2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

നിങ്ങള്‍ എന്നെ ആക്കിയതും ഞാന്‍ നിങ്ങളെ 'ആക്കി'യതും.


'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' എന്ന അടിസ്ഥാന വാക്യത്തില്‍ നിന്നാണ് 'നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി', 'നിങ്ങള്‍ എന്നെ കോണ്ഗ്രസ്സാക്കി' എന്നീ രചനാന്തരണങ്ങള്‍ ഉണ്ടാവുന്നത്. ഇത് ഒരു വ്യാകരണ ചിന്തയല്ല. മറിച്ച് ഒരു വാക്യം ഭിന്ന കാലഘട്ടങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ അതിനു കൈവരുന്ന മാനവും മാനക്കേടും ഓര്‍ത്തുകൊണ്ടുള്ള ചില വിചാരങ്ങളാണ്. ഈ മൂന്നു വാക്യങ്ങളും പൊതുവായി വിരല്‍ ചൂണ്ടുന്ന 'നിങ്ങള്‍ ' എന്നതിന് ചരിത്രത്തിന്റെ ഓരോ ഘട്ടവും ഉത്പാദിപ്പിക്കുന്ന അര്‍ഥം വ്യത്യസ്തമോ ചിലപ്പോള്‍ വിരുദ്ധമോ ആണ്. ഇതില്‍ ആദ്യത്തെ രണ്ടു വാക്യങ്ങളും അവയുടെ സാമൂഹിക  ഉത്കണ്ഠകളാല്‍ കേരളീയ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ നേടിയിരുന്നു. അവയില്‍ മിടിക്കുന്നത്‌ സമൂഹത്തെക്കുറിച്ചുള്ള ആധിയാണ്. ജന്മിത്തത്തിന്റെ ദുരഹങ്കാരങ്ങള്‍ക്ക് മീതെ ചെങ്കൊടിയുയര്‍ത്തിപ്പിടിച്ചുകൊണ്ട് 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' യിലെ പരമുപിള്ള ആ വാക്യം ഉച്ചരിക്കുമ്പോള്‍ തകരാന്‍ തുടങ്ങിയത്, പാട്ടവും വാരവും കാണവും കുഴിക്കാണവും അവകാശമായ ഒരു വിഭാഗവും അരപ്പട്ടിണിയില്‍ ചളിക്കുഴമ്പു വരമ്പുകളില്‍ പൊറുതി അവകാശമായ മറ്റൊരു വിഭാഗവും എന്ന വ്യവസ്ഥിതിയാണ്. അത് കേരള ജനത ഇന്ന് കൈവരിച്ച സകല സാമൂഹിക വളര്‍ച്ചയുടെയും ആദ്യത്തെ ഉണര്‍ത്തുപാട്ടാണ്‌. പരിവര്‍ത്തനത്തിന്റെ സംഘര്‍ഷം വിങ്ങി നില്‍ക്കുന്ന, 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' എന്ന് ഓരോ വാക്കിലും ആവശ്യത്തിലധികം ഊന്നലുകള്‍ നല്‍കി, അഭിമാനം നഷ്ടപ്പെടുത്താതെ നടത്തുന്ന ഈ ഏറ്റുപറച്ചില്‍ പില്‍ക്കാലകേരളം കേട്ടത് സാമൂഹിക വിപ്ലവത്തിന്റെ അപരധ്വനിയായാണ്‌.

'നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി?' എന്ന ചോദ്യത്തിന്റെയും നിറം ചുവപ്പാണ്, കുറേക്കൂടി കടുപ്പമുള്ള ചുവപ്പ്. ആദിവാസികളുടെ, ഭൂമിയില്ലാത്തവരുടെ, കിടപ്പാടമില്ലാത്തവരുടെ, അസംഘടിതരുടെ, മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളില്‍ നിന്ന് ഉതിര്‍ന്നു വീണ രക്തത്തിന്റെ ചുവപ്പ്. 'നിങ്ങള്‍ ' എന്ന് വലത്തോട്ടു നീണ്ട കൈകള്‍ ഒരു പകുതി തിരിഞ്ഞ് പക്ഷെ ഇപ്പോള്‍ നീളുന്നത് ഇടത്തോട്ടാണെന്നു മാത്രം. ചില റോളുകള്‍ പൂര്‍ണമായും മാറി. പുതിയ നാടകത്തില്‍ പഴയ നായകന്‍ ഖല്നായകന്‍ ആയി. നിങ്ങള്‍ ആരെയും കമ്യൂണിസ്റ്റാക്കിയില്ല, അല്ലെങ്കില്‍ നിങ്ങള്‍ ആക്കിയത് കമ്യൂണിസ്റ്റുകാരെയല്ല എന്നെല്ലാം ഈ വരികള്‍ വ്യാഖ്യാനിക്കാം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് വന്നിട്ടുള്ള അപചയം ആണ് ഇപ്പോള്‍ ചരിത്രത്തിന്റെ റീലില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്. കാണുന്നത് യാഥാര്‍ത്ഥ്യമോ തിരശ്ശീലയിലെ വെറും തോന്നലോ? കമ്യൂണിസത്തിന്റെ ഏറ്റവം ചെറിയ പടവുകളില്‍ ഇരുന്നു നോക്കുന്നവര്‍ക്കും അതിന്റെ പതിനെട്ടാം പടി കയറിയവര്‍ക്കും ചിലപ്പോള്‍ സന്ദേഹം ഉണ്ടാകും.

തോപ്പില്‍ ഭാസിയേയും സിവിക് ചന്ദ്രനേയും നയിക്കുന്നത്, പക്ഷെ സാമൂഹികമായ ഉത്കണ്ഠകള്‍ തന്നെയാണ്. അവ കാലത്തിന്റെ ചൂണ്ടു പലകകള്‍ ആണ്. സാമൂഹികമായ പ്രതീക്ഷകളും നിരാശകളും ആണ് രണ്ടിന്റെയും പ്രേരണ. ഒന്ന് ശരിയും മറ്റേതു തെറ്റുമാകുന്നില്ല. തന്റെ സന്ദേഹങ്ങള്‍ ഇറക്കിവെക്കുക കൂടി ലക്ഷ്യമിടുന്ന പുതിയ കാലത്തിന്റെ എഴുത്തുരീതിയില്‍ പ്രത്യേകിച്ചും. എന്നാല്‍ , 'നിങ്ങള്‍ എന്നെ കോണ്ഗ്രസ്സാക്കി' എന്ന പേരിന്റെയും രൂപവും ഭാവവും ഇതില്‍ നിന്ന് തന്നെയാണ് ജനിച്ചതെങ്ങിലും ഉള്ളില്‍ അത് ഒതുക്കിവെക്കുന്നത് തീര്‍ത്തും വിരുദ്ധമായ മറ്റൊരു ലോകമാണ്. വൈയക്തിക മോഹഭംഗങ്ങളുടെ നുരകളും പാതകളും പൊങ്ങുന്ന പുറം വൃത്തിയുള്ള ഈ അഴുക്കുതൊട്ടി മലയാളിയുടെ ഗൃഹാതുരത്വമായ ആ വാക്യഘടനയെത്തന്നെ എല്ലാ കാലത്തേക്കുമായി കറപിടിപ്പിച്ചു.

