2010, മേയ് 29, ശനിയാഴ്‌ച

ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍

ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്ത യാത്രികന്റെ കഥ എന്ത് ഗുണപാഠമാണ്
മുന്നോട്ടു വെക്കുന്നതെന്നറിയില്ല. എങ്കിലും പെരുമഴയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ കെട്ടിയുണ്ടാക്കിയ കൂടാരത്തില്‍ നിന്ന്, അതിനുള്ളിലേക്ക്‌ തല ഒന്നിടാന്‍ മാത്രം സൗകര്യം കൊടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന അയാള്‍ മണ്ടനും സഹതാപാര്‍ദ്രനും ആണെന്ന് ഏതു കുട്ടിക്കും തോന്നുമായിരിക്കും. വിദ്യാഭ്യാസത്തെക്കുറിച്ചാണ് ഇക്കഥയെങ്കില്‍  പൊതു പാഠ്യപദ്ധതിയില്‍ പഠിക്കുന്ന കുട്ടികളാണ് എപ്പോഴും ഇത്തരം മണ്ടത്തരത്തിനു വിധേയരാവാരുള്ളത്. ഏതിന്റെയും ഫലം അനുഭവിക്കേണ്ട ഘട്ടമാവുമ്പോഴേക്കും മുന്തിയ കഷണത്തിനായി തലനീട്ടാന്‍, അതുവരെ കാത്തിരുന്നവരെ തള്ളി താഴെയിട്ടു കൊണ്ട് ഉന്നതരായ ഒട്ടകങ്ങള്‍ എത്തും. ഹയര്‍ സെക്കന്ററിയായാലും പ്രൊഫഷനല്‍ വിദ്യാഭ്യാസമായാലും നടപ്പ് ഇതുതന്നെ.

ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ ഇടയായത് ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനവും നിര്‍ണായകവും അതിശയപ്പെടുത്തുന്നതുമായ ഒരു പ്രസ്താവന നമ്മുടെ ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ഉണ്ടായതാണ്. സി ബി എസ് സി യുടെ  പത്താം തരം റിസള്‍ട്ട് വരുന്നതുവരെ പ്ലസ് വണ്‍  പ്രവേശനം വൈകിപ്പിക്കില്ല എന്നതാണത്. കൃത്യമായും സമയ ബന്ധിതമായും പൂര്‍ത്തീകരിക്കേണ്ട ഒന്നാണ് ഏകജാലകം വഴിയുള്ള പ്ലസ് വണ്‍ പ്രവേശനം.

അനിശ്ചിതമായി നീണ്ടുപോകുന്ന  സി ബി എസ് സി റിസള്‍ട്ടിനായി  ലക്ഷക്കണക്കിനുള്ള പൊതുവിദ്യാലയത്തിലെ  കുട്ടികള്‍ കാത്തുനില്‍ക്കുകയും 'നല്ല സ്കൂളുകളിലെ നല്ല കോഴ്സുകള്‍' ( അവരുടെ അഭിപ്രായത്തില്‍ )എല്ലാം സി ബി എസ് സി ക്കാര്‍ കൊണ്ട് പോവുകയും ചെയ്യുന്നത് ഇവിടെ പതിവായിരുന്നു. പത്തു വര്‍ഷം പൊതു വിദ്യാലയത്തിലെ എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കുട്ടികള്‍ പിന്‍തള്ളപ്പെടുകയും NCERT യുടെയോ ICSE യുടെയോ സിലബസ്സുകള്‍ മനപ്പാഠമാക്കുകയും ഇംഗ്ലീഷ് മീഡിയം വഴി വരികയും ചെയ്ത 'മിടുക്കര്‍' പ്രധാനികളാവുകയും ചെയ്യുന്നത് ഹയര്‍ സെക്കന്ററിയിലെ പതിവ് കാഴ്ചയാണ്. എന്തായാലും അതാണ്‌ ഇക്കൊല്ലം തകരുന്നത്. ഏകജാലക പ്രവേശനത്തിന്റെ ആദ്യ ഘട്ട അലോട്ട് മെന്റുകള്‍ കഴിഞ്ഞ് 'സേ' (SAY) പരീക്ഷ എഴുതന്നവര്‍ക്കുള്ള അവസരത്തിനൊപ്പം സി ബി എസ് സി ക്കാര്‍ക്കും പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്നാണു മന്ത്രി വ്യക്തമാക്കിയത്. അപ്പോഴേക്കും  'നല്ല സ്കൂളുകളിലെ നല്ല കോഴ്സുകളില്‍ ‍' മിക്കതിലും പ്രവേശനം പൂര്‍ത്തിയായിട്ടുണ്ടാകും


കേരളത്തിലെ മധ്യവര്‍ഗം ഏക രക്ഷാമാര്‍ഗം ഇതാണെന്നുറച്ച്  സി ബി എസ് സി ദേവതയെ  ആരാധിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. അപ്പോഴും പത്താം തരത്തിന് ശേഷം അവര്‍ കേരളത്തിലെ ഹയര്‍ സെക്കന്ററി തന്നെയാണ് തെരഞ്ഞെടുത്തത്. ഇതിനു അടിസ്ഥാനപരമായി പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരളം ആദ്യകാലം മുതല്‍ക്കു തന്നെ ഹയര്‍ സെക്കന്റരിയില്‍ പിന്തുടര്‍ന്നിരുന്ന NCERT സിലബസ്സാണ്. സംഗതി അടുത്ത കാലം വരെ അതൊക്കെ വളരെ ലഘൂകരിച്ചു ഗൈഡ് പരുവത്തിലുള്ള സാധനമാണ് പഠിപ്പിച്ചത് എന്നതൊന്നും പുറത്തു അറിയാറില്ല. മറ്റൊന്ന്, സെന്‍ട്രല്‍ സ്കൂള്‍ പോലെ അപൂര്‍വ്വം ഇടത്തല്ലാതെ മറ്റു നാടന്‍ സി ബി എസ് സി  പ്രസ്ഥാനങ്ങള്‍ക്കൊന്നും അടിസ്ഥാന സൌകര്യങ്ങളില്‍ ആകട്ടെ അധ്യാപകരുടെ  നിലവാരത്തില്‍ ആകട്ടെ പൊതു വിദ്യാലയത്തിന്റെ പകുതി പോലും എത്താന്‍ കഴിയില്ല എന്നും അവര്‍ക്കറിയാം. എങ്കിലും അവിടെ നടക്കുന്ന സ്ഥിരം ഹോം വര്‍ക്കുകളും പരീക്ഷകളും മറ്റു ശിക്ഷാ രീതികളും 'അവിടം സ്വര്‍ഗമാണ്' എന്ന ചിന്താഗതി  പൊതുവേ  ഉണ്ടാക്കുന്നുണ്ട്.

എന്നാല്‍ കളി കാര്യത്തോടടുക്കുമ്പോള്‍ ഇതെല്ലാം വളരെ പ്രധാനപ്പെട്ടതാകുന്നു. പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിന്റെ മുന്നൊരുക്കമാണ്‌ പ്ലസ് ടു. അപ്പോള്‍ നല്ല അധ്യാപകര്‍ വേണം. പോസ്റ്റ്‌ ഗ്രാജ്വേഷനും സെറ്റും ബിഎഡും ഒക്കെയുള്ളത്‌ കേരള ഹയര്‍ സെക്കന്ററിയില്‍ ആണ്. സ്കൂളുകളുടെ ഭൌതിക സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൊതു സമൂഹം ഇപ്പോള്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത് ഹയര്‍ സെക്കന്ററിക്കാണ്. നല്ല ലാബുകള്‍ കമ്പ്യൂട്ടര്‍ സൗകര്യം ഇതൊക്കെ അവിടെയുണ്ട്. അപ്പോള്‍ ആ നടുക്കഷണം 'ഞമ്മക്കല്ലാതെ മറ്റാര്‍ക്ക്'.

