സ്ത്രീ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്ത്രീ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഓഗസ്റ്റ് 22, ശനിയാഴ്‌ച

``ദേഹമല്ലോര്‍ക്കില്‍ നീയായതാത്മാവ്‌''

``പെണ്‍കുട്ടികളായ നിങ്ങളോട്‌ എനിക്കൊന്നേ പറയാനുള്ളൂ. ഇത്‌ ഒരു നഗരമാണ്‌. നിങ്ങളില്‍ പലരും ഗ്രാമപ്രദേശങ്ങളില്‍ നിന്നു വരുന്നവരാണ്‌. നിങ്ങളീ നഗരത്തെ കരുതിയിരിക്കണം. നിങ്ങളെ റാഞ്ചിയെടുക്കുന്നതിനായി തലയ്‌ക്കു മുകളില്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്‌. നിങ്ങള്‍ക്കുമുകളില്‍ ചിലന്തികള്‍ വല കെട്ടിയിരിപ്പുണ്ട്‌. ഇവിടെ ആരെയും വിശ്വസിച്ചുകൂടാ. നിങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രം....''

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി രണ്ടാംവര്‍ഷക്കാര്‍ ഒരുക്കിയ 'വെല്‍കം പാര്‍ടിയില്‍' ആശംസാപ്രാസംഗികനായ, ഞങ്ങളുടെ സ്‌കൂളിലേക്ക്‌ ഈ വര്‍ഷം സ്ഥലംമാറ്റം കിട്ടിവന്ന ഒരധ്യാപകന്റെ സംസാരം ഇങ്ങനെ നീണ്ടു. പത്തുവര്‍ഷം പഠിച്ച വിദ്യാലയത്തിന്റെ ചെടിപ്പുകള്‍ കളഞ്ഞ്‌ പുതിയൊരു വിദ്യാലയത്തില്‍ എത്തിയതിന്റെ ആഹ്ലാദം കുട്ടികളുടെ കണ്ണുകളില്‍ എഴുതിവച്ചിരുന്നു. അവരുടെ മനസ്സുകളില്‍ നിറയെ കൗതുകത്തിന്റെ, ആഹ്ലാദത്തിന്റെ കത്തിച്ചുവെച്ച പൂത്തിരികളുണ്ടായിരുന്നു. പ്ലസ്‌ ടു എന്ന്‌ ഗൗരവത്തില്‍ പേരുള്ള ഒരു സമ്പ്രദായത്തിലാണിപ്പോഴവര്‍; വെറും സ്‌കൂള്‍ കുട്ടികളല്ല. മിക്കവര്‍ക്കും ഇത്‌ പുതിയ വിദ്യാലയം, ഇവിടേക്ക്‌ രസകരമായ യാത്രകള്‍, പുതിയ അധ്യാപകര്‍, പുതിയ സുഹൃത്തുക്കള്‍, മുതിര്‍ന്നതിന്റെ പ്രത്യക്ഷലക്ഷണമായി തോളില്‍ തൂങ്ങുന്ന പുതിയതരം സഞ്ചികള്‍, പുത്തന്‍ വസ്‌ത്രങ്ങള്‍... ശരിക്കും അവരൊരു പുതിയ ലോകത്തില്‍ തന്നെയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാലയത്തിന്റെ സര്‍വസ്വാതന്ത്ര്യത്തില്‍ അവതാരികമാര്‍ അരങ്ങുതകര്‍ക്കുകയായിരുന്നൂ. നറുക്കു കിട്ടിയ വിഷയത്തെക്കുറിച്ച്‌ മുക്കിമുക്കിയെങ്കിലും രണ്ടുവാക്കു സംസാരിക്കുന്ന പുതിയവര്‍.... (ആണവകരാറും പാറ്റയും എന്ന വിഷയം ലഭിച്ച മിടുക്കി നിഷ്‌പ്രയാസം പറഞ്ഞു, പത്രം തുറന്നു നോക്കിയാല്‍ ആണവക്കരാറുകൊണ്ട്‌ രക്ഷയില്ല; പുസ്‌തകം തുറന്നാല്‍ പാറ്റയെക്കൊണ്ടും.) ഇങ്ങനെ ആഹ്ലാദത്തിന്റെ കൊടുമുടിയിലിരിക്കുമ്പോഴാണ്‌ മാഷുടെ 'ആശംസാപ്രസംഗം'. ഒരു നിമിഷം കൊണ്ട്‌ ഹാള്‍ നിശബ്‌ദമായി. ചിരിയുടെ വെണ്‍മേഘപരപ്പില്‍ നിന്നും ഭീതിയുടെയും സംശയത്തിന്റെയും ഉത്‌കണ്‌ഠകളുടെയും മുള്‍മുനകളിലേക്ക്‌ ഇവരെ വലിച്ചെറിയാന്‍ ആ അധ്യാപകനെ പ്രേരിപ്പിച്ചതെന്താവും? പെണ്‍കുട്ടികളുടെ കാവലാളുകളായി അവരുടെ നന്മയ്‌ക്കുവേണ്ടിയെന്ന പേരില്‍ ഇവര്‍ നടത്തുന്ന ഇത്തരം മുന്നറിയിപ്പുകള്‍ കുട്ടികളുടെ മനസ്സില്‍ അവശേഷിപ്പിക്കുന്ന ആശങ്കകള്‍ എന്തെല്ലാമായിരിക്കും? തങ്ങളുടെ തലയ്‌ക്കുമുകളില്‍ ഇരതേടി നടക്കുന്ന പരുന്തുകളായും വലകെട്ടി കാത്തിരിക്കുന്ന ചിലന്തികളായും അവര്‍ സങ്കല്‌പിച്ചിട്ടുണ്ടാവുക ആരെയെല്ലാമായിരിക്കും?

