2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌.

എസ്‌.എസ്‌.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ്‌ അഴകന്‌. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്‌. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്‌, ആള്‌ കാരന്തൂര്‌ എത്തിയിട്ടുണ്ട്‌ എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന്‌ പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.

പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ്‌ ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ്‌ കണ്ടീഷനോടുകൂടി
ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച്‌ വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന്‌ കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര്‌ എത്തി.

വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച്‌ ഇരിക്കയാണ്‌. യഹിയമാഷ്‌ ഒന്നേന്ന്‌ തൊട്ട്‌ തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍
പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച്‌ മാഷെ നോക്കി മുരണ്ടു.

"നീങ്കള്‍ ശൊല്ലരത്‌ എനക്ക്‌ തെരിയ മാട്ടെ എനിക്ക്‌ മലയാളം തെരിയാത്‌." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു.
എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന്‌ ഒരു മുരള്‍ച്ച കേട്ട്‌ ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.

ഓട്ടോയിലിരുന്ന്‌ തമിഴ്‌പുലി കുതറി, മറിഞ്ഞ്‌ പുറത്തേക്ക്‌ ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന്‌ പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ്‌ പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട്‌ കഴുത്തിനുളള പിടുത്തം വിടാതെ മാഷ്‌ ഇടത്തെക്കൈ കൊണ്ട്‌ ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ്‌ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ്‌ ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട്‌ പൂര്‍വ്വാധികം ശക്തിയാക്കി.

അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത്‌ കേട്ട്‌ ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്‌ മൂഴിക്കല്‍‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുളളതു കൊണ്ട്‌ മാഷ്‌ വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.

ഇതൊന്നും അറിയാതെ
മൂഴിക്കല്‍‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച്‌ തമിഴനേയും കൊണ്ട്‌ കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ്‌ ഇടംകണ്ണിട്ട്‌ വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......

തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്‌, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട്‌ മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ്‌ നൂറുകൈകള്‍ ചേര്‍ന്ന്‌ ആദ്യം പുറത്തേക്ക്‌ പൊക്കിയെടുത്തത്‌.

ചെല്ലപ്പനണ്ണന്റെ അനിയനാണ്‌..........ഒളിച്ചുപോയടുത്തുനിന്ന്‌ കൂട്ടിക്കൊണ്ടുവരികയാണ്‌........... അവിടെയും, ഇവിടെയുമായി ഓരോന്ന്‌ വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.

'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്‌....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത്‌ യാരെന്ന്‌ എനക്ക്‌ തെരിയാത്‌.

സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന്‌ തലകുമ്പിട്ടിരിക്കുന്ന മാഷ്‌ പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്‌. എസ്‌. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക്‌ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്‌.എസ്സ്‌.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ്‌ മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന്‌ നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ്‌ അറിഞ്ഞുള്ളൂ. പ്രത്യേകിച്ച്‌ വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട്‌ ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന്‌ ഇടതുകൈയ്യാണ്‌ കൂടുതല്‍ വശമുളളത്‌ എന്ന കാര്യം മാഷ്‌ ആലോചിച്ചിരുന്നു.

അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട്‌ അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത്‌ ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ്‌ ആടി ആടി അല്‍പ്പം മുന്നോട്ട്‌ നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന്‌ തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത്‌ അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച്‌ വരാനുളളത്‌ വഴിയില്‍ തങ്ങില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മാഷ്‌ തല ഉയര്‍ത്തി. രണ്ട്‌ കവിളിലും അയ്യഞ്ചു വിരലുകളുടെ പാട്‌ എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട്‌ പെട്ടെന്ന്‌ മാഷ്‌ക്ക്‌ ചിരിയാണ്‌ വന്നത്‌.
നിന്റെ മുഖത്തതാ അടിയുടെ പാട്‌.
സക്കീര്‍ മുഖത്തേക്ക്‌ കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന്‌ തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.

2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌.

എസ്‌.എസ്‌.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ്‌ അഴകന്‌. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്‌. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്‌, ആള്‌ കാരന്തൂര്‌ എത്തിയിട്ടുണ്ട്‌ എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന്‌ പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.

പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ്‌ ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ്‌ കണ്ടീഷനോടുകൂടി
ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച്‌ വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന്‌ കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര്‌ എത്തി.

വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച്‌ ഇരിക്കയാണ്‌. യഹിയമാഷ്‌ ഒന്നേന്ന്‌ തൊട്ട്‌ തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍
പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച്‌ മാഷെ നോക്കി മുരണ്ടു.

"നീങ്കള്‍ ശൊല്ലരത്‌ എനക്ക്‌ തെരിയ മാട്ടെ എനിക്ക്‌ മലയാളം തെരിയാത്‌." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു.
എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന്‌ ഒരു മുരള്‍ച്ച കേട്ട്‌ ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.

ഓട്ടോയിലിരുന്ന്‌ തമിഴ്‌പുലി കുതറി, മറിഞ്ഞ്‌ പുറത്തേക്ക്‌ ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന്‌ പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ്‌ പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട്‌ കഴുത്തിനുളള പിടുത്തം വിടാതെ മാഷ്‌ ഇടത്തെക്കൈ കൊണ്ട്‌ ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ്‌ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ്‌ ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട്‌ പൂര്‍വ്വാധികം ശക്തിയാക്കി.

അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത്‌ കേട്ട്‌ ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്‌ മൂഴിക്കല്‍‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുളളതു കൊണ്ട്‌ മാഷ്‌ വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.

ഇതൊന്നും അറിയാതെ
മൂഴിക്കല്‍‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച്‌ തമിഴനേയും കൊണ്ട്‌ കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ്‌ ഇടംകണ്ണിട്ട്‌ വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......

തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്‌, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട്‌ മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ്‌ നൂറുകൈകള്‍ ചേര്‍ന്ന്‌ ആദ്യം പുറത്തേക്ക്‌ പൊക്കിയെടുത്തത്‌.

ചെല്ലപ്പനണ്ണന്റെ അനിയനാണ്‌..........ഒളിച്ചുപോയടുത്തുനിന്ന്‌ കൂട്ടിക്കൊണ്ടുവരികയാണ്‌........... അവിടെയും, ഇവിടെയുമായി ഓരോന്ന്‌ വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.

'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്‌....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത്‌ യാരെന്ന്‌ എനക്ക്‌ തെരിയാത്‌.

സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന്‌ തലകുമ്പിട്ടിരിക്കുന്ന മാഷ്‌ പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്‌. എസ്‌. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക്‌ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്‌.എസ്സ്‌.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ്‌ മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന്‌ നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ്‌ അറിഞ്ഞുള്ളൂ. പ്രത്യേകിച്ച്‌ വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട്‌ ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന്‌ ഇടതുകൈയ്യാണ്‌ കൂടുതല്‍ വശമുളളത്‌ എന്ന കാര്യം മാഷ്‌ ആലോചിച്ചിരുന്നു.

അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട്‌ അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത്‌ ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ്‌ ആടി ആടി അല്‍പ്പം മുന്നോട്ട്‌ നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന്‌ തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത്‌ അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച്‌ വരാനുളളത്‌ വഴിയില്‍ തങ്ങില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മാഷ്‌ തല ഉയര്‍ത്തി. രണ്ട്‌ കവിളിലും അയ്യഞ്ചു വിരലുകളുടെ പാട്‌ എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട്‌ പെട്ടെന്ന്‌ മാഷ്‌ക്ക്‌ ചിരിയാണ്‌ വന്നത്‌.
നിന്റെ മുഖത്തതാ അടിയുടെ പാട്‌.
സക്കീര്‍ മുഖത്തേക്ക്‌ കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന്‌ തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.

2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ഒറ്റ വാക്കില്‍ ഒതുങ്ങില്ല ഒരു ജീവിതം


ചോദ്യങ്ങള്‍ ഒരേ ഗൈഡില്‍ നിന്നു തന്നെ പകര്‍ത്തി എന്ന് കണ്ടുപിടിക്കപ്പെട്ട് പല പി.എസ്.സി പരീക്ഷകളും റദ്ദാക്കപ്പെട്ടു കൊണ്ടിരിക്കയാണ്. പി.എസ്.സി നടത്തുന്ന പരീക്ഷകളെ സംബന്ധിച്ച് ചില വിചാരങ്ങള്‍



കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ സമീപകാലത്ത് നടത്തിയ രണ്ട് പരീക്ഷകളാണ് ഒരേ തരത്തിലുളള ആരോപണത്തിന് വിധേയമായത് (എച്ച്. എസ്സ്. എ ഫിസിക്കല്‍ സയന്‍സും അപ്പെക്‌സ് സൊസൈറ്റികളിലെ ക്ലാര്‍ക്കും). അതില്‍ ഒരു പരീക്ഷ റദ്ദാക്കിക്കഴിഞ്ഞു. മിക്കവാറും മറ്റെതിന്റേയും ഗതി അതുതന്നെയായിരിക്കും. ഒരേ ഗൈഡില്‍ നിന്ന് ക്രമനമ്പറും എന്തിന് തെറ്റായ ഉത്തരങ്ങള്‍ പോലും മാറാതെ തുടര്‍ച്ചയായി ഇരുപത്തി അഞ്ചോളം ചോദ്യങ്ങള്‍ പകര്‍ത്തി എന്നതാണ് ചോദ്യപേപ്പറിനെക്കുറിച്ചുണ്ടായ ആരോപണം. തൊണ്ടിസഹിതം മാധ്യമങ്ങള്‍ സംഭവം പുറത്തുകൊണ്ടുവന്നു. സമാനമായ നിരവധി സംഭവങ്ങള്‍ കേരള പി.എസ്.സി യുടെ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഓരോ പരീക്ഷ റദ്ദാക്കപ്പെടുമ്പോഴും ആ പരീക്ഷയ്ക്കു വേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, നഷ്ടപ്പെടുത്തിയ ഉറക്കങ്ങള്‍, ചെയ്ത യാത്രകള്‍ എന്നിവയൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെയോ പി.എസ്.സിയെയോ അലോസരപ്പെടുത്താറില്ല. തൊഴിലന്വേഷകരുടെ ഹൃദയഭാരം ഒരു സര്‍ക്കാര്‍ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിഗണന കുറഞ്ഞ ഒന്നാണല്ലോ.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഴിമതിരഹിതവും സുതാര്യവും ആണ് കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ എന്നാണ് വെപ്പ്. മറ്റിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം ഭരണക്കാരുടെ വരദാനമോ പാര്‍ട്ടിഫണ്ടുകളിലേക്ക് സാമ്പത്തിക സമാഹരണത്തിനുളള കുറുക്കുവഴികളോ ആണ്. മഹാഭൂരിപക്ഷത്തിനും അവിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം സ്വപ്നം കാണാന്‍ പോലും കഴിയാത്ത കോഹിനൂര്‍ രത്‌നമാണ്. ഉയര്‍ന്ന പൗരബോധവും സാമൂഹികനീതിയെക്കുറിച്ചുളള സങ്കല്‍പ്പങ്ങളും പൊതുസമൂഹത്തിന്റെ ജാഗ്രതയും മാധ്യമങ്ങളുടെ ഇടപെടലും ആണ് കേരളത്തില്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ അഴിമതിയുടേയും സ്വജനപക്ഷപാദത്തിന്റേയും ചളിക്കുഴമ്പുകള്‍ പുരളാതെ സംരക്ഷിച്ചു നിര്‍ത്തുന്നത്. എഴുത്തുപരീക്ഷയ്ക്ക് തുല്യമായ നൂറ്മാര്‍ക്ക് തന്നെ നല്‍കിയിരുന്ന അഭിമുഖങ്ങള്‍ക്ക് 20 മാര്‍ക്കായി കുറച്ചത്, എഴുത്തുപരീക്ഷയില്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്, ഇപ്പോള്‍ ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്കും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനുളള തീരുമാനം എന്നിവ സംശുദ്ധിയിലേക്കും സുതാര്യതയിലേക്കും ഉയരുന്നതിനുളള പി.എസ്.സിയുടെ ചുവടുവെപ്പുകള്‍ തന്നെയാണ്. അഴിമതി കുറഞ്ഞതിന് മറ്റൊരു കാരണം പി.എസ്.സി ബോര്‍ഡിന്റെ ഘടനയാണ്. ഇടതുസര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ വലതുകാലത്തും, വലതുസര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ ഇടതുഭരണകാലത്തും ആണ് ബോര്‍ഡ് ഭരിക്കുക. അപ്പോള്‍ ഭരണക്കാരുടെ വിളി എന്ന ദുര്‍ഭൂതത്തെ ഒരളവുവരെ പടിക്കുപുറത്തു നിര്‍ത്താമല്ലോ.

അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുളള സംവിധാനം, ഓണ്‍ലൈനില്‍ മുഴുവന്‍ സേവനങ്ങളും നല്‍കുന്നതിനുളള ശ്രമം തുടങ്ങി ഐ.ടിയുടെ സാധ്യതകളും കേരള പി.എസ്.സി സമര്‍ത്ഥമായി ഉപയോഗിച്ച് വന്നു. എന്നാല്‍ ഇപ്പോഴും പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ അതിന്റെ പ്രാകൃതാവസ്ഥയുടെ ഭീഭത്സമായ പ്രത്യക്ഷപ്പടലാണ്. ഏതോ ഒരു 'വിദഗ്ധന്‍' തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ പരീക്ഷാഹാളില്‍ വെച്ച് പൊട്ടിക്കുമ്പോഴായിരിക്കും അതിലെ മണ്ടത്തരങ്ങള്‍ ഭീകരമായി ഇളിച്ചുകൊണ്ട് പുറത്തുവരിക. കുറേ ചോദ്യങ്ങള്‍ ഒരുമിച്ച് ഒറ്റ ഗൈഡില്‍ നിന്ന് പകര്‍ത്തപ്പെടുമ്പോഴേ പിടിക്കപ്പെടുകയുളളൂ. രണ്ടോ മൂന്നോ ഗൈഡുകളില്‍ നിന്ന് അല്പം ശ്രദ്ധയോടെ സെലക്ട് ചെയ്യുക എന്ന അരമണിക്കൂര്‍ നേരത്തെ പണി . ഇതാണ് 'വിദഗ്ധന്റെ' ചോദ്യമിടല്‍. ഇന്ന് ലക്ഷങ്ങളും കടന്ന് കോടികളിലേക്കാണ് പി.എസ്.സി പരീക്ഷാ ഗൈഡുകളുടെ വില്‍പന. കൂടാതെ പ്രമുഖ പത്രങ്ങള്‍ക്കെല്ലാം ഇയര്‍ബുക്കുകളും പരീക്ഷാസഹായികളും ഉണ്ട്. കടം വാങ്ങിയും പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന നക്കാപ്പിച്ച ഒടുക്കിയും തൊഴിലന്വേഷകരായ പാവങ്ങള്‍ ഈ ഗൈഡുകള്‍ വാങ്ങിക്കൂട്ടും. 'കഴിഞ്ഞ പരീക്ഷയിലെ 60% ചോദ്യങ്ങളും ഞങ്ങളുടെ ഗൈഡില്‍ നിന്ന് ' എന്നാണല്ലോ ഗൈഡുകമ്പനികളുടെ ഗീര്‍വാണം. 'ഉഗാണ്ടയുടെ പ്രസിഡന്റിന്റെ ഭാര്യയുടെ അനുജന്റെ പേരെന്ത് ? എന്ന രീതിയില്‍ പരസ്യം നല്‍കുന്നതുകൊണ്ട് തന്നെ പി.എസ്.സി പരീക്ഷയില്‍ അളക്കുന്ന പൊതുവിജ്ഞാനത്തെക്കുറിച്ചുളള പൊളളത്തരം മനസ്സിലാക്കാമല്ലോ. ഇതൊന്നും പോരാഞ്ഞ് 'ഉറങ്ങാന്‍ കളള് വേറെ കുടിക്കണം' എന്ന് പറഞ്ഞ മാതിരി ഇത്തരം മണ്ടത്തരങ്ങള്‍ ഓര്‍മ്മയില്‍ പെട്ടെന്ന് ലഭിക്കത്തക്കവണ്ണം സൂക്ഷിക്കുന്നതിനായി പതിനായിരങ്ങള്‍ ഫീസ് നല്‍കിയുളള പരിശീലനങ്ങള്‍ വേറെയുമുണ്ട്.

ഒരു സാധാരണ പൗരന്റെ ജീവിത പരിസരങ്ങളുമായി - അത് ദേശീയമാകട്ടെ അന്തര്‍ ദേശീയമാകട്ടെ- യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വിവരങ്ങളാണോ പൊതുവിജ്ഞാനമെന്ന പേരില്‍ പരിശോധിക്കപ്പെടേണ്ടത്. ഒറ്റ വാക്കിലൊതുക്കാവുന്ന ലോകത്തെ മുഴുവന്‍ വിവരങ്ങളും കാണാതെ പഠിക്കാന്‍ കഴിയുന്നവനാണോ ഏറ്റവും വലിയ വിജ്ഞാനി. ഗണിതവും യുക്തിചിന്തയും, അഭിരുചിനിര്‍ണ്ണയവും എല്ലാം എളുപ്പത്തില്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒറ്റവാക്കിലെ ചോദ്യോത്തരങ്ങളാകുമ്പോള്‍ അതിന്റെ ഒക്കെ പിറകില്‍ പ്രവര്‍ത്തിക്കേണ്ട യുക്തിചിന്തയും, വിശകലനപാടവവും, സഹജതാല്‍പര്യങ്ങളും ആര്‍ക്കും വേണ്ടാത്ത മറ്റേതോ രാജ്യത്തിലെ നാണയങ്ങളാവുകയല്ലേ ? ഒറ്റ വാക്കില്‍ ഒരു ജീവിതത്തിലെ ആര്‍ജ്ജിതാനുഭവങ്ങളെ മുഴുവന്‍ ഇറക്കിവെക്കാന്‍ ആര്‍ക്ക് കഴിയും ?

എന്തുകൊണ്ട് ഇത്തരമൊരു പരീക്ഷാരീതി എന്നതിന്റെ ഉത്തരം നടത്തേണ്ടുന്ന പരീക്ഷകളുടെ എണ്ണത്തെക്കുറിച്ചുളള ഭീതിയാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് പരീക്ഷകളാണ് പി.എസ്.സി നടത്തുന്നത്. എന്നാല്‍ ഇത്രമാത്രം വൈവിധ്യമുളള തൊഴിലവസരങ്ങള്‍ കേരള സര്‍ക്കാരിനു കീഴിലുണ്ടോ എന്ന് അമ്പരക്കുമ്പോഴേക്കും അറിയും ഇതില്‍ മിക്കതും വ്യത്യസ്ത വകുപ്പിനു കീഴിലുളള ഒരേ തസ്തികയിലേക്കാണ് എന്നത്. എന്തുകൊണ്ട് ഒരേ തസ്തികയിലേക്കുളള പട്ടികയില്‍ നിന്ന് വ്യത്യസ്ത വകുപ്പുകളിലേക്കുളള ആളുകളെ ലഭ്യമാക്കിക്കൂടാ ? ജോലിയുടെ സ്വഭാവമനുസരിച്ച് നടത്തുന്ന പത്തോ പതിനഞ്ചോ പരീക്ഷകളില്‍ നിന്ന് ആറ്റിപ്പെറുക്കിയെടുത്താല്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഒഴിവുകളിലേക്കും ആവശ്യമായ റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലേ ? അപൂര്‍വ്വം ചില വിദഗ്ധമേഖലകള്‍ ഒഴിച്ച് മറ്റുളള തൊഴിലുകളെ സ്വഭാവമനുസരിച്ച് ക്ലസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലേ ? ഇത്തരം ആലോചനകള്‍ ഗൗരവപൂര്‍വ്വം പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഏറ്റെടുക്കേണ്ട കാലം വൈകിയിരിക്കുന്നു.

ചോദ്യങ്ങള്‍ പുറത്താകല്‍, തെറ്റായ സൂചകങ്ങള്‍, വിവരണാത്മകമായ ഉത്തരങ്ങള്‍ വിലയിരുത്തുമ്പോള്‍ വരുന്ന ആത്മനിഷ്ഠത എന്നിവയും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടേണ്ട പരിമിതികളാണ്.കോളേജ് ലക്ചറുടെ പരീക്ഷകള്‍ക്കുളള ചോദ്യപേപ്പര്‍ മുതല്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റിന്റെ ചോദ്യപേപ്പര്‍ വരെ ചോര്‍ന്ന വിവരം മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സ്വാര്‍ത്ഥ ചിന്തയുടെ ഇത്തിരിവട്ടം മാത്രം കാണാന്‍ കെല്‍പ്പുളള വിദഗ്ധര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി ചോദ്യപേപ്പര്‍ പുറത്താക്കുകയാണ് ചെയ്യുന്നത്; പലപ്പോഴും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി. ആര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടാകുന്നില്ല! പി.എസ്.സി ഉത്തരസൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ ഉറക്കമിളച്ച് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഫാക്‌സായും, തപാലായും പി.എസ്.സിക്ക് ശരിയായ ഉത്തരങ്ങള്‍ അയക്കാന്‍ തുടങ്ങും. വസ്തുതാപരമായിത്തന്നെ തെറ്റായതിന്റെ പേരില്‍ 40% ചോദ്യങ്ങളും പരിഗണിക്കാത്ത പരീക്ഷകളും ഉണ്ടായിട്ടുണ്ട്.കിഴക്ക് എന്നതിനു പകരം പടിഞ്ഞാറ് എന്ന് വിദഗ്ധന്‍ കൊടുത്ത ഉത്തരസൂചകങ്ങള്‍ നിരവധി. ബന്ധപ്പെട്ട ആര്‍ക്കുമെതിരെയും ഒരു നടപടിയുമില്ല! വിവരണാത്മകമായ ഉത്തരങ്ങളില്‍ വീഴുന്ന മാര്‍ക്ക് ഉദ്യോഗാര്‍ത്ഥിയുടെ തലവരയ്ക്കനുസരിച്ചിരിക്കും. വീണാല്‍ വീണതുതന്നെ. മറ്റു പരീക്ഷകളെ പ്പോലെ പുനര്‍മൂല്യനിര്‍ണ്ണയമോ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പി നല്‍കലോ ഇവിടെ ബാധകമല്ല. എത്ര മാര്‍ക്കിട്ടാലും ആരും ചോദിക്കാനില്ല, ആര്‍ക്ക് എതിരെയും ഒരു നടപടിയുമില്ല!! ഇതൊന്നും പോരാഞ്ഞാണ് ഗൈഡുകളില്‍ നിന്ന് വളളിപുളളി മാറാത്ത ചോദ്യങ്ങള്‍ പകര്‍ത്തല്‍. 'എന്തതിശയമേ.............' എന്ന് എങ്ങനെ പാടാതിരിക്കും.


2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കാള കിടക്കും കയറോടും


ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവെന്ന ചൊല്ല്‌ പുതിയകാലത്ത്‌ അന്വര്‍ത്ഥമാക്കിയത്‌ ഹയര്‍ സെക്കണ്ടറി വകുപ്പാണ്‌. എട്ടുലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ അക്കാദമികവും പരീക്ഷാസംബന്ധവുമായ മുഴുവന്‍ കാര്യങ്ങളും നിര്‍വ്വഹിക്കേണ്ടുന്ന ഹയര്‍ സെക്കണ്ടറി ഡയരക്ടരെറ്റും ഇരുനൂറു മുതല്‍ ആയിരംവരെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും ആവശ്യമായ സ്റ്റാഫിന്റെ അഭാവത്തില്‍ വീര്‍പ്പുമുട്ടുന്നതിനുളള പരിഹാരമായാണ്‌ കമ്പ്യൂട്ടര്‍ വത്‌കരണം വകുപ്പ്‌ കാര്യക്ഷമതയോടെ നടപ്പിലാക്കിയത്‌. അതും കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ.

സംസ്ഥാനത്തെ ആയിരത്തി ഇരുനൂറിലധികം വരുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍, തുടങ്ങിയിട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും ക്ലാര്‍ക്ക്‌, പ്യൂണ്‍ മുതലായ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മാറി വന്ന സര്‍ക്കാരുകളൊന്നും ശ്രമിച്ചില്ല. ഔദ്യോഗികമായ എഴുത്തുകുത്തുകള്‍, വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വമ്പിച്ച ഉത്തരവാദിത്തങ്ങള്‍, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ മുതലായവ നിര്‍വ്വഹിക്കേണ്ടത്‌ 21 പിരിയഡിലധികം പഠിപ്പിക്കുകകൂടി ചെയ്യേണ്ടുന്ന പ്രിന്‍സിപ്പല്‍മാരാണ്‌. സംസ്ഥാന ഹയര്‍ സെക്കണ്ടറി ഓഫീസില്‍ ആകട്ടെ നൂറില്‍ താഴെ ജീവനക്കാര്‍ മാത്രമാണുള്ളത്‌. ഈ പശ്ചാത്തലത്തിലാണ്‌ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം ഹയര്‍ സെക്കണ്ടറി വകുപ്പ്‌ ഏറ്റെടുത്തത്‌. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തന്നെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ അനന്തസാധ്യതകള്‍ ഇത്രമാത്രം പ്രയോജനപ്പെടുത്തിയ മറ്റൊരു വിഭാഗമില്ല.

ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ മെറിറ്റ്‌, സംവരണതത്ത്വം ഇവ പാലിച്ചുകൊണ്ട് നടത്തേണ്ടുന്ന സങ്കീര്‍ണ്ണമായ പ്രവേശന പ്രക്രിയയാണ്‌ വകുപ്പിന്റെ വലിയൊരു തലവേദന. എന്നാല്‍ ഏകജാലക പ്രവേശനമെന്ന പൂര്‍ണ്ണമായും ഐ.ടി അധിഷ്‌ഠിതമായ പ്രക്രിയയിലൂടെ ഏറ്റവും സൂതാര്യമായി ഈ സങ്കീര്‍ണ്ണതയെ മറികടക്കാന്‍ സെക്കണ്ടറി വകുപ്പിന്‌ സാധിച്ചിട്ടുണ്ട്‌. ഔദ്യോഗികമായ മുഴുവന്‍ കത്തിടപാടുകളും ഹയര്‍ സെക്കണ്ടറി വെബ്‌ പോര്‍ട്ടല്‍ വഴിയാണ്‌ ഇന്ന്‌ സാധിക്കുന്നത്‌. സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും മാത്രമല്ല വിവിധ വിവരങ്ങള്‍ ശേഖരിക്കാനാവശ്യമായ സോഫ്‌റ്റ്‌ വെയറുകള്‍ വരെ ഈ പോര്‍ട്ടല്‍ വഴി സ്‌കൂളുകളിലെത്തിക്കാനും ഉചിതമായ ഡാറ്റാകള്‍ ശേഖരിക്കാനും ഇന്ന്‌ വകുപ്പിന്‌ നിഷ്‌പ്രയാസം സാധിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഡാറ്റാബാങ്ക്‌ എന്നിവയും പോര്‍ട്ടല്‍ വഴി ശേഖരിക്കാന്‍ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്‌.

ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും പൊതുപരീക്ഷകള്‍, തുടര്‍ന്ന്‌ SAY, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ (അതും അന്‍പതിലധികം വ്യത്യസ്‌തമായ വിഷയകോമ്പിനേഷനുകളില്‍!): ഈ ഭഗീരഥയത്‌നമാണ്‌ സൈബര്‍ ഗംഗയെ വകൂപ്പിലേക്കിറക്കിക്കൊണ്ടുവരിക വഴി സാധ്യമാക്കിയത്‌. നിരന്തരമൂല്യനിര്‍ണയഫലം അപ്പപ്പോള്‍ രേഖപ്പെടുത്താനും അപ്‌ലോഡ്‌ ചെയ്യുവാനുമുള്ള സംവിധാനം, പരീക്ഷ ഡ്യൂട്ടി, വാല്യേഷന്‍ ക്യാമ്പുകളുടെ വിശദാംശങ്ങള്‍ മുതലായവ നിര്‍വ്വഹിക്കുതിനുളള സോഫ്‌റ്റ്‌ വെയറുകള്‍ എന്നിവ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ചില തെളിവുകള്‍ മാത്രം.

കമ്പ്യൂട്ടര്‍ സഹായത്തോടെമാത്രം കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടുന്ന അവസ്ഥയുണ്ടായിട്ടും ഭൂരിപക്ഷം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരും കമ്പ്യൂട്ടര്‍ സാക്ഷരരല്ല എന്നതാണ് ഏറ്റവും ദയനീയം. വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചില്ല എന്ന ന്യായീകരണം നിരത്താമെങ്കിലും അത്യധികമായ മനുഷ്യാധ്വാനത്തെയാണ്‌ ഒന്നോ രണ്ടോ ക്ലിക്കുകള്‍ കൊണ്ട്‌ സാധ്യമാക്കുന്നതെന്ന കാര്യം സ്വയം ബോധ്യപ്പെടുകയും അതു വഴി ഈ കടമ്പയെ ധീരമായി മറികടക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പുതിയ വിജ്ഞാനശാഖയെ സ്വന്തം നിലയില്‍ സ്വാശീകരിക്കുന്നതിനാവശ്യമായ ഒരു പ്രവര്‍ത്തനവും ഇവരില്‍ നിന്നുണ്ടായിട്ടില്ല. ഇന്നും കമ്പ്യൂട്ടര്‍ അറിയുന്ന അധ്യാപകര്‍ക്കു മുമ്പില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി തലകുനിക്കേണ്ടുന്ന അവസ്ഥയാണ്‌ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ ഉളളത്‌.

ഏതൊരു വകുപ്പും ഏറ്റെടുക്കുന്ന നൂതനമായ വഴികളും പരിപാടികളും വിജയിക്കണമെങ്കില്‍ ആദ്യം വേണ്ടത് അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്ക്ക് ഇത്തരം കാര്യങ്ങളോടുള്ള താത്പര്യമാണ്. ഉപരിതലത്തില്‍ മറ്റാരെയെങ്കിലും കാണിച്ചുകൊടുക്കാനും വിശ്വസിപ്പിക്കാനും 'അമ്മായിയും കുടിച്ചു പാല്ക്കഞ്ഞി' എന്നമട്ടില്‍ ചില സംഭവങ്ങള്‍നടപ്പിലാക്കിയാല്‍ പോര. അതിനോട് അനുഭാവമുണ്ടാക്കിയെടുക്കാന്‍, അതിന്റെ രീതികളും മാര്ഗങ്ങളും ആരായാന്‍ ഇത് നടപ്പിലാക്കേണ്ട സ്ഥാപന മേധാവികള്ക്കും പരിശീലനങ്ങളും ബോധവല്ക്കരണങ്ങളും ആവശ്യമാണ്. സ്വന്തം നിലയില്‍ ഇവ ആര്ജിക്കാനുള്ള ശ്രമം സ്ഥാപന മേധാവികള്ക്കും വേണം.


ഭരണ പരമായ കാര്യനിര്‍വ്വഹണങ്ങള്‍ക്ക് മാത്രമല്ല Information & Communication ടെക്‌നോളജിയുടെ അക്കാദമികമായ സാധ്യതകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഘട്ടമാണ്‌ ഹയര്‍ സെക്കണ്ടറിയുടേത്‌. വെബ്‌ അധിഷ്‌ഠിതമായ എത്രയെത്ര പഠനസാമഗ്രികളാണ്‌ ഇന്ന്‌ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമായിട്ടുളളത്‌ .സര്‍ക്കാര്‍ സഹായത്തോയുകൂടി തന്നെ സ്‌കൂളുകള്‍ക്ക്‌ വെബ്‌സൈറ്റുകള്‍ ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇവ തയ്യാറാക്കുന്നതിനുളള പിന്തുണ, അധ്യാപകരടെ കൂട്ടായ്‌മ വഴി രൂപപ്പെടുത്തിയിട്ടുള്ള ഒട്ടനവധി സംരംഭങ്ങള്‍ ഇവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഐ ടി മേഖലയെക്കുറിച്ചുളള വിശാലമായ കാഴ്‌ചപ്പാട്‌ തീര്‍ച്ചയായും ഒരു പ്രിന്‍സിപ്പലിന്‌ വേണ്ടതുണ്ട്‌.

അതുണ്ടാക്കിയെടുക്കാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്ക്‌ ഇനിയെങ്കിലും അവര്‍ തുടക്കമിട്ടില്ലെങ്കില്‍ ലോകം അവരെ പിന്തളളി മുന്നോട്ട്‌ കുതിക്കുകയും ചെയ്യും.

2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

പാടി നീട്ടി ഗുരുവായ ലഘുക്കള്‍


ദുരവസ്ഥയുടെ കഥ ടീച്ചര്‍ ഇങ്ങനെ ഉപസംഹരിച്ചു
''ഒടുവില്‍ സമൂഹത്തിന്റെ എതിര്‍പ്പ് സഹിക്കാന്‍ കഴിയാതെ ചാത്തനും സാവിത്രിയും ആത്മഹത്യം ചെയ്തു.''
''അല്ല ടീച്ചര്‍, ചാത്തനും സാവിത്രിയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നിടത്തല്ലേ ദുരവസ്ഥ അവസാനിക്കുന്നത്.''
നേരത്തെ കഥയറിയാവുന്ന ഒരു മിടുക്കന്‍ സംശയവുമായി എഴുന്നേറ്റു.
''അല്ല. പിന്നീട് അവര്‍ ആത്മഹത്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ പറയുന്നത് കേട്ടാല്‍ മതി.''
ടീച്ചര്‍ വിളറിപ്പോയ മുഖം ഒരുവിധം ശരിയാക്കി അടുത്തതിലേക്ക് കടന്നു.

എന്റെ സുഹൃത്ത് അവന്ടറെ സ്‌കൂളിലെ ഒരു അധ്യാപികയെക്കുറിച്ച് പറഞ്ഞ കഥ ഇപ്പോള്‍ ഓര്‍ത്തത് അധ്യാപക അവാര്‍ഡ് ജോതാക്കളുടെ പടവും വാര്‍ത്തയും പത്രത്തില്‍ കണ്ടതുകൊണ്ടാണ്. അവന്റെ സ്‌കൂളിലെ ഒരു അധ്യാപികയ്ക്ക് അവാര്‍ഡ് ഉണ്ട് എന്നു വായിച്ച ഉടനെ ഫോണ്‍ ചെയ്ത് ഉറപ്പിച്ചു. അത് അവര്‍ക്ക് തന്നെയല്ലേ? പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അതെ! അതെ!


കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന അധ്യാപക അവാര്‍ഡുകള്‍ സത്യത്തില്‍ ഇന്ന് അധ്യാപകര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്ന ഒന്നല്ല. ഇതിന്റെ ഉള്ളുകള്ളികളെക്കുറിച്ച് അത്രയൊന്നും ഗ്രാഹ്യമില്ലാത്ത നാട്ടുകാര്‍ക്കാണ് ഇതൊരു ആഘോഷം. അനുമോദനങ്ങള്‍... സ്വീകരണങ്ങള്‍... എങ്കിലും ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം. താലപ്പൊലിക്കും ബാന്റുമേളത്തിനും പിറകില്‍ അവാര്‍ഡ് ജേതാവിനെ എഴുന്നള്ളിക്കുന്നതിന് തൊട്ടടുത്ത നില്‍ക്കുന്ന സംഘാടകസമിതി ചെയര്‍മാന്റെ ചുണ്ടിലെ പരിഹാസച്ചിരി. ഇതെങ്ങനെ സംഘടിപ്പിച്ചുവെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം എന്നല്ലേ ആ കൊലച്ചിരിയുടെ അര്‍ത്ഥം.

മികച്ച ഒരധ്യാപകനും അവാര്‍ഡ് കിട്ടിയതായി നാളിതുവരെ കേട്ടുകേള്‍വിയില്ല. അവാര്‍ഡും മികവും ഒരുമിച്ച് കൂട്ടാവുന്ന മൂരികളല്ല. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം അവാര്‍ഡ് ലഭിക്കുക സാമാന്യബുദ്ധിയുള്ള കൂട്ടര്‍ അപമാനമായി പോലും കാണാറുണ്ട്. തന്റെതന്നെ വീരസാഹസികകൃത്യങ്ങള്‍ ആയിരം പേജില്‍ ഉപന്യസിച്ചും എ.ഇ.ഒ./ഡി.ഇ.ഒ മുതല്‍ സംഘടനാനേതൃത്വം, രാഷ്ട്രീയമന്ത്രിതലം വരെ നീളുന്ന നൂറ്റൊന്നുപേരുടെ കാലുപിടിച്ചും ആണ് തൊണ്ണൂറ്റൊമ്പത് ശതമാനം പേരും ഈ സംഗതി ഒപ്പിക്കുന്നതെന്ന് അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. അതുകൊണ്ടുതന്നെ ഏത് ആലിന്‍തണലായാലും കൊള്ളാം എന്ന് വിചാരിക്കുന്ന, തന്നെക്കുറിച്ചല്ലാതെ മറ്റൊരാളെക്കുറിച്ചും ചിന്തയില്ലാത്ത, ഏത് വളഞ്ഞ വഴിയിലൂടെയും പോകാനുളുപ്പില്ലാത്ത, സാമ്പത്തിക കാര്യത്തില്‍ അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്ത ചില ജന്മങ്ങളേ ഈ വഴിക്ക് നടക്കാറുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ക്ക പരിചയമുള്ള ചില അവാര്‍ഡിതരെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. അപൂര്‍വം ചില ശുദ്ധാത്മാക്കളും കാണും.

അധ്യാപക അവാര്‍ഡുകള്‍ ശരിക്കും മറ്റേതൊരു മേഖലയിലെയും പോലെ മികവിന്റെ സാക്ഷ്യപത്രങ്ങളാവേണ്ടതല്ലേ. നേരിയ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെ
ങ്കിലും അര്‍ഹിക്കുന്നവരില്‍ ഒന്നാമന്റെ കയ്യിലെത്തിയില്ലെങ്കിലും രണ്ടാമന്രേയോ മൂന്നാമന്റേയോ കയ്യിലെങ്കിലും മറ്റു അവാര്‍ഡുകള്‍ എത്തിച്ചേരാറുണ്ട്. അവ അഭിമാനത്തിന്റെ ചിഹ്നമായി ഇന്നും പ്രകാശിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് അധ്യാപക അവാര്‍ഡ് മാത്രം അധ്യാപകര്‍ക്കിടയിലെങ്കിലും അപകര്‍ഷതയുടെ മുഷിഞ്ഞ ഭാണ്ഡക്കെട്ടാവുന്നത്?
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി തോന്നുന്നത് ഇതിലെ സുതാര്യതയില്ലായ്മയാണ്. മികച്ച ചലച്ചിത്രകാരന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നിവരുടെയെല്ലാം മികവ് പൊതുസമൂഹത്തിനും അളക്കാവുന്നതാണ്. അവരുടെ രചനകള്‍, പ്രവര്‍ത്തനം ഇവ സമൂഹത്തിനുമുന്നില്‍ നിവര്‍ത്തിയിട്ട തുണിയാണ്. ആര്‍ക്കും പരിശോധിക്കാം. മേന്മകളെയും കുറവുകളെയും കുറിച്ച ചര്‍ച്ച ചെയ്യാം. എന്നാല്‍ ഒരു അധ്യാപകനെ പുരസ്‌കാരത്തിന്‍ അര്‍ഹനാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണ്? അത് സമൂഹത്തിനുമുന്നില്‍ പരസ്യപ്പെടുത്താനും അതില്‍ സമൂഹത്തിന് അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ടോ?
അധ്യാപകന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതാര് എന്ന ചോദ്യം ധൈര്യപൂര്‍വം ഏറ്റെടുക്കാന്‍ തൊണ്ണൂറ് ശതമാനം അധ്യാപകരും സംഘടനകളും തയ്യാറല്ല. ക്ലാസ്മുറിക്കകത്തെ അധ്യാപകന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. അപ്പോള്‍ വിധികര്‍ത്താക്കള്‍ തീര്‍ച്ചയായും കുട്ടികളായിരിക്കണം. അവരുടെ അനുഭവങ്ങളുടെ സീമകളെ വിസ്ത്ൃതമാക്കാന്‍ അന്വേഷണാത്മകമായ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ സൗഹൃദത്തിന്റെ ചൂട് പകര്‍ന്നുനല്‍കാന്‍, പ്രയാസങ്ങളില്‍ സാന്ത്വനമാകാന്‍ ഏത് അധ്യാപകന്/അധ്യാപികയ്ക്ക് കഴിയും? കുട്ടികള്‍ അവരെ ഒരിക്കലും ഒറ്റുകൊടുക്കില്ല. എത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് കഴിയും തന്റെ കുഞ്ഞുങ്ങള്‍ക്ക് താന്‍ ഇതൊക്കെയായിരുന്നുവെന്ന് നെഞ്ചത്ത് കൈവച്ചുപറയാന്‍?നിങ്ങള്‍ നല്‍കിയ ചായയുടെ ഗുണം നിങ്ങളല്ല, കുടിച്ചയാളാണ് നിശ്ചയിക്കേണ്ടതെന്ന് വിജയന്‍മാഷ് എത്രയോ മുമ്പേ പറഞ്ഞിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ അതവര്‍ കൃത്യമായി ചെയ്യുന്നുമുണ്ട്. ചിലപ്പോള്‍ കണ്ണുകളിലെ തിളക്കമായും മറ്റു ചിലപ്പോള്‍ മാരകമായ ഇരട്ടപ്പേരുകളായും. ഇന്നും അധ്യാപകപുരസ്‌കാരത്തിന്റെ ഒരു ഘട്ടത്തിലും കുട്ടികളുടെ അഭിപ്രായങ്ങള്‍ ആരായുന്നില്ല എന്നത് അത്ഭുതകരമാണ്.

അവാര്‍ഡിനുള്ള അപേക്ഷ സ്വയം തയ്യാറാക്കുക എന്നതില്‍ക്കവിഞ്ഞ് നാണം കെട്ട ഒരു പ്രവൃത്തി ഇക്കാലത്തുണ്ടാകുമോ. തന്റെ വീരസാഹസിക കൃത്യങ്ങള്‍ ആണ്ടും തീയതിയും തെളിവും വെച്ച് നിരത്തണം. ആശംസാപ്രസംഗം നടത്തി കുളമാക്കിയ പരിപാടികളുടെ നോട്ടീസുകള്‍ തുടങ്ങി ക്ലാസില്‍ പരീക്ഷാപേപ്പര്‍ വിതരണം ചെയ്യുന്നതിന്റെ വരെ തെളിവുകളുണ്ടാക്കി സമര്‍പ്പിക്കണം. (അധ്യാപകഅവാര്‍ഡ് ലഭിച്ച ഒരാള്‍ കഴിഞ്ഞവര്‍ഷം ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ചതിന്റെ രഹസ്യം സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴാണ് പിടികിട്ടിയത്.)

അധ്യാപകര്‍ ആരായിരിക്കണം, എന്തായിരിക്കണം അയാളുടെ പ്രവൃത്തിപഥങ്ങള്‍, വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കള്‍ പൊതുസമൂഹം എന്നിവയുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധം എങ്ങിനെയായിരിക്കണം, പഠനം, പാഠ്യപദ്ധതി എന്നിവയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ മാതൃകാപരമായി മുന്നോട്ടുവെക്കാന്‍ കഴിയുന്ന സന്ദര്‍ഭമായി അധ്യാപകപുരസ്‌കാരം മറേണ്ടതുണ്ട്. അത് അങ്ങനെയാകണമെങ്കില്‍ പരിഗണിക്കപ്പെടുന്ന അധ്യാപകരെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, പ്രാദേശികസമൂഹം എന്നിവര്‍ക്കൊക്കെ അവസരം ലഭിക്കണം. ഒപ്പം നിലനില്‍ക്കുന്ന ക്ലാസുമുറിയെ സംബന്ധിക്കുന്ന അവരുടെ കാഴ്ചപ്പാടുകള്‍ ആഴത്തില്‍ പരിശോധിക്കണം. സ്‌കൂളിന് വേണ്ടി അവര്‍ ഏറ്റെടുത്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ , നടപ്പാക്കിയ നൂതനമായ പദ്ധതികള്‍, സ്‌കൂളിന്റെ പൊതുനിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ ഇവയെല്ലാം കൃത്യമായി വിലയിരുത്തപ്പെടണം. അവരുടെ മുന്‍കൈയില്‍ സ്‌കൂളില്‍ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനുള്ള യഥാര്‍ത്ഥ സാക്ഷ്യപത്രങ്ങളാവേണ്ടത്. അതുകൊണ്ടുതന്നെ അധ്യാപകന് ലഭിക്കുന്ന അവാര്‍ഡ് സ്‌കൂളിലുള്ള അവാര്‍ഡായി മാറേണ്ടതുണ്ട്. അയാളുടെ സ്വപ്നപദ്ധതി സ്‌കൂളില്‍ ആവിഷ്‌കരിക്കുന്നതിനുള്ള വമ്പിച്ച സാമ്പത്തിക പിന്തുണയായിരിക്കണം അവാര്‍ഡിന്റെ കേന്ദ്രബിന്ദു.

ഇത്തരത്തില്‍ നമ്മുടചെ അധ്യാപക അവാര്‍ഡുകള്‍ പരിഷ്‌കരിക്കപ്പെടണം. പാടിനീട്ടി ലഘുക്കളെ ഗുരുക്കളാക്കി, ആരുടെയൊക്കെയോ മുന്നില്‍ ഓച്ഛാനിച്ച നേടേണ്ട ഒന്ന് എന്ന ഇന്നത്തെ നിര്‍വചനം പുതുക്കിപ്പണിയണം. സ്വന്തമായി അപേക്ഷിക്കാതെ അതതു മേലധികാരികള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നടത്തുന്ന കണ്ടെത്തലുകള്‍, അവസാനഘട്ടത്തില്‍ ആവശ്യമെങ്കില്‍ പരിഗണനയ്ക്കുവരുന്ന കുറച്ചുപേരുടെ സ്‌കൂള്‍/പ്രദേശ സന്ദര്‍ശനം, അഭിരുചി നിര്‍ണയം ഇവയിലൊക്കെക്കൂടെ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനെ കണ്ടെത്താന്‍ കഴിയും. സ്വന്തം സ്‌കൂളിലെ വിവരക്കേടിന്റെ പര്യായമായ, കുട്ടികളുടെ ശത്രുവായ ഒരധ്യാപകന്/അധ്യാപികയ്ക്ക് അവാര്‍ഡ് ലഭിച്ചെന്ന വാര്‍ത്ത പത്രത്തില്‍ വായിക്കേണ്ടിവരുന്ന അതേ സ്‌കൂളിലെതന്നെ നന്നായി അല്ലെങ്കില്‍ ശരാശരിയായി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകന്റെ/അധ്യാപികയുടെ മനോനില എത്ര ദയനീയമായിരിക്കും? പരിഷ്‌കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതൊന്ന് നിര്‍ത്തലാക്കാനെങ്കിലും കഴിയുമോ സാര്‍?