kerala teaching എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kerala teaching എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 13, ഞായറാഴ്‌ച

മലയാളം മൂന്നാംതരമാക്കുന്നതാര്?





മലയാളത്തിന്റെ നാമത്തില്‍ ഒരു വിശ്വമഹോത്സവം കോടികള്‍ ചിലവിട്ടു നടത്തിയതായിരുന്നു ഈ വര്‍ഷത്തെ  മലയാള വാരാചരണത്തിന്റെ മുഖ്യ അജണ്ട. കൂടാതെ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ തന്നെ ആരംഭിക്കുന്ന മലയാള സര്‍വ്വകലാശാലക്ക് തുടക്കവുമായി. ഒപ്പം ക്ലാസിക് പദവിക്ക് വേണ്ടിയുള്ള ശ്രമം കേന്ദ്രത്തില്‍ പൂര്‍വ്വാധികം ശക്തമായിത്തന്നെ ചെലുത്തിക്കൊണ്ടിരിക്കുന്നു. എല്ലാം വേണ്ടത് തന്നെ. പക്ഷെ, മലയാളം നമ്മുടെ അഭിമാനം എന്ന ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും എത്രയോ തവണ പാടി നീട്ടിയിട്ടും ലഘുവായി ത്തന്നെ തുടരുന്ന സ്‌കൂളുകളിലെ മലയാള പഠനത്തിന്റെ അവസ്ഥയ്ക്ക് ഇതൊന്നും യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നതാണ് ഖേദകരം. മലയാളം കേരളത്തിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിതമാക്കാന്‍ ഇറങ്ങിയ നിരവധി ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഇന്നും വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളിലെ പൊടിപിടിച്ച മേശ വെലിപ്പുകളില്‍ ചുളിഞ്ഞു കിടക്കുകയാണ്. അതിലെ ചില വ്യവസ്ഥകള്‍ കോടതി തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ആര്‍ക്കാണ് മുണ്ഡിതശിരസ്‌കയായും ഭ്രഷ്ടയായും അപമാനിതയായും കേരളത്തിലെ വിദ്യാഭ്യാസപ്പെരുവഴിയിലൂടെ അലയുന്ന മലയാളത്തിന്റെ വേദനകള്‍ക്ക് അറുതിയുണ്ടാക്കാന്‍, നിരന്തരമായി അതിനു പിറകെ പോകാന്‍ സമയം?
മാതൃഭാഷയ്ക്കു വേണ്ടി കേരളത്തില്‍ ശക്തമായ സമരവും പ്രചാരണ പരിപാടികളും ഒരിക്കല്‍ക്കൂടി ആരംഭിച്ചത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടായ ചില പരിഷ്‌കരണങ്ങളിലും ഉത്തരവുകളിലും മലയാളം അവഗണിക്കപ്പെടുകയോ പിന്നോക്കം പോവുകയോ ചെയ്തത് കൊണ്ടാണ്. മലയാളം എഴുതാനും വായിക്കാനും അറിയാതെ, ഭാഷയിലുണ്ടായ ഒരു കൊച്ചു കൃതിയെങ്കിലും പഠിക്കാതെ നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവേപ്പുകളെക്കുറിച്ച് തികച്ചും അജ്ഞരായിക്കൊണ്ട് ഒരാള്‍ക്ക് കേരളത്തില്‍ സെക്കന്ററി ഹയര്‍ സെക്കന്ററി തുടങ്ങി ബിരുദ ബിരുദാനന്തര തലം വരെ പഠിക്കുവാനും ഏറ്റവും ഉന്നതമായ ഒദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുവാനും കഴിയും എന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താനാണ് ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി നിരന്തരമായ സമരങ്ങളും പരിശ്രമങ്ങളും നടന്നു വരുന്നത്. ഒ.എന്‍.വി, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍ തുടങ്ങി കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒട്ടൊക്കെ ഈ ആവശ്യത്തിനു പിന്നില്‍ അണിനിരന്നിട്ടും എളുപ്പമായിരുന്നില്ല സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഭാഷയാക്കി ഒരു പ്രഖ്യാപനം വരുവാന്‍. അത്തരമൊരു സമരം സാധ്യമാക്കിയ സാഹചര്യങ്ങളില്‍  നിന്ന് നാം എത്രമാത്രം മുന്നോട്ടു പോയി, സ്‌കൂളുകളില്‍ മാതൃഭാഷാ പഠനത്തിന്റെ അവസ്ഥ  ഇപ്പോള്‍ എന്താണ്, എന്തുകൊണ്ടാണ്ടാണ് അങ്ങേയറ്റം ലളിതവും സാധാരണവുമായ ഈ കാര്യം ചെയ്യാന്‍ അന്യഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കുന്നതിനെക്കാളും ആലോചനകള്‍ നടത്തി ഈ കാര്യങ്ങള്‍ അനന്തമായി നീട്ടിവെക്കാന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വം തുനിയുന്നത് എന്നെല്ലാം ആത്മാര്‍ത്ഥമായി ആലോചിക്കുകയാണ് സത്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ഓരോ മലയാളിയും ചെയ്യേണ്ടത്.

കേരളത്തില്‍ 2009 ല്‍ കുറെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ അതില്‍ ഒന്‍പതിടത്ത്, രണ്ടാം ഭാഷയായിപ്പോലും മലയാളത്തെ തങ്ങളുടെ പരിസരത്തു അടുപ്പിക്കാന്‍ മാനേജുമെന്റുകള്‍ കൂട്ടാക്കിയില്ല. സ്വന്തം മാതൃഭാഷ ഹയര്‍സെക്കന്ററി ക്ലാസ്സില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ അതിനു അവസരം നിഷേധിച്ചതു തങ്ങള്‍ക്കു തോന്നിയ സിലബസ് / വിഷയം, തോന്നിയ പോലെ പഠിപ്പിക്കുന്ന സ്വകാര്യ അണ്‍ എയിഡഡ്  സ്‌കൂളുകളല്ല. സര്‍ക്കാര്‍ അനുവദിച്ച, അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന മലയാളിയുടെ സ്വന്തം സ്‌കൂളുകള്‍. ഒരു പ്രദേശത്തിന്റെ രൂപീകരണത്തിന്റെ തന്നെ അടിസ്ഥാനവും, മറ്റെല്ലാ വിഭാഗീയ ചിന്തകളില്‍ നിന്നും ഉപരി അതിനെ സുദൃഢമായി ബന്ധിപ്പിച്ചു നിര്‍ത്താന്‍ ഇന്നുള്ള ഏക പിടിവള്ളിയുമായ നമ്മുടെ മാതൃഭാഷയുടെ നേര്‍ക്ക് ഭരണാധികാരികളും വിദ്യാഭ്യാസ മേലധ്യക്ഷന്മാരും  വച്ച് പുലര്‍ത്തുന്ന അങ്ങേയറ്റം നിരുത്തരവാദപരവും അന്തസ്സാരമില്ലത്തതുമായ സമീപനത്തിന്റെ ആഴം വ്യക്തമാക്കിയ നടപടിയായിരുന്നു ഇത്. ഹയര്‍ സെക്കന്ററിയിലെ ഒരു ഉപഭാഷാ പഠനത്തിന്റെ പ്രശ്‌നം മാത്രമല്ലിതെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് മലയാളത്തെ സ്‌നേഹിക്കുന്നവര്‍ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.


വിദ്യാഭ്യാസത്തില്‍ മാതൃഭാഷയുടെ സ്ഥാനമെന്തെന്ന് യുനസ്‌കോ മുതല്‍ നമ്മുടെ നാടന്‍ കമ്മീഷനുകള്‍ വരെ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. കേരളത്തില്‍ സെക്കന്ററി തലം വരെ തത്വത്തില്‍ മലയാളം ഒന്നാം ഭാഷതന്നെയാണ്. എങ്കിലും എല്ലാവരും മലയാളം പഠിച്ചു കൊള്ളണമെന്നില്ല! മലയാളത്തിനു പകരമായി സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ തെരഞ്ഞെടുപ്പ് അവിടെയുണ്ട്. എങ്കിലും രണ്ടാം പേപ്പറായി ( നേരത്തെ ഉപപാഠമായി ഇപ്പോള്‍ അടിസ്ഥാന പാഠാവലിയായി ) എല്ലാവരും മലയാളം പഠിക്കണമെന്നാണ് വെപ്പ്. അവിടെയും മലയാളം തീര്‍ത്തും വര്‍ജ്യമായിരിക്കുന്നവര്‍ക്ക് ഒറ്റമൂലികളുണ്ട്. സ്‌പെഷല്‍ ഇംഗ്ലീഷ് മുതലായവ. മാതൃഭാഷയുടെ സാംസ്‌കാരിക മഹിമയെന്തെന്ന് അറിയാതെ, അതില്‍ നല്ല രീതിയില്‍ ഭാഷണത്തിലൂടെയായാലും ലേഖനത്തിലൂടെയായാലും ആശയ വിനിമയം നടത്താന്‍ കഴിയാതെ ആണ് കേരളത്തിലെ ഏറ്റവും 'എലീറ്റ് ക്ലാസ്' ഉന്നത വിദ്യാഭ്യാസം നേടുന്നതും ഉയര്‍ന്ന ഉദേ്യാഗങ്ങളില്‍ വിരാജിക്കുന്നതും.
ഹയര്‍ സെക്കന്ററിയിലെ കഥ ഇതിലും വിചിത്രമാണ്. കേരളത്തിലെ മഹാഭൂരിപക്ഷം ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും മലയാളം, ഹിന്ദി എന്നിവയാണ് രണ്ടാം ഭാഷയായി പഠിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവ കൂടാതെ അറബിക്, ഉറുദു, സംസ്‌കൃതം, കന്നഡ, തമിഴ്, ഫ്രഞ്ച്, സിറിയന്‍, റഷ്യന്‍, ജര്‍മ്മന്‍, ലാറ്റിന്‍ തുടങ്ങിയ സ്വദേശിയും വിദേശിയും ആയ ഭാഷകളുടെ ഓപ്ഷനും ഉണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നാണ് രണ്ടാം ഭാഷയായി പഠിക്കേണ്ടത്. നേരത്തെ തന്നെയുള്ള നമ്മുടെ നാട്ടിലെ നടപ്പ് വിശ്വാസങ്ങളില്‍ ഒന്ന് മലയാളത്തിനു മാര്‍ക്ക് കിട്ടാന്‍ പ്രയാസമാണ് എന്നാണ്. അതുകൊണ്ട് തന്നെ എസ്. എസ്. എല്‍ . സി ക്ക് മികച്ച സ്‌കോര്‍ നേടിയവര്‍ നേരെ മലയാളം ഒഴിവാക്കിയുള്ള ഏതെങ്കിലും രണ്ടാം ഭാഷ തെരഞ്ഞെടുക്കും. ആ ഭാഷയോടുള്ള പ്രണയമോ അത് പഠിച്ചാല്‍ നാളെ വിരിയുന്ന സ്വര്‍ഗത്തെക്കുരിച്ചുള്ള പ്രതീക്ഷകളോ ഒന്നുമല്ല ആ തെരഞ്ഞെടുപ്പിന് പിന്നില്‍. ചുളുവില്‍ മാര്‍ക്ക് കിട്ടാന്‍ അതാണ് നല്ലത് എന്ന് മാത്രം. മലയാളത്തിന്റെ പിരിയേഡ് ക്ലാസിലെത്തുമ്പോള്‍ സ്‌കൂളിലെ മറ്റെല്ലാ കാര്യത്തിനും മുന്നില്‍ നില്‍ക്കുന്ന, പഠന നിലവാരത്തില്‍ മുന്നിലായ കുട്ടികള്‍ ഹിന്ദിയുടെയെ സംസ്‌കൃതത്തിന്റെയോ ക്ലാസിലേക്ക് എഴുന്നേറ്റു പോകുന്ന കാഴ്ച മലയാളം മാഷുടെ കനത്ത ദുര്‍വിധികളില്‍ ഒന്നാണ്.
രണ്ടാം ഭാഷയെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതുകൊണ്ട് തന്നെ മലയാള പഠനത്തിന് ഇവിടെ ഏറെ പരിമിതികളുണ്ട്; അതിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതില്‍, പഠന സാമഗ്രികള്‍ നിര്‍ണയിക്കുന്നതില്‍, വിലയിരുത്തലില്‍. ഏറ്റവും അടിസ്ഥാനപരമായ കാര്യം അധ്യാപകന്റെ അരക്ഷിതാവസ്ഥയാണ്. അടുത്ത വര്‍ഷം ഈ വിഷയം തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചാണ് തന്റെ പോസ്റ്റിന്റെ നിലനില്‍പ്പുതന്നെ എന്ന ഭീഷണിയാണ് അത്. അധ്യാപകന്റെ ജോലി തന്നെ വിഷയം തെരെഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചാവുമ്പോള്‍ നിലവാരത്തിന്റെ എന്ത് നിഷ്‌കര്‍ഷ, മാനദണ്ഡം ആണ് നിങ്ങള്‍ക്ക് അവരോടു മുറുകെപ്പിടിക്കാന്‍ ആവശ്യപ്പെടാനാവുക. അവിടെ ഒരു മിനിമം ലക്ഷ്യമേയുള്ളൂ. തന്റെ പോസ്റ്റ് അടുത്ത വര്‍ഷവും അതുപോലെ, അവിടെത്തന്നെ ഉറപ്പിക്കുക. നേരത്തെ ഹിന്ദി, സംസ്‌കൃതം മുതലായവര്‍ പയറ്റി കൊണ്ടിരിക്കുന്ന അതെ പൂഴിക്കടകന്‍. ശരാശരി ഉത്തരത്തിനും മികച്ച മാര്‍ക്ക്! മലയാളം അധ്യാപകരും ഈ അറ്റകൈ പ്രയോഗിക്കുന്നതില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
ഹയര്‍ സെക്കന്റുറിയില്‍ ഒരു ഭാഷ മാത്രം പഠിച്ചാല്‍ മതി എന്ന ആലോചന പോലും ഒരു ഘട്ടത്തില്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങിനെയാണെങ്കില്‍ ആ സ്ഥാനം  ഇംഗ്ലീഷിനായിരിക്കുമെന്നത്  തീര്‍ച്ചയാണല്ലോ. മാതൃഭാഷയടക്കം പടിക്ക് പുറത്താവും.  എന്തുകൊണ്ടാണ് ഇത്തരമൊരു ആലോചനയുണ്ടാകുന്നത്?  ഭാഷാപഠനത്തെ കേവലം ഉപകരണവാദത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കണ്ട് അത് അനാവശ്യവും പ്രയോജനമില്ലാത്തതും മറ്റു വിഷയങ്ങളുടെ പഠനത്തിന്  തടസ്സവും ആയി കാണുന്ന സമീപനമാണ് ചില വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്ക് പോലും ഉള്ളത്. എങ്ങിനെയാണ് ഭാഷാപഠനം സംസ്‌കാര പഠനത്തിന്റെ  ഭാഗമാകുന്നത്, അതിന്റെ രീതിശാത്രം എങ്ങിനെ ഇതര പഠനശാഖകളുടെ കൂടി വിശകലനത്തിന് പ്രയോജനപ്പെടുന്നു, എങ്ങിനെ അത് വൈകാരിക ഊര്‍ജ്ജത്തിന്റെ അനന്ത സ്രോതസ്സാകുന്നു, ആത്മവിശ്വാസത്തിന്റെ അഗ്‌നിജ്വാലകള്‍ എങ്ങിനെ അത് കരളില്‍ കൊളുത്തുന്നു, അതിരുകളില്ലാത്ത ലോകബോധത്തിലേക്ക് എപ്രകാരം അത് നമ്മെ തേറ്റിയുണര്‍ത്തുന്നു, മനുഷ്യനെ മനുഷ്യനാക്കുന്ന ഹൃദയ ഭാവങ്ങളെ എത്രമാത്രം പരിപോഷിപ്പിക്കുന്നു.. ഇങ്ങനെ ഒരു പട്ടികയിലും ചിലപ്പോള്‍ വരാത്ത, ഒരു സ്വാശ്രയത്തിലും പരിഗണന കിട്ടാത്ത ചിലതുണ്ടല്ലോ. മനുഷ്യന് സാമൂഹിക ജീവിതം തന്നെ സാധ്യമാക്കുന്ന ചില ഗുണവിശേഷങ്ങള്‍. അവ ആര്‍ജിക്കേണ്ടവയെങ്കില്‍ ഭാഷാ പഠനത്തെ നിങ്ങള്‍ക്ക് ഈ വണ്ടിയുടെ പിന്നില്‍ കെട്ടാന്‍ കഴിയില്ല. മാതൃഭാഷയിലൂടെ ലഭിക്കുമ്പോണ് ഇവ ഓരോന്നും നേരിട്ട് അവരുടെ ഹൃദയത്തിലേക്ക് കടക്കുന്നത്.


