2009, ഡിസംബർ 29, ചൊവ്വാഴ്ച

അന്നവിചാരം മുന്നവിചാരം




കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വരാത്ത ശിഷ്യനെ ശിക്ഷിക്കാനായി, അവന്റെ ഉള്ളം കൈയിലേക്ക് ചൂരല്‍ പ്രയോഗിക്കാന്‍ ഒരിങ്ങി നിന്ന ഗുരുവിനോട് അവന്‍ വിറച്ചു കൊണ്ട് പറഞ്ഞു," മൂന്നു ദിവസമായി ഒന്നും കഴിക്കാത്തതിനാല്‍ ഇന്നലെ വഴിയില്‍ തലകറങ്ങി വീണത്‌ കൊണ്ടാണ് സാര്‍ ക്ലാസ്സില്‍ വരാന്‍ കഴിയാത്തത് ". കക്കാടിന്റെ പ്രശസ്തമായ 'ശിഷ്യനായ ഗുരു' എന്ന കവിതയിലാണ് ഈ രംഗം. കേരളത്തിലെ വിദ്യാഭാസത്തെക്കുറിച്ചുള്ള ഒരു കാലത്തെ ചര്‍ച്ചകള്‍ മിക്കപ്പോഴും കറങ്ങിയിരുന്നത് ദാരിദ്രമെന്ന സാമൂഹിക ദുര്‍ഭൂതത്തെ ചുറ്റിയാണ്‌. 'കള്ളകുട്ടികള്‍ ഊണ് കഴിഞ്ഞു കയ്യ് മുഖത്ത് മണപ്പിക്കും' എന്ന് വൈലോപ്പിള്ളിയും, ഉച്ചയ്ക്ക് പട്ടിണി കിടക്കേണ്ടി വരുന്ന ഈ അവസ്ഥയെ തീവ്രമായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നെയുള്ളത് ജാതീയവും മതപരവുമായ അസമത്വമാണ് . രണ്ടിലും പട്ടിണി കിടന്നും സ്കൂളിലെത്താനുള്ള, പഠിക്കാനുള്ള ദൃഡമനസ്സുകളുടെ ആവേശമാണ് ഉപസംഹാരത്തില്‍. അങ്ങിനെ പഠിച്ച് സമൂഹത്തിന്റെ ഉന്നത നിലയിലെതിയവര്‍, നിസ്വജനങ്ങളുടെ പ്രതീക്ഷയായിരുന്നവര്‍ അവരെ ചുറ്റിയുള്ള അപദാനങ്ങള്‍ ഇവ സത്യത്തില്‍ വിദ്യാഭ്യാസത്തിന്റെ നിലനില്പിന്റെ തന്നെ അക്കാലത്തെ ഊര്‍ജംആയിരുന്നു.

പട്ടിണി, വിശപ്പ്‌ എന്നീ ആശയങ്ങളെ ഇന്നത്തെ ഒരു ക്ലാസ് മുറിയില്‍ അവതരിപ്പിക്കുമ്പോഴുള്ള വിമ്മിട്ടം സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെത് മാത്രമായി ചുരുക്കണോ? ഇവ ഒരു അനുഭവം എന്ന നിലയില്‍ വരാത്ത സമൂഹം തീര്‍ച്ചയായും നല്ലത് തന്നെ. എങ്കിലും കേരളീയ സമൂഹം നിരവധി സങ്കീര്‍ണപ്രക്രിയകളിലൂടെ, സാമൂഹിക മുന്നേറ്റങ്ങളിലൂടെ മറികടന്ന ഒരു അവസ്ഥ എന്ന നിലയിലെങ്കിലും ഇവയെ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കഴിയേണ്ടതല്ലേ. ഈ ആലോചനകള്‍, ആഹാരത്തിനു ഒരു പ്രയാസവുമില്ലെങ്കിലും ഒന്നും കഴിക്കാതിരിക്കുന്നത് ഫാഷനാകുന്ന പുതിയ കാലത്തിന്റെ രീതി കണ്ട്‌ അമ്പരക്കുമ്പോള്‍ ഉണ്ടായതാണ്.

ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം ഇന്ന് കേരളത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. സ്കൂളില്‍ എത്തിച്ചേരുന്ന കുട്ടികളില്‍ തൊണ്ണൂറുശതമാനം പേരും കേരളത്തില്‍ ഹയര്‍ സെക്കണ്ടറിവരെ എത്തിച്ചേരുന്നു എന്നാണ് കണക്ക്‌. ദേശീയ ശരാശരി ഇത് നല്പത്തില്‍ താഴെയാണ്. (www.education.nic.in: gross enrolment rate for elementary education in 2007-8 was 85 percent, but for secondary education, the enrolment figure stood at 39 percent). മുണ്ട് എത്ര മുറുക്കിയുടുത്തും മക്കള്‍ക്ക്‌ പഠനത്തിനാവശ്യമായ സര്‍വ സൌകര്യങ്ങളും ഒരുക്കാന്‍ കേരളത്തിലെ രക്ഷകര്‍താക്കളെ ഇന്ന് ആരും ഉപദേശിക്കേണ്ട. ഫീസും, പുസ്തകവും മാത്രമല്ല ഏറ്റവും പുതിയ ഫാഷനിലുള്ള ബാഗുകളും മൊബൈല്‍ ഫോണുകളും അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍തികളുടെ പക്കല്‍ വരെ ഇന്നുണ്ട്. സാമ്പത്തികമായ വിവേചനത്തിന് ഇരയാകുന്നവര്‍ മിക്കവാറും ആദിവാസികളും ദളിതരും മാത്രമാകും.( ഇത് ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു വിഷയമാണ് ) ശേഷിക്കുന്ന മഹാഭൂരിപക്ഷത്തിനും വിശന്ന വയറുമായി ക്ലാസില്‍ വന്നിരിക്കേണ്ട ഒരവസ്ഥയുമില്ല. എന്നിട്ടും ചോദിച്ചുനോക്കിയാല്‍ അറിയാം രാവിലത്തെ ഭക്ഷണം കഴിക്കാതെ വരുന്നവര്‍, ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ട് വരാത്തവര്‍ നമ്മുടെ ക്ലാസില്‍ എത്രയുണ്ടെന്ന്.

ക്ലാസ് PTA വിളിക്കുമ്പോള്‍ കുട്ടികള്‍ ആഹാരം കഴിക്കാത്തതിനെക്കുറിച്ച് അധ്യാപകരോട് രക്ഷിതാക്കള്‍ പരാതി പറയുന്നു. ഒന്നാം പിരിയേട്‌ തന്നെ ഡെസ്കില്‍ തലവെച്ചു കിടക്കുന്നതെന്തിനെന്നു മാഷും അതിശയം കൂറുന്നു. ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളാണ് ഭക്ഷണത്തോടുള്ള വിരക്തിയായി തെളിയുന്നതെന്നാണ് ഹയര്‍ സെക്കണ്ടറിയില്‍ നടത്തിയ ഒരു കൌണ്‍‍സിലിങ്ങില്‍ കണ്ടെത്തിയത്. (എന്നാല്‍ ചെറിയ കുട്ടികളില്‍ തന്നെ ഈ സ്വഭാവം എന്നെത്തെക്കാളും അധികം ശക്തമാണെന്ന് ഓരോരുത്തര്‍ക്കും അനുഭവം.)
ഭക്ഷണത്തോട് സെക്കണ്ടറി /ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ കാണിക്കുന്ന വിരക്തി സവിശേഷമായി പഠിക്കേണ്ട ഒരു വിഷയമായി തോന്നുന്നു. സ്വന്തം ശരീരത്തെ പറ്റിയുള്ള ശാസ്ത്രീയമായ ബോധം വികസിച്ചു വരേണ്ട, ചിന്തയുടെ തെളിച്ചം മിഥ്യാ ബോധത്തിന്റെ കടയ്കല്‍ തീവെക്കെണ്ടുന്ന സുപ്രധാനമായ ഒരു ഘട്ടമാണിത്. ആഹാരത്തിന്റെ ശാസ്ത്രീയമായ പ്രയോജനത്തെക്കുറിച്ച് ചെറു ക്ലാസുകളില്‍ വെച്ചേ പഠിച്ചു വന്നവരാവര്‍‍. എന്നിട്ടും സ്വന്തം കാര്യത്തിലെത്തുമ്പോള്‍ ഏട്ടിലെ പശു ഒന്നും തിന്നാത്തതെന്ത്? നിലനില്‍ക്കുന്ന, പഠനം എന്ന തികച്ചും പ്രകൃതി വിരുദ്ധവും ശരീര വിരുദ്ധവും ആയ ഒരേര്‍പ്പാടാണ് ഇക്കൂട്ടത്തിലെ ഒന്നാം പ്രതി. ഭക്ഷണത്തെ അറിഞ്ഞ്, ആസ്വദിച്ച് കഴിക്കാനുള്ള ഒരു മനസ്സ് അവരില്‍ നിന്നും തട്ടിപ്പറിക്കുന്നത് അധ്യാപകരും രക്ഷിതാക്കളും തന്നെയാണ്. പഠനത്തിന്റെയും പരീക്ഷയുടെയും കെട്ടിത്തൂക്കിയ വാളിന്റെ ചുവട്ടിലിരുന്നാണ് അവര്‍ വല്ലവിധവും രണ്ടു വറ്റ് വാരിത്തിന്നുന്നത്. നാളെ ചെയ്തു തീര്‍ക്കേണ്ട അസ്സൈന്മെന്റുകള്‍, കാണിക്കേണ്ട റിക്കാര്‍ഡുകള്‍, എഴുതേണ്ട പരീക്ഷകള്‍ ഇവയാണ് അവരുടെ തൊണ്ടയിലെ വെള്ളം പ്രധാനമായും വറ്റിക്കുന്നത്. ഇത്രമാത്രം ടെൻഷനടിച്ചും, സ്വശരീരത്തെപ്പോലും പീഡിപ്പിച്ചും ആ൪ജിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം എന്ന ഈ ഏര്‍പ്പാട്.

