2009, ജൂലൈ 19, ഞായറാഴ്‌ച

ചരടറ്റത്തെ കോമാളിപ്പാവകള്‍



ഒരു ഓപ്പറയുടെ റിഹേഴ്‌സല്‍ കാണാനിടയായ അനുഭവം ഓര്‍മ്മിച്ചുകൊണ്ടാണ്‌ ലിയോ ടോള്‍സ്റ്റോയ്‌ തന്റെ വിഖ്യാതഗ്രന്ഥം `എന്താണ്‌ കല' ആരംഭിക്കുന്നത്‌. ഒരു ഇന്ത്യന്‍ രാജാവിന്റെ വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഓപ്പറയുടെ ഗാനരംഗം ചിട്ടപ്പെടുത്തുകയാണവിടെ. പരിശീലനം ശരിയാകാതെ വരുന്നതില്‍ സംഘര്‍ഷഭരിതനായ സംവിധായകന്‍ നടീനടന്മാര്‍, സംഗീതസംവിധായകര്‍, നര്‍ത്തകികള്‍, സംഗീതവിദഗ്‌ധര്‍, എന്നിവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചെയ്‌ത്‌, മടുപ്പിന്റെ അങ്ങേത്തലയ്‌ക്കലെത്തിയ കലാകാരന്മാര്‍ സംവിധായകന്റെ ശകാരം നിശ്ശബ്‌ദമായി സഹിച്ച്‌ തലതാഴ്‌ത്തിനില്‌കുന്നു. തന്റെ പ്രസക്തമായ ചോദ്യം ഉന്നയിക്കാന്‍ ടോള്‍സ്റ്റോയ്‌ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭമാണിത്‌. ``ഈ പാടെല്ലാം പെടുന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌? ഇതിന്‌ ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിയുമോ?'' കല മുന്നോട്ട്‌ വെക്കുന്ന ആനന്ദമോ സരളതയോ അല്ല ഒരു സാധാരണ ഓപ്പറയുടെ റിഹേഴ്‌സലില്‍പ്പോലും കാണാന്‍ കഴിയുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ്‌ `കല എന്തെന്ന' അത്യന്തം ലളിതവും നിശിതവുമായ ചോദ്യത്തിലേക്കും തുടര്‍ന്ന്‌ തന്റെതടക്കമുള്ള വിഖ്യാതരചനകള്‍ വെറും കലാഭാസം മാത്രമാണെന്നുള്ള കണ്ടെത്തലിലേക്കും അദ്ദേഹം ചെന്നെത്തുന്നത്‌. എങ്കില്‍ കലയുടെ പേരില്‍ നമ്മുടെ സ്‌കൂള്‍കലോത്സവങ്ങള്‍ക്കു പിറകില്‍ നടക്കുന്ന സമാനതകളില്ലാത്ത സംഘര്‍ഷങ്ങളുടേയും കാപട്യങ്ങളുടേയും കഥയറിയുമ്പോള്‍ എന്തെന്ത്‌ കടുത്തതീരുമാനങ്ങള്‍ നിങ്ങളില്‍ നിന്ന്‌ ഉണ്ടാകില്ല!

കുട്ടികളുടെ കലാപരമായ കഴിവുകളുടെ മാറ്റുരയ്‌ക്കല്‍ വേദികള്‍ എന്ന നിലയ്‌ക്ക്‌ യുവജനോത്സങ്ങള്‍ക്ക്‌ എത്രമാത്രം പ്രസക്തിയുണ്ട്‌? വിദ്യാഭ്യാസ ലക്ഷ്യങ്ങളേയും രീതികളേയും കുറിച്ച്‌ ഇന്ന്‌ നാം മുന്നോട്ട്‌ വെക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക്‌ എത്രമാത്രം വിരുദ്ധമായാണ്‌ ഇതിന്റെ നടത്തിപ്പ്‌? യുവജനോത്സവ വേദികളിലും അതിന്റെ തയ്യാറെടുപ്പുകളിലും കലയുടെ ഉത്‌കൃഷ്‌ടമായ മൂല്യങ്ങള്‍ തന്നെയാണോ തിളങ്ങിനില്‍ക്കുന്നത്‌? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
യുവജനോത്സവങ്ങള്‍ പേരും ചേരുവകളും മാറ്റി കേരളാസ്‌കൂള്‍ കലോത്സവം എന്ന പേരിലാണ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്‌. പ്രൈമറി മുതല്‍ ഹയര്‍സൈക്കന്ററി വരെയുള്ള കുട്ടികളെയും, അറബിക്‌, സംസ്‌കൃതം മുതലായ ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മത്സരഇനങ്ങളേയും ഉള്‍പ്പെടുത്തി നേരത്തെ ഉള്ളതിനേക്കാള്‍ വിപുമായാണ്‌ ഇപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്തി വരുന്നത്‌.പേരല്ലാതെ സ്വഭാവത്തില്‍ കാതലായ ഒരു മാറ്റവും വരുത്താന്‍ ഇപ്പോഴും നമുക്കായിട്ടില്ല.

സ്‌കൂള്‍ തലംമുതലുള്ള കലോത്സവങ്ങളുടെ സംഘാടന രീതിയെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആര്‍ക്കും അത്‌ എത്രമാത്രം വിദ്യാര്‍ത്ഥിവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാവും. കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ മത്സരഇനങ്ങളുടെ ദൈര്‍ഘ്യമേറിയ പട്ടികയില്‍ കൃത്യമായ പരിശീലനമുള്ളവര്‍ക്കല്ലാതെ, ഒരു സാധാരണവിദ്യാര്‍ത്ഥിക്ക്‌ പങ്കെടുക്കാന്‍ കഴിയുന്ന എത്ര ഇനങ്ങളുണ്ട്‌? സ്‌കൂളിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ കലോത്സവ പങ്കാളികള്‍ (കൃത്യമായ ആസൂത്രണത്തോടെ പങ്കെടുക്കുന്നവര്‍) അതുകൊണ്ടുതന്നെ അഞ്ച്‌ ശതമാനത്തിലും താഴെയാണ്‌. മുഴുവന്‍ കുട്ടികളില്‍ നിന്നും ഭീമമായ തുകപിരിച്ചാണ്‌ ഈ മഹോത്സവം സ്‌കൂളില്‍ നടത്തപ്പെടുന്നതെന്നോര്‍ക്കണം. സ്‌കൂളിലെ എത്രയോ പഠനസമയം നഷ്‌ടപ്പെടുത്തിയാണ്‌ ഇതിന്റെ സംഘാടനം. സ്‌കൂള്‍തലത്തില്‍ഹൗസ്‌ അടിസ്ഥാനത്തിലുള്ള മത്സരമായതുകൊണ്ട്‌, തങ്ങളുടെ ഹൗസുകളുടെ പേര്‌ മൈക്കിലുടെ ` ഭാവാത്മകമായി' അനൗണ്‍സ്‌ ചെയ്യുമ്പോള്‍ (മൈക്ക്‌ വിഴുങ്ങികളായ ചില അധ്യാപകരുടെ ഓളിയിടലുകള്‍ക്കില്‍ പോയിന്റ്‌ നില അനൗണ്‍സ്‌ ചെയ്യാനുള്ള പ്രത്യേകാവകാശം അക്കൊല്ലത്തെ കലോത്സവകണ്‍വീനര്‍ക്ക്‌ ആണ്‌) കയ്യടിക്കല്‍ മാത്രമായി കലോത്സവം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണകുട്ടികള്‍ക്കും, രണ്ടുദിവസം പഠിപ്പില്ലാത്തതിന്റെ സന്തോഷം മാത്രമാണ്‌ സ്‌കൂള്‍ കലോത്സവം. വൈകുന്നതിനുമുമ്പ്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്ന ഒറ്റലക്ഷ്യമേ സംഘടിപ്പിക്കാന്‍ ഓടിനടക്കുന്ന അധ്യാപര്‍ക്കുമുള്ളൂ.



വിധി നിര്‍ണയമെന്ന നേരമ്പോക്ക്‌ :

കലോത്സവങ്ങളിലെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട തമാശകള്‍ അധ്യാപകര്‍ക്കിടയിലെ നേരംകൊല്ലി കഥകളിലെ മുഖ്യഇനമാണ്‌. സ്‌കൂള്‍ തലത്തിലെ വിധികര്‍ത്താക്കള്‍ അതത്‌ സ്‌കൂളിലെ അധ്യാപകരാണ്‌. പഠിക്കുന്നകാലത്തൊരിക്കലും കലോത്സവേദികളുടെയോ കലാപ്രവര്‍ത്തനത്തിന്റേയോ നാലയലത്തുപോലും ചെന്നിട്ടില്ലാത്ത പാവം പിടിച്ച അധ്യാപികമാരെയാണ്‌, അത്യന്തം ശ്രദ്ധയും വൈദഗ്‌ധ്യവും ആസ്വാദനക്ഷമതയും വേണ്ടുന്ന ഇനങ്ങളുടെ പോലും വിധികര്‍ത്താക്കളായി ഇരുത്തുന്നത്‌. (മിമിക്രി, മോണോ ആക്‌ട്‌, നാടകം, മൈം തുടങ്ങിയ ഇനങ്ങള്‍ക്ക്‌ നിലയവിദ്വാന്‍മാരായ ബു.ജികള്‍ ഇരിക്കാന്‍ അര്‍ദ്ധ സമ്മതം മൂളും) മിക്കവരും അബദ്ധത്തില്‍പ്പോലും അതുവരെ സ്റ്റേജില്‍ കയറിയവരായിരിക്കില്ല. (പി.ടി.എ യോഗത്തില്‍ സ്വാഗതം പറയുമ്പോള്‍ വിയര്‍ത്ത്‌ കളിച്ച്‌ വിക്കി വിക്കി ഒപ്പിച്ച ടിച്ചറാണ്‌ പ്രസംഗമത്സരത്തിന്റെ `ജഡ്‌ജ്‌'). ചില ഇനങ്ങളെക്കുറിച്ച്‌, നീന്തല്‍ പോസ്റ്റലായി പഠിച്ചപോലുള്ള വിവരമൊക്കെ ഉള്ള ആളുകള്‍ സ്‌കൂളിലില്ലെന്നല്ല. കുടുതല്‍ കുട്ടികള്‍ മത്സരിക്കുന്ന ഇനങ്ങള്‍ക്ക്‌ ഇവരൊന്നും ഇരുന്നുതരില്ല!

