2010, മാർച്ച് 13, ശനിയാഴ്‌ച

സിനിമ കാണാന്‍ അദ്ധ്യാപകര്‍ എന്തിനു പഠിക്കണം?

'യു ടുബി''ല്‍ ആയിരക്കണക്കിന്‌ ആളുകള്‍ കണ്ട ഒരു വീഡിയോയുണ്ട്‌. വീ ആര്‍ ഡിജിറ്റല്‍ ലേണേര്‍സ്‌. പ്രീ പ്രൈമറി  മുതല്‍ ഹയര്‍ സെക്കന്ററി വരെ പഠിക്കുന്ന പതിനാറോളം കുട്ടികള്‍ അവരുടെ താത്‌പര്യങ്ങളെ ക്കുറിച്ച്‌ പറയുകയാണിതില്‍. ക്യാമറ ഓരോരുത്തരുടെ അടുത്തേക്കും ചെല്ലുമ്പോള്‍ അവരുടെ കൈയ്യിലുള്ള ബോര്‍ഡ്‌ അവര്‍ ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞ ഒരാഴ്‌ച അവര്‍ എന്താണ്‌ ചെയ്‌തതെന്ന്‌ വ്യക്തമായി അതില്‍ എഴുതിയിട്ടുണ്ട്‌. മിക്കവാറും സമയം അവര്‍ കമ്പ്യുട്ടറിന്റെ മുന്നില്‍, ഇന്റെര്‍നെറ്റിന്റെ മുന്നില്‍, ടി.വി.യുടെ മുന്നില്‍ ആണ്‌. ബ്ലോഗ്‌ ചെയ്‌തും, പോട്‌കാസ്റ്റ്‌ ചെയ്‌തും, ഹാരിപോട്ടര്‍ കേട്ടും, ഇമെയില്‍ ചെയ്‌തും, വിക്കിയില്‍ വായിച്ചും ആണ്‌ അവര്‍ സമയം ചെലവഴിച്ചത്‌. സ്‌കൂളില്‍ അവര്‍ക്ക്‌ പകര്‍ത്തി എഴുതാനും വിരസമായ 'കഥാപ്രസംഗങ്ങള്‍' കേള്‍ക്കാനും, മാത്രമേ ഇടയുണ്ടായിരുന്നുള്ളൂ. ഡിജിറ്റലായി കഥ പറഞ്ഞുകൊണ്ട്‌ തങ്ങളെ എന്‍ഗേജ്‌ ചെയ്യാന്‍ അധ്യാപകരോട് ആവശ്യപ്പെട്ടുകൊണ്ടാണ്‌ ആ വിഡിയോ ക്ലിപ്പ്‌ അവസാനിക്കുന്നത്‌.
 

കാലത്തിന്റെ മാറ്റം, പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ ഏറ്റവും ആദ്യം തിരിച്ചറിഞ്ഞതും പ്രയോജനപ്പെടുത്തിയതും അതാത് കാലത്തെ വിദ്യാഭ്യാസമാണ്. താളിയോലകളില്‍ നിന്നും കടലാസിലേക്കും അച്ചടിയിലേക്കും ആദ്യം കാല്‍ വെച്ചത് അറിവ് പകരുന്ന പ്രക്രിയ കൂടിയാണ്. അത് സാങ്കേതിക വിദ്യയ്ക്ക് നേരെയുള്ള അഭിനിവേശം മാത്രമല്ല കാണിക്കുന്നത്. അറിവിനെ ജനാധിപത്യ വത്കരിക്കാനും അതിന്റെ വ്യാപ്തി പരമാവധി വര്‍ധിപ്പിക്കാനും ഇത് കൂടിയേ കഴിയു എന്ന് അതത് കാലത്തെ 'അറിവധികാരികള്‍ക്ക്' ബോധ്യമായിരുന്നു. ആധുനിക സാങ്കേതികവിദ്യ സാധ്യമാക്കിത്തീര്‍ത്ത ജ്ഞാനചക്രവാളങ്ങളെ പുതിയ കാലത്തെ  'അറിവധികാരികള്‍' എങ്ങിനെ നോക്കിക്കാണുന്നു എന്ന് ആലോചിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍മനസ്സിലെത്തിയത്. 


അച്ചടിയില്‍ വന്ന മാറ്റം പോലും പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും അതിന്റെ ധര്‍മം വ്യത്യസ്ത രീതിയില്‍ നിറവേറ്റുന്നതിലും പ്രയോജനപ്പെടുത്തിയിരുന്നു. ഡി.ടി.പി. വന്നതോടുകൂടി പാഠപുസ്തകങ്ങളുടെ രൂപകല്‍പ്പനയില്‍ വന്ന മാറ്റം ശ്രദ്ധേയമാണല്ലോ.  ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഭാവനാ ലോകം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. പാഠപുസ്തകത്താളുകളില്‍ത്തന്നെ വരയ്കാനും എഴുതാനുമുള്ള സൌകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. എന്നാല്‍ അവിടുന്ന് മുന്നോട്ട് സാങ്കേതികവിദ്യ യുടെ വളര്‍ച്ചയെ തൊടാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്.


അതിന് സാങ്കേതിക വിദ്യയുടെ വികാസം ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന സാമാന്യബോധം നമ്മുടെ സയന്‍സ് അധ്യാപകര്‍ക്ക് പോലും ഇല്ല. മാത്രമല്ല ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ സാധ്യമാക്കുന്ന വിശാലമായ ലോകങ്ങളെക്കുറിച്ചുള്ള അജ്ഞതയെ ഭൂഷണമായാണ് അവര്‍ കാണുന്നത്. ഓരോ വസ്തുവിനെയും സിദ്ധാന്തത്തെയും വിവരിച്ചുകൊണ്ട് നടത്തുന്ന കഥാപ്രസംഗത്തിനപ്പുറം മറ്റൊരു രീതിശാസ്ത്രം അന്വേഷിക്കാന്‍ പോലും അവര്‍ തയ്യാറല്ല. (മള്‍ടി മീഡിയയുടെ സാദ്ധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്ന അപൂര്‍വ്വം അധ്യാപകര്‍ ക്ഷമിക്കട്ടെ )  ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ദൃശ്യമാധ്യമങ്ങളും നമ്മുടെ ക്ലാസ് മുറിയെ എത്രമാത്രം സര്‍ഗാത്മകവും ആവേശഭരിതവും ആക്കിത്തീര്‍ക്കും എന്ന് ആരാണ് അവരെബോധ്യപ്പെടുത്തുക.  


