി വിജയനും ഇ. പി. ജയരാജനും പി. ശശിയും കല്ലുകടിക്കുന്ന പദങ്ങളായിരിക്കും, അവര്‍ എത്രതന്നെ നല്ല ആളുകളായിരുന്നാലും. അവര്‍ ചതിയുടെയും വഞ്ചനയുടെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടെയും പതാക വാഹകര്‍ . സത്യവാനും ഗാന്ധിയനും ആദര്‍ശധീരനും വികസനമോഹിയും ആയ തന്നെ കെണിവെച്ചു വീഴ്ത്തിയ പൊയ് നിലങ്ങള്‍ . രണ്ടു തവണ പാര്‍ലമെന്റിലും ഒരു തവണ ജില്ലാ പഞ്ചായത്തിലും നാല്‍പ്പതു വയസ്സിനു മുന്നേ തന്നെ പ്രതിഷ്ഠിക്കാന്‍ അവര്‍ നടത്തിയ ഗൂഢാലോചനകള്‍ എത്ര ഭയങ്കരമാനെന്നു ആലോചിച്ചു നോക്കൂ. അധികാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ മാത്രം - അതിനു മുന്‍പ് ഒന്നോ രണ്ടോ തവണ സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി, എസ്. എഫ്. ഐ. സംസ്ഥാന ഭാരവാഹി - തന്നെ തിളങ്ങാന്‍ സ്വര്‍ണത്താലത്തില്‍ പാര്‍ട്ടിയുടെ പൂമുഖത്ത് തന്നെ വെച്ചതിന്റെ ഗൂഢോദ്ദേശം താന്‍ അറിയാതെ പോയല്ലോ...എന്റെ പടച്ചോനെ ... മുല്ലപ്പള്ളിയെന്ന മതിലൂര്‍ ഗുരുക്കളെ അടിയറവു പറയിപ്പിച്ചെങ്കിലും പടനിലത്തു തന്നെ ചതിയാല്‍ വെടിവെച്ചു വീഴ്തപ്പെട്ട രക്തസാക്ഷിയായ തന്നെ തോളത്തേറ്റാന്‍ വന്നിരിക്കുന്നത് ആരെന്നു നോക്കൂ. സത്യം, ധര്‍മ്മം, അഹിംസ, നീതി, നിയമം ഇതിലൊക്കെ അടിയുറച്ചു ജീവിക്കുന്ന ഒരു പറ്റം സാധു മനുഷ്യര്‍ . ഇവരെ ഇത്രയും കാലം താന്‍ തിരിച്ചറിയാതെ പോയല്ലോ ...... മറ്റവന്മാരെ നമ്പിപ്പോയല്ലോ....എന്റെ ഉടയ തമ്പുരാനേ ... എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ഈ ആത്മകഥയുടെ പേജുകള്‍ മറിക്കുമ്പോള്‍ ഞാന്‍ കിടുങ്ങിക്കൊണ്ടിരുന്നത് ഇതിന്റെ ദയനീയത ഓര്‍ത്തുമാത്രമല്ല, മറിച്ച് ഒരു കാലത്ത് സുഹൃത്തായിരുന്ന ഈ സഖാവിനു വേണ്ടി ചെയ്തു കൂട്ടിയ ഒരു മാഹാപാതകത്തിന്റെ ഓര്‍മ്മയിലാണ്. 

അത് അടുത്ത പോസ്റ്റിലാവട്ടെ..

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

തലയെണ്ണാന്‍ വരുന്ന പോലീസ്.

സ്കൂളും ജയിലും തമ്മിലുള്ള രസകരമായ ഒരു താരതമ്യമുണ്ട്, ഗാരി നോര്‍ത്തിന്റെ 'രണ്ട് ബസ്സുകളുടെ കഥ'യില്‍ .  മുന്നിലും പിന്നിലുമായി പോകുന്ന മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ഉള്ള രണ്ടു ബസ്സുകള്‍ .ഒന്ന് സ്കൂളിലെക്കുള്ളത് മറ്റേതു ജയിലിലേക്കും. ഒന്‍പതു വയസ്സുകാരനായ മകന്‍ അവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അച്ഛനോട് ചോദിക്കുന്നു. വലിയ വ്യത്യാസമുണ്ട് അവയ്ക്ക് തമ്മില്‍ എന്ന ആമുഖത്തോടെ സ്കൂളിന്റെയും ജയിലിന്റെയും സ്വഭാവങ്ങള്‍ ഓരോന്നായി വിശദീകരിക്കാന്‍ തുടങ്ങിയ അച്ഛനോട് മകന്‍ അതൊക്കെ രണ്ടിനും ഒരു പോലെ ബാധകമല്ലേ എന്ന് എല്ലായ്പ്പോഴും ചോദിച്ചു കൊണ്ടേയിരുന്നു. ജയിലേക്കും സ്കൂളിലേക്കും ഉള്ള   ബസ്സുകളില്‍ പോകാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്, തെരുവുകളില്‍ കുഴപ്പമുണ്ടാക്കുന്നത് കൊണ്ടാണ് ഇരുവരെയും വലിയ കെട്ടിടങ്ങളില്‍ അടച്ചിട്ടിരിക്കുന്നത്, അനധികൃത വില്പ്പനകളില്‍ രണ്ടിടത്തെയും അന്തേവാസികള്‍ ഏര്‍പ്പെടുന്നു, രണ്ടിടത്തെയും ഭക്ഷണം ഒരേ ഏജന്‍സി വിതരണം ചെയ്യപ്പെടുന്നത് പോല്‍ മോശമാണ്, പരിശോധനകള്‍ , ഹാജര്‍ വിളി,അനുവാദമില്ലാതെ പുറത്തുകടക്കാന്‍ പറ്റായ്ക എല്ലാം രണ്ടിടത്തും ഒരു പോലെ.ഒരിടത്ത് പോലീസുകാരാണ് ചെയ്യുന്നതെങ്കില്‍ മറ്റെയിടത്തു അധ്യാപകരാണ് അഭിമാനപൂര്‍വം ഇതെല്ലാം ഏറ്റെടുത്തിരിക്കുന്നത്. ജയിലിലെ ശിക്ഷാകാലം പരമാവധി പത്തുവര്‍ഷം- ഇടയില്‍ ചിലപ്പോള്‍ പരോളും ലഭിക്കും. എന്നാല്‍ പരോളില്ലാത്തതും പന്ത്രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്നതുമായ തടവ്‌ സ്കൂളില്‍ മാത്രം. പോലീസ് നേരിട്ട് സ്കൂളുകളില്‍ പരിശോധന നടത്തുന്ന കാലം വരാന്‍ പോകുന്നതോര്‍ത്തുള്ള അന്തക്കേടില്‍ ഓര്‍മ്മവന്നതാണ് ഈകഥ.

കേരളാ ഹൈക്കോടതിയുടെ രണ്ടു ദിവസം മുന്‍പുണ്ടായ വിധിയാണ് പോലീസുകാര്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കാന്‍ പോകുന്നത്. നേരത്തെ ഒരു അധ്യാപക സമരകാലത്ത് പോലീസുകാര്‍ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുക പോലും ചെയ്തിട്ടുള്ള സംഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ (ഏതു പോലീസുകാര്‍ക്കും ചെയ്യാവുന്നത് എന്ന പ്രയോഗംതന്നെ നടപ്പില്‍ വന്നത് അന്നാവാന്‍ മതി) കുട്ടികളുടെ തലയെണ്ണുന്ന  ഈ പണി  മറ്റേതു കൊഞ്ഞാണന്‍ മാര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ട് ( കഴിഞ്ഞ അഞ്ചു വര്‍ഷം ആചാരവെടി വെക്കല്‍ മാത്രമായിരുന്നു കേരളത്തില്‍ ഏമാന്മാരുടെ പണി എന്നാണല്ലോ സത്യ കൃസ്ത്യാനിയായ ചെറിയാന്‍ ഫിലിപ്പിന്റെ പോലും വചനങ്ങള്‍ )  ഈ പണിയെങ്കിലും നടക്കട്ടെ എന്ന് കോടതിയും വിചാരിച്ചുകാണും. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ വിത്തിന് വെച്ച മാതിരി കുറച്ചു കുട്ടികളെ ശേഷിക്കുന്നുള്ളൂ എന്ന് മാതൃഭൂമി മനോരമയാദികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ പോലീസുകാര്‍ക്ക് ഇതില്‍ വലിയ പ്രയാസം നേരിടുകയുമില്ല. കൈകാലുകളില്‍   കൂട്ടാവുന്നതെയുള്ളൂ ഇവന്മാരുടെ ആകെമൊത്തംടോട്ടല്‍ . മറ്റൊരു ഉഗ്രന്‍ പ്രയോജനം കൂടി ഇതുവഴിയുണ്ട്. സര്‍ക്കാരിന്റെ ചിലവുകുറക്കല്‍ ആണല്ലോ കോടതിയടക്കം സര്‍വമാന ആളുകളുടെയും ആഗോള അജണ്ട. നാളെ പിള്ളാരുടെ എണ്ണം നോക്കാന്‍ ഇടിയന്‍ നാറാണപിള്ളയും  ഹെഡ്കാന്‍സ്റ്റബ്ള്‍ മീശക്കാരന്‍  കുട്ടന്‍പിള്ളയും - പോലീസുകാരുടെ  ആയകാലത്തെയുള്ള പ്രതിനിധികള്‍ - വരുന്നു എന്ന് കേട്ടാല്‍ ഒരു വിധപ്പെട്ട പിള്ളേരൊന്നും ആ സര്‍വേ നമ്പരില്‍  കൂടി ഒരാഴ്ച പോകില്ല എന്ന് ഉറപ്പാണല്ലോ .അതുവഴി, ഞാളെ ചെറിയപുത്തിയില്‍  പച്ചി മൂന്നാണ് എന്ന് ശ്രീനിവാസന്‍ പറഞ്ഞത് മാതിരി കൃത്യം കണക്കും കിട്ടും, പിള്ളാരുടെ എണ്ണവും കുറയും, സ്കൂളും പൂട്ടാം .

ഏറ്റവും രസകരമായ കാര്യം ആര് പറഞ്ഞതും എഴുതിയതും വിശ്വാസമില്ലാതെയാണ് പോലീസുകാരെ ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നാണ്. മാഷന്മാരെക്കുറിച്ച് ഇക്കാലമത്രയും സമൂഹത്തിനുണ്ടായിരുന്ന ചില ധാരണകളെക്കൂടിയാണ് കോടതി വൃത്തിയായി പൊളിച്ചടുക്കിയത്.സത്യം, നന്മ, നേര്, നെറി എന്നിങ്ങനെയുള്ള സദ്‌ ഗുണങ്ങള്‍ കുട്ടികളില്‍ പാകി മുളപ്പിക്കാന്‍ ആഗോള ടെണ്ടര്‍ വിളിച്ചുറപ്പിച്ച ഒരു വിഭാഗത്തെയാണ് വാക്കിനു വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന് പരസ്യമായി കോടതി വിളിച്ചിരിക്കുന്നത്. സ്കൂളിലെ കുട്ടികളുടെ എണ്ണമെങ്കിലും വൃത്തിയായി കൊടുക്കാതെ കൃത്രിമം കാട്ടി സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കാശ് കട്ടെടുക്കുന്നവര്‍ എന്ന് പരിഹസിച്ചിരിക്കുന്നത്. തീര്‍ച്ചയായും കള്ളന്മാര്‍ക്കുള്ള ശിക്ഷകള്‍ ഇവര്‍ക്ക് ലഭിക്കുക തന്നെ വേണം. എയിഡഡ് സ്കൂളുകള്‍ എന്ന് കേട്ടാലെ കേരളത്തിലെ പൊതുമനസ്സിന് കലിയാണ്. മാനജര്‍മാര്‍ തുകയുടെ വലിപ്പത്തില്‍ മാത്രം അധ്യാപകരുടെ യോഗ്യതകള്‍ നോക്കികണ്ടു നിയമനം നടത്തുകയും ശമ്പളം കൃത്യമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുകയും ചെയ്യുന്ന ലോകത്തിലെ മറ്റൊരിടത്തും കേട്ടുകേള്വിയില്ലത്ത സംവിധാനത്തിന്റെ ഓമനപ്പേരാണല്ലോ എയിഡഡ് സ്കൂള്‍ എന്നത്.
പഴയകാലത്ത് നിയമിക്കപ്പെട്ടുപോയ ചില ഹതഭാഗ്യര്‍ ഒഴികെ ( ആ തലമുറ മിക്കാവാറും കുറ്റിയറ്റു കഴിഞ്ഞു ) ലക്ഷങ്ങള്‍ വാരിയെറിയാതെ ആരും ആ വഴി നടന്നിട്ടില്ല. അതൊന്നും പോരാതെയാണ് അണ്‍ എയിഡഡ്സ്കൂളുകളില്‍ നിന്നും പിള്ളേരെ ഇറക്കി കളിക്കുന്നത്. മിക്ക സ്കൂളുകളിലും പരിശോധനക്കെത്തുന്ന പാവംപിടിച്ച മാഷന്മാരെയും ടീച്ചര്‍മാരെയും കറക്കാനും വട്ടംചുറ്റിക്കാനും   വിദഗ്ദ്ധന്മാരായ, പിള്ളാരെ ഒരു ക്ലാസ്സില്‍ നിന്ന് നാല്  ക്ലാസിലേക്ക് നിമിഷങ്ങള്‍ക്കകം മാറ്റാന്‍ കഴിവുള്ള സീനിയര്‍മാര്‍ ഉണ്ട്. അവരെപ്പേടിച്ച് ഏകദിന പരിശോധനയ്ക്ക് പോയ ഒരു പാവം മാഷും ഒന്നും റിപ്പോര്‍ട്ട് ചെയ്യില്ല. പൊറ്റക്കാടിന്റെ 'ഇന്‍സ്പെക്ഷന്‍ 'എന്ന കഥയില്‍  ജീവിതത്തിന്റെ  പൊറുതികേടു കൊണ്ടു സ്കൂളില്‍ പോകാത്ത കുട്ടികളെ അത്യാവശ്യം പ്രലോഭിപ്പിച്ചും രക്ഷിതാക്കളെ സോപ്പിട്ടും ക്ലാസ്സില്‍ പിടിച്ചിരുത്തുന്ന പാവം മാഷുടെ കഥയുണ്ട്. ചേട്ടന്റെ കുപ്പായം ളോഹ പോലെ ഇട്ടുവന്ന, സീറ്റില്‍ ഒരിക്കലും ഇരിക്കാത്ത  ഒരുവനെക്കുറിച്ച് പൊറ്റക്കാട്‌ ഗംഭീരന്‍ ഒരുപമ നടത്തുണ്ട്. മാഷ്‌ ഈ ചങ്ങാതിയെ പിടിച്ചു ബലമായി ഇരുത്തും. പിടിവിടുമ്പോള്‍ കക്ഷി ഓട്ടോമാറ്റിക് ആയി പൊങ്ങും. ഇങ്ങനെ ഞെക്കലും താഴ്തലും പൊങ്ങലും ആവര്‍ത്തിക്കുമ്പോഴാണ് ഉപമാ പ്രയോഗം, 'ഹാര്‍മോണിയത്തിന്റെ കട്ടപോലെ'. കഥ അവസാനിക്കുന്നത്, ഇന്‍സ്പെക്ഷനെക്കുറിച്ചും ഗ്രാന്റിനെക്കുറിച്ചും മാത്രം ആലോചിച്ചു സമനില തെറ്റിയ ആ മാഷ്‌, ദിവസങ്ങളായി പട്ടിണി കിടക്കുന്ന, അസുഖബാധിതയായ മകളെ ചികിത്സിക്കാന്‍ പോലും വഴിയില്ലാത്ത ആ പാവം, കണ്ടാമൃഗത്തെക്കുറിച്ച് ചോദിക്കുന്ന കുട്ടിയോട് "കണ്ടാമൃഗത്തിനു എത്ര ഗ്രാന്റുകിട്ടും?" എന്ന് തിരിച്ചു ചോദിക്കുന്നിടത്താണ്.

