2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

ഗ്രേസ് മാര്‍ക്കുകള്‍ കെടുത്തുന്ന തിളക്കങ്ങള്‍.

സ്‌കൂളില്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് അനുവദിച്ചത് വലിയ ആഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. വളരെക്കാലമായുള്ള ശ്രമമായിരുന്നു. നേരത്തെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്) യൂനിറ്റിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ പരമാവധി അതിനായി ശ്രമിച്ചെങ്കിലും സംഗതി കയ്യില്‍ വന്നിരുന്നില്ല. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്ന കുട്ടിപ്പോലീസ് സംവിധാനവും ഏറെക്കാലമായി മോഹിപ്പിച്ച് കൊണ്ട് സമീപത്തെ പല സ്‌കൂളുകളിലും ഉണ്ട്. അതിന് ശ്രമിച്ചിട്ട് ഇനി വലിയ കാര്യമൊന്നുമില്ല, ഇപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് അത് അനുവദിക്കുന്നില്ല എന്ന് മാത്രമല്ല ഹൈസ്‌കൂള്‍ വിഭാഗത്തിന് അനുവദിച്ചു കിട്ടണമെങ്കില്‍ തന്നെ ആറുലക്ഷത്തോളം രൂപ ബാങ്കില്‍ കെട്ടിവെക്കണം എന്നും കേള്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് ലോട്ടറിയടിക്കും പോലെ ഗൈഡ്‌സ് യൂനിറ്റ് സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് തിരശ്ശീല നീക്കിയത്.

സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങി ജൂനിയര്‍ റെഡ്‌ക്രോസ് വരെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ആഭിമുഖ്യം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താനായി നിരവധി സംവിധാനങ്ങള്‍ ഇന്ന് സ്‌കൂളുകളില്‍ ഉണ്ട്. ഇവയുടെ എല്ലാം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും വിരളമല്ല. ഏകദേശം ആ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗമായിരിക്കും. സേവനത്തിനായി ഏതു മേഖല തെരെഞ്ഞെടുക്കണമെന്ന പേരില്‍, ഇവയെ നയിക്കുന്ന അധ്യാപകര്‍ തമ്മില്‍ വാക്പയറ്റിലും കൈയ്യാങ്കളിയിലും വരെ ചെന്നെത്തുന്ന പുക്കാറുകള്‍ സ്‌കൂളില്‍ ഉണ്ടാകാറുണ്ട്. ''ഇതെന്താ മാഷേ സ്‌കൂളിലെ മൊത്തം ആളുകളും ഇപ്പോള്‍ സേവനതത്പരരും സാമൂഹികപ്രവര്‍ത്തകരും ആയി മാറിയോ'' എന്ന് ആരെങ്കിലും സംശയിച്ചാലും കുറ്റം പറയാന്‍ പറ്റില്ല.

സ്‌കൌട്‌സ് ആന്‍ഡ് ഗൈഡ്‌സും എന്‍.എസ്.എസ്സും ജൂനിയര്‍ റെഡ്‌ക്രോസുമൊക്കെ സ്‌കൂളിലെ 'മുന്നോക്ക'ക്കാരുടെ പരിഗണനാ വിഷയം ആയിരുന്നില്ല ഇത്രകാലവും. പാഠപുസ്തക കേന്ദ്രിതമായ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന, പൊതുവേ പഠനത്തില്‍ മിടുക്കര്‍ അല്ലെന്ന് വിധിയെഴുതപ്പെട്ട പിന്‍ബഞ്ചുകാരാണ് നിര്‍ബന്ധിക്കപ്പെട്ട് ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നത്. വെയിലും മഴയും കൂസാതെ മാര്‍ച്ചുപാസ്റ്റുകളിലും പരേഡുകളിലും ജാഥകളിലും അവര്‍ പങ്കെടുത്തു. സ്‌കൂള്‍ പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കുകയും കുറ്റിക്കാടുകള്‍ വെട്ടിമാറ്റുകയും ചെയ്തു. നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ റോഡ് വെട്ടുകയും തോട് കീറുകയും ചെയ്തു. നാട്ടിലെ സര്‍വ്വപരിപാടികളിലും രാപ്പകല്‍ ഭേദമന്യേ വളണ്ടിയര്‍മാരായി എല്ലാ പണികളും ചെയ്തു. കുലീന വിദ്യാര്‍ത്ഥികള്‍ക്ക് ആലോസരമായിരുന്നു അന്ന് ഇത്തരം ഏര്‍പ്പാടുകളെല്ലാം.
പിന്നെ ഒരുനാള്‍ ഇവയെങ്ങിനെ സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ പോലും 'ക്രൌഡ് പുള്ളര്‍' ഘടകമായി മാറി എന്നതാണ് അതിശയകരം. ഇന്ന് കുട്ടിയെ ഹൈസ്‌കൂളിലോ ഹയര്‍ സെക്കന്ററിയിലോ ചേര്‍ക്കാന്‍ ആലോചിക്കുമ്പോള്‍ രക്ഷിതാവ് ആദ്യം അന്വേഷിക്കുന്ന കാര്യം അവിടെ നല്ല അധ്യാപകരുണ്ടോ പഠിക്കാന്‍ സൗകര്യമുണ്ടോ എന്നൊന്നുമല്ല; മറിച്ച് അവിടെ എന്‍.എസ്.എസ്സുണ്ടോ സ്‌കൗട്ടുണ്ടോ കുട്ടിപ്പോലീസുണ്ടോ എന്നൊക്കെയാണ്! ഈ അമ്പരപ്പിന്റെ ലളിതമായ ഉത്തരം ഇവയ്‌ക്കെല്ലാം വാരിക്കോരി ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എന്ന അനുഗ്രഹം മാത്രമാണ്. വാര്‍ഷിക പരീക്ഷയുടെ മൊത്തം മാര്‍ക്കിന്റെ അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനം വരെ ഈ കുറുക്കുവഴിയിലൂടെ സമ്പാദിക്കാന്‍ കഴിയുമ്പോള്‍, മക്കളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്ന ഏതു രക്ഷിതാവും അന്വേഷിക്കും 'മാഷേ, ഇവിടെ നമ്മളെ എന്‍.എസ്.എസ്സും കുട്ടിപ്പോലീസുമൊക്കെ ഉണ്ടല്ലോ' എന്ന്. (ഇന്ന് ഈ സന്നദ്ധഭടന്മാര്‍ ക്യാമ്പുകളില്‍പ്പോലും ശുചിത്വപരിപാടികളോ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ അല്ല മുഖ്യമായും നടത്തുന്നത്, കലാ സാംസ്‌കാരിക പരിപാടികളാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്)

ഇവയ്ക്ക് മാത്രമല്ല ഇന്ന് പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് ഉദാരമായി നല്കപ്പെടുന്നത്. കലോത്സവങ്ങള്‍, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ മേളകള്‍, അറബിക് സംസ്‌കൃതം പോലുള്ള കലാമേളകള്‍ എന്നിവയിലും സംസ്ഥാനതലത്തില്‍ ഒരു എ ഗ്രേഡ് ഒപ്പിച്ചാല്‍ സംഗതികഴിച്ചിലാവും;  മുപ്പത് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഈ ഗ്രേസ് മാര്‍ക്ക് ആവട്ടെ ഒരു വിഷയം പഠിച്ചു നേടുന്ന മാര്‍ക്കിനെക്കാള്‍ ഒട്ടും വീര്യം കുറഞ്ഞതല്ല. രണ്ടും തമ്മില്‍ തിരിച്ചറിയാനും വഴിയില്ല. ഫുള്‍ എ പ്ലസ്സിന്റെ പത്തരമാറ്റില്‍ നെഞ്ചുവിരിക്കുന്ന പലരും താഴെ ഇട്ട ഗ്രേസ് മാര്‍ക്കിന്റെ പലകപ്പുറത്തായിരിക്കും പക്ഷെ നില്‍ക്കുന്നത്. സ്‌കൂളിന്റെ വിജയശതമാനം മൊത്തമായി ഉയര്‍ത്തിക്കാട്ടുവാനും ഈ വളഞ്ഞ വഴി മിക്ക സ്‌കൂളുകളും പയറ്റുന്നുണ്ട്.
ഗ്രേസ് മാര്‍ക്കുകള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്നതിനും മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നതിനും ഉള്ള ഒറ്റമൂലിയായതോടെ ഏതു വഴിക്കായാലും അത് സംഘടിപ്പിക്കാന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും നടത്തുന്ന കൂട്ടയോട്ടത്തിന് തടയിടാനായി കഴിഞ്ഞ വാര്‍ഷിക പരീക്ഷാ സമയത്ത് വിദ്യാഭ്യാസ വകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. സമീപകാലത്ത് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ അക്കാദമികമായ ഉള്ളടക്കമുള്ള ആ ഉത്തരവില്‍ ഗ്രേസ് മാര്‍ക്ക് വകയില്‍ നിലവിലുള്ള പൊല്ലാപ്പുകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ഉത്തരവിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.

1. ഹയര്‍ സെക്കന്ററി കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഇനങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ഉള്ളതായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
    •  നിലവിലെ രീതിയില്‍ അക്കാദമിക മികവു പുലര്‍ത്തുന്നവരെക്കാള്‍ ഉയര്‍ന്ന സ്‌കോറുകള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കിലൂടെ ലഭിക്കുന്നു.
    •  ഉന്നത പഠനത്തിനു പരിഗണിക്കുമ്പോള്‍ ഗ്രേസ് മാര്‍ക്കിലൂടെ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍, മികച്ച അക്കാദമിക് നിലവാരമുള്ളവരെ അപേക്ഷിച്ച് മുന്നിലെത്തുന്നു.
   •  പ്ലസ് വണ്‍ / പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നേടാന്‍ വേണ്ടി മാത്രം വിവിധ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പ്രവണത ഏതാനും വര്‍ഷങ്ങളായി ക്രമാനുഗതം വര്‍ദ്ധിച്ചുവരികയാണ്.
  •  പ്ലസ് ടു തലത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു തന്നെ ഉപരിപടനത്തിന് പരിഗണിക്കുമ്പോള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി പരിഗണനയിലൂടെയും വെയിറ്റേജ് നല്‍കി വരുന്നുണ്ട്. ഇത് രണ്ടു തവണ ഒരേ ഇനത്തിന് പ്രയോജനം ലഭിക്കുവാന്‍ ഇടയാകുന്നു. ഇത് അക്കാദമിക് മികവ് പുലര്‍ത്തുന്നവരെ പ്രതികൂലമായി ബാധിക്കുന്നതാണ്.
 
2. മേല്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് 2014 മാര്‍ച്ചിലെ പരീക്ഷ മുതല്‍ പ്ലസ് വണ്‍  വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാകുന്ന രീതിയില്‍ ഗ്രേസ് മാര്‍ക്കിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന ആകെ സ്‌കോര്‍ 90 % ആയി നിജപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി.
 
3. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2014 മാര്‍ച്ചിലെ പൊതു പരീക്ഷമുതല്‍ ഗ്രേസ് മാര്‍ക്കിലൂടെ ഒരു പ്ലസ് വണ്‍ / പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന ആകെ മാര്‍ക്ക് 90 % ആയി നിജപ്പെടുത്തി ഉത്തരവാകുന്നു.
 
07/02/2014 നു പുറത്തിറങ്ങിയ പൊ വി നമ്പര്‍ 650/14/സാധാരണ ഉത്തരവ് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. ഈ ഉത്തരവ് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉചിതവും കൃത്യവും ശാശ്വതവും ആയ പരിഹാരമാണെന്നൊന്നും പറയാന്‍ കഴിയില്ല. മാത്രമല്ല, പരീക്ഷയുടെ നോട്ടിഫിക്കേഷനില്‍ പറഞ്ഞതിന് വിരുദ്ധമായ ഒരു കാര്യവും, അത് അക്കാദമികമായി എത്രമേല്‍ പുരോഗമനാത്മകമാണെങ്കില്‍ പോലും അവസാന നിമിഷം നടപ്പാക്കാന്‍ ശ്രമിച്ചത് ശരിയുമായില്ല. ചര്‍ച്ച ആ രീതിയില്‍ വഴിമാറിപ്പോയത് കൊണ്ട് ഒടുവില്‍ പ്രസ്തുത ഉത്തരവ് താത്കാലികമായി മരവിപ്പിച്ച് തടിയൂരുകയാണ് വിദ്യാഭ്യാസ വകുപ്പും ചെയ്തത്.
 
ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കണ്ടെത്തിയിട്ടുള്ള കാര്യങ്ങള്‍ മിക്കതും ശരിയാണെന്ന് ഇക്കാര്യത്തെക്കുറിച്ച് സാമാന്യനുഭാവമുള്ള ആരും സമ്മതിക്കും. എല്ലാം ഗ്രേസ് മാര്‍ക്ക് ലക്ഷ്യം വച്ചുകൊണ്ടാവുന്നത് കലയെയും മറ്റു കഴിവുകളേയും സംബന്ധിച്ചും മാര്‍ക്ക് നല്‍കപ്പെടുന്ന വിഷയങ്ങളെ സംബന്ധിച്ചും ദോഷം മാത്രമേ ചെയ്യൂ. ക്ലാസ് നഷ്ടപ്പെടുത്തിയതിന്റെ അണ പൈ കണക്കിന്റെ പേരില്‍ ലഭിക്കേണ്ട ഒരവകാശമായി, എല്ലാത്തിനുമുള്ള ഒറ്റമൂലിയായി ഗ്രേസ് മാര്‍ക്കിനെ കാണുന്ന സമീപനമാണ് അടിസ്ഥാനപരമായി മാറേണ്ടത്. ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടുന്ന കുട്ടിയുടെ പക്ഷത്തുനിന്നോ അതിനായി അങ്ങേയറ്റം വിയര്‍പ്പൊഴുക്കിയ രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നോ അല്ല, പൊതുവില്‍ പാഠ്യപദ്ധതി സമീപനത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഈ വിഷയം പരിശോധിക്കേണ്ടതെന്ന് തോന്നുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉള്ള ആലോചനകളെ ഇങ്ങനെ ക്രോഡീകരിക്കാനാണ് തോന്നുന്നത്.
 
1. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശേഷം കായികമേളകള്‍ക്കല്ലാതെ മറ്റൊന്നിനും പഠ്യേതരം എന്ന പേരില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതുതന്നെ വേണ്ടി വരുന്നത് നിരന്തരമൂല്യനിര്‍ണയത്തില്‍ നിന്ന് സമഗ്രം എന്ന ആശയം എടുത്തു കളഞ്ഞതുകൊണ്ടാണ്. ശേഷിക്കുന്ന എല്ലാ കഴിവുകളും സ്‌കൂള്‍ തലത്തില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും അത് കുട്ടിക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. സര്‍ഗാത്മകവും അക്കാദമികവുമായ രചനകള്‍, അവതരണാത്മക പ്രവര്‍ത്തനങ്ങള്‍, അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍, സംവാദാത്മക പ്രവര്‍ത്തനങ്ങള്‍ ( Creative and Academic writing, Performance based, Interactive, Investigative) എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിരന്തര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുകയോ അതില്‍ കൂടുതല്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു കുട്ടികളുടെ കഴിവുകള്‍ സ്‌കൂള്‍ തലത്തില്‍ വിലയിരുത്തുകയാണ് വേണ്ടത്. സംസ്ഥാന മേളകള്‍ പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കു അക്കാദമികമായി യാതൊരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, അവ ജൈവമല്ലാത്ത പഠനകാലത്തിന്റെ ഉള്ള് പൊള്ളയായ പൊയ്ക്കുതിരകളുമാണ്. അശ്ലീല സമാനമായി അവിടെനടക്കുന്ന വൃത്തികേടുകള്‍ അക്കാദമികമായ അന്തരീക്ഷത്തിലേക്ക് കുടഞ്ഞിടാതിരിക്കുന്നതാണ് നല്ലത്.
 
2.സംസ്ഥാനതല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് തീര്‍ത്തും അയുക്തികമാണ്. ഇത് സംസ്ഥാനതല വിജയികളായ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് ചുരുക്കിക്കാണാന്‍ കഴിയില്ല. എട്ടോ പത്തോ ശതമാനത്തിനാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെങ്കിലും അതില്‍ രക്തസാക്ഷികളാകുന്നത് വലിയൊരു വിഭാഗമാണ്. ജില്ലയില്‍ ചെറിയൊരു മാര്‍ക്കിന് ഒന്നാംസ്ഥാനം (അവരാണല്ലോ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്) നഷ്ടപ്പെടുന്നവര്‍, ഏകദേശം സമാനമായി മികവുകാട്ടിയവര്‍ ഇവരുടെ കലാപരമായ മികവ്, പ്രയത്‌നം ഇതൊക്കെ എങ്ങിനെ അംഗീകരിക്കപ്പെടും. അതുപോലെ തന്നെ ഉപജില്ലകളിലും. അപ്പീലുകള്‍ വഴി എത്തി,  ഉപജില്ല / ജില്ല മത്സരങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെക്കാളും മികവുകാട്ടുന്നവര്‍  ജില്ലാ /സംസ്ഥാന മേളകളില്‍ ഉണ്ടാവാറുണ്ടല്ലോ? അങ്ങിനെയെങ്കില്‍ ഉപജില്ല / ജില്ല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്കും ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ട്. അവ എവിടെയും പരിഗണിക്കപ്പെടുന്നില്ല.
 
3. നൂറ് ശതമാനം എന്ന വാശിയാണ് വിവാദങ്ങള്‍ക്ക് പ്രധാനകാരണം. ഒരു വിഷയത്തിന് നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുക എന്നത് അപൂര്‍വ്വവും ശരിയായ പ്രതിഭയുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഷയത്തില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന ഒരാള്‍ക്ക് മറ്റൊരു വിഷയത്തില്‍ അങ്ങിനെ ആവണമെന്നില്ല. എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ് എന്നത് അപ്രായോഗികവുമാണ്. ഒരു വിഷയത്തോട് അങ്ങേയറ്റം പ്രതിപത്തിയും താത്പര്യവും ഉണ്ടാകുമ്പോഴാണ് അതില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എല്ലാവിഷയങ്ങള്‍ക്കും അഞ്ചുമാര്‍ക്കുകള്‍ വീതം നല്‍കപ്പെടുമ്പോള്‍ എല്ലാത്തിലും നൂറില്‍ നൂറ് എന്ന, ചിലരുടെ കാര്യത്തിലെങ്കിലും അനുചിതവും അനര്‍ഹവും ആവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.  നേരത്തെ എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ 550 മാര്‍ക്കിനു മേല്‍ വരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. ഇത് ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുക എന്നത് മറ്റേത് മേഖലയിലും എന്നത് പോലെതന്നെ ആ വിഷയത്തിലുള്ള പ്രതിഭയുടെ വലിയ തെളിച്ചമാണ്.
 
