2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

യാഹിയമാഷുടെ ആശുപത്രിയാത്ര.


വാല്വേഷന്‍ ക്യാമ്പുകള്‍ എന്റെ ചില  അധ്യാപക സുഹൃത്തുക്കള്‍ക്ക് സുഖചികിത്സയാണ്.  അടുത്ത ഒരുവര്‍ഷത്തെക്കുള്ള ഉര്‍ജ്ജം സംഭരിക്കലല്ല, ഒരു വര്‍ഷത്തെ കഠിന ജീവിതപ്രയാസങ്ങള്‍ ഇറക്കിവെക്കല്‍. നാട്ടിലെ മാന്യനായ അദ്ധ്യാപകന്‍ എന്ന ഇരുമ്പ് കവചവും വീട്ടിലെ ഉത്തരവാദിത്വം നിറഞ്ഞ, സ്നേഹനിധിയായ, കണ്‍കണ്ട ദൈവമായ എന്നൊക്കെയുള്ള പരിവേഷങ്ങളും കൊണ്ട് വശം കെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ മാഷന്മാര്‍ക്കെ ഇത് മനസ്സിലാവൂ.  ഇവിടെ കിട്ടുന്ന ഒരു മാസമെങ്കില്‍ ഒരു മാസം അത് ആര്‍ഭാടമാക്കിയിട്ടു  തന്നെ കാര്യം. അതിനായുള്ള എന്ത് ത്യാഗവും ഇവരെ സംബന്ധിച്ചിടത്തോളം വെറും തൃണമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ സുഹൃത്തുക്കള്‍ എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക സ്കൂളിനടുത്തുനിന്നും വീട്ടിനടുത്തുനിന്നും പരമാവധി ദൂരെയുള്ള വാല്വേഷന്‍ സെന്ററുകളാണ്.

വാല്വേഷന്‍ ക്യാമ്പുകളിലെ സ്ഥിരം ഹീറോയാണ്  നമ്മുടെ യഹിയ മാഷ്‌. ( മാഷുടെ ആദ്യകാല വിക്രമങ്ങളെക്കുറിച്ചറിയാന്‍  ഇവിടെ ഞെക്കുക ) 'ചൊറയാനെങ്കില്‍ ചൊറ കച്ചറയാണെങ്കില്‍ കച്ചറ' എന്നതാണ് മൂപ്പരുടെ സ്റ്റൈൽ‍. പേപ്പറിന്റെ കെട്ട് എത്ര ചെറുതായാലും ശരി വലുതായാലും ശരി അര മുക്കാല്‍ മണിക്കൂറാകുമ്പോഴേക്കും അദ്ദേഹം കിട്ടിയ പേപ്പര്‍ ഒക്കെ നോക്കിത്തീര്‍ത്ത്  മറ്റുള്ളവരെ പുച്ഛഭാവത്തിലൊന്നു നോക്കി പിന്നില്‍ കൈയും കെട്ടി വരാന്തയിലൂടെ ഒരു നടപ്പുണ്ട്. ഒരിക്കല്‍, 'മാഷ്‌ സ്കൂളില്‍ നിന്നും കോമ്പോസിഷന്‍ നോക്കുമ്പോലെ, ചീര്‍പ്പില്‍ ചുവന്ന മഷിയും പുരട്ടി ഒറ്റ വലിയില്‍ നൂറു ചുവന്ന വരയിട്ടു  കാര്യം ഒതുക്കുന്നത് ശരിയല്ല' എന്ന് സൂചിപ്പിച്ച ചീഫിനെ മാഷും സംഘവും ചേര്‍ന്ന് വൈകുന്നേരം ഭീഷണിപ്പെടുത്തിയതോടെ അദ്ദേഹത്തിന്‍റെ നെഞ്ച് വിരിപ്പ് ഒന്നുകൂടെ കൂടിയിരുന്നു.

ഇവിടെ പരാമര്‍ശിക്കുന്ന സംഭവം കണ്ണൂര്‍ ചൊവ്വ വാല്വേഷന്‍ ക്യാമ്പിലാണ് നടക്കുന്നത്. കലശലായ ഒരു നടുവേദനയെത്തുടര്‍ന്ന് അക്കൊല്ലം എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുന്നേ മാഷ്‌ ലീവിലായിരുന്നു. മാഷുടെ അസാന്നിധ്യം ക്യാമ്പിന്റെ മൊത്തം നിറം കെടുത്തുമെന്നു ഉറപ്പുള്ള സംഘം എന്ത് ചെയ്യണമെന്നു പിടുത്തമില്ലാതെ കുറെ ദിവസം ചര്‍ച്ച നടത്തി. എങ്കിലും അടുത്ത ഒരു വര്‍ഷത്തിനു ശേഷമേ ഈ സുവര്‍ണാവസരം കൈവരൂ എന്ന പ്രായോഗികബുദ്ധി തന്നെ ഒടുവില്‍ വിജയിച്ചു. മാഷെ കണ്ണീരോടെ വിളിച്ചു യാത്രചോദിച്ച്  കോഴിക്കോട്ടെ  റെയില്‍വേ സ്റ്റേഷനിലെത്തിയ  സംഘം ഞെട്ടിത്തരിച്ചുപോയി. ഭാര്യാപിതാവ് തള്ളുന്ന വീല്‍ചെയറില്‍ അന്തസ്സോടെ ഇരുന്നു കണ്ണിറുക്കി ചിരിക്കുന്നു പഹയന്‍. സാമാന്യം തടിയുംവണ്ണവുമുള്ള പുള്ളിക്കാരനെ ഏറെനേരം തള്ളി നടന്ന ക്ഷീണം കാരണവരുടെ മുഖത്തു പ്രകടമായുണ്ട്. മാത്രമല്ല നടുവനക്കാന്‍ വയ്യാത്ത ഈ അവസ്ഥയില്‍ ഇങ്ങനെയൊരു യാത്രയും പുള്ളിക്കാരന് തീരെ പിടിച്ചമട്ടില്ല. ക്ഷീണവും പരിഭവവും ഇരുള് പിടിപ്പിച്ച മുഖത്തോടെ അദ്ദേഹം വീല്‍ചെയറിന്റെ പിടി സുഹൃത്തുക്കള്‍ക്ക് കൈമാറി. ബാറ്റന്‍  ഏറ്റുവാങ്ങിയ ചങ്ങായിമാര്‍ക്കു സന്തോഷം അടക്കാനായില്ല. 'സാറ് ഇനി ഒന്ന് കൊണ്ടും പേടിക്കേണ്ട. പൊന്നുപോലെ ഞങ്ങള്‍ നോക്കികൊള്ളാം. കുഴമ്പ് പുരട്ടലും ചൂടുവെള്ളം മുക്കിപ്പിടിക്കലും എല്ലാം ഇനി ഞങ്ങളുടെ ഡ്യൂട്ടിയാണ്. വരുമ്പോഴേക്കും യഹിയ മാഷുടെ നടുവേദന ഞങ്ങള്‍ പമ്പ കടത്തിയിരിക്കും' കോറസ് ഒന്നിച്ച്ആണയിട്ടു.

വെള്ളാട്ടത്തിന്റെ  പുറപ്പാട്  പോലെ, രണ്ടു പോരുടെ തോളില്‍ പിടിച്ച്, വമ്പിച്ച ഭാണ്ഡകെട്ടുകളോടെ പരിവാരസമേതം മാഷുടെ അവതാരം വീരരസത്തോടെ പ്രവേശിക്കുന്നത്  ട്രെയിനിലെ യാത്രക്കാര്‍ ഒട്ടൊരു അത്ഭുതത്തോടെ നോക്കിനിന്നു. ഒരു മൊത്തം സീറ്റിലെ യാത്രക്കാര്‍ ഈ വേഷത്തെ കണ്ടു ജീവനും കൊണ്ട് കഴിച്ചലായി. മാഷിനും സംഘത്തിനും ആവശ്യത്തിനു സ്ഥലമായി. ഒരുവിധം ഒപ്പിച്ചു ഇരുന്നതോടെ മാഷിന്റെ ഒച്ച പൊങ്ങി " എന്നാ ചീട്ടിടാന്‍ തുടങ്ങുകയല്ലേ?"

സ്കൂളിലെത്തിയ ഉടനെ സുഹൃത്തുക്കള്‍ മാഷിനു ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായി. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച- എന്നുവെച്ചാല്‍ ആട്ടം കുറവുള്ള എന്നര്‍ത്ഥം- രണ്ടു ബെഞ്ചുകള്‍, തൊട്ടടുത്ത വീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അനുവാദം എന്നിവ എളുപ്പത്തില്‍ ഒപ്പിച്ചു. വാല്വേഷന്‍ ക്യാമ്പിലെ റൂമില്‍ മാഷെ ഒന്ന് പ്രദര്‍ശിപ്പിച്ച ശേഷം പേപ്പറുകള്‍ സുഹൃത്തുക്കള്‍ പങ്കിട്ടെടുത്തു നോക്കിത്തീര്‍ത്തു. വൈകുന്നേരത്തിനു മുന്നേ ചങ്ങായികളില്‍ ഒരുവന്‍ കണ്ണൂര്‍ നഗരത്തിലെ ചില പ്രധാന സിനിമാ തിയേറ്ററുകള്‍ നോക്കാന്‍ പോയിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമ റിലീസായ ടാക്കീസിലെക്കുള്ള റൂട്ട് മാപ്പ് അടക്കം സംഘടിപ്പിച്ചാണ് പുള്ളി വന്നത്. സന്ധ്യയായതോടെ സിനിമക്ക് പോകാന്‍ തയ്യാറായ സുഹൃത്തുക്കള്‍ മാഷോട്  കാര്യം പറഞ്ഞു.
'ഞങ്ങള്‍ വരുന്നത് വരെ എഴുന്നെല്‍ക്കനോന്നും ശ്രമിച്ച് ഉരുണ്ടു വീഴരുത്''.
'അതെന്തു പണിയാണെടാ! ഞാന്‍ പിന്നെ എന്ത് കുന്തത്തിനാ കഷ്ടപ്പെട്ട് ഇവിടെ വരെ വന്നത്. ഇവിടെക്കിടന്നു കൊതുക് കടി കൊള്ളാനോ? ഞാനും വരുന്നു. നിങ്ങള്‍ എങ്ങിനെയെങ്കിലും എന്നെയും കൊണ്ട് പോയേ പറ്റൂ.'
പരസ്പരം മുഖത്ത് നോക്കി കൂട്ടുകാര്‍ അന്തം വിട്ടു നില്‍കെ, കിടന്ന കിടപ്പില്‍ തന്നെ കത്രിക പോലെ  കാലു വിടര്‍ത്തിവീശി മാഷ്‌ നടുവിന്റെ മെച്ചം പൊതു പ്രദര്‍ശനം നടത്തി. പിന്നെ രക്ഷയില്ലെന്നു സുഹൃത്തുക്കള്‍ക്ക് അറിയാവുന്നത് കൊണ്ട് അവര്‍ അടുത്തപടി ചെയ്യേണ്ടുന്ന കാര്യംആലോചിച്ചു.