മാര്‍ക്കിനും ഗ്രേഡിനും  അപ്പുറം എന്താണ് മാതൃഭാഷാ പഠനം ഒരു കുട്ടിക്ക് നല്‍കുന്നത് എന്നതാണ് പരിശോധിക്കപ്പെടെണ്ടത്  എന്തൊക്കെയാണ് അവിടെ ചര്‍ച്ചചെയ്യപ്പെടുന്ന ആശയങ്ങള്‍? അതിലൂടെ രൂപീകരിക്കപ്പെടുന്ന മനോഭാവങ്ങള്‍ എന്തൊക്കെയാണ്? കുട്ടികളുടെ എന്തൊക്കെ ശേഷികളാണ് ഇവയിലൂടെ ഉയര്‍ത്തിയെടുക്കാന്‍ യത്‌നിക്കുന്നത്? അവരുടെ ചിന്താശേഷികളെ എങ്ങിനെയാണ് തെളിയിച്ചെടുക്കുന്നത്? ജീവിതത്തെക്കുറിച്ചുള്ള എന്ത് സമഗ്ര ധാരണയാണ് അവിടെ നിന്നും ലഭിക്കുന്നത്? അവയെയാണ് മാതൃഭാഷാ പഠനത്തിന്റെ ആത്യന്തിക ഫലമായി പരിഗണിക്കേണ്ടത്.
സാമൂഹിക ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തിയ ഒട്ടേറെ സര്‍ഗാത്മക രചനകള്‍ ഹയര്‍ സെക്കന്ററി തലത്തിലാണ് കുട്ടികള്‍ പരിചയപ്പെടുന്നത്. ഹയര്‍ സെക്കന്ററി തലത്തിലോക്കെ എത്തുമ്പോഴാണ്  ഒരു കൃതിയുടെ സാമൂഹികവും സാംസ്‌കാരികവുമായ അടരുകളെ സൂക്ഷ്മതലത്തില്‍ കണ്ടെത്താനും വ്യാഖ്യാനിക്കാനും ഒരു കുട്ടിക്ക് കഴിയുക. നമ്മുടെ സാഹിത്യ സമ്പത്തിന്റെ ഏറ്റവും പ്രകാശവത്തായ മുഖമാണ് ഭാഷാ ക്ലാസുകളിലെ സാഹിത്യ രചനകള്‍. ഇവയുടെ സൂക്ഷ്മതലത്തിലുള്ള, ആശയപരവും രചനാപരവുമായ ചര്‍ച്ചകള്‍ സാഹിത്യത്തെ ഏറ്റവും അടുത്തു നിന്ന് മനസ്സിലാക്കാന്‍ കുട്ടിക്ക് അവസരം നല്‍കുന്നു. അതുണ്ടാക്കുന്ന സൌന്ദര്യാത്മകതലം, അവബോധം നിങ്ങള്‍ക്ക് മറ്റൊരു തരത്തിലും കുട്ടികളില്‍ വിളയിച്ചെടുക്കാന്‍ കഴിയില്ല. ഇവയുമായി ബന്ധപ്പെട്ടു പരിസ്ഥിതി, ഉപഭോഗ സംസ്‌കാരം, മാധ്യമ വിമര്‍ശനം, സ്ത്രീസ്വാതന്ത്ര്യം, ടൂറിസം, ഭാഷ, വിദ്യാഭ്യാസം, സാമൂഹിക ജീവിതം, യാത്ര തുടങ്ങി എത്രയെത്ര വിഷയങ്ങളാണ് ക്ലാസ് മുറിയില്‍ ചര്‍ച്ചയ്ക്കു വരുന്നത്. ഇവയിലൂടെ താന്‍ മുന്നേറാന്‍ പോകുന്ന ജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച്, അവിടെ ദിശാബോധം നല്‍കിയേക്കാവുന്ന വെളിച്ചത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാന്‍ അവര്‍ ഇന്നേ കെല്‍പ്പുള്ളവരാകുന്നു. അവനവന്റെ ഉള്ളു കണ്ടെത്താന്‍, അവിടുത്തെ സര്‍ഗാത്മകതയുടെ തുടിപ്പുകള്‍ കണ്ടെത്താന്‍ മാതൃഭാഷയുടെ ക്ലാസ്സിലാണ് ഏറ്റവും കൂടുതല്‍ അവസരം കൈവരുന്നത്. ഏതു വിഷയം ചര്‍ച്ചയ്ക്കു വരുമ്പോഴും അതില്‍ തന്റെ നിരീക്ഷണം യുക്തിപൂര്‍വ്വം അവതരിപ്പിക്കാന്‍, ആശയങ്ങള്‍ തുറന്നു പ്രകാശിപ്പിക്കാന്‍ മാതൃഭാഷയില്‍ കഴിയുന്നത് പോലെ മറ്റേതു വിഷയത്തില്‍ സാധ്യമാകും. വായന, ചിന്ത ഇവയിലൂടെ രൂപപ്പെടുന്ന വ്യക്തിത്വമാണ്, രൂപപരമായ വടിവുകളേക്കാള്‍ തന്നെ അടയാളപ്പെടുത്തുക എന്ന് മറ്റാര്‍ക്ക് അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയും. വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ തന്നെ ആത്യന്തിക ലക്ഷ്യം ഇതൊക്കെ തന്നെയല്ലേ? കേവലം എന്‍ട്രന്‍സിനു മുന്നിലെത്താവുന്ന ഒറ്റവാക്കുകളില്‍ വിദ്യാഭ്യാസ ജീവിതത്തെ മൊത്തം തളച്ചിടുമ്പോള്‍ ചുരുങ്ങിപ്പോവുന്ന അവരുടെ ലോകങ്ങളെക്കുറിച്ച് ആര്‍ക്കും ഉല്‍ക്കണ്ഠയില്ലാതായിരിക്കുന്നു. അവരാണ് മാതൃഭാഷാപഠനത്തെ രാണ്ടാംതരമോ മൂന്നാംതരമോ ആയി ചുരുക്കുന്നത്.
മലയാളം നിര്‍ബന്ധിത ഭാഷയാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗികുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. പത്താം ക്ലാസ് വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മാസത്തിലാണ് ഇറങ്ങിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. രാഷ്ടീയവ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്ത ഈ ഉത്തരവ് പക്ഷേ, നടപ്പാക്കാനുള്ള പ്രാരംഭനടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അറബി, സംസ്‌കൃതം ഭാഷകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലും പാര്‍ട്ട് രണ്ടില്‍ രണ്ടാം പേപ്പറായി മലയാളം പഠിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം പാര്‍ട്ട് രണ്ട് ഫലപ്രദമായി പഠിപ്പിക്കാന്‍ ആഴ്ചയില്‍ മൂന്ന് പീരിയഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ ഇതിന് രണ്ട് പീരിയഡ് മാത്രമേയുള്ളൂ. ഒരു പീരിയഡ് കൂട്ടാന്‍ ചൊവ്വാഴ്ചകളില്‍ നിലവിലുള്ള ഏഴ് പീരിയഡ് എട്ടായി ഉയര്‍ത്തണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. ചെവ്വാഴ്ചകളില്‍ ഉച്ചവരെ 40 മിനിറ്റ് വീതം നാലും ഉച്ചയ്ക്കുശേഷം 35 മിനിറ്റ് വീതം നാലും പീരിയഡായി ക്രമീകരിക്കാനാണ് നിര്‍ദേശം. മലയാളം അധികമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാനും അനുവാദം നല്‍കിയിരുന്നു.