പോലീസിനെ ഉപയോഗിച്ച് കുട്ടികളുടെ തലയെണ്ണുന്നത് അത്യാവശ്യമായി വരുന്ന സന്ദര്‍ഭത്തിലെക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം പോസ്റ്റുകള്‍ നിലനിര്‍ത്താന്‍ , മാനേജ്മെന്റിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ , റിസള്‍ട്ട് വര്‍ദ്ധിപ്പിക്കാന്‍ എന്ത് കടുംകൈയും ചെയ്യാന്‍ മടിക്കാത്ത ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുന്ന അധ്യാപഹയര്‍ ഇപ്പോള്‍ മിക്ക സ്കൂളിലും ഉണ്ട്. ഏകജാലക പ്രവേശനം പോലും അട്ടിമറിക്കാന്‍ മാനേജ്മെന്റിന് ഒത്താശ ചെയ്തുകൊടുത്ത പ്രിന്‍സിപ്പാള്‍മാര്‍ അനവധി ഉള്ള നാടാണ് ഇന്ത നാട്. തട്ടിപ്പ് കൈയോടെ പിടികൂടിയാലും ഇവിടെ ഒന്നും നടക്കില്ല. അത്രമാത്രം മുറുക്കമുള്ളതാണ് നമ്മുടെ സംഘടിത ശക്തി. സര്‍ക്കാര്‍ ആപ്പീസുകളിലെ കൈക്കൂലി പകല്‍ വെളിച്ചം പോലെ പരന്നൊഴുകിയിട്ടും സംഘങ്ങള്‍  നോക്കുമ്പോള്‍ സംഗതി കാനല്‍ജലം പോലെ, അടുത്തെത്തുമ്പോള്‍ ഒന്നുമില്ല, എല്ലാം വെറും തോന്നല്‍ . മറ്റൊരര്‍ത്ഥത്തില്‍ അപ്പീസുകളിലെ അഴിമതിയെക്കാള്‍ ഭീകരമാണ് കുട്ടികളുടെ എണ്ണം തിരിമറിചെയ്ത് പോസ്റ്റ്‌ നേടുന്ന മാഷന്മാര്‍ ചെയ്യുന്നത്. മറ്റേതു ഒരാളുടെ വ്യക്തിപരമായ നഷ്ടമാണെങ്കില്‍ ഇത് ഓരോ പൌരനേയും കാലങ്ങളോളം ചോര്‍ത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. 

മറ്റൊന്ന് കൂടി കാണണം. ഏതു രാജ്യത്തെ പോലീസിനെയാണ് നാം ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നതാണത്. ലോക്കപ്പിലെ ഉരുട്ടിക്കൊല, പ്രതിയെ പീഢിപ്പിച്ചുകൊല്ലല്‍ , പ്രമാണിമാര്‍ക്കെതിരെ മിണ്ടാട്ടമില്ലായ്മ എന്നിത്യാതി കടുത്ത ആരോപണങ്ങള്‍ പത്രക്കാര്‍ ചാര്‍ത്തിക്കൊടുത്ത പോലീസല്ലേ അത്.

ആലോചിച്ചു നോക്കൂ, രാവിലെ ഒരു വണ്ടി പോലീസ്  സ്കൂളിനുമുന്നില്‍ .സുരേഷ് ഗോപിയുടെ പ്രേതം കൂടിയ എസ്. ഐ. സര്‍വീസ് റിവോള്‍വര്‍ കൈവിരലില്‍ ചുഴറ്റി ക്കൊണ്ട് നേരെ ക്ലാസിലേക്ക്. നിങ്ങള്‍ ഇതുവഴി ഓഫീസ് കവര്‍ ചെയ്യണം. നിങ്ങള്‍ ഹൈസ്കൂള്‍ കെട്ടിടത്തില്‍ അന്വേഷിക്കണം. ഞങ്ങള്‍ ഇതുവഴി ഏഴില്‍ ചെന്ന് കേറാം. ഹാന്‍സ് അപ്പ് ... എന്താ മാഷേ പഠിപ്പിക്കുന്നത്‌? ശരി ..ഇനി ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം...

ഒന്നിനും രണ്ടിനും മുട്ടി ഒരുവിധപ്പെട്ട മാഷന്മാരൊക്കെ അപ്പോഴേക്കും കുനിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.      

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഓര്‍മ്മച്ചുമരിലെ ഒറ്റച്ചിത്രം

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനായിട്ട്  ഇരുപതു വര്‍ഷമായി. ഇരുപതു അധ്യാപക ദിനങ്ങള്‍ ആഘോഷിച്ചു. ഈ ദിനത്തില്‍ പലപ്പോഴും കുട്ടികളെ കൊണ്ട് അവരുടെ ജീവിതത്തില്‍ അവരെ ഏറ്റവും സ്വാധീനിച്ച, അവര്‍ക്ക് ഇഷ്ടപ്പെട്ട അധ്യാപകരെക്കുരിച്ചുള്ള ഓര്‍മ്മകള്‍ എഴുതിച്ചിട്ടിണ്ട്. എപ്പോഴും എല്ലാവരും എഴുതിയിരുന്നത് അവരെ പ്രൈമറി ക്ലാസുകളിലോ ഹൈസ്കൂളിലോ പഠിപ്പിച്ച അധ്യാപകരെക്കുറിച്ചാണ്. അപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്, എന്നോട് ഇത്തരം ഒരു കുറിപ്പെഴുതാന്‍ കുട്ടികള്‍ തിരിച്ചു ചോദിച്ചെങ്കില്‍ ഞാന്‍ ആരെക്കുറിച്ചാണ് എഴുതുക. ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന ഒരു സ്പര്‍ശം, ഒരു പ്രോത്സാഹനം, സൗഹൃദം അതിനായി എന്റെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ എല്ലാ മൂലകളിലും അനേകം തവണ കുഴിച്ചു നോക്കിയിട്ടുണ്ട് ഞാന്‍. പരുക്കന്‍ പാറക്കഷ്ണങ്ങളല്ലാതെ മധുരമൂറുന്ന ഒരു കരിമ്പിന്‍ചണ്ടി പോലും അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സ്കൂളിനെക്കുറിച്ച് എന്റെ ചേച്ചിമാര്‍ പറഞ്ഞു തന്ന ചില അവക്ത മധുരമായ ചിത്രങ്ങള്‍ പ്രൈമറി ജീവിതത്തിലുടനീളം ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നതായി ഓര്‍ക്കുന്നു. അതെല്ലാം അനന്തന്‍മാഷുമായി ബന്ധപ്പെട്ടതായിരുന്നു. ആ പേരുപോലും ഞാന്‍ മറന്നിട്ടില്ല. സ്ലേറ്റ്‌ മായിക്കാന്‍ അന്ന് കൊണ്ടുപോകാറുണ്ടായിരുന്ന കൊച്ചുകുപ്പിയിലെ വെള്ളം ബെഞ്ചില്‍ മറിഞ്ഞാല്‍ " എന്തേ ബെഞ്ചേ, എന്റെ കുട്ടിയുടെ വെള്ളം തട്ടി മറിക്കാന്‍" എന്ന് ബെഞ്ചിനു ചുട്ട അടികൊടുക്കുന്ന അനന്തന്‍ മാഷ്‌. താന്‍ കൊണ്ടു വരുന്ന പലഹാരപ്പൊതിയില്‍ നിന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാന്‍ മധുരമുള്ള വിഭവങ്ങള്‍ ഊട്ടുന്ന, ആംഗ്യപ്പാട്ട് പാടിപ്പാടി കുട്ടികളെ ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന അനന്തന്‍ മാഷ്‌. എന്നാല്‍ എന്റെ പ്രൈമറി സ്കൂള്‍ കാലത്തൊന്നും എനിക്ക് വെള്ള മുണ്ടിലും കുപ്പായത്തിലും ചിരിച്ചുമാത്രം വരുന്ന അനന്തന്‍ മാഷെ കണ്ടെത്താനായില്ല. സത്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ അത്തരമൊരു മാഷ്‌ ഉണ്ടായിരുന്നോ? സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന എന്നെ പ്രലോഭിപ്പിക്കാന്‍,  അന്നേ കഥാപുസ്തകങ്ങള്‍ വായിച്ചിരുന്ന എന്റെ ചേച്ചിമാര്‍ ഉണ്ടാക്കിയ സൌമ്യ സങ്കല്പപമായിരുന്നോ അത്? അല്ല, എല്ലാ കുട്ടികളും മനസ്സില്‍ കാംക്ഷിക്കുന്ന അധ്യാപകനെ സംബന്ധിക്കുന്ന സ്നേഹരൂപമാണോ അനന്തന്‍ മാഷ്‌? അറിയില്ല.

ചെറിയ ക്ലാസുമുതല്‍ പരിചയപ്പെട്ട മിക്ക മാഷന്മാരുടെയും കയ്യില്‍ നല്ല വടിയുണ്ടായിരുന്നു. വടിയെടുക്കാതെ വരുന്നവര്‍ ക്ലാസ്സില്‍ എത്തിയ ഉടനെ വടിപൊട്ടിക്കാന്‍ ലീഡറെ പുറത്തേക്കോടിച്ചു. സ്കൂളിനു മുന്നില്‍ നിരനിരയായി നില്‍ക്കുന്ന പേരമരത്തിന്റെ മിക്ക ശാഖകളും പൊട്ടിത്തെറിച്ചത് ഞങ്ങളില്‍ ചിലരുടെ കൈവെള്ളയിലും പുറത്തും ചന്തിയിലും വെച്ചായിരുന്നു. ഒരു വടിക്ക് പകരം അഞ്ചും പത്തും വടികള്‍ പൊട്ടിച്ചു കൊണ്ട് വന്നു ലീഡര്‍മാര്‍ അവര്‍ക്കുള്ള അടിയില്‍ ഇളവുനേടി. വടിയില്ലാത്തവര്‍ രസം കണ്ടെത്തിയത് പൂഴിമണ്ണ്  ചേര്‍ത്തു കുപ്പായകൈ കയറ്റി തോല് പോകും വരെ തിരുമ്മി നുള്ളുന്നതിലായിരുന്നു. വെറുംകൈ പ്രയോഗക്കാര്‍ ചെവിയില്‍ നുള്ളിയും ചെകിടത്തടിച്ചും തൃപ്തിപ്പെട്ടു. ബെഞ്ചില്‍ കയറ്റിയും ക്ലാസിനു പുറത്തു നിര്‍ത്തിയും പെണ്‍കുട്ടികളുടെ സൈഡില്‍ കൊണ്ട് പോയി നിര്‍ത്തിയും അപമാനിച്ചവരും കുറവല്ല. എന്തോ ചെറിയൊരു വികൃതിക്ക് എനിക്ക് ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ഹെഡ് മാഷുടെ മുറിക്കു മുന്നില്‍ നില്‍ക്കേണ്ടി വന്നു. അതുവഴി വന്ന ചെറു ബാല്യക്കാരനായ മാഷ്‌ "ഇതൊക്കെ കോളേജില്‍ എത്തിയിട്ട് പോരെ മോനെ" എന്ന ഒരു സുയിപ്പ്. ഇവനൊക്കെ കൊളെജിലെത്തിയാല്‍ ആ കോളേജു തന്നെ മറിച്ചിടും എന്ന് ഹെഡ് മാഷുടെ കമന്റ് . 'കേരളാ കരിക്കുലം ഫ്രെയിം വര്‍ക്കിനെ'ക്കുറിച്ച് അതേ ഹെഡ് മാസ്റ്റര്‍ക്ക്  ക്ലാസെടുക്കാന്‍ അവസരമുണ്ടായപ്പോള്‍ 'ഇവന്‍ എന്റെ ശിഷ്യനാണ് 'എന്ന് മാഷ്‌ അഭിമാനം കൊണ്ടു. പണ്ട് അനുഭവിച്ച വിഷമം അപ്പോള്‍ ഓര്‍മ്മയില്‍ വന്നതേയില്ല. അന്ന് ഏറ്റവും മോശം എന്ന് പേരുകേട്ട ഒരു എയിഡഡ് സ്കൂളില്‍ നിന്നും നിരന്തരമായ അടിയും അപമാനിക്കലുമാല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു.