ഡിജിറ്റല്‍ സാങ്കേതികവിദ്യയും ദൃശ്യമാധ്യമങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിനുമേല്‍ തന്നെ കാര്‍മേഘമായും  മഴവില്ലായും മാറി മാറി ഇരുണ്ടും തെളിഞ്ഞും വന്നു മൂടുകയാണ്. സത്യത്തില്‍ അധ്യാപകന്റെ റോള്‍ തന്നെ ഈ കാലത്ത് എന്താണ് എന്ന് പുനര്‍നിര്‍വചിക്കേണ്ടതുണ്ട്‌. കേവലം വിജ്ഞാനം വിതരണം ചെയ്തുകൊണ്ട് അവനു പുലരാന്‍ സാധ്യമല്ലതന്നെ. വിജ്ഞാനം ഏറ്റവും സഫലമായി അവന്റെ ഉള്ളിലെത്തിക്കാന്‍ എത്രയോ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. കമ്പ്യുട്ടറും ഇന്റര്‍നെറ്റും ആയിരക്കണക്കിനുള്ള സി ഡി / ഡി വി ഡി കളും സംഭരിച്ചിട്ടുള്ള വിജ്ഞാനത്തിന്റെ പതിനായിരത്തില്‍ ഒന്ന് പോലും നമ്മുടെ മിക്ക അധ്യാപകരുടെയും സമീപത്തുകൂടെ പോലും പോയിട്ടില്ല. അത് മുഴുവന്‍ ആര്ജിക്കുക  ആര്‍ക്കും സാധ്യവുമല്ല. പക്ഷെ ഒരു വിരല്‍ സ്പര്‍ശത്തിനപ്പുറത്ത് അതുണ്ട്, തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥിക്ക് ഏറ്റവും എളുപ്പത്തില്‍ അത് ലഭ്യമാണ് എന്ന ബോധ്യം അവര്‍ക്ക് വേണം. അപ്പോള്‍ മനസ്സിലാവും കേവലം വിജ്ഞാനം വിളമ്പുക മാത്രമല്ല തന്റെ ദൌത്യമെന്ന്; അതിനും അപ്പുറം എത്രയോ ഗൌരവത്തിലുള്ള ചുമതലകളാണ് കാലം തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന്.


വാര്‍ത്തകളായും വിവരങ്ങളായും അനുനിമിഷം പെരുകുന്ന അറിവുകളുടെ ഈ പെരുമഴയില്‍ ഒലിച്ചുപോകാതെ ആരാണ് അവര്‍ക്ക് നേരെ സത്യത്തിന്റെയും തെളിച്ചത്തിന്റെയും നേര്‍ത്ത വിരല്‍ നീട്ടുക. ഈ വിജ്ഞാനം എങ്ങിനെയാണ് സ്വീകരിക്കേണ്ടത്, എത്രമാത്രം സ്വീകരിക്കണം എന്ന് പരിശോധിക്കാനുള്ള സൂക്ഷ്മദര്‍ശിനികള്‍ അവരുടെ ചിന്തയില്‍ ആരാണ് നിക്ഷേപിക്കുക. ആധികാരികമെന്ന് നിങ്ങള്‍ ആണയിടുന്ന എല്ലാ ഗ്രന്ഥവും അവര്‍ക്ക്  ചതുര്‍ഥിയുമാണ്‌. എളുപ്പത്തില്‍ മറികടക്കാന്‍ കഴിയാത്ത ഈ സമസ്യക്ക് മുന്നില്‍ അധ്യാപകരും കൈമലര്‍ത്തി നിന്നാല്‍ നാളെ നമ്മള്‍ അശാസ്യമെന്നു കരുതുന്ന ഒന്നല്ല നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളില്‍ വിരിയുക. അതുകൊണ്ട് തന്നെ സാങ്കേതികവിദ്യയുടെയും  ദൃശ്യമാധ്യമങ്ങളുടെയും ശക്തിയെയും സാധ്യതയും കുറിച്ച് മറ്റൊന്നിനും നല്‍കാത്ത പ്രാധാന്യം കൊടുത്തുതന്നെ നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ പഠിക്കാന്‍ തയ്യാറാവണം.


ഏതൊരു സംഗതിയുടെയും അപ്പുറവും ഇപ്പുറവും നില്‍കുന്ന കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുമ്പോള്‍ താന്‍ അറിഞ്ഞ ഒന്നാണ് പരമ യാഥാര്‍ത്ഥ്യം എന്ന   മിഥ്യാബോധത്തിന്റെ തൂവലുകള്‍ കോഴിയും. ഇതിനു കേവലമായ വിവരണം മാത്രം പോര. ഇതൊരു ശക്തമായ ബോധ്യമായി അവുരുടെ ഉള്ളില്‍ നിറയണം. നന്നായി സംവിധാനം ചെയ്യപ്പെട്ട ചലച്ചിത്രങ്ങളുടെയും മറ്റും പ്രസക്തി ഇവിടെയാണ്‌. ഒരു വ്യക്തിയുടെതന്നെ ജീവിതത്തെ പലകാഴ്ച്ചപ്പാടുകളില്‍ നിന്നും നോക്കിക്കാണുന്ന, ഒരു സംഭവത്തെ തന്നെ പലകാഴ്ച്ചപ്പാടുകളില്‍ നിന്നും നോക്കിക്കാണുന്ന എത്രയോ നല്ല ചലച്ചിത്രങ്ങള്‍ നമുക്കുണ്ട്. അനന്തരം, രാഷാമോണ്‍ തുടങ്ങിയവ പെട്ടെന്ന് തോന്നുന്ന ഉദാഹരണങ്ങള്‍. ഹയര്‍ സെക്കന്ററി തലത്തിലെങ്കിലും ഇത്തരം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉള്ളടക്കം, ശൈലി എന്നിവയെ സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയും വേണം.


