2. നൈറ്റ് ആന്‍ഡ് ഫോഗ്
" ഹോളോകാസ്റ്റിന്റെ സമയത്ത് ദൈവം തീര്‍ച്ചയായും അവധിയിലായിരുന്നിരിക്കണം"
ആസ്ത്രിയന്‍ ഹോളോകാസ്റ്റ് സര്‍വൈവര്‍ സിമോണ്‍ വീസെന്താല്‍
ലോക മനസ്സാക്ഷിയുടെ മായ്ക്കാന്‍ കഴിയാത്ത വ്രണമാണ് ഹോളോകാസ്റ്റ്. നാസി കൊണ്സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഞെരിഞ്ഞമര്‍ന്ന നിലവിളികള്‍ , അന്തമില്ലാത്ത പീഡനങ്ങള്‍ , പിടഞ്ഞു വീണ ജീവനുകള്‍ .. ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് ലോകം ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്ന് . അത് കൊണ്ട് തന്നെ കലാകാരന്മാരെ ഏറെ ആലോസരപ്പെടുത്തിയിട്ടുള്ളതും അവര്‍ ഏറ്റവും കൂടുതല്‍ ആവിഷ്കാരം നടത്തിയിട്ടുല്ലതുമായ വിഷയവും ഇരുപതാം നൂറ്റാണ്ടിലും തുടര്‍ന്നും ഇത് തന്നെയാണ്. 'ഹോളോകാസ്റ്റിനുശേഷം കവിതയെഴുതുക എന്നത് പ്രാകൃതമാണ് ' എന്ന തിയഡോര്‍ അഡോണയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തിലല്ല കലാലോകം ചെവിക്കൊണ്ടത്. നോവലുകളായും, കവിതകളായും, കഥകളായും പുറത്തു വന്നിട്ടുള്ള സാഹിത്യകൃതികള്‍ , ചിത്രങ്ങള്‍ , ചലച്ചിത്രങ്ങള്‍ .. എണ്ണിയാല്‍ ഒടുങ്ങാത്തതാണ് ഇവയുടെ അളവ്. ആസ്വാദകരെ ഞെട്ടിച്ചു കൊണ്ട് യുദ്ധവെറിയുടെ ഭീഭത്സമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി സൃഷ്ടിച്ച ഡോക്യുമെന്‍ററികള്‍ , കണ്ണീരിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ട കഥാചിത്രങ്ങള്‍ എന്നിങ്ങനെ ഹോളോകാസ്റ്റിന്റെ വൈകാരികാനുഭവം ഹൃദയസ്പര്‍ശിയായി അനുഭവിപ്പിക്കാന്‍ അതില്‍ മുന്നില്‍ നിന്ന കലയാണ് ചലച്ചിത്രം. അലന്‍ റെനെയുടെ 'നൈറ്റ് ആന്‍ഡ് ഫോഗ് ', ക്ലോഡ് ലാന്‍സ് മാന്റെ 'സോഹ് 'എന്നിവ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ള ഡോക്യുമെന്‍ററികളില്‍ എക്കാലത്തെയും മികച്ച സൃഷ്ടികളാണ്. പോളാന്‍സ്കിയുടെ 'ദ പിയാനിസ്റ്റ്', റോബര്‍ട്ടോ ബെനീഞ്ഞിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ', ജോസഫ് സര്‍ജന്റിന്റെ 'ഔട്ട് ഓഫ് ആഷസ്', സ്പില്‍ ബര്‍ഗിന്റെ 'ഷിന്റ് ലേര്‍സ് ലിസ്റ്റ് ', മാര്‍ഗരീത്ത വോണ്‍ ട്രോട്ടയുടെ 'റോസന്‍ട്രാസ് ',എഡ് വേര്‍ഡ് സ്വിക്കിന്റെ 'ഡെഫിയന്‍സ് ', അലന്‍ ജെ പെക്കുലയുടെ ' സോഫീസ് ചോയിസ് ', മാര്‍ക്ക് ഹെര്‍മാന്റെ ' ദ ബോയ് ഇന്‍ ദ സ്ട്രിപ്ഡ് പൈജാമ' എന്നിവ എടുത്തു പറയേണ്ട ഫീച്ചര്‍ സിനിമകളാണ്. ഏതൊരു പ്രിന്റ് ടെക്സ്റ്റ്‌നെക്കാളും നമ്മുടെ ഹൃദയത്തെ ചലിപ്പിക്കാനും യുദ്ധത്തിന്റെ ഫാസിസത്തിന്റെ ക്രൌര്യം അനുഭവവേദ്യമാക്കാനും ഈ ചലച്ചിത്രങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ നല്ല ക്ലാസ് മുറികള്‍ക്ക് ഇവയില്‍ പലതും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.1955 ലാണ് അലന്‍ റെനെയുടെ നൈറ്റ് ആന്‍ഡ് ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ നിര്‍മ്മാണത്തില്‍ തുടങ്ങി അവ മരണത്തിന്റെ ഫാക്ടറികള്‍ ആകുന്നതു വരെയുള്ള വളര്‍ച്ച പടിപടിയായി വിവരിക്കപ്പെടുമ്പോള്‍ , മനുഷ്യന് സാധ്യമാകുന്ന ക്രൂരതകളുടെ വിഷപ്പാടുകള്‍ കണ്ടു നടുങ്ങാതിരിക്കാന്‍ മനസ്സുള്ളവര്‍ക്ക് കഴിയില്ല. ഒരു തരത്തിലും സംഗ്രഹിക്കാന്‍ കഴിയാത്ത നിസ്സഹായതയുടെ മിടിപ്പുകളാണ് നൈറ്റ് ആന്‍ഡ് ഫോഗിന്റെ അവസാന ദൃശ്യം വരെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കുന്നതിന് താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ റെനെ ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. ഓഷ് വിറ്റ്സിലെ തടങ്കല്‍ പാളയങ്ങളില്‍ ചിത്രീകരിക്കുന്നതിനുള്ള അനുവാദം നിരന്തരം നിരസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്ര നിര്‍മ്മാണ സഭയുടെ പ്രത്യേകമായ ഉത്തരവുണ്ടായിട്ടും വളരെക്കുറച്ചു സമയം മാത്രമാണ് ചിത്രീകരണത്തിനു അനുവദിച്ചത്. ചിത്രത്തിന്റെ പലഭാഗങ്ങളും മുറിച്ചുമാറ്റുന്നതിനു ഭരണാധികാരികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. എങ്കിലും ലോകമനസ്സാക്ഷിയെ ഉണര്‍ത്താന്‍ ഇത്തരമൊരു ചിത്രം കൂടിയേ കഴിയൂ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രത്തോട് റെനെക്കുള്ള അഗാധമായ താത്പര്യത്തിന്റെ പ്രതിഫലനം തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയും സാക്ഷ്യപ്പെടുത്തുന്നത്, 'ഹിരോഷിമാ മോണ്‍ അമാര്‍ '. നാസി തടങ്കല്‍പാളയത്തില്‍ നിന്നും രക്ഷപ്പെട്ട കവിയും നോവലിസ്റ്റുമായ ജീന്‍ കേറോള്‍ ആണ് നൈറ്റ് ആന്‍ഡ് ഫോഗിന്റെ രചന നിര്‍വഹിച്ചത്. ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു തടവുകാരനാണ് ചിത്രത്തിന്റെ നരേഷന്‍ നിര്‍വഹിച്ച മൈക്കല്‍ ബൌക്കറ്റ്.
സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തുനിന്നും മുള്ള് വേലികളുടെ അതിരുകളിലേക്ക് താണു വരുന്ന ക്യാമറ, ആദ്യം കാണിച്ചു തരുന്നത് ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെ മനോഹരമായ പ്രദേശത്തെയാണ്. ഒരു പോസ്റ്റ് കാര്‍ഡില്‍ കാണുന്നത് പോലെ ആകര്‍ഷകമായ ആ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ഇപ്പോള്‍ സഞ്ചാരികള്‍ തിരക്ക് കൂട്ടാറുണ്ടെന്നു നരേറ്റര്‍ പറയുന്നുമുണ്ട്. എന്നാല്‍ അത് എന്താണെന്നും എന്തിനാണ് അത് പണിതതെന്നും മെല്ലെ വിശദമാക്കിത്തരുമ്പോള്‍ നാം അമ്പരക്കുന്നത്, താന്‍ നേടിയ അറിവും അനുഭവവും മനുഷ്യക്കുരുതിക്ക് സമര്‍ത്ഥമായി പ്രയോജനപ്പെടുത്താന്‍ കൂട്ടുനിന്ന എഞ്ചിനീയര്‍മാരെയും ആര്‍ക്കിടെക്റ്റുകളെയും ഓര്‍ത്തിട്ടുകൂടിയാണ്. ഒരു സ്റ്റേഡിയമോ ഹോട്ടലോ പണിയുന്നത് പോലെ സാധാരണമായിരുന്നു അവയുടെ നിര്‍മ്മാണം. മനോഹരവും വിദഗ്ധവും ആയ അതിന്റെ ഗേറ്റിനെ ക്കുറിച്ച് അവ ഒരിക്കല്‍ മാത്രം പ്രവേശിക്കാന്‍ കഴിയുന്നവയാണ് എന്ന നരേറ്റരുടെ വാക്കുകളുടെ അര്‍ത്ഥം പിന്നീടാണ് വെളിവാകുന്നത്. പരന്നു കിടക്കുന്ന മനോഹരമായ നൂറുകണക്കിന് കെട്ടിടങ്ങള്‍ .. അവയുടെ വിവിധ കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ചുതരുമ്പോള്‍ റെനെ കൂട്ടിച്ചേര്‍ക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരപരാധികളായ ജൂതന്മാര്‍ അറിഞ്ഞിരുന്നില്ല, ഭാവിയില്‍ അവര്‍ക്ക് കഴിയേണ്ട നരകപീഡനശാലകള്‍ ഇങ്ങു ദൂരെ ഒരുങ്ങുന്നുണ്ടെന്ന്.
ഹിറ്റ് ലര്‍ ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളില്‍ നിന്ന് ജൂതര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പട്ടാളക്കാര്‍ക്കൊപ്പം പോകുമ്പോള്‍ അവര്‍ വിചാരിക്കുന്നു, 'എന്തോ തെറ്റ് പിണഞ്ഞത് കൊണ്ടോ സംശയം തോന്നിയത് കൊണ്ടോ ആണ് തങ്ങളെ പിടികൂടിയിരിക്കുന്നത്. അത് വ്യക്തമായാല്‍ ഉടന്‍ തങ്ങളെ വിട്ടയക്കും.' എന്നാല്‍ തങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ പീഡനങ്ങളുടെ കറുപ്പും ശ്വാസംമുട്ടലും അവര്‍ തിരിച്ചറിഞ്ഞത്, കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അവരെ കയറ്റിയയച്ച തീവണ്ടി ബോഗികളില്‍ നിന്നാണ്. രാത്രിയും പകലുമില്ലാത്ത, കൊട്ടിയടച്ച ഗുഡ്സ് വാഗണിന്റെ ഇരുട്ടില്‍ വിശപ്പും ദാഹവും ശ്വാസംമുട്ടും ഭ്രാന്തുമായി അവര്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. രാത്രിയും മൂടല്‍മഞ്ഞും കട്ടപിടിച്ച ഏതോ സമയത്ത് അവരുടെ തീവണ്ടി ഓള്‍ഷിവിറ്റ്സ് അടക്കമുള്ള ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്നു.
