2009, മേയ് 2, ശനിയാഴ്‌ച

കുറ്റവും ശിക്ഷയും

ഞങ്ങളുടെ ഹെഡ്‌മാഷായ (ഹയര്‍സെക്കന്ററി വന്നതിനു ശേഷം പ്രിന്‍സിപ്പാളെന്നാണ്‌ സ്ഥാനപ്പേര്‌ എന്ന്‌ അദ്ദേഹം നൂറ്‌ തവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും, തന്റെ മുറിയുടെ മുന്നിലും ഇരിപ്പിന്റെ പിന്നിലും മേശപ്പുറത്തും ബോര്‍ഡ്‌ സ്ഥാപിച്ചിട്ടും ഒരു രക്ഷയുമില്ല, മാഷന്മാരും, നാട്ടുകാരും ഹെഡ്‌മാഷെന്നാണ്‌ വിളി. പിള്ളേരാണെങ്കില്‍ പഴയ വിളിപ്പേരായ ഡിങ്കനില്‍ നിന്ന്‌ യാതൊരു വിധ പ്രമോഷനും നല്‍കിയതുമില്ല.) പരമേശ്വരന്‍മാഷിനെ കുറച്ചൊന്നു പരിചയപ്പെടുത്താതെ ഈ കുറിപ്പിനു മുന്നോട്ടുപോകാന്‍ കഴിയാത്തതുകൊണ്ട്‌ ആദ്യമേ അതിനുമുതിരട്ടെ.

ഏത്‌ ആള്‍ക്കൂട്ടത്തിലും ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്‌. ജില്ലയിലെ അറിയപ്പെടുന്ന കായികപ്രേമി. നമ്പൂതിരി ഫലിതത്തിലെ ഏത്‌ അതിശയോക്തിയേയും വെല്ലുന്ന ഭക്ഷണ പ്രിയന്‍. സ്ഥാനത്തും അസ്ഥാനത്തും പ്രയേഗിക്കുന്ന ഫലിതങ്ങളും സ്വയം അതാസ്വദിച്ചുകൊണ്ടുളള അട്ടഹാസവും. അരോഗദൃഢഗാത്രന്‍. അക്ഷരാര്‍ത്ഥത്തില്‍ ആജാനബാഹു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മറക്കണമെങ്കില്‍ ബാക്കിയുളളവര്‍ക്ക്‌ അല്‍ഷിമേഴ്‌സ്‌ വരണം. (പരിചയപ്പെട്ടവര്‍ക്ക്‌ ഇന്നല്ലെങ്കില്‍ നാളെ ഒരു കോളിംഗ്‌ ബെല്ലിനപ്പുറം വാതില്‍ക്കല്‍ നിന്ന്‌ ഇടിമിന്നലോടെയുളള ആ ചിരി കാണുകയും കേള്‍ക്കുകയും ചെയ്യാം. അതിനുമാത്രം മാഷ്‌ക്ക്‌ തന്റെ നമ്പൂതിരി മാഹാത്മ്യം തടസ്സമല്ല. റിട്ടയര്‍മെന്റിനു ശേഷം തുടര്‍ച്ചയായി കോടിപതിയാകുന്നതും ഈ ചിരിയുടെ ബലത്തിലല്ലേ).

എന്തെങ്കിലും ചെറിയൊരു കാരണമുണ്ടെങ്കില്‍ ചുരുങ്ങിയത്‌ നാല്‌ ദിവസമെങ്കിലും മാഷ്‌ ഓണ്‍ഡ്യൂട്ടിയായിരിക്കും. വന്നാല്‍ തന്നെ, മാഷന്മാരില്ലാത്ത ക്ലാസില്‍ പിള്ളേര്‍ സാമ്പിള്‍ തൃശൂര്‍ പൂരം വെടിക്കെട്ട്‌ നടത്തിയാലും മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ പോലും ആ വരാന്തയിലൂടെ അദ്ദേഹം നടക്കില്ല. ഡിസിപ്ലിന്റെ കാര്യത്തില്‍ അത്ര ഉഷാറാണ്‌. എപ്പോഴെങ്കിലും കോപിഷ്‌ഠനായാലോ സ്‌ഫടികം ജോര്‍ജ്ജിനേക്കാള്‍ ക്രൂരന്‍. ആളെക്കുറിച്ച്‌ ഒരേകദേശ ചിത്രമായല്ലോ.
