2015 ജൂലൈ 3, വെള്ളിയാഴ്‌ച

മത്സ്യം: ചെറുതുകളുടെ വലിയ പോരാട്ടങ്ങള്‍

 
മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് ടി.പി. രാജീവന്റെ മത്സ്യം എന്ന കവിതയുടെ ജീവന്‍. ഏതു വെല്ലുവിളികള്‍ക്കും മുന്നില്‍ പതറാതെ, പ്രലോഭനങ്ങളില്‍ വീഴാതെ സ്വന്തം അസ്തിത്വത്തിന്റെ കൊടിയടയാളം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ആത്മബോധമാണ് മത്സ്യം ഉദാഹരിക്കുന്നത്. ഒപ്പം ചെറുതുകളുടെ ചെറുത്തുനില്‍പ്പിന്റെ, ജീവിതം തന്നെ നിരന്തരമായ പോരാട്ടമാവുന്ന ചെറിയവരുടെ പ്രതിനിധിയും ആകുന്നു മത്സ്യം.
            മണല്‍ത്തരിയോളം പോന്നൊരു
            മത്സ്യം
            കടല്‍ത്തിരയോട്
            ഒറ്റയ്ക്ക് പൊരുതി നിന്നു.

എന്ന നാല് വരികളുടെ വ്യാഖ്യാനമാണ് പിന്നീടുള്ള കാവ്യഭാഗം മുഴുവന്‍. ആ പോരാട്ടം എന്തിനു വേണ്ടിയാണ്? എങ്ങിനെയൊക്കെയുള്ളതാണ്? കവി വിശദീകരിക്കാന്‍ ശ്രമിക്കുന്നത് അതാണ്.
മത്സ്യത്തെ തുടക്കത്തില്‍ തന്നെ മണല്‍ത്തരിയോടാണ് കവി സാദൃശ്യപ്പെടുത്തുന്നത്. മത്സ്യത്തിന്റെ ചെറിയത് / നിസ്സാരമായത്/ എങ്കിലും കടല്‍ത്തിരയോട് ഏറെക്കാലമായി പൊരുതി നില്‍ക്കുന്നത് തുടങ്ങിയ ഭാവങ്ങള്‍ ഇതിലൂടെ വ്യക്തമാവുന്നു. ആ പോരാട്ടത്തിന്റെ ഗാംഭീര്യവും മാഹാത്മ്യവും കൂടി ഇതിലൂടെ വ്യഞ്ജിക്കുന്നു. സമന്മാര്‍ തമ്മിലുള്ള മത്സരമല്ലിത്. ദാവീദും ഗോലിയാത്തും പോലെ ഐതിഹാസികമായ മാനം ഈ പോരാട്ടത്തിനും കൈവരുന്നു. പടയാളികള്‍ എന്ന കവിതയില്‍ വൈലോപ്പിള്ളി, പ്രപഞ്ചശക്തികളോട് ഏറ്റുമുട്ടുന്ന സാധാരണക്കാരായ കര്‍ഷകത്തൊഴിലാളികളെ പെരുംപോരാളികള്‍ എന്നാണല്ലോ വിളിക്കുന്നത്. കടല്‍ത്തിര നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും മണല്‍ത്തരിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പിനു വേണ്ടിയുള്ള ആ പോരാട്ടം മത്സ്യത്തിനും ബാധകമാണ്. കടല്‍ത്തിരയോട് മത്സ്യം പോരടിക്കുന്നതും അതിനെ കീഴടക്കാനോ അതിന്റെ മേല്‍ തന്റെ ആധിപത്യം ഉറപ്പിക്കാണോ അല്ല. ആ പോരാട്ടമാണ് മത്സ്യത്തിന്റെ ജീവന്റെ കാതല്‍. അതില്ലെങ്കില്‍ അവനില്ല. അതോടെ അവനും കടല്‍ത്തിരയുടെ ഭാഗം ആകും.

കടല്‍ത്തിരയും മത്സ്യവും തമ്മിലുള്ള ബന്ധവും സവിശേഷം ശ്രദ്ധിക്കെണ്ടാതാണ്. കടല്‍ മത്സ്യത്തിന് ഒരേ സമയം അതിന്റെ ആവാസസ്ഥാനവും എന്നാല്‍ തന്റെ സ്വതന്ത്രമായ നിലനില്‍പ്പിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശത്രുവും ആണ്. മനുഷ്യസ്വാതന്ത്ര്യമാണ് മത്സ്യം പ്രധിനിധാനം ചെയ്യുന്നതെങ്കില്‍ കടല്‍ സമൂഹമാണ്, സമൂഹത്തിന്റെ പൊതു ബോധമാണ്. സ്വതന്ത്ര വ്യക്തി സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ സമൂഹത്തില്‍ നിന്നും ഭിന്നമായ വ്യക്തിത്വം അയാള്‍ക്കുണ്ട്. ഒപ്പം സമൂഹത്തിന്റെ പൊതു ബോധാവുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിലും ആണ് അയാള്‍. അതുകൊണ്ട് തന്നെ മത്സ്യത്തിന്റെ ആ പൊരുതിനില്‍പ്പ് പ്രസക്തമാണ്. ആ നില്‍പ്പ് തന്നെ വിജയത്തിന് തുല്യമാണ്, അവര്‍ തമ്മിലുള്ള വൈരുധ്യം പരിഗണിച്ചാല്‍. കവി ഊന്നല്‍ നല്‍കുന്നത് 'ഒറ്റയ്ക്ക്' എന്ന നിലയ്ക്കാണ്. ഒറ്റപ്പെട്ട വ്യക്തിയും ബൃഹദാകാരം പൂണ്ട സമൂഹതാത്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വ്യക്തി പലപ്പോഴും ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് എന്ന ഈ നിലയാണ് അയാളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ആയുള്ള പോരാട്ടങ്ങളെ ധീരോദാത്തമാക്കുന്നത്.

മത്സ്യത്തിന്റെ പോരാട്ടങ്ങളുടെ വഴികളുടെയും  അവനെതിരായി പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും വിശദാംശങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍ ഉള്ളത്.
            വേലിയേറ്റങ്ങളുടെ
            വൈകുന്നേരങ്ങളില്‍
            അവന്‍
            എല്ലാ കൊടികള്‍ക്കും മുകളില്‍
            ഒഴുക്കുകള്‍ ഉള്‍വലിയുമ്പോള്‍
            എല്ലാ രഹസ്യങ്ങള്‍ക്കും അടിയില്‍.
കടല്‍ എന്ന പോലെ സമൂഹവും നിശ്ചലമല്ല. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സമൂഹത്തിലുമുണ്ട്. സാമൂഹികമായ വലിയ ചലനങ്ങള്‍ എല്ലാ വ്യക്തികളെയും അതിന്റെ തണലിലാക്കും. എന്നാല്‍ ആ സ്വാധീനത്തില്‍പ്പെടാതെ മാറിനില്‍ക്കുന്ന വ്യക്തികള്‍ ഉണ്ട്. ഒഴുക്കിനെതിരെയായിരിക്കും എപ്പോഴും അവര്‍ നീന്തുക. സമൂഹത്തെ ഒന്നാകെ ഉയരങ്ങളിലേക്ക് ഉയര്‍ത്തിയ അത്തരം ചരിത്ര സന്ധികളില്‍പ്പോലും അവന്‍ എല്ലാ കൊടികളുടെയും തണലുകളില്‍ നിന്ന് ഒഴിഞ്ഞു നിന്നു. ഒരു പ്രസ്ഥാനത്തിനും കൊടിക്കും കീഴില്‍ അവന്‍ ഒതുങ്ങിയില്ല. ചെറുതെങ്കിലും ആന്തരികമായ വലിപ്പം കൊണ്ട് അവന്‍ കൊടികള്‍ക്കു മുകളില്‍ തലയുയര്‍ത്തി നിന്നു. കൊടികള്‍ക്ക് കീഴില്‍ വിധേയരായി നിന്ന അനുയായികളെക്കാള്‍ പൊക്കം അപ്പോള്‍ അവനുണ്ടായിരുന്നു. ആകാശത്തോളം ഉയര്‍ന്ന തിരമാലകള്‍ക്ക് മുകളില്‍ ആയിരുന്നു അവന്‍ അന്നേരങ്ങളില്‍ സ്ഥാനം പിടിച്ചത്. വേലിയേറ്റത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളില്‍ നിന്ന് അതിനൊപ്പം ഉയര്‍ന്നാണ് നീന്തല്‍ അറിയുന്നവര്‍ രക്ഷപ്പെടുന്നത്. വേലിയേറ്റങ്ങള്‍ സ്ഥായിയല്ല. ഒഴുക്കുകള്‍ ഉള്‍വലിയും. അപ്പോള്‍ അവശേഷിക്കുന്നവയിലും അവനെ കണ്ടെത്താന്‍ കഴിയില്ല. ചാരക്കണ്ണുകള്‍ അരിച്ചുപെറുക്കിയാലും രഹസ്യങ്ങളുടെ ആഴങ്ങളില്‍ ഒളിച്ച അവനെ കണ്ടെത്തുക പ്രയാസമാവും.
            വലക്കണ്ണികള്‍ക്ക്
            അവനോളം
            ചെറുതാകാനായില്ല.
            ചൂണ്ടക്കൊളുത്തുകള്‍ക്കു
            അവനെപ്പോലെ വളയാനും.
            വായ്ത്തലകള്‍ക്ക്
            അവന്റെ വേഗവും കിട്ടിയില്ല.
മത്സ്യത്തിന്റെ സ്വാതന്ത്ര്യം നിഹനിക്കാനായി എന്തെന്ത് ആയുധങ്ങളാണ് ഒരുക്കൂട്ടിയത്. അവനെ കുടുക്കാനായി എങ്ങും വലകള്‍ ഉയര്‍ന്നു. പ്രലോഭനത്തിന്റെ രുചി ചുറ്റുംവിതറി ചൂണ്ടക്കൊളുത്തുകള്‍ തയ്യാറാക്കപ്പെട്ടു. വെട്ടിതുണ്ടുതുണ്ടാക്കാന്‍ വായ്ത്തലകള്‍ രാകിമിനുക്കി. എന്നാല്‍ ഇവയൊന്നും അവനെ ഒന്നും ചെയ്തില്ല. ഓരോ ഇടത്തും അവന്‍ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ വഴുതിമാറി. സ്വതന്ത്രനായ മനുഷ്യനെ വ്യക്തിയെ കുരുക്കാനായി പലതരത്തിലുള്ള വലകള്‍ സമൂഹം വിരിച്ചിരിക്കയാണ്. കുരുങ്ങിയാല്‍ എളുപ്പം പൊട്ടിച്ചെറിയാന്‍ കഴിയാത്തതാണ് പുതിയ വലക്കണ്ണികള്‍. പുതിയകാലത്ത് എല്ലാം നെറ്റ് അധിഷ്ടിതമാണ്. നമ്മളറിയാതെ ഇത്തരം നെറ്റ് വര്‍ക്കുകളും നമ്മളെ കുടുക്കിയിടും. അവ ഏതെങ്കിലും ഒരിടത്തല്ല. അതിന്റെ കണ്ണികള്‍ സര്‍വ്വവ്യാപിയാണ്. ഈ ആഗോള നെറ്റ് വര്‍ക്കുകള്‍ക്ക് പിടികൂടാന്‍ കഴിയാത്തത്രയും ചെരുതാവും അവനപ്പോള്‍. ചെറുതാവുക, ഉള്‍വലിയുക ഒരു യുദ്ധതന്ത്രവുമാണ്.

ചൂണ്ടക്കൊളുത്തുകള്‍ക്ക് അവനെ പിടികൂടാന്‍ കഴിയാത്തത് അവനോളം വളയാന്‍ അതിനു കഴിയാത്തത് കൊണ്ടാണ്. ചൂണ്ടയ്ക്ക് പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ ചതിയുടെയും വഞ്ചനയുടെയും ആകൃതിയാനുള്ളത്. പ്രലോഭനങ്ങളെ മുന്‍ നിര്‍ത്തിയാണ് ചൂണ്ട പ്രവര്‍ത്തിക്കുന്നത്. നമ്മെ പ്രലോഭിപ്പിച്ച് ഇരകളാക്കാന്‍ അത് ഏതു വേഷവും സ്വീകരിക്കും. വിപണിയും കമ്പോള സംസ്‌കാരവും സ്വതന്ത്രരായ മനുഷ്യരെയാണ് ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ അവരെ വശീകരിച്ച് തങ്ങളുടെ ശീതീകരിച്ച മുറികളിലെ അതിഥികളാക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കും. മൂര്‍ച്ചയേറിയ ആയുധങ്ങളും അവനു നേരെ പ്രയോഗിക്കപ്പെട്ടു. പക്ഷെ അതിന്റെ ഗതിവേഗം അവന് നിശ്ചയമുണ്ടായിരുന്നു. വെട്ടിവീഴ്താനാഞ്ഞ വായ്തലകളില്‍ നിന്ന് തന്റെ ഗതിവേഗം കൊണ്ട് അവന്‍ ഒഴിഞ്ഞു മാറി.

അവനുനേരെ പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും അവനെ ഇല്ലാതാകാന്‍ യത്‌നിച്ച സ്ഥാപനങ്ങളെയും പട്ടിക ഇവിടെയും തീരുന്നില്ല.
            അവനെ
            പരുന്തിന്‍ കണ്ണുകള്‍ക്ക്
            കോര്‍ത്തെടുക്കാനോ
            ഉപ്പുവയലുകള്‍ക്ക്
            ഉണക്കിയെടുക്കാനോ
            ധ്രുവങ്ങള്‍ക്ക്
            മരവിപ്പിക്കാനോ കഴിഞ്ഞില്ല.
പരുന്തിന്‍ കണ്ണുകള്‍ക്ക് അവനെ കോര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്തും എത്ര അകലെ നിന്നും സൂക്ഷ്മമായി പിടിച്ചെടുക്കുന്ന കാഴ്ചയാണ് പരുന്തിനു. എല്ലാം കാഴ്ച്ചയുടെ, സൂക്ഷ്മമായ നിരീക്ഷണ വലയങ്ങളുടെ അകത്താക്കുന്ന, പുതിയ കാലത്തിന്റെ ചാരക്കണ്ണുകള്‍ അവനു നേരെ ഉണര്‍ന്നിരുന്നു. പരുന്ത് കാല്‍നഖങ്ങളിലാണ് മത്സ്യത്തെ  കോര്‍ത്തെടുക്കുക. കവി പക്ഷെ കണ്ണുകള്‍ കൊണ്ട് കോര്‍ത്തടുത്തില്ല എന്നാണ് പറയുന്നത്. കണ്ണുകള്‍ കൊണ്ട് കാണുകയും പറന്നു താഴുകയും കാല്‍നഖങ്ങള്‍ കൊണ്ട് കോര്‍ത്തെടുക്കുകയും ചെയ്യുന്ന പ്രവൃത്തിയുടെ വേഗം മാത്രമല്ല കണ്ണുകള്‍ കൊണ്ട് കോര്‍ത്തെടുക്കുന്നതില്‍ ഉള്ളത്. എല്ലാവരും കാഴ്ച്ചയുടെ ഇരയായി മാറുന്ന പുതിയ കാലത്തിന്റെ രീതിശാസ്ത്രവും ഇവിടെയുണ്ട്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആരുടെയൊക്കെയോ നിരീക്ഷണങ്ങളിലാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീതിദമായ കടന്നു കയറ്റമായി പക്ഷെ നാം ഈ നിരീക്ഷണ ക്യാമറകളുടെ സൂക്ഷ്മജാഗ്രതയെ തിരിച്ചറിയുന്നില്ല. അതുപോലെ ഉപ്പുവയലുകള്‍ക്ക് അവനെ ഉണക്കിയെടുക്കാന്‍ കഴിഞ്ഞില്ല. മത്സ്യത്തിന്റെ മറ്റൊരു വിപണനതലമാണ് ഉപ്പില്‍ ഉണക്കിയെടുക്കുക എന്നത്. ഉണങ്ങിയ മത്സ്യം അതിന്റെ പുറത്തുകാണുന്ന ശരീരം മാത്രമാണ്. അതിനെ അതാക്കിയ ചൈതന്യം, അതിന്റെ ഉള്‍ക്കരുത്തു അതിലില്ല. മനുഷ്യനെ ശരീരം മാത്രമായി ചുരുക്കുകയും അവന്റെ ആന്തരീകമായ ബലത്തെ ഇല്ലായ്മചെയ്യുകയും ആണ് പുതിയകാലം ചെയ്യുന്നത്. ധ്രുവങ്ങള്‍ ശ്രമിച്ചതും വേറൊന്നിനല്ല. ഉപ്പില്‍ ഉണക്കിയെടുക്കുന്നതിനു പകരം ശ്രമം മഞ്ഞില്‍ മരവിപ്പിക്കാനാണ് മുതിര്‍ന്നത് എന്ന് മാത്രം. ശരീരം മാത്രമാണ് ഇങ്ങിനെ മരവിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്നത്.

            നക്ഷത്രങ്ങളും
            അവതാരങ്ങളും
            അവന്റെ
            തലയ്‌ക്കോ വാലിനോ
            മുകളിലൂടെ കടന്നു പോയി
എന്നെഴുതുമ്പോള്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ക്കപ്പുറം മതത്തിന്റെ സംഘടിത വലയങ്ങളും മത്സ്യത്തെ അതിനു കീഴില്‍ അമര്‍ത്താന്‍ ശ്രമിച്ചതിന്റെ  ചരിത്രത്തിലേക്കാണ് കവി ദൃഷ്ടിപായിക്കുന്നത്. നക്ഷത്രങ്ങളും അവതാരങ്ങളും പ്രകടമായി മതസൂചനകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൃസ്ത്യന്‍, ഇസ്ലാം മതങ്ങളില്‍ നക്ഷത്രത്തിന് വലിയ പ്രാധാന്യമുണ്ട്. യേശുവിന്റെ പിറവി ലോകത്തെ അറിയിച്ചുകൊണ്ട് ദൈവം ജ്ഞാനികള്‍ക്കു നല്കിയ അടയാളമായിരുന്ന, കിഴക്ക് പ്രത്യക്ഷപെട്ട ഒരു നക്ഷത്രത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. ആ വഴികാട്ടി ആ നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ യേശു പിറന്ന കാലിത്തൊഴുത്തില്‍ എത്തുകയും അവനെ ആരാധിച്ച്, അവനു കാഴ്ച ദ്രവ്യങ്ങള്‍ സമര്‍പിച്ചിട്ടു മടങ്ങിപോകുകയും ചെയ്യുന്നു. അനന്തവിശാലമായ പ്രപഞ്ചത്തില്‍ ഒന്നായ ഭൂമിയുടെ ആകാശത്തില്‍ മാത്രമാണ് അല്ലാഹു നക്ഷത്രങ്ങളെ വിന്യസിച്ചിട്ടുള്ളതെന്ന് ഖുര്‍ ആന്‍ പറയുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നാമാത്തെതാണ് മത്സ്യാവതാരം. ബ്രഹ്മസന്നിധിയില്‍ നിന്ന് വേദസംഹിതകള്‍ അപഹരിച്ച ഹയഗ്രീവന്‍ എന്ന അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്.

മതത്തിന്റെ പ്രഭാവലയങ്ങള്‍ മത്സ്യത്തിന്റെ തലയ്ക്കും വാലിനും മുകളിലൂടെ അവനെ സ്പര്‍ശിക്കാതെ കടന്നു പോയി. സ്വതന്ത്രനായ മനുഷ്യന് മേല്‍ മതങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. മനുഷ്യ സ്വാതന്ത്രത്തെ നിഹനിക്കാന്‍ എക്കാലത്തും മുന്നില്‍ നിന്നത് മതവും അതിന്റെ അനുശാസനങ്ങളും ആണ്. ചിന്തയുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെട്ട സംഹിതകളെ അവിശ്വസിക്കുകയുംചെയ്ത ഒറ്റപ്പെട്ട മനുഷ്യരെ മതം എല്ലായ്‌പ്പോഴും വിചാരണ ചെയ്തിരുന്നു.
ഈ വിചാരങ്ങളുടെ തുടര്‍ച്ചതന്നെയാണ് അടുത്ത വരികളിലും കടന്നുവരുന്നത്.
            അവന്‍
            ഒരു കഥയിലും
            പിടികൊടുത്തില്ല
            ഒരു കണ്ണാടിയിലും
            കാഴ്ചയായില്ല
            ഒരു ചന്തയിലും നാണം കെട്ടില്ല.
കഥയും കണ്ണാടിയും ചന്തയും മനുഷ്യനെ വശീകരിക്കുന്ന ഉപാധികള്‍ തന്നെയാണ്. സ്വത്വബോധം ഉറച്ച മനുഷ്യര്‍ക്കല്ലാതെ അതിന്റെ പ്രലോഭനങ്ങളില്‍ നിന്ന് മാറിനടക്കാന്‍ കഴിയില്ല. മത്സ്യം ഒരു കഥയിലും പിടികൊടുത്തില്ല. കഥകള്‍ മറ്റുള്ളവര്‍ക്ക് പിടികൂടാനുള്ള ഉപാധിയാവുന്നത് എപ്പോഴാണ്? കഥകള്‍ ഒന്നിനെ ശാശ്വതമാക്കാനുള്ള കുറുക്കു വഴികൂടിയാണ്. പക്ഷെ, അവ നിലനില്‍ക്കുന്നത് യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒട്ട് അകന്നുമാണ്. കഥയാവുമ്പോള്‍ സത്യത്തില്‍ നിന്ന് കൂടിയാണ് നാം വഴിമാറുന്നത്. ഒറ്റയായും സ്വതന്ത്രമായും ജീവിച്ചിരിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്നത് ആണ് പൊതു സാമൂഹിക ബോധത്തിന് പേടിക്കാനുള്ളത്. സാമൂഹികപ്രവര്‍ത്തനം നടത്തുമ്പോള്‍ വലിയ വിപ്ലവകാരികളെ ക്രൂരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അവരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളില്‍ അഭിരമിക്കും. കഥകളില്‍ ജീവിക്കുക മറ്റൊന്നും പ്രവര്‍ത്തിക്കാനില്ലാതാവുമ്പോള്‍ ആണ്. ഗുണപാഠകഥകളെക്കുറിച്ച് ആലോചിച്ചു നോക്കിയാല്‍ കഥകളില്‍ പിടികൊടുക്കാത്തതിനു മറ്റൊരു അര്‍ഥം കൂടി ലഭിക്കും. ആമയും മുയലും കുറുക്കനും സിംഹവും കാക്കയും പൂച്ചയും ഈച്ചയും എല്ലാം ഗുണപാഠകഥകളിലെ കഥാപാത്രങ്ങളായി എട്ടിലെ പശുക്കളെപ്പോലെ വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ടുനില്‍ക്കുന്നവരാണ്. കഥകളില്‍ വാഴ്തപ്പെടുക വ്യവസ്ഥയുടെ ഗുണപാഠങ്ങള്‍ക്ക് അപദാനമാവുന്നവരാണ്. മത്സ്യം പക്ഷെ കഥകളില്‍ മരവിച്ച് കാലങ്ങളോളം ഇരിക്കാനല്ല, മറിച്ച് തന്റെ പോരാട്ടത്തിന്റെ ജാഗ്രതയില്‍ സമകാലികമായി ജീവിക്കാനാണ് ശ്രമിക്കുന്നത്.