ഇത്രയും വ്യക്തമായ ഒരുത്തരവ് ഇറങ്ങി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് കാണിച്ചിട്ടില്ല. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വിഭാഗത്തിന്റെയോ അവഗണനയുടെയും പരിഗണനയുടെയും പ്രശ്‌നമാണ് വിഷയമെങ്കില്‍  മണിക്കൂറുകള്‍ വെച്ച് ഉത്തരവുകള്‍ നടപ്പിലാവുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് ഭരണാധികാരികള്‍ നേരിട്ട് ഉറപ്പുവരുത്തുകയും ചെയ്യുന്ന നാടാണിത്. ഇത് പക്ഷെ മാതൃഭാഷയുടെ പ്രശ്‌നമാണ്. നമ്മുടെ വിദ്യാഭ്യാസവഴികളില്‍ അന്തസ്സോടെ നില്‍ക്കാനും അഭ്യസ്തവിദ്യനായ ഒരു മലയാളിക്ക് നമ്മുടെ സാഹിത്യത്തിന്റെയും കലയുടെയും ഈടുവെപ്പുകളെക്കുറിച്ച് അഭിമാനത്തോടെ ഓര്‍ക്കാനും കഴിയുന്ന ഒരവസ്ഥ മാതൃഭാഷയ്ക്ക് ഉണ്ടാകേണ്ട വിഷയമാണ്. അത് ആര്‍ജ്ജവത്തോടെ നടപ്പില്‍ വരുത്തുന്നതിന് ആഘോഷങ്ങളുടെ പൊലിമയുണ്ടാവില്ല. മാധ്യമങ്ങളുടെ വാഴ്തുപാട്ടുകള്‍ അപ്പോള്‍ മുഴങ്ങിയെന്നു വരില്ല. സമുദായ നേതാക്കളുടെ പ്രീതിയുടെ വിശുദ്ധതീര്‍ത്ഥങ്ങള്‍ അതിനു മേല്‍ ചൊരിയപ്പെടുകയില്ല. ഒരു പക്ഷേ ഉദേ്യാഗസ്ഥ പ്രമാണിമാര്‍ക്ക് മാതൃഭാഷയെക്കാള്‍ പ്രിയം, എല്ലാവരും ആംഗലം മാത്രം മൊഴിയുന്ന, അധിനിവേശത്തിന്റെ പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന നാളെയുടെ നിശകളായിരിക്കും. അപ്പോഴും, മാതൃഭാഷയും ദേശത്തിന്റെ തനതു സംസ്‌കാരവും മരിച്ചു കഴിഞ്ഞ ഒരു ദേശത്തു നിന്ന് അതിനു എത്രയോ മുന്‍പുതന്നെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വേരോടെ ഒഴുകിപ്പോയിരിക്കും എന്ന് തിരിച്ചറിയേണ്ടത് ഇന്നത്തെ  രാഷ്ട്രീയ നേതൃത്വം തന്നെയാണ്. ഓരോ കേരളപ്പിറവിയും ഇക്കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ കൂടി അവര്‍ കുറച്ചു സമയം നീക്കിവെക്കുന്നത് നന്നായിരിക്കും
(കണ്ണൂരില്‍  നിന്നും പ്രസിദ്ധീകരിക്കുന്ന അകം മാസികയില്‍ വന്ന ലേഖനം.)

2012 സെപ്റ്റംബർ 23, ഞായറാഴ്‌ച

ഉച്ചക്കഞ്ഞിയില്‍ അലിയുന്ന രാഷ്ട്രീയം.