അതുകൊണ്ട് തന്നെ പയ്യന്നൂര്‍ കോളേജില്‍ വെച്ച് പവിത്രന്‍ മാഷെ കാണുന്നത് വരെ അധ്യാപകരെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അന്ന് റബല്‍ സങ്കല്‍പ്പത്തിനു ഞങ്ങള്‍ക്ക് മാഷിനപ്പുറം കൊടുമുടികളുണ്ടായിരുന്നില്ല. കുടുക്ക് പൊട്ടിയ പരുക്കന്‍ ഖദര്‍ കുപ്പായം പിന്നുകുത്തിയിടുന്നതു അഭിമാനമായി കണ്ടിരുന്ന, ചെരുപ്പ് ഇട്ടാലും ഇട്ടില്ലെങ്കിലും പ്രശ്നമില്ലാത്ത, താടിയും മുടിയും അലസമായി അതിന്റെ പാട്ടിനു വിട്ടിരുന്ന മാഷുമായി സൗഹൃദം എളുപ്പമായിരുന്നു. അത് ഒരു ആളിക്കത്തലായിരുന്നു. മാഷുടെ എരിപുരത്തെ വാടക വീട്ടില്‍, ഇരിണാവിലെ തറവാട്ടില്‍ ഞങ്ങള്‍ അഭിമാനപൂര്‍വ്വം കയറിയിറങ്ങി. അന്നൂരിലെ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നിന്നും വായിച്ച പുസ്തകങ്ങള്‍ക്കപ്പുറമുള്ള  സാഹിത്യത്തെക്കുറിച്ച്, നാടകത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മാഷ്‌ പറഞ്ഞു കൊണ്ടേയിരുന്നു. ഞങ്ങളില്‍ നല്ല കേള്‍വിക്കാരെ മാഷിനു പിന്നീടു ഒരിക്കലും കിട്ടിയിട്ടുണ്ടാവില്ല. ബീഡി വലിക്കാന്‍ സ്വാതന്ത്ര്യം തന്നതുകൊണ്ടു തന്നെ എത്ര സമയം വേണമെങ്കിലും മാഷുടെ ചുറ്റുവട്ടത്ത് തന്നെ കഴിച്ചു കൂട്ടാന്‍ പ്രയാസവുമുണ്ടായില്ല. ഞാന്‍, കണ്ണഞ്ചേരി പ്രദീപന്‍ എന്നിവര്‍ മാഷുടെ ശിങ്കിടികള്‍ എന്ന് വിളികൊള്ളുന്നതില്‍ അഭിമാനിച്ചു. കോളേജ് കാന്റീനില്‍ നിന്ന് ഒരുമിച്ചു ചായകുടിച്ച്‌, വലിച്ച ബീഡികുറ്റി വലിച്ചെറിഞ്ഞ് മാഷ്‌ ക്ലാസെടുക്കാനും ഞങ്ങള്‍ ക്ലാസ്സില്‍ ഇരിക്കാനും മാത്രം രണ്ടായി. തന്റെ തിരക്കില്‍ മിക്കപ്പോഴും കോളേജില്‍ വരാതിരിക്കുകയും നാട്ടിലെത്തിയാല്‍ ഞങ്ങള്‍ക്ക് ഭക്ഷണം വരെ വാങ്ങിത്തന്നു തുടര്‍ച്ചയായി സ്പെഷല്‍ ക്ലാസുകള്‍ എടുത്തുതരികയും ചെയ്തിരുന്ന എം. ആര്‍. സി മാഷ്‌, സി വി യും  കേരള പാണിനീയവും വള്ളിപുള്ളി തെറ്റാതെ പഠിപ്പിച്ചിരുന്ന പട്ടേരി മാഷ്‌, ക്ലാസ് മുറിയെ പ്രഭാഷണവേദിപോലെ കണ്ടിരുന്ന മേലത്ത് മാഷ്‌ .... പയ്യന്നൂര്‍ കോളേജില്‍ മലയാള വിഭാഗത്തില്‍ അന്ന് പ്രഗത്ഭര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും സിലബസ്സിന്റെ സര്‍വേ നമ്പറില്‍ കൂടി പോകാത്ത, ഒന്ന് പറഞ്ഞാല്‍ മുന്നൂറിലേക്ക്‌ യാതൊരു ആസ്പദവുമില്ലാതെ കൈവിട്ടു ചാടിക്കൊണ്ടിക്കൊണ്ടിരുന്ന, ബഷീര്‍ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്രകാരം ദൈവത്തെപ്പോലെ ആദിയും അന്തവുമില്ലാത്ത, പവിത്രന്‍ മാഷുടെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. പഠിക്കാന്‍ സീരിയസ്സായി വരുന്ന മിക്ക പെണ്‍കുട്ടികള്‍ക്കും പക്ഷേ മാഷുടെ ക്ലാസ് തീരെ ദഹിക്കാറില്ല.

പവിത്രന്‍ മാഷ്‌ ഞങ്ങള്‍ക്ക് അന്ന് നല്‍കിയത് ഒരിക്കലും അക്കാദമികമായ ഒരു പിന്തുണയായിരുന്നില്ല. മാഷുടെ ക്ലാസില്‍ ചര്‍ച്ചയ്ക്കു വന്ന വിഷയങ്ങളൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് മനസിലാകുന്നവയായിരുന്നില്ല. പക്ഷെ അത് നല്‍കിയ ലോകബോധം വലുതായിരുന്നു. അന്ന് മാഷുടെ സാമീപ്യം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കുറച്ചു പേരുടെയെങ്കിലും ജീവിതവീക്ഷണം ഇപ്രകാരമാകുമായിരുന്നില്ല. ചരിത്രത്തില്‍, പ്രത്യേകിച്ചും പ്രാദേശിക ചരിത്രത്തില്‍ നല്ല താത്പര്യമുണ്ടായിരുന്ന മാഷ്‌ ഞങ്ങളെ എരമത്തെ മുനിമടകളിലേക്ക് കയറ്റുകയും മാടായിപ്പാറയിലെ ജൂതക്കുളത്തിലേക്ക് ഇറക്കുകയും ചെയ്തു. നാട്ടിന്റെ വിപ്ലവ ചരിത്രങ്ങളില്‍ ആവേശം കൊള്ളുകയും പഴയ വീരസഖാക്കളെ കണ്‍മുന്‍പില്‍ കാണിച്ചു തരികയും ചെയ്തു. 'മൂവീമാനിയ' എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ ഞങ്ങളെക്കാള്‍ മുന്‍കൈയെടുത്തു. എ സോണിനും ഇന്റര്‍ സോണിനും ഞങ്ങളെ അനുഗമിച്ചു.

ഒരു പക്ഷെ ഇതിനെക്കാളൊക്കെ ഞങ്ങളെ മാഷിലേക്ക് വലിച്ചടുപ്പിച്ചത് മാഷുടെ കുടുംബമാണ്. സ്വന്തം വീട്ടിനെക്കാളും സ്വാതന്ത്ര്യം എടുത്തു ഞങ്ങള്‍ പെരുമാറുന്നതിന് ഒരിക്കലും തടസ്സം നിന്നില്ല രതി ടീച്ചര്‍. മാഷിനോപ്പം വായനയിലും ഞങ്ങളുടെ ചര്‍ച്ചകളിലും ടീച്ചറും പങ്കുകൊണ്ടു. കോളേജു കഴിഞ്ഞിട്ട് എത്രയോ വര്‍ഷം, ഏറ്റവും അടുത്ത ബന്ധുക്കളെക്കാള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും അവര്‍ പങ്കാളികളായി. എന്റെ വീട്ടിലെ വിരുന്നുകള്‍ക്ക് അടുക്കളക്കാരിയായി പലപ്പോഴും രതിടീച്ചര്‍. അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുരേന്ദ്രന്‍ രഹസ്യമായി പറയുമായിരുന്നു, മാഷും രതിടീച്ചറും ഒരു പെരുമഴയത്ത്  ഒറ്റക്കുടയില്‍ വരുന്ന ഒരു നിമിഷത്തിലാണ് ഞാന്‍ ഒരു കുടുംബ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങിയതെന്ന്.

മാഷുടെ വീട് പണി തകൃതിയായി നടക്കുന്ന സമയമായിരുന്നു അത്. പ്രായോഗിക കാര്യങ്ങളില്‍ അന്ന് ഏറ്റവും പിന്നിലായിരുന്നു മാഷുടെ നടപ്പ്. അതുകൊണ്ട് തന്നെ വീടിന്റെ പണിയുടെ മേല്‍നോട്ടം, സഖാവ് എന്ന് മാത്രം എല്ലാവരും വിളിച്ചിരുന്ന മാഷുടെ അച്ഛനായിരുന്നു. ആ വീടിന് ഒരു ഗേറ്റുണ്ടാക്കാന്‍ മുള കൊത്താന്‍ പോയ സംഭവം മറക്കാന്‍ കഴിയാത്തതാണ്. വലിയൊരു കൂട്ടം മുളയില്‍ നിന്നാണ് രണ്ടോ മൂന്നോ മുള കൊത്തേണ്ടത്. സീമക്കൊന്ന കൊത്തുന്ന ലാഘവത്തോടെ മുള കൊത്താന്‍ പോയ ഞങ്ങള്‍ പെട്ട് പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. നല്ലത് നോക്കി മുളങ്കൂട്ടത്തിന്റെ സൈഡില്‍ മൂന്നു മുളകള്‍ അടിയില്‍ നിന്ന് തന്നെ ആദ്യം കൊത്തിവെച്ചു. വലിച്ചപ്പോള്‍ ഓരോന്നും ഓപ്പറേഷന്‍ ചെയ്താലും വിടാത്ത മട്ടില്‍ കൂട്ടിപ്പിടിച്ചിരിക്കുന്നു. എത്ര കൊച്ചു ശിഖരങ്ങള്‍ കൊത്തി വിടര്‍ത്തിയാലും സംഭവും വീണ്ടും പഴയത് പോലെ തന്നെ . മുളയുടെ മുള്ളുകള്‍ കൊണ്ട് ശരീരം അവിടവിടെ കീറിമുറിഞ്ഞു. ഒടുവില്‍ പടുകൂറ്റന്‍ മുളയുടെ നമുക്കാവശ്യമുള്ള ഉയരം മാത്രം കൊത്തിയെടുത്ത്, ഉടമസ്ഥന്‍ കാണുന്നതിനു മുന്‍പ് ഞങ്ങള്‍ സ്ഥലം വിട്ടു. അതുപോലെ മാഷുടെ പറമ്പില്‍  പ്രദീപന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന കുഞ്ഞിമംഗലം മാവുകള്‍ വെക്കാനായി ഉത്സാഹിച്ചത്‌. ഒന്നും ഒരുകാലത്തും മറക്കാന്‍ കഴിയാത്ത, ഓര്‍മ്മയിലെ മധുരചിത്രങ്ങളാണ്.

മാഷുടെ വീടിന്റെ കുടിയോലിനു ഞാന്‍ വലിയൊരു കടലാസ് പൊതിയും കൊണ്ടാണ് പോയത്. "എന്താണിത് ; നീ ഞങ്ങള്‍ക്ക് സമ്മാനമോ?" എന്ന് ദേഷ്യപ്പെടാനൊരുങ്ങിയ മാഷിന്റെയും ടീച്ചറിന്റെയും മുന്നില്‍ ഞാന്‍ മടിച്ചുമടിച്ച് പൊതിയഴിച്ചു. എ. എസ്. മാതൃഭൂമിയില്‍ യയാതിക്ക് വേണ്ടി വരച്ച ചിത്രം വലുതാക്കി ഒരു ക്യാന്‍വാസില്‍ ഞാന്‍ തീര്‍ത്ത പകര്‍പ്പായിരുന്നു അത്. എത്രയോ നാളുകള്‍ ആ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ആ ചിത്രം തൂങ്ങിക്കിടന്നു. പിന്നീട് മാഷുടെ വീട് ഇരുനിലയാക്കിയുയര്‍ത്തി ആകമാനം പരിഷ്കരിച്ചെങ്കിലും എടുത്തുമാറ്റാതെ, അപ്പോഴേക്കും എനിക്ക് തന്നെ അപകര്‍ഷത തോന്നിക്കുന്ന അമെച്വറായ ആ ചിത്രം അവിടെ തന്നെ മാഷ്‌ തൂക്കിയിട്ടു.