കണ്ണാടിയില്‍ കാഴ്ചയായില്ല എന്ന വരികള്‍ ഇതിന്റെ തുടര്‍ച്ചതന്നെയാണ്. എല്ലാം കണ്ണാടിക്കൂട്ടില്‍ അടച്ച കാഴ്ചകള്‍ മാത്രമാണ്. ടെലിവിഷന്‍ സെറ്റുകളുടെ കണ്ണാടി പ്രതലം മുതല്‍ ചില്ലുകൂടുകളിലെ കണ്ണാടിക്കാഴ്ചകള്‍ വരെ കവിയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടും. കണ്ണാടി നിശ്ചിത അളവുള്ള ഒരു പരിധിയാണ്. എല്ലാം അത് അതിലേക്കു ചുരുക്കും. കഥകളില്‍ പറഞ്ഞപോലെത്തന്നെ യാഥാര്‍ഥ്യത്തിന്റെ, സത്യത്തിന്റെ പ്രതിനിധാനങ്ങള്‍ മാത്രമാണ് കണ്ണാടിയില്‍ ഉള്ളത്. അത് തോന്നലുകള്‍ മാത്രമാണ്. സത്യം അതല്ല. ആന്തരിക ബാലമല്ല അതില്‍ തെളിയുക. ബാഹ്യരൂപത്തിന്റെ വടിവുകളും ചുളിവുകളും ആണ് കാഴ്ചക്കാര്‍ അതില്‍ അന്വേഷിക്കുന്നത്. വലിയ സാമൂഹിക വിപ്ലവകാരികള്‍ പിന്നീട് കണ്ണാടികൂടുകളിലെ കാഴ്ച്ചമാത്രമായത് കേരളത്തിലെ സമകാലിക ചരിത്രത്തിലെയും ദുരന്തങ്ങളില്‍ ഒന്നാണ്. പൊതു സമൂഹത്തിന്റെ താത്പര്യങ്ങളെ അടിച്ചു തകര്‍ക്കാന്‍ മുതിര്‍ന്നവരെപ്പോലും കേവലം കാഴ്ചപ്പണ്ടങ്ങളായി വേഷം കെട്ടിച്ച് കണ്ണാടിക്കൂടുകള്‍ക്കുള്ളില്‍ അടക്കാന്‍ കേരളീയ സമൂഹം തയ്യാറായി. കേവലം ഒരു കാഴ്ചവസ്തുവായി മാത്രം നില്‍ക്കാന്‍ പക്ഷെ മത്സ്യത്തിന് കഴിയുമായിരുന്നില്ല.
ഇതിന്റെ തുടര്‍ച്ചയായി വരുന്ന 'ഒരു ചന്തയിലും നാണം കെട്ടില്ല' എന്ന വരിയും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ചന്തയെ കവി നാണം കെടാനുള്ള ഇടമായി കല്‍പ്പിക്കുന്നു. നാണവും മാനവും ഉണ്ടായിരിക്കുക എന്നത് ആത്മാഭിമാനത്തിന്റെ അളവായി നാട്ടില്‍ പറഞ്ഞുവരുന്ന പ്രയോഗമാണ്. സ്വന്തം വ്യക്തിത്വത്തില്‍ മതിപ്പുണ്ടാവുകയും അത് എന്തിനു മുന്നിലും അടിയറവെക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നവരാണ് നാണം കെടാന്‍ നില്‍ക്കാത്തവര്‍. ചന്തയെ എന്നാല്‍ ഇതിന് നേരെ വിപരീതമായി നില്‍ക്കുന്ന യുക്തിയാണ് നയിക്കുന്നത്. പണം എല്ലാ നാണക്കേടിനെയും ഇല്ലാതാക്കും എന്നതാണ് ചന്തയുടെ രീതിശാസ്ത്രം. ഇത് അറിയുന്നതുകൊണ്ടുതന്നെ മത്സ്യം ചന്തയില്‍ നാണംകെടാന്‍ നിന്നില്ല. ചന്തയില്‍ സ്വയം വില്‍പ്പനയ്ക്ക് വെച്ച വലിയ മല്‌സ്യങ്ങളുണ്ട്. പുതിയ കാലം വില്പ്പനയുടെതാണ്. ഓരോരുത്തരും തന്നെ ത്തന്നെ പരസ്യപ്പെടുത്തുകയും വില്പ്പനയ്കായി അണിഞ്ഞൊരുങ്ങുകയും ചെയ്യുകയാണിവിടെ. മാര്‍ക്കറ്റ് ആവശ്യപ്പെടുന്ന, യോഗ്യതയും വിലയും ഉള്ള ടാഗുകള്‍ ഓരോരുത്തരുടെ കഴുത്തിലും ഉണ്ട്. പുറം പകിട്ടുകള്‍ തന്നെയാണ് അവിടെയും വിലയുടെ അടിസ്ഥാനം. ആന്തരികമായ ബലം, ശേഷി എന്നിവ ഈ മാര്‍ക്കറ്റില്‍ പരിഗണിക്കപ്പെടില്ല. ചെറുതുകള്‍ക്ക് യോജിച്ച ഇടമല്ല ചന്ത. പുതിയ ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന മാളുകള്‍ അവരില്‍ അപമാനം മാത്രമേ നിറയ്ക്കുകയുള്ളൂ.

മത്സ്യത്തെ അപായപ്പെടുത്താന്‍ മുതിര്‍ന്ന ആയുധങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും എങ്ങിനെ അവനെ വീഴ്ത്താന്‍ കഴിഞ്ഞില്ല എന്ന്, അവയില്‍ നിന്ന് എങ്ങിനെ അവന്‍ വിദഗ്ദമായി രക്ഷപ്പെട്ടു എന്ന് പറഞ്ഞ രീതിയില്‍ നിന്നും ചെറിയൊരു വ്യത്യാസവും ആഖ്യാനത്തില്‍ ഇവിടെ കാണാം. അവ അവനെ വീഴ്ത്താന്‍ ആണ് ശ്രമിച്ചത് എങ്കില്‍ കഥയിലും കണ്ണാടിയിലും ചന്തയിലും അവന്‍ സ്വയം വീഴാതിരിക്കുകയാണ് ചെയ്തത്. ആത്മബോധമില്ലാത്ത മനുഷ്യര്‍ വീഴുന്ന പടുകുഴികളാണ് ഇവ. മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ മാത്രമല്ല ഇന്ന് നാം പരാജയപ്പെടുത്തപ്പെടുന്നത്. ഇക്കിളിപ്പെടുത്തിയാണ് പുതിയ ലോകം നമ്മെ കീഴ്‌പ്പെടുത്തുന്നത് എന്ന വിജയന്‍ മാഷുടെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കൂടി ചതിക്കുഴികള്‍ ആണ്. പുറമേ അലങ്കരിക്കപ്പെട്ട ഈ കുഴികളുടെ യാഥാര്‍ഥ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതുമാണ്. ആയുധങ്ങളില്‍ നിന്നും ഒഴിഞ്ഞുമാരുന്നതുപോലെ എളുപ്പവുമല്ല അത്.

കവിത മറ്റൊരു പരിവര്‍ത്തനത്തിലേക്ക് കടക്കുകയാണ്. നടന്നു കഴിഞ്ഞതില്‍ നിന്ന് നടന്നുകൊണ്ടിരിക്കുന്നതിലേക്കും നടക്കാനിരിക്കുന്നതിലേക്കും അത് ശ്രദ്ധിക്കുന്നു.
            കടലിന്റെ
            ഭ്രാന്തു പിടിച്ച രക്തത്തിലൂടെ
            ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ
            ഓടിക്കൊണ്ടിരുന്നു

            പിന്നില്‍
            തന്നേക്കാള്‍ വേഗത്തില്‍
            കടല്‍
            ദഹിച്ചു ദഹിച്ചു വരുന്നത്
            അറിയാതെ.

കടലിന്റെ ഭ്രാന്തു പിടിച്ച രക്തമെന്നത് സവിശേഷം ശ്രദ്ധിക്കേണ്ട പ്രയോഗമാണ്. ഭ്രാന്തുപിടിച്ച രക്തം വര്‍ത്തമാന കാലത്തിന്റെ പ്രത്യക്ഷ ചിഹ്നം തന്നെ. പൊതു സമൂഹത്തെ കീഴ്‌പ്പെടുത്തിയ ഭ്രാന്തുകളെ ഇത് നമ്മെ ഓര്‍മ്മിപ്പിക്കും. പല തരത്തിലുള്ള ഭ്രാന്തുകള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ് സമകാലിക സമൂഹം. ഉപഭോഗാസക്തിയുടെ, കാമത്തിന്റെ, സ്വാര്‍ത്ഥതയുടെ ഭ്രാന്തുകള്‍, മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള ഭ്രാന്തുകള്‍ തുടങ്ങിയവ നിയന്ത്രിക്കാനാവാത്ത വിധം സമൂഹത്തിന്റെ രക്തത്തില്‍ പെരുകിയിക്കുന്നു. ഈ ഭ്രാന്താണ് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഭീതിതമായ രോഗം. അതിന്റെ പ്രതിഫലനമാണ് വാര്‍ത്തകളായും ദൃശ്യങ്ങളായും നമുക്കുചുറ്റും പെരുകുന്നത്. പൊതുസമൂഹമെന്ന കടലിന്റെ സിരകളിലൂടെ ഒഴുകുന്ന ഉന്മാദത്തിന്റെ രോഗാണുക്കള്‍ നിറഞ്ഞ രക്തം എല്ലാത്തിനെയും അതിനു കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ മത്സ്യം അതില്‍ അലിഞ്ഞു ചേരുന്നില്ല. അത് ചുട്ടുപഴുത്ത ഒരു സൂചിപ്പൊട്ടുപോലെ അതിനെതിരായി നീന്തിക്കൊണ്ടിരുന്നു. രക്തത്തിന്റെയും ചുട്ടുപഴുത്ത സൂചിപ്പൊട്ടിന്റെയും നിറം ഒന്നുതന്നെയെങ്കിലും അവ വ്യത്യസ്തമായ സ്വഭാവങ്ങളുടെ പ്രതിനിധാനങ്ങള്‍ ആണ്. സൂചി ഒന്നിലും അലിഞ്ഞുചേരാത്തതും എന്തിനെയും കീറി മുറിച്ചുപോകാന്‍ ത്രാണിയുള്ളതുമാണ്. മണല്‍ത്തരി കടലിനോട് പൊരുതുന്നത് പോലെയല്ല ഇത്, മണല്‍ത്തരി നിശ്ചലമാണെങ്കില്‍ സൂചിപ്പോട്ട് കടലിനെ കീറിമുറിച്ച് മുന്നോട്ടുപോവുകയാണ്. രണ്ടും നിസ്സാരവും ചെറുതുമെങ്കിലും ആദ്യത്തെ സാദൃശ്യത്തില്‍ നിന്ന് അവസാനത്തെ കല്‍പ്പനയിലേക്ക് എത്തുമ്പോള്‍ അതിനു വരുന്ന ചലനാത്മകത ശ്രദ്ധിക്കപ്പെടെണ്ടാതാണ്. ശരീരത്തില്‍ കയറിയ സൂചി രക്തത്തിലൂടെ അതിവേഗം സഞ്ചരിക്കുമെന്ന വായനക്കാരുടെ അറിവ് ഈ പ്രയോഗത്തിന്റെ യുക്തിയെ അംഗീകരിക്കും. ചുട്ടുപഴുത്ത സൂചിപ്പോട്ട് ഏതു പ്രതിരോധത്തെയും കീറിമുറിച്ച് കടന്നുപോകാന്‍ ശേഷിയുള്ളതും ആണ്.

മത്സ്യത്തിന്റെ അപരാജിതമായ ചെറുത്തുനില്പ് ആവേശം പകരുന്നതാണ്. ധീരമായ ചെറുത്തുനല്‍പ്പുകള്‍ അര്‍ഹിക്കുന്ന കാവ്യനീതി അതിനു ലഭിക്കുമെന്ന് വായനക്കാര്‍ പ്രത്യാശിക്കുകയും ചെയ്യും. ഒറ്റപ്പെട്ട മനുഷ്യരുടെ വിജയം, ആത്മാവിനെ പണയപ്പെടുത്താത്ത വ്യക്തിയുടെ അജയ്യത കവിതയെ ശുഭപര്യവസായി ആക്കും.  ധീരതയെ മനസാകൊണ്ടുനടക്കുന്ന അധീരനായ വായനക്കാരന്/ ക്കാരിക്ക് അത് വ്യാജമായ തൃപ്തി നല്‍കും. എന്നാല്‍ അത് ആയുക്തികവും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതുമായിരിക്കില്ല. കാലത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്ന കവിക്ക് വിജയത്തിന്റെ വ്യാജമായ പതാക എളുപ്പത്തില്‍ നാട്ടി കവിതയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അതുകൊണ്ട് തന്നെ കവിയുടെ കാഴ്ച ഇപ്പോള്‍ മത്സ്യത്തേയും കടലിനെയും ഒരേ പോലെ കാണുന്നു. മത്സ്യം ഒഴിഞ്ഞുനടക്കുന്നതിന്റെയും പലതില്‍ നിന്നും രക്ഷപ്പെടുന്നതിന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ അവസാനിക്കുകയും, ഒരു ചലച്ചിത്രത്തിന്റെ അന്ത്യം പോലെ അത് അതിവിദൂര ദൃശ്യത്തിലേക്ക് പിന്‍ വാങ്ങുകയും ചെയ്യുന്നു. ആ വിദൂരക്കാഴ്ചയില്‍ പക്ഷെ നടുക്കുന്ന ദൃശ്യമാണ് കവിക്ക് ആസ്വാദകനെ കാട്ടിത്തരാനുള്ളത്. തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളില്‍ നിന്ന് സൂക്ഷ്മതയോടെ രക്ഷപ്പെട്ട് മുന്നിലോട്ടു കുതിക്കുന്ന മത്സ്യത്തിന് പിറകില്‍ കടല്‍ ദഹിച്ചുദഹിച്ച് വരികയാണ്. രണ്ട് പരാമര്‍ശങ്ങളും ശ്രദ്ധ ആവശ്യപ്പെടുന്നു. ഒന്ന്, കടല്‍ ദഹിച്ചുദഹിച്ച് വരുന്നു. രണ്ട്, പക്ഷെ മത്സ്യം അത് അറിയുന്നില്ല. കടലല്ല, കടലിലെ വെള്ളമല്ല ഒന്നിനെയും ദഹിപ്പിക്കുന്നത്. ദഹിപ്പിക്കുന്നത് തീയാണ്. ഒന്നിനെ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ദാഹിപ്പിക്കുന്നതിലൂടെ നടക്കുന്നത്. അഗ്‌നിയുടെ രൗദ്രതയും കടലിന്റെ ശക്തിയും ഒരു കൊച്ചു മത്സ്യത്തിന് എതിരായി ഐക്യപ്പെടുന്നു. മുന്നിലെ തടസ്സങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ഓടിക്കൊണ്ടിരിക്കുന്ന മത്സ്യത്തെ അറിയാതെ പിറകിലൂടെ ആഞ്ഞടിച്ചാണ് കടല്‍ നേരിടുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ കടല്‍ മത്സ്യത്തിന്റെ ആവാസ സ്ഥാനവുമാണ്. സ്വന്തം ആവാസ വ്യവസ്ഥ തന്നെ എതിരാവുന്ന, അതുതന്നെ തന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വലിയ ദുര്യോഗമാണ് മത്സ്യത്തിന് ഉണ്ടാവുന്നത്.
ചെറുതുകളുടെ പോരാട്ടങ്ങളുടെ ഫലശ്രുതി പ്രവചനാധീതമാണ്. അവയുടെ വിജയങ്ങള്‍ ചിലപ്പോള്‍ താത്കാലികമാവാം. ആസുരഭാവം പൂണ്ട പുതിയ സാമൂഹികവ്യവസ്ഥിതിയോട് അതിനു എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. എല്ലാത്തിനെയും വിഴുങ്ങാനും ചുട്ടുചാമ്പലാക്കാനും ഉള്ള കരുത്ത് ഇന്നത്തെ പുതിയ സാമൂഹിക സാമ്പത്തിക ശക്തികള്‍ക്കു ഉണ്ട്. ചെറുതുകള്‍ക്ക് പഴകാലത്തെപ്പോലെ നേരിട്ടുള്ള ശക്തികളോട് മാത്രം ഇന്ന് എതിരിട്ടാല്‍ പോരതാനും. വലിയ അടയാളങ്ങള്‍ അവശേഷിപ്പിച്ചവയാണ്   ചരിത്രത്തില്‍ പക്ഷേ, ചെറുതുകളുടെ ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളും. അവ നിര്‍വ്വഹിച്ച സാമൂഹിക ദൗത്യങ്ങളും ചെറുതല്ലായിരുന്നു. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാന്‍ പോലുമാകാത്തമട്ടിലാണ് ഇന്നത്തെ എതിരാളികളുടെ രൂപവും ഭാവവും. ചെറുതുകള്‍ക്ക് പുതിയ പോരിടങ്ങളില്‍ എന്തെങ്കിലും അവശേഷിപ്പിക്കാനോ സ്വയം ശേഷിക്കാനോ കഴിയുമെന്ന് കവിക്ക് യാതൊരു ഉറപ്പുമില്ല.

മത്സ്യം കാവ്യചരിത്രത്തില്‍ നീന്തിത്തുടിക്കുന്നത് ഏതു പ്രസ്ഥാനവഴികളിലാണ് എന്നതിന് കവിതയിലെ പ്രയോഗ സവിശേഷതകളും അതിന്റെ ഘടനയും വിഷയസ്വീകരണവും തന്നെ തെളിവ്. ഉത്തരാധുനിക കാവ്യശീലങ്ങളുടെ കൃത്യമായ ലക്ഷണങ്ങള്‍ ഉദാഹരിക്കാന്‍ മലയാളത്തിലെ തികവുറ്റ മാതൃകകളിലൊന്നാണ് ഈ കൊച്ചുകവിത. ഘടനയിലെയും ഭാഷയിലെയും ലാളിത്യത്തില്‍ പൊതിഞ്ഞുവെച്ച ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് മത്സ്യത്തിന്റെ കാവ്യസ്വഭാവം. ഋജുവും എന്നാല്‍ സൂചിമുനയോളം കൂര്‍ത്തതുമാണ് കവിതയുടെ ഘടന. പ്രമേയത്തിന്റെ മര്‍മ്മങ്ങളില്‍ മാത്രമേ കവി സ്പര്‍ശിക്കുന്നുള്ളൂ. വലിച്ചുനീട്ടിയാല്‍ മഹാകാവ്യമാക്കാവുന്ന നമ്മുടെ തന്നെ ചരിത്രമാണ് മത്സ്യത്തിന്റെ പാശ്ചാത്തലം. കുറച്ചുപറയുക ഒരു കാവ്യലക്ഷണമാകുന്ന പ്രസ്ഥാനത്തിന് പക്ഷേ അവയില്‍ ഒന്നോ രണ്ടോ മാത്രകള്‍ മാത്രം മതി. കാവ്യശരീരത്തിലെ ധമനികളില്‍ മാത്രം കൈവിരലുകള്‍ വെക്കാന്‍ പുതുകവിത പുലര്‍ത്തുന്ന സൂക്ഷ്മനിരീക്ഷണമാണ് ഇവിടെയും കവിക്ക് തുണ. കടലുപോലെ പരന്ന ബൃഹദാഖ്യാനങ്ങള്‍ക്ക് പകരം തിളക്കവും ചൈതന്യവുമുള്ള, ജീവിതത്തിന്റെ തന്നെ രുചിയായ ചെറുമത്സ്യങ്ങളെപ്പോലുള്ള പ്രമേയങ്ങളാണ് അവര്‍ക്ക് പഥ്യം. വ്യാഖ്യാനത്തിന്റെ എല്ലാ അതിരുകളിലേക്കും വലിച്ചുനീട്ടാന്‍ പുതുകവിതയെ സമര്‍ത്ഥമാക്കുന്നത് അതിന്റെ തുറന്ന ആഖ്യാനമാണ്. കാഴ്ചയുടെ ഭാഷയാണ് പുതുകവിതയുടെ കാവ്യാദര്‍ശങ്ങളില്‍ മറ്റൊന്ന്. മത്സ്യം എഴുതപ്പെട്ടതും അത്യന്തം ദൃശ്യപരതയോട് കൂടിയാണ്. സമീപ, മധ്യസ്ഥ, വിദൂര ദൃശ്യങ്ങളിലൂടെ കവി മത്സ്യത്തിന്റെ കുതിപ്പും വഴുതിമാറലുകളും നമ്മെ കാട്ടിത്തരികയാണ്. കാഴ്ചയുടെ രീതിശാസ്ത്രത്തെ പിന്‍പറ്റിക്കൊണ്ട് തന്നെ പുതുകവിതകള്‍ കാഴ്ചയുടെ ശീലങ്ങളെ വിമര്‍ശിക്കുകയും പുറം കാഴ്ചകള്‍ നഷ്ടപ്പെടുത്തുന്ന ഉള്‍ക്കാഴ്ചകളെക്കുറിച്ച് ആധികൊള്ളൂകയുംചെയ്യും. മത്സ്യത്തിലും ഈ തലം പ്രകടമാണ്. വലക്കണ്ണിയുടെയും ചൂണ്ടക്കൊളുത്തുകളുടെയും തിളങ്ങുന്ന വായ്ത്തലകളുടെയും പരുന്തിന്‍ കണ്ണുകളുടെയും സമീപദൃശ്യങ്ങളില്‍ നിന്ന് പൊടുന്നനെ സൂചിപ്പൊട്ടുപോലെ മുന്നിലേക്ക് കുതിക്കുന്ന കൊച്ചുമത്സ്യത്തിന് പിന്നില്‍ ദഹിച്ചുകൊണ്ട് ആഞ്ഞുയരുന്ന കടലിന്റെ അതിവിദൂരദൃശ്യമാണ് കവി കാട്ടിത്തരുന്നത്. ദൃശ്യഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ കാഴ്ചയെ, അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ 'മത്സ്യം'വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നു.
പുതുകവിത ഗുണപാഠങ്ങളെ അടക്കം ചെയ്തല്ല നിര്‍മ്മിക്കപ്പെടുന്നത്. സാരോപദേശം മത്സ്യത്തിന്റെയും വഴിയല്ല. എങ്കിലും മത്സ്യം മുന്നോട്ടുവെക്കുന്ന ജീവിതാദര്‍ശം വായനക്കാരുടെ കണ്ണില്‍ തറക്കാതിരിക്കില്ല. 'ഏതിരുല്‍ക്കുഴിമേല്‍ ഉരുളട്ടെ വിടില്ല ഞാനീ രശ്മികളെ' എന്ന്! വായിക്കുമ്പോള്‍ കവിയോടൊപ്പം ജ്വലിക്കുന്ന വിവേകം മത്സ്യത്തിന്റെ പാരായണത്തിലും അനുഭവിക്കാം. കടലുപോലെ വിശാലവും ശക്തവും ആയ പൊതുബോധത്തിന് മുന്നില്‍ സ്വന്തം സ്വത്വത്തെ ഉറച്ചുപിടിക്കാന്‍ ഈ ലഘുകവിത നമ്മെ പ്രചോദിപ്പിക്കും. പ്രലോഭനങ്ങളിലും ഭീഷണികളിലും ചതിക്കുഴികളിലും വീഴാത്ത മനുഷ്യസ്വാതന്ത്ര്യന്റെ തിളക്കം മത്സ്യത്തിന്റെ കുതിപ്പുകള്‍ നമ്മെ അനുഭവിപ്പിക്കും. ചെറുതെങ്കിലും പ്രതിരോധം തന്നെ ജീവിതമാകുന്നതിന്റെ അന്തസ്സാരം അത് നമുക്ക് പകര്‍ന്നുതരും. ചെറിയ ചെറുത്തുനില്‍പ്പുകള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനപ്പെടുത്തലുകള്‍ ഉണ്ടെന്ന തിരിച്ചറിവ് ജീവിതം കൊണ്ട് ഉദാഹരിക്കുന്ന മത്സ്യം വായനക്കാരെ എക്കാലത്തും അങ്ങിനെയായി മാത്രം തുടരുന്നതില്‍ ലജ്ജിപ്പിക്കും.