ഇറ്റു സൂപ്പുമാത്രം കഴിച്ച്, കഠിനാധ്വാനത്തിന് നിര്‍ബന്ധിക്കപ്പെട്ട്, ട്രേ പോലെ അടുക്കിയ തട്ടുകളില്‍ തിങ്ങിപ്പാര്‍ത്ത് സമൂഹത്തില്‍ അതുവരെ നല്ല നിലയില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ , ഒരു പ്രത്യേക വംശത്തില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം അവസാനവും തടസ്സമില്ലാത്തതുമായ ഭയത്തിന്റെ തടവറയില്‍ നരകിക്കുകയായി. ഇപ്പുറത്തു 'കപു' അടക്കമുള്ള നാസി സൈനികോദ്യോഗസ്ഥര്‍ ഓര്‍ക്കസ്ട്രയും മൃഗശാലയും വേശ്യാലയവും കെട്ടിപ്പൊക്കി ആസക്തികളില്‍ മുഴുകി. ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തു വെക്കുമ്പോള്‍ റെനെ തൊടുന്നത് അധികാരത്തിന്റെ എക്കാലത്തെയും വിഭജനങ്ങള്‍ ആണ്. ഇവിടെ അദ്ദേഹം നമ്മളെ ഒരു ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നുണ്ട്. പുറമേ നിന്ന് കാണുമ്പോള്‍ ശരിയായ ആതുരാലയം. എന്നാല്‍ അകത്തോ? മരുന്നായി വിശ്വാസം മാത്രം ; പേപ്പറുകളാണ് വസ്ത്രങ്ങള്‍ . വിശപ്പുപോലും അടക്കാന്‍ കഴിയാതെ രോഗികള്‍ സ്വന്തം കമ്പളിപ്പുതപ്പ് ഭക്ഷിക്കുന്നു.ഗിനിപ്പന്നികളായി കണ്ടുകൊണ്ടു മരുന്ന് കമ്പനികള്‍ ഇവരില്‍ മാരകമായ രാസവസ്തുക്കള്‍ പരീക്ഷണം നടത്തുന്നു.
ക്യാമ്പുകളില്‍ ആളുകള്‍ കൂടിയപ്പോള്‍ എളുപ്പത്തില്‍ അവരെ കോന്നൊടുക്കുന്നതിനായാണ് ഗ്യാസ് ചേമ്പറുകള്‍ തീര്‍ത്തത്. അതിന്റെ ഉള്ളറകളിലെ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയതും പ്രഗത്ഭരായ എന്‍ജിനീയര്‍മാര്‍ തന്നെയായിരുന്നു! വിഷവാതകമേറ്റ് പ്രാണനായി പിടയുന്ന മനുഷ്യര്‍ കൈവിരല്‍ കൊണ്ട് മാന്തിപ്പോളിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ , ചുമരുകള്‍ ഇവിടെക്കെല്ലാം റെനെയുടെ ക്യാമറ നീണ്ടു ചെല്ലുന്നുണ്ട്. ഇവിടെ എത്തുമ്പോള്‍ പിടഞ്ഞു വീണ ആ മനുഷ്യര്‍ക്കൊപ്പം നമുക്കും ശ്വാസം മുട്ടും. കൊല്ലപ്പെട്ട തടവുകാരുടെ കണ്ണടകള്‍ , ഷേവിംഗ് ബ്രഷുകള്‍ ,ചെരുപ്പുകള്‍ , സ്ത്രീകളുടെ തലമുടി ... ഇവയുടെ കുന്നുകള്‍ കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്നു. ഈ ദൃശ്യങ്ങള്‍ക്ക് അകമ്പടിയായി റെനെ ഉപയോഗിക്കുന്ന സംഗീതം ഹൃദയദ്രവീകരണക്ഷമമാണ്. തലമുടി ഉപയോഗിച്ചുകൊണ്ട് പുതപ്പുകള്‍ , മനുഷ്യന്റെ കൊഴുപ്പില്‍ നിന്ന് ..( ഇവിടെ വാക്കുകള്‍ കിട്ടാതെ പിടഞ്ഞു നരേറ്റര്‍ പോലും ഒരു നിമിഷം നിശ്ശബ്ദനാകുന്നു.) .. സോപ്പുകള്‍ .അറുത്തുമാറ്റപ്പെട്ട ശിരസ്സുകള്‍ ഒരു കൊട്ടയില്‍ അടുക്കി വെച്ചിരിക്കുന്നു... തൊട്ടടുത്ത് ശിരസ്സ് പിഴുതെടുക്കപ്പെട്ട ഉടലുകള്‍ ... വരിവരിയായി നില്‍ക്കുന്ന പട്ടിണിക്കോലങ്ങള്‍ ... ദഹിപ്പിക്കാന്‍ വിറകില്ലാതെ കൂട്ടിയിട്ട പാതിവെന്ത ശവക്കൂനകള്‍ ..റെനെ ഈ ഭാഗത്ത് കാട്ടുന്ന ഏതാനും ദൃശ്യങ്ങള്‍ മതി ഹിറ്റ്‌ലറുടെ കൊടും പാതകങ്ങളുടെയും നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന ഉള്ളുലയ്ക്കുന്ന ക്രൂരതകളുടെയും നേര്‍ചിത്രം ലഭിക്കാന്‍ . യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ജയിച്ചിരുന്നെങ്കില്‍ ജര്‍മ്മനിയുടെ സമ്പത്തിന്റെ പ്രധാന സ്രോതസ് ഈ ഇരുട്ടറകളായേനെ എന്ന് റെനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുണ്ട്.