സബ്‌ജില്ലാ, ജില്ലാതലങ്ങളിലെ കാര്യം കുറേക്കൂടി രസകരമാണ്‌. മാര്‍ഗ്ഗംകളി ഏത്‌ സംസ്‌കാരവുമായി ബന്ധപ്പെട്ട കലാരൂപമാണെന്ന അറിവു പോലുമില്ലാത്ത, ആദ്യമായി വേദിയില്‍ വെച്ച്‌ ഈ ഇനം കാണുന്ന ആളുകളടക്കം മുന്നിലെ `വിദ്‌ഗധനിരയില്‍' ഉണ്ടാകും. (ഇപ്പോഴത്തെ പല പ്രഗത്ഭജഡ്‌ജികളും മിക്കഇനങ്ങളും ജഡ്‌ജായി ഇരുന്ന്‌ മാത്രം കണ്ട്‌ പരിചയിച്ചവരാണ്‌). മലയാള പദ്യരചനയ്‌ക്കുവന്ന പാവത്താന്‍ അറബി, ഉറുദു, കന്നട പദ്യങ്ങള്‍ക്കും~ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കുത്ത്‌ തുടങ്ങിയ ഇനങ്ങള്‍ക്കും മാര്‍ക്കിട്ടുവന്ന്‌ ക്ഷീണം തീര്‍ക്കുമ്പോഴാണ്‌ കണ്‍വീനറുടെ അടുത്ത തല ചൊറിയല്‍,``സര്‍, രണ്ട്‌ പഞ്ചവാദ്യമേയുള്ളൂ. അതുകൂടി ഒന്ന്‌... ''അധ്യാപകരായാല്‍ ഏതിനത്തിനും മാര്‍ക്കിടാം എന്ന്‌ ഉളുപ്പില്ലാത്ത ചിലര്‍ താന്‍ വിധിനിര്‍ണയം നടത്തിയ ഇനങ്ങളുടെ ലിസ്റ്റ്‌ നെഞ്ചുവിരിച്ച്‌ പ്രഖ്യാപിക്കുന്ന കാഴ്‌ച സ്‌കൂളിലെ അരോചക ദൃശ്യങ്ങളില്‍ ഒന്നാണ്‌. ജില്ലാതല മത്സരങ്ങളിലടക്കം ഇതാണ്‌ സ്ഥിതി. എങ്ങിനേയും ഒരു വിദഗ്‌ധനെ സംഘടിപ്പിക്കുക. ശേഷിക്കുന്ന രണ്ടുപേര്‍ ആരായാലും പ്രശ്‌നമില്ല. മാര്‍ക്കിടാനും അത്യാവശ്യത്തിന്‌ റിസല്‍ട്ട്‌ പ്രഖ്യാപിക്കാനും ഒരാളുണ്ടല്ലോ! പതിനായിരങ്ങള്‍ പരിശീലകനു ദക്ഷിണവെച്ച ്‌ വേദിയില്‍ ആടിപ്പാടുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും അറിയില്ല; ജഡ്‌ജിവേഷം കെട്ടിയ മണ്ടന്‍മാരുടെ മുന്നിലാണ്‌ തങ്ങളുടെ പ്രകടനമെന്നത്‌. സമ്പത്തും ബന്ധവും ഉപയോഗിച്ചുള്ള സ്വാധീനിക്കല്‍പ്പോലുള്ള അടികലശലിലെത്താറുള്ള ആരോപണങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

സ്വാഭിമാനമുള്ള ഒരു വിധക്കാരൊന്നും ഇപ്പോള്‍ ഈ പണിക്ക്‌ പോകാറില്ല. എന്നാല്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി കാണുന്ന കുറച്ചുപേരും ഉണ്ട്‌. ഏതെങ്കിലും ഒരു രംഗത്തുപോലും സാമാന്യമായ പ്രാഗത്ഭ്യം തെളിയിക്കാത്ത ഇക്കൂട്ടര്‍ നിരന്തരം ജഡ്‌ജിപ്പണി ചെയ്‌ത്‌ `തയക്കവും പയക്കവും' നേടിയവരാണ്‌. അവര്‍ ആധികാരികമായി, വിധിപ്രഖ്യാപനത്തോടൊപ്പം വിളമ്പുന്ന മണ്ടത്തരങ്ങള്‍ കുട്ടികളില്‍ കനത്ത തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നവയാണ്‌. ഇവിടേക്ക്‌ ഇവരെ വിളിക്കുന്ന സബ്‌ജില്ലാ/ജില്ലാ കണ്‍വീനര്‍മാര്‍ തിരിച്ച്‌ അവരുടെ സബ്‌ ജില്ലകളില്‍/ജില്ലകളില്‍ ജഡ്‌ജായിരിക്കുമെന്നത്‌ തീര്‍ച്ച. സദ്യയ്‌ക്കു ദേഹണ്ഡിക്കുന്നവര്‍ തായ്യാറാക്കി സൂക്ഷിച്ച ചാര്‍ത്തുപോലെ, താന്‍ വിധി നിര്‍ണയം നടത്തിവരുന്ന നാല്‌പതോളം ഇനങ്ങളുടെ അച്ചടിച്ച ചാര്‍ത്തുമായി എത്തുന്ന ചില വിദ്വാന്‍മാരും ഉണ്ട്‌. ഇത്തരക്കാര്‍ കലോത്സവ സംഘാടകരുടെ കണ്ണിലുണ്ണികളാണ്‌. ഏതിനത്തിനും ഇരുത്താം. ഏത്‌ ബ്ലാങ്ക്‌ വൗച്ചറിലും ഒപ്പിടീക്കാം.



പരിശീലകരാണ്‌ താരങ്ങള്‍:

കലാപരിശീലകരാണ്‌ ശരിക്കും യുവജനോത്സവത്തിന്റെ താരങ്ങള്‍. ഈ കാലയളവില്‍ ഇവരുടെ വില വാനോളം ഉയരും. കലാതിലകങ്ങളെയും പ്രതിഭകളെയും പടച്ചുവിട്ടിരുന്ന സൂപ്പര്‍ ഗുരുക്കന്മാരെക്കുറിച്ച്‌ വന്ന ഫീച്ചറുകള്‍ എത്ര! ഇപ്പോള്‍ ഔദ്യോഗിക തിലക പ്രതിഭാപ്പട്ടങ്ങള്‍ ഇല്ലെങ്കിലും മാധ്യമങ്ങള്‍ പോയന്റെണ്ണി അവരെ കണ്ടെത്തുകതന്നെ ചെയ്യും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കഥകളി, നാടകം തുടങ്ങിയ ഇനങ്ങള്‍ക്കുമാത്രമല്ല; നേരത്തെ അന്തസ്സ്‌ കുറവായിരുന്ന പ്രസംഗം, പദ്യം ചൊല്ലല്‍, മോണോ ആകട്‌, മിമിക്രി തുടങ്ങിയവയ്‌ക്കുപോലും ഇന്ന്‌ പ്രൊഫഷണല്‍ പരിശീലകരുണ്ട്‌. പരിശീലകരോട്‌ ചേര്‍ന്നാണ്‌ എല്ലാ ഒന്നാംസമ്മാനക്കാരും ക്യാമറയുടെ മുന്നില്‍ എത്തുന്നത്‌. കുട്ടികളുടെ സ്വാഭാവികമായ കഴിവുകളുടെ പ്രകാശനമെന്ന നിലയിലുള്ള വിരലിലെണ്ണാവുന്ന ഇനങ്ങള്‍പ്പോലും ഇപ്പോള്‍ കലോത്സവങ്ങളില്ല. കലോത്സവേദികളില്‍ ചൊല്ലാന്‍ മാത്രം എഴുതപ്പെടുന്ന കവിതകളും അവയുടെ ഘനഗംഭീരമായ ആലാപനങ്ങളും സി.ഡി.യില്‍ തയ്യാര്‍. രചനാമത്സരങ്ങളില്‍ പ്രയോഗിക്കേണ്ട തന്ത്രളെക്കുറിച്ചുള്ള വിദഗ്‌ധോപദേശത്തിനും ആളുകളുണ്ട്‌. വിധികര്‍ത്താക്കളെ വീഴ്‌ത്താനുള്ള തന്ത്രങ്ങളാണ്‌ പരിശീലകരുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രം.
ഓരോ അവതരണങ്ങളും അതുകൊണ്ടുതന്നെ ഇന്ന്‌ മുറുക്കിക്കെട്ടിയ നിലയിലാണ്‌. സ്വാഭാവികമായ ചലനമോ വാക്കോ വികാരങ്ങളോ ഒന്നിലുമില്ല. എല്ലാം പ്രൊഷണല്‍ സ്‌പാര്‍ശമുള്ളത്‌; മുറുകിയത.്‌ താക്കോല്‍ കൊടുത്തു വിട്ട പാവകളെപ്പോലെ ഒരു ചുവട്‌ മാറാതെ അവര്‍ ആടിത്തിമിര്‍ക്കും; പാടിക്കുളിര്‍ക്കും. ഒരു സാക്ഷാത്‌കാരത്തെ കലായാക്കുന്നതിലെ അപൂര്‍വ്വത, കൈക്കാര്യം ചെയ്യുന്ന വ്യക്തിയുടെ ആത്മാവിന്റെ മുദ്രകൂടി അത്‌ വഹിക്കുമ്പോഴാണ്‌. എന്നാല്‍ തന്റേതായ ഒന്നുമില്ലാത്ത ഒരു കുട്ടിയെ സമ്പത്തിന്റെ ബലത്തില്‍ നിരന്തര പരിശീലനത്തിലൂടെ പ്രതിഭയാക്കിയെടുക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ സ്‌കൂള്‍ കലോത്സവത്തിന്റെ കണ്ടുപിടുത്തമാണ്‌.