2015 മേയ് 12, ചൊവ്വാഴ്ച

ഭാഷയെ പരീക്ഷിക്കുന്ന അഹംഭാവങ്ങള്‍


''ആര്‍ക്കെങ്കിലും മലയാളത്തിലുള്ള ചോദ്യം ആവശ്യമുണ്ടോ? അത്യാവശ്യമുള്ളവര്‍ എഴുന്നേറ്റാല്‍ മതി. വളരെ കുറച്ച് ചോദ്യങ്ങള്‍ മാത്രമേ വന്നിട്ടുള്ളൂ.'' പ്രധാനാധ്യാപിക പരീക്ഷ നടക്കുന്ന ഓരോ മുറിയിലും ചെന്ന് വിളിച്ചുപറഞ്ഞു.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഒരു കേന്ദ്രത്തിലാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉദേ്യാഗക്കയറ്റത്തിനായി ഈ പരീക്ഷ ജയിച്ചിരിക്കണം. കേരളാ സര്‍വ്വീസ് റൂള്‍, കേരളാ വിദ്യാഭ്യാസ നിയമം, പഞ്ചായത്ത് നിയമങ്ങള്‍, അക്കൗണ്ട് ടെസ്റ്റ്, ഓഫീസ് നടപടിക്രമങ്ങള്‍, തുടങ്ങി ഇരുപതോളം വിഷയങ്ങളില്‍ പരീക്ഷയുണ്ട്. നേരത്തെ വിവരണാത്മകമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 'ഒബ്ജക്ടീവ് ടൈപ്പ്' ആയി. തന്നിരിക്കുന്ന നാല് ഉത്തരങ്ങളില്‍നിന്ന് ശരിയായത് കണ്ടെത്തി, ഒ.എം.ആര്‍.ഷീറ്റിലെ നിശ്ചിത കളങ്ങള്‍ കറുപ്പിച്ചാല്‍ മതി. ഇംഗ്ലീഷിലാണ് സാധാരണയായി ചോദ്യങ്ങള്‍ ഉണ്ടാവുക. ഓരോ സെന്ററിലും അപൂര്‍വ്വമായി ഒരു പാക്കറ്റ് (ഇരുപതെണ്ണം) മലയാളത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. അത് ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ എന്ന് വിളിച്ചുചോദിച്ചുകൊണ്ടാണ് പ്രധാനാധ്യാപിക കഷ്ടപ്പെട്ട് മുറികളില്‍ കയറിയിറങ്ങുന്നത്.

ആരും മലയാളം ചോദ്യക്കടലാസ് ആവശ്യപ്പെട്ടില്ല. ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ വായിച്ച് മനസിലാക്കാന്‍ കഴിയാത്ത മണ്ടന്‍/ മണ്ടിയാണ് താനെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നത് ആരാണ് ഇഷ്ടപ്പെടുക. അതും അത്യാവശ്യം ഇംഗ്ലീഷൊക്കെ പൊട്ടിച്ച് ആളുകളെയും കുട്ടികളെയും വിരട്ടുന്ന ഉദ്യോഗസ്ഥരും മാഷന്മാരും. പരീക്ഷ ജയിച്ചില്ലെങ്കിലും സാരമില്ല, മാനം പോയാല്‍ പോയതുതന്നെ! ഉദ്യോഗസ്ഥരെല്ലാവരും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ചോദ്യത്തിലേക്ക് മുഖം പൂഴ്ത്തി അമര്‍ന്നിരുന്നു.

കേരളത്തിലെ മിക്കവാറും എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഭരണഭാഷ മലയാളം തന്നെയാണ്. 'മാതൃഭാഷ ഭരണഭാഷ' എന്ന സൂക്തം  എല്ലാ സര്‍ക്കാര്‍ എഴുത്തുകുത്തിന്റെയും മുകളില്‍ തെളിഞ്ഞു കാണാം. 'ഈ ഓഫീസിലേക്കുള്ള എഴുത്തുകുത്തുകള്‍ മലയാളത്തില്‍ മാത്രം' എന്ന ബോര്‍ഡുകള്‍ എല്ലാ ഓഫീസുകള്‍ക്കു മുന്നിലും തൂക്കിയിടണമെന്ന് സര്‍ക്കാര്‍ ഉത്തരവുമുണ്ട്. ഉദ്യോഗസ്ഥന്മാര്‍ ഫയലുകളില്‍ കുറിപ്പുകള്‍ എഴുതേണ്ടത്, ചട്ടങ്ങളും വകുപ്പുകളും എടുത്തുകാട്ടേണ്ടത് എല്ലാം മലയാളത്തിലായിരിക്കണം. കേരളാ സര്‍വ്വീസ് നിയമങ്ങള്‍, കേരള വിദ്യാഭ്യാസ നിയമങ്ങള്‍, ഓഫീസ് നടപടി ക്രമങ്ങള്‍, പഞ്ചായത്ത് ചട്ടങ്ങളും നിയമങ്ങളും തുടങ്ങി ഇവിടങ്ങളില്‍ ബാധകമായ വകുപ്പുകളെല്ലാം മാതൃഭാഷയിലൂടെ നടപ്പില്‍ വരുത്താനും എഴുത്തുകുത്തുകള്‍ മലയാളത്തില്‍ത്തന്നെ നിര്‍വഹിക്കാനും പ്രാപ്തരാണ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. മറ്റൊന്ന,് ഇതെല്ലാം ഇംഗ്ലീഷില്‍ പറഞ്ഞു പ്രതിഫലിപ്പിക്കാനും എഴുതി അവതരിപ്പിക്കാനും അവരില്‍ മഹാഭൂരിപക്ഷത്തിനും ബുദ്ധിമുട്ടുമാണ്. കേരളത്തിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ സംബന്ധിച്ചിടത്തോളം അത്  അത്ര പ്രധാനവുമല്ല. ഈയൊരു പശ്ചാത്തലത്തിലാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തിനുള്ള പരീക്ഷ കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഇംഗ്ലീഷിലുള്ള ചോദ്യപേപ്പറുപയോഗിച്ച് നടത്തുന്നതിനെ പരിശോധിക്കേണ്ടത്.

വകുപ്പുതല പരീക്ഷ എഴുതുന്നത് മഹാഭൂരിപക്ഷവും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ക്ലാര്‍ക്കുമാരും  അധ്യാപകരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാവാന്‍ പത്താം ക്ലാസ്സ് പാസാവണമെന്നില്ല. ക്ലാര്‍ക്കിന്റെ അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സാണ്. ടി.ടി.സി.യോ, ബി.എഡ്ഡോ പാസ്സായവരാണ് അധ്യാപകര്‍. കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷകള്‍ പാസായാണ് ഇവരെല്ലാവരും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. ആ പരീക്ഷകളെല്ലാം മലയാളത്തിലായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും. (ചില അധ്യാപകപരീക്ഷകള്‍ ഒഴികെ) ജോലിയില്‍ പ്രവേശിച്ചതിനുശേഷവും അവരില്‍ മഹാഭൂരിപക്ഷത്തിനും ഇംഗ്ലീഷ് ഔദ്യോഗികമായി കൂടുതലൊന്നും ഉപയോഗിക്കേണ്ടി വന്നിരിക്കാനും ഇടയില്ല. സര്‍വ്വീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെല്ലാം മാതൃഭാഷയുടെ ബലത്തില്‍ത്തന്നെയായിരിക്കണം അവര്‍ മറികടന്നിട്ടുണ്ടാവുക. ഏതെങ്കിലും ഒരു വകുപ്പ്/ചട്ടം ഒരപേക്ഷയില്‍ എടുത്തുകാട്ടണമെങ്കില്‍ അത് മലയാളത്തിലായിരിക്കും ചെയ്തിരിക്കുക. ഭരണപരമായ ഏതെങ്കിലും നടപടിക്രമങ്ങളെക്കുറിച്ച് സംശയമോ തര്‍ക്കമോ ഉണ്ടായാല്‍ അത് പരിഹരിച്ചിട്ടുണ്ടാവുക തീര്‍ച്ചയായും മലയാളത്തിലായിരിക്കും. ഇങ്ങനെ മലയാളത്തില്‍ മിക്ക കാര്യങ്ങളും നിര്‍വഹിക്കുന്ന അധ്യാപകരും ക്ലാര്‍ക്കുമാരും പരീക്ഷയെഴുതാനായി മാത്രം ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ടോ? മലയാളത്തില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങളും നിര്‍വഹിക്കുന്ന,  സര്‍ക്കാര്‍ ഉത്തരവിലൂടെതന്നെ എല്ലാ നടപടിക്രമങ്ങളും മാതൃഭാഷയില്‍ പാലിക്കുന്ന ഒരു പ്രദേശത്തിന്റെ ഭാഷ അവിടത്തെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് ചട്ടങ്ങളും വകുപ്പുകളും ഉത്തരവുകളും എത്രമാത്രം നിശ്ചയമുണ്ടെന്ന് പരിശോധിക്കാന്‍ നടത്തുന്ന പരീക്ഷയുടെ മാധ്യമം ആകാത്തത് എന്തുകൊണ്ടാണ്? പരീക്ഷയുടെ നടത്തിപ്പുമായോ എഴുത്തുമായോ അതിലെ വിജയവുമായോ എന്തെങ്കിലും ബന്ധം ഈ 'ഭാഷാപ്രശ്‌ന' ത്തിനുണ്ടോ?

വകുപ്പുതല പരീക്ഷകള്‍ നേരത്തെ വിവരണാത്മക രീതിയിലാണ് നടത്തിയിരുന്നെന്ന് പറഞ്ഞല്ലോ. ഓരോ വകുപ്പുമായും ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും വിശദീകരിച്ചെഴുതണം. സര്‍വ്വീസ് ചട്ടങ്ങളില്‍ 'സ്‌പെഷലൈസ്' ചെയ്ത, അതിലെ വകുപ്പുകളും ഉപവകുപ്പുകളും മന:പാഠമാക്കിയ വിദഗ്ദ്ധര്‍ മിക്ക പ്രദേശങ്ങളിലുമുണ്ടാവും. അവര്‍ ക്ലാസ്സുകള്‍ നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷക്കായി  തയ്യാറാക്കുക. വിവരണാത്മക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇംഗ്ലീഷില്‍ ഗുളിക രൂപത്തിലാക്കി അവര്‍ തരും. ചോദ്യം കാണുന്ന മാത്രയില്‍ ഇത് പകര്‍ത്തലാണ് പരീക്ഷ. ഇംഗ്ലീഷില്‍ വേണം പരീക്ഷ എന്നുള്ളത് ഈ വിദഗ്ദ്ധര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ മിക്കവരും മനസ്സുകൊണ്ട് സായിപ്പിന്റെ മക്കളോ മരുമക്കളോ ആയിരുന്നു. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ സര്‍വ്വീസ് നിയമങ്ങളും വകുപ്പുകളുമാണ് ഇപ്പോഴും അവരെ പോറ്റുന്നത്. ആവശ്യമെങ്കില്‍ മലയാളത്തില്‍ പരീക്ഷ എഴുതാനുള്ള വകുപ്പ് അന്നുമുണ്ട്. പക്ഷേ മലയാളത്തില്‍ എഴുതുന്നവരാരും പാസ്സാകില്ല. കാരണം വിവരണാത്മകമായ ഉത്തരങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നത് ഇതുപോലുള്ള വിദഗ്ദ്ധര്‍ ആയിരുന്നു. സര്‍വ്വീസ് ചട്ടങ്ങളുടെ താപ്പാനകള്‍ക്ക് മലയാളം പക്ഷേ വര്‍ജ്യമായിരുന്നു! ചട്ടങ്ങളും വകുപ്പുകളും മലയാളത്തിന് വഴങ്ങില്ലെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു.''എല്‍.ഡി ക്ലാര്‍ക്കിനെ'അധോമണ്ഡല ഗുമസ്തന്‍' എന്ന് വിളിക്കണോ'' എന്ന്, മലയാളത്തില്‍ പരീക്ഷ എഴുതാമോയെന്ന് ചോദിച്ച ക്ലാര്‍ക്കിനെ അവര്‍ കളിയാക്കും. ''അത് മലയാളമല്ല സര്‍, സംസ്‌കൃതമാണ്. മലയാളമല്ലാത്ത 'സര്‍ക്കാര്‍' എന്ന വാക്ക് മലയാളമായി ഉപയോഗിക്കുന്നതുപോലെ ക്ലാര്‍ക്ക് മലയാളമായിത്തന്നെ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല'' എന്ന് അവരോട് പറയാന്‍ ആരും മിനക്കെട്ടില്ല. പുനര്‍മൂല്യനിര്‍ണ്ണയമില്ലാത്തതിനാല്‍ അവര്‍ നല്കിയ മാര്‍ക്കിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയുകയുമില്ല. വകുപ്പുതല പരീക്ഷകള്‍ 'ഒബ്ജക്റ്റീവ് ടൈപ്പ്' ആയതോടുകൂടി ഇത്തരം താപ്പാനകളുടെ പിടി ഒട്ടൊന്ന് അയഞ്ഞിട്ടുണ്ട്.  ഒ.എം.ആര്‍ ഷീറ്റിലെ കളങ്ങള്‍ മലയാളം വായിച്ചാണോ കറുപ്പിച്ചത് അല്ല ഇംഗ്ലീഷ് വായിച്ചാണോ എന്ന് കമ്പ്യൂട്ടറുകള്‍ ചികയില്ല. ആയതുകൊണ്ടുതന്നെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുന്ന സര്‍വീസ് നിയമങ്ങളുടെ അപ്പോസ്തലന്മാരുടെ ഭാഷാവിവേചനത്തെ ഭയന്ന്  പൊങ്ങച്ചത്തിനായി മാത്രം ഇനി ഇംഗ്ലീഷിന്റെ മേനിക്കടലാസുതന്നെ പരീക്ഷയ്ക്ക് വാങ്ങണമെന്നില്ല.

വിവരണാത്മകമായി ഉത്തരമെഴുതേണ്ട കാലത്ത് ചോദ്യങ്ങള്‍ തുണ്ടു കടലാസുകളിലായിരുന്നു അച്ചടിച്ചിരുന്നത്. ഇന്ന കാര്യം എന്ത്?, എങ്ങനെ?, എപ്രകാരം തുടങ്ങിയമട്ടില്‍ പുസ്തകങ്ങളില്‍ നിന്ന് നേരിട്ടുള്ള കുഞ്ഞുചോദ്യങ്ങളാണ് ഭൂരിഭാഗവും. പരീക്ഷയ്ക്ക് തൊട്ടുമുമ്പായി അവയ്ക്കുള്ള റെഡിമെയ്ഡ് ഉത്തരങ്ങളും പഠിച്ചുവെച്ചതുകൊണ്ട് ചോദ്യമൊന്നു കാണുകയേ വേണ്ടൂ, വായിക്കുക കൂടി വേണ്ടതില്ല. അതുകൊണ്ടുതന്നെ ചോദ്യങ്ങള്‍ മലയാളത്തില്‍ വേണമെന്നതിന് വലിയ ശാഠ്യം ആര്‍ക്കുമില്ലായിരുന്നു. തന്നിട്ടുള്ള നാലെണ്ണത്തില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ പാകത്തില്‍ ഉത്തരങ്ങള്‍ ചെറുതായപ്പോള്‍ ചോദ്യങ്ങള്‍ വലുതായി. തുണ്ടുകടലാസുകളില്‍ അടിച്ചിരുന്ന ചോദ്യങ്ങള്‍ പുസ്തകരൂപത്തിലായി. ഒരു സന്ദര്‍ഭം ഉണ്ടാക്കി ഇവിടെ ഏത് ചട്ടം/ ഉത്തരവ് ആണ് ബാധകം എന്ന മട്ടിലുള്ള ഭീമന്‍ ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനല്ല സമയമാവശ്യം. ചോദ്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിനാണ്. ചോദ്യത്തില്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സില്‍ തെളിഞ്ഞുകിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് തെറ്റും. ഈദൈര്‍ഘ്യമേറിയ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ വായിച്ച് വിയര്‍ക്കുന്ന ഒട്ടേറെപ്പേരുണ്ട്. മലയാളത്തിലുള്ള ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

കേരളത്തിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇംഗ്ലീഷില്‍ അവഗാഹമുണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഉദ്യോഗത്തിനായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ പാസാകാന്‍, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ആവശ്യമെങ്കില്‍ അത്രമതി. ചില വ്യാകരണ കാര്യങ്ങളും മറ്റും കാണാതെ പഠിച്ചാണ് പലരും അതില്‍ കടന്നു കൂടുന്നത്. പക്ഷേ അതല്ല മലയാളത്തിന്റെ കാര്യം. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മലയാളം അറിഞ്ഞിരിക്കണം. കളക്ടര്‍മാര്‍ക്കും, ചീഫ് സെക്രട്ടറിക്കും വരെ ഇത് ബാധകമാണ്. മറ്റ് ദേശത്ത് പഠിച്ചുവളര്‍ന്നവരും ഇതില്‍ നിന്ന് ഒഴിവാകുന്നില്ല. അവര്‍ പത്താം തരത്തിന് തുല്യമായ മലയാളം പരീക്ഷ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ഉടന്‍ ജയിച്ചേ പറ്റൂ. സാധാരണ മനുഷ്യരെ സേവിക്കാന്‍ അവരുടെ ഭാഷയിലൂടെയേ സാധ്യമാകൂ എന്ന ജനാധിപത്യപരമായ ഒരു കാഴ്ചപാടിന്റെ കൂടി ഭാഗമാണ് ഇത്. മലയാളം ചോദ്യം ഉപയോഗിച്ച് വകുപ്പുതല പരീക്ഷകള്‍ നടത്തുമ്പോള്‍, ഒരര്‍ത്ഥത്തില്‍ ആ ഭാഷയില്‍ അവര്‍ക്കുള്ള അവഗാഹം കൂടിയാണ് അളക്കപ്പെടുന്നത്. മാതൃഭാഷയെ നമ്മള്‍ അവിടെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഭാഷയിലൂടെ സാധ്യമാകുന്ന ഭരണനടപടിക്രമങ്ങളേ നമുക്കാവശ്യമുള്ളൂ. അല്ലെങ്കില്‍, നമ്മുടെ നാട്ടില്‍ നടപ്പാക്കുന്ന അത്തരത്തിലുള്ള ഭരണപരമായ ഇടപെടലുകള്‍ക്ക് നമ്മുടെ ഭാഷ ശക്തവുമാണ്. ഭാഷയെ ഭരണപരമായ ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഉപാധിയാണ് ചട്ടങ്ങളും വകുപ്പുകളും ഇംഗ്ലീഷില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍. വകുപ്പുതല പരീക്ഷയുടെയും അവിടത്തെ ചോദ്യങ്ങളുടെയും പ്രശ്‌നമായി ഇതിനെ കുറച്ചു കാണേണ്ടതില്ല. ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മാത്രമേ ഭരണനടപടിക്രമങ്ങള്‍ നമുക്ക് പൂര്‍ണ്ണമായും മാതൃഭാഷയിലാക്കാന്‍ കഴിയൂ. നിയമങ്ങളും ചട്ടങ്ങളും വകുപ്പുകളും ഉത്തരവുകളും സാഹിത്യമല്ല. അഭിരുചിയുടെയും താല്പര്യത്തിന്റെയും ചുരുങ്ങിയ വൃത്തത്തിലല്ല അതിന്റെ നിലനില്‍പ്പും പ്രയോഗവും. സാഹിത്യം നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍ അത് മറ്റ് പ്രകാരത്തില്‍ നിങ്ങളുടെ ജീവിതത്തിനെ ബാധിക്കണമെന്നില്ല. ചിന്തയുടെയും സൗന്ദര്യത്തിന്റെയും വൈകാരികാനുഭൂതികളുടെയും ഒരു ലോകം നിങ്ങള്‍ക്ക് ചിലപ്പോള്‍ നഷ്ടമായേക്കാം. പക്ഷേ അത് ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. സംഗീതത്തില്‍ നിന്നോ ചിത്രത്തില്‍ നിന്നോ ചലച്ചിത്രത്തില്‍ നിന്നോ ടെലിവിഷന്‍ പരിപാടികളില്‍നിന്നുപോലുമോ അവര്‍ക്കത് കണ്ടെത്താം. ഭരണഭാഷയുടെ പ്രശ്‌നം അതല്ല. അത് മനസ്സിലായേ മതിയാവൂ. നമ്മള്‍ അനുസരിക്കേണ്ടുന്ന മറ്റൊരര്‍ത്ഥത്തില്‍ നമുക്കുവേണ്ടി ഉണ്ടാക്കിയ നിയമങ്ങളും വകുപ്പുകളും നമ്മുടെ ഭാഷയില്‍ത്തന്നെ ആകണം. അത് മനസ്സിലാക്കുകയും നിരന്തരമായ പ്രയോഗത്തിലൂടെ അതിനെ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് മലയാളികളായ സര്‍ക്കാര്‍ ജീവനക്കാര്‍തന്നെയാണ്. അതെത്രമാത്രം സാധ്യമായി എന്നതിന്റെ കൂടി പരിശോധനയാണ് വകുപ്പുതല പരീക്ഷകളില്‍ നടത്തേണ്ടത്. അതു കൊണ്ടാണ് അത്തരം പരീക്ഷകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കേണ്ടത്.