വിനയ തന്റെ ആത്മകഥയില്‍, പെണ്‍കുട്ടികള്‍ ശരീരത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠകളാല്‍ നഷ്‌ടപ്പെടുത്തുന്ന ആഹ്ലാദങ്ങളെക്കുറിച്ച്‌ സങ്കടത്തോടെ വിവരിക്കുന്നുണ്ട്‌. വിനോദയാത്രയ്‌ക്കായി കോവളം ബീച്ചിലെത്തിയ വിദ്യാര്‍ത്ഥിസംഘത്തിലെ ആണ്‍കുട്ടികള്‍ തിരകളില്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ദൂരെമാറി പൂഴിപ്പരപ്പില്‍ കാഴ്‌ചക്കാരായി നില്‍ക്കുന്നു. ചിലപ്പോള്‍ കടലിലെ കുളികഴിഞ്ഞ്‌ വസ്‌ത്രം മാറുമ്പോള്‍ ഒരു നിമിഷം ആരെങ്കിലും തന്റെ ശരീരത്തിലേക്ക്‌ പാളിനോക്കും എന്ന ഭീതിയാവാം പിന്നീട്‌ ജീവിതത്തിലൊരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ആഹ്ലാദത്തിന്റെ ആഞ്ഞടിക്കുന്ന തിരത്തലപ്പുകളില്‍ നിന്ന്‌ അവരെ അകറ്റിയതെന്ന്‌ വിനയ വിഷമത്തോടെ വിചാരിക്കുന്നു.

ഹയര്‍സെക്കന്ററിയിലെത്തിയ കുട്ടികളെപ്പോലും ഇപ്രകാരം ഉപദേശിക്കേണ്ടിവരുന്നതെന്തുകൊണ്ട്‌? ഇവര്‍ മിക്കവരും ക്ലാസ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങുന്നത്‌, ഇന്ത്യന്‍ ജനാധിപത്യം ഇനി എങ്ങോട്ടേക്കാണ്‌ പോകേണ്ടത്‌ എന്ന്‌ തീരുമാനിക്കാന്‍ അവകാശമുള്ള വോട്ടര്‍മാരായാണ്‌ എന്ന്‌ ഉപദേശികള്‍ ഓര്‍ക്കാത്തതെന്ത്‌? സമൂഹത്തെക്കുറിച്ച്‌ ഇങ്ങനെ ഒരു ബോധമാണോ ഈ പ്രായത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക്‌ നാം നല്‍കേണ്ടത്‌? മാഷുടെ പ്രസംഗം എന്നിലുണ്ടാക്കിയത്‌ ഇത്തരം പൊതുവായ ചില സംശയങ്ങളാണ്‌.