എന്തിനും ഏതിനും പരിശീലകരെ ലഭിക്കുന്ന അവസ്ഥയാണ്‌ ചില പ്രത്യേക വിഭാഗങ്ങളെ പരിഗണിക്കാനായി ഉള്‍പ്പെടുത്തിയ ഇനങ്ങള്‍ക്ക്‌ (തമിഴ്‌, കന്നട ഇവ മാതൃഭാഷയായുള്ളവര്‍ക്കുള്ള പദ്യപരായണം, വടക്കേ മലബാറിലെ അനുഷ്‌ഠാനകലാരൂപമായ പൂരക്കളി മുതലായവ), വിഭാഗമോ ദേശമോ ഒന്നുമില്ലാതെ മറ്റേതൊരു ഇനത്തേയുംപോലെ കൈയാങ്കളിവരെയെത്തുന്ന വാശിയേറിയ മത്സരയിനമായി സംസ്ഥാനതലത്തില്‍ സ്ഥാനം നേടിക്കൊടുത്തത്‌. അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്നപാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികള്‍ ഒന്നാംസ്ഥാനം നേടുന്നതും (അവരുടെ ഭാഷയില്‍ തുള്ളിക്കളി), ഒരിക്കല്‍ മത്സരിക്കാന്‍ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവതാരങ്ങളുടെ ഇഷ്‌ടഇനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളില്‍ ചിലതുമാത്രം. തനിമയുള്ള കലാരൂപങ്ങളെ അതിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിന്നകറ്റി അഞ്ചും പത്തും മിനിറ്റിലൊതുക്കി കച്ചവടം ചെയ്യുമ്പോള്‍, ഒരു ജനതയുടെ കൂട്ടായ്‌മയേയും അതിലുടെ അവര്‍ വളര്‍ത്തിയെടുത്ത ചുവടുകളെയും താളങ്ങളെയും വായ്‌ത്താരികളെയുമാണ്‌ വിറ്റുതിന്നുന്നതെന്ന്‌ ഇവര്‍ അറിയുന്നില്ല. ഓരോ കലാരൂപത്തിനും അതിന്റേതായ തുടക്കവും വളര്‍ച്ചയും സമാപനവും അവതരണത്തിലുണ്ടാവും കലോത്സവങ്ങള്‍ക്കാവശ്യം ഇതില്‍ നടുക്കഷണം മാത്രമാണ്‌. മുന്‍പിന്‍ ബന്ധമില്ലാത്തതും എന്നാല്‍ മാംസളവുമായ ഈ നടുക്കഷണമാണ്‌ ഒരു കലാരൂപമെന്ന നിലയില്‍, അത്‌ പ്രചാരത്തിലില്ലാത്ത മറ്റിടങ്ങളില്‍ അറിയപ്പെടുന്നത്‌. സമ്മാനം മാത്രം ലക്ഷ്യമാകുമ്പോള്‍ സ്വാഭാവികമായും അയഞ്ഞ ഭാഗങ്ങള്‍ക്ക്‌ പഥ്യം കുറയുകയും വിധികര്‍ത്താക്കളെ പിടിച്ചിരുത്താനുള്ള ചുവടുകള്‍ക്കും താളങ്ങള്‍ക്കും രസങ്ങള്‍ക്കും പ്രിയമേറുകയും ചെയ്യും. മാത്രമല്ല,സമ്മാനം വാങ്ങിച്ചുകൊടുത്താല്‍ മാത്രമേ കരാര്‍ പ്രകാരം ഉറപ്പിച്ച മുഴുവന്‍ തുകയും പരിശീലകന്‌ ലഭിക്കു.



കല സംഘാടനത്തിനുവേണ്ടി:

സ്‌കൂള്‍ തലം മുതലുള്ള കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി എത്രമാത്രം പണവും മനുഷ്യാധ്വാനവും ചെലവഴിക്കുന്നണ്ടെന്നാലോചിച്ചിട്ടുണ്ടോ? കുട്ടികളുടെ ആവശ്യത്തിനായി സ്‌കൂളില്‍ ചെലവിടുന്ന ഏറ്റവും വലിയ തുക കലോത്സവവുമായി ബന്ധപ്പെട്ടാണ്‌. സംസ്ഥാനയുവജനനോത്സവം കഴിഞ്ഞെത്തുമ്പോഴേക്കും പല സ്‌കൂളുകളുടേയും കലോത്സവ ഫണ്ട്‌ രണ്ടും മൂന്നും ലക്ഷം കഴിഞ്ഞിട്ടുണ്ടാവും. സ്‌കൂള്‍തലത്തില്‍ തന്നെ വിശാലമായ പന്തല്‍, ലൈറ്റ്‌& സൗണ്ട്‌, മേക്കപ്പ്‌, വാടകയ്‌ക്കെടുക്കുന്ന വസ്‌ത്രങ്ങള്‍, വാങ്ങിക്കൂട്ടുന്ന ഫാന്‍സി ഇനങ്ങള്‍..മിക്ക സ്‌കൂളുകള്‍ക്കും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്‌ക്കുള്ളതുക ഇവിടെത്തന്നെ ചെലവാകും. ഓരോ രക്ഷകര്‍ത്താവും പരിശീലനത്തിനും മറ്റും ചെലവിടുന്ന പണം ഇതിനുപുറമെയാണ്‌. സബ്‌ജില്ലാ, ജില്ലാ യുവജനോത്സവങ്ങളുടെ ബഡ്‌ജറ്റ്‌ പത്ത്‌ ലക്ഷത്തിനടുത്തുവരും. സംസ്ഥാനയുവജനോത്സവത്തിന്‌ കോടിയിലധികവും. ഓരോ ഘട്ടത്തിലും, ഇത്‌ എന്തിനാണ്‌ ?ഇതിന്റെ പ്രയോജനമെന്താണ്‌ ?എന്നൊന്നും ആലോചിക്കാതെ അതതുപ്രദേശത്തെ ജനങ്ങള്‍ രാപ്പകല്‍ അധ്വാനിച്ചാണ്‌ കലോത്സവം ഗംഭീര വിജയമാക്കിത്തീര്‍ക്കുന്നത്‌. സ്‌കൂളില്‍ കലോത്സവ കാര്യങ്ങളില്‍ താത്‌പര്യമെടുക്കുന്ന അധ്യാപകര്‍ക്ക്‌ നഷ്‌ടപ്പെടുന്ന ക്ലാസുകളെത്ര! ഗ്രൂപ്പ്‌ ഇനങ്ങളുടെ പരിശീലനത്തിനായി കലോത്സവംമടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ ക്ലാസുകള്‍ നടക്കാറേയില്ല. ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളിലെ എല്ലാ സ്‌കൂള്‍ പ്രവര്‍ത്തനവും കലോത്സവത്തെ ചുറ്റിപ്പറ്റിയാണ്‌.

സംഘടാനമികവിന്റെ അടിസ്ഥാനത്തിലാണ്‌ സബ്‌ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങള്‍ വിജയമാണോ പരാജയമാണോ എന്ന്‌ വിലയിരുത്തപ്പെടുന്നത്‌. സബ്‌ജില്ല മുതല്‍ വിവിധ സബ്‌കമ്മറ്റികളുടെ ചുമതല അധ്യാപകസംഘടനകള്‍ക്കാണ്‌. പ്രോംഗ്രാം, ദക്ഷണം എന്നീ അഭിമാനക്കമ്മറ്റികള്‍ പ്രബല അധ്യാപക സംഘടനകള്‍ വര്‍ഷതോറും വീതം വെക്കാറാണ്‌ പതിവ്‌. ശേഷിക്കുന്ന കമ്മറ്റികള്‍ ദുര്‍ബലവിഭാഗങ്ങള്‍ നോക്കിക്കൊള്ളും. ആരുടെയൊക്കെയോ ദയാദാക്ഷിണ്യം കൊണ്ട്‌ വീണുകിട്ടിയ അംഗീകാരത്തിന്റെ ബലത്തില്‍ നിലനില്‌ക്കുന്ന ഈര്‍ക്കിലി സംഘടനകള്‍ക്ക്‌ ആളും അര്‍ത്ഥവും കുട്ടാനുള്ള സുവര്‍ണാവസരമാണ്‌ കലോത്സവ നടത്തിപ്പ്‌. കമ്മറ്റികളുടെ ചുമതലകളുള്ള അധ്യാപക സംഘടനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുട്ടികളെയാണ്‌ പലപ്പോഴും ബാധിക്കാറുള്ളത്‌. തങ്ങളുടെ സംഘടനാബലത്തിന്റെയും സംഘടകമികവിന്റെയും കൊടിയടയാളമായി കലോത്സവ നടത്തിപ്പിനെ കാണുമ്പോള്‍ പലപ്പോഴും അയവില്ലാത്തതും കര്‍ക്കശവുമായ നിലപാടിലേക്ക്‌ അവര്‍ എത്തപ്പെടുന്നു. വിജയത്തിന്റെ അടിസ്ഥാനം അതാണ്‌. ഒരുങ്ങിയിറങ്ങിയ കുട്ടിയുടെ പ്രകടനത്തേക്കാള്‍ പ്രധാനം നിശ്ചയിച്ച സമയത്ത്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്നതാണ്‌, യോഗ്യരായ വിധികര്‍ത്താക്കളെകൊണ്ടു വരിക എന്നതിനുപകരം വിശ്വസ്‌തരായവരെ വിളിക്കുക എന്നതാണ്‌.

കലോത്സവങ്ങളുടെ ഇര:

കലോത്സവങ്ങളെപ്പോലെ കുട്ടികളില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്ന മറ്റൊന്നും സ്‌കൂളുകളില്‍ ഇന്നുണ്ടെന്നു തോന്നുന്നില്ല. അമിതമായ ഉത്‌കണ്‌ഠകള്‍ കുട്ടികളുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ,്‌ നിലനിന്നുപോന്നിരുന്ന മൂന്ന്‌ പരീക്ഷകളെ രണ്ടാക്കിചുരുക്കാന്‍ പോലും സര്‍ക്കാറിനെ പ്രേരിപ്പിച്ചത്‌. കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധഘട്ടങ്ങളില്‍ അനുഭവിക്കുന്ന ഭീകരമായ സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്‌താല്‍ പരീക്ഷപ്പേടി വെറും ഉമ്മാക്കി മാത്രം. കലോത്സവവേദിയുടെ അരങ്ങില്‍ നിന്നും അണിയറയില്‍ നിന്നും മാത്രമല്ല, ഒരു ഇനത്തിന്റെ പരിശീലനം ആരംഭിക്കുന്ന ദിവസം മുതല്‍ കുട്ടി ഇതിന്‌ വിധേയനാണ്‌ വിധേയയാണ്‌. അക്കാദമിക്‌ മികവില്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ വരാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗമാണ്‌, കുട്ടികളെ ഈ ബഢവാഗ്‌നിയിലേക്ക്‌ തള്ളിവിടുന്നത്‌. സ്‌കൂളിലെ അധ്യാപകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്ന പൊങ്ങച്ചം ഭാഗ്യമുണ്ടെങ്കില്‍ സംസ്ഥാന തലം വരെ കൊണ്ടുപോകാവുന്നതാണ്‌.