എല്ലാകാലവും തന്നിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്ന പ്രത്യേകതരം സൂചിയാണ് ഈ യന്ത്രത്തിലുള്ളത്. ആത്മകഥ രാഷ്ട്രീയ ആത്മകഥയാകുമ്പോള്‍ രാഷ്ട്രീയമാണ് അതിനെ ഉയരത്തില്‍ കൊടിപോലെ പറപ്പിക്കേണ്ടത്. ഓരോ ഘട്ടത്തിലും താന്‍ ഉയര്‍ത്തിപ്പിച്ച രാഷ്ട്രീയ അവബോധത്തിന്റെ, അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സൂക്ഷ്മതയുടെ അടയാളത്താലാണ് അത് വ്യത്യസ്തമാവേണ്ടത്. സമൂഹത്തിന്റെ ചലനങ്ങളാണ് അതില്‍ മിടിക്കേണ്ടത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഒഴുക്കി വിടുന്നത് തന്റേതു മാത്രമായ മോഹങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും കണ്ണീര്‍ ചാലുകള്‍ മാത്രമാണ്. ആളുകളില്‍ സഹതാപമല്ല, തന്റെ തന്നെ രാഷ്ട്രീയ ധീരതയില്ലായ്മയുടെയും അധികാരത്തിനു വേണ്ടിയുള്ള കാത്തുനില്‍പ്പുകളുടെയും ഹിപ്പോക്രസിയുടെയും പേര്‍ക്കുള്ള അവജ്ഞയാണ് ഇതുണ്ടാക്കുക. ജനനത്തിന്റെ പിന്നിലുള്ള കഥകറിയാന്‍ നാഡീജ്യോതിഷിയുടെ അരികില്‍ പോയതിലും ഉമ്മൂമ്മയുടെ മരണ സമയത്ത് പള്ളിയില്‍ കയറാന്‍ കഴിയാത്തതിലും ജില്ലാ കമ്മിറ്റിയിലേക്ക് ഊഴം കാത്തു നിന്നതുമെല്ലാം വായിക്കുമ്പോള്‍ ആര്‍ക്കെങ്കിലും അബ്ദുല്ലക്കുട്ടിയോട് സഹതാപം തോന്നുന്നുവെങ്കില്‍ അവര്‍ വീടിനു പുറത്തിറങ്ങരുത്, സഹതാപം കൊണ്ട് മരിച്ചു പോകും. സകലമാന മനുഷ്യരും കഴിയുന്നത്‌ ഇതിനേക്കാള്‍ എത്രയോ ദയനീയ കഥകളുമായാണ്. താന്‍ താന്‍ എന്ന് അഹങ്കരിക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കു കഴിയും ഇതൊക്കെ പാടി നീട്ടി ഗുരുക്കളാക്കാന്‍ .