വിമര്‍ശനാത്മകമായി നമുക്ക് ചുറ്റുമുള്ള ഓരോന്നിനെയും നോക്കിക്കാണാനുള്ള മനോഭാവം രൂപീകരിക്കുക എന്നത് ലോകമെമ്പാടുമുള്ള കരിക്കുലത്തിന്റെ ഇന്നത്തെ പ്രധാന ലക്ഷ്യമാണ്‌. സാങ്കേതിക വിദ്യയുടെയും മാധ്യമങ്ങളുടെയും ഒരു സവിശേഷത അതിനെത്തന്നെ ചോദ്യം ചെയ്യുന്നതിനുള്ള ടൂളുകളും അത് തയ്യാറാക്കി തന്നിട്ടുണ്ട് എന്നതാണ്. ഒരു ഭാഗത്ത് നിലയും പിടുത്തവും കിട്ടാത്ത ജീര്‍ണതയുടെ ആഴങ്ങളിലേക്ക് അത് നമ്മളെ പിടിച്ചു വലിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് അനുഭൂതിയുടെ, സൌന്ദര്യത്തിന്റെ തീരങ്ങളിലേക്ക് അത് നമ്മളെ കൈപിടിച്ച് കയറ്റുകയും ചെയ്യും. ഉചിതമായ മനോഭാവം രൂപീകരിക്കാനും, സ്നേഹം സഹാനുഭൂതി, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും സഹായകമാകുന്ന ചലച്ചിത്രങ്ങള്‍ കൊണ്ടേ അക്രമവും ലൈംഗിക അരാജകത്വവും നിറഞ്ഞ കച്ചവടചിത്രങ്ങളുടെ സ്വാധീനത്തില്‍ നിന്ന് അവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയൂ. 


ഒരു ദൃശ്യസാക്ഷരതയുടെ അഭാവമാണ് ഈ കാര്യങ്ങള്‍ ശരിയായി വിനിമയം ചെയ്യുന്നതിന് നമ്മുടെ അധ്യാപകര്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. അത് നീക്കിയെ പറ്റൂ. യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ത്ത മുള്ളുകൊണ്ട് അയുക്തിയുടെയും ആലങ്കാരിതയുടെയും കാറ്റുനിറച്ച ഇത്തരം കാഴ്ചകളെ മെല്ലെ ഒന്ന് കുത്തി നോക്കുകയെ വേണ്ടൂ. കാഴ്‌ച മറ്റേത്‌ ഇന്ദ്രിയബോധത്തേക്കാളും ഉപരിനില്‍ക്കും. നേരിന്റെ പര്യായമായി കാഴ്‌ച സ്വീകരിക്കപ്പെടുന്നു. പുതിയ കാലത്ത്‌ സംസ്‌കാരം, കല, ചരിത്രം, പരിസ്ഥിതി പ്രവര്‍ത്തനം എല്ലാം കാഴ്‌ചക്കുവേണ്ടിയും കാഴ്‌ചയുടെ രീതിശാസ്‌ത്രമനുസരിച്ചും ആണ്‌. എല്ലാം കാഴ്‌ചയ്‌ക്കുവേണ്ടി പാകം ചെയ്യുന്ന വിഭവങ്ങളാകുമ്പോള്‍ അവയില്‍ കലക്കിയ വിഷാംശത്തെ നാം എങ്ങിനെ തിരിച്ചറിയും. കാഴ്‌ചകളെ ശരിയായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.
 

*  ഓരോ ദൃശ്യവും ആരാണ്‌ നമുക്കുവേണ്ടി ഒരുക്കുന്നത്‌? അതിന്‌ പിറകിലെ പ്രബല താല്‌പര്യങ്ങള്‍ എന്ത്‌ ?
*  ദൃശ്യങ്ങള്‍ നിഷ്‌ക്കളങ്കമാണോ ?
*  പതിവ്‌ ഘടനയിലൂടെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ഉറപ്പിക്കുന്ന ആശയതലം എന്ത്‌ ?
*  ഓരോ ദൃശ്യവും രുചികരമാക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ എന്ത്‌ ?
*  ഓരോ ദൃശ്യത്തെയും എങ്ങിനെ വ്യാഖ്യാനിക്കും ? ധ്വന്യാത്മകമായി അവ വിരല്‍ ചൂണ്ടുന്നത്‌ ഏതിലേക്ക്‌ ?
*  ദൃശ്യങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന ആന്തരികാര്‍ത്ഥം സമൂഹത്തിന്‌ അനുഗുണമാണോ ?
*  എന്തുകൊണ്ടാണ്‌ ക്യാമറ പലതും കാണാതെ പോകുന്നത്‌ ?

ഇത്തരം ചോദ്യങ്ങല്‍ നാം ശരിയായ രീതിയില്‍ ഉയര്‍ത്തേണ്ടതുണ്ട്‌. വിമര്‍ശനാത്മകമായി ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഓരോരുത്തരുടെയും കൈമുതലാകണം.

