2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌.

എസ്‌.എസ്‌.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ്‌ അഴകന്‌. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്‌. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്‌, ആള്‌ കാരന്തൂര്‌ എത്തിയിട്ടുണ്ട്‌ എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന്‌ പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.

പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ്‌ ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ്‌ കണ്ടീഷനോടുകൂടി
ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച്‌ വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന്‌ കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര്‌ എത്തി.

വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച്‌ ഇരിക്കയാണ്‌. യഹിയമാഷ്‌ ഒന്നേന്ന്‌ തൊട്ട്‌ തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍
പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച്‌ മാഷെ നോക്കി മുരണ്ടു.

"നീങ്കള്‍ ശൊല്ലരത്‌ എനക്ക്‌ തെരിയ മാട്ടെ എനിക്ക്‌ മലയാളം തെരിയാത്‌." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു.
എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന്‌ ഒരു മുരള്‍ച്ച കേട്ട്‌ ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.

ഓട്ടോയിലിരുന്ന്‌ തമിഴ്‌പുലി കുതറി, മറിഞ്ഞ്‌ പുറത്തേക്ക്‌ ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന്‌ പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ്‌ പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട്‌ കഴുത്തിനുളള പിടുത്തം വിടാതെ മാഷ്‌ ഇടത്തെക്കൈ കൊണ്ട്‌ ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ്‌ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ്‌ ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട്‌ പൂര്‍വ്വാധികം ശക്തിയാക്കി.

അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത്‌ കേട്ട്‌ ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്‌ മൂഴിക്കല്‍‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുളളതു കൊണ്ട്‌ മാഷ്‌ വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.

ഇതൊന്നും അറിയാതെ
മൂഴിക്കല്‍‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച്‌ തമിഴനേയും കൊണ്ട്‌ കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ്‌ ഇടംകണ്ണിട്ട്‌ വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......

തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്‌, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട്‌ മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ്‌ നൂറുകൈകള്‍ ചേര്‍ന്ന്‌ ആദ്യം പുറത്തേക്ക്‌ പൊക്കിയെടുത്തത്‌.

ചെല്ലപ്പനണ്ണന്റെ അനിയനാണ്‌..........ഒളിച്ചുപോയടുത്തുനിന്ന്‌ കൂട്ടിക്കൊണ്ടുവരികയാണ്‌........... അവിടെയും, ഇവിടെയുമായി ഓരോന്ന്‌ വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.

'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്‌....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത്‌ യാരെന്ന്‌ എനക്ക്‌ തെരിയാത്‌.

സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന്‌ തലകുമ്പിട്ടിരിക്കുന്ന മാഷ്‌ പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്‌. എസ്‌. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക്‌ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്‌.എസ്സ്‌.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ്‌ മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന്‌ നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ്‌ അറിഞ്ഞുള്ളൂ. പ്രത്യേകിച്ച്‌ വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട്‌ ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന്‌ ഇടതുകൈയ്യാണ്‌ കൂടുതല്‍ വശമുളളത്‌ എന്ന കാര്യം മാഷ്‌ ആലോചിച്ചിരുന്നു.

അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട്‌ അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത്‌ ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ്‌ ആടി ആടി അല്‍പ്പം മുന്നോട്ട്‌ നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന്‌ തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത്‌ അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച്‌ വരാനുളളത്‌ വഴിയില്‍ തങ്ങില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മാഷ്‌ തല ഉയര്‍ത്തി. രണ്ട്‌ കവിളിലും അയ്യഞ്ചു വിരലുകളുടെ പാട്‌ എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട്‌ പെട്ടെന്ന്‌ മാഷ്‌ക്ക്‌ ചിരിയാണ്‌ വന്നത്‌.
നിന്റെ മുഖത്തതാ അടിയുടെ പാട്‌.
സക്കീര്‍ മുഖത്തേക്ക്‌ കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന്‌ തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.

4 അഭിപ്രായങ്ങൾ:

  1. രസമുണ്ടായിരുന്നു... വായിക്കാന്‍
    ഇനിയും എഴുതു

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ ഹ കലക്കീ അന്ത ഹത ഭാഗ്യൻ മാഷുടെ കദന കഥ..തുടരുക ഇത്തരം ഇടിവെട്ടുകഥകൾ!! ആശംസകൾ !!

    മറുപടിഇല്ലാതാക്കൂ
  3. കണ്ണനുണ്ണി, വീരു വന്നതിനും കമന്റിട്ടതിനും നന്ദി. ഇടയില് ഇനിയും വരണമെന്ന് അപേക്ഷ.

    മറുപടിഇല്ലാതാക്കൂ