മന്‍മോഹന്‍ സിംഗിനും രാഹുല്‍ ഗാന്ധിക്കും വേണ്ടി പാടപ്പെടുന്ന ഭജനയില്‍ തീര്‍ച്ചയായും പിണറായി വിജയനും ഇ. പി. ജയരാജനും പി. ശശിയും കല്ലുകടിക്കുന്ന പദങ്ങളായിരിക്കും, അവര്‍ എത്രതന്നെ നല്ല ആളുകളായിരുന്നാലും. അവര്‍ ചതിയുടെയും വഞ്ചനയുടെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടെയും പതാക വാഹകര്‍ . സത്യവാനും ഗാന്ധിയനും ആദര്‍ശധീരനും വികസനമോഹിയും ആയ തന്നെ കെണിവെച്ചു വീഴ്ത്തിയ പൊയ് നിലങ്ങള്‍ . രണ്ടു തവണ പാര്‍ലമെന്റിലും ഒരു തവണ ജില്ലാ പഞ്ചായത്തിലും നാല്‍പ്പതു വയസ്സിനു മുന്നേ തന്നെ പ്രതിഷ്ഠിക്കാന്‍ അവര്‍ നടത്തിയ ഗൂഢാലോചനകള്‍ എത്ര ഭയങ്കരമാനെന്നു ആലോചിച്ചു നോക്കൂ. അധികാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ മാത്രം - അതിനു മുന്‍പ് ഒന്നോ രണ്ടോ തവണ സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി, എസ്. എഫ്. ഐ. സംസ്ഥാന ഭാരവാഹി - തന്നെ തിളങ്ങാന്‍ സ്വര്‍ണത്താലത്തില്‍ പാര്‍ട്ടിയുടെ പൂമുഖത്ത് തന്നെ വെച്ചതിന്റെ ഗൂഢോദ്ദേശം താന്‍ അറിയാതെ പോയല്ലോ...എന്റെ പടച്ചോനെ ... മുല്ലപ്പള്ളിയെന്ന മതിലൂര്‍ ഗുരുക്കളെ അടിയറവു പറയിപ്പിച്ചെങ്കിലും പടനിലത്തു തന്നെ ചതിയാല്‍ വെടിവെച്ചു വീഴ്തപ്പെട്ട രക്തസാക്ഷിയായ തന്നെ തോളത്തേറ്റാന്‍ വന്നിരിക്കുന്നത് ആരെന്നു നോക്കൂ. സത്യം, ധര്‍മ്മം, അഹിംസ, നീതി, നിയമം ഇതിലൊക്കെ അടിയുറച്ചു ജീവിക്കുന്ന ഒരു പറ്റം സാധു മനുഷ്യര്‍ . ഇവരെ ഇത്രയും കാലം താന്‍ തിരിച്ചറിയാതെ പോയല്ലോ ...... മറ്റവന്മാരെ നമ്പിപ്പോയല്ലോ....എന്റെ ഉടയ തമ്പുരാനേ ... എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ഈ ആത്മകഥയുടെ പേജുകള്‍ മറിക്കുമ്പോള്‍ ഞാന്‍ കിടുങ്ങിക്കൊണ്ടിരുന്നത് ഇതിന്റെ ദയനീയത ഓര്‍ത്തുമാത്രമല്ല, മറിച്ച് ഒരു കാലത്ത് സുഹൃത്തായിരുന്ന ഈ സഖാവിനു വേണ്ടി ചെയ്തു കൂട്ടിയ ഒരു മാഹാപാതകത്തിന്റെ ഓര്‍മ്മയിലാണ്. 

അത് അടുത്ത പോസ്റ്റിലാവട്ടെ..

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

തലയെണ്ണാന്‍ വരുന്ന പോലീസ്.

സ്കൂളും ജയിലും തമ്മിലുള്ള രസകരമായ ഒരു താരതമ്യമുണ്ട്, ഗാരി നോര്‍ത്തിന്റെ 'രണ്ട് ബസ്സുകളുടെ കഥ'യില്‍ .  മുന്നിലും പിന്നിലുമായി പോകുന്ന മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ഉള്ള രണ്ടു ബസ്സുകള്‍ .ഒന്ന് സ്കൂളിലെക്കുള്ളത് മറ്റേതു ജയിലിലേക്കും. ഒന്‍പതു വയസ്സുകാരനായ മകന്‍ അവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അച്ഛനോട് ചോദിക്കുന്നു. വലിയ വ്യത്യാസമുണ്ട് അവയ്ക്ക് തമ്മില്‍ എന്ന ആമുഖത്തോടെ സ്കൂളിന്റെയും ജയിലിന്റെയും സ്വഭാവങ്ങള്‍ ഓരോന്നായി വിശദീകരിക്കാന്‍ തുടങ്ങിയ അച്ഛനോട് മകന്‍ അതൊക്കെ രണ്ടിനും ഒരു പോലെ ബാധകമല്ലേ എന്ന് എല്ലായ്പ്പോഴും ചോദിച്ചു കൊണ്ടേയിരുന്നു. ജയിലേക്കും സ്കൂളിലേക്കും ഉള്ള   ബസ്സുകളില്‍ പോകാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്, തെരുവുകളില്‍ കുഴപ്പമുണ്ടാക്കുന്നത് കൊണ്ടാണ് ഇരുവരെയും വലിയ കെട്ടിടങ്ങളില്‍ അടച്ചിട്ടിരിക്കുന്നത്, അനധികൃത വില്പ്പനകളില്‍ രണ്ടിടത്തെയും അന്തേവാസികള്‍ ഏര്‍പ്പെടുന്നു, രണ്ടിടത്തെയും ഭക്ഷണം ഒരേ ഏജന്‍സി വിതരണം ചെയ്യപ്പെടുന്നത് പോല്‍ മോശമാണ്, പരിശോധനകള്‍ , ഹാജര്‍ വിളി,അനുവാദമില്ലാതെ പുറത്തുകടക്കാന്‍ പറ്റായ്ക എല്ലാം രണ്ടിടത്തും ഒരു പോലെ.ഒരിടത്ത് പോലീസുകാരാണ് ചെയ്യുന്നതെങ്കില്‍ മറ്റെയിടത്തു അധ്യാപകരാണ് അഭിമാനപൂര്‍വം ഇതെല്ലാം ഏറ്റെടുത്തിരിക്കുന്നത്. ജയിലിലെ ശിക്ഷാകാലം പരമാവധി പത്തുവര്‍ഷം- ഇടയില്‍ ചിലപ്പോള്‍ പരോളും ലഭിക്കും. എന്നാല്‍ പരോളില്ലാത്തതും പന്ത്രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്നതുമായ തടവ്‌ സ്കൂളില്‍ മാത്രം. പോലീസ് നേരിട്ട് സ്കൂളുകളില്‍ പരിശോധന നടത്തുന്ന കാലം വരാന്‍ പോകുന്നതോര്‍ത്തുള്ള അന്തക്കേടില്‍ ഓര്‍മ്മവന്നതാണ് ഈകഥ.