ഒരു പരീക്ഷയ്ക്കുവേണ്ടി മാത്രമുള്ള പഠനം യാന്ത്രികമാണ്. മനുഷ്യരെക്കൊണ്ട് അത് ചെയ്യിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. പതിനായിരം കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കാന്‍ കഴിയണമെന്നുള്ളത് മനുഷ്യന്റെ ബുദ്ധിക്കുനേരെയുള്ള പരിഹാസമാണ്. ഒരു കൊച്ചു മൈക്രോചിപ്പ് കോടാനുകോടി ഡാറ്റകള്‍ സൂക്ഷിച്ചുവെയ്ക്കുകയും ('മെമ്മറി' എന്നാണ് അതിനെയും വിളിക്കുക) ചോദിക്കുന്ന മാത്രയില്‍ അത് നല്കുകയും ചെയ്യും. നാനോ ടെക്‌നോളജി മനുഷ്യന്‍ കണ്ടെത്തിയതാണ്. മനുഷ്യന്റെ ചിന്തയും വിവേകവും യുക്തിയുമാണ് നാനോ കണങ്ങളെ കണ്ടെത്തി പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യ കൊണ്ടുവന്നത്. നമ്മുടെ പരീക്ഷണങ്ങളുടെ ഏറ്റവും വലിയ ദുരന്തം, ആ ചിന്തയെയും യുക്തിയേയും അല്ല, അതുകൊണ്ട് സാധ്യമാക്കിയ ലഘുയന്ത്രത്തെയാണ് മാതൃകയാക്കുന്നത് എന്നതാണ്. അതാവാനാണ് നമ്മോട് പബ്ലിക് സര്‍വ്വീസ് കമ്മീഷനടക്കമുള്ള പരീക്ഷാനടത്തിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ജീവിതത്തില്‍ ഒരു പ്രയോജനവുമില്ലാത്ത ലക്ഷക്കണക്കിന് ഡാറ്റകള്‍ കാണാതെ പഠിക്കുന്ന ഒരു കൊച്ചുയന്ത്രമാവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷകളില്‍ ഒന്നാമാനാവാം. ഉന്നതപദവികള്‍ നിങ്ങളെ കാത്തിരിക്കും. അതില്‍ ഏതെങ്കിലും രണ്ടോ മൂന്നോ വസ്തുതകള്‍ വിശകലനം ചെയ്യാന്‍, യുക്തിസഹമായി വിശദീകരിക്കാന്‍, അപഗ്രഥിക്കാന്‍, അതില്‍ നിന്നും ചില നിഗമനങ്ങളില്‍ എത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ആര്‍ക്കും അറിയേണ്ടതില്ല. മനുഷ്യസഹജമായ നമ്മുടെ കഴിവുകളെയെല്ലാം ചുരുക്കിച്ചുരുക്കി, ഓര്‍മ്മിക്കാന്‍ മാത്രം കഴിയുന്ന യന്ത്രമാക്കിയാണ് നമ്മളെ പലേയിടത്തേക്കും ഇന്ന് തിരഞ്ഞെടുക്കുന്നത്. അതില്‍ ഒരു വലിയ രാഷ്ട്രീയമുണ്ട്. (അതല്ല ഇവിടെ പ്രധാനമെന്നുള്ളതുകൊണ്ട് വീണ്ടും പരീക്ഷകളിലേക്ക് വരാം.) പരീക്ഷ എഴുതി ജയിക്കാനുള്ളതല്ല, ഒരു വകുപ്പിലേയും നിയമങ്ങളും ഉത്തരവുകളും. അത് തൊട്ടു നില്‍ക്കുന്നത് ഒരുപാട് മനുഷ്യരുടെ ജീവിതത്തെയാണ്. അത് ഓര്‍മ്മയായി മാത്രം നില്‍ക്കേണ്ട ഒന്നല്ല. വഴക്കമില്ലാത്ത ഒരു ഭാഷയില്‍ കാണാതെ പഠിച്ചുവെച്ച്  മാര്‍ക്ക് നേടിയെടുക്കാനുള്ള വിഭവമല്ല അത്. മാതൃഭാഷയിലാണ് നിങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. ഓര്‍മ്മയിലല്ല ഹൃദയത്തിലാണ് അവ അവശേഷിക്കേണ്ടത്. അതിലെ സാരം, അതുകൊണ്ട് ഉദ്ദേശിക്കുന്നത്, അതിനാല്‍ ചെയ്യാവുന്നത് എന്താണെന്നാവണം പരീക്ഷകളില്‍ വിലയിരുത്തേണ്ടത്. മാതൃഭാഷയിലൂടെ മാത്രമേ നിങ്ങള്‍ക്കിതൊക്കെ സാധ്യമാവൂ.

 മലയാളം ചോദ്യക്കടലാസ് വാങ്ങാന്‍ ആളില്ലാതാവുന്നത്  മാതൃഭാഷയെ ഭരണഭാഷയാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വൈമുഖ്യത്തിന്റെ മറ്റൊരു പ്രത്യക്ഷീകരണം മാത്രമാണ്. മാതൃഭാഷയിലുള്ള ചോദ്യപേപ്പറുകളാണ് അവര്‍ ആവശ്യപ്പെടേണ്ടത്. മാതൃഭാഷയില്‍ അനായാസമായും ആഴത്തിലും മനസ്സിലാക്കാന്‍ നമുക്ക് കഴിയുമ്പോള്‍ എന്തിന് അറിയാത്തൊരു വിദേശഭാഷയുടെ ഭാരം പൊങ്ങച്ചത്തിന്റെ പുറത്ത് നാം പേറണം? ഭാഷാവിജ്ഞാനം അളക്കാനുള്ള സന്ദര്‍ഭമല്ല ഇത്തരം പരീക്ഷകള്‍. ജനങ്ങളുടെയും ജീവനക്കാരുടെയും ജീവിതവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ നയങ്ങളും തീരുമാനങ്ങളും എത്രമാത്രം നിങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്, പ്രായോഗികമായ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണവ പ്രാവര്‍ത്തികമാക്കുക എന്നെല്ലാമാണ് ഇത്തരം പരീക്ഷകളില്‍ പ്രധാനം. സര്‍ക്കാറിന്റെ നയങ്ങളും ചട്ടങ്ങളും മാതൃഭാഷയില്‍ത്തന്നെ മനസ്സിലാക്കുന്ന ഒരാള്‍ക്ക് നാളെ തന്റെ മുന്നില്‍ വന്നുനില്‍ക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന് ഇതില്‍ ഏതു കൊണ്ടാണ് പ്രയോജനമാവുക എന്ന് ആലോചിക്കാനെങ്കിലും കഴിയും. അതയാള്‍ക്ക് വലിയ ചാരിതാര്‍ത്ഥ്യം നല്‍കും.

കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അതിന്റെ പേരുപോലെതന്നെ മലയാളത്തെ വര്‍ജ്ജിക്കാന്‍ വ്യഗ്രത കാട്ടുന്ന വകുപ്പാണ്. ഇപ്പോഴും പരമാവധി പരീക്ഷകള്‍ എങ്ങനെ ഇംഗ്ലീഷില്‍ നടത്താമെന്ന് ആലോചിക്കുന്നവരാണ് ആ വകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍. അവരുടെ സ്വയംഭരണാവകാശം രാജാധികാരത്തിന് തുല്യമെന്ന അഹംഭാവത്തിന്റെ കുതിരപ്പറത്താണവര്‍. ജനാധിപത്യത്തിലേക്കുള്ള തുറന്നപാതയാണ് മാതൃഭാഷ എന്ന് അവര്‍ ഓര്‍ക്കുന്നില്ല. വകുപ്പു തല പരീക്ഷകള്‍ മാത്രമല്ല (ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വിലയിരുത്താനുള്ള പരീക്ഷകളൊഴികെ) കേരളത്തിലെ ഏത് ഔദ്യോഗിക സ്ഥാനത്തേക്കും നിയമനത്തിനുള്ള പരീക്ഷകള്‍ പ്രാഥമികമായും മലയാളത്തിലായിരിക്കണം. ഇംഗ്ലീഷില്‍ എഴുതി ഫലിപ്പിക്കാന്‍ കൂടുതല്‍ വഴക്കമുള്ള വിഷയമുണ്ടെങ്കില്‍ അവയുടെ ചോദ്യക്കടലാസില്‍ പോലും മലയാളത്തിലുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കണം. ചോദ്യങ്ങളുടെ ഇംഗ്ലീഷ് മലയാളം പതിപ്പുകള്‍ ഒറ്റ ചോദ്യപുസ്തകത്തില്‍ത്തന്നെ ഉണ്ടാക്കുക ഇന്ന് പ്രയാസമല്ല.

പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ത്തന്നെ ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് ആവശ്യമെന്ന് ആരായാവുന്നതാണ്. അതിനനുസരിച്ച് ഓരോ കേന്ദ്രത്തിലും ചോദ്യമെത്തിക്കുന്നത് വളരെ ലളിതമായ കാര്യമാണ്. മലയാളം ചോദ്യപേപ്പറുകള്‍ വ്യാപകമാക്കുന്നതിനുള്ള മുന്‍കൈ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ ഭാഗത്തുനിന്നാണുണ്ടാകേണ്ടത്. മലയാളം എല്ലാ വകുപ്പുകളിലും ഭരണഭാഷയാവുകയും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളെല്ലാം മലയാളത്തില്‍ ലഭ്യമാവുകയും ചെയ്യുമ്പോഴേ, ഭാഷയുടെ അടിസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന 'കേരളാ' പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ എന്ന സ്ഥാപനം ഇവിടെ അവശേഷിക്കൂ. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയിട്ടുള്ള ചോദ്യക്കടലാസ്സുകള്‍ പരീക്ഷകള്‍ക്ക് ശേഷം കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അതിലെ ഭാഷ, വിവര്‍ത്തനം ഇവ പൊതുവായ വിലയിരുത്തലുകള്‍ക്ക് വിധയമാക്കുകയും വേണം. അടുത്ത പരീക്ഷ എഴുതുന്നവര്‍ പരിശോധിക്കട്ടെ ഏത് ഭാഷയാണ് തനിക്ക് കൂടുതല്‍ വഴങ്ങുന്നതെന്ന.്
ഏറ്റവും പ്രധാനമായും ഇതൊടൊപ്പം വേണ്ടത് ഇത്തരം പരീക്ഷകള്‍ എഴുതുന്നതിനുള്ള മുഴുവന്‍ പുസ്തകങ്ങളും സര്‍ക്കാര്‍ തന്നെ മലയാളത്തില്‍ ലഭ്യമാക്കുക എന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പരീക്ഷകള്‍ക്ക് വേണ്ടി മാത്രമല്ല അത്. 'മാതൃഭാഷയാണ് ഭരണഭാഷ' എന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം മേനി നടിക്കുകയല്ല ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്, അത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അറിഞ്ഞിരിക്കേണ്ട മുഴുവന്‍ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും, അവയെക്കുറിച്ച് വിശദമാക്കുന്ന മുഴുവന്‍ പുസ്തകങ്ങളും  മലയാളത്തിലുണ്ടാക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍, ആ ഒറ്റക്കാരണത്താല്‍, ഈ നാട് വൈദേശികാധിപത്യത്തില്‍ നിന്നും സ്വതന്ത്രമായിട്ടില്ല എന്ന് നമുക്ക് ലജ്ജിക്കേണ്ടിവരും. ഭരണപരവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യമാണ് നാം നേടിയതെങ്കില്‍, പതാകയുയര്‍ത്തുമ്പോഴും ദേശീയഗാനമാലപിക്കുമ്പോഴും മാത്രമല്ല സ്വാതന്ത്ര്യത്തെയോര്‍ത്ത് നാം പുളകിതരാകേണ്ടത്; മറിച്ച് നമ്മുടെ ഭരണസംവിധാനങ്ങളില്‍ അവശേഷിക്കുന്ന ആധിപത്യത്തിന്റെ ആയുധമായ ഭാഷയെക്കൂടി അവിടെ നിന്ന് നിഷ്‌കാസനം ചെയ്ത് അവിടങ്ങളിലെല്ലാം മാതൃഭാഷയുടെ കരുത്തുള്ള അക്ഷര മുദ്രകള്‍ പതിക്കുമ്പോഴാണ്. എങ്കില്‍  മാത്രമേ ''മലയാളം ചോദ്യം ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ'' എന്ന അപമാനത്തില്‍നിന്ന് ''ഇംഗ്ലീഷിലുള്ള ചോദ്യം ആവശ്യമുള്ളവര്‍ ആരെങ്കിലുമുണ്ടോ?'' എന്ന അന്വേഷണത്തിന് മുന്നില്‍ ആരും എഴുന്നേറ്റുനില്‍ക്കാത്ത അഭിമാനത്തിലേക്ക് നാളെയെങ്കിലും മാതൃഭാഷാസ്‌നേഹികള്‍ക്ക് ഉണരാന്‍ കഴിയൂ.
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ 2015 മാര്‍ച്ച് ലക്കത്തില്‍ വന്നത്.)    

2015 ഏപ്രിൽ 14, ചൊവ്വാഴ്ച

കുട്ടിക്കച്ചവടത്തിന്റെ അങ്ങാടി നിലവാരം


സ്വന്തം സ്‌കൂളിലെ മാഷ് അകാലത്തില്‍ മരിച്ചതറിഞ്ഞ് അങ്ങോട്ടുപോകാന്‍ ധൃതിയില്‍ ഇറങ്ങുകയാണ് മാനേജര്‍ ദാമോദരന്‍ നമ്പ്യാര്‍. അപ്പോഴേക്കും മൂന്നു നാലുപേര്‍ ഓടിക്കിതച്ചെത്തി. കാര്യങ്ങള്‍ നേരെയങ്ങ് പറഞ്ഞു, 'നമ്പ്യാരെ സ്‌കൂളീന്ന് ഒരു മാഷ് മരിച്ചില്ലേ? ആ പോസ്റ്റ് ബുക്ക് ചെയ്യാന്‍ വന്നതാ...'.   മാഷ് മരിച്ചിട്ട് രണ്ടു മണിക്കൂറ്  പോലും ആയിട്ടില്ലല്ലോ എന്ന് അമ്പരക്കുന്നതിനിടയിലും, മരണ വിവരം അറിഞ്ഞ ഉടനെ താന്‍ പത്രത്തിലേക്ക് ഡ്രാഫ്റ്റ് ചെയ്തു വെച്ച പരസ്യം പോസ്റ്റ് ചെയ്യാത്തത് ലാഭമായെന്ന് നമ്പ്യാര്‍ ആശ്വാസം കൊള്ളുന്നു. അക്ബര്‍ കക്കട്ടിലിന്റെ 'അങ്ങാടി നിലവാരം' എന്ന കഥയാണ് മുകളില്‍ ചുരുക്കിയത്. എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തെക്കുറിച്ചുള്ള തമാശകള്‍ കഥകളില്‍ വന്നതിനേക്കാള്‍ കൂടുതല്‍ മൂര്‍ത്തമായി ചിത്രീകരിക്കപ്പെട്ടത് സിനിമകളിലാണ്. ഇംഗ്ലീഷ് മീഡിയം (1999) എന്ന സിനിമയിലേതാണ് പെട്ടെന്ന് ഓര്‍മ്മ വരുന്ന സന്ദര്‍ഭം. 1997 മുതല്‍ നടപ്പിലാക്കിത്തുടങ്ങിയ പുതിയ പഠന രീതികളെ പരിഹസിക്കാനായും, പൊതുവിദ്യാഭ്യാസമോ മാതൃഭാഷയിലുള്ള പഠനമോ അല്ല ഇംഗ്ലീഷ് മീഡിയം അണ്‍ എയിഡഡ് സ്‌കൂളുകളാണ് നമ്മെ രക്ഷിക്കുക എന്ന് പറയാനുമായി എടുത്തതാണ് പ്രസ്തുത സിനിമയെങ്കിലും, അതില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന, കോഴ കൊടുത്ത് എങ്ങിനെയെങ്കിലും സ്‌കൂളില്‍ കയറിപറ്റാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ എളുപ്പം മറക്കാന്‍ കഴിയില്ല. സ്‌കൂളിലെ മാവില്‍ നിന്നും വീണ് മാഷ് ആശുപത്രിയിലായി എന്നറിഞ്ഞ് അങ്ങോട്ടേക്ക് പുറപ്പെടുന്ന മാനേജരുടെ മുന്നിലേക്കാണ് സൈക്കിളില്‍ പറന്നുവന്ന് ആ കഥാപാത്രം മറിഞ്ഞുവീഴുന്നത്. ആശുപത്രിലായ മാഷ് മരിക്കാന്‍ സാധ്യതയുണ്ട് എന്ന് തിരക്കി ഉറപ്പിച്ചാണ് ധൃതിയില്‍ ഉള്ള ഈ വരവ്. പണമെത്രയായാലും ആ പോസ്റ്റ് അയാള്‍ക്ക് തന്നെ വേണം. 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം' (1988) എന്ന സിബി മലയിലിന്റെ ആദ്യകാല സിനിമയില്‍, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഒരു കഥാപാത്രം വ്യാജ അധ്യാപന ബിരുദം കരസ്ഥമാക്കി മാനേജര്‍ക്ക് ആവശ്യത്തിന് കാശുകൊടുത്ത് സ്‌കൂളില്‍ ചേരുന്നതാണ് പ്രമേയം. ഉപ്പുമാവിന് 'സാള്‍ട്ട് മാംഗോ ട്രീ' എന്ന രസികന്‍ പേരുകൊടുക്കുന്ന മോഹന്‍ലാലിന്റെ കടുപ്പമുള്ള ഇംഗ്ലീഷ് പ്രകടനം കണ്ട്  ജഗതി അവതരിപ്പിക്കുന്ന നാണു മാഷ് അതീവ ഗൗരവത്തോടെ ചോദിക്കുന്നുണ്ട് ''ഇംഗ്ലീഷ് മീഡിയമായിരിക്കും അല്ലേ'' എന്ന്. കഥയും സിനിമകളിലെ ചില രംഗങ്ങളും പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് 'എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന്  നിയന്ത്രണം വരുന്നു' എന്നത് മുഖ്യവാര്‍ത്തയായി ഈയിടെ പത്രങ്ങളില്‍ കണ്ടപ്പോഴാണ്.

ഉത്തരവ് വായിച്ച് അതിശയപ്പെട്ട് സ്ഥലകാല ബോധ്യം വരാന്‍ സ്വയം ഒന്ന് നുള്ളിനോക്കി വീണ്ടും വാര്‍ത്ത വായിച്ച് അങ്ങിനെ നിന്ന് പോയി. അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാവുന്ന പുക്കാറുകള്‍ ഓര്‍ത്ത് ആവേശം കൊണ്ടു. ഈ അധ്യയന വര്‍ഷം കുട്ടിച്ചോറായത് തന്നെ. എന്‍.എസ്.എസ്, എസ് എന്‍. ഡി. പി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകള്‍, മലങ്കര, കത്തോലിക്ക, ലത്തീന്‍ തുടങ്ങി പ്രബലരായ കൃസ്തീയ കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍, എം ഇ എസ്, മുജാഹിദ് തുടങ്ങിയ മുസ്ലിം സമുദായ പ്രമാണിമാര്‍, ആയിരത്തിലധികം വരുന്ന വ്യക്തിഗത സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സംഘടന തുടങ്ങിയവരൊക്കെ ഇനി വെറുതെയിരിക്കുമോ? സമരങ്ങള്‍, സ്‌കൂള്‍ അടച്ചു പൂട്ടലുകള്‍, തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങള്‍ ഒക്കെക്കൂടി ഒരു അരങ്ങ് തന്നെയാവും ഇനിയുള്ള ദിനങ്ങള്‍. ഭരണം തന്നെ നിലം പതിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ പോയ ആലോചനകളുടെ വണ്ടി അങ്ങേയറ്റം സന്തോഷകരമായ ഒരു മാനസികാവസ്ഥയുടെ തണലിലാണ് ലാന്റ് ചെയ്തത്. ആവേശത്തോടെ തന്നെ തുടര്‍ വാര്‍ത്തകള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചു. ഭീകര നിരാശയായിരുന്നു ഫലം. എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ ദുര്‍ബ്ബലമായ ഒരു പ്രതിഷേധം ഒഴിച്ചാല്‍ മറ്റൊന്നും ഉണ്ടായില്ല. (സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്‌കൂളുകളെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാറിന്റെതെന്നാണ് അദ്ദേഹം ഉത്തരവില്‍ നിന്നും വായിച്ചെടുത്തത്). മത സമുദായ സംഘടനകളും മാനേജ്‌മെന്റ് അസോസിയേഷനും മന്ത്രിസഭാ തീരുമാനം സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നതുകൊണ്ടാവുമോ പ്രതിഷേധങ്ങള്‍ ഇല്ലാത്തത്? അല്ല ഇക്കാര്യത്തില്‍ സ്വകാര്യമായ വല്ല ഉടമ്പടികളും ഇരുകൂട്ടര്‍ക്കും ഇടയില്‍ നേരത്തെ രൂപം കൊണ്ടിരുന്നോ? ആകെ ഹലാക്കിലായി നില്‍ക്കുന്ന പ്ലസ് ടു വിഷയത്തില്‍ നിന്നും തത്കാലമൊന്നു തലയൂരാനായും ആളുകള്‍ ചര്‍ച്ചകളില്‍ പരസ്പരം കൊത്തിമരിക്കാനുമായി എടുത്തിട്ടതാണോ ഈ ഉത്തരവ്? ജാതിമത സംഘടനകളാല്‍ നയിക്കപ്പെടുന്നു എന്ന പഴി നിത്യവും കേട്ടുകൊണ്ടിരിക്കുന്ന ഒരു വലതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഇത്രയും വിപ്ലവാത്മകമായ നടപടിയോ? എന്തുതന്നെയായാലും എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് ആത്മാര്‍ത്ഥതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ആണെങ്കില്‍ അത് കേരളത്തിന്റെ പൊതുമനസ്സിനെ തൊട്ടറിഞ്ഞത്തിന്റെ സഫലമായ തെളിവും നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചരിത്രപരമായ ഇടപെടലും ആയി തീര്‍ച്ചയായും രേഖപ്പെടുത്തപ്പെടും.

തൊട്ടുമുന്‍പ് ഹയര്‍ സെക്കന്ററി മേഖലയിലുള്ള എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. വളരെ സാധാരണമായതെങ്കിലും സൂക്ഷ്മമായ ചില ചിട്ടകള്‍ നിയമനങ്ങളില്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പ്രസ്തുത ഉത്തരവിലെ ചില നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു.
•  സര്‍ക്കാരിന്റെ അനുമതിക്കുശേഷമേ മാനേജര്‍മാര്‍ നിയമന നടപടികള്‍ സ്വീകരിക്കാവു,
•  ഒഴിവ് സംബന്ധിച്ച് രണ്ട് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കണം. ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ നോട്ടീസ് ബോര്‍ഡുകളിലും അറിയിപ്പ് നല്‍കണം.
•  കൂടിക്കാഴ്ചാവിവരം രജിസ്‌ട്രേഡ് തപാലില്‍ ഏഴ് ദിവസംമുമ്പ് ഉദേ്യാഗാര്‍ഥിയെ അറിയിക്കണം.
•  ഇന്റര്‍വ്യു ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധി ഉണ്ടായിരിക്കണം. 
•  ബിരുദാനന്തര ബിരുദം (ഫസ്റ്റ്ക്ലാസ് 20, സെക്കന്‍ഡ് ക്ലാസ് 15), ബി.എഡ് (ഫസ്റ്റ്ക്ലാസ് 10, സെക്കന്‍ഡ്ക്ലാസ് 5), സെറ്റ്, എസ്.എല്‍.ഇ.ടി, ജെ.ആര്‍.എഫ്, നെറ്റ്, എം.എഡ്, എം.ഫില്‍ 5, പി.എച്ച്.ഡി.10, അധ്യാപന പരിചയം 5, ഒരേ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും 5, കലാകായിക മത്സര മികവ് 5, ദേശീയ മാധ്യമങ്ങളില്‍ രചന 5, കൂടിക്കാഴ്ചയിലെ പ്രകടനം10 എന്നിങ്ങനെ വെയിറ്റേജ് മാര്‍ക്ക് നല്‍കണം.
•  ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കുള്‍പ്പടെയുള്ള റാങ്ക്‌ലിസ്റ്റ് ഇന്റര്‍വ്യു ദിവസമോ അടുത്ത ദിവസമോ പ്രസിദ്ധപ്പെടുത്തണം.
•  ഒരാള്‍ക്ക് പരമാവധി മാര്‍ക്ക് ചില വിഷയങ്ങളില്‍ 80 ഉം മറ്റു ചില വിഷയങ്ങളില്‍  70 ഉം ആയിരിക്കണം

വ്യക്തമായ അക്കാദമികമായ ദിശാബോധം ഉള്‍ക്കൊള്ളുന്ന പ്രസ്തുത ഉത്തരവ് ഇറക്കി ഏറെക്കാലമൊന്നും ഐ എ എസ്സുകാരനായ ഡയറക്ടര്‍ക്ക് അവിടെ തുടരാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും തത്പരകക്ഷികളെല്ലാം അതിലെ അപകടം മണത്തിരുന്നു. ഉത്തരവ് അപ്പാടെ മരവിപ്പിക്കുകയാണ് തുടര്‍ന്നുണ്ടായത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തു മാത്രമേ പുതിയ മന്ത്രിസഭാ തീരുമാനങ്ങളെയും നോക്കിക്കാണാന്‍ കഴിയുകയുള്ളൂ.
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് പോലും കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുമുന്നണികള്‍ക്കും പേടിപ്പെടുത്തുന്ന അനുഭവമാണ്. ഇരുകൂട്ടര്‍ക്കും അതിനു തുനിഞ്ഞപ്പോഴൊക്കെ കൈ നന്നായി പൊള്ളിയിട്ടുണ്ട്. ചരിത്രത്തില്‍ എക്കാലത്തേക്കുമായി ഇടം പിടിച്ച ഒരു നിയന്ത്രണമാണ്, 'വിമോചനം' എന്ന ഭാഷയിലെ ഏറ്റവും മഹത്തായ ഒരു പദത്തെ നിഘണ്ടുവിന് വെളിയിലാക്കിയത്. 

എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസത്തിനും അത് വഴി നാടിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ മേഖലകള്‍ക്കും നല്‍കിയ വലിയ സംഭാവനകളെ എളുപ്പം ആര്‍ക്കും തമസ്‌കരിക്കാന്‍ കഴുയുമെന്നു തോന്നുന്നില്ല. കേരളത്തെ അതാക്കിമാറ്റിയ ഏറ്റവും സുപ്രധാനമായ ചവിട്ടുപടികളില്‍ ഒന്ന്, വിവിധങ്ങളായ താത്പര്യങ്ങളാണ് പിറകില്‍ ഉണ്ടായിരുന്നതെങ്കിലും, ജനതയെ അക്ഷര വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണ് അതിന്റെയെല്ലാം അടിസ്ഥാനപടവ് എന്ന ധാരണയോടെ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.  ആധുനിക വിദ്യാഭ്യാസം എന്ന ശ്രേഷ്ടമായ പിടിവള്ളിയെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കൈകളില്‍ എത്തിച്ചത് ഇത്തരം പള്ളിക്കൂടങ്ങളായിരുന്നു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിശാലസ്ഥലികളാണ് അക്കാലത്ത് ഇത്തരം വിദ്യാലയങ്ങള്‍ ആരംഭിക്കാനുള്ള ഭൗതികോര്‍ജ്ജം. എന്നാല്‍ രക്ഷകവേഷത്തിന്റെ പച്ചയ്ക്ക് പകരം ശിക്ഷകന്റെ കരിയോ താടിയോ ആണ് ഇന്ന് ഇത്തരം വിദ്യാലയങ്ങളുടെ മുഖത്തെഴുത്ത്. രണ്ടാമത്തെ തവണ ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം പ്രഹസനമാണെന്നതുപോലെ ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ കൂത്തരങ്ങാണ് ഇന്ന് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്.

1980-90 കള്‍ മുതലാണ് നമ്മുടെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ 'അര്‍ത്ഥ' സാധ്യതകള്‍ കൈവരിക്കുന്നത്. അധ്യാപകരെ നിയമിക്കുന്നതിലും കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും അടങ്ങിയിട്ടുള്ള സാമ്പത്തികമായ നേട്ടങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വന്‍ ആദായമുണ്ടാക്കാവുന്ന വ്യവസായശാലകള്‍ ആക്കിമാറ്റി. അധ്യാപനത്തില്‍ താത്പര്യമുണ്ടായിരുന്ന, അക്കാദമികമായി മികച്ച നിലവാരമുണ്ടായിരുന്ന ആളുകള്‍ക്കാണ് അന്ന് അധ്യാപന കോഴ്‌സുകള്‍ക്ക് പ്രവേശനം പോലും ലഭിച്ചിരുന്നത്. സ്‌കൂളുകള്‍ നടത്തുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രീതി കൈവരിക്കാന്‍ സാധിച്ചാല്‍ വലിയ സാമ്പത്തിക ഇടപാടുകളോ ശുപാര്‍ശകളോ ഇല്ലാതെ അവര്‍ക്ക് എയിഡഡ് സ്ഥാപനങ്ങളില്‍ ജോലിയും ലഭിക്കുമായിരുന്നു. നല്ല അധ്യാപകരെ ലഭിക്കുക, നല്ല സ്‌കൂളെന്ന പേര് സമ്പാദിക്കുക ഇതൊക്കെയായിരുന്നു സ്‌കൂള്‍ നടത്തിപ്പുകാരായ ആ തലമുറയുടെ പ്രഥമ പരിഗണനകള്‍. നിയമിക്കപ്പെട്ട അധ്യാപകര്‍ മിടുക്കരായതുകൊണ്ട് അവരില്‍ മിക്കവാറും തൊട്ടടുത്ത വര്‍ഷങ്ങളില്‍ തന്നെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് പരീക്ഷയെഴുതി എത്തുകയും ചെയ്തു.
80 കള്‍ക്ക് ശേഷമാണ് ഈ മേഖലയിലെ വന്‍ സാധ്യതകള്‍ കണ്ടെത്തപ്പെടുന്നത്. കേരളത്തില്‍ അധ്യാപന കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവര്‍ തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടത്തില്‍നിന്ന് തുടങ്ങി ഷില്ലോംഗ് വരെപ്പോയി അധ്യാപന ബിരുദങ്ങളുമായി തിരിച്ചുവന്നു. ഇവരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധന മാനേജ്‌മെന്റുകളുടെയും കണ്ണ് തുറപ്പിച്ചു. അധ്യാപക ജോലികള്‍ പരസ്യമായി ലേലം ചെയ്യുന്ന പശ്ചാത്തലം അതോടെ ഒരുങ്ങി. മലബാര്‍ മേഖലയിലെ അധ്യാപക ജോലികള്‍ക്കായി തിരുവിതാംകൂറില്‍ നിന്ന് ആളുകള്‍ കൂട്ടമായി ഇങ്ങോട്ട് വണ്ടികയറാന്‍ തുടങ്ങിയപ്പോഴാണ് ഇവിടുത്തെ ആളുകള്‍ അടുത്ത വണ്ടിക്ക് കര്‍ണാടകത്തിലേക്കും ബിഹാറിലേക്കും കുതിച്ചത്.

90 കളോടെ രാജ്യത്തിന്റെ പൊതുനയം തന്നെ സ്വകാര്യനേട്ടവും സാമ്പത്തിക ലാഭവും മാത്രമാണെന്ന പുത്തന്‍സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലായി. ആഗോളകുത്തകകള്‍ക്ക് മാത്രം ബാധകമായ നയങ്ങള്‍ ആയിരുന്നില്ല അവ. പണം മാത്രമായി എല്ലാത്തിന്റെയും മൂല്യം അളക്കാനുള്ള ഏക ഉപാധി. അധ്യാപക നിയമനങ്ങളിലെ കോഴ ലക്ഷങ്ങളിലേക്ക് വളര്‍ന്നു. അക്കാദമികമായ മികവുകള്‍, മറ്റു തലങ്ങളിലുള്ള കഴിവുകള്‍ ഇവയെല്ലാം എടുക്കാനാണയങ്ങളാവുകയും മടിശ്ശീലയുടെ കനവും ഉന്നതങ്ങളില്‍ നിന്നുള്ള ശുപാര്‍ശകളും മുഖ്യ പരിഗണനകള്‍ ആവുകയും ചെയ്തു.1991 മുതല്‍ പ്ലസ് ടു സ്‌കൂളുകള്‍ കൂടി വ്യാപകമാവുന്നതോടെ എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ കുതിരക്കച്ചവടത്തിനേക്കാള്‍ അധപതിച്ചു. അഴിമതിയുടെ കൂറ്റന്‍ തിരമാലകള്‍ കൂടി തീര്‍ത്തുകൊണ്ടാണ് ഇത്തരം ഭരണ നടപടികള്‍ കൂടി ഇവിടെയുണ്ടായത് എന്നതുകൊണ്ടുതന്നെ നാട്ടിലെ മാനേജര്‍മാര്‍ അധ്യാപക അനധ്യാപക ജോലികള്‍ പരസ്യ ലേലത്തിന് വെച്ചതിനെതിരെ ഒരു ചെറുവിരലും ആരുടെ ഭാഗത്തുനിന്നും അനക്കപ്പെട്ടില്ല. ഇരുപതും മുപ്പതും ലക്ഷം രൂപയും, വിദ്യാഭ്യാസ വകുപ്പിലെ പ്യൂണ്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതൃത്വം വേറെ നീളുന്ന ശുപാര്‍ശകളും എയിഡഡ് വിദ്യാലയങ്ങളിലെ നിയമനത്തിനുള്ള നടപ്പ് സമ്പ്രദായങ്ങളായി. പൊതുസമ്മതിയുടെ നിര്‍മ്മാണം ഇക്കാര്യത്തിലാണ് കേരളത്തില്‍ ആദ്യം നടപ്പില്‍ വന്നത്. കുറഞ്ഞ യോഗ്യത എങ്ങിനെയെങ്കിലും ഒപ്പിച്ചെടുത്ത, പണം എത്രവേണമെങ്കിലും കൊടുക്കാന്‍ തയ്യാറായ, വിദ്യാഭ്യാസം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്നുപോലും അറിയാത്ത അധ്യാപകരെക്കൊണ്ടും ലക്ചറര്‍മാരെക്കൊണ്ടും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പുഷ്ടമായി. അക്കാദമികമായ മികവ് തെളിയിച്ച, സര്‍ഗ്ഗാത്മകമായ വഴികള്‍ അപരിചിതമാല്ലാത്ത മറ്റൊരു വിഭാഗത്തിനെ  ഇത്തരം സ്ഥാപനങ്ങളുടെ മതില്‍ക്കെട്ടിനരികില്‍പ്പോലും അടുപ്പിച്ചില്ല.     

പൊതുവിദ്യാഭ്യാസത്തെത്തന്നെ വിഴുങ്ങാന്‍ വാ പിളര്‍ക്കുന്ന മറ്റൊരു സത്വത്തെ അപ്പോഴൊന്നും ആരും കണ്ടിരുന്നില്ല. അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളായിരുന്നു അവ. യാതൊരു സാമൂഹിക നിയന്ത്രണങ്ങളുമില്ലാതെയും ഭരണാധികാരികളുടെ മൗനാനുവാദത്തോടെയും അവ പൊതുവിദ്യാഭ്യാസത്തിന്റെ വേരുകള്‍ പൊട്ടിച്ചുകൊണ്ട് വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. തുച്ഛമായ വേതനമെങ്കിലും മേലധികാരികളുടെയും ഉടമസ്ഥരുടെയും പ്രീതി സമ്പാദിക്കാനായി അവിടങ്ങളിലെ അധ്യാപകര്‍ പകലന്തിയോളം ഒഴുക്കിയ വിയര്‍പ്പും മത – ജാതി പരിവേഷങ്ങളുടെ പിന്തുണയും സാമൂഹിക അന്തസ്സിന്റെ അളവുകോല്‍ എന്ന പുതിയ പദവിയും ഒക്കെ ചേര്‍ന്ന് അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പെട്ടെന്ന് തന്നെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പോലും ഏക രക്ഷാമാര്‍ഗ്ഗം എന്നനിലയില്‍ സമൂഹത്തില്‍ പ്രബലമായി. കുട്ടികളുടെ എണ്ണം കഷ്ടിച്ചൊപ്പിച്ച് എയിഡഡ് സ്‌കൂളുകളില്‍ നിയമനം നേടിയ അധ്യാപകര്‍, മാനേജര്‍ക്ക് എണ്ണിക്കൊടുത്ത പണത്തിന്റെ പലിശ മാത്രമാണ് തന്റെ ശമ്പളം എന്ന ഗര്‍വ്വിനാല്‍ ക്ലാസ് മുറിക്ക് ആവശ്യമായ ഗൗരവം നല്‍കാത്തതിനാല്‍, അത്തരം സ്‌കൂളുകളുടെ നിലവാരം കുത്തനെ താഴോട്ടുപോകാന്‍ തുടങ്ങിയതും അണ്‍ എയിഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് വളമായി. കുട്ടികളെ അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ചേര്‍ക്കാനെത്തിയ സാധാരണക്കാര്‍ ഞെട്ടിയത്, അവിടങ്ങളില്‍ തങ്ങള്‍ക്കു മുന്നില്‍ അവരുടെ കുട്ടികളുടെ കൈയും പിടിച്ച് ക്യൂവില്‍ ഉണ്ടായിരുന്ന, കുട്ടികളെ തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വലിയ ഓഫറുകള്‍ നല്‍കി വീട്ടില്‍ നിരന്തരം വന്നിരുന്ന സര്‍ക്കാര്‍ എയിഡഡ് സ്‌കൂളിലെ അധ്യാപകരെ കണ്ടാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം മാത്രമല്ല പൊതുബോധം തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്തരം വിദ്യാലയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആശയങ്ങളും മൂല്യബോധവും ഇടുങ്ങിയ ചിന്താഗതികളും ആണെന്ന് ആദ്യം തിരിച്ചറിയേണ്ടുന്ന പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ തന്നെ അതിന്റെ അനൗദ്യോഗിക പ്രചാരകരായതാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന്.

എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ അഴിമതിയും ശുപാര്‍ശകളും കാലുപിടുത്തങ്ങളും മാറ്റിനിര്‍ത്തിയാലും ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഒഴിവാക്കുക പ്രയാസകരമാണ്. ഇതിന്റെയെല്ലാം ഭാഗമായി, ഒരു കാലത്ത് മെച്ചപ്പെട്ട അക്കാദമിക അന്തരീക്ഷം നിലനിന്നിരുന്ന നമ്മുടെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ഇന്ന് എവിടെക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്? വിദ്യാഭ്യാസത്തിന്റെ പേരില്‍ അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അവ എപ്രകാരമാണെന്നും പൊതുസമൂഹവും സൂക്ഷ്മമായി വിലയിരുത്തേണ്ടതല്ലേ? അധ്യാപക നിയമനത്തിലെ അഴിമതികളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തെക്കാള്‍ പ്രാധാന്യത്തോടെ നടക്കേണ്ടത് ഇത്തരമൊരു സാമൂഹികമായ ഓഡിറ്റിംഗ് ആണ്. കാരണം ഒരു അക്കൗണ്ടന്റ് ജനറലിന്റെയും കണക്കില്‍ വരാത്ത ചില മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും കാഴ്ച്ചപ്പാടുകളുടെയും നഷ്ടം അപ്പോള്‍ മാത്രമേ നമുക്ക് കണ്ടെത്താന്‍ കഴിയൂ. അത് കുട്ടികളുടെ നഷ്ടത്തില്‍ മാത്രം ഒതുങ്ങുകയില്ല: സമൂഹത്തിന്റെ പൊതുബോധത്തിന്റെയും പൊതു ഇടപടലുകളുടെയും നഷ്ടമായിത്തീര്‍ന്ന് നാം നേടിയെടുത്ത പലതിന്റെയും ഇനി ഒരിക്കലും തിരിച്ചുവരാത്ത തിരോധാനം തന്നെയായിത്തീരും.

സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇന്ന് ഒരു എയിഡഡ് സ്‌കൂളിലോ കോളെജിലോ അധ്യാപകരാവുക എന്നത് ആലോചിക്കാന്‍ പോലും അസാധ്യമായ ഒന്നാണ്. ഇരുപത്, മുപ്പത്, നാല്‍പ്പത് എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങളായി കുതിച്ചുയരുന്ന ലക്ഷങ്ങളുടെ സംഭാവന തരപ്പെടുത്തുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ഏറ്റവും മേല്‍ത്തട്ടില്‍ നില്‍ക്കുന്ന വിഭാഗത്തിനു മാത്രമേ ഈ ജോലികള്‍ പ്രാപ്തമാകൂ. അപേക്ഷകരില്‍ ഏറ്റവും കഴിവുകുറഞ്ഞ, മിനിമം യോഗ്യതകള്‍ വളരെ പ്രയാസപ്പെട്ട് തരപ്പെടുത്തിയ, എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്ന ഒരാള്‍ക്കായിരിക്കും ആ വിഷയത്തില്‍ ഗവേഷണം നടത്തുകയും മൗലികമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത മറ്റൊരാളെ പിന്‍തള്ളി ആ ജോലി ലഭിക്കുക. അക്കാദമികമായ എന്ത് ഉത്തരവാദിത്വം, ആത്മാര്‍ത്ഥത, സമര്‍പ്പണം ആണ് അവരില്‍ നിന്ന് ആവശ്യപ്പെടാന്‍ കഴിയുക.

ടേമിന് അനുസരിച്ച് പാഠഭാഗങ്ങളുടെയും സിലബസ്സിന്റെയും വഴിപ്പാടുകള്‍ മുറപോലെ പൂര്‍ത്തിയാക്കുന്ന ഒരു തരം അനുഷ്ഠാനങ്ങളാണ് ഇപ്പോള്‍ അവിടങ്ങളിലെ വിദ്യാഭ്യാസം. നവീനമായ ഒരു ചിന്തയും അവിടെ സ്വാഗതം ചെയ്യപെടില്ല. പരമ്പരാഗത ശീലങ്ങളുടെയും നടപടികളുടെയും പുനരുത്പാദനത്തില്‍ മാത്രം അവര്‍ ജാഗരൂകരായിരിക്കും. ശമ്പളവും പെന്‍ഷനും ഉറപ്പിക്കുന്നതിനപ്പുറം അക്കാദമികമായ കുതിപ്പുകള്‍ക്കൊപ്പം നില്‍ക്കാനോ അവയ്ക്ക് വഴികാട്ടിയാവാനോ അവര്‍ തയ്യാറാവില്ല. ജീവിതം കൊണ്ട് സന്ദേശം തീര്‍ത്ത മഹനീയ മാതൃകകളെ ഉദാഹരിക്കാന്‍ അവര്‍ക്കൊരിക്കിലും സാധിക്കില്ല. എല്ലാവിധ പുരോഗമനചിന്തകളെയും അവര്‍ വക്രിച്ച ഒരു പുച്ഛച്ചിരികൊണ്ട് ആട്ടിപ്പായിക്കും. അവരുടെ മുന്നില്‍ വര്‍ഷങ്ങളോളം ഇരിക്കേണ്ടിവരുന്നതില്‍ സ്വയം പുച്ഛവും അപമാനവും തോന്നി ക്ലാസിന് പുറത്തേക്കിറങ്ങാന്‍ ഒരാള്‍ എപ്പോഴെങ്കിലും സ്വയം ശേഷി ആര്‍ജ്ജിക്കുമെങ്കില്‍ അപ്പോള്‍ മാത്രമേ ഏതെങ്കിലും തരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍  വിദ്യാഭ്യാസവകുപ്പിന് കീഴില്‍ വരികയുള്ളൂ.

പണം കൊടുക്കാതെ, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ഒരു പരീക്ഷയെഴുതി നിയമിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ഇത്തരക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും ഇല്ല എന്ന് ഒരിക്കിലും പറയാന്‍ കഴിയില്ല. പേരെടുത്തു പറയാവുന്ന കഴിവുറ്റ എത്രയോ അധ്യാപകര്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടുതാനും. (പക്ഷെ അവരില്‍ മിക്കവരും, എയിഡഡ് നിയമനം ഒരു വന്‍ കച്ചവടം ആകുന്നതിനു മുന്‍പ് അത്തരം സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടവരാണ് എന്നത് മറ്റൊരു പരമാര്‍ത്ഥം) കെട്ടുകണക്കിന് പണം വാരിയെറിഞ്ഞ്, കോഴ്‌സുകളും പോസ്റ്റുകളും സൃഷ്ടിക്കുകയും അതിന്റെ പതിന്മടങ്ങ് അധ്യാപക നിയമനത്തിനായി കോഴ വാങ്ങുകയും ചെയ്യുന്ന, ബ്രോക്കര്‍ / റിയല്‍ എസ്‌റ്റേറ്റ് രീതിയിലുള്ള കച്ചവടത്തിലേക്ക് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിക്കുന്നത്, ദൂരവ്യാപകമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയേയും നന്മകളെയും കടലിലേക്കൊഴുക്കിക്കളയും. മുപ്പതു കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു ബാച്ച്, നാല്‍പ്പതു പേരുണ്ടെങ്കില്‍ ഒരു ഡിവിഷന്‍, പത്തുപേരുണ്ടെങ്കില്‍ ഒരു കോഴ്‌സ് എന്നിങ്ങനെ കുട്ടികളെ തങ്ങളുടെ കച്ചവടത്തിന്റെ കരുക്കളായി മാത്രം കാണുന്ന എയിഡഡ് മാനേജുമെന്റുകള്‍ക്കാണ്, കുട്ടികളെ കടത്തുന്നവര്‍ക്കുള്ള ശിക്ഷയേക്കാള്‍ വലിയ ദണ്ഡനം നല്‍കേണ്ടുന്നത്. അവര്‍ കാട്ടിക്കൂട്ടുന്ന വൃത്തികേടുകളാണ് അധ്യാപക സമൂഹത്തെ പൊതുസമൂഹത്തിനു പിന്നില്‍ മിക്കപ്പോഴും അപമാനിതരാക്കി നിര്‍ത്തുന്നത്.

2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

ഗ്രേസ് മാര്‍ക്കുകള്‍ കെടുത്തുന്ന തിളക്കങ്ങള്‍.

സ്‌കൂളില്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് അനുവദിച്ചത് വലിയ ആഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. വളരെക്കാലമായുള്ള ശ്രമമായിരുന്നു. നേരത്തെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്) യൂനിറ്റിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ പരമാവധി അതിനായി ശ്രമിച്ചെങ്കിലും സംഗതി കയ്യില്‍ വന്നിരുന്നില്ല. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്ന കുട്ടിപ്പോലീസ് സംവിധാനവും ഏറെക്കാലമായി മോഹിപ്പിച്ച് കൊണ്ട് സമീപത്തെ പല സ്‌കൂളുകളിലും ഉണ്ട്. അതിന് ശ്രമിച്ചിട്ട് ഇനി വലിയ കാര്യമൊന്നുമില്ല, ഇപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് അത് അനുവദിക്കുന്നില്ല എന്ന് മാത്രമല്ല ഹൈസ്‌കൂള്‍ വിഭാഗത്തിന് അനുവദിച്ചു കിട്ടണമെങ്കില്‍ തന്നെ ആറുലക്ഷത്തോളം രൂപ ബാങ്കില്‍ കെട്ടിവെക്കണം എന്നും കേള്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് ലോട്ടറിയടിക്കും പോലെ ഗൈഡ്‌സ് യൂനിറ്റ് സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് തിരശ്ശീല നീക്കിയത്.

സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങി ജൂനിയര്‍ റെഡ്‌ക്രോസ് വരെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ആഭിമുഖ്യം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താനായി നിരവധി സംവിധാനങ്ങള്‍ ഇന്ന് സ്‌കൂളുകളില്‍ ഉണ്ട്. ഇവയുടെ എല്ലാം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും വിരളമല്ല. ഏകദേശം ആ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗമായിരിക്കും. സേവനത്തിനായി ഏതു മേഖല തെരെഞ്ഞെടുക്കണമെന്ന പേരില്‍, ഇവയെ നയിക്കുന്ന അധ്യാപകര്‍ തമ്മില്‍ വാക്പയറ്റിലും കൈയ്യാങ്കളിയിലും വരെ ചെന്നെത്തുന്ന പുക്കാറുകള്‍ സ്‌കൂളില്‍ ഉണ്ടാകാറുണ്ട്. ''ഇതെന്താ മാഷേ സ്‌കൂളിലെ മൊത്തം ആളുകളും ഇപ്പോള്‍ സേവനതത്പരരും സാമൂഹികപ്രവര്‍ത്തകരും ആയി മാറിയോ'' എന്ന് ആരെങ്കിലും സംശയിച്ചാലും കുറ്റം പറയാന്‍ പറ്റില്ല.

സ്‌കൌട്‌സ് ആന്‍ഡ് ഗൈഡ്‌സും എന്‍.എസ്.എസ്സും ജൂനിയര്‍ റെഡ്‌ക്രോസുമൊക്കെ സ്‌കൂളിലെ 'മുന്നോക്ക'ക്കാരുടെ പരിഗണനാ വിഷയം ആയിരുന്നില്ല ഇത്രകാലവും. പാഠപുസ്തക കേന്ദ്രിതമായ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന, പൊതുവേ പഠനത്തില്‍ മിടുക്കര്‍ അല്ലെന്ന് വിധിയെഴുതപ്പെട്ട പിന്‍ബഞ്ചുകാരാണ് നിര്‍ബന്ധിക്കപ്പെട്ട് ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നത്. വെയിലും മഴയും കൂസാതെ മാര്‍ച്ചുപാസ്റ്റുകളിലും പരേഡുകളിലും ജാഥകളിലും അവര്‍ പങ്കെടുത്തു. സ്‌കൂള്‍ പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കുകയും കുറ്റിക്കാടുകള്‍ വെട്ടിമാറ്റുകയും ചെയ്തു. നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ റോഡ് വെട്ടുകയും തോട് കീറുകയും ചെയ്തു. നാട്ടിലെ സര്‍വ്വപരിപാടികളിലും രാപ്പകല്‍ ഭേദമന്യേ വളണ്ടിയര്‍മാരായി എല്ലാ പണികളും ചെയ്തു. കുലീന വിദ്യാര്‍ത്ഥികള്‍ക്ക് ആലോസരമായിരുന്നു അന്ന് ഇത്തരം ഏര്‍പ്പാടുകളെല്ലാം.
പിന്നെ ഒരുനാള്‍ ഇവയെങ്ങിനെ സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ പോലും 'ക്രൌഡ് പുള്ളര്‍' ഘടകമായി മാറി എന്നതാണ് അതിശയകരം. ഇന്ന് കുട്ടിയെ ഹൈസ്‌കൂളിലോ ഹയര്‍ സെക്കന്ററിയിലോ ചേര്‍ക്കാന്‍ ആലോചിക്കുമ്പോള്‍ രക്ഷിതാവ് ആദ്യം അന്വേഷിക്കുന്ന കാര്യം അവിടെ നല്ല അധ്യാപകരുണ്ടോ പഠിക്കാന്‍ സൗകര്യമുണ്ടോ എന്നൊന്നുമല്ല; മറിച്ച് അവിടെ എന്‍.എസ്.എസ്സുണ്ടോ സ്‌കൗട്ടുണ്ടോ കുട്ടിപ്പോലീസുണ്ടോ എന്നൊക്കെയാണ്! ഈ അമ്പരപ്പിന്റെ ലളിതമായ ഉത്തരം ഇവയ്‌ക്കെല്ലാം വാരിക്കോരി ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എന്ന അനുഗ്രഹം മാത്രമാണ്. വാര്‍ഷിക പരീക്ഷയുടെ മൊത്തം മാര്‍ക്കിന്റെ അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനം വരെ ഈ കുറുക്കുവഴിയിലൂടെ സമ്പാദിക്കാന്‍ കഴിയുമ്പോള്‍, മക്കളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്ന ഏതു രക്ഷിതാവും അന്വേഷിക്കും 'മാഷേ, ഇവിടെ നമ്മളെ എന്‍.എസ്.എസ്സും കുട്ടിപ്പോലീസുമൊക്കെ ഉണ്ടല്ലോ' എന്ന്. (ഇന്ന് ഈ സന്നദ്ധഭടന്മാര്‍ ക്യാമ്പുകളില്‍പ്പോലും ശുചിത്വപരിപാടികളോ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ അല്ല മുഖ്യമായും നടത്തുന്നത്, കലാ സാംസ്‌കാരിക പരിപാടികളാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്)

ഇവയ്ക്ക് മാത്രമല്ല ഇന്ന് പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് ഉദാരമായി നല്കപ്പെടുന്നത്. കലോത്സവങ്ങള്‍, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ മേളകള്‍, അറബിക് സംസ്‌കൃതം പോലുള്ള കലാമേളകള്‍ എന്നിവയിലും സംസ്ഥാനതലത്തില്‍ ഒരു എ ഗ്രേഡ് ഒപ്പിച്ചാല്‍ സംഗതികഴിച്ചിലാവും;  മുപ്പത് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഈ ഗ്രേസ് മാര്‍ക്ക് ആവട്ടെ ഒരു വിഷയം പഠിച്ചു നേടുന്ന മാര്‍ക്കിനെക്കാള്‍ ഒട്ടും വീര്യം കുറഞ്ഞതല്ല. രണ്ടും തമ്മില്‍ തിരിച്ചറിയാനും വഴിയില്ല. ഫുള്‍ എ പ്ലസ്സിന്റെ പത്തരമാറ്റില്‍ നെഞ്ചുവിരിക്കുന്ന പലരും താഴെ ഇട്ട ഗ്രേസ് മാര്‍ക്കിന്റെ പലകപ്പുറത്തായിരിക്കും പക്ഷെ നില്‍ക്കുന്നത്. സ്‌കൂളിന്റെ വിജയശതമാനം മൊത്തമായി ഉയര്‍ത്തിക്കാട്ടുവാനും ഈ വളഞ്ഞ വഴി മിക്ക സ്‌കൂളുകളും പയറ്റുന്നുണ്ട്.
ഗ്രേസ് മാര്‍ക്കുകള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്നതിനും മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നതിനും ഉള്ള ഒറ്റമൂലിയായതോടെ ഏതു വഴിക്കായാലും അത് സംഘടിപ്പിക്കാന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും നടത്തുന്ന കൂട്ടയോട്ടത്തിന് തടയിടാനായി കഴിഞ്ഞ വാര്‍ഷിക പരീക്ഷാ സമയത്ത് വിദ്യാഭ്യാസ വകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. സമീപകാലത്ത് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ അക്കാദമികമായ ഉള്ളടക്കമുള്ള ആ ഉത്തരവില്‍ ഗ്രേസ് മാര്‍ക്ക് വകയില്‍ നിലവിലുള്ള പൊല്ലാപ്പുകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ഉത്തരവിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.

1. ഹയര്‍ സെക്കന്ററി കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഇനങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ഉള്ളതായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
    •  നിലവിലെ രീതിയില്‍ അക്കാദമിക മികവു പുലര്‍ത്തുന്നവരെക്കാള്‍ ഉയര്‍ന്ന സ്‌കോറുകള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കിലൂടെ ലഭിക്കുന്നു.
    •  ഉന്നത പഠനത്തിനു പരിഗണിക്കുമ്പോള്‍ ഗ്രേസ് മാര്‍ക്കിലൂടെ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍, മികച്ച അക്കാദമിക് നിലവാരമുള്ളവരെ അപേക്ഷിച്ച് മുന്നിലെത്തുന്നു.
   •  പ്ലസ് വണ്‍ / പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നേടാന്‍ വേണ്ടി മാത്രം വിവിധ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പ്രവണത ഏതാനും വര്‍ഷങ്ങളായി ക്രമാനുഗതം വര്‍ദ്ധിച്ചുവരികയാണ്.
  •  പ്ലസ് ടു തലത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു തന്നെ ഉപരിപടനത്തിന് പരിഗണിക്കുമ്പോള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി പരിഗണനയിലൂടെയും വെയിറ്റേജ് നല്‍കി വരുന്നുണ്ട്. ഇത് രണ്ടു തവണ ഒരേ ഇനത്തിന് പ്രയോജനം ലഭിക്കുവാന്‍ ഇടയാകുന്നു. ഇത് അക്കാദമിക് മികവ് പുലര്‍ത്തുന്നവരെ പ്രതികൂലമായി ബാധിക്കുന്നതാണ്.
 
2. മേല്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് 2014 മാര്‍ച്ചിലെ പരീക്ഷ മുതല്‍ പ്ലസ് വണ്‍  വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാകുന്ന രീതിയില്‍ ഗ്രേസ് മാര്‍ക്കിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന ആകെ സ്‌കോര്‍ 90 % ആയി നിജപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി.
 
3. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2014 മാര്‍ച്ചിലെ പൊതു പരീക്ഷമുതല്‍ ഗ്രേസ് മാര്‍ക്കിലൂടെ ഒരു പ്ലസ് വണ്‍ / പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന ആകെ മാര്‍ക്ക് 90 % ആയി നിജപ്പെടുത്തി ഉത്തരവാകുന്നു.
 
07/02/2014 നു പുറത്തിറങ്ങിയ പൊ വി നമ്പര്‍ 650/14/സാധാരണ ഉത്തരവ് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. ഈ ഉത്തരവ് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉചിതവും കൃത്യവും ശാശ്വതവും ആയ പരിഹാരമാണെന്നൊന്നും പറയാന്‍ കഴിയില്ല. മാത്രമല്ല, പരീക്ഷയുടെ നോട്ടിഫിക്കേഷനില്‍ പറഞ്ഞതിന് വിരുദ്ധമായ ഒരു കാര്യവും, അത് അക്കാദമികമായി എത്രമേല്‍ പുരോഗമനാത്മകമാണെങ്കില്‍ പോലും അവസാന നിമിഷം നടപ്പാക്കാന്‍ ശ്രമിച്ചത് ശരിയുമായില്ല. ചര്‍ച്ച ആ രീതിയില്‍ വഴിമാറിപ്പോയത് കൊണ്ട് ഒടുവില്‍ പ്രസ്തുത ഉത്തരവ് താത്കാലികമായി മരവിപ്പിച്ച് തടിയൂരുകയാണ് വിദ്യാഭ്യാസ വകുപ്പും ചെയ്തത്.
 
ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കണ്ടെത്തിയിട്ടുള്ള കാര്യങ്ങള്‍ മിക്കതും ശരിയാണെന്ന് ഇക്കാര്യത്തെക്കുറിച്ച് സാമാന്യനുഭാവമുള്ള ആരും സമ്മതിക്കും. എല്ലാം ഗ്രേസ് മാര്‍ക്ക് ലക്ഷ്യം വച്ചുകൊണ്ടാവുന്നത് കലയെയും മറ്റു കഴിവുകളേയും സംബന്ധിച്ചും മാര്‍ക്ക് നല്‍കപ്പെടുന്ന വിഷയങ്ങളെ സംബന്ധിച്ചും ദോഷം മാത്രമേ ചെയ്യൂ. ക്ലാസ് നഷ്ടപ്പെടുത്തിയതിന്റെ അണ പൈ കണക്കിന്റെ പേരില്‍ ലഭിക്കേണ്ട ഒരവകാശമായി, എല്ലാത്തിനുമുള്ള ഒറ്റമൂലിയായി ഗ്രേസ് മാര്‍ക്കിനെ കാണുന്ന സമീപനമാണ് അടിസ്ഥാനപരമായി മാറേണ്ടത്. ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടുന്ന കുട്ടിയുടെ പക്ഷത്തുനിന്നോ അതിനായി അങ്ങേയറ്റം വിയര്‍പ്പൊഴുക്കിയ രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നോ അല്ല, പൊതുവില്‍ പാഠ്യപദ്ധതി സമീപനത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഈ വിഷയം പരിശോധിക്കേണ്ടതെന്ന് തോന്നുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉള്ള ആലോചനകളെ ഇങ്ങനെ ക്രോഡീകരിക്കാനാണ് തോന്നുന്നത്.
 
1. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശേഷം കായികമേളകള്‍ക്കല്ലാതെ മറ്റൊന്നിനും പഠ്യേതരം എന്ന പേരില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതുതന്നെ വേണ്ടി വരുന്നത് നിരന്തരമൂല്യനിര്‍ണയത്തില്‍ നിന്ന് സമഗ്രം എന്ന ആശയം എടുത്തു കളഞ്ഞതുകൊണ്ടാണ്. ശേഷിക്കുന്ന എല്ലാ കഴിവുകളും സ്‌കൂള്‍ തലത്തില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും അത് കുട്ടിക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. സര്‍ഗാത്മകവും അക്കാദമികവുമായ രചനകള്‍, അവതരണാത്മക പ്രവര്‍ത്തനങ്ങള്‍, അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍, സംവാദാത്മക പ്രവര്‍ത്തനങ്ങള്‍ ( Creative and Academic writing, Performance based, Interactive, Investigative) എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിരന്തര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുകയോ അതില്‍ കൂടുതല്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു കുട്ടികളുടെ കഴിവുകള്‍ സ്‌കൂള്‍ തലത്തില്‍ വിലയിരുത്തുകയാണ് വേണ്ടത്. സംസ്ഥാന മേളകള്‍ പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കു അക്കാദമികമായി യാതൊരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, അവ ജൈവമല്ലാത്ത പഠനകാലത്തിന്റെ ഉള്ള് പൊള്ളയായ പൊയ്ക്കുതിരകളുമാണ്. അശ്ലീല സമാനമായി അവിടെനടക്കുന്ന വൃത്തികേടുകള്‍ അക്കാദമികമായ അന്തരീക്ഷത്തിലേക്ക് കുടഞ്ഞിടാതിരിക്കുന്നതാണ് നല്ലത്.
 
2.സംസ്ഥാനതല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് തീര്‍ത്തും അയുക്തികമാണ്. ഇത് സംസ്ഥാനതല വിജയികളായ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് ചുരുക്കിക്കാണാന്‍ കഴിയില്ല. എട്ടോ പത്തോ ശതമാനത്തിനാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെങ്കിലും അതില്‍ രക്തസാക്ഷികളാകുന്നത് വലിയൊരു വിഭാഗമാണ്. ജില്ലയില്‍ ചെറിയൊരു മാര്‍ക്കിന് ഒന്നാംസ്ഥാനം (അവരാണല്ലോ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്) നഷ്ടപ്പെടുന്നവര്‍, ഏകദേശം സമാനമായി മികവുകാട്ടിയവര്‍ ഇവരുടെ കലാപരമായ മികവ്, പ്രയത്‌നം ഇതൊക്കെ എങ്ങിനെ അംഗീകരിക്കപ്പെടും. അതുപോലെ തന്നെ ഉപജില്ലകളിലും. അപ്പീലുകള്‍ വഴി എത്തി,  ഉപജില്ല / ജില്ല മത്സരങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെക്കാളും മികവുകാട്ടുന്നവര്‍  ജില്ലാ /സംസ്ഥാന മേളകളില്‍ ഉണ്ടാവാറുണ്ടല്ലോ? അങ്ങിനെയെങ്കില്‍ ഉപജില്ല / ജില്ല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്കും ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ട്. അവ എവിടെയും പരിഗണിക്കപ്പെടുന്നില്ല.
 
3. നൂറ് ശതമാനം എന്ന വാശിയാണ് വിവാദങ്ങള്‍ക്ക് പ്രധാനകാരണം. ഒരു വിഷയത്തിന് നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുക എന്നത് അപൂര്‍വ്വവും ശരിയായ പ്രതിഭയുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഷയത്തില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന ഒരാള്‍ക്ക് മറ്റൊരു വിഷയത്തില്‍ അങ്ങിനെ ആവണമെന്നില്ല. എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ് എന്നത് അപ്രായോഗികവുമാണ്. ഒരു വിഷയത്തോട് അങ്ങേയറ്റം പ്രതിപത്തിയും താത്പര്യവും ഉണ്ടാകുമ്പോഴാണ് അതില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എല്ലാവിഷയങ്ങള്‍ക്കും അഞ്ചുമാര്‍ക്കുകള്‍ വീതം നല്‍കപ്പെടുമ്പോള്‍ എല്ലാത്തിലും നൂറില്‍ നൂറ് എന്ന, ചിലരുടെ കാര്യത്തിലെങ്കിലും അനുചിതവും അനര്‍ഹവും ആവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.  നേരത്തെ എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ 550 മാര്‍ക്കിനു മേല്‍ വരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. ഇത് ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുക എന്നത് മറ്റേത് മേഖലയിലും എന്നത് പോലെതന്നെ ആ വിഷയത്തിലുള്ള പ്രതിഭയുടെ വലിയ തെളിച്ചമാണ്.
 
4. ഗ്രേസ് മാര്‍ക്ക് ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത് കലോല്‍സവങ്ങളിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും ഗ്രേഡ് നേടുന്നവര്‍ക്ക് ആണ്. ഇവയിലെ പങ്കാളിത്തം ഇന്ന് ഗ്രേസ് മാര്‍ക്ക് എന്ന ഒറ്റലക്ഷ്യം മാത്രം ഉന്നം വെച്ചുള്ള ഒന്നായിട്ടുണ്ട്. നമ്മുടെ കലോത്സവങ്ങളുടെയും മേളകളുടെയും പരിസരത്ത് ഇല്ലാത്തത് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും യഥാര്‍ത്ഥത്തിലുള്ള കഴിവുകളുടെയും തെളിച്ചങ്ങളാണ്. അവ ഇല്ല എന്നല്ല, അവയൊന്നും പരിഗണിക്കപ്പെടുന്നത് നീതിപൂര്‍വകമായോ സത്യസന്ധമായോ അല്ല എന്നതാണ്. അതുകൊണ്ട് തന്നെ കല സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങള്‍ക്കല്ല ഒരുതരം വൃത്തികെട്ട മത്സരങ്ങള്‍ക്കും കച്ചവടത്തിനും ലേലം വിളികള്‍ക്കും ഉള്ള ഇടമായി അവ തരംതാണിരിക്കുന്നു. പരിശീലകരുടെ താണ്ഡവനടനങ്ങളും രക്ഷിതാക്കളുടെ കരിവേഷങ്ങളും അവിടം പിടിച്ചടക്കിയിട്ട് കാലം ഏറെയായി. എല്ലാത്തിനും ഏജന്റുമാരും ഉണ്ട്. ''അടുത്തവര്‍ഷം നിങ്ങളുടെ മകള്‍ക്ക് മകന് നൂറ് ശതമാനം മാര്‍ക്ക് വേണോ? ഞങ്ങള്‍ പറയുന്ന പരിശീലകന്റെ അടുത്തു വരൂ.. വിധികര്‍ത്താക്കളെ അടക്കം സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് അദ്ദേഹം... മുപ്പതു മാര്‍ക്ക് എന്നാല്‍ ചെറുതല്ല... പ്രവേശന പരീക്ഷകളില്‍ പോലും പരിഗണിക്കപ്പെടുന്ന മാര്‍ക്കാണ്.. എഞ്ചിനീയറിംഗിന് ഒരു നല്ല കോളേജില്‍ കിട്ടണമെങ്കില്‍ മാനജ്‌മെന്റില്‍ ലക്ഷങ്ങള്‍ വേണ്ടേ... ഇവിടെ അത്രയൊന്നും വേണ്ട...'' ഇങ്ങനെ പോകുന്നു അവരുടെ വിശദീകരണങ്ങള്‍... ഇത് തീര്‍ച്ചയായും അവസാനിപ്പിക്കണം. അതിനുള്ള ഒന്നാമത്തെ നടപടിയായി ഇതിനെ കാണാം. ഇന്ന് കലകള്‍ക്ക് മാത്രമല്ല. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഓരോ ഇനങ്ങള്‍ക്കും സ്‌പെഷലൈസ് ചെയ്ത പരിശീലകര്‍ ഉണ്ട്. അവരുടെ അടുത്തു നീണ്ട ക്യൂ ആണ്. അല്ലെങ്കില്‍ തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന (കായിക മേഖലയില്‍ ഒഴികെ ) കുട്ടികള്‍ ഭൂരിഭാഗവും ഏതു വിഭാഗത്തില്‍ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചാല്‍, ഈ വാദത്തിലുള്ള അപ്പര്‍ മിഡില്‍ ക്ലാസ് താത്പര്യം വ്യക്തമാകും.
 
5. പൂരക്കളി വടക്കേ മലബാറിലെ ഒരു അനുഷ്ഠാന കലയാണ്. ഇത്തവണ പതിനാലു ജില്ലകള്‍ക്കും പൂരക്കളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത്രയും തന്നെ അപ്പീലുകള്‍ വഴിയും എത്തി. വടക്കെമലബാറിലെ പൂരം എന്നാല്‍ എന്താണെന്ന് ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ, ഏതെങ്കിലും പരിശീലകരെ കൊണ്ട് വന്ന് കുറച്ചു സ്‌റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ ഇരുപതോളം പേര്‍ക്ക് മുപ്പതു മാര്‍ക്ക് വീതം ലഭിക്കും. മലബാറിലെ ചില കലാപരിശീലകര്‍ക്ക് അത് കൊയ്ത്തു കാലമാണ്. നാല് ജില്ലയില്‍ പൂരക്കളി പഠിപ്പിക്കും. മൂന്നോ നാലോ ലക്ഷം ഒരു മാസം കൊണ്ട് സമ്പാദിക്കും. കന്നഡ പദ്യം ചൊല്ലല്‍, യക്ഷഗാനം ഇവയ്‌ക്കൊന്നിനും കാസര്‍ഗോഡ്കാര്‍ക്കല്ല സമ്മാനം കിട്ടുക. മാര്‍ക്ക് എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇത്തരം കലാ താത്പര്യങ്ങള്‍ക്ക് പിറകില്‍ ഉള്ളത്. ഈ കോപ്രായങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടോ എന്നും ആലോചിക്കേണ്ടതാണ്.
 
6. ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളും കലാ കായിക മികവുകളും പ്രായോഗികമായും അതാതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടും എങ്ങിനെ പരിഗണിക്കാം എന്നത് സംബന്ധിച്ച് സൂക്ഷ്മമായ ആലോചനകള്‍ നടക്കണം. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍  കേഡറ്റ് കോര്‍പ്‌സ് (എന്‍ സി സി ),നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ,ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിവയിലെ പ്രവര്‍ത്തനം ഗ്രേഡ് ചെയ്യപ്പെടുകയും അതിനനുസരിച്ച മുന്‍ഗണന ഉപരിപഠനത്തിനും തൊഴിലിനും പരിഗണിക്കപ്പെടുകയും വേണം. പ്രത്യേകിച്ചും ഇവയുമായി നേരിട്ട് ബന്ധമുള്ള കോഴ്‌സുകള്‍ക്കും തൊഴിലുകള്‍ക്കും. കലാപഠനത്തിനായും ആ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്കും ഉള്ള പ്രധാന പരിഗണനകളിലൊന്നായി ഇവിടെ ലഭിക്കുന്ന ഗ്രേഡുകള്‍ മാറണം.
 
7. പൂരക്കളിയില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് കെമിസ്ട്രിയിലും ഫിസിക്‌സിലും അഞ്ച് മാര്‍ക്ക് വീതം നല്‍കി നൂറു ശതമാനം ആക്കുമ്പോള്‍ തീര്‍ച്ചയായും ആ വിഷയങ്ങളോട് നാം ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട്. പഠന വിഷയങ്ങളുടെ ആന്തരികമായ ഗൗരവം ആണ് ഇങ്ങനെ ചോര്‍ന്നു പോകുന്നത് എന്നതും തിരിച്ചറിയണം. കലകള്‍ക്കും മറ്റു ശേഷികള്‍ക്കും മാത്രമല്ല, വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത അന്തസ്സ് എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട്. ഈ മാര്‍ക്ക് ദാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൂഷ്യം ഇതാണ്. സയന്‍സിനും ഇംഗ്ലീഷിനും മികവുകാട്ടുന്ന ഒരു കുട്ടിക്ക് ശാസ്ത്രീയ സംഗീതത്തിലും ഭരതനാട്യത്തിലും അഞ്ചുമാര്‍ക്ക് അധികം നല്‍കുമോ എന്നചോദ്യം പ്രസക്തമാണ്.
 
8. നൂറു ശതമാനം ഉറപ്പിക്കാനാണ് ഇന്ന് ഇത്തരം മേളകള്‍ക്കും സേവന മേഖലകള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പ്രിയം കൂടാന്‍ കാരണം. ഗ്രേഡിംഗ് എന്ന സമീപനം തന്നെ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള ഈ കഴുത്തറുപ്പന്‍ മത്സരത്തെ കുറയ്ക്കുക എന്നതാണല്ലോ? എ പ്ലസ് എന്ന ഉയര്‍ന്ന ഗ്രേഡിലേക്ക് വരാന്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനെ ഈ ഉത്തരവ് തടയുന്നുമില്ല. നൂറ് ശതമാനം മാര്‍ക്കിനു വേണ്ടിയുള്ള ഈ പരക്കം പാച്ചില്‍ പാഠ്യപദ്ധതിയെത്തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക.
 
സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍  കേഡറ്റ് കോര്‍പ്‌സ് (എന്‍ സി സി ), നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയും സ്‌കൂളിലെ വിവിധങ്ങളായ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഒരു കുട്ടിയില്‍ പാകിമുളപ്പിക്കുന്ന ആത്മവിശ്വാസവും താന്‍പോരിമയും സേവനസന്നദ്ധതയും തന്നെയാണ് അതിന്റെ സത്തയും പ്രയോജനവും. ആ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്‌കൂളിന്റെ കണ്ണാവുകയാണ്. നേതൃപാടവവും സമൂഹത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ഈ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ എക്കാലത്തേക്കുമായി നേടുന്ന വിലമതിക്കാന്‍ കഴിയാത്ത മൂലധനമാണ്. ഈ ഒരു കാഴ്ചപ്പാടോടെ നമുക്ക് ഓരോന്നിന്റെയും പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കഴിയുന്നുണ്ടോ എന്നത് മാത്രമാണ് പ്രശ്‌നം. അതിന്റെ തന്നെ ആന്തരിക ബലത്താല്‍ വേണം ഓരോ ചെറു പുല്‍നാമ്പും തല ഉയര്‍ത്തി നില്‍ക്കാന്‍. അതിന് പഠന വിഷയങ്ങളില്‍ ഗ്രേസ് മാര്‍ക്കുകൂടി കിട്ടിയേ തീരൂ എന്ന വാശി രണ്ടിന്റെയും വിലയറിയാതെയുള്ള വിടുവായത്തമാണ്. വരമ്പത്തെക്കൂലിക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ല സേവന പ്രവര്‍ത്തനങ്ങളും കലാപ്രവര്‍ത്തനങ്ങളും എന്ന ലളിതമായ സത്യം വിളിച്ചു പറയാന്‍ വിദ്യാഭ്യാസം എന്നത് എന്താണെന്ന സാമാന്യ ബോധം മാത്രമേ വേണ്ടതുള്ളൂ.
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ആഗസ്ത് ലക്കത്തില്‍ വന്നത്.)    

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ചുവന്നമഷിപുരട്ടിയ ചീര്‍പ്പുകള്‍


ചോദ്യം
താഴെ കൊടുത്ത കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.

തപാല്‍പെട്ടി
മാധവന്‍ പുറച്ചേരി

സ്മൃതിനാശം വന്നിട്ടില്ലാത്ത
തപാല്‍പെട്ടി.
റിലയന്‍സ്,
ഐഡിയ,
ഇ മെയില്‍,
ഇന്റര്‍നെറ്റ്,
വിസ്മയങ്ങളെ ശപിച്ച്
പ്രണയമില്ലാതെ
തുരുമ്പുപിടിച്ചു നില്ക്കുന്നു.

ഒരൊറ്റനെടുവീര്‍പ്പെങ്കിലും
കിട്ടിയിരുന്നുവെങ്കില്‍
പൂത്തുലയാമായിരുന്നു...!

മൗനമുദ്രിതമായ ചുംബനങ്ങളാല്‍
നിറഞ്ഞുകവിഞ്ഞ വസന്തകാലങ്ങള്‍!

'പൊന്നേ, കരളേ,
ഒന്നിങ്ങുവന്നെങ്കില്‍
ഉയിരുക്കുയിരായ...'

കണ്ണീര്‍വെളിച്ചത്തില്‍
മുഴുമിക്കാത്ത വാക്കുകള്‍
എഴുതിയെഴുതിത്തീരാത്തതിനാല്‍
പശപുരണ്ട,
കീറിപ്പോയ അക്ഷരങ്ങള്‍ .
ഹൃദയത്തിനല്ലാതെ
മറ്റൊന്നിനും വായിച്ചെടുക്കാന്‍ പറ്റാത്തവ,
തിരിച്ചുവരാന്‍ മതിയായ സ്റ്റാമ്പില്ലാത്ത
പുഞ്ചിരികള്‍ .
ഒരു മധുരമായ ഓര്‍മ്മ

കുട്ടികള്‍ ചരല്‍ വാരി
തപാല്‍പെട്ടിയിലിട്ടു;
അവരറിയുമോ
അമ്മ അച്ഛനെഴുതിയ കത്തുകള്‍...
........................................................................................................
ഉത്തരം
മധുരമായ ഓര്‍മ്മ
ആധുനിക ലോകം അഴുക്കുകളാല്‍ നിര്‍ജ്ജീവമാണ്. ദുരിതപൂര്‍ണ്ണമായ ഈ ലോകത്തിന്റെ ചിത്രീകരണം അതിസമര്‍ത്ഥമായാണ് മാധവന്‍ പുറച്ചേരി നിര്‍വ്വഹിച്ചിരിക്കുന്നത്. തപാല്‍പ്പെട്ടി എന്ന കവിത നഷ്ടപ്പെട്ട മൂല്യങ്ങളുടെ ഭാരിച്ച വേദനയാണ്  വായനക്കാരന് സമ്മാനിക്കുന്നത്.

മറവി ബാധിച്ചിട്ടില്ലാത്ത തപാല്‍പ്പെട്ടി ആധുനിക ലോകത്തെ വന്‍കിട കമ്പനികളെയും സാങ്കേതിക വിദ്യയേയും ശപിക്കുകയാണ്. പ്രണയത്തിന്റെ വറ്റാത്ത നെടുവീര്‍പ്പുകള്‍ അതിനു സ്മരണ മാത്രമായിക്കഴിഞ്ഞു. സ്‌നേഹമാധുരമായ വാക്കുകള്‍ പ്രണയികള്‍ പരസ്പരം കൈമാറാന്‍ താന്‍ മാര്‍ഗ്ഗമായ കാലം അസ്തമിച്ചു കഴിഞ്ഞു. അക്ഷരത്തെറ്റുകളും ദാരിദ്രചിഹ്നങ്ങളും വേര്‍പാടിന്റെ അതിദുര്‍ഘടമായ വിരഹവേദനയും നെഞ്ചേറ്റിയ നാളുകള്‍. കുട്ടികള്‍ ഇന്ന് തപാല്‍പ്പെട്ടി കളിക്കോപ്പായി മാറ്റിയിരിക്കുന്നു. മണ്ണുവാരി തപാല്‍പ്പെട്ടിയില്‍ ഇടുമ്പോള്‍ അവരറിയുന്നില്ല അമ്മ അച്ഛന് അയച്ച കത്തുകളെക്കുറിച്ച്.
ആഗോളവത്കരണത്തിന്റെ കറുത്തകരങ്ങളില്‍ പ്രണയവും വികൃതമാക്കപ്പെടുന്ന ആധുനികതയെക്കുറിച്ച് പരിതപിക്കുകയാണ് കവി ഇവിടെ. പ്രണയത്തിനു അകലങ്ങളില്ല. അത് യഥേഷ്ടം വില്‍ക്കപ്പെടുന്നു. അതിനു കണ്ണീരിന്റെ വിലയറിയില്ല. വിരഹ വേദനയറിയില്ല. ആധുനിക സാങ്കേതികവിദ്യ ആ മധുരവികാരത്തെ ഒന്നുമല്ലാതാക്കി മാറ്റിക്കഴിഞ്ഞു. ഇ മെയിലും ഇന്റര്‍നെറ്റും മൊബൈലും പ്രണയത്തിനു പുതിയ വഴികളൊരുക്കുന്നു. ഒരു കാലഘട്ടത്തിന്റെ പ്രണയസ്മാരകങ്ങളായ തപാല്‍പ്പെട്ടികള്‍ ശൂന്യമായിക്കഴിഞ്ഞു. ബഷീറിന്റെ പ്രേമലേഖനം മലയാളിക്ക് വിളമ്പിനല്‍കിയ വികാരം അര്‍ത്ഥശൂന്യമായിക്കഴിഞ്ഞു. രണ്ടു ഹൃദയങ്ങല്‍ക്കപ്പുറം  മറ്റൊന്നിനും തിരിച്ചറിയാനാവാത്ത ആ വികാരം ഇന്ന് ചൂഷണം ചെയ്യപ്പെടുകയാണ്. ദാരിദ്രത്തിലും മാനസികമായ സ്വാന്തനമായി പ്രണയം മനുഷ്യനൊപ്പം ഉണ്ടായിരുന്നു.
ആ വികാരം കേവലം ലൈംഗികതയായി മാറിക്കഴിഞ്ഞ ആധുനിക ലോകത്തെക്കുറിച്ചുള്ള ശക്തമായ പ്രതികരണമാണ് കവിയുടെ വാക്കുകള്‍ 
  അവരറിയുമോ
  അമ്മ അച്ഛനെഴുതിയ
   കത്തുകള്‍ ...
എന്ന വരി ഹൃദയഭേദകമാണ്. സ്‌നേഹവും മൂല്യങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞ പുതുതലമുറയുടെ ദുരന്തമാണ് കവി ചിത്രീകരിക്കുന്നത്.
തപാല്‍പ്പെട്ടി എന്ന ശീര്‍ഷകം ഒരു കാലഘട്ടത്തിന്റെ വസന്തസ്മൃതികളുടെ പ്രതീകമാണ്. നഷ്ടങ്ങളെക്കുറിച്ചു വിലപിക്കുന്ന കവികളുടെ ഇടയില്‍ വ്യക്തവും വ്യത്യസ്തവുമായ സ്ഥാനമുറപ്പിക്കുകയാണ് കവി.
...............................................................................................

ഹയര്‍ സെക്കന്ററിയുടെ കാല്‍ക്കൊല്ല പരീക്ഷയ്ക്ക് രണ്ടാം ഭാഷയായി പഠിക്കേണ്ട മലയാളത്തിനു വന്ന ഒരു ചോദ്യവും അതിനു ഒരു വിദ്യാര്‍ത്ഥിനിയുടെ ( മിഥുനാ ബാലകൃഷ്ണന്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യന്നൂര്‍ ) ഉത്തരവും ആണ് മുകളില്‍ കൊടുത്തത്. ഇത് ഒരു കവിതയുടെ സമഗ്രമായ ആസ്വാദനമോ നിരൂപണമോ അല്ല എന്ന് പറയാനാണ് ഇക്കാര്യം ആദ്യമേ വെളിവാക്കിയത്. പത്തോ പന്ത്രണ്ടോ മിനുട്ടില്‍ എഴുതി പൂര്‍ത്തിയാക്കേണ്ട, ഒന്നരപ്പുരത്തില്‍ ഒതുക്കേണ്ട, ശേഷം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ട അങ്ങേയറ്റം സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു സന്ദര്‍ഭത്തിലെ കവിതാ വായനയാണിത്. ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ കവിത വായിക്കാനോ അത് വിശകലനം ചെയ്യാനോ സമയവുമുണ്ടാകില്ല. എന്നിട്ടും ഇത്തരമൊരു കവിതയെഴുത്തില്‍ കവിക്കുണ്ടായേക്കാവുന്ന പിടച്ചലിനെ സ്പര്‍ശിക്കാന്‍ ആ വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തില്‍ തനിമയുണ്ട്, ഭാഷയ്ക്ക് ശക്തിയുണ്ട്, സമൂഹത്തെക്കുറിച്ചുള്ള ബോധമുണ്ട്. പരീക്ഷാഹാളിലെ സമ്മര്‍ദ്ദത്തിന്റെ ചുട്ടുപൊള്ളലും വേവലുമില്ലെങ്കില്‍ കവിതയുടെ സൂക്ഷ്മപഠനമായി വളര്‍ന്നു പന്തലിക്കാവുന്ന  നിരീക്ഷണത്തിന്റെ ജൈവികത ഈ ആസ്വാദനത്തിലുണ്ട്. പരീക്ഷക്കടലാസുകളെന്ന മരുപ്പറമ്പുകളില്‍ പോലും തളിരുടുന്ന നമ്മുടെ കുട്ടികളുടെ ചിന്തയുടെയും ഭാഷയിലുള്ള കൈയ്യടക്കത്തിന്റെയും തെളിവുകളാണ്  ഇത്. പക്ഷെ ആരാണ് കുട്ടികളുടെ എഴുത്തിലെ സര്‍ഗ്ഗാത്മകതയുടെ ഇത്തരം നാമ്പുകള്‍ കണ്ടെത്തുന്നത്?

വിദ്യാഭ്യാസത്തെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും ഉള്ള ചര്‍ച്ചകളില്‍ എല്ലാം എപ്പോഴും എടുത്തു ചേര്‍ക്കപ്പെട്ടിട്ടുള്ളത് കുട്ടികളുടെ തെറ്റുകള്‍ മാത്രമാണ്. അവരെഴുതിയതിലെ അക്ഷരത്തെറ്റുകള്‍, വാക്യഘടനയിലെ പിഴവുകള്‍, കാര്യം മനസ്സിലാക്കാനുള്ള കഴിവുകുറവ് എന്നിവ നിരന്തരമായി പരിഹസിക്കപ്പെട്ടുപോന്നു. വാല്വേഷന്‍ ക്യാമ്പുകളില്‍ നേരമ്പോക്കുകള്‍ക്കായി അധ്യാപകര്‍ ഉറക്കെ വായിക്കുന്നത് ഇത്തരം തെറ്റുകളാണ്. പൊട്ടിച്ചിരികള്‍ക്ക് മരുന്നിടുന്ന വലിയ വിഡ്ഢിത്തങ്ങള്‍ മാത്രമായി അവര്‍ ഉത്തരക്കടലാസുകളെ ആദ്യമേ കരുതിവെക്കും. നല്ല നിരീക്ഷണങ്ങള്‍, തെളിഞ്ഞ കാഴ്ചപ്പാടുകള്‍, തനിമയുള്ള ആശയങ്ങള്‍, മനോഹരമായ ഭാഷ ഇതൊന്നും ഉത്തരങ്ങളുടെ ഉറക്കെ വായിക്കപ്പെടാനുള്ള യോഗ്യതയാവാറില്ല. മിക്കപ്പോഴും ഇവ കണ്ടെടുക്കപ്പെടാറുപോലുമില്ല.