4. ഗ്രേസ് മാര്‍ക്ക് ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത് കലോല്‍സവങ്ങളിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും ഗ്രേഡ് നേടുന്നവര്‍ക്ക് ആണ്. ഇവയിലെ പങ്കാളിത്തം ഇന്ന് ഗ്രേസ് മാര്‍ക്ക് എന്ന ഒറ്റലക്ഷ്യം മാത്രം ഉന്നം വെച്ചുള്ള ഒന്നായിട്ടുണ്ട്. നമ്മുടെ കലോത്സവങ്ങളുടെയും മേളകളുടെയും പരിസരത്ത് ഇല്ലാത്തത് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും യഥാര്‍ത്ഥത്തിലുള്ള കഴിവുകളുടെയും തെളിച്ചങ്ങളാണ്. അവ ഇല്ല എന്നല്ല, അവയൊന്നും പരിഗണിക്കപ്പെടുന്നത് നീതിപൂര്‍വകമായോ സത്യസന്ധമായോ അല്ല എന്നതാണ്. അതുകൊണ്ട് തന്നെ കല സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങള്‍ക്കല്ല ഒരുതരം വൃത്തികെട്ട മത്സരങ്ങള്‍ക്കും കച്ചവടത്തിനും ലേലം വിളികള്‍ക്കും ഉള്ള ഇടമായി അവ തരംതാണിരിക്കുന്നു. പരിശീലകരുടെ താണ്ഡവനടനങ്ങളും രക്ഷിതാക്കളുടെ കരിവേഷങ്ങളും അവിടം പിടിച്ചടക്കിയിട്ട് കാലം ഏറെയായി. എല്ലാത്തിനും ഏജന്റുമാരും ഉണ്ട്. ''അടുത്തവര്‍ഷം നിങ്ങളുടെ മകള്‍ക്ക് മകന് നൂറ് ശതമാനം മാര്‍ക്ക് വേണോ? ഞങ്ങള്‍ പറയുന്ന പരിശീലകന്റെ അടുത്തു വരൂ.. വിധികര്‍ത്താക്കളെ അടക്കം സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് അദ്ദേഹം... മുപ്പതു മാര്‍ക്ക് എന്നാല്‍ ചെറുതല്ല... പ്രവേശന പരീക്ഷകളില്‍ പോലും പരിഗണിക്കപ്പെടുന്ന മാര്‍ക്കാണ്.. എഞ്ചിനീയറിംഗിന് ഒരു നല്ല കോളേജില്‍ കിട്ടണമെങ്കില്‍ മാനജ്‌മെന്റില്‍ ലക്ഷങ്ങള്‍ വേണ്ടേ... ഇവിടെ അത്രയൊന്നും വേണ്ട...'' ഇങ്ങനെ പോകുന്നു അവരുടെ വിശദീകരണങ്ങള്‍... ഇത് തീര്‍ച്ചയായും അവസാനിപ്പിക്കണം. അതിനുള്ള ഒന്നാമത്തെ നടപടിയായി ഇതിനെ കാണാം. ഇന്ന് കലകള്‍ക്ക് മാത്രമല്ല. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഓരോ ഇനങ്ങള്‍ക്കും സ്‌പെഷലൈസ് ചെയ്ത പരിശീലകര്‍ ഉണ്ട്. അവരുടെ അടുത്തു നീണ്ട ക്യൂ ആണ്. അല്ലെങ്കില്‍ തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന (കായിക മേഖലയില്‍ ഒഴികെ ) കുട്ടികള്‍ ഭൂരിഭാഗവും ഏതു വിഭാഗത്തില്‍ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചാല്‍, ഈ വാദത്തിലുള്ള അപ്പര്‍ മിഡില്‍ ക്ലാസ് താത്പര്യം വ്യക്തമാകും.
 
5. പൂരക്കളി വടക്കേ മലബാറിലെ ഒരു അനുഷ്ഠാന കലയാണ്. ഇത്തവണ പതിനാലു ജില്ലകള്‍ക്കും പൂരക്കളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത്രയും തന്നെ അപ്പീലുകള്‍ വഴിയും എത്തി. വടക്കെമലബാറിലെ പൂരം എന്നാല്‍ എന്താണെന്ന് ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ, ഏതെങ്കിലും പരിശീലകരെ കൊണ്ട് വന്ന് കുറച്ചു സ്‌റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ ഇരുപതോളം പേര്‍ക്ക് മുപ്പതു മാര്‍ക്ക് വീതം ലഭിക്കും. മലബാറിലെ ചില കലാപരിശീലകര്‍ക്ക് അത് കൊയ്ത്തു കാലമാണ്. നാല് ജില്ലയില്‍ പൂരക്കളി പഠിപ്പിക്കും. മൂന്നോ നാലോ ലക്ഷം ഒരു മാസം കൊണ്ട് സമ്പാദിക്കും. കന്നഡ പദ്യം ചൊല്ലല്‍, യക്ഷഗാനം ഇവയ്‌ക്കൊന്നിനും കാസര്‍ഗോഡ്കാര്‍ക്കല്ല സമ്മാനം കിട്ടുക. മാര്‍ക്ക് എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇത്തരം കലാ താത്പര്യങ്ങള്‍ക്ക് പിറകില്‍ ഉള്ളത്. ഈ കോപ്രായങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടോ എന്നും ആലോചിക്കേണ്ടതാണ്.
 
6. ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളും കലാ കായിക മികവുകളും പ്രായോഗികമായും അതാതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടും എങ്ങിനെ പരിഗണിക്കാം എന്നത് സംബന്ധിച്ച് സൂക്ഷ്മമായ ആലോചനകള്‍ നടക്കണം. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍  കേഡറ്റ് കോര്‍പ്‌സ് (എന്‍ സി സി ),നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ,ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിവയിലെ പ്രവര്‍ത്തനം ഗ്രേഡ് ചെയ്യപ്പെടുകയും അതിനനുസരിച്ച മുന്‍ഗണന ഉപരിപഠനത്തിനും തൊഴിലിനും പരിഗണിക്കപ്പെടുകയും വേണം. പ്രത്യേകിച്ചും ഇവയുമായി നേരിട്ട് ബന്ധമുള്ള കോഴ്‌സുകള്‍ക്കും തൊഴിലുകള്‍ക്കും. കലാപഠനത്തിനായും ആ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്കും ഉള്ള പ്രധാന പരിഗണനകളിലൊന്നായി ഇവിടെ ലഭിക്കുന്ന ഗ്രേഡുകള്‍ മാറണം.
 
7. പൂരക്കളിയില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് കെമിസ്ട്രിയിലും ഫിസിക്‌സിലും അഞ്ച് മാര്‍ക്ക് വീതം നല്‍കി നൂറു ശതമാനം ആക്കുമ്പോള്‍ തീര്‍ച്ചയായും ആ വിഷയങ്ങളോട് നാം ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട്. പഠന വിഷയങ്ങളുടെ ആന്തരികമായ ഗൗരവം ആണ് ഇങ്ങനെ ചോര്‍ന്നു പോകുന്നത് എന്നതും തിരിച്ചറിയണം. കലകള്‍ക്കും മറ്റു ശേഷികള്‍ക്കും മാത്രമല്ല, വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത അന്തസ്സ് എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട്. ഈ മാര്‍ക്ക് ദാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൂഷ്യം ഇതാണ്. സയന്‍സിനും ഇംഗ്ലീഷിനും മികവുകാട്ടുന്ന ഒരു കുട്ടിക്ക് ശാസ്ത്രീയ സംഗീതത്തിലും ഭരതനാട്യത്തിലും അഞ്ചുമാര്‍ക്ക് അധികം നല്‍കുമോ എന്നചോദ്യം പ്രസക്തമാണ്.
 
8. നൂറു ശതമാനം ഉറപ്പിക്കാനാണ് ഇന്ന് ഇത്തരം മേളകള്‍ക്കും സേവന മേഖലകള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പ്രിയം കൂടാന്‍ കാരണം. ഗ്രേഡിംഗ് എന്ന സമീപനം തന്നെ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള ഈ കഴുത്തറുപ്പന്‍ മത്സരത്തെ കുറയ്ക്കുക എന്നതാണല്ലോ? എ പ്ലസ് എന്ന ഉയര്‍ന്ന ഗ്രേഡിലേക്ക് വരാന്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനെ ഈ ഉത്തരവ് തടയുന്നുമില്ല. നൂറ് ശതമാനം മാര്‍ക്കിനു വേണ്ടിയുള്ള ഈ പരക്കം പാച്ചില്‍ പാഠ്യപദ്ധതിയെത്തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക.
 
സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍  കേഡറ്റ് കോര്‍പ്‌സ് (എന്‍ സി സി ), നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയും സ്‌കൂളിലെ വിവിധങ്ങളായ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഒരു കുട്ടിയില്‍ പാകിമുളപ്പിക്കുന്ന ആത്മവിശ്വാസവും താന്‍പോരിമയും സേവനസന്നദ്ധതയും തന്നെയാണ് അതിന്റെ സത്തയും പ്രയോജനവും. ആ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്‌കൂളിന്റെ കണ്ണാവുകയാണ്. നേതൃപാടവവും സമൂഹത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ഈ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ എക്കാലത്തേക്കുമായി നേടുന്ന വിലമതിക്കാന്‍ കഴിയാത്ത മൂലധനമാണ്. ഈ ഒരു കാഴ്ചപ്പാടോടെ നമുക്ക് ഓരോന്നിന്റെയും പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കഴിയുന്നുണ്ടോ എന്നത് മാത്രമാണ് പ്രശ്‌നം. അതിന്റെ തന്നെ ആന്തരിക ബലത്താല്‍ വേണം ഓരോ ചെറു പുല്‍നാമ്പും തല ഉയര്‍ത്തി നില്‍ക്കാന്‍. അതിന് പഠന വിഷയങ്ങളില്‍ ഗ്രേസ് മാര്‍ക്കുകൂടി കിട്ടിയേ തീരൂ എന്ന വാശി രണ്ടിന്റെയും വിലയറിയാതെയുള്ള വിടുവായത്തമാണ്. വരമ്പത്തെക്കൂലിക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ല സേവന പ്രവര്‍ത്തനങ്ങളും കലാപ്രവര്‍ത്തനങ്ങളും എന്ന ലളിതമായ സത്യം വിളിച്ചു പറയാന്‍ വിദ്യാഭ്യാസം എന്നത് എന്താണെന്ന സാമാന്യ ബോധം മാത്രമേ വേണ്ടതുള്ളൂ.
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ആഗസ്ത് ലക്കത്തില്‍ വന്നത്.)    

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ചുവന്നമഷിപുരട്ടിയ ചീര്‍പ്പുകള്‍


ചോദ്യം
താഴെ കൊടുത്ത കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.

തപാല്‍പെട്ടി
മാധവന്‍ പുറച്ചേരി

സ്മൃതിനാശം വന്നിട്ടില്ലാത്ത
തപാല്‍പെട്ടി.
റിലയന്‍സ്,
ഐഡിയ,
ഇ മെയില്‍,
ഇന്റര്‍നെറ്റ്,
വിസ്മയങ്ങളെ ശപിച്ച്
പ്രണയമില്ലാതെ
തുരുമ്പുപിടിച്ചു നില്ക്കുന്നു.

ഒരൊറ്റനെടുവീര്‍പ്പെങ്കിലും
കിട്ടിയിരുന്നുവെങ്കില്‍
പൂത്തുലയാമായിരുന്നു...!

മൗനമുദ്രിതമായ ചുംബനങ്ങളാല്‍
നിറഞ്ഞുകവിഞ്ഞ വസന്തകാലങ്ങള്‍!

'പൊന്നേ, കരളേ,
ഒന്നിങ്ങുവന്നെങ്കില്‍
ഉയിരുക്കുയിരായ...'

കണ്ണീര്‍വെളിച്ചത്തില്‍
മുഴുമിക്കാത്ത വാക്കുകള്‍
എഴുതിയെഴുതിത്തീരാത്തതിനാല്‍
പശപുരണ്ട,
കീറിപ്പോയ അക്ഷരങ്ങള്‍ .
ഹൃദയത്തിനല്ലാതെ
മറ്റൊന്നിനും വായിച്ചെടുക്കാന്‍ പറ്റാത്തവ,
തിരിച്ചുവരാന്‍ മതിയായ സ്റ്റാമ്പില്ലാത്ത
പുഞ്ചിരികള്‍ .
ഒരു മധുരമായ ഓര്‍മ്മ

കുട്ടികള്‍ ചരല്‍ വാരി
തപാല്‍പെട്ടിയിലിട്ടു;
അവരറിയുമോ
അമ്മ അച്ഛനെഴുതിയ കത്തുകള്‍...
........................................................................................................
ഉത്തരം
മധുരമായ ഓര്‍മ്മ
ആധുനിക ലോകം അഴുക്കുകളാല്‍ നിര്‍ജ്ജീവമാണ്. ദുരിതപൂര്‍ണ്ണമായ ഈ ലോകത്തിന്റെ ചിത്രീകരണം അതിസമര്‍ത്ഥമായാണ് മാധവന്‍ പുറച്ചേരി നിര്‍വ്വഹിച്ചിരിക്കുന്നത്. തപാല്‍പ്പെട്ടി എന്ന കവിത നഷ്ടപ്പെട്ട മൂല്യങ്ങളുടെ ഭാരിച്ച വേദനയാണ്  വായനക്കാരന് സമ്മാനിക്കുന്നത്.

മറവി ബാധിച്ചിട്ടില്ലാത്ത തപാല്‍പ്പെട്ടി ആധുനിക ലോകത്തെ വന്‍കിട കമ്പനികളെയും സാങ്കേതിക വിദ്യയേയും ശപിക്കുകയാണ്. പ്രണയത്തിന്റെ വറ്റാത്ത നെടുവീര്‍പ്പുകള്‍ അതിനു സ്മരണ മാത്രമായിക്കഴിഞ്ഞു. സ്‌നേഹമാധുരമായ വാക്കുകള്‍ പ്രണയികള്‍ പരസ്പരം കൈമാറാന്‍ താന്‍ മാര്‍ഗ്ഗമായ കാലം അസ്തമിച്ചു കഴിഞ്ഞു. അക്ഷരത്തെറ്റുകളും ദാരിദ്രചിഹ്നങ്ങളും വേര്‍പാടിന്റെ അതിദുര്‍ഘടമായ വിരഹവേദനയും നെഞ്ചേറ്റിയ നാളുകള്‍. കുട്ടികള്‍ ഇന്ന് തപാല്‍പ്പെട്ടി കളിക്കോപ്പായി മാറ്റിയിരിക്കുന്നു. മണ്ണുവാരി തപാല്‍പ്പെട്ടിയില്‍ ഇടുമ്പോള്‍ അവരറിയുന്നില്ല അമ്മ അച്ഛന് അയച്ച കത്തുകളെക്കുറിച്ച്.
ആഗോളവത്കരണത്തിന്റെ കറുത്തകരങ്ങളില്‍ പ്രണയവും വികൃതമാക്കപ്പെടുന്ന ആധുനികതയെക്കുറിച്ച് പരിതപിക്കുകയാണ് കവി ഇവിടെ. പ്രണയത്തിനു അകലങ്ങളില്ല. അത് യഥേഷ്ടം വില്‍ക്കപ്പെടുന്നു. അതിനു കണ്ണീരിന്റെ വിലയറിയില്ല. വിരഹ വേദനയറിയില്ല. ആധുനിക സാങ്കേതികവിദ്യ ആ മധുരവികാരത്തെ ഒന്നുമല്ലാതാക്കി മാറ്റിക്കഴിഞ്ഞു. ഇ മെയിലും ഇന്റര്‍നെറ്റും മൊബൈലും പ്രണയത്തിനു പുതിയ വഴികളൊരുക്കുന്നു. ഒരു കാലഘട്ടത്തിന്റെ പ്രണയസ്മാരകങ്ങളായ തപാല്‍പ്പെട്ടികള്‍ ശൂന്യമായിക്കഴിഞ്ഞു. ബഷീറിന്റെ പ്രേമലേഖനം മലയാളിക്ക് വിളമ്പിനല്‍കിയ വികാരം അര്‍ത്ഥശൂന്യമായിക്കഴിഞ്ഞു. രണ്ടു ഹൃദയങ്ങല്‍ക്കപ്പുറം  മറ്റൊന്നിനും തിരിച്ചറിയാനാവാത്ത ആ വികാരം ഇന്ന് ചൂഷണം ചെയ്യപ്പെടുകയാണ്. ദാരിദ്രത്തിലും മാനസികമായ സ്വാന്തനമായി പ്രണയം മനുഷ്യനൊപ്പം ഉണ്ടായിരുന്നു.
ആ വികാരം കേവലം ലൈംഗികതയായി മാറിക്കഴിഞ്ഞ ആധുനിക ലോകത്തെക്കുറിച്ചുള്ള ശക്തമായ പ്രതികരണമാണ് കവിയുടെ വാക്കുകള്‍ 
  അവരറിയുമോ
  അമ്മ അച്ഛനെഴുതിയ
   കത്തുകള്‍ ...
എന്ന വരി ഹൃദയഭേദകമാണ്. സ്‌നേഹവും മൂല്യങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞ പുതുതലമുറയുടെ ദുരന്തമാണ് കവി ചിത്രീകരിക്കുന്നത്.
തപാല്‍പ്പെട്ടി എന്ന ശീര്‍ഷകം ഒരു കാലഘട്ടത്തിന്റെ വസന്തസ്മൃതികളുടെ പ്രതീകമാണ്. നഷ്ടങ്ങളെക്കുറിച്ചു വിലപിക്കുന്ന കവികളുടെ ഇടയില്‍ വ്യക്തവും വ്യത്യസ്തവുമായ സ്ഥാനമുറപ്പിക്കുകയാണ് കവി.
...............................................................................................