കേരളാ ഹൈക്കോടതിയുടെ രണ്ടു ദിവസം മുന്‍പുണ്ടായ വിധിയാണ് പോലീസുകാര്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കാന്‍ പോകുന്നത്. നേരത്തെ ഒരു അധ്യാപക സമരകാലത്ത് പോലീസുകാര്‍ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുക പോലും ചെയ്തിട്ടുള്ള സംഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ (ഏതു പോലീസുകാര്‍ക്കും ചെയ്യാവുന്നത് എന്ന പ്രയോഗംതന്നെ നടപ്പില്‍ വന്നത് അന്നാവാന്‍ മതി) കുട്ടികളുടെ തലയെണ്ണുന്ന  ഈ പണി  മറ്റേതു കൊഞ്ഞാണന്‍ മാര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ട് ( കഴിഞ്ഞ അഞ്ചു വര്‍ഷം ആചാരവെടി വെക്കല്‍ മാത്രമായിരുന്നു കേരളത്തില്‍ ഏമാന്മാരുടെ പണി എന്നാണല്ലോ സത്യ കൃസ്ത്യാനിയായ ചെറിയാന്‍ ഫിലിപ്പിന്റെ പോലും വചനങ്ങള്‍ )  ഈ പണിയെങ്കിലും നടക്കട്ടെ എന്ന് കോടതിയും വിചാരിച്ചുകാണും. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ വിത്തിന് വെച്ച മാതിരി കുറച്ചു കുട്ടികളെ ശേഷിക്കുന്നുള്ളൂ എന്ന് മാതൃഭൂമി മനോരമയാദികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ പോലീസുകാര്‍ക്ക് ഇതില്‍ വലിയ പ്രയാസം നേരിടുകയുമില്ല. കൈകാലുകളില്‍   കൂട്ടാവുന്നതെയുള്ളൂ ഇവന്മാരുടെ ആകെമൊത്തംടോട്ടല്‍ . മറ്റൊരു ഉഗ്രന്‍ പ്രയോജനം കൂടി ഇതുവഴിയുണ്ട്. സര്‍ക്കാരിന്റെ ചിലവുകുറക്കല്‍ ആണല്ലോ കോടതിയടക്കം സര്‍വമാന ആളുകളുടെയും ആഗോള അജണ്ട. നാളെ പിള്ളാരുടെ എണ്ണം നോക്കാന്‍ ഇടിയന്‍ നാറാണപിള്ളയും  ഹെഡ്കാന്‍സ്റ്റബ്ള്‍ മീശക്കാരന്‍  കുട്ടന്‍പിള്ളയും - പോലീസുകാരുടെ  ആയകാലത്തെയുള്ള പ്രതിനിധികള്‍ - വരുന്നു എന്ന് കേട്ടാല്‍ ഒരു വിധപ്പെട്ട പിള്ളേരൊന്നും ആ സര്‍വേ നമ്പരില്‍  കൂടി ഒരാഴ്ച പോകില്ല എന്ന് ഉറപ്പാണല്ലോ .അതുവഴി, ഞാളെ ചെറിയപുത്തിയില്‍  പച്ചി മൂന്നാണ് എന്ന് ശ്രീനിവാസന്‍ പറഞ്ഞത് മാതിരി കൃത്യം കണക്കും കിട്ടും, പിള്ളാരുടെ എണ്ണവും കുറയും, സ്കൂളും പൂട്ടാം .