ഇപ്പോഴും അത് അവിടെത്തന്നെയുണ്ടോ? സാധ്യതയില്ല.ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏറ്റവും വിലകുറഞ്ഞ ക്യാന്‍വാസില്‍ വരച്ച, വളരെ നേരിയ ഫ്രെയിം മാത്രമുള്ള ആ ചിത്രം മാഷ്‌ ഹൃദയത്തോട് എത്ര ചേര്‍ത്തു പിടിച്ചാലും നില നില്‍ക്കാന്‍ സാധ്യതയില്ല. അതിനു പകരമായി മാഷ്ക്ക്, എനിക്ക് വരക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ചിത്രം സമ്മാനിക്കണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് തന്നെ എത്ര കാലമായി.
അല്ല, മാഷുടെ വീട്ടിലേക്കുള്ള വഴി ഇപ്പോള്‍ ഏതു ഭാഗത്ത് കൂടിയാണ്?

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഷേണായി ഡോക്ടര്‍

അവിചാരിതമായാണ് ഇന്നലെ ഷേണായി ഡോക്ടറെ വഴിയില്‍ വെച്ച് കണ്ടത്. തന്റെ പഴയ ചേതക് സ്കൂട്ടറില്‍ കാണുന്ന നാട്ടുകാരോടെല്ലാം ചിരിച്ചും ചിലരോടെല്ലാം "എന്തുണ്ട് ' എന്ന് കുശലം ചോദിച്ചും മൂപ്പര്‍ മെല്ലെ ബസാറിലേക്ക് പോകുകയായിരുന്നു.

ഞങ്ങളുടെ പ്രദേശത്തെ പഴയ ഡോക്ടര്‍മാരില്‍ പ്രധാനിയാണ്‌ ഷേണായി. എം. ബി. ബി. എസ്സും അതിനു മുന്‍പുള്ള ചികിത്സാ ബിരുദങ്ങളും മാത്രമുണ്ടായിരുന്ന കുപ്പാടക്കന്‍, കരുണാകരന്‍, യു. വി. ഷേണായി, ദാമോദരന്‍ എന്നിവര്‍ ആസ്ഥാന ഡോക്ടര്‍മാരായി പയറ്റുന്നതിനിടയിലാണ് മംഗാലാപുരത്തു നിന്നും ഷേണായി ഡോക്ടര്‍ എത്തുന്നത്. പേരുകേട്ട സര്‍ജന്‍. ഗവന്മെന്റ്റ് ആശുപത്രിക്ക് മുന്‍പിലെ അദ്ദേഹത്തിന്‍റെ ക്ലിനിക്കിനു മുന്നില്‍ അന്ന് മുതല്‍ രോഗികളുടെ നീണ്ട ക്യൂ ആയിരുന്നു. കന്നഡ കലര്‍ന്ന മലയാളത്തില്‍ "എന്റാ അമ്മാ .... വയറ്റീന്നു നല്ല മാതിരി പോക്ക് ശരിയില്ലേ ..." എന്ന മാതിരി സംസാര രീതി എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കൈപ്പുണ്യം പാടി നീട്ടി വലിയ സംഭവ കഥകളുണ്ടായി. ഞങ്ങളുടെ നാട്ടില്‍ അലിഞ്ഞു ചേര്‍ന്ന അദ്ദേഹം നാട്ടിലെ ഏതു ആഘോഷ പരിപാടികള്‍ക്കും കൈയയച്ചു സംഭാവനകള്‍ നല്‍കി, സമയം കിട്ടുമ്പോഴെല്ലാം പങ്കെടുത്തു.

ഷേണായി ഡോക്ടറെ കാണുമ്പോള്‍ പല സ്ത്രീകളും ചില പുരുഷന്മാരും നാണിച്ചു മുഖം കുനിക്കുന്നതിന്റെ രഹസ്യം എനിക്ക് പിന്നീടാണ് മനസ്സിലായത്‌. അദ്ദേഹത്തിന്റെ സര്‍ജറികളില്‍ വലിയൊരു ശതമാനവും പൈല്‍സിന്റെതായിരുന്നു. തലശ്ശേരിയിലെ ഭരതന്‍ ഡോക്ടര്‍ പേരെടുക്കുന്നതിനും നാട്ടില്‍ മൂലക്കുരു ക്ലിനിക്കുകള്‍ കൊച്ചു ലോഡ്ജു  മുറികളില്‍ പോലും പെരുകുന്നതിനും മുന്‍പ് ഇക്കാര്യത്തില്‍ ഞങ്ങളുടെ കണ്‍കണ്ട ദൈവം ഷേണായി ഡോക്ടറായിരുന്നു. തിരക്ക് വര്‍ദ്ദിച്ചു വര്‍ദ്ദിച്ച് രോഗികളുടെ മുഖം തന്നെ തിരിച്ചറിയാന്‍ കഴിയാതെയായി അദ്ദേഹത്തിന്.  ഇക്കാര്യത്തില്‍ അനേകം കഥകള്‍ അദ്ദേഹവുമായി ബന്ധപ്പെടുത്തി ഞങ്ങള്‍ നാട്ടുകാര്‍ പറഞ്ഞു രസിച്ചിരുന്നു. കുറിഞ്ഞിയിലെ കളിയാട്ടത്തിന്റെ വമ്പിച്ച തിരക്കില്‍ കണാരേട്ടന്‍ ഷേണായി ഡോക്ടറെ കാണുന്നു. ഓപ്പറേഷന്‍ ചെയ്ത് തന്റെ പ്രഭാതങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ച ദൈവമാണ് കണാരേട്ടന് ഡോക്ടര്‍. ഓടിപ്പോയി ഡോക്ടറെ തൊഴുതു. എത്ര പരിചയപ്പെടുത്തിയിട്ടും ഡോക്ടര്‍ക്ക് ആളെ മനസ്സിലായില്ല. പിന്നെ കണാരേട്ടന്‍ മടിച്ചില്ല, മുണ്ടും പൊക്കി പിറകോട്ടു തിരിഞ്ഞു ആള്‍കൂട്ടത്തിനിടയില്‍  കുനിഞ്ഞൊരു നില്പാണ്. " ഓ.. കാനാരന്‍ .. " ഒരു നിമിഷം കൊണ്ട് ഡോക്ടര്‍ ആളെ തിരിച്ചറിഞ്ഞു.

ഞങ്ങളുടെ റൂട്ടില്‍ ട്രക്കര്‍ സര്‍വീസ് നടത്തുന്ന രാജേട്ടനാണ് ഷേണായി ഡോക്ടറുടെ രണ്ടു മൂന്നു രസകരമായ കഥകള്‍ എന്നോട് പറഞ്ഞത്. പിന്നീട് ഡോക്ടറെ കാണുമ്പോഴൊക്കെ പരിചയത്തിനപ്പുറം ആ കഥകളുടെ അലയൊലിയാലും ആണ് ഞാന്‍ വിശദമായി ചിരിക്കാറുള്ളത്.  തന്റെ വണ്ടി തടഞ്ഞു നിര്‍ത്തി ഫസ്റ്റ്‌ ഐഡ് ബോക്സ് പരതി "എവിടെ ഇതിലെ സാധനങ്ങള്‍, ഈര്‍ക്കില്‍ എവിടെ?" എന്നെല്ലാം തിരക്കിയ പോലീസുകാരോട് ഞാന്‍ ഇന്ന് രാവിലെ നാവു തുടച്ചു കളഞ്ഞതെയുള്ളൂ സാര്‍ എന്ന് നിഷ്കളങ്കമായി മറുപടി പറഞ്ഞ അന്ന് മുതല്‍ രാജേട്ടന്റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിക്കാരുണ്ടായിരുന്നു. ട്രക്കറിലെ സ്ഥിരമായ ഇരിപ്പും ഹോട്ടല്‍ ഭക്ഷണവും കാരണം ഷേണായി ഡോക്ടറെ കാണിക്കേണ്ടുന്ന വേദന ഒരിക്കല്‍ രാജേട്ടനും പിടിപെട്ടു. വിശദമായ പരിശോധനയാണ് ഈ രോഗത്തിന് ഡോക്ടര്‍ നടത്താറുള്ളത്. രോഗികളെ അടിവസ്ത്രമൊന്നുമില്ലാതെ കുനിച്ചു നിര്‍ത്തി ഇരു വിരലുകല്‍ക്കൊണ്ടും മലദ്വാരം വിടര്‍ത്തി നോക്കിയാണ് അദ്ദേഹം പരിശോധിക്കുക. ഇതിനിടയില്‍ അവിടുത്തെ പേശികളുടെ സങ്കോച വികാസങ്ങള്‍ അറിയുന്നതിന് വേണ്ടി അദ്ദേഹം രോഗികളോട് നിരന്തരമായി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അങ്ങിനെ രാജേട്ടനോട് ട്രക്കര്‍ സര്‍വീസിന്റെയും നാട്ടിലെ റോഡുകളുടെയും എല്ലാം കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് "അല്ലാ നിങ്ങള്‍ പുകവലിക്കാറുണ്ടോ" എന്ന് ഡോക്ടര്‍ അന്വേഷിച്ചത്. രാജേട്ടന്‍ " ഇല്ല ഡോക്ടര്‍, എന്താ പുക വരുന്നുണ്ടോ " എന്ന് പതിവ് നിഷ്കളങ്കതയോടെ തന്നെയാണ് ഉത്തരവും പറഞ്ഞത്.

ആയിടക്ക്‌ കുറച്ചു ദിവസം ഡോക്ടറുടെ കഴുത്തു ഒരു വശത്തേക്ക്  തിരിഞ്ഞിരുന്നു. പൈല്‍സ് കാണാന്‍ കുനിഞ്ഞു കുനിഞ്ഞു ചഞ്ഞും ചെരിഞ്ഞും നോക്കി പറ്റിയതാവനാണ് വഴിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. രാജേട്ടനാണ് സംഭവം എന്താണെന്ന് വ്യക്തമാക്കിയത്. ഡോക്ടര്‍ ഒരു ദിവസം തന്റെ പ്രിയപ്പെട്ട ചേതക്കില്‍ വരികയായിരുന്നു. നേരിയ ചാറ്റല്‍ മഴയുള്ളത്‌ കൊണ്ട് റെയിന്‍ കോട്ടും ഇട്ടായിരുന്നു വരവ്. ഒരു നല്ല വളവില്‍ ലക്കും ലഗാനുമില്ലാതെ വരുന്ന ജീപ്പുമായി ഡോക്ടറുടെ സ്കൂട്ടര്‍ ഇടിച്ചു. ഡോക്ടര്‍ സ്കൂട്ടറില്‍ നിന്നും തെറിച്ചു ദൂരേക്ക്‌ വീണു. വീഴ്ചയില്‍ തന്നെ ബോധവും പോയി. ആളുകള്‍ ഓടിക്കൂടി. നോക്കുമ്പോള്‍ ശരീരത്തില്‍ മുറിവോ ചതവോ ഒന്നുമില്ല, പക്ഷെ വീഴ്ചയില്‍ കഴുത്തു പൂര്‍ണമായും തിരിഞ്ഞു പോയിരുന്നു. മുഖം നേരെ പിറകോട്ടു തിരിഞ്ഞാണ് ഇരിക്കുന്നത്. എന്തുചെയ്യണ മെന്നറിയാതെ ആളുകള്‍ അമ്പരന്നു നില്‍ക്കെ അവിടുത്തെ പ്രധാനിയായ ചന്തു ഗുരുക്കള്‍ മുന്നോട്ടു വന്നു. "ഇത് വീഴ്ചയില്‍ പറ്റിയത്താണ്. പ്രശ്നമൊന്നുമില്ല. ഇപ്പൊ ശരിയാക്കാം" എന്ന് പറഞ്ഞു ഡോക്ടറുടെ അടുത്തു തന്നെ മുട്ടുകുത്തി ഇരുന്നു. ഗുരുക്കളുടെ കാല്‍മുട്ടെടുത്തു ഡോക്ടറുടെ കഴുത്തില്‍ അമര്‍ത്തിവെച്ച് ഇരു കൈകള്‍ കൊണ്ടും തലയില്‍ മുറുകെപ്പിടിച്ച്  മെല്ലെ തിരിച്ചു ശിരസ്സ്‌ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി. തല മുക്കാല്‍ ഭാഗത്തോളം തിരിഞ്ഞതും ബോധംപോയ ഡോക്ടര്‍ ഞെട്ടി ഉണര്‍ന്നു പരിസരം ഞെടുങ്ങു മാറ് ഉറക്കെ നിലവിളിച്ചു. പേടിച്ചു പോയ ഗുരുക്കള്‍ ഞെട്ടി പിറകോട്ടു മാറി. അപ്പോഴാണ്‌ ആരോ വിളിച്ചു പറഞ്ഞത്. "അയ്യോ ഡോക്ടറുടെ തല തിരിഞ്ഞതല്ല; അദ്ദേഹം ഓവര്‍ കോട്ട് തിരിച്ചിട്ടതാണ്."
പിന്നീട്‌ ഇന്നുവരെ ഏതു പെരുമഴയത്തും അദ്ദേഹം ഓവര്‍ കോട്ട് ഇട്ടിട്ടില്ല എന്നാണു രാജേട്ടന്‍ പറഞ്ഞത്.