സ്‌കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ഉപ്പുമാവിന്റെ മണമാണ്. ജീവിതത്തില്‍ പിന്നീട് ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ഗന്ധവുമാണ്. ഒരു ദരിദ്രബ്രാഹ്മണന്‍ തനിക്കു  ദാനമായി കിട്ടിയ ഒരുപിടി അരി ചോറാക്കി കഴിക്കാനിരുന്നപ്പോള്‍ ദാരിദ്ര്യം കൊണ്ട് വലഞ്ഞ ഒരതിഥി വന്നു കയറിയതും അവര്‍ ആ ചോറ് അയാള്‍ക്ക് നല്കിയതും അയാള്‍ കൈകഴുകിയവെള്ളത്തിലൂടെ കടന്നുപോയപ്പോള്‍ ശരീരത്തിന്റെ പകുതി സ്വര്‍ണ്ണനിറമായി മാറുകയും ചെയ്ത കീരിയെക്കുറിച്ചുള്ള കഥ മഹാഭാരതത്തിലുണ്ട്. യുധിഷ്ഠിരന്‍ ചക്രവര്‍ത്തിയായപ്പോള്‍ യുദ്ധത്തിന്റെ പാപപരിഹാരാര്‍ഥം നടത്തിയ അശ്വമേധത്തില്‍ അനേകായിരം ബ്രാഹ്മണര്‍ക്ക് ഭക്ഷണവും വസ്ത്രവും പശുക്കളും പണവും ദാനം ചെയ്തു. മന:സ്സമാധാനത്തോടെ പാണ്ഡവന്മാര്‍ കൊട്ടാരമുറ്റത്ത് ഇരിക്കുമ്പോള്‍  ബ്രാഹ്മണരെ പൂജിച്ച തീര്‍ഥജലത്തില്‍ സ്വന്തം ശരീരം പലതവണ ആ കീരി മുക്കിയെത്തു. എന്നിട്ടും മറ്റേ പകുതി സ്വര്‍ണ്ണനിറമായില്ല. സ്‌കൂളിലെ ഉപ്പുമാവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ഇത് വെറുമൊരു കഥയല്ല എന്ന് മനസ്സിലാവാറ്. ഉള്ളംകൈയിലോ നോട്ടുബുക്കിലെ പേപ്പര്‍ കീറിയോ വാങ്ങിയിരുന്ന പൊള്ളുന്ന ആ വിഭവത്തിന്റെ സുവര്‍ണ്ണരുചി മുന്തിയ ഹോട്ടലുകളിലെ പേര് മാറിയും മാറാതെയും ലഭിച്ച ഒരു ഉപ്പുമാവിനുമുണ്ടായിട്ടില്ല.  രുചി നാവിന്റെ കുത്തകയല്ലെന്നും ഹൃദയത്തിന്റെ അടിത്തട്ടോളമെത്തുന്ന ഓര്‍മ്മയുടെ കുമിളകളാണ് പലപ്പോഴും അത് നിശ്ചയിക്കുന്നതെന്നും തോന്നാത്തവരില്ല. രുചിയെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പോലും നമുക്ക് ഇന്ന് കഴിയുന്നില്ല. അതിന്റെ ആവശ്യവുമില്ല. എല്ലാം എപ്പോഴും കയ്യെത്തും ദൂരത്തു തന്നെയുണ്ട്. ഏതു പ്രിയ രുചിയേയും കൊന്നുകളയുന്നത് സമൃദ്ധിയാണ്. ഭക്ഷണം ഇന്ന് കൂടുതലായും ഒട്ടിനില്‍ക്കുന്നത് വിശപ്പിനോടും രുചിയോടുമല്ല. തീഷ്ണമായ ഗന്ധവും കാഴ്ചയുടെ പൊലിമയുമാണ് അതിന്റെ പ്രാഥമിക അനുഭവം. അപ്പോഴാണ് ഒരിക്കലും നിറയെ കഴിക്കാന്‍ കിട്ടാത്തതും കാഴ്ചയ്ക്ക് അരോചകവും പേപ്പറില്‍പ്പോലും വിളമ്പിത്തരുന്നതുമായ സ്‌കൂളിലെ ഉപ്പുമാവ് ഒന്നിലേറെ തലമുറയുടെ രുചിയുടെ അവസാനവാക്കായത്. വലിയ പാത്രത്തിന്റെ അടിയിലെ കരിഞ്ഞുണങ്ങിയ ഉപ്പുമാവിന് വേണ്ടിയാണ് എന്റെ പലകൂട്ടുകാരും അത് കഴുകി വൃത്തിയാക്കാനുള്ള കഠിനമായ ജോലി സ്വയം ഏറ്റെടുത്തത്. അവരുടെ പ്രിയത്തിനു പാത്രമാവുക ഉപ്പുമാവ് പ്രേമികളുടെ വലിയ ആശകളിലൊന്നായിരുന്നു.
വീട്ടില്‍പ്പോയി ഊണ് കഴിക്കാന്‍ സൌകര്യമുള്ളത് കൊണ്ട് സ്‌കൂളില്‍ നിന്നും ഉപ്പുമാവുവാങ്ങാന്‍ ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് അതിനായി പാത്രം ലഭിക്കുകയില്ല. എങ്കിലും പലപ്പോഴും ഉപ്പുമാവിനുള്ള ക്യൂവില്‍ കൊതിവെള്ളം നുണഞ്ഞ് സ്ഥാനം പിടിച്ചിട്ടുണ്ട്. ക്യൂവിലെ ഉന്തും തള്ളും, വാങ്ങിയ ഉപ്പുമാവ് തട്ടിപ്പറിക്കലും തുടങ്ങി രസകരമായ ഓര്‍മ്മയുടെ ചേരുവകളും ആ കാലത്തിന്റെ ചിത്രത്തളികയില്‍ പൊങ്ങിക്കിടപ്പുണ്ട്. എന്നാല്‍ ഉപ്പുമാവിനെക്കുറിച്ചുള്ള പൊള്ളുന്ന ഒരോര്‍മ്മയാണ് അതില്‍ ഹൃദ്യം.
അഞ്ചാം ക്ലാസിലാണ് അന്ന് പഠിക്കുന്നത്. ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടയുടന്‍ വീട്ടിലെത്തണമെന്നാണ് ശാസന. ഉപ്പുമാവിനുള്ള ക്യൂവില്‍ നിന്നാല്‍ വീട്ടിലെത്താന്‍ വൈകും. ഒരു ദിവസം നേരത്തെ ക്യൂവില്‍ സ്ഥാനം പിടിച്ചു. മുന്നിലും പിന്നിലും നില്‍ക്കുന്ന കൂട്ടുകാരുടെ കൈയ്യിലെല്ലാം പാത്രങ്ങളുണ്ട്. പാത്രങ്ങള്‍ കൊണ്ടുവരാത്തവര്‍ നോട്ടുബുക്കില്‍ നിന്നുള്ള പേപ്പറുകള്‍ പറിച്ചു റെഡിയായിട്ടുണ്ട്. ഞങ്ങളുടെ നോട്ടുപുസ്തകങ്ങള്‍ അന്ന് പ്രധാനമായും തീര്‍ന്നിരുന്നത് എഴുതിയല്ല; ഉപ്പുമാവ് വാങ്ങിക്കാന്‍ കീറിയെടുത്താണ്. എന്റെ കയ്യില്‍ പാത്രമോ പത്രമോ ഒന്നുമില്ല. അടുപ്പില്‍ നിന്നും അപ്പോള്‍ മാത്രം വാങ്ങിവെച്ച ഉപ്പുമാവിന്റെ വട്ടയില്‍ നിന്നും ആവിപാറുന്നുണ്ടായിരുന്നു. മുന്നിലെ കൂട്ടുകാര്‍ അവരുടെ പാത്രങ്ങളില്‍ വാങ്ങിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്റെ ഊഴമാണ്. നീട്ടിപ്പിടിച്ച പാത്രം കാണാഞ്ഞ്  ഉപ്പുമാവിലേക്ക് കുനിഞ്ഞിരിക്കുന്ന പ്യൂണോ മുതിര്‍ന്ന ക്ലാസിലെ കുട്ടിയോ ഒന്ന് തലയുയാര്‍ത്തി നോക്കി. രണ്ടു കയ്യും നീട്ടിപ്പിടിച്ചതോര്‍മ്മയുണ്ട്. പിന്നെ പൊള്ളിത്തിണര്‍ത്ത കൈകളും ഉയര്‍ത്തി ഓടുകയാണ്. ചെറുചിരിയോടെ ചുട്ടുപൊള്ളുന്ന ഉപ്പുമാവ് മൃദുലമായ കൈവെള്ളയിലേക്ക് ഇട്ടുതന്നത് ആരാണ്? ഓട്ടത്തിനിടയില്‍ വേവുന്ന ഉപ്പുമാവ് വീണു കാലുകളും പൊള്ളിയിരുന്നു. നിര്‍ത്താതെ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടിയതും അമ്മ സ്‌കൂളിലെത്തി ആരെയൊക്കെയോ വഴക്ക് പറഞ്ഞതും പിന്നീട് ആരോ പറഞ്ഞ ഓര്‍മ്മയാണ്. 
നോബല്‍ സമ്മാന ജേതാവ്  അമര്‍ത്യാസെന്‍ സ്‌റ്റോക്ക്‌ഹോമില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് ഇതിനിടെ വായിച്ചപ്പോഴാണ് ഉപ്പുമാവിന്റെ രുചിയുള്ള ഓര്‍മ്മകള്‍ ഉണര്‍ന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; ''ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രീയ മുന്നേറ്റമായി നാം കരുതുന്ന, മനുഷ്യന്‍ ചന്ദ്രനിലെത്തിയ ആ നിമിഷത്തേക്കാള്‍ എത്രയോ പ്രധാനമാണ് ഇന്ത്യയില്‍ പല സ്‌കൂളുകളിലും ഏര്‍പ്പെടുത്തിയ ഉച്ചക്കഞ്ഞി വിതരണം. ഒരു പക്ഷേ, ചന്ദ്രനിലെത്താന്‍ ചെലവാക്കിയ ആ തുകകൊണ്ട് ലോകത്തെ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും ഉച്ചക്കഞ്ഞിയും രാത്രിക്കഞ്ഞിയും നല്‍കാന്‍ നമുക്ക് കഴിഞ്ഞേനേ.'' ശാസ്ത്രത്തിന്റെയും പരിഷ്‌കാരത്തിന്റെയും പൂവിരി നടക്കാവില്‍ നില്‍ക്കുമ്പോള്‍ ഉച്ചക്കഞ്ഞിയെന്ന ചളിക്കുഴമ്പുവരമ്പുകളെ ഓര്‍ക്കാന്‍ തയ്യാറായതാണ് അദ്ദേഹത്തിന്റെ മഹത്വം. ദിനംപ്രതി ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതും നാടൊട്ടുക്ക് വിമാനത്താവളങ്ങള്‍ ഉണ്ടാവുന്നതും ജില്ലകള്‍തോറും ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും ആണ് വികസനം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ  ഉന്നതരായ ശാസ്ത്രഞ്ജരും ഭരണാധികാരികളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നിടത്താണ് െ്രെപമറി സ്‌കൂളുകളിലെ വിശന്നിരിക്കുന്ന കുഞ്ഞുങ്ങളെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ മനസ്സിലേക്ക് കുടിയേറ്റുന്നത്. എങ്ങിനെ എഴുതുമെന്നും വായിക്കുമെന്നും പോലും മനസ്സിലാകാത്ത അത്രയും വലിയ സംഖ്യകളുടെ അഴിമതികളാണ് അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ നടക്കുന്നത്. വന്‍ കോര്‍പ്പറേറ്റുകള്‍ക്കല്ലാതെ  ഇന്ത്യയെ രക്ഷിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന കൂട്ടപ്പാട്ടാണ് എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം എന്നതുതന്നെ ഐ ഐ ടി കളും മെഡിക്കല്‍ കോളെജുകളും മാനേജ്‌മെന്റ് പഠനവും സാര്‍വ്വത്രികമാക്കുക എന്നതാണെന്ന പുതിയ സ്വാശ്രയ പാഠങ്ങളാണ് ഉത്പാദിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.  പാവപ്പെട്ടവരുടെ പഠനവും വിശപ്പും ഉച്ചക്കഞ്ഞിയും അതിനിടയില്‍ തീര്‍ത്തും അശ്രീകരമായ കാര്യമാണ്.
സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്കിത്തുടങ്ങിയിട്ട് അധിക നാളുകളൊന്നും ആയിട്ടില്ല. പക്ഷെ അത് ഇന്ന് പൊതു വിദ്യാഭ്യാസത്തിനു നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. അത് കഞ്ഞിയിലും പയറിലും മാത്രമൊതുങ്ങുന്ന അടുക്കളക്കാര്യവുമല്ല. കേരളത്തിലെങ്കിലും ഉച്ചക്കഞ്ഞി കുടിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ വരുന്നത് ഒരു നേരത്തെ കഞ്ഞിക്കുമുട്ടുള്ള വീടുകളില്‍ നിന്നല്ല. ആദിവാസി മേഖലകളില്‍ മത്സ്യത്തൊഴിലാളി മേഖലകളില്‍ മറ്റു ചില പിന്നോക്ക മേഖലകളില്‍ മാത്രമേ അക്ഷരത്തിനപ്പുരം സ്‌കൂള്‍ അന്നമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടാവൂ. അത്തരം മേഖലകളില്‍ ഉച്ചക്കഞ്ഞി നല്‍കി ഒതുക്കാവുന്നതല്ല അവരുടെ വയറിന്റെ പ്രശ്‌നങ്ങള്‍ .
ഉച്ചക്കഞ്ഞി ഒരു പേര് മാത്രമാണ്. കഞ്ഞി ദാരിദ്രത്തിന്റെ മുഷിഞ്ഞ മണമുള്ള വാക്കായിരുന്നു കഴിഞ്ഞ തലമുറയ്ക്ക്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കിട്ടുന്ന കഞ്ഞി അവന്റെ മാറാത്ത ജീവിതാവസ്ഥയുടെ കൂടി സാക്ഷ്യമാണ്. ചോറായിരുന്നു വിശേഷം. ചോറുകൂടി ചേര്‍ന്നതായിരുന്നു അവര്‍ക്ക് എല്ലാ ആഘോഷങ്ങളും ആഹ്ലാദങ്ങളും. ഇന്ന് മിക്ക സ്‌കൂളുകളിലും ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കുട്ടികള്‍ക്ക് നല്‍കുന്നത് ചോറും കറികളും ആണ്. കഞ്ഞി (ഉച്ചഭക്ഷണം എന്ന നിലയില്‍ എടുത്താല്‍ മതി) കുടിക്കുന്ന നിരയില്‍ െ്രെപമറി ക്ലാസുകാര്‍ മാത്രമല്ല ഇന്നുള്ളത്. ഹൈസ്‌കൂളിലെയും ഹയര്‍ സെക്കന്ററിയിലെയും കുട്ടികള്‍ വരെ അതിലുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കേരളത്തില്‍ ഒമ്പതു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതി കഴിഞ്ഞ ഭരണകാലത്ത് ആവിഷ്‌കരിച്ചിരുന്നുവെങ്കിലും ഇതുവരെയായും അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. മുതിര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോഴേക്കും ഉച്ചക്കഞ്ഞി അരുചിയും അപമാനവുമാകുന്ന അവസ്ഥയും കാണാതിരുന്നു കൂടാ. (അമിതഭക്ഷണത്തിന്റെ അനാരോഗ്യവും ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ പാചകത്തിനുള്ള സമയക്കുറവുമാണല്ലോ മധ്യവര്‍ഗ്ഗ മലയാളിയുടെ തീന്‍മേശകളിലേക്ക് വീണ്ടും കഞ്ഞിയും പയറിനെയും കുടിയിരുത്തിയത്)
യഥാര്‍ത്ഥത്തില്‍ സ്‌കൂളില്‍ നിന്ന് പൊതുവായി വിതരണം ചെയ്യുന്ന ഉച്ചഭക്ഷണവും മറ്റു പോഷകാഹാരങ്ങളും ( െ്രെപമറിതലത്തില്‍  പാല്, മുട്ട, പഴം എന്നിവയെല്ലാം ആഴ്ചയില്‍ പലദിനങ്ങളിലും നല്‍കി വരാറുണ്ട് ) ശരീരത്തിന്റെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. സാമ്പത്തികമായ പരിഗണനകള്‍ക്കപ്പുറം  അവ സൃഷ്ടിക്കുന്ന മാനവികമായ മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും വറ്റിപ്പോകാത്ത നനവായിരിക്കണം നമ്മുടെ വിശകലനത്തിന്റെ അടിസ്ഥാനയൂണിറ്റുകള്‍. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം ഒരുമിച്ചും പങ്കിട്ടും കഴിക്കുന്ന ഭക്ഷണം സൃഷ്ടിക്കുന്ന സമത്വവും ഐക്യവും ദൃഡബന്ധവും മറ്റൊരു തരത്തിലും നമുക്ക് വിളമ്പിക്കൊടുക്കാന്‍ കഴിയില്ല. സ്‌കൂളുകളില്‍ യൂണിഫോം നടപ്പിലാക്കിയത് ഇതിന്റെ മറ്റൊരുതരത്തിലുള്ള പ്രായോഗിക പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ഇന്ന് യൂണിഫോം അതിന്റെ അടിസ്ഥാന ദര്‍ശനത്തില്‍ നിന്ന് തന്നെ അകന്നു പോവുകയും സ്‌കൂളിന്റെ അന്തസ്സിന്റെ അടയാളമാവുകയും ചെയ്തു. ആയിരങ്ങള്‍ മുടക്കിയാലും മറ്റാര്‍ക്കും ലഭിക്കാത്ത പ്രത്യേകം ഡിസൈന്‍ ചെയ്ത യൂണിഫോമുകളാണ് മിക്ക സ്‌കൂളുകള്‍ക്കും പഥ്യം. വെള്ളയോടൊപ്പം കറുപ്പും പച്ചയും മെറൂണും ചേര്‍ന്ന് സൃഷ്ടിച്ച ചിലവുകുറഞ്ഞ, വിദ്യാര്‍ത്ഥിയുടെ സമീപ ഭൂതകാലത്തെ അടിസ്ഥാന നിറം സ്‌കൂളുകളില്‍ നിന്ന് അപ്രത്യക്ഷമായി. മേനിക്കായി കോട്ടും ഒവര്‍ക്കോട്ടും ടൈയ്യും പുതുപുത്തന്‍ ഡിസൈനുകളും ഉള്ള യൂണിഫോം നിര്‍ബന്ധമാക്കുന്നവര്‍ പക്ഷെ അതിനായി സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെ കാണുന്നില്ല. ഒരുമയുടെ സന്ദേശം സ്വാദിഷ്ടമായി വിളമ്പുന്ന ഉച്ചഭക്ഷണ പരിപാടി പക്ഷെ ഇത്തരം എലീറ്റ് സ്‌കൂളുകളില്‍ നടപ്പിലാക്കുന്നുമില്ല. ഒരുമയുടെയും സമത്വത്തിന്റെയും വഴിയിലേക്ക് മലയാളി ചിന്തയിലെങ്കിലും ഇറങ്ങിവന്നത് ഒരുമിച്ച് ആഹരിച്ചുകൊണ്ടുകൂടിയാണ്. ഭേദചിന്തകളും ഉച്ചനീചത്വങ്ങളും സാമൂഹിക ജീവിതത്തില്‍ ഏറ്റവും കയ്പ്പ് നിറച്ചത് കേരളത്തില്‍ ആഹാരത്തിലും ഉടുപ്പിലും നടപ്പിലും ആണല്ലോ. മണ്ണില്‍ കുഴികുത്തി ഇലകള്‍ വെച്ചും സ്വന്തം ചിരട്ടയില്‍ മാത്രം വെള്ളം കുടിച്ചും ആണ് അധസ്ഥിതര്‍ അപമാനത്തിന്റെ ആഴം അളന്നത്. സമ്പന്ന വര്‍ഗ്ഗത്തിന്റെ എച്ചിലുകള്‍ക്കായി  ഊഴം കാത്തുനിന്ന അനുഭവം തൊട്ടു മുന്‍പ് വരെയുള്ള അധസ്ഥിത വര്‍ഗ്ഗതലമുറകള്‍ക്ക് പറയാനുണ്ടാകും. അതുകൊണ്ടാണ് സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പന്തിഭോജനം മുഖ്യ അജണ്ട ആയത്. ഒരുമിച്ചുള്ള ആഹാരം സമത്വത്തിന്റെ ഉയര്‍ന്ന നിലയാണെന്ന് അതിനായി എല്ലാ മര്‍ദ്ദനങ്ങളും സഹിച്ച സ്വാമി ആനന്ദതീര്‍ത്ഥന്നും എ കെ ജി യും വിശ്വസിച്ചിരുന്നു. സാമൂഹിക വിലക്കുകളെ ചവച്ചുതള്ളാനുള്ള രാകിമിനുക്കിയ ആയുധമായിരുന്നു അവര്‍ക്ക് പന്തിഭോജനം. (സന്തോഷ് എച്ചിക്കാനം പുതിയ കാലത്ത് മധ്യവര്ഗ്ഗത്തിനിടയില്‍ ആന്തരികമായി പ്രബലമായി ക്കൊണ്ടിരിക്കുന്ന ജാതി ചിന്തയുടെ രൂക്ഷമായ ഗന്ധവും രുചിയും ബോധ്യപ്പെടുത്താനും 'പന്തിഭോജനം' എന്ന സൂചകം തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.) 