പക്കമേളക്കാരുടെ താന്‍ പോരിമയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും, മൈക്ക്‌ സെറ്റ്‌കാരന്റെ ലോക്കല്‍ പ്ലെയറില്‍ എപ്പോഴും നിന്നുപോകാവുന്ന സി.ഡി. നൃത്ത ഇനത്തിലെ കുട്ടിക്ക്‌ നല്‍ക്കുന്ന ഉത്‌കണ്‌ഠ വിവരണാധീതമാണ്‌. എത്രകഴിവുണ്ടെങ്കിലും സ്‌കൂളില്‍ത്തന്നെ പരിശീനം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പങ്കാളികളാവണമെങ്കില്‍ ഓരോ കുട്ടിയും നിശ്ചിതതുക കണ്ടെത്തിയേ പറ്റൂ. കഴിവും താത്‌പര്യവും കൊണ്ടുമാത്രം ഏതെങ്കിലും ദരിദ്രനായ ഒരു കുഞ്ഞ്‌ ഈ ഇനത്തില്‍പെട്ടുപോയിട്ടുണ്ടങ്കില്‍ അവന്‍ അനുഭവിക്കേണ്ടി വരുന്ന അപമാനം ഭീകരമായിരിക്കും. മിക്ക പരിശീലകരുടേയും ഭാവവും ഭാഷയും സര്‍ക്കസ്സിലെ മൃഗശിക്ഷകന്‍മാരില്‍ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ല. പത്ത്‌ രൂപ കുട്ടികളുടെ പരിപാടിക്കായി സംഭവന ചെയ്യണമെന്ന ചര്‍ച്ച സ്റ്റാഫ്‌ റൂമില്‍ എത്തിയാല്‍, `കാശുള്ളവരെ കുട്ടിയാല്‍മതി, ഇതൊന്നും സ്റ്റാഫിന്റെ ചുലതലയല്ലെന്ന്‌' എടുത്തടിക്കുന്ന സാറമ്മാരാണല്ലോ മിക്കയിടത്തും. ആരുടെ താത്‌പര്യങ്ങള്‍ക്കാണ്‌ നമ്മുടെ സ്‌കൂള്‍ കലോത്സവത്തില്‍ മുന്‍തൂക്കം എന്ന്‌ ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്‌. ഏറ്റവും ചുരുക്കത്തില്‍ എന്തായാലും അത്‌ കുഞ്ഞുങ്ങളുടേതല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. വേദികള്‍ക്കുപിന്നിലും പ്രോംഗ്രാം കമ്മറ്റി ഓഫീസിലും പൊട്ടിച്ചിതറുന്ന കണ്ണീരിന്റെ പരലുകള്‍ക്ക്‌ വര്‍ഷം കഴിയുന്തോറും വര്‍ദ്ധന മാത്രമേ ഉണ്ടാകുന്നുള്ളൂ. നിസ്സാരമായ പിഴവുകള്‍ക്കുകൂടി ഇവിടെ ശിക്ഷ കനത്തതാണ്‌. സാങ്കേതികമായി വരുന്ന എല്ലാ പിഴവിന്റെയും രക്തസാക്ഷി കുഞ്ഞുങ്ങളാണ്‌. രാത്രി വൈകിവരെ നീളുന്ന അവതരണങ്ങള്‍, വേഷവും മേക്കപ്പുമിട്ട്‌, മറ്റ്‌ ചിലപ്പോള്‍ മേക്കപ്പ്‌ മുഴുമിപ്പിക്കും മുമ്പേ സ്റ്റേജിലേക്കുള്ള ഓട്ടം (തിരക്കില്‍ ഉടുത്ത കെട്ടിയ വേഷ്‌ടിയും മുണ്ടും അഴിഞ്ഞു വീഴുമോ എന്നതിലല്ലാതെ തിരുവാതിരക്കളിയുടെ പാട്ടിലോ താന്‍ ശ്രദ്ധിച്ചേയില്ലെന്ന്‌ ഒരു കുട്ടിയുടെ സാക്ഷ്യം), ചാക്യാര്‍കൂത്തിന്റെ വേഷമഴിക്കാതെ അറബിപദ്യം ചൊല്ലാനുള്ള ജാള്യത, അര്‍ഹതയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനങ്ങള്‍, ചിലപ്പോള്‍ കാരണ്യം തേടി ഹൈക്കോടതിവരെയുള്ള യാത്ര... ഇതിലും തീക്ഷ്‌ണമായ സങ്കടങ്ങളിലേക്ക്‌ ഒരു കുട്ടിയെ കലോത്സവത്തിനല്ലാതെ മറ്റെന്തിന്‌ തള്ളിവിടാനാകും.

കലാപ്രകടനങ്ങള്‍ക്കുള്ള വേദിയെന്ന നിലയില്‍ ഇന്ന്‌ ആരെങ്കിലും കലോത്സവവേദികളെ പരിഗണിക്കാറുണ്ടോ? ആരാണ്‌ സബ്‌ ജില്ലാ, ജില്ലാ, സംസ്ഥാനകലോത്സവങ്ങളിലെ പ്രേക്ഷകര്‍? വേദികളില്‍ നിന്നും വേദികളിലേക്കുള്ള മത്സരാര്‍ത്ഥികളുടേയും അകമ്പടിക്കരുടേയും ഓട്ടത്തിനിടയില്‍ ഏകാഗ്രമായി നടക്കേണ്ട കലാസ്വാദനത്തിന്‌ ആര്‍ക്കാണ്‌ നേരം. തങ്ങളുടെ ഊഴമാകാന്‍ കാത്തിരിക്കുന്ന കുറേ കുട്ടികളും അവരൊത്തുവന്ന രക്ഷകര്‍ത്താക്കളും അധ്യാപകരുമല്ലാതെ ആരാണ്‌ വേദികള്‍ക്കുമുന്നില്‍ ഉള്ളത്‌. അവര്‍ അന്വേഷിക്കുന്നതാവട്ടെ തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ മെച്ചമാണോ ഇത്‌? ഇവര്‍ക്ക്‌ വല്ല ചുവടും പിഴക്കുന്നണ്ടോ? ആര്‍ക്കാവും സമ്മാനം? എന്നതുമാത്രം. മാധ്യമപ്രവര്‍ത്തകരും, അവതരണമികവിനപ്പുറം, ബൈലൈന്‍ സ്റ്റോറിയായി വല്ലതും കിടയ്‌ക്കുമോ എന്ന കഴുകന്‍ കണ്ണുകളുമായാണ്‌ വേദിക്കരികിലൂടെ പറന്നു നടക്കുന്നത്‌. കലോത്സവത്തിന്റെ പേരില്‍ അല്ലാതെ, കലയുമായി ബന്ധപ്പെട്ട മറ്റൊന്നിനും- അത്‌ കല പകരുന്ന അനുഭൂതികളാവട്ടെ, മറ്റെന്തുമാവട്ടെ- ഈ സര്‍വ്വേ നമ്പറില്‍ പ്രവേശനമില്ലെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും- കുട്ടികള്‍ക്കൊഴികെ -ഇന്നറിയാം.

ക്രേന്ദീകരിച്ചുള്ള കലോത്സവങ്ങള്‍ പ്രസക്തമായ ഭൂതകാലത്തില്‍ നിന്നും ഭിന്നമാണ്‌ ഇന്നത്തെ സാധ്യതകളും പഠനത്തോടുള്ള നമ്മുടെ സമീപനവും. കുട്ടികളുടെ സര്‍ഗാത്മകമായ മികവുകളെ അന്ന്‌ ക്ലാസ്‌ മുറിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. കാണാപ്പാഠം പഠിക്കലും ആവര്‍ത്തിച്ചുറപ്പിക്കലും മുറജപമായിരുന്ന അക്കാലത്ത്‌ ഇത്തരം വേദികള്‍ക്ക്‌ പ്രതിഭകളുടെ അവതരണസ്ഥലങ്ങളെന്ന നിലയ്‌ക്ക്‌ സാംഗത്യമുണ്ടായിരുന്നു. അന്ന്‌ യുവജനോത്സവ വിജയികള്‍ക്ക്‌ ഗ്ലാമറോ, മുന്‍പേജിലെ കളര്‍ചിത്രമാവാനുള്ള യോഗമോ, സിനിമ/സീരിയല്‍ സ്വപ്‌നങ്ങളോ, ഗ്രേസ്‌ മാര്‍ക്കുകളോ, പ്രൊഷണല്‍ സീറ്റുകളിലെ സംവരണമോ ഉന്നമല്ലായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിക്കപ്പെട്ട്‌ നടത്തപ്പെടുന്ന മേളകളിലല്ല സ്‌കൂളിലെ സര്‍ഗാത്മകതയുടെ മുളകള്‍ അന്വേഷിക്കേണ്ടത്‌. ക്ലാസ്‌മുറിക്കകത്തും പുറത്തും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന എത്രയോ ചെറിയ ചെറിയ ആഘോഷങ്ങള്‍, ദിനാചരണങ്ങള്‍, ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവമായ പങ്കാളിത്തവും ആവിഷ്‌കരണങ്ങളും പ്രതിഭയുടെ തിളക്കമല്ലെങ്കില്‍ പിന്നെന്താണത്‌? ഭാഷാ ക്ലാസുമുറികളില്‍ നടക്കേണ്ടുന്ന രചനാപ്രവര്‍ത്തനങ്ങള്‍, ആടാനും പാടാനുമുള്ള നിരന്തരമായ സന്ദര്‍ഭങ്ങള്‍, ശാസ്‌ത്ര സാമൂഹിക ശാസ്‌ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കുന്ന ഉത്‌പന്നങ്ങള്‍, കണ്ടെത്തലുകള്‍ ഇവയിലൊക്കെക്കൂടിയും ഒരു കുട്ടിയുടെ സര്‍ഗാത്മകതയുടെ ആഴം കണ്ടെത്താന്‍ സ്‌കൂളില്‍ കഴിയില്ലേ? ഭീമമായ പണചെലവോ, നിരവധി വര്‍ഷം നിണ്ടുനില്‍ക്കുന്ന.പരിശീലനമോ ഇവിടെ വിജയിയെ നിശ്ചയിക്കുന്നതിന്‌ അടിസ്ഥാനമാകുന്നില്ല. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിലെടുക്കാനും ഏറ്റെടുക്കാനും നമുക്ക്‌ കഴിയുമോ എന്നതാണ്‌ ചോദ്യം ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളുടെ സര്‍ഗാത്മകായ ആവിഷ്‌കാരത്തിന്‌, നാം കെട്ടിപ്പൂട്ടിവെച്ച സ്‌കൂള്‍ വാര്‍ഷികങ്ങളെ ഒന്ന്‌ മിനുക്കിയെടുക്കുകയേ വേണ്ടതുള്ളൂ. വാര്‍ഷികാഘോഷങ്ങളും നാടിന്റെ ഉത്സവങ്ങളാവട്ടെ. അവിടെ മത്സരങ്ങളില്ല. തെരഞ്ഞെടുപ്പില്ല. പ്രതിഭാപട്ടമില്ല. രക്ഷകര്‍ത്താക്കളും നാട്ടുകാരും സമീപസ്‌കൂളിലെ കുട്ടികളും സ്‌കൂളിലെത്തട്ടെ. മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ അവര്‍ ഉല്ലാസത്തോടെ അവരുടെ സര്‍ഗാത്മകതയ്‌ക്ക്‌ ചിറകുനല്‍കുക തന്നെ ചെയ്യും.