ഏറ്റവും രസകരമായ കാര്യം ആര് പറഞ്ഞതും എഴുതിയതും വിശ്വാസമില്ലാതെയാണ് പോലീസുകാരെ ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നാണ്. മാഷന്മാരെക്കുറിച്ച് ഇക്കാലമത്രയും സമൂഹത്തിനുണ്ടായിരുന്ന ചില ധാരണകളെക്കൂടിയാണ് കോടതി വൃത്തിയായി പൊളിച്ചടുക്കിയത്.സത്യം, നന്മ, നേര്, നെറി എന്നിങ്ങനെയുള്ള സദ്‌ ഗുണങ്ങള്‍ കുട്ടികളില്‍ പാകി മുളപ്പിക്കാന്‍ ആഗോള ടെണ്ടര്‍ വിളിച്ചുറപ്പിച്ച ഒരു വിഭാഗത്തെയാണ് വാക്കിനു വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന് പരസ്യമായി കോടതി വിളിച്ചിരിക്കുന്നത്. സ്കൂളിലെ കുട്ടികളുടെ എണ്ണമെങ്കിലും വൃത്തിയായി കൊടുക്കാതെ കൃത്രിമം കാട്ടി സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കാശ് കട്ടെടുക്കുന്നവര്‍ എന്ന് പരിഹസിച്ചിരിക്കുന്നത്. തീര്‍ച്ചയായും കള്ളന്മാര്‍ക്കുള്ള ശിക്ഷകള്‍ ഇവര്‍ക്ക് ലഭിക്കുക തന്നെ വേണം. എയിഡഡ് സ്കൂളുകള്‍ എന്ന് കേട്ടാലെ കേരളത്തിലെ പൊതുമനസ്സിന് കലിയാണ്. മാനജര്‍മാര്‍ തുകയുടെ വലിപ്പത്തില്‍ മാത്രം അധ്യാപകരുടെ യോഗ്യതകള്‍ നോക്കികണ്ടു നിയമനം നടത്തുകയും ശമ്പളം കൃത്യമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുകയും ചെയ്യുന്ന ലോകത്തിലെ മറ്റൊരിടത്തും കേട്ടുകേള്വിയില്ലത്ത സംവിധാനത്തിന്റെ ഓമനപ്പേരാണല്ലോ എയിഡഡ് സ്കൂള്‍ എന്നത്.
പഴയകാലത്ത് നിയമിക്കപ്പെട്ടുപോയ ചില ഹതഭാഗ്യര്‍ ഒഴികെ ( ആ തലമുറ മിക്കാവാറും കുറ്റിയറ്റു കഴിഞ്ഞു ) ലക്ഷങ്ങള്‍ വാരിയെറിയാതെ ആരും ആ വഴി നടന്നിട്ടില്ല. അതൊന്നും പോരാതെയാണ് അണ്‍ എയിഡഡ്സ്കൂളുകളില്‍ നിന്നും പിള്ളേരെ ഇറക്കി കളിക്കുന്നത്. മിക്ക സ്കൂളുകളിലും പരിശോധനക്കെത്തുന്ന പാവംപിടിച്ച മാഷന്മാരെയും ടീച്ചര്‍മാരെയും കറക്കാനും വട്ടംചുറ്റിക്കാനും   വിദഗ്ദ്ധന്മാരായ, പിള്ളാരെ ഒരു ക്ലാസ്സില്‍ നിന്ന് നാല്  ക്ലാസിലേക്ക് നിമിഷങ്ങള്‍ക്കകം മാറ്റാന്‍ കഴിവുള്ള സീനിയര്‍മാര്‍ ഉണ്ട്. അവരെപ്പേടിച്ച് ഏകദിന പരിശോധനയ്ക്ക് പോയ ഒരു പാവം മാഷും ഒന്നും റിപ്പോര്‍ട്ട് ചെയ്യില്ല. പൊറ്റക്കാടിന്റെ 'ഇന്‍സ്പെക്ഷന്‍ 'എന്ന കഥയില്‍  ജീവിതത്തിന്റെ  പൊറുതികേടു കൊണ്ടു സ്കൂളില്‍ പോകാത്ത കുട്ടികളെ അത്യാവശ്യം പ്രലോഭിപ്പിച്ചും രക്ഷിതാക്കളെ സോപ്പിട്ടും ക്ലാസ്സില്‍ പിടിച്ചിരുത്തുന്ന പാവം മാഷുടെ കഥയുണ്ട്. ചേട്ടന്റെ കുപ്പായം ളോഹ പോലെ ഇട്ടുവന്ന, സീറ്റില്‍ ഒരിക്കലും ഇരിക്കാത്ത  ഒരുവനെക്കുറിച്ച് പൊറ്റക്കാട്‌ ഗംഭീരന്‍ ഒരുപമ നടത്തുണ്ട്. മാഷ്‌ ഈ ചങ്ങാതിയെ പിടിച്ചു ബലമായി ഇരുത്തും. പിടിവിടുമ്പോള്‍ കക്ഷി ഓട്ടോമാറ്റിക് ആയി പൊങ്ങും. ഇങ്ങനെ ഞെക്കലും താഴ്തലും പൊങ്ങലും ആവര്‍ത്തിക്കുമ്പോഴാണ് ഉപമാ പ്രയോഗം, 'ഹാര്‍മോണിയത്തിന്റെ കട്ടപോലെ'. കഥ അവസാനിക്കുന്നത്, ഇന്‍സ്പെക്ഷനെക്കുറിച്ചും ഗ്രാന്റിനെക്കുറിച്ചും മാത്രം ആലോചിച്ചു സമനില തെറ്റിയ ആ മാഷ്‌, ദിവസങ്ങളായി പട്ടിണി കിടക്കുന്ന, അസുഖബാധിതയായ മകളെ ചികിത്സിക്കാന്‍ പോലും വഴിയില്ലാത്ത ആ പാവം, കണ്ടാമൃഗത്തെക്കുറിച്ച് ചോദിക്കുന്ന കുട്ടിയോട് "കണ്ടാമൃഗത്തിനു എത്ര ഗ്രാന്റുകിട്ടും?" എന്ന് തിരിച്ചു ചോദിക്കുന്നിടത്താണ്.