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

അച്ഛന്‍

ബ്രണ്ണന്‍ കോളേജിന്റെ കുന്നുകയറി അച്ഛന്‍ വിയര്‍ത്തൊലിച്ചു വരുന്ന ഉച്ചയ്ക്ക് ഞാന്‍ ഗംഭീരമായ ഒരു പ്രകടനം നയിച്ച്‌ അതിന്റെ മുന്നില്‍ നടക്കുകയായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും തിളക്കത്തോടെ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം എനിക്ക് ഈ കണ്ടുമുട്ടലാണ്. അത് അവിശ്വസനീയമായിരുന്നു. ഒരുപാട് അസുഖങ്ങളാല്‍ ഉഴറിയിരുന്ന അച്ഛന്‍ പത്തെഴുപതു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ആദ്യമായി മകന്‍ പഠിക്കുന്ന കോളേജില്‍. കോളേജില്‍ ചേര്‍ക്കാന്‍ പോലും, "നീ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു പോയാല്‍ മതി" എന്ന് പറഞ്ഞിരുന്ന പുള്ളിയാണ്. വിയര്‍ത്തു കുളിച്ചു രതീശന്റെ ചായക്കടയ്ക്ക് മുന്നില്‍ കിതപ്പാറ്റുന്ന അച്ഛനെ പ്രകടനത്തിന്റെ മുന്‍ നിരയില്‍ നിന്ന്  കണ്ട ഉടനെ അമ്പരന്ന ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു, എന്തേ? കണ്ണിറുക്കിത്തന്നെ അച്ഛന്‍ മറുപടി പറഞ്ഞു, ഒന്നുമില്ല... നീ പോയി വാ. ഒരു നിമിഷം പ്രകടനത്തില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ അച്ഛന്റെ അടുത്തേക്ക്‌ ഓടി ചെന്നു. അച്ഛാ, എന്തെങ്കിലും വിശേഷങ്ങള്‍. ഹേയ്.. അങ്ങിനെയൊന്നുമില്ല നീ നിന്റെ പണിയൊക്കെത്തീര്‍ത്തിട്ടു വാ.. ഞാനിവിടെ നില്‍ക്കാം. അച്ഛനെ ചായക്കടയില്‍ ഇരുത്തി, രതീശേട്ടാ നോക്കിയേക്കണേ എന്റെ അച്ഛനാണ് എന്ന് പറഞ്ഞു വീണ്ടും പ്രകടനത്തിലേക്ക് ചേരുമ്പോഴും മനസ്സില്‍ നിറയെ അച്ഛന്‍ വന്നത് എന്തിനായിരുന്നു അന്ന ചിന്തയായിരുന്നു.

ബ്രണ്ണനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ മേരിമാത്യു ടീച്ചറുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കോളേജു പടിക്കല്‍ നടന്ന ധര്‍ണാ സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പ്രകടനമായിരുന്നു അത്. അധ്യാപകര്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളിന്റെ പല നടപടിയിലും വല്ലാതെ കുപിതരായിരുന്ന സമയമായിരുന്നു അത്. കോളേജു യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍, യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും പ്രിന്‍സിപ്പാളുമായി നിരന്തരം കലഹിക്കേണ്ടി വന്നിരുന്നു എനിക്ക്. സോമന്‍ കടലൂര്‍ എഡിറ്ററായ ഞങ്ങളുടെ മാഗസിന്‍ ഇറക്കാതിരിക്കാനും  ഇറങ്ങിയപ്പോള്‍ അതിന്റെ കാശ് തരാതിരിക്കാനും അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.  ഇക്കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു കൊണ്ടായിരുന്നു ഞാന്‍ ധര്‍ണാസമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പ്രസംഗിച്ചിരുന്നത്‌. രതീശന്റെ ചായക്കടയില്‍ ഇരുന്നു തന്നെ അച്ഛന്‍ എന്റെ പ്രസംഗം മുഴുവനും കേട്ടു. എന്‍. പ്രഭാകരന്‍ മാഷാണ് തുടര്‍ന്ന് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പ്രസംഗം നടത്തിയത്. മാഷെ, ജീവിതത്തില്‍ ആദ്യമായി  ചൂടായി കണ്ട, കേട്ട ഏക ദിവസം മുമ്പും പിന്‍പും അതുമാത്രമായിരുന്നു. പരിപാടി തീര്‍ന്നതും ഞാന്‍ ഓടി അച്ഛന്റെ അടുത്തത്തി. അപ്പോഴേക്കും ചായകുടി കഴിഞ്ഞ് അച്ഛന്‍ രണ്ടാമത്തെ ബീഡിക്ക് തീകൊളുത്തിയിരുന്നു.
"നമുക്ക് എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാം" എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അതെവിടെ എന്നായി ഞാന്‍. "നീ താമസിക്കുന്ന മുറി ദൂരെയാണോ..." "ഹേയ്.. ഇതാ തൊട്ടടുത്തുതന്നെയാണ്‌." "എന്നാല്‍ നമുക്ക് അങ്ങോട്ട്‌  പോകാം."  എന്റെ ഹോസ്റല്‍ മുറിയുടെ പരുവം എന്തായിരിക്കും എന്ന് ഭയന്നുകൊണ്ടാണ് ഓരോ അടിയും എണ്ണിത്തീര്‍ത്തത്. ഞങ്ങള്‍ മൂന്നു പേര്‍ക്കാണ് ഒരു മുറി.സത്യന്‍, ഗോപി, ഞാന്‍. മൂന്ന് പേരും സാമാന്യം വലിക്കും.മുറി അടിച്ചു വാരിയിട്ടു ദിവസങ്ങള്‍ എത്രയോ ആയിട്ടുണ്ടാകും. ബീഡി, സിഗരറ്റുകുറ്റികള്‍ നിറഞ്ഞു തറ കാണാതായിട്ടുണ്ടാകും. മറ്റെന്തൊക്കെ അവശിഷ്ടങ്ങളാണ് ഉണ്ടാവുക എന്ന് പടച്ചോന് മാത്രമേ അറിയൂ. അച്ഛനാണെങ്കില്‍ മുറിയിലേക്ക് പോകാമെന്ന് പറയുകയും ചെയ്തു.

ഹോസ്റ്റലിലേക്കുള്ള  പടികള്‍ അച്ഛന്‍ പതുക്കെ കയറി. ഞാന്‍ അച്ഛന്റെ കയ്യില്‍ ബലമായി പിടിച്ചു. വീട്ടിലേക്കു പോയിട്ട് ദിവസമെത്രയോയായി. ആ കൈകളില്‍ തൊട്ടപ്പോള്‍ വീടിന്റെ വിളി കടലിരമ്പം പോലെ അടിച്ചുയര്‍ന്നു. മുറിയിലെത്തിയ അച്ഛന്‍  ഉള്ളിലാകെ ഒന്ന് നോക്കി. സംഗതി ഞാന്‍ ഭയപ്പെട്ടതിനേക്കാള്‍ ഭീകരം ആയിരുന്നു.
"ഇതിനുള്ളില്‍ പെരുച്ചാഴികളെ പോലെ എങ്ങിനെയാടാ നീയൊക്കെ കഴിയുന്നത്‌? "
ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് സിഗരറ്റു വലിക്കുന്നത് ആദ്യമായി അച്ഛന്‍ കണ്ടു പിടിച്ച ദിവസമായിരുന്നു.

പയ്യന്നൂരില്‍ അച്ഛന്‍ നടത്തിയിരുന്ന ആയുര്‍വേദക്കടയാണ് രംഗവേദി. അച്ഛന് അക്കാലം ഒരുപാട് ദിവസം മണിപ്പാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. നെഞ്ചുവേദന. ആശുപത്രിയില്‍ പേഷ്യന്‍റ് പാര്‍ട്ടിയായി ഞാനാണ് കൂടെ. അവിടെ കിട്ടിയ നാട്ടുകാരായ  സുഹൃത്തുക്കളില്‍ നിന്നാണ് മൂക്കില്‍ കൂടി പുകവിടുന്ന ഈ മഹനീയ വിദ്യ അഭ്യസിച്ചത്‌. തിരിച്ചെത്തിയപ്പോള്‍ ആയുര്‍വേദ കട നടത്തിപ്പ് എന്റെ പണിയായി. അച്ഛന്‍ ഇടയില്‍ എപ്പോഴെങ്കിലും വരും. കടയുടെ പിന്നിലുള്ള ഇത്തിരി സ്ഥലത്ത് നിന്ന് ഒരു ദിവസം പുതുതായി പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കുമ്പോഴാണ് അച്ഛന്‍ മെല്ലെ കടന്നു വന്നത്. പകുതി വലിച്ച സിഗരറ്റുമായി കൈയോടെ പിടിയില്‍. ഉഗ്രമായി ഒന്ന് നോക്കി. 'തുടങ്ങിയോ' എന്ന് മാത്രം ഒരു ചോദ്യം. ബാക്കി ഞാന്‍ വീട്ടില്‍ വെച്ച് പറയാം എന്നും പറഞ്ഞു അച്ഛന്‍ ഇറങ്ങി. ഇതികര്‍ത്തവ്യതാമൂഢനായി എന്ന് പറഞ്ഞപോലെ ഞാന്‍ കുറച്ചു നേരം നിന്നു. വീട്ടിലെത്തി ഇക്കാര്യം അമ്മയോടും മറ്റും പറഞ്ഞു ഒരു ആഗോള പ്രശ്നമാകുമ്പോഴുണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്ത് ഉരുകി. കടയില്‍ നിന്നും ഇറങ്ങിയ അച്ഛന്റെ അടുത്തേക്ക്‌ ഒരു ഓട്ടമാണ് പിന്നീട്. അധികം ദൂരം എത്തുന്നതിനു മുന്‍പ് കണ്ടു പിടിച്ചു. അടുത്തു പോയി നേരെ പറഞ്ഞു, ഈ പ്രശ്നം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി. ഇനി അമ്മയോടും മറ്റും പറഞ്ഞു പ്രശ്നമാക്കേണ്ട. പറഞ്ഞു കഴിഞ്ഞതും അച്ഛന്‍ അറിയാതെ ചിരിച്ചു പോയി. (ആ ചിരിയില്‍ തെളിഞ്ഞു നിന്ന സ്നേഹത്തിന്റെ ആഴം ഇപ്പോഴും മനസ്സിലുണ്ട്).

അച്ഛന്‍ വന്ന കാര്യം പറഞ്ഞു. അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം. ഒരര്‍ത്ഥത്തില്‍ അച്ഛന് തനിയെ തീരുമാനിക്കാവുന്നതെയുള്ളൂ അത്. എങ്കിലും എന്നോട്  കൂടി അക്കാര്യം ആലോചിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാണ് വിയര്‍ത്തുകുളിച്ചു ഈ നട്ടുച്ചയ്ക്ക് വയ്യാത്ത അച്ഛന്‍ എത്തിയിരിക്കുന്നത്. എല്ലാം സംസാരിച്ചതിന് ശേഷം ഹോസ്റ്റലിനു മുന്നിലെ ഇടവഴിയില്‍ കൂടി ഞാനും അച്ഛനും പതുക്കെ ധര്‍മ്മടം ബസ് സ്റ്റോപ്പിലേക്ക് നടന്നു. നിന്റെ പഠനം എങ്ങിനെയുണ്ട് എന്നോ രാഷ്ട്രീയം ഇത്രയും വേണോ എന്നോ അച്ഛന്‍ ഒരു വാക്ക് പോലും ചോദിച്ചില്ല. കച്ചവടം തീര്‍ത്തും മോശമാവുന്നതിനെക്കുറിച്ചും അനുജത്തിയുടെ വിവാഹത്തിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും പറഞ്ഞു. "ഞാന്‍ പറഞ്ഞു എന്നേയുള്ളൂ .. നീ അതൊന്നും ഓര്‍ത്ത്‌ വിഷമിക്കേണ്ട" എന്ന്, തലകുനിച്ചു നടക്കുന്ന എന്നെ ആശ്വസിപ്പിച്ചു. എത്ര ദിവസമായി നേരാം വണ്ണം ക്ലാസ്സില്‍ കയറിയിട്ട് എന്ന് കുറ്റബോധത്തോടെ അന്നേരം ഞാന്‍ ഓര്‍ത്തു. ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക്‌ കയറ്റി വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

പരസ്യക്കുടചൂടുന്ന മാവേലികള്‍


നഗരത്തില്‍ ഓണത്തിരക്ക് അതിന്റെ ആര്‍പ്പുവിളി തുടങ്ങിക്കഴിഞ്ഞു. പരസ്പരം മുട്ടാതെ മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയില്ല. ഈ തിരക്കില്‍ ഒരു വിധം അങ്ങിനെ നൂണ് നൂണ് പോകുമ്പോഴാണ്  ചെണ്ടയുടെ മേളം. നോക്കിയപ്പോള്‍ അതിശയിച്ചുപോയി. ഒരു പത്തു മുപ്പതു മാവേലികള്‍ കൂട്ടമായി നടന്നു വരുന്നു. ചെണ്ടയുടെ അകമ്പടിയോടെ രാജകീയമായി തന്നെയാണ് വരവ്. ഇടയില്‍ ചില കുടവയറന്‍ മാവേലികള്‍ കടകളില്‍ കയറുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോള്‍ നോട്ടീസ് വിതരണമാണ്. കടകളില്‍ മാത്രമല്ല വഴിയെ പോകുന്ന ആളുകളെയും വെറുതെ വിടുന്നില്ല. നഗരത്തില്‍ ഈയിടെ തുടങ്ങിയ വസ്ത്രശാലയുടെ നോട്ടീസുകളാണ് മാവേലികള്‍ വിതരണം ചെയ്യുന്നത്. ഓണം സമം മാവേലിയുടെ കുടവയര്‍ എന്ന് ഓരോ വര്‍ഷവും നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ കുറെക്കാലമായി പരസ്യക്കാര്‍ ആണല്ലോ. മാവേലികളുടെ  വ്യത്യസ്ത പരസ്യസാധ്യതകളെക്കുറിച്ച് നാം ഇനിയും ഏറെ പഠിക്കാനുണ്ടെന്നു തോന്നുന്നു.

ഓണത്തിന്റെ മാവേലിയെഴുന്നള്ളത്ത്  ഇപ്പോള്‍ പലയിടത്തും കാശ് പിരിച്ചെടുക്കാനുള്ള ചെറുപ്പക്കാരുടെ സൂത്ര വിദ്യമാത്രമാണ്. കുടവയറിനനുസരിച്ചു റേറ്റ് ഉറപ്പിച്ചു നല്ല മാവേലി വേഷക്കാരെ നേരത്തെ ബുക്ക് ചെയ്യുന്നത്തിനു നഗരത്തില്‍ കലാ സമിതിക്കാരും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍കാരും തമ്മില്‍ അടിയാണ്. എങ്കിലും മിക്ക പ്രദേശങ്ങളിലെയും കുട്ടികള്‍ 'വടിവൊത്ത' ( എടുത്താല്‍ പൊങ്ങാത്ത കുടവയര്‍, കൊമ്പന്‍ മീശ ഇവ പ്രാഥമിക ലക്ഷണം ) മാവേലിയെ കാണുന്നത് എല്‍. ജി യുടെയോ സോണിയുടെയോ സാംസംഗിന്റെയോ പരസ്യ ചിത്രത്തില്‍ മാത്രമാണ്. ചിത്രങ്ങളില്‍ നിലനില്‍ക്കുന്ന മാവേലി സത്യത്തില്‍ നമ്മുടെ ടി വി കളില്‍ തുള്ളിയാടുന്ന വേഷം കേട്ട് മാവേലികളെക്കാള്‍  എത്രയോ നല്ലതാണ്. ഇന്ന്  കലാ സമിതിക്കാരെയും  റസിഡന്‍ഷ്യല്‍ അസോസിയേഷന്‍കാരെയും കടത്തി വെട്ടി ലക്ഷണമൊത്ത മാവേലി രൂപക്കാരെ,  കനത്ത പ്രതിഫലവും ഓഫറുകളും നല്‍കി ആദ്യം ബുക്ക് ചെയ്യുന്നത് തുണിക്കടക്കാരും ജ്വല്ലറിക്കാരുമാണ്.

ഓണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉണ്ട്. മലയാളം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പല ക്ലാസ്സുകളിലും ഓണം ഒരു പ്രധാന തീമായി കടന്നു വരുന്നുണ്ട്. ഒരു കാര്‍ഷിക സംസ്കൃതി എങ്ങിനെ കമ്പോള സംസ്കാരമായി മാറുന്നു എന്ന് തൊട്ടു കാണിക്കാനുള്ള ഒരു ചിഹ്നമാണ് ഓണം. കാര്‍ഷിക സംസ്കാരത്തിന്റെ എല്ലാ മുദ്രകളും അടയാളപ്പെടുത്തപ്പെട്ടവയാണ് നമ്മുടെ ഉത്സവങ്ങള്‍ എന്നത് ഇന്നത്തെ കുട്ടിയുടെ അനുഭവമാക്കാന്‍ അധ്യാപകര്‍ക്ക് എളുപ്പം കഴിയില്ല. വിത്തും ഉഴലും കൊയ്തും മെതിയും പുന്നെല്ലരിയും എങ്ങിനെ അവരുടെ അനുഭവ സീമയിലേക്ക് കൊണ്ട് വരും. ഓണപ്പാട്ടുകള്‍ പാടി നടത്താവുന്ന അകം പൊള്ളയായ ഒരു കഥാപ്രസംഗമായി മിക്കപ്പോഴും അത് മാറും. ഈ വിഷയത്തെ പൊലിപ്പിച്ചു കാട്ടി ഓണനാളുകളില്‍ ടെലിവിഷനില്‍ വരുന്ന മെലോ ഡ്രാമകള്‍ അവരില്‍ ഓക്കാനം ഉളവാക്കുകയെ ഉള്ളൂ.

പതിനൊന്നാം ക്ലാസ്സില്‍ എം. ടി. വാസുദേവന്‍ നായരുടെ മനോഹരമായ ഒരു സ്മരണ പഠിക്കാനായി ഉണ്ട്. 'കണ്ണാന്തളിപ്പൂക്കളുടെ കാലം'. കൂടല്ലൂരിലും വന്നേരിയിലും കഴിച്ചു കൂട്ടിയ കുട്ടിക്കാലത്തെ ഓണക്കാലത്തിന്റെ മനോഹരമായ, ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണ. കണ്ണാന്തളിപ്പൂവ് എന്ന മനോഹരമായ ഇമേജിനെ മുന്‍ നിര്‍ത്തി ഓണത്തെ ഓര്‍ത്തെടുക്കുന്ന ഗദ്യത്തിലെഴുതപ്പെട്ട കാല്‍പനിക കവിത. പട്ടിണിയുടെ കര്‍ക്കിടകം ഞങ്ങള്‍ക്ക് കണ്ണാന്തളിപ്പൂക്കള്‍ക്കും പുന്നെല്ലരി ചോറിനും വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലവും കൂടിയായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഓരോ ദിവസവും പാടത്തെത്തി നെല്ലിലെ പാല് എത്രമാത്രം ഉറച്ചു എന്ന് നോക്കുന്ന, ഓരോ വിത്തിന്റെയും മൂപ്പിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന, അടക്കയുടെ വിളവിനെക്കുറിച്ച് നല്ല ബോധ്യമുള്ള ഒരു ബാല്യം. വീട്ടിലെ കൃഷിക്കാരായ അയ്യപ്പനും പാട്ടിക്കും എത്ര കഷ്ടപ്പാടാണെങ്കിലും ഓണക്കോടി വാങ്ങുന്ന, ഓണത്തിന്റെ ഒരു ദാരിദ്രകാലത്തില്‍ എത്തിയ ചെറിയമ്മാമയ്ക്ക്‌  പഴം പുഴുങ്ങിയതില്ലാതെ ചായ കൊടുക്കേണ്ടി വന്നപ്പോള്‍ അപമാനിതയായി നില്‍ക്കുന്ന അമ്മയുടെ പ്രയാസങ്ങള്‍ തൊട്ടറിയുന്ന സന്ദര്‍ഭങ്ങളിലൂടെ എം. ടി. ഓണം ഒരു കാര്‍ഷികോത്സവമായിരുന്നതിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ കോറിയിടുന്നു. ഇത് പുതിയ ഓണക്കാലവുമായി താരതമ്യം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്.  ( 'വിളറിയ നിലാവ് 'എന്ന  മറ്റൊരു ഓര്‍മ്മക്കുറിപ്പില്‍ തിരുവാതിരയ്ക്കും നമ്മുടെ ഗ്രാമങ്ങള്‍ക്ക് പോലും വന്ന മാറ്റത്തില്‍ എം. ടി. വേദനിക്കുന്നുണ്ട്‌).

ഓണം പൂര്‍ണമായും ഒരു കമ്പോള ഉത്സവമായത്തിന്റെ ലക്ഷണങ്ങള്‍ കുട്ടികള്‍ കൃത്യമായും എടുത്തുകാട്ടും. എല്‍.ജി യും സോണിയും സാംസങ്ങും നോക്കിയയും ലക്ഷ്യമിടുന്ന ഓണക്കാല വില്പ്പനയെക്കുരിച്ചുള്ള പ്രതീക്ഷകളുടെ പത്രവാര്‍ത്തകള്‍ അവര്‍ തെളിവായി കൊണ്ടുവരും. ആയിരം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന, തമിഴ് നാട്ടിലും കര്‍ണാടകത്തിലും ഓണം വിപണി മുന്നില്‍ കണ്ട് ഏതു വിഷമടിച്ചിട്ടായാലും വിളയിച്ചെടുക്കുന്ന പൂക്കളുടെയും പച്ചക്കറികളുടെയും റിപ്പോര്‍ട്ടുകളും അവര്‍ കൊണ്ട് വരും. പുന്നെല്ലരിയുടെ മണത്തിനു പകരം ഫാസ്റ്റ്ഫുഡ്  കടകളില്‍ നിന്ന് കൊണ്ട് വരുന്ന വിഭവങ്ങളുടെ മണത്തിനു മൂക്ക് കൂര്‍പ്പിക്കുന്ന പുതിയ ഓണക്കാലത്തെക്കുറിച്ചും അവര്‍ പറയും.ശരിയാണ്. പക്ഷെ.. അതിനുശേഷം ക്ലാസ്സില്‍ പൂക്കളമൊരുക്കാന്‍ അവര്‍ കാശ് വാരിയെറിയുന്നത് കാണേണ്ടി വരുമ്പോള്‍, ഇട്ട അതിമനോഹരമായ പൂക്കളത്തില്‍ ഒറ്റ തുമ്പപ്പൂവോ കാക്കപ്പൂവോ മഞ്ഞപ്പൂവോ ഹനുമാന്‍ കിരീടമോ ഇല്ലാത്തത് കാണുമ്പോള്‍, എവിടെയാണ് ഓണം എന്ന ഉദാത്ത ഭാവം കൊണ്ട് ക്ലാസ്സില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച മനോഭാവങ്ങള്‍ കടപുഴകുന്നത് എന്നോര്‍ത്തു മനസ്സുരുകും. അല്ല, തീര്‍ച്ചയായും അത് കുട്ടികളുടെ കുഴപ്പമല്ല. ചെളി പുരണ്ട പാടങ്ങളിലും വെളിമ്പറമ്പുകളിലും ചവിട്ടരുത് എന്ന് അവരെ വിലക്കിയത് നമ്മള്‍ തന്നെയല്ലേ? ഇതൊന്നും അല്ല ജീവിതത്തില്‍ പ്രധാനമെന്ന് അവരെ പഠിപ്പിച്ചത് നാമല്ലേ?


പിന്നെ ആശ്വസിക്കും ഓണം എങ്ങിനെ മാറിയാലും മാറിക്കൂടാത്താത് അത് മുന്നോട്ടു വെക്കുന്ന ചില മനോഭാവങ്ങലല്ലേ. ഓണത്തെക്കുറിച്ച്‌ ഏറെ പാടിയിട്ടുള്ള വൈലോപ്പിള്ളി ഓണപ്പാട്ടുകാരില്‍ പാടുന്നതുപോലെ,

"പൃത്ഥിയിലന്നു മനുഷ്യര്‍ നടന്ന പഥങ്ങളിലിപ്പോഴധോമുഖവാമനര്‍,
ഇത്തിരിവട്ടം മാത്രം കാണ്മവര്‍, ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍,
മൂവടിമണ്ണിനിരന്നു കവര്‍ന്നു, വധിച്ചു, നശിപ്പോരല്‍പ്പസുഖത്തിന്‍
പാവകളി,ച്ചതു തല്ലിയുടച്ചു കരഞ്ഞു മയങ്ങിയുറങ്ങീടുന്നവര്‍        
സല്‍ഗുണ മഹിമ ചവിട്ടിയമര്‍ത്തി വസുന്ധരയോക്കെയസുന്ദരമാക്കി"
മുന്നോട്ടു കുതിക്കുന്ന പുതിയ കാലത്തിന്റെ മനോഭാവത്തെ പ്രതിരോധിക്കാനാണല്ലോ ഞാന്‍ ഓണത്തെ ഒരു ഉപാധിയായി കണ്ടത്. ഈ ആസുരമായ കാലത്ത് ഒരു മാഷ്‌ ക്ക്  മറ്റെന്തു ചെയ്യാന്‍ കഴിയും. അല്ല, 'പുത്തന്‍ മഹിമ മണക്കും കല്‍ഹാരങ്ങള്‍ തിരഞ്ഞു പോകുമ്പോഴും' വൈലോപ്പിള്ളി തന്നെ പാടിയപോലെ
ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
 മണവും മമതയും - ഇത്തരി കൊന്നപ്പൂവും ( വിഷുക്കണി )
എന്ന് മോഹിക്കാനല്ലാതെ നമുക്ക് മറ്റെന്താവും. അതുകൊണ്ട്
"പോവുക നാമെതിരെല്‍ക്കുക നമ്മളൊരുക്കുക നാളെയൊരോണം".