ഹയര്‍ സെക്കന്ററിയുടെ കാല്‍ക്കൊല്ല പരീക്ഷയ്ക്ക് രണ്ടാം ഭാഷയായി പഠിക്കേണ്ട മലയാളത്തിനു വന്ന ഒരു ചോദ്യവും അതിനു ഒരു വിദ്യാര്‍ത്ഥിനിയുടെ ( മിഥുനാ ബാലകൃഷ്ണന്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യന്നൂര്‍ ) ഉത്തരവും ആണ് മുകളില്‍ കൊടുത്തത്. ഇത് ഒരു കവിതയുടെ സമഗ്രമായ ആസ്വാദനമോ നിരൂപണമോ അല്ല എന്ന് പറയാനാണ് ഇക്കാര്യം ആദ്യമേ വെളിവാക്കിയത്. പത്തോ പന്ത്രണ്ടോ മിനുട്ടില്‍ എഴുതി പൂര്‍ത്തിയാക്കേണ്ട, ഒന്നരപ്പുരത്തില്‍ ഒതുക്കേണ്ട, ശേഷം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ട അങ്ങേയറ്റം സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു സന്ദര്‍ഭത്തിലെ കവിതാ വായനയാണിത്. ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ കവിത വായിക്കാനോ അത് വിശകലനം ചെയ്യാനോ സമയവുമുണ്ടാകില്ല. എന്നിട്ടും ഇത്തരമൊരു കവിതയെഴുത്തില്‍ കവിക്കുണ്ടായേക്കാവുന്ന പിടച്ചലിനെ സ്പര്‍ശിക്കാന്‍ ആ വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തില്‍ തനിമയുണ്ട്, ഭാഷയ്ക്ക് ശക്തിയുണ്ട്, സമൂഹത്തെക്കുറിച്ചുള്ള ബോധമുണ്ട്. പരീക്ഷാഹാളിലെ സമ്മര്‍ദ്ദത്തിന്റെ ചുട്ടുപൊള്ളലും വേവലുമില്ലെങ്കില്‍ കവിതയുടെ സൂക്ഷ്മപഠനമായി വളര്‍ന്നു പന്തലിക്കാവുന്ന  നിരീക്ഷണത്തിന്റെ ജൈവികത ഈ ആസ്വാദനത്തിലുണ്ട്. പരീക്ഷക്കടലാസുകളെന്ന മരുപ്പറമ്പുകളില്‍ പോലും തളിരുടുന്ന നമ്മുടെ കുട്ടികളുടെ ചിന്തയുടെയും ഭാഷയിലുള്ള കൈയ്യടക്കത്തിന്റെയും തെളിവുകളാണ്  ഇത്. പക്ഷെ ആരാണ് കുട്ടികളുടെ എഴുത്തിലെ സര്‍ഗ്ഗാത്മകതയുടെ ഇത്തരം നാമ്പുകള്‍ കണ്ടെത്തുന്നത്?

വിദ്യാഭ്യാസത്തെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും ഉള്ള ചര്‍ച്ചകളില്‍ എല്ലാം എപ്പോഴും എടുത്തു ചേര്‍ക്കപ്പെട്ടിട്ടുള്ളത് കുട്ടികളുടെ തെറ്റുകള്‍ മാത്രമാണ്. അവരെഴുതിയതിലെ അക്ഷരത്തെറ്റുകള്‍, വാക്യഘടനയിലെ പിഴവുകള്‍, കാര്യം മനസ്സിലാക്കാനുള്ള കഴിവുകുറവ് എന്നിവ നിരന്തരമായി പരിഹസിക്കപ്പെട്ടുപോന്നു. വാല്വേഷന്‍ ക്യാമ്പുകളില്‍ നേരമ്പോക്കുകള്‍ക്കായി അധ്യാപകര്‍ ഉറക്കെ വായിക്കുന്നത് ഇത്തരം തെറ്റുകളാണ്. പൊട്ടിച്ചിരികള്‍ക്ക് മരുന്നിടുന്ന വലിയ വിഡ്ഢിത്തങ്ങള്‍ മാത്രമായി അവര്‍ ഉത്തരക്കടലാസുകളെ ആദ്യമേ കരുതിവെക്കും. നല്ല നിരീക്ഷണങ്ങള്‍, തെളിഞ്ഞ കാഴ്ചപ്പാടുകള്‍, തനിമയുള്ള ആശയങ്ങള്‍, മനോഹരമായ ഭാഷ ഇതൊന്നും ഉത്തരങ്ങളുടെ ഉറക്കെ വായിക്കപ്പെടാനുള്ള യോഗ്യതയാവാറില്ല. മിക്കപ്പോഴും ഇവ കണ്ടെടുക്കപ്പെടാറുപോലുമില്ല.

കുട്ടികളുടെ രചനകളെയും അതിന്റെ വിലയിരുത്തലിനെയും സംബന്ധിച്ച് ശരിയായ ധാരണകള്‍ അധ്യാപകര്‍ക്ക് കൂടിയേ കഴിയൂ. നമ്മളെക്കാള്‍ നന്നായി എഴുതാന്‍ കഴിയുന്ന കുട്ടികളുണ്ട് എന്ന് മേമ്പൊടിയായി ചിലപ്പോഴൊക്കെ നസ്യം തട്ടിവിടുന്ന പലരുമുണ്ട്. എന്നാല്‍ അത് പകല്‍ വെളിച്ചം പോലുള്ള ഒരു വസ്തുതയാണ് എന്ന ഗൗരവം തൊണ്ണൂറു ശതമാനം പേര്‍ക്കും ആത്മാര്‍ത്ഥതയോടെ അംഗീകരിക്കാന്‍ മടിയാണ്. കുട്ടികളുടെ എഴുത്തിനോടും ഭാഷയോടും സര്‍ഗ്ഗാത്മകതയോടും ഉള്ള ആദരവായി അത് മാറുമ്പോള്‍ മാത്രമേ നമ്മളെക്കാള്‍ എത്ര മുകളിലാണ് അവരുടെ ചിന്തയുടെ, നിരീക്ഷണങ്ങളുടെ കൊടി പറക്കുന്നത് എന്ന് കാണാന്‍ കഴിയൂ. മാത്രമല്ല എന്താണ് കുട്ടികളുടെ എഴുത്തില്‍ നിന്ന് നാം കണ്ടെത്തേണ്ടത് എന്നും പലര്‍ക്കും അറിയില്ല. കയ്യെഴുത്തിന്റെ അച്ചടിവടിവും അക്ഷരത്തെറ്റില്ലാത്ത മാനകഭാഷയും മാത്രമാണോ അത്? താന്‍ എഴുതിക്കൊടുത്തത് /പറഞ്ഞു കൊടുത്തത് അതുപോലെ തന്നെ പ്രതീക്ഷിക്കുന്ന പലരുമുണ്ട്. പാഠപുസ്തകത്തിലെ വാക്യങ്ങള്‍ കാണാതെ പഠിച്ചു എഴുതികൊണ്ടുവരാന്‍ വാശിപിടിക്കുന്നവരുണ്ട്. എഴുത്ത് എന്ന തന്നെത്തന്നെ സാക്ഷ്യപ്പെടുത്താനുള്ള ലോകത്തിലെ ഏറ്റവും സര്‍ഗ്ഗാത്മകമായ ഒരു വഴിയെയാണ് കുട്ടിക്കാലം തൊട്ടേയുള്ള അധ്യാപകരുടെ ഇത്തരം ശാഠ്യങ്ങള്‍ കരിച്ചു കളയുന്നത്. അത് അവര്‍ക്ക് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പ്രവൃത്തിയായി മാറ്റുന്നത്. സര്‍ഗ്ഗാത്മകമായ എഴുത്തിനെ അപ്രധാന കോടിയില്‍ തള്ളി, കേട്ടെഴുതിയും നോക്കിയെഴുതിയും ഇമ്പോസിഷനെഴുതിയും എഴുത്തിലുള്ള ആത്മവിശ്വാസം തന്നെ ചോര്‍ത്തിക്കളയപ്പെട്ട ഒരു തലമുറയാണ് ഇപ്പോഴത്തെ അധ്യാപകര്‍ എന്നതാണ് വിദ്യാഭ്യാസത്തിലെ വലിയൊരു ദുരന്തം. കുട്ടികളുടെ എഴുത്തിനെ സര്‍ഗ്ഗാത്മകമായി വളരാന്‍, അതിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താന്‍ കഴിയാത്തവരാണ് ഇത്തരക്കാരില്‍ മഹാഭൂരിപക്ഷവും. ഒന്നും എഴുതാത്തതുകൊണ്ട് അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും അവര്‍ക്ക് ബാധകമല്ലല്ലോ. കുട്ടികളുടെ ആവിഷ്‌കാരത്തിലെ ഒരു ഘടകത്തെയെങ്കിലും  കണ്ടെത്തി അതിനെ എടുത്തുകാണിക്കാന്‍ അധ്യാപകര്‍ മുതിരുകയാണെങ്കില്‍ തീര്‍ച്ചയായും അടുത്ത എഴുത്തിനായി അവരോടു കൂടുതാല്‍ കാര്‍ക്കശ്യം വേണ്ടിവരില്ല.

കുട്ടികളുടെ എഴുത്തിനെ വിലയിരുത്താന്‍ അല്ലെങ്കില്‍ അധ്യാപകര്‍ക്ക് എന്ത് യോഗ്യതയാനുള്ളത് എന്ന ചോദ്യം ചോദിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പരമാവധി എഴുത്തില്‍ നിന്നും അകന്നു നടക്കുക എന്നതാണ് അധ്യാപകരുടെ പൊതുരീതി. സര്‍വ്വജീവിത പ്രശ്‌നത്തെ സംബന്ധിച്ചും ചിലപ്പോള്‍ ആധികാരികമായി തന്നെ അധ്യാപകര്‍ സംസാരിച്ചേക്കും. പക്ഷെ എഴുത്തിന്റെ കുരിശുവഴി അവര്‍ക്ക് പഥ്യമല്ല. എഴുത്തിനെ അത്രമേല്‍ സ്‌നേഹിക്കുന്നവരാവണം സത്യത്തില്‍ അധ്യാപകര്‍ . അധ്യാപകരെ നല്ല എഴുത്തുകാര്‍ ആക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങള്‍ കൂടിയാവണം നമ്മുടെ അധ്യാപക പരിശീലനങ്ങള്‍. സര്‍ഗ്ഗാത്മക സാഹിത്യ കൃതികള്‍ എഴിതുന്നവരായി മുഴുവനാളുകളും മാറണം എന്നല്ല. തന്റെ വിഷയ മേഖലയുമായി ബന്ധപ്പെട്ടു വരുന്ന പുതിയ ജ്ഞാനമണ്ഡലങ്ങളെ ഏതുഭാഷയില്‍ നിന്നായാലും സ്വാംശീകരിക്കാനും അത് തന്റെ സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും പൊതു സമൂഹത്തിനും എത്തിച്ചുകൊടുക്കാനും ഉത്സാഹമുള്ളവര്‍  കൂടിയാവണം അധ്യാപകര്‍. എഴുത്തെന്ന പ്രക്രിയയുടെ സൂക്ഷ്മ മുകളങ്ങളിലൂടെ അലഞ്ഞ്, അതിന്റെ ഉപ്പും പുളിപ്പും മധുരവും ചവര്‍പ്പും അവര്‍ അറിയേണ്ടതുണ്ട്. അപ്പോഴേ കുട്ടികളെയും എഴുത്തിന്റെ ലോകത്തിലേക്ക് സ്വാഭാവികമായി കൈപിടിച്ച് കയറ്റുവാനും അവരുടെ എഴുത്തിനെ ഗൗരവപൂര്‍ണ്ണം നോക്കിക്കാണാനും അവര്‍ക്കാവൂ. കുട്ടികളെയും  അധ്യാപകരെയും എഴുത്തിലേക്ക് പ്രചോദിപ്പിക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസാദര്‍ശം. എഴുതുക എന്നത് അറിവിന്റെ നിര്‍മ്മാണവഴിയും വിതരണവഴിയും കൂടിയാണ്. എഴുത്തിനെ വെറുക്കുന്നവര്‍ എന്നനിലയില്‍ നിന്നും അതിനെ പ്രണയിക്കുന്നവരാക്കി  നമ്മുടെ കുഞ്ഞുങ്ങളെ മാറ്റാന്‍ അധ്യാപകര്‍ക്ക് മാത്രമേ കഴിയൂ. 

മലയാളത്തില്‍ പോലും അക്ഷരത്തെറ്റില്ലാതെ നാല് വാക്യം എഴുതാന്‍ കഴിയാത്തവര്‍ എന്ന അപഖ്യാതി നമ്മുടെ കുഞ്ഞുങ്ങളുടെ ചുമലുകളില്‍ നിന്നും മായാത്തത് അധ്യാപകര്‍ എഴുതാത്തത് കൊണ്ട് മാത്രമാണ്. എന്തിനാണ് കുട്ടികള്‍ എഴുതുന്നത്, എപ്പോഴാണ് മികച്ച രചനകള്‍ നടത്താന്‍ സ്വാഭാവികമായും അവര്‍ താത്പര്യമുള്ളവരായിത്തീരുന്നത് എന്നുപോലും തിരിച്ചറിയാതെയാണ്, പലരും ക്ലാസ്സില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പോലും വീട്ടില്‍ പോയി എഴുതി കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് മാഷെയും ടീച്ചറെയും ശപിച്ചുകൊണ്ട് വല്ലതും എഴുതിക്കൊണ്ട് പോയാല്‍ അത് പരിശോധിക്കപ്പെടുന്നുണ്ടോ? ആശയത്തിലായാലും ഭാഷയിലായാലും വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തപ്പെടുന്നുണ്ടോ? അവ പൊതുവായി ക്ലാസുമുറിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടോ? എല്ലാ ദിവസവും എല്ലാം പരിശോധിക്കണമെന്നും അവതരിപ്പിക്കണമെന്നും പറയുന്നത് ശരിയല്ലെന്നറിയാം. െ്രെപമറി ഘട്ടത്തില്‍ ഇക്കാര്യം പക്ഷെ ശ്രദ്ധയോടെ ചെയ്തിരുന്നെങ്കില്‍, കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ ആഗോളപ്രശ്‌നമായി അവതരിപ്പിക്കുന്ന വിദ്യാഭ്യാസചിന്തകരുടെ വേവലാതികള്‍ക്കെങ്കിലും അറുതി വരുത്താമായിരുന്നു. അക്ഷരത്തിലും വാക്യത്തിലും വരുന്ന തെറ്റുകള്‍ പരിഹരിക്കാന്‍ അക്ഷരത്തെറ്റില്ലാത്ത വാക്കുകളും വ്യാകരണത്തെറ്റില്ലാത്ത വാക്യങ്ങളും അവരുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ട് വന്നു മാത്രമേ സാധിക്കൂ. ഇത് എപ്രകാരം അവരുടെ എഴുത്തുവാനുള്ള താല്പര്യത്തിന്റെ  കൂമ്പുനുള്ളാതെയും ഹൃദയത്തില്‍ അപമാനത്തിന്റെ കയ്പ് പുരട്ടാതെയും ചെയ്യാന്‍ കഴിയും എന്നതാണ് വെല്ലുവിളി.

കുട്ടികളുടെ എഴുത്തിനെ സംബന്ധിച്ച അധ്യാപകരുടെ നിരന്തരമായ പരാതി അവര്‍ എഴുത്തില്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ചാണ്. അതില്‍ തനിമയുള്ള നിരീക്ഷണങ്ങളും മൗലികമായ ചിന്തകളും ഉണ്ടെന്നു അവര്‍ സമ്മതിക്കും. പക്ഷെ തെറ്റുകള്‍; അത് അനുവദിക്കാന്‍ പറ്റില്ല. ഇത്തരം പരാതികളുടെ  പെരുമഴയുണ്ടായ ഒരധ്യാപകപരിശീലനത്തിലെ അധ്യാപകരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചു. പദങ്ങളുടെ ഉച്ചാരണത്തില്‍ കാണിക്കുന്ന ഉദാസീനത, അപൂര്‍ണ്ണമായ വാക്യങ്ങള്‍, തുടങ്ങിയേടത്തുനിന്നും എങ്ങോട്ടോ പിടിവിട്ടു പോകുന്ന വാക്യങ്ങള്‍.. നിരവധി പിഴവുകള്‍. ഈ പിഴവുകളൊന്നും വരുത്താതെ വേണം ചര്‍ച്ചയെന്നു പറഞ്ഞിരുന്നെങ്കില്‍ എത്ര പേര്‍ അതില്‍ പങ്കെടുക്കും. ഈ ഒരു സൗമനസ്യം കുട്ടികളുടെ കാര്യത്തിലും കാണിക്കേണ്ടതല്ലേ. അവര്‍ സ്വതന്ത്രമായി പറയുകയും എഴുതുകയും ചെയ്യട്ടെ. ശരിയായ മാതൃകകള്‍, നല്ല ഭാഷയുടെ ഉദാഹരണങ്ങള്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരട്ടെ. അത് സ്വാംശീകരിക്കുന്നതിനു പ്രചോദനം നല്‍കാനും എഴുതിയതു കൂടുതല്‍ ആകര്‍ഷകവും ശക്തവുമാക്കാനും എന്തെന്തു ഉപാദികള്‍ സ്വീകരിക്കണമെന്ന് അവരുടെ പക്ഷത്തു നിന്ന് ചൂണ്ടിക്കാട്ടാന്‍ നമുക്ക് കഴിയണം. സ്വന്തം രചനയില്‍ ആവര്‍ത്തിച്ചു വരുന്ന പിഴവുകളെന്തെന്നും അത്തരം പിഴവുകള്‍ കൂടി പരിഹരിക്കപ്പെടുമ്പോള്‍ രചനകള്‍ക്ക് വരുന്ന മിഴിവെന്തെന്നും അവരെ ബോധ്യപ്പെടുത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. എഴുത്തിന്റെ, ആവിഷ്‌കാരത്തിന്റെ പ്രാധാന്യവും ആഹ്ലാദവും തിരിച്ചറിയുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ഭാഷാ ക്ലാസ്മുറിയില്‍ നിന്നും ഉണ്ടായേ പറ്റൂ. തന്റെ ചുറ്റുമുള്ള പലതിലേക്കും കണ്ണുകള്‍ തുറക്കാനും അവയെക്കുറിച്ചുള്ള തന്റെ ബോധ്യങ്ങളെ പൊതു സമൂഹവുമായി പങ്കുവെക്കാനും കുറച്ചു പേരെങ്കിലും ഉണ്ടായല്ലെ പറ്റൂ. ശരിയായി നിരീക്ഷിച്ചാല്‍ പരീക്ഷക്കടലാസിനപ്പുറം എഴുത്തിനെ കൊണ്ടുപോകുന്നവര്‍ അവര്‍ മാത്രമായിരിക്കും.

