2010, ജൂലൈ 29, വ്യാഴാഴ്‌ച

അതിരുകളില്‍ നില്‍ക്കുമ്പോള്‍


ജാലിയന്‍  വാലാബാഗും സുവര്‍ണ ക്ഷേത്രവും മാത്രമായിരുന്നു ഡല്‍ഹിയില്‍ നിന്നും അമ്രുതസരിലെക്കുള്ള യാത്ര പുറപ്പെടുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍. ചരിത്ര പുസ്തകങ്ങളില്‍ നിന്നും മാത്രമറിഞ്ഞ ജാലിയന്‍ വാലാബാഗിന്റെ രക്തം കിനിഞ്ഞ മണ്ണിലേക്കുള്ള യാത്രയുടെ ഉത്സാഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. സി. സി. ആര്‍. ടി അധ്യാപകര്‍ക്കായി നടത്തുന്ന ഒരു മാസത്തെ ഓറിയന്റേഷന്‍  കോഴ്സിനു എത്തിയതായിരുന്നു ഞങ്ങള്‍ ഡല്‍ഹിയില്‍. വര്‍ഷം 1997. എന്നെ കൂടാതെ സംഘത്തില്‍ ഉണ്ടായിരുന്നത് നാട്ടുകാരന്‍ കൂടിയായ രാജന്‍, കോഴിക്കോടുകാരനായ കബീര്‍, മലപ്പുറത്തെ ഹാരിസ് എന്നിവര്‍. ഏപ്രിലിലെ ചൂടിലും തിരക്കിലും തിളച്ചുമറിയുന്ന ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ ആവേശം തണുത്തു; വെയിറ്റിംഗ് ലിസ്റ്റില്‍ എടുത്ത റിസര്‍വേഷന്‍ അതെ പോലെ കിടക്കുന്നു. ഉത്തരേന്ത്യയിലൂടെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിന്റെ 'സുഖം' അതിനു മുന്‍പ് രണ്ടു മൂന്നു തവണ അറിഞ്ഞത് കൊണ്ടുതന്നെ ഒരു രാത്രി മുഴുവന്‍ നീളുന്ന ഈ യാത്ര എങ്ങിനെ നടത്തും എന്ന് തലപുകഞ്ഞു. ഒടുവില്‍ സൌമ്യനെന്നു കാഴ്ചയില്‍ തോന്നിച്ച കാശിന്റെ കാര്യത്തില്‍ ഒട്ടും സൌമ്യനല്ലാത്ത ഒരു ടി ടി ആര്‍ കനിഞ്ഞപ്പോള്‍ നാല് പേര്‍ക്കും ബെര്‍ത്ത് റെഡി.

ദല്‍ഹിയിലെ വരണ്ട ഉഷ്ണക്കാറ്റിന്റെ രാത്രിയില്‍ നിന്നും പഞ്ചാബിന്റെ തണുത്ത പ്രഭാതത്തിലെക്കാന് ഉണര്‍ന്നത്. പഞ്ചാബിന്റെയും കേരളത്തിന്റെയും ഭൂപ്രകൃതികള്‍ തമ്മിലുള്ള സമാനതകള്‍, കേട്ടരിവുകള്‍ക്കുമപ്പുറത്താണെന്ന് ബോധ്യമായി. കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍, ഇടയില്‍ പേരറിയാത്ത മരങ്ങള്‍, കാവല്‍പ്പുരകള്‍. അപ്പോഴേക്കും തിരക്കൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ ഏതാനും സര്‍ദാര്‍ജിമാരും ചില പഞ്ചാബി കുടുംബങ്ങളും മാത്രം. കൂട്ടത്തിലെ ഏക ഹിന്ദിവാലയായ രാജന്‍ തന്റെ മുറിഞ്ഞും തെന്നിയും വീഴുന്ന ഹിന്ദിയില്‍ എതിരെയിരിക്കുന്ന സര്‍ദാര്‍ജിയോട് അടുത്തു. താടിയും മുടിയും നരച്ച, ആജാനുബാഹുവായ ആ മനുഷ്യന്‍ നല്ല ഇംഗ്ലീഷില്‍ ഹിന്ദിയുടെ മൃതശരീരത്തെ ചിള്ളി വെളിയിലിട്ടു. ഞങ്ങള്‍ കേരളത്തില്‍ നിന്നാനെന്നരിഞ്ഞപ്പോള്‍ സന്തോഷത്തോടെ ഞങ്ങളെ ഭാഗ്യവാന്മാര്‍ എന്ന് വിശേഷിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ യഥാര്‍ത്ഥ ചിത്രം തത്കാലം ഇംഗ്ലീഷില്‍ വിശദീകരിക്കാന്‍ പ്രയാസമായതിനാല്‍ അതിനു മുതിര്‍ന്നില്ല. പട്ടാള ലോറികളിലും എന്‍ സി സി യുടെ വണ്ടികളിലും ഇരുന്നു തല വെളിയിലെക്കിട്ടു നോക്കി അവര്‍ ഒപ്പിയെടുത്ത നമ്മുടെ നാട്ടിന്റെ ചിത്രം മങ്ങാതെ അങ്ങിനെ തന്നെ കിടക്കട്ടെ.

പഞ്ചാബികളുടെ ധീരതയെക്കുറിച്ചും കൃഷി ചെയ്യുന്നതിലുള്ള പാടവത്തെ ക്കുറിച്ചും അദ്ദേഹം വാചാലനായി. ഭീകരവാദം നാടിനേല്‍പ്പിച്ച  പരിക്കുകളെക്കുറിച്ച് ബോധവാനായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളിലെ ധീരത അദ്ദേഹത്തോട് അനല്‍പ്പമായ ബഹുമാനം ജനിപ്പിക്കുന്നതായിരുന്നു. യാത്രയുടെ ലക്ഷ്യം എന്തൊക്കെയെന്നു അദ്ദേഹം ആരാഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല; ജാലിയന്‍ വാലാ ബാഗ്, പിന്നെ സുവര്‍ണ ക്ഷേത്രം. സുവര്‍ണ ക്ഷേത്രത്തിന്റെ പേരില്‍ വീഴാത ഒരൊറ്റ സര്‍ദാര്‍ജി പോലുമുണ്ടാവില്ലെന്നു ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അദ്ദേഹം രണ്ടു മിനുറ്റ് ആലോചിച്ചു കൊണ്ട് തല അങ്ങുമിങ്ങും ആട്ടി. പിന്നെ പറഞ്ഞു; ജാലിയന്‍ വാലാ ബാഗും സുവര്‍ണ ക്ഷേത്രവും തീര്‍ച്ചയായും നിങ്ങള്‍ കാണണം. പക്ഷെ കേരളത്തില്‍ നിന്ന്  ഇവിടെ വരെ വന്ന നിങ്ങള്‍ കാണേണ്ടുന്ന ഇതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു സ്ഥലമുണ്ട്: അതിര്‍ത്തി. വാഗാ അതിര്‍ത്തി. ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്ന് എത്തിയ, അതിര്‍ത്തിയായി കടലിനെ മാത്രം കണ്ടു ശീലിച്ച നിങ്ങള്‍ക്ക് അതൊരു മറക്കാനാവാത്ത അനുഭവമായിരിക്കും.


ഒരു പകലിന്റെ നീളത്തിനപ്പുറം പഞ്ചാബില്‍ ചിലവഴിക്കാന്‍ നിര്‍വാഹമില്ലാത്ത യാത്രയായിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. അവിടെ നിന്ന് ചണ്ടീഗഡ്, പിന്നെ സിംല, മടക്കം ഹരിദ്വാര്‍ ഋഷികേശ്  വഴി.. നാല് ദിവസം കൊണ്ട് ഇങ്ങനെ കറങ്ങി വരണം. അതാണ്‌ പദ്ധതി. അപ്പോള്‍ വാഗാ അതിര്‍ത്തി.. ഞങ്ങളുടെ സംശയം മനസ്സിലായതുപോലെ അദ്ദേഹം പറഞ്ഞു; നിങ്ങള്‍ നേരെ അട്ടാരിയിലേക്ക് പോകൂ. അവിടെ നിന്ന് അതിര്‍ത്തിയില്‍ പോയി മടങ്ങിയാല്‍ ജാലിയന്‍ വാലാ ബാഗും സുവര്‍ണ ക്ഷേത്രവുംകണ്ടു നിങ്ങള്‍ക്ക് രാത്രി തന്നെ ഇവിടെ നിന്ന് തിരിക്കാം. ആ ഉറപ്പില്‍ മറ്റൊന്നും സംശയിക്കാനില്ലായിരുന്നു. അമൃതസര്‍ റെയില്‍വേ സ്റെഷനില്‍ ഇറങ്ങി ബസ്സ്റ്റാന്റിലേക്കുള്ള വഴിയും അതിര്‍ത്തിയിലെക്കുള്ള റൂട്ടും പറഞ്ഞുതന്നു കൈതന്നു ആ മനുഷ്യന്‍ ഞങ്ങളെ യാത്രയാക്കി.

അമൃതസറില്‍ നിന്ന് അട്ടാരിയിലെക്കുള്ള ഒന്നര മണിക്കൂര്‍ ബസ് യാത്ര രസകരമായിരുന്നു. വിശാലമായ ഗോതമ്പ് പാടങ്ങള്‍ക്കു നടുവിലൂടെ നേര്‍വരപോലെ പോകുന്ന റോഡ്‌. ബസ്സില്‍ വെച്ച് ആര്‍ക്കും മനസ്സിലാകില്ലെന്ന ഉറപ്പോടെ ഉച്ചത്തില്‍ മലയാളത്തില്‍ സംസാരിക്കുന്ന ഞങ്ങളെ സര്‍ദാര്‍ജിമാര്‍ കൌതുകത്തോടെ നോക്കി. രാജന്‍ വീണ്ടും മുറി ഹിന്ദി തട്ടിക്കുടഞ്ഞെടുത്തും കയ്യും കലാശവും കാണിച്ചും അട്ടാരി എത്താറായോ എന്ന് അടുത്തിരിക്കുന്ന ചെറുപ്പക്കാരനോട്‌  അന്വേഷിച്ചു കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ തലകുലുക്കി. കേരളത്തില്‍ നിന്നേ അതിര്‍ത്തി കാണാനെത്തിയ ഞങ്ങളെ അദ്ദേഹവും അഭിനന്ദന സൂചകമെന്നോണം ഒന്ന് നോക്കിയോ? അട്ടാരിയില്‍ ബസ് നിര്‍ത്തിയപ്പോഴേക്കും ഞങ്ങളുടെ ബേഗുകളും വേഷവും കണ്ട സൈക്കിള്‍ റിക്ഷക്കാര്‍ ഞങ്ങളെ വളഞ്ഞു. നേരത്തെ കണ്ട ചെറുപ്പക്കാരന്‍ അപ്പോഴേക്കും ഓടി വന്നു. ഇത് എന്റെ സ്വന്തം ആളുകളെന്ന മട്ടിലായി പിന്നീട് അയാളുടെ പെരുമാറ്റം. അതിര്‍ത്തിയിലെക്കുള്ള റിക്ഷാ ചാര്‍ജ്ജ് ഇരുനൂറു രൂപയില്‍ നിന്നും പതുക്കെ അമ്പതിലെത്തി. അമ്പത് രൂപയില്‍ ഒരു പൈ പോലും അധികം നല്‍കരുതെന്ന് ഞങ്ങളെ ശട്ടം കെട്ടി രണ്ടു റിക്ഷകളിലായി ഞങ്ങളെ കയറ്റി കൈവീശി യാത്ര പറയുമ്പോള്‍  ഇതൊക്കെ എന്തതിശയം എന്ന് ഞങ്ങള്‍ പരസ്പരം നോക്കി അന്തം വിട്ടു.     


അട്ടാരിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്ക് രണ്ടു കിലോമീറ്റര്‍ ദൂരമുണ്ടാകും. വെയിലിനു ചൂട് കൂടിക്കൂടി വന്നു. കയ്യില്‍ കരുതിയ വാഴപ്പഴം ഞങ്ങള്‍ റിക്ഷക്കാരുമായി പങ്കിട്ട് കഴിച്ചു. റോഡിനു ഇരുവശവും 'പച്ചയും മഞ്ഞയും മാറിമാറി, പാറിക്കളിക്കും പരന്ന പാടം' എന്ന് ഇടശ്ശേരി എഴുതിയ പോലെ അതിവിശാലമായ പാടങ്ങള്‍. അതിനിടയില്‍ക്കൂടി ദൂരേക്ക്‌ നീണ്ടു പോകുന്ന നിരത്തുകള്‍. ട്രാക്ക്റ്ററുകളില്‍ കൃഷി ഭൂമിയിലേക്ക്‌ നീങ്ങുന്ന ഗ്രാമീണര്‍. വിസിലൂതിയും ഒച്ചയെടുത്തും അവരോട് സൗഹൃദം പങ്കിടുന്ന നമ്മുടെ സൈക്കിള്‍ വാലകള്‍. അധ്വാനത്തിന്റെ ചക്രങ്ങള്‍ ഇടതടവില്ലാതെ കറങ്ങിക്കൊണ്ടിരുന്നു. അന്തമില്ലാത്ത പാടങ്ങള്‍. ജനവാസത്തിന്റെ സൂചനകളായി വീടുകള്‍ അധികമൊന്നും കാണാനില്ല. ഇടയ്ക്കിടെ കാണുന്ന ധാന്യപ്പുരകളില്‍ ഉഴാനും കൊയ്യാനുമുള്ള ട്രാക്ക്റ്ററുകള്‍. ഇടയില്‍ കടന്നു പോകുന്ന മിലിട്ടറി ട്രക്കുകള്‍.

അതിര്‍ത്തിയെ സമീപിക്കുംതോറും ഞങ്ങളുടെ സംസാരം മെല്ലെമെല്ലെ കുറയുകയും അകാരണമായ ഒരു ഭീതിയും വികാരവും ഞങ്ങളില്‍ അരിച്ചു കേറുകയും ചെയ്തു. അതിര്‍ത്തിയുടെ ചിഹ്നങ്ങള്‍... മുള്‍കമ്പികള്‍  ചുറ്റി വളച്ചുണ്ടാക്കിയ അനന്തതയിലേക്ക് നീളുന്ന വലി..... ഉയരത്തില്‍ കെട്ടിപ്പൊക്കിയ കാവല്‍പ്പുരകള്‍... എങ്ങും തോക്കേന്തിയ പട്ടാളക്കാര്‍ ... അതിര്‍ത്തിയിലെ ഒന്നാം ഗേറ്റുവരെ സൈക്കിള്‍ റിക്ഷയില്‍ പോകാം. സന്ദര്‍ശകര്‍ക്കായി ഒരുക്കിയ താത്കാലിക കടകള്‍ അവിടെയും സമൃദ്ധം. പെപ്സിയുടെയും കൊക്കൊക്കോളയുടെയും തിളങ്ങുന്ന പെട്ടികളും ബോട്ടിലുകളും കൊണ്ട് അലങ്കരിക്കപ്പെട്ട അവയുടെ ഉള്‍ഭാഗം പീഞ്ഞപ്പെട്ടികളും പഴകി ദ്രവിച്ച മരക്കഷണങ്ങളും ആസ്ബറ്റോസ് ഷീറ്റുകളും കൊണ്ട്  കുത്തിനിറുത്തിയവയാണ്. ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ തികച്ചും ഉപയുക്തം!!
ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുള്ളിലൂടെ നോക്കിയാല്‍ അങ്ങ് കുറച്ചു കൂടി ഉള്ളിലായി മറ്റൊരു ഗേറ്റ് കൂടെ കാണാം. അതാണ്‌ ശരിയായ അതിര്‍ത്തി! അതാണ്‌ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ വരമ്പ്! അവിടം വരെ പോകാന്‍ എന്താണ് വഴി. ഗേറ്റിലെ പട്ടാള ഉദ്യോഗസ്ഥനോട് സി സി ആര്‍ ടി യുടെ ഐടിന്റിറ്റി കാര്‍ഡുകാണിച്ചു വിനീതമായി അപേക്ഷിച്ചു, കേരളത്തില്‍ നിന്നും വരുന്നതാണ്.. അപ്പുറത്തെ ഗേറ്റ് വരെ പോകാന്‍ കഴിയുമോ? നാല് മണിക്ക് ശേഷമേ അങ്ങോട്ട്‌ പോകാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളൂ. അപ്പോഴാണ്‌ പതാക വന്ദനം. എത്ര അപേക്ഷിച്ചിട്ടും രക്ഷയില്ല. പെട്ടെന്ന് ആരോടോ കയര്‍ത്തു കൊണ്ട് അടുത്തുള്ള ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നു തോന്നിച്ച ചെറുപ്പക്കാരന്റെ അടുത്തെത്തി ഞങ്ങള്‍ വിനീതമായി ഒന്ന് കൂടെ അഭ്യര്‍ത്ഥിച്ചു. കുറച്ചു സമയം നില്‍ക്കാന്‍ പറഞ്ഞു അദേഹം ഒഫീസിനുള്ളിലേക്ക് തന്നെ കയറിപ്പോയി. ആരോടോ അനുവാദം ചോദിച്ചു ഉടന്‍ പുറത്തുവന്ന അദ്ദേഹം, പെട്ടെന്ന് പോയി വരണമെന്ന നിര്‍ദേശത്തോടെ ഞങ്ങള്‍ക്ക് ഉള്ളിലേക്ക് പോകാനുള്ള അനുവാദം തന്നു.
അവിടെനിന്നു ശരിയായ അതിര്‍ത്തിവരെ പട്ടാളക്കാരുടെ ഓഫീസുകളുടെ നിരയാണ്. ഓരോ അടിവെപ്പിലും തിരിച്ചറിയാന്‍ കഴിയാത്ത ഏതോ വികാരത്തിന്റെ കനം ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു.  ക്യാമറ കൊണ്ട് പോകാന്‍ അനുവാദം ലഭിച്ചിരുന്നെങ്കിലും ഫോട്ടോ എടുക്കാമോ എന്നാ സംശയം അപ്പോഴുമുണ്ടായിരുന്നു. ഒടുവില്‍, ഈ അനുഭവത്തിന്റെ സാക്ഷ്യ പത്രമായി ഒരു ഫോറ്റൊയെങ്കിലും ഇല്ലാതിരിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ച് ക്യാമറ പുറത്തെടുത്തപ്പോഴേക്കും ഒരു പട്ടാള ഓഫീസര്‍ ഉറക്കെ വിളിച്ചു. പിരിച്ചു കയറ്റിയ മീശയുടെ ഗൌരവത്തിലേക്ക് മെല്ലെ നടക്കുമ്പോള്‍ ഹൃദയം പട പാടാ മിടിക്കുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ ആരാണ് അനുവാദം തന്നതെന്ന ചോദ്യത്തിന് മുറിഞ്ഞു മുറിഞ്ഞു ഉത്തരം പറഞ്ഞു.  അവിടെ ... ഗേറ്റില്‍ ... ചെറുപ്പക്കാരനായ ഒരോഫീസര്‍.... പിന്നെ പഠിച്ചു വെച്ച ഈരടികള്‍ നീട്ടി പ്പാടി .. സാര്‍, ഞങ്ങള്‍ കേരളത്തില്‍ നിന്ന് ..സി സി ആര്‍ ടി യുടെ കോഴ്സ് ... മുഖത്തെ ഗൌരവം പെട്ടെന്ന് അയഞ്ഞു. ഞാന്‍ വെറുതെ ചോദിച്ചതല്ലേ... നിങ്ങള്‍ ആവശ്യത്തിനു ഫോട്ടോ എടുത്തുകൊള്ളൂ... അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.  

ഇത്  ലാഹോറിലേക്ക് നീളുന്ന പ്രധാന പാത. മുന്നില്‍ ഇന്ത്യയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന കൂറ്റന്‍ ഗെയ്റ്റ്. ഒരു നേരിയ വരയുടെ അപ്പുറത്തും ഇപ്പുറത്തുമായി പാറുന്ന ഇരു രാജ്യങ്ങളുടെയും പതാകകള്‍. ഇന്ത്യയുടേത് ഇപ്പുറത്തെക്കും  പാക്കിസ്ഥാന്റേത്   അപ്പുറത്തേക്കും തുറക്കാം.
ഇപ്പുറത്തും അപ്പുറത്തും കാവല്‍ നിക്കുന്ന പട്ടാളക്കാരുടെ മുഖത്തു നിസ്സംഗത മാത്രം. ഒരേ സംസ്കാരവും  ഭാഷയും കൈമുതലായുള്ള ജനത ഒരു രേഖയ്ക്ക് ഇരുപുരമായി തീര്‍ത്ത ഇരുമ്പ് ഗേറ്റുകളാല്‍ പകുക്കപ്പെട്ടിരിക്കുന്നതിന്റെ വേദന അവിടെ നില്‍ക്കുമ്പോഴാണ് അറിയുന്നത്. പരസ്പര ഭീതിയുടെ നിഴല്‍ ആ ഉച്ചയിലും അവിടെങ്ങും പരന്നിരുന്നു. യൂണിഫോമുകളില്‍, നിറങ്ങളില്‍ കൃത്യമായും വ്യക്തമാകണമെന്ന ഉദ്ദേശത്തോടെ തീര്‍ത്ത ഭിന്നതയുടെ അതിരുകള്‍ കൂടിയാണ് അവിടെ പാറിക്കളിച്ച പതാകകളും പട്ടാളക്കാരും.
ഉയര്‍ത്തിക്കെട്ടിയ രക്ത സാക്ഷി കുടീരത്തിനുമേല്‍ പരസ്പര സൌഹൃദത്തിന്റെ അടയാളമായി മുറുകെ പിടിച്ചിരിക്കുന്ന രണ്ടു കൈകള്‍.അതില്‍ തന്നെ സൂക്ഷിച്ചു നോക്കുമ്പോള്‍ അവയുടെ പിറകിലുള്ള കണ്ണുകളും കാണാന്‍ കഴിയുന്നു. അതില്‍ തെളിയുന്നത് സൌഹൃദത്തിന്റെ ഊഷ്മളതയോ മത്സരത്തിന്റെ വീറോ? ലാഹോറില്‍ നിന്നും വരുന്ന റോഡിനു മുകളിലായി തീര്‍ത്ത കൂറ്റന്‍ കമാനത്തിനു അപ്പുറത്ത് ഇന്ത്യയിലക്ക് സ്വാഗതമെന്നും ഇപ്പുറത്തു 'മേരാ ഭാരത്‌ മഹാന്‍ ഹെ' എന്നും എഴുതിയിട്ടുണ്ട്. ഭാരതമെന്ന പേരിനു മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഭംഗി!! എന്റെ നാടെന്ന  സുരക്ഷാബോധം ഭീതിയുടെ വെടിപ്പുകകള്‍ക്കിടയിലും അവിടെ നില്‍ക്കുമ്പോള്‍ സത്യത്തില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.





 അപ്പോഴേക്കും രാജന്റെ ശബ്ദം ഉയര്‍ന്നു. 'സാരേ ജഹാംസെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ..' മറ്റൊന്നുമാലോചിക്കാതെ ഞങ്ങള്‍ അതേറ്റുപാടി. അത് കഴിയുമ്പോഴേക്കും കൈകള്‍ നീട്ടിപ്പിടിച്ച് കബീര്‍ പ്രതിജ്ഞയ്ക്ക്  തയ്യാറെടുത്തിരുന്നു. 'ഭാരതം എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്...' എന്റെ ഊഴമാണ് അടുത്തത്‌. പെട്ടെന്ന് നാവില്‍ വന്നത് ഞാനും പാടി,
"ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ലാ 
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ പുണ്യഗൃഹമല്ലോ"

8 അഭിപ്രായങ്ങൾ:

  1. മനോഹരമായ വിവരണത്തിനു നന്ദി മാഷ്.ചിത്രങ്ങള്‍ കുറച്ച് കൂടിയാ കാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഇക്കും പോണം വാഗയില്‍ ...............
    ഇക്കും പോണം വാഗയില്‍ ...............
    ഇക്കും പോണം വാഗയില്‍ ...............
    ഇക്കും പോണം വാഗയില്‍ ...............

    മറുപടിഇല്ലാതാക്കൂ
  3. viവരണം നന്നായി
    മനസിലെ ഒരാഗ്രഹമായിരുന്നു ഒരു യാത്ര വാഗയിലേക്ക്

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ജൂലൈ 30 5:23 PM

    വിവരണം വായിച്ചു നന്നായി. പതിനൊന്നാം തരത്തിലേക്ക് ഒരു മാതൃകയാക്കാന്‍ തീരുമാനിച്ചു സസ്നേഹം
    മോഹനന്‍ മാഷ്

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010, ഓഗസ്റ്റ് 4 9:20 PM

    കലങ്ങള്ക്കപ്പുറത്തെന്നൊ കാശ്മീരിന്റെ സുന്ദര സ്വറ്ഗതീരത്തുനിന്ന ഓറ്മ്മയുണറ്ത്തിയ യാത്രാവിവരണം. മനസ്സില് ലഡാക്കിലെ കോടമഞ്ഞുപെയ്യുന്ന വീഥികളില് പാതിപഴുത്ത അപ്പിളിന്റെ സുഗന്ധവുമായെത്തിയ കുളിറ്കാറ്റ്, ആപ്രികോട്ടിന്റെ ഇലകള് പാറിവീഴുന്ന നനുത്ത സ്വരം...... ഓറ്മകള് ഒരുപാട് ദൂരം പിന്നിലേക്കു പോയി എന്നു തോന്നുന്നു.......ഒപ്പം സാഹോദര്യത്തിന്റെ നനുത്ത നൂലിഴകള് അറ്റുപോയ നീറുന്ന മുറീവുകളില് ആശ്വസത്തിന്റെ ഇളംകാറ്റ് കടന്നുപോകുന്ന ഒരു തോന്നലും...... വളരെ നന്ദി സ്നേഹത്തോടെ സ്മിത

    മറുപടിഇല്ലാതാക്കൂ
  6. v r yet 2 become independent!
    stil d British rule our mind!
    it's dey who'd divided us as hindu n muslaman
    n stil v think dat a musalman is a muscleman!
    india is nothing but a colonial construct...
    der r only diversities... unity is a term found 4 administering us. pakistan is not an enemy nation...

    മറുപടിഇല്ലാതാക്കൂ