പൊതുവിദ്യാഭ്യാസം സാര്‍വ്വത്രികമാകുന്നതിന്  മുന്‍പ് വളരെ ദൂരെയുള്ള സ്‌കൂളുകളിലേക്ക് പൊതിച്ചോറ് കൊണ്ടുപോകുന്നതിനെക്കുറിച്ചും പോകാത്തതിനെക്കുറിച്ചും എഴുതപ്പെട്ട രചനകള്‍ മലയാളത്തില്‍ ഏറെയുണ്ട്. എം ടി യുടെ 'കര്‍ക്കിടകം' ഉച്ചപ്പട്ടിണികിടന്നു ക്ലാസിലിരിക്കുന്ന ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. കക്കാടിന്റെ 'ശിഷ്യനായ ഗുരു' പട്ടിണി കിടന്നു തളര്‍ന്നുവീഴുന്ന കുട്ടിയെക്കുറിച്ചാണ്. ആഢ്യത്വം കൊണ്ട് ഹോട്ടല്‍ ഭക്ഷണം പോലും നിഷിദ്ധമായ കുട്ടി ഉച്ചയുടെ കത്തുന്ന വിശപ്പകറ്റാന്‍ കായലിന്റെ തീരത്ത് ചെന്നിരിക്കുന്ന അനുഭവം വൈലോപ്പിള്ളിയും കുറിച്ചിട്ടുണ്ട്. ''കള്ളക്കുട്ടികള്‍ ഊണുകഴിഞ്ഞ് കയ്യുമുഖത്തു മണപ്പിക്കും''(കടല്‍ കാക്കകള്‍). വിശപ്പ് അസഹനീയമാവുന്ന വ്യത്യസ്തമായ വിദ്യാലയാനുഭവങ്ങളാണ് ഇവയെല്ലാം ഓര്‍മ്മിക്കുന്നത്. കാരൂരിന്റെ 'പൊതിച്ചോറ ്' കുട്ടിയുടെ മാത്രം അനുഭവമല്ല വിശപ്പ് എന്നുകൂടി കാട്ടിത്തന്നു. എരിയുന്ന വയറുമായി പുസ്തകത്താളിലെ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന വിദ്യാലയ ജീവിതത്തിന്റെ ശേഷിപ്പുകള്‍ സാഹിത്യത്തില്‍ ഇങ്ങനെ നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ടതാണ്.
അപ്പോഴേക്കും പൊതു വിദ്യാഭ്യാസം സാര്‍വ്വത്രികമാവുകയും ഓരോ പഞ്ചായത്തിലും നിരവധി സ്‌കൂളുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. സമീപത്തുതന്നെയുള്ള വിദ്യാലയങ്ങള്‍ അപമാനമാകുന്ന പുതിയ ഹൈജീന്‍ കാലം അന്ന് പുലര്‍ന്നിട്ടുമില്ല. മിക്കവര്‍ക്കും ഒരോട്ടത്തിനു ഉച്ചഭക്ഷണത്തിനായി വീട്ടില്‍ എത്തിച്ചേരാമായിരുന്നു. വീട്ടില്‍ പോയി വരാന്‍ കഴിയാത്തവര്‍ നേരത്തെ പറഞ്ഞ ഉപ്പുമാവില്‍ വിശപ്പടക്കി. വിദ്യാഭ്യാസമാണ് ജീവിത സുരക്ഷയുടെ ഉറപ്പുള്ള കോട്ടയിലേക്കുള്ള താക്കോല്‍ പഴുത് എന്ന് മലയാളികള്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തൊട്ടപ്പുറമുള്ള സാധാരണ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍ക്ക് 'മോശം സ്റ്റാന്‍ഡേര്‍ഡ്' ആണെന്ന് അവര്‍ എളുപ്പം കണ്ടെത്തി. അപ്പോഴേക്കും പുത്തന്‍ സി ബി എസ് ഇ സ്‌കൂളുകളും ആ വാര്‍പ്പില്‍ പണിത ചില എയിഡഡ് സ്‌കൂളുകളും മികച്ച വിദ്യാഭ്യാസത്തിന്റെ വില്‍പ്പനശാലകള്‍ എന്ന പേര് നേടിക്കഴിഞ്ഞിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള അത്തരം സ്‌കൂളുകളിലേക്കുള്ള കുട്ടിയുടെ യാത്ര രക്ഷകര്‍ത്താവിന്റെ അന്തസ്സിന്റെ അടയാളമായി. സ്‌കൂളിലേക്കുള്ള വാഹനം, അവിടുത്തെ മുന്തിയ യൂണിഫോമുകള്‍, സ്‌കൂള്‍ ബാഗുകള്‍ (പുസ്തകങ്ങള്‍ സൂക്ഷിക്കുവാനും നഷ്ടപ്പെട്ടു പോകാതിരിക്കാനും ചെറിയ ക്ലാസുകളില്‍ കൊണ്ടുപോയിരുന്ന, വീട്ടില്‍ നിന്നുതന്നെ മെടഞ്ഞ വയറുകൊണ്ടുള്ള ബാഗുകള്‍ ഹൈസ്‌കൂളിലെത്തുമ്പോഴേക്കും കറുത്ത റബ്ബര്‍ പട്ടയിലെക്കും ഇലാസ്റ്റിക്കിലേക്കും മാറിയതും പഴയ കാലത്തിന്റെ മുറിഞ്ഞു തുടരുന്ന ഓര്‍മ്മയാണ്) ഇവയെല്ലാം കുട്ടിയെക്കാളും സന്തോഷിപ്പിച്ചത് രക്ഷകര്‍ത്താക്കളെയാണ്. സ്‌കൂള്‍ ബാഗുകള്‍ ചോറ്റുപാത്രം വെക്കാനുള്ള (അത് കഞ്ഞിപാത്രമല്ല എന്നത് 'ക്ലാസ് വാറി'ന്റെ മറ്റൊരു ഭാഷാവികൃതി) വിശേഷപ്പെട്ട സൗകര്യങ്ങളോടെയാണ് നിര്‍മ്മിക്കപ്പെട്ടത്. പരസ്യങ്ങളില്‍ പൊരിച്ചെടുത്ത മധ്യവര്‍ഗ്ഗത്തിന്റെ ആരോഗ്യസങ്കല്‍പ്പങ്ങളായിരുന്നു അതില്‍ നിറയെ. ചോറും കടന്ന്, നൂഡില്‍സും കോണ്‍ഫ്‌ളേക്കും വിവിധ ഫ്‌ളേവറുകളില്‍ അവയില്‍ മാറി മാറി പ്രത്യക്ഷപ്പെട്ടു. സമൃദ്ധികൊണ്ട് ആഹാരം മടുത്തു പോയ ഒരു തലമുറയെ വല്ലതും കഴിപ്പിക്കുകയായി രക്ഷിതാക്കളുടെ പുതിയ ഉത്കണ്ഠ. പുത്തന്‍ ചോറ്റുപൊതികള്‍ രുചിയുടെയും അഭിരുചിയുടെയും പൊതുധാരയില്‍ നിന്നു ഏറെ കുട്ടികളെ മാറ്റിത്തീര്‍ക്കുന്നത് നിരുത്സാഹപ്പെടുത്താന്‍  അധ്യാപകര്‍ക്കും കഴിഞ്ഞില്ല. ഉച്ചക്കഞ്ഞിക്ക് പേര് നല്‍കിയവരില്‍ തന്നെ വലിയൊരു വിഭാഗം ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസ്സിനും കിട്ടുന്ന അരിമാത്രം വാങ്ങുന്നവരായി  കഞ്ഞിക്കുള്ള ക്യൂവില്‍ നിന്നും മാറിനിന്നു. യൂണിഫോമില്‍ മറച്ചുവെക്കാന്‍ കഴിയാത്ത പുതിയ വര്‍ഗ്ഗ/ സ്വത്വ  സമവാക്യങ്ങള്‍ സൗഹൃദങ്ങളായും ചെറുസംഘങ്ങളായും സ്‌കൂളുകളില്‍ നിന്നേ രൂപമെടുക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിരാഷ്ട്രീയം പോലുള്ള, ഇവയ്ക്കപ്പുറത്തേക്ക് കുട്ടികളെ ഒരുമിപ്പിച്ചിരുന്ന ഘടകങ്ങള്‍ മയക്കുമരുന്നുകളെക്കാളും  അകറ്റപ്പെടേണ്ടവയാണെന്ന് കോടതികളും ഭരണാധികാരികളും കണ്ടെത്തി അവയെ സ്‌കൂളിന്റെ പടിക്ക് പുറത്താക്കിയിരുന്നു. സ്‌കൂളില്‍ നിന്നുതന്നെ നല്‍കുന്ന ഉച്ചക്കഞ്ഞി നിര്‍ബന്ധമായും കുടിക്കണമെന്നു വന്നാല്‍ വലിയൊരു വിഭാഗം ചിലപ്പോള്‍ സ്‌കൂള്‍ തന്നെ ഉപേക്ഷിച്ചു പോകാനും മതി എന്നതുകൊണ്ട് അക്കാര്യത്തിലൊക്കെയുള്ള നിര്‍ബന്ധം സ്‌കൂള്‍ അധികാരികള്‍ക്കും ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. എങ്ങിനെ കേരളീയ സമൂഹം നേരത്തെ ഉണ്ടാക്കിയെടുത്ത സാമൂഹിക പിന്തുണകള്‍ അതിന്റെ നേര്‍ വിപരീതദിശയിലേക്കു തിരിയുന്നു എന്നതിന്റെ മറ്റൊരുദാഹരണമാകുമോ ഇതും?
സമീപകാലത്ത് വന്ന പഠനത്തില്‍ നമ്മുടെ സ്‌കൂള്‍ കുട്ടികളുടെ കായികക്ഷമത അത്യന്തം ദയനീയമാനെന്നു കണ്ടെത്തപ്പെടുകയുണ്ടായി. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ. സ്‌കൂള്‍ സമം പഠനം എന്ന പുതിയ മന്ത്രമാണ് ഈ ആഭിചാര ക്രിയയില്‍ ഉരുക്കഴിക്കപ്പെട്ടത്. പുലര്‍ച്ചെ തുടങ്ങി രാത്രിവരെ നീളുന്ന ക്ലാസുകളും കോച്ചിംഗ് ക്ലാസുകളും ഓര്‍മ്മ മാത്രമുള്ള യന്ത്രങ്ങളായി നമ്മുടെ കുട്ടികളെ ചുരുക്കിയിരിക്കുന്നു. പുലര്‍ച്ചെ ചോറ്റുപൊതിയില്‍ കുത്തി നിറക്കുന്ന കുറച്ചു ചോറും കറികളോ അല്ലെങ്കില്‍ വീടോട്ടലില്‍ പാകപ്പെടുത്തിയ ഫാസ്റ്റ് ഫുഡ്ഡോ ഈ ദീര്‍ഘമായ സമയത്തെ അവരുടെ ഊര്‍ജ്ജാവശ്യങ്ങളെ തൃപ്തിപ്പെടുത്തുമെന്നു വിചാരിക്കുന്നത് എന്തൊരു അജ്ഞതയാണ്. രാവിലെ പൊതിഞ്ഞു കൊണ്ട് പോയ ഭക്ഷണത്തിന്റെ തണുത്തു വിറങ്ങലിച്ച പ്രേതരൂപം കാണുമ്പോള്‍ തന്നെ മിക്ക കുട്ടികള്‍ക്കും മനം പിരട്ടും. സ്‌കൂളില്‍ എത്തപ്പെടുന്ന പോതിച്ചോറുകളിലെ ആഹാരത്തെക്കാലും ആണ് അവിടങ്ങളിലെ വേസ്റ്റ് ബിന്നുകളില്‍ കുമിഞ്ഞു കൂടുന്ന ഭക്ഷണാവഷിഷ്ടം. പാചകം ചെയ്തു മൂന്നു മണിക്കൂര്‍ കഴിഞ്ഞ ആഹാരം വിഷമാണെന്ന് പ്രകൃതി ജീവനം. അങ്ങിനെയെങ്കില്‍ അവ കളയുന്നത് ആരോഗ്യത്തെ കുറക്കുകയില്ല, വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ. സ്‌കൂളിലെ പലവിധ ക്രമീകരണങ്ങളില്‍ മിക്കപ്പോഴും വെട്ടിച്ചുരുക്കപ്പെടുന്ന സമയം ഉച്ചയ്ക്കുള്ള ഇടവേളയാണ് എന്നതുകൂടിയാകുമ്പോള്‍ ഒന്നോ രണ്ടോ വറ്റ് പെറുക്കിത്തിന്നല്‍ മാത്രമാകുന്നു ഈ കലാപരിപാടി. കൊണ്ടുപോകുന്നതിനേക്കാളും കളയുന്നവയാണ് ചോറ്റുപൊതികളെങ്കില്‍ വരുത്തി വെച്ച മറ്റൊരു ഉച്ചപ്പട്ടിണിയിലാണ് നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളും.
സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി ശക്തിപ്പെടുത്തേണ്ടത് കുട്ടികള്‍ക്ക്/ രക്ഷകര്‍ത്താക്കള്‍ക്ക്  ഇടയിലുള്ള സാമ്പത്തികമായ അസന്തുലിതാവസ്ഥയ്ക്കുള്ള പരിഹാരം എന്ന നിലയ്ക്ക് മാത്രമല്ല. ഇന്ന് അത് കൂടുതല്‍ പ്രസക്തമായിത്തീരുന്നത് വാടിക്കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യക്ഷമതയുടെ കാര്യത്തിലാണ്. ഒരുമിച്ചുള്ള ഭക്ഷണം സൃഷ്ടിക്കുന്ന കൂട്ടായ്മയുടെയും ഒന്നെന്ന ബോധത്തിന്റെതുമായ ഉയര്‍ന്ന മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അത് വികസിക്കേണ്ടതുണ്ട്. ഗ്യാസ് അടുപ്പുകളും ധാന്യങ്ങളും പച്ചക്കറികളും മറ്റും ശരിയായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമുള്ള ആധുനികമായ അടുക്കള സ്‌കൂളിന്റെ ഏറ്റവും പ്രാഥമികമായ ആവശ്യമാകണം. പാചക ജോലി സ്‌കൂള്‍ ശുചിത്വം പോലെയോ ഓഫീസ് ജോലി പോലെയോ പ്രധാനമായി പരിഗണിക്കപ്പെടണം.
'ഫണ്ടില്ല; സ്‌കൂള്‍ ഉച്ചഭക്ഷണം നിലയ്ക്കുന്നു', 'ഉച്ചക്കഞ്ഞിയില്‍ വെള്ളം ചേര്‍ക്കുന്നു', 'സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്', 'സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍', 'പൊതുവിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതി തകര്‍ക്കാന്‍ നീക്കം' തുടങ്ങിയവ സമീപ കാലത്ത് വേദനയോടെ വായിച്ച പത്രവാര്‍ത്തകളാണ്. സ്‌കൂള്‍ അനുഭവമുള്ള ഏതൊരാള്‍ക്കും അറിയാവുന്ന ഏറ്റവും പ്രാഥമികമായ കാര്യം സ്‌കൂളില്‍ വലിയ തരത്തിലുള്ള വെട്ടിപ്പുകള്‍ നടക്കാത്ത ഒന്നാമത്തെ കാര്യം ഉച്ചക്കഞ്ഞി വിതരണമാണെന്നതാണ്. അതിനെ കൂടുതല്‍ സാങ്കേതികമാക്കാനും അതില്‍ നിന്ന് ഒന്നോ രണ്ടോ രൂപ ലാഭിക്കാനും നടത്തുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും അതിന്റെ പുകകൂടി കണ്ടേ അടങ്ങൂ എന്ന് വാശിയുള്ളവരില്‍ നിന്നെ ഉണ്ടാകൂ. സ്‌കൂളില്‍ ലാപ്‌ടോപ്പുകളും ഡി.എല്‍.പി പ്രൊജക്ടറുകളും വാങ്ങി നല്‍കുന്നതിന് കാണിക്കുന്ന ഉത്സാഹം ( അത് ഇപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ടാബ്‌ലറ്റ് പി സി നല്‍കുന്നത് വരെ എത്തിനില്‍ക്കുന്നു) തെറ്റെന്നു പറയാന്‍ കഴിയില്ല. പക്ഷെ അത്, വിശപ്പടക്കുക എന്ന പ്രാഥമികമായ ധര്‍മ്മത്തിനപ്പുറം, സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ട് നാം ആന്ത്യന്തികമായി ലക്ഷ്യമിടുന്ന, കുട്ടിയെ ഒരുമയുടെ ഉരുളകള്‍ ഊട്ടി സാമൂഹിക ജീവിയാക്കുക എന്ന വലിയ ലക്ഷ്യം ഇപ്പോള്‍ പരിമിതമായെങ്കിലും നിര്‍വ്വഹിക്കുന്ന ഉച്ചക്കഞ്ഞിയില്‍ മണ്ണിട്ടുകൊണ്ടാവരുതെന്നേയുള്ളൂ.