സംവിധായകന്റെ (സംശയമില്ല, അയാള്‍ നിര്‍മ്മാതാവിന്റെ പ്രതിനിധിമാത്രം) അനുവാദം കൂടാതെ ഒരു ഫ്രെയിമിനകത്തേക്ക്‌ ഈച്ചപോലും കടക്കില്ല എന്നത്‌ ചിത്രീകരണത്തിന്റെ യാഥാര്‍ത്ഥ്യം. നന്മയുടെ പ്രതിരൂപമായ നായകന്റെ (സിനിമയിലല്ലാതെ ജീവിതത്തില്‍ എവിടെയുണ്ടാകും അത്തരമൊരാള്‍) വീടിന്റെ ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഒരു പ്രത്യേക ആശയസംഹിതയുടെ അടയാളമാണെങ്കില്‍ നായകന്റെ നന്മയുടെ അടിസ്ഥാനം ആ പ്രസ്ഥാനത്തിന്റേതുകൂടിയാകുന്നു. ഇപ്രകാരം കലണ്ടുറുകള്‍കൊണ്ട്‌ ഒളിച്ചുവെച്ച ഫാസിസത്തിന്റെ ദംഷ്‌ട്രകള്‍, ദൃശ്യങ്ങളുടെ സൂക്ഷ്‌മവിശകലനത്തില്‍ ചോരപ്പാടോടെ പുറത്തു കാണാനാകും. ഓരോ ദൃശ്യങ്ങളെയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ ആദ്യം പരിശീലിപ്പി
ക്കേണ്ടത് നമ്മുടെ അധ്യാപകരെയാണ്. പൊള്ളയായ ദൃശ്യങ്ങളൊരുക്കുന്ന വിശ്രമക്കസേരകളില്‍ അവരും ചടഞ്ഞിരുന്നാല്‍ ആരാണ്‌ ഇതേറ്റെടുക്കുക.
നമുക്ക്‌ ഒന്നും വ്യാഖ്യാനിക്കാനില്ലാത്ത, മനസ്സിനെയും ചിന്തയേയും മാറ്റിവെച്ച്‌ സ്വീകരിക്കാവുന്ന, അശ്ലീലസമമായ സുതാര്യതയില്‍ പരത്തിപ്പറയുന്ന ഒരു മാധ്യമരീതിശാസ്‌ത്രം ബോധപൂര്‍വ്വം തന്നെയാണ്‌ സ്വീകരിക്കപ്പെടുന്നത്‌. മാധ്യമദൃശ്യങ്ങള്‍ മാത്രമല്ല, ജീവിതക്കാഴ്‌ചകളെ ചേര്‍ത്തുവയ്‌ക്കുകയോ കാഴ്‌ചക്കപ്പുറത്തേക്ക്‌ ചിന്തിക്കുകയോ അരുത്‌. `ഒറ്റയൊറ്റയായ്‌ കാണുന്ന ആകുലികളെ' പറ്റി പാടുകമാത്രമാണ്‌ പുതിയ കാലത്തിന്റെ വീണയ്‌ക്ക്‌ ചെയ്യാനുള്ളത്‌.
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്‌ചകളെന്നവകാശപ്പെടുന്ന ഡോക്യുമെന്ററികള്‍ പോലും സൃഷ്‌ടാവിന്റെ മനസ്സിനൊപ്പിച്ച്‌ `എഡിറ്റ്‌' ചെയ്‌താണ്‌ പ്രേക്ഷകന്‌ മുന്നിലെത്തുന്നത്‌. മുറിക്കലും ചേര്‍ക്കലും കലാപരത നിശ്ചയിക്കുന്ന ഒരു മാധ്യമത്തില്‍ അതുകൊണ്ടുതന്നെ അത്‌ ചെയ്യുന്ന വ്യക്തിത്വത്തിന്റെ കാഴ്‌ചപ്പാട്‌ മുന്നില്‍ നില്‍ക്കും. ഒരേ ദൃശ്യത്താല്‍ തന്നെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കാന്‍ ഈ മാധ്യമത്തിന്‌ കഴിയും. ചിത്രസംയോജനം, ശബ്‌ദപഥം, ക്യമറയുടെ ആംഗിളുകള്‍ എന്നിവയെല്ലാം ആശയരൂപീകരണത്തില്‍ വമ്പിച്ച പ്രാധാന്യം നേടുന്നുണ്ട്‌ ഈ മാധ്യമത്തില്‍.
 

ഇത്തരം ആലോചനകളും ചര്‍ച്ചകളും തെളിവുകളും ക്ലാസ്‌ മുറിയില്‍ ചര്‍ച്ച ചെയ്യപ്പെടണം. പരസ്യങ്ങള്‍ മാത്രമല്ല സിനിമകളും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന മറ്റ്‌ പരിപാടികളും വിശകലനവിധേയമാക്കണം. (അവയും ആശയങ്ങളുടെ പ്രച്ഛന്നമായ പരസ്യപ്പലകകള്‍ തന്നെ) ഇത്തരം ചര്‍ച്ചകളുടെയും വിമര്‍ശനചിന്തയുടെയും അഭാവത്തില്‍ വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ സാംസ്‌കാരിക സത്വരൂപീകരണം മാധ്യമപ്രഭുക്കളുടെ തലോടലുകളേറ്റാവും പരുവപ്പെടുക. വ്യക്ത്യാധിഷ്‌ഠിതമായ അവ തീര്‍ച്ചയായും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും സമൂഹവിരുദ്ധവും ആയിരിക്കും. എല്ലാ നെഗറ്റീവുകളേയും ചേര്‍ത്തുവെച്ച്‌ പോസിറ്റീവുകളാക്കുന്ന ഈ ഇക്കിളിപ്പെടുത്തലിനെയല്ലാതെ എന്തിനെയാണ്‌ ഇതിലധികം ഭയപ്പെടാനുള്ളത്‌. മാധ്യമങ്ങളിലെ ഓരോ ദൃശ്യവും ഒരുക്കൂട്ടുന്ന സാങ്കേതികവിദ്യകൂടി കുട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്‌. ഇത്‌ അവരെ സംവിധായകനോ ഛായാഗ്രാഹകനോ ആക്കിത്തീര്‍ക്കുന്നതിനല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലയുടെ അടിസ്ഥാനം തന്നെ സാങ്കേതികം തന്നെയാണ്‌. അസാധ്യമായതിനെ സുസാധ്യമാക്കുന്ന ചെറുചലനങ്ങളെ ഇടിമിന്നലുകളാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ്‌ വാപൊളിച്ച്‌ വിഴുങ്ങുന്ന വിസ്‌മയങ്ങളെ ചവച്ചരയ്‌ക്കാന്‍ അവരെ പ്രാപ്‌തരാക്കും. അതിന് ആദ്യം വേണ്ടത് ഇവയെ സൂക്ഷ്മമായി അനുധാവനം ചെയ്യാന്‍ നമ്മുടെ അധ്യാപകര്‍ ക്ഷമ കാണിക്കണം എന്നതാണ്. താന്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഗൈഡുകല്‍ക്കപ്പുറം ലോകം വളര്ന്നെന്നും നിഭാഗ്യവശാല്‍  ആ ലോകത്ത് ജീവിക്കേണ്ട പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ട ചുമതല തന്നില്‍ വന്നുചെര്‍ന്നെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. തന്റെ വിഷയത്തിന്റെ പെനാല്‍റ്റി ഏരിയ വിട്ട് കളിക്കളത്തിന്റെ പുതിയ ആകാശത്തേക്ക് ഹ്വിഗ്വിറ്റയെപ്പോലെ കുതിക്കാനും,സിനിമയും ടെലിവിഷന്‍ പരിപാടികളും ഇന്റര്‍നെറ്റും എന്തെന്ന് പഠിച്ചുകൊണ്ട് അവയെ വിശകലനം ചെയ്യാനും അപ്പോള്‍ മാത്രമേ അവര്‍ ഇരിന്നിടത്തുനിന്നു അനങ്ങുകയുള്ളൂ.


 
   












2010, മാർച്ച് 1, തിങ്കളാഴ്‌ച

കവിയുടെ കാല്പാടുകള്‍

                                   പരിചിതമായ ചാരായശാലയില്‍
                                   നരകതീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
                                   പരിഷയോട് ഞാന്‍ ചോദിച്ചു,
                                   "ഇന്ന് ജോണിവിടെ വന്നുവോ?"