മിക്ക ഹയര്‍ സെക്കന്ററി സ്കൂളിലും ക്ലാസ്സുകള്‍ ആരംഭിക്കുന്നത് രാവിലെ 9 മണിക്കാണ്. ഏറ്റവും മികച്ചതെന്നു കേള്‍വികേട്ട സ്കൂളുകള്‍ക്കായുള്ള ഓട്ടത്തിനിടയില്‍ വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള കിലോമീറ്ററുകള്‍ നീളുന്ന യാത്ര രക്ഷിതാക്കള്‍ക്കും ആദ്യപരിഗണനാ വിഷയമല്ല. സ്കൂള്‍ വിദ്യാര്‍ഥികളെ കാണുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുകള്‍ കൂടി ആവുമ്പോള്‍, പഠനത്തിനായുള്ള പെടാപ്പാട് ആരംഭിക്കുന്നത് രാവിലെ 7 മണി മുതലാവുന്നു. പുലര്‍കാല ട്യൂഷന്‍ കൂടിയാവുമ്പോള്‍ 5 മണിക്കിങ്ങുന്നവരുമുണ്ട്. എന്തായാലും സ്കൂളില്‍ 9 മണിയ്ക്ക് എത്തിയില്ലെങ്കില്‍ ആദ്യം ഡിസിപ്ലിന്‍ കമ്മിറ്റി നേതാക്കള്‍, തുടര്‍ന്ന് ക്ലാസ് ടീച്ചര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവരുടെ കമന്റുകള്‍, വിചാരണ, ഭീഷണി ആദിയായവ നേരിടുമ്പോഴേക്കും ഒരുവിധപ്പെട്ടവരെല്ലാം സ്വന്തം വിധിയെ ആത്മാര്‍ഥമായും ശപിച്ചിരിക്കും. രാവിലെ തന്നെയുള്ള ഈ അപമാനത്തില്‍ നിന്നും രക്ഷപ്പെടുകയാണ് ഓരോ കുട്ടിയുടെയും സ്കൂളിനെ കുറിച്ചുള്ള ആദ്യത്തെ പരിഗണന. ഒന്നാം പിരിയേഡുതന്നെ മുഴുവന്‍ അധ്യാപകരുടെയും നോട്ടപ്പുള്ളിയായി ക്ലാസ്സിനു വെളിയില്‍ നില്‍ക്കേണ്ടിവരുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? പ്രഭാത ഭക്ഷണം പോയിട്ട് പ്രഭാത കൃത്യങ്ങള്‍ പോലും അവരുടെ പ്രഥമ പരിഗണനയല്ല. ഈ ക്രൂര വിചാരണ ഒഴിവാക്കുകയാണ് ഏറ്റവും മുന്തിയകാര്യം. ഈ ഓട്ടത്തിനിടയില്‍ രാവിലെത്തെയും ഉച്ചയ്ക്കെയും ഭക്ഷണം മിക്കപ്പോഴും കഴിക്കാതെയും എടുക്കാതെയും ആണ് കുറേപ്പേരെങ്കിലും വരുന്നത്.

