കേരളാ ഹൈക്കോടതിയുടെ രണ്ടു ദിവസം മുന്‍പുണ്ടായ വിധിയാണ് പോലീസുകാര്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കാന്‍ പോകുന്നത്. നേരത്തെ ഒരു അധ്യാപക സമരകാലത്ത് പോലീസുകാര്‍ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുക പോലും ചെയ്തിട്ടുള്ള സംഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ (ഏതു പോലീസുകാര്‍ക്കും ചെയ്യാവുന്നത് എന്ന പ്രയോഗംതന്നെ നടപ്പില്‍ വന്നത് അന്നാവാന്‍ മതി) കുട്ടികളുടെ തലയെണ്ണുന്ന ഈ പണി മറ്റേതു കൊഞ്ഞാണന്‍ മാര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ട് ( കഴിഞ്ഞ അഞ്ചു വര്‍ഷം ആചാരവെടി വെക്കല്‍ മാത്രമായിരുന്നു കേരളത്തില്‍ ഏമാന്മാരുടെ പണി എന്നാണല്ലോ സത്യ കൃസ്ത്യാനിയായ ചെറിയാന്‍ ഫിലിപ്പിന്റെ പോലും വചനങ്ങള്‍ ) ഈ പണിയെങ്കിലും നടക്കട്ടെ എന്ന് കോടതിയും വിചാരിച്ചുകാണും. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ വിത്തിന് വെച്ച മാതിരി കുറച്ചു കുട്ടികളെ ശേഷിക്കുന്നുള്ളൂ എന്ന് മാതൃഭൂമി മനോരമയാദികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ പോലീസുകാര്‍ക്ക് ഇതില്‍ വലിയ പ്രയാസം നേരിടുകയുമില്ല. കൈകാലുകളില്‍ കൂട്ടാവുന്നതെയുള്ളൂ ഇവന്മാരുടെ ആകെമൊത്തംടോട്ടല്‍ . മറ്റൊരു ഉഗ്രന്‍ പ്രയോജനം കൂടി ഇതുവഴിയുണ്ട്. സര്‍ക്കാരിന്റെ ചിലവുകുറക്കല്‍ ആണല്ലോ കോടതിയടക്കം സര്‍വമാന ആളുകളുടെയും ആഗോള അജണ്ട. നാളെ പിള്ളാരുടെ എണ്ണം നോക്കാന്‍ ഇടിയന്‍ നാറാണപിള്ളയും ഹെഡ്കാന്‍സ്റ്റബ്ള്‍ മീശക്കാരന്‍ കുട്ടന്‍പിള്ളയും - പോലീസുകാരുടെ ആയകാലത്തെയുള്ള പ്രതിനിധികള്‍ - വരുന്നു എന്ന് കേട്ടാല്‍ ഒരു വിധപ്പെട്ട പിള്ളേരൊന്നും ആ സര്‍വേ നമ്പരില്‍ കൂടി ഒരാഴ്ച പോകില്ല എന്ന് ഉറപ്പാണല്ലോ .അതുവഴി, ഞാളെ ചെറിയപുത്തിയില്‍ പച്ചി മൂന്നാണ് എന്ന് ശ്രീനിവാസന്‍ പറഞ്ഞത് മാതിരി കൃത്യം കണക്കും കിട്ടും, പിള്ളാ
ഏറ്റവും രസകരമായ കാര്യം ആര് പറഞ്ഞതും എഴുതിയതും വിശ്വാസമില്ലാതെയാണ് പോലീസുകാരെ ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നാണ്. മാഷന്മാരെക്കുറിച്ച് ഇക്കാലമത്രയും സമൂഹത്തിനുണ്ടായിരുന്ന ചില ധാരണകളെക്കൂടിയാണ് കോടതി വൃത്തിയായി പൊളിച്ചടുക്കിയത്.സത്യം, നന്മ, നേര്, നെറി എന്നിങ്ങനെയുള്ള സദ് ഗുണങ്ങള്‍ കുട്ടികളില്‍ പാകി മുളപ്പിക്കാന്‍ ആഗോള ടെണ്ടര്‍ വിളിച്ചുറപ്പിച്ച ഒരു വിഭാഗത്തെയാണ് വാക്കിനു വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന് പരസ്യമായി കോടതി വിളിച്ചിരിക്കുന്നത്. സ്കൂളിലെ കുട്ടികളുടെ എണ്ണമെങ്കിലും വൃത്തിയായി കൊടുക്കാതെ കൃത്രിമം കാട്ടി സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കാശ് കട്ടെടുക്കുന്നവര്‍ എന്ന് പരിഹസിച്ചിരിക്കുന്നത്. തീര്‍ച്ചയായും കള്ളന്മാര്‍ക്കുള്ള ശിക്ഷകള്‍ ഇവര്‍ക്ക് ലഭിക്കുക തന്നെ വേണം. എയിഡഡ് സ്കൂളുകള്‍ എന്ന് കേട്ടാലെ കേരളത്തിലെ പൊതുമനസ്സിന് കലിയാണ്. മാനജര്‍മാര്‍ തുകയുടെ വലിപ്പത്തില്‍ മാത്രം അധ്യാപകരുടെ യോഗ്യതകള്‍ നോക്കികണ്ടു നിയമനം നടത്തുകയും ശമ്പളം കൃത്യമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുകയും ചെയ്യുന്ന ലോകത്തിലെ മറ്റൊരിടത്തും കേട്ടുകേള്വിയില്ലത്ത സംവിധാനത്തിന്റെ ഓമനപ്പേരാണല്ലോ എയിഡഡ് സ്കൂള്‍ എന്നത്.
പഴയകാലത്ത് നിയമിക്കപ്പെട്ടുപോയ ചില ഹതഭാഗ്യര്‍ ഒഴികെ ( ആ തലമുറ മിക്കാവാറും കുറ്റിയറ്റു കഴിഞ്ഞു ) ലക്ഷങ്ങള്‍ വാരിയെറിയാതെ ആരും ആ വഴി നടന്നിട്ടില്ല. അതൊന്നും പോരാതെയാണ് അണ്‍ എയിഡഡ്സ്കൂളുകളില്‍ നിന്നും പിള്ളേരെ ഇറക്കി കളിക്കുന്നത്. മിക്ക സ്കൂളുകളിലും പരിശോധനക്കെത്തുന്ന പാവംപിടിച്ച മാഷന്മാരെയും ടീച്ചര്‍മാരെയും കറക്കാനും വട്ടംചുറ്റിക്കാനും വിദഗ്ദ്ധന്മാരായ, പിള്ളാരെ ഒരു ക്ലാസ്സില്‍ നിന്ന് നാല് ക്ലാസിലേക്ക് നിമിഷങ്ങള്‍ക്കകം മാറ്റാന്‍ കഴിവുള്ള സീനിയര്‍മാര്‍ ഉണ്ട്. അവരെപ്പേടിച്ച് ഏകദിന പരിശോധനയ്ക്ക് പോയ ഒരു പാവം മാഷും ഒന്നും റിപ്പോര്‍ട്ട് ചെയ്യില്ല. പൊറ്റക്കാടിന്റെ 'ഇന്‍സ്പെക്ഷന്‍ 'എന്ന കഥയില്‍ ജീവിതത്തിന്റെ പൊറുതികേടു കൊണ്ടു സ്കൂളില്‍ പോകാത്ത കുട്ടികളെ അത്യാവശ്യം പ്രലോഭിപ്പിച്ചും രക്ഷിതാക്കളെ സോപ്പിട്ടും ക്ലാസ്സില്‍ പിടിച്ചിരുത്തുന്ന പാവം മാഷുടെ കഥയുണ്ട്. ചേട്ടന്റെ കുപ്പായം ളോഹ പോലെ ഇട്ടുവന്ന, സീറ്റില്‍ ഒരിക്കലും ഇരിക്കാത്ത ഒരുവനെക്കുറിച്ച് പൊറ്റക്കാട് ഗംഭീരന്‍ ഒരുപമ നടത്തുണ്ട്. മാഷ് ഈ ചങ്ങാതിയെ പിടിച്ചു ബലമായി ഇരുത്തും. പിടിവിടുമ്പോള്‍ കക്ഷി ഓട്ടോമാറ്റിക് ആയി പൊങ്ങും. ഇങ്ങനെ ഞെക്കലും താഴ്തലും പൊങ്ങലും ആവര്‍ത്തിക്കുമ്പോഴാണ് ഉപമാ പ്രയോഗം, 'ഹാര്‍മോണിയത്തിന്റെ കട്ടപോലെ'. കഥ അവസാനിക്കുന്നത്, ഇന്‍സ്പെക്ഷനെക്കുറിച്ചും ഗ്രാന്റിനെക്കുറിച്ചും മാത്രം ആലോചിച്ചു സമനില തെറ്റിയ ആ മാഷ്, ദിവസങ്ങളായി പട്ടിണി കിടക്കുന്ന, അസുഖബാധിതയായ മകളെ ചികിത്സിക്കാന്‍ പോലും വഴിയില്ലാത്ത ആ പാവം, കണ്ടാമൃഗത്തെക്കുറിച്ച് ചോദിക്കുന്ന കുട്ടിയോട് "കണ്ടാമൃഗത്തിനു എത്ര ഗ്രാന്റുകിട്ടും?" എന്ന് തിരിച്ചു ചോദിക്കുന്നിടത്താണ്.
പോലീസിനെ ഉപയോഗിച്ച് കുട്ടികളുടെ തലയെണ്ണുന്നത് അത്യാവശ്യമായി വരുന്ന സന്ദര്‍ഭത്തിലെക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം പോസ്റ്റുകള്‍ നിലനിര്‍ത്താന്‍ , മാനേജ്മെന്റിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ , റിസള്‍ട്ട് വര്‍ദ്ധിപ്പിക്കാന്‍ എന്ത് കടുംകൈയും ചെയ്യാന്‍ മടിക്കാത്ത ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുന്ന അധ്യാപഹയര്‍ ഇപ്പോള്‍ മിക്ക സ്കൂളിലും ഉണ്ട്. ഏകജാലക പ്രവേശനം പോലും അട്ടിമറിക്കാന്‍ മാനേജ്മെന്റിന് ഒത്താശ ചെയ്തുകൊടുത്ത പ്രിന്‍സിപ്പാള്‍മാര്‍ അനവധി ഉള്ള നാടാണ് ഇന്ത നാട്. തട്ടിപ്പ് കൈയോടെ പിടികൂടിയാലും ഇവിടെ ഒന്നും നടക്കില്ല. അത്രമാത്രം മുറുക്കമുള്ളതാണ് നമ്മുടെ സംഘടിത ശക്തി. സര്‍ക്കാര്‍ ആപ്പീസുകളിലെ കൈക്കൂലി പകല്‍ വെളിച്ചം പോലെ പരന്നൊഴുകിയിട്ടും സംഘങ്ങള്‍ നോക്കുമ്പോള്‍ സംഗതി കാനല്‍ജലം പോലെ, അടുത്തെത്തുമ്പോള്‍ ഒന്നുമില്ല, എല്ലാം വെറും തോന്നല്‍ . മറ്റൊരര്‍ത്ഥത്തില്‍ അപ്പീസുകളിലെ അഴിമതിയെക്കാള്‍ ഭീകരമാണ് കുട്ടികളുടെ എണ്ണം തിരിമറിചെയ്ത് പോസ്റ്റ് നേടുന്ന മാഷന്മാര്‍ ചെയ്യുന്നത്. മറ്റേതു ഒരാളുടെ വ്യക്തിപരമായ നഷ്ടമാണെങ്കില്‍ ഇത് ഓരോ പൌരനേയും കാലങ്ങളോളം ചോര്‍ത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്.
മറ്റൊന്ന് കൂടി കാണണം. ഏതു രാജ്യത്തെ പോലീസിനെയാണ് നാം ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നതാണത്. ലോക്കപ്പിലെ ഉരുട്ടിക്കൊല, പ്രതിയെ പീഢിപ്പിച്ചുകൊല്ലല്‍ , പ്രമാണിമാര്‍ക്കെതിരെ മിണ്ടാട്ടമില്ലായ്മ എന്നിത്യാതി കടുത്ത ആരോപണങ്ങള്‍ പത്രക്കാര്‍ ചാര്‍ത്തിക്കൊടുത്ത പോലീസല്ലേ അത്.
ആലോചിച്ചു നോക്കൂ, രാവിലെ ഒരു വണ്ടി പോലീസ് സ്കൂളിനുമുന്നില്‍ .സുരേഷ് ഗോപിയുടെ പ്രേതം കൂടിയ എസ്. ഐ. സര്‍വീസ് റിവോള്‍വര്‍ കൈവിരലില്‍ ചുഴറ്റി ക്കൊണ്ട് നേരെ ക്ലാസിലേക്ക്. നിങ്ങള്‍ ഇതുവഴി ഓഫീസ് കവര്‍ ചെയ്യണം. നിങ്ങള്‍ ഹൈസ്കൂള്‍ കെട്ടിടത്തില്‍ അന്വേഷിക്കണം. ഞങ്ങള്‍ ഇതുവഴി ഏഴില്‍ ചെന്ന് കേറാം. ഹാന്‍സ് അപ്പ് ... എന്താ മാഷേ പഠിപ്പിക്കുന്നത്? ശരി ..ഇനി ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം...
ഒന്നിനും രണ്ടിനും മുട്ടി ഒരുവിധപ്പെട്ട മാഷന്മാരൊക്കെ അപ്പോഴേക്കും കുനിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.