ഇനി സംഭത്തിലേക്കു കടക്കാം.
ഒന്നാം നിലയിലെ ഒരറ്റത്താണ്‌ പ്രിന്‍സിപ്പാള്‍ കം ഓഫീസ്‌ റൂം. ഒരു സാധാരണ ക്ലാസ്‌ മുറിയില്‍ ഷെല്‍ഫ്‌കൊണ്ട്‌ മറച്ച്‌ ഉണ്ടാക്കിയതാണ്‌ പ്രിന്‍സിപ്പാളിന്റെ കാബിന്‍ അഥവാ `ഊണുമുറി.' ക്ലാര്‍ക്ക്‌, പ്യൂണാദികള്‍ മാഷില്ലാത്ത ദിവസങ്ങളില്‍ പ്രത്യേകിച്ചും പലതരം വിനോദങ്ങളില്‍ ഏര്‍പ്പടുന്നത്‌ അപ്പുറത്തു ബാക്കിയുളള സ്ഥലത്തുവെച്ചാണ്‌. ക്ലാസ്‌ കട്ടു ചെയ്‌തും വെടിപ്രിയരായ മാഷന്മാര്‍ ലോകവിവരം വിളമ്പാനെത്തുമെന്നതിനാല്‍ അവിടെയാണ്‌ കൂടുതല്‍ സീറ്റുകളും സൗകര്യങ്ങളും.
മാര്‍ച്ചിലെ ചുട്ടുപൊളളുന്ന ഒരു പരീക്ഷക്കാലം. രാവിലത്തെ പരീക്ഷ കഴിഞ്ഞ്‌ ഉച്ചയ്‌ക്കുളള പരീക്ഷ ആരംഭിക്കുന്നതിനിടയിലുളള ഷോര്‍ട്ട്‌ ബ്രക്ക്‌. തന്റെ കാബിനില്‍ നിന്ന്‌ സമൃദ്ധമായ ഊണും കഴിഞ്ഞ്‌ (ആറോളം പാത്രങ്ങളിലായാണ്‌ മോരടക്കമുളള വിഭവങ്ങള്‍) മാഷ്‌ മുറിക്കുമുന്നിലെ വരാന്തയുടെ അരഭിത്തിയില്‍ വെച്ച്‌ പാത്രം കഴുകല്‍ ആരംഭിച്ചു. തൊണ്ടകാറിച്ചും കുലുക്കിയുഴിഞ്ഞുമുളള വാ കഴുകല്‍ പരിപാടി ആ ഏരിയയെത്തന്നെ പ്രകമ്പനം കൊളളിക്കുന്നതാണ്‌. (മാഷുടെ ഈ കുലുക്കിത്തുപ്പലിന്റെ രക്തസാക്ഷികള്‍ തൊട്ടുതാഴെയുളള ഒന്‍പത്‌ സിയിലെ പിള്ളേരാണ്‌. മാഷുളള ദിവസം ഈ കലാപരിപാടി ഓര്‍ക്കാതെ ആരെങ്കിലും പുറത്തുചാടിയാല്‍ ചൂടുളള ഒരു ഷവര്‍ബാത്ത്‌ സൗജന്യം. ഇതെന്താടാ ഈ നട്ടപ്പൊരിയുന്ന വെയിലത്ത്‌ മഴയോ എന്ന്‌ മേലോട്ട്‌ നോക്കി വാ പൊളിച്ചാല്‍ ഇല്ലത്തെ സംഭാരത്തിന്റേയും, സാമ്പാറിന്റേയും രുചി തനി മാപ്പിളക്കും അനുഭവിക്കാം. പെണ്‍കുട്ടികളാണ്‌ ഇരകളെങ്കില്‍ വൈകിട്ട്‌ വീട്ടിലെത്തി അമ്മ പേന്‍ നോക്കുമ്പോള്‍ ചീപ്പില്‍ കാരറ്റിന്റേയും, ബീറ്റ്‌റൂട്ടിന്റേയും വര്‍ണ്ണവിസ്‌മയങ്ങള്‍ ചിരിയുതിര്‍ക്കും.