വളര്‍ന്നുകൊണ്ടിരിക്കുന്ന തന്റെ ശരീരത്തെ ഏറെ ഉത്‌കണ്‌ഠകളോടെയും ഒട്ടൊരു ഭീതിയോടെയും ആണ്‌ മിക്ക പെണ്‍കുട്ടികളും നോക്കിക്കാണുന്നതെന്നാണ്‌ മന:ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നത്‌. സമൂഹത്തിന്റെ കണ്ണുകള്‍ കൊത്തിവിഴുങ്ങാന്‍ തഞ്ചം നോക്കി തന്റെ ശരീരത്തിനുമേല്‍ പാറിക്കളിക്കുകയാണ്‌ എന്ന ഭീതി അവളെ കൂടുതല്‍ തന്നിലേക്കുതന്നെ ഒതുക്കുകയല്ലേ ചെയ്യുക. അതും ഒരു വ്യക്തിയുടെ സാമൂഹികവത്‌കരണത്തിന്റെ നിര്‍ണായകഘട്ടത്തില്‍. വാര്‍ത്താമാധ്യമങ്ങള്‍ അല്ലെങ്കില്‍ത്തന്നെ അവളെ ഒരു ഇരയായി സ്വയം ബോധ്യപ്പെടുത്തിയിരിക്കയാണ്‌. വീട്ടിലും പിന്നെ സ്‌കൂളിലും മാത്രമാണ്‌ ആ കണ്ണുകളില്‍ നിന്ന്‌ ഭീതിയും സംശയവും അകലുന്നത്‌. ശരീരത്തെക്കുറിച്ചുള്ള ഭീതികളെ വളര്‍ത്തുന്നതിന്‌ പകരം അവരുടെ ഉള്ളിലെ സ്വാതന്ത്ര്യദാഹത്തെ, സ്വത്വബോധത്തെ ഉണര്‍ത്താന്‍ എന്തുകൊണ്ടാണ്‌ നമ്മുടെ രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രമിക്കാത്തത്‌? `ദേഹമല്ലതോര്‍ക്കില്‍ നീയായയതാത്മാവെന്ന്‌' അവരോട്‌ ഓരോ ദിവസവും ആത്മാര്‍ത്ഥമായും ദൃഢമായും നാം ആവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. ആത്മാവിന്റെ ആ ദാര്‍ഢ്യമാണ്‌ തന്റെ നേര്‍ക്കുയരുന്ന വിഷലിപ്‌തമായ നോട്ടങ്ങളെയും കൈകളെയും തട്ടിമാറ്റാന്‍ അവള്‍ക്ക്‌ കരുത്തുനല്‍കുക.

ഏതെങ്കിലും ഒരിടത്ത്‌ നടക്കുന്ന ഒരു ലൈംഗികപീഢനകഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ രാവും പകലും വില്‍ക്കുന്ന മാധ്യമങ്ങള്‍ കഴിഞ്ഞാല്‍, ഇതില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിച്ചേ അടങ്ങൂ എന്ന്‌ ദൃഢപ്രതിജ്ഞയെടുത്ത്‌ അവരുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങളുടെയും താക്കീതുകളുടെയും ഉരുക്കുകൂടുകള്‍ തീര്‍ക്കുന്ന വിദ്യാലയാധികൃതരാണ്‌ നമ്മുടെ പെണ്‍കുട്ടികളുടെ കൗമാരത്തെ ഇത്രമേല്‍ അരസികവും ആശങ്കാകുലവുമാക്കിത്തീര്‍ക്കുന്നത്‌.

