2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

യാഹിയമാഷുടെ ആശുപത്രിയാത്ര.


വാല്വേഷന്‍ ക്യാമ്പുകള്‍ എന്റെ ചില  അധ്യാപക സുഹൃത്തുക്കള്‍ക്ക് സുഖചികിത്സയാണ്.  അടുത്ത ഒരുവര്‍ഷത്തെക്കുള്ള ഉര്‍ജ്ജം സംഭരിക്കലല്ല, ഒരു വര്‍ഷത്തെ കഠിന ജീവിതപ്രയാസങ്ങള്‍ ഇറക്കിവെക്കല്‍. നാട്ടിലെ മാന്യനായ അദ്ധ്യാപകന്‍ എന്ന ഇരുമ്പ് കവചവും വീട്ടിലെ ഉത്തരവാദിത്വം നിറഞ്ഞ, സ്നേഹനിധിയായ, കണ്‍കണ്ട ദൈവമായ എന്നൊക്കെയുള്ള പരിവേഷങ്ങളും കൊണ്ട് വശം കെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ മാഷന്മാര്‍ക്കെ ഇത് മനസ്സിലാവൂ.  ഇവിടെ കിട്ടുന്ന ഒരു മാസമെങ്കില്‍ ഒരു മാസം അത് ആര്‍ഭാടമാക്കിയിട്ടു  തന്നെ കാര്യം. അതിനായുള്ള എന്ത് ത്യാഗവും ഇവരെ സംബന്ധിച്ചിടത്തോളം വെറും തൃണമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ സുഹൃത്തുക്കള്‍ എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക സ്കൂളിനടുത്തുനിന്നും വീട്ടിനടുത്തുനിന്നും പരമാവധി ദൂരെയുള്ള വാല്വേഷന്‍ സെന്ററുകളാണ്.

വാല്വേഷന്‍ ക്യാമ്പുകളിലെ സ്ഥിരം ഹീറോയാണ്  നമ്മുടെ യഹിയ മാഷ്‌. ( മാഷുടെ ആദ്യകാല വിക്രമങ്ങളെക്കുറിച്ചറിയാന്‍  ഇവിടെ ഞെക്കുക ) 'ചൊറയാനെങ്കില്‍ ചൊറ കച്ചറയാണെങ്കില്‍ കച്ചറ' എന്നതാണ് മൂപ്പരുടെ സ്റ്റൈൽ‍. പേപ്പറിന്റെ കെട്ട് എത്ര ചെറുതായാലും ശരി വലുതായാലും ശരി അര മുക്കാല്‍ മണിക്കൂറാകുമ്പോഴേക്കും അദ്ദേഹം കിട്ടിയ പേപ്പര്‍ ഒക്കെ നോക്കിത്തീര്‍ത്ത്  മറ്റുള്ളവരെ പുച്ഛഭാവത്തിലൊന്നു നോക്കി പിന്നില്‍ കൈയും കെട്ടി വരാന്തയിലൂടെ ഒരു നടപ്പുണ്ട്. ഒരിക്കല്‍, 'മാഷ്‌ സ്കൂളില്‍ നിന്നും കോമ്പോസിഷന്‍ നോക്കുമ്പോലെ, ചീര്‍പ്പില്‍ ചുവന്ന മഷിയും പുരട്ടി ഒറ്റ വലിയില്‍ നൂറു ചുവന്ന വരയിട്ടു  കാര്യം ഒതുക്കുന്നത് ശരിയല്ല' എന്ന് സൂചിപ്പിച്ച ചീഫിനെ മാഷും സംഘവും ചേര്‍ന്ന് വൈകുന്നേരം ഭീഷണിപ്പെടുത്തിയതോടെ അദ്ദേഹത്തിന്‍റെ നെഞ്ച് വിരിപ്പ് ഒന്നുകൂടെ കൂടിയിരുന്നു.

ഇവിടെ പരാമര്‍ശിക്കുന്ന സംഭവം കണ്ണൂര്‍ ചൊവ്വ വാല്വേഷന്‍ ക്യാമ്പിലാണ് നടക്കുന്നത്. കലശലായ ഒരു നടുവേദനയെത്തുടര്‍ന്ന് അക്കൊല്ലം എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുന്നേ മാഷ്‌ ലീവിലായിരുന്നു. മാഷുടെ അസാന്നിധ്യം ക്യാമ്പിന്റെ മൊത്തം നിറം കെടുത്തുമെന്നു ഉറപ്പുള്ള സംഘം എന്ത് ചെയ്യണമെന്നു പിടുത്തമില്ലാതെ കുറെ ദിവസം ചര്‍ച്ച നടത്തി. എങ്കിലും അടുത്ത ഒരു വര്‍ഷത്തിനു ശേഷമേ ഈ സുവര്‍ണാവസരം കൈവരൂ എന്ന പ്രായോഗികബുദ്ധി തന്നെ ഒടുവില്‍ വിജയിച്ചു. മാഷെ കണ്ണീരോടെ വിളിച്ചു യാത്രചോദിച്ച്  കോഴിക്കോട്ടെ  റെയില്‍വേ സ്റ്റേഷനിലെത്തിയ  സംഘം ഞെട്ടിത്തരിച്ചുപോയി. ഭാര്യാപിതാവ് തള്ളുന്ന വീല്‍ചെയറില്‍ അന്തസ്സോടെ ഇരുന്നു കണ്ണിറുക്കി ചിരിക്കുന്നു പഹയന്‍. സാമാന്യം തടിയുംവണ്ണവുമുള്ള പുള്ളിക്കാരനെ ഏറെനേരം തള്ളി നടന്ന ക്ഷീണം കാരണവരുടെ മുഖത്തു പ്രകടമായുണ്ട്. മാത്രമല്ല നടുവനക്കാന്‍ വയ്യാത്ത ഈ അവസ്ഥയില്‍ ഇങ്ങനെയൊരു യാത്രയും പുള്ളിക്കാരന് തീരെ പിടിച്ചമട്ടില്ല. ക്ഷീണവും പരിഭവവും ഇരുള് പിടിപ്പിച്ച മുഖത്തോടെ അദ്ദേഹം വീല്‍ചെയറിന്റെ പിടി സുഹൃത്തുക്കള്‍ക്ക് കൈമാറി. ബാറ്റന്‍  ഏറ്റുവാങ്ങിയ ചങ്ങായിമാര്‍ക്കു സന്തോഷം അടക്കാനായില്ല. 'സാറ് ഇനി ഒന്ന് കൊണ്ടും പേടിക്കേണ്ട. പൊന്നുപോലെ ഞങ്ങള്‍ നോക്കികൊള്ളാം. കുഴമ്പ് പുരട്ടലും ചൂടുവെള്ളം മുക്കിപ്പിടിക്കലും എല്ലാം ഇനി ഞങ്ങളുടെ ഡ്യൂട്ടിയാണ്. വരുമ്പോഴേക്കും യഹിയ മാഷുടെ നടുവേദന ഞങ്ങള്‍ പമ്പ കടത്തിയിരിക്കും' കോറസ് ഒന്നിച്ച്ആണയിട്ടു.

വെള്ളാട്ടത്തിന്റെ  പുറപ്പാട്  പോലെ, രണ്ടു പോരുടെ തോളില്‍ പിടിച്ച്, വമ്പിച്ച ഭാണ്ഡകെട്ടുകളോടെ പരിവാരസമേതം മാഷുടെ അവതാരം വീരരസത്തോടെ പ്രവേശിക്കുന്നത്  ട്രെയിനിലെ യാത്രക്കാര്‍ ഒട്ടൊരു അത്ഭുതത്തോടെ നോക്കിനിന്നു. ഒരു മൊത്തം സീറ്റിലെ യാത്രക്കാര്‍ ഈ വേഷത്തെ കണ്ടു ജീവനും കൊണ്ട് കഴിച്ചലായി. മാഷിനും സംഘത്തിനും ആവശ്യത്തിനു സ്ഥലമായി. ഒരുവിധം ഒപ്പിച്ചു ഇരുന്നതോടെ മാഷിന്റെ ഒച്ച പൊങ്ങി " എന്നാ ചീട്ടിടാന്‍ തുടങ്ങുകയല്ലേ?"

സ്കൂളിലെത്തിയ ഉടനെ സുഹൃത്തുക്കള്‍ മാഷിനു ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായി. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച- എന്നുവെച്ചാല്‍ ആട്ടം കുറവുള്ള എന്നര്‍ത്ഥം- രണ്ടു ബെഞ്ചുകള്‍, തൊട്ടടുത്ത വീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അനുവാദം എന്നിവ എളുപ്പത്തില്‍ ഒപ്പിച്ചു. വാല്വേഷന്‍ ക്യാമ്പിലെ റൂമില്‍ മാഷെ ഒന്ന് പ്രദര്‍ശിപ്പിച്ച ശേഷം പേപ്പറുകള്‍ സുഹൃത്തുക്കള്‍ പങ്കിട്ടെടുത്തു നോക്കിത്തീര്‍ത്തു. വൈകുന്നേരത്തിനു മുന്നേ ചങ്ങായികളില്‍ ഒരുവന്‍ കണ്ണൂര്‍ നഗരത്തിലെ ചില പ്രധാന സിനിമാ തിയേറ്ററുകള്‍ നോക്കാന്‍ പോയിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമ റിലീസായ ടാക്കീസിലെക്കുള്ള റൂട്ട് മാപ്പ് അടക്കം സംഘടിപ്പിച്ചാണ് പുള്ളി വന്നത്. സന്ധ്യയായതോടെ സിനിമക്ക് പോകാന്‍ തയ്യാറായ സുഹൃത്തുക്കള്‍ മാഷോട്  കാര്യം പറഞ്ഞു.
'ഞങ്ങള്‍ വരുന്നത് വരെ എഴുന്നെല്‍ക്കനോന്നും ശ്രമിച്ച് ഉരുണ്ടു വീഴരുത്''.
'അതെന്തു പണിയാണെടാ! ഞാന്‍ പിന്നെ എന്ത് കുന്തത്തിനാ കഷ്ടപ്പെട്ട് ഇവിടെ വരെ വന്നത്. ഇവിടെക്കിടന്നു കൊതുക് കടി കൊള്ളാനോ? ഞാനും വരുന്നു. നിങ്ങള്‍ എങ്ങിനെയെങ്കിലും എന്നെയും കൊണ്ട് പോയേ പറ്റൂ.'
പരസ്പരം മുഖത്ത് നോക്കി കൂട്ടുകാര്‍ അന്തം വിട്ടു നില്‍കെ, കിടന്ന കിടപ്പില്‍ തന്നെ കത്രിക പോലെ  കാലു വിടര്‍ത്തിവീശി മാഷ്‌ നടുവിന്റെ മെച്ചം പൊതു പ്രദര്‍ശനം നടത്തി. പിന്നെ രക്ഷയില്ലെന്നു സുഹൃത്തുക്കള്‍ക്ക് അറിയാവുന്നത് കൊണ്ട് അവര്‍ അടുത്തപടി ചെയ്യേണ്ടുന്ന കാര്യംആലോചിച്ചു.

ഒട്ടും കുലുക്കമില്ലാത്ത ബജാജ് ഓട്ടോറിക്ഷ വിളിക്കാം, പരമാവധി സ്കൂളിനോട് അടുപ്പിച്ചു നിര്‍ത്താം, ഡ്രൈവറോട് മെല്ലെ വിടാന്‍ പറയാം എന്നിത്യാതി തീരുമാനങ്ങള്‍ പെട്ടെന്ന് തന്നെ എടുക്കാന്‍ കഴിഞ്ഞു. 'സുഖമില്ലാത്ത ഒരാളുണ്ട് സ്കൂളില്‍, ഓട്ടോ ഒന്ന് സ്കൂളിനോട്  അടുപ്പിച് നിര്‍ത്തണം'  എന്നൊക്കെ താണുവീണു പറഞ്ഞപ്പോള്‍ വണ്ടിക്കാരന്‍ അലിഞ്ഞു. സ്കൂളിനോട് ചേര്‍ന്ന് തന്നെ വണ്ടി നിര്‍ത്തി. രണ്ടുപേരുടെ തോളില്‍ തൂങ്ങി മാഷ്‌ വീണ്ടും പുറപ്പെട്ടു. ഒട്ടോയിലേക്ക് ഒരുവിധം ഈ ശരീരത്തെ തള്ളി കയറ്റിയപ്പോള്‍ ഡ്രൈവര്‍ മനസ്സലിവോടെ ചോദിച്ചു,
"എന്നാ വിടുകയല്ലേ സാര്‍"
"നോക്കിയും കണ്ടും പോകണേ, തീരെ നടുവനക്കാന്‍ പറ്റാത്ത ആളാ... "
"ഹൈവേ കഴിയും വരെ പ്രശ്നമില്ല. ടൌണിലെത്തിയാല്‍ മുഴുവന്‍ ഘട്ടറാ...എങ്കിലും ശ്രദ്ധിക്കാം സാര്‍ " ഡ്രൈവറുടെ ശ്രദ്ധകണ്ട് സുഹൃത്തുക്കള്‍ മുഖത്തോട് മുഖംനോക്കി.
ഡ്രൈവര്‍ പരമാവധി ശ്രദ്ധിച്ച് ഒറ്റ കുഴിയിലും വണ്ടി ചാടിക്കാതെ വിദഗ്ദനായ അഭ്യാസിയെപ്പോലെ മെല്ലെ മുന്നോട്ടു നീങ്ങി.
നഗരത്തോട് അടുത്തപ്പോള്‍ ഡ്രൈവര്‍ തിരക്കി,  "ഏതു ആശുപത്രിയിലേക്കാണ് സാര്‍?"
"ആശുപത്രിയിലെക്കോ; വിടെടോ വണ്ടി അമ്പിളി ടാക്കീസിലേക്ക്  .." സംഘം ഒന്നടങ്കം ആര്‍ത്തുവിളിച്ചു.
തനിക്കു പറ്റിയ അബദ്ധം ഡ്രൈവര്‍ക്ക് അപ്പോഴാണ്‌ ബോധ്യപ്പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല, വണ്ടി പോയാലും വേണ്ടില്ല; പറശ്ശിനി മുത്തപ്പനാണെ, ഇവനെ ആശുപത്രിയിലെത്തിച്ചിട്ടു തന്നെ കാര്യം. ആദ്യത്തെ പടുകൂറ്റന്‍ ഘട്ടറിലേക്ക് തന്നെ വണ്ടി എടുത്തുതുള്ളി. നഗരത്തെ ആകമാനം ഞെട്ടിച്ചുകൊണ്ട് ഒപ്പം മാഷുടെ നിലവിളിയുംപൊന്തി.

9 അഭിപ്രായങ്ങൾ:

  1. 'ചൊറയാനെങ്കില്‍ ചൊറ കച്ചറയാണെങ്കില്‍ കച്ചറ'

    പ്രേമന്‍ മാഷേ,
    മേല്‍ പ്രയോഗം എനിക്കു ഒത്തിരി ഇഷ്ടായീ.
    പിന്നെ ഇന്ദു പറഞ്ഞു...
    അമ്മ മലയാളം സാഹിത്യമാസികയുടെ അക്സ്സസ്സ് അയച്ചിട്ടുണ്ട്.
    ജൊയിന്‍ ചെയ്ത് എഴുതുക.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എന്നിട്ട് മാഷിനെ സിനിമാ തിയേറ്ററില്‍ കൊണ്ടുപോയോ അതോ ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയോ? :-)

    മറുപടിഇല്ലാതാക്കൂ
  3. ithu vayichu yahiya sarikkum alari karanjittundavum! yahiya oru sadhu mrugamanu athine kollaruthu pleeeeeeaaaaaaccccchhhhh

    മറുപടിഇല്ലാതാക്കൂ
  4. മിടു മിടുക്കന്മാര്‍. രോഗിയേയും കൊണ്ട് ചെല്ലേണ്ട ഇടം തന്നെ.
    ക്യൂവിലെ തിരക്കില്‍ പെട്ട് രണ്ട് ഇടി കൂടി കിട്ടിയാല്‍ നട്ടെല്ല് ഒരു രൂപത്തിലാവും.
    Palakkattettan.

    മറുപടിഇല്ലാതാക്കൂ
  5. AA PAAVAM KATHAPAAHTRAM NANAANU. Q VILUM HALILUMAYI 2 MUHOORTHAM KOODIYUND...(VYKARIKAMAYATH),kHANDASHHSA VARUMAYIRIKKUM...

    മറുപടിഇല്ലാതാക്കൂ
  6. യഹിയാമാഷിനെ ഭാഷയില്‍ വരച്ചത് നന്നായിട്ടുണ്ട്.യഹിയാമാഷിന്റെയും പ്രേമന്മാഷിന്റെയും മറ്റും വാലുമുറിച്ചുകളയേണ്ട ഒരു യുക്തി ഇതിലുണ്ട്. ഭാവിപൌരന്മാരുടെ ഭാവി നിര്‍ണ്ണയിക്കുന്ന വാല്വേഷന്‍ ക്യാമ്പുകളെ സ്വയം പരിഹസിച്ചുകൊണ്ട് വാല്യൂ ചെയ്ത ത് അഭിനന്ദമര്‍ഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ഞങ്ങളുടെ മൂല്യനിര്‍ണയകേമ്പില്‍ നിന്ന് ഒരാളെ ട്രഷറി ആപ്പീസര്‍ പൊക്കിക്കൊണ്ടുപോയി. മൂപ്പര്‍ പേപ്പര്‍ മറിച്ചിടുന്നത് കണ്ട് , നോട്ടെണ്ണല്‍ യന്ത്രത്തിന്‍റെ പണി ഏല്‍പിക്കാനാണത്രെ കൊണ്ടുപോയത്.പേര്, യഹിയ എന്നല്ല.....

    മറുപടിഇല്ലാതാക്കൂ
  8. സാമാന്യം തടിയുംവണ്ണവുമുള്ള പുള്ളിക്കാരനെ ..... athrakku thadiyum vannavumundo maashinu..?

    മറുപടിഇല്ലാതാക്കൂ