                                    പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു പരിചയം
                                    ഗ്ലാസ്സ് നീട്ടുന്നു
                                   " താനെവിടെയായിരുന്നിത്രനാളും കവേ?
                                   " ഇത് ചെകുത്താന്റെ രക്തം, കുടിക്കുക".
                                   "ഇവിടെയുണ്ടായിരുന്നു ജോണ്‍
                                    എപ്പോഴോ ഒരു ബൊഹീമിയന്‍ ഗാനം
                                    പകുതിയില്‍ പതറി നിര്‍ത്തി അവനിരങ്ങിപ്പോയി
                                    അവനു കാവലാളാര്? ഈ ഞങ്ങളോ?"

                                          ജലരഹിതമാം ചാരായം
                                          ഓര്‍ക്കാതെ ഒരു കവിള്‍മോന്തി.
                                          അന്നനാളത്തിലൂടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.
                                                                                   എവിടെ ജോണ്‍.
അനുഭവങ്ങളുടെ കരുത്താണ് എഴുത്തിന്റെ കാതല്‍ ( സ്നേഹവും?) എന്ന് സംശയമില്ലാതിരുന്ന ഒരു തലമുറയുടെ അവസാനത്തെ കണ്ണിയാകാം ബാലചന്ദ്രന്‍ ചുള്ളിക്കാട്. അനുഭവങ്ങളുടെ ഒരു വന്‍ കരയെത്തന്നെ  സാഹിത്യത്തിലേക്ക് കൊണ്ടുവന്നത്  ബഷീറായിരുന്നു  എന്ന് എം. എന്‍. വിജയന്‍ മാഷ്‌ നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു അത്തരക്കാര്‍ക്കു ജീവിതത്തിലെ ഓരോ നിമിഷവും. 
അനുഭവങ്ങളുടെ മുള്‍മെത്തകള്‍ക്കു മുകളിലൂടെ നടക്കുക എന്നത്  പുതിയ കാലത്തിനു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ശീതീകരിച്ച, സുഗന്ധപൂരിതമായ വാഹനങ്ങളില്‍, മുറികളില്‍ സഞ്ചരിച്ചും ഉണ്ടും ഉറങ്ങിയും കഴിയുമ്പോള്‍ ഇടയ്ക്ക് ഒരു ഷോക്ക് ചികിത്സപോലെ ചില അനുഭവകഥനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഒരുകാലത്തിന്റെ ഉപ്പുപരലുകലുമായി  രുചിയില്‍ എത്തുമ്പോള്‍ നാം മുഖം കോട്ടുന്നു.പരിഹസിക്കുന്നു.  സാമ്പ്രദായിക ചിന്ത മലീമസമാക്കിയിട്ടില്ലാത്ത നവവും ഋജുവുമായ പരീക്ഷണങ്ങള്‍ക്കാക്കായി ഒരു തലമുറ തങ്ങളുടെ ജീവിതത്തെയാണ് അന്ന് വിട്ടുകൊടുത്തത്. പിന്നീട് കഥയായും കവിതയായും അനുഭവങ്ങളായും  അവ അച്ചടിച്ച്‌ വന്നപ്പോള്‍ മലയാളിയുടെ തനതു ഹിപ്പോക്രസി വച്ച് നമ്മള്‍ അവയെ വെറും ബഡായി എന്ന് ചിറികോട്ടി ചിരിച്ചു തള്ളി. ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണ' യ്ക്കും ഈ ഗതി തന്നെയായിരുന്നു. അവയില്‍ എഴുതപ്പെട്ട സത്യത്തിന്റെ ചൂര് പിടിച്ചെടുക്കുവാനുള്ള ജന്തുസഹജമായ ഘ്രാണശക്തി ( കള്ളനാണയങ്ങള്‍ ക്കിടയില്‍ നിന്ന് എങ്ങിനെ യഥാര്‍ത്ഥ സാഹിത്യം തിരിച്ചറിയും എന്നതിന് ടോള്‍ സ്റ്റോയി   നല്‍കുന്ന ഉത്തരമാണിത് , എങ്ങിനെയാണോ മൃഗങ്ങള്‍ ആയിരക്കണക്കിന് വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് മാത്രം സ്വാഭാവികമായി തിരെഞ്ഞെടുക്കുന്നത് അതുപോലെ യഥാര്‍ത്ഥ സാഹിത്യം തിരിച്ചറിയാന്‍ നമുക്ക് കഴിയും") നമ്മള്‍ക്ക് അപ്പോഴേക്കും കൈമോശം വന്നിരുന്നു. 

യൌവ്വനത്തെ അതിന്റെ എല്ലാ കരുത്തോടും അനുഭവിച്ച തലമുറകൂടിയായിരുന്നു അവരുടേത്. വിശ്വാസവും അതിന്റെ പേരിലുള്ള കലഹങ്ങളും അലഞ്ഞുതിരിയലും പട്ടിണിയും അവര്‍ക്ക് കൂടുതല്‍  കരുത്തു പകര്‍ന്നിട്ടെയുള്ളൂ. അവരുടെ ഓര്‍മ്മകള്‍ പോലെത്തന്നെയാണ് അവര്‍ അലഞ്ഞ ജനപഥങ്ങള്‍ അവരെക്കുറിച്ച് ഈട്ടം കൂട്ടിയിട്ടുള്ള കഥകളും. ബാലചന്ദ്രന്‍ 'ചിദംബര സ്മരണകളില്‍' ഇറക്കി വെക്കുന്നത് ഒരുകാലം നടന്നു തീര്‍ത്ത വഴികളില്‍ ഉരുകിവീണ വിയര്‍പ്പിനെക്കുറിച്ചും കണ്ണീരിനെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും ആണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിരല്‍ സ്പര്‍ശം നീണ്ടുചെന്ന ദുരിതക്കയങ്ങള്‍ ഒട്ടൊന്നുമല്ല അതിലുള്ളത്. ചിദംബര സ്മരണ ഖണ്ഡശ  പ്രസിദ്ധീകരിച്ചു വരുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ഒരിക്കല്‍ അതില്‍ പരിവേഷങ്ങളൊന്നുമില്ലാതെ തോമാച്ചനും കയറി വരും എന്നാണ്‌. 
ബാലചന്ദ്രനുമൊത്തുള്ള തന്റെ ഹൃദയസ്പര്‍ശിയായ അനുഭവം അവന്‍ അത്ര  ആവേശത്തോടെയാണ് എന്നോട് വിവരിച്ചത്. 'ചിദംബര സ്മരണയിലെ' അനുഭവകഥകളെ അവിശ്വസിക്കാതിരിക്കാന്‍ എനിക്ക് തുണയായതും തോമാച്ചന്‍ പറഞ്ഞ ആ കഥയുടെ ചൂടും ചൂരും തന്നെയാണ്. മാത്രമല്ല അവന്‍ പറയുമ്പോള്‍ ബാലചന്ദ്രനിലെന്നത് പോലെ അതിനു കഥയുടെ ചാരുത തെല്ലും കൈവരുന്നുമില്ല. 'ചിദംബര സ്മരണ'യിലേതുപോലെ പരിണാമഗുപ്തിയൊന്നുമില്ലാതെ വഴിയില്‍ അത് അവസാനിക്കുകയും ചെയ്യും.

കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ കുടിയാന്മലയിലെ  ചാരായ ഷാപ്പിലെ മാനേജരും പ്രധാന എടുത്തുകൊടുപ്പുകാരനുമായിരുന്നു തോമാച്ചന്‍. സഹൃദയന്‍. നാട്ടിലെ പ്രധാനി.

അന്നും പതിവുപോലെ തോമാച്ചന്‍ രാവിലെ തന്നെ ഷാപ്പ്‌ തുറന്നു. രാവിലെയെത്തുന്ന ഒന്ന് രണ്ടു പതിവുകാരുണ്ട്. പുലര്‍ച്ചയ്ക്ക് തന്നെ ഒരു ഇരുനൂരെങ്കിലും അടിച്ചില്ലെങ്കില്‍ അന്ന് ഒന്നും നേരെയാകില്ല എന്ന് വിചാരിക്കുന്ന രണ്ടു ബ്രാൻറ് കുടിയന്മാര്‍. എപ്പോഴും നല്ല കൈനീട്ടം. അവരുടെ നാമം വാഴ്ത്തപ്പെടട്ടെ. തോമാച്ചന്‍ അടിച്ചു തളിച്ച് വിളക്ക് കൊളുത്തുമ്പോഴേക്കും ഒരാള്‍ റെഡി.
"തോമാച്ചാ, ഒരു ഇരുനൂറിങ്ങെടുത്തേ.."
തോമാച്ചന്‍ കര്‍ത്താവിനെയോര്‍ത്തു അന്നത്തെ ആദ്യത്തെ ഇരുനൂറ്‌ ഒഴിച്ചു. ഗ്ലാസും സോഡയും നീക്കിവെച്ചു തൊടാന്‍ വല്ലതും എടുക്കണോ എന്ന് ചോദിക്കാനായുമ്പോഴേക്കും പുറത്തു നിന്ന് അടുത്ത വിളി പൊങ്ങി.
"തോമാച്ചാ, എനിക്കും ഒരു ഇരുനൂറെടുക്കൂ..."
പുറത്തുനിന്നും ഉള്ളിലേക്ക് പ്രവേശിച്ച രൂപത്തെ അതിശയത്തോടെ തോമാച്ചന്‍ വീണ്ടും വീണ്ടും നോക്കി.

താന്‍ ഷാപ്പ്‌ തുറക്കുന്നതിനു മുമ്പുതന്നെ പുറത്തു പമ്മി നില്‍ക്കുന്നതായി കണ്ട രൂപത്തെ തോമാച്ചന്‍ ഇപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത്. മുടിയും താടിയും കാടുപോലെ വളര്‍ന്നു ജഡപിടിച്ചിരിക്കുന്നു. മുഷിഞ്ഞു നാറിയ കുപ്പായവും നിലത്തിഴയുന്ന ചെളിപിടിച്ച മുണ്ടും. തോളില്‍ മുഷിഞ്ഞ ഒരു തുണി സഞ്ചി. കരഞ്ഞെന്നവണ്ണം കലങ്ങിയ കണ്ണുകള്‍. മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ മൂക്കിള മീശയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. എത്രയോ ദിവസമായി വെള്ളം കണ്ടിട്ട് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകും. ആഹാരമില്ലാതെ ദിവസങ്ങള്‍ എത്രയോ കഴിച്ചുകൂട്ടിയതിന്റെ ക്ഷീണം മുഖത്തുനിന്നും തൊട്ടെടുക്കാം. ഒരു യാചകനെക്കാള്‍  ദയനീയനായി തന്റെ നേര്‍ക്ക്‌ നടന്നു വരുന്ന രൂപത്തെ തോമാച്ചന്‍ അത്ഭുതത്തോടെ നോക്കിനിന്നു.
ആരാണിത്... എന്നെ എങ്ങിനെ പരിചയം... എവിടെവെച്ച്.... എപ്പോള്‍ ..
തോമാച്ചന്‍ ഓര്‍മയുടെ അരികുകളിലും മടക്കുകളിലും എല്ലാം വീണ്ടും വീണ്ടും തപ്പി നോക്കി. ഇല്ല തെളിയുന്നില്ല.. ആരാണിയാള്‍? അതിരാവിലെ ചാരയഷാപ്പിലെത്തുന്ന ഞാനറിയാത്ത ആരാണ് ഈ പ്രദേശത്ത്‌?
"തോമാച്ചാ, എനിക്കും ഒരു ഇരുനൂറെടുക്കൂ..."

അപ്പോഴേക്കും കൌണ്ടറിനു മുന്നിലെത്തിയ അയാള്‍ ശാന്തമായി ഒന്നുകൂടി ആവര്‍ത്തിച്ചു. സൌമ്യമെങ്കിലും പരുക്കനായ ആ ശബ്ദവും തോമാച്ചന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നതെങ്കിലും പിടിതരാതെ ലഹരിയിലെന്നവണ്ണം വേച്ചുകളിക്കുന്നു. ഇതിനിടയില്‍ ചാരായം പകരലും മറ്റു അനുസാരികള്‍ നിരത്തലും എല്ലാം തോമാച്ചന്‍ നിര്‍വഹിച്ചിരുന്നു. നരകതീര്‍ത്ഥത്തിന്റെ പാനോപചാരത്തില്‍ മുഴുകിയ ആഗതന്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ഒടുവില്‍ ഷാപ്പില്‍ നിന്നും അയാള്‍ പുറത്തിറങ്ങും വരെ തോമാച്ചന്‍ തന്റെ ഏനക്കേടും കൊണ്ടു വെരുകിനെപ്പോലെ പൊറുതിമുട്ടി. നിരത്തിന്റെ അങ്ങേ ചെരുവില്‍ അപ്രത്യക്ഷമാകും വരെ തോമാച്ചന്‍ അയാളെത്തന്നെ നോക്കിനിന്നു.