പ്രീഡിഗ്രി ഉണ്ടായിരുന്ന കാലത്ത്‌ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്‌ എങ്ങിനെയാണെന്ന്‌ ഓര്‍മയുണ്ടല്ലോ. ഒരധ്യാപകനും അന്ന്‌ ക്ലാസിലെത്തി സദാചാരപ്രസംഗം നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. പി.ജിക്കാരും ഡിഗ്രിക്കാരുമടങ്ങുന്ന സീനിയേഴ്‌സിന്റെ ഇടപെടലുകള്‍, വേണ്ട സമയത്ത്‌ സ്‌നേഹപൂര്‍വമായ ചില നിര്‍ദേശങ്ങള്‍, കണ്ടും കേട്ടും തിരിച്ചറിയാവുന്ന ഒട്ടനവധി സംഭവങ്ങള്‍... അതിലൂടെയൊക്കെക്കൂടി അവര്‍ക്കറിയാമായിരുന്നു എന്തൊക്കെ കരുതണം, എന്തിനെയൊക്കെ കരുതണം എന്നുള്ള കാര്യം. ആ അന്തരീക്ഷത്തിലെ സ്വാതന്ത്ര്യവും സൗഹൃദവും ഓരോരുത്തര്‍ക്കും നല്‍കിയിരുന്ന തന്നെക്കുറിച്ചുള്ള ബോധവും വലുതായിരുന്നു.
പുതിയ കരിക്കുലം ഹയര്‍സെക്കന്ററിയിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക്‌ വളരെ ആശ്വാസമാകേണ്ടതായിരുന്നു. താന്‍ അനുഭവിക്കുന്ന പലതും തുറന്നു പറയാന്‍, എഴുതാന്‍ ഒക്കെയുള്ള ആര്‍ജവം അതവര്‍ക്ക്‌ നല്‍കിയേനെ. പക്ഷെ ചില കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം, പാഠ്യപദ്ധതിയെ ക്ലാസുമുറിയിലെ അനുഭവമാക്കാന്‍ മഹാഭൂരിപക്ഷം അധ്യാപകരും ശ്രമിച്ചില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും ഉള്ള നവീനമായ സങ്കല്‌പങ്ങള്‍ ഒട്ടനവധി ചര്‍ച്ചകളിലൂടെ അവര്‍ക്കു ലഭിക്കുമായിരുന്നു, ചൂഷണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെ വിശകലനം ചെയ്യാനും കൂട്ടായ ചര്‍ച്ചകളിലൂടെ കാര്യകാരണങ്ങള്‍ കണ്ടെത്താനും അവര്‍ക്കു കഴിയുമായിരുന്നു. അതിനാദ്യം വേണ്ടത്‌ പ്രായത്തേയും ശരീരത്തെയും ശത്രുപക്ഷത്ത്‌ നിര്‍ത്തിയുള്ള ഉപദേശമെന്ന പേരുമാറിയ ഭീഷണികള്‍ നിര്‍ത്തുകയാണ്‌.

ശരീരത്തെ മാത്രം പ്രധാനമായി കാണുന്ന ഒരു സംസ്‌കാരത്തെക്കുറിച്ചാണ്‌ അവരെ ബോധ്യപ്പെടുത്തേണ്ടത്‌. അതിന്റെ പ്രലോഭനങ്ങളാണ്‌ സൗന്ദര്യത്തെ കച്ചവടച്ചരക്കാക്കിയവരുടെ കണ്ണിലൂടെ തങ്ങളെ നോക്കിക്കാണാന്‍ മറ്റുള്ളവര്‍ക്ക്‌ അശ്ലീലക്കണ്ണടകള്‍ നല്‍കുന്നതെന്ന്‌ അവര്‍ തിരിച്ചറിയേണ്ടതുണ്ട്‌. ആ സംസ്‌കാരം തന്നെയാണ്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന മിക്ക കഥകളിലെയും വില്ലന്‍.

സ്‌ത്രീത്വത്തിന്റെ വിവിധങ്ങളായ സമരമുഖങ്ങള്‍ പരിചയപ്പെടുത്തിയും, അതിജീവനത്തിനായി നിലവിളിക്കുന്ന ജന്മങ്ങള്‍ക്കായി തങ്ങളുടെ ജീവിതം തന്നെ പതിച്ചുനല്‍കിയ സ്‌ത്രീജീവിതങ്ങളുടെ അനുഭവങ്ങള്‍ പകര്‍ന്നും അപരജീവിതപാഠാവലികള്‍ അവര്‍ക്ക്‌ ഓതിക്കൊടുക്കണം. വിമോചനത്തിന്റെ വഴി തേടേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തണം. മഹത്തായ സാഹിത്യകൃതികള്‍, ചലച്ചിത്രങ്ങള്‍, ആത്മകഥകള്‍ എന്നിവ പ്രയോജനപ്പെടുത്തി അധ്യാപകര്‍ക്കല്ലാതെ മറ്റാര്‍ക്ക്‌ ഇത്‌ ചെയ്യാനാവും? ആശംസാപ്രസംഗത്തിലെ ഭീഷണികള്‍ക്കുപകരം ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ തന്നെയും തന്റെ ചുറ്റുമുള്ളവരേയും തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങള്‍ അവര്‍ക്ക്‌ ഒരുക്കാനാകട്ടെ.