(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ഓണപ്പതിപ്പില്‍ വന്നത്.) 

2012 ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഹോം വര്‍ക്കുകളില്‍ അടക്കം ചെയ്യപ്പെടുന്നത്


സമകാലിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാത്ത, ഇന്ന് ആരെങ്കിലും എഴുതുകയോ പറയുകയോ ചെയ്യാന്‍ സാധ്യതയില്ലാത്ത വാക്കാണ് 'ഗൃഹപാഠം' എന്നത്. പുതിയ തലമുറയിലെ അധ്യാപകരെ സംബന്ധിച്ചുപോലും അപരിചിതമായ ഒരു പദമായിരിക്കുമത്; പിന്നെയല്ലേ കുട്ടികളുടെ കാര്യം. സത്യത്തില്‍ ഒരുപാട് അര്‍ത്ഥത്തിലേക്ക്  കാലുനീട്ടിയിരിക്കുന്ന ഒരു പഴഞ്ചന്‍ വാക്കാണ് ഗൃഹപാഠം. ഹോം വര്‍ക്ക് എന്നതിന്റെ മലയാളം മാത്രമല്ല അത്. ഗൃഹത്തില്‍ നിന്ന് പഠിക്കുന്ന എല്ലാ പാഠവും ഗൃഹപാഠത്തില്‍പ്പെടും. അല്ലെങ്കില്‍ ശരിയായ പഠനം ഗൃഹത്തില്‍ നിന്നും അതിന്റെ പരിസരത്തില്‍ നിന്നും തന്നെയല്ലേ? വലിയ ജീവിതപാഠങ്ങള്‍ വിദ്യാലത്തിന്റെ ഇടുങ്ങിയ ചുമരുകള്‍ക്കകത്തുനിന്നല്ല കുട്ടികള്‍ ആര്‍ജ്ജിക്കുന്നത് എന്നത് പുതിയ പാഠ്യപദ്ധതിക്കാലത്ത് കണ്ടുപിടിക്കപ്പെട്ട വന്‍കരയൊന്നുമല്ല എന്നതിന്റെ തെളിവ് കൂടിയാണ് ഈ പദം.

'പാഠം' എന്നത് പുതിയ ഭാഷയില്‍ 'ടെക്സ്റ്റ്' ആണ്. അപ്പോള്‍ ഗൃഹമാണ് ശരിയായ ടെക്സ്റ്റ്. അതിനെ ഇഴപിരിച്ചും അതില്‍ അടങ്ങിയ നാനാതരം ബന്ധങ്ങള്‍ സൂക്ഷ്മവിശകലനം ചെയ്ത് അര്‍ത്ഥങ്ങള്‍ നിര്‍മ്മിച്ചും ആണ് നാം പഠിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനകാഴ്ചപ്പാടിന്റെ വികാസം വീടിനെയും അത് മുന്‍ നിര്‍ത്തുന്ന സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും എന്നത് മനശ്ശാസ്ത്രതത്വങ്ങളും അടിവരയിടുന്ന ഒന്നാണ്. ലോകത്തെത്തന്നെ ഒരു പക്ഷിക്കൂടായി  വിഭാവനം ചെയ്യുന്ന ഒരു ജ്ഞാനസംസ്‌കാരത്തിന് അനുയോജ്യവുമാണ് ഇത്തരം ചിന്തകള്‍.

പദത്തിന്റെ നിരുക്തി നുണഞ്ഞിരിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഗൃഹപാഠം എന്ന പഴയ വാക്ക് കൊണ്ട് അര്‍ത്ഥമാകിയ ഒന്നും പുതിയ ഹോം വര്‍ക്കുകളും പ്രവര്‍ത്തനം കൊണ്ട് ഒന്നുതന്നെയാണോ എന്ന് വിചാരപ്പെടുകയാണ്. പഴയ ഗൃഹപാഠങ്ങള്‍  മറന്നു പോകാത്ത ആളുകള്‍ക്ക് മാത്രമേ ചിലപ്പോള്‍ ഈ വ്യത്യാസം പോലും പ്രസക്തമാകൂ. എന്തൊക്കെയാണ് ഹോം വര്‍ക്ക് എന്ന നിലയില്‍ നാം പൂത്തീകരിച്ചിരുന്ന പഴയ ഗൃഹപാഠങ്ങള്‍. കോപ്പിയെഴുത്ത്, നോക്കിയെഴുത്ത്, അപൂര്‍വ്വമായി കിട്ടുന്ന ഇമ്പോസിഷന്‍ എന്ന ശിക്ഷയുണ്ടെങ്കില്‍ അത്, ഗുണകോഷ്ടം കാണാതെ ചൊല്ലല്‍, പദ്യം കാണാതെ  പഠിക്കല്‍, ചില കണക്കുകള്‍ ചെയ്യല്‍ എന്നിവയില്‍ അത് ഒതുങ്ങി നിന്നിരുന്നു. ഗൃഹപാഠമൊന്നും ഇല്ലേ എന്ന ചോദ്യത്തില്‍ വീട്ടുകാരുടെ പഠനത്തിലുള്ള ഉത്തരവാദിത്വം അന്ന് തീര്‍ന്നിരുന്നു. കുട്ടിയുടെ ഇടത്തും വലത്ത് നിന്ന് പാഠപുസ്തകങ്ങളും ഗൈഡുകളും കമ്പോടു കമ്പ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പുതിയ പാരന്റിംഗ് കാലത്ത് അവിശ്വസനീയമായ ഒന്നായിരിക്കും ഇത്.

ഗൃഹപാഠങ്ങള്‍ അന്ന് കുട്ടിക്കുതന്നെ ചെയ്തു തീര്‍ക്കാവുന്നതെയുണ്ടായിരുന്നുള്ളൂ. ഗൃഹപാഠം ചെയ്തു തീര്‍ക്കാത്തതിന്റെ പേരില്‍ ക്ലാസിനു പുറത്താക്കുകയോ മണിക്കൂറുകളോളം ബോര്‍ഡിനോ, ചുമരിനോ ചാരിനിര്‍ത്തുകയോ കൈവെള്ള തിണര്‍ത്തു പോങ്ങുമാറ് ചൂരല്‍ വീഴുകയോ ചെയ്തിരുന്നില്ല. ക്ലാസില്‍ ചെയ്തുതീര്‍ത്ത ക്രിയകളുടെ തുടര്‍ച്ചയായ ചില കണക്കുകളായിരുന്നു മിക്കപ്പോഴും അവ. പദ്യം മനപ്പാഠമാക്കലും ഗുണകോഷ്ടം ചോല്ലിപ്പിക്കലും അതിന്റെ താളം കൊണ്ട് വീട്ടുകാര്‍ പോലും ആസ്വദിച്ചിരുന്നു.
ഇന്ന് നല്ല വിദ്യാഭ്യാസത്തിന്റെ തെളിവുതന്നെ അദ്ധ്യാപകന്‍ നല്‍കുന്ന ഹോം വര്‍ക്കുകളുടെയും കുട്ടി അതിനു മുന്നില്‍ കുത്തിയിരിക്കുന്ന സമയത്തിന്റെയും അളവാണ്. അധ്യാപകന്റെ കണ്ണിലെ കുട്ടിയുടെ ഏറ്റവും പ്രധാനമായ ഗുണം ഹോം വര്‍ക്കുകള്‍ കൃത്യമായി ചെയ്യുന്നു എന്നതും ഏറ്റവും തല തെറിച്ചവന്റെ / അവളുടെ തെളിവ് ഇവ ചെയ്തുവരുന്നില്ല എന്നതുമാണ്. എപ്പോഴാണ് നമ്മുടെ കുട്ടികള്‍ അന്തമില്ലാത്ത പുസ്തകക്കെട്ടുകളുടെയും തീരാത്ത ഹോം വര്‍ക്കുകളുടെയും ഭാരത്തിനു കീഴെ ഞെരിഞ്ഞമരാന്‍ തുടങ്ങിയത്?
വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന മലയാളിയുടെ കാഴ്ചപ്പാട് പുതിയ ലായത്തിലേക്ക് മാറുന്നത് ആഗോളവത്കരണത്തിന്റെ തേരോട്ടക്കാലത്താണ്. നഗരകേന്ദ്രിതമായി നിലനിന്നിരുന്ന സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നമ്മുടെ ഗ്രാമങ്ങളിലേക്ക് വരെ ചേക്കേറി. നമ്മുടെ സാധാരണ സ്‌കൂളുകളിലെ പഠനം, പരീക്ഷ മുതലായവയെ അന്ന് രക്ഷകര്‍ത്താക്കളോ കുട്ടികളോ അധ്യാപകര്‍ പോലുമോ ജീവത്പ്രധാനമായ ഒരു സംഗതിയായി പരിഗണിച്ചിരുന്നില്ല. പത്താം ക്ലാസിലെ പൊതുപരീക്ഷ മാത്രമായിരുന്നു വിലയിരുത്തലിന്റെ അവസാന വാക്ക്. മോഡറേഷനും ഗ്രൂപ്പ് ചേര്‍ക്കലും എല്ലാം കൂടി ഇരുനൂറ്റിപ്പത്ത് തികയുന്നവര്‍ അറുപതു ശതമാനത്തില്‍ താഴെയായിരുന്നു. അമ്പതു ശതമാനം മാര്‍ക്ക് തന്നെ ഉപരിപഠനത്തിനു നല്ലമാര്‍ക്കായി.
പുത്തന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പഠനത്തിന്റെ ആന്തരികമായ ഗുണനിലവാരത്തിലല്ല കണ്ണ് വെച്ചത്. പഠനം എന്നത് അവര്‍ക്ക് മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു പരസ്യമോ ഉത്പന്നമോ ആയിരുന്നു. അതുകൊണ്ട് തന്നെ പൊതുസമൂഹത്തെ അക്കാര്യം ബോധ്യപ്പെടുത്തലായിരുന്നു അവരുടെ മുഖ്യ അജണ്ട. അതിനുള്ള ഒന്നാമത്തെ വഴിയായിരുന്നു ഹോം വര്‍ക്കുകള്‍. രാവേറെ ഇരുന്നാലും തീരാത്ത ഹോം വര്‍ക്കുകള്‍ പണം മുടക്കുന്ന രക്ഷകര്‍ത്താക്കളെ സന്തോഷിപ്പിക്കാനായിരുന്നു. വിദ്യ വാങ്ങിക്കുന്നവനും കൊടുക്കുന്നവനും തമ്മില്‍ കൂടുതല്‍ ആത്മാര്‍ഥത കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടയില്‍ ഞെരിഞ്ഞമര്‍ന്നത് പാവം കുട്ടിയായിരുന്നു. ഈ രീതിശാസ്ത്രത്തിന്റെ വ്യാപനമാണ് പൊതു വിദ്യാലയങ്ങളിലെക്കും നീണ്ടത്. അപ്പോഴേക്കും പഠനത്തിലെ ശ്രദ്ധ പൊതുവിദ്യാഭ്യാസത്തിലും ആവശ്യപ്പെട്ട രക്ഷകര്‍ത്താക്കളും, സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അധ്യാപനത്തിന്റെ വലിയ മാതൃകയായി കാണാന്‍ തുടങ്ങിയ പൊതുവിദ്യാലയത്തിലെ അധ്യാപകരും ഹോം വര്‍ക്കുകളെ മികവിന്റെ മുദ്രയായി  വായിക്കാന്‍ തുടങ്ങി. ഹോം വര്‍ക്ക് ചെയ്യാത്തതിന് കിട്ടിയ അടിയേറ്റു പൊള്ളിയ കൈവെള്ളയുമായി വീട്ടിലെത്തിയ കുട്ടിക്ക് ആശ്വാസത്തിന് പകരം അതില്‍ മുളക് തേക്കുന്ന ചീത്തയാണ് അവിടെനിന്നും കിട്ടിയത്.