വഴിയില്‍ വേര്‍പിരിഞ്ഞു പോയ എന്തോ ഒന്നിന്റെ നഷ്ടത്താലെന്നവണ്ണം ഒരെത്തും പിടിയും കിട്ടാതെ, എടുത്താല്‍ ഒന്നും കയ്യില്‍ കിട്ടാതെ ആലോസരപ്പെടുന്നതിനിടയില്‍ ഒരു മിന്നായം പോലെ മനസ്സില്‍ തെളിഞ്ഞു; ബാലചന്ദ്രന്‍ ചുള്ളിക്കാട്!!... അതെ... അത് ചുള്ളിക്കാട് തന്നെ!! പിന്നെ ഷാപ്പും തുറന്നിട്ട്‌ ഒരോട്ടമായിരുന്നു. ബസ് സ്റ്റോപ്പിലേക്ക്  .. പ്രതീക്ഷ തെറ്റിയില്ല. കുനിഞ്ഞ മുഖവുമായി കവി ബസ് സ്റ്റോപ്പില്‍ ഒരു കടയുടെ തിണ്ണയില്‍ ഇരിക്കുന്നു. 
"നിങ്ങ കവിയല്ലേ.. ബാലചന്ദ്രന്‍ ചുള്ളിക്കാട്?"
കവി മുഖമുയര്‍ത്തി നോക്കി. ചാരായ ശാലയില്‍ നരകതീര്‍ത്ഥം പകുര്‍ന്നു തന്ന തോമാച്ചന്‍. അതെ എന്ന് കവി തലയാട്ടി.
"നിങ്ങ ഇപ്പൊ എന്റെ കൂടെ വരണം. വൈന്നേരം  ഞാന്‍ വേണെങ്കി വണ്ടി കേറ്റി വിട്ടേക്കാം."

തോമാച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങുക മാത്രമായിരുന്നു കവിക്കുള്ള ഏക വഴി. തളര്‍ന്നു അവശനായ കവിയുടെ കൈപിടിച്ച് തോമാച്ചന്‍ അങ്ങാടിയിലൂടെ നടന്നു.
                    'അധികനേരമായ്‌ സന്ദര്‍ശകര്‍ക്കുള്ള
                    മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം
                    ജനലിനപ്പുറം ജീവിതം പോലെ ഈ
                   പകല്‍ വെളിച്ചം പൊളിഞ്ഞു പോയെങ്കിലും
                   ചില നിമിഷത്തില്‍ ഏകാകിയാം പ്രാണന്‍
                   അലയുമാര്‍ത്തനായ്‌ ഭൂതായനങ്ങളില്‍.. '
തന്റെ ചേട്ടന്‍, പ്രിയപ്പെട്ട ബേബിച്ചായന്‍  തൊണ്ട പൊട്ടുമാറുറക്കെ ചൊല്ലുന്ന വരികള്‍ എഴുതിയ കവിയാണ്‌ ഇപ്പോള്‍ തന്റെ കൂടെ. വിപ്ലവ പ്രസ്ഥാനങ്ങളുടെ സഹചാരിയായിരുന്ന ബേബിച്ചായനു പക്ഷെ പ്രിയം മറ്റൊരു കവിതയോടായിരുന്നു. തോമാച്ചന്റെ മനസ്സില്‍ അപ്പോള്‍ മുഴങ്ങി കൊണ്ടിരുന്നത്  'മാപ്പുസാക്ഷി'യാണ്.
                   "ജോസഫ്,
                   ഓരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം.
                   ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍ 
                   കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍
                   നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും." 

വഴിനീളെ കവി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു.

ഷാപ്പിനു പിന്നിലെ തന്റെ സ്പെഷല്‍ വിശ്രമ മുറിയില്‍ ഭക്ഷണമടക്കം  എല്ലാ സൌകര്യങ്ങളും ഒരുക്കി കവിയെ തോമാച്ചന്‍ അവിടെയാക്കി. ഒപ്പം ശുദ്ധമായ അരക്കുപ്പി ചാരായവും.
"ഞാന്‍ എടയ്ക്കു വരാം. എന്തായാലും വൈന്നേരം വരെ ഈടെ വിശ്രമിക്കാം. എന്താ വേണ്ടെതെന്ന് വെച്ചാല്‍ എന്നോട് ചോദിക്കണം."
തോമാച്ചന്റെ സ്നേഹപ്രകടനം കണ്ട കവി പൊട്ടിപ്പോയി. പിന്നെ ഒരു നിലവിളിയായിരുന്നു. "എന്റെ വലം കൈ പോയെടാ.. എന്റെ വലം കൈ പോയി.. എന്റെ ജോണ്‍ പോയി.. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അവനെ കൊന്നു..."
കുറച്ചു ദിവസം മുമ്പ് പ്രശസ്ത ചലച്ചിത്ര സംവിധായകനായ ജോണ്‍ എബ്രഹാം കോഴിക്കോട് വെച്ച്  ഒരു ലോഡ്ജിനു മുകളില്‍ നിന്നു വീണുമരിച്ച വാര്‍ത്ത പത്രത്തില്‍ കണ്ടത് തോമാച്ചന്‍ ഓര്‍ത്തു.  കവിയുടെ കരച്ചിലിന്റെ രഹസ്യം ഇപ്പോഴാണ് തോമാച്ചന് മനസ്സിലായത്‌.   

വൈകുന്നെരമായപ്പോഴേക്കും തോമാച്ചന്റെ അടുത്ത ഒന്ന് രണ്ടു കൂട്ടുകാരും എത്തിച്ചേര്‍ന്നു. പിന്നെ ആഘോഷമായി കവിയെ കുളിപ്പിച്ച്, മുടിയും താടിയുമെല്ലാം വെട്ടി ഒതുക്കി, നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച്  ആളെ ഒരു മനുഷ്യക്കോലത്തിലാക്കി. ഷാപ്പില്‍ തത്കാലം വേറെ ഒരാളെ ആക്കി തോമാച്ചന്‍ കവിയെ നാടുകാണിക്കാന്‍ കൊണ്ടുപോയി. അതിനിടയില്‍ കവിയെ കുടിയാന്മല അങ്ങാടിയില്‍ പരിചയപ്പെടുത്തി. വലിയ പേരുകാരനായ ഒരാള്‍ തന്റെ ഒപ്പം നടക്കുന്നതിന്റെ ഗമ തോമാച്ചന്‍ രഹസ്യമായി ഉള്ളില്‍ അനുഭവിച്ചു. കുന്നിന്‍ മുകളിലും പുഴയോരാത്തും പറങ്കി മാവിന്‍ തോട്ടത്തിലുമെല്ലാം രാത്രിവരെ കവിയും കൊണ്ട് അലഞ്ഞുതിരിഞ്ഞു. 