2009, ജൂലൈ 15, ബുധനാഴ്‌ച

എസ്‌.എസ്‌.എല്‍.സി - ഒരു ആസന്നമരണചിന്താ`ദശകം'


1. വീണപൂവ്‌
അധികതുംഗപദത്തില്‍ രാജ്ഞിയെപ്പോലെ (അല്ല, രാജാവിനെപ്പോലെയോ?) വിരാജിച്ചിരുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷ ഇതാ വാടിക്കൊഴിഞ്ഞു വീഴാറായിരിക്കുന്നു. ദയാഹര്‍ജി തള്ളിപ്പോയാല്‍ വധശിക്ഷ ഉറപ്പ്‌. ഈ നിലയോര്‍ത്താല്‍ കുമാരനാശന്‍ മാത്രമല്ല എല്ലാ ആശാന്മാരും `ഹാ പുഷ്‌പമേ' എന്ന്‌ പാടിപ്പോകും. എസ്‌.എസ്‌.എല്‍.സി വരെ പഠിപ്പിക്കുന്ന അധ്യാപകരുടെ മുഴുവന്‍ മാര്‍ക്കറ്റ്‌ വാല്യുവും ഒറ്റയടിക്ക്‌ ഇല്ലാതാക്കുന്ന ഈ അസാധാരണ നടപടി ഒരു സാമ്രാജ്യത്വ ഗൂഢാലോചന ആവാനാണ്‌ സാധ്യതയെന്നാണ്‌ താടിയുള്ളവര്‍ സംശയിക്കുന്നത്‌.

2. ഓടുന്ന പട്ടിക്ക്‌ ഒരുമുഴം മുമ്പേ
വിദ്യാഭ്യാസ വിഷയത്തില്‍ കേന്ദ്രം കേരളത്തെയാണ്‌ മാതൃകയാക്കുന്നത്‌ എന്നു കേള്‍ക്കുമ്പോള്‍ മൂക്കത്ത്‌ വിരല്‍വെക്കുന്ന ചില ശുദ്ധാത്മക്കളുണ്ട്‌. CBSE പരീക്ഷകളുടെ കടുപ്പവും NCERT പുസ്‌തകങ്ങളുടെ കനവും ചൂണ്ടിക്കാട്ടി ഈ വാദത്തെ അവര്‍ കുറേക്കാലമായി എതിര്‍ത്തു വരികയായിരുന്നു. ``നിങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങളിലുള്ള ഊന്നലൊന്നും അവിടില്ല സാറേ, നല്ല കടുകട്ടി Content ആണ്‌ അവിടെ പഠിപ്പിക്കുന്നത്‌. അതാ ഞങ്ങള്‍ അങ്ങോട്ട്‌ ചാടിയത്‌``എന്ന്‌ വീമ്പിളക്കിയവരൊക്കെ കണ്ണുതള്ളിയിരിപ്പാണിപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന്‌ കബില്‍ സിബലിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തിപ്പട.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF 2005)രൂപീകരിക്കാന്‍ കേന്ദ്രം മാതൃകയാക്കിയത്‌ ആരെ? അതിന്റെ ആമുഖത്തില്‍ ബോള്‍ഡായി അച്ചടിച്ചിരിക്കുകയല്ലേ, കേരളത്തില്‍ കഴിഞ്ഞ ആറേഴുവര്‍ഷമായി നടന്നുവരുന്ന വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആണ്‌ ഞങ്ങള്‍ക്ക്‌ മാതൃകയെന്ന്‌! സാമൂഹികജ്ഞാന നിര്‍മ്മിതി (Social Constructivism) ബഹുമുഖബുദ്ധി (Multiple intligence)വൈകാരികമാനം ( Emotional quoieint) ഭാഷാസമാര്‍ജ്ജനം (Language aquisition) തുടങ്ങിയ സൈദ്ധാന്തിക ആയുധങ്ങളൊക്കെ പ്രയോഗിച്ച്‌ മൂര്‍ച്ച തിരിച്ചറിഞ്ഞത്‌ ഇവിടെയല്ലേ. അതല്ലേ ദേശീയതലത്തില്‍ പയറ്റാന്‍ അവര്‍ കൊണ്ടുപോയത്‌. പഠനം, വിലയിരുത്തല്‍ ഇതിലൊക്കെ മാതൃകയ്‌ക്കായി അവര്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നതും ഇവിടെ നിന്നും ഉയരുന്ന വെളുത്ത പുകയ്‌ക്കായല്ലേ. ടെര്‍മിനല്‍ പരീക്ഷയുടെ എണ്ണം മൂന്നില്‍ നിന്നും രണ്ടാക്കിക്കുറക്കാന്‍ കഴിഞ്ഞ വര്‍ഷം നാം രഹസ്യമായി എടുത്ത തീരുമാനം അന്നേ അവര്‍ മണത്തറിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ്‌ സമയമായതുകൊണ്ട്‌ തത്‌കാലം ഒന്നടങ്ങിയതാണ്‌. ഇവിടുത്തപ്പോലെ അവിടെ കുടുതല്‍ ബുദ്ധിജീവികളില്ലാത്തതുകൊണ്ട്‌ വിദ്യാഭ്യാസത്തില്‍ കേറിക്കളിച്ച്‌ വോട്ടുകളഞ്ഞ്‌ കളിക്കാന്‍ അവര്‍ക്ക്‌ താത്‌പര്യവുമില്ല. ഇനിയിപ്പോ അഞ്ചുവര്‍ഷം കഴിഞ്ഞല്ലേ. അപ്പോഴേക്ക്‌ ആളുകള്‍ ഇങ്ങിനെയൊരേര്‍പ്പാട്‌ മുമ്പുണ്ടായിരുന്നു എന്ന്‌ പോലും ഓര്‍ക്കില്ല. അതുകൊണ്ടാണ്‌ ചേരയെ തിന്നുമ്പോള്‍ നടുക്കഷണം തന്നെയാവട്ടെ എന്ന്‌ അവര്‍ തീരുമാനിച്ചത്‌. എസ്‌.എസ്‌.എല്‍.സി തന്നെ ഇത്തവണ ഫ്രൈ. ഞെട്ടിത്തരിക്കട്ടെ കേരളം!!

3. തലപോയ തെങ്ങ്‌
എസ്‌.എസ്‌.എല്‍.സി പരീക്ഷയെന്ന തലയില്ലാത്ത തെങ്ങിലാണല്ലോ LPSA,UPSA, HSA തുടങ്ങിയ സകല അസിസ്റ്റന്റുമാരും (മാഷന്മാരല്ല !) കയറേണ്ടതെന്നാലോചിക്കുമ്പോഴാണ്‌ ഏറ്റവും പ്രയാസം. പത്താം ക്ലാസിന്റെ സമീപപ്രദേശത്തുകൂടെപ്പോലും ജൂനിയര്‍ അധ്യാപകരെ നടക്കാന്‍ അനുവദിക്കാത്ത സ്‌കൂളുകളുണ്ട്‌. അതൊക്കെ തയക്കവും പയക്കവും വന്നിട്ട്‌. നൂറ്‌ ശതമാനം വിജയമെന്ന വെണ്ടയ്‌ക്ക വളരണമെങ്കില്‍ ചേര്‍ക്കേണ്ട വളം എന്തെന്ന്‌ ഞങ്ങള്‍ സീനിയര്‍ മാഷന്മാര്‍ല്ലേ അറിയൂ. അതിന്റെ പേറ്റന്റും ഞങ്ങള്‍ക്ക്‌, പത്താം ക്ലാസിലെ രക്ഷകര്‍ത്താക്കളെ യഥോചിതം ഉപദേശിക്കാന്‍ ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. റോഡിലിറങ്ങിയാല്‍ കാണാവുന്ന അവരുടെ കണ്ണുകളിലെ ബഹുമാനത്തോടെയുള്ള വണക്കം ഇനി പുച്ഛമായി മാറില്ലേ? ട്യൂഷനെന്നും പറഞ്ഞ്‌ തലചൊറിയുന്ന ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കള്‍ ഇനി കണ്ടാല്‍ മൈന്‍ഡു ചെയ്യുമോ? ഈ ഹയര്‍സെക്കന്ററിക്കാരുടെ കാല്‌ എന്നാണോ സ്‌കൂളില്‍ കുത്തിയത്‌ അന്ന്‌ തീര്‍ന്നില്ലേ സ്‌കൂളിന്റെ അന്തസ്സ.്‌ (അസിസ്റ്റന്റല്ലാതെ ഉദ്യോഗപ്പേരാല്‍ തന്നെ ടീച്ചറായുള്ളത്‌ (HSST) അവരായതുകൊണ്ടാകുമോ അവര്‍ക്ക്‌ ഇത്ര അഹംഭാവം) ഇനിയിപ്പോ പൊതുപരീക്ഷയുടെ എല്ലാ പരിപാടിയും അവരെ ചുറ്റിപ്പറ്റിയായിരിക്കും. ഞാന്‍ റിട്ടയറുചെയ്‌തിട്ടു മതിയായിരുന്നു ഈ കൊലച്ചതി.