 
പാഠ്യപദ്ധതിയുടെ മാറ്റം ഏട്ടിലെങ്കിലും കുട്ടിയെ കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടും ഈ അവസ്ഥയ്ക്ക് അടിസ്ഥാനപരമായ മാറ്റം വല്ലതുമുണ്ടായോ? ശിശുകേന്ദ്രിത വിദ്യാഭ്യാസരീതിക്കായി വാദിച്ച എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും അമിതമായ ഹോം വര്‍ക്കുകള്‍ നിരോധിക്കണം എന്ന് ഉറപ്പിച്ചു പറഞ്ഞു. ഭാരരഹിതമായ പഠനം (learning without burden) എന്ന ആശയം മുന്നോട്ടു വെച്ച പ്രൊഫ്. യശ്പാല്‍ കമ്മീഷന്‍, ഹോം വര്‍ക്കുകള്‍ നശിപ്പിച്ചു കളയുന്ന കുട്ടിയുടെ വൈകാരികവും സ്വാഭാവികവുമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി, നാലാംക്ലാസ് വരെയുള്ള കുട്ടികളെ സ്‌കൂള്‍ ബാഗുകള്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ പോലും അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചത്. ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ സി ബി എസ് ഇ ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും നമ്മുടെ നാടന്‍ സി ബി എസ് ഇ സ്‌കൂളുകള്‍ ഓരോ വര്‍ഷം കഴിയുംതോറും അതിന്റെ കനം കൂട്ടിക്കൂട്ടി വന്നതേയുള്ളൂ.
ഒരു പുതിയ രീതിശാസ്ത്രവും അതിന്റെ പ്രക്രിയകളും പഴയ രീതിയില്‍ നടപ്പിലാക്കിയാല്‍ അത് എങ്ങിനെ ഇരട്ടിവിഷമാകും എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ നമ്മുടെ പൊതുവിദ്യാലയത്തിലെ ഹോം വര്‍ക്കുകള്‍. പഠനം എന്നത് പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്രിയകളിലൂടെയും നടക്കുന്ന ഒന്നാണ് എന്നതാണ് പുതിയ പഠനരീതിയുടെ അടിസ്ഥാന സങ്കല്പനം. പാഠപുസ്തകങ്ങളില്‍ അതുകൊണ്ടുതന്നെ പാഠത്തേക്കാള്‍  പ്രാധാന്യത്തോടെ പഠന പ്രവര്‍ത്തനങ്ങളായിരിക്കും നല്‍കിയിട്ടുണ്ടാവുക. ഒരു പ്രവര്‍ത്തനം ക്ലാസില്‍ അവതരിപ്പിക്കുന്നതിനു ചില പഠനപ്രശ്‌നങ്ങള്‍ നല്കിയിട്ടുണ്ടാകും. അത്തരം ചോദ്യങ്ങള്‍ പോലും ഹോം വര്‍ക്കുകളായി നല്‍കിവിടുന്ന അധ്യാപകരുണ്ട്. പാഠം വായിച്ച് കുട്ടി എന്ത് മനസ്സിലാക്കി എന്ന് തിരിച്ചറിയാന്‍ നല്‍കുന്ന അവധാരണ ചോദ്യങ്ങളാണ് അവ എന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. ചുരുങ്ങിയത് താന്‍ പഠിപ്പിക്കുന്ന വിഷയത്തിന്റെ അധ്യാപക സഹായിയെങ്കിലും വായിച്ചു നോക്കാന്‍ ക്ഷമയും താത്പര്യവും കാണിക്കാത്ത ഇവരെയും അധ്യാപകരെന്ന നിലയില്‍ നാം സഹിച്ചേ പറ്റൂ. ക്ലാസ്സില്‍ പൊതുവായി ചര്‍ച്ച ചെയ്യാന്‍ മാത്രം നിര്‍ദ്ദേശിച്ച ചോദ്യങ്ങളും ഹോം വര്‍ക്കുകള്‍! ചര്‍ച്ചയുമില്ല; സംവാദവുമില്ല!

പുതിയ പാഠപുസ്തകങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന സൗകര്യം അതില്‍ വലിയ ആശയ വിശദീകരണങ്ങള്‍ കൊടുത്തിട്ടില്ല എന്നതാണ്. എന്നുവച്ച് ആശയങ്ങള്‍ അവയിലില്ല എന്ന അര്‍ത്ഥമില്ല. ഒരു ആശയം (concept) കേവലം ഒരു വിവരണമായി നല്‍കുകയല്ല അതിന്റെ രീതി. പല പ്രക്രിയകളിലൂടെ അത് കുട്ടിയുടെതായി മാറുകയാണ് ചെയ്യേണ്ടത്. അതിനായുള്ള ഒരു ചോദ്യം മാത്രമായിരിക്കും പാഠപുസ്തകത്തില്‍ ഉണ്ടാവുക. ആ ചര്‍ച്ചയില്‍ എന്തൊക്കെ ഉയര്‍ന്നു വരണം, ഏതൊക്കെ തലത്തിലുള്ള അന്വേഷണങ്ങള്‍ വേണം എന്നൊക്കെ അധ്യാകസഹായിയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടാവും. ഇത് പ്രാവര്‍ത്തികമാക്കുക അധ്യാപകന്റെ മിനിമം ജോലിയാണ്. തന്റെ ജോലിയോട് പ്രതിബദ്ധതയുള്ള ഒരധ്യാപകന്‍ അത് അവിടെനിന്നും എത്രയോ വളര്‍ത്തി വിദ്യാര്‍ത്ഥിയില്‍ ഒരു മനോഭാവരൂപീകരണം തന്നെ സാധിച്ചേക്കാം. നിര്‍ഭാഗ്യവശാല്‍ അത്തരം ചര്‍ച്ചയ്ക്കുള്ള ചോദ്യം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്നെഴുതി വിടുന്നവരാണ് കൂടുതല്‍ എന്നതാണ് നമ്മുടെ ദുര്യോഗം.

ഹാന്‍ഡ്ബുക്കുകള്‍  അധ്യാപകരുടെ മാത്രം കൈമുതലാണെന്നാണ് ഇപ്പോഴും പല സുഹൃത്തുക്കളും വിചാരിച്ചിരിക്കുന്നത്. ജില്ലാ ടെക്സ്റ്റ്ബുക്ക് ഡിപ്പോയില്‍ ചെന്നാല്‍ ഏതൊരു രക്ഷകര്‍ത്താവിനും ലഭിക്കുന്നതേയുള്ളൂ അത്. പല രക്ഷകര്‍ത്താക്കളുടെയും കയ്യില്‍ അതുണ്ട്. ഒരു പ്രവര്‍ത്തനത്തിന്റെ വഴികള്‍ എങ്ങിനെയാണ് അതില്‍ വിശദീകരിച്ചിരിക്കുന്നത് എന്ന് അവര്‍ക്ക് അറിയാം. ആശയതലത്തിലുള്ള ഒരു ചര്‍ച്ചയും നടത്താതെ, ആവശ്യമായ വിശദീകരണങ്ങളൊന്നും നല്‍കാതെ ടെക്സ്റ്റില്‍ ചോദ്യം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്നെഴുതി വിടുന്ന അധ്യാപകരെ അവര്‍ സഹതാപത്തോടെയാണ് കാണുന്നത്. പൊതുചര്‍ച്ചകളായും  സംവാദമായും അന്വേഷങ്ങളായും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ ഹോം വര്‍ക്കുകള്‍ എന്നെഴുതി വിടുന്ന അധ്യാപകര്‍ നശിപ്പിക്കുന്നത് പുതിയ പാഠ്യപദ്ധതിയുടെ സ്പിരിറ്റിനെ തന്നെയാണ്; പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ തന്നെയാണ്. പുതിയരീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അധ്യാപകര്‍ പരിഗണിക്കുന്നേയില്ല. നേരത്തെ ഗൃഹപാഠങ്ങളില്‍ ചെയ്തത് പോലെ ലളിതമായ സഹായം കൊണ്ട് പരിഹരിക്കാവുന്നതല്ല ഇന്നത്തെ പഠനപ്രശ്‌നങ്ങള്‍. അവ പല പഠനസാമഗ്രികള്‍ പ്രയോജനപ്പെടുത്തി, പുസ്തകങ്ങള്‍ ഉപയോഗിച്ച് ചര്‍ച്ചയും ആശയ വ്യക്തതയും വരുത്തേണ്ടതായിരിക്കും. സ്‌കൂളില്‍ വെച്ച് മാത്രമേ  ഇത് ചെയ്യാന്‍ കഴിയുകയുള്ളൂ. പലപ്പോഴും സംഘമായി ചര്‍ച്ച ചെയ്യുമ്പോഴായിരിക്കാം മുന്നോട്ടു പോകാനുള്ള വഴികള്‍ തെളിയുക. ക്ലാസ്സില്‍ ചര്‍ച്ചചെയ്തു വ്യക്തത വരുത്തിയ ഒരു ആശയം വികസിപ്പിച്ചു ഒരു സമഗ്രരചനയായി മാറ്റുന്നതിനോ പൂര്‍ത്തിയാക്കിയ രചനകളെ മെച്ചപ്പെടുത്താനോ നല്‍കുന്നത് കുട്ടിക്ക് സ്വയം ഏറ്റെടുക്കാവുന്നതേയുള്ളൂ. എന്നാല്‍ പുസ്തകത്തില്‍ ചോദ്യചിഹ്നം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്ന് കോറിയിട്ട് കുട്ടിയെ നിരാലംബനാക്കി വീട്ടിലേക്കു വിടുന്ന അധ്യാപകര്‍ ഉണ്ണുന്ന ചോറിനു നന്ദി കാണിക്കാത്തവരാണെന്നു പറയേണ്ടിവരും.
ഹോം വര്‍ക്കുകളും പഠനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്നു ലോകത്ത് ഒരു അന്വേഷണവും തെളിയിച്ചിട്ടില്ല. വീടും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന്റെ കടയ്ക്കല്‍ കത്തിയാവുന്നത് എടുത്താല്‍ പൊങ്ങാത്ത കുട്ടികളുടെ ഈ ഹോം വര്‍ക്കുകള്‍ തന്നെയാണ്. ചില രക്ഷകര്‍ത്താക്കളെങ്കിലും ഹോം വര്‍ക്കുകളെ പഠനമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇവ പഠനമല്ല എന്ന് മാത്രമല്ല, അത്യുല്പാദനം ലക്ഷ്യം വെച്ച,്  ശരിയായ പഠനത്തിനു മേല്‍ തളിക്കപ്പെടുന്ന മാരക കീടനാശിനി കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികളുടെ താത്പര്യത്തെ ഒരു കണികപോലും ഉണര്‍ത്താത്ത, വിരസമായ ഈ ജോലി പലരുടെയും പഠനം തന്നെ അവസാനിപ്പിക്കാനുള്ള കാരണവുമായിട്ടുണ്ട്.