സഖ്യകക്ഷികള്‍ ക്യാമ്പുകളില്‍ കടന്നതിനു ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ മനുഷ്യന്‍ കണ്ട ഏറ്റവും ഭയാനകമായ രംഗങ്ങള്‍ ആയിരിക്കും. പട്ടിണി കിടന്നു മരിച്ച പതിനായിരങ്ങളുടെ ശരീരങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിയ കുഴികളിലേക്ക് നീക്കുന്നു. ജീവന്‍ ബാക്കിയുള്ളവര്‍ മരിച്ചവരുടെ തലയോട്ടികള്‍ അടുക്കിവെക്കുന്നു. ഈ ദൃശ്യങ്ങള്‍ രക്ഷപ്പെട്ട അന്തേവാസികള്‍ കമ്പിവേലിയിലൂടെ നോക്കി നില്‍ക്കുന്നു." ഇവര്‍ സ്വതന്ത്രരായോ? സാധാരണ ജീവിതം ഇനി ഇവരെ തിരിച്ചറിയുമോ? എന്ന ആശ്ചര്യം റെനെ മറച്ചു വെക്കുന്നില്ല. ഇരുപത്താറു രാജ്യങ്ങളിലെ ഒന്‍പതു മില്ല്യന്‍ നിരപരാധികളാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പൊലിഞ്ഞത് എന്നോര്‍ക്കണം.
ന്യൂറന്ബര്‍ഗിലെ അന്താരാഷ്‌ട്ര യുദ്ധവിചാരണക്കോടതിയില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ചുമതലക്കാരനായ കപുവും ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞു, ' ഇതിനു ഞാന്‍ ഉത്തരവാദിയല്ല' ..' ഞാന്‍ ഉത്തരവാദിയല്ല '.. ഈ ദൃശ്യത്തിനൊപ്പം റെനെ കട്ട് ചെയ്തു ചേര്‍ക്കുന്നത് കൂമ്പാരം കൂട്ടിയ നഗ്നമായ ശവശരീരങ്ങള്‍ ആണ്. എന്നിട്ട് അദ്ദേഹം ചോദിക്കുന്നു 'എങ്കില്‍ ആരാണ് ഉത്തരവാദി?'
തനിക്കു ലഭിച്ച ആര്‍ക്കേവ് ദൃശ്യങ്ങളെ കേവലമായി ചെര്‍ത്തുവെച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയല്ല 'നൈറ്റ് ആന്‍ഡ് ഫോഗ് .' മനുഷ്യമനസ്സാക്ഷിക്കു നേരെത്തൊടുക്കുന്ന കനമുള്ള ചില ചോദ്യങ്ങള്‍ , ചരിത്രത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍ ഇവയാണ് ഈ സിനിമയെ ഹോളോകാസ്റ്റിനെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട നൂറുകണക്കിന് ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. യഥാര്‍ത്തത്തില്‍ നമ്മുടെ പായല്‍ മൂടിയ ഓര്‍മ്മകളെ ക്രൂരദൃശ്യങ്ങളിലൂടെ കുത്തി മുരിവേല്പിക്കുന്നത് കാലികമായ ചില മുന്നറിയിപ്പുകള്‍ നല്‍കാന്‍ കൂടിയാണ്. അവിടെയുള്ള പൊളിഞ്ഞു വീണ കാവല്പുരകളില്‍ ഇരുന്നു ആരോ മുന്നറിയിപ്പ് നല്‍കുന്നതായി അദ്ദേഹത്തിനു തോന്നുന്നു. അത് വരാനിരിക്കുന്ന എകാധിപതികളെ ചെറുത്തു നില്‍ക്കേണ്ടതിനെക്കുറിച്ചാവാം. അതുകൊണ്ട് തന്നെയാണ് റെനെ ഈ ചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നത്, 'യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. നമ്മളില്‍ ചാടി വീഴാന്‍ അവസരം പാര്‍ത്തുകൊണ്ട് അപ്പോഴും അത് ഒരു കണ്ണ് തുറന്നു തന്നെ വച്ചിരിക്കുന്നു'.