പോലീസിനെ ഉപയോഗിച്ച് കുട്ടികളുടെ തലയെണ്ണുന്നത് അത്യാവശ്യമായി വരുന്ന സന്ദര്‍ഭത്തിലെക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം പോസ്റ്റുകള്‍ നിലനിര്‍ത്താന്‍ , മാനേജ്മെന്റിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ , റിസള്‍ട്ട് വര്‍ദ്ധിപ്പിക്കാന്‍ എന്ത് കടുംകൈയും ചെയ്യാന്‍ മടിക്കാത്ത ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുന്ന അധ്യാപഹയര്‍ ഇപ്പോള്‍ മിക്ക സ്കൂളിലും ഉണ്ട്. ഏകജാലക പ്രവേശനം പോലും അട്ടിമറിക്കാന്‍ മാനേജ്മെന്റിന് ഒത്താശ ചെയ്തുകൊടുത്ത പ്രിന്‍സിപ്പാള്‍മാര്‍ അനവധി ഉള്ള നാടാണ് ഇന്ത നാട്. തട്ടിപ്പ് കൈയോടെ പിടികൂടിയാലും ഇവിടെ ഒന്നും നടക്കില്ല. അത്രമാത്രം മുറുക്കമുള്ളതാണ് നമ്മുടെ സംഘടിത ശക്തി. സര്‍ക്കാര്‍ ആപ്പീസുകളിലെ കൈക്കൂലി പകല്‍ വെളിച്ചം പോലെ പരന്നൊഴുകിയിട്ടും സംഘങ്ങള്‍  നോക്കുമ്പോള്‍ സംഗതി കാനല്‍ജലം പോലെ, അടുത്തെത്തുമ്പോള്‍ ഒന്നുമില്ല, എല്ലാം വെറും തോന്നല്‍ . മറ്റൊരര്‍ത്ഥത്തില്‍ അപ്പീസുകളിലെ അഴിമതിയെക്കാള്‍ ഭീകരമാണ് കുട്ടികളുടെ എണ്ണം തിരിമറിചെയ്ത് പോസ്റ്റ്‌ നേടുന്ന മാഷന്മാര്‍ ചെയ്യുന്നത്. മറ്റേതു ഒരാളുടെ വ്യക്തിപരമായ നഷ്ടമാണെങ്കില്‍ ഇത് ഓരോ പൌരനേയും കാലങ്ങളോളം ചോര്‍ത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. 

