2009, മേയ് 22, വെള്ളിയാഴ്‌ച

ഒരു പ്രസംഗ മത്സരവുംചില`വിധി' വിചാരങ്ങളും


സ്കൂള്‍ കലോത്സവത്തിലെ മലയാളപ്രസംഗമത്സരത്തിനുശേഷം ഒരു രക്ഷാകര്‍ത്താവും വിധികര്‍ത്താവായ അധ്യാപികയും തമ്മില്‍ നടന്ന സംഭാഷണം.


(ഇത്‌ തികച്ചും സാങ്കല്‌പികം. ജിവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും ഇവിടെ പരാമര്‍ശിക്കുന്ന സംഭവത്തിലെ കഥാപാത്രങ്ങള്‍ക്ക്‌ യാതൊരു ബന്ധവുമില്ലെന്നും ഉണ്ടെന്നു തോന്നുന്നെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികമാണെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു)


രക്ഷകര്‍ത്താവ്‌ : ടീച്ചര്‍, ഞാന്‍ എട്ടാംക്ലാസിലെ ഗീതുവിന്റെ അമ്മയാണ്‌. മോള്‌ ഇപ്പോള്‍കഴിഞ്ഞ മലയാള പ്രസംഗമത്സരത്തിനുണ്ടായിരുന്നു.


ടീച്ചര്‍ : അതെയോ? മോള്‍ക്ക്‌ സമ്മാനമുണ്ടോ?


രക്ഷകര്‍ത്താവ്‌ : ഇല്ല. അതിനെക്കുറിച്ചുള്ള ചില സംശയങ്ങള്‍ തീര്‍ക്കാനാണ്‌ ഞാന്‍ ടീച്ചറെ കാണാന്‍ വന്നത്‌.


ടീച്ചര്‍ : (വിചാരം : എന്റീശ്വരാ... പ്രസംഗത്തിനിരിക്കില്ലാ എന്ന്‌ ഞാന്‍ അപ്പഴേ പറഞ്ഞതാണ്‌. ആ ദുഷ്‌ടന്‍ ഗംഗാധരന്‍ മാഷാണ്‌ എല്ലാത്തിനും കാരണം) അതിനെന്താ? നമുക്ക്‌ ആ തിരക്കില്ലാത്ത മൂലയിലോട്ടിരിക്കാം.


രക്ഷകര്‍ത്താവ്‌ : മോളുടെ പ്രസംഗത്തിന്റെ പ്രധാനകുഴപ്പങ്ങളെന്തായിരുന്നു ടീച്ചര്‍?


ടീച്ചര്‍ : ഹേയ്‌.. അങ്ങിനെ കുഴപ്പമൊന്നുമില്ലായിരുന്നു. എ ഗ്രേഡ്‌ ലഭിച്ചില്ലേ?


രക്ഷകര്‍ത്താവ്‌ : ഇല്ല, ബി ഗ്രേഡാണ്‌. ഞാന്‍ മുഴുവന്‍ പ്രസംഗങ്ങളും കേട്ടിരുന്നു. രണ്ടോ മൂന്നോ കുട്ടികള്‍ക്കല്ലേ ബി ഗ്രേഡുള്ളൂ. അതിലൊന്ന്‌ മോള്‍ക്കാണ്‌. അവള്‍ക്ക്‌ എന്തൊക്കെ പിശക്‌ സംഭവിച്ചൂവെന്നറിയാനാണ്‌ ടീച്ചറോട്‌ സംസാരിക്കാമെന്ന്‌ വിചാരിച്ചത്‌. ടീച്ചര്‍ക്ക്‌ പ്രയാസമൊന്നുമില്ലല്ലോ?


ടീച്ചര്‍ : ഹേയ്‌ എനിക്കെന്തു പ്രയാസം... നല്ലകാര്യം (ഇതു മിക്കവാറും പ്രശ്‌നമാകുമെന്നാണ്‌ തോന്നുന്നത്‌. കൂടെയിരുന്ന ആ സുശീലടീച്ചറേയും മാലിനിടീച്ചറേയും കാണാനുമില്ല. എവിടേക്കാണാവോ ഇത്രവേഗം മുങ്ങിയത്‌) മോളുടേത്‌ എത്രാമത്തെ പ്രസംഗമായിരുന്നു?


രക്ഷകര്‍ത്താവ്‌ : ആദ്യത്തെ.


ടീച്ചര്‍ : ശരിയാ.. എനിക്ക്‌ ഓര്‍മ്മയുണ്ട്‌. ശ്ശൊ! അവളെന്തിനാ ആദ്യത്തെ നമ്പെറെടുക്കാന്‍ പോയത്‌. അതാണ്‌ അവള്‍ക്ക്‌ പറ്റിയ പ്രശ്‌നം.