കേരള എന്‍ട്രന്‍സിന് ഇപ്പോള്‍  പ്ലസ് ടു ക്ലാസ്സുകളെക്കാള്‍ വേണ്ടത് 'കോച്ചിംഗ്' ആണ്. അതിന്റെ മുന്‍നിരയില്‍ താരങ്ങളായി നില്‍ക്കുന്നത് ഹയര്‍ സെക്കന്ററിയിലെ ചെറു ബാല്യക്കാരായ മാഷന്‍മാരാണ്. സ്വകാര്യ കൊച്ചിങ്ങിനു പോകാന്‍ സൗകര്യം ഹയര്‍ സെക്കന്ററിയിലാണ് കൂടുതല്‍. ഇതും സി ബി എസ് സി വിട്ടു ഹയര്‍ സെക്കന്ററിയിലേക്ക് ചാടാന്‍ പ്രചോദിപ്പിക്കുന്ന കാര്യമാണ്.

ചുരുക്കത്തില്‍ ഈ വിളവുണ്‍മാനാണ്  ഇത്രയും കാലം കുളിച്ചു കുറിയിട്ട് ആറ്റു നോറ്റിരുന്നത്. അടുത്ത വര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററിയിലെ മാര്‍ക്ക് കൂടെ പരിഗണിച്ചാവും എന്‍ട്രന്‍സിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് എന്നും കേള്‍ക്കുന്നു. ഈ സമയത്ത് തന്നെ ഇങ്ങനെയൊരു കൊലച്ചതി വകുപ്പിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്നു ഉണ്ടാകുമെന്നാരു കണ്ടു. ഇനി എന്ത് ചെയ്യുംഭഗവാനെ? ഡി പ്ലസ് പോലും കിട്ടാതെ SAY എഴുതുന്ന വിവരമില്ലാത്ത'വര്‍ക്കൊപ്പമാണല്ലോ  ഞങ്ങളുടെ പോന്നുപോലത്തെ കുട്ടികളെയും ഇവര്‍ പരിഗണിക്കുന്നത്!!! ഇവരോട് ദൈവം ചോദിക്കും!!

2010, മേയ് 26, ബുധനാഴ്‌ച

ഐ.ടി. വിദ്യാഭ്യാസം

ഐ ടി യെ ക്കുറിച്ചുള്ള എന്റെ മുന്‍ പോസ്റ്റില്‍ ശ്രീ പ്രദീപ്‌ മാട്ടറ എഴുതിയ മറുപടിയ്ക്ക് പ്രതികരണമിടാന്‍ അവിടെ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. ഹലാക്കിന്റെ ഒരു എറര്‍. അത് ശരിയാകും വരെ ഇക്കാര്യങ്ങള്‍ നീട്ടി കൊണ്ട് പോകാനും വയ്യ. അതുകൊണ്ട് അവിടേക്ക് എഴുതിയത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.
എന്റെ മോണിട്ടറില്‍ തെളിയാത്ത ഐ ടി വിദ്യാഭ്യാസം എന്ന ലേഖനത്തിന്റെ പേരില്‍ കേട്ട കുറെ തെറി വിളികള്‍ക്ക് ചില മറുപടികള്‍ തയ്യാറാക്കിയ ശേഷമാണ് ശ്രീ പ്രദീപ്‌ മാട്ടറയുടെ പ്രതികരണം ശ്രദ്ധയില്‍ പെടുന്നത്. സത്യത്തില്‍ ഐ ടി മാസ്റര്‍ ട്രെയിനര്‍മാരുടെ, sitc മാരുടെ, ഭക്തരുടെ ചീത്ത വിളി ഭയന്ന് ബ്ലോഗിരിക്കുന്ന ഭാഗത്തേക്ക് ഭയത്തോടു കൂടി മാത്രമേ കുറച്ചു ദിവസമായി നോക്കാറുള്ളൂ. തികച്ചും ഒരു സംവാദത്തില്‍ ഇടപെടേണ്ടുന്ന പരിപൂര്‍ണമായ മാന്യത പുലര്‍ത്തികൊണ്ട് തന്നെ തനിക്കു പറയാനുള്ള കാര്യങ്ങള്‍, സ്വന്തം പിതൃത്വം വെളിവാക്കികൊണ്ട് തന്നെ അവതരിപ്പിച്ചതില്‍ അദ്ദേഹത്തോടുള്ള ബഹുമാനം ആദ്യം തന്നെ തുറന്നു കാട്ടട്ടെ.
 

" കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ഒരു അദ്ധ്യാപകന്‍ സിസ്റ്റം അഡ്മിനിസ്ട്രറ്ററായുള്ള ഒരു ലാബില്‍ നടക്കാത്ത കാര്യങ്ങളാണ് ഐടി @ സ്കൂളിന്റെ പരിശീലനം മാത്രം കൈമുതലായുള്ള ഒരു SITC സാധിച്ചു തന്നിരിക്കുന്നത്." എന്ന പ്രദീപിന്റെ കളിയാക്കളില്‍ കാര്യമില്ല.അദ്ദേഹം സ്കൂള്‍ SITC യൊന്നും ആയിരുന്നില്ല. അവിടെ കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കുന്ന മറ്റൊരു PGDCA ക്കാരന്‍ മാത്രം. ചില സിസ്റ്റം കുട്ടികളെ ഒഴിവാക്കി ഞങ്ങള്‍ക്ക് നല്‍കി എന്നത് തന്നെ വലിയ സഹായമായിരുന്നു. ഇത്തരത്തില്‍ ഓരോ പ്രതികരണത്തിനും ഞാന്‍ മറുപടി പറയുന്നില്ല. അതില്‍ കാര്യവുമില്ല. പക്ഷെ ഞാന്‍ ഐടി @ സ്കൂള്‍ പ്രൊജക്റ്റിനു എതിരാണെന്നോ  അതിന്റെ ശത്രു ആണെന്നോ താങ്കള്‍ വിചാരിക്കരുത്. സത്യത്തില്‍ അതിന്റെ ആവശ്യകതയെക്കുറിച്ച് ഉത്തമ ബോധ്യമുള്ള ഒരാള്‍ കൂടിയാണ് ഞാന്‍. എന്റെ ഏറ്റവും അടുത്ത ഒട്ടനവധി സുഹൃത്തുക്കള്‍  പ്രൊജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഉള്ള അധ്യാപകന് വിഷന്‍ ചെയ്യാന്‍ കഴിയാത്ത, സ്വപ്നം കാണാന്‍ കഴിയാത്ത ഒട്ടേറെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ഒരു സാദാ HSA ക്ക് കഴിയും. ഇത് ഏതു വിഷയത്തിനും ബാധകമായ കാര്യമാണ്. പക്ഷെ വിഷയം തന്റെ ഉള്ളില്‍ കടക്കണം. അതിനോട് നൂറു ശതമാനം കമിറ്റ് മെന്റ് ഉണ്ടാവണം. അതിന്റെ പുതിയ സാദ്ധ്യതകള്‍ ആരായാനും അത് ആര്‍ജിക്കാനും സമയം കണ്ടെത്തണം. ഇതൊക്കെ യാണ് പ്രധാനം. ഇത് പ്രൊജക്റ്റിലെ  എത്ര അധ്യാപകര്‍ക്ക് ഉണ്ട് എന്ന് മാത്രം താങ്കളുടെ ഉള്ളില്‍ കിടയ്ക്കട്ടെ.
 