കഴുകല്‍ സ്ഥലത്തുനിന്നു നോക്കിയാല്‍ മുന്നില്‍ വെയിലില്‍ പൊടിക്കാറ്റടിക്കുന്ന ചെമ്മണ്‍ ഗ്രൗണ്ട്‌. അന്ന്‌ കുലുക്കിയുഴിച്ചിലിന്റെ ചെറിയൊരു ഗ്യാപ്പിലാണ്‌ മാഷുടെ കണ്ണില്‍ രണ്ട്‌ വിരുതന്മാര്‍പ്പെട്ടത്‌. അവര്‍ ഗ്രൗണ്ടിന്റെ അങ്ങേത്തലയ്‌ക്കലൂടെ ചൂളമടിച്ചുകൊണ്ട്‌ നടക്കുകയാണ്‌. വെറും നിസ്സാര പ്രശ്‌നം. പക്ഷേ പാലം മറിഞ്ഞാലും കുലുങ്ങാത്ത കേളന്‍ ഉഗ്രമായൊന്നു കുലുക്കിത്തുപ്പി. സ്‌കൂള്‍ കോമ്പൗണ്ടിനുളളില്‍ ചൂളമടിയോ? സ്‌ഫടികം ജോര്‍ജ്ജിലേക്കുളള കൂടുമാറ്റം പെട്ടന്നായിരുന്നു.
ലത്തീഫേ..
(പ്യൂണായ പാവം ലത്തീഫ്‌ മാത്രമേ മാഷ്‌ പറഞ്ഞാല്‍ വല്ലതും കേള്‍ക്കൂ. മറ്റൊരു പ്യൂണായ വേണൂജിയാകട്ടെ, മാഷ്‌ വല്ലതും പറഞ്ഞാല്‍ `കുറേ നാളായി ചെവിയിലെന്തോ ഒരു വേദന; ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല' എന്ന ആത്മഗതത്തോടെ മുണ്ടിന്റെ കോന്തല ചെവിയില്‍ക്കേറ്റിത്തിരിക്കാന്‍ തുടങ്ങും. എന്തെങ്കിലും കുറ്റം നാലുകിലോമീറ്ററപ്പുറത്തു നിന്നും പറഞ്ഞാല്‍ പിടിക്കുന്ന ആന്റിനയാണ്‌ മൂപ്പരൂടേത്‌.)

ദാ... ആ പോണ കഴുതകളെ നേരെ ഇങ്ങോട്ടു കൂട്ടിവാ..
`എന്താ സാര്‍ പ്രശ്‌നം?'
എന്താടോയിത്‌ ചന്തയാ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാ വിസിലടി? പിടിച്ചുകൊണ്ടുവാ രണ്ടിനേയും..ഒരു പാഠം പഠിപ്പിച്ചു വിടാം. ഇനിമേലില്‍ ഈ സൂക്കേട്‌ ഉണ്ടാവരുത്‌
ക്ലാസില്‍ വെച്ച്‌ പിള്ളേര്‍ കബഡി കളിച്ചാലും നോക്കാത്ത ആളാ ഗ്രൗണ്ടിലെ ചൂളംവിളി ഏറ്റുപിടിക്കുന്നത്‌ എന്നെല്ലാം പിറുപിറുത്ത്‌ മുറുകിത്തുടങ്ങിയ ഉറക്കം നശിപ്പിച്ച ദേഷ്യത്തോടെ ലത്തീഫ്‌ ഗ്രൗണ്ടിലേക്കോടി.
മാഷ്‌ കാബിനിലെത്തി, ശാസ്‌ത്രീയമായി ശിക്ഷ എങ്ങനെ നടപ്പിലാക്കാം എന്നാലോചിച്ച്‌ ഞെളിപിരികൊണ്ടു. ചൂരല്‍, സ്‌കെയില്‍, റൂളര്‍ എന്നിവ ഞാന്‍ ഞാന്‍ എന്ന്‌ പറയുമ്പോലെ മേശമേല്‍ തെളിഞ്ഞു നില്‍ക്കുന്നത്‌ മാഷില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. ഒടുവില്‍ കൈപ്രയോഗം തന്നെ മെച്ചം എന്ന്‌ നിശ്ചയിച്ച്‌, `ഒരു മിഷ്യന്‍ കല്ല്‌ കിട്ടിയെങ്കില്‍ കൊത്തങ്കല്ലു കളിക്കാമായിരുന്നു' എന്ന്‌ മിമിക്രിക്കാര്‍ ജയനെ ഗോഷ്‌ഠികാണിക്കാന്‍ നില്‍ക്കുന്ന പോസില്‍ കൈനിവര്‍ത്തി റെഡിയായി നിന്നു. മൂന്നു മിനിട്ടിനകം രണ്ടു തലമുറിയന്മാര്‍ വാതില്‌ക്കല്‍ പ്രത്യക്ഷപ്പെട്ടു.