യുദ്ധം, ഫാസിസം, ഏകാധിപത്യം എന്നിവ ഭാഷാ- സാമൂഹ്യശാസ്ത്ര ക്ലാസ് മുറികളില്‍ ആവര്‍ത്തിച്ചു വരുന്ന പ്രമേയമാണ്. യുദ്ധം മനുഷ്യരാശിക്ക് വരുത്തി വെക്കുന്ന വമ്പിച്ച നഷ്ടങ്ങള്‍ , കേവലമായ സ്ഥിതിവിവരം എന്നതിലുപരി വൈകാരികമായി കുട്ടികള്‍ അനുഭവിക്കേണ്ടതുണ്ട്. ലോകസാഹിത്യത്തില്‍ യുദ്ധത്തിന്റെ, വിഭജനത്തിന്റെ, കലാപങ്ങളുടെ രക്തം പുരണ്ട അദ്ധ്യായങ്ങള്‍ എത്രയോ ഉണ്ട്. ( പന്ത്രണ്ടാം ക്ലാസിലെ മലയാളം ടെക്സ്റ്റിലെ ലൂയി പിരാന്തല്ലോയുടെ 'യുദ്ധം' എന്നാ കഥ നോക്കുക ). മലയാളത്തില്‍ എഴുത്തച്ഛന്റെ ഗാന്ധാരീ വിലാപം ( ശ്രീമഹാഭാരതം ) മുതല്‍ മാരാരുടെ യുദ്ധത്തിന്റെ പരിണാമവും അര്‍ജുന വിഷാദയോഗവും ( ഭാരതപര്യടനത്തിലെ ഉപന്യാസങ്ങള്‍ ) തകഴിയുടെ പട്ടാളക്കാരനും, ബഷീറിന്റെ ഭൂമിയുടെ ചോരയും ( ശബ്ദങ്ങള്‍ ) ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയില്‍ ചിലതിന്റെ പാരായണവും പൊതുവായ ചര്‍ച്ചയും നടന്നതിനു ശേഷം യുദ്ധരംഗങ്ങളില്‍ നിന്ന് എടുത്ത ലോകപ്രശസ്തമായ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിക്കാം. അവരില്‍ അതുണ്ടാക്കിയ വികാരങ്ങള്‍ പങ്കുവെക്കട്ടെ. ചിലതിന്റെ ലിങ്കുകള്‍ ഇവിടെ കിട്ടും.
തുടര്‍ന്ന് നൈറ്റ് ആന്‍ഡ് ഫോഗിനെ ക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയതിനു ശേഷം ചലച്ചിത്രം പ്രദര്‍ശിപ്പിക്കാവുന്നതാണ്.
- ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം ചിത്രം അവരിലുണ്ടാക്കിയ വൈകാരികാനുഭാവത്തെ കുറിച്ച് കുട്ടികള്‍ സംസാരിക്കട്ടെ. സ്പര്‍ശിച്ച രംഗങ്ങള്‍ , വിവരണങ്ങള്‍ എന്നിവ വിശദമാക്കട്ടെ.
- സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കട്ടെ.
- യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. അപ്പോഴും അത് ഒരു കണ്ണ് തുറന്നു തന്നെ വച്ചിരിക്കുന്നു'. എന്ന റെനെയുടെ ഉത്കണ്ടയുടെ അര്‍ത്ഥതലങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം വംശഹത്യകള്‍ പിന്നീട് നടന്നിട്ടുണ്ടോ?