മറ്റൊന്ന് കൂടി കാണണം. ഏതു രാജ്യത്തെ പോലീസിനെയാണ് നാം ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നതാണത്. ലോക്കപ്പിലെ ഉരുട്ടിക്കൊല, പ്രതിയെ പീഢിപ്പിച്ചുകൊല്ലല്‍ , പ്രമാണിമാര്‍ക്കെതിരെ മിണ്ടാട്ടമില്ലായ്മ എന്നിത്യാതി കടുത്ത ആരോപണങ്ങള്‍ പത്രക്കാര്‍ ചാര്‍ത്തിക്കൊടുത്ത പോലീസല്ലേ അത്.

ആലോചിച്ചു നോക്കൂ, രാവിലെ ഒരു വണ്ടി പോലീസ്  സ്കൂളിനുമുന്നില്‍ .സുരേഷ് ഗോപിയുടെ പ്രേതം കൂടിയ എസ്. ഐ. സര്‍വീസ് റിവോള്‍വര്‍ കൈവിരലില്‍ ചുഴറ്റി ക്കൊണ്ട് നേരെ ക്ലാസിലേക്ക്. നിങ്ങള്‍ ഇതുവഴി ഓഫീസ് കവര്‍ ചെയ്യണം. നിങ്ങള്‍ ഹൈസ്കൂള്‍ കെട്ടിടത്തില്‍ അന്വേഷിക്കണം. ഞങ്ങള്‍ ഇതുവഴി ഏഴില്‍ ചെന്ന് കേറാം. ഹാന്‍സ് അപ്പ് ... എന്താ മാഷേ പഠിപ്പിക്കുന്നത്‌? ശരി ..ഇനി ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം...

ഒന്നിനും രണ്ടിനും മുട്ടി ഒരുവിധപ്പെട്ട മാഷന്മാരൊക്കെ അപ്പോഴേക്കും കുനിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.