4. സന്തോഷം കൊണ്ട്‌ എനിക്കിരിക്കാന്മേലേ....
ഹയര്‍സെക്കന്ററി വിഭാഗം സ്‌കൂളിലെത്തിയതോടെ ആരംഭിച്ച മൂപ്പിളമത്തര്‍ക്കം പുതിയൊരു മാനത്തിലേക്ക്‌ ഉയരുകയാണ്‌. പ്രിന്‍സിപ്പാള്‍മാര്‍ക്ക്‌ ഇരിക്കാന്‍ കസേരപോലും അനുവദിക്കാതിരുന്ന ആദ്യകാലത്തിന്റെ പകവീട്ടുത്സവമാണിപ്പോള്‍. അല്ലെങ്കില്‍ തന്നെ പച്ച മഷിയുമായി അവതരിച്ചവരാണ്‌ അവിടുത്തെ കൊച്ചുപിള്ളേര്‍ വരെ. ഹെഡ്‌മാസ്റ്ററുടെ മുറിക്കു മുന്നില്‍ അറസ്റ്റ്‌ ചെയ്യാനായി ക്യൂ നിന്ന അലവലാതികള്‍ നേരെ ഹയര്‍ സെക്കന്ററി സ്റ്റാഫ്‌ മുറിയിലേക്കല്ലേ ഇപ്പോള്‍ ഓട്ടം. അവിടെ ഏറ്റത്തിന്‌ പുല്ലന്‍കയറിയമാതിരിയല്ലേ (പുല്ലന്‍ = കൊച്ചുമത്സ്യങ്ങള്‍) ഗസറ്റഡ്‌ ആപ്പീസര്‍മാര്‍. പി.ടി.എയിലെ തുക ഹയര്‍സെക്കന്ററി പിള്ളേരില്‍ നിന്നാണ്‌ പിരിക്കുന്നതെന്ന അഹംഭാവം എങ്ങനെ സഹിക്കും. ഇപ്പോള്‍ സെക്രട്ടറി സ്ഥാനവും ഹയര്‍സെക്കന്ററിക്ക്‌. സ്റ്റാഫ്‌ റൂമില്‍ എക്‌സ്‌ക്യുട്ടീവ്‌ കസേരകള്‍. പ്രവേശനം ഏകജാലകം വഴി. പഠിക്കുന്നത്‌ NCERT പുസ്‌തകങ്ങള്‍. ഒന്നാന്തരം ലാബുകള്‍. കമ്പ്യൂട്ടര്‍ ലാബ്‌ അവരുടേത്‌ എ.സി. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ തുരുപ്പായിരുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുമിതാ കീറിക്കളയാന്‍ പോകുന്നു.
ഹയര്‍ സെക്കന്ററിയെ സംബന്ധിച്ചിടത്തോളം തുള്ളിച്ചാടാന്‍ പറ്റിയ സന്ദര്‍ഭമാണ്‌. ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പൊതുപരീക്ഷകള്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്‌ പ്രവേശനപരീക്ഷയുടെ പോലും അടിസ്ഥാനം ഹയര്‍സെക്കന്ററി പരീക്ഷയുടെ മാര്‍ക്ക്‌ . പതിനായിരം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍. ആനന്ദലബ്‌ധിക്കിനിയെന്തുവേണം.

5. പാലം കുലുങ്ങിയാലും
പൊതുവിദ്യാഭ്യാസത്തിന്റെ പല സമീപനങ്ങളും ഹയര്‍സെക്കന്ററിക്ക്‌ ബാധകമല്ല. പരീക്ഷയുടെ കാര്യം തന്നെ ഒരു ഉദാഹരണം. പത്താം ക്ലാസ്‌ വരെയുള്ള ടെര്‍മിനല്‍ പരീക്ഷകളുടെ എണ്ണം മൂന്നില്‍ നിന്ന്‌ രണ്ടായി കുറച്ചപ്പോള്‍, സ്‌കൂള്‍തലത്തില്‍ നടത്തിയിരുന്ന പ്ലസ്‌ വണ്‍ വാര്‍ഷിക പരീക്ഷകള്‍ പൊതു പരീക്ഷയായി മാറ്റുകയാണ്‌ ഹയര്‍സെക്കന്ററി വിഭാഗം ചെയ്‌തത്‌. പ്ലസ്‌ വണ്‍ പ്രവേശനം പൂര്‍ത്തിയാവുന്നത്‌ തന്നെ ആഗസ്‌ത്‌- സപ്‌തംബര്‍ മാസത്തിലാണ്‌. അപ്പോഴേക്കും യുവജനോത്സവം, കായികമേള, വിനോദയാത്ര എന്നിവയ്‌ക്കുള്ള സമയമായി. ക്രിസ്‌തുമസ്‌, മോഡല്‍ പരീക്ഷകള്‍ കൂടി മാറ്റി നിര്‍ത്തിയാല്‍ പഠനത്തിന്‌ ലഭിക്കുക നാലോ അഞ്ചോ മാസങ്ങളാണ്‌. ഇതുവെച്ചാണ്‌ മുഴുവന്‍ സിലബസ്സും ഉള്‍പ്പെടുത്തിട്ടുള്ള പൊതുപരീക്ഷ. അതില്‍ മാര്‍ക്ക്‌ കുറഞ്ഞുപോയെന്ന്‌ പരാതിയുള്ളവര്‍ക്ക്‌ ഇംപ്രൂവ്‌ചെയ്യാം. ഒന്നാം വര്‍ഷത്തെ മാര്‍ക്കുകൂടി ചേര്‍ത്തുകൊണ്ടാണ്‌ ഹയര്‍സെക്കന്ററിയുടെ ആകെ മാര്‍ക്ക്‌ കണക്കാക്കുക. ഇത്‌ പ്രൊഫഷണല്‍ കോളേജ്‌ പ്രവേശനത്തിന്‌ പരിഗണിക്കും. അപ്പോള്‍ ആരാണ്‌ ഇംപ്രൂവ്‌മെന്റ്‌ ചാന്‍സ്‌ വെറുതെ കളയുക. ഫലത്തില്‍ ഒന്നാം വര്‍ഷം രണ്ടു പരീക്ഷ! രണ്ടാം വര്‍ഷത്തെ പഠനം ശ്രദ്ധിക്കാതെ കുട്ടികള്‍ വിണ്ടും ഒരു മാസം ഒന്നാം വര്‍ഷ പുസ്‌തകങ്ങള്‍ തന്നെ പഠിക്കുന്നു. അവര്‍ പരീക്ഷയൊക്കെയെഴുതി സ്‌കൂളില്‍ തിരിച്ചെത്തുമ്പോഴേക്കും അധ്യാകര്‍ ഭാണ്ഡം മുറിക്കിത്തുടങ്ങിയിരിക്കും- വാല്വേഷന്‍ ക്യാമ്പിലേക്ക്‌. മിക്ക വിഷയങ്ങള്‍ക്കും പത്ത്‌ പതിനഞ്ച്‌ ദിവസം വരെ വാല്വേഷന്‍ വേണ്ടിവരും. രണ്ടാം വര്‍ഷം ആറ്‌ വിഷയം തോറ്റവര്‍ക്കും (SAY- Save A Year) പരീക്ഷയെഴുതാം. അതിന്റെ പരീക്ഷാ നടത്തിപ്പ്‌, ഉത്തരക്കടലാസ്‌ നോക്കല്‍ എന്നിവയും പഠനകാലത്ത്‌ തന്നെ. ചുരുക്കത്തില്‍ വെളുക്കന്‍ തേച്ചത്‌ പാണ്ടായത്‌ ഹയര്‍സെക്കന്ററിയുടെ മുഖത്താണ്‌. പരീക്ഷയൊഴിഞ്ഞൊരു നേരം അവിടില്ല.

6. കീറിപ്പോയ നോട്ടീസുകള്‍
എസ്‌.എസ്‌.എല്‍.സി പരീക്ഷ നിര്‍ത്തലാക്കിയാല്‍ കുണ്ടിലിറങ്ങുന്ന മറ്റൊരു വിഭാഗം ഗൈഡ്‌ /ട്യൂഷന്‍ ലോബികളാണ്‌. പുതിയ പാഠ്യപദ്ധതി വന്നതുമുതല്‍ കൊള്ളക്കച്ചവടമാണ്‌ ലേബര്‍ ഇന്ത്യപോലുള്ള മാസികകള്‍ക്ക്‌. പുതിയ പാഠ്യപദ്ധതിയുടെ അമരക്കാരനായിരുന്ന പ്രൊഫ. എസ്‌. ശിവദാസിനെപ്പോലുള്ള ആക്‌ടിവിസ്റ്റുകളെത്തന്നെ കളത്തിലിറക്കിക്കളിച്ച്‌ ലേബര്‍ ഇന്ത്യ നടത്തിയ വിളവെടുപ്പുത്സവം `ഇല്ലം നിറ വല്ലം നിറ'ലൈനിലായിരുന്നു. (വിജയത്തിന്റെ സഞ്ചാരപഥം ഭൂമിയുടെ അതിര്‍ത്തികള്‍പോലും കടന്ന്‌ ബഹിരാകാശസീമയിലേക്ക്‌ നീണ്ടുകൊണ്ടിരിക്കയാണല്ലോ- ലേബര്‍ ഇന്ത്യ ഉടമസ്ഥനായ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയുടെ ബഹിരാകാശ ദൗത്യം ഓര്‍ക്കുന്നുണ്ടാവുമല്ലോ) വൈവിധ്യമാര്‍ന്ന ഒട്ടനവധി രചനാ പ്രവര്‍ത്തനങ്ങളുടെ സാധ്യതകളെ പടിയടച്ച്‌ പിണ്ഡം വെച്ചതിന്റെ ക്രെഡിറ്റ്‌ ശിവദാസന്‍ മാഷുക്കുള്ളതാണ്‌. സത്യം കാണാതിരുന്നു കൂടല്ലോ, ഒരു മിനിമം ഗ്യാരണ്ടിയുള്ള ഉത്തരങ്ങള്‍ കുറേ കുട്ടികള്‍ക്ക്‌ അതുകൊണ്ടുമാത്രമാണ്‌ കിട്ടിയത്‌. അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം S.S.L.C പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ അതില്‍ പകുതിപ്പേരെങ്കിലും ഇത്തരം പഠനസഹായികള്‍ ഉപയോഗിക്കുന്നുണ്ടാവും. അവരാകട്ടെ ചെറിയക്ലാസില്‍ നിന്നുതന്നെ ഇതിന്റെ ഇരകളും ആയിരിക്കും. എസ്‌.എസ്‌.എല്‍.സി യെന്ന ഏക സുഷിരത്തിലേക്ക്‌ വാലുകടത്താനായുള്ള വര്‍ഷങ്ങളായുള്ള അധ്വാനം ഇങ്ങനെ ഏറെ ചെലവുള്ളതുമാണ്‌. അങ്ങനെ അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്ന കോടിക്കണക്കിന്‌ രൂപയുടെ കച്ചവടത്തിനാണ്‌ കബില്‍സിബല്‍ മന്ത്രി മാവോവാദികളേക്കാള്‍ തീവ്രവാദിയായി കുഴിബോംബ്‌ വെച്ചത്‌.
എല്‍. കെ. ജി മുതലാണ്‌ നാട്ടുനടപ്പനുസരിച്ച്‌ ട്യൂഷന്‍ ആരംഭിക്കുന്നത്‌. സ്റ്റേറ്റായാലും, CBSE ആയാലും എസ്‌.എസ്‌.എല്‍.സി എന്ന അവസാന ഹഡ്‌ല്‍ ചാടിക്കടക്കുകയാണ്‌ ഉദ്ദേശ്യം. അതുവരെ തോല്‍ക്കാനാണ്‌ ട്യൂഷന്‍ വേണ്ടത്‌. പുതുചെറുപ്പക്കാരേക്കാള്‍ ഉരഞ്ഞുരഞ്ഞ്‌ മൂര്‍ച്ച കൂടിയ മാഷന്മാര്‍ക്കാണ്‌ ഇവിടെയും പ്രിയം. വീട്ട്‌ ട്യൂഷന്‍, നാട്ടുട്യൂഷന്‍ വഴി ലക്ഷങ്ങള്‍ ശമ്പളത്തിനുപുറമെ ഉണ്ടാക്കുന്ന ഒട്ടനവധി മാഷന്മാരുണ്ടെന്നത്‌, ഈ മേഖലയെക്കുറിച്ചറിയുന്നവരില്‍ ഞെട്ടലുണ്ടാക്കില്ല. റിസല്‍ട്ടിനെക്കുറിച്ച്‌, സ്‌കൂളിനടുത്തുള്ള പല ട്യൂഷന്‍ സെന്ററുകളുടേയും അവകാശവാദം, ഏട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ `അതു ഞമ്മളാ' എന്ന സ്റ്റൈലില്‍ ആണ്‌. അവരൊക്കെ ഇപ്പൊഴെ ഡിസൈന്‍ ചെയ്‌തുവച്ച നോട്ടീസല്ലേ മന്ത്രി കീറി വെള്ളത്തിലിട്ടത്‌.

7. ഒരു സ്‌കൂളുകിട്ടിയിരുന്നെങ്കില്‍ ....
98 ശതമാനത്തിനടുത്താണ്‌ വര്‍ഷങ്ങളായി CBSE റിസല്‍ട്ട്‌. കൊണ്ടുപിടിച്ചു ശ്രമിച്ചതിന്റെ ഫലമായി സംസ്ഥാന റിസല്‍ട്ടും സമീപവര്‍ഷങ്ങളായി 90 നുമേലാണ്‌ നില്‍പ്പ്‌. ഫലത്തില്‍ പത്ത്‌ ശതമാനത്തിലും താഴെ മാത്രമാണ്‌ ഈ പരീക്ഷ വഴി പുറത്തിരുത്തപ്പെടുന്നവര്‍. ഈ പത്ത്‌ ശതമാനമാണ്‌ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും കണ്ണിലുണ്ണികള്‍. ഇവരെ സമുദ്ദരിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍! പി.ടി.എ, അധ്യാപകസംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നടത്തുന്ന പ്രത്യേക കോച്ചിംഗുകള്‍ , നിശാപഠനം, കൈപ്പുസ്‌തകങ്ങള്‍ , പരീക്ഷകള്‍ തുടങ്ങി യുദ്ധകാലാടിസ്ഥാനത്തിലുള്ള പരിപാടികളാണ്‌ ജനുവരി മുതല്‍ സ്‌കൂളുകളില്‍ നടത്തിവരുന്നത്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രധാന നേട്ടം തന്നെ S.S.L.C റിസല്‍ട്ട്‌ വര്‍ദ്ധിപ്പിച്ചതിന്റെ ശതമാനമാണ്‌. അതിനുവേണ്ടി കുട്ടികള്‍ക്ക്‌ വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം, രാത്രികാലങ്ങളില്‍ അത്താഴം എന്നിവക്കായി ലക്ഷങ്ങള്‍ വകയിരുത്തുന്നു. പുസ്‌തകമടിപ്പ്‌, പരീക്ഷകള്‍ക്കായി ജില്ലാപഞ്ചായത്തുകള്‍ അതിലുമധികം ലക്ഷങ്ങള്‍ നീക്കിവെക്കുന്നു. എല്ലാം പോയില്ലേ. ഇനി എന്തും പറഞ്ഞാണ്‌ ഹൈസ്‌കൂളുകളില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌/മുനിസിപ്പല്‍ ചെയര്‍മാന്‍മാരും സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരും നെഞ്ചുവിരിക്കുക.

8. തമ്മില്‍ കുത്തുന്ന കാളകള്‍
പന്ത്രണ്ടാം ക്ലാസുവരെയുള്ളൂ ബെല്ലും ബ്രേക്കുമില്ലാത്ത ഈ പോക്ക്‌. അതുകഴിഞ്ഞാല്‍ അടുത്തടുത്ത്‌ വന്‍ ബമ്പുകളാണ്‌ (Bumb) നിര്‍ത്തിനിര്‍ത്തിയേ പോകാന്‍ കഴിയൂ. വര്‍ഷം രണ്ട്‌ തവണയായി അഞ്ചും ആറും പരീക്ഷകളാണ്‌. സെമസ്റ്ററൈസേഷന്‍ എന്നാണ്‌ പേര്‌. ഇവിടെ പരിഷ്‌കരണം പരീക്ഷകളയാനാണെങ്കില്‍ അവിടെ പരിഷ്‌കരിക്കുന്നത്‌ പരീക്ഷകൂട്ടാന്‍ മാത്രമാണ്‌. സിദ്ധാന്തം രണ്ടിലും ഒന്നുതന്നെ. പ്രൊഫഷണല്‍ പഠനം നേരത്തെ അങ്ങിനെയായിരുന്നു. പ്രൊഫഷണല്‍ പഠനത്തിന്‌ പ്രിയമേറിയപ്പോള്‍ നിറംകെട്ട ബിരുദപഠനത്തെ മിനുക്കാനാണ്‌ സെമസ്റ്റര്‍ സമ്പ്രദായമെന്ന ആ സുന്ദരിയെ ഇങ്ങോട്ടേക്കും കൊണ്ടുവന്നത്‌, ആറാറുമാസത്തെ ഇന്‍സ്റ്റന്‍ന്റ്‌ പഠനം. അവിടെ, കണ്ടത്തില്‍ പണി വരമ്പത്തു കുലി. ഇവിടെ പന്ത്രണ്ട്‌ വര്‍ഷത്തെ തടവുകഴിഞ്ഞ്‌ ജയില്‍ മോചിതനാകുമ്പോള്‍ അതുവരെയുള്ള കുലി. ഒരുമിച്ചേ കൊടുക്കു.

9. മൂന്നാറില്‍ ഉരുണ്ട ബുള്‍ഡോസര്‍
അവധിക്കാലത്തെ എസ്‌.എസ്‌.എല്‍.സി പേപ്പര്‍ വാല്വേഷനാണ്‌ ഒട്ടുമിക്ക മാഷന്മാര്‍ക്കും ശമ്പളത്തിനുപുറത്തുള്ള ഏകവരുമാന പ്രതീക്ഷ. വാല്വേഷന്‍ പ്രതിഫലമായും പിന്നീടുള്ള ലീവ്‌സറണ്ടര്‍ വഴിയും ലഭിക്കുന്ന അഞ്ചെട്ടായിരം രൂപയാണ്‌ അടുത്തസ്‌കൂള്‍ സീസണിലേക്ക്‌ കുട്ടികളെ ഒരുക്കാനായും അവധിക്കാലയാത്രക്കായും പലരും കണ്ടുവെക്കുന്നത്‌. കാശ്‌ മാത്രമല്ലല്ലൊ കാര്യം. വാല്വേഷന്‍ ഡ്യൂട്ടി ലഭിക്കുക എന്നതു തന്നെ വലിയൊരു അംഗീകാരമാണ്‌. പേപ്പര്‍ വാല്വേഷനുള്ള പുറപ്പാടുതന്നെ എത്ര ഗൗരവത്തിലാണ്‌. തങ്ങളുടെ കുഞ്ഞുങ്ങളുടെ തലവര തീരുമാനിക്കാന്‍ പോകുന്ന ഇവരെ അംശം അധികാരിയെ കാണുന്നതിനേക്കാള്‍ ഭയഭക്തിബഹുമാനത്തോടെയല്ലേ പൊതുജനം നോക്കിനിന്നിരുന്നത്‌. കാല്‍ക്കൊല്ലപരീക്ഷയെ തൂക്കിയെറിഞ്ഞതിനേക്കാള്‍ ലാഘവത്തോടെയല്ലേ ഹൈസ്‌കൂള്‍ മാഷന്മാരുടെ മക്കയും മദീനയും ശബരിമലയും വേളാങ്കണ്ണിയുമൊക്കെയായ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെ ഇടിച്ചു നിരപ്പാക്കിയത്‌.