കൃത്യമായും ശക്തമായും എഴുതാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാത്തതിന്റെ മുഖ്യകാരണം നിരന്തരമായി എഴുതാനും എഴുതിയത് അവതരിപ്പിക്കാനും അവസരങ്ങള്‍ ഉണ്ടാവാത്തതും അതിന്റെ മെച്ചങ്ങളും ന്യൂനതകളും സൂക്ഷ്മമായി വിലയിരുത്തി അവരെ ബോധ്യപ്പെടുത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് കഴിയാത്തതുമാണ്. എഴുതി കയ്യില്‍ കിട്ടിയതില്‍ ഉടനെ ചുവന്ന മഷിയില്‍ ഒരു വരകോറി മാര്‍ക്കിടുന്ന എളുപ്പവഴി ഉപേക്ഷിച്ചെങ്കില്‍ മാത്രമേ മെച്ചപ്പെടുത്തലുകളും രചനാപരമായ പ്രശ്‌നങ്ങളും തൊട്ടടുത്തുനിന്നു അവരെ ബോധ്യപ്പെടുത്താന്‍ കഴിയൂ. എഴുതാന്‍ നിരന്തരമായി നിര്‍ദ്ദേശം കൊടുക്കുന്നതിനപ്പുറത്ത് എഴുത്തിന്റെ കൗതുകകരമായ കളിക്കളങ്ങളില്‍ അവരോടൊപ്പം അധ്യാപകനും പങ്കെടുക്കാന്‍ കഴിയണം. എഴുതുക എന്ന പ്രക്രിയയാണ് മുന്തിയത്. അല്ലാതെ എഴുത്തിന്റെ വിഷയം നല്കലോ അതിലെ തെറ്റുകള്‍ക്ക് എണ്ണിപ്പെറുക്കി ശിക്ഷയും അപമാനവും നല്കലോ അല്ല. എഴുതിയ കടലാസില്‍ കണ്ണീരു വീണു കുതിരുന്ന, അപമാനത്തിന്റെ വിഷനീര് പടരുന്ന എത്രയെത്ര സന്ദര്‍ഭങ്ങളാണ് കുട്ടികള്‍ക്ക് ഇന്നും നമ്മുടെ ക്ലാസ് മുറികളില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. അവര്‍ എഴുത്തിനെ സര്‍വ്വകാലത്തേക്കുമായി വെറുത്തില്ലെങ്കിലാണ് അത്ഭുതമുളവാകുക. എഴുത്ത് നമ്മുടെ ഒരുപാട് അധ്യാപകര്‍ക്ക് കുട്ടികളെ ശിക്ഷിക്കാനുള്ള എളുപ്പവഴിയാണ്. നൂറുതവണ എഴുതുക, ഇത്രമുതല്‍ ഇത്രവരെ എഴുതുക എന്നൊക്കെയുള്ള ശിക്ഷാവിധികള്‍ അനായാസമായി, കുട്ടികള്‍ പഠിക്കാനാണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ടുതന്നെ, കുഞ്ഞുങ്ങളുടെ കഴുത്തില്‍ കയറ്റിവെക്കുമ്പോള്‍ ആ കൊടുംനുകത്തിന്റെ യഥാര്‍ത്ഥഭാരങ്ങള്‍ അവര്‍ അറിയുന്നില്ല. ഉറക്കംതൂങ്ങിയും വീട്ടില്‍ നിന്നുള്ള ശിക്ഷകളും ചീത്തവിളികളും സഹിച്ചുകൊണ്ടും ഹതാശരായി എഴുത്തിന്റെ ഈ മരുപ്പറമ്പുകള്‍ താണ്ടാന്‍ വിധിക്കപ്പെട്ടവരോട്, എഴുത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അനുഭവങ്ങള്‍ക്ക് അക്ഷര രൂപം നല്‍കുന്നതിന്റെ ആഹ്ലാദത്തെക്കുറിച്ചും പിന്നീട് നമ്മള്‍ എത്ര ആണയിട്ടാലും പഴയ ഓര്‍മ്മയില്‍ ഭയചകിതരായി, ആത്മവിശ്വാസമില്ലാത്തവരായി കൈവിറച്ചുതന്നെ ഇരിക്കും അവര്‍.

ആദ്യത്തെ എസ് എസ് എല്‍ സി വാല്വേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍, വളരെ വേഗത്തില്‍ അശ്രദ്ധമായി പേപ്പറുകള്‍ നോക്കുന്ന ഒരു സഹപ്രവര്‍ത്തകനോട് അന്നത്തെ ചീഫായിരുന്ന മുതിര്‍ന്ന അദ്ധ്യാപകന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. 'മാഷേ, ചീര്‍പ്പില്‍ ചുവന്ന മഷി പുരട്ടി കോമ്പോസിഷന്‍ നോക്കുമ്പോലെ ഇത് നോക്കല്ലേ.' ഒരു പാട് ശരികള്‍ / തെറ്റുകള്‍ ഒന്നിച്ചിടാന്‍ ചുവന്ന മഷി പുരട്ടിയ ഒരു ചീര്‍പ്പുമതി. പക്ഷെ ഓരോ വരിയിലും വാക്കിലും അത് പുറപ്പെടുവിക്കാന്‍ ഒരു മനസ്സ് നടത്തിയ വേവലാതികളും ആലോചനകളും ഉണ്ട്. വായിച്ചും അന്വേഷിച്ചും ചിന്തിച്ചും അവര്‍ ആര്‍ജ്ജിച്ച ആശയങ്ങളുണ്ട്. ഉള്ളടക്കത്തിലും ഭാഷയിലും നമ്മുടെ സൂക്ഷ്മമായ ശ്രദ്ധ പതിയേണ്ട ഇടങ്ങളുണ്ട്. ഇതൊന്നും അറിയാതെ എന്ത് കിട്ടിയാലും അതില്‍ ചുവന്ന മഷികൊണ്ട് വരക്കാന്‍ അധികാരപ്പെട്ടവരാണ,് അതിനു യോഗ്യതയുള്ളവരാണ് എന്ന ജനാധിപത്യവിരുദ്ധമായ പദവിയില്‍ നിന്നാണ് അധ്യാപകര്‍ താഴെക്കിറങ്ങേണ്ടത്. തന്റെ സാഹിത്യ രചനകള്‍ അധ്യാപകനായ അനുജന് വായിക്കാന്‍ കൊടുത്ത് അതിന്റെ പ്രീതിയാല്‍ അവനില്‍ നിന്നും കുറച്ചുപണം കടം വാങ്ങിക്കാന്‍ ആലോചിച്ച ബഷീര്‍ അല്‍പ്പം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ കണ്ടത് എല്ലാ വരികല്‍ക്കിടയിലും തന്റെ തടിയന്‍ പേനകൊണ്ട് ചുവന്ന മഷിയില്‍ അടിവരയിടുകയും വെട്ടുകയും ചെയ്ത അബ്ദുല്‍ ഖാദറിനെയാണ് . 'എവിടെയാണ് ഇക്കാക്കാ ഇതിലെ ആഖ്യാതം' എന്ന പ്രസിദ്ധമായ ആ അധികാരഭാവത്തോട്, ബഷീറിനെപ്പോലെ, 'നിന്റെ കേടേ്യാള്‍ക്ക് സ്ത്രീധനം കിട്ടിയതല്ലെടാ മലയാള ഭാഷ, ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ എഴുതും' എന്ന് പറയാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയില്ലല്ലോ. ഈ നിസ്സഹായത തിരിച്ചറിഞ്ഞ് അവരുടെ എഴുത്തിന്റെ വഴികളില്‍, ചീര്‍പ്പില്‍ ചുവന്ന മഷിപുരട്ടി വേലികെട്ടുവാന്‍ ചുവന്നതാടിക്കാര്‍ മുതിരാതിരിക്കുകയെങ്കിലും വേണം.

(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ജൂലായ്‌ ലക്കത്തില്‍ വന്നത്.)    

2014 മാർച്ച് 11, ചൊവ്വാഴ്ച

ഗ്രേസ് : മാര്‍ക്കിനോ മികവിനോ?





ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉചിതവും കൃത്യവും ശാശ്വതവും ആയ പരിഹാരമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍നിന്നും ചില ഗുണങ്ങള്‍ അവയ്ക്ക് ഉണ്ടെന്ന് അക്കാദമികമായി ആലോചിക്കുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. കുട്ടിയുടെ പക്ഷത്തു നിന്നോ അധ്യാപക പക്ഷത്തു നിന്നോ അല്ല പൊതുവില്‍ പാഠ്യപദ്ധതി സമീപനത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഈ വിഷയം പരിശോധിക്കേണ്ടത്. 

1. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശേഷം കായികമേളകള്‍ക്കല്ലാതെ മറ്റൊന്നിനും പഠ്യേതരം എന്ന പേരില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതുതന്നെ വേണ്ടി വരുന്നത് നിരന്തരമൂല്യനിര്‍ണയത്തില്‍ നിന്ന് സമഗ്രം എന്ന ആശയം നാം എടുത്തു കളഞ്ഞതുകൊണ്ടാണ്. ശേഷിക്കുന്ന എല്ലാ കഴിവുകളും സ്കൂള്‍ തലത്തില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും അത് കുട്ടിക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. creative and academic writing, perfomance based, interaction based, investigative എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിരന്തര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുകയോ അതില്‍ കൂടുതല്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു കുട്ടികളുടെ കഴിവുകള്‍ സ്കൂള്‍ തലത്തില്‍ വിലയിരുത്തുകയാണ് വേണ്ടത്. സംസ്ഥാന മേളകള്‍ പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കു അക്കാദമികമായി യാതൊരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, അവ ജൈവമല്ലാത്ത പഠനകാലത്തിന്റെ ഉള്ള് പൊള്ളയായ പൊയ്ക്കുതിരകളുമാണ്. അശ്ലീല സമാനമായി അവിടെനടക്കുന്ന വൃത്തികേടുകള്‍ അക്കാദമികമായ അന്തരീക്ഷത്തിലേക്ക് കുടഞ്ഞിടാതിരിക്കുന്നതാണ് നല്ലത്.

2.സംസ്ഥാനതല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് എന്ത് വൃത്തികേടാണ്. ഇത് വളരെ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്നമാണെന്ന് ചുരുക്കിക്കാണാന്‍ കഴിയില്ല. എട്ടോ പത്തോ ശതമാനത്തിനാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെങ്കിലും അതില്‍ രക്തസാക്ഷികളാകുന്നത് വലിയൊരു വിഭാഗമാണ്‌. ജില്ലയില്‍ ചെറിയ ഒരു മാര്‍ക്കിന് ഒന്നാംസ്ഥാനം (അവരാണല്ലോ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്) നഷ്ടപ്പെടുന്നവര്‍, ഏകദേശം സമാനമായി മികവുകാട്ടിയവര്‍ ഇവരുടെ കലാപരമായ മികവ്, പ്രയത്നം ഇതൊക്കെ എങ്ങിനെ അംഗീകരിക്കപ്പെടും. അതുപോലെ തന്നെ ഉപജില്ലകളിലും. അപ്പീലുകള്‍ വഴി എത്തി,  ഉപജില്ല / ജില്ല മത്സരങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെക്കാളും മികവുകാട്ടുന്നവര്‍  ജില്ലാ /സംസ്ഥാന മേളകളില്‍ ഉണ്ടാവാറുണ്ടല്ലോ? ഉപജില്ല / ജില്ല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയില്ലേ?
3. നൂറ് ശതമാനം എന്ന വാശിയാണ് വിവാദങ്ങള്‍ക്ക് പ്രധാനകാരണം. ഒരു വിഷയത്തിന് നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുക എന്നത് അപൂര്‍വ്വവും ശരിയായ പ്രതിഭയുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഷയത്തില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന ഒരാള്‍ക്ക്‌ മറ്റൊരു വിഷയത്തില്‍ അങ്ങിനെ ആവണമെന്നില്ല. അത് 97, 98, 99 ഇങ്ങനെ എന്തുമാകാം. എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറു എന്നത് അപ്രായോഗികമാണ്. ഒരു വിഷയത്തോട് അങ്ങേയറ്റം പ്രതിപത്തിയും താത്പര്യവും ഉണ്ടാകുമ്പോഴാണ് അതില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എല്ലാവിഷയങ്ങള്‍ക്കും അഞ്ചുമാര്‍ക്കുകള്‍ വീതം നല്‍കപ്പെടുമ്പോള്‍ എല്ലാത്തിലും നൂറില്‍ നൂറ് എന്ന, ചിലരുടെ കാര്യത്തിലെങ്കിലും അനുചിതവും അനര്‍ഹാവും ആവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.  

4. ഗ്രേസ് മാര്‍ക്ക് ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത് കലോല്‍സവങ്ങളിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും ഗ്രേഡ് നേടുന്നവര്‍ക്ക് ആണ്. മാത്രമല്ല എന്‍ എസ് എസ്, എസ് പി സി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ട്. ഇവയിലെ പങ്കാളിത്തം ഇന്ന് ഗ്രേസ് മാര്‍ക്ക് എന്ന ഒറ്റലക്ഷ്യം മാത്രം ഉന്നം വെച്ചുള്ള ഒന്നായി മാറി എന്നത് കാണാതെ പോകരുത്. നമ്മുടെ കലോത്സവങ്ങളുടെയും മേളകളുടെയും പരിസരത്ത് ഇല്ലാത്തത് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും യഥാര്‍ത്ഥത്തിലുള്ള കഴിവുകളുടെയും തെളിച്ചങ്ങളാണ്. അവ ഇല്ല എന്നല്ല, അവയൊന്നും പരിഗണിക്കപ്പെടുന്നത് നീതിപൂര്‍വകമായോ സത്യസന്ധമായോ അല്ല എന്നതാണ്. അതുകൊണ്ട് തന്നെ കല സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങള്‍ക്കല്ല ഒരുതരം വൃത്തികെട്ട മത്സരങ്ങള്‍ക്കും കച്ചവടത്തിനും ലേലം വിളികള്‍ക്കും ഉള്ള ഇടമായി അവ തരാം താണിരിക്കുന്നു. പരിശീലകരുടെ താണ്ഡവനടനങ്ങളും രക്ഷിതാക്കളുടെ കരിവേഷങ്ങളും അവിടം പിടിച്ചടക്കിയിട്ട് കാലം ഏറെയായി. എല്ലാത്തിനും ഏജന്റുമാരും ഉണ്ട്. അടുത്തവര്‍ഷം നിങ്ങളുടെ മകള്‍ക്ക് മകന് നൂറ് ശതമാനം മാര്‍ക്ക് വേണോ? ഞങ്ങള്‍ പറയുന്ന പരിശീലകന്റെ അടുത്തു വരൂ.. വിധികര്‍ത്താക്കളെ അടക്കം സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ്‌ അദ്ദേഹം... മുപ്പതു മാര്‍ക്ക് എന്നാല്‍ ചെറുതല്ല... പ്രവേശന പരീക്ഷകളില്‍ പോലും പരിഗണിക്കപ്പെടുന്ന മാര്‍ക്കാണ്.. എഞ്ചിനീയറിംഗിന് ഒരു നല്ല കോളേജില്‍ കിട്ടണമെങ്കില്‍ മാനജ്മെന്റില്‍ ലക്ഷങ്ങള്‍ വേണ്ടേ... ഇവിടെ അത്രയൊന്നും വേണ്ട... ഇങ്ങനെ പോകുന്നു അവരുടെ വിശദീകരണങ്ങള്‍... ഇത് തീര്‍ച്ചയായും അവസാനിപ്പിക്കണം. അതിനുള്ള ഒന്നാമത്തെ നടപടിയായി ഇതിനെ കാണാം. പരിശീലകര്‍ ഇന്ന് കലകള്‍ക്ക് മാത്രമല്ല. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഓരോ ഇനങ്ങള്‍ക്കും സ്പെഷലൈസ് ചെയ്ത പരിശീലകര്‍ ഉണ്ട്. അവരുടെ അടുത്തു നീണ്ട ക്യൂ ആണ്. അല്ലെങ്കില്‍ തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന (കായിക മേഖലയില്‍ ഒഴികെ ) കുട്ടികള്‍ ഭൂരിഭാഗവും ഏതു വിഭാഗത്തില്‍ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചാല്‍, ഈ വാദത്തിലുള്ള അപ്പര്‍ മിഡില്‍ ക്ലാസ് താത്പര്യം വ്യക്തമാകും.

5. പൂരക്കളി വടക്കേ മലബാറിലെ ഒരു അനുഷ്ഠാന കലയാണ്‌. ഇത്തവണ പതിനാലു ജില്ലകള്‍ക്കും പൂരക്കളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത്രയും തന്നെ അപ്പീലുകള്‍ വഴിയും എത്തി. പൂരം എന്നാല്‍ എന്ത് എന്ന് ഒരുചുക്കും ചുണ്ണാമ്പും അറിയാതെ, ഏതെങ്കിലും പരിശീലകരെ കൊണ്ട് വന്ന് കുറച്ചു സ്റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ ഇരുപതോളം പേര്‍ക്ക് മുപ്പതു മാര്‍ക്ക് വീതം ലഭിക്കും. എന്റെ നാട്ടിലെ ഒരു പരിശീലകന്‍ നാല് ജില്ലയില്‍ ഇത് പഠിപ്പിക്കും. മൂന്നോ നാലോ ലക്ഷം ഒരു മാസം കൊണ്ട് സമ്പാദിക്കും. കന്നഡ പദ്യം ചൊല്ലല്‍, യക്ഷഗാനം ഇവയ്ക്കൊന്നിനും കാസര്‍ഗോഡ്‌കാര്‍ക്കല്ല സമ്മാനം കിട്ടുക. മാര്‍ക്ക് എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഇത്തരം കലാ താത്പര്യങ്ങള്‍ക്ക് പിറകില്‍ ഉള്ളത്. ഈ കോപ്രായങ്ങള്‍ തടരാണോ?

6. നേരത്തെ എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ 550 മാര്‍ക്കിനു മേല്‍ വരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ലല്ലോ. ഇത് ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുക എന്നത് മറ്റേത് മേഖലയിലും എന്നത് പോലെതന്നെ ആ വിഷയത്തിലുള്ള പ്രതിഭയുടെ വലിയ തെളിച്ചമാണ്.

7. കലാ കായിക പരമായ മികവുകളെ പരിഗണിക്കുന്നത് മറ്റ് രീതിയിലാവണം. ഹയര്‍ കോഴ്സുകള്‍ക്ക് പോകുമ്പോള്‍ ഇത്തരം കഴിവുകളെ പരിഗണിക്കുന്നതാകും ഉചിതം. എങ്കിലും പൊതുവേ പഠനത്തില്‍ പരിശീലനങ്ങള്‍ക്കും മറ്റും പോയി എന്തെങ്കിലും കോട്ടം പറ്റുന്ന കലാ കായിക പ്രതിഭകള്‍ക്ക് എ പ്ലസ് മാര്‍ക്ക് ലഭിക്കാന്‍ (തൊണ്ണൂറു ശതമാനം) ഇത് സഹായകമാകും. (തൊണ്ണൂറു ശതമാനം വരെ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും ശാസ്ത്രീയമല്ല.)

8. പൂരക്കളിയില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് കെമിസ്ട്രിയിലും ഫിസിക്സിലും അഞ്ച് മാര്‍ക്ക് വീതം നല്‍കി നൂറു ശതമാനം ആക്കുമ്പോള്‍ തീര്‍ച്ചയായും ആ വിഷയങ്ങളോട് നാം ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ട് എന്ന് പറയാന്‍ കഴിയുമോ? പഠന വിഷയങ്ങളുടെ ആന്തരികമായ ഗൌരവം ആണ് ഇങ്ങനെ ചോര്‍ന്നു പോകുന്നത് എന്നതും തിരിച്ചറിയണം. കലകള്‍ക്കും മറ്റു ശേഷികള്‍ക്കും മാത്രമല്ല, വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത അന്തസ്സ് എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട്. ഈ മാര്‍ക്ക് ദാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൂഷ്യം ഇതാണ്. (മറ്റെല്ലാ തരത്തിലും ഇപ്പോള്‍ അത് നില നില്‍ക്കുന്നുണ്ട് എന്ന അഭിപ്രായമൊന്നും എനിക്കില്ല എന്നത് പ്രത്യേകം പ്രസ്താവിക്കുന്നു)

9. നൂറു ശതമാനം ഉറപ്പിക്കാനാണ് ഇന്ന് ഇത്തരം മേളകള്‍ക്കും സേവന മേഖലകള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പ്രിയം കൂടാന്‍ കാരണം. ഗ്രേഡിംഗ് എന്ന സമീപനം തന്നെ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള ഈ കഴുത്തറുപ്പന്‍ മത്സരത്തെ കുറയ്ക്കുക എന്നതാണല്ലോ? എ പ്ലസ് എന്ന ഉയര്‍ന്ന ഗ്രേഡിലേക്ക് വരാന്‍ ഗ്രേസ് മാര്‍ക്ക് പരിഗണിക്കുന്നും ഉണ്ട്. മാര്‍ക്കിനു വേണ്ടിയുള്ള ഈ അവസാനത്തെ പരക്കം പാച്ചില്‍ നമ്മെ ആശയപരമായി ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. 

10. സി ബി എസ് ഇ ലോബിയുടെ താത്പര്യമായി ഇതിനെ കുറച്ചു കാണരുത്. അവര്‍ ആവശ്യപ്പെടുന്നത് ആര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കരുതെന്നാണ്. തുടര്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു തലം വരെ മത്സരിക്കാന്‍ ഇപ്പോഴത്തെ ഗ്രേസ് മാര്‍ക്ക് സമീപനം കലാ കായിക പ്രതിഭകളെ സഹായിക്കും. എ പ്ലസ് വരെ ഈ ഗ്രേസ് വെച്ച് ലഭിക്കുമല്ലോ. പൊതു വിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ ഉന്നത പഠനത്തിനുള്ള അവസരം സി ബി എസ് ഇ കുട്ടികള്‍ തട്ടിയെടുക്കുന്നത് തടയുന്നതിനുള്ള ഉപായമാകാന്‍ ഒരിക്കലും ഗ്രേസ് മാര്‍ക്ക് ദാനത്തിന് കഴിയില്ല. അതിനു വഴി വേറെ നോക്കണം. ഇത്തരത്തില്‍ ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന പരിപാടികൊണ്ടൊന്നും കുറേക്കാലം നമുക്ക് അതിനെ ചെറുക്കാന്‍ കഴിയില്ല. 

11. സംഘടനകള്‍ ഈ തീരുമാനത്തെ എതിര്‍ക്കും. ഒന്നാമതായി, ഇത്തരം കേട്ടുകാഴ്ചകളിലൂടെയാണെങ്കിലും പൊതുവിദ്യാഭ്യാസത്തിന് ഒരു ഊര്‍ജ്ജം ലഭിക്കുന്നത് അവരെ ആശ്വാസം കൊള്ളിക്കും. അത് അത്രമാത്രം മാനിക്കണം. (അത്രമാത്രം.) രണ്ട്, മേളകളുടെ നടത്തിപ്പ്‌ അവരുടെ ഏറ്റവും വലിയ തിണ്ണമിടുക്ക് ആണല്ലോ?

2013 ജനുവരി 13, ഞായറാഴ്‌ച

മലയാളം മൂന്നാംതരമാക്കുന്നതാര്?





മലയാളത്തിന്റെ നാമത്തില്‍ ഒരു വിശ്വമഹോത്സവം കോടികള്‍ ചിലവിട്ടു നടത്തിയതായിരുന്നു ഈ വര്‍ഷത്തെ  മലയാള വാരാചരണത്തിന്റെ മുഖ്യ അജണ്ട. കൂടാതെ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ തന്നെ ആരംഭിക്കുന്ന മലയാള സര്‍വ്വകലാശാലക്ക് തുടക്കവുമായി. ഒപ്പം ക്ലാസിക് പദവിക്ക് വേണ്ടിയുള്ള ശ്രമം കേന്ദ്രത്തില്‍ പൂര്‍വ്വാധികം ശക്തമായിത്തന്നെ ചെലുത്തിക്കൊണ്ടിരിക്കുന്നു. എല്ലാം വേണ്ടത് തന്നെ. പക്ഷെ, മലയാളം നമ്മുടെ അഭിമാനം എന്ന ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും എത്രയോ തവണ പാടി നീട്ടിയിട്ടും ലഘുവായി ത്തന്നെ തുടരുന്ന സ്‌കൂളുകളിലെ മലയാള പഠനത്തിന്റെ അവസ്ഥയ്ക്ക് ഇതൊന്നും യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നതാണ് ഖേദകരം. മലയാളം കേരളത്തിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിതമാക്കാന്‍ ഇറങ്ങിയ നിരവധി ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഇന്നും വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളിലെ പൊടിപിടിച്ച മേശ വെലിപ്പുകളില്‍ ചുളിഞ്ഞു കിടക്കുകയാണ്. അതിലെ ചില വ്യവസ്ഥകള്‍ കോടതി തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ആര്‍ക്കാണ് മുണ്ഡിതശിരസ്‌കയായും ഭ്രഷ്ടയായും അപമാനിതയായും കേരളത്തിലെ വിദ്യാഭ്യാസപ്പെരുവഴിയിലൂടെ അലയുന്ന മലയാളത്തിന്റെ വേദനകള്‍ക്ക് അറുതിയുണ്ടാക്കാന്‍, നിരന്തരമായി അതിനു പിറകെ പോകാന്‍ സമയം?
മാതൃഭാഷയ്ക്കു വേണ്ടി കേരളത്തില്‍ ശക്തമായ സമരവും പ്രചാരണ പരിപാടികളും ഒരിക്കല്‍ക്കൂടി ആരംഭിച്ചത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടായ ചില പരിഷ്‌കരണങ്ങളിലും ഉത്തരവുകളിലും മലയാളം അവഗണിക്കപ്പെടുകയോ പിന്നോക്കം പോവുകയോ ചെയ്തത് കൊണ്ടാണ്. മലയാളം എഴുതാനും വായിക്കാനും അറിയാതെ, ഭാഷയിലുണ്ടായ ഒരു കൊച്ചു കൃതിയെങ്കിലും പഠിക്കാതെ നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവേപ്പുകളെക്കുറിച്ച് തികച്ചും അജ്ഞരായിക്കൊണ്ട് ഒരാള്‍ക്ക് കേരളത്തില്‍ സെക്കന്ററി ഹയര്‍ സെക്കന്ററി തുടങ്ങി ബിരുദ ബിരുദാനന്തര തലം വരെ പഠിക്കുവാനും ഏറ്റവും ഉന്നതമായ ഒദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുവാനും കഴിയും എന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താനാണ് ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി നിരന്തരമായ സമരങ്ങളും പരിശ്രമങ്ങളും നടന്നു വരുന്നത്. ഒ.എന്‍.വി, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍ തുടങ്ങി കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒട്ടൊക്കെ ഈ ആവശ്യത്തിനു പിന്നില്‍ അണിനിരന്നിട്ടും എളുപ്പമായിരുന്നില്ല സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഭാഷയാക്കി ഒരു പ്രഖ്യാപനം വരുവാന്‍. അത്തരമൊരു സമരം സാധ്യമാക്കിയ സാഹചര്യങ്ങളില്‍  നിന്ന് നാം എത്രമാത്രം മുന്നോട്ടു പോയി, സ്‌കൂളുകളില്‍ മാതൃഭാഷാ പഠനത്തിന്റെ അവസ്ഥ  ഇപ്പോള്‍ എന്താണ്, എന്തുകൊണ്ടാണ്ടാണ് അങ്ങേയറ്റം ലളിതവും സാധാരണവുമായ ഈ കാര്യം ചെയ്യാന്‍ അന്യഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കുന്നതിനെക്കാളും ആലോചനകള്‍ നടത്തി ഈ കാര്യങ്ങള്‍ അനന്തമായി നീട്ടിവെക്കാന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വം തുനിയുന്നത് എന്നെല്ലാം ആത്മാര്‍ത്ഥമായി ആലോചിക്കുകയാണ് സത്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ഓരോ മലയാളിയും ചെയ്യേണ്ടത്.

കേരളത്തില്‍ 2009 ല്‍ കുറെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ അതില്‍ ഒന്‍പതിടത്ത്, രണ്ടാം ഭാഷയായിപ്പോലും മലയാളത്തെ തങ്ങളുടെ പരിസരത്തു അടുപ്പിക്കാന്‍ മാനേജുമെന്റുകള്‍ കൂട്ടാക്കിയില്ല. സ്വന്തം മാതൃഭാഷ ഹയര്‍സെക്കന്ററി ക്ലാസ്സില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ അതിനു അവസരം നിഷേധിച്ചതു തങ്ങള്‍ക്കു തോന്നിയ സിലബസ് / വിഷയം, തോന്നിയ പോലെ പഠിപ്പിക്കുന്ന സ്വകാര്യ അണ്‍ എയിഡഡ്  സ്‌കൂളുകളല്ല. സര്‍ക്കാര്‍ അനുവദിച്ച, അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന മലയാളിയുടെ സ്വന്തം സ്‌കൂളുകള്‍. ഒരു പ്രദേശത്തിന്റെ രൂപീകരണത്തിന്റെ തന്നെ അടിസ്ഥാനവും, മറ്റെല്ലാ വിഭാഗീയ ചിന്തകളില്‍ നിന്നും ഉപരി അതിനെ സുദൃഢമായി ബന്ധിപ്പിച്ചു നിര്‍ത്താന്‍ ഇന്നുള്ള ഏക പിടിവള്ളിയുമായ നമ്മുടെ മാതൃഭാഷയുടെ നേര്‍ക്ക് ഭരണാധികാരികളും വിദ്യാഭ്യാസ മേലധ്യക്ഷന്മാരും  വച്ച് പുലര്‍ത്തുന്ന അങ്ങേയറ്റം നിരുത്തരവാദപരവും അന്തസ്സാരമില്ലത്തതുമായ സമീപനത്തിന്റെ ആഴം വ്യക്തമാക്കിയ നടപടിയായിരുന്നു ഇത്. ഹയര്‍ സെക്കന്ററിയിലെ ഒരു ഉപഭാഷാ പഠനത്തിന്റെ പ്രശ്‌നം മാത്രമല്ലിതെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് മലയാളത്തെ സ്‌നേഹിക്കുന്നവര്‍ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.