- വ്യക്തികളെക്കാളും വ്യത്യസ്ത ഗ്രൂപ്പുകളെക്കാളും മനുഷ്യന് വേദനകളും നഷ്ടങ്ങളും വരുത്തുന്നത് രാഷ്ട്രങ്ങള്‍ ആണ്. ഈ കാഴ്ചപ്പാട് ശരിയോ?
- എങ്ങിനെയാണ് ഇത്തരം വംശഹത്യകള്‍ സംഭവിക്കുന്നത്? രാഷ്ട്രം എങ്ങിനെ ജനാഭിപ്രായങ്ങളെ സ്വാധീനിക്കുന്നു?
തുടങ്ങിയ ചര്‍ച്ചകളും ഉയര്‍ന്ന ക്ലാസുകളില്‍ ഉയര്‍ത്തിക്കൊണ്ടു വരാവുന്നതാണ്.
നൈറ്റ് ആന്‍ഡ് ഫോഗ് യു ട്യൂബില്‍ ലഭ്യമാണ്. ടോറന്റായി ലഭിക്കാന്‍ ഇവിടെയുള്ള 'ഡൌണ്‍ലോഡ് ദിസ് ടോറന്റ് ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുദ്ധക്കെടുതിയുടെ ഭീകരത അറിയുന്ന അനുഭവം.
മറുപടിഇല്ലാതാക്കൂwonderful because it goes in tune with the new paragigm please .jayaraj
മറുപടിഇല്ലാതാക്കൂvery good. giving links is very useful.
മറുപടിഇല്ലാതാക്കൂE VIDE enna link valiya sahayam thanne.
മറുപടിഇല്ലാതാക്കൂThediya valli kalil chutti... Nandi...
മറുപടിഇല്ലാതാക്കൂതാല്പര്യമുള്ളവര്ക്ക് വലിയസഹായകമായ വിവരണം
മറുപടിഇല്ലാതാക്കൂvery very useful in the classroom. in English we try to use these kinds of materials in the classroom
മറുപടിഇല്ലാതാക്കൂUgran
മറുപടിഇല്ലാതാക്കൂnalla anubhavam.
മറുപടിഇല്ലാതാക്കൂKeep writing.
വായനയിൽ തന്നെ മനസ്സിൽ നീറ്റലുണരുന്ന അനുഭവം. ഒരെ സമയം സിനിമ കാണാതെ വയ്യെന്നും കാണാൻ വയ്യെന്നും ഉള്ള തൊന്നൽ ഉണ്ടാക്കുന്നു ഈ നിരൂപണം . മനുഷ്യനായി പിറന്നതിൽ ലജ്ജിക്കുക മാത്രമല്ല വേണ്ടതെന്നും സ്വയം അറപ്പും വെറുപ്പും മാത്രമാണു തോന്നേണ്ടതെന്നും ഇതു ഓർമ്മപ്പെടുത്തുന്നു. അത്ര തീക്ഷണമായ ഒരു വായനാനുഭവമാണ് ഈ നിരൂപണം തന്നത്.ചിക്കൻ ആലാ കാർട്ടെ എന്ന ഹ്രസ്വചിത്രം നൽകിയ വേദനയിൽ കരഞ്ഞ എന്റെ കുട്ടികൾ ഈ സിനിമയെ എങ്ങിനെയാകും അനുഭവിക്കുക എന്നോർക്കുമ്പോൾ ഞാൻ ഭയപ്പെടുന്നു . എങ്കിലും ഈ വേറിത്ത വായനയ്ക്കു അവസരം തന്നതിൽ ഒരുപാടു നന്ദി
മറുപടിഇല്ലാതാക്കൂലൂയി പിരന്തലോയുടെ യുദ്ധം അവതരിപ്പിക്കാന്‍ വളരെ സഹായം.നന്ദി
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്...സത്യമായും ഞെട്ടിച്ച സിനിമ ഇതുമാത്രമാണ്..ഞാൻ ഇതിനെക്കുറിച്ച് ശാസ്ത്രകേരളം മാസികയിൽ എഴുതിയത് ഒന്നു നോക്കണേ http://cinemajalakam.blogspot.com/2010/03/blog-post_22.html
മറുപടിഇല്ലാതാക്കൂhttp://cinemajalakam.blogspot.com/2010/03/blog-post_22.html
മറുപടിഇല്ലാതാക്കൂ