ഒട്ടും കുലുക്കമില്ലാത്ത ബജാജ് ഓട്ടോറിക്ഷ വിളിക്കാം, പരമാവധി സ്കൂളിനോട് അടുപ്പിച്ചു നിര്‍ത്താം, ഡ്രൈവറോട് മെല്ലെ വിടാന്‍ പറയാം എന്നിത്യാതി തീരുമാനങ്ങള്‍ പെട്ടെന്ന് തന്നെ എടുക്കാന്‍ കഴിഞ്ഞു. 'സുഖമില്ലാത്ത ഒരാളുണ്ട് സ്കൂളില്‍, ഓട്ടോ ഒന്ന് സ്കൂളിനോട്  അടുപ്പിച് നിര്‍ത്തണം'  എന്നൊക്കെ താണുവീണു പറഞ്ഞപ്പോള്‍ വണ്ടിക്കാരന്‍ അലിഞ്ഞു. സ്കൂളിനോട് ചേര്‍ന്ന് തന്നെ വണ്ടി നിര്‍ത്തി. രണ്ടുപേരുടെ തോളില്‍ തൂങ്ങി മാഷ്‌ വീണ്ടും പുറപ്പെട്ടു. ഒട്ടോയിലേക്ക് ഒരുവിധം ഈ ശരീരത്തെ തള്ളി കയറ്റിയപ്പോള്‍ ഡ്രൈവര്‍ മനസ്സലിവോടെ ചോദിച്ചു,
"എന്നാ വിടുകയല്ലേ സാര്‍"
"നോക്കിയും കണ്ടും പോകണേ, തീരെ നടുവനക്കാന്‍ പറ്റാത്ത ആളാ... "
"ഹൈവേ കഴിയും വരെ പ്രശ്നമില്ല. ടൌണിലെത്തിയാല്‍ മുഴുവന്‍ ഘട്ടറാ...എങ്കിലും ശ്രദ്ധിക്കാം സാര്‍ " ഡ്രൈവറുടെ ശ്രദ്ധകണ്ട് സുഹൃത്തുക്കള്‍ മുഖത്തോട് മുഖംനോക്കി.
ഡ്രൈവര്‍ പരമാവധി ശ്രദ്ധിച്ച് ഒറ്റ കുഴിയിലും വണ്ടി ചാടിക്കാതെ വിദഗ്ദനായ അഭ്യാസിയെപ്പോലെ മെല്ലെ മുന്നോട്ടു നീങ്ങി.
നഗരത്തോട് അടുത്തപ്പോള്‍ ഡ്രൈവര്‍ തിരക്കി,  "ഏതു ആശുപത്രിയിലേക്കാണ് സാര്‍?"
"ആശുപത്രിയിലെക്കോ; വിടെടോ വണ്ടി അമ്പിളി ടാക്കീസിലേക്ക്  .." സംഘം ഒന്നടങ്കം ആര്‍ത്തുവിളിച്ചു.
തനിക്കു പറ്റിയ അബദ്ധം ഡ്രൈവര്‍ക്ക് അപ്പോഴാണ്‌ ബോധ്യപ്പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല, വണ്ടി പോയാലും വേണ്ടില്ല; പറശ്ശിനി മുത്തപ്പനാണെ, ഇവനെ ആശുപത്രിയിലെത്തിച്ചിട്ടു തന്നെ കാര്യം. ആദ്യത്തെ പടുകൂറ്റന്‍ ഘട്ടറിലേക്ക് തന്നെ വണ്ടി എടുത്തുതുള്ളി. നഗരത്തെ ആകമാനം ഞെട്ടിച്ചുകൊണ്ട് ഒപ്പം മാഷുടെ നിലവിളിയുംപൊന്തി.

2010 ഫെബ്രുവരി 3, ബുധനാഴ്‌ച

വളയുന്ന മോന്തായങ്ങള്‍ നിവര്‍ത്തുന്നതെങ്ങിനെ?

സ്കൂളുകള്‍ ഇന്ന് വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ മാത്രമല്ല. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ഒട്ടേറെ വസ്തുതകള്‍ ഇതെഴുതിക്കഴിയുമ്പോഴേക്കും മനസ്സില്‍ നിറയുകയാണ് . ഒന്ന്. വിവരവിനിമയ സാങ്കേതിക വിദ്യ സാധ്യമാക്കിയ വിജ്ഞാനത്തിന്റെ വ്യാപനവും എളുപ്പം പ്രാപ്യമെന്ന അവസ്ഥയും. രണ്ട്, പുതിയകാലം ആവശ്യപ്പെടുന്ന ജ്ഞാനം വിനിമയം ചെയ്യുന്നതില്‍ സ്കൂളുകള്‍ക്കുള്ള ദൌര്‍ബല്യങ്ങള്‍. മൂന്നു, വിജ്ഞാനത്തിനു പുറത്ത് സ്കൂളുകള്‍ക്ക് മാത്രം സാധ്യമാക്കാവുന്ന ഒട്ടേറെ ശേഷികളുടെയും മനോഭാവങ്ങളുടെയും രൂപീകരണം. ഇത്തരം കാര്യങ്ങളെ അടുത്തുനിന്നു നോക്കിക്കാണാതെയും അഭിമുഖീകരിക്കാതെയും നമുക്ക് ഈ പ്രസ്ഥാനവുമായി ഏറെ മുന്നോട്ടു പോകാന്‍ കഴിയില്ല.

വിജ്ഞാനം നമ്മുടെ കൈ വിരല്‍ തുമ്പത്താണ് എന്നത് തീര്‍ത്തും ഉത്തരവാദിത്യരഹിതമായി എല്ലാ ഹെഡ് മാഷന്മാരും സാധാരണ മാഷന്മാരും എടുത്തു പ്രയോഗിക്കുന്ന ഒരടിയാണ്. ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍തന്നെ  അത് സാധ്യമാക്കിയ സംവിധാനങ്ങളെക്കുറിച്ചും  അത് എങ്ങിനെയൊക്കെയാണ് പ്രാപ്യമാകുന്നത് എന്നതിനെക്കുറിച്ചും അവര്‍ വച്ച് പുലര്‍ത്തുന്ന അജ്ഞത നമ്മെ അമ്പരപ്പിക്കും. മാത്രമല്ല വിജ്ഞാനത്തിന്റെ ഈ പുതിയ പ്രവാഹത്തില്‍ നിന്ന് ഒരു കൈക്കുടന്ന വെള്ളം കോരിയെടുക്കാന്‍ വിദ്യാര്‍ഥികളെ എന്തെങ്കിലും വിധത്തില്‍ സഹായിക്കാന്‍ തനിക്കു കഴിയുമോ എന്ന ചിന്തയും ഇവരെ അല്പം പോലും അലട്ടാറില്ല. മറ്റെല്ലാത്തിലും എന്നപോലെ ഇതിലും അവിടെനിന്നും ഇവിടെനിന്നും കേട്ട ചില വിജ്ഞാന ശകലങ്ങള്‍ ആധികാരികമായി വിളമ്പുന്നു എന്നുമാത്രം.

കേരളത്തിലെ ഒട്ടുമിക്ക ഹൈസ്കൂളുകളും ഹയര്‍ സെക്കന്ററി സ്കൂളുകളായി ഉയര്‍ത്തപ്പെട്ടിരിക്കുന്ന സവിശേഷമായ സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കുന്നതിന് കൂടുതല്‍ സാംഗത്യം ഉണ്ടെന്നു തോന്നുന്നു. സ്കൂള്‍ ആത്യന്തികമായി കുട്ടിക്ക് എന്തൊക്കെ നല്‍കണം എന്ന് കൃത്യമായ കാഴ്ചപ്പാടില്ലാത്ത ഭരണാധികാരികളാണ് ഇന്ന് മിക്ക സ്കൂളുകളുടെയും തലപ്പത്ത് ഇരിക്കുന്നത്. കുട്ടികളുടെയും സ്കൂളിനെ നിലനിര്‍ത്തുന്ന പൊതു സമൂഹത്തിന്റെയും അവകാശങ്ങളെക്കുറിച്ച്, ഓരോകാലത്തും മാറി വരുന്ന പാഠ്യപദ്ധതി സമീപനങ്ങളെക്കുറിച്ച്, സ്കൂളില്‍ വിനിമയം ചെയ്യുന്ന ഓരോ വിഷയത്തിന്റെയും ജ്ഞാനതലങ്ങലെക്കുറിച്ച്, കുട്ടികളില്‍ ഓരോ കാലത്തും പാകി മുളപ്പിക്കേണ്ട മൂല്യങ്ങളെയും മനോഭാവങ്ങളെയും കുറിച്ച്  അവര്‍ വച്ച് പുലര്‍ത്തുന്ന അജ്ഞത അങ്ങേയറ്റം പരിതാപകരമാണ്. ഇത് സ്കൂളിലും കുട്ടികളിലും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ഏറെയാണ്‌.  ഇതു എങ്ങിനെ പരിഹരിക്കും എന്നത് അഭിസംബോധന ചെയ്യാതെ, വീണ്ടും വീണ്ടും സ്കൂള്‍ പരിഷ്കരണത്തിനായി നമ്മള്‍ കോടികള്‍ തുലച്ചുകൊണ്ടിരിക്കുന്നത്, നികുതിയൊടുക്കുന്ന ഓരോ പൌരനോടും ഈ നാടിനോടും നാം ചെയ്യുന്ന കഠിനമായ വഞ്ചനയാണ്.

സ്വാതന്ത്ര്യത്തിലേക്ക് എളുപ്പ വഴിയില്ല എന്ന് പറഞ്ഞത്  പോലെ സ്കൂളുകള്‍ സമഗ്രമായി പരിഷ്കരിക്കുന്നതിനും എളുപ്പവഴികളൊന്നുമില്ല. അധ്യാപക ശാക്തീകരണം മാത്രമാണ് അതിന്റെ വഴി. അധ്യാപക പരിശീലനങ്ങളുടെ നിലവാരവും  ചര്‍ച്ച ചെയ്യേണ്ടത് തന്നെ. എന്നാല്‍ പരിശീലനത്തിന് അധ്യാപകരെ അയക്കാന്‍ പോലും വൈമുഖ്യമുള്ള ഹെഡ്ഡുമാരും പ്രിന്‍സിപ്പല്‍മാരും ആണ് ഉള്ളതെങ്കിലോ? ഒരു അദ്ധ്യാപകന്‍ പരിശീലനത്തിന് പോയില്ലെങ്കില്‍, അതൊരു നല്ല പരിശീലനമാണെങ്കില്‍ നഷ്ടം കുട്ടികള്‍ക്കാണെന്നു ചിന്തിക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഗൌരവപൂര്‍വ്വം ആലോചിക്കേണ്ടത് സ്കൂള്‍ ഭരണ മേധാവി എന്നത് , നിശ്ചിത വയസ്സെത്തുമ്പോള്‍ ആര്‍ക്കും ലഭിക്കുന്ന ഒരു മധുരമുള്ള കേയ്ക്കായി ഇനിയും നിലനിര്‍ത്തണോ എന്നതാണ് . സ്കൂള്‍ അധ്യാപന കാലത്ത് ആകമാനം ഏറ്റവും നിരുത്തരവാദമായും വൃത്തികെട്ടനിലയിലും പെരുമാറിയ വിധ്വന്മാര്‍ക്ക് പോലും ഒരു ദിവസം താലത്തില്‍ വെച്ച് നീട്ടുന്ന പദവിയാണിത് എന്ന അവസ്ഥമാറിയേ കഴിയൂ.

സ്കൂളുകള്‍ ഇന്ന് അധ്യാപകനും വിദ്യാര്‍ഥികളും തമ്മില്‍ വിജ്ഞാനം കൈമാറ്റം ചെയ്യുന്ന ലളിതമായ ഒരാലയം മാത്രമല്ല. ഒരു കഷണം ചോക്കുകൊണ്ടും മഷി പുരളാത്ത നരച്ച ബോര്‍ഡു  കൊണ്ടും തീരുന്ന ഒരേര്‍പ്പാട് മാത്രവുമല്ല അത്. പരസ്പര ബന്ധത്തിന്റെയും  നാളെ കൈ മുതലാകേണ്ട ആത്മവിശ്വാസത്തിന്റെയും വിനിമയ പാഠത്തിന്റെയും വളര്‍ത്തുശാലയും  പ്രയോഗവേദിയും ആണത്.  ക്ലാസ് മുറിയിലും സ്കൂളിലും ലഭിക്കുന്ന ഓരോ അനുഭവവും വ്യക്തിത്വത്തിന്റെ രൂപീകരണത്തിലെ നിര്‍ണായക പടവുകള്‍ ആണ്. വാക്കിലും പ്രവൃത്തിയിലും അവര്‍ എല്ലായിടത്തുനിന്നും പ്രതീക്ഷിക്കുന്നത് ഉചിതമായ ജീവിത മാതൃകകളാണ്. അവരുടെ കാഴ്ചപ്പാടുകളുടെ ആകാശങ്ങളെ സൗന്ദര്യത്തിന്റെയും ഉദാത്തസ്നേഹത്തിന്റെയും ആദര്‍ശത്തിന്റെയും മഴവില്ലുകൊണ്ട് വിസ്മയിപ്പിക്കാന്‍ ഇന്നത്തെ നമ്മുടെ സ്കൂള്‍ അന്തരീക്ഷത്തില്‍ ആര്‍ക്കു കഴിയും? അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍, നേതൃത്വം നല്‍കാന്‍ നമ്മുടെ സ്കൂള്‍ ഭരണത്തലവന്മാര്‍ക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ആരെയാണ് സ്കൂളുകളില്‍ ഇതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്?

സ്കൂളുകളുടെ ഭരണത്തലവന്മാര്‍ ശരിയായ കാഴ്ചപ്പാട് ഉള്ളവരാണെങ്കില്‍ തന്നെ ഇന്ന് പൊതുവിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന ഒട്ടേറെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ കഴിയും.  ഓരോ വിഷയവുമായും ബന്ധപ്പെട്ടു ഏറ്റവും ചുരുങ്ങിയത് ക്ലാസ്സില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍, അതിന്റെ വിനിമയ രീതികള്‍ ,വിത്യസ്ത വിഷയങ്ങളുടെ മൂല്യനിര്‍ണയ സമീപനം, വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ഓരോ വിഷയത്തിന്റെയും സാധ്യതകള്‍ എന്നിവയെക്കുറിച്ച് ധാരണയുള്ള ഒരു ഭരണ മേധാവിക്ക് മാത്രമേ മികച്ച ഒരു അക്കാദമിക് നേതൃത്യ്വം സ്കൂളില്‍ നല്‍കാനാവൂ." ' ഈ മാസം സയന്‍സ് ക്ലബ്ബുമായി ബന്ധപ്പെട്ടു പരിപാടികളൊന്നും നടന്നില്ലല്ലോ മാഷേ, നമുക്ക്  ഒരു സി. ഡി. പ്രദര്‍ശനവും ചര്‍ച്ചയും വെച്ചാലോ?' ' മലയാളത്തില്‍ ഈ മാസമല്ലേ സാര്‍  നാടക ക്യാമ്പ് സംഘടിപ്പിക്കേണ്ടത്. അതിനു പി. റ്റി എ യോഗം വിളിക്കാനുള്ള സമയമായില്ലേ? ' " എന്ന് ഓര്‍മിപ്പിക്കുന്ന ഒരു മേലധികാരിയെക്കുറിച്ച് ആലോചിച്ചു നോക്കൂ.  അവിടെ ആര്‍ക്കു ഉഴാപ്പാനാവും; സ്വന്തം ചുമതലകള്‍ മറക്കാന്‍ കഴിയും?

അക്കാദമിക മോണിട്ടറിംഗ്  എന്ന ഒരു പരിപാടിയാണ് ഇന്ന് പോതുവിദ്യാലയങ്ങളില്‍ തീര്‍ത്തും നടക്കാത്തത്. അത് എന്താണ്, എങ്ങിനെ - എപ്പോള്‍ നടത്തും എന്നതിനെ സംബന്ധിച്ച യാതൊരു ധാരണയും വിധിവശാല്‍ മിക്ക ഹെഡ്ഡിനും പ്രിന്‍സിക്കും ഇല്ല. അതോകൊണ്ടുതന്നെ അങ്ങേയറ്റം ഭീകരമായ ക്ലാസ്സുകളെപ്പോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ സഹിക്കേണ്ടിവരുന്നു. അവരുടെ മണ്ടത്തരങ്ങള്‍, ക്രൂര പരിഹാസങ്ങള്‍ എന്നിവയുടെ ഇരകളായ കുട്ടികള്‍ക്ക് ഒന്ന് പരാതിപ്പെടാനോ ആശ്വാസം ലഭിക്കാനോ ഇന്ന് ഇടങ്ങളില്ല. ഹെഡ്മാസ്റര്‍ എന്ന ബിംബം തന്നെ വാര്‍ത്തെടുക്കപ്പെട്ടിട്ടുളളത് കാരിരുമ്പ് പരുവത്തിലുള്ള പരുക്കന്‍ ചേരുവകള്‍ കൊണ്ടാണ്. ഇവരെ അനുകരിച്ച്  ഹെഡ് മിസ്‌ട്രസ്  മാരും ആ ഷേപ്പിലേക്ക്  പരുവപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവരുടെ ബ്രാന്‍ഡ് ഐക്കണ്‍ തന്നെ പിറകില്‍ ഒളിച്ചുപിടിച്ച ചൂരലും അകം തുളയ്കുന്ന നോട്ടവും ആണ്. കുട്ടികളുടെ  പ്രശ്നങ്ങളെ  മനശ്ശാസ്ത്രപരമായി  സമീപിക്കാന്‍ അധ്യാപകരെ ഉപദേശിക്കേണ്ട കക്ഷിയാണ്, ഒരു പുസ്തകമെടുക്കാന്‍ മറന്നു പോയതിന്, ഇടയില്‍ ഉച്ചത്തിലൊന്ന് സംസാരിച്ചതിന് അവരെ വെയിലത്ത് നിറുത്തി പോരിച്ചെടുക്കുന്നത്. അവര്‍ കണ്ടും കെട്ടും പഠിച്ചത് അതുമാത്രമാണല്ലോ! അക്കാദമിക മോണിട്ടരിംഗ് ആണ് സ്കൂള്‍ മേലധികാരിയുടെ പ്രഥമവും പ്രധാനവുമായ ചുമതലയെന്നു ക്ലാര്‍ക്കിനു സമീപമിരുന്നിരുന്നു അവര്‍മറന്നുപോയിരിക്കുകയാണ്. 


സ്കൂളിന്റെ സമഗ്രപുരോഗതിയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടില്ലാത്ത  ഭരണ മേലധികാരിയുടെ നടപടികള്‍ സ്കൂളുകളുടെ അവസ്ഥയെ എത്രമാത്രം പിന്നോട്ടടിപ്പിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്, കൊഴിഞ്ഞു പോക്കിന്റെ ശതമാനത്തിലുണ്ടാകുന്ന വര്‍ഷം പ്രതിയുള്ള വര്‍ധന. എന്താണ് ഈ പദവിയിലിരുന്നു തനിക്കു ചെയ്യാന്‍ കഴിയുക, അതിനു താന്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം എന്ന് ആലോചിക്കുന്നതിനു പകരം യാതൊരു കച്ചറയും കൂടാതെ തനിക്കു എങ്ങിനെ പെന്‍ഷന്‍ പറ്റാം എന്നതാണ് പലരുടെയും ചിന്താവിഷയം.
ഇന്ന് സ്കൂളുകള്‍ക്ക് മുട്ടില്ലാത്തത് കെട്ടിടങ്ങള്‍ക്കും മറ്റ് ഭൌതിക സംവിധാനങ്ങള്‍ക്കുമാണ്. എം. പി, എം. എല്‍. എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എസ്. എസ്. എ എന്നിവരൊക്കെ സ്കൂള്‍ അധികൃതര്‍ ഭൌതിക സംവിധാനങ്ങള്‍ക്ക്‌ ആവശ്യപ്പെടാത്തതിനു ഇങ്ങോട്ട് പേടിപ്പിക്കുകയാണിപ്പോള്‍. എന്നാല്‍ ഇവ ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കാന്‍ സ്കൂള്‍ അധികാരികള്‍ക്ക് താത്പര്യമില്ല. സ്കൂളിന്റെ സമഗ്രമായ പുരോഗതിയേക്കാള്‍ തത്കാലം പെന്‍ഷന്‍ ഉറപ്പിക്കട്ടെ. ഇതാണവരുടെ മനോഭാവം!

തന്റെ  സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാനും ചുമതലകള്‍ വിഭജിച്ച് കൊടുക്കാനും താത്പര്യമുള്ള എത്ര സ്കൂള്‍ മേലധികാരികളുണ്ട്?  തന്റെ സഹപ്രവത്തകര്‍ ചെയ്ത ഒരു നല്ല  കാര്യത്തെ സര്‍വാത്മനാ പിന്തുണക്കുകയും അവരെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്യാന്‍ ഇവരില്‍ എത്ര പേര്‍ തയ്യാറാകും. അങ്ങിനെ ചെയ്‌താല്‍ താന്‍ മോശക്കാരനായിപ്പോവുമെന്ന ഭയമില്ലത്തവര്‍ ആരുണ്ട്‌. സ്കൂളിലെത്തുന്ന രക്ഷകര്‍ത്താക്കളോടുള്ള നമ്മുടെ സ്കൂള്‍ തലവന്മാരുടെ പെരുമാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ. തന്റെ സ്ഥാപനത്തില്‍ അവര്‍ കുട്ടികളെ ചെര്‍ത്തതുകൊണ്ടാണ് താന്‍ മാസം പത്തിരുപതിനായിരം എണ്ണിവാങ്ങുന്നതെന്ന ചിന്ത അപ്പോള്‍ അവരുടെ സമീപത്തുകൂടെപ്പോലും പോകില്ല. ഇങ്ങോട്ട് വല്ല പരതിയുമായാണ് വന്നതെങ്കില്‍ ഇര കണ്ട കഴുകനെപ്പോലെ തലവനും ഉപതലവന്മാരും ചേര്‍ന്ന് ചാടിവീഴും, ഇവനെ കൊത്തിക്കീറിയിട്ടു തന്നെകാര്യം.

എന്തുകൊണ്ട്  ഇതെല്ലാം? നേരത്തെ പറഞ്ഞത് പോലെ, സ്കൂള്‍ മേധാവി എന്ന സ്ഥാനം വിദ്യാഭ്യാസമെന്ന പ്രക്രിയയോട് പോലും കമിറ്റഡല്ലാത്ത ഒരു വിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ വന്നു ചേരുന്നതാണ് ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ കാരണം. നിശ്ചിതമായ ഒരു പ്രായമെത്തുമ്പോള്‍, സര്‍വീസ് പൂര്‍ത്തിയാവുമ്പോള്‍ ഒരവകാശമെന്നപോലെ ലഭിക്കുന്നതാണ് സ്ഥാപനമേധാവി എന്ന അവസ്ഥ മാറിയെ പറ്റൂ. ഇത് കേവലം ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരാപ്പീസ് അല്ല. ഒരു തലമുറയെ ആകെത്തന്നെ ഒരു രാഷ്ട്രത്തിന്റെ ഭൌതികവും  സാംസ്കാരികവുമായ ഉന്നമനത്തിനു വേണ്ടി പരുവപ്പെടുത്തെണ്ട വിളഭൂമിയാണ്. മണ്ണിനെയും വിളയെയേയും പരിചരണത്തെയും  നാളും തിഥിയും അനുസരിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന, മണ്ണിനെ കച്ചവടച്ചരക്കാക്കാന്‍ ഒരിക്കലും മനസ്സനുവദിക്കാത്ത തകഴിയുടെ 'കൃഷിക്കരനെ'പ്പോലെ തന്നെയാണ് ഒരു നല്ല പ്രധാനാധ്യാപകനും. അപ്പോള്‍ ആ സ്ഥാനത്തേക്ക് കയറിയിരിക്കാന്‍ വരുന്നത് ആരെന്നു നോക്കിയേ മതിയാവൂ. സര്‍വീസിന്റെ വയസ്സറിയിച്ച ആര്‍ക്കും ഇരിക്കാവുന്ന വഴിയിലെ സര്‍വേക്കല്ലാവരുത് ആ സീറ്റ്.


വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല ഉദ്യോഗസ്ഥരായി പകുതിപ്പേരെ നേരിട്ട് നിയമിക്കുന്ന രീതി ഉണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍പ്പോലും സ്ഥാപന  മേധാവിയായി  വരുന്നത് പകുതിപ്പേരെങ്കിലും നേരിട്ടോ അഭിരുചി നിര്‍ണയിക്കപ്പെട്ടോ ആയിരിക്കും. മത്സരധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ കഴിവ് മാത്രമാണ് ഉയര്‍ച്ചകള്‍ക്ക്  അടിസ്ഥാനം. സ്കൂള്‍ മേധാവിയായി വരേണ്ടുന്നതും കഴിവും അഭിരുചിയും ഉള്ള ആളുകള്‍ തന്നെയാണ്. പ്രത്യേകിച്ചും അക്കാദമികതലത്തിലും  മാനേജ് മെന്റ്  തലത്തിലും ഒട്ടു വളരെ കാര്യങ്ങള്‍ ചെയ്യേണ്ടുന്ന പുതിയ സ്കൂള്‍ സാഹചര്യത്തില്‍. ഈ തലങ്ങളിലോക്കെ നടക്കുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കയും തന്റെ അക്കാദമികവും ദാര്‍ശനികവുമായ കാഴ്ചപ്പാടുകള്‍ തുറന്നു വെളിപ്പെടുത്തുകയും ചെയ്യുന്ന നിശ്ചിത അധ്യാപന പരിചയമുള്ള ആളുകള്‍ക്ക് കൂടി കടന്നു വരാന്‍ പാകത്തില്‍ ഈ പദവിയെ പുനര്‍ നിര്‍ണയിച്ചില്ലെങ്കില്‍, നമ്മുടെ സ്കൂള്‍ മേലധിക്കരികളുടെ കസേരയുടെ മുകളില്‍ ഇങ്ങനെ ഒരു ബോര്‍ഡു കൂടി തൂക്കിയിടാം; 'റിട്ടയര്‍മെന്റ് അടുത്തവര്‍ക്കുള്ള സുഖവാസ സ്ഥലം'.

2010 ജനുവരി 17, ഞായറാഴ്‌ച

സര്‍ഗാത്മകതയുടെ മാമ്പഴക്കാലം



സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാള കവിതാ രചനാ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ച ദിവ്യ, സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ത്രെഡ് പാറ്റേണില്‍  എ ഗ്രേഡ് ലഭിച്ച സൂര്യ എന്നീ കുട്ടികളെ അനുമോദിക്കുന്നതിനായി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍, അവര്‍ക്കുള്ള  ഉപഹാരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം, മുഖ്യാഥിതിയായെത്തിയ പ്രശസ്ത എഴുത്തുകാരന്‍ സി. വി ബാലകൃഷ്ണന്‍ തന്റെ സ്കൂള്‍ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഓര്‍മ്മകളെ അതിന്റെ സൂക്ഷ്മാംശത്തില്‍ നുള്ളിപ്പെറുക്കാന്‍  കഴിവുള്ള ഈ എഴുത്തുകാരന്‍ പക്ഷെ പഴയകാല സ്കൂള്‍ അനുഭവങ്ങളെ ഒട്ടും ആഹ്ലദത്തോടുകൂടിയല്ല അവവിറക്കിയത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ഇങ്ങനെയായിരുന്നു.


"ഇന്നത്തെ കുട്ടികള്‍ എത്രയോ ഭാഗ്യവാന്മാരാണ്. ഇത് ഞാന്‍ പഠിച്ച സ്കൂളാണ്.(പയ്യന്നൂര്‍ ഗവ. ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്, പിന്നീടത് ബോയ്സ്, ഗേള്‍സ്‌ എന്ന് രണ്ടായി വിഭജിക്കുകയുണ്ടായി.) ഇവിടെ നിന്നും നോക്കിയാല്‍ ഞാന്‍ അന്ന് പത്താം തരത്തില്‍ ഇരുന്ന ക്ലാസ് റൂം കാണാം. ഇത്രയും വൃത്തിയോ സൌകര്യങ്ങളോ അന്ന് ഞങ്ങളുടെ ക്ലാസ് മുറികള്‍ക്ക് ഇല്ലായിരുന്നു. പൊതുവേ സാമ്പത്തികമായി ദരിദ്രരായ, ആധുനികമായ ഒന്നിനെക്കുറിച്ചും, ധാരണയില്ലാത്ത, വിനോദങ്ങല്‍ക്കായി യാതൊരു സൌകര്യങ്ങളും ഇല്ലാത്ത ഒരു കാലമായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടം. മാത്രമല്ല സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തങ്ങള്‍ക്കും യാതൊരു പ്രോത്സാഹനവും അന്നത്തെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല. ആരും അത് പ്രധാനമാണെന്ന് അന്ന് കരുതിയിരുന്നില്ല. ഞാന്‍ ആലോചിച്ചത് ആ കാലത്ത് ആരെങ്കിലും അന്ന് ഒരു നല്ല വാക്കുമായി എന്റെ തോളില്‍ തട്ടിയിരുന്നോ എന്നാണ്. സത്യത്തില്‍ അന്ന് അങ്ങിനെയൊരു സ്നേഹസ്പര്‍ശം ലഭിച്ചിരുന്നെങ്കില്‍ അത് എത്രമാത്രം എന്നെ സന്തോഷിപ്പിച്ചേനെ.

അന്ന് കോളേജുകളായിരുന്നു, സര്‍ഗാത്മകമായി ഉള്ളില്‍ എന്തെങ്കിലും കൊണ്ട് നടന്നിരുന്നവര്‍ക്ക് അത് പുറത്തെടുക്കുന്നതില്‍ കാര്യമായ അന്തരീക്ഷം ഒരുക്കിയത്. സഗാത്മകതയുടെ വസന്തകാലമായിരുന്നു അന്ന് കാമ്പസ്സുകളില്‍. എന്നാല്‍ എന്ന് ഈ അവസ്ഥ നേരെ തിരിച്ചിടപ്പെട്ടിരിക്കയാണ്. നമ്മുടെ കോളേജുകള്‍ സഗാത്മകതയുടെ എല്ലാ കണികകളും വറ്റിപ്പോയി ഊഷരമായി ത്തീര്‍ന്നിരിക്കുന്നു എന്ന്, അന്നത്തെ വിദ്യാര്‍ത്ഥികളും    പിന്നീട്  അവിടുത്തെ അധ്യാപകരുമായ ആളുകള്‍ തന്നെ പറയുന്നു. മറിച്ച് നമ്മുടെ സ്കൂളുകള്‍  സര്‍ഗാത്മകതയുടെ പുതിയ കുളമ്പടിയൊച്ചകള്‍  കേള്‍പ്പിച്ചുകൊണ്ടിക്കുന്നു എന്ന് കുട്ടികള്‍ എഴുതുന്ന രചനകളും അവര്‍ ഇറക്കുന്ന പുസ്തകങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. പുതിയ പഠനാന്തരീക്ഷത്തിനു ഇതില്‍ പ്രധാനമായ ഒരു പങ്കുണ്ട്. അവര്‍ എത്രയോ ആത്മവിശ്വാസമുള്ളവരാണ്. അവര്‍ക്ക് പുതിയ അവബോധമുള്ള അധ്യാപകരുടെ പിന്തുണയുണ്ട്. എഴുത്തിനെ ഗൌരവമായി എടുക്കുന്നവര്‍ക്ക് (അത് വളരെ നിസ്സാരമായ ഒന്നല്ല; കഠിനമായി പ്രയത്നം ചെയ്‌താല്‍ മാത്രമേ നിങ്ങള്‍ക്ക് ആ വഴിക്ക് മുന്നോട്ടു പോകാന്‍ കഴിയൂ ) അതിനു രക്ഷകര്‍ത്താക്കള്‍, പഠനഭാരം തുടങ്ങിയ മറ്റെന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടാകാമെങ്കിലും, സ്കൂള്‍ അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്."

ഈ പ്രസംഗം ഇത്രയും ദീര്‍ഘമായി ഉദ്ദരിച്ചത് മലയാളത്തിലെ അനുഗ്രഹീതനായ ഒരു എഴുത്തുകാരന്‍ സ്കൂളിലെ ചലനങ്ങളെ  എത്രമാത്രം സൂക്ഷ്മമായി അനുധാവനം ചെയ്യുന്നു എന്ന് കാണിക്കാനാണ്. എഴുത്തിനെ സംബന്ധിക്കുന്ന രചനാപരമായ എല്ലാത്തിനെയും കുറിച്ച് ഇന്ന് കുട്ടികള്‍ക്ക് ധാരണയുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. എഴുത്തിനെക്കുറിച്ച് മാത്രമല്ല സിനിമയെക്കുറിച്ചുപോലും  അവര്‍ക്ക് സൂക്ഷ്മമായ അറിവാണുള്ളത്. എന്താണ് തിരക്കഥ, സംവിധായകന്‍ എന്താണ് ചെയ്യുന്നത്, ക്യാമറ എവിടെയാണ് വെക്കുന്നത്, എഡിറ്റര്‍ എന്താണ് ചെയ്യുന്നത്, വെളിച്ചവും പശ്ചാത്തലവും എങ്ങിനെയാണ് ഒരുക്കുന്നത് എന്നിവയെക്കുറിച്ചെല്ലാം അവര്‍ക്ക് നല്ല ധാരണയുണ്ട്. പഴയകാലത്ത് ക്ലാസ് മുറിയില്‍ നിന്ന് ഓടിപ്പോയി സിനിമ കാണാറുള്ള, സിനിമയോട് അത്രമാത്രം അഭിനിവേശമുണ്ടായിരുന്ന ചില സന്ദര്‍ഭങ്ങള്‍ ഓര്‍മിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു, അന്ന് തിരശ്ശീലയില്‍ തെളിയുന്ന ചിത്രങ്ങളും അവര്‍ പറയുന്ന സംഭാഷണങ്ങളും അല്ലാതെ ഈ വിസ്മയത്തിന്റെ അന്തര്‍ലോകത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു.


മറ്റെന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാനിക്കാം എങ്കിലും പുതിയ വിദ്യാലയ അന്തരീക്ഷം സൃഷ്ടിച്ച സര്‍ഗാത്മകമായ തുടിപ്പുകളെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. പഠനത്തെക്കുരിച് സ്വീകരിച്ച പുതിയ സമീപനത്തിന്റെയും വിദ്യാലയ ജനാധിപത്യത്തെക്കുറിച്ച് മുന്നോട്ടുവെച്ച കാഴ്ചപ്പാടിന്റെയും ഒരു ഫലം തന്നെയാണ് അത്. ഓരോ ചെറു ചലനങ്ങളും ഉണ്ടാക്കുന്ന വലിയ തരംഗങ്ങളെ മുന്‍കൂട്ടി പ്രവചിക്കാന്‍, നോക്കിക്കാണാന്‍, അതിനു വളമേകാന്‍ വലിയൊരു വിഭാഗം അധ്യാപകരെ അത് പ്രാപ്തരാക്കി. പണ്ടാണെങ്കില്‍ മുളയിലെ നുള്ളിക്കളയുമായിരുന്ന എത്ര തുടിപ്പുകളാണ് ഇന്ന് സ്കൂള്‍ അങ്കണത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. മലയാളത്തിലെ സര്‍ഗാത്മകതയുടെ കൊടിയടയാളമായ എം.ടി, ഓ.എന്‍.വി,അടൂര്‍ തുടങ്ങി പി.പി. രാമചന്ദ്രന്‍, സന്തോഷ്‌ ഏച്ചിക്കാനം, ഷെറി (കടല്‍ത്തീരത്തിന്റെ സംവിധായകന്‍) വരെയുള്ള പ്രതിഭകളുമായി അടുത്തിടപഴകാനും സംവദിക്കാനും ഇന്ന് പാഠ്യപദ്ധതി തന്നെ ആവശ്യപ്പെടുന്നു. അതിന്റെ അന്തസ്സത്തയോട് ആത്മാര്‍ത്ഥതയുള്ള ഒന്നോ രണ്ടോ പേരെ ഒരു സ്കൂളില്‍ കാണുകയുള്ളൂ, പക്ഷെ അവര്‍ മതി, അവരുടെ സാമീപ്യം വിരിയിക്കുന്ന വസന്തങ്ങള്‍ നാളെ ആ സ്കൂളിനെ, അവിടുത്തെ പഠനകാലത്തെ ഒരു മാമ്പഴക്കാലം പോലെ മനസ്സില്‍കൊണ്ടുനടക്കും; തീര്‍ച്ച.

2010 ജനുവരി 11, തിങ്കളാഴ്‌ച

ഒരു കോഴ്സിന്റെ നിലവിളികള്‍

വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഒരധ്യാപകന്റെ മുന്നില്‍ രക്ഷിതാവ് ഗൌരവമുള്ള ഒരു പരാതിയുമായി എത്തി. എസ്. എസ്. എല്‍. സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിച്ച അദ്ദേഹത്തിന്റെ മകള്‍ക്ക് ഹയര്‍ സെക്കന്ററിയില്‍  ഹ്യുമാനിറ്റീസ്  വിഷയങ്ങള്‍ പഠിക്കാനാണ് താത്പര്യം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് മകളുടെ  അപേക്ഷാ  ഫോറം  പൂരിപ്പിച്ച് സ്കൂളിലെത്തിയ അദ്ദേഹത്തെ ഒരു  വിചിത്ര ജന്തുവിനെപ്പോലെയാണ് പ്രിന്‍സിപ്പല്‍ നോക്കിയത്. ഇത്രയും മികച്ച അക്കാദമിക് നിലവാരത്തിലുള്ള ഈ കുട്ടിയുടെ ഭാവി നശിപ്പിക്കാന്‍ നിങ്ങള്‍ക്കെങ്ങിനെ തോന്നി എന്നായി അദ്ദേഹം. മാനവിക വിഷയങ്ങള്‍ പഠിക്കുക എന്ന ആത്മഹത്യാ മുനമ്പിലേക്ക്‌ തന്റെ മകളെ എറിഞ്ഞുകൊടുക്കുന്ന കശ്മലനു ചുറ്റും ആളുകൂടാന്‍ അധിക സമയം വേണ്ടി വന്നില്ല. ആകെ ഭയന്നുപോയ അദ്ദേഹം അപേക്ഷാ ഫോറം നല്‍കാതെ മകളെ ഗുണദോഷിക്കാനായി പ്രിന്‍സിപ്പല്‍ ‍ ഉപദേശിച്ചു തന്ന വാക്യങ്ങളും ഉരുവിട്ടുകൊണ്ട് വീട്ടിലേക്കുതന്നെ തിരിച്ചു. സയന്‍സ്‌ പഠിക്കാന്‍ ഒരു തരത്തിലും ഇനി താനില്ലെന്ന് തീരുമാനിച്ച ആ കൊച്ചുമിടുക്കിയാകട്ടെ പാവം പിതാവിനെ കൂടുതല്‍ ഗുരുതരമായ സംര്‍ഷങ്ങളിലേക്ക് തള്ളിവിട്ടു. ഈ വ്യഥകള്‍ പങ്കുവെക്കാനാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സ്ഥാനത്തിരിക്കുന്ന മുന്‍ സഹപ്രവര്‍ത്തകനെത്തേടി രക്ഷിതാവായ പാവം മാഷ്‌ എത്തിയത്. സ്കൂളുകളുടെ ഭരണ മേലധികാരികള്‍ വച്ചുപുലര്‍ത്തുന്ന സമൂഹ വിരുദ്ധമായ അജ്ഞതയെ ഉദാഹരിക്കാനാണ് അദ്ദേഹം ഈ കഥ ഞങ്ങളോട് പറഞ്ഞത് .
ഹയര്‍ സെക്കന്ററി പഠനവുമായി ബന്ധപ്പെട്ട ഒന്നിലധികം ഗൌരവ പ്രശ്നങ്ങള്‍ ഈ സംഭവത്തില്‍
അന്തര്‍ഭവിച്ചതായി എനിക്ക് തോന്നി. കൌമാരത്തിന്റെ അവസാന ഘട്ടമെന്ന നിലയില്‍ ഹയര്‍ സെക്കന്ററി പോലെ അത്യധികം പ്രാധാന്യത്തോടെയും കാര്യ ഗൌരവത്തോടെയും മാനേജ് ചെയ്യുകയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉയര്‍ന്ന മാതൃക കാട്ടിക്കൊണ്ട്  നയിക്കുകയും ചെയ്യേണ്ടുന്ന സ്ഥാപന മേലധികാരികള്‍ വെച്ചുപുലര്‍ത്തുന്ന  ധാരണകള്‍ എത്രമാത്രം വികലവും നെഗറ്റീവും ആണ് എന്നതാണ് അതിലൊന്ന്. വ്യത്യസ്ത പഠനശാഖകളുടെ ആഴവും പരപ്പും സാധ്യതകളും അറിയുന്നതിനോ അംഗീകരിക്കുന്നതിനോ കഴിയുന്നില്ലെന്ന് മാത്രമല്ല തങ്ങളുടെ കാലഹരണപ്പെട്ട ചില വെളിപാടുകള്‍ അനവസരത്തില്‍ തന്റെ പദവിക്ക് ചുറ്റും വന്നു പെടുന്ന പാവങ്ങള്‍ക്ക്മേല്‍  അപകര്‍ഷതയില്ലാതെ വിളമ്പുകയും ചെയ്യും ഇവര്‍. ഇക്കാര്യം മറ്റൊരവസരത്തില്‍ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടത് കൊണ്ട് ഇപ്പോള്‍ ഈ വിഷയത്തിന്റെ രണ്ടാമത്തെ പരിഗനയിലേക്ക് ചാടുകയാണ്.
 
നമ്മുടെ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ ഹ്യുമാനിറ്റീസ് കോഴ്സുകളുടെ നടത്തിപ്പ്, അധ്യാപനം, പഠന നിലവാരം, കുട്ടികള്‍ എന്നിവയെക്കുറിച്ച് അടിയന്തിരമായും ചില പുനരാലോചനകള്‍ വേണ്ടതുണ്ട്.  ഹയര്‍ സെക്കന്ററിയില്‍ ഏകജാലക പ്രവേശനം നടപ്പാക്കിയതോടെ യഥാര്‍ഥത്തില്‍ പരുങ്ങലിലായത്  ഹ്യുമാനിറ്റീസ് വിഷയം പഠിപ്പിക്കുന്ന അധ്യാപകരാണ്. മിക്കയിടത്തും ഒരു ബാച്ചിനുള്ള കുട്ടികള്‍ തന്നെ കഷ്ടിയാണ്‌. ശരിയായ  ഒരു കണക്കെടുപ്പും അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപക പുനര്‍ വിന്യാസവും നടപ്പാക്കിയാല്‍ മിക്ക ഹ്യുമാനിറ്റീസ് അദ്ധ്യാപരും  സ്വന്തം ജില്ലക്ക് വെളിയിലാവും. ഈ ഗ്രൂപ്പിന് സംഭവിച്ച തിളക്കക്കുവിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണ്.

പ്രീ ഡിഗ്രീ മാറി പ്ലസ് ടു വന്നപ്പോള്‍ ഈ കോഴ്സിന്റെ അലകും പിടിയും മാറ്റാന്‍ നമുക്ക് ലഭിച്ച സുവര്‍ണാവസരം നമ്മള്‍ കളഞ്ഞു കുളിക്കുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു പ്രീ ഡിഗ്രീ കോളേജുകളില്‍ നിന്ന് അവസാനം അടര്‍ത്തിമാറ്റിയ സംസ്ഥാനം നമ്മുടെതായിരുന്നല്ലോ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആരംഭിച്ച ഡി ലിങ്ക് പരിപാടി അവസാനിച്ചത് 1999 ല്‍ ആണ്. നീണ്ട പത്തു വര്‍ഷം ഇതിന്റെ അക്കാദമിക് ഘടനയെ സംബന്ധിച്ച് ആലോചിക്കുവാനും ട്രൈ ഔട്ട്‌ നടത്തുവാനും നമുക്ക് അവസരമുണ്ടായിരുന്നു. ഒന്നും ചെയ്യാതെ പ്രീ ഡിഗ്രിക്ക് ഉണ്ടായിരുന്ന വിഷയങ്ങളും ഗ്രൂപ്പുകളും അതേപടി തുടര്‍ന്നു. അപ്പോഴേക്കും മധ്യവര്‍ഗ മലയാളിയുടെ വിമോചന സ്വപ്നമായ എന്‍ട്രന്‍സിനെ പ്രോജ്വലിപ്പിക്കുന്നതിനായി ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ചേര്‍ത്ത് സയന്‍സിനു ഒറ്റ ഗ്രൂപ്പാക്കി. അപ്പോള്‍ മെഡിസിനോ എന്ജിനീയ
റിങ്ങിനോ എന്ന നേരത്തെ തീരുമാനിക്കേണ്ട കാര്യം ലിസ്റ്റ് വന്നിട്ട് മതി എന്നായി. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളുടെ അക്കാദമികമായ ആലോചനകള്‍ ഒന്നും തന്നെയുണ്ടായില്ല. ഭാഷാ വിഷയങ്ങുളുടെ കാര്യം പറയുകയും വേണ്ട.

ഹയര്‍ സെക്കന്റ
റിയില്‍ ഏറ്റവും അധികം വിഷയ വൈപുല്യമുള്ളത് ഹ്യുമാനിറ്റീസ് ഗ്രൂപ്പിലാണ്. 26 കോമ്പിനേഷനുകള്‍ ( http://dhsekerala.gov.in/subjects.aspx?gcode=H ) ഇത്തരം കോമ്പിനേഷനുകള്‍ നിശ്ചയിക്കപ്പെട്ടത് എന്തിന്റെ അടിസ്ഥാനത്തില്ലാണ്? എന്ത് തരത്തിലുള്ള ശാസ്ത്രീയമായ പഠനമാണ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ളത്? ഒന്നും ഇല്ല. ചില മന്ത്രി ബന്ധുക്കള്‍ ബിരുദാനന്തര ബിരുദം എടുത്തു, ചില ഉന്നത ഉദ്യോഗസ്ഥരെ കോഴ്സുകള്‍ പഠിച്ചവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നിത്യാദി അത്യന്താധുനിക അഭ്യാസങ്ങളാണ് കോമ്പിനേഷനുകളും വിഷയങ്ങളും നിശ്ചയിക്കുന്നതിന് മാനദണ്ഡം ആയത്.ഹ്യുമാനിറ്റീസിന് ചേരുന്ന പാവം കുട്ടികളുടെ അണ്ഡകടാഹം ഇളക്കുവാന്‍ പോകുന്ന വിഷയങ്ങള്‍ വരെ ഇങ്ങനെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെട്ടു.

കോളേജുകളില്‍ പ്രീ ഡിഗ്രീ നിലനിന്നപ്പോള്‍ മൂന്നാം ഗ്രൂപ്പ് കോളേജിലെ കലാ,സാഹിത്യ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇവര്‍ എത്തുന്ന ഹിസ്റ്ററി, ഇക്കണോമിക്സ്‌, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ മാനവിക വിഷയങ്ങളുടെ വിദ്യാര്‍ഥികള്‍ കൂടിച്ചേരുമ്പോള്‍ ആണ് അത് ഒരു 'കോളേജ്' ആയി മാറുന്നത്.   എന്നാല്‍ ഇന്ന് മാനവിക വിഷയങ്ങള്‍ക്ക്‌ ചേരാന്‍ കുട്ടികളെ അന്വേഷിച്ച് കോളേജ് മാഷന്മാര്‍ പ്ലസ് ടു കഴിഞ്ഞ കുട്ടികളുടെ വീട്ടിലേക്കു മാര്‍ച്ച് നടത്തേണ്ടഅവസ്ഥയാണ്. എങ്കിലും ഹ്യുമാനിറ്റീസ് കോഴ്സിനു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു പിശുക്കും കാണിക്കുന്നില്ല.

ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ  ഈ നിറംകെടലിനു കേരളീയ സാഹചര്യങ്ങളില്‍ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് അന്വേഷിക്കാതെ ഈ കൊഴ്സുമായി ഏറെക്കാലം നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പുതിയകാലത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താത്ത, സാധ്യതകളെ പരിഗണിക്കാത്ത ഒരു പഠന ശാഖയ്ക്കും ഇക്കാലത്ത് ആളെക്കിട്ടില്ല. 

ഹ്യുമാനിറ്റീസ് ശാഖയ്ക്ക് വന്ന ഈ മങ്ങല്‍ കൊമേഴ്സുമായി താരതമ്യം ചെയ്‌താല്‍ കൂടുതല്‍ വ്യക്തമാകും. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത് കൊമേഴ്സ് ഗ്രൂപ്പിലാണ്. ബിസിനെസ്സ് സ്റ്റഡീസ്, അക്കൌണ്ടന്‍സി, ഇക്കണോമിക്സ്‌ , കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വളരെ ആകര്‍ഷകമായ ഒരു വിഷയ ഘടനയാണ് കൊമേഴ്സിന് ഉള്ളത്. പുതിയ ആഗോളവത്കരണ കാലത്ത് കച്ചവടം മാത്രമേ വയറ്റിപ്പിഴപ്പിനുതാകൂ എന്ന് മലയാളിക്ക്  മനസ്സിലായില്ലെങ്കില്‍ പിന്നെ ആര്‍ക്കു മനസ്സിലാകാനാണ്.
 
കേരളത്തില്‍ പ്ലസ് ടു കോഴ്സ് ആരംഭിച്ചപ്പോള്‍ കോളടിച്ചത് അണ്ണാച്ചിമാരും തെലുങ്കരുമൊക്കെയാണ്. ഹൈസ്കൂളുകളിലെ കണക്ക്‌, മലയാളം, സയന്‍സ് തുടങ്ങിയ വിഷയങ്ങളുടെ ഒന്നാംതരം മാഷന്മാര്‍ രായ്ക്കുരാമാനം ആന്ധ്രയ്ക്കും അണ്ണാമാലയ്ക്കമൊക്കെ വണ്ടി കയറി. നാലും മൂന്നും ഏഴ് എസ്സേ, പത്ത് ഷോര്‍ട്ട് ആറുകള്‍ ( അതിനു പറ്റുമെങ്കില്‍ ഗൈഡ് വെച്ചുതന്നെ എഴുതാം ) കഴിഞ്ഞു ഇത്രയേയുള്ളൂ എം.എ. പഠനം.  (we can't give marks in blank answer papers എന്നാണ് പരീക്ഷകനായി എത്തിയ ഒരു ഏമാന്‍പരീക്ഷാർത്ഥികള്‍ക്ക് നല്‍കിയ സന്ദേശം. സിനിമാപ്പാട്ടെങ്കിലും എഴുതിവെച്ചിട്ട് പോടേ.. ) പോളിട്ടിക്സിലും സോഷ്യോജിയിലും ഇക്കണോമിക്സിലും ആളുകള്‍ ഒരു സുപ്രഭാതത്തില്‍ പണ്ഡിതരായി രേഖകളുമായി തിരിച്ചെത്തി. എല്ലാവര്‍ക്കും ഹയര്‍ സെക്കന്ററിയിലേക്ക് പ്രമോഷനായി. ഇങ്ങനെ ബിരുദം നേടിയവരില്‍ സ്വപ്രയത്നം കൊണ്ട് പിന്നീട് റെഗുലറായി പഠിച്ചവരെക്കാള്‍ മുന്നോട്ട് പോയ എത്രയോ പേരുണ്ടെന്നതും വാസ്തവം. പക്ഷെ അവരുടെ എണ്ണം ച്ചിരി ക്കുറവാണ് എന്ന്  മാത്രം.വിഷയവുമായോ അതിന്റെ പുതിയ പഠന ശാഖകളുമായോ പഠനരീതിയുമായോ ഇവരില്‍ ബഹുഭൂരിപക്ഷത്തിനും പുലകുളി ബന്ധം പോലും ഇല്ല. ഒരു കോഴ്സ് പാതാളത്തിലേക്ക് ആണ്ടുപോകാന്‍ ഇതിലും വലുതായി എന്തെങ്കിലും വേണോ?

മറ്റൊരു കോഴ്സിനും കിട്ടാത്ത പൊതുവേ പഠന നിലവാരത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ്
ഹ്യുമാനിറ്റീസിന് ചേരുന്നത്. ചിലപ്പോള്‍ ഐ. എ. എസ്, ഐ. ഐ.ടി പ്രതീക്ഷകളുമായി എത്തുന്ന ചിലക്കൂടിക്കാല്‍കാരും കൂട്ടത്തില്‍ ഉണ്ടാകും.അവരുടെ കാര്യം ബഹുകഷ്ടം. പല ക്ലാസുകളുടെയും നിലവാരം, ഓതാന്‍ പോയി ഉള്ള പുത്തിയും പോയി എന്ന് പറഞ്ഞ പോലാണ്. കുട്ടിയുടെ പൊതുവായനയേയും ബോധത്തെയും പരിഹസിക്കുന്ന തരത്തിലാകുമാത്. പല വിഷയത്തിലും ഡി പ്ലസ് കിട്ടിയവരായിരിക്കും മിക്കവാറും. അവിടെ എങ്ങിനെ ഇക്കണോമിക്സിലെ പുതിയ ഗണിതതത്ത്വങ്ങള്‍, സ്റ്റാറ്റിസ്റ്റിക്സിലെ പ്രോബ്ലങ്ങള്‍ എന്നിവ അവര്‍ക്ക്  ദഹിക്കുമാ  നല്‍കാന്‍ കഴിയും. അതുകൊണ്ട് ഒരു 'പാട്ടാ  പാടും. എന്തൂട്ട്  തിരിഞ്ഞെന്നു' ചോദിക്കരുത്. ഇതാണ് മിക്കവരുടെയും കലാപരിപാടി. 
ഹയര്‍ സെക്കന്ററിയില്‍ വിഷയങ്ങള്‍ ഇങ്ങനെ വാട്ടര്‍ ടൈറ്റ്  കംബാർട്ടുമെൻറുകളായി എത്രകാലം പോകും? സയന്‍സ്, ഹ്യുമാനിറ്റീ‍സ് എന്നിങ്ങനെ വേര്‍തിരിവില്ലാതെ താത്പര്യമുള്ള ചില മാനവിക വിഷയങ്ങള്‍ എല്ലാവരും പഠിക്കണം എന്ന സമീപനമായിരിക്കും ഈ വിഷയങ്ങള്‍ പാതാളത്തോളം താണ്‌പോയതില്‍ നിന്നും അല്പമെങ്കിലും വലിച്ചു കയറ്റാന്‍സഹായകമാകുക.




2010 ജനുവരി 1, വെള്ളിയാഴ്‌ച

ആദിവാസികളുടെ സ്വപ്നഭൂമി - ഒരു ചിത്ര വായന


പാഠപുസ്തകങ്ങള്‍ ജനകീയ സ്കാനിങ്ങിനു വിധേയമായപ്പോള്‍ പരിഗണിക്കപ്പെട്ടത് അതിലെ ടെക്സ്റ്റ് മാത്രമല്ല; ചിത്രങ്ങള്‍ കൂടിയാണ്. ചിലരുടെ ചിത്രങ്ങള്‍ തെളിയാതിരുന്നതും മറ്റുചിലരുടെത് ബഹുവര്‍ണത്തില്‍ എക്സ്ട്രാ തെളിച്ചത്തോടെയായതും പകല്‍ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ചിലര്‍ക്ക് തിരിഞ്ഞു. വരക്കപ്പെട്ട കാര്‍ട്ടൂണ്‍ ടൈപ്പിലുള്ള ചില ചിത്രങ്ങള്‍ക്ക് രചയിതാക്കള്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത സാമ്യങ്ങളും അര്‍ത്ഥങ്ങളും മാധ്യമ സുഹൃത്തുക്കള്‍ കണ്ടെത്തി. ചിത്രങ്ങളുടെ നിലവാരം, സ്റ്റൈല്‍, മീഡിയം ഒക്കെ ചര്‍ച്ചയ്ക്കു വിധേയമായി. സത്യത്തില്‍ പാഠപുസ്തകങ്ങളില്‍ ഇന്നേവരെ കടന്നു വരാത്ത ഒരിനം, ചിത്ര വായന അറിയാതെയാണെങ്കിലും ഒരു അധിക അഭ്യാസമായി അതില്‍ കടന്നുകൂടി. അധ്യാപകരും പാഠപുസ്തകത്തിലെ ചിത്രങ്ങളില്‍ വ്യാഖ്യാനിക്കാന്‍ വല്ലതും കിടയ്ക്കുമെന്നു തിരിച്ചറിഞ്ഞു.

മറ്റു പുസ്തകങ്ങളില്‍ നിന്നും പാഠപുസ്തകതിനുള്ള ഒരു വ്യത്യാസം അത് ഒരു സര്‍ക്കാര്‍ വസ്തു ആണ് എന്നതാണ്. അതില്‍ വരുന്ന ഓരോ കുത്തിനും കൊമയ്ക്കും വരയ്ക്കും കുറിക്കും സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നവര്‍ക്ക് മറുപടി പറയേണ്ടിവരും. പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം എപ്പോഴും പൊതുസമൂഹത്തിന്റെ സൂക്ഷ്മ വായനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കും. രചിച്ചവര്‍ ഉദ്ദേശിച്ചതോ ഉദ്ദേശിക്കാത്തതോ ആയ ഏതൊരു അര്‍ത്ഥവും ആ ടെക്സ്റ്റുകളില്‍ നിന്നും സമൂഹം ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കും.

ഈ വിഷയം ഇപ്പോള്‍ ചിന്തിക്കാന്‍ ഇടവന്നത് ഒരു സര്‍ക്കാര്‍ പരസ്യം കൌതുകം ഉണര്‍ത്തിയതിനാലാണ്. രണ്ടു ദിവസം മുന്‍പ് എല്ലാ പത്രത്തിലും കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഒരു ഡമ്മി നാലിലൊന്ന് പരസ്യം ഉണ്ടായിരുന്നു. 'ആദിവാസികള്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം' എന്ന ശീര്‍ഷകത്തോടെ ആദിവാസി ഭൂരേഖാവിതരണ മേളയുടെ. കുളത്തൂപ്പുഴ ( അതെവിടെ? ഏത് ജില്ല? സ്ഥല വിജ്ഞാനീയവുമായി ബന്ധപ്പെട്ട് ഈയുള്ളവന്റെ അറിവില്ലായ്മ സമ്മതിക്കുന്നതിനോടൊപ്പം അതുകൂടി അറിയിക്കാനല്ലേ ഈ പരസ്യം എന്ന് ഒരു സംശയം കൂടി കിടക്കട്ടെ. കുളത്തൂപ്പുഴയിലെ ബാലകന്‍ അത് തീര്‍ത്തുതരുമാറാകട്ടെ.) വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ ആറ് മന്ത്രിമാരും സ്ഥലം എം. എല്‍. എ യും പങ്കെടുക്കുന്നുണ്ട്. അത്രയും പ്രധാനപ്പെട്ട ഒരു പരിപാടിയാണ് അത് എന്ന് സാന്നിധ്യം കൊണ്ട് തന്നെ മനസിലാക്കാം. മാത്രമല്ല മുത്തങ്ങ, ചെങ്ങറ തുടങ്ങിയ കേരളത്തിലെ സമീപകാല സാമൂഹികചരിത്രത്തിലെ നിര്‍ണായകമായ ചില സമരമുഖങ്ങളുടെ ഓര്‍മയും ഈ ഭൂമി വിതരണ പരസ്യം വായിക്കുമ്പോള്‍ ആര്‍ക്കും ഉണ്ടാകും.ഏറ്റുമുട്ടലിന്റെയും വെടിവെപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും ആത്മഹത്യയുടെയും പട്ടിണിയുടെയും രോഗത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളാണ് ആദിവാസി ഭൂമി എന്നീ രണ്ടു പദങ്ങള്‍ സമാസിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മലയാളിയുടെ മനസ്സില്‍ ഉണ്ടാകുന്നത്. അതെല്ലാം മറന്നേക്കൂ എന്നാണു പരസ്യത്തിലെ, പരിപാടിയില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെയും പങ്കെടുക്കുന്ന ആറ് മന്ത്രിമാരുടെയും അധ്യക്ഷന്‍ കൂടിയായ സ്ഥലം എം.എല്‍.എ യുടെയും ചിരിക്കുന്ന മുഖങ്ങള്‍ പറയുന്നത്.

ഒരു പിടി മണ്ണ് - ഒരു സ്വപ്നഭൂമി, കേരളം ആദിവാസി വനാവകാശ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഈ പരസ്യത്തില്‍, മന്ത്രിമാരുടെ ചിരിക്കുന്ന മുഖങ്ങള്‍ കഴിഞ്ഞാല്‍ ഉള്ളത് ഒരു ആദിവാസി കുടുംബത്തിന്റെ സംതൃപ്തമായ ജീവിത രംഗമാണ്. സര്‍ക്കാരിന്റെയോ സ്വകാര്യ ഏജന്‍സിയുടെയോ പോറ്റിലുള്ള ഒരു ചിത്രകാരന്‍ ആ സ്വപ്ന ഭൂമിയിലെ ജീവിതം ചിത്രീകരിച്ചതാണത്. ഒരു പിടി മണ്ണ് സ്വന്തമായ ആ കുടുംബത്തിന്റെ ആഹ്ലാദം മിക്ക മന്ത്രി ഓഫീസിലും കയറി ഇറങ്ങിയായിരിക്കും ( ചുരുങ്ങിയത് ആറ് ) പത്രത്തിലൂടെ ഒടുവില്‍ വെളിച്ചം കണ്ടത്. ആ ചിത്രമാണ് ഇവിടെ വായനയ്ക്ക് വിധേയമാക്കാന്‍ശ്രമിക്കുനത്. (ആദിവാസികളെക്കുറിച്ചുള്ള കേരളത്തിലെ പോതുമനസ്സിന്റെ ചിത്രം കൂടിയാകുന്നു അത് എന്നതിനാലാണ് ഇത് എന്ന് ഈ എഴുത്തിന്റെ ആമുഖം).




ചിത്രത്തിന്റെ പശ്ചാത്തലം കുന്നുകളാണ്. അതിന്റെ താഴ്വാരത്തിലെ കുറ്റിക്കാടിനു സമീപമാണ് സ്വപ്നഭൂമിയിലെ സ്വപ്നഭവനം. അത് വേലികെട്ടി വേര്‍തിരിച്ചിട്ടുണ്ട്. വീടിനു മുന്നില്‍ ആഹ്ലാദത്തോടെ ഒരു ആദിവാസി കുടുംബം.ഗൃഹനാഥന്‍, ഗൃഹനാഥ, രണ്ടു കുട്ടികള്‍.

വിജയകുമാര്‍ മേനോനെപ്പോലുള്ള ഒരു ചിത്രകലാ നിരൂപകന് ഒരു പുസ്തകമെഴുതാന്‍ പാകത്തില്‍ വിശദീകരണ പ്രാപ്തിയുള്ള, അത്യന്തം ധ്വന്യാത്മകമായ ഒരു ചിത്രം തന്നെയാണിത്. ഈ ചിത്രത്തെ മാത്രം വ്യാഖ്യാനിച്ചാല്‍ ആറ് മന്ത്രിമാര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഔചിത്യം പോലും പുഷ്പം പോലെ വിശദീകരിക്കാന്‍ കഴിയും.

പശ്ചാത്തലത്തിലെ കുന്നുകള്‍ നോക്കൂ. മൊട്ടകുന്നുകള്‍. കേരളത്തിന്റെ ബ്രാന്‍ഡ്‌ ഐക്കണ്‍ ആകാന്‍ ഇതിലും പറ്റിയ ഇമേജ് വേറെയുണ്ടോ? വനവിസ്തൃതി അനുനിമിഷം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു പഴയ 'കാട'ന്‍ നാടാണല്ലോ നമ്മുടേത്‌. വനമാഫിയകള്‍ വൈദ്യുതപദ്ധതികള്‍പ്പോലും നടപ്പിലാക്കാനും പാതിവഴിയില്‍ ഉപേക്ഷിക്കാനും ശക്തിനേടിയ ഒരു സംസ്ഥാനം! വന്‍കിട തോട്ടം മുതലാളിമാര്‍ ലക്ഷക്കണക്കിന് ഏക്കര്‍ വനം അനധികൃതമായി കൈയേറുകയും വെട്ടിവെളുപ്പിക്കുകയും ചെയ്തിട്ടും അവരെ തൊടാന്‍ ധൈര്യമില്ലാത്ത പ്രമാണിമാര്‍ എല്ലാം തീരുമാനിക്കുന്ന സംസ്ഥാനം! ഇതിന്റെയെല്ലാം ഉത്തരവാദിത്വം കാടും നാടും ഇല്ലാതായ ആദിവാസികള്‍ക്കും. അപ്പോള്‍ അവരുടെ സ്വപ്ന ഭൂമിക്കു പശ്ചാത്തലം മറ്റെന്താവാന്‍ ? വെളുത്തു വരുന്ന കുന്നുകള്‍ വനംമന്ത്രിയെ പരിപാടിക്ക് ക്ഷണിക്കുന്നതിന്റെ പശ്ചാത്തലം കൂടിയാവും. മലകളും കാടുകളും അഭയമായിരുന്ന ആദിവാസികളെ ആ പരിസത്തുനിന്നും അകറ്റുകയാണ് വനം മാഫിയയുടെ പ്രധാന കര്‍മ പരിപാടികളിലൊന്ന്. വനാവകാശ നിയമം എന്നത് പത്രപ്പരസ്യത്തിലെ മുദ്രാവാക്യം മാത്രം. വനം അവകാശപ്പെട്ടവര്‍ അത് അനുഭവിക്കുന്നു; യാതൊരു തടസ്സവുമില്ലാതെ. വനം എന്തായാലും ആദിവാസികള്‍ക്ക് കിട്ടില്ല എന്നത് ചിത്രത്തിലെ സ്വപ്ന ഭൂമിയില്‍ നിന്നും ആര്‍ക്കുംവായിക്കാം.

വനത്തില്‍ നിന്നും കൃത്യം വേലികെട്ടി തിരിച്ചാണ് ചിത്രത്തിലെ കുടുംബത്തിനു വീട് നല്‍കിയിരിക്കുന്നത്. കാടും വീടും തമ്മിലുള്ള അതിരാണ് വേലി. തന്റെ ആവാസ വ്യവസ്ഥയില്‍ നിന്നും അവനെ ഈ വേലി എന്നെന്നേക്കുമായി വേര്‍പെടുത്തുന്നു.
നാളെ നാഗരികനാവേണ്ട അവനു അതിനു വേണ്ട പരിശീലനം ഇന്നേ നല്‍കണം. പൊതു ഇടമായി കാടിനെ കണ്ട അവനെ സ്വകാര്യസ്വത്ത്‌ എന്ന പുതിയ റവന്യൂനിയമം പഠിപ്പിക്കണം. സ്വകാര്യതയുടെ,സ്വാര്‍ഥതയുടെ, ഉപഭോഗത്തിന്റെ പുതിയ വഴി അവനെ പഠിപ്പിക്കാന്‍ തീര്‍ച്ചയായും റവന്യൂമന്ത്രിക്കു കഴിയും.

ചിത്രത്തിലെ വീടാണ് കലാപരതയില്‍ മുന്നിട്ടു നില്‍ക്കുന്ന ബിംബം. അടിത്തറ ഇല്ലാത്തതും കമ്പുകളില്‍ ഉയര്‍ത്തിക്കെട്ടിയതുമായ ഒരു പുല്ലുമേഞ്ഞ കുടില്‍. ആദിവാസിയുടെ സ്വപ്ന ഗൃഹം.ഇതിലും മികച്ച ഒരു വീട് ആഗ്രഹിക്കാന്‍ ആദിവാസികള്‍ക്ക് എന്ത് അവകാശം. പ്രകൃതിയുടെ മടിത്തട്ട് എന്നുതന്നെ പറയാവുന്ന ഒരു വീടായിരിക്കണമല്ലോ ആദിവാസിക്ക് പ്രിയം. റിസോര്‍ട്ടുകളിലും മറ്റും ഇപ്പോള്‍ ഇങ്ങനത്തെ വീടാണ് എന്ന് ഏതു കാഴ്ചക്കാരനും അസൂയപ്പെടും. കോടികളുടെ മണിമന്ദിരങ്ങള്‍ അവര്‍ക്ക് ഒട്ടും ചേരില്ല. "സ്വപ്നഗൃഹങ്ങള്‍ നിങ്ങള്‍ എന്തിനു നിര്‍മ്മിക്കണം; ഇതാ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് ഞങ്ങള്‍ നിങ്ങള്‍ക്കായി അണിയിച്ചൊരുക്കുന്ന സ്വപ്നഗൃഹം" എന്നാണ് കേരളത്തിലെ എല്ലാ റിയാല്‍ എസ്റ്റേറ്റ് കോര്‍പ്പറേറ്റുകളുടെയും ഫ്ലാറ്റ് മുതലാളിമാരുടെയും വാഗ്ദാനം. അത്തരം സ്വപ്ന ഭാവന നിര്‍മ്മാതാക്കളാണ് പത്രം, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ തന്നെ നിലനില്‍പ്പിന്റെ അടിസ്ഥാനം. രാവും പകലും എല്ലാ മലയാളികളും താലോലിക്കുന്നത് അത് അല്ലെങ്കില്‍ അതുപോലൊന്ന് എന്നാണ്. പക്ഷെ ആദിവാസിയുടെ കാര്യത്തിലാവുമ്പോള്‍ അത് ഒരു ടെറസ്സ് പോയിട്ട് ഓടിട്ട വീടുപോലുമാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. 'ചോര്‍ച്ച, തണുപ്പ്, മഴ ഇതൊന്നും അവര്‍ക്ക് പ്രശ്നമല്ലെന്നെ'. ഈ പൊതുബോധത്തിന്റെ അടയാളമാണ് ചിത്രകാരന്‍ മിഴിവുറ്റ രീതിയില്‍അവതരിപ്പിച്ചിരിക്കുന്നത്. വനം മന്ത്രിക്കു തന്നെ ഭവന നിര്‍മാണ വകുപ്പും ഉള്ളത് കൊണ്ട് പ്രക്രുതിക്കനുസൃതമായ ഭവനനിര്‍മാണത്തെക്കുറിച്ച് ഒരു കവിതയുമാകാം.

കുടുംബാസൂത്രണത്തിന്റെ അത്യുഗ്രന്‍ മാതൃകകൂടി ആദിവാസികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ലഭിച്ച സന്ദര്‍ഭം ചിത്രകാരന്‍ ഒട്ടും പാഴാക്കിയില്ലെന്നത് കാണാതിരുന്നുകൂടാ. നോക്കൂ അവരുടെ സംതൃപ്തിക്കടിസ്ഥാനം ആ അണുകുടുംബ വ്യവസ്ഥിതി അല്ലേ? ആദിവാസികളെ അവരുടെ കാലഹരണപ്പെട്ട കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും മോചിപ്പിച്ച്‌ ആധുനികരാക്കാന്‍ ചിത്രകാരന്മാര്‍ക്കുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലാതെപോയല്ലോ. അല്ലെങ്കില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയെ ഈ പരിപാടിയില്‍ നിന്ന് ഒഴിവാക്കുമോ?

ഗൃഹനാഥന്‍ ചെയ്യുന്ന തൊഴിലും ശ്രദ്ധിക്കാതെ പോകരുത്. പരമ്പരാഗതമായി ആദിവാസികള്‍ക്ക് സംവരണം ചെയ്ത കുട്ടനെയ്ത്ത്. കുട്ട നെയ്യുന്നത് മാത്രമാണ് ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും അതിനു മുമ്പ് അദ്ദേഹം ഇതിനു വേണ്ടി ചെയ്തിരിക്കാവുന്ന കായികമായ അധ്വാനവും കാണികള്‍ക്ക് ഊഹിക്കാനാവും. കായികമായ ഇത്തരം തൊഴിലല്ലാതെ മറ്റൊന്നും ഇത്തരക്കാര്‍ക്ക് പറ്റില്ലെന്ന് ആര്‍ക്കാണറിയാത്തത്. പരമ്പരാഗത തൊഴിലുകള്‍ എന്ത് നഷ്ടം സഹിച്ചും ചെയ്യാന്‍ ആദിവാസികളെയല്ലാതെ ഇന്ന് മറ്റാരെ കിട്ടാന്‍ . പരമ്പരാഗത തൊഴിലുകളുടെ മാഹാത്മ്യം അവരെ ബോധ്യപ്പെടുത്താന്‍ തൊഴില്‍ വകുപ്പ് മന്ത്രിക്ക് തീര്‍ച്ചയായും കഴിയും. അതുവഴി വിദേശനാണ്യം കുന്നു കുന്നായി നാട്ടിലേക്കു വരികയും ചെയ്യും.


ചിത്രത്തിന്റെ ഫോക്കസ്സില്‍ ചിത്രകാരന്‍ കൊണ്ടുവന്നിരിക്കുന്നത് ആരെയാണെന്ന് നോക്കൂ. ഇടുപ്പിലും കൈയിലും പാത്രങ്ങളുമായി ആദിവാസി വീട്ടമ്മ വെള്ളം എടുക്കാന്‍ പോകുന്നു. അവരെത്തന്നെ ഫോക്കസ്സില്‍ നിര്‍ത്തിയത് സ്ത്രീ എന്ന പരിഗണന കൊണ്ടൊന്നുമല്ല. ഉദ്ദേശം അതിനു പിറകില്‍ ഉണ്ട്. നമ്മുടെ കാടുകള്‍ വെളുക്കുകയും കുന്നുകള്‍ മൊട്ടയാവുകയും ചെയ്തതിന്റെ ഏറ്റവും വലിയ ഇരകള്‍ ആദിവാസികള്‍ തന്നെയല്ലേ? അവരുടെ ഉപജീവനം മാത്രമല്ല കുടിവെള്ളം കൂടി മുട്ടിക്കുന്നതായിരുന്നു നമ്മുടെ എല്ലാ വികസന മാതൃകകളും. ആവാസ വ്യവസ്ഥയില്‍ നിന്നും പറിച്ചെറിയപ്പെടുക കൂടി ചെയ്യുന്ന ആദിവാസികള്‍ എവിടെയാണ് ചെന്ന് വീഴുക എന്നുകൂടി ധ്വന്യാത്മകമായി ഈ സ്ത്രീയുടെ അവസ്ഥ ചിത്രീകരിക്കുന്നുണ്ട്. അല്ലെങ്കിലും ഏത് നികൃഷ്ടാവസ്ഥയുടെയും യാതനകള്‍ അവകാശപ്പെട്ടത് സ്ത്രീകള്‍ക്ക് തന്നെയാണല്ലോ. സ്വന്തമായി ലഭിക്കുന്ന സ്വപ്നഭൂമിയില്‍ കിണറു കുഴിക്കുന്നതിനുള്ള സ്വൌകര്യം ഉണ്ടാവാന്‍ യാതൊരു സാധ്യതയും ഇല്ല. തൊട്ടുകൂടായ്മയുള്ളത് കൊണ്ടല്ല അവള്‍ക്ക് ഇരുകുടങ്ങളുമായി വെള്ളത്തിന്‌ പോകേണ്ടി വന്നത്. ചിലപ്പോള്‍ സമീപ പ്രദേശങ്ങളില്‍ തന്നെ കിണറുകള്‍ ഉണ്ടാകാന്‍ വഴിയില്ല. കിണറ് സമീപത്താണെങ്കില്‍ ഒറ്റക്കുടത്തില്‍ വെള്ളമെടുത്താല്‍ മതിയായിരുന്നു അവള്‍ക്ക്. സ്വപ്നഭൂമി സ്വന്തമായാല്‍പ്പോലും കുടിവെള്ളത്തിനായി അല്പകാലം കൂടി ആദിവാസികള്‍ അലയേണ്ടിവരും എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ് ജലവിഭവവകുപ്പ് മന്ത്രി തന്നെ ഇന്ന് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.

രണ്ടു കുട്ടികളെയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ആഹ്ലാദത്തോടെ പന്തിനു പിറകെ പായുന്ന ഒരാണ്കുട്ടിയും കുടിലിന്റെ തിണ്ണയില്‍ കളിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയും. സ്വപ്ന ഭൂമിക്കായി കാലങ്ങളായുള്ള കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദം ചിത്രീകരിക്കാന്‍ കുട്ടികളെത്തന്നെ മാധ്യമമാക്കിയതിന്റെ ഔചിത്യം ശ്രദ്ധേയമാണ്. ആദിവാസി കുട്ടികളെപ്പോല്‍ ജീവിതത്തിന്റെ മധുരം നുണയാന്‍ ഭാഗ്യമുള്ളവര്‍ ആര്?അവരില്‍ മിക്കവര്‍ക്കും സ്കൂളുകള്‍ പോലും അന്യം. വിദ്യാഭ്യാസമെന്ന പന്തയക്കുതിരക്ക് പിറകെ കേരളത്തിലെ മുഴുവന്‍ രക്ഷകര്‍ത്താക്കളും ഓടിത്തളരുമ്പോള്‍ അതിന്റെയൊന്നും ടെന്‍ഷനില്ലാതെ കഴിഞ്ഞുകൂടുന്നത് ആദിവാസികള്‍മാത്രം. അവരുടെ കുട്ടികള്‍ക്ക് ട്യുഷനും സ്പെഷല്‍ ക്ലാസ്സും ബാധകമല്ല. കുട്ടികളുടെ കളികള്‍ തിരെഞ്ഞെടുക്കുന്നതില്‍പ്പോലും ചിത്രകാരന്‍ കാണിച്ച സൂക്ഷ്മത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടിക്ക് ചോറും കറിയും ഉണ്ടാക്കുന്നതുപോലുള്ള കളി നല്‍കുമ്പോള്‍ ആണ്‍കുട്ടി പന്തിനു പിറകെ ഓടുകയാണ്. ലിംഗ വിവേചനത്തിന്റെ ആദ്യ പാഠങ്ങള്‍ കളികളിലൂടെയാനല്ലോ പകരേണ്ടത്.

ഇതിലെ ഓരോ സൂക്ഷ്മാംശത്തെയും വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ ഇന്നും നാളെയും സംഗതി തീരില്ല. ഉള്ളില്‍ ഈട്ടം കൂടിയ ആശയങ്ങളുടെ പ്രത്യക്ഷീകരണമാണല്ലോ വാക്കുകളും വരകളും. ഇതല്ലാതെ 'തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍'. അപ്പോള്‍ ഓരോ വക്കും വരയും ആശയങ്ങളുടെ ഒളിച്ചും തെളിച്ചും വെച്ച ഭൂഖണ്ഡങ്ങളെ പ്രധിനിധാനം ചെയ്യും. ആദിവാസികളെക്കുറിച്ചുള്ള കേരളത്തിന്റെ പൊതുബോധത്തിന്റെ പ്രത്യക്ഷത്തില്‍ കാണാത്ത മഞ്ഞുമലകളെത്തന്നെയാണോ ഈ സര്‍ക്കാര്‍ പരസ്യവും ഉള്ളില്‍ വഹിക്കുന്നത്. എങ്കില്‍ ഹാ കഷ്ടം എന്നല്ലാതെ എന്ത്പറയാന്‍!