`വാടാ........ഇവിടെ' ആക്രോശം മുറിയുടെ വിസ്‌താരം ഒന്ന്‌ തൂട്ടിയതുപോലെ.
കിടാങ്ങള്‍ ക്യാബിനിന്റെ മിന്നിലെത്തിയതും മാഷ്‌ ഒരുവന്റെ പിടലിയില്‍ പിടുത്തമിട്ടു. `സാര്‍..........ഞാന്‍.........ഞാന്‍...............' അവന്‍ ബലിഷ്‌ഠമായ കൈയ്യില്‍ കിടന്ന്‌ പിടച്ചു.
`ഞാനോ..................എന്ത്‌ ഞാനെടാ...............തെമ്മാടി........ഇത്‌ സ്‌ക്കൂളോ, ചന്തയോ....'
കുനിച്ചു നിര്‍ത്തി അവന്റെ മുതുകത്തേക്ക്‌ 1200 മൈല്‍ സ്‌പീഡില്‍ ഒരുങ്ങി റെഡിയായി നിന്ന വലംകൈ പതിച്ചു. എത്രയോ വര്‍ഷം അധ്യാപകര്‍ക്കായുള്ള ഷോട്ട്‌പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ കൈയാണത്‌.
ഒന്ന്‌.........രണ്ട്‌...........മൂന്ന്‌....
കൈയ്യല്ല പുറത്ത്‌ ഹിമാലയം, വിന്ധ്യന്‍ തുടങ്ങിയ പര്‍വ്വതങ്ങള്‍ വന്നു വീഴുന്നതായാണ്‌ പയ്യന്‌ തോന്നിയത്‌.

കുട്ടികളായാല്‍ അച്ചടക്കം വേണം ഓരോ പദത്തിന്റെയും കൂട്ടക്ഷരത്തിന്‌ താളമിട്ടാണ്‌ അടി. നാല്‌.........അഞ്ച്‌...........ആറ്‌.....
.....അല്ല..........സര്‍..........ഞാന്‍...........അയ്യോ.............
പറയാനോങ്ങുന്നത്‌ ഇടയില്‍ വന്നുവീഴുന്ന അടി വിഴുങ്ങുന്നതിനാല്‍ അവന്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ ദുര്യോധനവധം കഥകളി രംഗത്തേക്കാള്‍ ഭീകരമായ അലര്‍ച്ചയും താഢനവും ലൈവായി കാണുന്ന മറ്റവന്‍, കാബിനും വരാന്തയും ഗ്രൗണ്ടും നിമിഷാര്‍ദ്ധം കൊണ്ട്‌ താണ്ടി ജീവനും കൊണ്ട്‌ പറപറന്നു.
ഏഴ്‌..........എട്ട്‌........
ഇനിയിതാവര്‍ത്തിക്കുമോടാ? മാഷ്‌ നിവര്‍ന്ന്‌ നിന്ന്‌ ശ്വാസം വിട്ടു.
കരിമരുന്ന്‌ പ്രയോഗത്തിനുശേഷം താറുമാറായ, അമിട്ടുകുഴിച്ചിട്ട സ്ഥലം പോലെ തകര്‍ന്ന പുറവുമായി ശനിയന്‍ ആടിയാടി നിന്നു.
ഇല്ലസാര്‍...........ഒരിക്കലുമില്ല..............
എവിടെടാ നിന്റെ കൂട്ടുകാരന്‍..........
മറ്റവന്‍ രക്ഷപ്പെട്ടു എന്ന്‌ കൂടി അറിഞ്ഞപ്പോള്‍ തന്റെ കഷ്‌ടകാലമോര്‍ത്ത്‌ പയ്യന്‍ വലിയവായില്‍ നിലവിളി തുടങ്ങി. അടിയുടെ ഒച്ചയും ഹെഡ്‌മാഷുടെ അലര്‍ച്ചയും പയ്യന്റെ ദീനരോദനവുമെല്ലാം സംഭവത്തെ ഒരു കിലോമീറ്റര്‍ ദൂരെ വരെ എത്തിച്ചതുകൊണ്ട്‌ അപ്പോഴേക്കും വന്‍ ജനാവലി കാബിനു ചുറ്റും എത്തിയിരുന്നു. കാബിനു തൊട്ടപ്പുറം ക്ലാര്‍ക്കന്മാരുടെ സീറ്റിലിരുന്ന്‌ വെടി പറഞ്ഞുകൊണ്ടിരുന്ന പ്ലസ്‌ടുവിലെ ഫിസിക്‌സിന്റെ ബാലഗോപാലന്‍മാഷും കൂട്ടത്തിലുണ്ടായിരുന്നു. പയ്യന്‍ ആയാസപ്പെട്ട്‌ മുഖം ഉയര്‍ത്തിയപ്പോഴാണ്‌ അദ്ദേഹത്തിന്‌ ആളെ മനസ്സിലായത്‌. ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍്‌ത്ഥി, പഠിപ്പിസ്റ്റ്‌, പഞ്ചപാവം ഒക്കെയായ മണികണ്‌ഠന്‍.കെ.വി യാണ്‌ ഈ ഇര.
മണീ.നീയോ........ ബാലഗോപാലന്‍ മാഷെ കണ്ടതും മണിയുടെ രോദനത്തിന്‌ നീളം കൂടി. സാര്‍....ആശ്രയത്തിനായി അവന്‍ മാഷെ ബലമായി കെട്ടിപ്പിടിച്ചു.
എന്തുപറ്റിയെടാ... എന്താ സംഭവം........ അവന്റെ മുഖം പിടിച്ചുയര്‍ത്തി ബാലഗോപാലന്‍ മാഷ്‌ ചോദിച്ചു.
ഞാന്‍.... സാറിനെക്കണ്ട്‌ ....നാളത്തെ....  ഫിസിക്‌സ്‌ ....പരീക്ഷയുടെ ....ചില സംശയങ്ങള്‍ .....ചോദിക്കാന്‍ വന്നതാ.... പേടിച്ച്‌ തുപ്പലുപോലും വറ്റിയ മണി മുറിച്ച്‌ മുറിച്ച്‌ ഇത്രയും പറഞ്ഞൊപ്പിച്ചു.
സൂചി വീണാല്‍ കേള്‍ക്കുന്ന സ്ഥിതി എന്ന ഉപമിപ്പിക്കുന്നതിന്‌ അപവാദമായി മണിയുടെ തേങ്ങലിനോടൊപ്പമുള്ള മുക്കിളവലിക്കുന്ന ശബ്‌ദവും ഹെഡ്‌മാഷുടെ കിതപ്പുമല്ലാതെ മറ്റൊന്നുമില്ല. ബാലഗോപാലന്‍ മാഷ്‌ അതിരൂക്ഷമായി ഹെഡ്‌മാഷെ, മണി തളര്‍ന്ന കണ്ണുകളുമായി ഇടയില്‍ കൈവിട്ട്‌ തറയില്‍ ചിതറിയ തന്റെ ഫിസിക്‌സ്‌ പുസ്‌തകങ്ങളെ, ഹെഡ്‌മാഷ്‌ പൊളിച്ചുപോയ വായയയുമായി ഇതെന്തു മറിമായമെന്ന മട്ടില്‍ കൂടിനില്‍ക്കുന്നവരെ...... രണ്ട്‌ മിനിട്ടോളം നീണ്ട സ്‌തംഭനാവസ്ഥയെ തകര്‍ത്തത്‌, ഉറക്കം നഷ്‌ടപ്പെട്ടതിന്റെയും വെയിലത്ത്‌ നടന്നതിന്റെയും പടികയറിയതിന്റെയും മുഴുവന്‍ ദേഷ്യവും കടിച്ചിറക്കിക്കൊണ്ടുള്ള ലത്തീഫിന്റെ ഒച്ചയാണ്‌
`സാറേ.... അവന്മാര്‌ രണ്ടും വന്നില്ല..... സാറിനെ.. മുഴുത്തെറിയും പറഞ്ഞാ രണ്ടും പോയത്‌. ഡിങ്കന്‍ എന്ന അവരുപയോഗിച്ച പദം വായിലോളം വന്നത്‌ ലത്തീഫ്‌ പണിപ്പെട്ടാണ്‌ വിഴുങ്ങിയത്‌. 

3 അഭിപ്രായങ്ങൾ: