2010, ജനുവരി 17, ഞായറാഴ്‌ച

സര്‍ഗാത്മകതയുടെ മാമ്പഴക്കാലം



സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാള കവിതാ രചനാ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ച ദിവ്യ, സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ത്രെഡ് പാറ്റേണില്‍  എ ഗ്രേഡ് ലഭിച്ച സൂര്യ എന്നീ കുട്ടികളെ അനുമോദിക്കുന്നതിനായി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍, അവര്‍ക്കുള്ള  ഉപഹാരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം, മുഖ്യാഥിതിയായെത്തിയ പ്രശസ്ത എഴുത്തുകാരന്‍ സി. വി ബാലകൃഷ്ണന്‍ തന്റെ സ്കൂള്‍ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഓര്‍മ്മകളെ അതിന്റെ സൂക്ഷ്മാംശത്തില്‍ നുള്ളിപ്പെറുക്കാന്‍  കഴിവുള്ള ഈ എഴുത്തുകാരന്‍ പക്ഷെ പഴയകാല സ്കൂള്‍ അനുഭവങ്ങളെ ഒട്ടും ആഹ്ലദത്തോടുകൂടിയല്ല അവവിറക്കിയത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ഇങ്ങനെയായിരുന്നു.


"ഇന്നത്തെ കുട്ടികള്‍ എത്രയോ ഭാഗ്യവാന്മാരാണ്. ഇത് ഞാന്‍ പഠിച്ച സ്കൂളാണ്.(പയ്യന്നൂര്‍ ഗവ. ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്, പിന്നീടത് ബോയ്സ്, ഗേള്‍സ്‌ എന്ന് രണ്ടായി വിഭജിക്കുകയുണ്ടായി.) ഇവിടെ നിന്നും നോക്കിയാല്‍ ഞാന്‍ അന്ന് പത്താം തരത്തില്‍ ഇരുന്ന ക്ലാസ് റൂം കാണാം. ഇത്രയും വൃത്തിയോ സൌകര്യങ്ങളോ അന്ന് ഞങ്ങളുടെ ക്ലാസ് മുറികള്‍ക്ക് ഇല്ലായിരുന്നു. പൊതുവേ സാമ്പത്തികമായി ദരിദ്രരായ, ആധുനികമായ ഒന്നിനെക്കുറിച്ചും, ധാരണയില്ലാത്ത, വിനോദങ്ങല്‍ക്കായി യാതൊരു സൌകര്യങ്ങളും ഇല്ലാത്ത ഒരു കാലമായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടം. മാത്രമല്ല സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തങ്ങള്‍ക്കും യാതൊരു പ്രോത്സാഹനവും അന്നത്തെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല. ആരും അത് പ്രധാനമാണെന്ന് അന്ന് കരുതിയിരുന്നില്ല. ഞാന്‍ ആലോചിച്ചത് ആ കാലത്ത് ആരെങ്കിലും അന്ന് ഒരു നല്ല വാക്കുമായി എന്റെ തോളില്‍ തട്ടിയിരുന്നോ എന്നാണ്. സത്യത്തില്‍ അന്ന് അങ്ങിനെയൊരു സ്നേഹസ്പര്‍ശം ലഭിച്ചിരുന്നെങ്കില്‍ അത് എത്രമാത്രം എന്നെ സന്തോഷിപ്പിച്ചേനെ.

അന്ന് കോളേജുകളായിരുന്നു, സര്‍ഗാത്മകമായി ഉള്ളില്‍ എന്തെങ്കിലും കൊണ്ട് നടന്നിരുന്നവര്‍ക്ക് അത് പുറത്തെടുക്കുന്നതില്‍ കാര്യമായ അന്തരീക്ഷം ഒരുക്കിയത്. സഗാത്മകതയുടെ വസന്തകാലമായിരുന്നു അന്ന് കാമ്പസ്സുകളില്‍. എന്നാല്‍ എന്ന് ഈ അവസ്ഥ നേരെ തിരിച്ചിടപ്പെട്ടിരിക്കയാണ്. നമ്മുടെ കോളേജുകള്‍ സഗാത്മകതയുടെ എല്ലാ കണികകളും വറ്റിപ്പോയി ഊഷരമായി ത്തീര്‍ന്നിരിക്കുന്നു എന്ന്, അന്നത്തെ വിദ്യാര്‍ത്ഥികളും    പിന്നീട്  അവിടുത്തെ അധ്യാപകരുമായ ആളുകള്‍ തന്നെ പറയുന്നു. മറിച്ച് നമ്മുടെ സ്കൂളുകള്‍  സര്‍ഗാത്മകതയുടെ പുതിയ കുളമ്പടിയൊച്ചകള്‍  കേള്‍പ്പിച്ചുകൊണ്ടിക്കുന്നു എന്ന് കുട്ടികള്‍ എഴുതുന്ന രചനകളും അവര്‍ ഇറക്കുന്ന പുസ്തകങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. പുതിയ പഠനാന്തരീക്ഷത്തിനു ഇതില്‍ പ്രധാനമായ ഒരു പങ്കുണ്ട്. അവര്‍ എത്രയോ ആത്മവിശ്വാസമുള്ളവരാണ്. അവര്‍ക്ക് പുതിയ അവബോധമുള്ള അധ്യാപകരുടെ പിന്തുണയുണ്ട്. എഴുത്തിനെ ഗൌരവമായി എടുക്കുന്നവര്‍ക്ക് (അത് വളരെ നിസ്സാരമായ ഒന്നല്ല; കഠിനമായി പ്രയത്നം ചെയ്‌താല്‍ മാത്രമേ നിങ്ങള്‍ക്ക് ആ വഴിക്ക് മുന്നോട്ടു പോകാന്‍ കഴിയൂ ) അതിനു രക്ഷകര്‍ത്താക്കള്‍, പഠനഭാരം തുടങ്ങിയ മറ്റെന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടാകാമെങ്കിലും, സ്കൂള്‍ അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്."