കുട്ടികള്‍ക്ക് കൊടുത്തുവിടുന്ന തൊണ്ണൂറു ശതമാനം ഹോം വര്‍ക്കുകളും ചെയ്യുന്നത് രക്ഷകര്‍ത്താക്കള്‍ തന്നെയോ അല്ലെങ്കില്‍ അവര്‍ നൂറുശതമാനം സഹായിച്ചോ ആണ്. തനിയെ ചെയ്യുന്ന കുറച്ചു പേരാകട്ടെ തികച്ചും യാന്ത്രികമായാണ് അവ ചെയ്തു തീര്‍ക്കുന്നത്. വീട്ടില്‍ ഇടംവലം നിന്ന് സഹായിക്കാന്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ മിക്കപ്പോഴും ക്ലാസില്‍ അപമാനത്തിന്റെ കയ്പും കുടിച്ച് തലകുമ്പിട്ടു ഹോം വര്‍ക്കുകള്‍ എഴുതാത്ത പുസ്തകവും ഉള്ളം കൈയും നീട്ടിപ്പിടിക്കുന്നു. പുതിയ പുസ്തകങ്ങളിലെ പഠന വസ്തുക്കളോടൊപ്പവും അതിന്റെ രീതിശാസ്ത്രത്തോടോപ്പവും  എത്തിച്ചേരാന്‍ പഴയ പുലികളായ രക്ഷകര്‍ത്താക്കള്‍ക്ക് പോലും ആവുന്നില്ല. പിന്നെ എളുപ്പത്തില്‍ ചെയ്യാവുന്നത് ഗൈഡ് മാസികകള്‍ ഉദാരമായി വിതരണം ചെയ്യുകയാണ്. മിക്കപ്പോഴും പകര്‍പ്പെടുക്കലും കേട്ടെഴുത്തും മാത്രമായി മാറുന്നു, എത്രയോ ആലോചിച്ചു പാഠപുസ്തകങ്ങളില്‍ നല്‍കിയ പഠന പ്രവര്‍ത്തനങ്ങള്‍.

ഇനി ഏതെങ്കിലും കുട്ടി താത്പര്യപൂര്‍വം ഒരു പ്രവര്‍ത്തനം ഏറ്റെടുത്തു എന്ന് കരുതൂ. അത് ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടോ? അധ്യാപകന് അത് സൂക്ഷ്മമായി പരിശോധിക്കാന്‍, അതിലെ മെച്ചപ്പെടുത്തേണ്ട വശങ്ങളെക്കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്താന്‍, രചനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എവിടെ സമയവും സൗകര്യവും. അന്വേഷണം പലപ്പോഴും ഹോം വര്‍ക്കുകള്‍ ചെയ്‌തോ എന്ന ചോദ്യത്തിലോതുങ്ങും. ചെയ്യാത്തവര്‍ക്ക് ശിക്ഷ നല്‍കണമെങ്കില്‍ തന്നെ നല്ലൊരു സമയം കണ്ടെത്തണം. നല്‍കിയ വിഷയത്തെക്കുറിച്ചും അതിന്റെ രചനാപരമായ സവിശേഷതകളെക്കുറിച്ചും ആഴത്തില്‍ ധാരണയുള്ള ഒരാള്‍ക്കേ ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂ. അതുണ്ടെങ്കില്‍ പ്രധാനപ്പെട്ട രചനാപ്രവര്‍ത്തനങ്ങളെ ഹോം വര്‍ക്ക് എന്ന് ലേബലൊട്ടിച്ചു പൊട്ടാതെ, ഉടയാതെ കുട്ടിയുടെ തലയിലേക്ക് എടുത്തുവെക്കില്ലല്ലോ?

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ വേരോടെ നശിപ്പിക്കുന്ന മാരകമായ ചില പ്രവണതകള്‍ കൂടിയാണ് ഹോം വര്‍ക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ആത്യന്തികമായി വിദ്യാഭ്യാസത്തിന്റെ ഫലമാകേണ്ടുന്ന നന്മ, സത്യസന്ധത, സുതാര്യത, പരസ്പര ബഹുമാനം, ആര്‍ജ്ജവം എന്നിവയ്ക്ക് പകരം ഇവയ്ക്കു നേര്‍വിപരീതങ്ങളായ പലതുമാണ് ഇവ കുട്ടികളില്‍ പാകി മുളപ്പിക്കുന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ കള്ളം പറയുന്നത് ഹോം വര്‍ക്കുകളുടെ പേരിലാണ്. അഷിതയുടെ 'കല്ലുവെച്ച നുണകള്‍' എന്ന കഥ, ഹോം വര്‍ക്കുകള്‍ചെയ്യാതെ സ്‌കൂളിലെത്തുന്ന കുട്ടി പറയുന്ന കളവുകളെയാണ്  പിന്തുടരുന്നത്.  ഹോം വര്‍ക്കുകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല അതിനു കാരണമായി അവള്‍ കളവുകളും  പറയുന്നു എന്നും അധ്യാപികമാര്‍ക്ക് പരാതിയുണ്ട്. ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് ഇതിന്റെ പേരില്‍ അവളുടെ അമ്മ  അപമാനിക്കപ്പെടുന്നു. കഥ അവസാനിക്കുന്നത് മുതിര്‍ന്നവരായ അധ്യാപകരും രക്ഷകര്‍ത്താക്കളും ചെയ്യുന്ന വലിയ കാപട്യങ്ങള്‍ തുറന്നുകാട്ടികൊണ്ടാണ്. അതിസമ്പന്നരായ ആളുകള്‍ക്ക് മാത്രം പഠിക്കാനായി വിദ്യാലയങ്ങള്‍ ഉണ്ടാക്കുന്നതിലും എടുത്താല്‍ പൊങ്ങാത്ത ഹോം വര്‍ക്കുകള്‍ കുഞ്ഞുങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നതിലും കവിഞ്ഞ കുറ്റമല്ല, ചെയ്യാന്‍ കഴിയാത്ത ഹോം വര്‍ക്കുകളെന്നും അവ ചെയ്യാത്തതിന്റെ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാന്‍ കുഞ്ഞുങ്ങള്‍ പറയുന്ന നുണകളെന്നും ഇവയ്ക്ക് യഥാര്‍ഥത്തില്‍ ശിക്ഷ ലഭിക്കേണ്ടത് കുഞ്ഞുങ്ങള്‍ക്കല്ല എന്നുമാണ് അഷിത പറയുന്നത്. ഹോം വര്‍ക്കുകള്‍ അച്ഛനുമമ്മയുമാണ് ചെയ്തതെങ്കിലും താനാണവ ചെയ്തത് എന്ന കപടമായ അഭിമാനബോധം അവനില്‍ നിറയ്ക്കുന്ന തെറ്റായ ലോകബോധവും വീക്ഷണങ്ങളും ഒന്നും പരിഗണിക്കപ്പെടുന്നില്ല. ഇങ്ങനെ നന്നായി ചെയ്തുവന്നു അധ്യാപകരുടെ ഓമനയായി മാറുന്ന കുട്ടികളോടുള്ള വെറുപ്പും അസൂയയും നാള്‍ക്കുന്നാല്‍ വര്‍ദ്ധിച്ച് അവരുടെ മനോനില തന്നെ തകരാറിലാകുന്നത് ആരും കാണുന്നില്ല. വാശി, മടി, ദേഷ്യം, വഴക്ക് തുടങ്ങി ഒട്ടു വളരെ ശീലങ്ങള്‍ കനം വെക്കുന്നത് അമിതമായ ഹോം വര്‍ക്കുകളുടെ ഭാരവും അതിന്റെ പേരിലുള്ള അപമാനങ്ങളും ചെറുപ്രായത്തിലെ പേറേണ്ടിവരുന്നത് കൊണ്ടാണ് എന്നതും ആരും തിരിച്ചറിയുന്നില്ല.


പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ തന്നെ ക്ലാസ് മുറിക്കകത്തും പുറത്തും പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന സമയത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ഒരു പ്രവര്‍ത്തനം പലപ്പോഴും ക്ലാസ് മുറിക്ക് പുറത്തേക്കുപോകാം. ക്ലാസില്‍ നടക്കേണ്ടുന്ന സംവാദത്തിനുള്ള, അന്വേഷണാത്മകമായ ഒരു പ്രവര്‍ത്തനത്തിനുള്ള വിഭവങ്ങള്‍ തേടിയാകാം, സമൂര്‍ത്തമായ ഒരു പ്രാദേശികാനുഭവം തേടിയാകാം, ദേശത്തിന്റെ മുദ്രകള്‍ പതിഞ്ഞു കിടക്കുന്ന സസ്യങ്ങളോ നാടോടി കലാരൂപങ്ങളോ തിരഞ്ഞാകാം. അതിലൊക്കെ  കുട്ടിയുടെ ജിജ്ഞാസയുടെ താത്പര്യത്തിന്റെ മധുവും പുരണ്ടിരിക്കും. ആ വഴികള്‍ അവര്‍ക്ക് ഹൃദ്യമാകും. അതിലെ രസങ്ങള്‍ അവരുടെ അനുഭവങ്ങളെ തിളക്കമുള്ളതാക്കും. എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണങ്ങളല്ല അവര്‍ക്ക് പലപ്പോഴും ക്ലാസ് മുറിക്കു പുറത്ത് ഏറ്റെടുക്കേണ്ടി വരുന്നത്. അത് ഏകതാനമായ, മടുപ്പുളവാക്കുന്ന, കുട്ടികളിലെ ഒരു തരത്തിലുള്ള വൈവിധ്യവും പരിഗണിക്കാതെ നല്‍കപ്പെടുന്ന ഹോം വര്‍ക്കുകളായി മാറിയതാണ് പാഠ്യപദ്ധതിക്ക് നേരിട്ട കുഴപ്പം. കുട്ടിയെ പുസ്തകത്തിനു മുന്നില്‍ ഇരുത്താനായി ക്ലാസ് പി ടി എ കളില്‍ ഹോം വര്‍ക്കുകള്‍ കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന രക്ഷകര്‍ത്താക്കളുണ്ട്. അവ നഷ്ടപ്പെടുത്തുന്ന കുട്ടിയുടെ  വൈവിധ്യപൂര്‍ണ്ണമായ അനുഭവങ്ങളെക്കുറിച്ച് ആര്‍ക്കുണ്ട് വേവലാതി. കുട്ടിയെ എല്ലാതരത്തിലുമുള്ള  സാമൂഹികാനുഭാവങ്ങളില്‍ നിന്നും വിലക്കുന്ന റോളുകളാണ് ഇന്ന് ഹോം വര്‍ക്കുകള്‍ക്കുള്ളത്. വീടിനു പുറത്തു മറ്റൊരു ലോകമുണ്ടെന്ന്, ചിലപ്പോള്‍ ഒരു വീടുകൊണ്ടും സ്‌കൂളുകൊണ്ടും പൂരിപ്പിക്കാന്‍ കഴിയാത്ത വിശാലമായ പൊതു ഇടങ്ങളുണ്ടെന്നു അവന് തിരിച്ചറിയാന്‍ കഴിയാത്തത്, ഹോം വര്‍ക്കുകള്‍ അവര്‍ക്കുചുറ്റും തീര്‍ത്ത വേലികള്‍ക്ക് ഉയരം കൂടിയതുകൊണ്ടാണ്. കൂട്ടുകാരുമായും സമൂഹവുമായും ഇടപഴകാനുള്ള, കായികവിനോദങ്ങളിലേര്‍പ്പെടാനുള്ള, ഉയര്‍ന്ന വായനയുടെ അനുഭവലോകത്തിലേക്ക് കുതിക്കുവാനുള്ള എത്ര വിലയേറിയ സമയമാണ്, യാതൊരു ഗൗരവവുമില്ലാതെ നമ്മുടെ അധ്യാപകര്‍ തച്ചുടയ്ക്കുന്നത്. കുട്ടിയുടെ ശരീരത്തിലും മനസ്സിലും രൂപപ്പെടേണ്ടുന്ന ഉറച്ച സിരാപടലങ്ങലെയാണ് ഹോം വര്‍ക്കുകളെന്ന ശവപ്പെട്ടികളില്‍ അവര്‍ അടക്കം ചെയ്യുന്നത്. 

പക്ഷെ, വിദ്യാഭ്യാസത്തില്‍ എന്തിനെക്കുറിച്ചൊക്കെ പരാതികളുണ്ടായാലും രക്ഷിതാക്കള്‍ക്ക് വലിയ ആക്ഷേപങ്ങളില്ലാത്തത് ഹോം വര്‍ക്കുകളെക്കുറിച്ചാണ്. അതിനുത്തരം, ഹോട്ടലില്‍ ചായ എടുക്കുന്നയാളോടും മാഷോടും ഒരിക്കലും പാരാതി പറയരുത് എന്ന തമാശയിലുണ്ട്. ചായ എടുക്കുന്നയാള്‍ പിണങ്ങിയാല്‍ ചിലപ്പോള്‍ ഗ്ലാസ് കഴുകിയ വെള്ളത്തില്‍ ചായയെടുത്തു എന്നുവരാം, മാഷിനു ദേഷ്യം വന്നാല്‍ വീണ്ടും അത് അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ കുട്ടികളല്ലാതെ മറ്റാരാണ്? 
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ജൂലൈ ലക്കത്തില്‍ വന്നത്.)