പഠനത്തെയും സ്കൂളിലെത്താനുള്ള സംഘര്‍ഷത്തെയും കൂടാതെ ഒരു ഫാഷനായും ആഹാരം കഴിക്കതിരിക്കുന്ന കുട്ടികളുണ്ട്. പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് മിക്കപ്പോഴും സംഭവിക്കുന്നത്. അവരുടെ റോള്‍ മോഡലുകള്‍ ഐശ്വര്യാ റായിയെപ്പോലുള്ള സ്ലിംബ്യൂട്ടികള്‍. അതുപോലെ തന്നെ ജങ്ക് ഫുഡ്ഡുകള്‍, കൃത്രിമ പാക്കെറ്റ് ഫുഡ്ഡുകള്‍, ഫാസ്റ്റ് ഫുഡ്ഡുകള്‍ ഇവയെ സ്റ്റാറ്റസ് ചിഹ്നങ്ങളായി കാണുന്ന പ്രവണതയും ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരത്തില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ പിറകിലോട്ടു വലിക്കുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും പൂര്‍ണ സമര്‍പ്പണമാണ്‌ ചിന്തയുടെയും ഏകാഗ്രതയുടെയും അടിസ്ഥാനമെന്ന് തിരിച്ചറിയുക, അതിനു ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും അറിയുകയും ആസ്വദിക്കുകയും ചെയ്യുക - ഇതെല്ലം പ്രധാനമെന്ന് ആരാണ് അവരെ ബോധ്യപ്പെടുത്തുക. ആരോഗ്യത്തെക്കുറിച്ചുള്ള ശരിയും ശാസ്ത്രീയവുമായ പാഠങ്ങള്‍ പരീക്ഷയ്ക്കായല്ലാതെ എന്തുകൊണ്ടാണ് അവരുടെ ജീവിത പാമാക്കാന്‍ സുവോളജിയും ബോട്ടണിയും മാറിമാറി പഠിപ്പിച്ചിട്ടും നമുക്ക് കഴിയുന്നില്ല. ശരീരത്തിന്റെ ഈ ഘട്ടത്തിലുള്ള ശ്രദ്ധ ഭാവിയില്‍ ഏതു പ്രതിസന്ധിഘട്ടത്തിലും തുണയാകും എന്നതാണ് ഓരോ ദിവസത്തെയും ആദ്യപാവും അവസാനപാവും ആകേണ്ടത്. 'ശരീരമാദ്യം ഖലു ധര്‍മ സാധനം' എന്നത് ഒരു പഴകിയ മന്ത്രം മാത്രമല്ല സ്കൂള്‍ അന്തരീക്ഷത്തിലെ സുപ്രധാനമായ ശീലമാക്കാന്‍ ആദ്യം ചുവടുകള്‍ വെക്കേണ്ടത് അധ്യാപകര്‍തന്നെയാണ്.

2009, ഡിസംബർ 25, വെള്ളിയാഴ്‌ച

കൈ കഴയ്‌ക്കുന്ന പ്രതിജ്ഞകള്‍




നമ്മുടെ സുരക്ഷ

ആകസ്‌മികമായി വന്നു ഭവിക്കുന്ന ദുരന്തങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണ്‌.
തട്ടെക്കാടും ഇരിക്കൂറിനടുത്ത പെരുമന്നിലും ഇടനാടും അരീക്കോടും ഒക്കെ സംഭവിച്ച ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായ കുട്ടികളെ ഇവിടെ സ്‌മരിക്കുന്നു.
ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ്‌ കരുതല്‍ നടപടികള്‍ എടുക്കുന്നതിനു വിദ്യാര്‍ഥി സമൂഹം പ്രപ്‌തരാകേണ്ടാതാണെന്ന്‌ നാം മനസ്സിലാക്കുന്നു.
ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്‌ എങ്ങിനെയെന്ന്‌ സുരക്ഷാ സമിതി വഴി പഠിക്കുമെന്നും അധ്യാപകരുടെ സഹായത്തോടെ അത്‌ നടപ്പിലാക്കുമെന്നും ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു.
ഓരോ കുട്ടിയുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ നമ്മുടെ സുരക്ഷാ സമിതിയില്‍ പ്രവര്‍ത്തിച്ച്‌ ഞാന്‍ പ്രപ്‌തനാകുമെന്നു ദൃഢനിശ്ചയം ചെയ്യുന്നു.
ഭാവി സമൂഹത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളില്‍ സഹായത്തിനായി ഞാനുമുണ്ടാകുമെന്ന്‌ ഉറച്ച മനസ്സോടെ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.