കുട്ടികളുടെ രചനകളെയും അതിന്റെ വിലയിരുത്തലിനെയും സംബന്ധിച്ച് ശരിയായ ധാരണകള്‍ അധ്യാപകര്‍ക്ക് കൂടിയേ കഴിയൂ. നമ്മളെക്കാള്‍ നന്നായി എഴുതാന്‍ കഴിയുന്ന കുട്ടികളുണ്ട് എന്ന് മേമ്പൊടിയായി ചിലപ്പോഴൊക്കെ നസ്യം തട്ടിവിടുന്ന പലരുമുണ്ട്. എന്നാല്‍ അത് പകല്‍ വെളിച്ചം പോലുള്ള ഒരു വസ്തുതയാണ് എന്ന ഗൗരവം തൊണ്ണൂറു ശതമാനം പേര്‍ക്കും ആത്മാര്‍ത്ഥതയോടെ അംഗീകരിക്കാന്‍ മടിയാണ്. കുട്ടികളുടെ എഴുത്തിനോടും ഭാഷയോടും സര്‍ഗ്ഗാത്മകതയോടും ഉള്ള ആദരവായി അത് മാറുമ്പോള്‍ മാത്രമേ നമ്മളെക്കാള്‍ എത്ര മുകളിലാണ് അവരുടെ ചിന്തയുടെ, നിരീക്ഷണങ്ങളുടെ കൊടി പറക്കുന്നത് എന്ന് കാണാന്‍ കഴിയൂ. മാത്രമല്ല എന്താണ് കുട്ടികളുടെ എഴുത്തില്‍ നിന്ന് നാം കണ്ടെത്തേണ്ടത് എന്നും പലര്‍ക്കും അറിയില്ല. കയ്യെഴുത്തിന്റെ അച്ചടിവടിവും അക്ഷരത്തെറ്റില്ലാത്ത മാനകഭാഷയും മാത്രമാണോ അത്? താന്‍ എഴുതിക്കൊടുത്തത് /പറഞ്ഞു കൊടുത്തത് അതുപോലെ തന്നെ പ്രതീക്ഷിക്കുന്ന പലരുമുണ്ട്. പാഠപുസ്തകത്തിലെ വാക്യങ്ങള്‍ കാണാതെ പഠിച്ചു എഴുതികൊണ്ടുവരാന്‍ വാശിപിടിക്കുന്നവരുണ്ട്. എഴുത്ത് എന്ന തന്നെത്തന്നെ സാക്ഷ്യപ്പെടുത്താനുള്ള ലോകത്തിലെ ഏറ്റവും സര്‍ഗ്ഗാത്മകമായ ഒരു വഴിയെയാണ് കുട്ടിക്കാലം തൊട്ടേയുള്ള അധ്യാപകരുടെ ഇത്തരം ശാഠ്യങ്ങള്‍ കരിച്ചു കളയുന്നത്. അത് അവര്‍ക്ക് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പ്രവൃത്തിയായി മാറ്റുന്നത്. സര്‍ഗ്ഗാത്മകമായ എഴുത്തിനെ അപ്രധാന കോടിയില്‍ തള്ളി, കേട്ടെഴുതിയും നോക്കിയെഴുതിയും ഇമ്പോസിഷനെഴുതിയും എഴുത്തിലുള്ള ആത്മവിശ്വാസം തന്നെ ചോര്‍ത്തിക്കളയപ്പെട്ട ഒരു തലമുറയാണ് ഇപ്പോഴത്തെ അധ്യാപകര്‍ എന്നതാണ് വിദ്യാഭ്യാസത്തിലെ വലിയൊരു ദുരന്തം. കുട്ടികളുടെ എഴുത്തിനെ സര്‍ഗ്ഗാത്മകമായി വളരാന്‍, അതിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താന്‍ കഴിയാത്തവരാണ് ഇത്തരക്കാരില്‍ മഹാഭൂരിപക്ഷവും. ഒന്നും എഴുതാത്തതുകൊണ്ട് അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും അവര്‍ക്ക് ബാധകമല്ലല്ലോ. കുട്ടികളുടെ ആവിഷ്‌കാരത്തിലെ ഒരു ഘടകത്തെയെങ്കിലും  കണ്ടെത്തി അതിനെ എടുത്തുകാണിക്കാന്‍ അധ്യാപകര്‍ മുതിരുകയാണെങ്കില്‍ തീര്‍ച്ചയായും അടുത്ത എഴുത്തിനായി അവരോടു കൂടുതാല്‍ കാര്‍ക്കശ്യം വേണ്ടിവരില്ല.

കുട്ടികളുടെ എഴുത്തിനെ വിലയിരുത്താന്‍ അല്ലെങ്കില്‍ അധ്യാപകര്‍ക്ക് എന്ത് യോഗ്യതയാനുള്ളത് എന്ന ചോദ്യം ചോദിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പരമാവധി എഴുത്തില്‍ നിന്നും അകന്നു നടക്കുക എന്നതാണ് അധ്യാപകരുടെ പൊതുരീതി. സര്‍വ്വജീവിത പ്രശ്‌നത്തെ സംബന്ധിച്ചും ചിലപ്പോള്‍ ആധികാരികമായി തന്നെ അധ്യാപകര്‍ സംസാരിച്ചേക്കും. പക്ഷെ എഴുത്തിന്റെ കുരിശുവഴി അവര്‍ക്ക് പഥ്യമല്ല. എഴുത്തിനെ അത്രമേല്‍ സ്‌നേഹിക്കുന്നവരാവണം സത്യത്തില്‍ അധ്യാപകര്‍ . അധ്യാപകരെ നല്ല എഴുത്തുകാര്‍ ആക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങള്‍ കൂടിയാവണം നമ്മുടെ അധ്യാപക പരിശീലനങ്ങള്‍. സര്‍ഗ്ഗാത്മക സാഹിത്യ കൃതികള്‍ എഴിതുന്നവരായി മുഴുവനാളുകളും മാറണം എന്നല്ല. തന്റെ വിഷയ മേഖലയുമായി ബന്ധപ്പെട്ടു വരുന്ന പുതിയ ജ്ഞാനമണ്ഡലങ്ങളെ ഏതുഭാഷയില്‍ നിന്നായാലും സ്വാംശീകരിക്കാനും അത് തന്റെ സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും പൊതു സമൂഹത്തിനും എത്തിച്ചുകൊടുക്കാനും ഉത്സാഹമുള്ളവര്‍  കൂടിയാവണം അധ്യാപകര്‍. എഴുത്തെന്ന പ്രക്രിയയുടെ സൂക്ഷ്മ മുകളങ്ങളിലൂടെ അലഞ്ഞ്, അതിന്റെ ഉപ്പും പുളിപ്പും മധുരവും ചവര്‍പ്പും അവര്‍ അറിയേണ്ടതുണ്ട്. അപ്പോഴേ കുട്ടികളെയും എഴുത്തിന്റെ ലോകത്തിലേക്ക് സ്വാഭാവികമായി കൈപിടിച്ച് കയറ്റുവാനും അവരുടെ എഴുത്തിനെ ഗൗരവപൂര്‍ണ്ണം നോക്കിക്കാണാനും അവര്‍ക്കാവൂ. കുട്ടികളെയും  അധ്യാപകരെയും എഴുത്തിലേക്ക് പ്രചോദിപ്പിക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസാദര്‍ശം. എഴുതുക എന്നത് അറിവിന്റെ നിര്‍മ്മാണവഴിയും വിതരണവഴിയും കൂടിയാണ്. എഴുത്തിനെ വെറുക്കുന്നവര്‍ എന്നനിലയില്‍ നിന്നും അതിനെ പ്രണയിക്കുന്നവരാക്കി  നമ്മുടെ കുഞ്ഞുങ്ങളെ മാറ്റാന്‍ അധ്യാപകര്‍ക്ക് മാത്രമേ കഴിയൂ. 

മലയാളത്തില്‍ പോലും അക്ഷരത്തെറ്റില്ലാതെ നാല് വാക്യം എഴുതാന്‍ കഴിയാത്തവര്‍ എന്ന അപഖ്യാതി നമ്മുടെ കുഞ്ഞുങ്ങളുടെ ചുമലുകളില്‍ നിന്നും മായാത്തത് അധ്യാപകര്‍ എഴുതാത്തത് കൊണ്ട് മാത്രമാണ്. എന്തിനാണ് കുട്ടികള്‍ എഴുതുന്നത്, എപ്പോഴാണ് മികച്ച രചനകള്‍ നടത്താന്‍ സ്വാഭാവികമായും അവര്‍ താത്പര്യമുള്ളവരായിത്തീരുന്നത് എന്നുപോലും തിരിച്ചറിയാതെയാണ്, പലരും ക്ലാസ്സില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പോലും വീട്ടില്‍ പോയി എഴുതി കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് മാഷെയും ടീച്ചറെയും ശപിച്ചുകൊണ്ട് വല്ലതും എഴുതിക്കൊണ്ട് പോയാല്‍ അത് പരിശോധിക്കപ്പെടുന്നുണ്ടോ? ആശയത്തിലായാലും ഭാഷയിലായാലും വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തപ്പെടുന്നുണ്ടോ? അവ പൊതുവായി ക്ലാസുമുറിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടോ? എല്ലാ ദിവസവും എല്ലാം പരിശോധിക്കണമെന്നും അവതരിപ്പിക്കണമെന്നും പറയുന്നത് ശരിയല്ലെന്നറിയാം. െ്രെപമറി ഘട്ടത്തില്‍ ഇക്കാര്യം പക്ഷെ ശ്രദ്ധയോടെ ചെയ്തിരുന്നെങ്കില്‍, കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ ആഗോളപ്രശ്‌നമായി അവതരിപ്പിക്കുന്ന വിദ്യാഭ്യാസചിന്തകരുടെ വേവലാതികള്‍ക്കെങ്കിലും അറുതി വരുത്താമായിരുന്നു. അക്ഷരത്തിലും വാക്യത്തിലും വരുന്ന തെറ്റുകള്‍ പരിഹരിക്കാന്‍ അക്ഷരത്തെറ്റില്ലാത്ത വാക്കുകളും വ്യാകരണത്തെറ്റില്ലാത്ത വാക്യങ്ങളും അവരുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ട് വന്നു മാത്രമേ സാധിക്കൂ. ഇത് എപ്രകാരം അവരുടെ എഴുത്തുവാനുള്ള താല്പര്യത്തിന്റെ  കൂമ്പുനുള്ളാതെയും ഹൃദയത്തില്‍ അപമാനത്തിന്റെ കയ്പ് പുരട്ടാതെയും ചെയ്യാന്‍ കഴിയും എന്നതാണ് വെല്ലുവിളി.

കുട്ടികളുടെ എഴുത്തിനെ സംബന്ധിച്ച അധ്യാപകരുടെ നിരന്തരമായ പരാതി അവര്‍ എഴുത്തില്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ചാണ്. അതില്‍ തനിമയുള്ള നിരീക്ഷണങ്ങളും മൗലികമായ ചിന്തകളും ഉണ്ടെന്നു അവര്‍ സമ്മതിക്കും. പക്ഷെ തെറ്റുകള്‍; അത് അനുവദിക്കാന്‍ പറ്റില്ല. ഇത്തരം പരാതികളുടെ  പെരുമഴയുണ്ടായ ഒരധ്യാപകപരിശീലനത്തിലെ അധ്യാപകരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചു. പദങ്ങളുടെ ഉച്ചാരണത്തില്‍ കാണിക്കുന്ന ഉദാസീനത, അപൂര്‍ണ്ണമായ വാക്യങ്ങള്‍, തുടങ്ങിയേടത്തുനിന്നും എങ്ങോട്ടോ പിടിവിട്ടു പോകുന്ന വാക്യങ്ങള്‍.. നിരവധി പിഴവുകള്‍. ഈ പിഴവുകളൊന്നും വരുത്താതെ വേണം ചര്‍ച്ചയെന്നു പറഞ്ഞിരുന്നെങ്കില്‍ എത്ര പേര്‍ അതില്‍ പങ്കെടുക്കും. ഈ ഒരു സൗമനസ്യം കുട്ടികളുടെ കാര്യത്തിലും കാണിക്കേണ്ടതല്ലേ. അവര്‍ സ്വതന്ത്രമായി പറയുകയും എഴുതുകയും ചെയ്യട്ടെ. ശരിയായ മാതൃകകള്‍, നല്ല ഭാഷയുടെ ഉദാഹരണങ്ങള്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരട്ടെ. അത് സ്വാംശീകരിക്കുന്നതിനു പ്രചോദനം നല്‍കാനും എഴുതിയതു കൂടുതല്‍ ആകര്‍ഷകവും ശക്തവുമാക്കാനും എന്തെന്തു ഉപാദികള്‍ സ്വീകരിക്കണമെന്ന് അവരുടെ പക്ഷത്തു നിന്ന് ചൂണ്ടിക്കാട്ടാന്‍ നമുക്ക് കഴിയണം. സ്വന്തം രചനയില്‍ ആവര്‍ത്തിച്ചു വരുന്ന പിഴവുകളെന്തെന്നും അത്തരം പിഴവുകള്‍ കൂടി പരിഹരിക്കപ്പെടുമ്പോള്‍ രചനകള്‍ക്ക് വരുന്ന മിഴിവെന്തെന്നും അവരെ ബോധ്യപ്പെടുത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. എഴുത്തിന്റെ, ആവിഷ്‌കാരത്തിന്റെ പ്രാധാന്യവും ആഹ്ലാദവും തിരിച്ചറിയുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ഭാഷാ ക്ലാസ്മുറിയില്‍ നിന്നും ഉണ്ടായേ പറ്റൂ. തന്റെ ചുറ്റുമുള്ള പലതിലേക്കും കണ്ണുകള്‍ തുറക്കാനും അവയെക്കുറിച്ചുള്ള തന്റെ ബോധ്യങ്ങളെ പൊതു സമൂഹവുമായി പങ്കുവെക്കാനും കുറച്ചു പേരെങ്കിലും ഉണ്ടായല്ലെ പറ്റൂ. ശരിയായി നിരീക്ഷിച്ചാല്‍ പരീക്ഷക്കടലാസിനപ്പുറം എഴുത്തിനെ കൊണ്ടുപോകുന്നവര്‍ അവര്‍ മാത്രമായിരിക്കും.

കൃത്യമായും ശക്തമായും എഴുതാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാത്തതിന്റെ മുഖ്യകാരണം നിരന്തരമായി എഴുതാനും എഴുതിയത് അവതരിപ്പിക്കാനും അവസരങ്ങള്‍ ഉണ്ടാവാത്തതും അതിന്റെ മെച്ചങ്ങളും ന്യൂനതകളും സൂക്ഷ്മമായി വിലയിരുത്തി അവരെ ബോധ്യപ്പെടുത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് കഴിയാത്തതുമാണ്. എഴുതി കയ്യില്‍ കിട്ടിയതില്‍ ഉടനെ ചുവന്ന മഷിയില്‍ ഒരു വരകോറി മാര്‍ക്കിടുന്ന എളുപ്പവഴി ഉപേക്ഷിച്ചെങ്കില്‍ മാത്രമേ മെച്ചപ്പെടുത്തലുകളും രചനാപരമായ പ്രശ്‌നങ്ങളും തൊട്ടടുത്തുനിന്നു അവരെ ബോധ്യപ്പെടുത്താന്‍ കഴിയൂ. എഴുതാന്‍ നിരന്തരമായി നിര്‍ദ്ദേശം കൊടുക്കുന്നതിനപ്പുറത്ത് എഴുത്തിന്റെ കൗതുകകരമായ കളിക്കളങ്ങളില്‍ അവരോടൊപ്പം അധ്യാപകനും പങ്കെടുക്കാന്‍ കഴിയണം. എഴുതുക എന്ന പ്രക്രിയയാണ് മുന്തിയത്. അല്ലാതെ എഴുത്തിന്റെ വിഷയം നല്കലോ അതിലെ തെറ്റുകള്‍ക്ക് എണ്ണിപ്പെറുക്കി ശിക്ഷയും അപമാനവും നല്കലോ അല്ല. എഴുതിയ കടലാസില്‍ കണ്ണീരു വീണു കുതിരുന്ന, അപമാനത്തിന്റെ വിഷനീര് പടരുന്ന എത്രയെത്ര സന്ദര്‍ഭങ്ങളാണ് കുട്ടികള്‍ക്ക് ഇന്നും നമ്മുടെ ക്ലാസ് മുറികളില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. അവര്‍ എഴുത്തിനെ സര്‍വ്വകാലത്തേക്കുമായി വെറുത്തില്ലെങ്കിലാണ് അത്ഭുതമുളവാകുക. എഴുത്ത് നമ്മുടെ ഒരുപാട് അധ്യാപകര്‍ക്ക് കുട്ടികളെ ശിക്ഷിക്കാനുള്ള എളുപ്പവഴിയാണ്. നൂറുതവണ എഴുതുക, ഇത്രമുതല്‍ ഇത്രവരെ എഴുതുക എന്നൊക്കെയുള്ള ശിക്ഷാവിധികള്‍ അനായാസമായി, കുട്ടികള്‍ പഠിക്കാനാണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ടുതന്നെ, കുഞ്ഞുങ്ങളുടെ കഴുത്തില്‍ കയറ്റിവെക്കുമ്പോള്‍ ആ കൊടുംനുകത്തിന്റെ യഥാര്‍ത്ഥഭാരങ്ങള്‍ അവര്‍ അറിയുന്നില്ല. ഉറക്കംതൂങ്ങിയും വീട്ടില്‍ നിന്നുള്ള ശിക്ഷകളും ചീത്തവിളികളും സഹിച്ചുകൊണ്ടും ഹതാശരായി എഴുത്തിന്റെ ഈ മരുപ്പറമ്പുകള്‍ താണ്ടാന്‍ വിധിക്കപ്പെട്ടവരോട്, എഴുത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അനുഭവങ്ങള്‍ക്ക് അക്ഷര രൂപം നല്‍കുന്നതിന്റെ ആഹ്ലാദത്തെക്കുറിച്ചും പിന്നീട് നമ്മള്‍ എത്ര ആണയിട്ടാലും പഴയ ഓര്‍മ്മയില്‍ ഭയചകിതരായി, ആത്മവിശ്വാസമില്ലാത്തവരായി കൈവിറച്ചുതന്നെ ഇരിക്കും അവര്‍.

ആദ്യത്തെ എസ് എസ് എല്‍ സി വാല്വേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍, വളരെ വേഗത്തില്‍ അശ്രദ്ധമായി പേപ്പറുകള്‍ നോക്കുന്ന ഒരു സഹപ്രവര്‍ത്തകനോട് അന്നത്തെ ചീഫായിരുന്ന മുതിര്‍ന്ന അദ്ധ്യാപകന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. 'മാഷേ, ചീര്‍പ്പില്‍ ചുവന്ന മഷി പുരട്ടി കോമ്പോസിഷന്‍ നോക്കുമ്പോലെ ഇത് നോക്കല്ലേ.' ഒരു പാട് ശരികള്‍ / തെറ്റുകള്‍ ഒന്നിച്ചിടാന്‍ ചുവന്ന മഷി പുരട്ടിയ ഒരു ചീര്‍പ്പുമതി. പക്ഷെ ഓരോ വരിയിലും വാക്കിലും അത് പുറപ്പെടുവിക്കാന്‍ ഒരു മനസ്സ് നടത്തിയ വേവലാതികളും ആലോചനകളും ഉണ്ട്. വായിച്ചും അന്വേഷിച്ചും ചിന്തിച്ചും അവര്‍ ആര്‍ജ്ജിച്ച ആശയങ്ങളുണ്ട്. ഉള്ളടക്കത്തിലും ഭാഷയിലും നമ്മുടെ സൂക്ഷ്മമായ ശ്രദ്ധ പതിയേണ്ട ഇടങ്ങളുണ്ട്. ഇതൊന്നും അറിയാതെ എന്ത് കിട്ടിയാലും അതില്‍ ചുവന്ന മഷികൊണ്ട് വരക്കാന്‍ അധികാരപ്പെട്ടവരാണ,് അതിനു യോഗ്യതയുള്ളവരാണ് എന്ന ജനാധിപത്യവിരുദ്ധമായ പദവിയില്‍ നിന്നാണ് അധ്യാപകര്‍ താഴെക്കിറങ്ങേണ്ടത്. തന്റെ സാഹിത്യ രചനകള്‍ അധ്യാപകനായ അനുജന് വായിക്കാന്‍ കൊടുത്ത് അതിന്റെ പ്രീതിയാല്‍ അവനില്‍ നിന്നും കുറച്ചുപണം കടം വാങ്ങിക്കാന്‍ ആലോചിച്ച ബഷീര്‍ അല്‍പ്പം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ കണ്ടത് എല്ലാ വരികല്‍ക്കിടയിലും തന്റെ തടിയന്‍ പേനകൊണ്ട് ചുവന്ന മഷിയില്‍ അടിവരയിടുകയും വെട്ടുകയും ചെയ്ത അബ്ദുല്‍ ഖാദറിനെയാണ് . 'എവിടെയാണ് ഇക്കാക്കാ ഇതിലെ ആഖ്യാതം' എന്ന പ്രസിദ്ധമായ ആ അധികാരഭാവത്തോട്, ബഷീറിനെപ്പോലെ, 'നിന്റെ കേടേ്യാള്‍ക്ക് സ്ത്രീധനം കിട്ടിയതല്ലെടാ മലയാള ഭാഷ, ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ എഴുതും' എന്ന് പറയാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയില്ലല്ലോ. ഈ നിസ്സഹായത തിരിച്ചറിഞ്ഞ് അവരുടെ എഴുത്തിന്റെ വഴികളില്‍, ചീര്‍പ്പില്‍ ചുവന്ന മഷിപുരട്ടി വേലികെട്ടുവാന്‍ ചുവന്നതാടിക്കാര്‍ മുതിരാതിരിക്കുകയെങ്കിലും വേണം.

(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ജൂലായ്‌ ലക്കത്തില്‍ വന്നത്.)