വിദ്യാഭ്യാസത്തില്‍ മാതൃഭാഷയുടെ സ്ഥാനമെന്തെന്ന് യുനസ്‌കോ മുതല്‍ നമ്മുടെ നാടന്‍ കമ്മീഷനുകള്‍ വരെ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. കേരളത്തില്‍ സെക്കന്ററി തലം വരെ തത്വത്തില്‍ മലയാളം ഒന്നാം ഭാഷതന്നെയാണ്. എങ്കിലും എല്ലാവരും മലയാളം പഠിച്ചു കൊള്ളണമെന്നില്ല! മലയാളത്തിനു പകരമായി സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ തെരഞ്ഞെടുപ്പ് അവിടെയുണ്ട്. എങ്കിലും രണ്ടാം പേപ്പറായി ( നേരത്തെ ഉപപാഠമായി ഇപ്പോള്‍ അടിസ്ഥാന പാഠാവലിയായി ) എല്ലാവരും മലയാളം പഠിക്കണമെന്നാണ് വെപ്പ്. അവിടെയും മലയാളം തീര്‍ത്തും വര്‍ജ്യമായിരിക്കുന്നവര്‍ക്ക് ഒറ്റമൂലികളുണ്ട്. സ്‌പെഷല്‍ ഇംഗ്ലീഷ് മുതലായവ. മാതൃഭാഷയുടെ സാംസ്‌കാരിക മഹിമയെന്തെന്ന് അറിയാതെ, അതില്‍ നല്ല രീതിയില്‍ ഭാഷണത്തിലൂടെയായാലും ലേഖനത്തിലൂടെയായാലും ആശയ വിനിമയം നടത്താന്‍ കഴിയാതെ ആണ് കേരളത്തിലെ ഏറ്റവും 'എലീറ്റ് ക്ലാസ്' ഉന്നത വിദ്യാഭ്യാസം നേടുന്നതും ഉയര്‍ന്ന ഉദേ്യാഗങ്ങളില്‍ വിരാജിക്കുന്നതും.
ഹയര്‍ സെക്കന്ററിയിലെ കഥ ഇതിലും വിചിത്രമാണ്. കേരളത്തിലെ മഹാഭൂരിപക്ഷം ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും മലയാളം, ഹിന്ദി എന്നിവയാണ് രണ്ടാം ഭാഷയായി പഠിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവ കൂടാതെ അറബിക്, ഉറുദു, സംസ്‌കൃതം, കന്നഡ, തമിഴ്, ഫ്രഞ്ച്, സിറിയന്‍, റഷ്യന്‍, ജര്‍മ്മന്‍, ലാറ്റിന്‍ തുടങ്ങിയ സ്വദേശിയും വിദേശിയും ആയ ഭാഷകളുടെ ഓപ്ഷനും ഉണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നാണ് രണ്ടാം ഭാഷയായി പഠിക്കേണ്ടത്. നേരത്തെ തന്നെയുള്ള നമ്മുടെ നാട്ടിലെ നടപ്പ് വിശ്വാസങ്ങളില്‍ ഒന്ന് മലയാളത്തിനു മാര്‍ക്ക് കിട്ടാന്‍ പ്രയാസമാണ് എന്നാണ്. അതുകൊണ്ട് തന്നെ എസ്. എസ്. എല്‍ . സി ക്ക് മികച്ച സ്‌കോര്‍ നേടിയവര്‍ നേരെ മലയാളം ഒഴിവാക്കിയുള്ള ഏതെങ്കിലും രണ്ടാം ഭാഷ തെരഞ്ഞെടുക്കും. ആ ഭാഷയോടുള്ള പ്രണയമോ അത് പഠിച്ചാല്‍ നാളെ വിരിയുന്ന സ്വര്‍ഗത്തെക്കുരിച്ചുള്ള പ്രതീക്ഷകളോ ഒന്നുമല്ല ആ തെരഞ്ഞെടുപ്പിന് പിന്നില്‍. ചുളുവില്‍ മാര്‍ക്ക് കിട്ടാന്‍ അതാണ് നല്ലത് എന്ന് മാത്രം. മലയാളത്തിന്റെ പിരിയേഡ് ക്ലാസിലെത്തുമ്പോള്‍ സ്‌കൂളിലെ മറ്റെല്ലാ കാര്യത്തിനും മുന്നില്‍ നില്‍ക്കുന്ന, പഠന നിലവാരത്തില്‍ മുന്നിലായ കുട്ടികള്‍ ഹിന്ദിയുടെയെ സംസ്‌കൃതത്തിന്റെയോ ക്ലാസിലേക്ക് എഴുന്നേറ്റു പോകുന്ന കാഴ്ച മലയാളം മാഷുടെ കനത്ത ദുര്‍വിധികളില്‍ ഒന്നാണ്.
രണ്ടാം ഭാഷയെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതുകൊണ്ട് തന്നെ മലയാള പഠനത്തിന് ഇവിടെ ഏറെ പരിമിതികളുണ്ട്; അതിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതില്‍, പഠന സാമഗ്രികള്‍ നിര്‍ണയിക്കുന്നതില്‍, വിലയിരുത്തലില്‍. ഏറ്റവും അടിസ്ഥാനപരമായ കാര്യം അധ്യാപകന്റെ അരക്ഷിതാവസ്ഥയാണ്. അടുത്ത വര്‍ഷം ഈ വിഷയം തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചാണ് തന്റെ പോസ്റ്റിന്റെ നിലനില്‍പ്പുതന്നെ എന്ന ഭീഷണിയാണ് അത്. അധ്യാപകന്റെ ജോലി തന്നെ വിഷയം തെരെഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചാവുമ്പോള്‍ നിലവാരത്തിന്റെ എന്ത് നിഷ്‌കര്‍ഷ, മാനദണ്ഡം ആണ് നിങ്ങള്‍ക്ക് അവരോടു മുറുകെപ്പിടിക്കാന്‍ ആവശ്യപ്പെടാനാവുക. അവിടെ ഒരു മിനിമം ലക്ഷ്യമേയുള്ളൂ. തന്റെ പോസ്റ്റ് അടുത്ത വര്‍ഷവും അതുപോലെ, അവിടെത്തന്നെ ഉറപ്പിക്കുക. നേരത്തെ ഹിന്ദി, സംസ്‌കൃതം മുതലായവര്‍ പയറ്റി കൊണ്ടിരിക്കുന്ന അതെ പൂഴിക്കടകന്‍. ശരാശരി ഉത്തരത്തിനും മികച്ച മാര്‍ക്ക്! മലയാളം അധ്യാപകരും ഈ അറ്റകൈ പ്രയോഗിക്കുന്നതില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
ഹയര്‍ സെക്കന്റുറിയില്‍ ഒരു ഭാഷ മാത്രം പഠിച്ചാല്‍ മതി എന്ന ആലോചന പോലും ഒരു ഘട്ടത്തില്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങിനെയാണെങ്കില്‍ ആ സ്ഥാനം  ഇംഗ്ലീഷിനായിരിക്കുമെന്നത്  തീര്‍ച്ചയാണല്ലോ. മാതൃഭാഷയടക്കം പടിക്ക് പുറത്താവും.  എന്തുകൊണ്ടാണ് ഇത്തരമൊരു ആലോചനയുണ്ടാകുന്നത്?  ഭാഷാപഠനത്തെ കേവലം ഉപകരണവാദത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കണ്ട് അത് അനാവശ്യവും പ്രയോജനമില്ലാത്തതും മറ്റു വിഷയങ്ങളുടെ പഠനത്തിന്  തടസ്സവും ആയി കാണുന്ന സമീപനമാണ് ചില വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്ക് പോലും ഉള്ളത്. എങ്ങിനെയാണ് ഭാഷാപഠനം സംസ്‌കാര പഠനത്തിന്റെ  ഭാഗമാകുന്നത്, അതിന്റെ രീതിശാത്രം എങ്ങിനെ ഇതര പഠനശാഖകളുടെ കൂടി വിശകലനത്തിന് പ്രയോജനപ്പെടുന്നു, എങ്ങിനെ അത് വൈകാരിക ഊര്‍ജ്ജത്തിന്റെ അനന്ത സ്രോതസ്സാകുന്നു, ആത്മവിശ്വാസത്തിന്റെ അഗ്‌നിജ്വാലകള്‍ എങ്ങിനെ അത് കരളില്‍ കൊളുത്തുന്നു, അതിരുകളില്ലാത്ത ലോകബോധത്തിലേക്ക് എപ്രകാരം അത് നമ്മെ തേറ്റിയുണര്‍ത്തുന്നു, മനുഷ്യനെ മനുഷ്യനാക്കുന്ന ഹൃദയ ഭാവങ്ങളെ എത്രമാത്രം പരിപോഷിപ്പിക്കുന്നു.. ഇങ്ങനെ ഒരു പട്ടികയിലും ചിലപ്പോള്‍ വരാത്ത, ഒരു സ്വാശ്രയത്തിലും പരിഗണന കിട്ടാത്ത ചിലതുണ്ടല്ലോ. മനുഷ്യന് സാമൂഹിക ജീവിതം തന്നെ സാധ്യമാക്കുന്ന ചില ഗുണവിശേഷങ്ങള്‍. അവ ആര്‍ജിക്കേണ്ടവയെങ്കില്‍ ഭാഷാ പഠനത്തെ നിങ്ങള്‍ക്ക് ഈ വണ്ടിയുടെ പിന്നില്‍ കെട്ടാന്‍ കഴിയില്ല. മാതൃഭാഷയിലൂടെ ലഭിക്കുമ്പോണ് ഇവ ഓരോന്നും നേരിട്ട് അവരുടെ ഹൃദയത്തിലേക്ക് കടക്കുന്നത്.


മാര്‍ക്കിനും ഗ്രേഡിനും  അപ്പുറം എന്താണ് മാതൃഭാഷാ പഠനം ഒരു കുട്ടിക്ക് നല്‍കുന്നത് എന്നതാണ് പരിശോധിക്കപ്പെടെണ്ടത്  എന്തൊക്കെയാണ് അവിടെ ചര്‍ച്ചചെയ്യപ്പെടുന്ന ആശയങ്ങള്‍? അതിലൂടെ രൂപീകരിക്കപ്പെടുന്ന മനോഭാവങ്ങള്‍ എന്തൊക്കെയാണ്? കുട്ടികളുടെ എന്തൊക്കെ ശേഷികളാണ് ഇവയിലൂടെ ഉയര്‍ത്തിയെടുക്കാന്‍ യത്‌നിക്കുന്നത്? അവരുടെ ചിന്താശേഷികളെ എങ്ങിനെയാണ് തെളിയിച്ചെടുക്കുന്നത്? ജീവിതത്തെക്കുറിച്ചുള്ള എന്ത് സമഗ്ര ധാരണയാണ് അവിടെ നിന്നും ലഭിക്കുന്നത്? അവയെയാണ് മാതൃഭാഷാ പഠനത്തിന്റെ ആത്യന്തിക ഫലമായി പരിഗണിക്കേണ്ടത്.
സാമൂഹിക ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തിയ ഒട്ടേറെ സര്‍ഗാത്മക രചനകള്‍ ഹയര്‍ സെക്കന്ററി തലത്തിലാണ് കുട്ടികള്‍ പരിചയപ്പെടുന്നത്. ഹയര്‍ സെക്കന്ററി തലത്തിലോക്കെ എത്തുമ്പോഴാണ്  ഒരു കൃതിയുടെ സാമൂഹികവും സാംസ്‌കാരികവുമായ അടരുകളെ സൂക്ഷ്മതലത്തില്‍ കണ്ടെത്താനും വ്യാഖ്യാനിക്കാനും ഒരു കുട്ടിക്ക് കഴിയുക. നമ്മുടെ സാഹിത്യ സമ്പത്തിന്റെ ഏറ്റവും പ്രകാശവത്തായ മുഖമാണ് ഭാഷാ ക്ലാസുകളിലെ സാഹിത്യ രചനകള്‍. ഇവയുടെ സൂക്ഷ്മതലത്തിലുള്ള, ആശയപരവും രചനാപരവുമായ ചര്‍ച്ചകള്‍ സാഹിത്യത്തെ ഏറ്റവും അടുത്തു നിന്ന് മനസ്സിലാക്കാന്‍ കുട്ടിക്ക് അവസരം നല്‍കുന്നു. അതുണ്ടാക്കുന്ന സൌന്ദര്യാത്മകതലം, അവബോധം നിങ്ങള്‍ക്ക് മറ്റൊരു തരത്തിലും കുട്ടികളില്‍ വിളയിച്ചെടുക്കാന്‍ കഴിയില്ല. ഇവയുമായി ബന്ധപ്പെട്ടു പരിസ്ഥിതി, ഉപഭോഗ സംസ്‌കാരം, മാധ്യമ വിമര്‍ശനം, സ്ത്രീസ്വാതന്ത്ര്യം, ടൂറിസം, ഭാഷ, വിദ്യാഭ്യാസം, സാമൂഹിക ജീവിതം, യാത്ര തുടങ്ങി എത്രയെത്ര വിഷയങ്ങളാണ് ക്ലാസ് മുറിയില്‍ ചര്‍ച്ചയ്ക്കു വരുന്നത്. ഇവയിലൂടെ താന്‍ മുന്നേറാന്‍ പോകുന്ന ജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച്, അവിടെ ദിശാബോധം നല്‍കിയേക്കാവുന്ന വെളിച്ചത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാന്‍ അവര്‍ ഇന്നേ കെല്‍പ്പുള്ളവരാകുന്നു. അവനവന്റെ ഉള്ളു കണ്ടെത്താന്‍, അവിടുത്തെ സര്‍ഗാത്മകതയുടെ തുടിപ്പുകള്‍ കണ്ടെത്താന്‍ മാതൃഭാഷയുടെ ക്ലാസ്സിലാണ് ഏറ്റവും കൂടുതല്‍ അവസരം കൈവരുന്നത്. ഏതു വിഷയം ചര്‍ച്ചയ്ക്കു വരുമ്പോഴും അതില്‍ തന്റെ നിരീക്ഷണം യുക്തിപൂര്‍വ്വം അവതരിപ്പിക്കാന്‍, ആശയങ്ങള്‍ തുറന്നു പ്രകാശിപ്പിക്കാന്‍ മാതൃഭാഷയില്‍ കഴിയുന്നത് പോലെ മറ്റേതു വിഷയത്തില്‍ സാധ്യമാകും. വായന, ചിന്ത ഇവയിലൂടെ രൂപപ്പെടുന്ന വ്യക്തിത്വമാണ്, രൂപപരമായ വടിവുകളേക്കാള്‍ തന്നെ അടയാളപ്പെടുത്തുക എന്ന് മറ്റാര്‍ക്ക് അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയും. വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ തന്നെ ആത്യന്തിക ലക്ഷ്യം ഇതൊക്കെ തന്നെയല്ലേ? കേവലം എന്‍ട്രന്‍സിനു മുന്നിലെത്താവുന്ന ഒറ്റവാക്കുകളില്‍ വിദ്യാഭ്യാസ ജീവിതത്തെ മൊത്തം തളച്ചിടുമ്പോള്‍ ചുരുങ്ങിപ്പോവുന്ന അവരുടെ ലോകങ്ങളെക്കുറിച്ച് ആര്‍ക്കും ഉല്‍ക്കണ്ഠയില്ലാതായിരിക്കുന്നു. അവരാണ് മാതൃഭാഷാപഠനത്തെ രാണ്ടാംതരമോ മൂന്നാംതരമോ ആയി ചുരുക്കുന്നത്.
മലയാളം നിര്‍ബന്ധിത ഭാഷയാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗികുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. പത്താം ക്ലാസ് വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മാസത്തിലാണ് ഇറങ്ങിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. രാഷ്ടീയവ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്ത ഈ ഉത്തരവ് പക്ഷേ, നടപ്പാക്കാനുള്ള പ്രാരംഭനടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അറബി, സംസ്‌കൃതം ഭാഷകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലും പാര്‍ട്ട് രണ്ടില്‍ രണ്ടാം പേപ്പറായി മലയാളം പഠിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം പാര്‍ട്ട് രണ്ട് ഫലപ്രദമായി പഠിപ്പിക്കാന്‍ ആഴ്ചയില്‍ മൂന്ന് പീരിയഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ ഇതിന് രണ്ട് പീരിയഡ് മാത്രമേയുള്ളൂ. ഒരു പീരിയഡ് കൂട്ടാന്‍ ചൊവ്വാഴ്ചകളില്‍ നിലവിലുള്ള ഏഴ് പീരിയഡ് എട്ടായി ഉയര്‍ത്തണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. ചെവ്വാഴ്ചകളില്‍ ഉച്ചവരെ 40 മിനിറ്റ് വീതം നാലും ഉച്ചയ്ക്കുശേഷം 35 മിനിറ്റ് വീതം നാലും പീരിയഡായി ക്രമീകരിക്കാനാണ് നിര്‍ദേശം. മലയാളം അധികമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാനും അനുവാദം നല്‍കിയിരുന്നു.

ഇത്രയും വ്യക്തമായ ഒരുത്തരവ് ഇറങ്ങി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് കാണിച്ചിട്ടില്ല. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വിഭാഗത്തിന്റെയോ അവഗണനയുടെയും പരിഗണനയുടെയും പ്രശ്‌നമാണ് വിഷയമെങ്കില്‍  മണിക്കൂറുകള്‍ വെച്ച് ഉത്തരവുകള്‍ നടപ്പിലാവുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് ഭരണാധികാരികള്‍ നേരിട്ട് ഉറപ്പുവരുത്തുകയും ചെയ്യുന്ന നാടാണിത്. ഇത് പക്ഷെ മാതൃഭാഷയുടെ പ്രശ്‌നമാണ്. നമ്മുടെ വിദ്യാഭ്യാസവഴികളില്‍ അന്തസ്സോടെ നില്‍ക്കാനും അഭ്യസ്തവിദ്യനായ ഒരു മലയാളിക്ക് നമ്മുടെ സാഹിത്യത്തിന്റെയും കലയുടെയും ഈടുവെപ്പുകളെക്കുറിച്ച് അഭിമാനത്തോടെ ഓര്‍ക്കാനും കഴിയുന്ന ഒരവസ്ഥ മാതൃഭാഷയ്ക്ക് ഉണ്ടാകേണ്ട വിഷയമാണ്. അത് ആര്‍ജ്ജവത്തോടെ നടപ്പില്‍ വരുത്തുന്നതിന് ആഘോഷങ്ങളുടെ പൊലിമയുണ്ടാവില്ല. മാധ്യമങ്ങളുടെ വാഴ്തുപാട്ടുകള്‍ അപ്പോള്‍ മുഴങ്ങിയെന്നു വരില്ല. സമുദായ നേതാക്കളുടെ പ്രീതിയുടെ വിശുദ്ധതീര്‍ത്ഥങ്ങള്‍ അതിനു മേല്‍ ചൊരിയപ്പെടുകയില്ല. ഒരു പക്ഷേ ഉദേ്യാഗസ്ഥ പ്രമാണിമാര്‍ക്ക് മാതൃഭാഷയെക്കാള്‍ പ്രിയം, എല്ലാവരും ആംഗലം മാത്രം മൊഴിയുന്ന, അധിനിവേശത്തിന്റെ പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന നാളെയുടെ നിശകളായിരിക്കും. അപ്പോഴും, മാതൃഭാഷയും ദേശത്തിന്റെ തനതു സംസ്‌കാരവും മരിച്ചു കഴിഞ്ഞ ഒരു ദേശത്തു നിന്ന് അതിനു എത്രയോ മുന്‍പുതന്നെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വേരോടെ ഒഴുകിപ്പോയിരിക്കും എന്ന് തിരിച്ചറിയേണ്ടത് ഇന്നത്തെ  രാഷ്ട്രീയ നേതൃത്വം തന്നെയാണ്. ഓരോ കേരളപ്പിറവിയും ഇക്കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ കൂടി അവര്‍ കുറച്ചു സമയം നീക്കിവെക്കുന്നത് നന്നായിരിക്കും
(കണ്ണൂരില്‍  നിന്നും പ്രസിദ്ധീകരിക്കുന്ന അകം മാസികയില്‍ വന്ന ലേഖനം.)

2012 സെപ്റ്റംബർ 23, ഞായറാഴ്‌ച

ഉച്ചക്കഞ്ഞിയില്‍ അലിയുന്ന രാഷ്ട്രീയം.



സ്‌കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ഉപ്പുമാവിന്റെ മണമാണ്. ജീവിതത്തില്‍ പിന്നീട് ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ഗന്ധവുമാണ്. ഒരു ദരിദ്രബ്രാഹ്മണന്‍ തനിക്കു  ദാനമായി കിട്ടിയ ഒരുപിടി അരി ചോറാക്കി കഴിക്കാനിരുന്നപ്പോള്‍ ദാരിദ്ര്യം കൊണ്ട് വലഞ്ഞ ഒരതിഥി വന്നു കയറിയതും അവര്‍ ആ ചോറ് അയാള്‍ക്ക് നല്കിയതും അയാള്‍ കൈകഴുകിയവെള്ളത്തിലൂടെ കടന്നുപോയപ്പോള്‍ ശരീരത്തിന്റെ പകുതി സ്വര്‍ണ്ണനിറമായി മാറുകയും ചെയ്ത കീരിയെക്കുറിച്ചുള്ള കഥ മഹാഭാരതത്തിലുണ്ട്. യുധിഷ്ഠിരന്‍ ചക്രവര്‍ത്തിയായപ്പോള്‍ യുദ്ധത്തിന്റെ പാപപരിഹാരാര്‍ഥം നടത്തിയ അശ്വമേധത്തില്‍ അനേകായിരം ബ്രാഹ്മണര്‍ക്ക് ഭക്ഷണവും വസ്ത്രവും പശുക്കളും പണവും ദാനം ചെയ്തു. മന:സ്സമാധാനത്തോടെ പാണ്ഡവന്മാര്‍ കൊട്ടാരമുറ്റത്ത് ഇരിക്കുമ്പോള്‍  ബ്രാഹ്മണരെ പൂജിച്ച തീര്‍ഥജലത്തില്‍ സ്വന്തം ശരീരം പലതവണ ആ കീരി മുക്കിയെത്തു. എന്നിട്ടും മറ്റേ പകുതി സ്വര്‍ണ്ണനിറമായില്ല. സ്‌കൂളിലെ ഉപ്പുമാവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ഇത് വെറുമൊരു കഥയല്ല എന്ന് മനസ്സിലാവാറ്. ഉള്ളംകൈയിലോ നോട്ടുബുക്കിലെ പേപ്പര്‍ കീറിയോ വാങ്ങിയിരുന്ന പൊള്ളുന്ന ആ വിഭവത്തിന്റെ സുവര്‍ണ്ണരുചി മുന്തിയ ഹോട്ടലുകളിലെ പേര് മാറിയും മാറാതെയും ലഭിച്ച ഒരു ഉപ്പുമാവിനുമുണ്ടായിട്ടില്ല.  രുചി നാവിന്റെ കുത്തകയല്ലെന്നും ഹൃദയത്തിന്റെ അടിത്തട്ടോളമെത്തുന്ന ഓര്‍മ്മയുടെ കുമിളകളാണ് പലപ്പോഴും അത് നിശ്ചയിക്കുന്നതെന്നും തോന്നാത്തവരില്ല. രുചിയെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പോലും നമുക്ക് ഇന്ന് കഴിയുന്നില്ല. അതിന്റെ ആവശ്യവുമില്ല. എല്ലാം എപ്പോഴും കയ്യെത്തും ദൂരത്തു തന്നെയുണ്ട്. ഏതു പ്രിയ രുചിയേയും കൊന്നുകളയുന്നത് സമൃദ്ധിയാണ്. ഭക്ഷണം ഇന്ന് കൂടുതലായും ഒട്ടിനില്‍ക്കുന്നത് വിശപ്പിനോടും രുചിയോടുമല്ല. തീഷ്ണമായ ഗന്ധവും കാഴ്ചയുടെ പൊലിമയുമാണ് അതിന്റെ പ്രാഥമിക അനുഭവം. അപ്പോഴാണ് ഒരിക്കലും നിറയെ കഴിക്കാന്‍ കിട്ടാത്തതും കാഴ്ചയ്ക്ക് അരോചകവും പേപ്പറില്‍പ്പോലും വിളമ്പിത്തരുന്നതുമായ സ്‌കൂളിലെ ഉപ്പുമാവ് ഒന്നിലേറെ തലമുറയുടെ രുചിയുടെ അവസാനവാക്കായത്. വലിയ പാത്രത്തിന്റെ അടിയിലെ കരിഞ്ഞുണങ്ങിയ ഉപ്പുമാവിന് വേണ്ടിയാണ് എന്റെ പലകൂട്ടുകാരും അത് കഴുകി വൃത്തിയാക്കാനുള്ള കഠിനമായ ജോലി സ്വയം ഏറ്റെടുത്തത്. അവരുടെ പ്രിയത്തിനു പാത്രമാവുക ഉപ്പുമാവ് പ്രേമികളുടെ വലിയ ആശകളിലൊന്നായിരുന്നു.
വീട്ടില്‍പ്പോയി ഊണ് കഴിക്കാന്‍ സൌകര്യമുള്ളത് കൊണ്ട് സ്‌കൂളില്‍ നിന്നും ഉപ്പുമാവുവാങ്ങാന്‍ ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് അതിനായി പാത്രം ലഭിക്കുകയില്ല. എങ്കിലും പലപ്പോഴും ഉപ്പുമാവിനുള്ള ക്യൂവില്‍ കൊതിവെള്ളം നുണഞ്ഞ് സ്ഥാനം പിടിച്ചിട്ടുണ്ട്. ക്യൂവിലെ ഉന്തും തള്ളും, വാങ്ങിയ ഉപ്പുമാവ് തട്ടിപ്പറിക്കലും തുടങ്ങി രസകരമായ ഓര്‍മ്മയുടെ ചേരുവകളും ആ കാലത്തിന്റെ ചിത്രത്തളികയില്‍ പൊങ്ങിക്കിടപ്പുണ്ട്. എന്നാല്‍ ഉപ്പുമാവിനെക്കുറിച്ചുള്ള പൊള്ളുന്ന ഒരോര്‍മ്മയാണ് അതില്‍ ഹൃദ്യം.
അഞ്ചാം ക്ലാസിലാണ് അന്ന് പഠിക്കുന്നത്. ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടയുടന്‍ വീട്ടിലെത്തണമെന്നാണ് ശാസന. ഉപ്പുമാവിനുള്ള ക്യൂവില്‍ നിന്നാല്‍ വീട്ടിലെത്താന്‍ വൈകും. ഒരു ദിവസം നേരത്തെ ക്യൂവില്‍ സ്ഥാനം പിടിച്ചു. മുന്നിലും പിന്നിലും നില്‍ക്കുന്ന കൂട്ടുകാരുടെ കൈയ്യിലെല്ലാം പാത്രങ്ങളുണ്ട്. പാത്രങ്ങള്‍ കൊണ്ടുവരാത്തവര്‍ നോട്ടുബുക്കില്‍ നിന്നുള്ള പേപ്പറുകള്‍ പറിച്ചു റെഡിയായിട്ടുണ്ട്. ഞങ്ങളുടെ നോട്ടുപുസ്തകങ്ങള്‍ അന്ന് പ്രധാനമായും തീര്‍ന്നിരുന്നത് എഴുതിയല്ല; ഉപ്പുമാവ് വാങ്ങിക്കാന്‍ കീറിയെടുത്താണ്. എന്റെ കയ്യില്‍ പാത്രമോ പത്രമോ ഒന്നുമില്ല. അടുപ്പില്‍ നിന്നും അപ്പോള്‍ മാത്രം വാങ്ങിവെച്ച ഉപ്പുമാവിന്റെ വട്ടയില്‍ നിന്നും ആവിപാറുന്നുണ്ടായിരുന്നു. മുന്നിലെ കൂട്ടുകാര്‍ അവരുടെ പാത്രങ്ങളില്‍ വാങ്ങിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്റെ ഊഴമാണ്. നീട്ടിപ്പിടിച്ച പാത്രം കാണാഞ്ഞ്  ഉപ്പുമാവിലേക്ക് കുനിഞ്ഞിരിക്കുന്ന പ്യൂണോ മുതിര്‍ന്ന ക്ലാസിലെ കുട്ടിയോ ഒന്ന് തലയുയാര്‍ത്തി നോക്കി. രണ്ടു കയ്യും നീട്ടിപ്പിടിച്ചതോര്‍മ്മയുണ്ട്. പിന്നെ പൊള്ളിത്തിണര്‍ത്ത കൈകളും ഉയര്‍ത്തി ഓടുകയാണ്. ചെറുചിരിയോടെ ചുട്ടുപൊള്ളുന്ന ഉപ്പുമാവ് മൃദുലമായ കൈവെള്ളയിലേക്ക് ഇട്ടുതന്നത് ആരാണ്? ഓട്ടത്തിനിടയില്‍ വേവുന്ന ഉപ്പുമാവ് വീണു കാലുകളും പൊള്ളിയിരുന്നു. നിര്‍ത്താതെ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടിയതും അമ്മ സ്‌കൂളിലെത്തി ആരെയൊക്കെയോ വഴക്ക് പറഞ്ഞതും പിന്നീട് ആരോ പറഞ്ഞ ഓര്‍മ്മയാണ്. 
നോബല്‍ സമ്മാന ജേതാവ്  അമര്‍ത്യാസെന്‍ സ്‌റ്റോക്ക്‌ഹോമില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് ഇതിനിടെ വായിച്ചപ്പോഴാണ് ഉപ്പുമാവിന്റെ രുചിയുള്ള ഓര്‍മ്മകള്‍ ഉണര്‍ന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; ''ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രീയ മുന്നേറ്റമായി നാം കരുതുന്ന, മനുഷ്യന്‍ ചന്ദ്രനിലെത്തിയ ആ നിമിഷത്തേക്കാള്‍ എത്രയോ പ്രധാനമാണ് ഇന്ത്യയില്‍ പല സ്‌കൂളുകളിലും ഏര്‍പ്പെടുത്തിയ ഉച്ചക്കഞ്ഞി വിതരണം. ഒരു പക്ഷേ, ചന്ദ്രനിലെത്താന്‍ ചെലവാക്കിയ ആ തുകകൊണ്ട് ലോകത്തെ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും ഉച്ചക്കഞ്ഞിയും രാത്രിക്കഞ്ഞിയും നല്‍കാന്‍ നമുക്ക് കഴിഞ്ഞേനേ.'' ശാസ്ത്രത്തിന്റെയും പരിഷ്‌കാരത്തിന്റെയും പൂവിരി നടക്കാവില്‍ നില്‍ക്കുമ്പോള്‍ ഉച്ചക്കഞ്ഞിയെന്ന ചളിക്കുഴമ്പുവരമ്പുകളെ ഓര്‍ക്കാന്‍ തയ്യാറായതാണ് അദ്ദേഹത്തിന്റെ മഹത്വം. ദിനംപ്രതി ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതും നാടൊട്ടുക്ക് വിമാനത്താവളങ്ങള്‍ ഉണ്ടാവുന്നതും ജില്ലകള്‍തോറും ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും ആണ് വികസനം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ  ഉന്നതരായ ശാസ്ത്രഞ്ജരും ഭരണാധികാരികളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നിടത്താണ് െ്രെപമറി സ്‌കൂളുകളിലെ വിശന്നിരിക്കുന്ന കുഞ്ഞുങ്ങളെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ മനസ്സിലേക്ക് കുടിയേറ്റുന്നത്. എങ്ങിനെ എഴുതുമെന്നും വായിക്കുമെന്നും പോലും മനസ്സിലാകാത്ത അത്രയും വലിയ സംഖ്യകളുടെ അഴിമതികളാണ് അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ നടക്കുന്നത്. വന്‍ കോര്‍പ്പറേറ്റുകള്‍ക്കല്ലാതെ  ഇന്ത്യയെ രക്ഷിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന കൂട്ടപ്പാട്ടാണ് എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം എന്നതുതന്നെ ഐ ഐ ടി കളും മെഡിക്കല്‍ കോളെജുകളും മാനേജ്‌മെന്റ് പഠനവും സാര്‍വ്വത്രികമാക്കുക എന്നതാണെന്ന പുതിയ സ്വാശ്രയ പാഠങ്ങളാണ് ഉത്പാദിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.  പാവപ്പെട്ടവരുടെ പഠനവും വിശപ്പും ഉച്ചക്കഞ്ഞിയും അതിനിടയില്‍ തീര്‍ത്തും അശ്രീകരമായ കാര്യമാണ്.
സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്കിത്തുടങ്ങിയിട്ട് അധിക നാളുകളൊന്നും ആയിട്ടില്ല. പക്ഷെ അത് ഇന്ന് പൊതു വിദ്യാഭ്യാസത്തിനു നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. അത് കഞ്ഞിയിലും പയറിലും മാത്രമൊതുങ്ങുന്ന അടുക്കളക്കാര്യവുമല്ല. കേരളത്തിലെങ്കിലും ഉച്ചക്കഞ്ഞി കുടിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ വരുന്നത് ഒരു നേരത്തെ കഞ്ഞിക്കുമുട്ടുള്ള വീടുകളില്‍ നിന്നല്ല. ആദിവാസി മേഖലകളില്‍ മത്സ്യത്തൊഴിലാളി മേഖലകളില്‍ മറ്റു ചില പിന്നോക്ക മേഖലകളില്‍ മാത്രമേ അക്ഷരത്തിനപ്പുരം സ്‌കൂള്‍ അന്നമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടാവൂ. അത്തരം മേഖലകളില്‍ ഉച്ചക്കഞ്ഞി നല്‍കി ഒതുക്കാവുന്നതല്ല അവരുടെ വയറിന്റെ പ്രശ്‌നങ്ങള്‍ .
ഉച്ചക്കഞ്ഞി ഒരു പേര് മാത്രമാണ്. കഞ്ഞി ദാരിദ്രത്തിന്റെ മുഷിഞ്ഞ മണമുള്ള വാക്കായിരുന്നു കഴിഞ്ഞ തലമുറയ്ക്ക്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കിട്ടുന്ന കഞ്ഞി അവന്റെ മാറാത്ത ജീവിതാവസ്ഥയുടെ കൂടി സാക്ഷ്യമാണ്. ചോറായിരുന്നു വിശേഷം. ചോറുകൂടി ചേര്‍ന്നതായിരുന്നു അവര്‍ക്ക് എല്ലാ ആഘോഷങ്ങളും ആഹ്ലാദങ്ങളും. ഇന്ന് മിക്ക സ്‌കൂളുകളിലും ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കുട്ടികള്‍ക്ക് നല്‍കുന്നത് ചോറും കറികളും ആണ്. കഞ്ഞി (ഉച്ചഭക്ഷണം എന്ന നിലയില്‍ എടുത്താല്‍ മതി) കുടിക്കുന്ന നിരയില്‍ െ്രെപമറി ക്ലാസുകാര്‍ മാത്രമല്ല ഇന്നുള്ളത്. ഹൈസ്‌കൂളിലെയും ഹയര്‍ സെക്കന്ററിയിലെയും കുട്ടികള്‍ വരെ അതിലുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കേരളത്തില്‍ ഒമ്പതു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതി കഴിഞ്ഞ ഭരണകാലത്ത് ആവിഷ്‌കരിച്ചിരുന്നുവെങ്കിലും ഇതുവരെയായും അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. മുതിര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോഴേക്കും ഉച്ചക്കഞ്ഞി അരുചിയും അപമാനവുമാകുന്ന അവസ്ഥയും കാണാതിരുന്നു കൂടാ. (അമിതഭക്ഷണത്തിന്റെ അനാരോഗ്യവും ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ പാചകത്തിനുള്ള സമയക്കുറവുമാണല്ലോ മധ്യവര്‍ഗ്ഗ മലയാളിയുടെ തീന്‍മേശകളിലേക്ക് വീണ്ടും കഞ്ഞിയും പയറിനെയും കുടിയിരുത്തിയത്)
യഥാര്‍ത്ഥത്തില്‍ സ്‌കൂളില്‍ നിന്ന് പൊതുവായി വിതരണം ചെയ്യുന്ന ഉച്ചഭക്ഷണവും മറ്റു പോഷകാഹാരങ്ങളും ( െ്രെപമറിതലത്തില്‍  പാല്, മുട്ട, പഴം എന്നിവയെല്ലാം ആഴ്ചയില്‍ പലദിനങ്ങളിലും നല്‍കി വരാറുണ്ട് ) ശരീരത്തിന്റെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. സാമ്പത്തികമായ പരിഗണനകള്‍ക്കപ്പുറം  അവ സൃഷ്ടിക്കുന്ന മാനവികമായ മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും വറ്റിപ്പോകാത്ത നനവായിരിക്കണം നമ്മുടെ വിശകലനത്തിന്റെ അടിസ്ഥാനയൂണിറ്റുകള്‍. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം ഒരുമിച്ചും പങ്കിട്ടും കഴിക്കുന്ന ഭക്ഷണം സൃഷ്ടിക്കുന്ന സമത്വവും ഐക്യവും ദൃഡബന്ധവും മറ്റൊരു തരത്തിലും നമുക്ക് വിളമ്പിക്കൊടുക്കാന്‍ കഴിയില്ല. സ്‌കൂളുകളില്‍ യൂണിഫോം നടപ്പിലാക്കിയത് ഇതിന്റെ മറ്റൊരുതരത്തിലുള്ള പ്രായോഗിക പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ഇന്ന് യൂണിഫോം അതിന്റെ അടിസ്ഥാന ദര്‍ശനത്തില്‍ നിന്ന് തന്നെ അകന്നു പോവുകയും സ്‌കൂളിന്റെ അന്തസ്സിന്റെ അടയാളമാവുകയും ചെയ്തു. ആയിരങ്ങള്‍ മുടക്കിയാലും മറ്റാര്‍ക്കും ലഭിക്കാത്ത പ്രത്യേകം ഡിസൈന്‍ ചെയ്ത യൂണിഫോമുകളാണ് മിക്ക സ്‌കൂളുകള്‍ക്കും പഥ്യം. വെള്ളയോടൊപ്പം കറുപ്പും പച്ചയും മെറൂണും ചേര്‍ന്ന് സൃഷ്ടിച്ച ചിലവുകുറഞ്ഞ, വിദ്യാര്‍ത്ഥിയുടെ സമീപ ഭൂതകാലത്തെ അടിസ്ഥാന നിറം സ്‌കൂളുകളില്‍ നിന്ന് അപ്രത്യക്ഷമായി. മേനിക്കായി കോട്ടും ഒവര്‍ക്കോട്ടും ടൈയ്യും പുതുപുത്തന്‍ ഡിസൈനുകളും ഉള്ള യൂണിഫോം നിര്‍ബന്ധമാക്കുന്നവര്‍ പക്ഷെ അതിനായി സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെ കാണുന്നില്ല. ഒരുമയുടെ സന്ദേശം സ്വാദിഷ്ടമായി വിളമ്പുന്ന ഉച്ചഭക്ഷണ പരിപാടി പക്ഷെ ഇത്തരം എലീറ്റ് സ്‌കൂളുകളില്‍ നടപ്പിലാക്കുന്നുമില്ല. ഒരുമയുടെയും സമത്വത്തിന്റെയും വഴിയിലേക്ക് മലയാളി ചിന്തയിലെങ്കിലും ഇറങ്ങിവന്നത് ഒരുമിച്ച് ആഹരിച്ചുകൊണ്ടുകൂടിയാണ്. ഭേദചിന്തകളും ഉച്ചനീചത്വങ്ങളും സാമൂഹിക ജീവിതത്തില്‍ ഏറ്റവും കയ്പ്പ് നിറച്ചത് കേരളത്തില്‍ ആഹാരത്തിലും ഉടുപ്പിലും നടപ്പിലും ആണല്ലോ. മണ്ണില്‍ കുഴികുത്തി ഇലകള്‍ വെച്ചും സ്വന്തം ചിരട്ടയില്‍ മാത്രം വെള്ളം കുടിച്ചും ആണ് അധസ്ഥിതര്‍ അപമാനത്തിന്റെ ആഴം അളന്നത്. സമ്പന്ന വര്‍ഗ്ഗത്തിന്റെ എച്ചിലുകള്‍ക്കായി  ഊഴം കാത്തുനിന്ന അനുഭവം തൊട്ടു മുന്‍പ് വരെയുള്ള അധസ്ഥിത വര്‍ഗ്ഗതലമുറകള്‍ക്ക് പറയാനുണ്ടാകും. അതുകൊണ്ടാണ് സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പന്തിഭോജനം മുഖ്യ അജണ്ട ആയത്. ഒരുമിച്ചുള്ള ആഹാരം സമത്വത്തിന്റെ ഉയര്‍ന്ന നിലയാണെന്ന് അതിനായി എല്ലാ മര്‍ദ്ദനങ്ങളും സഹിച്ച സ്വാമി ആനന്ദതീര്‍ത്ഥന്നും എ കെ ജി യും വിശ്വസിച്ചിരുന്നു. സാമൂഹിക വിലക്കുകളെ ചവച്ചുതള്ളാനുള്ള രാകിമിനുക്കിയ ആയുധമായിരുന്നു അവര്‍ക്ക് പന്തിഭോജനം. (സന്തോഷ് എച്ചിക്കാനം പുതിയ കാലത്ത് മധ്യവര്ഗ്ഗത്തിനിടയില്‍ ആന്തരികമായി പ്രബലമായി ക്കൊണ്ടിരിക്കുന്ന ജാതി ചിന്തയുടെ രൂക്ഷമായ ഗന്ധവും രുചിയും ബോധ്യപ്പെടുത്താനും 'പന്തിഭോജനം' എന്ന സൂചകം തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.) 

പൊതുവിദ്യാഭ്യാസം സാര്‍വ്വത്രികമാകുന്നതിന്  മുന്‍പ് വളരെ ദൂരെയുള്ള സ്‌കൂളുകളിലേക്ക് പൊതിച്ചോറ് കൊണ്ടുപോകുന്നതിനെക്കുറിച്ചും പോകാത്തതിനെക്കുറിച്ചും എഴുതപ്പെട്ട രചനകള്‍ മലയാളത്തില്‍ ഏറെയുണ്ട്. എം ടി യുടെ 'കര്‍ക്കിടകം' ഉച്ചപ്പട്ടിണികിടന്നു ക്ലാസിലിരിക്കുന്ന ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. കക്കാടിന്റെ 'ശിഷ്യനായ ഗുരു' പട്ടിണി കിടന്നു തളര്‍ന്നുവീഴുന്ന കുട്ടിയെക്കുറിച്ചാണ്. ആഢ്യത്വം കൊണ്ട് ഹോട്ടല്‍ ഭക്ഷണം പോലും നിഷിദ്ധമായ കുട്ടി ഉച്ചയുടെ കത്തുന്ന വിശപ്പകറ്റാന്‍ കായലിന്റെ തീരത്ത് ചെന്നിരിക്കുന്ന അനുഭവം വൈലോപ്പിള്ളിയും കുറിച്ചിട്ടുണ്ട്. ''കള്ളക്കുട്ടികള്‍ ഊണുകഴിഞ്ഞ് കയ്യുമുഖത്തു മണപ്പിക്കും''(കടല്‍ കാക്കകള്‍). വിശപ്പ് അസഹനീയമാവുന്ന വ്യത്യസ്തമായ വിദ്യാലയാനുഭവങ്ങളാണ് ഇവയെല്ലാം ഓര്‍മ്മിക്കുന്നത്. കാരൂരിന്റെ 'പൊതിച്ചോറ ്' കുട്ടിയുടെ മാത്രം അനുഭവമല്ല വിശപ്പ് എന്നുകൂടി കാട്ടിത്തന്നു. എരിയുന്ന വയറുമായി പുസ്തകത്താളിലെ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന വിദ്യാലയ ജീവിതത്തിന്റെ ശേഷിപ്പുകള്‍ സാഹിത്യത്തില്‍ ഇങ്ങനെ നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ടതാണ്.
അപ്പോഴേക്കും പൊതു വിദ്യാഭ്യാസം സാര്‍വ്വത്രികമാവുകയും ഓരോ പഞ്ചായത്തിലും നിരവധി സ്‌കൂളുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. സമീപത്തുതന്നെയുള്ള വിദ്യാലയങ്ങള്‍ അപമാനമാകുന്ന പുതിയ ഹൈജീന്‍ കാലം അന്ന് പുലര്‍ന്നിട്ടുമില്ല. മിക്കവര്‍ക്കും ഒരോട്ടത്തിനു ഉച്ചഭക്ഷണത്തിനായി വീട്ടില്‍ എത്തിച്ചേരാമായിരുന്നു. വീട്ടില്‍ പോയി വരാന്‍ കഴിയാത്തവര്‍ നേരത്തെ പറഞ്ഞ ഉപ്പുമാവില്‍ വിശപ്പടക്കി. വിദ്യാഭ്യാസമാണ് ജീവിത സുരക്ഷയുടെ ഉറപ്പുള്ള കോട്ടയിലേക്കുള്ള താക്കോല്‍ പഴുത് എന്ന് മലയാളികള്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തൊട്ടപ്പുറമുള്ള സാധാരണ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍ക്ക് 'മോശം സ്റ്റാന്‍ഡേര്‍ഡ്' ആണെന്ന് അവര്‍ എളുപ്പം കണ്ടെത്തി. അപ്പോഴേക്കും പുത്തന്‍ സി ബി എസ് ഇ സ്‌കൂളുകളും ആ വാര്‍പ്പില്‍ പണിത ചില എയിഡഡ് സ്‌കൂളുകളും മികച്ച വിദ്യാഭ്യാസത്തിന്റെ വില്‍പ്പനശാലകള്‍ എന്ന പേര് നേടിക്കഴിഞ്ഞിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള അത്തരം സ്‌കൂളുകളിലേക്കുള്ള കുട്ടിയുടെ യാത്ര രക്ഷകര്‍ത്താവിന്റെ അന്തസ്സിന്റെ അടയാളമായി. സ്‌കൂളിലേക്കുള്ള വാഹനം, അവിടുത്തെ മുന്തിയ യൂണിഫോമുകള്‍, സ്‌കൂള്‍ ബാഗുകള്‍ (പുസ്തകങ്ങള്‍ സൂക്ഷിക്കുവാനും നഷ്ടപ്പെട്ടു പോകാതിരിക്കാനും ചെറിയ ക്ലാസുകളില്‍ കൊണ്ടുപോയിരുന്ന, വീട്ടില്‍ നിന്നുതന്നെ മെടഞ്ഞ വയറുകൊണ്ടുള്ള ബാഗുകള്‍ ഹൈസ്‌കൂളിലെത്തുമ്പോഴേക്കും കറുത്ത റബ്ബര്‍ പട്ടയിലെക്കും ഇലാസ്റ്റിക്കിലേക്കും മാറിയതും പഴയ കാലത്തിന്റെ മുറിഞ്ഞു തുടരുന്ന ഓര്‍മ്മയാണ്) ഇവയെല്ലാം കുട്ടിയെക്കാളും സന്തോഷിപ്പിച്ചത് രക്ഷകര്‍ത്താക്കളെയാണ്. സ്‌കൂള്‍ ബാഗുകള്‍ ചോറ്റുപാത്രം വെക്കാനുള്ള (അത് കഞ്ഞിപാത്രമല്ല എന്നത് 'ക്ലാസ് വാറി'ന്റെ മറ്റൊരു ഭാഷാവികൃതി) വിശേഷപ്പെട്ട സൗകര്യങ്ങളോടെയാണ് നിര്‍മ്മിക്കപ്പെട്ടത്. പരസ്യങ്ങളില്‍ പൊരിച്ചെടുത്ത മധ്യവര്‍ഗ്ഗത്തിന്റെ ആരോഗ്യസങ്കല്‍പ്പങ്ങളായിരുന്നു അതില്‍ നിറയെ. ചോറും കടന്ന്, നൂഡില്‍സും കോണ്‍ഫ്‌ളേക്കും വിവിധ ഫ്‌ളേവറുകളില്‍ അവയില്‍ മാറി മാറി പ്രത്യക്ഷപ്പെട്ടു. സമൃദ്ധികൊണ്ട് ആഹാരം മടുത്തു പോയ ഒരു തലമുറയെ വല്ലതും കഴിപ്പിക്കുകയായി രക്ഷിതാക്കളുടെ പുതിയ ഉത്കണ്ഠ. പുത്തന്‍ ചോറ്റുപൊതികള്‍ രുചിയുടെയും അഭിരുചിയുടെയും പൊതുധാരയില്‍ നിന്നു ഏറെ കുട്ടികളെ മാറ്റിത്തീര്‍ക്കുന്നത് നിരുത്സാഹപ്പെടുത്താന്‍  അധ്യാപകര്‍ക്കും കഴിഞ്ഞില്ല. ഉച്ചക്കഞ്ഞിക്ക് പേര് നല്‍കിയവരില്‍ തന്നെ വലിയൊരു വിഭാഗം ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസ്സിനും കിട്ടുന്ന അരിമാത്രം വാങ്ങുന്നവരായി  കഞ്ഞിക്കുള്ള ക്യൂവില്‍ നിന്നും മാറിനിന്നു. യൂണിഫോമില്‍ മറച്ചുവെക്കാന്‍ കഴിയാത്ത പുതിയ വര്‍ഗ്ഗ/ സ്വത്വ  സമവാക്യങ്ങള്‍ സൗഹൃദങ്ങളായും ചെറുസംഘങ്ങളായും സ്‌കൂളുകളില്‍ നിന്നേ രൂപമെടുക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിരാഷ്ട്രീയം പോലുള്ള, ഇവയ്ക്കപ്പുറത്തേക്ക് കുട്ടികളെ ഒരുമിപ്പിച്ചിരുന്ന ഘടകങ്ങള്‍ മയക്കുമരുന്നുകളെക്കാളും  അകറ്റപ്പെടേണ്ടവയാണെന്ന് കോടതികളും ഭരണാധികാരികളും കണ്ടെത്തി അവയെ സ്‌കൂളിന്റെ പടിക്ക് പുറത്താക്കിയിരുന്നു. സ്‌കൂളില്‍ നിന്നുതന്നെ നല്‍കുന്ന ഉച്ചക്കഞ്ഞി നിര്‍ബന്ധമായും കുടിക്കണമെന്നു വന്നാല്‍ വലിയൊരു വിഭാഗം ചിലപ്പോള്‍ സ്‌കൂള്‍ തന്നെ ഉപേക്ഷിച്ചു പോകാനും മതി എന്നതുകൊണ്ട് അക്കാര്യത്തിലൊക്കെയുള്ള നിര്‍ബന്ധം സ്‌കൂള്‍ അധികാരികള്‍ക്കും ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. എങ്ങിനെ കേരളീയ സമൂഹം നേരത്തെ ഉണ്ടാക്കിയെടുത്ത സാമൂഹിക പിന്തുണകള്‍ അതിന്റെ നേര്‍ വിപരീതദിശയിലേക്കു തിരിയുന്നു എന്നതിന്റെ മറ്റൊരുദാഹരണമാകുമോ ഇതും?
സമീപകാലത്ത് വന്ന പഠനത്തില്‍ നമ്മുടെ സ്‌കൂള്‍ കുട്ടികളുടെ കായികക്ഷമത അത്യന്തം ദയനീയമാനെന്നു കണ്ടെത്തപ്പെടുകയുണ്ടായി. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ. സ്‌കൂള്‍ സമം പഠനം എന്ന പുതിയ മന്ത്രമാണ് ഈ ആഭിചാര ക്രിയയില്‍ ഉരുക്കഴിക്കപ്പെട്ടത്. പുലര്‍ച്ചെ തുടങ്ങി രാത്രിവരെ നീളുന്ന ക്ലാസുകളും കോച്ചിംഗ് ക്ലാസുകളും ഓര്‍മ്മ മാത്രമുള്ള യന്ത്രങ്ങളായി നമ്മുടെ കുട്ടികളെ ചുരുക്കിയിരിക്കുന്നു. പുലര്‍ച്ചെ ചോറ്റുപൊതിയില്‍ കുത്തി നിറക്കുന്ന കുറച്ചു ചോറും കറികളോ അല്ലെങ്കില്‍ വീടോട്ടലില്‍ പാകപ്പെടുത്തിയ ഫാസ്റ്റ് ഫുഡ്ഡോ ഈ ദീര്‍ഘമായ സമയത്തെ അവരുടെ ഊര്‍ജ്ജാവശ്യങ്ങളെ തൃപ്തിപ്പെടുത്തുമെന്നു വിചാരിക്കുന്നത് എന്തൊരു അജ്ഞതയാണ്. രാവിലെ പൊതിഞ്ഞു കൊണ്ട് പോയ ഭക്ഷണത്തിന്റെ തണുത്തു വിറങ്ങലിച്ച പ്രേതരൂപം കാണുമ്പോള്‍ തന്നെ മിക്ക കുട്ടികള്‍ക്കും മനം പിരട്ടും. സ്‌കൂളില്‍ എത്തപ്പെടുന്ന പോതിച്ചോറുകളിലെ ആഹാരത്തെക്കാലും ആണ് അവിടങ്ങളിലെ വേസ്റ്റ് ബിന്നുകളില്‍ കുമിഞ്ഞു കൂടുന്ന ഭക്ഷണാവഷിഷ്ടം. പാചകം ചെയ്തു മൂന്നു മണിക്കൂര്‍ കഴിഞ്ഞ ആഹാരം വിഷമാണെന്ന് പ്രകൃതി ജീവനം. അങ്ങിനെയെങ്കില്‍ അവ കളയുന്നത് ആരോഗ്യത്തെ കുറക്കുകയില്ല, വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ. സ്‌കൂളിലെ പലവിധ ക്രമീകരണങ്ങളില്‍ മിക്കപ്പോഴും വെട്ടിച്ചുരുക്കപ്പെടുന്ന സമയം ഉച്ചയ്ക്കുള്ള ഇടവേളയാണ് എന്നതുകൂടിയാകുമ്പോള്‍ ഒന്നോ രണ്ടോ വറ്റ് പെറുക്കിത്തിന്നല്‍ മാത്രമാകുന്നു ഈ കലാപരിപാടി. കൊണ്ടുപോകുന്നതിനേക്കാളും കളയുന്നവയാണ് ചോറ്റുപൊതികളെങ്കില്‍ വരുത്തി വെച്ച മറ്റൊരു ഉച്ചപ്പട്ടിണിയിലാണ് നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളും.
സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി ശക്തിപ്പെടുത്തേണ്ടത് കുട്ടികള്‍ക്ക്/ രക്ഷകര്‍ത്താക്കള്‍ക്ക്  ഇടയിലുള്ള സാമ്പത്തികമായ അസന്തുലിതാവസ്ഥയ്ക്കുള്ള പരിഹാരം എന്ന നിലയ്ക്ക് മാത്രമല്ല. ഇന്ന് അത് കൂടുതല്‍ പ്രസക്തമായിത്തീരുന്നത് വാടിക്കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യക്ഷമതയുടെ കാര്യത്തിലാണ്. ഒരുമിച്ചുള്ള ഭക്ഷണം സൃഷ്ടിക്കുന്ന കൂട്ടായ്മയുടെയും ഒന്നെന്ന ബോധത്തിന്റെതുമായ ഉയര്‍ന്ന മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അത് വികസിക്കേണ്ടതുണ്ട്. ഗ്യാസ് അടുപ്പുകളും ധാന്യങ്ങളും പച്ചക്കറികളും മറ്റും ശരിയായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമുള്ള ആധുനികമായ അടുക്കള സ്‌കൂളിന്റെ ഏറ്റവും പ്രാഥമികമായ ആവശ്യമാകണം. പാചക ജോലി സ്‌കൂള്‍ ശുചിത്വം പോലെയോ ഓഫീസ് ജോലി പോലെയോ പ്രധാനമായി പരിഗണിക്കപ്പെടണം.
'ഫണ്ടില്ല; സ്‌കൂള്‍ ഉച്ചഭക്ഷണം നിലയ്ക്കുന്നു', 'ഉച്ചക്കഞ്ഞിയില്‍ വെള്ളം ചേര്‍ക്കുന്നു', 'സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്', 'സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍', 'പൊതുവിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതി തകര്‍ക്കാന്‍ നീക്കം' തുടങ്ങിയവ സമീപ കാലത്ത് വേദനയോടെ വായിച്ച പത്രവാര്‍ത്തകളാണ്. സ്‌കൂള്‍ അനുഭവമുള്ള ഏതൊരാള്‍ക്കും അറിയാവുന്ന ഏറ്റവും പ്രാഥമികമായ കാര്യം സ്‌കൂളില്‍ വലിയ തരത്തിലുള്ള വെട്ടിപ്പുകള്‍ നടക്കാത്ത ഒന്നാമത്തെ കാര്യം ഉച്ചക്കഞ്ഞി വിതരണമാണെന്നതാണ്. അതിനെ കൂടുതല്‍ സാങ്കേതികമാക്കാനും അതില്‍ നിന്ന് ഒന്നോ രണ്ടോ രൂപ ലാഭിക്കാനും നടത്തുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും അതിന്റെ പുകകൂടി കണ്ടേ അടങ്ങൂ എന്ന് വാശിയുള്ളവരില്‍ നിന്നെ ഉണ്ടാകൂ. സ്‌കൂളില്‍ ലാപ്‌ടോപ്പുകളും ഡി.എല്‍.പി പ്രൊജക്ടറുകളും വാങ്ങി നല്‍കുന്നതിന് കാണിക്കുന്ന ഉത്സാഹം ( അത് ഇപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ടാബ്‌ലറ്റ് പി സി നല്‍കുന്നത് വരെ എത്തിനില്‍ക്കുന്നു) തെറ്റെന്നു പറയാന്‍ കഴിയില്ല. പക്ഷെ അത്, വിശപ്പടക്കുക എന്ന പ്രാഥമികമായ ധര്‍മ്മത്തിനപ്പുറം, സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ട് നാം ആന്ത്യന്തികമായി ലക്ഷ്യമിടുന്ന, കുട്ടിയെ ഒരുമയുടെ ഉരുളകള്‍ ഊട്ടി സാമൂഹിക ജീവിയാക്കുക എന്ന വലിയ ലക്ഷ്യം ഇപ്പോള്‍ പരിമിതമായെങ്കിലും നിര്‍വ്വഹിക്കുന്ന ഉച്ചക്കഞ്ഞിയില്‍ മണ്ണിട്ടുകൊണ്ടാവരുതെന്നേയുള്ളൂ.


(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ഓണപ്പതിപ്പില്‍ വന്നത്.)