രക്ഷകര്‍ത്താവ്‌ : അതെന്താ ടീച്ചര്‍.. ആദ്യത്തെ നമ്പറിന്‌ മാര്‍ക്കിടാറില്ലേ?


ടീച്ചര്‍ : അതല്ല. ആദ്യത്തെ നമ്പറിന്‌ ഒരു ശരാശരി മാര്‍ക്കിടും. പിന്നെ അതുവെച്ചാണ്‌ മറ്റേതിനൊക്കെ മാര്‍ക്കിടുന്നത്‌. അവസാനത്തിന്‌ തൊട്ടുമുമ്പു പ്രസംഗിച്ച കുട്ടിക്കല്ലേ ഒന്നാം സമ്മാനം? നിങ്ങള്‌ ഇനിയെങ്കിലും ശ്രദ്ധിക്കണം. ഒരിക്കലും ഒന്നാമത്തെ നമ്പര്‍ എടുക്കരുത്‌. അഥവാ കിട്ടിയാലും എന്തെങ്കിലും പറഞ്ഞ്‌ സ്റ്റേജീന്ന്‌ മാറ്റാന്‍ നോക്കണം.


രക്ഷകര്‍ത്താവ്‌ : അല്ല ടീച്ചര്‍, പ്രസംഗത്തിന്‌ മാര്‍ക്കിടാന്‍ value points ഉണ്ടാവില്ലേ? അതുപ്രകാരം മാര്‍ക്കിടുമ്പോള്‍ ഇങ്ങിനെ വരുമോ?


ടീച്ചര്‍ : അതൊക്കെ സബ്‌ജില്ലാ, ജില്ലാ യൂത്ത്‌ ഫെസ്റ്റിവലിലേ നടക്കൂ. സ്‌കൂളില്‍ നമ്മള്‍ നോക്കുന്നത്‌ മൊത്തത്തിലുള്ള ഭംഗിയാണ്‌.


രക്ഷകര്‍ത്താവ്‌ : കലോത്സവ മാന്വലില്‍ ഓരോ ഇനത്തിന്റെയും value points ഉണ്ടെന്നാണല്ലോ പറയുന്നത്‌. സ്‌കൂളിലും അതൊക്കെ നോക്കേണ്ടതല്ലേ?


ടീച്ചര്‍ : (എന്റ ദൈവമേ.. ഇവരെല്ലാം പഠിച്ചിട്ട്‌ വന്നവരാണ്‌. ഏത്‌ സ്‌കൂളില്‍ നിന്നാണാവോ ഇക്കൊല്ലം ഇങ്ങോട്ട്‌ കെട്ടിയെടുത്തത്‌? ഈ മാന്വല്‍ എന്ന സാധനം ഇതുവരെ കണ്ടിട്ടില്ലാ എന്ന്‌ പറഞ്ഞാലോ?) നോക്കാറില്ലെന്നല്ല. അല്ല.. മൊത്തത്തില്‍ നോക്കുമ്പോഴും അതൊക്കത്തന്നെയാണല്ലോ വരുന്നത്‌?


രക്ഷകര്‍ത്താവ്‌ : ഒന്നാം സമ്മാനവും എ ഗ്രേഡും നേടിയ കുട്ടിയുടെ പ്രസംഗം ഞാന്‍ കേട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യവും അവന്‍ പറഞ്ഞില്ലല്ലോ ടീച്ചര്‍. പിന്നെങ്ങനെ... അവന്‌..?


ടീച്ചര്‍ : (ഓ... സ്‌കൂളിലെ നേതാവ്‌ ഷാഫി. അവനെങ്ങാനും സമ്മാനം കൊടുത്തില്ലെങ്കില്‍ കാണാമായിരുന്നു പിള്ളേരുടെ പുകില്‌. വൈകുന്നേരം ഞാന്‍ തനിയെയാ വീട്ടിലേക്ക്‌ പോകുന്നത്‌.. അവന്‍ വല്ല പ്രശ്‌നവും ആക്കിയാല്‍.. എന്തായിരുന്നു വിഷയം.. ങാ.. വായനയുടെ പ്രസക്തി) അതോ.. അത്‌.. അവന്റെ പ്രസംഗത്തിന്റെ ആക്ഷന്‍ ശ്രദ്ധിച്ചിരുന്നില്ലേ. പ്രസംഗമാവുമ്പോള്‍ ഇരുകൈകൊണ്ടും നന്നായി ആക്ഷന്‍ കാണിക്കണം. ശബ്‌ദം നന്നായി കൂട്ടിപ്പറയണം. രാഷ്‌ട്രീയ നേതാക്കന്മാരുടെ പ്രസംഗം ടി.വിയിലും മറ്റും കണ്ടിട്ടില്ലേ? അതുപോലെ.. അതുകൊണ്ടാ അവന്‌ സമ്മാനം കൊടുത്തത്‌.


രക്ഷകര്‍ത്താവ്‌ : ഓരോ പ്രസംഗത്തിനും ഓരോ ശൈലിയല്ലേ ടീച്ചര്‍. രാഷ്‌ട്രീയ പ്രസംഗത്തിന്റെ ശൈലിയിലാണോ ` വായനയുടെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിക്കുക? മാത്രമല്ല, അവശ്യം വേണ്ടുന്ന ചലനങ്ങളും ഭാവവും ഒക്കെ മോളുടെ പ്രസംഗത്തിനും ഉണ്ടായിരുന്നു.


ടീച്ചര്‍ : ( ആ സുശീലടീച്ചര്‍ എവിടെപ്പോയി കിടക്കുകയാണീശ്വരാ.. ആരെങ്കിലും ഒന്നു വന്നെങ്കില്‍) ഇല്ലാന്നല്ല.. പിന്നെ അവള്‍ വിഷയവുമായി ബന്ധമില്ലാത്ത കുറേകാര്യങ്ങളല്ലേ അവസാനം പറഞ്ഞത്‌. കമ്പ്യൂട്ടറും.. ഇന്റര്‍നെറ്റും.. അങ്ങിനെ.. വായനയുടെ കാര്യം പറയുമ്പോള്‍ അതൊന്നും പറയേണ്ടിയിരുന്നില്ല.


രക്ഷകര്‍ത്താവ്‌ : അത്‌ പുതിയതരം വായനയെക്കുറിച്ച്‌ പറഞ്ഞതല്ലേ. ടീച്ചര്‍ കേട്ടിട്ടില്ലേ e-reading എന്നൊക്കെ? അവള്‍ പതിവായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാറുണ്ട്‌. അവള്‍ക്ക്‌ സ്വന്തമായി ഒരു ബ്ലോഗ്‌ തന്നെയുണ്ട്‌.


ടീച്ചര്‍ : (ഇ-റീഡിംഗോ.. അതെന്താ ഭഗവാനേ സാധനം? ഈ ബ്ലോഗെന്നു പറയുന്നത്‌ എന്തു കുന്തമാണാവോ?) അതൊക്കെ കേട്ടിട്ടുണ്ട്‌... അതുമാത്രമല്ല അവള്‍ പറഞ്ഞ പലപുസ്‌തകങ്ങളുടെയും പേര്‌ ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല.


രക്ഷകര്‍ത്താവ്‌ : അതെല്ലാം അവള്‍ വായിച്ചതാ ടീച്ചറേ... ടീച്ചര്‍ക്ക്‌ ഓര്‍മ്മയുണ്ടോയെന്നറിയില്ല. കഴിഞ്ഞ പി.ടി.എ. മീറ്റിംഗില്‍ സ്വാഗതം പറയുമ്പോള്‍ ടീച്ചര്‍ വിയര്‍ത്ത്‌ വിറച്ച്‌ വീഴാമ്പോയത്‌. സ്വാഗതത്തിന്‌ പകരം നന്ദീന്നല്ലേ അന്ന്‌ ടീച്ചര്‍ പറഞ്ഞത്‌. പി.ടി.എ. പ്രസിഡണ്ടിന്റെ പേരുപോലും തെറ്റിയാ പറഞ്ഞത്‌. അങ്ങിനെയുള്ള ടീച്ചര്‍ക്ക്‌ മനസ്സിലാവില്ലേ, യാതൊരു പേടിയും കൂടാതെ കുട്ടികള്‍ സ്റ്റേജില്‍ നിന്ന്‌, ആലോചിച്ച്‌ ഇങ്ങനെയൊക്കെ പറയുന്നതിന്റെ പ്രയാസം. എന്നിട്ടും ഒട്ടും ഗൗരവമില്ലാതെ, അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ വിധിപ്രഖ്യാപിക്കുന്നത്‌ ശരിയാണോ?