ഞാന്‍ എന്റെ ലേഖനത്തില്‍ മുന്നോട്ടു വെച്ച പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ്. ഐ. ടി. ഒരു വിഷയമായി കേരളത്തില്‍ അവതരിച്ച രീതി, അതിന്റെ വിനിമയവുമായി ബന്ധപ്പെട്ടു ആദ്യകാലത്ത് സ്വീകരിച്ച നടപടികള്‍, അതിന്റെ പരിശീലനത്തിലെ ചില പ്രശ്നങ്ങള്‍, അതിന്റെ ഭാഗമായി നമ്മുടെ അധ്യാപകര്‍ക്ക് ഐ ടി യോടുള്ള സമീപനം, ഹയര്‍ സെക്കന്ററിയില്‍ ഇന്നും മൈക്രോസോഫ്റ്റ്‌ അടക്കി വാഴുന്ന സ്ഥിതി, ഇന്നും പാഠപുസ്തകങ്ങള്‍ ഐ ടി സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ മടികാട്ടുന്നത്  തുടങ്ങിയവയാണല്ലോ അവ. മിക്കവരും ഇതില്‍ നിന്നും അകന്നു നിന്നാണ് ചര്‍ച്ചയില്‍ ഇടപെട്ടതെന്നു കൊണ്ടാണ് ഇതെടുത്തു പറഞ്ഞത്.
 

ഈ ഏഴു വര്‍ഷത്തിനിടെ നമ്മുടെ പൊതു വിദ്യാഭ്യാസത്തിനുണ്ടായ മാറ്റങ്ങളെ കാണാതെ അതില്‍ നിന്നും അടര്‍ത്തി മാറ്റി പ്രൊജക്റ്റിന്റെ സംഭാവനയായി എല്ലാം കാണുന്നത് ശരിയാണോ? SSA വഴി, ധനകാര്യ കമ്മീഷനുകള്‍ വഴി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി, ജനപ്രതിനിധികള്‍ വഴി സ്കൂളുകള്‍ക്ക് കൈവന്ന ഭൌതിക സൌകര്യങ്ങള്‍, ലൈബ്രറികള്‍ ലാബുകള്‍ തുടങ്ങിയവയ്ക്ക് കൈവന്ന പുതുജീവന്‍ എന്നിവയുടെ ഭാഗമായി തന്നെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളില്‍ എത്തിയതിനെ കാണണം.
 

ഐടി വിദ്യാഭ്യാസത്തെയും ഐടി ശാക്തീകൃത വിദ്യാഭ്യാസത്തെയും രണ്ടായി പിരിച്ചതാണ് നമ്മുടെ ദുര്യോഗം. ഇത് ഇന്‍സ്ട്രുമെന്റ് ബോക്സ് ഉപയോഗിക്കാന്‍ ഒരു വിദ്യാഭ്യാസം അത് കഴിഞ്ഞു 'ആരം' എന്തെന്നറിയാന്‍  മറ്റൊരു വിദ്യാഭ്യാസം എന്നത് പോലെയോ ആദ്യം അക്ഷരങ്ങള്‍ പഠിച്ച്, പിന്നെ പദം മുറിക്കാനും അതിന്റെ സാങ്കേതിക കാര്യങ്ങളും പഠിച്ച്  ഒരു കവിത പഠിയ്ക്കാം എന്ന് പറയുന്നത് പോലെയോ അല്ലേ. ഐടി ശാക്തീകൃത വിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെ ഐ ടി സ്കില്ലുകളും ഉണ്ടാക്കിയെടുക്കാവുന്നതല്ലേയുള്ളൂ.

മറ്റൊന്ന് , "പാഠ്യ പദ്ധതി ചട്ടക്കൂടിനേക്കുറിച്ച് ഒന്നു പറയാതിരിക്കുകയാവും ഭേദം. വിവര വിനിമയ സാങ്കേതിക വിദ്യയേക്കുറിച്ച് വിവരമുള്ള എത്ര പേര്‍ ഇതു ഉണ്ടാക്കിയവരില്‍ ഉണ്ടായിരുന്നു? കണ്ടെത്തിയ കാര്യങ്ങള്‍ക്ക് എന്തെല്ലാം പരിഹാര നിര്‍ദ്ദേശങ്ങള്‍ അതില്‍ കണ്ടു, ആവോ !" എന്ന പ്രദീപിന്റെ നിഗമനം
അല്പം കടുപ്പമായിപ്പോയി. വിവര സാങ്കേതിക വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള പൊസിഷന്‍ പേപ്പര്‍ തയ്യാറാക്കിയത് അച്യുത് ശങ്കറിനെപ്പോലുള്ള കേരളത്തിലെ മികച്ച ഐ ടി ആക്ടിവിസ്ടുകളുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പാണ് എന്നാണു ഞാന്‍ മനിസിലാക്കിയത്. അക്കാര്യങ്ങളാണ് ഇന്ന് മെല്ലെ നടപ്പിലാക്കി വരുന്നത്. അല്ലാതെ 'ഞാളെ ചെറിയ പുത്തിയില്‍' എന്ന് ഒരു സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെയുള്ളവരുടെ തലയില്‍ നിന്നുള്ള ആവിഷ്കാരമൊന്നുമല്ല.
 

പാഠപുസ്തകങ്ങളുടെ e copy കൂടിയാണ് നമ്മള്‍ തയ്യാറാക്കേണ്ടത്. എല്ലാ സപ്പോര്‍ട്ട് മെറ്റീരിയലുകളും വെബില്‍ എത്തിക്കുകയും അവിടെ നിന്ന് ലിങ്കുകള്‍ വഴി ടെക്സ്റ്റ്‌ , ഓഡിയോ, വീഡിയോ, പവര്‍ പോയന്റുകള്‍, ചിത്രങ്ങള്‍ മുതലായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് അഭികാമ്യം. ഇതിനു അത്യാവശ്യമായി വേണ്ടത് ഐ ടി വിദഗ്ദ്ധരും അതതു വിഷയത്തിലെ വിദഗ്ദ്ധരും പാഠ്യ പദ്ധതിയെ സംബന്ധിച്ച് നല്ല ഗ്രാഹ്യമുള്ളവരും ഒരുമിച്ചിരിക്കുകയാണ്. (താങ്കള്‍ സൂചിപ്പിച്ച, ഐ ടി സാദ്ധ്യതകള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം കലങ്ങിപ്പോയത് അതിന്റെ മുന്നൊരുക്കങ്ങള്‍ തീര്‍ത്തും ദുര്‍ബലമായത് കൊണ്ടുകൂടിയാണ്.) ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഐ ടി സപ്പോര്‍ട്ട്  മെറ്റീരിയലുകള്‍ നല്‍കാനുള്ള ആലോചനകളില്‍ ഏറ്റവും നന്നായി അതിന്റെ സാദ്ധ്യതകള്‍ കണ്ടെത്തുകയും ആ മെറ്റീരിയലിന്റെ ഒരു സ്റ്റൈല്‍ അവതരിപ്പിക്കുകയും ചെയ്തത് ഞാന്‍ അടക്കമുള്ള മലയാളം ഗ്രൂപ്പായിരുന്നു. പക്ഷെ പിന്നീട് മലയാളത്തിനു അത്തരമൊരു സാമഗ്രി വേണ്ടെന്നു വെക്കുകയാനുണ്ടായത്. ഒന്‍പതാം തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ മാധ്യമ പഠനം എന്ന യൂണിറ്റില്‍ സ്വദേശാഭിമാനിയുടെ പത്ര പ്രവര്‍ത്തനത്തില്‍ നിന്നും തുടങ്ങി ടെലിവിഷനിലൂടെ വളര്‍ന്നു നവമാധ്യമ പഠനത്തിലാണ് അത് അവസാനിക്കുന്നത്. അവിടെ ബ്ലോഗുകളെക്കുറിച്ച് ഒരു പാഠഭാഗം തന്നെയുണ്ട്. ബ്ലോഗിന്റെ സാദ്ധ്യതകള്‍ പ്രവര്‍ത്തന രീതി എന്നിവ വിശദമായി ഈ വര്‍ഷത്തെ അധ്യാപക പരിശീലനത്തില്‍ കടന്നു വരുന്നുമുണ്ട്. 
എട്ടു പ്രശ്ന മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് പാഠപുസ്തകങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. ഓരോ വിഷയവും അതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി, കേരളം ഗുരുതരമായി അഭിമുഖീകരിക്കുന്ന ഈ പ്രശ്നമേഖലകളെക്കുറിച്ച് കുട്ടികളില്‍ ധാരണ വളര്‍ത്തുകയാണ് വേണ്ടത്. ഇതില്‍ എല്ലാ വിഷയങ്ങള്‍ക്കും എല്ലാ പ്രശ്ന മേഖലയും പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നില്ല. ജലചൂഷണം സംബന്ധിച്ച ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കിട്ടിയ ഡാറ്റകളെ പലതരത്തില്‍ അപഗ്രഥിക്കാന്‍, പട്ടികകള്‍ തയ്യാറാക്കാന്‍, താരതമ്യപ്പെടുത്താന്‍ ചിലപ്പോള്‍ ഗണിതത്തിനു സഹായിക്കാന്‍ കഴിയും.

ഗൌരവത്തിലുള്ള, വിദ്യഭ്യാസത്തിനകത്തും പുറത്തുമുള്ള ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഞാന്‍ ഈ സ്ഥലം പ്രയോജനപ്പെടുത്തുന്നത്. നമ്മുടെ ഐ ടി എന്‍ജിനീയര്‍ പറഞ്ഞ പോലെ "ആരുടേയും തലയില്‍ കേറി മലമൂത്ര വിസര്‍ജനം"( ശ്രീഹരിയെ കളിയാക്കുന്ന എന്ജിനീയറിംഗ് കോളേജ് അധ്യാപകന്റെ വായന, മനസ്സിലാക്കല്‍, എഴുത്ത് എന്നിവയെക്കുറിച്ചോര്‍ത്തു ദുഖിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ ) നടത്താനല്ല. ഇത് പഠിപ്പിച്ചത് ഭാഗ്യത്തിന് ഐ ടി @ സ്കൂളുമല്ല. ഐ ടി @ സ്കൂളിലെ എത്ര മാസ്റര്‍ ട്രെയിനര്‍മാര്‍ ബ്ലോഗു ചെയ്യാറുണ്ട് എന്നും അറിയില്ല. അത് നിര്‍ബന്ധം ആയതു കൊണ്ട് പറയുകയല്ല.

 
ഉബുണ്ടു കസ്റ്റമൈസ്  ചെയ്തതൊന്നും ഇതുവരെ ഫീല്‍ഡില്‍ അറിയില്ലല്ലോ. ഇപ്പോഴും 'സ്പെയിസിന്റെ' ലോഗോ ഐ ടി @ സ്കൂളിന്റെ ലിനക്സ് പതിപ്പുകളുടെ ഡസ്ക് ടോപ്പില്‍ ഉണ്ടല്ലോ.  അതായത് 'സ്പെയിസിന്റെ' സഹായത്തോടെ തയ്യാറാക്കിയ ലിനക്സ് തന്നെയാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. 
പുതിയ പാഠപുസ്തകങ്ങള്‍ കഴിഞ്ഞ വര്‍ഷമല്ലേ ഇറങ്ങേണ്ടത്? ബാക്കിയുള്ള അമ്പതോളം പുസ്തകങ്ങള്‍ മാറിയപ്പോള്‍ ഇതിനു മാത്രം എന്ത് പറ്റി? പുതിയ പുസ്തകങ്ങള്‍ പഠിച്ച കഴിഞ്ഞ കൊല്ലത്തെ എട്ടാം ക്ലാസ്സിലെ, ഈ വര്‍ഷത്തെ ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ആരുടെ കൊള്ളരുതായ്മ കൊണ്ടാണ് ഐ ടി യുടെ മാത്രം പഴഞ്ചന്‍ സാമാനം പഠിക്കേണ്ടി വരുന്നത്? എല്ലാത്തിന്റെയും അടിസ്ഥാന കാരണം നമുക്കറിയാവുന്നത്‌ തന്നെ. ഞാന്‍ ലേഖനത്തിന്റെ അവസാന ഭാഗത്ത് ചൂണ്ടിക്കാട്ടിയപോലെ ഇതിന്റെയൊക്കെ തലപ്പത്തിരിക്കുന്നവര്‍ രണ്ടോ മൂന്നോ കിലോമീറ്റര്‍ ചുറ്റളവിന് ഉള്ളിലാണ്. ചിലര്‍ ഒരേ കോമ്പൌണ്ടി നുള്ളിലും.എങ്കിലും ആര് ആരോട് ആവശ്യപ്പെടും,  ആര് മുന്‍കൈ എടുക്കും എന്ന വലിപ്പ ചെറുപ്പത്തെക്കുറിച്ചുള്ള ശങ്ക, ചില ഗുമസ്തരുടെ തീര്‍പ്പുകള്‍ എന്നിവ ഇതൊന്നിനും സമ്മതിക്കില്ല. അതിനെ മറികടക്കാന്‍ കൂടിയാണ് ഇത്തരത്തിലുള്ള ചില എഴുത്തുകള്‍ എന്ന് മാത്രം പറഞ്ഞു നിര്‍ത്തട്ടെ.

2010, മേയ് 8, ശനിയാഴ്‌ച

മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം


ഏറ്റവും മികച്ച കംപ്യൂട്ടര്‍ ലാബിനുള്ള വിദ്യാഭ്യാസവകുപ്പിന്റെ അവാര്‍ഡ് ലഭിച്ച സ്‌കൂളില്‍ ഒരു പഠനവുമായി ബന്ധപ്പെട്ട് പോകേണ്ടിവന്നു. അതിന്റെ ഭാഗമായി ഒരു ചെറിയ സോഫ്‌റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പ്രതികരണം രേഖപ്പെടുത്തണം. മികച്ചതായി കണ്ടെത്തിയ ലാബിനെക്കുറിച്ച് സ്‌കൂള്‍ അധികാരികളുടെ അഭിമാനത്തിന്റെ പുറത്തേറി അവിടെയെത്തിയപ്പോള്‍ ഒറ്റ സിസ്റ്റത്തിലും സി.ഡി. ഡ്രൈവ് ഇല്ല. സര്‍വര്‍ കേടായിക്കിടക്കുന്നു. ലാന്‍ ഇല്ല. ഇന്റര്‍നെറ്റ് ഇല്ല. ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രത്യേകമായുള്ള ലാബില്‍ ചെന്ന് കാര്യങ്ങള്‍ ഒരുവിധം ഒപ്പിച്ചു. അടുത്ത വര്‍ഷം ആ വിഷയത്തില്‍ ചെയ്യേണ്ടുന്ന നിര്‍ദേശങ്ങള്‍ ഐ.ടി. അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ ഉണ്ടെന്ന് അവിടെയുള്ള കംപ്യൂട്ടര്‍ അദ്ധ്യാപകനെ അറിയിച്ചപ്പോള്‍  അദ്ദേഹത്തിന് ഐ.ടി. അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റ് എങ്ങനെ തുറക്കണമെന്ന് പോലും അറിയില്ല. ഇന്റര്‍നെറ്റില്‍നിന്ന് എങ്ങനെ വിവരം ശേഖരിക്കും എന്നതിനെക്കുറിച്ച് പി.ടി.എ നിയമിച്ച മൂന്നോളം ലാബ് അസിസ്റ്റന്റുമാര്‍ക്കും വിവരം കഷ്ടി. സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പാക്കി ഏഴ് വര്‍ഷം കഴിഞ്ഞപ്പോഴത്തെ സ്ഥിതി ഇതാണ്!
മികച്ച രീതിയില്‍ ഐ.സി.ടി പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കിയതിനുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടിയത് കേരളമാണ്. ഐ.ടി. പ്രേമികളായ  മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങളെ കടത്തിവെട്ടി കംപ്യൂട്ടറിനോട് അത്ര പഥ്യമൊന്നുമില്ലാത്ത ഇടതുപക്ഷസര്‍ക്കാറിനുതന്നെ രണ്ടുതവണയും പുരസ്‌കാരം ലഭിച്ചതില്‍ ഒരു വിരുദ്ധോക്തിയുടെ രുചിയുണ്ട്. സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ പഠനം നടപ്പാക്കിയതിനുള്ള ട്രോഫി ഷോകേസില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വയംവിമര്‍ശനപരമായി നമ്മളേറ്റെടുക്കേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പാക്കാനാരംഭിച്ച് വര്‍ഷം ഏഴുകഴിഞ്ഞെങ്കിലും ഐ.ടി. പഠനത്തിന്റെ ലക്ഷ്യത്തേയും മാര്‍ഗത്തെയും സംബന്ധിച്ച് ഉറച്ചൊരു തീര്‍പ്പിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? എന്താണ് പഠിപ്പിക്കേണ്ടത് അത് എങ്ങനെയാവണം ആര്‍ജിച്ച ശേഷികള്‍ വിലയിരുത്തേണ്ടതെങ്ങനെ, നിശ്ചയിച്ച ലക്ഷ്യത്തിലെത്താന്‍ എത്രമാത്രം കഴിഞ്ഞു, തുടര്‍പഠനത്തെ സംബന്ധിച്ച ധാരണകള്‍ എന്തൊക്കെയാണ് എന്നിവ അവയില്‍ ചിലതാണ്.

2002-03 മുതലാണ് കേരളത്തില്‍ ഐ.ടി. വിദ്യാഭ്യാസം നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ ഉള്ളടക്കം തീരുമാനിച്ചതും അധ്യാപകപരിശീലനത്തിന്റെ മൊഡ്യൂള്‍ തയ്യാറാക്കിയതും ഇന്റല്‍ എന്ന ആഗോളകുത്തകകമ്പനിയാണ്. അന്നത്തെ അധ്യാപകപരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആര്‍ട് പേപ്പറില്‍ അച്ചടിച്ച് സ്‌പൈറല്‍ ബൈന്റ് ചെയ്ത് മനോഹരമാക്കിയ ഇന്റലിന്റെ കൈപ്പുസ്തകവും സിഡിയും ലഭിച്ചിരുന്നു. Teach more Earn more പദ്ധതി പ്രകാരം ലോകമെമ്പാടും അവര്‍ നടത്തിയ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഈ പരിശീലനങ്ങളെന്ന് പിന്നീട് തെളിഞ്ഞു. അധ്യാപകപരിശീലനത്തിനുള്ള ചെലവ് അവര്‍ വഹിക്കാമെന്ന് പറഞ്ഞത് സൗമനസ്യപൂര്‍വം നമ്മള്‍ തള്ളിക്കളഞ്ഞു. നമ്മുടെ നികുതിപ്പണംകൊണ്ട് അന്തസ്സായി നമ്മള്‍ അവരുണ്ടാക്കിയ മൊഡ്യൂള്‍ പഠിപ്പിച്ചു. ഇതിന്റെ കമ്മീഷനായി കോടികള്‍  കേരളത്തില്‍ പലര്‍ക്കുമായി നല്‍കിയതായി മൈക്രോസോഫ്റ്റിന്റെ വെബ് സൈറ്റില്‍ അവര്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു എന്ന് അന്നേ ചിലര്‍ പറഞ്ഞിരുന്നു. ആ മൊഡ്യൂളിലെ ഒരു പ്രധാനചര്‍ച്ചാമേഖല കോപിറൈറ്റ് നിയമം സംബന്ധിച്ചായിരുന്നു. ഒറിജിനല്‍ വേണം ഉപയോഗിക്കാന്‍ പകര്‍പ്പ് അങ്ങേയറ്റം കുറ്റകരം എന്ന ബോധം പുതിയ തലമുറയില്‍ ഉറപ്പിക്കാന്‍ അധ്യാപകരെയല്ലാതെ മറ്റാരെ കൂട്ടുപിടിക്കണം!!

ഒരു സുപ്രഭാതത്തില്‍ ഐ.ടി. എന്ന ഒരു വിഷയം കൂടെ ഹൈസ്‌കൂള്‍ സിലബസില്‍ കയറിപ്പറ്റി. കണക്കിന്റെയും സയന്‍സിന്റെയും പിര്യേഡുകള്‍ വെട്ടിച്ചുകരുക്കായാണ് ഈ പുതുക്കക്കാരന് ഇടമൊരുക്കിയത്. എസ്.എസ്.എല്‍.സി. പരീക്ഷക്കടക്കം ഐ.ടി. ഒരു വിഷയമായി പൊതുപരീക്ഷ നടത്തുമെന്ന ഭീഷണിയില്‍ ഞെട്ടിയ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകള്‍ കാണം വിറ്റും ഐ.ടി. ലാബുകള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായി. പൊതുസമൂഹത്തില്‍ നിന്ന് ഒരു വിദ്യാലയത്തിന് ശേഖരിക്കാവുന്നതിന്റെ പരമാവധി തുക ഇതിനായി പിഴിഞ്ഞെടുത്തു. പല പി.ടി.എകളും ചിട്ടിനടത്തിപ്പുകാരുടെയും ലോട്ടറിനടത്തിപ്പുകാരുടെയും വേഷം കെട്ടി. പൊളിഞ്ഞുവീഴാറായ ക്ലാസ്മുറിയുള്ള സ്‌കൂളിലടക്കം പുത്തന്‍ കംപ്യൂട്ടര്‍ ലാബുകള്‍ ഉയര്‍ന്നു. ഉള്ള ക്ലാസ്മുറികളെത്തന്നെ കുറേക്കൂടി ചുരുക്കി, ലബോറട്ടറിയും ലൈബ്രറിയും എങ്ങോട്ടേക്കെങ്കിലും ഒതുക്കി താരപരിവേഷത്തോടെ ഐ.ടി. ഭീമന്‍ പ്രവേശിച്ചു. പൊടിപിടിച്ച മേപ്പുകള്‍ അടുക്കിവെക്കാന്‍ ഒരു റാക്ക്, ലബോറട്ടറിയില്‍ 10 ടെസ്റ്റ് ട്യൂബുകള്‍, ലൈബ്രറിയില്‍ ചില റഫറന്‍സ് പുസ്തകങ്ങള്‍ എന്നിത്യാദി ആവലാതികളുമായി പി.ടി.എയ്ക്കു മുമ്പില്‍ കുമ്പിട്ടുനിന്ന അധ്യാപകരെ അപകര്‍ഷതയാല്‍ ലജ്ജിപ്പിച്ചുകൊണ്ട്, ഇന്റലിന്റെ പുത്തന്‍ പ്രൊസസറും മദര്‍ബോര്‍ഡും ഉള്ള തിളങ്ങുന്ന കംപ്യൂട്ടറുകള്‍ ചുവപ്പുപരവതാനിയിലൂടെ അടിവെച്ചുനീങ്ങി. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 98 എന്ന് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും രോമാഞ്ചം കൊണ്ടു. തങ്ങളുടെ കുഞ്ഞുങ്ങളും നാളെ കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാരും വിദഗ്ദ്ധരും ആകുന്നത് അവര്‍ സ്വപ്നം കണ്ടു!

പി.ജി.ഡി.സി.എ. കഴിഞ്ഞ നാട്ടിലെ കുറച്ച് ചെറുപ്പക്കാര്‍ക്ക് പറയാനൊരു തൊഴിലായി. കംപ്യൂട്ടര്‍ മാഷ് / ടീച്ചര്‍. ഉടന്‍ വരുന്നു അടുത്ത ഉത്തരവ്. എം.എസ്. ആഫീസ് പഠിക്കാന്‍ ഒരു കുട്ടി വര്‍ഷം 250 രൂപ ഫീസ് നല്കണം! സൗജന്യമെന്ന് നാം അഹങ്കരിച്ചിരുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസം ഒറ്റയടിക്ക് പതിറ്റാണ്ടുകള്‍ പിന്നോട്ടുപോയി; ട്യൂഷന്‍ ഫീസിന്റെ കറുത്ത ദിനങ്ങളിലേക്ക്. ആരും ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും ഐ.ടി. ഭ്രാന്ത് പടര്‍ന്നുപിടിച്ച മധ്യവര്‍ഗകേരളത്തിന് അതൊരു പ്രശ്‌നമേയായില്ല. സ്‌കൂളില്‍ അന്നുണ്ടായിരുന്ന അഞ്ചോ ആറോ കംപ്യൂട്ടറിനു മുന്നില്‍ നാലും  അഞ്ചും കുട്ടികള്‍ തിങ്ങിയിരുന്നു. രണ്ട് പിര്യേഡ് വീതം ഒരു വര്‍ഷം മുഴുവനിരുന്നിട്ടും ഒരു കുട്ടിക്ക് 20 മണിക്കൂര്‍ പോലും മൗസ് കയ്യില്‍ കിട്ടിയില്ല. ഏത് കഴുത്തറുപ്പന്‍ കംപ്യൂട്ടര്‍ സെന്ററിലും 250 രൂപയ്ക്ക് ഇതിലും മികച്ച പരിശീലനം ലഭിക്കുമെന്നത് ഉറപ്പാണല്ലോ. കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസത്തിന്റെ ആദ്യ എപ്പിസോഡ് ഇപ്രകാരമായിരുന്നു.

1997 മുതല്‍ പൊതുവിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കിവരുന്ന പാഠ്യപദ്ധതി പരിഷ്‌കരണവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഐ.ടി. പഠനം മുന്നോട്ടുപോയത്. എങ്ങനെ ഐ.ടിയുടെ സാധ്യതകളെ കരിക്കുലവുമായി ബന്ധിപ്പിക്കാം എന്നതിനെ സംബന്ധിച്ച ഗൗരവത്തിലുള്ള ആലോചനകള്‍ എവിടെയുമുണ്ടായില്ല. ഒരു പാഠ്യപദ്ധതിപരിഷ്‌കരണത്തിനു പിന്നിലുള്ള സിദ്ധാന്തങ്ങളിലുള്ള വിശ്വാസമല്ല, കേരളീയന്റെ പൊങ്ങച്ചത്തെ തലോടുമ്പോഴുള്ള സീല്‍ക്കാരങ്ങളാണ് നാളത്തെ വോട്ടാവുക എന്നറിയാത്തവരല്ലല്ലോ ഭരണക്കാര്‍. എന്തുതന്നെയായാലും മൈക്രോസോഫ്റ്റിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായും നിറവേറി. ലോകത്തൊരു കരാജ്യത്തും ചെലവായതിലോക്കാളുമധികം പ്രൊസസറുകളും മദര്‍ ബോഡുകളും സോഫ്റ്റ് വെയറുകളും അവര്‍ക്ക് ചെറിയൊരു കാലയളവില്‍ ഈ കൊച്ചുകേരളത്തില്‍ വിറ്റഴിക്കാനായി. വിദേശത്തും സ്വദേശത്തുമുള്ള മറ്റ് കുത്തകകള്‍ക്കും കച്ചവടം മോശമായില്ല. ക്രമേണ വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ല എന്നു പറയുന്നത് പത്താം തരത്തിലെ കുട്ടികള്‍ക്കും, സ്റ്റാറ്റസിനെ എല്ലാത്തിലും ഉപരിയായിക്കാണുന്ന മധ്യവര്‍ഗത്തിനും കുറച്ചിലായി.

ഐ.ടി. പ്രത്യേക വിഷയമായി പഠിക്കുന്നതിനും അതിനായി പ്രത്യേകം ടെക്സ്റ്റുകള്‍, പരീക്ഷകള്‍, എന്നിവ ഏര്‍പ്പെടുത്തുന്നതിനും എതിരെ അപ്പോഴേക്കും അക്കാദമിക തലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെ ഗുണപരമായ ഒരു മാറ്റമുണ്ടായത് മൈക്രോസോഫ്റ്റില്‍ നിന്നും ലിനക്‌സിലേക്കുള്ള ചുവടുവെയ്പായിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനമാണ് ഇതിനായി ഉഷ്ണിച്ചത്. ലോകത്തില്‍ തന്നെ സ്വതന്ത്ര സോഫ്റ്റ് വേറില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കിയതിനുള്ള പുരസ്‌കാരം കകേരളത്തിലെ ഐ.ടി. അറ്റ് സ്‌കൂള്‍ പ്രജക്റ്റ് നേടിയെടുത്തു. എന്നാല്‍ 200 മാസ്റ്റര്‍ട്രയെനികളിലൂടെയും 5600 സ്‌കൂള്‍തല ഐ.ടി. കോഡിനേറ്റര്‍മാരിലൂടെയും കേരളത്തിലെ 2644 സ്‌കൂളുകളിലെ 4776306 കുട്ടികള്‍ക്കും 176569 അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ ചുമതലയേറ്റിരുന്ന ഈ സ്ഥാപനം “ചില പ്രാഥമിക കംപ്യൂട്ടര്‍ നൈപുണികള്‍ക്കും ക്ലറിക്കല്‍ ജോലി ചെയ്യുന്നതിനുള്ള നൈപുണികള്‍ക്കും അപ്പുറത്തേക്ക് ഒന്നും ചെയ്യുന്നില്ല” എന്നാണ് ഇതേക്കുറിച്ച് പഠിച്ച അക്കാദമിക സംഘം കണ്ടെത്തിയത്. (കേരള പാഠ്യപദ്ധതി ചട്ടക്കൂട് പേജ്. 86) വിവിധ വിഷയങ്ങളുടെ പഠനവുമായി ഉദ്ഗ്രഥനം ചെയ്തുകൊണ്ടാണ് ഐ.ടി. നൈപുണികള്‍ സ്വായത്തമാക്കേണ്ടതെന്ന ഏട്ടിലെ പശു അവിടെത്തന്നെ കിടന്നു.

ഹൈസ്‌കൂള്‍ തലത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും പല തവണയായി കോടാനുകോടികള്‍ ചെലവഴിച്ച് പരിശീലനം നല്‍കിയിരുന്നു. എത്ര അധ്യാപകരെ തന്റെ വിഷയം കൈകാര്യം ചെയ്യാനുള്ള ഒരു ഐ.ടി. ടൂള്‍ വികസിപ്പിക്കാന്‍ പ്രാപ്തരാക്കി? എത്ര പേരെ ആത്മവിശ്വാസത്തോടെ കുട്ടികളോട് ഏതെങ്കിലും ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഒരു പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിവുള്ളവരാക്കി? എത്ര ഉത്തരവുകള്‍ നല്‍കി പിന്‍വലിച്ചാലും പി.ടി.എകള്‍ ഏര്‍പ്പെടുത്തിയ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്റ്റര്‍മാര്‍ തന്നെ ഇന്നും ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഐ.ടി. ഫീസിനു പകരം പി.ടി.എ ഫണ്ട് എന്ന പേരിലാണ് കുട്ടികളോട് ഇടയ്ക്കിടെ കാശുപിരിക്കുന്നത് എന്നുമാത്രം. കംപ്യൂട്ടര്‍ പരിജ്ഞാനമെന്ന പുതിയ ബ്രാഹ്മണ്യത്തിന് ദക്ഷിണവെക്കാന്‍ ആര്‍ക്കാണ് മടി?

മറ്റൊരു വിഷയത്തിന്റെ പരിശീലനത്തിനും വിനിമയത്തിനും ഇത്ര വിപുലമായ സംവിധാനമോ സാമ്പത്തികപിന്തുണയോ ഉണ്ടായിട്ടുണ്ടോ? 200 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അധ്യാപകരെന്ന നിലയിലുള്ള മുഴുവന്‍ ശമ്പളത്തിനും ആനുകൂല്യത്തിനും പുറമെ പരിശീലനത്തിന്റെ പ്രതിഫലവും പറ്റി 7 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും (പത്തിരുപതു കോടി രൂപയെങ്കിലും ചുരുങ്ങിയത് സര്‍ക്കാറിന് ഈയിനത്തില്‍ മാത്രം ചെലവു വന്നിട്ടുണ്ടാവും.) പത്ത് ശതമാനത്തെപ്പോലും ഒന്ന് നേരാംവണ്ണം മൗസ് അനക്കാന്‍ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. ചില ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍  പരിചയപ്പെടല്‍, ഇന്റര്‍നെറ്റില്‍നിന്നുള്ള ബ്രൗസിങിന് രണ്ടോ മൂന്നോ മണിക്കൂര്‍- ഇത്രമാത്രമാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. ( ലിനക്സിലും ചില വിഷയസോഫ്റ്റ്വെയറിലും ഇപ്പോള്‍ പരിശീനം നല്‍കി വരുന്നത് കാണാതിരിക്കുന്നില്ല ). എന്തിന് താന്‍ ഐ.ടി. പരിശീലനം നേടണം, അതിന്റെ സാധ്യതകള്‍ അക്കാദമിക തലത്തിലും ക്ലാസ്മാനേജ്‌മെന്റ് തലത്തിലും തനിക്ക് എങ്ങനെ സഹായകമാകും, തന്റെ വിഷയവുമായി ബന്ധപ്പെട്ട് എന്തൊക്കെ സാധ്യതകള്‍/കണ്ടന്റുകള്‍ ലഭ്യമാണ്, താന്‍ കണ്ടെത്തിയവ/നിര്‍മിച്ചവ എങ്ങനെ പങ്കുവെയ്ക്കാം..... ഇത്തരത്തിലുള്ള ഉള്ളില്‍ത്തൊടുന്ന ഒന്നും പരിശീലനത്തിലില്ല. സ്വന്തം മനസ്സില്‍ നിന്നുള്ള പ്രേരണയാല്‍ മൗസില്‍ ഒന്ന് തൊടാന്‍ പ്രചോദിപ്പിക്കുന്ന ഒന്നും പരിശീലനത്തിന്റെ സര്‍വേനമ്പറില്‍ ഇല്ല. അമ്മായിയും കുടിച്ചു പാല്‍ക്കഞ്ഞി എന്ന പോലെ ഞാനും കംപ്യൂട്ടര്‍ പഠിച്ചിട്ടുണ്ട്, ഇന്റര്‍നെറ്റ്, പവര്‍ പോയിന്റ് തുടങ്ങിയ ചില വാക്കുകളൊക്കെ കേട്ടിട്ടുണ്ട് എന്ന് ഉഷാറായി തല കുലുക്കാനല്ലാതെ മിക്കവരും ഐ.ടി. ലാബിന്റെ പടി കടക്കാറില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. തന്റെ അല്പജ്ഞാനത്തിന്റെ അഹങ്കാരത്താല്‍ മറ്റുള്ളവരെ കംപ്യൂട്ടര്‍ ലാബില്‍ കയറ്റാന്‍ കൂട്ടാക്കാത്ത സ്‌കൂള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍ കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.

എട്ടാംക്ലാസുവരെയുള്ള മറ്റെല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങള്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് പരിഷ്‌കരിക്കപ്പെട്ടു. ഒന്‍പതാം തരത്തിലെ പുസ്തകങ്ങള്‍ ഈ വര്‍ഷം മാറും. ഇതിലും ഒരു അനക്കമില്ലാത്തത് ഐ.ടിക്കു മാത്രം. അവിടെയിപ്പോഴും പഴയ പുസ്തകം തന്നെ! ഐ.ടി. പഠനരീതി, വിലയിരുത്തല്‍ എന്നിവയില്‍ കാതലായ മാറ്റം നിര്‍ദേശിക്കുന്ന കെ.സി.എഫ്. ചില താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നത് കൊണ്ടാവുമോ അതിലെ നിര്‍ദേശങ്ങള്‍ക്ക് ഒരു വിഭാഗം മാത്രം മുഖം തിരിക്കുന്നത്?

പത്താം ക്ലാസ് വരെ സ്വതന്ത്ര സോഫ്‌റ്റ്വേറില്‍ നല്‍കുന്ന പരിശീലനം അവിടെ അവസാനിക്കുന്നു. ഹയര്‍സെക്കന്ററി മേഖലയിലെ കംപ്യൂട്ടര്‍ പഠനം അടിമുടി മൈക്രോസോഫ്റ്റ് മയമാണ്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേ അവിടെയിറങ്ങുന്ന സോഫ്റ്റ് വേറുകള്‍ പ്രവര്‍ത്തിക്കൂ. പരീക്ഷാസംബനമ്ധമായി, നിരന്തമൂല്യനിര്‍ണയ ഫലങ്ങള്‍ രേഖപ്പെടുത്തലിനായി, വിദ്യാര്‍ത്ഥി-അധ്യാപക വിശദാംശങ്ങള്‍ നല്‍കുന്നതിനായി, ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട സോഫ്റ്റ് വേറുകളെല്ലാം വിന്‍ഡോസിലേ പ്രവര്‍ത്തിക്കൂ. പ്ലസ് റ്റു ക്ലാസുകളിലെ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സിലബസ് മൊത്തം വിന്‍ഡോസ് അധിഷ്ഠിതം. പത്താം ക്ലാസ് വരെ തുടക്കമെങ്കിലുമിട്ട ഓപ്പണ്‍ സോഫ്റ്റ് വേറുകളില്‍ കൂടുതല്‍ അവഗാഹമുണ്ടാക്കുന്നതിന് പകരം മൈക്രോസോഫ്റ്റിന്റെ ആലയിലേക്കുതന്നെ ഈ കുട്ടികളെ തെളിക്കേണ്ടതുണ്ടോ എന്ന ചോദ്യം എങ്ങുനിന്നുമുണ്ടായില്ല.

പുതിയ പാഠപുസ്തകങ്ങള്‍ എത്ര മനോഹരമായി ഐ.സി.ടി. സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി വിനിമയം ചെയ്യാം. പാഠവും വിനിമയതന്ത്രങ്ങളും സ്വീകരിക്കുമ്പോള്‍തന്നെ ഐ.സി.ടി. സാധ്യതകളെ സമര്‍ത്ഥമായി ലിങ്ക് ചെയ്യുകയും ഒരു ഐ.സി.ടി. കണ്ടന്റുകൂടി സപ്പോര്‍ട്ടായി നല്‍കുകയും ചെയ്താല്‍ അത് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എത്രമാത്രം പ്രയോജനപ്പെടുമായിരുന്നു. പാഠപുസ്തകമെഴുതുന്നവര്‍ക്ക് ഐ.സി.ടി. സാധ്യകള്‍ എന്നത് ചുക്കോ ചുണ്ണാമ്പോ എന്നറിയില്ല. ഐ.ടി. വിദഗ്ദ്ധര്‍ക്ക് ബോധനശാസ്ത്രവും അതത് വിഷയ പരിജ്ഞാനവും കഷ്ടി. വ്യത്യസ്ത തുരുത്തുകളായി നില്‍ക്കുന്ന വിദ്യാഭ്യാസവകുപ്പിനുകീഴിലെ ഘടകങ്ങളെത്തന്നെ ഒത്തൊരുമിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് മൊത്തം സിസ്റ്റത്തെ  നവീകരിക്കാനും ഏകോപിപ്പിക്കാനും എങ്ങനെ കഴിയും?

സര്‍ക്കാര്‍ ഈ മേഖലയ്ക്കായി ചെലവഴിച്ചിട്ടുള്ള കോടാനുകോടികളുടെ കണക്ക് ആരുടെയും കണ്ണുതള്ളിക്കുന്നതാണ്. പരിശീലനത്തിനൊഴുക്കിയ കോടികള്‍ക്ക് പുറമേ ശതകോടികളുടെ വാങ്ങലുകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. സ്‌കൂളുകള്‍ക്കാവശ്യമുള്ള കംപ്യൂട്ടറുകള്‍ക്കും, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയ അനുബന്ധ ഉപകരണങ്ങള്‍ക്കും പുറമേ ഡിജിറ്റല്‍ കാമറ, വീഡിയോ കാമറ, ലാപ്‌ടോപ്പുകള്‍ തുടങ്ങി എല്‍.സി.ഡി. പ്രോജക്റ്ററുകള്‍ വരെ ഇന്ന് നിര്‍ലോഭമായി സ്‌കൂളുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. എല്ലാം കേന്ദ്രീകൃത വാങ്ങലുകള്‍ വഴി. കേരളത്തിലെ മുഴുവന്‍ അധ്യാപകരര്‍ക്കും ലാപ്ടോപുകള്‍ നല്‍കാനുള്ള പദ്ധതി അണിയറയില്‍ തയ്യാറായി വരുന്നത്രെ! എല്ലാ സ്‌കൂളുകളിലും രണ്ട് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് (ഹയര്‍സെക്കന്ററിക്കും ഹൈസ്‌കൂളിനും വെവ്വേറെ! രണ്ടും അണ്‍ലിമിറ്റഡ്!) കണക് ഷനാണ് നല്‍കിയിരിക്കുന്നത്. സ്‌കൂളിലെ എത്ര അധ്യാപകര്‍ അതില്‍ ഒരു ശതമാനം സൗകര്യമെങ്കിലും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ആരാണ് പരിശോധിക്കുക? കിട്ടിയ സാധനങ്ങള്‍ അതേ പോലെ സൂക്ഷിച്ച് എന്റെ പെന്‍ഷന്‍ വരെ നിങ്ങള്‍ ഒന്നും ഉപയോഗിച്ച് കേടുവരുത്തരുതെന്ന്, അഥവാ ഒരാള്‍ തയ്യാറായാല്‍ ഹെഡ്മാസ്റ്റര്‍/ഹെഡിമിസ്ട്രസ് താഴ്മയായി അപേക്ഷിക്കും. ഇങ്ങനെ രണ്ട് പ്രധാനാധ്യാപകര്‍ റിട്ടയരാകുമ്പോഴേക്കും കിട്ടിയ ലാപ്‌ടോപ്പും പ്രോജക്റ്ററും ഒരു വഴിക്കായിട്ടുണ്ടാകും.

ഐ.ടി. അറ്റ് സ്‌കൂള്‍ ഇന്ന് ഒരു പ്രോജക്റ്റ് എന്നതിലുപരി വിദ്യാഭ്യാസവകുപ്പിലെ പ്രധാനപ്പെട്ട ഒരു മേഖലയായിരിക്കുകയാണ്. തീര്‍ച്ചയായും പല സംസ്ഥാനങ്ങളും തികച്ചും സ്വകാര്യഏജന്‍സികളെ ഏല്‍പിച്ച് കംപ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ എത്രയോ ഭേദമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ തലമുറ വളര്‍ന്നു വരുന്നതോടെ കേരളത്തില്‍ എന്തായാലും ശക്തമാകും. സ്‌കൂള്‍ ടെക്സ്റ്റ് പുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി നല്‍കുന്നതിനും (പാഠപുസ്തകം തയ്യാറാക്കുന്ന എസ്.സി.ഇ.ആര്‍.ടിക്കു തന്നെ നിഷ്പ്രയാസം അത് അവരുടെ വെബ്‌സൈറ്റില്‍ നല്‍കാവുന്നതേയുള്ളൂ), യുവജനോത്സവത്തിനും അധ്യാപക സ്ഥലം മാറ്റത്തിനും ഉച്ചക്കഞ്ഞി വിതരണത്തിനും മറ്റും സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനും ( അതിനൊക്കെ സര്‍ക്കാരിനു സി ഡിറ്റ് പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടല്ലോ )  അപ്പുറത്തേക്ക്  സാര്‍ത്ഥകമായി എത്രയോ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഐ.ടി. അറ്റ് സ്‌കൂളിന് കഴിയേണ്ടതുണ്ട്. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ഒരു കുഞ്ഞിനു പോലും എങ്ങിനെ പുതിയ ലോകത്തിന്റെ അറിവും അനുഭവവും നല്‍കാന്‍ ഈ വിജ്ഞാന ശാഖയെ എത്തിക്കാനും അതില്‍ പ്രയോഗികാനുഭവം നല്‍കാനും കഴിയും എന്ന് ആലോചിക്കേണ്ടതുണ്ട്. സ്വന്തമായി ഒരു വിദ്യാഭ്യാസ ചാനല്‍ തന്നെയുള്ളപ്പോള്‍ ഈ മേഖലയില്‍ അതിശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിന് ആദ്യം വേണ്ടത് ആര് ആരോട് നിര്‍ദേശിക്കും, ആരാണ് മുകളില്‍ എന്നിത്യാദി ശങ്കവെടിഞ്ഞ് സൗകര്യങ്ങളുടെയും ആശയങ്ങളുടെയും പങ്കുവെക്കല്‍ വിദ്യാഭ്യാസമേഖലിയിലെ വിവിധ ഏജന്‍സികള്‍ തമ്മില്‍ ഉണ്ടാവുകയാണ്. DPI, SCERT, HSE, IT @ School, SSA, QIP, SIET, SIEMAT തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത് തലസ്ഥാനത്ത് ഒന്നോ രണ്ടോ കിലോമീറ്ററിനകത്താണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള കാഴ്ചപ്പാടിന്റെയും ഈഗോയുടെയും അകലം നൂറ്റാണ്ടുകളുടേതും. 
അധികാരത്തെക്കുറിച്ചുള്ള മൂപ്പിളമത്തര്‍ക്കം തീരുവരെ ഇതൊക്കെ ഇങ്ങിനെയെങ്കിലും ഒന്ന് നടന്നുപോയാല്‍ മതിയായിരുന്നു എന്നു പ്രാര്‍ത്ഥിക്കുകയല്ലാതെ എന്തുചെയ്യാന്‍!