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

കുറ്റം; ചെറുതും വലുതും: ഉദാഹരണസഹിതം













അധ്യാപകന്റെ വെട്ടിമാറ്റിയ കൈപ്പത്തിയില്‍ പുരണ്ടിരിക്കുന്നത് തീര്‍ച്ചയായും മതാന്ധതയുടെ ചോരപ്പാടുകളാണ്. ഏതിന്റെയും എന്തിന്റെയും  നിറം സന്ദര്‍ഭത്തിനനുസരിച്ച്  മാറ്റുന്ന മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ  ഒരു കണ്ണടയും പക്ഷേ ഇക്കുറി ആ ചോരപ്പാടുകളെ ന്യായീകരിക്കാനെത്തിയില്ല. സാംസ്കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭര്‍ വിവിധ വീക്ഷണ കോണില്‍ നിന്ന് ഈ സംഭവത്തെ വിലയിരുത്തി. ഏറ്റവും ഒടുവില്‍ ആനന്ദ്  അതില്‍ ഉള്‍പ്പെട്ട ഭരണകൂട റോളിനെയും സൂക്ഷ്മമായി കണ്ടെത്തുകയുണ്ടായി. മാതൃഭൂമി ലക്കം. അദ്ധ്യാപകന്‍ ചെയ്തു പോയ തെറ്റ് അദ്ദേഹത്തിന്റെ ബുദ്ധിശൂന്യതയുടെയും കടന്നു ചിന്തിക്കാനുള്ള കഴിവില്ലായ്മയുടെയും സാക്ഷ്യപത്രമായി എല്ലാവരും ചൂണ്ടിക്കാട്ടി. എങ്കിലും, മുഹമ്മദും പടച്ചോനും തമ്മില്‍ അയല മുറിക്കുന്നത് സംബന്ധിച്ച് നടത്തിയ സംഭാഷണത്തിലെ അത്യന്തം ജുഗുപ്സാവഹമായ അഭിസംബോധനകള്‍ മാറ്റി നിര്‍ത്തിയാല്‍ എന്തിനാണ് ആ ചോദ്യം, അതിന്റെ മുന്നും പിന്നും നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നത്, അവ കുട്ടികളുടെ ഏതേത് ശേഷികളുടെ വിലയിരുത്തലാണ് നടത്തുന്നത് എന്ന അടിസ്ഥാനപരമായ ചോദ്യങ്ങള്‍ എങ്ങുനിന്നും ഉണ്ടായില്ല. സത്യത്തില്‍ കേരളത്തിലെ അക്കാദമിക സമൂഹം ലജ്ജിച്ചു തലതാഴ്തേണ്ട സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ നിലവാരരാഹിത്യത്തിന്റെ കറുപ്പിലും വെളുപ്പിലും വെളിവാക്കപ്പെട്ട സാക്ഷ്യപത്രമാണ്‌ ആ ചോദ്യപേപ്പര്‍. അത് ഒരു അധ്യാപകന്റെ വിവരക്കേടിന്റെയോ സമീപനത്തിന്റെയോ പ്രശ്നമല്ല, പഠനത്തെയും   വിലയിരുത്തലിനെയും സംബന്ധിച്ച് ഇപ്പോഴും നമ്മുടെ സര്‍വകലാശാലകള്‍ വെച്ച് പുലര്‍ത്തുന്ന നൂറ്റാണ്ടുകള്‍ക്കു പിറകിലുള്ള  ധാരണകളുടെ പ്രശ്നമാണ്. വിദ്യാര്‍ത്ഥികളുടെ തല ബൌദ്ധികമായി ചവിട്ടിയരച്ചു കൊണ്ടിരിക്കുന്ന, വെട്ടി വീഴ്ത്തുന്ന കോളേജു പഠനത്തിന്റെ ഇപ്പോഴും തുടരുന്ന (സെമസ്റ്ററൈസേഷനും  ക്രെഡിറ്റ് സിസ്റ്റവും വന്നതിനു ശേഷമുള്ള ചോദ്യമാണ് മുകളില്‍ നല്‍കിയതെന്ന് ഓര്‍ക്കുക!!)  രീതിശാസ്ത്രവും ഈ കേസിന്റെ അന്വേഷണ പരിധിയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.

ചോദ്യപേപ്പറുകള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ വിലയിരുത്താനുള്ള ആത്യന്തികമായ ഉപകരണമല്ലെങ്കിലും അവിടെ നടക്കുന്ന പ്രക്രിയകളേയും വിനിമയത്തെയും സംബന്ധിക്കുന്ന മിനിമം ചില ധാരണകളെങ്കിലും നല്‍കും.  ആ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ പ്രശ്നത്തിന് ആധാരമായ ചോദ്യപേപ്പര്‍ മതസ്പര്‍ദ്ധയ്ക്ക് അപ്പുറം ചില അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് നമ്മുടെ കോളേജുകളിലെ പഠനം, ഏതൊക്കെ ശേഷികളാണ് ക്ലാസ് റൂമുകളില്‍ സാര്‍ത്ഥകമാകുന്നത്, കുട്ടികള്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്, വര്‍ഷത്തിന്റെയോ സെമസ്റ്ററിന്റെയോ അന്ത്യമെത്തുമ്പോള്‍ അവിരില്‍ ഉറച്ചിരിക്കും എന്ന് നാം വിശ്വസിക്കുന്ന  കഴിവുകള്‍ എന്തൊക്കെയാണ് എന്നതൊക്കെ അവയില്‍ ചിലതാണ്. കുത്തും കോമയുമിടാനും പൊട്ട വാക്യങ്ങളിലെ തെറ്റുകണ്ടുപിടിക്കാനും കൊച്ചു കുട്ടികള്‍ക്ക് പോലും രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം വിളിച്ചു പറയാന്‍ കഴിയുന്ന ഒറ്റവാക്കില്‍ ഉത്തരമെഴുതാനും തങ്ങളോട് ഇക്കാലത്തും നിരന്തരം ആവശ്യപ്പെടുന്ന ഒരു വിഷയത്തോടുള്ള അവരുടെ കാഴ്ചപ്പാട് എന്തായിരിക്കും? കഴിയുമെങ്കില്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ അവര്‍ ആഗ്രഹിക്കില്ലേ?

സെമസ്റ്ററൈസേഷന്‍ എന്ന കുമ്മായം പൂശി വെളുപ്പിക്കാന്‍ ശ്രമിച്ച കോളേജ്  പഠനം അതിന്റെ എല്ലാ വൈകൃതങ്ങളോടെയും പഴയ ശവപ്പെട്ടിയില്‍ കിടന്നു പല്ലിളിക്കുകയാനെന്നു കണ്ടെത്താന്‍ ബിരുദ തലത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ചോദ്യമാതൃകകള്‍ പരിശോധിച്ചാല്‍ മതി. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ അതിന്റെ എല്ലാ പൂര്‍ണതകളോടെയും  പ്രയോജനപ്പെടുത്താറുള്ളത്  മിക്കപ്പോഴും മാതൃഭാഷാപഠനമാണ്. അതുകൊണ്ട് 'സ്ഥാലീപുലികന്യായേനെ' ( ചോറ് വെന്തോ എന്നറിയാന്‍ ഒരു വറ്റുമാത്രം എടുത്തു ഞെക്കി നോക്കുന്ന വിദ്യ ) മലയാളം മെയിനിന്റെയും  രണ്ടാംഭാഷയുടെയും  (പുതിയ രീതിയില്‍  കോമണ്‍ പേപ്പര്‍ ) ഓരോ ചോദ്യപേപ്പര്‍ മാതൃക നല്‍കാം. ഒപ്പം ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ ഒരു ചോദ്യവും പരിശോധിക്കാം.



എന്താണ് ഇവ ഇങ്ങനെ ആയിത്തീരാന്‍ കാരണം?

പ്രൈമറി,സെക്കന്ററി, ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ എപ്രകാരമുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കടന്നു വന്ന കുട്ടികളോടാണ് നമ്മള്‍ ഇപ്രകാരമുള്ള സമീപനം എടുക്കുന്നതെന്ന് ആലോചിക്കണം. 2005 മാര്‍ച്ച് മുതലുള്ള എസ്. എസ്. എല്‍.സി പരീക്ഷയിലാണ് പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. ഓര്‍മ്മിക്കുക, അപഗ്രഥിക്കുക, വിശകലനം ചെയ്യുക, താരതമ്യം ചെയ്യുക, സര്‍ഗാത്മകമായി ആവിഷ്കരിക്കുക, ഭാവന പ്രയോഗിക്കുക മുതലായ ഉയര്‍ന്ന നിലവാരത്തിലുള്ള ചിന്താപ്രക്രിയകളെ മുഖ്യമായി കണ്ടുകൊണ്ടു ആവിഷ്കരിച്ച ഒരു എഴുത്ത് പരീക്ഷാ പരീക്ഷണമാണ് സത്യത്തില്‍ സ്കൂള്‍ ക്ലാസ് മുറികളെ അടിമുടി നവീകരിച്ചത്‌. ഇത്തരത്തില്‍ ഉള്ള ചോദ്യരൂപങ്ങള്‍ അന്ന് വരെ നമ്മുടെ അധ്യാപകര്‍ പരിചയിച്ചിരുന്നില്ല. പ്രയോഗക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള 'പടവുകള്‍' പോലുള്ള നിരവധി പഠന സാമഗ്രികള്‍ ക്ലാസ് റൂം പരിശീലനത്തിനായി തയ്യാറാക്കിയാണ്  അധ്യാപകരെയും കുട്ടികളെയും പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ പരീക്ഷാഹാളില്‍ പതറലില്ലാതെ നേരിടാന്‍ പ്രാപ്തരാക്കിയത്. പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിച്ച്  ചോദ്യത്തിന്റെ ഏതെങ്കിലും ഒരു കഷണത്തില്‍ നിന്ന് സന്ദര്‍ഭം തിരിച്ചറിഞ്ഞ്, മനപ്പാഠം പഠിച്ചവ അതുപോലെ ചര്‍ദ്ദിച്ചു വെയ്ക്കുന്ന ഒരു രീതിയ്ക്ക് പകരം നേരത്തെ പരിചയപ്പെട്ട ആശയങ്ങളെ പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന, മറ്റൊന്നുമായി താരതമ്യം ചെയ്യുന്ന, മറ്റൊരു തലത്തില്‍ നോക്കിക്കാണുന്ന, പുതിയ ഒന്നില്‍ നേടിയ ജ്ഞാനം പ്രയോഗിച്ചു നോക്കുന്ന ഒരു എഴുത്ത് പരീക്ഷാരീതി. 2007 മുതല്‍ ഹയര്‍ സെക്കന്ററിയിലും ഈ രീതി നടപ്പില്‍ വന്നു. ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി എഴുത്ത് പരീക്ഷയേയും കാണുന്ന ഈ രീതി മറ്റൊരു തരത്തില്‍ ക്ലാസ് റൂം പ്രവര്‍ത്തനത്തെയും ശക്തമാക്കാന്‍ സഹായിച്ചു. " പരിസ്ഥിതിയും വികാസനവും എന്ന വിഷയത്തെ ക്കുറിച്ചുള്ള സെമിനാറില്‍  അവതരിപ്പിക്കപ്പെട്ട ഒരു ആശയമാണ് മുകളില്‍ നല്‍കിയത്. അതിനോട് പ്രതികരിച്ചുകൊണ്ട് നിങ്ങളുടെ രണ്ടു സംശയങ്ങള്‍ ഉന്നയിക്കുക" എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ക്ക്  പല മാനങ്ങള്‍ ഉണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി പഠിച്ചുവെക്കാവുന്നതല്ല. അതതു സന്ദര്‍ഭത്തില്‍ തന്റെ ബുദ്ധിയും ചിന്താശേഷിയും ഉപയോഗിച്ച് കണ്ടെത്തെണ്ടാവയാണ്.ഒപ്പം സെമിനാറുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍  ക്ലാസ് മുറിയില്‍ ഉറപ്പിക്കുക കൂടിയാണ് അവ ചെയ്യുന്നത്. 2007 മുതല്‍ കോളേജുകളില്‍ എത്തുന്നത് സ്വന്തം ചിന്തയെ പ്രയോഗിച്ചു കൊണ്ട് ഓരോ സന്ദര്‍ഭങ്ങളെയും പ്രശ്നങ്ങളെയും നിര്‍ദ്ദാരണം ചെയ്യാന്‍ പരിചയിച്ച വിദ്യാര്‍ത്ഥികളാണ്. ആശയ വിനിമയത്തിന്റെ കാര്യത്തിലും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള മനസ്സിന്റെ കാര്യത്തിലും ലോക ബോധത്തിന്റെ  കാര്യത്തിലും കുറേക്കൂടി മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍. അവരെയാണ് ക്ലാസ് മുറിയില്‍ കുത്തും കോമയുമിടാന്‍ പഠിപ്പിക്കുന്നത്‌!! 

കോളേജുകളില്‍ എത്തുന്ന കുട്ടികളുടെ നിലവാരത്തിന്റെ കാര്യത്തില്‍ കുത്തനെ ഇടിവുണ്ടായെന്നു നിരന്തരം പരാതി പറയുന്നവരാണ്  മിക്ക കോളേജു വാദ്ധ്യാന്മാരും.  പലര്‍ക്കും മാതൃഭാഷ പോലും നേരാം വണ്ണം എഴുതാന്‍ അറിഞ്ഞു കൂടാ, ഇംഗ്ലീഷില്‍   വ്യാകരണത്തെറ്റില്ലാതെ ഒരു വാക്യം എഴുതാനോ ഉച്ചാരണ ശുദ്ധിയോടെ രണ്ടു വാക്ക് പറയാനോ കഴിയുന്നില്ല, ഒരു കാര്യത്തെ ക്കുറിച്ചും സാമാന്യധാരണയില്ല ഇങ്ങനെ പോകുന്നു പരാതികളുടെ വെള്ളിമീന്‍ചാട്ടങ്ങള്‍. വളരെ ഗൌരവത്തില്‍ പരിഗണിക്കേണ്ടത് തന്നെയാണ് ഈ പരാതികള്‍. അത് പക്ഷെ കൃത്യമായ ഒരു പഠനത്തിന്റെ പിന്‍ബലത്തോടെ ആയിരിക്കണം. നിലവില്‍, കോളേജിലെത്തുന്ന കുട്ടികളുടെ പഠന നിലവാരരാഹിത്യത്തിന്റെ ഉത്തരവാദിത്വം ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കും അവിടെ കുറഞ്ഞതിന്റെ ഉത്തരവാദിത്വം ഹൈസ്കൂള്‍ അധ്യാപകര്‍ക്കും അവിടെയും കുറഞ്ഞതിന്റെ ഉത്തരവാദികള്‍ പ്രൈമറി അധ്യാപകരും ആണ്. പ്രൈമറി പ്രീ പ്രൈമറിക്കാര്‍ എളുപ്പത്തില്‍ ആ ചീത്തപ്പേര് ചിള്ളി രക്ഷിതാക്കളുടെ കോര്‍ട്ടിലേക്കിടും. പാവം രക്ഷിതാവ് ആ ചീത്തപ്പേരിന് കൊടുക്കാവുന്നിടത്തോളം ശിക്ഷ ചെറുക്കന് അല്ലെങ്കില്‍ ചെറുക്കിക്ക് കൊടുത്തതിനു ശേഷം സ്വന്തം തലവരയെ ശപിച്ച് വിഷാദ രോഗത്തിന് അടിമപ്പെടും. എന്നാല്‍ നിലവാര രാഹിത്യത്തിന്റെ നെല്ലിപ്പലക മുഴുക്കെ കാണാവുന്നത്‌ കോളേജു പഠനത്തിലാണെന്നു ഇപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയിട്ടുണ്ട്. 