ഈയിടെ സ്‌കൂള്‍ അസ്സംബ്ലിയില്‍ വെച്ച്‌ കേരളത്തിലെ പൊതു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഏറ്റുചൊല്ലിയ
പ്രതിജ്ഞയാണിത്‌. ഇത്തരം ഒരു പ്രതിജ്ഞ കുട്ടികളെ കൊണ്ട്‌ ഏറ്റുചൊല്ലിക്കാന്‍ തീരുമാനിക്കുന്നവര്‍ ഇതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്‌ എന്തൊക്കെയാവും. അറുപതു ലക്ഷത്തോളം കുട്ടികളുടെ ഇരുപത്‌ മിനുറ്റ്‌ പഠന സമയം അപഹരിച്ചാണ്‌ ( 60,0000 x 20 = 1,20,00000 മിനുറ്റ്‌ = 2,00000 മണിക്കൂര്‍ ) ഈ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി തീര്‍ത്തത്‌. ഒരു വര്‍ഷം ചുരുങ്ങിയത്‌ ഇത്തരം ആറോ ഏഴോ പ്രതിജ്ഞകള്‍ പൊള്ളുന്ന വെയിലത്തും ചാറ്റല്‍ മഴയത്തും നിന്ന്‌ ഹതഭാഗ്യരായ പോതുവിദ്യലയങ്ങളിലെ കുഞ്ഞുങ്ങള്‍ ചൊല്ലി തീര്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം പ്രതിജ്ഞകളുടെ ആശയ ഭാരമോ സമയ നഷ്ടമോ ഒന്നും ബാധിക്കാത്ത 'മിടുക്കര്‍', അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഈ സമയത്ത്‌ എഴുത്തും വായനയുമായി കഴിയുന്നു. ഇത്‌ വലിയ കാര്യമായതുകൊണ്ടാല്ല, മറിച്ച്‌ ഓരോ ചുവടിലും അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പിന്റെ ആഴം ഇവിടെയും പ്രതിഫലിക്കുന്നത്‌ കണ്ടുള്ള അമ്പരപ്പാണ്‌.

വലുതു കൈ ചുരുട്ടിയോ ചുരുട്ടതെയോ ഉയര്‍ത്തി നീട്ടിപ്പിടിച്ചാണ്‌ കുട്ടികള്‍ പ്രതിജ്ഞ ചൊല്ലേണ്ടത്‌. ഒരുമാതിരിപ്പെട്ടവരുടെ കൈ രണ്ടോ മൂന്നോ നിമിഷം കഴിയുമ്പോള്‍ തന്നെ കഴയും. പിന്നെയാണ്‌ തമാശ. നീട്ടിപ്പിടിച്ച കൈ മുന്നിലെ കുട്ടിയുടെ ചുമലില്‍ താങ്ങിയും ഇടതു കൈകൊണ്ട്‌ വലതുകൈക്ക്‌ താങ്ങ്‌ കൊടുത്തും അവര്‍ പ്രതിജ്ഞ ആസ്വദിക്കാന്‍ തുടങ്ങും. അടക്കിപ്പിടിച്ച ചിരി ഏതു നിമിഷവും പൊട്ടാം. ഓരോരാളും മറ്റുള്ളവരെ ശ്രദ്ധിച്ച്‌, ചിരിയടക്കാന്‍ പാടുപെടും.

രണ്ടു ഗൌരവപ്പെട്ട കാര്യങ്ങള്‍ ഇതില്‍ ആലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നു.. ഒന്ന്‌ സ്‌കൂള്‍ അസ്സംബ്ലികളുടെ നടത്തിപ്പ്‌.
രണ്ട്‌. അര്‍്‌ത്ഥമറിയാതെ ചൊല്ലുന്ന പ്രതിജ്ഞകള്‍.

സ്‌കൂള്‍ പിന്തുടരുന്നത്‌ അതാതുകാലത്തെ അധികാര ഘടനയെയാണ്‌. ഏകാധിപത്യത്തിന്റെ നാളുകളില്‍ എകശാസനനായ ഒരു മാഷുടെ തിരുവായ്‌ക്‌ മുന്നില്‍ എതിര്‍്‌ വായില്ലാതെ അടിമകളായ കുഞ്ഞുങ്ങള്‍ നിലം മുട്ടെ താണ്‌ തൊഴുതു. ശിഷ്യരുടെ ശരീരവും മനസ്സും തന്റെ അധികാരത്തിന്റെ പ്രയോഗസ്ഥലിയാക്കാന്‍ അധികാരി ഒട്ടും മടികാണിച്ചിട്ടില്ല. ഈ ഭീഷണി മുഴക്കാന്‍ ഏറ്റവും ഉചിതമായ ഒരിടം അസ്സംബ്ലിയായിരുന്നു. അവിടം പട്ടാളചിട്ടകളുടെ പരേഡ്‌ ഗ്രൗണ്ടായിരുന്നു. ചുവടുവെപ്പുകളും സല്യൂട്ടടികളും അറ്റന്‍ഷനും സ്‌റ്റാന്ററ്റീസും മറ്റുമായി ഒരു കൊച്ചു പട്ടാള ബാരക്ക്‌. ശ്വാസം വിടാതെ അവിടെ നിന്ന്‌ അന്ന്‌ കേട്ട ഉപദേശങ്ങള്‍ എവിടെപ്പോയി എന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു നോക്കേണ്ടതാണ്‌. വായിക്കു തോന്നുന്നത്‌ കോതയ്‌ക്ക്‌ പാട്ടെന്ന ഈണത്തില്‍ ഒന്നാം സ്ഥാനക്കാരും (അതുതനെ മിക്കയിടത്തും രണ്ടാണ്‌; ഹെഡും പ്രിന്‍സിയും) അതിലും ഭീകരരായ രണ്ടാം സ്ഥാനക്കാരും മത്സരിച്‌ ഉപദേശിക്കുന്ന ഈ സംഗതി കുട്ടികളില്‍ ഉണ്ടാക്കുന്ന ബോറ്‌ എത്രയെന്നു കണ്ടെത്തണമെങ്കില്‍ അതിനെ ക്ലാസ്‌ റൂമിലെ ഉപദേശത്തോട്‌ താരതമ്യം ചെയ്യണം. ആദ്യതെതില്‍ വെയിലിന്റെ ശല്യവും ഉണ്ടെന്നുമാത്രം. രണ്ടും കൊടും ക്രൂരതകള്‍.

അസ്സംബ്ലി, കുട്ടികളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഹൈക്കോടതി ഉത്തരവുകള്‍ക്ക്‌ ശേഷവും ആരാലും പരിഗണിക്കപ്പെടാതെ പോവുന്നു. നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാതെ ഓടിയെത്തുന്ന കുട്ടികള്‍ ഇരുപത്‌ മിനിട്ടോളം അനങ്ങാതെ വെയിലത്ത്‌ നിന്ന്‌ തല കറങ്ങി വീഴുന്നു. അറ്റന്‌ഷനിലും സ്‌ടാണ്ടടീസിലും ശ്വാസം മുട്ടുമ്പോള്‍ ബോധത്തിന്റെ അവസാനത്തെ വെളിച്ചത്തെപ്പോലും അണക്കും മാഷന്മാരുടെ ഗിരി പ്രഭാഷണങ്ങള്‍. അസ്സംബ്ലിയില്‍ വീഴുന്നവരെ താങ്ങി എടുക്കാന്‍ പ്രത്യേകം ചുമതല നല്‍കുന്ന സ്‌കൂളുകളും ഉണ്ട്‌. ഒന്നനങ്ങിയ്യാല്‍ പി.ടി. മാഷുടെ ചൂരല്‍ പുറത്തു വീഴും. എന്നിട്ടും അസ്സംബ്ലിയില്‍ ഡിസിപ്ലിന്‍ പോര എന്നാണ്‌ മിക്ക മാഷന്മാരുടെയും പരാതി.

അസ്സംബ്ലിയുടെ എണ്ണമാണ്‌ സ്‌കൂള്‍ ഡിസിപ്ലിന്റെ അടിരേഖ എന്ന്‌ ധരിച്ചു വശായ സ്‌കൂള്‍ അധികാരികള്‍ എത്ര? സ്‌കൂള്‍ നടത്തിപ്പിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങളെ നേരാം വണ്ണം തിരിച്ചറിയാന്‍ ഇതില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌ എന്ന്‌ പരിശോധിച്ചിട്ടുണ്ടോ? ക്ലാസില്‍ പോയി പറയാന്‍ പണിയായതുകൊണ്ട്‌, പ്യൂണ്‍ നോട്ടീസും കൊണ്ട്‌ പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കതതുകൊണ്ട്‌ ഉടന്‍ വിളിക്കുന്നു അസ്സംബ്ലി. ണിം..., ണിം...., ണിം.....
അസംബ്ലിയിലെ തന്നെ ഏറ്റവും 'ക്രൂരവും പൈശാചികവും' അയ ചടങ്ങ്‌ പ്രതിജ്ഞ യാണ്‌. സ്ഥിരം പ്രതിജ്ഞക്ക്‌ പുറമേ അപ്പപ്പോള്‍ തോന്നുന്ന ഉള്‍വിളിക്കനുസരിച്‌ പടച്ചു വിടുന്ന സാധനങ്ങളുമുണ്ട്‌.അവയിലെ ഭാഷ, ആശയം തൊട്ടു അത്തരം സാധനങ്ങള്‍ ഏറ്റു ചൊല്ലിക്കുന്നതിലെ അധികാര ഘടനവരെ ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്‌. ആരുടെ നാവായാണ്‌ ഒരേ സമയം അറുപതു ലക്ഷം പേര്‍ 'ഹെയ്‌ ഹിറ്റ്‌ലര്‍' വിളിക്കുന്നത്‌. സുരക്ഷയെക്കുറിച്ചും പൊതുമുതല്‍ നശിപ്പിക്കുന്നതിനെക്കുറിച്ചും കായികക്ഷമതെയെക്കുറിച്ചും ഇങ്ങനെ തന്നെ വേണോ കുട്ടികളെ ബോധവാന്മാരാക്കാന്‍. മറിച്ച്‌ ഇത്തരം കാര്യങ്ങളെ ക്കുറിച്ച്‌ ചര്‍ച്ചചെയ്യാനും തങ്ങളുടെ ചിന്തകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുന്ന ഒരു രീതിയല്ലേ വേണ്ടത്‌. അപ്പോഴാണ്‌ സുരക്ഷയുടെയും പൊതുമുതല്‍ സംരക്ഷിക്കുന്നതിന്റെയും ചില അടിസ്ഥാന പാഠങ്ങള്‍ കുട്ടികള്‍ക്ക്‌ സ്വാംശീകരിക്കാന്‍ കഴിയുക.

വിമര്‍ശനാത്മക പഠനം അടിസ്ഥാന സമീപനമായി സ്വീകരിച്ച ഒരു പാഠ്യപദ്ധതിയാണ്‌ നമ്മുടേത്‌ എന്നാണ്‌ വീമ്പുപറച്ചില്‍. വിമര്‍ശനം പോയിട്ട്‌ തുമ്മാന്‍ പോലും അനുവദിക്കാത്ത അച്ചടക്കമാണ്‌ മറ്റൊരിടത്ത്‌ പഥ്യം. പാഠ്യപദ്ധതിയുടെ അന്തസത്തയെ തന്നെ കെടുത്തുന്ന ഇത്തരം ഒരിടപെടലും വകുപ്പ്‌ മേലധ്യക്ഷന്മാരുടെ പക്കല്‍നിന്നു ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌.കുട്ടികളെ ഏറ്റുചൊല്ലിക്കാന്‍ മാത്രമുള്ള ആട്ടിന്‍ കൂട്ടമായി കാണുന്ന സമീപനം കാലത്തിനു നിരക്കാത്തതാണ്‌.

സമീപനത്തിലെ ശരിയും നടത്തിപ്പിലെ ആത്മാര്‍ഥതയുമാണ്‌ ഒരു കാര്യത്തെ നെഞ്ചിലേറ്റാന്‍ ആരെയും പ്രേരിപ്പിക്കുന്നത്‌; കുട്ടികളുടെ കാര്യത്തിലായാലും മുതിര്‍ന്നവരുടെ കാര്യത്തിലായാലും. മൊത്തം സമൂഹത്തെ പരിഹസിച്ചു കൊണ്ട്‌, മോക്ഷത്തിലേക്കുള്ള വഴി കാണിക്കലാണെങ്കിലും അത്‌ നടത്തുന്നത്‌ അങ്ങേയറ്റം വൃത്തികേടാണ്‌. സമൂഹത്തിന്റെ ഉത്തരവാദിത്വക്കുറവു കൊണ്ട്‌ മാത്രം നടക്കുന്ന ദുരന്തങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ പാവം കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുന്ന മേല്‍ക്കൊടുത്ത പ്രതിജ്ഞ ശ്രദ്ധിച്ചില്ലേ? ദുരന്തങ്ങള്‍ കുറച്ചുകൊണ്ട്‌ വരുന്നതിനുള്ള എന്ത്‌ ആത്മാര്‍ഥമായ നടപടി യാണ്‌ അവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യുന്നത്‌ . ഏറ്റവും എളുപ്പം അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കു മാത്രമാണെന്നും ഇനി മുതല്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു ശ്രദ്ധക്കുറവും ഉണ്ടാകരുതെന്നും ഭീഷണിപ്പെടുത്തുകയാണ്‌. അത്‌ ഏറ്റു പറയിക്കുമ്പോള്‍ പ്രതിക്കൂട്ടിലിരുന്നു ചിലര്‍ക്ക്‌ ആര്‍ത്തുചിരിക്കാം. ഇതാ ഞങ്ങളുടെ കൈകള്‍ ഭദ്രം. കുറ്റവാളികള്‍ കുറ്റം സ്വയം ഏറ്റെടുത്തിരിക്കുന്നു. പക്ഷെ അവര്‍ കുട്ടികളായതുകൊണ്ട്‌ ശിക്ഷ വെയിലത്തെ ഏറ്റുപറച്ചിലില്‍ ഒതുക്കാം.

പ്രതിജ്ഞയെന്നത് ഒരു ആശയത്തോട് ജീവന്‍ നല്‍കിയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു മനോഭാവത്തിന്റെ പ്രത്യക്ഷീകരമാണ്. രക്തത്തില്‍ മുക്കിയും അഗ്നിക്കുമേലെ കൈവച്ചും ഏറ്റെടുത്ത ഉത്തരവാദിത്വമാണ് അതിന്റെ കാതല്‍. എന്നാല്‍ രാഷ്ട്രത്തിന്റെ ഭരണകര്‍ത്താക്കള്‍ മുതല്‍ കൊണ്ടാടപ്പെടുന്ന സെലിബ്രിറ്റികള്‍ വരെ ചൊല്ലുന്ന പ്രതിജ്ഞകളെ കൈകള്‍ താഴ്തുന്നതിനു മുമ്പേ കുടഞ്ഞു കളയുന്നതാണ് നമ്മുടെ അനുഭവ സാക്ഷ്യം. പ്രതിജ്ഞയെന്ന പദത്തിന്റെ അര്‍ത്ഥത്തെപ്പോലും അതിന്റെ സത്യത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടിരിക്കുകയാണ് ഇന്ന്. അര്‍ത്ഥത്തെ അതിന്റെ അടിസ്ഥാനമായ വാക്കുകളില്‍ നിന്നും വേര്‍പെടുത്തുന്ന ശ്രമകരമായ ദൌത്യമാണ് സമൂഹത്തിന്റെ ആഘോഷപ്പൂമുഖങ്ങളില്‍ നിന്നും ഉയരുന്നത്. വാക്കുകളുടെ അര്‍ത്ഥം മനസ്സില്‍ തൊടാതെ ഉച്ചരിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഗൌരവപൂര്‍വ്വം, വിനയപൂര്‍വ്വം ഉച്ചരിച്ചിരുന്ന വാക്കുകള്‍ ആളുകള്‍ സോപ്പുപതയില്‍ നിന്നും ഉണ്ടാക്കുന്ന കുമിളകള്‍ പോലെ നിസ്സാരമായി പറത്തിവിട്ടുകൊണ്ടിരിക്കുകയാണ്. വിരസമായ കൈകള്‍ നിവര്‍ത്തുമ്പോള്‍ കവിതകളിലെ മനോഹര പദങ്ങളില്‍ നിന്ന് പോലും അവയുടെ സ്വര്‍ഗീയമായ വിശുദ്ധിയുള്ള അര്‍ത്ഥങ്ങള്‍ പറന്നുപോകും. ജീര്‍ണപട്ടാളകംസമനസ്സുകള്‍ക്ക് തച്ചുടക്കാനോ മലിനമാക്കാനോ അവ നിന്ന് തരികയുമില്ല. പിന്നെയല്ലേ ഏറ്റുചോല്ലിക്കാനായി മാത്രം വളച്ചൊടിച്ചും ഒട്ടിച്ചുചെര്‍ത്തും അര്‍ത്ഥമുണ്ടാക്കുന്ന പ്രതിജ്ഞകള്‍ കുട്ടികളുടെ മനസ്സില്‍കുടിയേറാന്‍. വഗര്‍ത്ഥങ്ങള്‍ നിലവിളിച്ചു കൊണ്ട് രണ്ടു വഴിക്ക് പിരിഞ്ഞു പോകുന്ന ഭീകരമായ ഓപ്പറേഷന്‍ ടേബിളുകള്‍ കൂടിയാണ് നമ്മുടെ അസംബ്ലികള്‍.

പ്രതിജ്ഞ, അതാവശ്യപ്പെടുന്ന ധൈര്യവും ഉത്തരവാദിത്വ ബോധവും കടമയുമെല്ലാം വെട്ടി മാറ്റി സമൂഹമെന്ന തയ്യല്‍ക്കാരന്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ ഒരു പാവം പദം. അതിന്റെ വലിപ്പവും മിനുപ്പും കണ്ട് ചിലര്‍ ഇപ്പോഴും അതെടുത്ത് ഉയര്‍ത്തുന്നു. സത്യത്തില്‍ അപ്പോഴുണ്ടാകുന്ന പൊടിയും ശ്വാസംമുട്ടലും കൊണ്ട് കുറേപ്പേര്‍ തല കറങ്ങി വീഴുന്നുണ്ടെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കണംസാര്‍.