അന്നുമുതല്‍ അങ്ങാടിയിലെ ഏതു കടയില്‍ നിന്നും കവിക്ക്‌ ബീടിയോ സിഗരറ്റോ എന്തുവേണമെങ്കിലും വാങ്ങാം. ആരും കാശ് വാങ്ങില്ല എന്നായി. എല്ലാം തോമാച്ചന്റെ ശട്ടംകെട്ടല്‍.

എന്നും രാവിലെ കുളിച്ചു വൃത്തിയായി കവി ഗ്രാമത്തിന്റെ വഴികളിലൂടെ, പുഴക്കരയിലൂടെ പ്രകൃതിയെ അറിഞ്ഞു കൊണ്ട് നടന്നു. വൃത്തിയുള്ള തുണിസഞ്ചിയില്‍ എഴുതാനുള്ള പേപ്പറുകളും അരക്കുപ്പി ചാരായവും തോമാച്ചന്‍ സംഭരിച്ചു വെച്ചിരിക്കും. തോമാച്ചന്റെ അടുത്ത സുഹൃത്തായ കവി വന്നത് അപ്പോഴേക്കും ആ കുഗ്രാമത്തില്‍ വലിയ സംഭവമായി മാറിയിരുന്നു. കവിതയെഴുത്തിന്റെ  സര്‍ഗാത്മകമല്ലാത്ത ഒരു വശം അന്നാണ് തോമാച്ചന് മനസ്സിലായത്‌.  രാത്രിയില്‍ താന്‍ അന്ന് കുറിച്ചിട്ട വരികള്‍ കവി തോമാച്ചനെ ഏല്‍പ്പിക്കും. എന്നിട്ട് അതിനെ വാക്കുകളായി മുറിക്കാന്‍ പറയും. പിന്നെയാണ് പ്രശ്നം. അതില്‍ തനിക്കു തീരെ മോശമെന്ന് തോന്നുന്ന പദങ്ങള്‍ വെട്ടാന്‍ കവി ആവശ്യപ്പെടും. 'എന്റീശോയേ..ഞാന്‍ നോക്കുമ്പം നല്ല കലക്കന്‍ വാക്കുകളാ എല്ലാം.ഇതിലേതു വെട്ടാനാണ് ഞാന്‍ പറയുക'. പിന്നെ കവിതന്നെ അതിലെ വാക്കുകളുടെ ഓരോ പ്രശ്നവും പറഞ്ഞു ഓരോന്നായി വെട്ടും. ചിലപ്പോള്‍ കവിത മുഴുവനും.

അങ്ങിനെ സ്വപ്ന സമാനമായ നാലോ അഞ്ചോ ദിവസങ്ങള്‍. തന്റെ ചേട്ടന്‍ ബേബിച്ചായന്‍ അപ്പോള്‍ മറ്റെന്തോ ആവശ്യത്തിനു ദൂരെയെവിടെയോ പോയാരുന്നു. ബേബിച്ചായന്‍ വന്നിട്ട് വേണം ഒന്ന് ഞെട്ടിക്കാന്‍. ആരാധിക്കുന്ന കവിയിതാ മുമ്പില്‍. കഴിഞ്ഞ നാലഞ്ച് ദിവസമായി എന്റെ മാത്രം അതിഥി.

ആറാം ദിനവും രാവിലെ പതിവുപോലെ കവി സഞ്ചിയില്‍ പേപ്പറുകളും ചാരായവുമായി പുഴയോരത്തെക്ക് പോയി. വൈകുന്നേരം വരേണ്ട സമയമായിട്ടും അന്ന് കവി തിരിച്ചെത്തിയിട്ടില്ല. തോമാച്ചന് ആകെ പരിഭ്രമമായി. അദ്ദേഹത്തിനു വല്ലതും സംഭവിച്ചു കാണുമോ? എവിടെയെങ്കിലും വീണോ മറ്റോ കിടക്കുന്നുണ്ടാവുമോ? തോമ്മാച്ചന്‍ സുഹൃത്തുക്കളുമായി കവി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരക്കി. കുന്നും മലയും കയറിയിറങ്ങി. പുഴയോരത്തും കശുമാവിന്‍ കാടുകളിലും അരിച്ചു പെറുക്കി. എവിടെയും ഇല്ല. എല്ലായിടത്തും ഇരുട്ടു പരന്നു.

തന്നോട് ഒന്നും പറയാതെ കവി പോകുമോ? ഇത്ര ദിവസം താന്‍ പോന്നു പോലെ നോക്കിയിട്ട്? പിന്നെ ഒന്നും ആലോചിച്ചില്ല. ജീപ്പ് വിളിച്ച് മുപ്പതു കിലോ മീറ്ററോളം ദൂരെയുള്ള തളിപ്പറമ്പ്  ടൌണ്‍ വരെ പോവുക തന്നെ. തളിപ്പറമ്പ്, പിന്നെ കണ്ണൂര്‍, പയ്യന്നൂര്‍... ആ രാത്രി മുഴുവന്‍ തോമാച്ചന്‍ കവിയെ തിരഞ്ഞു നടന്നു. എവിടെയും കവിയുടെ പൊടിപോലുമില്ല. നാളെ ചിലപ്പോള്‍  ബേബിച്ചായന്‍ വരും; തന്റെ പ്രിയ കവിയെ നേരില്‍ കാണാന്‍ കൊതിച്ച്...

എന്തുകൊണ്ടായിരിക്കും തന്നോട് ഒരു വാക്ക് പോലും പറയാതെ കവി അപ്രത്യക്ഷനായത്? അവന്റെ മനസ്സ് സങ്കടം കൊണ്ട് പൊട്ടിപ്പോയി. 'വിലാപത്തിന്‍ നദിപോലിരുണ്ടൊരപ്പാതയില്‍' രാത്രിയില്‍ അവനിരുന്നു ഉറക്കെ കരഞ്ഞു.