ടീച്ചര്‍ : എന്റെ പൊന്നു ചേച്ചീ, സത്യം ഞാന്‍ നിങ്ങളോട്‌ തുറന്നുപറയാം പ്രസംഗമത്സരത്തിന്‌ ജഡ്‌ജായി ഇരിക്കില്ലെന്ന്‌ ഗംഗാധരന്‍ മാഷോട്‌ ഞാന്‍ നൂറുവട്ടം പറഞ്ഞതാ. ഒന്നാമത്‌ നല്ല പഠിക്കുന്ന പിള്ളേരാ പ്രസംഗമത്സരത്തില്‍ പങ്കെടുക്കുന്ന മിക്കതും. അവര്‍ എവിടെ നിന്നെല്ലാം എടുത്ത എന്തെല്ലാം കാര്യങ്ങളാണ്‌ പറയുക എന്ന്‌ ആര്‍ക്കും നിശ്ചയിക്കാന്‍ കഴിയില്ല. അതില്‍ ഏതൊക്കെയാണ്‌ ശരി, ഏതൊക്കെയാണ്‌ തെറ്റ്‌ എന്നൊന്നും ഞങ്ങള്‍ക്ക്‌ ഒരു പിടിയും ഇല്ല. പിന്നെ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ കലാപരിപാടിയുടെ അടുത്തുകൂടി ഞാന്‍ പോയിട്ടില്ല. പറഞ്ഞിട്ടെന്താ... ഇവിടെ വന്നതുമുതല്‍ യൂത്ത്‌ ഫെസ്റ്റ്‌വലിന്റെ ഒരു സ്ഥിരം ജഡ്‌ജ്‌ ഞാനാണ്‌... അവര്‍ക്കറിയാം എനിക്ക്‌ കുട്ടികളെ പരിപാടിക്കായി ഒരുക്കിയിറക്കാനോ മേക്കപ്പിന്‌ സഹായിക്കാനോ കഴിയില്ലെന്ന്‌... എന്നാല്‍ പിന്നെ ഒരു പണി ഏല്‍പ്പിക്കണമെന്ന്‌ വിചാരിച്ചാണ്‌ രാവിലെമുതല്‍ വൈകുന്നേരം വരെയുള്ള ഈ ജഡ്‌ജിപ്പണി എന്റെ മേല്‍ വെച്ചുകെട്ടിയത്‌. ഈ ആണ്‍മാഷന്മാര്‍ ആകെ മോണോആക്‌ടിനും മിമിക്രിക്കും നാടകത്തിനും മൈമിനും മാത്രമേ ഇരിക്കൂ. ബാക്കിയെല്ലാം ഞങ്ങള്‍ ലേഡിടീച്ചര്‍മാരാ മാര്‍ക്കിടുന്നത്‌. ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും മാത്രമേ പണ്ടെല്ലാം പ്രശ്‌നമുണ്ടാകാറുള്ളൂ. അതിന്‌ മാത്രം പുറത്തുനിന്ന്‌ ആളുകളെ വിളിക്കും. പിന്നെ.. ആരെങ്കിലും മാര്‍ക്കിട്ട്‌ കുറച്ചെണ്ണത്തിനെ സബ്‌ജില്ലയില്‍ എത്തിക്കണമല്ലോ. ഇന്ന്‌ തന്നെ ആറാമത്തെ ഇനത്തിനാണ്‌ ഞാന്‍ മാര്‍ക്കിട്ടുവരുന്നത്‌.അതാ സുശീലടീച്ചര്‍ വരുന്നുണ്ട്‌. എനിക്ക്‌ ഇംഗ്ലീഷ്‌ പ്രസംഗം നോക്കാന്‍ പോകണം. അത്‌ ഇതിനേക്കാള്‍ പൊല്ലാപ്പാ. ഇംഗ്ലീഷിന്റെ എബിസിഡി എനിക്ക്‌ അറിഞ്ഞുകൂട. എല്ലാം എന്റെ വിധി. നമുക്ക്‌ ഇതിന്റെ എല്ലാകാര്യവും വിശദമായി പിന്നീട്‌ സംസാരിക്കാം. എന്നാല്‍ ഞാന്‍ പോകട്ടെ.

1 അഭിപ്രായം:

  1. കലോത്സവങ്ങള്‍ക്കുമാത്രമല്ല ശാസ്ത്രമേളകള്‍ക്കും വരുന്ന ജഡ്ജസിന്‍റെ നിലവാരം സംബന്ധിച്ച പരാതികള്‍ നിരവധിയാണ്. എ ഗ്രേഡ് ലഭിച്ചവരുടെ അപ്പീല്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളു എന്നതിനാല്‍ അപ്പീല്‍ പോലും പലര്‍ക്കും സാധ്യമല്ലാതെ വരുന്നു.സംഘാടകര്‍ക്ക് കൂടുതല്‍ എ ഗ്രേഡിനോട് താല്പര്യമില്ല എന്നത് മനസിലാക്കുക എന്നത് ജഡ്ജിന്‍റെ ഒരു യോഗ്യതയാണ്.

    മറുപടിഇല്ലാതാക്കൂ