എവിടെയാണ് പഠന നിലവാരം സത്യത്തില്‍ കുറയുന്നത് എന്നത്  സംബന്ധിച്ച് ഒരു സൂക്ഷ്മ പരിശോധനയ്ക്ക് സമയമായിട്ടുണ്ട്. എസ്. എസ്. എല്‍. സി യുടെ തൊണ്ണൂറ്റി ഏഴ് ശതമാനമോ സി. ബി എസ്. സി യുടെ  തൊണ്ണൂറ്റി ഒന്‍പതര ശതമാനമോ വിജയം കാണിക്കുന്നത് അപ്പടി വിശ്വസിക്കാമോ? ഹയര്‍ സെക്കന്റരിയിലെ തുടര്‍ പഠന യോഗ്യത നേടുന്ന എഴുപതു ശതമാനം തികച്ചു യോഗ്യരായവര്‍ തന്നെയാണോ? പക്ഷെ ഒരു കാര്യം സംശയമേതുമില്ലാതെ പറയാം, ഈ യോഗ്യത നേടുന്നവരില്‍ ഏറ്റവും അവസാനത്തെ പടവുകളില്‍ വരുന്ന തൊണ്ണൂറു ശതമാനം പേരും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സാമുദായിക പദവിയിലോ  സാമ്പത്തിക ശ്രേണിയിലോ ഉള്ളവരായിരിക്കുമെന്ന്. നിലവാരക്കുറവിന്റെ പഴി മിക്കപ്പോഴും ഈ വര്‍ഗത്തോടുള്ള അസഹിഷ്ണുതയുടെ രസക്കൂട്ടുകള്‍ കൂടി ചേര്‍ത്താവും വിളമ്പുക. കുട്ടികള്‍ ഈ നിലവാരത്തിലാണെങ്കില്‍ ഞങ്ങള്‍ എങ്ങിനെ ഇവരെ നന്നായി പഠിപ്പിക്കും എന്നാണ്  കോളേജു മാഷന്മാരുടെ തുരുപ്പുചോദ്യം. പിള്ളേര്‍ക്കെന്തിനാ കഷണം; ചാറ് മാത്രം പോരെ എന്ന്   കോഴിക്കറിവെച്ചപ്പോള്‍ പണ്ടേതോ കാരണവര്‍ പറഞ്ഞതുപോലെ.  അതിന്റെ ഉത്തരവാദിത്വവും പാവം കുട്ടികളുടെ മണ്ടയ്ക്ക്!!

കുട്ടികളെ കേവലം ചില വസ്തുതതകള്‍ ഓര്‍മിച്ചു വെക്കാനുള്ള ഒരു യന്ത്രമായി കാണുന്നവര്‍ക്കല്ലാതെ  മേല്‍പ്പറഞ്ഞ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമോ.
കടമ്മനിട്ട രാമകൃഷ്ണന്റെ കാട്ടാളന്‍ എന്ന കവിത വിശദമായി പഠിപ്പിച്ചതിനു ശേഷം വാര്‍ഷിക പരീക്ഷയ്ക്ക് ചോദിക്കുന്നു,
' ഉരുള്‍ പൊട്ടിയ മാമല പോലെ
ഉലകാകെ യുലയ്ക്കും മട്ടില്‍
അലറീ കാട്ടാളന്‍ '
എ. അലറിയതാര്?
ബി. രചയിതാവാര്?
സി. കവിത ഏത്?
ഡി. അലര്‍ച്ച ഏത് പോലെ?
ഇത്തരം ചോദ്യങ്ങള്‍ ഇനിയും വായിക്കാന്‍ ധൈര്യമുള്ളവര്‍ക്ക് ഇവിടെ ഞെക്കിയാല്‍ കുറച്ചുകൂടെ കിട്ടും. മൂന്നാം തരത്തിലെ കുട്ടികള്‍ ഉത്തരം പറയുന്ന ( സത്യത്തില്‍ ഇത് അവരെ അപമാനിക്കലാണ്. അവിടുത്തെ മലയാളം പരീക്ഷയുടെ ചോദ്യം എന്തായാലും ഇതിലും കടുപ്പമാണ് ) ഇത്തരം സാധനങ്ങള്‍ക്ക് ഉത്തരമെഴുതുകയാണ് വേണ്ടതെങ്കില്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ക്ലാസ്സില്‍ കയറുമോ? പിന്നെ നമ്മളായി കഷ്ടപ്പെട്ട് താരതമ്യത്തിനും വിലയിരുത്തലിനും മറ്റുമായി കവിതകളോ കഥകളോ ലേഖനങ്ങളോ തപ്പിപ്പിടിക്കേണ്ട ആവശ്യമില്ലല്ലോ മാഷന്മാര്‍ക്ക്.

അല്ലെങ്കില്‍ തന്നെ തന്റെ വിഷയത്തിന്റെ മേഖലയിലെങ്കിലും അത്യാവശ്യം താത്പര്യം കാണിക്കുന്ന എത്രപേര്‍ അക്കൂട്ടത്തിലുണ്ട് എന്ന് എണ്ണി നോക്കേണ്ടതുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ നിലവാരം കുറഞ്ഞവര്‍ക്കുള്ള സംവരണ സ്ഥലമായി കോളേജുകള്‍ മാറിത്തീര്‍ന്നത്‌  ( മിടുക്കന്മാര്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആകാന്‍ നാളുകള്‍ക്കു മുന്‍പേ ഒരുങ്ങിയിട്ടുണ്ടാകും. 'തിരിവല്ലേ' ഞങ്ങള്‍ക്ക് കിട്ടുന്നത് എന്നൊരു മാഷിന്റെ വിലാപം.) അനുഗ്രഹമായത് അവിടങ്ങളിലെ അധോമുഖവാമനന്മാര്‍ക്കാണ്. ഓറെ ചെറിയ പുത്തിയില്‍ നിന്ന് നമ്മളെ എടങ്ങേറാക്കുന്ന ഒന്നും വരില്ല. ഇത്തിരിവട്ടം മാത്രം കാണ്മവരും  ഇത്തിരിവട്ടം ചിന്തിക്കുന്നവരുമായ അവരാണ് കോളേജുകളെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അന്വേഷണ പഥങ്ങളാക്കുന്നതിനു പകരം കൊച്ചുവര്‍ത്തമാനങ്ങളുടെയും ഗൈഡ് അധിഷ്ടിത പഠനത്തിന്റെയും നാറുന്ന വെളിമ്പറമ്പുകളാക്കുന്നത് . അവര്‍ ആര്? എന്ന് ?എവിടെവെച്ച് ?എപ്പോള്‍? അത് നിര്‍വഹിച്ചു എന്നല്ലാതെ മറ്റെന്തു ചോദിക്കാന്‍!! ( കോളേജുകളിലെ ഏറ്റവും നന്നായി  പഠിപ്പിക്കുന്ന, ഇത്തരത്തില്‍ ചോദ്യങ്ങള്‍ വരുന്നതില്‍ പ്രയാസപ്പെടുന്ന എന്റെ സുഹൃത്തുക്കളോട് മുന്‍‌കൂര്‍ ക്ഷമാപണം )


ഇപ്പോള്‍ എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പൊതു പരീക്ഷാ ചോദ്യപേപ്പറുകള്‍ അയല്‍വക്കത്തെ ഏതെങ്കിലും കുട്ടികളുടെ അടുത്തു നിന്ന് സര്‍വകലാശാലാ അധ്യാപകര്‍ ഒന്ന് വാങ്ങി നോക്കണം. കൊമാല എന്ന ചെറു കഥയിലെ ഒരു കഥാപാത്രമായ ബേങ്ക് സെക്രട്ടറിയുടെ വാക്കുകള്‍ നല്‍കുന്നു.
"കണ്ണീരിന്റെ മാനദണ്ഡം വച്ച് കടം എഴുതിത്തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ ബേങ്കും പൂട്ടി വീട്ടിലിരുന്നാല്‍ മതി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ല"
കൊമാല എന്ന കഥയിലെ ബേങ്ക് സെക്രട്ടറിയുടെ വാക്കുകളാണിത്. ഈ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.
ഇവിടെ കുട്ടികള്‍ക്ക് ബേങ്ക് സെക്രട്ടറിയെ ന്യായീകരിച്ചോ അദ്ദേഹത്തിന്‍റെ വാക്കുകളെ വിമര്‍ശിച്ചോ തങ്ങളുടെ പ്രതികരണങ്ങള്‍ രഖപ്പെടുത്താം. അവ എത്ര മാത്രം യുക്തിസഹമാണ്, തനിമയുള്ളതാണ്, അവതരിപ്പിച്ചത് എങ്ങിനെയാണ് എന്നെല്ലാമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ( കൂടുതല്‍ ചോദ്യങ്ങള്‍ മേല്‍ ലിങ്കിലുള്ളത് ശ്രദ്ധിക്കുമല്ലോ ). മിക്ക കുട്ടികളും ഇത്തരത്തില്‍ ഉത്തരം നല്‍കും. കാരണം സ്വന്തമായ ചിന്തയെ പ്രകാശിപ്പിക്കവിധത്തിലാണ് അവരുടെ പഠനം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ഏറ്റവും പ്രധാനമായ മറ്റൊരു സംഗതിയുണ്ട്. സ്കൂളുകളിലെ പഠനം സംവാദാത്മകവും അന്വേഷണാത്മകവും അവതരണാത്മകവും, അക്കാദമികവും സര്‍ഗാത്മകവുമായ രചനാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതും ആക്കുമ്പോള്‍ പൊതുസമൂഹത്തിനുണ്ടായ സംശയം ഇത്തരം കാര്യങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ ഏറ്റെടുക്കാന്‍  ആ പ്രായത്തിലെ കുട്ടികള്‍ക്ക് എത്രമാത്രം കഴിയും എന്നതായിരുന്നു. പഠനം എന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുമ്പോള്‍  ഉണ്ടാകുന്ന ഉയര്‍ന്ന ചിന്തയുടെ ഫലമാണെങ്കില്‍ അത് ഏറ്റവും ഫലപ്രദമാവുക സര്‍വകലാശാലാ  പഠന കാലയളവിലാണ്. സ്വയം പഠനത്തിന്റെ പ്രകാശ വീഥികളിലേക്ക്  അവരെ ആത്മവിശ്വാസത്തോടെ നയിക്കാന്‍, ഉചിതമായ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍, ചിന്തകളെ വ്യത്യസ്തമായ കൈവഴികളിലേക്ക് നയിക്കാന്‍ കൈല്‍പ്പുള്ളവര്‍ നമ്മുടെ കോളേജുകളില്‍ ഉണ്ടോ എന്നത് മാത്രമാണ് ചോദ്യം. സയന്‍സിലെ ഏറ്റവും പ്രധാനമായ സിദ്ധാന്തങ്ങളായാലും സാമൂഹിക ചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായമായാലും അവ തന്റെ ബുദ്ധിക്കനുസരിച്ച് കഥാപ്രസംഗം നടത്താനല്ലാതെ വിദ്യാര്‍ഥികളുടെ ഒരു അനുഭവമാക്കാന്‍ കഴിയുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അക്കാദമികമായ എന്ത് ഉന്നമനമാണ് നമ്മുടെ പല കോളെജുകളും അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് എന്ന ചോദ്യം ചോദിക്കാതെ, അവരെ ബുദ്ധി ജീവികളെന്ന നിലയില്‍ പരിചരിക്കാനും സമൂഹത്തിലെ ഏതുകാര്യത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാന്‍ അവകാശമുള്ളവര്‍ എന്ന സ്ഥാനപ്പേര് നിലനിര്‍ത്താനും  പൊതു സമൂഹം ഏറെക്കാലം അനുവദിക്കുമെന്ന് തോന്നുന്നില്ല.

ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ മാര്‍ക്കിടുന്നതിനുള്ള വെറുമൊരു ഉപാധി  മാത്രമല്ല. അത് എന്താണ് ഇവര്‍ ക്ലാസ് മുറിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണ്‌. ഇഞ്ചാതി സംഗതികള്‍ പൂരിപ്പിക്കുന്നതിനോ രണ്ടു വാക്കില്‍ കാണാതെ പഠിച്ചത് ചര്‍ദ്ദിക്കുന്നതിനോ ആണ്, അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഈ പ്രായത്തില്‍ നിങ്ങള്‍ അവരെ നിര്‍ബന്ധിക്കുന്നതങ്കില്‍ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ശിക്ഷാര്‍ഹരാണ്. ചോദ്യപേപ്പറിലെ മതസ്പര്‍ദ്ധ അങ്ങിനെ നോക്കുമ്പോള്‍ താരതമ്യേന ചെറിയ കുറ്റമാണ്.