10. എട്ടുകോളത്തില്‍ `പോയി'
പത്താം ക്ലാസ്‌ പരീക്ഷ നിര്‍ത്തലാക്കുമ്പോള്‍ കുഴഞ്ഞുപോകുന്ന മറ്റൊരു വിഭാഗം പത്രക്കാരാണ്‌. എസ്‌.എസ്‌.എല്‍.സി പരീക്ഷ പത്രക്കാരുടെ ചാകരയാണ്‌. വാര്‍ത്തകളുടെ അക്ഷയപാത്രം. പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകള്‍, പ്രത്യേക പതിപ്പുകള്‍, ചോദ്യവിശകലനങ്ങള്‍ തുടങ്ങി ജനുവരിയോടെ തുടങ്ങും മേളം. ചോദ്യം പുറത്താകല്‍, ചോദ്യക്കെട്ടുകള്‍ സ്‌കൂളിലെത്തിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്കോ ചുമട്ടുകാര്‍ക്കോ വരുന്ന പിഴവുകള്‍ തുടങ്ങിയ എക്‌സ്‌ക്ലൂസീവുകളും ഭാഗ്യമുണ്ടെങ്കില്‍ കിടയ്‌ക്കും. രക്ഷിതാക്കളുടെ ഉത്‌കണ്‌ഠയെ കൂര്‍പ്പിച്ചുനിര്‍ത്തുന്നതിലാണ്‌ ലേഖകരുടെ മിടുക്ക്‌. `എസ്‌.എസ്‌.എല്‍.സി. ചോദ്യപേപ്പറുകള്‍ക്ക്‌ പോലീസ്‌ കാവലില്ല; രക്ഷിതാക്കള്‍ ആശങ്കയുടെ മുള്‍മുനയില്‍' തുടങ്ങിയ ശീര്‍ഷകങ്ങള്‍ പരീക്ഷയ്‌ക്ക്‌ തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ വെണ്ടയ്‌ക്കയായി മിക്കപ്പോഴും ഉണ്ടാകാറുണ്ട്‌. പരീക്ഷ തുടങ്ങുന്ന ദിവസങ്ങളിലും അവസാനിക്കുന്ന ദിവസവും ഒരുക്കിനിര്‍ത്തി ഫോട്ടോയെടുക്കാന്‍, ബൈ ലൈന്‍ സ്റ്റോറികള്‍ മെനയാന്‍ വൈദഗ്‌ദ്യം നേടിയ പ്രത്യേക വിഭാഗം തന്നെ മിക്ക പത്രങ്ങളിലുമുണ്ട്‌. ചോദ്യത്തില്‍ വരുന്ന അക്ഷരപ്പിശകുകള്‍ കണ്ടെത്താന്‍ , ഗുണദോഷങ്ങള്‍ വിശകലനം ചെയ്യാന്‍ ഫോട്ടോ സഹിതം അധ്യാപകര്‍ റെഡി. `വാല്വേഷന്‍ ക്യാമ്പുകളില്‍ മാര്‍ക്ക്‌ദാനം' തുടങ്ങിയ സെന്‍സേഷണലുകള്‍ക്കും സാധ്യതയെത്ര. ഫലപ്രഖ്യാപനത്തിന്റെ വിശേഷങ്ങള്‍, റാങ്കില്ലെങ്കിലും ഗ്രേഡുവെച്ച്‌ മികച്ചവരെ കണ്ടെത്തല്‍, നൂറുമേനി കൊയ്‌തെടുത്തവര്‍ തുടങ്ങി റിസല്‍ട്ടുമായി ബന്ധപ്പെട്ടാണെങ്കില്‍ വാര്‍ത്തകളുടെ പെരുമഴയാണ്‌. മൊത്തത്തില്‍ പത്രക്കാരുടെ മൂന്ന്‌ നാലുമാസത്തെ രൂചികരമായ വിഭവങ്ങള്‍ക്കുള്ള മാംസക്കഷണമാണ്‌ പുഴുവരിച്ചു എന്ന്‌ കണ്ടെത്തി കടലിലേക്ക്‌ വലിച്ചെറിയാന്‍ മന്ത്രി ശ്രമിക്കുന്നത്‌. `പോയി' എന്ന്‌ ബോള്‍ഡായി എട്ടുകോളത്തില്‍ ഒറ്റ ടൈറ്റിലിനപ്പുറം ഇനി എന്തുചെയ്യും?

2009, ജൂലൈ 12, ഞായറാഴ്‌ച

പാവം എച്ച് എസ് എ

എന്റെ പ്രിയ സുഹൃത്ത് യഹിയയുടെ ( എച്ച് എസ് എ ) അനുഭവ കഥനങ്ങളില് ഒന്ന്.

പതിനൊന്നു മണിയോടടുപ്പിച്ചാണ് കറന്റ് പോയത് . പാഠപുസ്തക ശില്പശാലയിലെ പകലത്തെ കഠിനാധ്വാനം കഴിഞ്ഞു, എപ്പോഴും എച്ച് എസ് എന്ന് അഹങ്കരിച്ചിരുന്ന യഹിയമാഷ് കിടന്നതെ ഉള്ളു. ചുടുകൊണ്ട് വേവുകയാണ് മുറി. മാഷ് ഇലക്ട്രിസിറ്റി വകുപ്പിനെയും മന്ത്രിയെയും ചീത്ത പറഞ്ഞു കൊണ്ട് ഒരു വിധം മുറിക്ക് വെളിയില് എത്തി. അപ്പോഴേക്കും എല്ലാ പാഠപുസ്തക രചയിതാക്കളും ഉഷ്ണം സഹിക്കാതെ പുറത്തെത്തിയിരുന്നു. മറ്റുള്ളവരോട് അലക്കിയിട്ടും ആത്മരോഷം തീരാത്ത മാഷ് ഇലക്ട്രിസിറ്റി ഓഫീസ് എവിടെ എന്ന് ചോദിച്ച് ഉറപ്പുവരുത്തി. നേരെ അങ്ങോട്ട് വെച്ച് പിടിച്ചു.

അപ്പീസില് മെഴുതിരി വെട്ടത്തില് മൂന്നു ലൈന്മാന്മാര് ശീട്ട് കളിക്കുകയാണ്. നട്ടപ്പാതിരക്കു തികഞ്ഞ ഗൌരവത്തില് കടന്നു വരുന്ന മാഷിനെക്കണ്ട് കളിക്കാര് ആദ്യം ഒന്ന് അമ്പരന്നു.
'എന്താടോ കറന്റ് പോകാന് കാരണം?' മാഷുടെ ഘനഗംഭീരമായ ശബ്ദം കേട്ട് വിരണ്ട ലൈന്മാന്മാര് കളി നിര്ത്തി എണീറ്റു.
'സാര് ആരാണാവോ?' ഒരാള് എളിമ യോടെ ചോദിച്ചു.
'ഞാന് ഒരു എച്ച്.എസ്. യാണ്.' മാഷ് ഗാംഭീര്യം ഒന്നുകൂടെ കൂട്ടി .
ഞെട്ടിയ ലൈന്മാന് വിനീതനായി പറഞ്ഞു.
'ട്രാന്ഫോമരില് എന്തോ തകരാറ് പറ്റിയതാണ് സാര്.'
'അതെന്താ , തകരാറ് പറ്റിയാല് അത് ശരിയാക്കലില്ലേ? അതിനല്ലേ നിങ്ങളെ ശമ്പളം നല്കി ജോലിക്ക് വെച്ചിരിക്കുന്നത്?'
എച്ച്. എസ് ആര്? എന്ത്? എന്നൊന്നും അറിയാതെ അന്തം വിട്ട ജോലിക്കാര് അകെ പേടിച്ച് നില്പാണ്.
'വണ്ടിയുടെ ഡ്രൈവര് വീട്ടില് പോയിരിക്കയാണ് സാര്. ഇനി നാളെയെ വരൂ.'
'അത് ശരിയാവില്ലല്ലോ. ഉഷ്ണം കൊണ്ട് മനുഷ്യന് ഉറങ്ങാന് കഴിയാതെ കഷ്ടപ്പെടുമ്പോഴാണ് അവന് വീട്ടില് പോയി സുഖിക്കുന്നത്? വിളിക്കെടോ അയാളെ. ഇവിടെയെന്താ ഫോണില്ലേ?'
'ഉണ്ട് സാര് . ഇപ്പൊ വിളിക്കാം.' ജോലിക്കാര് ജാഗരൂകരായി.

ഉടന് തന്നെ തലങ്ങും വിലങ്ങും ഫോണ് പാഞ്ഞു . മിനിട്ടുകള്ക്കുള്ളില് ഡ്രൈവര് റെഡി. ഓവര്സിയര് പറന്നെത്തി. മാരകായുധങ്ങള് എല്ലാം എടുത്തു എല്ലാവരും ചാടി ജീപ്പില് കയറി.
'ഞാനും നിങ്ങളുടെ കൂടെ വരാം. കരന്റില്ലാതെ ഏതായാലും എനിക്ക് ഉറക്കം വരില്ല.' മാഷെ മുമ്പില് തന്നെ ഇരുത്തി വണ്ടി ഇരുട്ടിലൂടെ പാഞ്ഞു.

മൂന്നാമത്തെ ട്രാന്സ്ഫോര്മരിനായിരുന്നു കുഴപ്പം. ടോര്ച്ച് അടിച്ച് രണ്ടു പേര് മുകളില് കയറി. താഴെ നിന്ന് ഓവര്സിയര് നിര്ദേശങ്ങള് കൊടുത്തു. അര മണിക്കൂറിന്റെ പെടാപാടിന് ശേഷം ഫ്യൂസ് ഇട്ടപ്പോള് നാട്ടിലാകെ പ്രകാശം പരന്നു. മാഷും വിസ്തരിച്ച് ഒന്ന് ചിരിച്ചു.

പോകുമ്പോള് മാഷ് ജീപ്പിന്റെ പിന്നിലെ സീറ്റിലാണ് ഇരുന്നത്. അപ്പോഴും എച്ച്. എസ്. . എന്തെന്ന് പിടികിട്ടിയിട്ടില്ലാത്ത പാവങ്ങള് പേടിച്ചാണ് മാഷോട് പെരുമാറിയത്. ഒടുവില് രണ്ടും കല്പിച്ച് ഒരാള് ചോദിയ്ക്കാന് ധൈര്യം കാണിച്ചു.
'സാര്, എച്ച്. എസ്. . എന്ന് വെച്ചാല്?'
'എടൊ .. എച്ച്. എസ്. . എന്നാല് ഹൈസ്കൂള് അസിസ്ടന്ട് '
'അങ്ങിനെ പറഞ്ഞാല്...?' അയാള് ഒന്ന് കൂടെ വിക്കി
'ഹൈസ്കൂള് മാഷുടോ ..... മാഷ്...'
ജീവനക്കാര് മുഖത്തോട് മുഖം നോക്കിയതും ആരോ ജീപ്പിന്റെ പിന്നിലെ കവര് ഇട്ടതും ഒരുമിച്ചായിരുന്നു.

പിറ്റേന്ന് കാലത്ത് പാഠപുസ്തക ശില്പശാല നടക്കുന്ന ലയോള കോളെജിന്റെ മുന്നില് ബോധരഹിതനായി കിടക്കുന്ന എച്ച്. എസ്. .യെയാണ് മറ്റ് മാഷന്മാര്ക്ക് കാണാന് കഴിഞ്ഞത്.