ഈ പ്രസംഗം ഇത്രയും ദീര്‍ഘമായി ഉദ്ദരിച്ചത് മലയാളത്തിലെ അനുഗ്രഹീതനായ ഒരു എഴുത്തുകാരന്‍ സ്കൂളിലെ ചലനങ്ങളെ  എത്രമാത്രം സൂക്ഷ്മമായി അനുധാവനം ചെയ്യുന്നു എന്ന് കാണിക്കാനാണ്. എഴുത്തിനെ സംബന്ധിക്കുന്ന രചനാപരമായ എല്ലാത്തിനെയും കുറിച്ച് ഇന്ന് കുട്ടികള്‍ക്ക് ധാരണയുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. എഴുത്തിനെക്കുറിച്ച് മാത്രമല്ല സിനിമയെക്കുറിച്ചുപോലും  അവര്‍ക്ക് സൂക്ഷ്മമായ അറിവാണുള്ളത്. എന്താണ് തിരക്കഥ, സംവിധായകന്‍ എന്താണ് ചെയ്യുന്നത്, ക്യാമറ എവിടെയാണ് വെക്കുന്നത്, എഡിറ്റര്‍ എന്താണ് ചെയ്യുന്നത്, വെളിച്ചവും പശ്ചാത്തലവും എങ്ങിനെയാണ് ഒരുക്കുന്നത് എന്നിവയെക്കുറിച്ചെല്ലാം അവര്‍ക്ക് നല്ല ധാരണയുണ്ട്. പഴയകാലത്ത് ക്ലാസ് മുറിയില്‍ നിന്ന് ഓടിപ്പോയി സിനിമ കാണാറുള്ള, സിനിമയോട് അത്രമാത്രം അഭിനിവേശമുണ്ടായിരുന്ന ചില സന്ദര്‍ഭങ്ങള്‍ ഓര്‍മിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു, അന്ന് തിരശ്ശീലയില്‍ തെളിയുന്ന ചിത്രങ്ങളും അവര്‍ പറയുന്ന സംഭാഷണങ്ങളും അല്ലാതെ ഈ വിസ്മയത്തിന്റെ അന്തര്‍ലോകത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു.


മറ്റെന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാനിക്കാം എങ്കിലും പുതിയ വിദ്യാലയ അന്തരീക്ഷം സൃഷ്ടിച്ച സര്‍ഗാത്മകമായ തുടിപ്പുകളെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. പഠനത്തെക്കുരിച് സ്വീകരിച്ച പുതിയ സമീപനത്തിന്റെയും വിദ്യാലയ ജനാധിപത്യത്തെക്കുറിച്ച് മുന്നോട്ടുവെച്ച കാഴ്ചപ്പാടിന്റെയും ഒരു ഫലം തന്നെയാണ് അത്. ഓരോ ചെറു ചലനങ്ങളും ഉണ്ടാക്കുന്ന വലിയ തരംഗങ്ങളെ മുന്‍കൂട്ടി പ്രവചിക്കാന്‍, നോക്കിക്കാണാന്‍, അതിനു വളമേകാന്‍ വലിയൊരു വിഭാഗം അധ്യാപകരെ അത് പ്രാപ്തരാക്കി. പണ്ടാണെങ്കില്‍ മുളയിലെ നുള്ളിക്കളയുമായിരുന്ന എത്ര തുടിപ്പുകളാണ് ഇന്ന് സ്കൂള്‍ അങ്കണത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. മലയാളത്തിലെ സര്‍ഗാത്മകതയുടെ കൊടിയടയാളമായ എം.ടി, ഓ.എന്‍.വി,അടൂര്‍ തുടങ്ങി പി.പി. രാമചന്ദ്രന്‍, സന്തോഷ്‌ ഏച്ചിക്കാനം, ഷെറി (കടല്‍ത്തീരത്തിന്റെ സംവിധായകന്‍) വരെയുള്ള പ്രതിഭകളുമായി അടുത്തിടപഴകാനും സംവദിക്കാനും ഇന്ന് പാഠ്യപദ്ധതി തന്നെ ആവശ്യപ്പെടുന്നു. അതിന്റെ അന്തസ്സത്തയോട് ആത്മാര്‍ത്ഥതയുള്ള ഒന്നോ രണ്ടോ പേരെ ഒരു സ്കൂളില്‍ കാണുകയുള്ളൂ, പക്ഷെ അവര്‍ മതി, അവരുടെ സാമീപ്യം വിരിയിക്കുന്ന വസന്തങ്ങള്‍ നാളെ ആ സ്കൂളിനെ, അവിടുത്തെ പഠനകാലത്തെ ഒരു മാമ്പഴക്കാലം പോലെ മനസ്സില്‍കൊണ്ടുനടക്കും; തീര്‍ച്ച.

3 അഭിപ്രായങ്ങൾ: