2010 മേയ് 8, ശനിയാഴ്‌ച

മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം


ഏറ്റവും മികച്ച കംപ്യൂട്ടര്‍ ലാബിനുള്ള വിദ്യാഭ്യാസവകുപ്പിന്റെ അവാര്‍ഡ് ലഭിച്ച സ്‌കൂളില്‍ ഒരു പഠനവുമായി ബന്ധപ്പെട്ട് പോകേണ്ടിവന്നു. അതിന്റെ ഭാഗമായി ഒരു ചെറിയ സോഫ്‌റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പ്രതികരണം രേഖപ്പെടുത്തണം. മികച്ചതായി കണ്ടെത്തിയ ലാബിനെക്കുറിച്ച് സ്‌കൂള്‍ അധികാരികളുടെ അഭിമാനത്തിന്റെ പുറത്തേറി അവിടെയെത്തിയപ്പോള്‍ ഒറ്റ സിസ്റ്റത്തിലും സി.ഡി. ഡ്രൈവ് ഇല്ല. സര്‍വര്‍ കേടായിക്കിടക്കുന്നു. ലാന്‍ ഇല്ല. ഇന്റര്‍നെറ്റ് ഇല്ല. ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രത്യേകമായുള്ള ലാബില്‍ ചെന്ന് കാര്യങ്ങള്‍ ഒരുവിധം ഒപ്പിച്ചു. അടുത്ത വര്‍ഷം ആ വിഷയത്തില്‍ ചെയ്യേണ്ടുന്ന നിര്‍ദേശങ്ങള്‍ ഐ.ടി. അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ ഉണ്ടെന്ന് അവിടെയുള്ള കംപ്യൂട്ടര്‍ അദ്ധ്യാപകനെ അറിയിച്ചപ്പോള്‍  അദ്ദേഹത്തിന് ഐ.ടി. അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റ് എങ്ങനെ തുറക്കണമെന്ന് പോലും അറിയില്ല. ഇന്റര്‍നെറ്റില്‍നിന്ന് എങ്ങനെ വിവരം ശേഖരിക്കും എന്നതിനെക്കുറിച്ച് പി.ടി.എ നിയമിച്ച മൂന്നോളം ലാബ് അസിസ്റ്റന്റുമാര്‍ക്കും വിവരം കഷ്ടി. സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പാക്കി ഏഴ് വര്‍ഷം കഴിഞ്ഞപ്പോഴത്തെ സ്ഥിതി ഇതാണ്!
മികച്ച രീതിയില്‍ ഐ.സി.ടി പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കിയതിനുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടിയത് കേരളമാണ്. ഐ.ടി. പ്രേമികളായ  മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങളെ കടത്തിവെട്ടി കംപ്യൂട്ടറിനോട് അത്ര പഥ്യമൊന്നുമില്ലാത്ത ഇടതുപക്ഷസര്‍ക്കാറിനുതന്നെ രണ്ടുതവണയും പുരസ്‌കാരം ലഭിച്ചതില്‍ ഒരു വിരുദ്ധോക്തിയുടെ രുചിയുണ്ട്. സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ പഠനം നടപ്പാക്കിയതിനുള്ള ട്രോഫി ഷോകേസില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വയംവിമര്‍ശനപരമായി നമ്മളേറ്റെടുക്കേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പാക്കാനാരംഭിച്ച് വര്‍ഷം ഏഴുകഴിഞ്ഞെങ്കിലും ഐ.ടി. പഠനത്തിന്റെ ലക്ഷ്യത്തേയും മാര്‍ഗത്തെയും സംബന്ധിച്ച് ഉറച്ചൊരു തീര്‍പ്പിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? എന്താണ് പഠിപ്പിക്കേണ്ടത് അത് എങ്ങനെയാവണം ആര്‍ജിച്ച ശേഷികള്‍ വിലയിരുത്തേണ്ടതെങ്ങനെ, നിശ്ചയിച്ച ലക്ഷ്യത്തിലെത്താന്‍ എത്രമാത്രം കഴിഞ്ഞു, തുടര്‍പഠനത്തെ സംബന്ധിച്ച ധാരണകള്‍ എന്തൊക്കെയാണ് എന്നിവ അവയില്‍ ചിലതാണ്.

2002-03 മുതലാണ് കേരളത്തില്‍ ഐ.ടി. വിദ്യാഭ്യാസം നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ ഉള്ളടക്കം തീരുമാനിച്ചതും അധ്യാപകപരിശീലനത്തിന്റെ മൊഡ്യൂള്‍ തയ്യാറാക്കിയതും ഇന്റല്‍ എന്ന ആഗോളകുത്തകകമ്പനിയാണ്. അന്നത്തെ അധ്യാപകപരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആര്‍ട് പേപ്പറില്‍ അച്ചടിച്ച് സ്‌പൈറല്‍ ബൈന്റ് ചെയ്ത് മനോഹരമാക്കിയ ഇന്റലിന്റെ കൈപ്പുസ്തകവും സിഡിയും ലഭിച്ചിരുന്നു. Teach more Earn more പദ്ധതി പ്രകാരം ലോകമെമ്പാടും അവര്‍ നടത്തിയ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഈ പരിശീലനങ്ങളെന്ന് പിന്നീട് തെളിഞ്ഞു. അധ്യാപകപരിശീലനത്തിനുള്ള ചെലവ് അവര്‍ വഹിക്കാമെന്ന് പറഞ്ഞത് സൗമനസ്യപൂര്‍വം നമ്മള്‍ തള്ളിക്കളഞ്ഞു. നമ്മുടെ നികുതിപ്പണംകൊണ്ട് അന്തസ്സായി നമ്മള്‍ അവരുണ്ടാക്കിയ മൊഡ്യൂള്‍ പഠിപ്പിച്ചു. ഇതിന്റെ കമ്മീഷനായി കോടികള്‍  കേരളത്തില്‍ പലര്‍ക്കുമായി നല്‍കിയതായി മൈക്രോസോഫ്റ്റിന്റെ വെബ് സൈറ്റില്‍ അവര്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു എന്ന് അന്നേ ചിലര്‍ പറഞ്ഞിരുന്നു. ആ മൊഡ്യൂളിലെ ഒരു പ്രധാനചര്‍ച്ചാമേഖല കോപിറൈറ്റ് നിയമം സംബന്ധിച്ചായിരുന്നു. ഒറിജിനല്‍ വേണം ഉപയോഗിക്കാന്‍ പകര്‍പ്പ് അങ്ങേയറ്റം കുറ്റകരം എന്ന ബോധം പുതിയ തലമുറയില്‍ ഉറപ്പിക്കാന്‍ അധ്യാപകരെയല്ലാതെ മറ്റാരെ കൂട്ടുപിടിക്കണം!!

ഒരു സുപ്രഭാതത്തില്‍ ഐ.ടി. എന്ന ഒരു വിഷയം കൂടെ ഹൈസ്‌കൂള്‍ സിലബസില്‍ കയറിപ്പറ്റി. കണക്കിന്റെയും സയന്‍സിന്റെയും പിര്യേഡുകള്‍ വെട്ടിച്ചുകരുക്കായാണ് ഈ പുതുക്കക്കാരന് ഇടമൊരുക്കിയത്. എസ്.എസ്.എല്‍.സി. പരീക്ഷക്കടക്കം ഐ.ടി. ഒരു വിഷയമായി പൊതുപരീക്ഷ നടത്തുമെന്ന ഭീഷണിയില്‍ ഞെട്ടിയ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകള്‍ കാണം വിറ്റും ഐ.ടി. ലാബുകള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായി. പൊതുസമൂഹത്തില്‍ നിന്ന് ഒരു വിദ്യാലയത്തിന് ശേഖരിക്കാവുന്നതിന്റെ പരമാവധി തുക ഇതിനായി പിഴിഞ്ഞെടുത്തു. പല പി.ടി.എകളും ചിട്ടിനടത്തിപ്പുകാരുടെയും ലോട്ടറിനടത്തിപ്പുകാരുടെയും വേഷം കെട്ടി. പൊളിഞ്ഞുവീഴാറായ ക്ലാസ്മുറിയുള്ള സ്‌കൂളിലടക്കം പുത്തന്‍ കംപ്യൂട്ടര്‍ ലാബുകള്‍ ഉയര്‍ന്നു. ഉള്ള ക്ലാസ്മുറികളെത്തന്നെ കുറേക്കൂടി ചുരുക്കി, ലബോറട്ടറിയും ലൈബ്രറിയും എങ്ങോട്ടേക്കെങ്കിലും ഒതുക്കി താരപരിവേഷത്തോടെ ഐ.ടി. ഭീമന്‍ പ്രവേശിച്ചു. പൊടിപിടിച്ച മേപ്പുകള്‍ അടുക്കിവെക്കാന്‍ ഒരു റാക്ക്, ലബോറട്ടറിയില്‍ 10 ടെസ്റ്റ് ട്യൂബുകള്‍, ലൈബ്രറിയില്‍ ചില റഫറന്‍സ് പുസ്തകങ്ങള്‍ എന്നിത്യാദി ആവലാതികളുമായി പി.ടി.എയ്ക്കു മുമ്പില്‍ കുമ്പിട്ടുനിന്ന അധ്യാപകരെ അപകര്‍ഷതയാല്‍ ലജ്ജിപ്പിച്ചുകൊണ്ട്, ഇന്റലിന്റെ പുത്തന്‍ പ്രൊസസറും മദര്‍ബോര്‍ഡും ഉള്ള തിളങ്ങുന്ന കംപ്യൂട്ടറുകള്‍ ചുവപ്പുപരവതാനിയിലൂടെ അടിവെച്ചുനീങ്ങി. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 98 എന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും രോമാഞ്ചം കൊണ്ടു. തങ്ങളുടെ കുഞ്ഞുങ്ങളും നാളെ കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാരും വിദഗ്ദ്ധരും ആകുന്നത് അവര്‍ സ്വപ്നം കണ്ടു!

പി.ജി.ഡി.സി.എ. കഴിഞ്ഞ നാട്ടിലെ കുറച്ച് ചെറുപ്പക്കാര്‍ക്ക് പറയാനൊരു തൊഴിലായി. കംപ്യൂട്ടര്‍ മാഷ് / ടീച്ചര്‍. ഉടന്‍ വരുന്നു അടുത്ത ഉത്തരവ്. എം.എസ്. ആഫീസ് പഠിക്കാന്‍ ഒരു കുട്ടി വര്‍ഷം 250 രൂപ ഫീസ് നല്കണം! സൗജന്യമെന്ന് നാം അഹങ്കരിച്ചിരുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസം ഒറ്റയടിക്ക് പതിറ്റാണ്ടുകള്‍ പിന്നോട്ടുപോയി; ട്യൂഷന്‍ ഫീസിന്റെ കറുത്ത ദിനങ്ങളിലേക്ക്. ആരും ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും ഐ.ടി. ഭ്രാന്ത് പടര്‍ന്നുപിടിച്ച മധ്യവര്‍ഗകേരളത്തിന് അതൊരു പ്രശ്‌നമേയായില്ല. സ്‌കൂളില്‍ അന്നുണ്ടായിരുന്ന അഞ്ചോ ആറോ കംപ്യൂട്ടറിനു മുന്നില്‍ നാലും  അഞ്ചും കുട്ടികള്‍ തിങ്ങിയിരുന്നു. രണ്ട് പിര്യേഡ് വീതം ഒരു വര്‍ഷം മുഴുവനിരുന്നിട്ടും ഒരു കുട്ടിക്ക് 20 മണിക്കൂര്‍ പോലും മൗസ് കയ്യില്‍ കിട്ടിയില്ല. ഏത് കഴുത്തറുപ്പന്‍ കംപ്യൂട്ടര്‍ സെന്ററിലും 250 രൂപയ്ക്ക് ഇതിലും മികച്ച പരിശീലനം ലഭിക്കുമെന്നത് ഉറപ്പാണല്ലോ. കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസത്തിന്റെ ആദ്യ എപ്പിസോഡ് ഇപ്രകാരമായിരുന്നു.

1997 മുതല്‍ പൊതുവിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കിവരുന്ന പാഠ്യപദ്ധതി പരിഷ്‌കരണവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഐ.ടി. പഠനം മുന്നോട്ടുപോയത്. എങ്ങനെ ഐ.ടിയുടെ സാധ്യതകളെ കരിക്കുലവുമായി ബന്ധിപ്പിക്കാം എന്നതിനെ സംബന്ധിച്ച ഗൗരവത്തിലുള്ള ആലോചനകള്‍ എവിടെയുമുണ്ടായില്ല. ഒരു പാഠ്യപദ്ധതിപരിഷ്‌കരണത്തിനു പിന്നിലുള്ള സിദ്ധാന്തങ്ങളിലുള്ള വിശ്വാസമല്ല, കേരളീയന്റെ പൊങ്ങച്ചത്തെ തലോടുമ്പോഴുള്ള സീല്‍ക്കാരങ്ങളാണ് നാളത്തെ വോട്ടാവുക എന്നറിയാത്തവരല്ലല്ലോ ഭരണക്കാര്‍. എന്തുതന്നെയായാലും മൈക്രോസോഫ്റ്റിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായും നിറവേറി. ലോകത്തൊരു കരാജ്യത്തും ചെലവായതിലോക്കാളുമധികം പ്രൊസസറുകളും മദര്‍ ബോഡുകളും സോഫ്റ്റ് വെയറുകളും അവര്‍ക്ക് ചെറിയൊരു കാലയളവില്‍ ഈ കൊച്ചുകേരളത്തില്‍ വിറ്റഴിക്കാനായി. വിദേശത്തും സ്വദേശത്തുമുള്ള മറ്റ് കുത്തകകള്‍ക്കും കച്ചവടം മോശമായില്ല. ക്രമേണ വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ല എന്നു പറയുന്നത് പത്താം തരത്തിലെ കുട്ടികള്‍ക്കും, സ്റ്റാറ്റസിനെ എല്ലാത്തിലും ഉപരിയായിക്കാണുന്ന മധ്യവര്‍ഗത്തിനും കുറച്ചിലായി.

ഐ.ടി. പ്രത്യേക വിഷയമായി പഠിക്കുന്നതിനും അതിനായി പ്രത്യേകം ടെക്സ്റ്റുകള്‍, പരീക്ഷകള്‍, എന്നിവ ഏര്‍പ്പെടുത്തുന്നതിനും എതിരെ അപ്പോഴേക്കും അക്കാദമിക തലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെ ഗുണപരമായ ഒരു മാറ്റമുണ്ടായത് മൈക്രോസോഫ്റ്റില്‍ നിന്നും ലിനക്‌സിലേക്കുള്ള ചുവടുവെയ്പായിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനമാണ് ഇതിനായി ഉഷ്ണിച്ചത്. ലോകത്തില്‍ തന്നെ സ്വതന്ത്ര സോഫ്റ്റ് വേറില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കിയതിനുള്ള പുരസ്‌കാരം കകേരളത്തിലെ ഐ.ടി. അറ്റ് സ്‌കൂള്‍ പ്രജക്റ്റ് നേടിയെടുത്തു. എന്നാല്‍ 200 മാസ്റ്റര്‍ട്രയെനികളിലൂടെയും 5600 സ്‌കൂള്‍തല ഐ.ടി. കോഡിനേറ്റര്‍മാരിലൂടെയും കേരളത്തിലെ 2644 സ്‌കൂളുകളിലെ 4776306 കുട്ടികള്‍ക്കും 176569 അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ ചുമതലയേറ്റിരുന്ന ഈ സ്ഥാപനം “ചില പ്രാഥമിക കംപ്യൂട്ടര്‍ നൈപുണികള്‍ക്കും ക്ലറിക്കല്‍ ജോലി ചെയ്യുന്നതിനുള്ള നൈപുണികള്‍ക്കും അപ്പുറത്തേക്ക് ഒന്നും ചെയ്യുന്നില്ല” എന്നാണ് ഇതേക്കുറിച്ച് പഠിച്ച അക്കാദമിക സംഘം കണ്ടെത്തിയത്. (കേരള പാഠ്യപദ്ധതി ചട്ടക്കൂട് പേജ്. 86) വിവിധ വിഷയങ്ങളുടെ പഠനവുമായി ഉദ്ഗ്രഥനം ചെയ്തുകൊണ്ടാണ് ഐ.ടി. നൈപുണികള്‍ സ്വായത്തമാക്കേണ്ടതെന്ന ഏട്ടിലെ പശു അവിടെത്തന്നെ കിടന്നു.

ഹൈസ്‌കൂള്‍ തലത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും പല തവണയായി കോടാനുകോടികള്‍ ചെലവഴിച്ച് പരിശീലനം നല്‍കിയിരുന്നു. എത്ര അധ്യാപകരെ തന്റെ വിഷയം കൈകാര്യം ചെയ്യാനുള്ള ഒരു ഐ.ടി. ടൂള്‍ വികസിപ്പിക്കാന്‍ പ്രാപ്തരാക്കി? എത്ര പേരെ ആത്മവിശ്വാസത്തോടെ കുട്ടികളോട് ഏതെങ്കിലും ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഒരു പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിവുള്ളവരാക്കി? എത്ര ഉത്തരവുകള്‍ നല്‍കി പിന്‍വലിച്ചാലും പി.ടി.എകള്‍ ഏര്‍പ്പെടുത്തിയ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്റ്റര്‍മാര്‍ തന്നെ ഇന്നും ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഐ.ടി. ഫീസിനു പകരം പി.ടി.എ ഫണ്ട് എന്ന പേരിലാണ് കുട്ടികളോട് ഇടയ്ക്കിടെ കാശുപിരിക്കുന്നത് എന്നുമാത്രം. കംപ്യൂട്ടര്‍ പരിജ്ഞാനമെന്ന പുതിയ ബ്രാഹ്മണ്യത്തിന് ദക്ഷിണവെക്കാന്‍ ആര്‍ക്കാണ് മടി?

മറ്റൊരു വിഷയത്തിന്റെ പരിശീലനത്തിനും വിനിമയത്തിനും ഇത്ര വിപുലമായ സംവിധാനമോ സാമ്പത്തികപിന്തുണയോ ഉണ്ടായിട്ടുണ്ടോ? 200 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അധ്യാപകരെന്ന നിലയിലുള്ള മുഴുവന്‍ ശമ്പളത്തിനും ആനുകൂല്യത്തിനും പുറമെ പരിശീലനത്തിന്റെ പ്രതിഫലവും പറ്റി 7 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും (പത്തിരുപതു കോടി രൂപയെങ്കിലും ചുരുങ്ങിയത് സര്‍ക്കാറിന് ഈയിനത്തില്‍ മാത്രം ചെലവു വന്നിട്ടുണ്ടാവും.) പത്ത് ശതമാനത്തെപ്പോലും ഒന്ന് നേരാംവണ്ണം മൗസ് അനക്കാന്‍ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. ചില ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍  പരിചയപ്പെടല്‍, ഇന്റര്‍നെറ്റില്‍നിന്നുള്ള ബ്രൗസിങിന് രണ്ടോ മൂന്നോ മണിക്കൂര്‍- ഇത്രമാത്രമാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. ( ലിനക്സിലും ചില വിഷയസോഫ്റ്റ്വെയറിലും ഇപ്പോള്‍ പരിശീനം നല്‍കി വരുന്നത് കാണാതിരിക്കുന്നില്ല ). എന്തിന് താന്‍ ഐ.ടി. പരിശീലനം നേടണം, അതിന്റെ സാധ്യതകള്‍ അക്കാദമിക തലത്തിലും ക്ലാസ്മാനേജ്‌മെന്റ് തലത്തിലും തനിക്ക് എങ്ങനെ സഹായകമാകും, തന്റെ വിഷയവുമായി ബന്ധപ്പെട്ട് എന്തൊക്കെ സാധ്യതകള്‍/കണ്ടന്റുകള്‍ ലഭ്യമാണ്, താന്‍ കണ്ടെത്തിയവ/നിര്‍മിച്ചവ എങ്ങനെ പങ്കുവെയ്ക്കാം..... ഇത്തരത്തിലുള്ള ഉള്ളില്‍ത്തൊടുന്ന ഒന്നും പരിശീലനത്തിലില്ല. സ്വന്തം മനസ്സില്‍ നിന്നുള്ള പ്രേരണയാല്‍ മൗസില്‍ ഒന്ന് തൊടാന്‍ പ്രചോദിപ്പിക്കുന്ന ഒന്നും പരിശീലനത്തിന്റെ സര്‍വേനമ്പറില്‍ ഇല്ല. അമ്മായിയും കുടിച്ചു പാല്‍ക്കഞ്ഞി എന്ന പോലെ ഞാനും കംപ്യൂട്ടര്‍ പഠിച്ചിട്ടുണ്ട്, ഇന്റര്‍നെറ്റ്, പവര്‍ പോയിന്റ് തുടങ്ങിയ ചില വാക്കുകളൊക്കെ കേട്ടിട്ടുണ്ട് എന്ന് ഉഷാറായി തല കുലുക്കാനല്ലാതെ മിക്കവരും ഐ.ടി. ലാബിന്റെ പടി കടക്കാറില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. തന്റെ അല്പജ്ഞാനത്തിന്റെ അഹങ്കാരത്താല്‍ മറ്റുള്ളവരെ കംപ്യൂട്ടര്‍ ലാബില്‍ കയറ്റാന്‍ കൂട്ടാക്കാത്ത സ്‌കൂള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍ കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.

എട്ടാംക്ലാസുവരെയുള്ള മറ്റെല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങള്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് പരിഷ്‌കരിക്കപ്പെട്ടു. ഒന്‍പതാം തരത്തിലെ പുസ്തകങ്ങള്‍ ഈ വര്‍ഷം മാറും. ഇതിലും ഒരു അനക്കമില്ലാത്തത് ഐ.ടിക്കു മാത്രം. അവിടെയിപ്പോഴും പഴയ പുസ്തകം തന്നെ! ഐ.ടി. പഠനരീതി, വിലയിരുത്തല്‍ എന്നിവയില്‍ കാതലായ മാറ്റം നിര്‍ദേശിക്കുന്ന കെ.സി.എഫ്. ചില താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നത് കൊണ്ടാവുമോ അതിലെ നിര്‍ദേശങ്ങള്‍ക്ക് ഒരു വിഭാഗം മാത്രം മുഖം തിരിക്കുന്നത്?

പത്താം ക്ലാസ് വരെ സ്വതന്ത്ര സോഫ്‌റ്റ്വേറില്‍ നല്‍കുന്ന പരിശീലനം അവിടെ അവസാനിക്കുന്നു. ഹയര്‍സെക്കന്ററി മേഖലയിലെ കംപ്യൂട്ടര്‍ പഠനം അടിമുടി മൈക്രോസോഫ്റ്റ് മയമാണ്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേ അവിടെയിറങ്ങുന്ന സോഫ്റ്റ് വേറുകള്‍ പ്രവര്‍ത്തിക്കൂ. പരീക്ഷാസംബനമ്ധമായി, നിരന്തമൂല്യനിര്‍ണയ ഫലങ്ങള്‍ രേഖപ്പെടുത്തലിനായി, വിദ്യാര്‍ത്ഥി-അധ്യാപക വിശദാംശങ്ങള്‍ നല്‍കുന്നതിനായി, ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട സോഫ്റ്റ് വേറുകളെല്ലാം വിന്‍ഡോസിലേ പ്രവര്‍ത്തിക്കൂ. പ്ലസ് റ്റു ക്ലാസുകളിലെ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സിലബസ് മൊത്തം വിന്‍ഡോസ് അധിഷ്ഠിതം. പത്താം ക്ലാസ് വരെ തുടക്കമെങ്കിലുമിട്ട ഓപ്പണ്‍ സോഫ്റ്റ് വേറുകളില്‍ കൂടുതല്‍ അവഗാഹമുണ്ടാക്കുന്നതിന് പകരം മൈക്രോസോഫ്റ്റിന്റെ ആലയിലേക്കുതന്നെ ഈ കുട്ടികളെ തെളിക്കേണ്ടതുണ്ടോ എന്ന ചോദ്യം എങ്ങുനിന്നുമുണ്ടായില്ല.

പുതിയ പാഠപുസ്തകങ്ങള്‍ എത്ര മനോഹരമായി ഐ.സി.ടി. സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി വിനിമയം ചെയ്യാം. പാഠവും വിനിമയതന്ത്രങ്ങളും സ്വീകരിക്കുമ്പോള്‍തന്നെ ഐ.സി.ടി. സാധ്യതകളെ സമര്‍ത്ഥമായി ലിങ്ക് ചെയ്യുകയും ഒരു ഐ.സി.ടി. കണ്ടന്റുകൂടി സപ്പോര്‍ട്ടായി നല്‍കുകയും ചെയ്താല്‍ അത് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എത്രമാത്രം പ്രയോജനപ്പെടുമായിരുന്നു. പാഠപുസ്തകമെഴുതുന്നവര്‍ക്ക് ഐ.സി.ടി. സാധ്യകള്‍ എന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയില്ല. ഐ.ടി. വിദഗ്ദ്ധര്‍ക്ക് ബോധനശാസ്ത്രവും അതത് വിഷയ പരിജ്ഞാനവും കഷ്ടി. വ്യത്യസ്ത തുരുത്തുകളായി നില്‍ക്കുന്ന വിദ്യാഭ്യാസവകുപ്പിനുകീഴിലെ ഘടകങ്ങളെത്തന്നെ ഒത്തൊരുമിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് മൊത്തം സിസ്റ്റത്തെ  നവീകരിക്കാനും ഏകോപിപ്പിക്കാനും എങ്ങനെ കഴിയും?

സര്‍ക്കാര്‍ ഈ മേഖലയ്ക്കായി ചെലവഴിച്ചിട്ടുള്ള കോടാനുകോടികളുടെ കണക്ക് ആരുടെയും കണ്ണുതള്ളിക്കുന്നതാണ്. പരിശീലനത്തിനൊഴുക്കിയ കോടികള്‍ക്ക് പുറമേ ശതകോടികളുടെ വാങ്ങലുകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. സ്‌കൂളുകള്‍ക്കാവശ്യമുള്ള കംപ്യൂട്ടറുകള്‍ക്കും, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയ അനുബന്ധ ഉപകരണങ്ങള്‍ക്കും പുറമേ ഡിജിറ്റല്‍ കാമറ, വീഡിയോ കാമറ, ലാപ്‌ടോപ്പുകള്‍ തുടങ്ങി എല്‍.സി.ഡി. പ്രോജക്റ്ററുകള്‍ വരെ ഇന്ന് നിര്‍ലോഭമായി സ്‌കൂളുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. എല്ലാം കേന്ദ്രീകൃത വാങ്ങലുകള്‍ വഴി. കേരളത്തിലെ മുഴുവന്‍ അധ്യാപകരര്‍ക്കും ലാപ്ടോപുകള്‍ നല്‍കാനുള്ള പദ്ധതി അണിയറയില്‍ തയ്യാറായി വരുന്നത്രെ! എല്ലാ സ്‌കൂളുകളിലും രണ്ട് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് (ഹയര്‍സെക്കന്ററിക്കും ഹൈസ്‌കൂളിനും വെവ്വേറെ! രണ്ടും അണ്‍ലിമിറ്റഡ്!) കണക് ഷനാണ് നല്‍കിയിരിക്കുന്നത്. സ്‌കൂളിലെ എത്ര അധ്യാപകര്‍ അതില്‍ ഒരു ശതമാനം സൗകര്യമെങ്കിലും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ആരാണ് പരിശോധിക്കുക? കിട്ടിയ സാധനങ്ങള്‍ അതേ പോലെ സൂക്ഷിച്ച് എന്റെ പെന്‍ഷന്‍ വരെ നിങ്ങള്‍ ഒന്നും ഉപയോഗിച്ച് കേടുവരുത്തരുതെന്ന്, അഥവാ ഒരാള്‍ തയ്യാറായാല്‍ ഹെഡ്മാസ്റ്റര്‍/ഹെഡിമിസ്ട്രസ് താഴ്മയായി അപേക്ഷിക്കും. ഇങ്ങനെ രണ്ട് പ്രധാനാധ്യാപകര്‍ റിട്ടയരാകുമ്പോഴേക്കും കിട്ടിയ ലാപ്‌ടോപ്പും പ്രോജക്റ്ററും ഒരു വഴിക്കായിട്ടുണ്ടാകും.

ഐ.ടി. അറ്റ് സ്‌കൂള്‍ ഇന്ന് ഒരു പ്രോജക്റ്റ് എന്നതിലുപരി വിദ്യാഭ്യാസവകുപ്പിലെ പ്രധാനപ്പെട്ട ഒരു മേഖലയായിരിക്കുകയാണ്. തീര്‍ച്ചയായും പല സംസ്ഥാനങ്ങളും തികച്ചും സ്വകാര്യഏജന്‍സികളെ ഏല്‍പിച്ച് കംപ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ എത്രയോ ഭേദമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ തലമുറ വളര്‍ന്നു വരുന്നതോടെ കേരളത്തില്‍ എന്തായാലും ശക്തമാകും. സ്‌കൂള്‍ ടെക്സ്റ്റ് പുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി നല്‍കുന്നതിനും (പാഠപുസ്തകം തയ്യാറാക്കുന്ന എസ്.സി.ഇ.ആര്‍.ടിക്കു തന്നെ നിഷ്പ്രയാസം അത് അവരുടെ വെബ്‌സൈറ്റില്‍ നല്‍കാവുന്നതേയുള്ളൂ), യുവജനോത്സവത്തിനും അധ്യാപക സ്ഥലം മാറ്റത്തിനും ഉച്ചക്കഞ്ഞി വിതരണത്തിനും മറ്റും സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനും ( അതിനൊക്കെ സര്‍ക്കാരിനു സി ഡിറ്റ് പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടല്ലോ )  അപ്പുറത്തേക്ക്  സാര്‍ത്ഥകമായി എത്രയോ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഐ.ടി. അറ്റ് സ്‌കൂളിന് കഴിയേണ്ടതുണ്ട്. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ഒരു കുഞ്ഞിനു പോലും എങ്ങിനെ പുതിയ ലോകത്തിന്റെ അറിവും അനുഭവവും നല്‍കാന്‍ ഈ വിജ്ഞാന ശാഖയെ എത്തിക്കാനും അതില്‍ പ്രയോഗികാനുഭവം നല്‍കാനും കഴിയും എന്ന് ആലോചിക്കേണ്ടതുണ്ട്. സ്വന്തമായി ഒരു വിദ്യാഭ്യാസ ചാനല്‍ തന്നെയുള്ളപ്പോള്‍ ഈ മേഖലയില്‍ അതിശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിന് ആദ്യം വേണ്ടത് ആര് ആരോട് നിര്‍ദേശിക്കും, ആരാണ് മുകളില്‍ എന്നിത്യാദി ശങ്കവെടിഞ്ഞ് സൗകര്യങ്ങളുടെയും ആശയങ്ങളുടെയും പങ്കുവെക്കല്‍ വിദ്യാഭ്യാസമേഖലിയിലെ വിവിധ ഏജന്‍സികള്‍ തമ്മില്‍ ഉണ്ടാവുകയാണ്. DPI, SCERT, HSE, IT @ School, SSA, QIP, SIET, SIEMAT തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത് തലസ്ഥാനത്ത് ഒന്നോ രണ്ടോ കിലോമീറ്ററിനകത്താണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള കാഴ്ചപ്പാടിന്റെയും ഈഗോയുടെയും അകലം നൂറ്റാണ്ടുകളുടേതും. 
അധികാരത്തെക്കുറിച്ചുള്ള മൂപ്പിളമത്തര്‍ക്കം തീരുവരെ ഇതൊക്കെ ഇങ്ങിനെയെങ്കിലും ഒന്ന് നടന്നുപോയാല്‍ മതിയായിരുന്നു എന്നു പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തുചെയ്യാന്‍!

2010 ഏപ്രിൽ 16, വെള്ളിയാഴ്‌ച

ബസ്സ് യാത്രയേക്കാള്‍ വലുതല്ല ലോറിയാത്ര ( യഹിയ മാഷുടെ മറ്റൊരു അനുഭവം )

നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ യഹിയ മാഷുടെ ദൌര്‍ബല്യമാണ്.  മുന്‍പ് വീട്ടില്‍ നിന്നും പത്തറുപതു കിലോമീറ്റര്‍ അകലെ ഹൈവേയുടെ ഓരത്തുള്ള സ്കൂളില്‍ ജോലി ചെയ്യുമ്പോഴാണ് ഈ ദുശ്ശീലം മാഷിനെ പിടികൂടിയത്. സ്കൂളിനു  മുന്നില്‍ തന്നെയായിരുന്നു ലോറിക്കാര്‍ വിശ്രമിക്കാനും ആഹാരം കഴിക്കാനും വണ്ടികള്‍ കുറച്ചു സമയം നിര്‍ത്തിയിടുന്നത്. അതുകൊണ്ട് ഉചിതമായ ലോറികള്‍ തെരഞ്ഞെടുക്കാനും അഥവാ ലോറികളൊന്നും നിര്‍ത്തിയിട്ടില്ലെങ്കില്‍ വരുന്നവയ്ക്കു പെട്ടെന്ന് കൈ കാട്ടി നിര്‍ത്താനും ആ സ്ഥലവും നന്നേ യോജിച്ചതായിരുന്നു. എത്ര വേഗതയില്‍, ലോഡോടുകൂടി വരുന്ന വണ്ടിയായാലും മാഷിന്റെ നിലത്തു തൊട്ടു ആകാശം വരെ ചൂണ്ടിയുള്ള പ്രത്യേക കൈനീട്ടല്‍ കണ്ടാല്‍ നിര്‍ത്തിപ്പോവും. ലോറിയില്‍ കയറിക്കഴിഞ്ഞാലും മാഷിന്റെ ഉത്സാഹം തീരുന്നില്ല. പിന്നെയുള്ള ഒന്ന് രണ്ടു മണിക്കൂര്‍ മാഷിന്റെ ഹിന്ദി പ്രയോഗമാണ്. പണ്ട് പഠിച്ച ' ചാഹ് നഹി സുരബാലാ കോ' തന്നെയാണ് തിരിച്ചും മറിച്ചും പ്രയോഗിക്കുന്നത്. ഒരു സ്റ്റോപ്പിലും നിര്‍ത്താതെ, ടൌണിലോന്നും കയറാതെ ഡ്രൈവറോട് മുറി ഹിന്ദിയില്‍ നാട്ടുവിശേഷങ്ങള്‍ ചോദിച്ച് ബസ്സ്‌ ചാര്‍ജിലും വളരെ ചെറിയൊരു തുകമാത്രം ലോറി ഡ്രൈവര്‍ക്ക് കൈമടക്കു കൊടുത്തു യാത്രചെയ്യാന്‍ ഇങ്ങനെ ഒരു സൌകര്യമിരിക്കുമ്പോള്‍ ആരെങ്കിലും തിരക്ക് പിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ചുപോകാന്‍ തയാറാകുമോ എന്നാണു മാഷ്‌ അതിശയോക്തി കലര്‍ത്തി ചോദിക്കുന്ന ചോദ്യം. ( കാശിനു പിശകിയ ഡ്രൈവറുടെ ഒരു പൊതി മോഷ്ടിച്ചെടുത്തതും റൂമില്‍ വന്നു പൊതി തുറന്നു നോക്കിയപ്പോള്‍ അയാളുടെ പഴയ അടിവസ്ത്രമാണെന്ന് കണ്ടു ആരും കാണാതെ വലിച്ചെറിഞ്ഞതും പോലുള്ള ഉപകഥകള്‍ ഇതുമായി ബന്ധപ്പെട്ടു നിരവധിയുണ്ട് ). ഒരിക്കല്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി അടുത്തെവിടെയോ പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുമ്പോള്‍ ആ വഴി വന്ന ലോറിക്ക് അറിയാതെ ആകാശം മുട്ടെ കൈകാണിക്കുന്ന കലാപരിപാടി കണ്ടപ്പോഴാണ്  ഭാര്യ ഈ യാത്രാവൃത്താന്തമെല്ലാം അറിയുന്നത്. അന്നേ അവര്‍ പറഞ്ഞതാണ് ഇത് അത്ര ശരിയായ കാര്യമല്ലെന്ന്. അന്ന് അതൊക്കെ ചിരിച്ചു തള്ളിയ മാഷ്‌ എന്നെന്നേക്കുമായി ലോറി യാത്ര നിര്‍ത്താന്‍ ഇടയായ സംഭവമാണ്  ഇവിടെ വിവരിക്കുന്നത്. ( മാഷുടെ മുന്‍ ധീരകൃത്യങ്ങള്‍ അറിയാന്‍ ഇവിടെ ഞെക്കുക )

അന്ന് സ്കൂള്‍ പതിവിലും നേരത്തെ വിട്ട ദിവസമായിരുന്നു. മാഷിനു കുറച്ചു നേരത്തെ വീട്ടില്‍ എത്തിയിട്ട് എന്തോ അത്യാവശ്യവും ഉണ്ടായിരുന്നു. ലോറിക്കാണ് ഇന്ന് യാത്ര എന്ന് മാഷ്‌ ഉറപ്പിച്ചു. കൂട്ടത്തില്‍ മാഷുടെ സ്ഥിരം വലം കൈയായ രണ്ടു പേരും കൂടി. നിര്‍ഭാഗ്യവശാല്‍ വണ്ടിയൊന്നും കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല കൈകാണിച്ച ഒറ്റ ലോറിയും നിര്‍ത്തുന്നുമില്ല. ഒരു മണിക്കൂറോളം റോഡിലെ നൃത്തനൃത്യങ്ങള്‍ തുടര്‍ന്നിട്ടും ഒരു രക്ഷയുമില്ല. ബസ്സില്‍ പോയ മറ്റു പഹയന്മാരോക്കെ നേരത്തെ പുരയിലെത്തിയിട്ടുണ്ടാവുമെന്നത്  മാഷേ കൂടുതല്‍ അരിശം കൊള്ളിച്ചു. 'ഇന്ന് എത്ര വൈകിയാലും ലോറിക്ക് മാത്രമേ പോകുന്നുള്ളൂ',  ഇനി ബസ്സ് നോക്കിയാലോ എന്ന് അറച്ചറച്ചു ചോദിച്ച വിധേയരോട് മാഷ്‌ പ്രഖ്യാപിച്ചു. കൈനീട്ടല്‍ കലാപരിപാടി റോഡിന്റെ സൈഡില്‍ നിന്ന് ഏകദേശം ഇപ്പോള്‍ മദ്ധ്യം വരെ എത്തി. വണ്ടി നിര്‍ത്തിയില്ലെന്നു മാത്രമല്ല നല്ല പുളിച്ച ഹിന്ദിത്തെറി  മാഷുടെ മുഖത്തു നോക്കി വിളിക്കാന്‍ കൂടി അന്ന് അവന്മാര്‍ ധൈര്യം കാണിച്ചു.

പൊടുന്നനെയാണ് ABT എന്ന ബോര്‍ഡു വെച്ച്  പറന്നു വരുന്ന ഒരു പുത്തന്‍ ആള്‍വിന്‍ നിസ്സാന്‍ വണ്ടി മാഷുടെ പ്രതീക്ഷ പോലും തെറ്റിച്ചു കൊണ്ട് മുന്നില്‍ ചവിട്ടി നിര്‍ത്തിയത്. മാഷും സഹായികളും നിമിഷത്തിനുള്ളില്‍ വണ്ടിയുടെ ഉള്ളിലേക്ക് ചാടിക്കയറി.

'എങ്ങോട്ടേക്കാ? ' തനി മലയാളത്തില്‍ ഡ്രൈവര്‍ ചോദിച്ചു.
'കാരന്തൂര് അങ്ങാടിക്ക് '
'ഞാന്‍ വഴിയില്‍ കുറച്ചു സമയം നിര്‍ത്തും. കുഴപ്പമില്ലല്ലോ?'
'എന്നാല്‍ ഞങ്ങള്‍ അവിടെ ഇറങ്ങാം. പെട്ടെന്ന് വിടുമെങ്കില്‍ ഞങ്ങള്‍ അങ്ങോളം വരാം.'
ശരിയെന്നു പറഞ്ഞു ഡ്രൈവര്‍ വണ്ടിയെടുത്തു. പിന്നൊരു പോക്കായിരുന്നു.

പുത്തന്‍ വണ്ടി. നല്ല റോഡും. ഡ്രൈവറാണെങ്കില്‍ ഫുള്‍ മൂഡിലും. ഡ്രൈവറുടെ പെര്‍ഫോമന്‍സ് കണ്ടു മാഷും സഹപ്രവര്‍ത്തകരും മുഖത്തോടെ മുഖം നോക്കി. ചങ്ങായി വല്ല സ്മാളും അടിച്ചിട്ടുണ്ടോ?
എന്തായാലും വണ്ടി നല്ല കത്തി പോലെ പായുകയാണ്. ഇടയില്‍ ഡ്രൈവറുടെ മറ്റൊരു ദൌര്‍ബല്യം കൂടി മാഷുടെ ശ്രദ്ധയില്‍ പെട്ടു. വഴിയിലൂടെ സ്ത്രീകളാരെങ്കിലും കടന്നു പോവുന്നുണ്ടെങ്കില്‍ അയാള്‍ പിന്നെ അവരെ നോക്കി വല്ലതും  വിളിച്ചു കൂവുന്നതിലായിരിക്കും ശ്രദ്ധിക്കുക. ഹലോ.......... ചേച്ചീ....... സുഖമാണോ .... ഹായ് ..... എന്നിങ്ങനെ സ്ത്രീ വേഷത്തിലുള്ള ആരെ കണ്ടാലും ടിയാന്‍ ഒറ്റകൈ വിട്ടു അഭിവാദ്യം തുടങ്ങും. ചിലപ്പോള്‍ വണ്ടി അവരെ കടന്നു മുന്നോട്ടു പോയാല്‍ പിറകിലോട്ടു തിരിഞ്ഞായിരിക്കും വിളി. അപ്പോഴും വണ്ടി മുന്നോട്ടു പറക്കുന്നുണ്ടായിരിക്കും.

പടച്ചോനെ ഇത് എടങ്ങരാവുമല്ലോ.. മാഷും കൂട്ടുകാരും ലേശം ഒന്ന് പേടിക്കാന്‍ തുടങ്ങി. എങ്കിലും പുത്തന്‍ വണ്ടിയില്‍ കിടിലന്‍ സ്പീഡില്‍ പോകുന്നതിലുള്ള ത്രില്ല് വണ്ടി നിര്‍ത്തി ഇറങ്ങുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. ഉള്ളു കൊണ്ട് പേടിച്ചാണെങ്കിലും ഡ്രൈവറുടെ പ്രകടനത്തില്‍ മറുത്തൊന്നും പറയാതെ മൂന്നുപേരും അനങ്ങാണ്ടിരുന്നു.

ഡ്രൈവര്‍ക്ക് ഇടയില്‍ മറ്റൊരു പാര്‍സല്‍ ഓഫീസില്‍ നിന്ന് സാധനങ്ങള്‍ എടുക്കാനുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നു. ' ഞാന്‍ ഒന്ന് ഫോണ്‍ ചെയ്തു നോക്കട്ടെ. സാധങ്ങളുണ്ടെങ്കില്‍ മാത്രം അങ്ങോട്ട്‌ പോയാല്‍ മതി. ഇല്ലെങ്കില്‍ നമുക്ക് നേരെ പോകാം.'
ഫോണ്‍ ചെയ്തതിനു ശേഷം ' ഒരു പ്രശ്നവുമില്ല സാധനങ്ങള്‍ ഒന്നും എടുക്കാനില്ല. പോയി ഒന്ന് ഒപ്പുവെച്ചാല്‍ മാത്രം മതി. പെട്ടെന്ന് പോയി നമുക്ക് നേരെ വിടാം ' എന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഒരക്ഷരം മിണ്ടാതെ തലകുലുക്കി മൂന്നു പേരും.

ആ പ്രദേശത്തെ അവരുടെ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരമാവധി ഉള്ളിലെക്കയിരുന്നു. പൊതു നിരത്തില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലോട്ടു മാറി ഒരു ഒഴിഞ്ഞ പ്രദേശത്ത്‌. വണ്ടി നേരെ അങ്ങോട്ട്‌ വിട്ടു. ആപ്പീസിലേക്ക് കയറിപ്പോയ ഡ്രൈവറെ അരമണിക്കൂറ്  കഴിഞ്ഞും കാണാതായത്തോടെ മാഷും കൂട്ടുകാരും പരിഭ്രമിക്കാന്‍ തുടങ്ങി. ഇവിടുന്നു ഇനി മെയിന്‍ റോട്ടിലെത്താന്‍ തന്നെ നേരം കുറെ എടുക്കും. ഒട്ടോറിക്ഷപോലും കിട്ടാന്‍ സാധ്യതയില്ല. "വല്ലാത്തൊരു കുടുക്കിലാണല്ലോ പടച്ചോനെ ഇന്ന് പെട്ടത്." മാഷുടെ ആത്മഗതം കുറച്ചുറക്കെ ത്തന്നെയായി ഇപ്പോള്‍.   

കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ വന്നു. മൂപ്പര്‍ ആകെ ദേഷ്യത്തിലാണ്. ആപ്പീസിലുള്ള ഏമാന്മാരെ ചീത്ത വിളിച്ചു കൊണ്ട് തന്നെ വണ്ടിയില്‍ കയറി. നേരെ സീറ്റിന്റെ അടിയില്‍ നിന്ന് ഒരു കുപ്പിയും ഗ്ലാസ്സും വെള്ളവും എടുത്തു രണ്ടു ലാര്‍ജ് അങ്ങ് വിട്ടു .

മാഷന്മാര്‍ക്കു വേണോ എന്ന് അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. എങ്ങിനെയും ജീവനും കൊണ്ട് വീട്ടിലെത്തിയാല്‍ മതി എന്ന പരുവത്തിലായ മാഷ്‌ കുറച്ചു മുഖം കറുപ്പിച്ചു തന്നെ പറഞ്ഞു.
"ബസ്സില്ലാഞ്ഞിട്ടല്ല, കുറച്ചു നേരത്തെ എത്തേണ്ട ആവശ്യമുണ്ടായത് കൊണ്ടാണ് ഇതില്‍ കയറിയത്... എന്നിട്ടിപ്പോ നാല് ബസ്സ് നാട്ടിലെത്തെണ്ട സമയമായി നിങ്ങളെയും കാത്തിരിക്കുന്നു... ഒന്ന് വേഗം വണ്ടി വിട് ചേട്ടാ..

പറഞ്ഞു കഴിയേണ്ട താമസം വണ്ടി കുതിച്ചു പാഞ്ഞു. കേരള കര്‍ണാടക ഹൈവേയിലൂടെ വണ്ടി പറക്കാന്‍ തുടങ്ങി. സ്പീഡ് സൂചി അറുപതു, എഴുപതു, എണ്‍പത്, തൊണ്ണൂറു എന്ന് വിജ്രുംഭിച്ചു തെറിക്കുകയാണ്. ഇടയില്‍ നല്ല ഫോമിലായ ഡ്രൈവര്‍ വക ഒരു ചോദ്യവും ' സ്പീഡ്  ഇതിലും കൂട്ടണോ മാഷേ '.

എതിരെ വരുന്ന വണ്ടിക്കാര്‍ വരെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സ്പീഡോടെ ആല്‍വിന്‍ നിസ്സാന്‍ കുതിച്ചു പായുകയാണ്. അപ്പോള്‍ ഡ്രൈവറുടെ അടുത്ത പ്രസ്താവന വന്നു, " ഇനി ഞാന്‍ എന്തുവന്നാലും ബ്രേക്കില്‍ കാല് വെക്കുന്ന പ്രശ്നമില്ല". മുള്ളിന്റെ മുകളില്‍ ശ്വാസം പോലും പിടിച്ചു കൊണ്ടിരിക്കുന്ന മാഷന്മാര്‍ ഇതോടെ മൊത്തം ഗ്യാസ് പോയ പരുവത്തിലായി. വണ്ടി എതിരെ വരുന്ന വാഹനങ്ങളെ വെട്ടിച്ചു കൊണ്ടും മുന്നിലുള്ള സകലതിനെയും ഓവര്‍ടേക്ക് ചെയ്തും ഹിന്ദി സിനിമയിലെ വില്ലന്റെ കാറ് പോലെ നിലം തൊടാതെ പറക്കുകയാണ്. 

സ്പീഡ് നൂറും കഴിഞ്ഞു മുന്നോട്ടു പോകുന്നത് ഉള്‍ക്കിടിലത്തോടെ നോക്കി ജീവിതത്തെ ക്കുറിച്ചുള്ള സകല പ്രതീക്ഷയും പോയ മട്ടില്‍ ഇരിക്കുന്ന മൂവരെയും ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് ഡ്രൈവര്‍ തന്റെ വിയര്‍ത്തു കുളിച്ച കാക്കിഷര്‍ട്ട്‌ വണ്ടി ഓടിച്ചുകൊണ്ട് തന്നെ അഴിച്ചു മാറ്റി കനത്തില്‍ പറഞ്ഞു,
"ഒരു ഡ്രൈവര്‍ മരണത്തെ നെഞ്ച് വിരിച്ചു വേണം നേരിടാന്‍".

അപ്പോഴേക്കും ഒരു വിധം സ്വബോധം വീണ്ടെടുത്ത പുപ്പുലിയായ യഹിയ മാഷ്ക്ക് മനസ്സിലായി  ജെറ്റിനേക്കാള്‍ വേഗത്തില്‍ പറക്കുന്ന ഈ വണ്ടി ഇനി കോഴിക്കോടും കഴിഞ്ഞു ഉടയ തമ്പുരാന്റെ സന്നിധിയിലെ നില്‍ക്കൂ എന്ന്.

പിന്നെ ഒറ്റ അലര്‍ച്ചയാണ്  " അയ്യോ.. ഞങ്ങളെ തട്ടിക്കൊണ്ടു പോന്നേ.. വണ്ടി നിര്‍ത്തിക്കണേ.. ഞങ്ങളെ ഇറക്കണേ.. അയ്യോ ... നാട്ടുകാരേ ..."
 

2010 ഏപ്രിൽ 3, ശനിയാഴ്‌ച

വാഗണ്‍ ട്രാജഡിക്ക് സാധ്യതയുള്ള ക്ലാസ്സുമുറികള്‍


കാലത്താല്‍ നടത്തി വരാറുള്ള മേളപ്പൊലിമയോടെ  തന്നെ ഇത്തവണത്തെയും  എസ്  എസ്  എല്‍ സി പരീക്ഷയുടെ കൊടിയിറങ്ങി. ഒരുമാതിരിപ്പെട്ടവരൊക്കെ മികച്ച ട്യൂഷന്‍ സെന്ററില്‍ പ്ലസ് വണ്‍ ക്ലാസ്സില്‍ ഇരിപ്പും തുടങ്ങി. ഇനിയാണ് ഏകജാലകം, അഭിമുഖം, അഡ്മിഷന്‍ തുടങ്ങിയ കലാപരിപാടികള്‍. അതൊക്കെ ക്കഴിഞ്ഞ്  പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാവുമ്പോഴേക്കും ജൂലൈ ആഗസ്ത് മാസം ആവും.
ഇക്കൊല്ലം 4,66,518 കുട്ടികളാണ് ഔദ്യോഗികമായി എസ്  എസ്  എല്‍ സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം ഇത് ഏകദേശം നാലര ലക്ഷം ആയിരുന്നു. അതില്‍ തൊണ്ണൂറ്റി രണ്ടു ശതമാനത്തിനുമേല്‍ പാസ്സായിരുന്നു. ആ 4,15,747 പേരില്‍ (ഇവര്‍ കൂടാതെ മുന്‍ വര്‍ഷത്തെ ബാക്കി, സേ പരീക്ഷയില്‍ കടന്നുകൂടിയവര്‍ മുതല്‍പ്പേരും ഉണ്ട് )  മഹാഭൂരിപക്ഷവും പ്രവേശനം തേടിയത് പ്ലസ് വണ്ണിനായിരുന്നു. 735 സര്‍ക്കാര്‍, 529 എയിഡഡ് , 439 അണ്‍ എയിഡഡ് സ്കൂളുകളിലായി 3,53,820 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ ക്ലാസ്സില്‍ എത്തിച്ചേര്‍ന്നത്.
എണ്ണത്തിലുണ്ടായ നേരിയ വര്‍ധനയ്ക്ക് പുറമേ റിസള്‍ട്ട് തൊണ്ണൂറ്റഞ്ചിലേക്ക്  ഉയരുക കൂടി ചെയ്‌താല്‍ കാല്‍ ലക്ഷത്തോളം കുട്ടികളെങ്കിലും ഇക്കൊല്ലം അധികം ഉണ്ടാകാന്‍ സാധ്യതയുണ്ട്

എണ്ണത്തിന്റെയും വലിപ്പത്തിന്റെയും കാര്യത്തില്‍ ഇത് പഴയ പ്രീ ഡിഗ്രിയെ കിലോമീറ്ററുകള്‍ പിന്നിലാക്കും.കേരളത്തിലൊട്ടാകെ, ഏകദേശം 172 കൊളേജുകളിലായി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ സ്ഥാനത്താണ് ഈ കടല്‍പ്പെരുപ്പം. എന്നാല്‍ എങ്ങിനെയാണ് പ്ലസ് വണ്ണിന് ഇത്രയും സീറ്റുകള്‍ ഒരുക്കാന്‍ നമുക്ക് കഴിഞ്ഞത്? എണ്ണത്തിലുണ്ടായ ഈ ഭീമമായ വണ്ണം ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ആരോഗ്യത്തെ എങ്ങിനെയാണ് ബാധിച്ചത്? നാം വിഭാവനം ചെയ്ത പുതിയ പാഠ്യപദ്ധതി ഈ ഉത്സവത്തിനിടയില്‍ എവിടെയാണ് ചവിട്ടേറ്റു വീണത്‌? തിങ്ങി നിറഞ്ഞ നമ്മുടെ  ഹയര്‍ സെക്കന്ററി ക്ലാസ്സുമുറികള്‍ കുട്ടികളില്‍  ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ എന്തൊക്കെയാണ്?  അതെ കെട്ടിലും മട്ടിലും മറ്റൊരു പ്ലസ് വണ്‍ അഡ്മിഷന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴെങ്കിലും ഇത്തരം ചില ആലോചനകള്‍ നമ്മള്‍ നടത്തേണ്ടതല്ലേ ?

പ്ലസ് വണ്ണിനു സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പണ്ടുതൊട്ടേ സര്‍ക്കാര്‍ സ്വീകരിക്കുന്ന എളുപ്പ വഴിയാണ് സീറ്റുകളുടെ എണ്ണം അമ്പതില്‍ നിന്നും പത്തു ശതമാനം ഉയര്‍ത്തുക എന്നത്. ഇപ്പോഴത്‌ വര്‍ദ്ധിച്ചു  ഇരുപതു ശതമാനമായി. അമ്പതായിരുന്നത് ശാശ്വതമായി അറുപതായ സ്ഥിതിയാണ്. കേരള കരിക്കുലം ചട്ടക്കൂട് നിര്‍ദ്ദേശിക്കുന്നത് ഹയര്‍ സെക്കന്ററിയില്‍ കുട്ടികളുടെ എണ്ണം നാല്‍പ്പത്തഞ്ച് എന്നതാണ്. എന്നാല്‍ സാമുദായികവും പ്രാദേശികവും ആയ പരിഗണനയുടെയും മറ്റു തൃപ്തി പ്പെടുത്തലുകളുടെയും പേരില്‍ സീറ്റുകള്‍ തത്വദീക്ഷയില്ലാതെ അനുവദിക്കാന്‍ ആര്‍ക്കും ഇവിടെ മടിയുണ്ടായില്ല. ഇത് പഠന പ്രവര്‍ത്തനങ്ങളെയും നിലവാരത്തെയും എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് ആരും ചൂണ്ടിക്കട്ടിയില്ല!! ഫലമോ, നാല്‍പ്പതു ഹൈസ്കൂള്‍ / യു. പി. കുട്ടികള്‍ക്ക് ഇരിക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയ ചെറിയ ക്ലാസ് മുറിയില്‍ ഹയര്‍ സെക്കന്ററിയിലെ   മുതിര്‍ന്ന അറുപതു കുട്ടികള്‍ ഇടംവലം തിരിയാതെ, പുസ്തകസഞ്ചി മടിയില്‍നിന്ന് ഇറക്കാതെ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാല് മണിവരെ ശ്വാസംമുട്ടിയിരുന്നു.

ഹയര്‍ സെക്കന്ററി ആരംഭിച്ചതിനു ശേഷം സയന്‍സ് ലാബ് , കംപ്യുട്ടര്‍ ലാബ് എന്നിവയുടെ കാര്യത്തില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉത്സാഹത്താല്‍ ഏറെ മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ക്ലാസ്സ് റൂമുകളുടെ കാര്യത്തില്‍ ഈ താത്പര്യം മിക്കയിടത്തും കുറവായിരുന്നു. നിലവിലെ ചെറിയ ക്ലാസുകള്‍ ഒപ്പിച്ചു കൊണ്ട് പോകുന്നത് വലിയ ഗൌരവമുള്ള കുറ്റമായി ആരും കണ്ടില്ല. ലാബുകളില്‍ തന്നെ കെട്ടിടത്തിന്റെ കാര്യത്തിലല്ലാതെ അതിനകത്തെ ഉപകരണങ്ങളുടെ എണ്ണം നിലവാരം ഇവ സംബന്ധിച്ച് വേവലാതികള്‍ ഉണ്ടായില്ല. അതുകൊണ്ട് തന്നെയാണ് ഇരുപതു കുട്ടികള്‍ക്ക് മാത്രം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ലാബുകളില്‍ ഒന്നും രണ്ടും ബാച്ചുകളിലായി നൂറ്റിരുപതിലധികം കുട്ടികള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്. ഉപകരണങ്ങള്‍ പോയിട്ട് കെമിക്കലുകളും ആസിഡുകളും തന്നെ മരുന്നിനു മാത്രം.

 ആപ്പ് അടിച്ചു കയറ്റിയ മാതിരി ഒരു ബെഞ്ചില്‍  ആറും ഏഴും പേര്‍ തിങ്ങി ഇരിക്കുന്നിടത്ത്‌ എന്ത് പ്രവര്‍ത്തനാധിഷ്ഠിത പഠനം! എന്ത് അറിവിന്റെ നിര്‍മാണം!! പുതിയ പാഠ്യപദ്ധതി മുന്നോട്ടു വയ്ക്കുന്ന സംഘ പഠനം, സംവാദാത്മകമായ പഠനം, അന്വേഷണാത്മകമായ പഠനം എന്നിവയൊന്നും ഹയര്‍  സെക്കന്ററിയില്‍  ക്ലച്ചു പിടിക്കാത്തതിന്റെ ഒരു കാരണം ഈ ജനനിബിഡത തന്നെയാണ്.  പൊതുവായ ഒരു ചര്‍ച്ച പോലും മുന്നോട്ടു കൊണ്ടുപോകാന്‍, കുട്ടികള്‍ വ്യക്തിപരമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍, അതില്‍ ഇടപെട്ട് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഒന്നും അവിടെ കഴിയില്ല. വിഷയത്തെക്കുറിച്ച് ആവും വിധം നീട്ടി നടത്തുന്ന ഒരു പ്രഭാഷണമാണ്  അതുകൊണ്ട് തന്നെ മിക്ക ഹയര്‍സെക്കന്ററി ക്ലാസ്സുകളും.
യഥാര്‍ത്ഥത്തില്‍ ഇത് രണ്ടു കൂട്ടരെ ശരിയായി ബാധിക്കും; ബുദ്ധിപരമായി കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നവരെയും കുറച്ചു കൂടി പതുക്കെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നവരെയും. അവര്‍ക്ക് ആവശ്യമായ രീതില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനോ കൂടുതല്‍ ശ്രദ്ധ നല്‍കാനോ ഇവിടെ സാധ്യതയില്ല. ആശയപരമായി തെളിച്ചം കിട്ടാത്തവര്‍ മണ്ടന്മാരെന്ന വിളിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് കാരുണ്യസ്പര്‍ശമില്ലാതെ വീണിരിക്കും. നിരന്തരമുള്ള അപമാനപ്പെടുത്തലുകള്‍ അവരെ സമൂഹവിരുദ്ധര്‍ പോലും ആക്കിത്തീര്‍ക്കും. ഇവര്‍ തന്നെയാണ് സ്കൂളിന്റെ 'ഡിസിപ്ലിനെ' തകര്‍ത്ത്  തരിപ്പണമാക്കുന്നവര്‍ എന്ന വിശേഷണത്തിന് കൂടി പിന്നീട് പാത്രമാവുന്നത്. ക്ലാസിലും സ്കൂളിലും ഇങ്ങനെ നോട്ടപ്പുള്ളിയായി അവനെ / അവളെ മാറ്റിത്തീര്‍ത്തത്  ഒരര്‍ത്ഥത്തില്‍ ഒട്ടും വ്യക്തിപരമായ ശ്രദ്ധകൊടുക്കാന്‍ കഴിയാത്ത തിങ്ങി നിറഞ്ഞ നമ്മുടെ  ക്ലാസ് മുറികൂടിയാണ്.


വ്യക്തിപരമായ ശ്രദ്ധ ഏറ്റവും കൂടുതല്‍ ആവശ്യമായ ഒരു ഘട്ടമാണ് ഹയര്‍ സെക്കന്ററി. ശരീരികമായും മാനസികമായും കൌമാരത്തിന്റെ സങ്കീര്‍ണവും തിരിച്ചറിയാന്‍ കഴിയാത്തതുമായ വഴികളിലൂടെ ഒറ്റപ്പെട്ടും കൂട്ടുചേര്‍ന്നും അലയാന്‍ അവേശമുണ്ടാക്കുന്ന ഘട്ടം. എന്നാല്‍ വ്യക്തിപരമായ ശ്രദ്ധ പോയിട്ട് കുട്ടികളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്  ഇന്ന്  ഹയര്‍ സെക്കന്ററി ക്ലാസ്സില്‍ ഉള്ളത്. ഒരു കുട്ടിയെ അവന്റെ / അവളുടെ കുടുംബ സാഹചര്യത്തോട് ചേര്‍ത്തും സഹജമായ കഴിവുകളോട് ചേര്‍ത്തും തിരിച്ചറിയാന്‍ അധ്യാപകന് കഴിയുമെങ്കില്‍ അവര്‍ ഒരിക്കലും പഠനത്തില്‍ പിന്നാക്കം പോവുകയോ സമൂഹവിരുദ്ധര്‍ ആയിത്തീരുകയോ ചെയ്യില്ല. അധ്യാപകനും വിദ്യാര്‍ത്ഥിയും മാത്രമല്ല അവര്‍തന്നെയുള്ള പരസ്പര ബന്ധം പോലും നേര്‍ത്ത് നേര്‍ത്ത് വരികയും തനിക്കു ഇണങ്ങുന്ന ചെറു ഗ്രൂപ്പുകളില്‍ ഒതുങ്ങുകയും ചെയ്യുന്നുണ്ട് ഇന്ന്.

ഭാഷാ ക്ലാസ്സുകളാവുമ്പോള്‍  എണ്ണം അറുപതിലും വര്‍ദ്ധിക്കും. മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം മുതലായ രണ്ടാം ഭാഷക്കാര്‍ക്ക് നേരത്തെ എണ്ണം അറുപതാണ്.  അതായത് അറുപതു കുട്ടികള്‍ക്ക് മേല്‍ എണ്ണം ഉണ്ടെങ്കില്‍ മാത്രമേ രണ്ടു ബാച്ചിന് കുട്ടികള്‍ ഉള്ളതായി പരിഗണിക്കൂ!! പലപ്പോഴും രണ്ടു ബാച്ചിലെ 120  കുട്ടികള്‍ രണ്ടു സെക്കന്റ് ലാന്‍ഗ്വേജ് തെരഞ്ഞെടുക്കുമ്പോള്‍ ഒന്നില്‍ നാല്പതും മറ്റതില്‍ എണ്‍പതും  കുട്ടികള്‍ ആകാറുണ്ട്. അത്തരം അവസരങ്ങളില്‍ ഈ കുടുസ്സു മുറികളിലെ എണ്ണം എണ്‍പതാകുന്നു. ക്ലാസ്സില്‍ കയറുന്നിടത്തുള്ള ഇത്തിരി വട്ടത്തിന്റെ ലക്ഷ്മണ രേഖയ്ക്കപ്പുരം ഒരടി വെക്കാന്‍ അധ്യാപകര്‍ക്ക് സ്ഥലമില്ല. ശബ്ദം കൊണ്ടും നോട്ടം കൊണ്ടും ഒരു വിധം പിടിച്ചു നില്‍കാന്‍ കഴിയാത്ത പാവങ്ങളായ അധ്യാപികമാരും അധ്യാപകന്മാരും 'നല്ലോണം എടങ്ങറാവും' അത്തരം ക്ലാസ്സുകളില്‍.

കലാ കായിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍, പഠനയാത്രകളില്‍, ക്ലബ്ബുകളുടെയും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഒക്കെ ഈ എണ്ണപ്പെരുപ്പം ഹയര്‍ സെക്കന്ററിക്ക്  സൃഷ്ടിക്കുന്ന പരിമിതി എത്രയെന്നു പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒപ്പം ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പരിമിതമായ മൂത്രപ്പുരകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും വലുതാണ്‌.

ഇതാ, ഇപ്പോള്‍ വിദ്യാഭ്യാസ അവകാശ നിയമവും പ്രാബല്യത്തില്‍ വന്നു. പ്രൈമറിയിലും സെക്കന്ററിയിലും കുട്ടികളുടെ എണ്ണം 35 എന്ന് നിജപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോഴെങ്കിലും നമുക്ക് തീരുമാനിക്കാന്‍ കഴിയുമോ ഹയര്‍ സെക്കന്ററി സ്പെഷല്‍ റൂല്‍സില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം ഒരു ക്ലാസ്സില്‍ അന്‍പത് കുട്ടികള്‍ എന്ന നിലയിലെങ്കിലും ഇക്കൊല്ലത്തെ അഡ്മിഷന്‍ നിര്‍ത്താന്‍ കഴിയുമോ എന്ന്? എണ്ണത്തിന്റെ കാര്യത്തിലുള്ള ഈ ഉദാസീനത ഹയര്‍ സെക്കന്ററി ക്ലാസ്സ് മുറികളെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞേ ഒക്കൂ. അല്ലെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ രാജ്യത്തെ 44 കല്‍പ്പിത സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കിയത് പോലെ, ഇവിടത്തെ ഹയര്‍ സെക്കന്ററി കോഴ്സിനെത്തന്നെ  റദ്ദാക്കിയെന്നു വരും.  കാരണം നിലവാരമില്ലായ്മയുടെ പ്രധാനകാരണമായി അതില്‍ ചൂണ്ടിക്കാട്ടിയത് നൂറു കുട്ടികള്‍ക്ക് പ്രവേശനം നല്കേണ്ടിടത്തു മിക്കവരും നൂറ്റന്‍പതും ഇരുനൂറും കുട്ടികള്‍ക്ക്  പ്രവേശനം നല്‍കി എന്നതാണ്.  അങ്ങിനെയുള്ള ഒരു മാനക്കേടില്‍ നിന്ന് രക്ഷപ്പെടാനെങ്കിലും ഇക്കൊല്ലം ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ അമ്പതു കുട്ടികളിലധികം ഉണ്ടാകില്ലെന്ന് നമ്മുടെ അധിക്കാരികള്‍ തീരുമാനിക്കുമോ?                     

2010 മാർച്ച് 13, ശനിയാഴ്‌ച

സിനിമ കാണാന്‍ അദ്ധ്യാപകര്‍ എന്തിനു പഠിക്കണം?

'യു ടുബി''ല്‍ ആയിരക്കണക്കിന്‌ ആളുകള്‍ കണ്ട ഒരു വീഡിയോയുണ്ട്‌. വീ ആര്‍ ഡിജിറ്റല്‍ ലേണേര്‍സ്‌. പ്രീ പ്രൈമറി  മുതല്‍ ഹയര്‍ സെക്കന്ററി വരെ പഠിക്കുന്ന പതിനാറോളം കുട്ടികള്‍ അവരുടെ താത്‌പര്യങ്ങളെ ക്കുറിച്ച്‌ പറയുകയാണിതില്‍. ക്യാമറ ഓരോരുത്തരുടെ അടുത്തേക്കും ചെല്ലുമ്പോള്‍ അവരുടെ കൈയ്യിലുള്ള ബോര്‍ഡ്‌ അവര്‍ ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞ ഒരാഴ്‌ച അവര്‍ എന്താണ്‌ ചെയ്‌തതെന്ന്‌ വ്യക്തമായി അതില്‍ എഴുതിയിട്ടുണ്ട്‌. മിക്കവാറും സമയം അവര്‍ കമ്പ്യുട്ടറിന്റെ മുന്നില്‍, ഇന്റെര്‍നെറ്റിന്റെ മുന്നില്‍, ടി.വി.യുടെ മുന്നില്‍ ആണ്‌. ബ്ലോഗ്‌ ചെയ്‌തും, പോട്‌കാസ്റ്റ്‌ ചെയ്‌തും, ഹാരിപോട്ടര്‍ കേട്ടും, ഇമെയില്‍ ചെയ്‌തും, വിക്കിയില്‍ വായിച്ചും ആണ്‌ അവര്‍ സമയം ചെലവഴിച്ചത്‌. സ്‌കൂളില്‍ അവര്‍ക്ക്‌ പകര്‍ത്തി എഴുതാനും വിരസമായ 'കഥാപ്രസംഗങ്ങള്‍' കേള്‍ക്കാനും, മാത്രമേ ഇടയുണ്ടായിരുന്നുള്ളൂ. ഡിജിറ്റലായി കഥ പറഞ്ഞുകൊണ്ട്‌ തങ്ങളെ എന്‍ഗേജ്‌ ചെയ്യാന്‍ അധ്യാപകരോട് ആവശ്യപ്പെട്ടുകൊണ്ടാണ്‌ ആ വിഡിയോ ക്ലിപ്പ്‌ അവസാനിക്കുന്നത്‌.
 

കാലത്തിന്റെ മാറ്റം, പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ ഏറ്റവും ആദ്യം തിരിച്ചറിഞ്ഞതും പ്രയോജനപ്പെടുത്തിയതും അതാത് കാലത്തെ വിദ്യാഭ്യാസമാണ്. താളിയോലകളില്‍ നിന്നും കടലാസിലേക്കും അച്ചടിയിലേക്കും ആദ്യം കാല്‍ വെച്ചത് അറിവ് പകരുന്ന പ്രക്രിയ കൂടിയാണ്. അത് സാങ്കേതിക വിദ്യയ്ക്ക് നേരെയുള്ള അഭിനിവേശം മാത്രമല്ല കാണിക്കുന്നത്. അറിവിനെ ജനാധിപത്യ വത്കരിക്കാനും അതിന്റെ വ്യാപ്തി പരമാവധി വര്‍ധിപ്പിക്കാനും ഇത് കൂടിയേ കഴിയു എന്ന് അതത് കാലത്തെ 'അറിവധികാരികള്‍ക്ക്' ബോധ്യമായിരുന്നു. ആധുനിക സാങ്കേതികവിദ്യ സാധ്യമാക്കിത്തീര്‍ത്ത ജ്ഞാനചക്രവാളങ്ങളെ പുതിയ കാലത്തെ  'അറിവധികാരികള്‍' എങ്ങിനെ നോക്കിക്കാണുന്നു എന്ന് ആലോചിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍മനസ്സിലെത്തിയത്. 


അച്ചടിയില്‍ വന്ന മാറ്റം പോലും പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും അതിന്റെ ധര്‍മം വ്യത്യസ്ത രീതിയില്‍ നിറവേറ്റുന്നതിലും പ്രയോജനപ്പെടുത്തിയിരുന്നു. ഡി.ടി.പി. വന്നതോടുകൂടി പാഠപുസ്തകങ്ങളുടെ രൂപകല്‍പ്പനയില്‍ വന്ന മാറ്റം ശ്രദ്ധേയമാണല്ലോ.  ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഭാവനാ ലോകം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. പാഠപുസ്തകത്താളുകളില്‍ത്തന്നെ വരയ്കാനും എഴുതാനുമുള്ള സൌകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. എന്നാല്‍ അവിടുന്ന് മുന്നോട്ട് സാങ്കേതികവിദ്യ യുടെ വളര്‍ച്ചയെ തൊടാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്.


അതിന് സാങ്കേതിക വിദ്യയുടെ വികാസം ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന സാമാന്യബോധം നമ്മുടെ സയന്‍സ് അധ്യാപകര്‍ക്ക് പോലും ഇല്ല. മാത്രമല്ല ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ സാധ്യമാക്കുന്ന വിശാലമായ ലോകങ്ങളെക്കുറിച്ചുള്ള അജ്ഞതയെ ഭൂഷണമായാണ് അവര്‍ കാണുന്നത്. ഓരോ വസ്തുവിനെയും സിദ്ധാന്തത്തെയും വിവരിച്ചുകൊണ്ട് നടത്തുന്ന കഥാപ്രസംഗത്തിനപ്പുറം മറ്റൊരു രീതിശാസ്ത്രം അന്വേഷിക്കാന്‍ പോലും അവര്‍ തയ്യാറല്ല. (മള്‍ടി മീഡിയയുടെ സാദ്ധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്ന അപൂര്‍വ്വം അധ്യാപകര്‍ ക്ഷമിക്കട്ടെ )  ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ദൃശ്യമാധ്യമങ്ങളും നമ്മുടെ ക്ലാസ് മുറിയെ എത്രമാത്രം സര്‍ഗാത്മകവും ആവേശഭരിതവും ആക്കിത്തീര്‍ക്കും എന്ന് ആരാണ് അവരെബോധ്യപ്പെടുത്തുക.  


ഡിജിറ്റല്‍ സാങ്കേതികവിദ്യയും ദൃശ്യമാധ്യമങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിനുമേല്‍ തന്നെ കാര്‍മേഘമായും  മഴവില്ലായും മാറി മാറി ഇരുണ്ടും തെളിഞ്ഞും വന്നു മൂടുകയാണ്. സത്യത്തില്‍ അധ്യാപകന്റെ റോള്‍ തന്നെ ഈ കാലത്ത് എന്താണ് എന്ന് പുനര്‍നിര്‍വചിക്കേണ്ടതുണ്ട്‌. കേവലം വിജ്ഞാനം വിതരണം ചെയ്തുകൊണ്ട് അവനു പുലരാന്‍ സാധ്യമല്ലതന്നെ. വിജ്ഞാനം ഏറ്റവും സഫലമായി അവന്റെ ഉള്ളിലെത്തിക്കാന്‍ എത്രയോ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. കമ്പ്യുട്ടറും ഇന്റര്‍നെറ്റും ആയിരക്കണക്കിനുള്ള സി ഡി / ഡി വി ഡി കളും സംഭരിച്ചിട്ടുള്ള വിജ്ഞാനത്തിന്റെ പതിനായിരത്തില്‍ ഒന്ന് പോലും നമ്മുടെ മിക്ക അധ്യാപകരുടെയും സമീപത്തുകൂടെ പോലും പോയിട്ടില്ല. അത് മുഴുവന്‍ ആര്ജിക്കുക  ആര്‍ക്കും സാധ്യവുമല്ല. പക്ഷെ ഒരു വിരല്‍ സ്പര്‍ശത്തിനപ്പുറത്ത് അതുണ്ട്, തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥിക്ക് ഏറ്റവും എളുപ്പത്തില്‍ അത് ലഭ്യമാണ് എന്ന ബോധ്യം അവര്‍ക്ക് വേണം. അപ്പോള്‍ മനസ്സിലാവും കേവലം വിജ്ഞാനം വിളമ്പുക മാത്രമല്ല തന്റെ ദൌത്യമെന്ന്; അതിനും അപ്പുറം എത്രയോ ഗൌരവത്തിലുള്ള ചുമതലകളാണ് കാലം തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന്.


വാര്‍ത്തകളായും വിവരങ്ങളായും അനുനിമിഷം പെരുകുന്ന അറിവുകളുടെ ഈ പെരുമഴയില്‍ ഒലിച്ചുപോകാതെ ആരാണ് അവര്‍ക്ക് നേരെ സത്യത്തിന്റെയും തെളിച്ചത്തിന്റെയും നേര്‍ത്ത വിരല്‍ നീട്ടുക. ഈ വിജ്ഞാനം എങ്ങിനെയാണ് സ്വീകരിക്കേണ്ടത്, എത്രമാത്രം സ്വീകരിക്കണം എന്ന് പരിശോധിക്കാനുള്ള സൂക്ഷ്മദര്‍ശിനികള്‍ അവരുടെ ചിന്തയില്‍ ആരാണ് നിക്ഷേപിക്കുക. ആധികാരികമെന്ന് നിങ്ങള്‍ ആണയിടുന്ന എല്ലാ ഗ്രന്ഥവും അവര്‍ക്ക്  ചതുര്‍ഥിയുമാണ്‌. എളുപ്പത്തില്‍ മറികടക്കാന്‍ കഴിയാത്ത ഈ സമസ്യക്ക് മുന്നില്‍ അധ്യാപകരും കൈമലര്‍ത്തി നിന്നാല്‍ നാളെ നമ്മള്‍ അശാസ്യമെന്നു കരുതുന്ന ഒന്നല്ല നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളില്‍ വിരിയുക. അതുകൊണ്ട് തന്നെ സാങ്കേതികവിദ്യയുടെയും  ദൃശ്യമാധ്യമങ്ങളുടെയും ശക്തിയെയും സാധ്യതയും കുറിച്ച് മറ്റൊന്നിനും നല്‍കാത്ത പ്രാധാന്യം കൊടുത്തുതന്നെ നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ പഠിക്കാന്‍ തയ്യാറാവണം.


ഏതൊരു സംഗതിയുടെയും അപ്പുറവും ഇപ്പുറവും നില്‍കുന്ന കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുമ്പോള്‍ താന്‍ അറിഞ്ഞ ഒന്നാണ് പരമ യാഥാര്‍ത്ഥ്യം എന്ന   മിഥ്യാബോധത്തിന്റെ തൂവലുകള്‍ കോഴിയും. ഇതിനു കേവലമായ വിവരണം മാത്രം പോര. ഇതൊരു ശക്തമായ ബോധ്യമായി അവുരുടെ ഉള്ളില്‍ നിറയണം. നന്നായി സംവിധാനം ചെയ്യപ്പെട്ട ചലച്ചിത്രങ്ങളുടെയും മറ്റും പ്രസക്തി ഇവിടെയാണ്‌. ഒരു വ്യക്തിയുടെതന്നെ ജീവിതത്തെ പലകാഴ്ച്ചപ്പാടുകളില്‍ നിന്നും നോക്കിക്കാണുന്ന, ഒരു സംഭവത്തെ തന്നെ പലകാഴ്ച്ചപ്പാടുകളില്‍ നിന്നും നോക്കിക്കാണുന്ന എത്രയോ നല്ല ചലച്ചിത്രങ്ങള്‍ നമുക്കുണ്ട്. അനന്തരം, രാഷാമോണ്‍ തുടങ്ങിയവ പെട്ടെന്ന് തോന്നുന്ന ഉദാഹരണങ്ങള്‍. ഹയര്‍ സെക്കന്ററി തലത്തിലെങ്കിലും ഇത്തരം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉള്ളടക്കം, ശൈലി എന്നിവയെ സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയും വേണം.


വിമര്‍ശനാത്മകമായി നമുക്ക് ചുറ്റുമുള്ള ഓരോന്നിനെയും നോക്കിക്കാണാനുള്ള മനോഭാവം രൂപീകരിക്കുക എന്നത് ലോകമെമ്പാടുമുള്ള കരിക്കുലത്തിന്റെ ഇന്നത്തെ പ്രധാന ലക്ഷ്യമാണ്‌. സാങ്കേതിക വിദ്യയുടെയും മാധ്യമങ്ങളുടെയും ഒരു സവിശേഷത അതിനെത്തന്നെ ചോദ്യം ചെയ്യുന്നതിനുള്ള ടൂളുകളും അത് തയ്യാറാക്കി തന്നിട്ടുണ്ട് എന്നതാണ്. ഒരു ഭാഗത്ത് നിലയും പിടുത്തവും കിട്ടാത്ത ജീര്‍ണതയുടെ ആഴങ്ങളിലേക്ക് അത് നമ്മളെ പിടിച്ചു വലിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് അനുഭൂതിയുടെ, സൌന്ദര്യത്തിന്റെ തീരങ്ങളിലേക്ക് അത് നമ്മളെ കൈപിടിച്ച് കയറ്റുകയും ചെയ്യും. ഉചിതമായ മനോഭാവം രൂപീകരിക്കാനും, സ്നേഹം സഹാനുഭൂതി, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും സഹായകമാകുന്ന ചലച്ചിത്രങ്ങള്‍ കൊണ്ടേ അക്രമവും ലൈംഗിക അരാജകത്വവും നിറഞ്ഞ കച്ചവടചിത്രങ്ങളുടെ സ്വാധീനത്തില്‍ നിന്ന് അവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയൂ. 


ഒരു ദൃശ്യസാക്ഷരതയുടെ അഭാവമാണ് ഈ കാര്യങ്ങള്‍ ശരിയായി വിനിമയം ചെയ്യുന്നതിന് നമ്മുടെ അധ്യാപകര്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. അത് നീക്കിയെ പറ്റൂ. യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ത്ത മുള്ളുകൊണ്ട് അയുക്തിയുടെയും ആലങ്കാരിതയുടെയും കാറ്റുനിറച്ച ഇത്തരം കാഴ്ചകളെ മെല്ലെ ഒന്ന് കുത്തി നോക്കുകയെ വേണ്ടൂ. കാഴ്‌ച മറ്റേത്‌ ഇന്ദ്രിയബോധത്തേക്കാളും ഉപരിനില്‍ക്കും. നേരിന്റെ പര്യായമായി കാഴ്‌ച സ്വീകരിക്കപ്പെടുന്നു. പുതിയ കാലത്ത്‌ സംസ്‌കാരം, കല, ചരിത്രം, പരിസ്ഥിതി പ്രവര്‍ത്തനം എല്ലാം കാഴ്‌ചക്കുവേണ്ടിയും കാഴ്‌ചയുടെ രീതിശാസ്‌ത്രമനുസരിച്ചും ആണ്‌. എല്ലാം കാഴ്‌ചയ്‌ക്കുവേണ്ടി പാകം ചെയ്യുന്ന വിഭവങ്ങളാകുമ്പോള്‍ അവയില്‍ കലക്കിയ വിഷാംശത്തെ നാം എങ്ങിനെ തിരിച്ചറിയും. കാഴ്‌ചകളെ ശരിയായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.
 

*  ഓരോ ദൃശ്യവും ആരാണ്‌ നമുക്കുവേണ്ടി ഒരുക്കുന്നത്‌? അതിന്‌ പിറകിലെ പ്രബല താല്‌പര്യങ്ങള്‍ എന്ത്‌ ?
*  ദൃശ്യങ്ങള്‍ നിഷ്‌ക്കളങ്കമാണോ ?
*  പതിവ്‌ ഘടനയിലൂടെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ഉറപ്പിക്കുന്ന ആശയതലം എന്ത്‌ ?
*  ഓരോ ദൃശ്യവും രുചികരമാക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ എന്ത്‌ ?
*  ഓരോ ദൃശ്യത്തെയും എങ്ങിനെ വ്യാഖ്യാനിക്കും ? ധ്വന്യാത്മകമായി അവ വിരല്‍ ചൂണ്ടുന്നത്‌ ഏതിലേക്ക്‌ ?
*  ദൃശ്യങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന ആന്തരികാര്‍ത്ഥം സമൂഹത്തിന്‌ അനുഗുണമാണോ ?
*  എന്തുകൊണ്ടാണ്‌ ക്യാമറ പലതും കാണാതെ പോകുന്നത്‌ ?

ഇത്തരം ചോദ്യങ്ങല്‍ നാം ശരിയായ രീതിയില്‍ ഉയര്‍ത്തേണ്ടതുണ്ട്‌. വിമര്‍ശനാത്മകമായി ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഓരോരുത്തരുടെയും കൈമുതലാകണം.

സംവിധായകന്റെ (സംശയമില്ല, അയാള്‍ നിര്‍മ്മാതാവിന്റെ പ്രതിനിധിമാത്രം) അനുവാദം കൂടാതെ ഒരു ഫ്രെയിമിനകത്തേക്ക്‌ ഈച്ചപോലും കടക്കില്ല എന്നത്‌ ചിത്രീകരണത്തിന്റെ യാഥാര്‍ത്ഥ്യം. നന്മയുടെ പ്രതിരൂപമായ നായകന്റെ (സിനിമയിലല്ലാതെ ജീവിതത്തില്‍ എവിടെയുണ്ടാകും അത്തരമൊരാള്‍) വീടിന്റെ ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഒരു പ്രത്യേക ആശയസംഹിതയുടെ അടയാളമാണെങ്കില്‍ നായകന്റെ നന്മയുടെ അടിസ്ഥാനം ആ പ്രസ്ഥാനത്തിന്റേതുകൂടിയാകുന്നു. ഇപ്രകാരം കലണ്ടുറുകള്‍കൊണ്ട്‌ ഒളിച്ചുവെച്ച ഫാസിസത്തിന്റെ ദംഷ്‌ട്രകള്‍, ദൃശ്യങ്ങളുടെ സൂക്ഷ്‌മവിശകലനത്തില്‍ ചോരപ്പാടോടെ പുറത്തു കാണാനാകും. ഓരോ ദൃശ്യങ്ങളെയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ ആദ്യം പരിശീലിപ്പി
ക്കേണ്ടത് നമ്മുടെ അധ്യാപകരെയാണ്. പൊള്ളയായ ദൃശ്യങ്ങളൊരുക്കുന്ന വിശ്രമക്കസേരകളില്‍ അവരും ചടഞ്ഞിരുന്നാല്‍ ആരാണ്‌ ഇതേറ്റെടുക്കുക.
നമുക്ക്‌ ഒന്നും വ്യാഖ്യാനിക്കാനില്ലാത്ത, മനസ്സിനെയും ചിന്തയേയും മാറ്റിവെച്ച്‌ സ്വീകരിക്കാവുന്ന, അശ്ലീലസമമായ സുതാര്യതയില്‍ പരത്തിപ്പറയുന്ന ഒരു മാധ്യമരീതിശാസ്‌ത്രം ബോധപൂര്‍വ്വം തന്നെയാണ്‌ സ്വീകരിക്കപ്പെടുന്നത്‌. മാധ്യമദൃശ്യങ്ങള്‍ മാത്രമല്ല, ജീവിതക്കാഴ്‌ചകളെ ചേര്‍ത്തുവയ്‌ക്കുകയോ കാഴ്‌ചക്കപ്പുറത്തേക്ക്‌ ചിന്തിക്കുകയോ അരുത്‌. `ഒറ്റയൊറ്റയായ്‌ കാണുന്ന ആകുലികളെ' പറ്റി പാടുകമാത്രമാണ്‌ പുതിയ കാലത്തിന്റെ വീണയ്‌ക്ക്‌ ചെയ്യാനുള്ളത്‌.
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്‌ചകളെന്നവകാശപ്പെടുന്ന ഡോക്യുമെന്ററികള്‍ പോലും സൃഷ്‌ടാവിന്റെ മനസ്സിനൊപ്പിച്ച്‌ `എഡിറ്റ്‌' ചെയ്‌താണ്‌ പ്രേക്ഷകന്‌ മുന്നിലെത്തുന്നത്‌. മുറിക്കലും ചേര്‍ക്കലും കലാപരത നിശ്ചയിക്കുന്ന ഒരു മാധ്യമത്തില്‍ അതുകൊണ്ടുതന്നെ അത്‌ ചെയ്യുന്ന വ്യക്തിത്വത്തിന്റെ കാഴ്‌ചപ്പാട്‌ മുന്നില്‍ നില്‍ക്കും. ഒരേ ദൃശ്യത്താല്‍ തന്നെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കാന്‍ ഈ മാധ്യമത്തിന്‌ കഴിയും. ചിത്രസംയോജനം, ശബ്‌ദപഥം, ക്യമറയുടെ ആംഗിളുകള്‍ എന്നിവയെല്ലാം ആശയരൂപീകരണത്തില്‍ വമ്പിച്ച പ്രാധാന്യം നേടുന്നുണ്ട്‌ ഈ മാധ്യമത്തില്‍.
 

ഇത്തരം ആലോചനകളും ചര്‍ച്ചകളും തെളിവുകളും ക്ലാസ്‌ മുറിയില്‍ ചര്‍ച്ച ചെയ്യപ്പെടണം. പരസ്യങ്ങള്‍ മാത്രമല്ല സിനിമകളും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന മറ്റ്‌ പരിപാടികളും വിശകലനവിധേയമാക്കണം. (അവയും ആശയങ്ങളുടെ പ്രച്ഛന്നമായ പരസ്യപ്പലകകള്‍ തന്നെ) ഇത്തരം ചര്‍ച്ചകളുടെയും വിമര്‍ശനചിന്തയുടെയും അഭാവത്തില്‍ വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ സാംസ്‌കാരിക സത്വരൂപീകരണം മാധ്യമപ്രഭുക്കളുടെ തലോടലുകളേറ്റാവും പരുവപ്പെടുക. വ്യക്ത്യാധിഷ്‌ഠിതമായ അവ തീര്‍ച്ചയായും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും സമൂഹവിരുദ്ധവും ആയിരിക്കും. എല്ലാ നെഗറ്റീവുകളേയും ചേര്‍ത്തുവെച്ച്‌ പോസിറ്റീവുകളാക്കുന്ന ഈ ഇക്കിളിപ്പെടുത്തലിനെയല്ലാതെ എന്തിനെയാണ്‌ ഇതിലധികം ഭയപ്പെടാനുള്ളത്‌. മാധ്യമങ്ങളിലെ ഓരോ ദൃശ്യവും ഒരുക്കൂട്ടുന്ന സാങ്കേതികവിദ്യകൂടി കുട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്‌. ഇത്‌ അവരെ സംവിധായകനോ ഛായാഗ്രാഹകനോ ആക്കിത്തീര്‍ക്കുന്നതിനല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലയുടെ അടിസ്ഥാനം തന്നെ സാങ്കേതികം തന്നെയാണ്‌. അസാധ്യമായതിനെ സുസാധ്യമാക്കുന്ന ചെറുചലനങ്ങളെ ഇടിമിന്നലുകളാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ്‌ വാപൊളിച്ച്‌ വിഴുങ്ങുന്ന വിസ്‌മയങ്ങളെ ചവച്ചരയ്‌ക്കാന്‍ അവരെ പ്രാപ്‌തരാക്കും. അതിന് ആദ്യം വേണ്ടത് ഇവയെ സൂക്ഷ്മമായി അനുധാവനം ചെയ്യാന്‍ നമ്മുടെ അധ്യാപകര്‍ ക്ഷമ കാണിക്കണം എന്നതാണ്. താന്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഗൈഡുകല്‍ക്കപ്പുറം ലോകം വളര്ന്നെന്നും നിഭാഗ്യവശാല്‍  ആ ലോകത്ത് ജീവിക്കേണ്ട പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ട ചുമതല തന്നില്‍ വന്നുചെര്‍ന്നെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. തന്റെ വിഷയത്തിന്റെ പെനാല്‍റ്റി ഏരിയ വിട്ട് കളിക്കളത്തിന്റെ പുതിയ ആകാശത്തേക്ക് ഹ്വിഗ്വിറ്റയെപ്പോലെ കുതിക്കാനും,സിനിമയും ടെലിവിഷന്‍ പരിപാടികളും ഇന്റര്‍നെറ്റും എന്തെന്ന് പഠിച്ചുകൊണ്ട് അവയെ വിശകലനം ചെയ്യാനും അപ്പോള്‍ മാത്രമേ അവര്‍ ഇരിന്നിടത്തുനിന്നു അനങ്ങുകയുള്ളൂ.


 
   












2010 മാർച്ച് 1, തിങ്കളാഴ്‌ച

കവിയുടെ കാല്പാടുകള്‍

                                   പരിചിതമായ ചാരായശാലയില്‍
                                   നരകതീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
                                   പരിഷയോട് ഞാന്‍ ചോദിച്ചു,
                                   "ഇന്ന് ജോണിവിടെ വന്നുവോ?"

                                    പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു പരിചയം
                                    ഗ്ലാസ്സ് നീട്ടുന്നു
                                   " താനെവിടെയായിരുന്നിത്രനാളും കവേ?
                                   " ഇത് ചെകുത്താന്റെ രക്തം, കുടിക്കുക".
                                   "ഇവിടെയുണ്ടായിരുന്നു ജോണ്‍
                                    എപ്പോഴോ ഒരു ബൊഹീമിയന്‍ ഗാനം
                                    പകുതിയില്‍ പതറി നിര്‍ത്തി അവനിരങ്ങിപ്പോയി
                                    അവനു കാവലാളാര്? ഈ ഞങ്ങളോ?"

                                          ജലരഹിതമാം ചാരായം
                                          ഓര്‍ക്കാതെ ഒരു കവിള്‍മോന്തി.
                                          അന്നനാളത്തിലൂടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.
                                                                                   എവിടെ ജോണ്‍.
അനുഭവങ്ങളുടെ കരുത്താണ് എഴുത്തിന്റെ കാതല്‍ ( സ്നേഹവും?) എന്ന് സംശയമില്ലാതിരുന്ന ഒരു തലമുറയുടെ അവസാനത്തെ കണ്ണിയാകാം ബാലചന്ദ്രന്‍ ചുള്ളിക്കാട്. അനുഭവങ്ങളുടെ ഒരു വന്‍ കരയെത്തന്നെ  സാഹിത്യത്തിലേക്ക് കൊണ്ടുവന്നത്  ബഷീറായിരുന്നു  എന്ന് എം. എന്‍. വിജയന്‍ മാഷ്‌ നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു അത്തരക്കാര്‍ക്കു ജീവിതത്തിലെ ഓരോ നിമിഷവും. 
അനുഭവങ്ങളുടെ മുള്‍മെത്തകള്‍ക്കു മുകളിലൂടെ നടക്കുക എന്നത്  പുതിയ കാലത്തിനു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ശീതീകരിച്ച, സുഗന്ധപൂരിതമായ വാഹനങ്ങളില്‍, മുറികളില്‍ സഞ്ചരിച്ചും ഉണ്ടും ഉറങ്ങിയും കഴിയുമ്പോള്‍ ഇടയ്ക്ക് ഒരു ഷോക്ക് ചികിത്സപോലെ ചില അനുഭവകഥനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഒരുകാലത്തിന്റെ ഉപ്പുപരലുകലുമായി  രുചിയില്‍ എത്തുമ്പോള്‍ നാം മുഖം കോട്ടുന്നു.പരിഹസിക്കുന്നു.  സാമ്പ്രദായിക ചിന്ത മലീമസമാക്കിയിട്ടില്ലാത്ത നവവും ഋജുവുമായ പരീക്ഷണങ്ങള്‍ക്കാക്കായി ഒരു തലമുറ തങ്ങളുടെ ജീവിതത്തെയാണ് അന്ന് വിട്ടുകൊടുത്തത്. പിന്നീട് കഥയായും കവിതയായും അനുഭവങ്ങളായും  അവ അച്ചടിച്ച്‌ വന്നപ്പോള്‍ മലയാളിയുടെ തനതു ഹിപ്പോക്രസി വച്ച് നമ്മള്‍ അവയെ വെറും ബഡായി എന്ന് ചിറികോട്ടി ചിരിച്ചു തള്ളി. ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണ' യ്ക്കും ഈ ഗതി തന്നെയായിരുന്നു. അവയില്‍ എഴുതപ്പെട്ട സത്യത്തിന്റെ ചൂര് പിടിച്ചെടുക്കുവാനുള്ള ജന്തുസഹജമായ ഘ്രാണശക്തി ( കള്ളനാണയങ്ങള്‍ ക്കിടയില്‍ നിന്ന് എങ്ങിനെ യഥാര്‍ത്ഥ സാഹിത്യം തിരിച്ചറിയും എന്നതിന് ടോള്‍ സ്റ്റോയി   നല്‍കുന്ന ഉത്തരമാണിത് , എങ്ങിനെയാണോ മൃഗങ്ങള്‍ ആയിരക്കണക്കിന് വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് മാത്രം സ്വാഭാവികമായി തിരെഞ്ഞെടുക്കുന്നത് അതുപോലെ യഥാര്‍ത്ഥ സാഹിത്യം തിരിച്ചറിയാന്‍ നമുക്ക് കഴിയും") നമ്മള്‍ക്ക് അപ്പോഴേക്കും കൈമോശം വന്നിരുന്നു. 

യൌവ്വനത്തെ അതിന്റെ എല്ലാ കരുത്തോടും അനുഭവിച്ച തലമുറകൂടിയായിരുന്നു അവരുടേത്. വിശ്വാസവും അതിന്റെ പേരിലുള്ള കലഹങ്ങളും അലഞ്ഞുതിരിയലും പട്ടിണിയും അവര്‍ക്ക് കൂടുതല്‍  കരുത്തു പകര്‍ന്നിട്ടെയുള്ളൂ. അവരുടെ ഓര്‍മ്മകള്‍ പോലെത്തന്നെയാണ് അവര്‍ അലഞ്ഞ ജനപഥങ്ങള്‍ അവരെക്കുറിച്ച് ഈട്ടം കൂട്ടിയിട്ടുള്ള കഥകളും. ബാലചന്ദ്രന്‍ 'ചിദംബര സ്മരണകളില്‍' ഇറക്കി വെക്കുന്നത് ഒരുകാലം നടന്നു തീര്‍ത്ത വഴികളില്‍ ഉരുകിവീണ വിയര്‍പ്പിനെക്കുറിച്ചും കണ്ണീരിനെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും ആണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിരല്‍ സ്പര്‍ശം നീണ്ടുചെന്ന ദുരിതക്കയങ്ങള്‍ ഒട്ടൊന്നുമല്ല അതിലുള്ളത്. ചിദംബര സ്മരണ ഖണ്ഡശ  പ്രസിദ്ധീകരിച്ചു വരുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ഒരിക്കല്‍ അതില്‍ പരിവേഷങ്ങളൊന്നുമില്ലാതെ തോമാച്ചനും കയറി വരും എന്നാണ്‌. 
ബാലചന്ദ്രനുമൊത്തുള്ള തന്റെ ഹൃദയസ്പര്‍ശിയായ അനുഭവം അവന്‍ അത്ര  ആവേശത്തോടെയാണ് എന്നോട് വിവരിച്ചത്. 'ചിദംബര സ്മരണയിലെ' അനുഭവകഥകളെ അവിശ്വസിക്കാതിരിക്കാന്‍ എനിക്ക് തുണയായതും തോമാച്ചന്‍ പറഞ്ഞ ആ കഥയുടെ ചൂടും ചൂരും തന്നെയാണ്. മാത്രമല്ല അവന്‍ പറയുമ്പോള്‍ ബാലചന്ദ്രനിലെന്നത് പോലെ അതിനു കഥയുടെ ചാരുത തെല്ലും കൈവരുന്നുമില്ല. 'ചിദംബര സ്മരണ'യിലേതുപോലെ പരിണാമഗുപ്തിയൊന്നുമില്ലാതെ വഴിയില്‍ അത് അവസാനിക്കുകയും ചെയ്യും.

കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ കുടിയാന്മലയിലെ  ചാരായ ഷാപ്പിലെ മാനേജരും പ്രധാന എടുത്തുകൊടുപ്പുകാരനുമായിരുന്നു തോമാച്ചന്‍. സഹൃദയന്‍. നാട്ടിലെ പ്രധാനി.

അന്നും പതിവുപോലെ തോമാച്ചന്‍ രാവിലെ തന്നെ ഷാപ്പ്‌ തുറന്നു. രാവിലെയെത്തുന്ന ഒന്ന് രണ്ടു പതിവുകാരുണ്ട്. പുലര്‍ച്ചയ്ക്ക് തന്നെ ഒരു ഇരുനൂരെങ്കിലും അടിച്ചില്ലെങ്കില്‍ അന്ന് ഒന്നും നേരെയാകില്ല എന്ന് വിചാരിക്കുന്ന രണ്ടു ബ്രാൻറ് കുടിയന്മാര്‍. എപ്പോഴും നല്ല കൈനീട്ടം. അവരുടെ നാമം വാഴ്ത്തപ്പെടട്ടെ. തോമാച്ചന്‍ അടിച്ചു തളിച്ച് വിളക്ക് കൊളുത്തുമ്പോഴേക്കും ഒരാള്‍ റെഡി.
"തോമാച്ചാ, ഒരു ഇരുനൂറിങ്ങെടുത്തേ.."
തോമാച്ചന്‍ കര്‍ത്താവിനെയോര്‍ത്തു അന്നത്തെ ആദ്യത്തെ ഇരുനൂറ്‌ ഒഴിച്ചു. ഗ്ലാസും സോഡയും നീക്കിവെച്ചു തൊടാന്‍ വല്ലതും എടുക്കണോ എന്ന് ചോദിക്കാനായുമ്പോഴേക്കും പുറത്തു നിന്ന് അടുത്ത വിളി പൊങ്ങി.
"തോമാച്ചാ, എനിക്കും ഒരു ഇരുനൂറെടുക്കൂ..."
പുറത്തുനിന്നും ഉള്ളിലേക്ക് പ്രവേശിച്ച രൂപത്തെ അതിശയത്തോടെ തോമാച്ചന്‍ വീണ്ടും വീണ്ടും നോക്കി.

താന്‍ ഷാപ്പ്‌ തുറക്കുന്നതിനു മുമ്പുതന്നെ പുറത്തു പമ്മി നില്‍ക്കുന്നതായി കണ്ട രൂപത്തെ തോമാച്ചന്‍ ഇപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത്. മുടിയും താടിയും കാടുപോലെ വളര്‍ന്നു ജഡപിടിച്ചിരിക്കുന്നു. മുഷിഞ്ഞു നാറിയ കുപ്പായവും നിലത്തിഴയുന്ന ചെളിപിടിച്ച മുണ്ടും. തോളില്‍ മുഷിഞ്ഞ ഒരു തുണി സഞ്ചി. കരഞ്ഞെന്നവണ്ണം കലങ്ങിയ കണ്ണുകള്‍. മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ മൂക്കിള മീശയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. എത്രയോ ദിവസമായി വെള്ളം കണ്ടിട്ട് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകും. ആഹാരമില്ലാതെ ദിവസങ്ങള്‍ എത്രയോ കഴിച്ചുകൂട്ടിയതിന്റെ ക്ഷീണം മുഖത്തുനിന്നും തൊട്ടെടുക്കാം. ഒരു യാചകനെക്കാള്‍  ദയനീയനായി തന്റെ നേര്‍ക്ക്‌ നടന്നു വരുന്ന രൂപത്തെ തോമാച്ചന്‍ അത്ഭുതത്തോടെ നോക്കിനിന്നു.
ആരാണിത്... എന്നെ എങ്ങിനെ പരിചയം... എവിടെവെച്ച്.... എപ്പോള്‍ ..
തോമാച്ചന്‍ ഓര്‍മയുടെ അരികുകളിലും മടക്കുകളിലും എല്ലാം വീണ്ടും വീണ്ടും തപ്പി നോക്കി. ഇല്ല തെളിയുന്നില്ല.. ആരാണിയാള്‍? അതിരാവിലെ ചാരയഷാപ്പിലെത്തുന്ന ഞാനറിയാത്ത ആരാണ് ഈ പ്രദേശത്ത്‌?
"തോമാച്ചാ, എനിക്കും ഒരു ഇരുനൂറെടുക്കൂ..."

അപ്പോഴേക്കും കൌണ്ടറിനു മുന്നിലെത്തിയ അയാള്‍ ശാന്തമായി ഒന്നുകൂടി ആവര്‍ത്തിച്ചു. സൌമ്യമെങ്കിലും പരുക്കനായ ആ ശബ്ദവും തോമാച്ചന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നതെങ്കിലും പിടിതരാതെ ലഹരിയിലെന്നവണ്ണം വേച്ചുകളിക്കുന്നു. ഇതിനിടയില്‍ ചാരായം പകരലും മറ്റു അനുസാരികള്‍ നിരത്തലും എല്ലാം തോമാച്ചന്‍ നിര്‍വഹിച്ചിരുന്നു. നരകതീര്‍ത്ഥത്തിന്റെ പാനോപചാരത്തില്‍ മുഴുകിയ ആഗതന്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ഒടുവില്‍ ഷാപ്പില്‍ നിന്നും അയാള്‍ പുറത്തിറങ്ങും വരെ തോമാച്ചന്‍ തന്റെ ഏനക്കേടും കൊണ്ടു വെരുകിനെപ്പോലെ പൊറുതിമുട്ടി. നിരത്തിന്റെ അങ്ങേ ചെരുവില്‍ അപ്രത്യക്ഷമാകും വരെ തോമാച്ചന്‍ അയാളെത്തന്നെ നോക്കിനിന്നു.

വഴിയില്‍ വേര്‍പിരിഞ്ഞു പോയ എന്തോ ഒന്നിന്റെ നഷ്ടത്താലെന്നവണ്ണം ഒരെത്തും പിടിയും കിട്ടാതെ, എടുത്താല്‍ ഒന്നും കയ്യില്‍ കിട്ടാതെ ആലോസരപ്പെടുന്നതിനിടയില്‍ ഒരു മിന്നായം പോലെ മനസ്സില്‍ തെളിഞ്ഞു; ബാലചന്ദ്രന്‍ ചുള്ളിക്കാട്!!... അതെ... അത് ചുള്ളിക്കാട് തന്നെ!! പിന്നെ ഷാപ്പും തുറന്നിട്ട്‌ ഒരോട്ടമായിരുന്നു. ബസ് സ്റ്റോപ്പിലേക്ക്  .. പ്രതീക്ഷ തെറ്റിയില്ല. കുനിഞ്ഞ മുഖവുമായി കവി ബസ് സ്റ്റോപ്പില്‍ ഒരു കടയുടെ തിണ്ണയില്‍ ഇരിക്കുന്നു. 
"നിങ്ങ കവിയല്ലേ.. ബാലചന്ദ്രന്‍ ചുള്ളിക്കാട്?"
കവി മുഖമുയര്‍ത്തി നോക്കി. ചാരായ ശാലയില്‍ നരകതീര്‍ത്ഥം പകുര്‍ന്നു തന്ന തോമാച്ചന്‍. അതെ എന്ന് കവി തലയാട്ടി.
"നിങ്ങ ഇപ്പൊ എന്റെ കൂടെ വരണം. വൈന്നേരം  ഞാന്‍ വേണെങ്കി വണ്ടി കേറ്റി വിട്ടേക്കാം."

തോമാച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങുക മാത്രമായിരുന്നു കവിക്കുള്ള ഏക വഴി. തളര്‍ന്നു അവശനായ കവിയുടെ കൈപിടിച്ച് തോമാച്ചന്‍ അങ്ങാടിയിലൂടെ നടന്നു.
                    'അധികനേരമായ്‌ സന്ദര്‍ശകര്‍ക്കുള്ള
                    മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം
                    ജനലിനപ്പുറം ജീവിതം പോലെ ഈ
                   പകല്‍ വെളിച്ചം പൊളിഞ്ഞു പോയെങ്കിലും
                   ചില നിമിഷത്തില്‍ ഏകാകിയാം പ്രാണന്‍
                   അലയുമാര്‍ത്തനായ്‌ ഭൂതായനങ്ങളില്‍.. '
തന്റെ ചേട്ടന്‍, പ്രിയപ്പെട്ട ബേബിച്ചായന്‍  തൊണ്ട പൊട്ടുമാറുറക്കെ ചൊല്ലുന്ന വരികള്‍ എഴുതിയ കവിയാണ്‌ ഇപ്പോള്‍ തന്റെ കൂടെ. വിപ്ലവ പ്രസ്ഥാനങ്ങളുടെ സഹചാരിയായിരുന്ന ബേബിച്ചായനു പക്ഷെ പ്രിയം മറ്റൊരു കവിതയോടായിരുന്നു. തോമാച്ചന്റെ മനസ്സില്‍ അപ്പോള്‍ മുഴങ്ങി കൊണ്ടിരുന്നത്  'മാപ്പുസാക്ഷി'യാണ്.
                   "ജോസഫ്,
                   ഓരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം.
                   ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍ 
                   കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍
                   നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും." 

വഴിനീളെ കവി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു.

ഷാപ്പിനു പിന്നിലെ തന്റെ സ്പെഷല്‍ വിശ്രമ മുറിയില്‍ ഭക്ഷണമടക്കം  എല്ലാ സൌകര്യങ്ങളും ഒരുക്കി കവിയെ തോമാച്ചന്‍ അവിടെയാക്കി. ഒപ്പം ശുദ്ധമായ അരക്കുപ്പി ചാരായവും.
"ഞാന്‍ എടയ്ക്കു വരാം. എന്തായാലും വൈന്നേരം വരെ ഈടെ വിശ്രമിക്കാം. എന്താ വേണ്ടെതെന്ന് വെച്ചാല്‍ എന്നോട് ചോദിക്കണം."
തോമാച്ചന്റെ സ്നേഹപ്രകടനം കണ്ട കവി പൊട്ടിപ്പോയി. പിന്നെ ഒരു നിലവിളിയായിരുന്നു. "എന്റെ വലം കൈ പോയെടാ.. എന്റെ വലം കൈ പോയി.. എന്റെ ജോണ്‍ പോയി.. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അവനെ കൊന്നു..."
കുറച്ചു ദിവസം മുമ്പ് പ്രശസ്ത ചലച്ചിത്ര സംവിധായകനായ ജോണ്‍ എബ്രഹാം കോഴിക്കോട് വെച്ച്  ഒരു ലോഡ്ജിനു മുകളില്‍ നിന്നു വീണുമരിച്ച വാര്‍ത്ത പത്രത്തില്‍ കണ്ടത് തോമാച്ചന്‍ ഓര്‍ത്തു.  കവിയുടെ കരച്ചിലിന്റെ രഹസ്യം ഇപ്പോഴാണ് തോമാച്ചന് മനസ്സിലായത്‌.   

വൈകുന്നെരമായപ്പോഴേക്കും തോമാച്ചന്റെ അടുത്ത ഒന്ന് രണ്ടു കൂട്ടുകാരും എത്തിച്ചേര്‍ന്നു. പിന്നെ ആഘോഷമായി കവിയെ കുളിപ്പിച്ച്, മുടിയും താടിയുമെല്ലാം വെട്ടി ഒതുക്കി, നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച്  ആളെ ഒരു മനുഷ്യക്കോലത്തിലാക്കി. ഷാപ്പില്‍ തത്കാലം വേറെ ഒരാളെ ആക്കി തോമാച്ചന്‍ കവിയെ നാടുകാണിക്കാന്‍ കൊണ്ടുപോയി. അതിനിടയില്‍ കവിയെ കുടിയാന്മല അങ്ങാടിയില്‍ പരിചയപ്പെടുത്തി. വലിയ പേരുകാരനായ ഒരാള്‍ തന്റെ ഒപ്പം നടക്കുന്നതിന്റെ ഗമ തോമാച്ചന്‍ രഹസ്യമായി ഉള്ളില്‍ അനുഭവിച്ചു. കുന്നിന്‍ മുകളിലും പുഴയോരാത്തും പറങ്കി മാവിന്‍ തോട്ടത്തിലുമെല്ലാം രാത്രിവരെ കവിയും കൊണ്ട് അലഞ്ഞുതിരിഞ്ഞു. 

അന്നുമുതല്‍ അങ്ങാടിയിലെ ഏതു കടയില്‍ നിന്നും കവിക്ക്‌ ബീടിയോ സിഗരറ്റോ എന്തുവേണമെങ്കിലും വാങ്ങാം. ആരും കാശ് വാങ്ങില്ല എന്നായി. എല്ലാം തോമാച്ചന്റെ ശട്ടംകെട്ടല്‍.

എന്നും രാവിലെ കുളിച്ചു വൃത്തിയായി കവി ഗ്രാമത്തിന്റെ വഴികളിലൂടെ, പുഴക്കരയിലൂടെ പ്രകൃതിയെ അറിഞ്ഞു കൊണ്ട് നടന്നു. വൃത്തിയുള്ള തുണിസഞ്ചിയില്‍ എഴുതാനുള്ള പേപ്പറുകളും അരക്കുപ്പി ചാരായവും തോമാച്ചന്‍ സംഭരിച്ചു വെച്ചിരിക്കും. തോമാച്ചന്റെ അടുത്ത സുഹൃത്തായ കവി വന്നത് അപ്പോഴേക്കും ആ കുഗ്രാമത്തില്‍ വലിയ സംഭവമായി മാറിയിരുന്നു. കവിതയെഴുത്തിന്റെ  സര്‍ഗാത്മകമല്ലാത്ത ഒരു വശം അന്നാണ് തോമാച്ചന് മനസ്സിലായത്‌.  രാത്രിയില്‍ താന്‍ അന്ന് കുറിച്ചിട്ട വരികള്‍ കവി തോമാച്ചനെ ഏല്‍പ്പിക്കും. എന്നിട്ട് അതിനെ വാക്കുകളായി മുറിക്കാന്‍ പറയും. പിന്നെയാണ് പ്രശ്നം. അതില്‍ തനിക്കു തീരെ മോശമെന്ന് തോന്നുന്ന പദങ്ങള്‍ വെട്ടാന്‍ കവി ആവശ്യപ്പെടും. 'എന്റീശോയേ..ഞാന്‍ നോക്കുമ്പം നല്ല കലക്കന്‍ വാക്കുകളാ എല്ലാം.ഇതിലേതു വെട്ടാനാണ് ഞാന്‍ പറയുക'. പിന്നെ കവിതന്നെ അതിലെ വാക്കുകളുടെ ഓരോ പ്രശ്നവും പറഞ്ഞു ഓരോന്നായി വെട്ടും. ചിലപ്പോള്‍ കവിത മുഴുവനും.

അങ്ങിനെ സ്വപ്ന സമാനമായ നാലോ അഞ്ചോ ദിവസങ്ങള്‍. തന്റെ ചേട്ടന്‍ ബേബിച്ചായന്‍ അപ്പോള്‍ മറ്റെന്തോ ആവശ്യത്തിനു ദൂരെയെവിടെയോ പോയാരുന്നു. ബേബിച്ചായന്‍ വന്നിട്ട് വേണം ഒന്ന് ഞെട്ടിക്കാന്‍. ആരാധിക്കുന്ന കവിയിതാ മുമ്പില്‍. കഴിഞ്ഞ നാലഞ്ച് ദിവസമായി എന്റെ മാത്രം അതിഥി.

ആറാം ദിനവും രാവിലെ പതിവുപോലെ കവി സഞ്ചിയില്‍ പേപ്പറുകളും ചാരായവുമായി പുഴയോരത്തെക്ക് പോയി. വൈകുന്നേരം വരേണ്ട സമയമായിട്ടും അന്ന് കവി തിരിച്ചെത്തിയിട്ടില്ല. തോമാച്ചന് ആകെ പരിഭ്രമമായി. അദ്ദേഹത്തിനു വല്ലതും സംഭവിച്ചു കാണുമോ? എവിടെയെങ്കിലും വീണോ മറ്റോ കിടക്കുന്നുണ്ടാവുമോ? തോമ്മാച്ചന്‍ സുഹൃത്തുക്കളുമായി കവി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരക്കി. കുന്നും മലയും കയറിയിറങ്ങി. പുഴയോരത്തും കശുമാവിന്‍ കാടുകളിലും അരിച്ചു പെറുക്കി. എവിടെയും ഇല്ല. എല്ലായിടത്തും ഇരുട്ടു പരന്നു.

തന്നോട് ഒന്നും പറയാതെ കവി പോകുമോ? ഇത്ര ദിവസം താന്‍ പോന്നു പോലെ നോക്കിയിട്ട്? പിന്നെ ഒന്നും ആലോചിച്ചില്ല. ജീപ്പ് വിളിച്ച് മുപ്പതു കിലോ മീറ്ററോളം ദൂരെയുള്ള തളിപ്പറമ്പ്  ടൌണ്‍ വരെ പോവുക തന്നെ. തളിപ്പറമ്പ്, പിന്നെ കണ്ണൂര്‍, പയ്യന്നൂര്‍... ആ രാത്രി മുഴുവന്‍ തോമാച്ചന്‍ കവിയെ തിരഞ്ഞു നടന്നു. എവിടെയും കവിയുടെ പൊടിപോലുമില്ല. നാളെ ചിലപ്പോള്‍  ബേബിച്ചായന്‍ വരും; തന്റെ പ്രിയ കവിയെ നേരില്‍ കാണാന്‍ കൊതിച്ച്...

എന്തുകൊണ്ടായിരിക്കും തന്നോട് ഒരു വാക്ക് പോലും പറയാതെ കവി അപ്രത്യക്ഷനായത്? അവന്റെ മനസ്സ് സങ്കടം കൊണ്ട് പൊട്ടിപ്പോയി. 'വിലാപത്തിന്‍ നദിപോലിരുണ്ടൊരപ്പാതയില്‍' രാത്രിയില്‍ അവനിരുന്നു ഉറക്കെ കരഞ്ഞു.